വ്യാപാരമേളയ്ക്ക് തെള്ളിയൂർക്കാവ് ഒരുങ്ങുന്നു
1464027
Saturday, October 26, 2024 4:37 AM IST
തെള്ളിയൂർക്കാവ്: മധ്യതിരുവിതാംകൂറിലെ പ്രമുഖ വ്യാപാരമേളയായ തെള്ളിയൂർക്കാവ് വൃശ്ചിക വാണിഭത്തിന് ഭഗവതി ക്ഷേത്രാങ്കണം ഒരുങ്ങുന്നു. മേളയ്ക്കു നേതൃത്വം നൽകുന്ന തിരുവിതാംകൂർ ദേവസ്വം ബോർഡ്, പത്തേക്കർ വരുന്ന ക്ഷേത്രഭൂമിയിലെ കാട് തെളിക്കൽ ആരംഭിച്ചു.
ക്ഷേത്രത്തിനു മുന്നിലെ കാണിക്ക മണ്ഡപത്തോടു ചേർന്നുള്ള 51 സെന്റ് സ്ഥലം ക്ഷേത്രഭൂമിയാണെന്ന് ഹൈക്കോടതി വിധി വന്നിരുന്നു. ഈ ഭൂമിയിൽ വാണിഭത്തിലെ പ്രധാന ഇനമായ ഉണക്ക സ്രാവ് വില്പനക്ക് അനുമതി നൽകാനാണ് ദേവസ്വം നീക്കം.
ക്ഷേത്ര പ്രവേശന വിളംബരം നടപ്പാക്കുംമുമ്പ് തുടങ്ങിയ ക്ഷേത്ര ആചാരമാണ് വൃശ്ചിക വാണിഭം. പ്രവേശനം നിഷേധിക്കപ്പെട്ടിരുന്ന ഹൈന്ദവ സമൂഹം വൃശ്ചികം ഒന്നിന് കാർഷിക ഉത്പന്നങ്ങളും പണി ആയുധങ്ങളും കാഴ്ചവച്ചു. അരയ സമുദായം ഉണക്ക സ്രാവിനെയാണ് എത്തിച്ചത്. ക്ഷേത്ര ത്തിനു മുന്നിലെ ആൽത്തറയിൽ എത്തുന്ന ഉത്പന്നങ്ങൾ ലേലം ചെയ്തു വാങ്ങാൻ നിരവധി ആളുകൾ എത്തിയതോടെ വൃശ്ചിക വാണിഭം രണ്ടാഴ്ച നീളുന്ന വ്യാപാരമേളയായി പരിണമിച്ചു..
മേളയുടെ മുന്നൊരുക്കം ചർച്ചചെയ്യാൻ പത്തനംതിട്ട ജില്ലാ കളക്ടർ 28ന് യോഗം വിളിച്ചിട്ടുണ്ട്. 3.30ന് പ്രമോദ് നാരായൺ എംഎൽഎയുടെ അധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ റവന്യു, വൈദ്യുതി, പോലീസ്, ദേവസ്വം, ക്ഷേത്ര ഉപദേശക സമിതി, ഗ്രാമപഞ്ചായത്ത് പ്രതിനിധികൾ പങ്കെടുക്കും. വൃശ്ചികം ഒന്നായ നവംബർ 16മുതൽ ഡിസംബർ ഒന്ന് വരെയാണ് ഇത്തവണ വൃശ്ചിക വാണിഭം.
41 ദിവസം നീളുന്ന കളമെഴുതിപാട്ടിനും ക്ഷേത്ര പാട്ടമ്പലത്തിൽ വൃശ്ചികം ഒന്നിന് തുടക്കമാകും.