എസ്എച്ച്ഒ അധിക്ഷേപിച്ചെന്ന്; എസ്ഐ ഡ്യൂട്ടി ഉപേക്ഷിച്ച് ഇറങ്ങിപ്പോയി
1463560
Thursday, October 24, 2024 4:27 AM IST
ആറന്മുള: പോലീസ് ഇന്‍സ്പെക്ടറുടെ മാനസിക പീഡനത്തെത്തുടര്‍ന്ന് ഡ്യൂട്ടി ഉപേക്ഷിച്ചു മടങ്ങിയ എസ്ഐയെ സഹപ്രവർത്തകർ റെയിൽവേ സ്റ്റേഷനിലെത്തി തിരികെ കൊണ്ടുവന്നു. തർക്കത്തിൽ ഇടപെട്ട ജില്ലാ പോലീസ് മേധാവി ഇരുവരെയും വിളിച്ചുവരുത്തി ചർച്ച നടത്തി. ആറന്മുള പോലീസ് സ്റ്റേഷനില്‍ ഇന്നലെ ഉച്ചയ്ക്കാണ് സംഭവം.
എസ്എച്ച്ഒ പ്രവീൺ എസ്ഐ അലോഷ്യസിനെ സ്റ്റേഷനിൽ മറ്റുള്ളവരുടെ മുന്നില്‍വച്ച് അധിക്ഷേപിച്ച് സംസാരിച്ചതായി പരാതി ഉണ്ടായത്. മാനസികമായി ബുദ്ധിമുട്ടിലായ എസ്ഐ ഡ്യൂട്ടിക്കിടെ ഇറങ്ങിപ്പോകുകയായിരുന്നു.
പിന്നാലെ എത്തിയ സഹപ്രവര്‍ത്തകര്‍ ചെങ്ങന്നൂര്‍ റെയില്‍വേ സ്റ്റേഷനില്‍ ഇദ്ദേഹത്തെ കണ്ടെത്തി. വിവരം അറിഞ്ഞ എസ്പി വി.ജി. വിനോദ് കുമാര്‍ രണ്ടു പേരെയും വിളിച്ചു വരുത്തി.
ഇന്‍സ്പെക്ടര്‍ മാനസികമായി നിരന്തരം പീഡിപ്പിക്കുന്നുവെന്നാണ് എസ്ഐയുടെ പരാതി. അലോഷ്യസിന് സ്റ്റേഷന് മാറ്റി നല്‍കാമെന്ന് എസ്പി അറിയിച്ചതായി പറയന്നു. ജില്ലയില്‍ മേലുദ്യോഗസ്ഥരുടെ മാനസിക പീഡനം ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സ്റ്റേഷനുകളില്‍ ഒന്നാണ് ആറന്മുള.
മുന്‍പ് എസ്എച്ച്ഒ ആയിരുന്ന മനോജ് നിരന്തരമായി ദ്രോഹിച്ചുവെന്ന് സിപിഒ ഉമേഷ് വള്ളിക്കുന്ന് പല തവണ പരാതിപ്പെട്ടിരുന്നു. കൊടുമൺ സ്റ്റേഷൻ എസ്എച്ച്ഒ ആയിരുന്ന പ്രവീൺ സമീപകാലത്താണ് ആറന്മുളയിലെത്തിയത്.