ക്രെഡിറ്റ് സ്വീസിനെ യുബിഎസ് ഏറ്റെടുത്തു; വിപണികൾ ശാന്തം
ന്യൂയോർക്ക്/ജനീവ: കുഴപ്പത്തിലായ ക്രെഡിറ്റ് സ്വീസ് ബാങ്കിനെ സ്വിറ്റ്സർലൻഡിലെ ഏറ്റവും വലിയ ബാങ്കായ യുബിഎസ് ഏറ്റെടുത്തു. സ്വിസ് ഗവണ്മെന്റും വിവിധ കേന്ദ്ര ബാങ്കുകളും ഇടപെട്ട ചർച്ചകൾക്കൊടുവിൽ 323 കോടി ഡോളറിനാണ് ഏറ്റെടുക്കൽ. ഇതേ തുടർന്നു യൂറോപ്യൻ ഓഹരി വിപണികൾ നേട്ടത്തിലായി.
എന്നാൽ അമേരിക്കയിൽ ഫസ്റ്റ് റിപ്പബ്ലിക് ബാങ്കിന്റെ ഓഹരികൾ ഇന്നലെ ഫ്യൂച്ചേഴ്സ് വിപണിയിൽ 20 ശതമാനം ഇടിഞ്ഞു. മറ്റു 11 വലിയ ബാങ്കുകൾ റിപ്പബ്ലിക്കിൽ 3000 കോടി ഡോളർ നിക്ഷേപിച്ച ശേഷവും ഇടിഞ്ഞത് ആശങ്ക പടർത്തി. കഴിഞ്ഞ 10 ദിവസം കൊണ്ട് ബാങ്കിന്റെ മൂല്യം 82 ശതമാനം ഇടിഞ്ഞിരുന്നു. ഈ ബാങ്കിനെച്ചൊല്ലി ആശങ്ക വളരുന്നത് യുഎസ് ഓഹരി വിപണി തുടക്കത്തിൽ താഴാൻ കാരണമായി. പിന്നീടു വിപണി കയറി.
ബുധനാഴ്ച യുഎസ് ഫെഡറൽ റിസർവ് (ഫെഡ്) പലിശ തീരുമാനം പ്രഖ്യാപിക്കും വരെ വിപണിയിൽ ചാഞ്ചാട്ടം തുടരും എന്നാണു നിഗമനം. യുഎസിൽ 170 ലധികം ഇടത്തരം ബാങ്കുകൾ പ്രശ്നത്തിലാണെന്ന റിപ്പോർട്ടും ആശങ്ക വളർത്തുന്നുണ്ട്.
ആദ്യം 100 കോടി ഡോളറിന് എതിരാളിയെ വാങ്ങാനാണ് യുബിഎസ് ശ്രമിച്ചത്. ഏറ്റെടുക്കലിൽ വരാവുന്ന 540 കോടി ഡോളർ നഷ്ടം ക്രെഡിറ്റ് സ്വീസിന്റെ വിപണിമൂല്യമായ 863 കോടി ഡോളറിൽനിന്നു കുറച്ചശേഷമുള്ള വിലയാണ് ഓഹരിയായി നൽകുന്നത്. ക്രെഡിറ്റ് സ്വീസിന്റെ 22.48 ഓഹരികൾക്ക് യുബിഎസിന്റെ ഒരോഹരി കിട്ടും.കഴിഞ്ഞ വെള്ളിയാഴ്ച 1.86 സ്വിസ് ഫ്രാങ്ക് വില ഉണ്ടായിരുന്ന ക്രെഡിറ്റ് സ്വീസ് ഓഹരി ഒന്നിന് 0.76 ഫ്രാങ്ക് ആണു യുബിഎസ് വിലയിട്ടത്. 900 കോടി സ്വിസ് ഫ്രാങ്ക് (972 കോടി ഡോളർ) നഷ്ടം സ്വിസ് ഗവണ്മെന്റ് വഹിക്കും.
ഓഹരിക്കു സമാനമായി പരിഗണിക്കുന്ന 1700 കോടി ഡോളർ അഡീഷണൽ ടിയർ വൺ (എടി -1) കടപ്പത്രങ്ങൾ ക്രെഡിറ്റ് സ്വീസ് വിറ്റിരുന്നു. അവ എഴുതിത്തള്ളി. അവയിൽ നിക്ഷേപിച്ചവർക്ക് ഒന്നും കിട്ടില്ല. കടപ്പത്ര നിക്ഷേപകർ രോഷാകുലരാണ്. ഭാവിയിൽ മറ്റു ബാങ്കുകൾക്ക് എടി-1 കടപ്പത്രങ്ങൾ വിൽക്കുക പ്രയാസമാകും എന്നു വിമർശകർ ചൂണ്ടിക്കാട്ടുന്നു.
ക്രെഡിറ്റ് സ്വീസിൽ കഴിഞ്ഞ നവംബർ ആദ്യം 150 കോടി ഡോളർ ഓഹരി എടുത്ത സൗദി നാഷണൽ ബാങ്കിന് 120 കോടി ഡോളർ നഷ്ടമായി. സൗദി ബാങ്ക് തലവൻ ഇനി ഓഹരി വാങ്ങാനില്ല എന്നു പറഞ്ഞതാണ് ബാങ്ക് തകർച്ച വേഗമാകാൻ കാരണം.
ഖത്തർ, നോർവേ എന്നീ രാജ്യങ്ങളുടെ നിക്ഷേപ നിധികൾക്കും ക്രെഡിറ്റ് സ്വീസിലെ നിക്ഷേപം ശതകാേടികളുടെ നഷ്ടം വരുത്തി. ക്രെഡിറ്റ് സ്വീസ് ഓഹരികൾ ഇന്നലെ 60 ശതമാനം ഇടിഞ്ഞ് 1.1സ്വിസ് ഫ്രാങ്ക് ആയി. യുബിഎസ് ഓഹരി അഞ്ചു ശതമാനം താണു.
സെൻസെക്സ് 360 പോയിന്റ് ഇടിഞ്ഞു, നിഫ്റ്റി 17,000 ന് താഴെയെത്തി
മുംബൈ: ആഗോള സാന്പത്തിക പ്രതിസന്ധിയുടെ ആശങ്കകൾ ഒഴിയുന്നില്ല. ഇന്നലെ സെൻസെക്സ് 360 പോയിന്റ് ഇടിഞ്ഞപ്പോൾ നിഫ്റ്റി 17000 ൽ താഴെയാണ് ക്ലോസ് ചെയ്തത്.
ബാങ്കിംഗ് പ്രതിസന്ധിയെക്കുറിച്ചുള്ള ആശങ്കകൾ നിമിത്തം ഇക്വിറ്റികളുടെ ആഗോള തകർച്ചയ്ക്കിടയിൽ ഫിനാൻഷൽ, ഐടി, ക്യാപിറ്റൽ ഗുഡ്സ് ഓഹരികളെല്ലാം വിറ്റഴിക്കലിന്റെ പാതയിലായിരുന്നു. അതാണ് നിഫ്റ്റിയെ 17,000 നും താഴെയെത്തിച്ചത്. നിഫ്റ്റി 111.65 പോയിന്റ് അഥവാ 0.65 ശതമാനം ഇടിഞ്ഞ് താഴെ 16,988.40 ൽ ക്ലോസ് ചെയ്തു. നിഫ്റ്റിയിലെ 40 ഓഹരികൾ ഇടിഞ്ഞപ്പോൾ 10 എണ്ണം മുന്നേറി.
സെൻസെക്സ് 360.95 പോയിന്റ് അഥവാ 0.62 ശതമാനം ഇടിഞ്ഞ് 57,628.95 ൽ ക്ലോസ് ചെയ്തു. സെൻസെക്സിലെ 23 മുൻ നിര ഓഹരികളെല്ലാം നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. ബാങ്കിംഗ് പ്രതിസന്ധി ലഘൂകരിക്കാനുള്ള ശ്രമങ്ങൾ ആഗോളതലത്തിൽ നടക്കുന്നുണ്ടെങ്കിലും അമേരിക്കയിലും യൂറോപ്പിലും അരങ്ങേറുന്ന ബാങ്കിംഗ് പ്രതിസന്ധിയിൽ നിക്ഷേപകർ ആശങ്കാകുലരാണ്.
ബജാജ് ഫിൻസെർവ് 4.08 ശതമാനം, ബജാജ് ഫിനാൻസ് 3.01 ശതമാനം, ടാറ്റ സ്റ്റീൽ 2.2 ശതമാനം, വിപ്രോ 2.09 ശതമാനം, ടാറ്റ മോട്ടോഴ്സ് 1.96 ശതമാനം, ഇൻഡസ്ഇൻഡ് ബാങ്ക് 1.9 ശതമാനം, എസ്ബിഐ 1.75 ശതമാനം, ടെക് മഹീന്ദ്ര 1.66 ശതമാനം, എച്ച്സിഎൽ ടെക് 1.66 ശതമാനം എന്നീ ഒഹരികൾ ഇന്ന് ഇടിവ് രേഖപ്പെടുത്തി. ടിസിഎസ്, ഇൻഫോസിസ്, പവർ ഗ്രിഡ്, മാരുതി, റിലയൻസ്, എച്ച്ഡിഎഫ്സി, എൽ ആൻഡ് ടി, എം ആൻഡ് എം, എൻടിപിസി, അൾട്രാടെക് സിമന്റ് തുടങ്ങിയ ഓഹരികളും ഇന്ന് നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.
ആഗോള വിപണിയിലും സമ്മിശ്ര പ്രതികരണം
ക്രെഡിറ്റ് സ്വീസിനെ യുബിഎസ് ഏറ്റെടുത്തതിനോട് ആഗോള വിപണിയും സമ്മിശ്രമായാണ് പ്രതികരിച്ചത്. മിക്ക വിപണികളും നഷ്ടത്തിലാണ് വ്യാപാരം തുടങ്ങിയത്. പിന്നീട് വിപണികൾ കയറിയെങ്കിലും വീണ്ടും നഷ്ടത്തിലാണ് അവസാനിച്ചത്. ഏഷ്യയിൽ, ഹോങ്കോങ്ങിലെ ഹാങ് സെങ് 2.7 ശതമാനവും ടോക്കിയോയിലെ ദി നിക്കി-225 1.4 ശതമാനവും ഷാങ്ഹായ് കോന്പോസിറ്റ് ഇൻഡക്സ് 0.5 ശതമാനവും നഷ്ടപ്പെട്ടപ്പോൾ സിയോളിലെ കോസ്പി 0.7 ശതമാനം പിന്നോട്ട് പോയി.
യൂറോപ്പിൽ ലണ്ടനിലെ എഫ്ടിഎസ്ഇ 100 ന് 1.6 ശതമാനവും ഫ്രാങ്ക്ഫർട്ടിന്റെ ഡിഎഎക്സ് 1.4 ശതമാനവും പാരീസിലെ സിഎസി-40 1.2 ശതമാനവും കുറഞ്ഞു. ക്രെഡിറ്റ് സ്വീസ് 63 ശതമാനവും യുബിഎസ് 14 ശതമാനവും ഇടിഞ്ഞതോടെ സ്വിറ്റ്സർലൻഡിന്റെ ബെഞ്ച്മാർക്ക് സ്റ്റോക്ക് ഇൻഡക്സ് 1.8 ശതമാനം ഇടിഞ്ഞു.
ഫാസ്റ്റ്ട്രാക്കിന്റെ സ്മാര്‍ട്ട് വാച്ച് 1695 രൂപയ്ക്ക്
കൊച്ചി: ഫാസ്റ്റ്ട്രാക്ക് ഫ്ലിപ്കാര്‍ട്ടുമായി സഹകരിച്ചു റിവോള്‍ട്ട് സീരീസ് സ്മാര്‍ട്ട് വാച്ചുകള്‍ അവതരിപ്പിച്ചു. ആധുനിക ബിടി കോളിംഗ് സൗകര്യവുമായാണു ഫാസ്റ്റ്ട്രാക്ക് റിവോള്‍ട്ട് എഫ്എസ്1 അവതരിപ്പിക്കുന്നത്.
ബ്രാന്‍ഡിന്റെ ഏറ്റവും വലിയതു കൂടിയായ 1.83 ഇഞ്ച് അള്‍ട്രാ വിയു ഡിസ്പ്ലേ നല്കുന്ന ഇതില്‍ ഏറ്റവും വേഗമേറിയ 2.5 എക്സ് നൈട്രോഫാസ്റ്റ് ചാര്‍ജിംഗും ലഭ്യമാക്കിയിട്ടുണ്ട്. ഫാസ്റ്റ്ട്രാക്ക് റിവോള്‍ട്ട് എഫ്എസ്1 22-ന് ഉച്ചയ്ക്ക് 12 മുതല്‍ 1695 രൂപ എന്ന പ്രത്യേക അവതരണദിന വിലയിൽ ഫ്ളിപ്കാര്‍ട്ടില്‍ ലഭിക്കും.
യൂറോപ്യൻ-ഫ്രഞ്ച് ബാങ്കുകൾ സുരക്ഷിതം:ഫ്രഞ്ച് സെൻട്രൽ ബാങ്ക് മേധാവി
പാരിസ്: ക്രെഡിറ്റ് സ്വീസിലെ പ്രശ്നങ്ങളോ അമേരിക്കയിലെ ബാങ്കുകളുടെ തകർച്ചയോ യൂറോപ്യൻ-ഫ്രഞ്ച് ബാങ്കുകളെ ബാധിച്ചിട്ടില്ലെന്നു ഫ്രാൻസ് സെൻട്രൽ ബാങ്ക് മേധാവിയും യൂറോപ്യൻ സെൻട്രൽ ബാങ്കിന്റെ ഗവേണിംഗ് കൗണ്‍സിൽ അംഗവുമായ ഫ്രാൻസ്വാ വില്ലെറോയ് ഡി ഗൽഹൗ പറഞ്ഞു.
ഫ്രഞ്ച് ബാങ്കുകൾ വളരെ ഉറച്ചതാണെന്നും ഫ്രഞ്ച് ബാങ്കുകൾക്ക് ഒരു പ്രശ്നവുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സ്വിസ് ബാങ്കായ യുബിഎസ് ക്രെഡിറ്റ് സ്വീസിനെ ഏറ്റെടുക്കുന്നത് അദ്ദേഹം സ്വാഗതം ചെയ്തു, ഇത് മുഴുവൻ സാന്പത്തിക വ്യവസ്ഥയുടെയും സ്ഥിരത ഉറപ്പുനൽകാൻ സഹായിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
ഇന്നലെ രാവിലെ ഏഷ്യൻ, യൂറോപ്യൻ ഓഹരി വിപണികൾ ഇടിഞ്ഞു. ക്രെഡിറ്റ് സ്യൂസിന്റെ ഓഹരി വില 63 ശതമാനത്തോളം തകർന്നു. യുബിഎസ് ഏറ്റെടുക്കൽ വിലയേക്കാൾ വളരെ താഴെയാണിത്.
ജഗ്വാറും ടാറ്റയും കൈകോർക്കും
കൊച്ചി: ടാറ്റാ ടെക്നോളജീസ് ജഗ്വാര്‍ ലാന്‍ഡ് റോവറുമായി കൈകോര്‍ക്കും. ലാന്‍ഡ് റോവറിന്റെ ഉത്പാദനം, ലോജിസ്റ്റിക്സ്, വിതരണ കണ്ണികള്‍, ഫിനാന്‍സ്, പര്‍ച്ചേസിംഗ് മോഡ്യൂളുകള്‍ എന്നിവയെ പരിവർത്തനം ചെയ്തെടുക്കുന്നതിനായി ടാറ്റാ ടെക്നോളജീസ് എന്‍ഡ് ടു എന്‍ഡ് ഇന്റഗ്രേറ്റഡ് എന്റര്‍പ്രൈസ് റിസോഴ്സ് പ്ലാനിംഗ് (ഇആര്‍പി) ഉപയോഗപ്പെടുത്തും.
ഒസിസിഐ-ഐഎന്‍എംഇസിസി ധാരണയിൽ
കൊച്ചി: ഒമാനിലെയും ഇന്ത്യയിലെയും സാമ്പത്തിക, വാണിജ്യ, വ്യാപാര പ്രവര്‍ത്തനങ്ങള്‍ വര്‍ധിപ്പിക്കുന്നതിന് ഒമാന്‍ ചേംബര്‍ ഓഫ് കൊമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രീസും (ഒസിസിഐ) ഇന്‍ഡോ ഗള്‍ഫ് ആന്‍ഡ് മിഡില്‍ ഈസ്റ്റ് ചേംബറും (ഐ എന്‍ എം ഇ സി സി) ധാരണയായി.
ഒസിസിഐ ചെയര്മാന് ശൈഖ് ഫൈസല്‍ അല്‍ യൂസഫും ഐഎന്‍എംഇസിസി ചെയര്മാന് ഡോ. എന്‍.എം. ഷറഫുദ്ദീനുമാണു ധാരണാപത്രത്തില്‍ ഒപ്പുവച്ചത്. ഇരു രാജ്യങ്ങളിലെയും ജനങ്ങള്‍ ഗുണഭോക്താക്കളാകുന്ന വിധത്തില്‍ സമ്പദ്വ്യവസ്ഥയുടെ വിവിധ മേഖലകള്‍ക്കിടയില്‍ കരാറുകള്‍ നടപ്പാക്കാന്‍ നിര്‍ണായക പങ്കു വഹിക്കാന്‍ സാധിക്കുമെന്നു ശൈഖ് ഫൈസല്‍ പറഞ്ഞു.
750 കോടി യുഎസ് ഡോളറിലധികം നിക്ഷേപമുള്ള ആറായിരത്തിലേറെ ഇന്ത്യ-ഒമാന്‍ സംയുക്ത സംരംഭങ്ങളാണ് ഒമാനിലുള്ളതെന്ന് ഡോ. എന്‍.എം. ഷറഫുദ്ദീന് പറഞ്ഞു.
ഒമാന്റെ മികച്ച വ്യാപാര പങ്കാളികളിലൊന്നാണ് ഇന്ത്യയെന്ന് ഐഎന്‍എംഇസിസി ഡയറക്ടര്‍ ഡേവിസ് കല്ലൂക്കാരനും അഭിപ്രായപ്പെട്ടു. യോഗത്തില്‍ ഒമാന്‍ വിഷന്‍ 2040ന്റെ ഭാഗമായി ഇരു ചേംബറുകളിലേയും പ്രതിനിധികള്‍ നിര്‍ദേശങ്ങള്‍ ചര്‍ച്ച ചെയ്തു.
അനന്ത് ഗോയങ്കയെ സിയറ്റ് ലിമിറ്റഡ് വൈസ് ചെയർമാനാകും
മുംബൈ: പ്രമുഖ ടയർ കന്പനിയായ സിയറ്റ് ലിമിറ്റഡിന്റെ വൈസ് ചെയർമാനായി അനന്ത് ഗോയങ്കയെ നിയമിച്ചു. ഏപ്രിൽ ഒന്നു മുതൽ നിയമനം പ്രാബല്യത്തിൽ വരും. നിലവിൽ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസറായ അർണബ് ബാനർജി എംഡിയും സിഇഒയുമായി ചുമതലയേൽക്കും.
അദ്ദേഹത്തിന്റെ കാലാവധി ഏപ്രിൽ ഒന്ന് മുതൽ അടുത്ത രണ്ട് വർഷത്തേക്ക് തുടരും. സിയറ്റിന്റെ എംഡിയും സിഇഒയുമായിരുന്നു അനന്ത് ഗോയങ്ക. കെല്ലോഗ് സ്കൂൾ ഓഫ് മാനേജ്മെന്റിൽ നിന്ന് എംബിഎ നേടിയ അനന്ത് ഗോയങ്കെ പെൻസിൽവാനിയ സർവകലാശാലയിലെ വാർട്ടണ്‍ സ്കൂളിൽ നിന്ന് സാന്പത്തിക ശാസ്ത്രത്തിൽ ബിരുദവും നേടിയിട്ടുണ്ട്.
ബാങ്ക് അക്കൗണ്ടുകളിൽ 35ശതമാനവും സ്ത്രീകളുടേത്; നിക്ഷേപത്തിൽ 20 ശതമാനവും
മുംബൈ: ഇന്ത്യയിലെ സേവിംഗ്സ് ബാങ്ക് അക്കൗണ്ടുകളുടെ എണ്ണത്തിൽ മൂന്നിലൊന്നും സ്ത്രീകളുടെ പേരിലാണ്. എന്നാൽ ഷെഡ്യൂൾഡ് വാണിജ്യ ബാങ്കുകളിലെ ആകെ നിക്ഷേപത്തുകയുടെ അഞ്ചിലൊന്ന് മാത്രമേ സ്ത്രീകളുടെ പേരിലുള്ളുവെന്ന് സ്റ്റാറ്റിസ്റ്റിക്സ് മന്ത്രാലയത്തിന്റെ റിപ്പോർട്ട്. അതുപോലെ നാലു ബാങ്ക് ജീവനക്കാരിൽ ഒരാൾ മാത്രമാണു സ്ത്രീകളെന്നും റിപ്പോർട്ടിൽ പറയുന്നു.
