യുവാക്കൾക്കു മയക്കുമരുന്നു വിൽപന: രണ്ടുപേർ പിടിയിൽ
1514103
Friday, February 14, 2025 5:13 AM IST
പോത്തൻകോട്: ആറ്റിങ്ങൽ, മംഗലപുരം, കടയ്ക്കാവൂർ എന്നിവിടങ്ങൾ കേന്ദ്രീകരിച്ച് കോളജ് വിദ്യാർഥികൾക്കും യുവാക്കൾക്കും മയക്കുമരുന്നു വിൽപന നടത്തി വരുന്ന സംഘത്തിലെ രണ്ട് പ്രതികളെ ആറ്റിങ്ങൽ പോലീസ് അറസ്റ്റ് ചെയ്തു.
മംഗലപുരത്തുള്ള സ്വകാര്യ കോളജ്, ടെക്നോസിറ്റി, ആറ്റിങ്ങൽ, നഗരൂർ എന്നിവിടങ്ങളിലെ കോളജുകളിൽ രണ്ടു വർഷത്തിലേറെയായി ലഹരി വിൽപന നടത്തി വരുന്ന സംഘത്തിലെ പ്രതികളെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
ആറ്റിങ്ങൽ കരിച്ചിയിൽ സ്വദേശിയായ തോന്നയ്ക്കലിലെ സ്വകാര്യ കോളജ് വിദ്യാർഥിയായ യുവാവ് ലഹരി വാങ്ങി ഉപയോഗിക്കുന്നതായി യുവാവിന്റെ വീട്ടുകാർ ആറ്റിങ്ങൽ പോലീസിൽ പരാതി നൽകിയതിന്റെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്. പ്രതികളെക്കുറിച്ച് ഒരാഴ്ചയായി നടത്തിയ അന്വേഷണത്തിൽ രണ്ടുഗ്രാം എംഡിഎംഎയും 20 ഗ്രാം കഞ്ചാവുമായി മംഗലപുരം തോന്നയ്ക്കൽ ഫൈസൽ മൻസിലിൽ നൗഫൽ (25),
ബാംഗ്ലൂരിൽനിന്നും എംഡിഎംഎ എത്തിച്ചു നൽകുന്ന തിരുവനന്തപുരം അണ്ടൂർകോണം കീഴാവൂർ എം.ആർ. മൻസിലിൽ മുഹമ്മദ് മുഹ്സിൻ (23) എന്നിവരെയാണ് ആറ്റിങ്ങൽ പോലീസ് പിടികൂടിയത്. പ്രതികൾ രഹസ്യമായി ടെലഗ്രാമിലും ഇൻസ്റ്റഗ്രാമിലും ഗ്രൂപ്പുകളുണ്ടാക്കി ആവശ്യപ്രകാരം യുവാക്കൾക്ക് മയക്കുമരുന്ന് എത്തിച്ചു നൽകിയിരുന്നു.
അറസ്റ്റ് ചെയ്ത നൗഫലിനു പേട്ട പോലീസ് സ്റ്റേഷനിൽ 2020 ൽ കൊല്ലം സ്വദേശികളെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിലും, 2022 ൽ മംഗലപുരം പോലീസ് സ്റ്റേഷനിൽ ആറു വാളുകൾ കൈവശം വച്ചതിന് ആയുധ നിയമപ്രകാരം ഒരു കേസും നിലവിലുണ്ട്. അറസ്റ്റ് ചെയ്ത പ്രതികളെ കോടതിയിൽ ഹാജരാക്കി. പ്രതികളുടെ കൈയിൽ നിന്നും ലഭിച്ച ഫോണുകളിൽനിന്നും വടക്കേ ഇന്ത്യയിലെ വിവിധ സ്ഥലങ്ങളിൽ യുവതികളുമായി വിനോദ സഞ്ചാരത്തിനു പോയി മയക്ക് മരുന്ന് ഉപയോഗിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങളും ലഭിച്ചിട്ടുണ്ട്.
തിരുവനന്തപുരം റൂറൽ ജില്ലാ പോലീസ് മേധാവി കെ.എസ്. സുദർശനു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ആറ്റിങ്ങൽ ഡിവൈഎസ്പി എസ്. മഞ്ജുലാൽ, ആറ്റിങ്ങൽ ഇൻസ്പെക്ടർ എസ്എച്ച്ഒ ജി. ഗോപകുമാർ, എസ്ഐമാരായ എം.എസ്. ജിഷ്ണു, ബിജു എ. ഹക്ക്, എഎസ്ഐ രാധാകൃഷ്ണൻ, ഉണ്ണിരാജ്, എസ്സിപിഒമാരായ ഷംനാദ്, പ്രശാന്തകുമാരൻ നായർ, നിധിൻ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.