സ്കൂൾ മേളകൾക്കു ഫണ്ട് തികയുന്നില്ല, സംഘാടകർ പ്രതിസന്ധിയിൽ
1463793
Friday, October 25, 2024 4:29 AM IST
പത്തനംതിട്ട: സ്കൂൾ മേളകളുടെ നടത്തിപ്പിനുള്ള സർക്കാർ വിഹിതം കുറഞ്ഞതിനു പിന്നാലെ ഉപജില്ലകളിൽ എഇഒമാരുടെ നേതൃത്വത്തിൽ ടാർഗറ്റ് നിശ്ചയിച്ച് പണപ്പിരിവ്. മുന്പെങ്ങുമില്ലാത്തവിധം ഇത്തവണ നിർബന്ധപ്പിരിവും മേളകളിൽ പങ്കെടുക്കുന്നതിനു പ്രത്യേക രജിസ്ട്രേഷൻ ഫീസുമൊക്കെ ഏർപ്പെടുത്തിയിരിക്കുകയാണ്.
ഫണ്ടിന്റെ അപര്യാപ്തത കാരണം ഉപജില്ല, ജില്ലാ മേളകളാണ് പ്രതിസന്ധിയിലായത്. ഇതു പരിഹരിക്കാനാണ് വിദ്യാഭ്യാസ ഓഫീസർമാർ പിരിവിനുള്ള നിർദേശം നൽകിയിരിക്കുന്നത്. ബാലാവകാശ കമ്മീഷന്റെ ഇടപെടൽ ഉള്ളതിനാൽ ഒന്പതാം ക്ലാസിനു താഴേക്കു പിരിവില്ല. പത്തനംതിട്ട ജില്ലയിൽ എൽപി, യുപി കുട്ടികളെ പിരിവിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ടെങ്കിലും ചില ജില്ലകളിൽ ഇവരിൽ നിന്നും പണം പിരിക്കുന്നതായി പരാതി ഉണ്ടായിട്ടുണ്ട്.
എന്നാൽ എൽപി മുതലുള്ള അധ്യാപകർ പണം നൽകണം. താത്കാലിക നിയമനം ലഭിച്ചവരും പിരിവ് നൽകിയേ മതിയാകൂവെന്നാണ് നിർദേശം. മുൻകാലങ്ങളിൽ ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിദ്യാർഥികളിൽ നിന്ന് ഒരു പിരിവ് മാത്രമാണ് ഉണ്ടായിരുന്നത്. ഇത്തവണ ഓരോ മേളയ്ക്കും വ്യത്യസ്ത പിരിവുകളാണുള്ളത്. കുട്ടികളുടെ എണ്ണം കുറഞ്ഞതും പിരിവിനെ ബാധിച്ചിട്ടുണ്ട്.
കഴിഞ്ഞവർഷം 75 രൂപ വീതമാണ് കുട്ടികളിൽ നിന്നു സമാഹരിച്ചതെങ്കിൽ ഇക്കൊല്ലം അത് 100 രൂപയാക്കി. അധ്യാപകർ 400 രൂപ നൽകണം. നേരത്തേ ഇത് 350 രൂപയായിരുന്നു. ഇതു കൂടാതെയാണ് ഇത്തവണ ശാസ്ത്രമേളകൾക്കടക്കം പണം പിരിച്ചത്. ലഭിക്കുന്ന പണം ജില്ലാതല ചെലവുകൾക്കുശേഷമുള്ള തുക സംസ്ഥാന മേളകൾക്കും നൽകണം. ഈ പണം ഉപയോഗിച്ച് മേളകൾ നടക്കില്ലെന്നായപ്പോൾ സംഘാടകർ പുറമേനിന്നും പണം കണ്ടെത്തേണ്ടി വരുന്നു.
ശാസ്ത്രമേളയ്ക്ക് അധികപ്പിരിവ്
ഉപജില്ലാതലത്തിൽ കലോത്സവത്തിനും കായികമേളയ്ക്കു മാത്രമാണ് വിദ്യാഭ്യാസ വകുപ്പ് ഫണ്ട് അനുവദിച്ചിട്ടുള്ളത്. ഉപജില്ലാതലം മുതൽ ശാസ്ത്രമേളകൾക്ക് പണം കണ്ടെത്തണം. ഇതിനായി പ്രത്യേക പിരിവിനുള്ള നിർദേശമാണ് ഇക്കുറി നൽകിയത്. ഉപജില്ലാ ശാസ്ത്രമേളയിൽ ഓരോ സ്കൂളും അഫിലിയേഷൻഫീസ് നൽകാൻ നിർദേശിച്ചിരുന്നു.
യുപി വിഭാഗം 300 രൂപയും ഹൈസ്കൂൾ 800 രൂപയും ഹയർ സെക്കൻഡറി വിഭാഗക്കാർ 1200 രൂപയും നൽകാനാണ് ചില ഉപജില്ലകളിൽ തീരുമാനമുണ്ടായത്. കുട്ടികളിൽ നിന്നും ശാസ്ത്രമേളയ്ക്കു മാത്രമായി ഒന്പത് മുതൽ 12 വരെ ക്ലാസുകളിൽ നിന്ന് 20 രൂപ വീതം രജിസ്ട്രേഷൻ ഫീസായി വാങ്ങി.
കായികമേളയ്ക്കും ഫണ്ട് തികഞ്ഞില്ല
ജില്ലാ കായികമേളയുടെ നടത്തിപ്പിനായി വിദ്യാഭ്യാസ വകുപ്പ് അനുവദിച്ചിട്ടുള്ളത് ഏഴുലക്ഷം രൂപയാണ്. ജില്ലാ കായികമേള കഴിയുന്പോഴും ബന്ധപ്പെട്ട കമ്മിറ്റികളുടെ ചുമതലക്കാർ കടക്കെണിയിലാകുകയാണ് പതിവ്. ഒഫിഷ്യൽസിനുള്ള പ്രതിഫലം, ഭക്ഷണച്ചെലവ്, മറ്റു ക്രമീകരണച്ചെലവ് എന്നിവയ്ക്കെല്ലാം കൂടി ഭീമമായ തുക വേണം.
കഴിഞ്ഞവർഷം 75 രൂപ വീതമാണ് കുട്ടികളിൽ നിന്നു സമാഹരിച്ചതെങ്കിൽ ഇക്കൊല്ലം അത് 100 രൂപയാക്കി. അധ്യാപകർ 400 രൂപ നൽകണം. നേരത്തേ ഇത് 350 രൂപയായിരുന്നു.