സ്ത്രീ ജനസംഖ്യയുടെ നാലിലൊന്നുപോലും മാനേജർ സ്ഥാനം വഹിക്കുന്നില്ലെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. ജനുവരി അവസാനത്തിൽ ആകെ നിക്ഷേപ അക്കൗണ്ടുകളുടെ എണ്ണം 225.5 കോടിയാണെന്നും അതിൽ 79 കോടിയിലധികം സ്ത്രീകളുടെ ഉടമസ്ഥതയിലാണെന്നും ’സ്ത്രീകളും പുരുഷന്മാരും ഇൻ ഇന്ത്യ 2022’ എന്ന തലക്കെട്ടിലുള്ള റിപ്പോർട്ട് കാണിക്കുന്നു.
ഇത് ഏകദേശം 35.23 ശതമാനമാണ്. അതുപോലെ, എല്ലാ അക്കൗണ്ടുകളിലുംകൂടി 170ലക്ഷം കോടിയിലധികം രൂപയുടം നിക്ഷേപമുണ്ട്. അതിൽ സ്ത്രീകൾക്ക് ഏകദേശം 34 ലക്ഷം കോടി രൂപയുടെ നിക്ഷേപമുണ്ട്.
ആക്സിസ് ബാങ്കും - ഓട്ടോട്രാക് ഫിനാൻസും സഹകരിക്കും
കൊച്ചി: യുബി കോ ലെന്റ് പ്ലാറ്റ്ഫോമിലൂടെ വായ്പകള്‍ നല്‍കുന്നതിന് ആക്സിസ് ബാങ്കും ബാങ്ക് ഇതര ധനകാര്യ സ്ഥാപനമായ ഓട്ടോട്രാക് ഫിനാന്‍സും ധാരണയിലെത്തി.
രാജ്യത്തെ ഗ്രാമീണ മേഖലകളില്‍ പുതിയ ട്രാക്ടര്‍ വായ്പകള്‍ നല്‍കുന്നതിനാണു സഹകരണം. കര്‍ഷകര്‍ക്ക് കുറഞ്ഞ പലിശനിരക്കില്‍ എളുപ്പത്തില്‍ വായ്പകള്‍ നല്കാന് പങ്കാളിത്തം വഴിയൊരുക്കുമെന്ന് അധികൃതർ പറഞ്ഞു.
ഐക്യുഒഒ ഇസഡ് 7 - 5ജി അവതരിപ്പിച്ചു
കൊച്ചി: ഐക്യുഒഒ സ്മാർട്ട് ഫോൺ ഇസഡ് സീരീസിൽ ഇസഡ് 7 -5ജി അവതരിപ്പിച്ചു. മികച്ച ഇൻ-ക്ലാസ് ഹാർഡ്വെയർ, സോഫ്റ്റ്വെയർ സവിശേഷതകളുള്ള ബ്രാൻഡ് ഇന്ത്യൻ വിപണിയിൽ മാത്രമാണ് വില്പന. 17,499 രൂപ മുതലാണു വില. നോർവേ ബ്ലൂ, പസഫിക് നൈറ്റ് നിറങ്ങളിൽ ലഭിക്കും. ആമസോണിലും ഐക്യുഒഒ ഇസ്റ്റോറിലും വാങ്ങാനാകും.
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു. ഗ്രാമിന് 50 രൂപയും പവന് 400 രൂപയുമാണു കുറഞ്ഞത്. ഇതോടെ സ്വര്‍ണവില ഗ്രാമിന് 5,480 രൂപയും പവന് 43,840 രൂപയുമായി.
റബർവില താഴോട്ടുതന്നെ; കാപ്പിയിൽ പ്രതീക്ഷ
സംസ്ഥാനത്ത് വേനൽമഴ ലഭ്യമായെങ്കിലും കാർഷിക മേഖലയുടെ പ്രതീക്ഷയ്ക്കൊത്ത് തുടർമഴ ലഭിക്കാഞ്ഞത് ആശങ്കയേറ്റുന്നു. രണ്ടുമാസമായി നിലച്ച റബർവെട്ട് മഴയുടെ മികവിൽ മാസാവസാനം പുനരാരംഭിക്കാൻ സാഹചര്യം ഒരുക്കുമെന്ന പ്രതീക്ഷയ്ക്കു മങ്ങലേറ്റു. പകൽ താപനിലയിൽ നേരിയ കുറവ് രേഖപ്പെടുത്തിയെങ്കിലും തോട്ടങ്ങളിലെ നിർജീവാവസ്ഥ തുടരാം. ഇതിനിടയിൽ വിദേശ റബർ അവധി വ്യാപാരത്തിൽ അലയടിച്ച വില്പന സമ്മർദം ഏഷ്യൻ മാർക്കറ്റുകളെ തളർത്തിയത് മറയാക്കി ടയർ ലോബി അഭ്യന്തര നിരക്കു താഴ്ത്തി.
വിലയിടിവിനെത്തുടർന്നുണ്ടായ വില്പനക്കാരുടെ അഭാവംമൂലം വാരാവസാനം ചുവടുമാറ്റിച്ചവിട്ടാനുള്ള നീക്കങ്ങളും ടയർ കന്പനികൾ തുടങ്ങി. ടയർ നിർമാതാക്കൾ നാലാംഗ്രേഡ് 14,400 ൽ നിന്നും 14,300 ലേക്ക് താഴ്ത്തിയ ശേഷം ശനിയാഴ്ച വീണ്ടും 14,400 രൂപയാക്കി ഉയർത്തി. അഞ്ചാംഗ്രേഡ് റബർ 13,700-14,200 രൂപയിലും ഒട്ടുപാലും ലാറ്റക്സും 9200 രൂപയിലും വിപണനംനടന്നു.
വിപണിയെ തളർത്താൻ വാങ്ങലുകാർ എല്ലാ അടവും പയറ്റുന്നുണ്ടെങ്കിലും അവർക്ക് വൻതോതിൽ റബർ ആവശ്യമുണ്ട്. രാജ്യാന്തരവില കിലോ 141ൽ നീങ്ങുന്നതിനാൽ ഇറക്കുമതിക്ക് ആകർഷണം കുറവാണ്. മുൻനിര കന്പനികൾ ടയർ കയറ്റുമതിയുടെ അനുകൂല്യങ്ങളിലൂടെ (ഇൻസൻന്റീവ്) വിദേശ ഷീറ്റ് ശേഖരിച്ചെങ്കിലും അവരുടെ മൊത്തം ഉത്പാദനവുമായി താരമത്യം ചെയുന്പോൾ ശേഖരിക്കുന്ന ചരക്ക് നിശ്ചിത അളവിലൊതുങ്ങും.
ഏഷ്യൻ റബർ മാർക്കറ്റുകൾ തളർച്ചയിലാണ്. ജപ്പാൻ എക്സ്ചേഞ്ചിൽ മാർച്ച് അവധിതൊട്ട് മുൻവാരത്തിൽ 202 യെന്നിലെ പിന്തുണ നഷ്ടമായ അവസരത്തിൽത്തന്നെ വ്യക്തമാക്കിയതാണ് 197 യെന്നിൽ ആദ്യ താങ്ങ് പ്രതീക്ഷിക്കാമെന്ന്. വാരമധ്യം വരെ ഈ പിന്തുണ നിലനിർത്തിയെങ്കിലും പിന്നീടുണ്ടായ തളർച്ചയിൽ 195 ലേകക്കു താഴ്ന്നു. പുതിയ സാഹചര്യത്തിൽ നേരത്തെ വ്യക്തമാക്കിയ 180 യെന്നിലേക്കുവരെ താഴാനുള്ള സാധ്യതയുണ്ട്.
അന്താരാഷ്ട്ര കാപ്പി എക്സ്ചേഞ്ചിൽ അറബിക്കാപ്പിയുടെ അവധി നിരക്കുകൾ ആറാഴ്ചകളായി താഴ്ന്ന നിലയിൽനിന്നുയർന്നു. അറബിക്കാപ്പിയുടെ തിരിച്ചുവരവ് റോബസ്റ്റ കാപ്പിക്കു കരുത്തു പകരാം. ഇതിനിടയിൽ, ദക്ഷിണേന്ത്യൻ തോട്ടങ്ങളിലെ കാപ്പി വിളവെടുപ്പ് പുർത്തിയായി. നവംബറിൽ തുടങ്ങിയ വിളവെടുപ്പിന് ശേഷം കേരളത്തിലെ കാപ്പി കർഷകർ പച്ച കാപ്പിക്കുരു സംസ്കരണത്തിൽ ശ്രദ്ധചെലുത്തി. ഇതിനിടയിൽ, വില്പനക്കാർ കുറഞ്ഞതോ
ടെ വിലകൂട്ടി ലഭ്യതയുറപ്പിക്കാൻ വാങ്ങലുകാർ ചരടുവലികൾ നടത്തി. എന്നാൽ അതുവലിയ വിജയമായില്ല. ഇതിനകംതന്നെ അവർ നിരക്ക് 160ൽനിന്ന് 220 രൂപവരെ ഉയർത്തിക്കഴിഞ്ഞു. കർണാടകത്തിലെ കൂർഗ്, ഹാസൻ, ചിക്കമംഗലൂർ മേഖലകളിലെ കാപ്പിത്തോട്ടങ്ങളിലും വിളവെടുപ്പു പുർത്തിയായെങ്കിലും അവിടെയും വില്പനക്കാർ കുറവാണ്. അന്താരാഷ്ട്ര കാപ്പി വില ഉയരുന്നതിനാൽ ആകർഷകമായ വില ഉറപ്പ് വരുത്താനാവുമെന്നാണ് ഒരു വിഭാഗം കർഷകരുടെ നിലപാട്. ഇതുമൂലം ചരക്ക് തിരക്കിട്ടു വിറ്റഴിക്കാൻ അവർക്കു താല്പര്യമില്ല. എന്തായാലും വിപണിയിലെ ചലനങ്ങൾ വിലയിരുത്തിയാൽ കാപ്പിക്ക് കടുപ്പം കൂടാൻ തന്നെയാണ് സാധ്യത.
നാളികേര വിളവെടുപ്പ് ഉൗർജിതമായി. ഈ സാഹചര്യത്തിൽ സ്റ്റോക്ക് വിറ്റ ഴിക്കാൻ ഒരുവിഭാഗം രംഗത്തിറങ്ങിയത് വിപണിയെ സമ്മർദത്തിലാക്കി.
കാങ്കയത്ത് 8300 രൂപയിൽ ഇടപാടുകൾ നടന്നിരുന്ന കൊപ്ര വാരാവസാനം പെട്ടെന്നു 8000 ലേക്ക് തളർന്നു. പൊളളാച്ചിയിൽ 7900 നും ഇടപാടുകൾനടന്നു. ബഹുരാഷ്ട്ര കന്പനിയായ മാരിക്കോ 8300 രൂപവരെ മികച്ചയിനങ്ങൾക്കു നൽകി. വില ഉയർന്നിട്ടും തിരക്കിട്ടുള്ള ചരക്ക് സംഭരണത്തിന് പല വൻകിട മില്ലുകളും താത്പര്യം പ്രകടിപ്പിച്ചില്ല. കൊച്ചിയിൽ 50 രൂപ കുറഞ്ഞ് 8400 ൽ കൊപ്രയുടെ വിപണനം നടന്നു. എണ്ണ 13,050 രൂപയിലാണ്. ഈസ്റ്റർ-വിഷു ഡിമാൻഡ് കേരളത്തിൽ വെളിച്ചെണ്ണയ്ക്ക് ആവശ്യം സൃഷ്ടിക്കുമെന്നാണു വ്യാപാരരംഗത്തുള്ളവരുടെ വിലയിരുത്തൽ. ഇതിനിടെ കൊപ്രയിൽ വില്പന സമ്മർദം വിലയുയർത്തിയാൽ സ്റ്റോക്കിസ്റ്റുകളുടെ കണക്കുകൂട്ടലുകൾ പലതും മാറിമറിയാം.
സാന്പത്തിക വർഷാന്ത്യമായതിനാൽ വായ്പകൾ തിരിച്ചടയ്ക്കാനുള്ള തിടുക്കത്തിലാണ് കാർഷിക മേഖല. കർഷകർ കുരുമുളക് അടക്കമുള്ള സുഗന്ധവ്യഞ്ജനങ്ങൾ വില്പനയ്ക്ക് ഇറക്കിക്കഴിഞ്ഞു. ഈയവസരം മുതലാക്കാൻ വാങ്ങലുകാർ നിരക്കുതാഴ്ത്തി. കൊച്ചിയിൽ അണ്‍ഗാർബിൾഡ് കുരുമുളക് 48,800ലാണ്. അന്താരാഷഷ്ട്ര കുരുമുളക് വിപണിയിൽ ഇന്ത്യൻ നിരക്ക് ടണ്ണിന് 6550 ഡോളറാണ്.
സ്വർണവില പുതിയ ചരിത്രം രചിച്ചു. 41,720 രൂപയിൽ വില്പന തുടങ്ങിയ പവൻ വില മുൻ റിക്കാർഡായ 42,880 തകർത്ത് 43,040ലേക്കും ശനിയാഴ്ച സർവകാല റിക്കാർഡായ 44,240ലേക്കും കുതിച്ചുകയറി. ഒറ്റയടിക്കു വർധിച്ചത് 1200 രൂപയാണ്.
ഓഹരിവിപണി ഉണർന്നില്ല; കരുത്തുകാട്ടി സ്വർണം
ഇന്ത്യൻ ഓഹരിവിപണികൾ തകർന്നടിഞ്ഞത് ഒരു വിഭാഗം നിക്ഷേപകർ മാറിനിന്നു വീക്ഷിച്ചപ്പോൾ മറ്റൊരു കൂട്ടർ പണം നഷ്ടപ്പെട്ട ഞെട്ടലിലാണ്. വിപണി തുടർച്ചയായ തകർച്ചയിലേക്ക് വീഴുമെന്ന് കഴിഞ്ഞലക്കം ഇതേകോളത്തിൽ നൽകിയ സൂചന നൂറുശതമാനം ശരിവയ്ക്കുന്നതായിരുന്നു നിഫ്റ്റിയുടെ ഓരോ ചലനവും. നിഫ്റ്റി രണ്ടു ശതമാനം ഇടിവുനേരിട്ടു. കഴിഞ്ഞവാരം നിഫ്റ്റിക്ക് സൂചിപ്പിച്ച 16,850 പോയിന്റിൽ വിപണിയെത്തി.
യൂറോപ്പിലെയും അമേരിക്കയിലെയും മൂന്നു ബാങ്കുകൾ തകർന്നത് ഇന്ത്യയെ സ്വാധീനിക്കില്ലെന്ന് ആർബിഐ മേധാവി വെളിപ്പെടുത്തിയെങ്കിലും വിദേശ ഓപ്പറേറ്റർമാരിതു വിശ്വസിച്ചിട്ടില്ല. പോയവാരവും വിദേശഫണ്ടുകൾ വില്പനക്കാണു മുൻതൂക്കം നൽകിയത്. 7954 കോടി രൂപയുടെ ഓഹരികളാണു വിദേശ ഓപ്പറേറ്റർമാർ വിറ്റത്. നിഫ്റ്റി 17,412 ൽനിന്നും 17,529 വരെ ഉയർന്നുനിന്ന സമയത്താണു പ്രതികൂല വാർത്തകൾ എത്തിത്തുടങ്ങിയത്. ഇതു വിദേശഓപ്പറേറ്റർമാരെ വില്പനക്കാരാക്കിയെന്നു പറയാം. അതോടെ നിഫ്റ്റി ഏകദേശം 680 പോയിന്റാണു തകർന്നത്. എന്നാൽ, 17,000 ൽ നിന്നു 16,850 ലേക്കു നിഫ്റ്റി വീണതോടെ ഷോട്ട് കവറിംഗിന്് ഓപ്പറേറ്റർമാർ മത്സരിച്ചു രംഗത്തിറങ്ങിയതു സൂചികയെ വാരാന്ത്യത്തിൽ 17,145 വരെ ഉയർത്തുകയും ചെയ്തു. മാർക്കറ്റ് ക്ലോസിംഗിൽ നിഫ്റ്റി 17,100 ലാണ്.
സൂചികയുടെ 200 ദിവസങ്ങളിലെ ശരാശരി വിലയിരുത്തിയാൽ 17,450 റേഞ്ചിൽ പ്രതിരോധം രൂപപ്പെടുന്നുണ്ടെന്നു പറയാം. നിഫ്റ്റിയുടെ 50 ആഴ്ചകളിലെ ശരാശരി 17,340ലാണ്. അതായതു നിഫ്റ്റിക്കു മുന്നേറണമെങ്കിൽ ഈവാരം 17,340-17,450 റേഞ്ചിലെ പ്രതിരോധം തകർക്കാനുള്ള കരുത്തു സൂചിക കണ്ടെത്തേണ്ടിയിരിക്കുന്നു. 100 ആഴ്ചകളിലെ മൂവിംഗ്് ആവറേജായ 16,850 ൽ കഴിഞ്ഞ ദിവസം നിഫ്റ്റി പരീക്ഷണം നടത്തി. വീണ്ടും തളർച്ചയാണു സംഭവിക്കുന്നതെങ്കിൽ അത് 16,790 വരെയാവാം.
നിഫ്റ്റി ഫ്യൂച്ചറിൽ വിദേശ പോർട്ട്ഫോളിയോ നിക്ഷേപകർക്ക് ഏകദേശം 1.8 ബില്യണ്‍ ഡോളർ മൂല്യമുള്ള ഷോർട്ട് പൊസിഷനുകൾ സൃഷ്ടിച്ചതായാണ് ഒരു വിഭാഗം നിക്ഷേപകർ വിലയിരുത്തുന്നത്. ആ വിലയിരുത്തൽ ശരിയാണെങ്കിൽ സൂചിക 16,480 വരെ തകർന്നാലും അദ്ഭുതപ്പെടാനില്ല. അതേസമയം, ഇത്ര കനത്ത ഷോട്ട് പൊസിഷനുകളിൽ കവറിംഗിനു നീക്കം നടന്നാൽ ഒരു ബുൾ തരംഗവും പ്രതീക്ഷിക്കാം.
സെൻസെക്സ് 59,135 ൽ നിന്നും 59,500 റേഞ്ചിലേക്ക് ഉയർന്ന് 60,000 തൊടുമെന്നുവരെ ഇടപാടുകാരെ മോഹിപ്പിച്ചെങ്കിലും ഉണർവിന് അല്പായുസേ ഉണ്ടായിരുന്നുള്ളൂ. പ്രതികൂല വാർത്തകളെത്തുടർന്ന് ആഞ്ഞടിച്ച വില്പനതരംഗം സൂചികയെ 57,158 വരെ തളർത്തി. ഒടുവിൽ വ്യാപാരാന്ത്യം 57,989 പോയിന്റിലാണ്.
ഫോറെക്സ് മാർക്കറ്റിൽ ഡോളറിനു മുന്നിൽ രൂപയുടെനിലയും പരുങ്ങലിലാണ്. 81.91 ൽ നിന്നും 82.73 വരെ രൂപ ദുർബലമായി. 82.50 ലാണു രൂപയിപ്പോൾ. വിപണിയുടെ ചലനങ്ങൾ വിലയിരുത്തിയാൽ 83.40 വരെ രൂപ തകരാനുള്ള സാധ്യതയാണ് മുന്നിലുള്ളത്.
ആഗോളതലത്തിൽ സ്വർണം കരുത്തുകാട്ടിയ വാരമാണു കടന്നുപോയത്. ബാങ്കുകളുടെ തകർച്ചയും ഡോളറിന്റെ ചാഞ്ചാട്ടവും സ്വർണത്തെ സുരക്ഷിത നിക്ഷേപമാക്കി.
ന്യൂയോർക്കിൽ ട്രോയ് ഒൗണ്‍സിന് 1868 ഡോളറിൽ നിന്നു റിക്കാർഡ് വിലയിലേക്കു കുതിച്ചത് ഉൗഹക്കച്ചവടക്കാരെ ഷോട്ട് കവറിംഗിനു നിർബന്ധിതരാക്കി. അതോടെ പുതിയ ബയിംഗും നടന്നു. ഇതേത്തുടർന്ന് 1904-1924 റേഞ്ചുവരെ പ്രതീക്ഷിച്ച സ്വർണവില 1990 ഡോളർ വരെയെത്തി.
