മണ്ണിലും വെള്ളത്തിലും പൊന്നുവിളയിച്ച് ജോസഫ് കോര
1511793
Thursday, February 6, 2025 11:59 PM IST
മങ്കൊന്പ്: മണ്ണിലും വെള്ളത്തിലും പൊന്നുവിളയിച്ച് എണ്‍പത്തിമൂന്നാം വയസിലും ജോസഫ് കോര കൃഷിയിടത്തില്‍ തിരക്കിലാണ്. ‘ഒരു നെല്ലും ഒരു മീനും’ എന്ന ആശയം കുട്ടനാട്ടില്‍ ആദ്യം അവതരിപ്പിച്ചു വിജയിപ്പിച്ച ജോസഫ് കോരയെത്തേടി ആലപ്പുഴ ജില്ലാ അഗ്രി ഫോര്‍ട്ടികള്‍ച്ചറല്‍ സൊസൈറ്റിയുടെ ആര്. ഹേലി സ്മാരക കര്‍ഷകശ്രേഷ്ഠ പുരസ്കാരമെത്തുമ്പോള്‍ അതും കൃഷിയെ നെഞ്ചോട് ചേര്‍ത്ത കർഷകനോടുള്ള ജില്ലയുടെ ആദരവായി മാറുകയാണ്.
തലമുറ കൈമാറിക്കിട്ടിയ കാര്‍ഷിക പാരമ്പര്യത്തെ കഴിഞ്ഞ അഞ്ചു പതിറ്റാണ്ടോളം ജീവശ്വാസം പോലെ കൊണ്ടു നടക്കുകയാണ് ഈ രാമങ്കരി മാമ്പുഴക്കരി സ്വദേശി. അറിയപ്പെടുന്ന നെല്‍കര്‍ഷകനും പഴയ തിരുവിതാംകൂര്‍ തിരുകൊച്ചി മന്ത്രിസഭകളില്‍ അംഗവുമായിരുന്ന പിതാവ് കെ.എം. കോരയില്നിന്നാണ് ജോസഫ് കോര കൃഷിയുടെ ആദ്യപാഠങ്ങള്‍ പഠിക്കുന്നത്. ആറു മക്കളില്‍ മൂന്നാമനായി ജനിച്ച് ബികോം ബിരുദം കരസ്ഥമാക്കിയിട്ടും ഇദ്ദേഹം മാത്രമാണ് പിതാവിന്റെ പാരമ്പര്യം ഏറ്റെടുത്ത് കുടുംബത്തില്‍നിന്നു കാര്‍ഷിക മേഖലയിലേക്കെത്തിയത്.
കുട്ടനാട്ടില്‍ ആദ്യമായി ജൈവ അരിയും ജൈവ ആറ്റുകൊഞ്ചും വിളയിച്ച് ലോകശ്രദ്ധ നേടിയതുള്‍പ്പെടെ നിരവധി നേട്ടങ്ങള്‍ ഇദ്ദേഹത്തിന്റെ കാര്‍ഷിക ജീവിതത്തിന്റെ ഭാഗമാണ്. ജൈവ ആറ്റുകൊഞ്ച് ഉത്പാദിപ്പിച്ചതിനുള്ള കേന്ദ്രസര്‍ക്കാര്‍ അവാര്‍ഡ് കുട്ടനാട് വികസന സമിതിയില്വച്ചു ഡോ. എം.എസ്. സ്വാമിനാഥനാണ് സമ്മാനിച്ചത്. സഹോദരങ്ങളുടേതടക്കം 100 ഏക്കറോളം ഭൂമിയില്‍ പുതുമയും പഴമയും ഒരുപോലെ ഉള്‍ക്കൊണ്ട് ജൈവ കാര്‍ഷിക വിപ്ലവം തീര്‍ത്ത ജോസഫ് കോര ഇന്ന് അദ്ദേഹത്തിന്റെ കരിവേലിത്തറ വീടിനോട് ചേര്‍ന്ന് കിടക്കുന്ന കൃഷിയിടത്തിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്.
നെല്ല്, നാളികേരം, ആറ്റുകൊഞ്ച്, കരിമീന്‍, നേന്ത്രവാഴ, പടവലം, പാവൽ, വെണ്ട, വഴുതന, തക്കാളി, പച്ചമുളക്, പൂകൃഷി എന്നിങ്ങനെ വീടിന്റെ പരിസരം മുഴുവന്‍ കൃഷിഭൂമിയാക്കി മാറ്റിയിരിക്കുകയാണ് ഈ വാര്‍ധക്യത്തിലും അദ്ദേഹം.
സ്വദേശത്തുനിന്നും വിദേശത്തുനിന്നും നൂറുകണക്കിന് സന്ദര്‍ശകര്‍ കാര്‍ഷിക ജീവിതം നേരിട്ടു കാണാനും ആസ്വദിക്കാനുമായി ദിവസവും ഇവിടെയെത്തുന്നു. കേന്ദ്ര-സംസ്ഥാന മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും ഗവേഷകരുമെല്ലാം ജോസഫ് കോരയുടെ സംയോജിത കൃഷി കാണാന്‍ പലവട്ടം എത്തിയിട്ടുണ്ട്. കാര്‍ഷിക ശാസ്ത്രജ്ഞനായ ആര്. ഹേലിയും കോരയുടെ കൃഷിയിടത്തിലെ നിത്യ സന്ദര്‍ശകനായിരുന്നു. മുക്കം നോര്‍ത്ത് പാടശേഖരത്തെ 11 ഏക്കർ വയലാണ് അന്ന് ഒരു നെല്ലും ഒരു മീനും കൃഷിക്കായി മാറ്റിവച്ചത്.
കൃഷിക്കാരെ സംഘടിപ്പിച്ച് ജൈവ അരിയും ജൈവ കൊഞ്ചും കൃഷി ചെയ്യാനുള്ള അന്നത്തെ പരിശ്രമം അല്‍ പം സാഹസികമായിരുന്നുവെന്ന് അദ്ദേഹം ഓര്‍മിച്ചു. കൃഷിനഷ്ടത്തിന്റെ ആശങ്കപ്പെടുത്തുന്ന കണക്കുകളെ അവഗണിച്ച് ഇന്നും എനിക്ക് കൃഷിയിലാണ് താത്പര്യമെന്ന് ഈ വയോധികന് ഉറച്ചു പറയുന്നു.
ഭാര്യ ഭരണങ്ങാനം കൂറ്റാരപ്പള്ളിൽ കുടുംബാംഗമായ പരേതയായ തരു ണി ജോസഫ്. രാഷ്ട്രദീപിക ലിമിറ്റഡ് ഡിജിഎം (എച്ച്ആര്‍) കോര ജോസഫ്, ടെസി ജോസ് പാട്ടം, മിനി അലക്സ് വള്ളവന്ത്ര, സോണിയ ബോസ് കടമപ്പുഴമറ്റം, ജേക്കബ് ടി. ജോസഫ് (ഐടി പ്രഫഷണൽ, വെൽസ് ഫാർഗോ, ബംഗളൂരു) എന്നിവരാണ് മക്കൾ.