വ്യാജ ഭീഷണി: ബിടിഎസി പ്രോട്ടോകോളുകൾക്കു മാറ്റം
Wednesday, October 23, 2024 2:16 AM IST
ന്യൂഡൽഹി: വിമാനങ്ങൾക്കു നേരേയുള്ള വ്യാജ ബോംബ് ഭീഷണി സന്ദേശങ്ങൾ അന്വേഷിക്കുന്ന ബോംബ് ത്രെറ്റ് അസസ്മെന്റ് കമ്മിറ്റിയുടെ (ബിടിഎസി) പ്രോട്ടോകോളുകൾക്ക് മാറ്റം വരുത്തി. രാജ്യത്തെ വിവിധ വിമാനങ്ങൾക്ക് തുടർച്ചയായി വ്യാജ ബോംബ് സന്ദേശങ്ങൾ ലഭിക്കുന്നതിന്റെ വെളിച്ചത്തിലാണ് പ്രോട്ടോകോളുകൾക്ക് ബിടിഎസി മാറ്റം വരുത്തിയത്.
തിങ്കളാഴ്ച രാത്രി രാജ്യത്തെ ഏഴു എയർപോർട്ടുകളിലെ 30 വിമാനങ്ങൾക്കു ഭീഷണിസന്ദേശം ലഭിച്ചത് ‘വ്യാജം’ അല്ലെങ്കിൽ ‘കൃത്യതയില്ലാത്ത’ സന്ദേശങ്ങളുടെ ഗണത്തിലാണ് ബിടിഎസി ഉൾപ്പെടുത്തിയത്.
രാത്രി 10.42നും 11.42നും ഇടയിൽ ഒരു എക്സ് അക്കൗണ്ടിൽനിന്നു തന്നെയാണ് 30 വിമാനങ്ങൾക്കും ഭീഷണി അയച്ചിരിക്കുന്നതെന്നു കണ്ടതിനാലാണ് ബിടിഎസി ഈ സന്ദേശങ്ങളെ വ്യാജമായി കണക്കാക്കിയത്.
വ്യാജ ബോംബ് ഭീഷണികൾ യാത്രക്കാർക്കും വിമാനക്കന്പനികൾക്കും സമയവും പണവും ധാരാളമായി നഷ്ടപ്പെടുത്തുന്നതിനാലാണ് പ്രോട്ടോകോളുകളിൽ മാറ്റം വരുത്താൻ ബിടിഎസി തീരുമാനിച്ചത്.
വ്യാജമാണെന്നു ബിടിഎസിക്ക് ഉറപ്പുവരുത്തുന്നതിനുവേണ്ടി യാത്രികരെയും ബാഗേജുകളും വിമാനവും കർശനമായി പരിശോധിക്കാനും തീരുമാനമായിട്ടുണ്ട്. വ്യാജഭീഷണികളിൽ വിമാനങ്ങളുടെ പ്രത്യേക നന്പറുകൾ രേഖപ്പെടുത്തിയിട്ടുണ്ടെങ്കിൽ കൃത്യമായ സന്ദേശങ്ങളായിട്ടായിരിക്കും കണക്കാക്കുക. ഇങ്ങനെയുള്ള സന്ദേശങ്ങളിൽ സാധാരണ ബോംബ് ഭീഷണി ലഭിക്കുന്പോഴുള്ള പ്രോട്ടോകോളുകളായ അടിയന്തര ലാൻഡിംഗും വിമാനം വഴിതിരിച്ചു വിടുന്ന നടപടികളും തുടരും.
അതേസമയം ഇന്നലെയും രാജ്യത്തെ ആഭ്യന്തര- അന്താരാഷ്ട്ര വിമാന സർവീസുകൾക്കുനേരെ വ്യാജബോംബ് ഭീഷണികളുണ്ടായി. ഇന്നലെ മാത്രം അന്‍പതിലധികം വിമാനങ്ങൾക്കാണു വ്യാജസന്ദേശങ്ങൾ ലഭിച്ചത്. ഇൻഡിഗോയുടെ മാത്രം ഇരുപതിലധികം വിമാനങ്ങൾക്കാണ് ഇന്നലെ ബോംബ് ഭീഷണിയുണ്ടായത്.