ശമ്പളമില്ലാതെ ആയിരക്കണക്കിന് അധ്യാപക പരിശീലകർ
1564268
Monday, June 2, 2025 4:37 AM IST
ബോബൻ ബി. കിഴക്കേത്തറ
ആലുവ: സമഗ്രശിക്ഷാ കേരളം പദ്ധതിയുടെ (എസ്എസ്കെ) കീഴിലുള്ള 14 ജില്ലാ ഓഫീസുകളിലും 168 ബ്ലോക്ക് റിസോഴ്സ് സെന്ററുകളിലും (ബിആർസി) പ്രവർത്തിക്കുന്ന അധ്യാപകർക്കും ജീവനക്കാർക്കും ശമ്പളം മുടങ്ങിയിട്ട് രണ്ടു മാസം. കഴിഞ്ഞ വർഷവും ഏപ്രിൽ, മേയ് മാസങ്ങളിലെ ശമ്പളം മുടങ്ങിയിരുന്നു.
സമഗ്രശിക്ഷാ പദ്ധതിയിലെ കേന്ദ്ര വിഹിതം ലഭിക്കാത്തതിനാലാണ് ശമ്പളം വൈകുന്നതെന്നാണു ജീവനക്കാർക്കു നൽകിയിരിക്കുന്ന വിശദീകരണം. കഴിഞ്ഞ വർഷം രണ്ടു ഘട്ടമായി ജൂലൈ മാസമാണ് ശമ്പളം ജീവനക്കാർക്ക് നൽകിയത്.
പദ്ധതിയിലേക്കു ഡെപ്യൂട്ടേഷനിൽ വന്നവർക്ക് രണ്ടാം മാസം കഴിഞ്ഞാണ് ശമ്പളം കൈമാറിയത്. കേന്ദ്ര സർക്കാർ പദ്ധതിവിഹിതം കൈമാറുന്നത് രണ്ടുമാസമായി നിർത്തിവച്ചതോടെയാണ് പദ്ധതി പ്രവർത്തനങ്ങൾ പ്രതിസന്ധിയിലായിരിക്കുന്നത്. കഴിഞ്ഞ വർഷം അധ്യാപകർക്കുള്ള ക്ലസ്റ്റർ ട്രെയിനിംഗുകളും നടത്താൻ കഴിഞ്ഞിരുന്നില്ല.
വിദ്യാലയങ്ങളിലെ ഒന്നു മുതൽ എട്ടുവരെ ക്ലാസുകളിലെ എപിഎൽ വിഭാഗത്തിലെ ആൺകുട്ടികൾ ഒഴികെ എല്ലാ വിദ്യാർഥികൾക്കും സൗജന്യ യൂണിഫോം എസ്എസ്കെയാണു നൽകുന്നത്. അതും രണ്ടുവർഷമായി മുടങ്ങി. പുതിയ ദേശീയ വിദ്യാഭ്യാസ നയത്തിൽ ഉൾപ്പെടുത്തിയ പ്രധാനമന്ത്രി സ്കൂൾ ഫോർ റൈസിംഗ് ഇന്ത്യ (പിഎം ശ്രീ) പദ്ധതിയെ തമിഴ്നാടിനൊപ്പം കേരളവും എതിർക്കുന്നുണ്ട്.
ഇതിലെ ധാരണാപത്രത്തിൽ ഒപ്പുവയ്ക്കാത്തതിനാൽ എസ്എസ്കെ ഫണ്ട് തടഞ്ഞതാണെന്നാണ് കേരളത്തിന്റെ ആരോപണം. കേന്ദ്രം 60 ശതമാനവും സംസ്ഥാനങ്ങൾ 40 ശതമാനവുമാണ് എസ്എസ്കെ ഫണ്ട് വിനിയോഗിക്കുന്നത്. അധ്യാപക പരിശീലനം ഉൾപ്പെടെ നിരവധി പദ്ധതിക്കും പ്രോഗ്രാമുകൾക്കും ഉപജില്ലാ തലത്തിൽ എസ്എസ്കെയുടെ കീഴിലുള്ള ബ്ലോക്ക് റിസോഴ്സ് സെന്ററുകളാ (ബിആർസി)ണ് ചുക്കാൻ പിടിക്കുന്നത്.