വെളിച്ചെണ്ണവിലയ്ക്കു കടിഞ്ഞാൺ
ഓവർ ഹീറ്റായി മാറിയ വെളിച്ചെണ്ണ വിപണി സാങ്കേതിക തിരുത്തലിന് തയാറെടുക്കുന്നു. മാസങ്ങളായി അസംസ്കൃത വസ്തുകളുടെ ക്ഷാമത്തിൽ ഞെരിഞ്ഞ് അമർന്ന കൊപ്രയാട്ട് വ്യവസായ രംഗം മറ്റു മാർഗങ്ങളില്ലാതെ കിട്ടുന്ന വിലയ്ക്ക് കൊപ്രയും തേങ്ങയും ശേഖരിച്ച് തോന്നുന്ന വിലയ്ക്ക് വിറ്റ് വെളിച്ചെണ്ണയെ തെങ്ങോളം ഉയർത്തിയപ്പോൾ അറിഞ്ഞില്ല വിപണി അപകടനിലയും കടന്ന് മുന്നേറിയെന്ന്.
ഒരു വർഷകാലയളവിൽ ഇരട്ടിയിലേറെ വില കുതിച്ചതിനിടയിൽ സംസ്ഥാനത്തെ 35 ലക്ഷം വരുന്ന നാളികേര കർഷക കുടുംബങ്ങൾക്ക് കാര്യമായ പ്രയോജനം ഈ വിലവർധനയിൽ ലഭിച്ചതുമില്ല.
പ്രതികൂല കാലാവസ്ഥയിൽ വിളവ് ചുരുങ്ങിയതിനാൽ വിലക്കയറ്റത്തിന്റെ നേട്ടം മുഴുവൻ മധ്യവർത്തികൾ കൈപിടിയിൽ ഒതുക്കി. മുന്നിലുള്ളത് ചിങ്ങമാസമാണ്, കേരളത്തിൽ ഏറ്റവും കൂടുതൽ വെളിച്ചെണ്ണയുടെ വിൽപ്പന നടക്കുന്ന സന്ദർഭം. ഈ അവസരത്തിൽ വിപണിക്ക് ആവശ്യമായ എണ്ണ കൈമാറാൻ അർധസർക്കാർ സ്ഥാപനമായ കേരഫെഡിനാവില്ലെന്നു വ്യക്തം. സീസൺ കാലയളവിൽ കൊപ്രയും പച്ചത്തേങ്ങയും സംഭരിക്കുന്നതിൽ അവർ കാണിച്ച അനാസ്ഥ ആഘോഷമാക്കി മാറ്റാനുള്ള തയാറെടുപ്പിലാണ് അയൽസംസ്ഥാനങ്ങളിലെ ഊഹക്കച്ചവടക്കാർ.
കഴിഞ്ഞ ദിവസം കാങ്കയത്ത് വെളിച്ചെണ്ണ വില ക്വിന്റലിന് 40,000 രൂപയിലെത്തി ചരിത്രത്തിലെ ഏറ്റവും ഉയർന്ന തലം ദർശിച്ചു. വിപണി അമിതമായി ഉയർന്ന സാഹചര്യത്തിൽ ഒരു സാങ്കേതിക തിരുത്തൽ അനിവാര്യമായ ഘട്ടമാണ്. നിലവിലെ സ്ഥിതിഗതികൾ വിലയിരുത്തിയാൽ 36,000 - 32,000 റേഞ്ചിലേക്ക് വെളിച്ചെണ്ണ കുറഞ്ഞാൽ 25,000 രൂപയിൽ നിലകൊള്ളുന്ന കൊപ്ര 21,000-20,000 രൂപയ്ക്ക് സംഭരിക്കാൻ മില്ലുകാർ നീക്കം നടത്താം. അത്തരം ഒരു തിരുത്തൽ വിപണിയിൽ അനുഭവപ്പെട്ടാൽ ഓണവേളയിൽ വെളിച്ചെണ്ണ 44,000ത്തിനു മുകളിലേക്ക് തിരിച്ചുവരവും നടത്തും. വാരാന്ത്യം കൊച്ചിയിൽ എണ്ണ വില 39,900 രൂപയിലാണ്.
മികവു കാട്ടി കുരുമുളക് അന്തർസംസ്ഥാന വാങ്ങലുകാരിൽ നിന്നുള്ള അന്വേഷണങ്ങളുടെ ചുവടു പിടിച്ച് കുരുമുളക് തുടർച്ചയായ രണ്ടാം വാരത്തിലും മികവു കാണിച്ചു. ഉത്തരേന്ത്യൻ വാങ്ങലുകാർ കരുതലോടെയാണ്് വിപണിയെ സമീപിക്കുന്നത്. തിരക്കിട്ട് വൻ ഓർഡറുമായി ഇറങ്ങിയാൽ വില കുതിച്ചുയരുമെന്ന് അവർക്ക് വ്യക്തമായറിയാം. അതുകൊണ്ടുതന്നെ ടെർമിനൽ വിപണിയെ തഴഞ്ഞ് ഉത്പാദക മേഖലകളെ ചരക്കിനായി അവർ ആശ്രയിച്ചു.

എന്നാൽ, കാർഷിക മേഖലയാവട്ടെ, മുളകു നീക്കം നിയന്ത്രിച്ചത് വാങ്ങലുകാരെ അസ്വസ്ഥരാക്കി. കൊച്ചി മാർക്കറ്റിൽ വില രണ്ടാഴ്ച്ചകളിൽ 1200 രൂപ ഉയർന്ന് വാരാവസാനം അൺ ഗാർബിൾഡ് കുരുമുളക് 66,900 രൂപയിൽ വിപണനം നടന്നു. അന്താരാഷ്ട്ര മാർക്കറ്റിൽ മലബാർ മുളക് വില ടണ്ണിന് 8300 ഡോളർ.
ഏലം കർഷകർ പ്രതീക്ഷയിൽ ഏലം വിളവെടുപ്പ് രംഗം സജീവമായതിനൊപ്പം ലേല കേന്ദ്രങ്ങളിൽ പുതിയ ചരക്ക് വിൽപ്പനയ്ക്ക് കൂടുതലായി എത്തിത്തുടങ്ങി. കാലാവസ്ഥ കണക്കിലെടുത്താൽ ഉത്പാദനം വരും മാസങ്ങളിൽ ഉയരുമെന്ന പ്രതീക്ഷയിലാണ് കർഷകർ.

ചരക്കുവരവ് ഉയർന്നതോടെ വാങ്ങലുകാർ ലേലത്തിൽ പിടിമുറുക്കുന്നുണ്ട്. ഗൾഫ് മേഖലയിൽനിന്നും കൂടുതൽ ആവശ്യക്കാർ മാസത്തിന്റെ രണ്ടാം പകുതിയിൽ രംഗത്ത് ഇറങ്ങുമെന്നാണു സൂചന. ആഭ്യന്തര മാർക്കറ്റിലും ഏലത്തിന് ആവശ്യകാരുണ്ട്. വാരാവസാനം ശരാശരി ഇനങ്ങൾ കിലോ 2450 രൂപ റേഞ്ചിലാണ്.
ടാപ്പിംഗ് ഊർജിതമാക്കാൻ കർഷകർ ടാപ്പിംഗ് ഊർജിതമാക്കാനുള്ള ഒരുക്കത്തിലാണ് സംസ്ഥാനത്തെ റബർ ഉത്പാദകർ. കാലവർഷമെത്തിയ ആദ്യമാസത്തിൽ കാര്യമായ റബർ വെട്ടിന് അവസരം ലഭിക്കാതെ തോട്ടങ്ങളിൽനിന്നും വിട്ടുനിന്ന കർഷകർ ഇനി മുന്നിലുള്ള അഞ്ച് മാസങ്ങളിൽ ഉത്പാദനം ഉയർത്താൻ ശ്രമം നടത്തും. ഇതിനിടയിൽ ഉത്പാദകർക്ക് ആവേശം പകരാൻ ടയർ കമ്പനികൾ നാലാം ഗ്രേഡ് ഷീറ്റ് വില 200 രൂപയ്ക്ക് മുകളിൽ നിലനിർത്തി, വ്യവസായികളുടെ ഈ തന്ത്രം അവർക്ക് ആഭ്യന്തര മാർക്കറ്റിൽ നിന്നും ആവശ്യാനുസരണം ഷീറ്റ് കൈക്കലാക്കാൻ അവസരം ഒരുക്കും.

എന്നാൽ, പിന്നിട്ട വാരത്തിലും ടയർ നിർമാതാക്കൾ ഷീറ്റിൽ കാര്യമായ താത്പര്യം കാണിച്ചില്ല. പുതിയ ചരക്ക് വൈകാതെ വിപണിയിലെത്തുമെന്ന് അവർ കണക്ക് കൂട്ടുന്നു. ബാങ്കോക്കിൽ റബർ വില 194ലേക്ക് താഴ്ന്നു. ജപ്പാനിൽ റബർ കിലോ 308-317 യെന്നിൽ ചാഞ്ചാടി.
ആഭരണകേന്ദ്രങ്ങളിൽ പവന്റെ വിലയിൽ ചാഞ്ചാട്ടം. വാരത്തിന്റെ തുടക്കത്തിൽ 71,440 രൂപയിൽ വിപണനം നടന്ന പവൻ പിന്നീട് 72,840 വരെ ഉയർന്ന ശേഷം വാരാവസാനം 72,480 രൂപയിലാണ്. ഗ്രാമിനു വില 9060 രൂപ.
ആഗോള ഓഹരിക്കമ്പോളങ്ങൾക്ക് ആശങ്ക
നാളെയാണ്, നാളെ അമേരിക്കൻ ഭരണകൂടം ഉയർത്തിയ നികുതി വിഷയത്തിലെ അവസാന ദിനം. ആഗോള ഓഹരിക്കമ്പോളങ്ങൾ അൽപ്പം ആശങ്കയിലാണ്. ഒട്ടുമിക്ക രാജ്യങ്ങൾക്കും നൽകിയ 90 ദിവസത്തെ സാവകാശം ബുധനാഴ്ച അവസാനിക്കും; ഉയർന്ന നികുതി അടിച്ചേൽപ്പിച്ച് ലോക രാജ്യങ്ങളെ കൈപ്പിടിയിൽ ഒതുക്കാമെന്ന മോഹവുമായി അമേരിക്ക വാരമധ്യം രംഗത്ത് ഇറങ്ങുമെന്നതിനാൽ ധനകാര്യസ്ഥാപനങ്ങളും ഇതര നിക്ഷേപകരും പുതിയ പ്രഖ്യാപനങ്ങളെ ആശങ്കയോടെ ഉറ്റ്നോക്കുന്നു.
ഇന്ത്യൻ മാർക്കറ്റ് സാങ്കേതികമായി ഓവർ ബ്രോട്ടായതിനാൽ തിരുത്തലിന് മുതിരുമെന്ന് മുൻവാരം വ്യക്തമാക്കിയത് ശരിവയ്ക്കുന്നതായിരുന്നു വിപണിയിലെ സംഭവവികാസങ്ങൾ. നിഫ്റ്റി സൂചിക 176 പോയിന്റും സെൻസെക്സ് 626 പോയിന്റും പ്രതിവാര നഷ്ടത്തിലാണ്. ഇന്ത്യാ വോളറ്റിലിറ്റി ഇൻഡെക്സ് 12ലേക്ക് താഴ്ന്നുനിൽക്കുന്നത് നിക്ഷേപകർക്ക് വിപണിയിലെ വിശ്വാസം നിലനിർത്താൻ അവസരം ഒരുക്കുന്നു.
സാങ്കേതിക തിരുത്തൽ പുതിയ നിക്ഷേപകർക്ക് രംഗത്തു കടന്നു വരാൻ അനുകൂല സാഹചര്യം ഒരുക്കും. ഫ്യൂച്ചേസ് ആൻഡ് ഓപ്ഷൻസിൽ ഓപ്പൺ ഇന്ററസ്റ്റിൽ ഏകദേശം പത്ത് ലക്ഷം കരാറുകളുടെ കുറവ് സംഭവിച്ചെങ്കിലും ബുൾ ഓപ്പറേറ്റർമാരുടെ സാന്നിധ്യം തുടരുന്നത് വിപണിയുടെ അടിയൊഴുക്ക് ശക്തമാക്കാം. താഴ്ന്ന റേഞ്ചിൽ പുതിയ ബൈയിംഗിന് അവസരം കണ്ടെത്തുമെന്ന ഉറച്ച വിശ്വാസത്തിലാണവർ. കഴിഞ്ഞ വാരം ഇതേ കോളത്തിൽ സൂചിപ്പിച്ചതാണ് തിരുത്തൽ അവസരമാക്കാമെന്നത്.
