കൽപ്പറ്റ: വയനാട് പാർലമെന്റ് മണ്ഡലത്തിൽ ഉപ തെരഞ്ഞെടുപ്പിനു കളമൊരുങ്ങുന്പോൾ ആവേശം ഇല്ലാതെ ഇടതു ക്യാന്പ്. ഉപ തെരഞ്ഞെടുപ്പിൽ നടത്തുന്ന പോരും വൃഥാവ്യായാമമാകുമെന്ന ചിന്തയിലാണ് മണ്ഡലത്തിലെ ഇടതുനേതാക്കൾ പൊതുവെ.
ഉത്തർപ്രദേശിലെ റായ്ബറേലിയിലും വിജയിച്ച രാഹുൽ ഗാന്ധി വയനാട് മണ്ഡലം ഒഴിയാനുള്ള തീരുമാനം ഈയാഴ്ച പ്രഖ്യാപിക്കാനിരിക്കയാണ്. മണ്ഡല സന്ദർശനം നടത്തി വോട്ടർമാരോടു നന്ദി പറഞ്ഞതിനുശേഷമാകും പ്രഖ്യാപനമെന്നാണ് സംഘടനാചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ കഴിഞ്ഞദിവസം വ്യക്തമാക്കിയത്.
ഇക്കുറി രാഹുൽ ഗാന്ധിയുമായി പോരടിക്കാൻ സിപിഐ ദേശീയ നിർവാഹക സമിതിയംഗവും നാഷണൽ ഫെഡറേഷൻ ഓഫ് ഇന്ത്യൻ വിമൻ ജനറൽ സെക്രട്ടറിയുമായ ആനി രാജയെയാണ് ഇടതുമുന്നണി നിയോഗിച്ചത്.
രണ്ടു മാസത്തോളം തകർപ്പൻ പ്രചാരണവും നടത്തി. എന്നിട്ടും ആനി രാജയ്ക്കു അനുകൂലമായി വോട്ടൊഴുക്ക് ഉണ്ടായില്ല. പരന്പരാഗതമായി യുഡിഎഫിനു ലഭിക്കുന്ന വോട്ടുകളിൽ കുറെ ആനി രാജ നേടുമെന്ന നേതാക്കളുടെ കണക്കുകൂട്ടൽ പിഴച്ചു. 2019ലേതും മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ ഇടതുമുന്നണിക്ക് കഴിഞ്ഞില്ല.
വയനാട്ടിലെ ബത്തേരി, മാനന്തവാടി, കൽപ്പറ്റ, കോഴിക്കോട് ജില്ലയിലെ തിരുവന്പാടി, മലപ്പുറം ജില്ലയിലെ ഏറനാട്, വണ്ടൂർ, നിലന്പൂർ നിയോജകമണ്ഡലങ്ങൾ ചേരുന്നാതാണ് വയനാട് പാർലമെന്റ് മണ്ഡലം. ഏഴ് നിയോജകമണ്ഡലങ്ങളിൽ ഒന്നിൽപോലും യുഡിഎഫിനു ഒപ്പം നിൽക്കാൻ എൽഡിഎഫിനു കഴിഞ്ഞില്ല. എൽഡിഎഫിനു എംഎൽഎമാരുള്ള മണ്ഡലങ്ങളിൽപോലും ഇരട്ടിയോളവും അതിലധികവും വോട്ടാണ് രാഹുൽഗാന്ധി നേടിയത്. 2019ൽ മണ്ഡലത്തിൽ സിപിഐയിലെ പി.പി. സുനീറിനു 2,73,971 വോട്ടാണ് നേടാനായത്.
പോൾ ചെയ്ത വോട്ടിന്റെ 25.2 ശതമാനമാണിത്. ഇക്കുറി 2,83,023 വോട്ടാണ്(26 ശതമാനം)ആനി രാജയ്ക്കു ലഭിച്ചത്. 10,74,623 വോട്ടാണ് പോൾ ചെയ്തത്. 2019ൽ 4,31,394 വോട്ടായിരുന്നു രാഹുൽ ഗാന്ധിയുടെ ഭൂരിപക്ഷം. ഇക്കുറി 3,64,422 വോട്ടാണ്. യുഡിഎഫ് വോട്ട് ഷെയർ 2019ൽ 64.8 ശതമാനമായിരുന്നത് 59.69 ശതമാനമായി കുറഞ്ഞെങ്കിലും ഇതു നേട്ടമായത് എൻഡിഎ സ്ഥാനാർഥി കെ. സുരേന്ദ്രനാണ്.
