സ്ലാബുകൾ തകർന്നു; പത്തനംതിട്ടയിൽ കാൽനടയാത്രക്കാർ സുരക്ഷിതരല്ല
1464029
Saturday, October 26, 2024 4:37 AM IST
പത്തനംതിട്ട: ജില്ലാ ആസ്ഥാനമായ പത്തനംതിട്ടയിലെ കാൽനട യാത്രക്കാർ സൂക്ഷിക്കണം. നഗരത്തിലെ നടപ്പാതകളുടെ സ്ഥിതി ഏറെ ശോചനീയമാണ്. സ്ലാബുകൾ പൊട്ടിപ്പൊളിഞ്ഞു കിടക്കുന്നതാണ് പ്രധാന കാരണം. പ്രധാന നിരത്തുകളിൽപോലും ഓടകൾക്കു മുകളിലെ സ്ലാബുകൾ മാറ്റിയിടാൻ നടപടിയില്ല. അപകട സൂചനകൾപോലും പലയിടത്തും ഇല്ലാത്തതിനാൽ കാൽനടക്കാർ അപകടത്തിൽപ്പെടുന്നതു പതിവ്.
ഉപറോഡുകളിൽ സ്ലാബുകൾ തകർന്നുകിടക്കാൻ തുടങ്ങിയിട്ട് നാളുകളായി. ഏറെത്തിരക്കുള്ള ഭാഗങ്ങളിൽപോലും സ്ഥിതി വ്യത്യസ്തമല്ല. നഗരസഭയും പൊതുമരാമത്ത് വകുപ്പുമാണ് ഓടകളുടെ സ്ലാബുകളുടെ സുരക്ഷിതത്വം നോക്കേണ്ടത്. പിഡബ്ല്യുഡി റോഡുകളുടെ നടപ്പാതകളിലെ സ്ലാബ് മാറ്റിയിടേണ്ട ചുമതല പൊതുമരാമത്ത് വകുപ്പിനുണ്ട്. എന്നാൽ അവർ ഇക്കാര്യം ഗൗനിക്കാറേയില്ല.
നഗരത്തിൽ സ്വകാര്യ ബസ് സ്റ്റാൻഡിലേക്ക് ബസുകൾ കയറുന്ന ഭാഗത്ത് സ്ഥിതി ഏറെ ശോചനീയമാണ്. ഇവിടെ സ്ലാബ് തകർന്നുകിടക്കാൻ തുടങ്ങിയിട്ടു നാളുകളേറെയായി.
കോളജ് ജംഗ്ഷനിൽ അപകടം പതിയിരിക്കുന്നു
പത്തനംതിട്ട കാതോലിക്കേറ്റ് കോളജ് ജംഗ്ഷനിലാണ് ഏറ്റവും അപകടം നിറഞ്ഞ സ്ഥലം. പത്തനംതിട്ട - കൈപ്പട്ടൂർ റോഡിന് ഈ ഭാഗത്ത് വീതി കുറവാണ്. ഇരുഭാഗത്തേക്കുമുള്ള ബസുകൾ നിർത്തുന്നതും ഒരേ ഭാഗത്താണ്. ഇതോടെ നടപ്പാതകൾ ഉപയോഗിച്ചേ മതിയാകൂ.
നടപ്പാതയിൽ സ്ലാബ് തകർന്നു കിടക്കാൻ തുടങ്ങിയിട്ടു നാളുകളായി. കോളജിലെ കുട്ടികൾ കൂടാതെ കാതോലിക്കേറ്റ് സ്കൂളിലെ കുട്ടികളും നഴ്സിംഗ് വിദ്യാർഥികളുമൊക്കെ ആശ്രയിക്കുന്ന ബസ് സ്റ്റോപ്പിനോടു ചേർന്നാണ് സ്ലാബ് തകർന്നു കിടക്കുന്നത്.
പലയിടങ്ങളിലായി നടപ്പാതകൾ പൊട്ടിപ്പൊളിഞ്ഞു കിടക്കുകയാണ്. തെരുവുനായ്ക്കളും ഈ ഭാഗങ്ങൾ കൈയേറിയതോടെ സ്കൂൾ കുട്ടികൾക്കടക്കം നടക്കാൻതന്നെ സ്ഥലമില്ലെന്നായി.
ഉപറോഡുകളിലും തകർച്ച
നഗരത്തിലെ ഉപറോഡുകളിലെ സ്ലാബ് തകർന്നതുമൂലം പലതും അടച്ചിട്ടിരിക്കുകയാണ്. കെഎസ്ആർടിസി ജംഗ്ഷനിൽനിന്ന് തൈക്കാവ് സ്കൂൾ റോഡിലേക്കുള്ള ഉപവഴിയുടെ മധ്യത്തിലാണ് സ്ലാബ് തകർന്നുകിടക്കുന്നത്.
ഓട്ടോറിക്ഷകളും ഇരുചക്രവാഹനങ്ങളും കടന്നു പൊയ്ക്കൊണ്ടിരുന്ന ഈ പാതയിൽ ഇപ്പോൾ ഗതാഗതംതന്നെ നിലച്ചു. കാൽനടക്കാരും ഏറെ ബുദ്ധിമുട്ടിലാണ്. പാതയിലെ വെളിച്ചക്കുറവു കാരണം സ്ലാബ് തകർന്നത് അറിയാതെ എത്തുന്നവർ അപകടത്തിൽപ്പെടാനും സാധ്യതയുണ്ട്. നഗരസഭയുടെ ഉടമസ്ഥതയിലുള്ള ഉപപാതയിൽ സ്ലാബ് തകർച്ച പതവാണ്.
പത്തനംതിട്ട ജനറൽ ആശുപത്രി റോഡായി ഉപയോഗിക്കുന്ന ഡോക്ടേഴ്സ് ലെയ്നിൽ കഴിഞ്ഞയിടെയാണ് സ്ലാബിനിടയിൽ വീട്ടമ്മയുടെ കാൽ കുടുങ്ങിയത്. ആശുപത്രിയുടെ പ്രധാന കവാടം അടച്ചതിനു പിന്നാലെ ഈ പാതയാണ് രോഗികളുൾപ്പെടെ ഉപയോഗിക്കുന്നത്.
വീതി കുറഞ്ഞ പാതയിൽ കാൽനടക്കാർക്ക് സ്ലാബിനു മുകളിലൂടെ യാത്ര ചെയ്തേ മതിയാകൂ. എന്നാൽ പൊട്ടിപ്പൊളിഞ്ഞ സ്ലാബുകൾ ഇവിടെയും ഭീഷണിയായി മാറിയിരിക്കുകയാണ്.