ആശ്വാസമായി നിഫ്റ്റി
25,637 പോയിന്റിൽ ട്രേഡിംഗ് ആരംഭിച്ച നിഫ്റ്റി സൂചിക 25,836 ലെ ആദ്യ പ്രതിരോധം കൈപ്പിടിയിൽ ഒതുക്കാനുള്ള ശ്രമം വിജയിച്ചില്ല. ഇതിനിടയിൽ ഉയർന്ന തലങ്ങളിൽ ലാഭമെടുപ്പിന് ഓപ്പറേറ്റർമാർ രംഗത്ത് ഇറങ്ങിതോടെ സൂചിക 25,338ലേക്ക് ഇടിഞ്ഞെങ്കിലും കഴിഞ്ഞവാരം വ്യക്തമാക്കിയ 25,090ലെ സപ്പോർട്ട് നിലനിർത്തിയത് ഇടപാടുകാർക്ക് ആശ്വാസമായി.
വ്യാപാരാന്ത്യം സൂചിക 25,461 പോയിന്റിലായിരുന്നു. വിപണിയുടെ ചലനങ്ങൾ വിലയിരുത്തിയാൽ നിഫ്റ്റിക്ക് 25,619-25,777 പോയിന്റിൽ പ്രതിരോധങ്ങൾ തല ഉയർത്താം; ഇത് മറികടന്നാൽ അടുത്ത ലക്ഷ്യം 25,836 പോയിന്റിനെ കൈപിടിയിൽ ഒതുക്കുക തന്നെയാണ്. അതേ സമയം നിലവിലെ തിരുത്തൽ തുടർന്നാൽ 25,320ലും 25,179ലും താങ്ങുണ്ട്; ഇത് നഷ്ടപ്പെടുന്ന സാഹചര്യ ഉടലെടുത്താൽ 25,090 പോയിന്റ് വീണ്ടും സപ്പോർട്ടായി മാറാം. സാങ്കേതികമായി വിപണി ബുള്ളിഷ് ട്രെൻഡ് നിലനിർത്തുന്നതിനൊപ്പം വിവിധ ഇൻഡിക്കേറ്റുകൾ ഓവർ ബ്രോട്ടിൽനിന്നും ന്യൂട്ടറിലേക്ക് തിരിഞ്ഞത് അവസരമാക്കി ബൈയർമാർ വിപണിയിൽ പിടിമുറുക്കാം.
സെൻസെക്സ് ബുള്ളിഷ് ട്രെൻഡിൽ
ബോംബെ സെൻസെക്സ് ബുള്ളിഷ് ട്രെൻഡിലാണ്. അതേസമയം മുൻവാരത്തിലെ 84,058 പോയിന്റിൽനിന്നും കൂടുതൽ മികവിന് അവസരം നൽകാതെ ലാഭമടുപ്പിന് വിദേശ ഫണ്ടുകൾ നടത്തിയ നീക്കം ചാഞ്ചാട്ടങ്ങൾക്ക് ഇടയാക്കിയെങ്കിലും സപ്പോർട്ട് റേഞ്ചിന് ഏറെ മുകളിൽ തന്നെ സൂചിക നീങ്ങി.
ഒരുവസരത്തിൽ 83,029ലേക്ക് താഴ്ന്ന ശേഷമുള്ള തിരിച്ചുവരവിൽ 83,432 പോയിന്റിൽ ക്ലോസിംഗ് നടന്നു. ഈവാരം 82,970- 82,508 പോയിന്റിലെ സപ്പോർട്ട് നിലനിൽക്കുവോളം തിരിച്ചു വരവിൽ 83,953-84,474 പോയിന്റിലേക്കും തുടർന്ന് 85,457ലേക്കും ഉയരാനുള്ള ശ്രമം നടത്താം. ബുൾ റാലിയുടെ കരുത്തും വിപണിയുടെ അടിയൊഴുക്കും കണക്കിലെടുത്താൽ ദീപാവലി വേളയിൽ സെൻസെക്സ് 90,000-92,000 റേഞ്ചിലെ കൈപിടിയിൽ ഒതുക്കാം.
രൂപയ്ക്ക് കരുത്ത്
വിനിമയ വിപണിയിൽ രൂപ കരുത്ത് നിലനിർത്തി. രൂപയുടെ മൂല്യം 85.48ൽനിന്നും 85.78ലേക്ക് ദുർബലമായ ശേഷം തിരിച്ചുവരവിൽ 85.21ന്റെ പാദയിലേക്ക് പ്രവേശിച്ച ശേഷം വ്യാപാരാന്ത്യം വിനിമയ നിരക്ക് 85.44ലാണ്. രൂപയുടെ ചലനങ്ങൾ വിലയിരുത്തിയാൽ ഡോളറിന് മുന്നിൽ 85.11ലേക്കും തുടർന്ന് 84.55ലേക്കും ശക്തിപ്രാപിക്കാൻ ഇടയുണ്ട്.
വിദേശ ധനകാര്യസ്ഥാപനങ്ങൾ വാങ്ങൽ കുറച്ച് പിന്നിട്ട വാരം എല്ലാ ദിവസങ്ങളിലും വിൽപ്പനയ്ക്ക് മുൻതൂക്കം നൽകി. വിദേശ ഓപ്പറേറ്റർമാർ പിന്നിട്ടവാരം 6604.56 കോടി രൂപയുടെ ഓഹരികൾ വിറ്റുമാറി. എന്നാൽ, ആഭ്യന്തര ഫണ്ടുകൾ തുടർച്ചയായ പതിനൊന്നാം വാരത്തിലും നിക്ഷേപകന്റെ മേലങ്കിയിൽ തുടരുന്നത് ആശ്വാസമെങ്കിലും പോയവാരം ഒരു ദിവസം അവർ 1028.84 കോടി രൂപയുടെ വിൽപ്പന നടത്തി. എന്നാൽ, പിന്നിടുള്ള നാല് ദിസങ്ങളിലായി അവർ 8638.26 കോടി രൂപയുടെ നിക്ഷേപം നടത്തി.
പശ്ചിമേഷ്യൻ സംഘർഷങ്ങൾക്ക് അയവ് വന്നത് ക്രൂഡ് ഓയിലിൽ വില കുറയാൻ അവസരം ഒരുക്കിയതിനിടയിൽ ഉത്പാദനം വർധിപ്പിക്കാനുള്ള ഒരുക്കത്തിലാണ് ഒപ്പക്ക് പ്ലെസ്. ക്രൂഡ് ഓയിൽ വില രാജ്യാന്തര മാർക്കറ്റിൽ ബാരലിന് 68.47 ഡോളറിലാണ്. ശനിയാഴ്ച രാത്രി ചേർന്ന യോഗത്തിൽ എണ്ണ ഉത്പാദനം ഉയർത്തി 5,48,000 ബാരലുകൾ വിതരണം ചെയ്യാൻ എട്ട് ഉത്പാദക രാജ്യങ്ങളിലെ അംഗങ്ങൾ സമ്മതിച്ചത് ഫലത്തിൽ ഇന്ത്യൻ രൂപയ്ക്കും രാജ്യത്തിന്റെ സാന്പത്തിക വളർച്ചയും വേഗത പകരും. ഒപ്പെക്കിനെ മറികടക്കാനുള്ള ഒപ്പെക് പ്ലെസിന്റെ നീക്കം ക്രൂഡ് ഓയിൽ വില ബാരലിന് 62 ‐59 ഡോളറിലേക്ക് തിരിയാനുള്ള സാധ്യതകൾക്ക് ശക്തിപകരാം.
ന്യൂയോർക്കിൽ സ്വർണ വില ട്രോയ് ഔൺസിന് 3273 ഡോളറിൽനിന്നും 3249ലേക്ക് തുടക്കത്തിൽ താഴ്ന്ന അവസരത്തിൽ ഓപ്പറേറ്റർമാർ ലാഭമെടുപ്പിന് കാണിച്ച തിടുക്കവും പുതിയ നിക്ഷേപകരുടെ വരവും മഞ്ഞലോഹത്തെ 3365 ഡോളർ വരെ ഉയർത്തിയെങ്കിലും മാർക്കറ്റ് ക്ലോസിംഗിൽ 3333 ഡോളറിലാണ്.
അദാനി എന്റർപ്രൈസസ് എൻസിഡികൾ വഴി 1,000 കോടി രൂപ സമാഹരിക്കും
മുംബൈ: അദാനി എന്റർപ്രൈസസ് ലിമിറ്റഡ് 1,000 കോടി രൂപയുടെ എൻസിഡി (നോണ്‍-കണ്‍വേർട്ടബിൾ ഡിബഞ്ചറുകൾ) പബ്ലിക് ഇഷ്യൂ പ്രഖ്യാപിച്ചു. കന്പനിയുടെ പബ്ലിക് ഇഷ്യൂ ജൂലൈ ഒൻപതിനാണ് ആരംഭിക്കുന്നത്. ജൂലൈ 22 വരെ എൻസിഡി ഇഷ്യു ലഭ്യമാണ്.
അടിസ്ഥാന ഇഷ്യു 500 കോടി രൂപയാണ്. 500 കോടി വരെ ഗ്രീൻ ഷൂ ഓപ്ഷനുമുണ്ട്. ത്രൈമാസ, വാർഷിക, സഞ്ചിത പലിശ പേയ്മെന്റ് ഓപ്ഷനുകൾക്കൊപ്പം 24 മാസം, 36 മാസം, 60 മാസം എന്നീ കാലയളവുകളിലായാണ് എൻസിഡികൾ വാഗ്ദാനം ചെയ്യുന്നത്. പബ്ലിക് ഇഷ്യുവിലൂടെ സമാഹരിക്കുന്ന തുകയുടെ 75 ശതമാനം നിലവിലുള്ള കടത്തിന്റെ മുൻകൂർ തിരിച്ചടവിനായി ഉപയോഗിക്കും. ബാക്കി 25 ശതമാനം പൊതു കോർപറേറ്റ് ആവശ്യങ്ങൾക്കായി ഉപയോഗിക്കുമെന്ന് കന്പനി അറിയിച്ചു.
നോണ്‍-കണ്‍വേർട്ടബിൾ ഡിബഞ്ചറുകൾക്ക് ഓരോന്നിനും 1000 മുഖവിലയുണ്ട്. ഏറ്റവും കുറഞ്ഞ അപേക്ഷാ തുക 10,000 രൂപ ആയിരിക്കും. പ്രതിവർഷം 9.30 ശതമാനം വരെ ലാഭം വാഗ്ദാനം ചെയ്യുന്നതാണ് ഈ നോണ്‍-കണ്‍വേർട്ടബിൾ ഡിബഞ്ചറുകൾ.
2023 സെപ്റ്റംബറിൽ 800 കോടി രൂപയുടെ ആദ്യ എൻസിഡി ഇഷ്യുവിന് ശേഷമുള്ള രണ്ടാമത്തെ പബ്ലിക് ഇഷ്യു ആണിത്. അന്ന് ആദ്യ ദിവസം തന്നെ എൻസിഡികൾ പൂർണമായും സബ്സ്ക്രൈബ് ചെയ്തിരുന്നു.
റിലയൻസിനു വെല്ലുവിളി; പെട്രോകെമിക്കൽ മേഖലയിലേക്ക് അദാനിയും
മുംബൈ: ഇന്ത്യയിലെ പെട്രോകെമിക്കൽ മേഖലയിൽ റിലയൻസ് ഇൻഡസ്ട്രിയുടെ കുത്തകയ്ക്ക് വെല്ലുവിളി ഉയർത്തി ഗൗതം അദാനിയുടെ കമ്പനിയും. പ്രതിവർഷം ഒരു മില്യണ്‍ ടണ്‍ ഉത്പാദനശേഷിയുള്ള പിവിസി പ്ലാന്റ് ഗുജറാത്തിലെ മുന്ദ്രയിൽ ഗൗതം അദാനിയുടെ ഉടമസ്ഥതയിലുള്ള കമ്പനി നിർമിക്കാനൊരുങ്ങുന്നു. 2028 സാമ്പത്തിക വർഷത്തിൽ പദ്ധതി കമ്മീഷൻ ചെയ്യാനാണ് ഒരുങ്ങുന്നത്. അദാനി ഗ്രൂപ്പിന്റെ പതാകവാഹകരായ അദാനി എന്റർപ്രൈസ് ലിമിറ്റഡാണ് മുന്ദ്രയിൽ പെട്രോകെമിക്കൽ സ്ഥാപനം നിർമിക്കുന്നത്.
