യുവതി പന്പാനദിയിൽ ചാടി മരിച്ച കേസിൽ ഭര്‍ത്താവ് അറസ്റ്റില്‍
1510961
Tuesday, February 4, 2025 2:35 AM IST
പത്തനംതിട്ട: യുവതി ആറ്റില്‍ച്ചാടി മരിച്ച സംഭവത്തില്‍ ഭര്‍ത്താവിനെ പന്തളം പോലീസ് അറസ്റ്റ് ചെയ്തു. പന്തളം മങ്ങാരം ആശാരി അയ്യത്ത് വീട്ടില്‍ സുധീറിനെയാണ് (41) പിടികൂടിയത്. അഞ്ചുമാസം മുമ്പ് ഭാര്യ ഫാത്തിമ (38) ജീവനൊടുക്കിയ കേസിലാണ് അറസ്റ്റ്. ഇയാള്‍ക്കും മാതാവ് ഹൗലത്ത് ബീവിക്കുമെതിരേ ഗാര്‍ഹിക പീഡനത്തിനും ആത്മഹത്യാ പ്രേരണയ്ക്കും പന്തളം പോലീസ് കേസെടുത്തിരുന്നു.
ഭര്‍ത്താവും വീട്ടുകാരുമായി പിണക്കത്തിലായിരുന്ന യുവതി, സുധീറുമായി വഴക്കിട്ടശേഷം ചെങ്ങന്നൂര്‍ കല്ലിശേരിയിലെത്തി പാലത്തില്‍നിന്നും പമ്പാനദിയില്‍ ചാടി മരിക്കുകയായിരുന്നു. അഞ്ചുദിവസം കഴിഞ്ഞാണ് മൃതദേഹം ലഭിച്ചത്.
യുവതിയുടെ സഹോദരന്റെ പരാതിപ്രകാരമാണ് കേസെടുത്തത്. സുധീറും മാതാവും പത്തനംതിട്ട ജില്ലാ കോടതിയില്‍ ജാമ്യത്തിന് നീക്കം നടത്തുകയും മാതാവിന് ജാമ്യം ലഭിക്കുകയും ചെയ്തിരുന്നു. ഇയാള്‍ക്ക് കോടതി ജാമ്യം അനുവദിച്ചില്ല, തുടര്‍ന്ന് ഒളിവില്‍ പോയി.
ജില്ലാ പോലീസ് മേധാവി വി.ജി. വിനോദ്കുമാറിന്റെ നിര്‍ദേശപ്രകാരം നടത്തിയ തെരച്ചിലില്‍ താമരക്കുളം പച്ചക്കാടുള്ള ഒരു വീട്ടില്‍നിന്നും പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. അടൂര്‍ ഡിവൈഎസ്പി ജി. സന്തോഷ് കുമാര്‍, പന്തളം പോലീസ് ഇന്‍സ്പെക്ടര്‍ ടി.ഡി. പ്രജീഷ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.