എസ്എഫ്ഐ പ്രവര്‍ത്തകര്‍ തമ്മിലടിച്ച സംഭവം: പോലീസിനെ ആക്രമിച്ച കേസില്‍ മൂന്നു പേർ അറസ്റ്റിൽ
1464034
Saturday, October 26, 2024 4:44 AM IST
പത്തനംതിട്ട: കാതോലിക്കേറ്റ് കോളജിലെ എസ്എഫ്ഐ പ്രവര്‍ത്തകര്‍ തെരുവില്‍ തമ്മിലടിക്കുന്നതിനിടയില്‍ സ്ഥലത്തെത്തിയ പോലീസിനെ ആക്രമിച്ച കേസില്‍ മുന്നു പേര് അറസ്റ്റില്‍. കാതോലിക്കറ്റ് കോളജിലെ എസ്എഫ്ഐ പ്രവര്‍ത്തകരായ പ്രമാടം മല്ലശേരി മറുര്‍ കൃഷ്ണ വിലാസം വീട്ടില്‍ ഹരികൃഷ്ണപിള്ള (23), പ്രമാടം താഴെടത്ത് വീട്ടില്‍ പ്രദീഷ് (23), പ്രമാടം മല്ലശ്ശേരി മറൂര്‍ കീഴേത് വീട്ടില്‍ ആരോമല്‍ (23) എന്നിവരാണ് അറസ്റ്റിലായത്.
വ്യാഴാഴ്ച രാത്രി ഏഴോടെ പത്തനംതിട്ട മിനി സിവില്‍ സ്റ്റേഷനുമുന്നിലാണ് സംഭവം. മിനി സിവില്‍ സ്റ്റേഷനു മുന്നില്‍ എസ്എഫ്ഐ കെട്ടിയിരുന്ന പന്തല്‍ അഴിക്കുമ്പോഴാണ് സംഘര്‍ഷം ഉണ്ടായത്. കോളജില്‍ തുടങ്ങിയ സംഘര്‍ഷം തെരുവിലേക്ക് എത്തുകയായിരുന്നു.
വിദ്യാര്‍ഥികള്‍ തമ്മിലടിക്കുന്ന വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ എസ്ഐ ജിനുവിന്റെ നേതൃത്വത്തിലുള്ള പോലീസിനു നേരേ അക്രമികള്‍ തിരിയുകയായിരുന്നു. അടിപിടികൂടിയവരെ കസ്റ്റഡിയില്‍ എടുക്കാന്‍ ശ്രമിച്ചപ്പോള്‍ ഇവര്‍ പോലീസിനെ ആക്രമിച്ചു.
നാലുപേര്‍ ഓടി രക്ഷപ്പെട്ടു. സ്റ്റേഷനിലെത്തിച്ചുകഴിഞ്ഞും അക്രമം തുടര്‍ന്ന സംഘം മൂന്ന് പോലീസ് ഉദ്യോഗസ്ഥരെ ദേഹോപദ്രവം ഏൽപ്പിച്ചു. ആഷര്‍ മാത്യു, ശ്രീകാന്ത്, സുമന് സോമരാജ് എന്നീ പോലീസ് ഉദ്യോഗസ്ഥര്‍ക്കാണ് പരിക്കേറ്റത്. അറസ്റ്റിലായ മൂന്നംഗ സംഘം മുമ്പ് ദേഹോപദ്രവം ഏല്‍പ്പിക്കല്‍ ഉള്‍പ്പെടെയുള്ള കേസുകളില്‍ ഉള്‍പ്പെട്ടവരാണ്.
സംഭവസ്ഥലത്തുനിന്നും ഓടിപ്പോയവരെ അന്വേഷണത്തില്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. അവര്‍ക്കായുള്ള അന്വേഷണം തുടരുകയാണ്. പെണ്‍കുട്ടികളെ കമന്റടിച്ചതുമായി ബന്ധപ്പെട്ട വിഷയമാണ് അടിക്ക് കാരണമായതെന്നാണ് പോലീസിന് ലഭിച്ചിരിക്കുന്ന വിവരം. കസ്റ്റഡിയില്‍ എടുത്ത മൂന്നു പേരും മദ്യലഹരിയിലായിരുന്നുവെന്ന് പോലീസ് പറഞ്ഞു.