ഇന്ത്യയുടെ വാർഷിക പിവിസി ആവശ്യം നാലു മില്യണ്‍ ടണ്‍ ആണ്. ഇതിൽ ആഭ്യന്തര ഉത്പാദന ശേഷി 1.59 മില്യണ്‍ ടണ്‍ ആണ്. ഇതിലെ പകുതിയും റിലൻസിന്റേതാണ്. ബാക്കി ഇറക്കുമതിയാണ്.
പിവിസി അഥവാ പോളി വിനൈൽ ക്ലോറൈഡ് എന്നത് ഒരു സിന്തറ്റിക് പ്ലാസ്റ്റിക് പോളിമറാണ്. ഇത് പൈപ്പുകൾ, ഫിറ്റിംഗുകൾ മുതൽ ജനൽ, വാതിൽ ഫ്രെയിമുകൾ, കേബിൾ ഇൻസുലേഷൻ, വിനൈൽ ഫ്ളോറിംഗ്, വാൾ കവറുകൾ, ക്രെഡിറ്റ് കാർഡുകൾ, കളിപ്പാട്ടങ്ങൾ എന്നിങ്ങനെ നിരവധി ഉത്പന്നങ്ങൾ നിർമിക്കാൻ വ്യാപകമായി ഉപയോഗിക്കുന്നു.
അടിസ്ഥാന സൗകര്യങ്ങൾ, കൃഷി, ജലസേചനം, ഭവന നിർമാണം, ഫാർമസ്യൂട്ടിക്കൽ, പായ്ക്കിംഗ് മേഖലകളിൽ പിവിസിയുടെ ഉപയോഗമേറെയാണ്. ഇന്ത്യയിൽ പിവിസി ആവശ്യകത 8-10 ശതമാനം സംയോജിത വാർഷിക വളർച്ചാനിരക്ക് നേടുമെന്നാണ് പ്രതീക്ഷിക്കുന്നത്.
പിവിസി, ക്ലോർ-ആൽക്കലി, കാൽസ്യം കാർബൈഡ്, അസറ്റിലീൻ യൂണിറ്റുകൾ എന്നിവ നിർമിക്കുന്നതിനുള്ള ശേഷികൾ പിവിസി പദ്ധതിയിൽ ഉൾപ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്നു.
പാരിസ്ഥിതിക അനുമതിയും പദ്ധതി സ്ഥാപിക്കുന്നതിനുള്ള സമ്മതവും ഇതിനകം ലഭിച്ചതോടെ, അസറ്റിലീൻ, കാർബൈഡ് അധിഷ്ഠിത പിവിസി ഉത്പാദന പ്രക്രിയ നടപ്പിലാക്കാൻ അദാനി ഗ്രൂപ്പ് ശ്രമിക്കുന്നുണ്ടെന്ന് വൃത്തങ്ങൾ അറിയിച്ചു.
റിലൻസിനൊപ്പം അദാനിയുടെ പദ്ധതിയും വരുന്നതോടെ ഇന്ത്യയുടെ പിവിസി ആവശ്യകത ഒരു പരിധിവരെ നിർവഹിക്കാനും ഇറക്കുമതിയെ ആശ്രയിക്കുന്നത് കുറയക്കാനും സാധിക്കും.
നിലവിൽ റിലയൻസ് ആണ് രാജ്യത്തെ ഏറ്റവും വലിയ പിവിസി ഉത്പാദകർ. പ്രതിവർഷം ഏകദേശം 7,50,000 ടണ്‍ ഉത്പാദന ശേഷിയാണ് റിലയൻസിനുള്ളത്. ഗുജറാത്തിലെ ഹസിറ, ദഹേജ്, വഡോദര എന്നിവിടങ്ങളിലാണ് റിലയൻസിന്റെ പിവിസി പ്ലാന്റുകൾ്. 2027 ആകുമ്പോഴേക്കും ഉത്പാദനശേഷി ഇരട്ടിയാക്കാനാണ് അവർ ലക്ഷ്യമിടുന്നത്.
ഇതോടെ ഇന്ത്യയിലെ അതി സമ്പന്നരായ വ്യക്തികൾകളുടെ കന്പനികൾ തമ്മിൽ നേരിട്ടുള്ള മത്സരത്തിലാണ് വഴിയൊരു ങ്ങുന്നത്.ആവശ്യകത വർധിക്കുന്നതനുസരിച്ച് ഭാവിയിൽ അദാനിയുടെ മുന്ദ്രയിലെ പ്ലാന്റിൽനിന്ന് പ്രതിവർഷം രണ്ടു മില്യൺ ടണ്ണായി ഉത്പാദനശേഷി വികസിപ്പിക്കാൻ കഴിയുമെന്നും ഇതുമായി ബന്ധപ്പെട്ടവർ പറഞ്ഞു.
റിക്കാർഡ് അര്‍ധവാര്‍ഷിക വില്‍പ്പനയുമായി സ്കോഡ ഇന്ത്യ
കോട്ടയം: രാജ്യത്ത് 25 വര്‍ഷം പിന്നിടുന്ന സ്കോഡ ഓട്ടോ ഇന്ത്യ നടപ്പുവര്‍ഷത്തെ ആദ്യ ആറു മാസം 36,194 കാറുകള്‍ വിറ്റ് ചരിത്രനേട്ടം കൈവരിച്ചു. മുന്‍ വര്‍ഷം ഇതേ കാലയളവിനേക്കാള്‍ 134 ശതമാനം കൂടുതലാണിത്. ഇതിന് മുന്‍പ് 2022-ലാണ് ഏറ്റവും ഉയര്‍ന്ന അര്‍ധവാര്‍ഷിക വില്‍പ്പന കൈവരിച്ചത് - 28,899 യൂണിറ്റുകള്‍.
റിക്കാർഡ് അര്‍ധവാര്‍ഷിക വിലപ്പനയോടെ സ്കോഡ ഓട്ടോ ഇന്ത്യ രാജ്യത്തെ ഏറ്റവും വലിയ ഏഴ് ഓട്ടോമൊബൈല്‍ ബ്രാന്ഡുകളിലൊന്നായിരിക്കയാണെന്ന് ബ്രാന്‍ഡ് ഡയറക്ടര്‍ ആഷിഷ് ഗുപ്ത പറഞ്ഞു. 2024- ലെ റാങ്കിംഗില്നിന്ന് നാല് സ്ഥാനം മുന്നോട്ടു കയറിയാണ് ഈ നേട്ടം കൈവരിച്ചത്.
കമ്പനിയുടെ നാലു മീറ്ററില്‍ താഴെയുള്ള ആദ്യ എസ്യുവിയായ കൈലാഖ് വിപണിയിലിറക്കിക്കൊണ്ടാണ് സ്കോഡ ഇന്ത്യ 2025 ആരംഭിച്ചത്. ഏവര്‍ക്കും അനുയോജ്യമായ എസ് യുവി എന്ന നിലയില്‍ ഒട്ടേറെ കാര്‍ ഉപയോക്താക്കളെ സ്കോഡയിലേക്കടുപ്പിക്കാന് കൈലാഖ് സഹായകമായി; ഒന്നാം നിര നഗരങ്ങളില്‍ ആഴത്തില്‍ വേരോടാനും രണ്ടാം നിര, മൂന്നാം നിര നഗരങ്ങളില്‍ കൂടുതല്‍ വളരാനും ഇതിലൂടെ സാധിച്ചു. സ്കോഡ ഇന്ത്യയുടെ സെഡാന് പാരമ്പര്യം സ്ലാവിയയിലൂടെ തുടരുമ്പോള്‍, ആഗോള തലത്തില്‍ വന്‍ സ്വീകാര്യത നേടിയ ഒരു സെഡാന് താമസിയാതെ ഇന്ത്യയിലെത്തുകയാണെന്നും അദ്ദേഹം പറഞ്ഞു.
അത്യാധുനിക ഓട്ടോമാറ്റിക്, ഡിരക്റ്റ് ഇഞ്ചക്ഷന് ടര്‍ബോചാര്‍ജ്ഡ് എഞ്ചിനുകള്‍ സ്കോഡയുടെ എല്ലാ മോഡലുകളിലും ലഭ്യമാണ്. 2021-ല്‍ 120 ഔട്ലെറ്റുകള് ഉണ്ടായിരുന്നത് നിലവില്‍ 295 ആണ്. ഇത് 2025 അവസാനത്തോടെ 350 ആയി വര്‍ധിപ്പിക്കുകയാണ് ലക്ഷ്യമെന്നും പത്രക്കുറിപ്പിൽ അറിയിച്ചു.
വല്ലാർപാടത്തിന് ജൂണിൽ നേട്ടം
കൊച്ചി: വല്ലാർപാടം അന്താരാഷ്ട്ര കണ്ടെയ്നർ ട്രാൻസ്ഷിപ്മെന്റ് ടെർമിനൽ (ഐസിടിടി) കഴിഞ്ഞ ജൂണിൽ 81,000 ടിഇയു (20 അടിക്ക് തുല്യ യൂണിറ്റുകൾ) ചരക്കുകൾ കൈകാര്യം ചെയ്തു. മേയിലേതിനേക്കാൾ 35 ശതമാനം വർധനയാണ് രേഖപ്പെടുത്തിയത്. ജൂണിൽ, മദർഷിപ്പുകൾ ഉൾപ്പെടെ 54 കപ്പലുകൾ കൊച്ചിയിലെത്തി.
തെക്കുകിഴക്കൻ ഏഷ്യ, മിഡിൽ ഈസ്റ്റ്, ഫാർ ഈസ്റ്റ് എന്നിവയെ ബന്ധിപ്പിക്കുന്ന മെയിൻലൈൻ സേവനങ്ങളിലേക്കു കൊച്ചി നേരിട്ട് ചരക്കുനീക്കം നടത്തിയെന്നും ഡിപി വേൾഡ് അധികൃതർ അറിയിച്ചു.
ഏറ്റവും ഉയർന്ന ആവശ്യകതയുള്ള സമയങ്ങളിൽ പോലും തടസമില്ലാത്ത പ്രവർത്തനങ്ങൾ ഉറപ്പാക്കുന്നത്തിനായി ടെർമിനലിന്റെ വൈദ്യുതശേഷി മൂന്ന് എംവിഎയിൽ നിന്ന് അഞ്ച് എംവിഎയായി ഉയർത്തിയിട്ടുണ്ട്.
യാർഡ് ഉപകരണങ്ങളുടെ പൂർണമായ വൈദ്യുതീകരണംവഴി കാർഗോ കൈകാര്യം ചെയ്യുമ്പോഴുണ്ടാകുന്ന കാർബൺ ബഹിർഗമനം ഗണ്യമായി കുറച്ചതായും ഡിപി വേൾഡ് കൊച്ചി, പോർട്ട്സ് ആൻഡ് ടെർമിനൽസ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ദിപിൻ കയ്യത്ത് പറഞ്ഞു.
ഇന്ത്യക്കാരിൽ വിനോദയാത്രാ പ്രേമം കൂടുന്നു
മുംബൈ: വളർന്നുവരുന്ന മധ്യവർഗവും യുവാക്കളും വിനോദത്തിനും ഉല്ലാസത്തിനുമായി നടത്തുന്ന യാത്രകൾ വർധിച്ചതോടെ ആഗോള വിനോദയാത്രാ വളർച്ചയിൽ ഇന്ത്യയുടെ പങ്ക് വലുതാക്കുന്നതായി ബോസ്റ്റൺ കൺസൾട്ടിംഗ് ഗ്രൂപ്പിന്റെ (ബിസിജി) പഠന റിപ്പോർട്ട്.