ഡെയ്ലി-വീക്കിലി ചാർട്ടുകളിൽ സ്വർണം ഉയർന്നു നിൽക്കുകയാണെങ്കിലും സാങ്കേതികമായി ഓവർ ബ്രോട്ടായതിനാൽ പ്രോഫിറ്റ് ബുക്കിംഗിനുള്ള നീക്കം ഈവാരം പ്രതീക്ഷിക്കാം. ഫെഡ് റിസർവ് പലിശനിരക്കിൽ വരുത്താൻ ഇടയുള്ള മാറ്റങ്ങളും ക്രെഡിറ്റ് സ്വീസിനെ യുബിഎസിൽ ലയിപ്പിക്കാനുള്ള ശ്രമങ്ങളും സ്വർണത്തിൽ പ്രതിഫലിക്കും.
ആദായനികുതി; വരുമാനത്തിൽനിന്നു ലഭിക്കുന്ന കിഴിവുകൾ
2023 ലെ ബജറ്റിൽ നിക്ഷേപങ്ങളെ നിരുത്സാഹപ്പെടുത്തുന്ന സമീപനമാണു സ്വീകരിച്ചതെങ്കിലും ഈ വർഷത്തെ (2022-23 സാന്പത്തികവർഷം) നികുതി റിട്ടേണുകൾ ഫയൽ ചെയ്യുന്നതിനു പഴയ സ്കീം സ്വീകരിക്കുന്ന നികുതിദായകർക്കു നിക്ഷേപങ്ങൾ നടത്തിയാൽ വരുമാനത്തിൽനിന്നു ലഭിക്കുന്ന ആനുകൂല്യങ്ങളെപ്പറ്റി പരിശോധിക്കാം.
മാർച്ച് മാസം നിക്ഷേപങ്ങളുടെ മാസം
ആദായനികുതി നിയമത്തിൽ വിവിധങ്ങളായ നിക്ഷേപങ്ങൾക്കും ചെലവുകൾക്കും തന്നാണ്ടിലെ വരുമാനത്തിൽനിന്നു കിഴിവുകൾ അനുവദിച്ചുതരുന്നുണ്ട്. നികുതി റിട്ടേണുകൾ ഫയൽ ചെയ്യുന്പോൾ പ്രസ്തുത സാന്പത്തികവർഷം നടത്തിയിട്ടുള്ള നിക്ഷേപങ്ങളും കിഴിവിന് അർഹതയുള്ള ചെലവുകളും കണക്കിലെടുക്കണം. നികുതിദായകനു തെരഞ്ഞെടുക്കാവുന്ന വിവിധങ്ങളായ നിക്ഷേപപദ്ധതികളെപ്പറ്റിയും വരുമാനത്തിൽനിന്നു കിഴിവവു ലഭിക്കുന്ന ചെലവുകളെപ്പറ്റിയും പരിശോധിക്കാം.
പ്രധാനമായും ആദായ നികുതിനിയമത്തിലെ 80 സി വകുപ്പനുസരിച്ചാണ് നിക്ഷേപങ്ങൾക്ക് കിഴിവ് അനുവദിക്കുന്നത്. 80 സി അനുസരിച്ച് 1.5 ലക്ഷം രൂപയുടെയും 80 സിസിഡി (1 ബി) അനുസരിച്ച് എൻപിഎസിന് നൽകുന്ന അധികകിഴിവായ 50000 രൂപയുടെയും ഇളവാണു വരുമാനത്തിൽനിന്നു നിക്ഷേപങ്ങൾക്കു നൽകുന്നത്. കൂടാതെ ലഭിക്കുന്ന കിഴിവ് മെഡിക്കൽ ഇൻഷ്വറൻസ് പ്രീമിയം തുകയും ഭവനവായ്പയുടെ തിരിച്ചടവിന്റെ മുതലിനും പലിശയ്ക്കുമുള്ള കിഴിവുകളുമാണ്.
പ്രൊവിഡന്റ് ഫണ്ട്
ശന്പളക്കാരായ നികുതിദായകരുടെ ശന്പളത്തിൽനിന്നു നിശ്ചിതതുക പ്രൊവിഡന്റ് ഫണ്ടിലേക്കു പിടിക്കാറുണ്ട്. നികുതിദായകനും തൊഴിലുടമയും പ്രൊവിഡന്റ് ഫണ്ടിലേക്കു നിക്ഷേപിക്കുന്നുണ്ടെങ്കിലും നികുതിദായകന്റെ നിക്ഷേപത്തിനാണു കിഴിവ് ലഭിക്കുന്നത്. പ്രൊവിഡന്റ് ഫണ്ടിൽ നിന്ന് ഉയർന്ന നിരക്കിൽ പലിശ ലഭിക്കുന്നതാണ്. 31-03-2021 വരെ ഈ ഫണ്ടിൽ നിന്നും ലഭിക്കുന്ന മുഴുവൻ പലിശയ്ക്കും നികുതി ഇളവു ലഭിച്ചിരുന്നു. എന്നാൽ, അതിനുശേഷം നിക്ഷേപിക്കുന്ന തുകയിൽ 2.5 ലക്ഷം രൂപയ്ക്കു മുകളിൽവരുന്ന തുകയുടെ പലിശയ്ക്കു നികുതിയിളവില്ല. ഗവണ്മെന്റ് ജോലിക്കാർക്ക് ഈ പരിധി അഞ്ചു ലക്ഷം രൂപയാണ്.
പബ്ലിക് പ്രൊവിഡന്റ് ഫണ്ട്
ഇന്ത്യയിൽ റെസിഡന്റ് ആയിട്ടുള്ള വ്യക്തികൾക്കാണ് ഈ നിക്ഷേപാവസരം ലഭിക്കുന്നത്. നിക്ഷേപങ്ങൾക്കുള്ള പരമാവധി പരിധി പ്രതിവർഷം 1.5 ലക്ഷം രൂപയാണ്. 15 വർഷത്തെ ലോക്ക് ഇൻ പീരിയഡ് ഉണ്ട്. നിലവിൽ 7.9% പലിശ ലഭിക്കുന്നു.
ലൈഫ് ഇൻഷ്വറൻസ് പ്രീമിയം
ഭാര്യ/ഭർത്താവ്, കുട്ടികൾ എന്നിവരുടെ പേരിൽ അടയ്ക്കുന്ന ഇൻഷ്വറൻസ് പ്രീമിയത്തിനാണു കിഴിവ്്. മാതാപിതാക്കളുടെ പേരിൽ ഇൻഷ്വറൻസ് പ്രീമിയം അടച്ചാൽ അതിനു കിഴിവില്ല.
ഇക്വിറ്റി ലിങ്ക്ഡ് സേവിംഗ്സ് സ്കീം (ഇഎൽഎസ്എസ്)
ഓഹരിനിക്ഷേപവുമായി ബന്ധപ്പെട്ട് ബാങ്കുകളും മറ്റും നടത്തുന്ന മ്യൂച്വൽ ഫണ്ടുകളാണണിവ. ഇവയ്ക്കു ഗ്യാരണ്ടീഡ് ആയിട്ടുള്ള ഡിവിഡന്റ് ലഭിക്കുന്നതല്ല. ഓഹരിവിപണിയുടെ വ്യതിയാനങ്ങളനുസരിച്ച് ലഭിക്കുന്ന ഡിവിഡന്റിന് മാറ്റം വന്നേക്കാം.
ഭവനവായ്പയുടെ മുതലിലേക്കുള്ള തിരിച്ചടവ്
ബാങ്കുകളിൽ നിന്നും ധനകാര്യസ്ഥാപനങ്ങളിൽ നിന്നും ഹൗസിംഗ് സൊസൈറ്റികളിൽ നിന്നും വീടു പണിയുന്നതിനും വാങ്ങുന്നതിനും എടുത്തിട്ടുള്ള വായ്പകൾ തിരിച്ചടയ്ക്കുന്പോൾ പ്രസ്തുത തുകയ്ക്കു പരമാവധി 1,50,000 രൂപവരെ 80 സി വകുപ്പനുസരിച്ചു കിഴിവ് ലഭിക്കും. കിഴിവു ലഭിക്കണമെങ്കിൽ ഭവനനിർമാണം പൂർത്തിയാക്കണം. കൂടാതെ ഭവനം അഞ്ചു വർഷത്തേക്കു വിൽക്കാനും പാടില്ല. പൂർത്തിയാക്കാത്ത വീടിന്റെ തിരിച്ചടവിന് ആനുകൂല്യമില്ല. വീടു വാങ്ങുന്പോഴുണ്ടാകുന്ന സ്റ്റാന്പ് ഡ്യൂട്ടിക്കും രജിസ്ട്രേഷൻ ചാർജിനും വീടു വാങ്ങുന്പോൾ ചെലവാകുന്ന സ്റ്റാന്പ് ഡ്യൂട്ടിക്കും രജിസ്ട്രേഷൻ ചാർജിനും 80 സി അനുസരിച്ചു കിഴിവുണ്ട്.
സുകന്യ സമൃദ്ധി അക്കൗണ്ട്
പെണ്‍കുട്ടികൾക്കുള്ള നിക്ഷേപ പദ്ധതിയാണിത്. പെണ്‍കുട്ടികളുടെ പേരിൽ (2 പെണ്‍കുട്ടികൾ, ഇരട്ടകളാണെങ്കിൽ 3) നിക്ഷേപിക്കുന്ന തുകയ്ക്കു പ്രതിവർഷം 150,000 രൂപ വരെ ആനുകൂല്യം ലഭിക്കും. എട്ടു വർഷത്തെ കാലാവധിയുള്ള നിക്ഷേപങ്ങളുടെ പലിശയ്ക്കു നികുതിയിൽനിന്ന് ഒഴിവ് ലഭിക്കും.
നാഷണൽ സേവിംഗ്സ് സർട്ടിഫിക്കറ്റ്
നിലവിൽ അഞ്ചു വർഷത്തേയും 10 വർഷത്തെയും കാലാവധിയുള്ള നിക്ഷേപങ്ങൾക്ക് ഉയർന്ന നിരക്കിൽ പലിശ ലഭിക്കും. പരമാവധി നിക്ഷേപിക്കാവുന്ന തുകയ്ക്ക ു ലിമിറ്റില്ല. ചുരുങ്ങിയ തുക 100 രൂപ. നികുതിദായകൻ മരണപ്പെട്ടാൽ മാത്രമേ കാലാവധി പൂർത്തിയാകുന്നതിന് മുന്‍പ് പിൻവലിക്കാൻ സാധിക്കുകയുള്ളൂ. ലഭിക്കുന്ന പലിശ നികുതി വിധേയമാണെങ്കിലും റീ ഇൻവെസ്റ്റ് ചെയ്യാം.
അഞ്ചു വർഷത്തേക്കുള്ള ബാങ്ക് ഡെപ്പോസിറ്റുകൾ
അഞ്ചു വർഷത്തേക്കുള്ള കാലാവധിയിൽ ടാക്സ് സേവിംഗ്സ് ഫിക്സഡ് ഡെപ്പോസിറ്റിൽ നിക്ഷേപിച്ചാൽ നികുതി ആനുകൂല്യം ലഭിക്കും. പരമാവധി തുക 150,000 രൂപ.
പോസ്റ്റ് ഓഫീസ് ടൈം ഡെപ്പോസിറ്റ്
പോസ്റ്റ് ഓഫീസ് ഡെപ്പോസിറ്റുകൾ ഒരു വർഷം മുതൽ 2, 3, 5 എന്ന കാലാവധികളിൽ ലഭ്യമാണ്. നിലവിൽ ഉയർന്ന പലിശയുള്ള ഈ നിക്ഷേപ പദ്ധതിയുടെ പലിശയ്ക്കുനികുതി ഇളവില്ല. അഞ്ചു വർഷത്തെ ടൈം ഡെപ്പോസിറ്റുകൾക്കു നികുതിയിളവുണ്ട്.
സീനിയർ സിറ്റിസണ്‍ സേവിംഗ്സ് സ്കീം 2004
മുതിർന്ന പൗരന്മാർക്കു വേണ്ടിയുള്ള നിക്ഷേപ പദ്ധതിക്ക് ഉയർന്ന പലിശ ലഭിക്കും. കൂടാതെ 80 സി വകുപ്പിൽ ആനുകൂല്യവുമുണ്ട്. വോളണ്ടറി റിട്ടയർമെന്റ് സ്കീമിൽ റിട്ടയർ ചെയ്തിരിക്കുന്ന നികുതിദായകർക്കുള്ള പ്രായപരിധി 55 വയസാണ്. ലോക്ക് ഇൻ കാലാവധി അഞ്ചു വർഷം.
യൂണിറ്റ് ലിങ്ക്ഡ് ഇൻഷ്വറൻസ് പ്ലാൻ 80 സി വകുപ്പനുസരിച്ച് ആനുകൂല്യം ലഭിക്കും.
കുട്ടികളുടെ ടൂഷൻ ഫീസ്
ഈയിനത്തിൽ ചെലവാകുന്ന തുകയ്ക്കു കിഴിവു ലഭിക്കും (പരമാവധി 2 കുട്ടികൾ) പരമാവധി 1,50,000 രൂപയുടെ ആനുകൂല്യം.
വകുപ്പ് 80 സിസിഡി (1 ബി)
എൻപിഎസിലേക്ക് നിക്ഷേപിക്കുന്ന തുകയ്ക്കു മുകളിൽ സൂചിപ്പിച്ച 1,50,000 രൂപ കൂടാതെ പരമാവധി 50,000 രൂപയുടെ അധിക ആനുകൂല്യം ലഭിക്കും.
വകുപ്പ് 80 ടിടിഎ
സേവിംഗ്സ് ബാങ്കിൽനിന്നു ലഭിക്കുന്ന പലിശയ്ക്കു പരമാവധി 10000 രൂപവരെ നികുതി ആനുകൂല്യം ലഭിക്കും.
വകുപ്പ് 80 ടിടിബി
മുതിർന്ന പൗരന്മാർക്ക് ബാങ്ക് ഡെപ്പോസിറ്റുകളിൽ നിന്ന് ലഭിക്കുന്ന പലിശയിൽ 50,000 രൂപവരെ 80 ടിടിബി അനുസരിച്ചു കിഴിവ് ലഭിക്കും.
വകുപ്പ് 80 ഇ
ഉന്നതവിദ്യാഭ്യാസത്തിനുവേണ്ടി എടുത്ത വായ്പയുടെ പലിശയ്ക്കു മൊത്തവരുമാനത്തിൽ നിന്നു കിഴിവ് ലഭിക്കും. തിരിച്ചടവു കാലാവധി എട്ടു വർഷത്തിൽ കൂടരുത്. ഉയർന്ന പരിധിയില്ല.
വകുപ്പ് 80 ജിജി
നികുതിദായകന്റെ പേരിലോ ഭാര്യയുടെ പേരിലോ മൈനറായിട്ടുള്ള കുട്ടികളുടെ പേരിലോ ജോലിസ്ഥലത്തു വീടില്ലെങ്കിൽ വീട്ടുവാടകയ്ക്കു നിബന്ധനകൾക്കു വിധേയമായി 5000 രൂപവരെ പ്രതിമാസ ആനുകൂല്യം ലഭിക്കും.
വകുപ്പ് 80 ഡി
25000 രൂപ വരെയാണ് സാധാരണ മെഡിക്ലെയിം പോളിസി അനുസരിച്ച് ആനുകൂല്യം ലഭിക്കും. മുതിർന്ന പൗരന്മാർക്കു 50000 രൂപയും.
വകുപ്പ് 80 ഡിഡി
വൈകല്യം 80 ശതമാനത്തിൽ താഴെയും 40 ശതമാനത്തിൽ കൂടുതലുമുള്ള ബന്ധുവിന്റെ മെഡിക്കൽ ചെലവിൽ 75,000 രൂപവരെ നിബന്ധനകൾക്കു വിധേയമായി ആനുകൂല്യം ലഭിക്കും. എന്നാൽ, വൈകല്യം 80 ശതമാനത്തിൽ കൂടുതലാണെങ്കിൽ 1,25,000 രൂപവരെ അനുവദിക്കും.
വകുപ്പ് 80 ഡിഡിബി
റെസിഡന്റ് ആയിട്ടുള്ള നികുതിദായകനെ ആശ്രയിച്ചു കഴിയുന്ന ബന്ധുവിനും നികുതിദായകനും മെഡിക്കൽ ചെലവുകൾക്കു പരമാവധി 40,000 രൂപ വരെ ആനുകൂല്യം ലഭിക്കും. 60 വയസിനു മുകളിലുള്ള പൗരന് ഒരു ലക്ഷം രൂപവരെ ലഭിക്കും.
വകുപ്പ് 80 ജി
ഈ വകുപ്പ് അനുസരിച്ച് സംഭാവനയായി നൽകുന്ന തുകയ്ക്ക് 50 ശതമാനം അല്ലെങ്കിൽ 100 ശതമാനം വരെ കിഴിവുകൾ ലഭിക്കും. 2000 രൂപയ്ക്കു മുകളിലുള്ള തുക കാഷായി നൽകരുത്.
വകുപ്പ് 80 യു
ഈ വകുപ്പനുസരിച്ച് ഏതെങ്കിലും വിധത്തിൽ വൈകല്യം അനുഭവിക്കുന്നയാൾക്ക് 75000 രൂപവരെ കിഴിവ് ലഭിക്കും. എന്നാൽ ഗുരുതരമായ ശാരീരിക വൈകല്യമാണെങ്കിൽ 1,25,000 രൂപവരെ ലഭിക്കും,
വകുപ്പ് 80 ഇഇഎ
ഭവനവായ്പയുടെ പലിശയ്ക്ക് നികുതിക്ക് മുന്‍പുള്ള വരുമാനത്തിൽ നിന്നു നിലവിൽ ലഭിക്കുന്ന ആനുകൂല്യം കൂടാതെ ഒന്നരലക്ഷം രൂപയുടെ അധിക ഇളവ് ലഭിക്കും. ഏതെങ്കിലും സാന്പത്തിക സ്ഥാപനത്തിൽനിന്ന് എടുക്കുന്ന ഭവനവായ്പയുടെ പലിശയ്ക്കാണ് അധിക ഇളവ്. ഇതിന് താഴെപ്പറയുന്ന നിബന്ധനകൾ പാലിക്കേണ്ടതുണ്ട്.
1) വായ്പ എടുക്കുന്ന ഭവനത്തിന്റെ വില 45 ലക്ഷം രൂപയിൽ കവിയരുത്.
2) വായ്പ തുക 1-4-2019നും 3-3-2022നും ഇടയിൽ ധനകാര്യസ്ഥാപനങ്ങൾ പാസാക്കിയിരിക്കണം.
3) വായ്പ എടുക്കുന്ന സമയത്തു നികുതിദായകനു ഭവനം ഉണ്ടായിരിക്കരുത്.
4) നികുതിദായകൻ നിലവിലുള്ള കിഴിവായ 80 ഇഇഎ അനുസരിച്ചുള്ള 50000 രൂപയുടെ ആനുകൂല്യം സ്വീകരിക്കരുത്.
5) മെട്രോപ്പോളിറ്റൻ സിറ്റികളിൽ വാങ്ങുന്ന വീടുകളുടെ കാർപ്പെറ്റ് ഏരിയ 645 സ്ക്വയർ ഫീറ്റിൽ കൂടുതലാവരുത്. അല്ലാത്ത സ്ഥലങ്ങളിൽ ഇത് 968 സ്ക്വയർ ഫീറ്റ് വരെയാണ്. വീടിന്റെ കാർപ്പെറ്റ് ഏരിയ ഇതിൽ കൂടരുത്.
കൂടാതെ ഈ വകുപ്പനുസരിച്ച് റെസിഡന്റിനും നോണ്‍ റെസിഡന്റിനും ഇളവുകൾ എടുക്കാം. ഇളവുകൾ വ്യക്തികൾക്കു മാത്രമേ ലഭിക്കുകയുള്ളൂ.
പ്രസ്തുത വീട്ടിൽ സ്വന്തമായി താമസിക്കണമെന്നില്ല. വാടകയ്ക്ക് കൊടുത്താലും ഇളവ് ലഭിക്കും.
ദേശീയ റീട്ടെയിൽ ഉച്ചകോടി ഏപ്രിൽ 18-19 തീയതികളിൽ ഡൽഹിയിൽ
ന്യൂഡൽഹി: കോണ്‍ഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യ ട്രേഡേഴ്സ് (സിഎഐടി) ഏപ്രിൽ 18, 19 തീയതികളിൽ ഡൽഹിയിൽ. രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിൽ നിന്നുമുള്ള കോർപ്പറേറ്റ് ഇതര മേഖലയിലെ പ്രമുഖ വ്യാപാര-വാണിജ്യ-സേവന സംഘടനാ നേതാക്കൾ പങ്കെടുക്കുന്ന ആദ്യത്തെ ദേശീയ റീട്ടെയിൽ ഉച്ചകോടിയാണ് ഡൽഹിയിൽ സംഘടിപ്പിക്കുന്നത്.
