അധ്യാപക തസ്തികനിർണയം: ജില്ലയിൽ ഹയർ സെക്കൻഡറി മേഖലയ്ക്കു നഷ്ടം
1464023
Saturday, October 26, 2024 4:37 AM IST
പത്തനംതിട്ട: കുട്ടികളുടെ കുറവു കാരണം ബാച്ചുകൾ നഷ്ടപ്പെട്ട ജില്ലയിലെ ഹയർ സെക്കൻഡറി വിദ്യാലയങ്ങളിൽ അധ്യാപക തസ്തികകൾ കുറയും. സർക്കാർ, എയ്ഡഡ് മേഖലകളിലായി തസ്തികകളുടെ വൻകുറവാണ് പത്തനംതിട്ടയിൽ ഉണ്ടാകാൻ പോകുന്നത്.
സംസ്ഥാനത്തുതന്നെ ഏറ്റവുമധികം ബാച്ചുകൾ നഷ്ടമാകുന്ന ജില്ലയാണ് പത്തനംതിട്ട. ഒരു ബാച്ച് നിലനിർത്തുന്നതിന് കുറഞ്ഞത് 25 കുട്ടികളാണ് വേണ്ടത്. തുടർച്ചയായ മൂന്നു വർഷം ഇത്രയും കുട്ടികൾ എത്തുന്നില്ലെങ്കിൽ ആ ബാച്ചുകളിലെ തസ്തികകൾ അധികമായി കണക്കാക്കണമെന്നാണ് വ്യവസ്ഥ.
ഇത്തരത്തിൽ അധിക തസ്തികകൾ കണ്ടെത്തിയ സർക്കാർ സ്കൂളുകളിലെ അധ്യാപകരെ മറ്റു സ്കൂളുകളിലേക്കു മാറ്റേണ്ടിവരും. എയ്ഡഡ് വിദ്യാലയങ്ങളിൽ കോർപറേറ്റ് മാനേജ്മെന്റുകളിൽ ഒഴിവുള്ള പക്ഷം നിയമനം നടത്തും. വ്യക്തിഗത മാനേജ്മെന്റ് സ്കൂളുകളിൽ ജോലി നഷ്ടപ്പെടുമെന്ന സ്ഥിതിയുണ്ടാകും.
സർക്കാർ സ്കൂളുകളിൽ 40 തസ്തികകൾ നഷ്ടം
ജില്ലയിൽ സർക്കാർ ഹയർ സെക്കൻഡറി സ്കൂളുകളിൽ കുറഞ്ഞത് 40 അധ്യാപക തസ്തികകളെങ്കിലും ഇല്ലാതായേക്കും. കഴിഞ്ഞ കുറെ വർഷങ്ങളായി പത്തനംതിട്ടയിലെ സർക്കാർ ഹയർ സെക്കൻഡറി സ്കൂളുകളിൽ ബാച്ചുകൾ നഷ്ടപ്പെടുന്ന സ്ഥിതിയാണ്. കുട്ടികളുടെ കുറവു കാരണം ഹയർ സെക്കൻഡറി പ്രവേശനംതന്നെ നിർത്തിവച്ച വിദ്യാലയങ്ങളുണ്ട്.
നിലവിൽ സർക്കാർ ഹയർ സെക്കൻഡറി വിദ്യാലയങ്ങളിൽ കുട്ടികളുടെ കുറവു കാരണം തടഞ്ഞുവച്ചിട്ടുള്ള ബാച്ചുകളുടെ എണ്ണം കണക്കാക്കി തസ്തികകൾ അധികമെന്നു രേഖപ്പെടുത്തിക്കഴിഞ്ഞു. സ്ഥലംമാറ്റവുമായി ബന്ധപ്പെട്ട സൈറ്റിലും ഇത്തരത്തിലാണ് രേഖപ്പെടുത്തിയിരിക്കുന്നത്. സർക്കാർ ഹയർ സെക്കൻഡറി സ്കൂളുകളായ കോയിപ്രം, കിസുമം, വായ്പൂര്, അയിരൂർ, കുറ്റൂർ, കടുമീൻചിറ എന്നിവിടങ്ങളിൽ അധിക തസ്തികകൾ ഉണ്ട്.
കുട്ടികളുടെ കുറവ്
ഹയർ സെക്കൻഡറിയിൽ കുട്ടികളുടെ കുറവ് ഏറ്റവുമധികം ഉണ്ടായ ജില്ലയാണ് പത്തനംതിട്ട. കഴിഞ്ഞ അഞ്ചുവർഷമായി ഏറ്റവുമധികം സീറ്റുകൾ ഒഴിഞ്ഞുകിടക്കുന്നതും പത്തനംതിട്ടയിലാണ്. പത്തനംതിട്ടയിൽ പത്താംക്ലാസ് പഠനം പൂർത്തിയാക്കുന്നവരേക്കാൾ അധികം സീറ്റുകൾ ഹയർ സെക്കൻഡറി മേഖലയിൽ നിലനിൽക്കുന്നുണ്ട്.
ഇതു കാരണം പ്ലസ് വൺ പഠനത്തിന് ആവശ്യാനുസരണം കുട്ടികളെ സ്കൂളുകളിലേക്ക് ലഭിക്കുന്നില്ല. കുട്ടികൾ ഇല്ലാതിരുന്ന സ്കൂളുകളിലെ ചില ബാച്ചുകൾ നേരത്തെ മലബാർ മേഖലയിലേക്ക് മാറ്റിയിരുന്നു. സർക്കാർ സ്കൂളുകളിലാണ് ഇത്തരം ക്രമീകരണം സാധ്യമാകുന്നത്. എന്നാൽ എയ്ഡഡ് മേഖലയിൽ കുട്ടികളുടെ കുറവു കാരണം ബാച്ചുകൾ നിർത്തുകയേ നിർവാഹമുള്ളൂ. ഇതോടെ അധ്യാപക തസ്തികകളിലും കുറവുണ്ടാകും.
സ്ഥിരം അധ്യാപകരെ നിയമിക്കാതെ താത്കാലിക അധ്യാപകരെ നിയോഗിച്ച് അധ്യാപനം നടത്തുന്ന സ്ഥിതിവിശേഷവും ഹയർ സെക്കൻഡറി വിദ്യാലയങ്ങളിലുണ്ട്.