2024ലെ അഞ്ച് ട്രില്യണ്‍ ഡോളറില്‍നിന്ന് 2040ൽ 15 ട്രില്യണ്‍ ഡോളര്‍ ആയി വിനോദയാത്രാ വാർഷിക ആഗോള ഉപഭോക്തൃ ചെലവ് മൂന്നിരട്ടിയാകുമെന്നും ഇത് ഫാർസ്യൂട്ടിക്കൽ, ഫാഷൻ വ്യവസായത്തേക്കാൾ വളരുമെന്നും ബിസിജിയുടെ പഠന റിപ്പോർട്ട് പറയുന്നു.
വിനോദയാത്ര ചെലവുകളുടെ വർധനവിന് പല കാരണങ്ങളാണുള്ളത്. ഏറെ പണം മുടക്കി വസ്തുക്കള്‍ സ്വന്തമാക്കുകയെന്നതിനേക്കാള്‍ പുതുമയുള്ള അനുഭവങ്ങള്‍ ആസ്വദിക്കുകയെന്നതാണ് ഇപ്പോഴത്തെ നയം. കൂടാതെ ഇന്ത്യ, ചൈന, സൗദി അറേബ്യ പോലുള്ള വികസ്വര രാജ്യങ്ങളിലെ മധ്യവർഗത്തിന്റെ ആവിർഭാവവും.
പരമ്പരാഗത ടൂറിസ്റ്റ് കേന്ദ്രങ്ങളോട് പ്രിയം കുറഞ്ഞിട്ടില്ലെങ്കിലും വ്യക്തികളുടെ താത്പര്യങ്ങള്‍ക്കനുസരിച്ച് പ്രത്യേകമായി തയാറാക്കുന്ന യാത്രാനുഭവങ്ങളും ഫുഡ് ടൂറിസവും അതിവേഗം വേരുറപ്പിക്കുകയാണ്. 5,000 സഞ്ചാരികളില്‍ നടത്തിയ സര്‍വേയാണ് നിഗമനങ്ങള്‍ക്ക് ആധാരമെന്ന് ബോസ്റ്റണ്‍ കണ്‍സള്‍ട്ടിംഗ് അറിയിച്ചു.
യുഎസില്‍ മധ്യവർഗം കുതിച്ചുയർന്നതിനു പിന്നാലെ ഒരുകാലത്ത് അവിടെ റിസോര്‍ട്ട് സംസ്കാരം വളര്‍ന്നുവന്നതിനു സമാനമാണ് ഇന്ത്യ, ചൈന, സൗദി അറേബ്യ എന്നിവിടങ്ങളിലെ ഇപ്പോഴത്തെ മാറ്റമെന്ന് ബിസിജിയുടെ സീനിയർ പാര്‍ട്ണര്‍ ലാറ കോസ്ലോ പറയുന്നു. ട്രെന്‍ഡിന് ഊര്‍ജം പകരുന്നത് പ്രധാനമായും ചൈനയാണ്.
വിനോദയാത്രകൾക്കായി കൂടുതൽ ചെലവാക്കുന്ന രാജ്യമായി മാറിക്കൊണ്ടിരിക്കുകയാണ് ചൈന. ഇന്ത്യ, സൗദി അറേബ്യ, ബള്‍ഗേറിയ, കംബോഡിയ എന്നീ രാജ്യങ്ങളും തൊട്ടുപിന്നാലെയുണ്ട്.
ഇന്ത്യയുടെ യാത്രാ വളർച്ച
2019നും 2024നും ഇടയിൽ ഇന്ത്യ വിനോദയാത്രാ ചെലവിൽ മിതമായതോ ശക്തമായതോ ആയ വളർച്ച കൈവരിച്ചതായി റിപ്പോർട്ടിൽ പറയുന്നു. ട്രാവല്‍ മേഖലയ്ക്ക് കോവിഡ് മഹാമാരി വരുത്തിവച്ച ക്ഷീണത്തിൽനിന്ന് അതിവേഗം കരകയറാനുള്ള സാധ്യതകളാണ് കാണിക്കുന്നുവെന്നാണ് വിദഗ്ധരുടെ നിഗമനം.
ഇന്ത്യക്കാരുടെ ആഭ്യന്തര, പ്രാദേശിക, അന്താരാഷ്ട്ര യാത്രകൾ വർഷം തോറും മൂന്നു ശതമാനം, നാലു ശതമാനം, ആറു ശതമാനം എന്നീ നിരക്കുകളിൽ വളരുമെന്നാണ് വിദഗ്ധരുടെ നിഗമനം. സഞ്ചാരികൾ ചെലവഴിക്കുന്ന തുക ആഭ്യന്തര തലത്തിൽ 12 ശതമാനം, പ്രാദേശിക തലത്തിൽ എട്ട് ശതമാനം, അന്താരാഷ്ട്ര തലത്തിൽ പത്ത് ശതമാനം എന്നിങ്ങനെയാകുമെന്നാണ് നിഗമനം.
ഇന്ത്യയിലെ യുവ തലമുറ കൂടുതൽ യാത്ര ചെയ്യുന്നതിലും ചെലവഴിക്കുന്നതിലും താത്പര്യമുള്ളവരാണ്. ആഗോള തലത്തിൽ മില്ലേനിയലുകളും (1981-1995), ജെൻ സിയുമാണ് (1996-2010) യാത്രയിലെ ശക്തമായ ഗ്രൂപ്പ്. ആസൂത്രണം ചെയ്തുള്ള യാത്രകളിൽ ഇവരുടെ പങ്ക് മുൻ തലമുറകളെക്കാൾ മുകളിലാണ്.
ആഗോളതലത്തിലെ നിഗമനങ്ങൾ
ആഗോള തലത്തിൽ ഓവർനൈറ്റ് യാത്രകളെ (ഒരു രാത്രിയെങ്കിലും ഒരിടത്ത് തങ്ങേണ്ടി വരുന്ന യാത്രകൾ) കേന്ദ്രീകരിച്ച് നടത്തിയ പഠനങ്ങൾ കാണിക്കുന്നത് വിനോദത്തിനായുള്ള യാത്രകൾ വർഷംതോറും നാലു ശതമാനം വീതം വളർച്ച രേഖപ്പെടുത്തുമെന്നും 2029നും 2040നും ഇടയിൽ മൂന്ന് ശതമാനമെന്ന നിരക്കിൽ വളർച്ച കുറയുമെന്നുമാണ്.
യാത്രകൾക്കായി ചെലവഴിക്കുന്ന തുക 2029 വരെ എട്ട് ശതമാനം വാർഷിക വളർച്ചയും 2040 വരെ ഏഴ് ശതമാനം വാർഷിക വളർച്ചയും രേഖപ്പെടുത്തും. 2040 ആകുന്നതോടുകൂടി ഈ മേഖല ഫാർമസ്യൂട്ടിക്കൽ, ഫാഷൻ വ്യവസായങ്ങളേക്കാൾ വളർച്ച നേടുമെന്നാണ് നിഗമനം.
ഇന്ത്യ, സൗദി അറേബ്യ, നൈജീരിയ എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് തീര്‍ഥാടന ടൂറിസവും പ്രിയമാണ്. ബീച്ചുകള്‍, പ്രകൃതിരമണീയമായ സ്ഥലങ്ങള്‍, വന്‍നഗരങ്ങള്‍ എന്നിവയാണ് സഞ്ചാരികളെ ഏറ്റവുമധികം ആകര്‍ഷിക്കുന്നത്. വെല്‍നെസ് ടൂറിസം, സ്പിരിച്വല്‍ ടൂറിസം, ഫുഡ് ടൂറിസം എന്നിവയാണ് ഉയര്‍ന്നുവരുന്ന മേഖലകള്‍.
ചൈന, വിയറ്റ്നാം, ഇന്തോനേഷ്യ എന്നിവിടങ്ങളില്‍നിന്നുള്ളവര്‍ക്ക് ഫുഡ് ടൂറിസത്തോടാണ് കൂടുതല്‍ താത്പര്യം. പാശ്ചാത്യര്‍ ഫുഡ് ടൂറിസം ഇഷ്ടപ്പെടുന്നുണ്ടെങ്കിലും വിനോദത്തിനും വിശ്രമത്തിനും വേണ്ടിയുള്ള യാത്രകള്‍ക്കാണ് മുന്‍കാലങ്ങളിലേതു പോലെ ഇന്നും മുന്‍തൂക്കം.
മിനിമം ബാലൻസ് നിബന്ധന ഒഴിവാക്കി ബാങ്കുകൾ
ന്യൂഡൽഹി: ഉപഭോക്താക്കൾക്ക് ആശ്വാസം നല്കുന്ന പ്രഖ്യാപനങ്ങളുമായി നാലു പൊതുമേഖല ബാങ്കുകൾ. സേവിംഗ്സ് അക്കൗണ്ടുകളിൽ മിനിമം ബാലൻസ് നിബന്ധനയാണ് നാലു പൊതുമേഖലാ ബാങ്കുകൾ ഒഴിവാക്കിയത്.
ഇതോടെ പിഴയില്ലാതാകും. രണ്ടു മാസത്തിനിടെ നാലു പൊതുമേഖലാ ബാങ്കുകളാണ് സേവിംഗ്സ് ബാങ്ക് അക്കൗണ്ടുകൾക്കുള്ള മിനിമം ബാലൻസ് നിബന്ധന ഒഴിവാക്കിയത്.
ഈ വർഷം കനറാ ബാങ്കിനു പിന്നാലെ പഞ്ചാബ് നാഷണൽ ബാങ്ക്, ബാങ്ക് ഓഫ് ബറോഡ എന്നിവയും അവസാനം ഇന്ത്യൻ ബാങ്കും മിനിമം ബാലൻസ് നിബന്ധന ഒഴിവാക്കി.
രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ 2020 മുതൽ സേവിംഗ്സ് അക്കൗണ്ടിലെ മിനിമം ബാലൻസ് നിബന്ധന പിൻവലിച്ചിരുന്നു.
1. കനറാ ബാങ്ക്
എല്ലാത്തരം സേവിംഗ്സ് ബാങ്ക് അക്കൗണ്ടുകളിലും പ്രതിമാസം ശരാശരി നിശ്ചിത തുകയുണ്ടായിക്കണമെന്ന നിബന്ധന ഒഴിവാക്കി. ജൂണ്‍ ഒന്നു മുതൽ ഇത് പ്രാബല്യത്തിലാകുകയും ചെയ്തു. ഈ ഇളവ് സേവിംഗ്സ് അക്കൗണ്ടുകൾ, സാലറി അക്കൗണ്ടുകൾ, എൻആർഐ സേവിംഗ്സ് അക്കൗണ്ടുകൾ എന്നിവയുൾപ്പെടെ എല്ലാത്തരം സേവിംഗ്്സ് അക്കൗണ്ടുകൾക്കും ബാധകമാണ്.
2. പഞ്ചാബ് നാഷണൽ ബാങ്ക്
എല്ലാ സേവിംഗ്സ് അക്കൗണ്ടുകളിലും മിനിമം ശരാശരി ബാലൻസ് നിലനിർത്താത്തതിനുള്ള പിഴ ഒഴിവാക്കിയതായി പഞ്ചാബ് നാഷണൽ ബാങ്ക് പ്രഖ്യാപിച്ചു. 2025 ജൂലൈ ഒന്നു മുതൽ ഈ മാറ്റം നിലവിൽവന്നു. നേരത്തേ, മിനിമം ബാലൻസിൽ കുറവു വരുന്ന തുക എത്രയാണോ, അതിന് ആനുപാതികമായി സേവിംഗ്സ് അക്കൗണ്ട് ഉടമകളിൽനിന്ന് പിഴ ഈടാക്കിയിരുന്നു.
3. ബാങ്ക് ഓഫ് ബറോഡ
2025 ജൂലൈ 1 മുതൽ ബാങ്ക് ഓഫ് ബറോഡയുടെ മിനിമം അക്കൗണ്ട് ബാലൻസ് ചാർജുകൾ ഒഴിവാക്കിയിട്ടുണ്ട്. എന്നാൽ, ബാങ്കിന്റെ പ്രീമിയം സേവിംഗ്സ് ബാങ്ക് അക്കൗണ്ടുകളിൽ ഈ മാറ്റം വന്നിട്ടില്ല. ഇവയിൽ ബിഒബി മാസ്റ്റർ സ്ട്രോക്ക് എസ്ബി അക്കൗണ്ട്, ബിഒബി സൂപ്പർ സേവിംഗ്സ് അക്കൗണ്ട്, ബിഒബി ശുഭ് സേവിംഗ്സ് അക്കൗണ്ട്, ബിഒബി പ്ലാറ്റിനം എസ്ബി അക്കൗണ്ട്, ബിഒബി ഇൻസ്റ്റിറ്റ്യൂഷണൽ അക്കൗണ്ട് തുടങ്ങിയവയ്ക്ക് ഇളവ് ബാധകമായിട്ടില്ല.