ഇന്ത്യൻ റീട്ടെയിൽ വ്യാപാരത്തിന്റെ ഒരു വലിയ കൂട്ടായ്മ രൂപപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിക്കുന്ന ഉച്ചകോടിയിൽ വ്യാപാര - വാണിജ്യ നേതാക്കൾക്കു പുറമേ ചരക്കു ഗതാഗതം, എസ്എംഇകൾ, കർഷകർ, സ്വയം സഹായ സംഘങ്ങൾ, വനിതാ സംരംഭകർ, കച്ചവടക്കാർ, സേവന സംരംഭകർ, ചില്ലറ വ്യാപാരത്തിന്റെ മറ്റ് മേഖലകളിലെയും സംഘടനാ നേതാക്കളെയും സിഎഐടി ക്ഷണിച്ചിട്ടുണ്ട്. സിഎഐടി ദേശീയ പ്രസിഡന്റ് ബി.സി. ഭാർതിയ ഉച്ചകോടിയുടെ അധ്യക്ഷനായിരിക്കും. കേരളത്തിൽനിന്നു സംസ്ഥാന പ്രസിഡന്റ് പി. വെങ്കിട്ടരാമ അയ്യരുടെ നേതൃത്ത്വത്തിൽ തെരഞ്ഞെടുക്കപ്പെട്ട 21 സംഘടനാ നേതാക്കൾ ഉച്ചകോടിയിൽ പങ്കെടുക്കും.
ഇലക്ട്രിക് വാഹനങ്ങള്‍ക്കുള്ള ബ്രേക്ക് പാഡുകളുമായി ടിവിഎസ് അപ്പാച്ചെ
കൊച്ചി: ഇലക്ട്രിക് വാഹനങ്ങള്‍ക്കായി ടിവിഎസ് അപ്പാച്ചെ ഇസഡ്എപി ബ്രേക്ക് പാഡുകള്‍ പുറത്തിറക്കി. ഇസഡ്എപി ബ്രേക്ക് പാഡുകള്‍ പരിസ്ഥിതി സുരക്ഷയ്ക്കും സുസ്ഥിരതയ്ക്കും നിര്‍ദേശിച്ചിരിക്കുന്ന ഉയര്‍ന്ന മാനദണ്ഡങ്ങൾ പാലിച്ചാണു പുറത്തിറക്കിയിരിക്കുന്നത്.
ക്രെഡിറ്റ് സ്വീസിനെ യുബിഎസിൽ ലയിപ്പിക്കാൻ ശ്രമം
ജനീവ: സ്വിസ് ബാങ്ക് ക്രെഡിറ്റ് സ്വീസിനെ ഏതെങ്കിലും ബാങ്കിൽ ലയിപ്പിക്കാൻ നീക്കം. അതു സാധിച്ചില്ലെങ്കിൽ ബാങ്ക് പല കഷണങ്ങളാക്കി വിൽക്കേണ്ടിവരും. സ്വിറ്റ്സർലൻഡിലെ ഏറ്റവും വലിയ ബാങ്കായ യുബിഎസിൽ ലയിപ്പിക്കുന്നതിന് ചർച്ച നടക്കുന്നുണ്ട്. വെള്ളിയാഴ്ച ആരംഭിച്ച ചർച്ചകൾ വിജയിച്ചാലും പരാജയപ്പെട്ടാലും 167 വർഷം പഴക്കമുള്ള ക്രെഡിറ്റ് സ്വീസ് ചരിത്രമായി മാറും.
ഭാവിയിൽ വരാവുന്ന സാമ്പത്തിക ബാധ്യതയ്ക്ക് സർക്കാർ സഹായം ഉറപ്പുകിട്ടിയാൽ ബാങ്കിനെ മുഴുവനായി എടുക്കാമെന്നാണു യുബിഎസ് നിലപാട്. അല്ലെങ്കിൽ വെൽത്ത് മാനേജ്മെന്റും അസറ്റ് മാനേജ്മെന്റും വിഭാഗങ്ങൾ മാത്രം മതി.
സ്വിസ് ബാങ്കിംഗ് വ്യവസായത്തിന്റെ വിശ്വാസ്യത നിലനിർത്താൻ അവിടത്തെ കേന്ദ്രബാങ്കായ സ്വിസ് നാഷണൽ ബാങ്ക് ഇടപെട്ടാണ് ലയന-ഏറ്റെടുക്കൽ ചർച്ച വെള്ളിയാഴ്ച തുടങ്ങിയത്. യുഎസ് ഫെഡും യൂറോപ്യൻ കേന്ദ്ര ബാങ്കും ബാങ്ക് ഓഫ് ഇംഗ്ലണ്ടും ലയനനീക്കത്തിനു പച്ചക്കൊടി കാണിച്ചിരുന്നു.
യൂണിയൻ ബാങ്ക് ഓഫ് സ്വിറ്റ്സർലൻഡിൽ സ്വിസ് ബാങ്കിംഗ് കോർപറേഷനെ 1998ൽ ലയിപ്പിച്ചു രൂപം കൊണ്ടതാണു യുബിഎസ്. 1.1 ലക്ഷം കോടി ഡോളർ ആസ്തിയും 74,000 ജീവനക്കാരുമുണ്ട്. വിപണിമൂല്യം 5656 കോടി ഡോളർ.
50,400 ജീവനക്കാരുള്ള ക്രെഡിറ്റ് സ്വീസിന്റെ വിപണിമൂല്യം 796 കോടി ഡോളർ മാത്രം. ഒരു വർഷം കൊണ്ട് ഇടിവ് 75 ശതമാനം. 2019 അവസാനം 3300 കോടി ഡോളർ മൂല്യം ഉണ്ടായിരുന്നതാണ്.
രണ്ടാമത്തെ വലിയ സ്വിസ് ബാങ്കായ ക്രെഡിറ്റ് സ്വീസ് വർഷങ്ങളായി നഷ്ടത്തിലാണ്. കഴിഞ്ഞ വർഷം നഷ്ടം 800 കോടി ഡോളർ. പലവട്ടം മൂലധനം ശേഖരിച്ചു. ഇനി മൂലധനം നൽകാൻ ആരും തയാറല്ല. പ്രതിസന്ധി നീക്കാൻ യൂറോപ്യൻ സെൻട്രൽ ബാങ്കും (ഇസിബി) സ്വിറ്റ്സർലൻഡിലെ കേന്ദ്ര ബാങ്കായ സ്വിസ് നാഷണൽ ബാങ്കും ചർച്ച നടത്തി 5400 കോടി ഡോളറിന്റെ പ്രത്യേക വായ്പ പ്രഖ്യാപിച്ചിരുന്നു.
പക്ഷേ പ്രതിസന്ധി തുടർന്നപ്പോഴാണു ലയനചർച്ച. കഴിഞ്ഞ വർഷം ബാങ്കിന്റെ ആസ്തിയിലും ഡെപ്പോസിറ്റുകളിലും 40 ശതമാനം നഷ്ടപ്പെട്ടിരുന്നു. കഴിഞ്ഞ ആഴ്ച മാത്രം ബാങ്കിന്റെ വെൽത്ത് മാനേജ്മെന്റ് വിഭാഗത്തിലെ ഇടപാടുകാർ 45 കോടി ഡോളർ പിൻവലിച്ചു.
കെഎസ്ഐഡിസി ഇതുവരെ നൽകിയത് 101 കോടി രൂപ
തിരുവനന്തപുരം: സംസ്ഥാന വ്യവസായ വികസന കോർപറേഷൻ (കെഎസ്ഐഡിസി) വഴി മുഖ്യമന്ത്രിയുടെ പ്രത്യേക സഹായ പദ്ധതിയിൽ കഴിഞ്ഞ രണ്ട് സാമ്പത്തിക വർഷത്തിനിടെ 101 കോടി രൂപ വായ്പ നൽകിയതായി മാനേജിംഗ് ഡയറക്ടർ ഹരികിഷോർ അറിയിച്ചു.
64 സംരംഭകർക്കാണ് ഇതുവരെ വായ്പ നൽകിയത്. സംസ്ഥാനത്ത് അഞ്ച് വർഷത്തിനുള്ളിൽ 1500 ചെറുകിട ഇടത്തരം വ്യവസായ സംരംഭങ്ങൾ ആരംഭിക്കാനാണ് പദ്ധതി ലക്ഷ്യമിടുന്നത്. പ്രതിവർഷം 200 സംരംഭകർക്കെങ്കിലും വായ്പ നൽകാനാണ് കെഎസ്ഐഡിസി ഉദ്ദേശിക്കുന്നത്.
പദ്ധതി പ്രകാരം സംരംഭങ്ങൾക്ക് 25 ലക്ഷം മുതൽ രണ്ട് കോടി രൂപ വരെയാണ് വായ്പ നൽകുന്നത്. പദ്ധതി ചെലവിന്റെ 80 ശതമാനം വരെ വായ്പ ലഭിക്കും. 5.50 ശതമാനം മാത്രമാണ് പലിശ. സംരംഭകർക്ക് ഏറ്റവും കുറഞ്ഞ പലിശ നിരക്കിൽ വായ്പ നൽകുന്ന പദ്ധതിയാണിത്. സമയബന്ധിതമായ തിരിച്ചടവിന് 0.50 ശതമാനം കിഴിവും ലഭിക്കും. പുതിയ സംരംഭങ്ങൾക്കും ഇപ്പോൾ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കും പ്രവർത്തന മൂലധനമായും വായ്പ നൽകും. ഏതു തരം സ്ഥാപനങ്ങളും വായ്പയ്ക്ക് അർഹമായിരിക്കും.
18 മുതൽ 60 വയസുവരെയുള്ളവർക്കാണ് വായ്പ നൽകുക. സ്ത്രീകൾ, പട്ടികജാതി പട്ടിക വർഗ വിഭാഗത്തിൽപ്പെട്ടവർ, പ്രവാസി മലയാളികൾ എന്നിവർക്ക് അഞ്ച് വർഷത്തെ ഇളവ് ലഭിക്കും. തിരിച്ചടവ് കാലാവധി അഞ്ച് വർഷം. ഒരു വർഷത്തെ മൊറട്ടോറിയം നൽകും. അപേക്ഷകർക്ക് 650ന് മുകളിൽ സിബിൽ സ്കോർ ഉണ്ടായിരിക്കണം. കൂടുതൽ വിവരങ്ങൾക്ക് കെഎസ്ഐഡിസിയുടെ www.ksidc.org എന്ന വെബ്സൈറ്റിൽ ലഭ്യമാണ്.
‘ഇന്ത്യയെ സ്കോഡയുടെ കയറ്റുമതി ഹബാക്കും’
കൊച്ചി: ഇന്ത്യയെ ഭാവിയില്‍ സ്കോഡയുടെ കയറ്റുമതി ഹബാക്കുമെന്ന് കമ്പനി ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ ക്ലോസ് സെല്‍മര്‍ പ്രഖ്യാപിച്ചു. 2019ലെ ഇന്ത്യ 2.0 പ്രോജക്ട് നിലവില്‍ വന്ന ശേഷം രാജ്യത്ത് വന്‍ വളര്‍ച്ചയാണു സ്കോഡയ്ക്കുണ്ടായത്. പ്രോജക്ടിന്റെ ഭാഗമായി വിപണിയിലിറങ്ങിയ കുഷാഖും സ്ലാവിയയും കാര്യമായ ചലനം സൃഷ്ടിച്ചതായും അദ്ദേഹം അറിയിച്ചു.
റോയൽ എൻഫീൽഡിൽ പുതിയ അപ്ഗ്രേഡുകൾ
കൊച്ചി: റോയൽ എൻഫീൽഡിന്റെ വൻ വിജയം നേടിയ ട്വിൻ മോട്ടോർ സൈക്കിളുകളായ ഇന്റർസെപ്റ്റർ 650, കോണ്ടിനെന്റൽ ജി ടി 650 എന്നിവയ്ക്ക് പുതിയ അപ്ഗ്രേഡുകൾ പ്രഖ്യാപിച്ചു. പുതിയ നിറങ്ങളിലും മെച്ചപ്പെടുത്തിയ പ്രവർത്തനമികവിലും കൂടുതൽ സവിശേഷതകളുമായാണ് പുതിയ മോഡലുകൾ എത്തുന്നതെന്ന് അധികൃതർ അറിയിച്ചു.
പാശ്ചാത്യ ബാങ്കുകൾക്കു വീണ്ടും ഇടിവ്
ന്യൂയോർക്ക്/ജനീവ: അസാധാരണ നടപടികൾ എടുത്തിട്ടും ബാങ്കിംഗ് പ്രതിസന്ധി നീങ്ങുന്നില്ല. യൂറോപ്പിൽ ക്രെഡിറ്റ് സ്വീസിന്റെയും അമേരിക്കയിൽ ഫസ്റ്റ് റിപ്പബ്ലിക്ക് ബാങ്കിന്റെയും രക്ഷയ്ക്കു നടപടി എടുത്തിട്ടും ഓഹരി വിപണിയിൽ അവ തുടർന്നും ഇടിഞ്ഞു. ഒപ്പം മൊത്തം വിപണിയും. ക്രെഡിറ്റ് സ്വീസ് ഓഹരി ഇന്നലെ 12 ശതമാനം താഴ്ന്നു.
സാൻ ഫ്രാൻസിസ്കോ ആസ്ഥാനമായുള്ള ഫസ്റ്റ് റിപ്പബ്ലിക് ബാങ്കിനെ രക്ഷിക്കാൻ 11 വലിയ ബാങ്കുകൾ ചേർന്നു 3000 കോടി ഡോളർ ആ ബാങ്കിൽ നിക്ഷേപിച്ചു. ബാങ്കിൽനിന്നു നിക്ഷേപകർ കൂട്ടമായി പണം പിൻവലിക്കുന്നതു തടയാനുള്ള നടപടി എന്ന നിലയിലാണ് ഈ അസാധാരണ രക്ഷാപദ്ധതി. ഈ നിക്ഷേപം ജനങ്ങൾക്കു ബാങ്കിലുള്ള വിശ്വാസം വളർത്തുമെന്നാണു കരുതുന്നത്. ഈ വാർത്ത പുറ ത്തുവന്നതിനെത്തുടർന്ന് ഇന്നലെ ലോകവ്യാപകമായി ഓഹരി വിപണികളിൽ തുടക്കത്തിൽ ഉണർവ് ദൃശ്യമായി. പ്രത്യേകിച്ച് ഏഷ്യാ പസഫിക് വിപണികളിൽ. ഹോങ്കോങ്ങിന്റെ ഹാങ് സെങ് സൂചിക 1.21 ശതമാനവും ഹാങ് സെങ് ടെക് 3.38 ശതമാനവും ഉയർന്നു.
ചൈനയിൽ, ഷെൻഷെൻ ഘടകം 0.32% ഉയർന്നപ്പോൾ ഷാങ്ഹായ് കോന്പോസിറ്റ് 0.77 ശതമാനവും ഉയർന്നു. ജപ്പാനിലും വിപണികളിൽ ഉയർച്ച ഉണ്ടായി. നിക്കി 225- 0.68 ശതമാനവും ടോപ്പിക്സ് 0.74 ശതമാനവും ഉയർന്നു. ദക്ഷിണ കൊറിയയുടെ കോസ്പി 0.66% ഉയർന്നപ്പോൾ കോസ്ഡാക്ക് 1.74% ഉയർന്നു. ഓസ്ട്രേലിയൻ ഓഹരി വിപണിയിലും സമാനമായ ഉയർച്ച ദൃശ്യമായി. എസ് ആൻഡ് പി/ എഎസ്എക്സ് 200- 0.21% ഉയർന്നു. എന്നാൽ, ഈ ഉണർവ് തകർച്ചയുടെ വക്കിൽനിൽക്കുന്ന ബാങ്കുകളുടെ ഒാഹരിയിൽ പ്രതിഫലിച്ചില്ല.
ബാങ്ക് ഓഫ് അമേരിക്ക, വെൽസ് ഫാർഗോ, സിറ്റി ഗ്രൂപ്പ്, ജെപി മോർഗൻ ചേയ്സ് എന്നിവർ ഏകദേശം 5 ബില്യണ്‍ ഡോളർ വീതവും മോർഗൻ സ്റ്റാൻലിയും ഗോൾഡ്മാൻ സാക്സും ഏകദേശം 2.5 ബില്യണ്‍ ഡോളർ വീതവും ഫസ്റ്റ് റിപ്പബ്ലിക് ബാങ്കിൽ നിക്ഷേപിക്കും. ഇവർക്കു പുറമെ ട്രൂസ്റ്റ്, പിഎൻസി, യുഎസ് ബാൻകോർപ്പ്, സ്റ്റേറ്റ് സ്ട്രീറ്റ്, ബാങ്ക് ഓഫ് ന്യൂയോർക്ക് എന്നിവർ ഏകദേശം ഒരു ബില്യണ്‍ ഡോളർ വീതവും നിക്ഷേപിക്കും.
സ്വിസ് ബാങ്കിംഗ് ഭീമൻ ക്രെഡിറ്റ് സ്വീസിനെ സ്വിറ്റ്സർലൻഡിലെ കേന്ദ്ര ബാങ്കായ സ്വിസ് നാഷണൽ ബാങ്ക് തയാറാക്കിയ 5400 കോടി ഡോളറിന്റെ (4.45 ലക്ഷം കോടി രൂപ) പ്രത്യേകവായ്പാപദ്ധതിയാണു തത്കാലം താങ്ങിനിർത്തുന്നത്.
വ്യാഴാഴ്ച ഈ ബാങ്കുകളുടെ ഓഹരി അൽപ്പം ഉയർന്നെങ്കിലും ഇന്നലെ അവ ഇടിഞ്ഞു. ഒപ്പം സ്വർണം ഔൺസിന് 1950 ഡോളറിനടുത്തായി.
അമേരിക്കയിലെ പതിന്നാലാമത്തെ വലിയ ബാങ്കാണ് 21,200 കോടി ഡോളർ ആസ്തിയുള്ള ഫസ്റ്റ് റിപ്പബ്ലിക്. നേരത്തേ ജെപി മോർഗൻ ചേയ്സ് ബാങ്ക് 7000 കോടി ഡോളർ വായ്പ ഫസ്റ്റ് റിപ്പബ്ലിക്കിനു നൽകുമെന്നു പ്രഖ്യാപിച്ചെങ്കിലും വിപണി ശാന്തമായിരുന്നില്ല. ജെപി മോർഗൻ മേധാവി ജയ്മീ ഡിമൻ യുഎസ് ട്രഷറി സെക്രട്ടറി ജാനറ്റ് എലനാേടും ഫെഡ് ചെയർമാൻ ജെറോം പവലിനോടും ചർച്ച നടത്തിയാണ് രക്ഷാപദ്ധതി തയാറാക്കിയത്.
2008ലെ പ്രതിസന്ധിയുടെ കാലത്ത് വീഴുന്ന ബാങ്കുകളെ വലിയ ബാങ്കുകൾ ചുളുവിലയ്ക്കു വാങ്ങുകയായിരുന്നു. പല ബാങ്കുകളുടെയും വളർച്ചതന്നെ ഈ ഏറ്റെടുക്കലുകളിലൂടെയാണ് നടന്നത്. പക്ഷേ ഇത്തവണ “ശവംതീനി” കഴുകന്മാരാകാൻ വൻ ബാങ്കുകൾ താത്പര്യപ്പെട്ടില്ല. കഴിഞ്ഞയാഴ്ച തകർന്ന മൂന്ന് അമേരിക്കൻ ബാങ്കുകളുടെ വിൽപ്പന ഇനിയും നടന്നിട്ടില്ല.
അടുത്തയാഴ്ച യുഎസ് ഫെഡറൽ റിസർവ് പലിശനിരക്ക് വർധിപ്പിക്കാൻ സാധ്യതയുണ്ട്. അതു പുതിയ പ്രശ്നങ്ങൾക്കു വഴി തുറക്കുമോ എന്ന് ആശങ്കയുണ്ട്. വ്യാഴാഴ്ച യൂറോപ്യൻ കേന്ദ്ര ബാങ്ക് പലിശ അര ശതമാനം കൂട്ടിയിരുന്നു.
