പിതൃസഹോദരനെ കൊലപ്പെടുത്തിയത് കുത്തുവാക്കുകളിൽ സഹികെട്ട്: അഫാൻ
1532271
Wednesday, March 12, 2025 6:15 AM IST
വെഞ്ഞാറമൂട്: പിതൃസഹോദരൻ ലത്തീഫിനെ കൊലപ്പെടുത്തിയത് സ്ഥിരമായുള്ള കുത്തുവാക്കുകളിൽ മനംനൊന്താണെന്ന് പ്രതി അഫാൻ പൊലീസിനോട് പറഞ്ഞു.തലയ്ക്കടിച്ച് കൊലപ്പെടുത്തുന്നതിന് തൊട്ടുമുമ്പ് ഞങ്ങളുടെ കുടുംബത്തെ നശിപ്പിച്ചത് നിങ്ങളാണെന്ന് അഫാൻ ലത്തീഫിനോട് പറഞ്ഞിരുന്നു.
സോഫയിലിരുന്ന ലത്തീഫിന്റെ എതിർവശത്ത് വന്നിരുന്ന അഫാൻ പെട്ടെന്ന് ബാഗിൽ നിന്ന് ചുറ്റികയെടുത്ത് തലയ്ക്കടിച്ചു. ബഹളം കേട്ട് എത്തിയ ലത്തീഫിന്റെ ഭാര്യ സജിതാ ബീവി നിലവിളിച്ചുകൊണ്ട് അടുക്കള ഭാഗത്തേയ്ക്ക് ഓടി. പുറകെ ഓടിയ അഫാൻ സജിതാ ബീവിയേയും അടിച്ചുവീഴ്ത്തി.
ഈ സമയം ലത്തീഫിന്റെ മൊബൈലിലേക്ക് ഒരു കാൾ വന്നതോടെ അഫാൻ ആ ഫോണും കൈക്കലാക്കി. സംഭവശേഷം പുറത്തേയ്ക്ക് ഇറങ്ങിയ അഫാൻ ലത്തീഫിന്റെ ഫോൺ സമീപത്തെ കുഴിയിലേക്ക് വലിച്ചെറിഞ്ഞു.
ചൊവ്വാഴ്ച ലത്തീഫിന്റെ വീട്ടിൽ അഫാനെ തെളിവെടുപ്പിനായി കൊണ്ടുവന്നപ്പോൾ ഈ ഫോൺ പോലീസ് കണ്ടെത്തി. സജീതാ ബീവിയോട് വൈരാഗ്യമൊന്നും ഉണ്ടായിരുന്നില്ലെന്നും വിവരം പുറത്തറിയുമെന്നതിനാലാണ് അവരെയും കൊലപ്പെടുത്തിയതെന്നും അഫാൻ പറഞ്ഞു.