പരുമല പെരുന്നാളിന് ഇന്നു കൊടിയേറും
1464031
Saturday, October 26, 2024 4:37 AM IST
പത്തനംതിട്ട: പരിശുദ്ധ പരുമല തിരുമേനിയുടെ 126 -ാമത് ഓർമപ്പെരുന്നാളിന് ഇന്നു കൊടിയേറും. നവംബർ ഒന്ന്, രണ്ട് തീയതികളിലാണ് പ്രധാന പെരുന്നാൾ. ഇന്നു രാവിലെ 7.30ന് കുർബാനയ്ക്ക് അലക്സിയോസ് മാർ യൗസേബിയോസ് മെത്രാപ്പോലീത്ത കാർമികത്വം വഹിക്കും. ഉച്ചകഴിഞ്ഞ് രണ്ടിന് ബസേലിയോസ് മാർത്തോമ്മ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവ പെരുന്നാൾ കൊടിയേറ്റ് നിർവഹിക്കും. തുടർന്ന് തീർഥാടനവാരം കാതോലിക്കാ ബാവ ഉദ്ഘാടനം ചെയ്യും.
ഹാരീസ് ബീരാൻ എംപി മുഖ്യസന്ദേശം നൽകും. ആന്റോ ആന്റണി എംപി, മാത്യു ടി. തോമസ് എംഎൽഎ എന്നിവർ പ്രസംഗിക്കും. ഓർത്തഡോക്സ് യുവജന പ്രസ്ഥാനത്തിന്റെ നേതൃത്വത്തിൽ വൈകുന്നേരം അഞ്ച് മുതൽ നവംബർ ഒന്നിനു സന്ധ്യവരെ നീളുന്ന 144 മണിക്കൂർ അഖണ്ഡ പ്രാർഥന തുടർന്ന് ആരംഭിക്കും.
നാളെ മുതൽ രാവിലെ വിശുദ്ധ കുർബാനയ്ക്ക് മെത്രാപ്പോലീത്തമാർ മുഖ്യകാർമികരാകും. വിവിധ സമ്മേളനങ്ങൾ, വൈകുന്നേരം സുവിശേഷയോഗം എന്നിവയും പെരുന്നാളിന്റെ ഭാഗമായി നടക്കും.
നാളെ രാവിലെ പത്തിന് ബസ്ക്യോമ്മോ അസോസിയേഷൻ സമ്മേളനം ഏബ്രഹാം മാർ എപ്പിഫാനിയോസ് മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്യും. ഉച്ചകഴിഞ്ഞ് രണ്ടിന് യുവജന സംഗമത്തിൽ നിയുക്ത കേരള ഭക്ഷ്യകമ്മീഷൻ ചെയർമാൻ ജിനു സഖറിയ ഉമ്മൻ യുവജന സന്ദേശം നൽകും.
28നു രാവിലെ വിശുദ്ധ മൂന്നിന്മേൽ കുർബാനയ്ക്ക് ഡോ. തോമസ് മാർ അത്താനാസിയോസ് മെത്രാപ്പോലീത്ത മുഖ്യകാർമികത്വം വഹിക്കും. പത്തിന് മദ്യവർജന ബോധവത്കരണ സമ്മേളനം മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്യും. വിമുക്തി മിഷൻ ജില്ലാ കോ-ഓർഡിനേറ്റർ ജോസ് കളീക്കൽ മുഖ്യപ്രഭാഷണം നടത്തും.
ഉച്ചകഴിഞ്ഞ് രണ്ടിന് മലങ്കര ഓർത്തഡോക്സ് സഭ വിവാഹ ധനസഹായ വിതരണം ബസേലിയോസ് മാർത്തോമ്മ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവ ഉദ്ഘാടനം ചെയ്യും. യൂഹാനോൻ മാർ പോളിക്കാർപ്പോസ് മെത്രാപ്പോലീത്തയുടെ അധ്യക്ഷതയിൽ ചേരുന്ന സമ്മേളനം മന്ത്രി വീണാ ജോർജ് ഉദ്ഘാടനം ചെയ്യും.