എച്ച്ഡിഎഫ്സി-എച്ച്ഡിഎഫ്സി ബാങ്ക് ലയനത്തിന് എൻസിഎൽടിയുടെ അംഗീകാരം
മുംബൈ: കോർപറേറ്റ് ചരിത്രത്തിലെ ഏറ്റവും വലിയ ലയനമായി കണക്കാക്കപ്പെടുന്ന എച്ച്ഡിഎഫ്സിയുടെയും എച്ച്ഡിഎഫ്സി ബാങ്കിന്റെയും ലയനത്തിന് നാഷണൽ കന്പനി ലോ ട്രൈബ്യൂണൽ (എൻസിഎൽടി) അംഗീകാരം നൽകി.
ലയനം പ്രാബല്യത്തിൽ വന്നാൽ, എച്ച്ഡിഎഫ്സി ബാങ്ക് 100 ശതമാനം പൊതു ഓഹരി ഉടമകളുടെ ഉടമസ്ഥതയിലാവും, എച്ച്ഡിഎഫ്സിയുടെ നിലവിലുള്ള ഓഹരി ഉടമകൾക്ക് ബാങ്കിന്റെ 41 ശതമാനം ഓഹരിയും സ്വന്തമാകും. എച്ച്ഡിഎഫ്സി-എച്ച്ഡിഎഫ്സി ബാങ്ക് ലയനം സാന്പത്തിക വർഷത്തിന്റെ രണ്ടാം അല്ലെങ്കിൽ മൂന്നാം പാദത്തിൽ പൂർത്തിയാകുമെന്ന് പ്രതീക്ഷിക്കുന്നു.
ഓരോ എച്ച്ഡിഎഫ്സി ഷെയർഹോൾഡർക്കും എച്ച്ഡിഎഫ്സി ബാങ്കിന്റെ ഓരോ 25 ഓഹരികൾക്കും 42 ഓഹരികൾ ലഭിക്കും. ഇന്ത്യയിലെ ഏറ്റവും വലിയ ഹൗസിംഗ് ഫിനാൻസ് കന്പനിയായ എച്ച്ഡിഎഫ്സി ലിമിറ്റഡ് രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യബാങ്കായ എച്ച്ഡിഎഫ്സി ബാങ്കുമായി ലയിച്ച് ഒരു ബാങ്കിംഗ് ഭീമനെ സൃഷ്ടിക്കും. എച്ച്ഡിഎഫ്സി ലിമിറ്റഡിന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ, സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (സെബി), പിഎഫ്ആർഡിഎ, കോന്പറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യ (സിസിഐ) എന്നിവയിൽ നിന്നും ഇന്ത്യയുടെ സ്റ്റോക്ക് എക്സ്ചേഞ്ചുകളായ ബിഎസ്ഇ, എൻഎസ്ഇ എന്നിവയിൽ നിന്നും ഇതിനകം ലയനത്തിന് അംഗാകാരം ലഭിച്ചിട്ടുണ്ട്. നേരത്തെ, ലയനത്തിന് അംഗീകാരം ലഭിക്കുന്നതിന്
ഓഹരി ഉടമകളുടെ യോഗം നടത്തുന്നതിന് ട്രൈബ്യൂണൽ അനുമതി നൽകിയിരുന്നു.
എച്ച്ഡിഎഫ്സി-എച്ച്ഡിഎഫ്സി ബാങ്ക് ലയനം ഈ സാന്പത്തികവർഷത്തിന്റെ രണ്ടാം പാദത്തിലോ മൂന്നാം പാദത്തിലോ പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. എച്ച്ഡിഎഫ്സി ലിമിറ്റഡിന്റെയും എച്ച്ഡിഎഫ്സി ബാങ്കിന്റെയും ഓഹരികൾ 1.7 ശതമാനം ഉയർന്നു (യഥാക്രമം 2,575.95, 1,578.20 പോയിന്റുകൾ).
ടിക് ടോക് നിരോധിച്ച് ന്യൂസിലൻഡും
വെല്ലിംഗ്ടണ്‍: സുരക്ഷാ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി ചൈനീസ് വീഡിയോ ഷെയറിംഗ് ആപ്പായ ടിക് ടോക്കിനു വീണ്ടും തിരിച്ചടി. 24 മണിക്കൂറിനുള്ളിൽ യുകെയും ന്യൂസിലൻഡും പാർലമെന്റംഗത്തിന്റെ ഫോണുകളിൽ ടിക് ടോക് നിരോധിച്ചു.
നിലവിൽ ടിക് ടോക്കിന് നിരോധനമുള്ള രാജ്യങ്ങൾ ഇന്ത്യ, യുകെ, ന്യൂസിലൻഡ്, യുഎസ്, കാനഡ, യൂറോപ്യൻ യൂണിയൻ (ഇയു). യൂറോപ്യൻ പാർലമെന്റ്, യൂറോപ്യൻ കമ്മീഷൻ, യൂറോപ്യൻ യൂണിയൻ കൗണ്‍സിൽ എന്നീ മൂന്ന് പ്രമുഖ യൂറോപ്യൻ യൂണിയൻ ബോഡികൾ സ്റ്റാഫ് ഉപകരണങ്ങളിൽ ടിക് ടോക്കിന് നേരത്തേതന്നെ നിരോധനം ഏർപ്പെടുത്തിയിരുന്നു. കൂടാതെ തായ്വാനും അഫ്ഗാനിസ്ഥാനും ചൈനീസ് ആപ്പ് നിരോധിച്ചിട്ടുണ്ട്. ആപ്പ് അശ്ലീല ഉള്ളടക്കം പ്രോത്സാഹിപ്പിക്കുന്നു എന്ന ആശങ്ക ചൂണ്ടിക്കാട്ടി പാക്കിസ്ഥാൻ കുറഞ്ഞത് നാല് തവണയെങ്കിലും ടിക് ടോക് താത്കാലികമായി നിരോധിച്ചിട്ടുണ്ട്.
അതേസമയം, ടിക് ടോക്കിന്റെ സുരക്ഷാ അപകടസാധ്യതകളെക്കുറിച്ച് അമേരിക്ക തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നതായി ചൈന ആരോപിച്ചു.
ടിക് ടോക്കിനെക്കുറിച്ചുള്ള ആശങ്കകൾ
ടിക് ടോക് മാതൃകന്പനിയായ ബൈറ്റാൻസിന് ആപ്ലിക്കേഷന്റെ ഉപഭോക്തൃ ഡാറ്റ, ബ്രൗസിംഗ് ഹിസ്റ്ററി, ലൊക്കേഷൻ, ബയോമെട്രിക് വിവരങ്ങൾ എന്നിവ ശേഖരിക്കുകയും സർക്കാരുമായി പങ്കിടുകയും ചെയ്യുന്നു എന്നാണ് യുഎസ് എഫ്ബിഐയും ഫെഡറൽ കമ്യൂണിക്കേഷൻസ് കമ്മീഷനും ആരോപിക്കുന്നത്. 2017ൽ ചൈന പാസാക്കിയ നിയമമാണ് അമേരിക്ക ഈ ആരോപണത്തെ സാധൂകരിക്കാനായി ചൂണ്ടിക്കാണിക്കുന്നത്. രാജ്യത്തിന്റെ ദേശീയസുരക്ഷയുമായി ബന്ധപ്പെട്ട ഏതെങ്കിലും വ്യക്തിഗത ഡാറ്റ സർക്കാർ ആവശ്യപ്പെട്ടാൽ കന്പനികൾ അത് കൈമാറാൻ നിയമപരമായി ബാധ്യസ്ഥരാണ് എന്നതാണ് നിയമം. ഇതിൽ ഉപഭോക്താക്കളുടെ വ്യക്തിഗത വിവരങ്ങളും ഉൾപ്പെടും എന്നാണ് അമേരിക്കയുടെ വാദം.
യുഎസ് ഗവണ്മെന്റ് അതിന്റെ സർക്കാർ ഏജൻസികൾക്ക് അവരുടെ ഉപകരണങ്ങളിൽനിന്ന് ആപ്പ് അണ്‍ഇൻസ്റ്റാൾ ചെയ്യാൻ 30 ദിവസത്തെ സമയം നൽകിയിട്ടുണ്ട്. യുഎസ് നിയമനിർമാതാക്കൾക്ക് മാത്രമേ നിരോധനം ബാധകമാകൂ.
“സ്വകാര്യതയ്ക്കും സുരക്ഷയ്ക്കും അസ്വീകാര്യമായ അപകടസാധ്യതയുള്ളതിനാൽ” ടിക് ടോക് ആപ്പ് ഉപയോഗിക്കരുതെന്ന് കാനഡ സർക്കാരും ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിട്ടുണ്ട്.
ഇന്ത്യ കോവിഡ് കാലത്തുതന്നെ നിരോധിച്ചു
കോവിഡ് മഹാമാരിയുടെ സമയത്ത് സ്വകാര്യതയും സുരക്ഷാ ആശങ്കകളും മുൻനിർത്തി ഇന്ത്യൻ സർക്കാർ ടിക് ടോക്കും മറ്റ് ഒരു ഡസനോളം ചൈനീസ് ആപ്പുകളും താത്കാലികമായി നിരോധിച്ചു. 20 ഇന്ത്യൻ സൈനികർ കൊല്ലപ്പെട്ട ഗാൽവാൻ ഏറ്റുമുട്ടലിന് തൊട്ടുപിന്നാലെയാണ് നിരോധനം വന്നത്. 2021ൽ നിരോധനം സ്ഥിരമാക്കി.
ജീവനക്കാർക്ക് വീണ്ടും സ്വയം വിരമിക്കൽ പദ്ധതിയുമായി എയർ ഇന്ത്യ
ന്യൂഡൽഹി: ജീവനക്കാർക്ക് വീണ്ടും സ്വയം വിരമിക്കൽ പദ്ധതി (വിആർഎസ്)യുമായി എയർ ഇന്ത്യ രംഗത്ത്. പൈലറ്റ്, കാബിൻക്രൂ, സെക്യൂരിറ്റി സ്റ്റാഫ് എന്നിവരൊഴികെയുള്ളവർക്കാണ് വിരമിക്കൽ പദ്ധതി പ്രഖ്യാപിച്ചിരിക്കുന്നത്.
കഴിഞ്ഞ വർഷം ടാറ്റ ഗ്രൂപ്പ് എയർ ഇന്ത്യ ഏറ്റെടുത്തതിനുശേഷം നടപ്പാക്കുന്ന രണ്ടാമത്തെ സ്വയം വിരമിക്കൽ പദ്ധതിയാണിത്. അഞ്ചു വർഷമെങ്കിലും സർവീസുള്ളവരും 40 വയസിനും അതിനു മുകളിലുമുള്ള സ്ഥിരം ജനറൽ കേഡർ ഓഫീസർമാർക്കും ക്ലറിക്കൽ ആൻഡ് അൺസ്കിൽഡ് വിഭാഗം ജീവനക്കാർക്കുമാണ് രണ്ടാംഘട്ടത്തിൽ വിരമിക്കൽ പദ്ധതി പ്രഖ്യാപിച്ചത്.
2022 ജൂണിൽ പൈലറ്റുമാർക്കും എയർ ഹോസ്റ്റസുമാർക്കും ക്ലർക്കുമാർക്കുമായി പ്രഖ്യാപിച്ച ഒന്നാംഘട്ട വിആർഎസ് പദ്ധതിയെത്തുടർന്ന് കന്പനിയിലെ മറ്റു വിഭാഗങ്ങളിലെ സ്ഥിരം ജീവനക്കാർക്കും വിആർഎസ് പദ്ധതി വേണമെന്ന് ജീവനക്കാരിൽനിന്ന് ആവശ്യമുയർന്നിരുന്നുവെന്നും ഇതെത്തുടർന്നാണ് രണ്ടാംഘട്ട വിആർഎസ് പദ്ധതി പ്രഖ്യാപിച്ചിരിക്കുന്നതെന്നും ചീഫ് ഹ്യൂമൻ റിസോഴ്സസ് ഓഫീസർ എസ്.ഡി.ത്രിപാഠി ഇന്നലെ ജീവനക്കാർക്കയച്ച സന്ദേശത്തിൽ പറയുന്നു.
വിആർഎസ് പദ്ധതിയിൽ താത്പര്യമുള്ളവരിൽനിന്ന് ഇന്നലെമുതൽ അപേക്ഷ ക്ഷണിച്ചു. ഏപ്രിൽ 30 വരെ അപേക്ഷ നൽകാം. ചുരുങ്ങിയത് 2,100 പേരെങ്കിലും രണ്ടാംഘട്ട വിആർഎസ് പദ്ധതി ഉപയോഗപ്പെടുത്തുമെന്നാണ് സൂചന.
പൈലറ്റുമാരും എയർഹോസ്റ്റസുമാരുമുൾപ്പെടെ നിലവിൽ എയർ ഇന്ത്യയിൽ 11,000 ജീവനക്കാരാണുള്ളത്. ബോയിംഗ്, എയർബസ് കന്പനികളിൽനിന്നായി 470 വിമാനങ്ങൾ വാങ്ങിക്കാൻ അടുത്തിടെ എയർ ഇന്ത്യ തീരുമാനിച്ചത് വലിയ വാർത്തയായിരുന്നു.
മസാഹിരോ മോറോ മസ്ഡയുടെ പ്രസിഡന്റ് കം സിഇഒ
ടോക്കിയോ: ജാപ്പനീസ് വാഹനനിർമാതാക്കളായ മസ്ഡ പുതിയ പ്രസിഡന്റും സിഇഒയുമായി മസാഹിരോ മോറോയെ നിയമിച്ചേക്കും. നിയമനം ജൂണിൽ നടക്കാനിരിക്കുന്ന കന്പനിയുടെ ഡയറക്ടർ ബോർഡിൽനിന്നുള്ള ഷെയർഹോൾഡർമാരുടെ അംഗീകാരത്തിനു വിധേയമായിരിക്കും.
നിലവിലെ പ്രസിഡന്റും സിഇഒയുമായ അകിര മരുമോട്ടോയ്ക്ക് പകരക്കാരനായാണ് മസാഹിരോ മോറോയുടെ വരവ്. 1983 മുതൽ കന്പനിയിൽ പ്രവർത്തിക്കുന്ന മോറോ, നിലവിൽ ഡയറക്ടറും സീനിയർ മാനേജിംഗ് എക്സിക്യൂട്ടീവ് ഓഫീസറുമാണ്. മുന്‍പ് മസ്ഡയുടെ നോർത്ത് അമേരിക്കൻ ഓപ്പറേഷൻസിന്റെ സിഇഒ ആയി സേവനമനുഷ്ഠിച്ചിട്ടുണ്ട്. മസ്ദയുടെ ഓഹരികൾ ഇന്നലെ 2.06% ഇടിഞ്ഞിരുന്നു.
യൂറോപ്യൻ സെൻട്രൽ ബാങ്ക് നിരക്ക് ഉയർത്തിയതിനു പിന്നാലെ യൂറോ ഉയർച്ച, ഡോളർ തളർച്ച
ഫ്രാങ്ക്ഫർട്ട്: യൂറോപ്യൻ സെൻട്രൽ ബാങ്ക് പലിശ നിരക്ക് ഉയർത്തിയതിനെത്തുടർന്ന് ഡോളർ ഇടിഞ്ഞു, യൂറോ ഉയർന്നു. പണപ്പെരുപ്പം നിയന്ത്രിക്കുന്നതിനായി ഫെഡറൽ റിസർവും അടുത്ത ആഴ്ച നിരക്കുകൾ ഉയർത്തുമെന്നാണ് പുറത്തുവരുന്ന വിവരം.
ഇസിബി യുടെ തീരുമാനത്തിന് പിന്നാലെ യൂറോ 0.25% വരെ ഇടിഞ്ഞെങ്കിലും പിന്നീട് കരുത്തോടെ തിരിച്ചുവന്നു.
യൂറോ 0.41% ഉയർന്ന് 1.0618 ഡോളറിലെത്തിയപ്പോൾ ഡോളർ 0.3% ഇടിഞ്ഞു. കോവിഡ് മഹാമാരിയുടെയും റഷ്യ-യുക്രെയ്ൻ യുദ്ധത്തിന്റെയും പശ്ചാത്തലത്തിൽ രൂപപ്പെട്ട ഉയർന്ന പണപ്പെരുപ്പം തടയുന്നതിനായി ഇസിബി റെക്കോർഡ് വേഗത്തിലും ഫെഡറൽ റിസർവ് നാല് പതിറ്റാണ്ടിനിടയിലെ ഏറ്റവും വേഗത്തിലും പലിശനിരക്കുകൾ ഉയർത്തിക്കൊണ്ടിരിക്കുകയാണ്.
ലോകത്തിലെ ആദ്യ ഹൈബ്രിഡ് കപ്പൽ നിർമിക്കാനുള്ള കരാര്‍ കൊച്ചിന് ഷിപ്പ്യാര്ഡിന്
കൊച്ചി: ഗ്രീന്‍ ഹൈഡ്രജന്‍ എനര്‍ജിയില്‍ പ്രവര്‍ത്തിക്കുന്ന ലോകത്തെ ആദ്യ ഹൈബ്രിഡ് കണ്ടെയ്നര്‍ കപ്പലിന്റെ നിര്‍മാണക്കരാര്‍ നേടി കൊച്ചിന് ഷിപ്പ്യാര്ഡ് ലിമിറ്റഡ്. നെതര്‍ലാന്‍ഡ്സിലെ റോട്ടര്‍ഡാം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സാംസ്കിപ്പ് ഗ്രൂപ്പാണ് രണ്ടു സീറോ എമിഷന്‍ ഫീഡര്‍ കണ്ടെയ്നര്‍ വെസലുകളുടെ രൂപകല്പനയ്ക്കും നിര്‍മാണത്തിനുമുള്ള കരാര്‍ നല്‍കിയത്.
45 അടി നീളമുള്ള 365 കണ്ടെയ്നറുകള്‍ വഹിക്കാന്‍ ശേഷിയുള്ള കപ്പലാണു നിര്‍മിക്കുന്നത്. 550 കോടിയാണ് കരാര്‍ തുക. ആത്യന്തികമായി ഹൈഡ്രജന്‍ ഫ്യൂവല്‍ സെല്ലുകള്‍ ഉപയോഗിച്ചാണ് കപ്പല്‍ പ്രവര്‍ത്തിപ്പിക്കുന്നത്.
അത്യാവശ്യ ഘട്ടത്തില്‍ പ്രവര്‍ത്തിപ്പിക്കുന്നതിനായി ഡീസല്‍ ജനറേറ്റര്‍ ബാക്കപ്പും ഉണ്ട്. 2025 ഓടെ ആദ്യ കപ്പല്‍ നിര്‍മിച്ച് കൈമാറും. 1990 ല്‍ സ്ഥാപിതമായ സാംസ്കിപ്പ് ഗ്രൂപ്പിന് യൂറോപ്പ്, അമേരിക്ക, ഏഷ്യ, ഓസ്ട്രേലിയ എന്നിവിടങ്ങളിലെ 24 രാജ്യങ്ങളില്‍ ഓഫീസുകളുണ്ട്.
കൊച്ചിന് ഇന്റര്‍നാഷണല്‍ സ്കൂള്‍ ഉദ്ഘാടനം ഇന്ന്
കൊച്ചി: ട്രിവാന്‍ഡ്രം ഇന്റര്‍നാഷണല്‍ സ്കൂളിന്റെ പുതിയ കാമ്പസ് കൊച്ചിന് ഇന്റര്‍നാഷണല്‍ സ്കൂള്‍ ഇന്ന് പൂക്കാട്ടുപടിയിൽ ഉദ്ഘാടനം ചെയ്യും. 12.5 ഏക്കറിലാണ് സ്കൂള്‍ കാമ്പസ്.
ഇന്റര്‍നാഷണല്‍ പാഠ്യപദ്ധതി മാത്രം നല്കാന് രൂപകല്പന ചെയ്തതാണ് കൊച്ചിന് ഇന്റര്‍നാഷണല്‍ സ്കൂള്‍. ട്രിവാന്‍ഡ്രം ഇന്റര്‍നാഷണല്‍ സ്കൂള്‍ ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റ്യൂഷന്‍സ് 2020ല്‍ ഏറ്റെടുത്ത ചാര്‍ട്ടര്‍ സ്കൂളിനോടു ചേര്‍ന്നാണ് കൊച്ചിന് ഇന്റര്‍നാഷണല്‍ സ്കൂള്‍. ചാര്‍ട്ടര്‍ സ്കൂള്‍ നിലവിലെ സിബിഎസ്ഇ പാഠ്യപദ്ധതിതന്നെ തുടരും. എന്നാല്‍ പൊതുസൗകര്യങ്ങള്‍ ഈ സ്കൂളിനും ലഭ്യമായിരിക്കും.
