ചേര്‍ത്തല ശുചിമുറി മാലിന്യ സംസ്കരണ പ്ലാന്റ്: ഉദ്ഘാടനം ഉടന്‍
1513359
Wednesday, February 12, 2025 6:05 AM IST
ആലപ്പുഴ: ശുചിമുറി മാലിന്യം ശാസ്ത്രീയമായി സംസ്കരിക്കുന്നതിന് ജില്ലയില്‍ ആദ്യമായി നിര്‍മിക്കുന്ന ചേര്‍ത്തല ശുചിമുറി മാലിന്യ സംസ്കരണ പ്ലാന്റ് നിര്‍മാണം അവസാനഘട്ടത്തില്‍. അവശേഷിക്കുന്ന പണികള്‍ പൂര്‍ത്തിയാക്കി പ്ലാന്റ് ഉടന്‍ ഉദ്ഘാടനം ചെയ്യാനുള്ള ഒരുക്കത്തിലാണ് അധികൃതര്‍.
റീബില്‍ഡ് കേരള പദ്ധതിയില്‍ ഉള്‍പ്പെടുത്തി ചേര്‍ത്തല നഗരസഭ ആനത്തറ വെളിയില്‍ നിര്‍മിക്കുന്ന പ്ലാന്റ് യാഥാര്‍ഥ്യമാവുന്നതോടെ ജില്ലയിലെ ശുചിമുറി മാലിന്യപ്രശ്നത്തിന് വലിയൊരളവോളം പരിഹാരമാകും. പ്ലാന്റിന്റെ 90 ശതമാനം നിര്‍മാണപ്രവൃത്തികളും പൂര്‍ത്തിയായി. നിലവില്‍ പ്ലംബിംഗ്, ഇലക്ട്രിക്കല്‍ ജോലികള്‍ പുരോഗമിക്കുകയാണ്.
അവസാനഘട്ട പണികളും വേഗത്തില്‍ പൂര്‍ത്തിയാക്കി പ്ലാന്റ് അതിവേഗം പ്രവര്‍ത്തനസജ്ജമാക്കാനുള്ള ഒരുക്കത്തിലാണ് ചേര്‍ത്തല നഗരസഭ. 7.33 കോടി രൂപ ചെലവിലാണ് ആധുനിക സൗകര്യങ്ങളോടുകൂടിയ പ്ലാന്റ് നിര്‍മിക്കുന്നത്. ദിവസേന 2.50 ലക്ഷം ലിറ്റര്‍ വരെ ശുചിമുറി മാലിന്യം ഇതുവഴി സംസ്കരിക്കാന്‍ കഴിയും. മുംബൈ ആസ്ഥാനമായ ഐയോണ്ക്സ് എന്‍വിറോ ടെക്ക് കമ്പനിക്കാണ് നിര്‍മാണ ചുമതല.
ജൈവവളമാക്കാം
പത്തു വര്‍ഷത്തേക്ക് തുടര്‍പരിപാലനത്തിനുള്ള കരാറും കമ്പനിയും നഗരസഭയുമായി ഒപ്പുവച്ചിട്ടുണ്ട്. നഗരസഭാ പരിധിയിലെയും സമീപ പഞ്ചായത്തുകളിലെയും ശുചിമുറി മാലിന്യ സംസ്കരണം ലക്ഷ്യം വച്ചാണ് പ്ലാന്റ് നിര്‍മിക്കുന്നത്. എംബിബിആര്‍ സാങ്കേതിക വിദ്യയില്‍ പ്രവര്‍ത്തിക്കുന്ന പ്ലാന്റില്‍ എത്തുന്ന ശുചിമുറി മാലിന്യങ്ങള്‍ പുനരുപയോഗക്ഷമമാക്കി മാറ്റാനും ഖരമാലിന്യങ്ങള്‍ വളമാക്കി മാറ്റാനും സാധിക്കും.
പ്ലാന്റ് പ്രവര്‍ത്തനക്ഷമമായതിനു ശേഷം ശുദ്ധീകരിക്കുന്ന ജലം പ്ലാന്റിന്റെ പരിസരത്ത് ഒരുക്കുന്ന ഗ്രീന്‍ ബെല്‍റ്റിലെ ചെടികള്‍ നനയ്ക്കുന്നതിനും ദേശീയപാത അടക്കമുള്ള ഇടങ്ങളിലെ പൂന്തോട്ടങ്ങള്‍ നനയ്ക്കുന്നതിനുമായി ഉപയോഗിക്കും. കൂടാതെ ഖരമാലിന്യം ജൈവവളമാക്കി വില്ക്കാനുമുള്ള പദ്ധതികളും നഗരസഭ ആസൂത്രണം ചെയ്തിട്ടുണ്ട്.
ഒട്ടേറെ തടസങ്ങളും
ശുചിമുറി മാലിന്യം സംസ്കരിക്കുന്നതിന് ശാസ്ത്രീയ സംവിധാനങ്ങള്‍ ഇല്ലാത്തതുമൂലം ജില്ല വലിയ തോതിലുള്ള പ്രകൃതി, ജല മലിനീകരണ പ്രശ്നങ്ങള്‍ നേരിട്ടുവന്ന സാഹചര്യത്തിലാണ് ആദ്യഘട്ട നടപടികളുടെ ഭാഗമായി ചേര്‍ത്തലയില്‍ ശുചിമുറി മാലിന്യ സംസ്രണ പ്ലാന്റ് സ്ഥാപിക്കാൻ തീരുമാനിച്ചത്.
എന്നാല്‍, പദ്ധതി ആവിഷ്കരിച്ചതുമുതല് ഒട്ടേറെ തടസങ്ങളും പ്രതിസന്ധികളും നേരിട്ടിരുന്നു. മന്ത്രിതലത്തിലും നഗരസഭ തലത്തിലും നടത്തിയ വിവിധ ചര്‍ച്ചകള്‍ക്കൊടുവിലാണ് പ്ലാന്റ് നിര്‍മാണം ആരംഭിച്ച് പൂര്‍ത്തീകരണത്തിലേക്കെത്തുന്നത്. നിര്‍മാണവുമായി ബന്ധപ്പെട്ട് ആശങ്കകള്‍ അറിയിച്ചവരെയും കേസുമായി മുന്നോട്ടുപോയവരെയും വസ്തുതകള്‍ ബോധ്യപ്പെടുത്താന്‍ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി. രാജേഷ് തന്നെ നേരിട്ടെത്തിയിരുന്നു.