സ്വകാര്യ സ്ഥാപനത്തിൽനിന്നു പണം തട്ടിയെടുത്ത കേസിൽ ജീവനക്കാരൻ അറസ്റ്റിൽ
1464032
Saturday, October 26, 2024 4:37 AM IST
പത്തനംതിട്ട: സ്വകാര്യ സ്ഥാപനത്തിൽ 14 ലക്ഷത്തോളം രൂപ തിരിമറി നടത്തി തട്ടിയെടുത്ത ജീവനക്കാരനെ അടൂർ പോലീസ് അറസ്റ്റ് ചെയ്തു. പെരിങ്ങനാട് മാമ്പാറ പുത്തൻപറമ്പിൽ മിനു പി. വിശ്വനാഥൻ നടത്തുന്ന അടൂർ ജോസി പ്ലാസയിലുള്ള ജോക്കി ഇബിഒ എന്ന സ്ഥാപനത്തിലെ സ്റ്റോർ മാനേജരായി ജോലി ചെയ്യുന്ന റാന്നി അത്തിക്കയം കുടമുരുട്ടി മാമ്പ്ര കുഴിയിൽ ജിൻസ് പ്രകാശാണ് (40) പിടിയിലായത്.
2022 ഒക്ടോബർ മുതൽ സ്റ്റോക്കിൽ തിരിമറി നടത്തി 7,45,113 രൂപയും സ്ഥാപനയുടമ സ്ഥാപിച്ചിരുന്ന ബാങ്ക് ഓഫ് ഇന്ത്യയുടെ അക്കൗണ്ടിന്റെ ക്യൂആർ കോഡ് മാറ്റി സ്വന്തം അക്കൗണ്ടിലെ ക്യൂആർ കോഡ് സ്ഥാപിച്ചശേഷം കച്ചവടത്തിൽ നിന്ന് ലഭിച്ച 6,51,130 രൂപയും ഉൾപ്പെടെ 13, 96,243 യാണ് ജീവനക്കാരൻ തിരിമറി നടത്തി തട്ടിയെടുത്തത്.
സ്ഥാപന ഉടമ അടൂർ പോലീസ് സ്റ്റേഷനിൽ നൽകിയ പരാതിയേത്തുടർന്ന് കേസെടുത്ത് അടൂർ പോലീസ് അന്വേഷണം ആരംഭിച്ചിരുന്നു. ജില്ലാ പോലീസ് മേധാവി വി.ജി. വിനോദ് കുമാറിന്റെ നിർദേശത്തേത്തുടർന്ന് ഊർജിതമാക്കിയ അന്വേഷണത്തിൽ പ്രതിയെ മൂവാറ്റുപുഴയിൽനിന്ന് പിടികൂടുകയായിരുന്നു.
ഇയാളുടെ മൊബൈൽ നമ്പർ കേന്ദ്രീകരിച്ച് ജില്ലാ സൈബർ സെല്ലിന്റെ സഹായത്തോടെ ലൊക്കേഷൻ കണ്ടെത്തി. ഇയാൾ മൂവാറ്റുപുഴയിലെ ഒരു ബാറിൽ ജോലി ചെയ്തുവരികയായിരുന്നു.
ഇന്നലെ പുലർച്ചെ രണ്ടുമണിയോടെ ബാറിനോടു ചേർന്നുള്ള താമസസ്ഥലത്തുനിന്ന് പോലീസ് സംഘം കസ്റ്റഡിയിലെടുത്തു. അടൂർ ഡിവൈഎസ്പി ജി. സന്തോഷ് കുമാറിന്റെ മേൽനോട്ടത്തിൽനടന്ന അന്വേഷണത്തിന് പോലീസ് ഇൻസ്പെക്ടർ ശ്യാം മുരളി നേതൃത്വം നൽകി.