4. ഇന്ത്യൻ ബാങ്ക്
ഏറ്റവും അവസാനമായി മിനിമം ബാലൻസ് ഒഴിവാക്കിയ പൊതുമേഖലാ ബാങ്കാണ് ഇന്ത്യൻ ബാങ്ക്്. എല്ലാത്തരം സേവിംഗ്സ് ബാങ്ക് അക്കൗണ്ടുകളിലുമുള്ള മിനിമം ബാലൻസ് ചാർജുകൾ പൂർണമായി ഒഴിവാക്കുന്നതായാണ് പ്രഖ്യാപിച്ചിട്ടുള്ളത്. ഈ മാറ്റം 2025 ജൂലൈ ഏഴിനു പ്രാബല്യത്തിൽവരും.
മലബാര്‍ ഗോള്‍ഡ് ഹൈദരാബാദില്‍ അത്യാധുനിക ആഭരണ നിര്‍മാണ കേന്ദ്രം ആരംഭിച്ചു
കോഴിക്കോട്: മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്സ് ഹൈദരാബാദില്‍ അത്യാധുനിക ഇന്റഗ്രേറ്റഡ് ആഭരണ നിർമാണ കേന്ദ്രം ആരംഭിച്ചു. കമ്പനിയുടെ വളര്‍ച്ചാ പാതയില്‍ സുപ്രധാന നാഴികക്കല്ലായി മാറുമെന്ന് പ്രതീക്ഷിക്കുന്ന ഈ ആഭരണ നിര്‍മാണ കേന്ദ്രം രംഗറെഡ്ഡി ജില്ലയിലെ മഹേശ്വരം ജനറല്‍ പാര്‍ക്കിലാണ്.
3.45 ലക്ഷം ചതുരശ്ര അടി വിസ്തീര്‍ണത്തില്‍ നിര്‍മിച്ചിരിക്കുന്ന ഇന്റഗ്രേറ്റഡ് ആഭരണ നിര്‍മാണ കേന്ദ്രത്തില്‍ ആഭരണ ഡിസൈനിംഗ്, സ്വര്‍ണം, ഡയമണ്ട്, പ്ലാറ്റിനം മറ്റ് വിലപിടിപ്പുള്ള ലോഹങ്ങള്‍ എന്നിവയിലെ ആഭരണങ്ങളുടെ നിര്‍മാണം, എല്ലാ തരത്തിലും ഗുണനിലവാരം ഉറപ്പ് വരുത്തുന്നതിനുള്ള സംവിധാനങ്ങള്‍, റിഫൈനിംഗ്, ഹാള്‍മാര്‍ക്കിംഗ്, വെയര്‍ഹൗസിംഗ്, സപ്ലൈ ചെയിന്‍ മാനേജ്മെന്റ് എന്നിവ ഒരു മേല്‍ക്കൂരയ്ക്ക് കീഴില്‍ സംയോജിപ്പിച്ചിരിക്കുന്നു.
മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്സിന്റെ ഇത്തരത്തിലുള്ള ലോകത്തിലെ ആദ്യത്തെ സംയോജിത നിര്‍മാണ കേന്ദ്രമാണിത്. വര്‍ഷത്തില്‍ 4.7 ടണ്ണിലധികം സ്വര്‍ണാഭരണങ്ങളും 1.8 ലക്ഷം കാരറ്റ് വജ്രാഭരണങ്ങളും ഉത്പാദിപ്പിക്കാനുള്ള ശേഷി ഈ കേന്ദ്രത്തിനുണ്ടാകും. റിഫൈനറിക്ക് 78 ടണ്‍ വാര്‍ഷിക സ്വര്‍ണ ശുദ്ധീകരണ ശേഷിയുണ്ട്.
തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഢി ആഭരണ നിര്‍മാണ കേന്ദ്രത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. തെലുങ്കാന ഐടി, വാണിജ്യ-വ്യവസായ മന്ത്രി ഡി. ശ്രീധര്‍ ബാബു, എംഎല്‍സി ബൊമ്മ മഹേഷ്കുമാര്‍ ഗൗഡ്, മലബാര്‍ ഗ്രൂപ്പ് ചെയര്മാന് എം.പി. അഹമ്മദ്, വൈസ് ചെയര്മാന് കെ.പി. അബ്ദുള്‍ സലാം, ഇന്ത്യാ ഓപ്പറേഷന്‍സ് മാനേജിംഗ് ഡയറക്ടര്‍ ഒ. അഷര്‍, എക്സിക്യൂട്ടീവ് ഡയറക്ടര്‍മാരായ എ.കെ. നിഷാദ്, വി.എസ്. ഷറീജ്, ഡയറക്ടര്‍ അബ്ദുള്ള ഇബ്രാഹിം, റീട്ടെയില്‍ ഓപ്പറേഷന്‍സ് ഹെഡ് (കേരളം) ആര്. അബ്ദുള്‍ ജലീല്‍, മാനുഫാക്ചറിംഗ് ഹെഡ് എ.കെ. ഫൈസല്‍ തുടങ്ങിയവര്‍ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു.
അഡാസ്-2 സുരക്ഷയിൽ സ്കോർപിയോ N
ഓട്ടോസ്പോട്ട് / അരുൺ ടോം
മഹീന്ദ്രയുടെ സ്കോർപിയോ എന്ന വാഹനം ഇന്ത്യക്കാർക്ക് ഒരു വികാരമാണ്. പ്രതേ്യകിച്ച് സൗത്ത് ഇന്ത്യക്കാർക്ക്. സിനിമകളിലും നിരത്തുകളിലും നിറഞ്ഞു നിൽക്കുന്ന വാഹനമാണ് സ്കോർപിയോ.
എസ്യുവി എന്നു കേട്ടാൽ ആദ്യം മനസിൽവരുന്ന വാഹനവും സ്കോർപിയോ തന്നെയാകും. ഇന്ത്യൻ നിരത്തുകളിൽ സ്കോർപിയോ അത്രയധികം സ്വാധീനം ചെലുത്തിയിട്ടുണ്ട്. അതിനുദഹരണമാണ് രണ്ട് പതിറ്റാണ്ടായി ഇപ്പോഴും ഡിമാന്‍ഡ് കുറയാതെ വിപണി വാഴുന്നത്. രണ്ട് പതിറ്റാണ്ട് പൂർത്തിയാക്കിയതിന്റെ ഭാഗമായി 2022ൽ ‘സ്കോർപിയോ എൻ’ എന്ന എസ്യുവി മഹീന്ദ്ര അവതരിപ്പിച്ചിരുന്നു. ഈ വാഹനം വലിയ വിജയമാണ് മഹീന്ദ്രയ്ക്ക് സമ്മാനിച്ചത്. ഇപ്പോൾ സ്കോർപിയോ എൻ ഏതാനും അപ്ഡേറ്റുകളുമായി വീണ്ടും വിപണിയിൽ എത്തിയിരിക്കുകയാണ്.
സുരക്ഷയ്ക്കാണ് ഇത്തവണ കൂടുതൽ പ്രാധാന്യം നൽകിയിരിക്കുന്നത്. മെക്കാനിക്കൽ വശങ്ങളിൽ മാറ്റമില്ലാതെയാണ് സ്കോർപിയോ എന്നിന്റെ വരവ്. പുതുതലമുറ വാഹനങ്ങളിൽ സുരക്ഷ ഉറപ്പാക്കുന്ന ലെവൽ-2 അഡ്വാൻസ് ഡ്രൈവർ അസിസ്റ്റൻസ് സംവിധാനം (അഡാസ്-2) ആണ് പുതിയ പതിപ്പ് വാഹനത്തിൽ നൽകിയിരിക്കുന്നത്. അഡാപ്റ്റീവ് ക്രൂയിസ് കണ്ട്രോൾ, ലെയ്ൻ കീപ്പിംഗ് അസിസ്റ്റ്, ഓട്ടോമാറ്റിക് എമർജൻസി ബ്രേക്കിംഗ്, ഫോർവേഡ് കൊളീഷൻ വാണിംഗ്, സ്പീഡ് ലിമിറ്റ് അസിസ്റ്റ്, ഫ്രണ്ട് വെഹിക്കിൾ സ്റ്റാർട്ട് അലേർട്ട് തുടങ്ങി നിരവധി സുരക്ഷാ ഫീച്ചറുകൾ ലെവൽ 2 അഡാസ് വാഗ്ദാനം ചെയ്യുന്നുണ്ട്. സ്കോർപിയോ എൻ നിരയിലെ ഉയർന്ന പതിപ്പായ ഇസഡ് 8 എൽ എന്ന വേരിയന്റിലാണ് അഡാസ് നൽകിയിരിക്കുന്നത്.
ഇസഡ് 8 എൽ വേരിയന്റിന് കീഴിൽ ആറ്, ഏഴ് സീറ്റിംഗ് ലേഒൗട്ടുകളിലും ഓട്ടോമാറ്റിക്-മാനുവൽ ട്രാൻസ്മിഷനുകളിലുമായി പത്തോളം വകഭേദങ്ങളാണുള്ളത്. അഡാസ് സുരക്ഷാ സംവിധാനമുള്ള ആറ് സീറ്റർ പതിപ്പുകൾക്ക് 21.60 ലക്ഷം രൂപ മുതൽ 23.48 ലക്ഷം രൂപ വരെയും ഏഴ് സീറ്റർ പതിപ്പുകൾക്ക് 21.35 ലക്ഷം രൂപ മുതൽ 25.42 ലക്ഷം രൂപ വരെയുമാണ് എക്സ്ഷോറൂം വില. ആറ് സീറ്റർ പതിപ്പിന്റെ അഡാസ് സംവിധാനമുള്ള മോഡലിൽ ഫോർ വീൽ ഡ്രൈവ് സംവിധാനം മഹീന്ദ്ര നൽകുന്നില്ല.
എക്സ്റ്റീരിയറിലും ഇന്റീരിയറിലും മാറ്റങ്ങളൊന്നും വരുത്താതെയാണ് പുതിയ സ്കോർപിയോ എൻ എത്തിയിരിക്കുന്നത്. എൽഇഡി ഹെഡ് ലൈറ്റ്, എൽഇഡി ഡിആർഎൽ, പ്രൊജക്ടർ ഫോഗ്ലാംപ്, സീക്വൻഷ്യൽ ടേണ്‍ ഇന്‍ഡിക്കേറ്ററുകൾ, അലോയ് വീലുകൾ എന്നിവ എക്സ്റ്റീരിയറിന് മിഴിവോകുന്നു.
ടച്ച്സ്ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ഡിജിറ്റൽ ഇൻസ്ട്രമെന്റ് ക്ലസ്റ്റർ, കണക്ടഡ് ഫീച്ചറുകൾ, ബിൽറ്റ് ഇൻ അലക്സ, ലെതറിൽ അപ്ഹോൾസ്ട്രി എന്നിവ ഇന്റീരിയറിനെ മികച്ചതാക്കുന്നു.
സുരക്ഷാ കൂട്ടിച്ചേർക്കലുകൾ ഒഴിച്ചാൽ മെക്കാനിക്കൽ വശങ്ങളിൽ സ്കോർപിയോ എൻ മാറ്റമില്ലാതെ തുടരുന്നു. മുൻ മോഡലിലെ 2.0 ലിറ്റർ ടർബോ പെട്രോൾ, 2.2 ലിറ്റർ ഡീസൽ എൻജിനുകളാണ് നൽകിയിരിക്കുന്നത്. ആറ് സ്പീഡ് മാനുവൽ, ആറ് സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്സുകളാണുള്ളത്. പെട്രോൾ എൻജിന് 203 എച്ച്പി കരുത്തും 370 എൻഎം ടോർക്കുമുണ്ട്. ഡീസൽ എൻജിൻ 175 ബിഎച്ച്പി കരുത്തും 370 എൻഎം ടോർക്കും ഉത്പാദിപ്പിക്കും. ഡീസൽ എൻജിനിൽ മൂന്ന് ഡ്രൈവ് മോഡുകളും നോർമൽ, ഗ്രാസ്, ഗ്രാവൽ, സ്നോ, മഡ്, സാൻഡ് എന്നീ ടെറൈൻ മോഡുകളുമുണ്ട്.