അക്കാദമിക് സൗകര്യങ്ങള്‍ക്കു പുറമെ നാല് സ്വിമ്മിംഗ് പൂള്, ഫുട്ബോളിനും അത്ലറ്റിക്സിനുമുള്ള സ്പോര്‍ട്സ് ഫീല്‍ഡ്, ബാസ്കറ്റ് ബോള്‍, ബാഡ്മിന്റണ്‍, ടെന്നീസ് കോര്‍ട്ടുകള്‍ എന്നിങ്ങനെയുള്ള സ്പോര്‍ട്സ് സൗകര്യങ്ങളുമുണ്ട്. 800 സീറ്റ് വിവിധോദ്ദേശ ഹാള്‍, 350 സീറ്റ് പെര്‍ഫോമന്‍സ് ഹാള്‍ എന്നിവയുമുണ്ട്. രണ്ടു ലക്ഷം ചതുരശ്ര അടി വിസ്തൃതിയുള്ള സ്കൂളില്‍ ആര്‍ട്സ് ബ്ലോക്ക്, ഇന്‍ഡോര്‍ സ്പോര്‍ട്സ് സൗകര്യങ്ങള്‍, 300 ബെഡ് ബോര്‍ഡിംഗ് ഹൗസ് എന്നിവയും ലഭ്യമാകും. സമഗ്രവും സാർവത്രികവുമായ വിദ്യാഭ്യാസം പകര്‍ന്നതിന്റെ 20 വര്‍ഷ പൈതൃകം കൈമുതലാക്കി കൊച്ചിയില്‍ അന്താരാഷ്ട്ര സ്കൂള്‍ വിദ്യാഭ്യാസം അവതരിപ്പിക്കാന്‍ അവസരം ലഭിച്ചതില്‍ സന്തോഷമുണ്ടെന്ന് ഗ്രൂപ്പ് സ്ഥാപകനും ചെയര്‍മാനുമായ ജോര്‍ജ് എം. തോമസ് പറഞ്ഞു.
ക്രെഡിറ്റ് സ്വീസിന് താത്കാലിക ആശ്വാസം
ജനീവ: സ്വിസ് ബാങ്കിംഗ് ഭീമൻ ക്രെഡിറ്റ് സ്വീസ് തത്കാലം രക്ഷപ്പെട്ടു. സ്വിറ്റ്സർലൻഡിലെ കേന്ദ്ര ബാങ്കായ സ്വിസ് നാഷണൽ ബാങ്ക് 5400 കോടി ഡോളറിന്റെ (4.45 ലക്ഷം കോടി രൂപ) പ്രത്യേക വായ്പാപദ്ധതി പ്രഖ്യാപിച്ചാണു ബാങ്കിനെ താങ്ങി നിർത്തുന്നത്. ബാങ്കിന്റെ പ്രശ്നങ്ങൾ ഇതുകൊണ്ടു തീരുന്നില്ല. ബാങ്ക് കാതലായ അഴിച്ചുപണി നടത്തേണ്ടിവരും. നഷ്ടം വരുത്തുന്ന ചില വിഭാഗങ്ങളും യൂണിറ്റുകളും വിൽക്കേണ്ടിവരും.
കഴിഞ്ഞ വർഷം സൗദി നാഷണൽ ബാങ്ക് 9.9 ശതമാനം ഓഹരി വാങ്ങിയപ്പാേൾ ഈ അഴിച്ചുപണി വാഗ്ദാനം ചെയ്തിരുന്നതാണ്. അതു സാധിച്ചില്ലെങ്കിൽ 167 വർഷം പഴക്കമുള്ള ബാങ്ക് വിൽക്കേണ്ടി വരാം. സ്വിറ്റ്സർലൻഡിലെ ഏറ്റവും വലിയ ബാങ്കായ യുബിഎസ്, രണ്ടാം സ്ഥാനത്തുള്ള ക്രെഡിറ്റ് സ്വീസിൽ താത്പര്യം എടുത്തേക്കാം.
ഇന്നലെ യൂറോപ്യൻ കേന്ദ്ര ബാങ്ക് (ഇസിബി) കുറഞ്ഞ പലിശ അര ശതമാനം ഉയർത്തി. ഇതു ദുർബല ബാങ്കുകൾക്കു കനത്ത ആഘാതം ആകുമെന്നും വലിയ സമ്പത്തിക-ധനകാര്യ കുഴപ്പങ്ങൾക്കു വഴിയൊരുക്കുമെന്നും പല വിദഗ്ധരും മുന്നറിയിപ്പു നൽകിയിരുന്നു. ഈ തീരുമാനം വന്ന ശേഷം യൂറോപ്പിലും അമേരിക്കയിലും ഓഹരികൾ ഇടിഞ്ഞു. ക്രെഡിറ്റ് സ്വീസിന്റെ ഭാവിക്കു വലിയ വെല്ലുവിളിയാണ് ഈ പലിശവർധന. 2008 ലെ സാമ്പത്തിക മാന്ദ്യത്തിനുശേഷം ഇതാദ്യമാണ് ഒരു ബാങ്കിനെ നിലനിർത്താൻ ഏതെങ്കിലും കേന്ദ്രബാങ്ക് പ്രത്യേക വായ്പാ പദ്ധതി പ്രഖ്യാപിക്കുന്നത്.
തത്കാല പ്രതിസന്ധി നീങ്ങിയത് ബാങ്കിന്റെ ഓഹരി 20 ശതമാനത്തിലധികം തിരിച്ചു കയറാൻ സഹായിച്ചു. ബുധനാഴ്ച ഓഹരി 30 ശതമാനം ഇടിഞ്ഞതാണ്. യൂറോപ്യൻ ഓഹരി സൂചികകൾ വ്യാഴാഴ്ച തുടക്കത്തിൽ ഒരു ശതമാനം ഉയർന്നു. പിന്നീടു നേട്ടം കുറഞ്ഞു. ബുധനാഴ്ച അവ മൂന്നു ശതമാനത്തിലധികം താഴ്ന്നിരുന്നു. യുഎസ് വിപണിയുടെ ഫ്യൂച്ചേഴ്സ് ആദ്യം ഗണ്യമായി ഉയർന്നെങ്കിലും പിന്നീടു താഴ്ചയിലായി. ഇന്ത്യൻ ഓഹരി വിപണിയും ഒരവസരത്തിൽ ഗണ്യമായി ഉയർന്നിട്ടു നാമമാത്ര നേട്ടത്തിലാണ് ഇന്നലെ അവസാനിച്ചത്.
ഇതിനിടെ, അമേരിക്കയിൽ സാൻഫ്രാൻസിസ്കോ ആസ്ഥാനമായുള്ള ഫസ്റ്റ് റിപ്പബ്ലിക് ബാങ്ക് ഏതെങ്കിലും ബാങ്കിൽ ലയിക്കുന്നതടക്കമുള്ള കാര്യങ്ങളിൽ ചർച്ച ആരംഭിച്ചു. പ്രൈവറ്റ് ബാങ്കിംഗ്, വെൽത്ത് മാനേജ്മെന്റ് എന്നിവയിലാണു ഫസ്റ്റ് റിപ്പബ്ലിക് ശ്രദ്ധ ചെലുത്തുന്നത്. കഴിഞ്ഞയാഴ്ച അമേരിക്കയിൽ മൂന്നു ബാങ്കുകൾ തകർന്നിരുന്നു. അമേരിക്കയിലും ബാങ്ക് ഓഹരികൾ കുത്തനേ താഴ്ന്നാണു വ്യാഴാഴ്ച വ്യാപാരം തുടങ്ങിയത്.
കഴിഞ്ഞ ഒക്ടോബർ-ഡിസംബർ കാലയളവിൽ ക്രെഡിറ്റ് സ്വീസിൽ നിന്ന് 12,500 കോടി ഡോളർ നിക്ഷേപങ്ങൾ പിൻവലിക്കപ്പെട്ടിരുന്നു. 2021 ഒടുവിൽ ബാങ്കിന്റെ ആസ്തി 1.614 ലക്ഷം കോടി സ്വിസ് ഫ്രാങ്ക് ആയിരുന്നത് 2022 ഒടുവിൽ 1.294 ലക്ഷം കോടി ഫ്രാങ്ക് ആയി ഇടിഞ്ഞു. നിക്ഷേപകർക്കു ബാങ്കിലെ വിശ്വാസം കുറഞ്ഞതിന്റെ ഫലമാണത്. ബാങ്കിന്റെ വരുമാനത്തിൽ കഴിഞ്ഞ വർഷം 33 ശതമാനം ഇടിവുണ്ടായി. കഴിഞ്ഞ വർഷം 800 കോടി ഡോളർ നഷ്ടവും വരുത്തി.
ക്രെഡിറ്റ് സ്വീസിൽ ഇന്ത്യൻ നിക്ഷേപം 20,700 കോടി രൂപ
രണ്ടു ബാങ്കുകളുടെ തകർച്ചയുടെ പശ്ചാത്തലത്തിൽ കുറച്ച് ദിവസങ്ങളായി നിഫ്റ്റി വിൽപന സമ്മർദത്തിലായത് (0.5%ഇടിഞ്ഞു) ഇന്ത്യയിലും നിക്ഷേപകരെ ആശങ്കയിലാക്കി.
ക്രെഡിറ്റ് സ്വീസ് ബാങ്കിനുണ്ടായിരിക്കുന്ന പ്രതിസന്ധി ഇന്ത്യയെയും ബാധിക്കാൻ സാധ്യതയുണ്ടെന്ന് ബാങ്കിംഗ് വിദഗ്ധർ വ്യക്തമാക്കി. ഇന്ത്യയിലെ 12-ാമത്തെ വലിയ വിദേശ ബാങ്കാണ് ക്രെഡിറ്റ് സ്വീസ്. 20,700 കോടി രൂപയുടെ നിക്ഷേപമാണ് ബാങ്കിന് ഇന്ത്യയിൽ നിന്നുള്ളത്.
എന്നാൽ, നിലവിൽ രൂപപ്പെട്ടിരിക്കുന്ന സാന്പത്തിക പ്രതിസന്ധി ഇന്ത്യയെ ബാധിക്കില്ലെന്ന് ജിയോജിത് ഫിനാൻഷ്യൽ സർവീസസിലെ ചീഫ് ഇൻവെസ്റ്റ്മെന്റ് സ്ട്രാറ്റജിസ്റ്റ് ഡോ. വി കെ വിജയകുമാർ പറഞ്ഞു.
2008ലെ സാന്പത്തിക തകർച്ചാകാലത്തെപ്പോലെ ഗുരുതരമായ അടിസ്ഥാന പ്രശ്നങ്ങളൊന്നുമില്ലെന്നും നിക്ഷേപകർ പരിഭ്രാന്തരാകേണ്ടതില്ലെന്നും ഈ പ്രതിസന്ധികളെ നേരിടാനുള്ള കരുത്ത് ഇന്ത്യൻ സന്പദ് വ്യവസ്ഥയ്ക്കുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ന്യൂഡൽഹി: തുടർച്ചയായ മൂന്നാം മാസവും ഇന്ത്യയുടെ കയറ്റുമതിയിൽ ഇടിവ്. ഫെബ്രുവരിയിൽ ഇന്ത്യയുടെ കയറ്റുമതി 8.8 ശതമാനം ഇടിഞ്ഞ് 33.88 ബില്യണ്‍ ഡോളറിലെത്തി.
കഴിഞ്ഞ വർഷം ഇതേ മാസം രാജ്യത്തെ കയറ്റുമതി 37.15 ബില്യണ്‍ ഡോളറായിരുന്നു. തുടർച്ചയായ മൂന്നാം മാസമാണ് കയറ്റുമതിയിൽ ഇടിവ് രേഖപ്പെടുത്തുന്നത്.
വാണിജ്യ മന്ത്രാലയം കഴിഞ്ഞ ദിവസം പുറത്തുവിട്ട കണക്കുകളാണ് കയറ്റുമതിയിലെ ഇടിവ് വ്യക്തമാക്കുന്നത്. രാജ്യത്തെ ഇറക്കുമതിയും കുറഞ്ഞിട്ടുണ്ട്. ഇറക്കുമതി 8.21 ശതമാനം ഇടിഞ്ഞ് 51.31 ബില്യണ്‍ ഡോളറിലെത്തി. കഴിഞ്ഞ വർഷം ഇതേ മാസത്തിൽ ഇറക്കുമതി 55.9 ബില്യണ്‍ ഡോളറായിരുന്നു.
അതേസമയം, ഈ സാന്പത്തിക വർഷം ഏപ്രിൽ-ഫെബ്രുവരി കാലയളവിൽ, രാജ്യത്തിന്റെ മൊത്തത്തിലുള്ള ചരക്ക് കയറ്റുമതി 7.5 ശതമാനം ഉയർന്ന് 405.94 ബില്യണ്‍ ഡോളറിലെത്തിയിട്ടുണ്ട്. ഇക്കാലയളവിലെ ഇറക്കുമതിയാവട്ടെ 18.82 ശതമാനം വർധിച്ച് 653.47 ബില്യണ്‍ ഡോളറായി.
അടുത്ത സാന്പത്തികവർഷം ഇന്ത്യൻ സന്പദ്വ്യവസ്ഥ 6% വളർച്ച നേടും: ക്രിസിൽ
ന്യൂഡൽഹി: അടുത്ത സാന്പത്തിക വർഷം ഇന്ത്യൻ സന്പദ് വ്യവസ്ഥ 6% വളർച്ച കൈവരിക്കാൻ സാധ്യതയുണ്ടെന്ന് ക്രെഡിറ്റ് റേറ്റിംഗ് ഇൻഫർമേഷൻ സർവീസസ് ഓഫ് ഇന്ത്യ ലിമിറ്റഡ് (സിആർഐഎസ്ഐഎൽ-ക്രിസിൽ). സാന്പത്തിക റേറ്റിംഗുകൾ, സാന്പത്തിക ഗവേഷണം, അപകടസാധ്യത, സാന്പത്തിക നയ ഉപദേശക സേവനങ്ങൾ എന്നിവ നൽകുന്ന ഒരു ഇന്ത്യൻ അനലിറ്റിക്കൽ കന്പനിയാണ് ക്രെഡിറ്റ് റേറ്റിംഗ് ഇൻഫർമേഷൻ സർവീസസ് ഓഫ് ഇന്ത്യ ലിമിറ്റഡ്. ഇത് അമേരിക്കൻ കന്പനിയായ എസ് ആൻഡ് പി ഗ്ലോബലിന്റെ അനുബന്ധ സ്ഥാപനമാണ്.
അടുത്ത അഞ്ച് സാന്പത്തിക വർഷങ്ങളിൽ സന്പദ് വ്യവസ്ഥ ശരാശരി 6.8% വളർച്ച കൈവരിക്കുമെന്നും റേറ്റിംഗ് ഏജൻസി നിരീക്ഷിച്ചു.
കോർപറേറ്റ് വരുമാനം ഇരട്ട അക്കത്തിൽ വർധിക്കും
അടുത്ത സാന്പത്തിക വർഷം കോർപറേറ്റ് വരുമാനം ഇരട്ട അക്കത്തിൽ വർധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ക്രിസിൽ പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു. റഷ്യ-യുക്രെയ്ൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ രൂപപ്പെട്ട സാന്പത്തിക പ്രതിസന്ധി, ഉയർന്ന പണപ്പെരുപ്പം, പണപ്പെരുപ്പത്തെ നേരിടാൻ പലിശനിരക്കിലുണ്ടായ കുത്തനെയുള്ള വർധന എന്നിവ ആഗോള സാന്പത്തിക പരിസ്ഥിതിയെ ഇരുളടഞ്ഞതായി മാറ്റിയെന്ന് ക്രിസിൽ ചീഫ് ഇക്കണോമിസ്റ്റ് ഡി. കെ ജോഷി വാർഷിക വളർച്ചാ പ്രവചനത്തിൽ പറഞ്ഞു. രാജ്യത്തിന്റെ ഇടക്കാല വളർച്ചാ സാധ്യതകൾ ആരോഗ്യകരമാണെന്ന് ക്രിസിൽ മാനേജിംഗ് ഡയറക്ടർ അമീഷ് മേത്തയും പറഞ്ഞു.
അടുത്ത അഞ്ച് സാന്പത്തിക വർഷങ്ങളിൽ, ജിഡിപി പ്രതിവർഷം 6.8% ആയി വളരുമെന്നു പ്രതീക്ഷിക്കുന്നതായും മൂലധനവും ഉത്പാദനക്ഷമതയും വർധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ആഗോള സാന്പത്തികമാന്ദ്യവും പലിശനിരക്ക് വർധനയും മുന്നിലുണ്ടെങ്കിലും 2024 സാന്പത്തികവർഷത്തിൽ വരുമാന വളർച്ച ഇരട്ട അക്കത്തിലെത്തുമെന്നുതന്നെയാണ് തങ്ങൾ പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സൗത്ത് ഇന്ത്യൻ ബാങ്ക് പുതിയ കാന്പയിൻ തുടങ്ങി
കൊച്ചി: സൗത്ത് ഇന്ത്യന്‍ ബാങ്ക് 94ാം വാര്‍ഷികത്തോടനുന്ധിച്ച് പുതിയ ബ്രാന്‍ഡ് കാന്പയിനു തുടക്കമിട്ടു.
ബാങ്കിന്റെ ഒമ്പതര പതിറ്റാണ്ടിന്റെ വിശ്വാസ്യതയും സേവനങ്ങളിലെ ഏറ്റവും മികച്ച സാങ്കേതികവിദ്യാ സൗകര്യങ്ങളും ഉയര്‍ത്തിക്കാട്ടുന്ന ‘ട്രസ്റ്റ് മീറ്റ്സ് ടെക് സിന്‍സ് 1929’ എന്നപേരിലാണ് മള്‍ട്ടിമീഡിയ കാന്പയിൻ.
ഇതിന്റെ ഭാഗമായി തയാറാക്കിയ പരസ്യചിത്രവും പ്രകാശനം ചെയ്തു. ബാങ്കിന്റെ കരുത്തും വിശ്വാസ്യതയും, എല്ലാവിഭാഗം ജനങ്ങളുടെയും ആവശ്യങ്ങള്‍ നിറവേറ്റുന്ന ഡിജിറ്റല്‍ ബാങ്ക് എന്ന പേരും ഇന്ത്യയിലുടനീളം പ്രചരിപ്പിക്കുകയാണ് ലക്ഷ്യം.
വിവിധ ഭാഷകളിലുള്ള കാന്പയിൻ ഇന്ത്യയിലുടനീളം ഉണ്ടാകുമെന്ന് അധികൃതർ അറിയിച്ചു.
കൊച്ചി: സംസ്ഥാനത്ത് ഇന്നലെ സ്വര്‍ണവില ഗ്രാമിന് 50 രൂപയും പവന് 400 രൂപയും വര്‍ധിച്ചു. ഇതോടെ ഗ്രാമിന് 5,355 രൂപയും പവന് 42,840 രൂപയുമായി.
ഗോദ്റജ് ഡാര്‍ക്ക് എഡീഷന് റഫ്രിജറേറ്ററുകള്‍ വിപണിയില്‍
കൊച്ചി: ഗോദ്റജ് അപ്ലയന്‍സസ് കടുംനിറങ്ങളിലുള്ള റഫ്രിജറേറ്ററുകളുടെ ശ്രേണി അവതരിപ്പിച്ചു. മാറ്റ് ബ്ലാക്ക്, ഗ്ലാസ് ബ്ലാക്ക്, ഒനിക്സ് ബ്ലാക്ക്, ഐസ് ബ്ലാക്ക്, ഫോസില്‍ സ്റ്റീല്‍ തുടങ്ങിയ നിറങ്ങള്‍ ഉള്‍പ്പെടെ 19 എസ്കെയുകള്‍ ( സ്റ്റോക്ക് കീപ്പിംഗ് യൂണിറ്റ്) ഉള്‍ക്കൊള്ളുന്നതാണ് ഗോദ്റജിന്റെ ഡാര്‍ക്ക് എഡിഷന് റഫ്രിജറേറ്റര്‍ ശ്രേണി. 192-564 ലിറ്റര്‍ ശേഷിയിലുള്ള റഫ്രിജറേറ്ററുകളുടെ വില 24000 രൂപ മുതല്‍ 90000 രൂപ വരെയാണ്.
കെ ഫോണ്‍ പദ്ധതിക്ക് പ്രൊപ്രൈറ്റർ മോഡൽ
തിരുവനന്തപുരം: കെ ഫോണ്‍ പദ്ധതി മോണിറ്റൈസ് ചെയ്യുന്നതിനുള്ള മാർഗങ്ങൾ പരിശോധിക്കുന്നതിനു നിയോഗിച്ച ഐടി സെക്രട്ടറി കണ്‍വീനറായ ആറംഗ സമിതി സമർപ്പിച്ച നിർദേശങ്ങൾ അംഗീകരിക്കാൻ ഇന്നലെ ചേർന്ന മന്ത്രിസഭായോഗം തീരുമാനിച്ചു.
