ജില്ലാ ശിശുക്ഷേമ സമിതി വർണോത്സവം കോഴഞ്ചേരിയിൽ
1463795
Friday, October 25, 2024 4:29 AM IST
പത്തനംതിട്ട: ജില്ലാ ശിശുക്ഷേമ സമിതിയുടെ നേതൃത്വത്തില്‍ ശിശുദിനാഘോഷങ്ങള്‍ക്ക് മുന്നോടിയായുള്ള ശിശുദിന കലോത്സവം ‘വര്‍ണോത്സവം' നാളെയും മറ്റന്നാളുമായി കോഴഞ്ചേരി ഗവ. ഹൈസ്കൂള്‍, സെന്റ് തോമസ് ഹയര്‍ സെക്കൻഡറി സ്കൂള്‍ എന്നിവിടങ്ങളിലായി നടക്കുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
സര്‍ക്കാര്‍, എയ്ഡഡ്, അൺഎയ്ഡഡ് സ്കൂളില്‍ നിന്നുള്ള വിദ്യാർഥികളാണ് എല്‍പി, യുപി, എച്ച്എസ്, എച്ച്എസ്എസ്. വിഭാഗങ്ങളിലായി നടക്കുന്ന മത്സരങ്ങളില്‍ പങ്കെടുക്കുന്നത്. ഏറ്റവും കൂടുതല്‍ പോയിന്റ് നേടുന്ന സ്കൂളിന് എവറോളിംഗ് ട്രോഫി നല്‍കും. മലയാളം പ്രസംഗമത്സരങ്ങളില്‍ എല്‍പി, യുപി വിഭാഗങ്ങളില്‍ ഒന്നാം സ്ഥാനം ലഭിക്കുന്നവര്‍ നവംബര്‍ 14ന് പത്തനംതിട്ടയില്‍ നടക്കുന്ന ശിശുദിനറാലിക്ക് നേതൃത്വം നല്‍കും.
എല്‍പി വിഭാഗത്തില്‍ ഒന്നാം സ്ഥാനം ലഭിക്കുന്ന വിദ്യാഥി കുട്ടികളുടെ പ്രധാനമന്ത്രിയും യുപി വിഭാഗത്തില്‍ ഒന്നാം സ്ഥാനം ലഭിക്കുന്ന വിദ്യാർഥി ശിശുദിന സമ്മേളനത്തിൽ അധ്യക്ഷ സ്ഥാനത്തുമായിരിക്കും. രണ്ടാം സ്ഥാനക്കാരായ കുട്ടികൾ സ്വാഗതവും നന്ദിയും പറയും.
നാളെ രാവിലെ ഒന്‍പതിന് കോഴഞ്ചേരി ഗവൺമെന്റ് ഹൈസ്കൂളിലെ വേദിയിൽ (പന്പ) രജിസ്ട്രേഷനേ തുടർന്ന് കുട്ടികൾ ചേർന്ന് പരിപാടി ഉദ്ഘാടനം ചെയ്യും. നേരത്തെ രജിസ്ട്രേഷൻ പൂർത്തീകരിച്ചിട്ടുണ്ടെങ്കിലും അതത് സ്കൂളിലെ പ്രഥമാധ്യാപകരുടെ കത്തുമായി വരുന്നവർക്ക് പങ്കെടുക്കാം. എന്നാൽ ഒരു ഇനത്തിൽ ഒരു സ്കൂളിൽ നിന്ന് ഒരു മത്സരാർഥി എന്ന രീതിയിൽ ക്രമപ്പെടുത്തിയിട്ടുണ്ട്. ഒരു കുട്ടിയുടെ രജിസ്ട്രേഷൻ ഫീസ് 20 രൂപയാണ്.
ചിത്രരചനാ മത്സരത്തിൽ പങ്കെടുക്കുന്നവർക്ക് രജിസ്ട്രേഷൻ ഫീസില്ല. കോഴഞ്ചേരി സെന്റ് തോമസ് സ്കൂളിലെ വേദിയിൽ (അച്ചൻകോവിൽ) ലളിതഗാനം, ശാസ്ത്രീയ സംഗീതം, ദേശഭക്തി ഗാനം, സംഘഗാനം, മോണോ ആക്ട്, പ്രച്ഛന്ന വേഷം, നിശ്ചലദൃശ്യം മത്സരങ്ങൾ നടക്കും.
27നു രാവിലെ പത്തു മുതൽ ഗവൺമെന്റ് എച്ച്എസ് വേദിയിൽ പദ്യ പാരായണം, ക്വിസ് മത്സരങ്ങള്‍ തുടങ്ങിയ സാഹിത്യ മത്സരങ്ങള്‍. ഇതേ തുടർന്ന് ഉപന്യാസം, കഥാരചന, കവിതാരചന മത്സരങ്ങള്‍. എൽപി, യുപി, എച്ച്എസ്, എച്ച്എസ്എസ് വിഭാഗങ്ങൾക്കായി നടക്കും. വൈകുന്നേരം നാലിന് സമാപനം.വിശദവിവരങ്ങള്‍ക്ക് 8547716844, 94447103667.
ജില്ലാ ശിശുക്ഷേമ സമിതി വൈസ് പ്രസിഡന്റ് ആർ. അജിത്കുമാര്‍, സെക്രട്ടറി ജി. പൊന്നമ്മ, ജോയിന്റ് സെക്രട്ടറി സലിം പി. ചാക്കോ, ട്രഷറാര്‍ എ.ജി. ദീപു, പ്രോഗ്രാം കൺവീനര്‍ സി.ആര്. കൃഷ്ണക്കുറുപ്പ് തുടങ്ങിയവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.