ബജറ്റ് നിരാശാജനകം, ഫെഡറൽ തത്വങ്ങളെ തകർക്കുന്നത് : കൊടിക്കുന്നിൽ
1510464
Sunday, February 2, 2025 5:55 AM IST
കൊല്ലം: കേന്ദ്ര ബജറ്റ് രാജ്യത്തെ പൊതുസമൂഹത്തിനും ഉദ്ദേശിച്ച വികസന ലക്ഷ്യങ്ങൾക്കും നിരാശയുണ്ടാക്കുന്നതാണെന്ന് കൊടിക്കുന്നിൽ സുരേഷ് എംപി.സാധാരണക്കാരനായ പൗരന് ഏറെ പ്രതീക്ഷനൽകേണ്ട ബജറ്റിൽ അന്തസില്ലാത്ത വാഗ്ദാനങ്ങളും മുൻഗണനകളില്ലാത്ത പ്രഖ്യാപനങ്ങളുമാണ് നിറഞ്ഞിരിക്കുന്നത്. പ മേഖലകളിലും പ്രഖ്യാപനങ്ങൾ മാത്രമേയുള്ളൂ.
ഫണ്ട് കുറവാണ്. രാഷ്ട്രീയപ്രേരിതമായ പരിഗണനകളാൽ കേരളം അടക്കം പ്രതിപക്ഷ ഭരണത്തിലുള്ള സംസ്ഥാനങ്ങൾക്ക് നീതി ലഭിച്ചില്ല. അർഹമായ പദ്ധതികൾക്കും അടിസ്ഥാന സൗകര്യ വികസനത്തിനും വേണ്ട സഹായങ്ങൾ ഒഴിവാക്കി. കർഷകരും തൊഴിലാളികളും സർക്കാരിന്റെ സമീപനത്തോട് അതൃപ്തരാണ്.
റെയിൽവേ, തൊഴിൽ മേഖല, അസംഘടിത മേഖലയിലെ തൊഴിലാളികൾ, ക്ഷീര കർഷകർ, പെൻഷൻപദ്ധതികൾ, അങ്കണവാടി, ആരോഗ്യവും വിദ്യാഭ്യാസവും എന്നിവയെല്ലാം അവഗണിക്കപ്പെട്ടു. മുടങ്ങിയ റെയിൽവേ പദ്ധതികൾ, സ്റ്റേഷനുകളുടെ അടിസ്ഥാന സൗകര്യ വികസനം, പുതിയ തീവണ്ടികൾ തുടങ്ങിയവയെക്കുറിച്ചുള്ള ആവശ്യങ്ങൾ ബജറ്റിൽ പ്രതിപാദിക്കുന്നില്ല.
സംസ്ഥാനങ്ങൾക്കുള്ള വികസന ഫണ്ടുകൾ വെട്ടിക്കുറച്ച് സാമ്പത്തിക അടിമത്തത്തിലേക്ക് നീങ്ങുന്ന കേന്ദ്രസർക്കാരിന്റെ തന്ത്രം ദൗർഭാഗ്യകരമാണ്. കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ കേന്ദ്ര സഹായം ആവശ്യമുള്ള നിരവധി മേഖലകളുണ്ട്.
ബജറ്റ് രാജ്യത്തെ വളർച്ചാ വഴിയിൽ നിന്ന് തെറ്റിയ്ക്കുന്നതാണ്. പാർലമെന്റിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുകയും ന്യായമായ ആവശ്യങ്ങൾ ഉന്നയിക്കുകയും ചെയ്യും.കേരളം അടക്കമുള്ള സംസ്ഥാനങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കാൻ മുന്നിട്ടിറങ്ങുമെന്നും, ജനങ്ങളുടെ ജീവിതനിലവാര ഉയർച്ചയ്ക്കായി ശക്തമായ പോരാട്ടം തുടരുമെന്നും കൊടിക്കുന്നിൽ പറഞ്ഞു.