മാനേജ്മെന്റ് ചുമതല കെ ഫോണ്‍ ലിമിറ്റഡിൽ നിക്ഷിപ്തമാക്കി മറ്റ് പ്രവർത്തനങ്ങൾ ഔട്ട്സോഴ്സ് ചെയ്തുകൊണ്ടുള്ള പ്രൊപ്രൈറ്റർ മോഡൽ കെ ഫോണ്‍ പദ്ധതിക്ക് സ്വീകരിക്കും.
സർക്കാർ ഓഫീസുകൾക്ക് ഇന്റനെറ്റ് കണക്ഷൻ ലഭ്യമാക്കുന്നതിന് ഒപ്റ്റിക്കൽ നെറ്റ് വർക്ക് ടെർമിനൽ (ഒഎൻടി) വരെയുള്ള പ്രവർത്തനവും പരിപാലനവും (ഓപ്പറേഷൻ ആൻഡ് മെയിന്റനൻസ്), സിസ്റ്റം ഇന്റഗ്രേറ്ററായ ബിഇഎൽ (ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡ്) മുഖേന കെ ഫോണ്‍ ഉറപ്പുവരുത്തണം. സർക്കാർ ഓഫീസുകളിൽ ലാൻ, വൈഫൈ സേവനങ്ങൾ ലഭ്യമാക്കുന്നതിനുള്ള ഏജൻസികളെ എംപാനൽ ചെയ്തിട്ടുണ്ടെന്ന് കെഎസ്ഐടിഐഎൽ ഉറപ്പു വരുത്തണം.
ഹോണ്ട ന്യൂ സിറ്റിയും ന്യൂ സിറ്റി ഇഎച്ച് ഇവിയും വിപണിയിൽ
കൊച്ചി: പ്രീമിയം കാർ നിര്‍മാതാക്കളായ ഹോണ്ട കാര്‍സ് ഇന്ത്യ ലിമിറ്റഡ് പുതിയ ന്യൂ സിറ്റി (പെട്രോള്‍), ന്യൂ സിറ്റി ഇഎച്ച് ഇവി എന്നിവ ഇന്ത്യന്‍ വിപണിയിലിറക്കി.
രണ്ട് മോഡലുകളും ഇ20, ബിഎസ്6 ആര്‍ഡിഇ നിര്ദേശങ്ങള്ക്കനുസരിച്ചുള്ളതാണ്. സ്പോര്‍ട്ടി എക്സ്റ്റീരിയര്‍ സ്റ്റൈലിംഗും മികച്ച ഇന്റീരിയറും വിപുലമായ സുരക്ഷ, കണക്ടിവിറ്റി, സൗകര്യം എന്നിവയോടെയാണ് ഇരുമോഡലുകളും പുറത്തിറക്കിയിരിക്കുന്നത്.
സ്പോര്‍ട്ടി ഫ്രണ്ട് ഗ്രില്‍, സ്പോര്‍ട്ടി ഫോഗ് ലാമ്പ് ഗാര്‍ണിഷ്, കാര്‍ബണ്‍ റാപ്പ്ഡ് ഡിഫ്യൂസറോടുകൂടിയ പുതിയ റിയര്‍ ബംബര്‍, ബോഡി കളേർഡ് ട്രങ്ക് ലിപ് സ്പോയിലര്‍, പുതുതായി രൂപകല്പന ചെയ്ത ആര്16 ഡ്യുവല്‍ടോണ്‍ ഡയമണ്ട്കട്ട് മള്‍ട്ടിസ്പോക്ക് അലോയ് വീലുകള്‍ എന്നിവയെല്ലാം ന്യൂ സിറ്റിയുടെ പ്രത്യേകതയാണ്. ന്യൂ സിറ്റിയുടെ വില 11,49,000 രൂപയിലും ന്യൂ സിറ്റി ഇഎച്ച് ഇവിയുടെ വില 18,89,000 രൂപയിലുമാണ് ആരംഭിക്കുന്നത്.
ബാങ്കിംഗ് തകർച്ച യൂറോപ്പിലേക്കും
റ്റി.സി. മാത്യു
അമേരിക്കൻ ബാങ്കിംഗ് പ്രതിസന്ധി യൂറാേപ്പിലേക്കും. സ്വിറ്റ്സർലൻഡിലെ രണ്ടാമത്തെ വലിയ ബാങ്കായ ക്രെഡിറ്റ് സ്വീസ് ഞെരുക്കത്തിലായി. പല പ്രമുഖ യൂറോപ്യൻ ബാങ്കുകളുടെയും ഓഹരികൾ ഇന്നലെ ഇടിഞ്ഞു. അമേരിക്കയിൽ ഒരു ദിവസത്തെഇടവേളയ്ക്കു ശേഷം ബാങ്കുകളുടെ ഓഹരികൾ വീണ്ടും കൂപ്പുകുത്തി. ഇന്ത്യയിലും യൂറോപ്പിലും അമേരിക്കയിലും ഓഹരി വിപണികൾ വലിയ തകർച്ചയിലുമായി.
ഓഹരികൾ ഇടിഞ്ഞതോടെ സ്വർണവില കുതിച്ചു. ഇന്നലെ രാവിലെ 1903 ഡോളറിലായിരുന്ന സ്വർണം 1885 വരെ താഴ്ന്നിട്ട് രാത്രി 1932 ഡോളറിലേക്കു കയറി. ഡോളർ സൂചിക 105ലേക്ക് അടുത്തതോടെ മറ്റു കറൻസികൾ ദുർബലമായി.
വില 30 ശതമാനം ഇടിഞ്ഞതോടെ ക്രെഡിറ്റ് സ്വീസ് ഓഹരികളുടെ വ്യാപാരം ഇന്നലെ പലവട്ടം നിർത്തിവച്ചു. മൂലധനം മുടക്കാൻ ആരെങ്കിലും തയാറായില്ലെങ്കിൽ ബാങ്കിന്റെ നിലനിൽപ്പ് അസാധ്യമാകുമെന്നതാണു നില. ബാങ്കിന്റെ 9.9 ശതമാനം ഓഹരി കൈവശമുള്ള സൗദി നാഷണൽ ബാങ്ക് കൂടുതൽ പണം മുടക്കുകയില്ലെന്നു പ്രഖ്യാപിച്ചു.
ക്രെഡിറ്റ് സ്വീസ് ചെയർമാൻ ആക്സൽ ലീമാൻ സൗദി തലസ്ഥാനത്ത് എത്തി നടത്തിയ ചർച്ച ഫലിച്ചില്ല. ഒന്നര വർഷം മുൻപ് ആർക്കെഗോസ് കാപ്പിറ്റൽ മാനേജ്മെന്റ് എന്ന ഫണ്ടുമായി ബന്ധപ്പെട്ട് 550 കോടി ഡോളർ നഷ്ടം വന്നപ്പോൾ സൗദി ബാങ്ക് ഓഹരി വാങ്ങിയാണു ക്രെഡിറ്റ് സ്വീസിനെ രക്ഷിച്ചത്.
ക്രെഡിറ്റ് സ്വീസിനൊപ്പം യൂറോപ്പിലെ മറ്റു ബാങ്ക് ഓഹരികളും ഇന്നലെ ഇടിവിലായി. സൊസൈറ്റി ഷനറാൽ, യുബിഎസ്, ബിഎൻപി പാരിബ, കൊമേഴ്സ് ബാങ്ക്, ഡോയിച്ച് ബാങ്ക് തുടങ്ങിയവയുടെ ഓഹരിവില എട്ടു മുതൽ 12 വരെ ശതമാനം ഇടിഞ്ഞു. ഇറ്റാലിയൻ ബാങ്കുകളും വലിയ തകർച്ചയിലായി. മിക്ക ബാങ്ക് ഓഹരികളുടെയും വ്യാപാരം ഇടയ്ക്കു നിർത്തിവച്ചു.
കഴിഞ്ഞ വർഷം 800 കോടി ഡോളർ നഷ്ടം വരുത്തിയതാണു ക്രെഡിറ്റ് സ്വീസ്. ബാങ്കിന്റെ കണക്കുകളിൽ ഗുരുതര പിഴവുകൾ അമേരിക്കയുടെ സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ചസ് കമ്മീഷൻ (എസ്ഇസി) ഈയിടെ ചൂണ്ടിക്കാട്ടിയിരുന്നു.
കഴിഞ്ഞയാഴ്ച അമേരിക്കയിൽ മൂന്ന് ഇടത്തരം ബാങ്കുകൾ തകർന്ന പശ്ചാത്തലത്തിലാണ് ക്രെഡിറ്റ് സ്വീസിന്റെ പ്രശ്നങ്ങൾ രൂക്ഷമായത്. സിൽവർ ഗേറ്റ്, സിലിക്കൺ വാലി, സിഗ്നേച്ചർ എന്നീ ബാങ്കുകളാണു തകർന്നത്. സ്റ്റാർട്ടപ്പുകളുടെ ഇഷ്ടബാങ്കായിരുന്ന സിലിക്കൺ വാലി നിക്ഷേപകർ കൂട്ടമായി പണം പിൻവലിച്ച സാഹചര്യത്തിൽ പൊളിയുകയായിരുന്നു.
മറ്റു രണ്ടു ബാങ്കുകളും ക്രിപ്റ്റോ കറൻസികളുടെ വ്യാപാരത്തിൽ ബന്ധപ്പെട്ടാണു തകർന്നത്. ഈ ഇടത്തരം പ്രാദേശിക ബാങ്കുകളുടെ തകർച്ചയെ തുടർന്ന് യുഎസിലെ മൊത്തം ബാങ്ക് ഓഹരികളും തിങ്കളാഴ്ച ഇടിഞ്ഞു. ചൊവ്വാഴ്ച അവ തിരിച്ചുകയറിയെങ്കിലും ഇന്നലെ തുടക്കത്തിൽത്തന്നെ വലിയ വീഴ്ചയിലായി.
യുഎസ് ബാങ്ക് തകർച്ചകൾ ഓഹരി വിപണികളിൽ വലിയ ഇടിവിനു കാരണമായി. ഇന്ത്യൻ വിപണി ഇന്നലെ തുടർച്ചയായ അഞ്ചാം ദിവസവും താഴ്ന്നു.
വനിതാ സ്റ്റാർട്ടപ്പുകൾക്ക് സഹായം നൽകും
കൊച്ചി: വനിതാ സംരംഭകർക്ക് സഹായവുമായി ”സ്കെയിൽ യുവർ സ്റ്റാർട്ട് അപ്പ്’ പദ്ധതിയുമായി എലൈറ്റ് ഫുഡ്സ് ആൻഡ് ഇന്നൊവേഷൻ ഗ്രൂപ്പ്. രാജ്യത്താകമാനമുള്ള വനിതാ സ്റ്റാർട്ടപ്പ് സംരംഭകരിലെ അർഹരായവർക്ക് സാമ്പത്തിക-വ്യവസായ പിന്തുണ ലഭ്യമാക്കാനാണ് പദ്ധതി ലക്ഷ്യമിടുന്നത്. മൂലധന ഫണ്ടിംഗ് ഉൾപ്പെടെയുള്ള സഹായങ്ങളാണ് തെരഞ്ഞെടുക്കപ്പെടുന്ന സ്റ്റാർട്ടപ്പുകൾക്ക് നൽകുക. ഏപ്രിൽ പത്തുവരെ അപേക്ഷിക്കാം. പദ്ധതിയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് http://www.eliteconnect.info സന്ദർശിക്കുക.
അപരിചിതർക്ക് നന്പർ കിട്ടില്ല; വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ യൂസർ നെയിം മാത്രം
കലിഫോർണിയ: പുതിയ ഫീച്ചറിന്റെ ഭാഗമായി ഗ്രൂപ്പുകളിൽ നിന്നും ആളുകൾ ഫോണ്‍ നന്പർ എടുത്തു ദുരുപയോഗം ചെയ്യുന്നതു തടയാൻ പുതിയൊരു ഫീച്ചർ കൊണ്ടുവരാൻ വാട്സ്ആപ്പ്. ഈ ഫീച്ചർ ഇതുവരെ ഉപയോക്താക്കൾക്ക് ലഭ്യമാക്കിയിട്ടില്ല.
പുതിയ ഫീച്ചർ ഒരാളുടെ കോണ്ടാക്റ്റിൽ ഇല്ലാത്ത, ഗ്രൂപ്പിലുള്ള ആളുകൾക്ക് അയാളുടെ ഫോണ്‍ നന്പർ കാണാൻ സാധിക്കാത്ത വിധത്തിലുള്ള സംവിധാനമാണ്. ഗ്രൂപ്പ് അംഗങ്ങൾക്ക് മറ്റ് അംഗങ്ങളുടെ യൂസർ നെയിം മാത്രമായിരിക്കും കാണാനാവുക. നിങ്ങൾ അംഗമായിട്ടുള്ള ഗ്രൂപ്പിൽ വരുന്ന, നിങ്ങളുടെ ഫോണിൽ സേവ് ചെയ്യാത്ത നന്പരുകൾ ഗ്രൂപ്പിൽ കാണിക്കുന്നത് യൂസർ നെയിം മാത്രമായിട്ടായിരിക്കും. ഇതിലൂടെ ഒരാൾക്ക് അറിയാത്ത ആളുകളുടെ പക്കൽ അയാളുടെ നന്പരുകൾ ലഭിക്കുന്നത് തടയാൻ ഇതു സഹായിക്കും.
നിലവിൽ ചാറ്റിൽ നന്പരുകൾക്കു പകരം യൂസർ നെയിം കാണിക്കുന്ന ഫീച്ചർ ഉണ്ടെങ്കിലും ഗ്രൂപ്പിലെ അംഗങ്ങളുടെ ലിസ്റ്റ് എടുത്താൽ അതിൽ നന്പരുകൾ കാണാൻ സാധിക്കും. പുതിയ അപ്ഡേറ്റ് വരുന്നതോടെ ഗ്രൂപ്പ് മെംബർമാരുടെ ലിസ്റ്റ് എടുത്താലും അതിൽ അവരുടെ യൂസർ നെയിം മാത്രമേ കാണാനാവുകയുള്ളു. സേവ് ചെയ്യാത്ത കോണ്ടാക്റ്റുകളിൽനിന്നും അയച്ച മെസേജ് ആരുടേതാണ് എന്ന് തിരിച്ചറിയാൻ നിലവിലുള്ള ഫീച്ചറിനൊപ്പം കൂടുതൽ സുരക്ഷ കൂടി ചേർക്കുന്നതാണ് പുതിയ ഫീച്ചർ.
അഡ്മിൻമാർക്ക് കൂടുതൽ അധികാരം
ഗ്രൂപ്പ് അഡ്മിൻമാർക്ക് കൂടുതൽ അധികാരം നൽകുന്ന മറ്റൊരു ഗ്രൂപ്പ് ഫീച്ചറും വാട്സ്ആപ്പ് പരീക്ഷിക്കുന്നതായി റിപ്പോർട്ടുകളുണ്ട്. ഗ്രൂപ്പ് ചാറ്റ് അഡ്മിനുകൾക്കായി പുതിയ അപ്രൂവൽ ഫീച്ചറാണ് വാട്സ്ആപ്പ് നൽകുന്നത്. ഗ്രൂപ്പ് ഇൻവൈറ്റ് ലിങ്ക് വഴി ഗ്രൂപ്പിൽ ആർക്കൊക്കെ ചേരാം എന്നത് നിയന്ത്രിക്കാൻ ഈ പുതിയ ഫീച്ചർ ഗ്രൂപ്പ് അഡ്മിൻമാരെ സഹായിക്കുമെന്നാണ് പുറത്തുവരുന്ന വിവരം.
ഗ്രൂപ്പ് ഇൻവൈറ്റ് ലിങ്ക് ഉപയോഗിച്ച് ഒരാൾ ഗ്രൂപ്പിൽ ചേരാൻ ശ്രമിക്കുന്പോൾ അഡ്മിന് ഇതു സംബന്ധിച്ച അറിയിപ്പ് ലഭിക്കും. അഡ്മിൻ അപ്രൂവ് ചെയ്താൽ മാത്രമേ ആ വ്യക്തിക്ക് ഗ്രൂപ്പിൽ അംഗമാവാൻ സാധിക്കുകയുള്ളൂ.
പുതിയ വ്യക്തി അംഗമാകാൻ ആഗ്രഹിക്കുന്ന വിവരം ഗ്രൂപ്പിലെ എല്ലാ അംഗങ്ങൾക്കും ലഭിക്കും. ഈ ഫീച്ചറിലൂടെ ആർക്കൊക്കെ ഗ്രൂപ്പിൽ ചേരാമെന്ന കാര്യം നിയന്ത്രിക്കാനും കൂടുതൽ കാര്യക്ഷമമായി ഗ്രൂപ്പ് നിയന്ത്രിക്കാനും അഡ്മിന് സാധിക്കും.
എസ്ബിഐ വായ്പയുടെ പലിശനിരക്ക് ഉയർത്തി
ന്യൂഡൽഹി: രാജ്യത്തെ പ്രമുഖ പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ വായ്പാ പലിശനിരക്ക് ഉയർത്തി. ഇന്നലെ മുതൽ ഉയർത്തിയ അടിസ്ഥാനനിരക്കും ബെഞ്ച്മാർക്ക് പ്രൈം ലെൻഡിംഗ് (ബിപിഎൽആർ) നിരക്കും നിലവിൽവന്നു.
ബെഞ്ച്മാർക്ക് പ്രൈം ലെൻഡിംഗ് നിരക്ക് എന്നത് വായ്പയുടെ പലിശ കണക്കാക്കാൻ ഉപയോഗിക്കുന്ന സ്റ്റാൻഡേർഡ് നിരക്കാണ്. നിലവിൽ, ബിപിഎൽആർ 14.15 ശതമാനമാണ്. ഇത് 14.85 ശതമാനം വരെ വർധിപ്പിച്ചു, അതായതു ബിപിഎൽആർ 70 ബേസിസ് പോയിന്റ് (അഥവാ 0.7 ശതമാനം) കൂട്ടി.
2022 ഡിസംബറിലാണ് ഇതിന് മുൻപ് ബിപിഎൽആർ ഉയർത്തിയത്. അടിസ്ഥാന പലിശനിരക്ക് ഉയർത്തുന്നതിനാൽ ഇഎംഐ തുക ഉയരും. ഭവനവായ്പകളുടെ പലിശനിരക്കിൽ മാറ്റങ്ങളൊന്നും ഉണ്ടാകില്ല. റിസർവ് ബാങ്ക് റിപ്പോ ഉയർത്തിയതിനാൽ, മിക്ക ബാങ്കുകളും ഇതിനോടകംതന്നെ വായ്പ പലിശനിരക്കുകൾ വർധിപ്പിച്ചിട്ടുണ്ട്.
തബ്ലേഷ് പാണ്ഡെ, എം. ജഗന്നാഥ് എന്നിവർ എൽഐസി മാനേജിംഗ് ഡയറക്ടർമാരാകും
ന്യൂഡൽഹി: ലൈഫ് ഇൻഷുറൻസ് കോർപറേഷൻ (എൽഐസി) കന്പനിയുടെ എംഡിമാരായി തബ്ലേഷ് പാണ്ഡെ, എം ജഗന്നാഥ് എന്നിവരെ നിയമിച്ചു. നിലവിൽ എക്സിക്യൂട്ടീവ് ഡയറക്ടറായ പാണ്ഡേ ഏപ്രിൽ ഒന്നു മുതൽ അധികാരമേൽക്കും.
ജഗന്നാഥ് മാർച്ച് 13നും. എൽഐസിക്ക് നിലവിൽ നാല് മാനേജിംഗ് ഡയറക്ടർമാരാണുള്ളത്. രാജ് കുമാർ, ബിസി പട്നായിക്് എന്നിവർ സ്ഥാനമൊഴിയുന്ന പദവികളിലാണ് പാണ്ഡേയുടെയും ജഗന്നാഥിന്റെയും നിയമനം.
1988ൽ നേരിട്ടുള്ള റിക്രൂട്ട് ഓഫീസറായി എൽഐസിയിൽ ചേർന്നയാളാണ് ജഗന്നാഥ്. ശ്രീലങ്കയിലെ കൊളംബോയിൽ എൽഐസി (ലങ്ക) ലിമിറ്റഡിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറും മാനേജ്മെന്റ് ഡയറക്ടറുമായിരുന്നു ജഗന്നാഥ്. തബ്ലേഷ് പാണ്ഡേ നിലവിൽ കന്പനിയുടെ എക്സിക്യൂട്ടീവ് ഡയറക്ടറാണ്.
