ശുചിത്വപരിപാലനം സംസ്കാരത്തിന്റെ പ്രതിഫലനം: മന്ത്രി എ.കെ. ശശീന്ദ്രൻ
1540469
Monday, April 7, 2025 5:04 AM IST
കോഴിക്കോട്: ശുചിത്വപരിപാലനം സംസ്കാരത്തിന്റെ പ്രതിഫലനമെന്ന് മന്ത്രി എ.കെ. ശശീന്ദ്രൻ. മാലിന്യമുക്ത നവകേരള കാമ്പയിന്റെ ഭാഗമായി ജില്ലാ മാലിന്യമുക്ത പ്രഖ്യാപനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ദൈവത്തിന്റെ സ്വന്തം നാട് ശുചിത്വ പൂർണമാക്കുകയാണ് സർക്കാർ ലക്ഷ്യമിടുന്നത്.
അതിനുവേണ്ട വലിയ അധ്വാനമാണ് മാലിന്യമുക്ത നവകേരളം പദ്ധതി വഴി തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ നിറവേറ്റിയതെന്നും അത് നിലനിർത്താൻ വേണ്ട നടപടികൾ കൂടി കൈക്കൊള്ളണമെന്നും അദ്ദേഹം ഓർമപ്പെടുത്തി.
ജില്ലയിലെ എഴുപത് ഗ്രാമപഞ്ചായത്തുകളും ഏഴ് മുനിസിപ്പാലിറ്റികളും കോഴിക്കോട് കോർപറേഷനും മാർച്ച് 30നും 12 ബ്ലോക്ക് പഞ്ചായത്തുകൾ ഏപ്രിൽ മൂന്നിനും മാലിന്യമുക്തമായി പ്രഖ്യാപിച്ചിരുന്നു. കാമ്പയിനിന്റെ ഭാഗമായി ജില്ലയിൽ 5,468 ഹരിത സ്ഥാപനങ്ങളും 1,480 ഹരിത വിദ്യാലയങ്ങളും 27,618 ഹരിത അയൽകൂട്ടങ്ങളും 276 ഹരിത സുന്ദര ടൗണുകളും 808 വൃത്തിയുള്ള പൊതുസ്ഥലങ്ങളും 29 ഹരിത ടൂറിസ്റ്റ് കേന്ദ്രങ്ങളും മാലിന്യ മുക്ത കേന്ദ്രങ്ങളാക്കുക എന്ന ലക്ഷ്യം ഇതുവഴി കൈവരിച്ചു.
അഹമ്മദ് ദേവർകോവിൽ എംഎൽഎ അധ്യക്ഷത വഹിച്ചു. കോർപറേഷൻ മേയർ ഡോ. ബീന ഫിലിപ് മുഖ്യപ്രഭാഷണം നടത്തി. ജില്ലാ നിർവഹണ സമിതി കൺവീനർ കൂടിയായ ജില്ലാ കളക്ടർ സ്നേഹിൽ കുമാർ സിംഗ് സ്റ്റാറ്റസ് റിപ്പോർട്ട് അവതരിപ്പിച്ചു.
മാലിന്യ സംസ്കരണ രംഗത്തെ പ്രവർത്തനങ്ങൾക്ക് മികച്ച പഞ്ചായത്തായി മണിയൂർ (ഒന്നാം സ്ഥാനം), തലക്കുളത്തൂർ, പെരുമണ്ണ (രണ്ട്), മേപ്പയ്യൂർ, കുറ്റ്യാടി (മൂന്ന്), ബ്ലോക്കായി കുന്നുമ്മൽ (ഒന്ന്), കോഴിക്കോട് (രണ്ട്), പേരാമ്പ്ര (മൂന്ന്), മുനിസിപ്പാലിറ്റിയായി വടകര, കൊയിലാണ്ടി (ഒന്ന്), പയ്യോളി, മുക്കം (രണ്ട്) എന്നീ തദ്ദേശ സ്ഥാപനങ്ങൾ പുരസ്കാരങ്ങൾക്ക് അർഹരായി. പുരസ്കാരങ്ങൾ മന്ത്രി വിതരണം ചെയ്തു.