ബിജെപി സംസ്ഥാന അധ്യക്ഷനുമായ സുരേന്ദ്രൻ മണ്ഡലത്തിലെ ഏഴ് നിയോജമണ്ഡലങ്ങളിലുമായി 1,41,045 വോട്ട് നേടി. 2019ൽ എൻഡിഎ സ്ഥാനാർഥി ബിഡിജെഎസിലെ തുഷാർ വെള്ളപ്പള്ളിക്ക് 78,590 വോട്ടാണ് ലഭിച്ചത്. 2019ൽ മണ്ഡലത്തിൽ 7.2 ശതമാനമായിരുന്നു എൻഡിഎ വോട്ട് വിഹിതം. ഇത്തവണ 13 ശതമാനമാണ്.
ഉപ തെരഞ്ഞെടുപ്പിൽ മണ്ഡലത്തിൽ ആനി രാജ തന്നെ എൽഡിഎഫ് സ്ഥാനാർഥിയാകണമെന്ന ആഗ്രഹത്തിലാണ് സിപിഐ നേതാക്കളിലും പ്രവർത്തകരിലും അധികവും. വോട്ടർമാർക്കിടയിൽ അവരെ പരിചയപ്പെടുത്തേണ്ട കാര്യമില്ല. ഇത് തെരഞ്ഞെടുപ്പ് പ്രചാരണം എളുപ്പമാക്കും. കഴിഞ്ഞ തവണ ഉപയോഗിച്ച പ്രചാരണ സാമഗ്രികളിൽ കുറെ പ്രയോജനപ്പെടുത്താനും കഴിയും. മറ്റൊരാളാണ് സ്ഥാനാർഥിയെങ്കിൽ പ്രചാരണം ഒന്നേ എന്നു തുടങ്ങണം.
വയനാട് മണ്ഡലത്തിൽ വീണ്ടും മത്സരിക്കുന്നതിൽ ആനി രാജ മനസു തുറന്നിട്ടില്ല. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ പ്രതീക്ഷിച്ച വിധത്തിൽ വോട്ടർമാർ കൂടെ നിൽക്കാത്തതിന്റെ ഖിന്നതയിലാണ് സിപിഐ ദേശീയ സെക്രട്ടറി ഡി. രാജയുടെ ഭാര്യയുമായ അവർ. പാർട്ടിയിൽനിന്നു ശക്തമായ സമ്മർദം ഉണ്ടായാൽ മാത്രമേ അവർ വീണ്ടും അങ്കത്തിനു സജ്ജമാകൂ എന്നാണ് വിവരം.
ഉപ തെരഞ്ഞെടുപ്പിൽ മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർഥിയായി ആര് എന്നതിലും വ്യക്തതയായില്ല. രാഹുലിനു പകരമായി സഹോദരി പ്രിയങ്ക എത്തുമെന്ന് കരുതുന്നവർ കോണ്ഗ്രസ്-യുഡിഎഫ് പ്രാദേശിക നേതൃത്വത്തിലുണ്ട്. സ്ഥാനാർഥിത്വം കേരളത്തിൽനിന്നുള്ള നേതാക്കളിൽ ഒരാൾക്കാണ് ഹൈക്കമാൻഡ് നൽകുകയെന്നു അനുമാനിക്കുന്നവരും കുറവല്ല.
ഇനി തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ "മൂഡ്’ ഇല്ലെന്നു പറയുന്ന കെ. മുരളീധരൻ, ഹൈക്കമാൻഡ് ആവശ്യപ്പെട്ടാൽ വയനാട്ടിൽ സ്ഥാനാർഥിയാകാൻ സന്നദ്ധനാകുമെന്ന് വിശ്വസിക്കുന്നവർ പാർട്ടിയിലും മുന്നണിയിലുമുണ്ട്. മുരളീധരനും സുപചരിചിതമാണ് വയനാട് മണ്ഡലം. ഉപ തെരഞ്ഞെടുപ്പിൽ മണ്ഡലത്തിൽനിന്നുള്ള കോണ്ഗ്രസ് നേതാവിനു അവസരം നൽകണമെന്ന ആവശ്യവും ചില കോണുകളിൽ ഉയരുന്നുണ്ട്.