മകന് ട്വിറ്ററിൽ അധിക്ഷേപവർഷം; മസ്കിനെ വിമർശിച്ച് ഗാരി ലിനേക്കർ
ലണ്ടൻ: ജോർജ് ലിനേക്കറിനെ ട്വിറ്ററിൽ അധിഷേപിച്ചതിനെതിരേ പിതാവും മുൻ ഇംഗ്ലണ്ട് ഫുട്ബോൾ താരവും സ്പോർട്സ് ടിവി അവതാരകനുമായ ഗാരി ലിനേക്കർ ട്വിറ്റർ മേധാവിക്കെതിരേ രംഗത്ത്. ബ്രിട്ടനിലെ ഏറ്റവും സ്വാധീനമുള്ള മാധ്യമ പ്രവർത്തകരിൽ ഒരാളാണ് 62 കാരനായ ഗാരി ലിനേക്കർ.
ബ്രിട്ടീഷ് സർക്കാരിന്റെ കുടിയേറ്റനയത്തെ വിമർശിച്ച് കഴിഞ്ഞ ആഴ്ച അദ്ദേഹം ട്വീറ്റ് ചെയ്തിരുന്നു. ബോട്ടിൽ എത്തുന്ന കുടിയേറ്റക്കാരെ തടഞ്ഞുവയ്ക്കാനും നാടുകടത്താനുമുള്ള സർക്കാരിന്റെ പുതിയ പദ്ധതിയെ ലിനേക്കർ വിശേഷിപ്പിച്ചത്
30 കളിൽ ജർമനി ഉപയോഗിച്ചിരുന്നതിന് സമാനമല്ലാത്ത ഭാഷയിൽ ഏറ്റവും ദുർബലരായ ആളുകൾക്ക് നേരേയുള്ള അളക്കാനാവാത്ത ക്രൂരമായ നയമാണ് എന്നാണ്. വിമർശനം ഉന്നയിച്ചതിനു പിന്നാലെ അദ്ദേഹത്തെ ബിബിസി സസ്പെൻഡ് ചെയ്തിരുന്നു. പിന്നീട് സസ്പെൻഷൻ പിൻവലിക്കുകയും ചെയ്തു.
ഈ വിഷയത്തിൽ പിതാവിനു പിന്തുണ പ്രഖ്യാപിച്ച് ജോർജ് രംഗത്തെത്തി. അതിനെത്തുടർന്നാണ് ജോർജിന് ട്വിറ്ററിൽ അധിക്ഷേപം നേരിടേണ്ടിവന്നത്. ഇന്നലെ ലിനേക്കർ തന്റെ മകന് ലഭിക്കുന്ന ’ഭീഷണി’കളുടെ സ്ക്രീൻഷോട്ട് പങ്കിടുകയും ചെയ്തു. അദ്ദേഹം എലോണ്‍ മസ്കിനെ ടാഗ് ചെയ്യുകയും മൈക്രോ ബ്ലോഗിംഗ് സൈറ്റിൽ ഭീഷണിപ്പെടുത്തുന്നത് സ്വീകാര്യമാണോ എന്ന് ചോദ്യം ചെയ്യുകയും ചെയ്തു. ലിനേക്കറിന്റെ ട്വീറ്റിന് മസ്ക് ഇതുവരെ മറുപടി നൽകിയിട്ടില്ല.
സസ്പെൻഷൻ സമയത്ത് മകൻ ജോർജ് പിതാവിനെ പിന്തുണച്ച് ട്വീറ്റ് ചെയ്തിരുന്നു. ‘തിരക്കേറിയ കുറച്ച് ദിവസങ്ങൾക്ക് ശേഷം ഞാൻ ആ വൃദ്ധനെ ഓർത്ത് അഭിമാനിക്കുന്നു. ഒരു നല്ല വ്യക്തി ആയതിനും അദ്ദേഹം വാക്കിൽ ഉറച്ചുനിന്നതിനും മാപ്പ് പറയേണ്ടതില്ല. പൊതുജനങ്ങളുടെ പ്രതികരണം വളരെ വലുതാണ്. പിന്തുണയ്ക്ക് നന്ദി’ എന്നു കുറിക്കുകയും ചെയ്തു.
ബ്രിട്ടനിലെ സർക്കാർ ഒരു വർഷം പതിനായിരക്കണക്കിന് കുടിയേറ്റക്കാരെ ഇംഗ്ലീഷ് ചാനലിന് കുറുകെ ചെറിയ ബോട്ടുകളിൽ രാജ്യത്തേക്ക് വരുന്നത് തടയാൻ ശ്രമിക്കുന്നു. ഇതിന്റെ പേരിൽ സർക്കാർ വിമർശനവിധേയമാവുന്നത് ആദ്യമൊന്നുമല്ല. നിരവധിപ്പേർ സർക്കാരിന്റെ മനുഷ്യത്വരഹിതമായ ഈ പ്രവൃത്തികൾക്കെതിരേ രംഗത്തു വന്നിരുന്നു.
ബോട്ടിലൂടെ കുടിയേറാൻ ശ്രമിക്കുന്നവരെ അവരുടെ മാതൃരാജ്യത്തിലേക്കോ സുരക്ഷിതമായ മൂന്നാം രാജ്യത്തേക്കോ നാടുകടത്താൻ ഭരണകൂടത്തിന് അനുമതി നൽകുന്നതാണ് പുതിയ കുടിയേറ്റ നയം. ഈനയം അന്താരാഷ്്ട്ര നിയമങ്ങളുടെ ലംഘനമാണെന്നും വിമർശനം ഉയരുന്നുണ്ട്.
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു. ഗ്രാമിന് പത്തു രൂപയും പവന് 80 രൂപയുമാണ് ഇന്നലെ കുറഞ്ഞത്. ഇതോടെ ഒരു ഗ്രാമിന് 5,305 രൂപയും പവന് 42,440 രൂപയുമായി.
ബ്രഹ്മപുരം: യൂസഫലി ഒരു കോടി രൂപ സഹായം നൽകും
കൊച്ചി : ബ്രഹ്മപുരം മാലിന്യസംസ്കരണ പ്ലാന്റിലെ അഗ്നിബാധയെ തുടര്‍ന്നുണ്ടായ പ്രതിസന്ധി പരിഹരിക്കാന്‍ ലുലു ഗ്രൂപ്പ് ചെയര്മാന് എം.എ യൂസഫലി ഒരു കോടി രൂപ സഹായം പ്രഖ്യാപിച്ചു.
കനത്ത പുകയെ തുടര്‍ന്ന് ശ്വാസസംബന്ധമായ പ്രശ്നങ്ങള്‍ അനുഭവിക്കുന്നവര്‍ക്ക് വൈദ്യസഹായം എത്തിക്കാനും ബ്രഹ്മപുരത്ത് കൂടുതല്‍ മെച്ചപ്പെട്ട മാലിന്യസംസ്കരണ സംവിധാനം ഉറപ്പാക്കാനുമാണ് അടിയന്തരമായി തുക കൈമാറുന്നതെന്ന് യൂസഫലി കൊച്ചി മേയറെ അറിയിച്ചു.
ഇന്‍ഫോപാര്‍ക്കില്‍ ഇന്‍ഫെനോക്സ് ടെക്നോളജീസ്
കൊച്ചി: നോര്‍ത്ത് അമേരിക്കന്‍ ഇന്‍ഫര്‍മേഷന്‍ ടെക്നോളജി ഓര്‍ഗനൈസേഷനായ ഇന്‍ഫെനോക്സ് ടെക്നോളജീസ് ഇന്‍ഫോപാര്‍ക്കില്‍ പുതിയ ഓഫീസ് തുറന്നു. ഇന്‍ഫോപാര്‍ക്ക് സിഇഒ സുശാന്ത് കുറുന്തില്‍ ഉദ്ഘാടനം ചെയ്തു.
യുഎസിലും കാനഡയിലും സൗത്ത് അമേരിക്കയിലും പ്രവര്‍ത്തിക്കുന്ന ഇന്‍ഫെനോക്സ് ടെക്നോളജീസ് കാനഡിയിലെ ടൊറന്റോ ആസ്ഥാനമായി അതിവേഗം വളരുന്ന ഐടി സേവന ദാതാക്കളാണ്. ഡിജിറ്റൽ ട്രാൻസ്ഫൊർമേഷൻ, ക്ലൗഡ് കംപ്യൂട്ടിംഗ്, ഓമ്നി ചാനല്‍ കൊമേഴ്സ്, ഐടി സോഫ്റ്റ്വെയർ വികസനം തുടങ്ങിയ മേഖലകളിലാണ് പ്രവര്‍ത്തനം.
ഇന്ത്യൻ ഓയിൽ- കൊഡാക്ക് ഇന്ധന ക്രെഡിറ്റ് കാര്‍ഡ്
കൊച്ചി: കൊഡാക്ക് മഹീന്ദ്ര ബാങ്ക് ലിമിറ്റഡ് ഇന്ത്യന്‍ ഓയിലുമായി ചേര്‍ന്നു ഇന്ധന ക്രെഡിറ്റ് കാര്‍ഡ് പുറത്തിറക്കി. മികച്ച ആനുകൂല്യങ്ങള്‍ ലഭ്യമാക്കുന്ന ഇന്ത്യൻ ഓയില്‍ കൊഡാക്ക് ക്രെഡിറ്റ് കാര്‍ഡ്, റുപേ നെറ്റ് വര്‍ക്കിലൂടെയാണ് ലഭ്യമാക്കുന്നത്.
ഇന്ത്യന്‍ ഓയില്‍ കൊഡാക്ക് ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് ഇന്ത്യന്‍ ഓയിലിന്റെ ഇന്ധന സ്റ്റേഷനുകളില്‍നിന്ന് സൗജന്യമായി ഇന്ധനം നിറയ്ക്കാനാകുമെന്ന് അധികൃതർ അറിയിച്ചു.
ഓഹരിവിപണിയിൽ ഇടിവ് തുടരുന്നു
മുംബൈ: ഓഹരിവിപണിയിൽ തുടർച്ചയായ നാലാം ദിവസവും ഇടിവു രേഖപ്പെടുത്തി. യുഎസ് ആസ്ഥാനമായുള്ള രണ്ടു ബാങ്കുകളുടെ പരാജയത്തെക്കുറിച്ചുള്ള ആശങ്കകൾക്കിടയിൽ ഓട്ടോ, ഐടി, ഫിനാൻഷൽ ഓഹരികൾ ഇടിഞ്ഞു.
സെൻസെക്സ് 337.66 പോയിന്റ് അഥവാ 0.58 ശതമാനം ഇടിഞ്ഞ് അഞ്ച് മാസത്തെ ഏറ്റവും താഴ്ന്ന നിരക്കായ 57,900.19 ൽ എത്തി. നിഫ്റ്റി 111 പോയിന്റ് (0.65 ശതമാനം ) ഇടിഞ്ഞ് അഞ്ച് മാസത്തെ ഏറ്റവും താഴ്ന്ന നിലയായ 17,043.30 ൽ അവസാനിച്ചു, നിഫ്റ്റിയുടെ 38 മുൻനിര ഒാഹരികൾ ചുവപ്പിൽ അവസാനിച്ചു. ഇന്നലെ ഡോളറിനെതിരേ രൂപയുടെ മൂല്യം 26 പൈസ ഇടിഞ്ഞ് 82.49 എന്ന നിലയിലെത്തി.
തുടർച്ചയായ വിദേശ മൂലധനത്തിന്റെ ഒഴുക്ക്, അദാനിയുടെ തകർച്ചയെത്തുടർന്ന് നിക്ഷേപകർ പുലർത്തുന്ന ജാഗ്രത, നിക്ഷേപകർ അപകടസാധ്യതയുള്ള ആസ്തികളിൽ നിന്ന് പിൻവാങ്ങുന്നത്, ഡോളറിനെതിരേ രൂപയുടെ മൂല്യത്തകർച്ച എന്നിവയാണ് തുടർച്ചയായ ഇടിവിനു കാരണമായി വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്.
സെൻസെക്സിലെ ഏറ്റവും വലിയ നഷ്ടം എം ആൻഡ് എമ്മിനാണ്, ഏകദേശം മൂന്നു ശതമാനം ഇടിവാണ് എം ആൻഡ് എമ്മിനുണ്ടായിരിക്കുന്നത്. ടിസിഎസ്, ബജാജ് ഫിനാൻസ്, വിപ്രോ, കൊട്ടക് ബാങ്ക്, ടെക് മഹീന്ദ്ര, എച്ച്സിഎൽ ടെക്, ടാറ്റ മോട്ടോഴ്സ് എന്നിവയും തകർച്ച നേരിട്ടു. എന്നാൽ, ടൈറ്റാൻ, ഭാരതി എയർടെൽ, ഐസിഐസിഐ ബാങ്ക്, എൽ ആൻഡ് ടി എന്നിവ നേട്ടമുണ്ടാക്കി.
ബാങ്കിംഗ്/ഫിനാൻഷൽ ഓഹരികളുടെ തകർച്ചയും തുടരുന്നു
12ന് ഉപഭോക്തൃ നിക്ഷേപങ്ങൾ വൻതോതിൽ പിൻവലിക്കപ്പെട്ടതിനെത്തുടർന്ന് സിലിക്കണ്‍ വാലി ബാങ്കും രണ്ട് ദിവസത്തിന് ശേഷം സിഗ്നേച്ചർ ബാങ്കും തകർന്നത് ലോകവ്യാപകമായി ബാങ്കിംഗ്/ഫിനാൻഷൽ ഓഹരികളുടെ ലോകവ്യാപകമായ തകർച്ചയ്ക്കു കാരണമായിരുന്നു. ഇതിന്റെ പ്രതിഫലനമാണ് ഇന്ത്യൻ ഓഹരിവിപണിയിലും ദൃശ്യമാകുന്നത്.
ഏഷ്യൻ വിപണികളിൽ ഷാങ്ഹായ്, ടോക്കിയോ, ഹോങ്കോംഗ്, സിയൂൾ എന്നിവ കാര്യമായ നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. യൂറോപ്യൻ ഓഹരി വിപണിയിലും ബാങ്കുകളുടെ തകർച്ചയുടെ പ്രതിഫലനം ദൃശ്യമായി. വാൾസ്ട്രീറ്റിലെ പ്രധാന സൂചികകൾ ഒറ്റരാത്രികൊണ്ടു താഴ്ന്നിരുന്നു.
ബാങ്ക് തകർച്ചയെ പറ്റി ചോദ്യം; വാർത്താ സമ്മേളനത്തിനിടെ ജോ ബൈഡൻ ഇറങ്ങിപ്പോയി
വാഷിംഗ്ടണ്‍ ഡിസി: ബാങ്കുകളുടെ തകർച്ച സംബന്ധിച്ച വാർത്താ സമ്മേളനത്തിനിടെ മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്കു മറുപടി നൽകാതെ അമേരി ക്കൻ പ്രസിഡന്റ് ജോ ബൈഡൻ ഇറങ്ങിപ്പോയത് വൻ വിമർശനങ്ങൾക്ക് ഇടയാക്കി.
വാർത്താ സമ്മേളനത്തിൽ യു എസിന്റെ ചരിത്രപരമായ സാന്പത്തിക സ്ഥിതി സംരക്ഷിക്കുന്നതിന് സുസ്ഥിരമായ ബാങ്കിംഗ് സംവിധാനം നിലനിർത്തേണ്ടത് അത്യാവശ്യമാണെന്ന് ബൈഡൻ പറഞ്ഞു. ഉടൻതന്നെ ബാങ്കുകൾ തകർന്നത് എന്തുകൊണ്ടാണ് എന്നതിനെപറ്റി ബൈഡന് എന്തെല്ലാം അറിയാം എന്ന് ഒരു റിപ്പോർട്ടർ ചോദിച്ചു. ഇനി ബാങ്കുതകർച്ച ഉണ്ടാവില്ലെന്ന് ജനങ്ങൾക്ക് ഉറപ്പു നൽകാൻ സാധിക്കുമോ എന്നും റിപ്പോർട്ടർ ചോദിച്ചതാണ് ബൈഡനെ പ്രകോപിപ്പിച്ചത്. ചോദ്യത്തിൽ അനിഷ്ടം രേഖപ്പെടുത്തി വാർത്താസമ്മേളനം നിർത്തി അദ്ദേഹം ഇറങ്ങിപ്പോയി. ആ സമയത്ത് മറ്റേതെങ്കിലും ബാങ്ക്കൂടി തകരുമോ എന്ന് ഒരു റിപ്പോർട്ടർ ചോദിക്കുന്നതും കേൾക്കാമായിരുന്നു. ഒന്നിനും മറുപടി നൽകാതെയാണ് പ്രസിഡന്റ് മുറി വിട്ടുപോയത്.
അതേസമയം, സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ബൈഡന്റെ പ്രവൃത്തി തെറ്റായിപ്പോയെന്നും അദ്ദേഹം ജനങ്ങളോടു നിലവിലെ സ്ഥിതി വിശദീകരിക്കാൻ ബാധ്യസ്ഥനാണെന്നും നിരവധിപ്പേർ വിമർശിച്ചു.
മാധ്യമ ബഹിഷ്കരണം മുന്‍പും
മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി പറയാതെ ബൈഡൻ നേരത്തേയും നിരവധി തവണ ഇറങ്ങിപ്പോയിട്ടുണ്ട്. കഴിഞ്ഞ മാസം ചൈനയുടെ ചാരബലൂണ്‍ സംബന്ധിച്ച വാർത്താസമ്മേളനത്തിനിടയിലും ബൈഡൻ ഇറങ്ങിപ്പോയിരുന്നു.
മാത്രവുമല്ല കഴിഞ്ഞ വർഷം കൊളംബിയൻ പ്രസിഡന്റുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷം മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്കു മറുപടി പറയാതെ വെറുതെ ചിരിച്ചുകൊണ്ടിരിക്കുന്ന ബൈഡന്റെ വീഡിയോയും വിവാദമായിരുന്നു.
സുരക്ഷിത നിക്ഷേപം: സ്വർണ വില ഉയരുന്നു
ന്യൂയോർക്ക്: സിലിക്കണ്‍ വാലി, സിഗ്നേച്ചർ ബാങ്കുകളുടെ തകർച്ചയുടെ പശ്ചാത്തലത്തിൽ നിക്ഷേപകർ സുരക്ഷിതമായ നിക്ഷേപമെന്ന നിലയിൽ സ്വർണത്തെ പരിഗണിക്കുന്നത് സ്വർണത്തിന്റെയും വെള്ളിയുടെയും വില ഉയർത്തി.
സ്വർണം ഒരു സുരക്ഷിത സങ്കേതമെന്ന നിലയിൽ അതിന്റെ മാൻഡേറ്റ് നിറവേറ്റുന്നതായി തോന്നുന്നതായി ടിഡി സെക്യൂരിറ്റീസിലെ കമ്മോഡിറ്റി മാർക്കറ്റ് സ്ട്രാറ്റജി തലവൻ ബാർട്ട് മെലെക് അഭിപ്രായപ്പെട്ടു.
സ്വർണ വില 2.4 ശതമാനം ഉയർന്ന് ഒൗണ്‍സിന് 1,921.06 ഡോളറിലെത്തി. ഫെബ്രുവരിക്കു ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കാണിത്. വെള്ളി ഒൗണ്‍സിന് 6.3% ഉയർന്ന് 21.81 ഡോളറിലും പ്ലാറ്റിനം 4% ഉയർന്ന് 997.60 ഡോളറിലും പല്ലാഡിയം 7.8% ഉയർന്ന് 1,485.74 ഡോളറിലും എത്തി.
നിരവധി നിക്ഷേപകർ ഈ അസ്ഥിരതയ്ക്കും അപകടസാധ്യതയ്ക്കും എതിരേ സുരക്ഷിത നിക്ഷേപമായി വിലയേറിയ ലോഹത്തെ പരിഗണിക്കുന്നതായി വിദഗ്ധർ അഭിപ്രായപ്പെട്ടു.
ഫെഡറൽ റിസർവിന്റെ നടപടികൾ ഫലപ്രദമാകുമോ എന്നതിനെ ആശ്രയിച്ചിരിക്കും സ്വർണ വിലയുടെ ഭാവി. സിലിക്കണ്‍ വാലി ബാങ്കിന്റെയും സിഗ്നേച്ചറിന്റെയും പാപ്പരത്തം ഒറ്റപ്പെട്ട സംഭവമായി കണക്കാക്കിയാൽ, സ്വർണത്തിന്റെ വിലയിലെ വർധനവ് താത്കാലികമായിരിക്കുമെന്നാണ് വിദഗ്ധരുടെ പൊതുവായ നിരീക്ഷണം.
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വന്‍ വര്‍ധന. ഗ്രാമിന് 70 രൂപയും പവന് 560 രൂപയുമാണ് വര്‍ധിച്ചത്. ഇതോടെ സ്വര്‍ണവില ഗ്രാമിന് 5315 രൂപയും പവന് 42,520 രൂപയുമായി.