29നു രാവിലെ "ഗുരുവിൻ സവിധേ' പരിപാടി പരുമല സെമിനാരി എൽപി സ്കൂളിലെ വിദ്യാർഥി സംഗമം ഡോ. ഗബ്രിയേൽ മാർ ഗ്രീഗോറിയോസ് മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്യും. ഉച്ചകഴിഞ്ഞ് ശുശ്രൂഷ സംഗമം കുര്യാക്കോസ് മാർ ക്ലീമിസ് വലിയ മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്യു. ഡോ. അലക്സാണ്ടർ ജേക്കബ് മുഖ്യപ്രഭാഷണം നടത്തും. സന്ധ്യാനമസ്കാരത്തേത്തുടർന്ന് ഡോ. ഗീവർഗീസ് മാർ ബർണബാസ് മെത്രാപ്പോലീത്ത വചനശുശ്രൂഷ നടത്തും.
30നു രാവിലെ മർത്തമറിയം വനിതാ സമാജം സമ്മേളനം ഡോ. യുഹാനോൻ മാർ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്യും. ഡോ. യുഹാനോൻ മാർ ദിയസ്കോറസ് മെത്രാപ്പോലീത്ത അധ്യക്ഷത വഹിക്കും. ഉച്ചകഴിഞ്ഞ് പിതൃസ്മൃതി സമ്മേളനത്തിൽ ഫാ. ഡോ. കെ.എം. ജോർജ് മുഖ്യപ്രഭാഷണം നടത്തും.
31നു രാവിലെ പത്തിനു പരിസ്ഥിതി സമ്മേളനം ജില്ലാ കളക്ടർ എസ്. പ്രേംകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. വൈകുന്നേരം ഡോ. ഏബ്രഹാം മാർ സെറാഫിം മെത്രാപ്പോലീത്ത വചനശുശ്രൂഷ നിർവഹിക്കും.
ഒന്നിനു രാവിലെ പത്തിന് പ്രാർഥനായോഗം സമ്മേളനം മാത്യൂസ് മാർ തീമോത്തിയോസ് മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്യും. മാത്യൂസ് മാർ തേവോദോസിയോസ് മെത്രാപ്പോലീത്ത അധ്യക്ഷത വഹിക്കും. സന്യാസ സമ്മേളനത്തിൽ ഡോ. സഖറിയാസ് മാർ അപ്രേം മെത്രാപ്പോലീത്ത മുഖ്യസന്ദേശം നൽകും. യാക്കോബ് മാർ ഐറേനിയോസ് മെത്രാപ്പോലീത്ത അധ്യക്ഷത വഹിക്കും.
ഉച്ചകഴിഞ്ഞ് മൂന്നിന് തീർഥാടനവാരാഘോഷ സമാപന സമ്മേളനം കാതോലിക്കാ ബാവ ഉദ്ഘാടനം ചെയ്യും. ചങ്ങനാശേരി അതിരൂപത നിയുക്ത ആർച്ച് ബിഷപ് തോമസ് തറയിൽ മുഖ്യപ്രഭാഷണം നടത്തും. വൈകുന്നേരം ആറിന് പെരുന്നാൾ സന്ധ്യാനമസ്കാരം, പ്രസംഗം. എട്ടിന് ശ്ലൈഹിക വാഴ്വ്, റാസ.
രണ്ടിനു പുലർച്ചെ മൂന്നിന് പള്ളിയിലും 6.30ന് ചാപ്പലിലും വിശുദ്ധ കുർബാന ഉണ്ടാകും. എട്ടിന് കാതോലിക്കാ ബാവയുടെ പ്രധാന കാർമികത്വത്തിൽ പള്ളിയിൽ വിശുദ്ധ മൂന്നിന്മേൽ കുർബാന.
പത്തിനു ചേരുന്ന സമ്മേളനത്തിൽ റഷ്യൻ ഓർത്തഡോക്സ് സഭയുടെ ദി ഓർഡർ ഓഫ് ഗ്ലോറി ആൻഡ് ഹോണർ പുരസ്കാരം ബസേലിയോസ് മാർത്തോമ്മ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവയ്ക്ക് സമ്മാനിക്കും. സമ്മേളനം ഡോ. തിയഡോഷ്യസ് മാർത്തോമ്മ മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്യും.
റഷ്യൻ സഭയുടെ ബിഷപ് ആന്റണി അവാർഡുദാനം നിർവഹിക്കും.12നു വിദ്യാർഥി പ്രസ്ഥാനം സമ്മേളനം കാതോലിക്കാ ബാവ ഉദ്ഘാടനം ചെയ്യും. ഏബ്രഹാം മാർ സെറാഫിം മെത്രാപ്പോലീത്ത അധ്യക്ഷത വഹിക്കും. ഉച്ചകഴിഞ്ഞ് രണ്ടിന് റാസ, മൂന്നിന് ആശിർവാദം, കൊടിയിറക്ക്.