മാലിന്യം കുമിഞ്ഞുകൂടുന്നു; നടപടിക്കൊരുങ്ങി പഞ്ചായത്ത്
1513387
Wednesday, February 12, 2025 6:19 AM IST
അടിമാലി: ടൗണിലും പരിസരപ്രദേശങ്ങളിലും മാലിന്യനിക്ഷേപം വര്‍ധിക്കുന്ന പശ്ചാത്തലത്തില്‍ നിയമലംഘകര്‍ക്കെതിരേ നടപടി കടുപ്പിക്കാന്‍ അടിമാലി ഗ്രാമപഞ്ചായത്ത്.
ടൗണിലും പരിസരപ്രദേശങ്ങളിലുമുള്ള വിജനമായ ഇടങ്ങളിലും കൈത്തോടുകളിലും ഓടകളിലുമെല്ലാം മാലിന്യംതള്ളൽ വര്‍ധിക്കുന്നുവെന്ന ആക്ഷേപം ഉയര്‍ന്ന സാഹചര്യത്തിലാണ് പഞ്ചായത്ത് നടപടിക്കൊരുങ്ങുന്നത്. ടൗണിലെ ഓടകളിലേക്കും മറ്റും ശുചിമുറികളിലെ മലിനജലം ഒഴുക്കുന്നുവെന്ന പരാതി നേരത്തേ ഉയര്‍ന്നതിന്റെ അടിസ്ഥാനത്തില്‍ ഓടകളുടെ സ്ലാബുകള്‍ നീക്കി പരിശോധന നടത്തുകയും നടപടി കൈക്കൊള്ളുകയും ചെയ്തിരുന്നു. നാളുകള്‍ക്കു ശേഷമാണ് ഇപ്പോള്‍ സമാന രീതിയിലുള്ള ആക്ഷേപങ്ങള്‍ ഉയരുന്നത്.
മാലിന്യം തള്ളുന്നത് കണ്ടെത്തിയാല്‍ കുറ്റക്കാര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കുമെന്ന് പഞ്ചായത്ത് സെക്രട്ടറി നന്ദകുമാര്‍ പറഞ്ഞു. കഴിഞ്ഞ ഒന്നരവര്‍ഷമായി മാലിന്യംതള്ളലടക്കമുള്ള നിയമലംഘനങ്ങള്‍ക്കെതിരേ പത്തു ലക്ഷത്തിലധികം രൂപ പഞ്ചായത്ത് പിഴ ഈടാക്കിയതായും സെക്രട്ടറി വ്യക്തമാക്കി.
വേനല്‍ക്കാലമാരംഭിച്ചതോടെ ടൗണ്‍ പരിസരത്തെ പല കൈത്തോടുകളിലും ജലനിരപ്പ് താഴുകയും അവ അഴുക്കുചാലുകളായി മാറുകയും ചെയ്തിട്ടുണ്ട്. ഓടകളുടെ സ്ഥിതിയും വ്യത്യസ്തമല്ല. ദേശീയപാതയില്‍ ബസ് സ്റ്റാന്‍ഡ് ജംഗ്ഷന് ഭാഗത്ത് ചില സമയങ്ങളില്‍ അസഹനീയമായ ദുര്‍ഗന്ധം ഉയരുന്ന സ്ഥിതിയാണുള്ളത്. ഈ സാഹചര്യത്തിലാണ് മാലിന്യംതള്ളലിനെതിരേ കടുത്ത നടപടി വേണമെന്ന ആവശ്യം ഉയരുന്നത്.