കുരുമുളകിന് ഇടിവ് ദീപാവലി, നവരാത്രി ഡിമാന്റിനിടയിൽ കുരുമുളക് മുന്നേറാനുള്ള ശ്രമങ്ങൾക്ക് തുരങ്കം വയ്ക്കാൻ ഉത്തരേന്ത്യൻ ലോബി സംഘടിത നീക്കം നടത്തി. വൻതോതിൽ ചരക്ക് ആവശ്യമുള്ള അവർ ഏറ്റവും താഴ്ന്ന വിലയ്ക്ക് മുളക് സംഘടിപ്പിക്കാനുള്ള ശ്രമത്തിലാണ്. ഇടുക്കി, വയനാട്, പത്തനംതിട്ട ഭാഗങ്ങളിൽനിന്നും നാടൻ കുരുമുളക് കൊച്ചിയിൽ കുറഞ്ഞ അളവിലാണ് വിൽപ്പനയ്ക്ക് വരുന്നത്.
നേരത്തേ ഓണാവശ്യങ്ങൾ മുന്നിൽക്കണ്ട് കുരുമുളക് കർഷകരും മധ്യവർത്തികളും ചരക്ക് നേരത്തേ വിൽപ്പനയ്ക്ക് ഇറക്കിയിരുന്നു. ദീപാവലിക്ക് ആഴ്ച്ചകൾ മാത്രം ശേഷിക്കുന്നതിനാൽ ഡിമാന്റ് ഉയരുമെന്ന നിഗമനത്തിലാണ് സ്റ്റോക്കിസ്റ്റുകൾ. അന്തർസംസ്ഥാന വ്യാപാരികൾക്ക് ഹൈറേഞ്ച് മുളക് ആവശ്യമുണ്ടന്നാണ് വിപണി വൃത്തങ്ങളുടെ വിലയിരുത്തൽ. കൊച്ചിയിൽ അൺ ഗാർബിൾഡ് കുരുമുളക് വില 900 രൂപ ഇടിഞ്ഞ് 65,200 രൂപയായി. അന്താരാഷ്ട്ര വിപണിയിൽ ഇന്ത്യൻ നിരക്ക് ടണ്ണിന് 8200 ഡോളർ.
ഏലം വിളവിൽ നിരാശ ഹൈറേഞ്ചിലെ തോട്ടങ്ങളിൽ മൂപ്പ് എത്തിയ പുതിയ ഏലക്കായ വിളവെടുക്കുന്ന തിരക്കിലാണ് ഉത്പാദകർ. ആദ്യ റൗണ്ട് വിളവെടുപ്പ് നടന്ന ഭാഗങ്ങളിലെ കർഷകരുടെ വിലയിരുത്തൽ ഇക്കുറി ഉത്പാദനം കുറയുമെന്നാണ്. 2023ൽ സീസണിന് തുടക്കംകുറിച്ച ആദ്യ മാസങ്ങളിൽ പ്രതിദിനം പത്ത് ടൺ ഏലക്കവരെ വിൽപ്പനയ്ക്ക് എത്തിയ സ്ഥാനത്ത് ഇക്കുറി വരവ് ഗണ്യമായി ചുരുങ്ങിയെന്നാണ് ഉത്പാദന കേന്ദ്രങ്ങളിലെ പച്ച ഏലക്ക ശേഖരിക്കുന്നവരുടെ വിലയിരുത്തൽ. നിലവിലെ സ്ഥിതിയിൽ ഡിസംബർ അവസാനം വരെ ഉത്പാദനത്തിൽ കാര്യമായ വർധനവിന് ഇടയില്ല.
പകൽ താപനില ഉയർന്നത് അടുത്ത റൗണ്ട് വിളവെടുപ്പിനെ ബാധിക്കാം. ഹൈറേഞ്ചിൽ താപനില പതിവിലും ഉയർന്നു. സംസ്ഥാനത്തിന്റെ മറ്റു ഭാഗങ്ങളിലും പകൽ താപനിലയിലുണ്ടായ വർധന കണക്കിലെടുത്താൽ ഒട്ടുമിക്ക സുഗന്ധവ്യഞ്ജനങ്ങളുടെയും വളർച്ചയെ ഇത് കാര്യമായി ബാധിക്കാം. ഉത്സവ ആവശ്യങ്ങൾക്കുള്ള ഏലക്ക ശേഖരിക്കാൻ ലേലത്തിൽ ഇടപാടുകാർ ഉത്സാഹിച്ചു. വാരാന്ത്യം ശരാശരി ഇനങ്ങൾ കിലോ 2370 രൂപയിലും മികച്ചയിനങ്ങൾ 2791 രൂപയിലുമാണ്.
റിക്കാർഡിൽ പൊന്ന് കേരളത്തിലെ ആഭരണ വിപണികളിൽ സ്വർണരഥം ചരിത്രത്തിലെ ഏറ്റവും ഉയർന്ന തലത്തിലേയ്ക്ക് പ്രയാണം നടത്തി. 54,920 രൂപയിൽ വിപണനം തുടങ്ങിയ പവൻ വാരാന്ത്യം 55,120 രൂപയിലെ റിക്കാർഡ് തകർത്ത് 55,680ലേക്ക് കയറി.
ഇതോടെ ഒരു ഗ്രാം സ്വർണ വില 6960 രൂപയായി. 24 കാരറ്റ് തങ്കക്കട്ടിയുടെ നിരക്ക് കിലോഗ്രാമിന് ബാങ്ക് നിരക്ക് 77 ലക്ഷം രൂപയാണ്. സംസ്ഥാനത്ത് ഒരു പവൻ സ്വർണം വാങ്ങാൻ അഞ്ച് ശതമാനം പണിക്കൂലിയും മൂന്ന് ശതമാനം ജിഎസ്ടിയും അടക്കം 60,217 രൂപയാകും. ജനുവരിയിൽ 46,500 രൂപ റേഞ്ചിൽ നീങ്ങിയ പവന് എട്ട് മാസം കൊണ്ട് 9000 രൂപയുടെ വർധന.