ഭരണകക്ഷി എംഎൽഎ പരസ്യമായി ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചതിനെത്തുടർന്ന് എഡിജിപിയെയും എസ്പിയെയും ക്രമസമാധാന ചുമതലയിൽനിന്നു മാറ്റി നിർത്തി അന്വേഷിക്കണമെന്നാണ് ആഭ്യന്തരവകുപ്പിന്റെ നിലപാട്. മലപ്പുറം എസ്പി ക്വാർട്ടേഴ്സിലെ മരംമുറിയുമായി ബന്ധപ്പെട്ട് എസ്പിയായിരുന്ന സുജിത് ദാസിനെതിരേ ഉയർന്ന പരാതിയിൽ മാത്രമാണ് അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്. തൃശൂർ റേഞ്ച് ഡിഐജിയാകും അന്വേഷിക്കുക.
ഇരുവരെയും ക്രമസമാധാനപാലന ചുമതലയിൽനിന്നു മാറ്റിനിർത്തി അന്വേഷണം നടത്തണമെന്നാണ് ആഭ്യന്തരവകുപ്പ് മുഖ്യമന്ത്രിക്കു നൽകിയ ശിപാർശ. എന്നാൽ, ഒരു വശത്തെ അന്വേഷണം മാത്രമാണ് മുഖ്യമന്ത്രി നിർദേശിച്ചത്. ഇതേത്തുടർന്ന് പോലീസ് ആസ്ഥാനത്തുനിന്ന് എസ്പിക്കെതിരേയുള്ള അന്വേഷണത്തിന് ഡിഐജിയെ ചുമതലപ്പെടുത്തിത്. മുഖ്യമന്ത്രി നിർദേശിച്ചാൽ മാത്രം എഡിജിപിക്കെതിരേ അന്വേഷണം പ്രഖ്യാപിച്ചാൽ മതിയെന്നാണ് സംസ്ഥാന പോലീസ് മേധാവിയുടെ നിർദേശം.
കഴിഞ്ഞ ദിവസം രാത്രി എം.ആർ. അജിത്കുമാർ മുഖ്യമന്ത്രി പിണറായി വിജയനെ സന്ദർശിച്ചിരുന്നു. തുടർന്ന് അദ്ദേഹം പോലീസ് മേധാവിയെ കണ്ടും ചർച്ചകൾ നടത്തിയിരുന്നു. കൊലപാതകം, സ്വർണക്കടത്ത് എന്നിവയുമായി ബന്ധപ്പെടുത്തുന്ന തരത്തിൽ ആരോപണം വന്നതോടെ അന്വേഷണം നടത്തേണ്ടിവരുമെന്ന നിലപാടിലാണ് ആഭ്യന്തര വകുപ്പ്.
എഡിജിപിക്കും എസ്പിക്കും എതി രേയുള്ള ആരോപണങ്ങൾ ഗുരുതരമാണെന്നിരിക്കെ അന്വേഷണം ആവശ്യപ്പെട്ടുള്ള പരാതികൾ വരാനുള്ള സാധ്യത സർക്കാർ തള്ളുന്നില്ല.