ഇസഡ് 8 ടി
ഇസഡ് 8 ടി എന്ന പുതിയൊരു വേരിയന്റും കന്പനി സ്കോർപിയോ എൻ നിരയിൽ കൂട്ടിച്ചേർത്തിട്ടുണ്ട്. ഇസഡ് 8, ഇസഡ് 8 എൽ എന്നീ വകഭേദങ്ങൾക്കിടയിലാണ് പുതിയ ഇസഡ് 8 ടി വേരിയന്റ് സ്ഥിതി ചെയ്യുന്നത്. 18 ഇഞ്ച് ഡയമണ്ട് കട്ട് അലോയ് വീലുകൾ, 12 സ്പീക്കർ സോണി ഓഡിയോ സിസ്റ്റം, ഫ്രണ്ട് പാർക്കിംഗ് സെൻസറുകൾ, ഫ്രണ്ട് കാമറ, സിക്സ് വേ പവർഡ് ഡ്രൈവർ സീറ്റ്, ഇലക്ട്രോണിക് പാർക്കിംഗ് ബ്രേക്ക്, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ, ഓട്ടോ ഡിമ്മിംഗ് ഇൻസൈഡ് റിയർ വ്യൂ മിറർ തുടങ്ങിയ നിരവധി പ്രീമിയം സവിശേഷതകളോടെയാണ് ഇസഡ് 8 ടി വരുന്നത്.
അജ്മല്‍ ബിസ്മിയില്‍ മെഗാ ഓപ്പണ്‍ ബോക്സ് സെയില്‍
കൊച്ചി: മുൻനിര റീട്ടെയില്‍ ഗ്രൂപ്പായ അജ്മല്‍ ബിസ്മി ഉപയോതാക്കള്ക്കായി 70 ശതമാനം വരെ ഡിസ്കൗണ്ടോടെ വമ്പന്‍ ഓഫറുകളുടെ ഓപ്പണ്‍ ബോക്സ് സെയില്‍ ആരംഭിച്ചു. നൂറിലധികം ബ്രാന്‍ഡുകളുടെ ആയിരത്തിലധികം ഉത്പന്നങ്ങള്‍ക്ക് 70 ശതമാനം വരെ ഡിസ്കൗണ്ട് നേടാം.
ബ്രാന്‍ഡഡ് ഹോം അപ്ലയന്‍സുകള്‍, അത്യാധുനിക കിച്ചണ്‍ അപ്ലയന്‍സുകള്‍, ലാപ്ടോപ്പുകള്, സ്മാര്‍ട്ട്ഫോണ്‍ ഗാഡ്ജെറ്റുകള്‍ എന്നിവ കേരളത്തില്‍ മറ്റെങ്ങും ലഭിക്കാത്ത വന്‍ വിലക്കുറവില്‍ സ്വന്തമാക്കാമെന്ന് അജ്മല്‍ ബിസ്മി അധികൃതർ അറിയിച്ചു.
എയര്‍ കണ്ടീഷണറുകള്‍ക്ക് 50 ശതമാനം വരെയും സ്മാര്‍ട്ട് ടിവികള്‍ക്ക് 70 ശതമാനം വരെയും കിഴിവ് നേടാം. നൂതന മോഡല്‍ റെഫ്രിജറേറ്ററുകള്‍ 21,990 മുതലും വാഷിംഗ് മെഷീനുകള്‍ 12,990 മുതലും ലഭ്യമാണ്. ഏറ്റവും മികച്ച കിച്ചണ്‍ അപ്ലയന്‍സുകള്‍ക്ക് നിലവിലുള്ള ഓഫറുകള്‍ക്ക് പുറമേ 15 ശതമാനം വരെ അധിക കിഴിവ് നേടാനുള്ള സുവര്‍ണാവസരവുമുണ്ട്.
ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ച് പര്‍ച്ചേസ് ചെയ്യുമ്പോള്‍ 20 ശതമാനം വരെ അധിക കിഴിവ് നേടാനുള്ള അവസരവും ഒരുക്കുന്നുണ്ട്. ഈ ഓഫറുകള്‍ അജ്മല്‍ ബിസ്മിയുടെ എല്ലാ ഷോറൂമുകളിലും ലഭ്യമാണ്.
50 ശതമാനം വിലക്കുറവുമായി ലുലു ഓണ്‍ സെയില്‍ ഷോപ്പിംഗ് രണ്ട് നാള് കൂടി
കോട്ടയം: ലുലുമാളിലെ 50 ശതമാനം ഷോപ്പിംഗ് ഇനി രണ്ട് നാള് കൂടി. ഇന്നും നാളെയും മാള്‍ ഒന്‍പതു മണി മുതല്‍ പുലര്‍ച്ചെ രണ്ടു വരെ തുറന്ന് പ്രവര്‍ത്തിക്കും.
തിരക്കൊഴിവാക്കി ഷോപ്പിംഗ് ആസ്വദിക്കുവാനുള്ള അവസരമൊരുക്കിയാണ് മിഡ് നൈറ്റ് ഷോപ്പിംഗ് ലുലു ഒരുക്കുന്നത്. ലുലു ഓണ്‍ സെയിൽസിന്റെ ഭാഗമായി കോട്ടയം, പത്തനംതിട്ട, ഇടുക്കി, ആലപ്പുഴ ജില്ലകളില്‍നിന്നായി നിരവധി സന്ദര്‍ശകരാണ് മാളിലേക്ക് രണ്ട് ദിവസം കൊണ്ട് എത്തിച്ചേര്‍ന്നത്.
ഗ്രോസറി, നിത്യോപയോഗ സാധനങ്ങള്‍, പച്ചക്കറി വിഭവവങ്ങള്‍, മത്സ്യം, ഫ്രഷ് മീറ്റ് എന്നിവയും ആകര്‍ഷകമായ ഓഫറില്‍ ഹൈപ്പര്‍ മാര്‍ക്കറ്റില്‍ ലഭിക്കും. വിലക്കുറവിലുള്ള വില്‍പ്പനയ്ക്ക് മികച്ച പ്രതികരണമാണ് കസ്റ്റമേഴ്സില്‍നിന്ന് ലഭിക്കുന്നത്. ഫാഷന്‍ സ്റ്റോറില്‍നിന്നും മികച്ച ഫാഷന്‍ ബ്രാന്‍ഡ്സ് 50 ശതമാനം ഓഫറില്‍ വാങ്ങാം. ഇലക്ട്രോണികിസ് ആന്‍ഡ് ഹോം അപ്ലയന്‍സ് ഉത്പന്നങ്ങളുടെ വന്‍ ശേഖരമാണ് ഫ്ളാറ്റ് ഫിഫ്റ്റിയുടെ ഭാഗമായി ലുലു കണക്ടില്‍ ഒരുക്കിയിരിക്കുന്നത്.
ടിവി, വാഷിംഗ് മെഷീന്, ഫ്രിഡ്ജ് തുടങ്ങി വീട്ടുപകരണങ്ങളും, ഇലക്ട്രോണിക് ഉപകരണങ്ങളും 50 ശതമാനം കിഴിവില്‍ സ്വന്തമാക്കാം. രണ്ട് ദിവസം കൂടി തുടരുന്ന ഫ്ളാറ്റ് ഫിഫ്റ്റി വില്‍പ്പനയിലൂടെ മെഗാ ഷോപ്പിംഗില്‍ പങ്കാളികളാകാന്‍ ഇതുവഴി കൂടുതല്‍ സന്ദര്‍ശകര്‍ക്ക് കഴിയും.ലുലു ഷോപ്പുകള്‍ക്ക് പുറമേ മാളിലെ അന്താരാഷ്ട്ര ബ്രാന്‍ഡുകളടങ്ങിയ മറ്റ് ഷോപ്പുകളിലും വിലക്കുറവ് വില്‍പ്പന തുടരുകയാണ്.
ലുലു ഹാപ്പിനെസ് ആപ്പില്‍ അംഗമായതിനുശേഷം, 2,500 രൂപയ്ക്ക് മുകളില്‍ ഷോപ്പ് ചെയ്യുന്നവര്‍ക്കായി ഷോപ്പ് ആന്‍ഡ് വിന് ലക്കി ഡ്രോയും ഒരുക്കിയിട്ടുണ്ട്. വിജയികളെ കാത്തിരിക്കുന്നത് ടൊയോട്ട ഗ്ലാന്‍സ കാറും, ഹീറോ മാവ്റിക്ക് 440 ബൈക്കുമാണ്. മറ്റ് അനവധി സമ്മാനങ്ങളും കാത്തിരിക്കുന്നു. സന്ദര്‍ശകര്‍ക്കായി മാളിനും മാളിനു പുറത്തുമായി പ്രത്യേക പാര്‍ക്കിംഗ് സൗകര്യവും ഒരുക്കിയിട്ടുണ്ട്.
കൊച്ചി ലുലു മാളില്‍ 42 മണിക്കൂര്‍ ഇടവേളയില്ലാ ഷോപ്പിംഗ് ഇന്നു മുതല്‍
കൊച്ചി: ലുലു മാളില്‍ 42 മണിക്കൂര്‍ ഇടവേളയില്ലാത്ത ഷോപ്പിംഗ് ഇന്നു രാവിലെ എട്ടിന് ആരംഭിക്കും. ലുലു ഫ്ളാറ്റ് ഫിഫ്റ്റി സെയിലിന്റെ ഭാഗമായാണ് 42 മണിക്കൂര്‍ നോണ്‍ സ്റ്റോപ്പ് ഷോപ്പിംഗ് നടത്തുന്നത്.
രാവിലെ എട്ടിന് തുറക്കുന്ന ഹൈപ്പര്‍മാര്‍ക്കറ്റ്, ഫാഷന്‍, കണക്ട് തുടങ്ങിയ ലുലു സ്റ്റോറുകള്‍ ഏഴിന് പുലര്‍ച്ചെ രണ്ടുവരെ തുറന്നു പ്രവര്‍ത്തിക്കും. ഹൈപ്പര്‍ മാര്‍ക്കറ്റില്‍നിന്ന് നിത്യോപയോഗ സാധനങ്ങള്‍, ഗ്രോസറി ഉത്പന്നങ്ങള്‍ എന്നിവ ആകര്‍ഷകമായ വിലക്കുറവില്‍ വാങ്ങിക്കാന്‍ സാധിക്കും.
ഇലക്ട്രോണികിസ് ആന്‍ഡ് ഹോം അപ്ലയന്‍സ് ഉത്പന്നങ്ങള്‍ക്കും സ്മാര്‍ട്ട് ഫോണ്‍, ലാപ്ടോപ്പ്, ടെലിവിഷന്‍ തുടങ്ങിയവയ്ക്കും ആകര്‍ഷകമായ ഓഫറുകളുണ്ട്. Lulu Online India Shopping APP വഴിയും www. luluhy permarket.in എന്ന വെബ്സൈറ്റിലൂടെയും ഉത്പന്നങ്ങൾ വിലക്കുറവില്‍ വാങ്ങാം.
ഫോക്സ്കോണിന്റെ ഇന്ത്യൻ പ്ലാന്റുകളിൽ ചൈനക്കാർ വേണ്ട
മുംബൈ: ആപ്പിൾ ഐഫോണ്‍ നിർമാതാക്കളായ ഫോക്സ്കോണ്‍ ടെക്നോളജി ഗ്രൂപ്പ് ഇന്ത്യയിലെ പ്ലാന്റുകളിൽ ജോലി ചെയ്യുന്ന നൂറുകണക്കിന് ചൈനീസ് പൗരന്മാരോട് രാജിവച്ച് നാട്ടിലേക്കു മടങ്ങാൻ ആവശ്യപ്പെട്ടു. ഇന്ത്യയിൽ ഉത്പാദനം കൂട്ടാൻ ആപ്പിൾ പദ്ധതിയിടുന്നതിനിടെയാണ് വിദഗ്ധരായ ചൈനീസ് ഉദ്യോഗസ്ഥരോട് രാജിവച്ച് നാട്ടിലേക്ക് മടങ്ങാൻ ആവശ്യപ്പെട്ടിരിക്കുന്നത്.
ചെന്നൈ, ബംഗളൂരു എന്നിവിടങ്ങളിലെ ഫാക്ടറികളിൽനിന്നുള്ള എൻജിനിർമാരും സാങ്കേതികവിദ്ഗധരുമാണ് നാട്ടിലേക്കു മടങ്ങുന്നത്. ഫോക്സ്കോണിന്റെ ഈ നീക്കം ഇന്ത്യയിലെ ഐഫോണ്‍ നിർമാണങ്ങളെ മന്ദഗതിയിലാക്കുമെന്നാണ് റിപ്പോർട്ടുകൾ. കന്പനിയുടെ ഈ തീരുമാനം ഇന്ത്യൻ തൊഴിലാളികളുടെ പരിശീലനവും സാങ്കേതികവൈദഗ്ധ്യ കൈമാറ്റവും മന്ദഗതിയിലാക്കുമെന്നും ഉത്പാദനച്ചെലവ് വർധിപ്പിക്കുമെന്നും പറയുന്നു.
ഏകദേശം രണ്ടു മാസം മുന്‍പാണ് ചൈനീസ് ജീവനക്കാരോട് നാട്ടിലേക്ക് മടങ്ങാൻ ഫോക്സ്കോൺ നിർദേശം നൽകിയത്. ഇതിനകം തന്നെ മുന്നൂറിലേറെ ചൈനീസ് വിദഗ്ധർ മടങ്ങിയതോടെ ഇന്ത്യയിലുള്ള സപ്പോർട്ട് സ്റ്റാഫുകളിൽ ഭൂരിഭാഗവും തായ്വാനിൽനിന്നുള്ളവരാണ്. ചൈനക്കാരെ നീക്കാനുള്ള കാരണം ഫോക്സ്കോൺ ഇതുവരെ വ്യക്തമാക്കിയിട്ടില്ല.
ചൈനീസ് സർക്കാർ തങ്ങളുടെ നിയന്ത്രണ ഏജൻസികളോടും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളോടും ഇന്ത്യയിലേക്കും തെക്കുകിഴക്കൻ ഏഷ്യയിലേക്കുമുള്ള സാങ്കേതികവിദ്യകളും ഉപകരണങ്ങളും കയറ്റി അയയ്ക്കുന്നതിരേ നിലപാടെടുത്തതാണ് ഈ നീക്കത്തിനു പിന്നിലെന്നു സൂചനയുണ്ട്.
ഫോക്സ്കോണ്‍ ഇപ്പോഴും കൂടുതൽ ഐഫോണുകളും ചൈനയിലാണ് നിർമിക്കുന്നത്. എന്നാൽ, കഴിഞ്ഞ വർഷങ്ങളിൽ ഇന്ത്യയിൽ അസംബ്ലി പ്രവർത്തനങ്ങൾ വ്യാപകമാക്കി. ഇതിനായിട്ടാണ് ഇന്ത്യയിലെ പ്ലാന്റുകളിൽ ചൈനീസ് വിദഗ്ധരെ വിന്യസിച്ചത്. നാലു വർഷം മുന്‍പ് ഇന്ത്യയിൽ ഐഫോണുകളുടെ അസംബ്ലി മാത്രമായിരുന്നു. ഇപ്പോൾ ആഗോള ഉത്പാദനത്തിന്റെ അഞ്ചിലൊന്നും ഇന്ത്യയിൽനിന്നാണ്.
പുതിയതായി ഇറങ്ങാനുള്ള ഐഫോണ്‍ 17ന്റെ ഉത്പാദനം ഇന്ത്യയിൽ വർധിപ്പിക്കാനും ഇവിടെ മറ്റൊരു ഫാക്ടറി നിർമിക്കാനുമുള്ള പദ്ധതികൾക്കിടെയാണ് ഫോക്സ്കോണിന്റെ ഈ നീക്കം.
ചൈനീസ് ഉദ്യോഗസ്ഥരെ മാറ്റിയത് ഒരു വെല്ലുവിളിയായും മറ്റു രാജ്യങ്ങളിൽനിന്നുള്ള വിദഗ്ധരെ എത്തിക്കാനുമുള്ള അവസരമായാണ് ഇന്ത്യൻ സർക്കാർ കാണുന്നത്.
ചെന്നൈ, ബംഗളൂരു പ്ലാന്റുകളിൽനിന്നുള്ള എൻജിനിയർമാരുടെ മാറ്റം ഒരു വെല്ലുവിളിയാണെങ്കിലും ഇതിനെ മറികടക്കാനാകുമെന്നാണ് വിലയിരുത്തുന്നത്. ഇവിടങ്ങളിൽനിന്നുള്ള തൊഴിൽസംഘത്തിന് വേണ്ട പരിശീലനം ലഭിച്ചിട്ടുണ്ടാകുമെന്നും അവർ നിർമാണ പ്രവർത്തനങ്ങൾ തുടരുമെന്നും ഇതുമായി ബന്ധപ്പെട്ടവർ അറിയിച്ചു. വിയറ്റ്നാം, യുഎസ് എന്നിവടിങ്ങളിൽനിന്ന് വിദഗ്ധരെ എത്തിക്കാനുള്ള അവസരമായും ഇതിനെക്കാണാനാകുമെന്നും ഇവർ വ്യക്തമാക്കി.
‘വി ഗാര്‍ഡ് നാരിശക്തി’പദ്ധതിക്കു തുടക്കം
കൊച്ചി: വി ഗാര്‍ഡ് വനിതകള്‍ക്കായി സംഘടിപ്പിക്കുന്ന സൗജന്യ നൈപുണ്യ വികസന പരിശീലന പദ്ധതിയായ ‘നാരിശക്തി’ക്ക് കൊച്ചിയില്‍ തുടക്കമായി. എറണാകുളം സഹൃദയ വെല്‍ഫെയര്‍ സര്‍വീസസുമായി സഹകരിച്ചു നടപ്പിലാക്കുന്ന പദ്ധതി ദലീമ ജോജോ എംഎൽഎ ഉദ്ഘാടനം ചെയ്തു.
ഡോ. റീനാ മിഥുന് ചിറ്റിലപ്പിള്ളി അധ്യക്ഷത വഹിച്ചു. വി ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടര്‍ മിഥുന് കെ. ചിറ്റിലപ്പള്ളി മുഖ്യാതിഥിയായി. എറണാകുളം വനിതാ സംരക്ഷണ ഓഫീസര്‍ എസ്. ജീജ മുഖ്യപ്രഭാഷണം നടത്തി. സഹൃദയ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. ജോസഫ് കൊളുത്തുവെള്ളില്‍, അസി. ഡയറക്ടര്‍ ഫാ. സിബിന് തോമസ്, വി ഗാര്‍ഡ് കോര്‍പറേറ്റ് മാനുഫാക്ചറിംഗ് സര്‍വീസസ് ആൻഡ് ഡബ്ല്യുസിഡി വൈസ് പ്രസിഡന്റ് എ. ശ്രീകുമാര്‍, സിഎസ്ആര്‍ ചീഫ് ഓഫീസര്‍ കെ. സനീഷ് തുടങ്ങിയവര്‍ പങ്കെടുത്തു.
20 നും 50 നും മധ്യേ പ്രായമുള്ള സിംഗിള്‍ മദറോ വിധവകളോ ആയ വനിതകള്‍ക്ക് തയ്യല്‍, ബ്യൂട്ടിഷ്യന് കോഴ്സുകളിലേക്കുള്ള പരിശീലനമാണ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.
ഇരു കോഴ്സുകളിലായി (50 പേര് വീതം) നൂറു പേര്‍ക്ക് പരിശീലനം നല്‍കും. 150 മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ഈ കോഴ്സില്‍ ബുക്ക് കീപ്പിംഗ്, ബാങ്ക് ലോണ്‍ ഇടപാടുകള്‍, മറ്റ് ഔദ്യോഗിക നടപടിക്രമങ്ങള്‍ എന്നിവയുള്‍പ്പെടെയുള്ള അടിസ്ഥാന സംരംഭകത്വ മൊഡ്യൂളുകളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. പരിശീലനം വിജയകരമായി പൂര്‍ത്തിയാക്കുന്നവരില്‍ ഏറ്റവും മികവ് പുലര്‍ത്തുന്ന 50 പേര്‍ക്ക് സ്വയംതൊഴില്‍ സംരംഭം തുടങ്ങാനാവശ്യമായ മൂലധന പിന്തുണ നല്‍കുമെന്നും ഡോ. റീനാ മിഥുന് ചിറ്റിലപ്പള്ളി പറഞ്ഞു.
സാമ്പത്തികമായും സാമൂഹികമായും പിന്നാക്കം നില്‍ക്കുന്നവരെ സഹായിക്കുന്നതിനു നിരവധി പദ്ധതികളാണ് വി ഗാര്‍ഡ് നടപ്പിലാക്കുന്നതെന്ന് മിഥുന് കെ. ചിറ്റിലപ്പള്ളി വ്യക്തമാക്കി.
50 ശതമാനം വിലക്കുറവുമായി ലുലു ഓൺ സെയിലിന് തുടക്കമായി; ആദ്യദിനം ഗംഭീര സ്വീകരണം
കോട്ടയം: അമ്പതു ശതമാനം വിലക്കുറവുമായി ലുലു ഫ്ളാറ്റ് 50 സെയിലിന് തുടക്കമായി. ആദ്യദിനം ഗംഭീര സ്വീകരണമാണ് ലഭിക്കുന്നത്. വ്യാഴാഴ്ച തുടങ്ങിയ ഓഫർ വിൽപ്പന ഞായറാഴ്ച വരെ തുടരും. ഹൈപ്പർ മാർക്കറ്റ്, ഫാഷൻ സ്റ്റോർ, കണക്ട് തുടങ്ങിയ ലുലു സ്റ്റോറുകളിൽ നിന്ന് ഫ്ളാറ്റ് ഫിഫ്റ്റി സെയിലിലൂടെ വമ്പിച്ച വിലക്കുറവിൽ ഷോപ്പിംഗ് നടത്താൻ സാധിക്കും.
വിലക്കുറവ് വിൽപ്പനയുടെ ഭാഗമാകാൻ മാളിലേക്ക് ജനപങ്കാളിത്തം ഏറുകയാണ്. തിരക്ക് കണക്കിലെടുത്ത് പ്രത്യേക പാർക്കിംഗ് സജ്ജീകരണവും മാളിനും പുറത്തുമായി ഒരുക്കിയിട്ടുണ്ട്.
എൻഡ് ഓഫ് സീസൺ സെയിലിന്റെ ഭാഗമായി തുടരുന്ന ഓഫർ വിൽപ്പനയും ഇതോടൊപ്പം തുടരുകയാണ്.
അന്താരാഷ്ട്ര ബ്രാൻഡുകൾ ഉൾപ്പെടുന്ന ലുലു മാളുകളിലെ വിവിധ ഷോപ്പുകൾ ലുലു ഓൺ സെയിലിലൂടെ ഓഫർ വിൽപ്പനയുടെ ഭാഗമാകും. ഇലക്ട്രോണിക്സ് ആൻഡ് ഹോം അപ്ലയൻസ് ഉത്പന്നങ്ങളുടെ വൻ ശേഖരമാണ് ഫ്ളാറ്റ് ഫിഫ്റ്റിയുടെ ഭാഗമായി ലുലു കണക്ടിൽ
ഒരുക്കിയിരിക്കുന്നത്. ടിവി, വാഷിംഗ് മെഷീൻ, ഫ്രിഡ്ജ് തുടങ്ങി വീട്ടുപകരണങ്ങളും, ഇലക്ട്രോണിക് ഉപകരണങ്ങളും 50 ശതമാനം കിഴിവിൽ സ്വന്തമാക്കാം.
ഇതിനു പുറമേ ലുലു ഹൈപ്പർ മാർക്കറ്റിൽ നിന്ന് റീട്ടെയിൽ ഉത്പന്നങ്ങൾ, നിത്യോപയോഗ സാധനങ്ങൾ എന്നിവയും 50 ശതമാനം കിഴിവിൽ ഫ്ളാറ്റ് ഫിഫ്റ്റി സെയിലിലൂടെ വാങ്ങിക്കാൻ സാധിക്കും. ലുലു ഫാഷനിലും മികച്ച ഓഫറുകൾ ഉപഭോക്താക്കളെ കാത്തിരിക്കുന്നത്. ലുലു ഫുഡ് കോർട്ടിലെ എല്ലാ ഷോപ്പുകളും, വിനോദകേന്ദ്രമായ ഫൺട്യൂറയുംഓഫർ ദിനങ്ങളിൽ രാത്രി വൈകി പ്രവർത്തിക്കും. രാവിലെ ഒമ്പതിനു തുറക്കുന്ന മാൾ പുലർച്ചെ രണ്ട് മണി വരെ തുറന്ന് പ്രവർത്തിക്കും.
ലുലു ഹാപ്പിനെസ് അംഗമായതിനു ശേഷം, 2,500 രൂപയ്ക്ക് മുകളിൽ ഷോപ്പ് ചെയ്യുന്നവർക്കായി ഷോപ്പ് ആൻഡ് വിൻ ലക്കി ഡ്രോയും ഒരുക്കിയിട്ടുണ്ട്. വിജയികളെ കാത്തിരിക്കുന്നത് ടൊയോട്ട ഗ്ലാൻസ കാറും, ഹീറോ മാവ്റിക്ക് 440 ബൈക്കുമാണ്. മറ്റ് അനവധി സമ്മാനങ്ങളും കാത്തിരിക്കുന്നു.
രാജ്യത്ത് യുപിഐ എടിഎമ്മിന് തുടക്കം
എസ്.ആർ. സുധീർ കുമാർ
കൊല്ലം: കാർഡ്ലെസ് ബാങ്കിംഗിന്റെ പുതിയ യുഗത്തിന് തുടക്കം കുറിച്ച് രാജ്യത്ത് ആദ്യത്തെ കാഷ് ഡിപ്പോസിറ്റ് സൗകര്യമുള്ള യുപിഐ എടിഎം ആരംഭിച്ചു. സ്ലൈസ് ബാങ്കിന്റെ ബംഗളൂരു ശാഖയിലാണ് എടിഎം പരീക്ഷണാടിസ്ഥാനത്തിൽ തുടങ്ങിയത്.
ഈ എടിഎമ്മിൽ ക്യൂആർ കോഡ് സ്കാൻ വഴി പണം പിൻവലിക്കാനും നിക്ഷേപിക്കാനും സാധിക്കും. ഡെബിറ്റ് അല്ലെങ്കിൽ ക്രെഡിറ്റ് കാർഡിന്റെ ആവശ്യകത തന്നെ ഇല്ലാതാക്കുന്നതാണ് പുതിയ എടിഎം സംവിധാനം. പണം പിൻവലിക്കുന്നതിന് ഉപയോക്താക്കൾ എടിഎം സ്ക്രീനിൻ യുപിഐ കാഷ് പിൻവലിക്കൽ ഓപ്ഷൻ ആദ്യം തെരഞ്ഞെടുക്കണം.
തുടർന്ന് ആവശ്യമുള്ള പിൻവലിക്കൽ തുക രേഖപ്പെടുത്തുക. ഇതോടെ എടിഎം സ്ക്രീനിൽ ക്യൂആർ കോഡ് പ്രദർശിപ്പിക്കപ്പെടും. തുടർന്ന് ഉപയോക്താവ് യുപിഐ ബന്ധപ്പെടുത്തിയ ഏതെങ്കിലും മൊബൈൽ ആപ്ലിക്കേഷൻ ( ഗൂഗിൾ പേ , ഫോൺ പേ , പേടിഎം തുടങ്ങിയവ പോലുള്ളവ) തുറന്ന് ക്യൂആർ കോഡ് സ്കാൻ ചെയ്യുക. തുടർന്ന് ഇതുമായി ബന്ധപ്പെട്ട മൊബൈൽ ഫോണിലെ യുപിഐ പിൻ ഉപയോഗിച്ച് ഇടപാട് നടത്തുക. വിജയകരമായ ആധികാരികത ഉറപ്പാക്കുമ്പോൾ എടിഎം പണം വിതരണം ചെയ്യും.
ഇതുപോലെ എടിഎമ്മിലെ ക്യൂആർ കോഡ് സ്കാൻ ചെയ്ത് ലളിതമായ രീതിയിൽ പണം നിക്ഷേപിക്കുകയും ചെയ്യാം. കാർഡ്ലെസ് കാഷ് മാനേജ്മെന്റ് സംവിധാനമാണ് ഈ സംവിധാനം വഴി ബാങ്ക് ലക്ഷ്യമിടുന്നത്.
മുംബൈ: ലാഭനഷ്ടങ്ങൾ മാറിമറിഞ്ഞ ഇന്ത്യൻ ഓഹരിവിപണി ഇന്നലെ നഷ്ടത്തിൽ ക്ലോസ് ചെയ്തു. തുടർച്ചയായ രണ്ടാം ദിവസമാണ് വിപണി നഷ്ടത്തിലാകുന്നത്.
ഇന്ത്യ-യുഎസ് വ്യാപാരക്കരാറിലാകുമെന്ന പ്രതീക്ഷയിൽ തുടക്കത്തിൽ നേട്ടത്തിലായിരുന്ന ഓഹരിസൂചികകളായ നിഫ്റ്റി 50യും സെൻസെക്സും രണ്ടാം പകുതിയിൽ തകർന്നു. വിദേശ നിക്ഷേപകരുടെ പിന്മാറ്റത്തിനൊപ്പം ഇന്ത്യ-യുഎസ് വ്യാപാരക്കരാറിലുള്ള അനിശ്ചിതത്വങ്ങളും നിക്ഷേപകരെ വാങ്ങലുകളിൽനിന്ന് പിൻവലിച്ചു.
വ്യാപാരത്തിന്റെ രണ്ടാം പകുതിയിൽ ലാഭമെടുപ്പും അനിശ്ചിതമായ ആഗോള സൂചനകളും വില്പനസമ്മർദത്തിലേക്കു നയിച്ചു. 25,500ത്തിനു മുകളിൽ പിടിച്ചുനിന്ന നിഫ്റ്റി സൂചിക ഇന്നലെത്തെ ഏറ്റവും ഉയർന്ന നിലയിൽനിന്ന് 100ലധികം പോയിന്റ് താഴ്ന്നു. വ്യാപാരത്തിനിടെ 600ലധികം പോയിന്റ് ഉയർന്നശേഷമാണ് സെൻസെക്സ് വീണത്.
സെൻസെക്സ് 170.22 പോയിന്റ് (0.20%) നഷ്ടത്തിൽ 83,239.47ലും നിഫ്റ്റ് 48.10 പോയിന്റ് (0.19%) താഴ്ന്ന് 25,405.30ലുമാണ് ക്ലോസ് ചെയ്തത്. മേഖലാ സൂചികകളിൽ നിഫ്റ്റി ഓട്ടോ (0.44%), ഫാർമ (0.42%), മീഡിയ (1.45%) എന്നിവ നേട്ടം കൊയ്തു. മീഡിയ സൂചികയാണ് ഇന്നലെ ഏറ്റവും മികച്ച പ്രകടനം നടത്തിയത്. നിഫ്റ്റി ഐടി 0.06 ശതമാനത്തിന്റെ നേരിയ ഇടിവ് നേരിട്ടു. വിശാലവിപണികളിൽ നിഫ്റ്റി മിഡ്കാപ്, സ്മോൾകാപ് നേരിയ നേട്ടം സ്വന്തമാക്കി.
നഷ്ടം നേരിട്ടവയിൽ മുന്നിൽ നിഫ്റ്റി പൊതുമേഖലാ ബാങ്കുകൾ (0.89%) ആണ്. നിക്ഷേപകർ ലാഭം രേഖപ്പെടുത്തിയതോടെയാണ് പൊതുമേഖലാ ബാങ്കുകളുടെ ഓഹരികൾ ഇടിഞ്ഞത്. കൂടാതെ മെറ്റൽ, റിയാലിറ്റി ഓഹരികളും നഷ്ടത്തിലായി.
ജോയ് ആലുക്കാസിൽ ‘ബിഗസ്റ്റ് ജ്വല്ലറി സെയിൽ ഓഫ് ദ ഇയർ’
കൊച്ചി: ജോയ് ആലുക്കാസ് ഷോറൂമുകളിൽ 13 വരെ ‘ബിഗസ്റ്റ് ജ്വല്ലറി സെയിൽ ഓഫ് ദ ഇയർ’ ഫെസ്റ്റിവൽ നടക്കും.
ഗോൾഡ്, ഡയമണ്ട്സ്, അൺകട്ട് ഡയമണ്ട്സ്, പ്ലാറ്റിനം, സിൽവർ, പ്രഷ്യസ് സ്റ്റോൺ ആഭരണങ്ങൾ എന്നിവ വാങ്ങുന്നവർക്ക് പണിക്കൂലിയിൽ ഫ്ലാറ്റ് 50 ശതമാനം കിഴിവ് ലഭിക്കുന്നതാണ് ഓഫർ.
പരമ്പരാഗത ഇന്ത്യൻ ക്ലാസിക് മുതൽ ആധുനിക ഇറ്റാലിയൻ, ടർക്കിഷ്, എത്നോ- മോഡേൺ ശൈലിയിലുള്ള, പത്തു ലക്ഷത്തിലധികം ആഭരണ ഡിസൈനുകൾക്ക് ഓഫർ ലഭിക്കും. ജോയ്ആലുക്കാസ് ഗ്രൂപ്പിന്റെ എല്ലാ ഷോറൂമുകളിലും ഓഫർ ലഭ്യമാണ്.
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില കൂടി. ഗ്രാമിന് 40 രൂപയും പവന് 320 രൂപയുമാണ് കൂടിയത്. ഇതോടെ സ്വര്‍ണവില ഗ്രാമിന് 9,105 രൂപയും പവന് 72,840 രൂപയുമായി.
ജോളി സിൽക്സിൽ റിയൽ ആടി സെയിൽ
തൃശൂർ: മാർക്കറ്റ് വിലയേക്കാൾ കുറഞ്ഞവിലയിൽ ഗുണനിലവാരമുള്ള വസ്ത്രങ്ങൾ നേടാൻ അവസരവുമായി ജോളി സിൽക്സിൽ റിയൽ ആടി സെയിൽ ആരംഭിച്ചു.
കൊല്ലം, കോട്ടയം, തിരുവല്ല, അങ്കമാലി ഷോറൂമുകളിൽനിന്ന് 999 രൂപയ്ക്കു താഴെയുള്ള വിലകളിൽ ഉപയോക്താക്കൾക്ക് ഏറ്റവും പുതിയ കളക്ഷനുകൾ സ്വന്തമാക്കാം.
കാഞ്ചീപുരം സാരി, ബനാറസി സാരി, ഡെയ്ലിവെയർ സാരി, കുർത്ത, കിഡ്സ് വെയർ, മെൻസ് വെയർ, ചുരിദാർ മെറ്റീരിയൽ, വെസ്റ്റേണ്‍ വെയർ തുടങ്ങിയവയുടെ ഏറ്റവും വലിയ കളക്ഷനാണ് ആടി സെയിലിനോടനുബന്ധിച്ച് ഒരുക്കിയിരിക്കുന്നതെന്ന് ജോയ്ആലുക്കാസ് ഗ്രൂപ്പ് സിഎംഡി ജോയ് ആലുക്കാസ് പറഞ്ഞു.
റിക്കാർഡ് വില്പനയുമായി സ്കോഡ ഇന്ത്യ
കൊച്ചി: 25 വര്‍ഷം പിന്നിടുന്ന സ്കോഡ ഓട്ടോ ഇന്ത്യ നടപ്പുവര്‍ഷത്തെ ആദ്യ ആറുമാസം 36,000 കാറുകള്‍ വിറ്റ് ചരിത്രനേട്ടം കൈവരിച്ചു.
മുന്‍ വര്‍ഷം ഇതേ കാലയളവിനേക്കാള്‍ 130 ശതമാനം കൂടുതലാണിത്. നേരത്തെ 2022 ലാണ് ഏറ്റവും ഉയര്‍ന്ന അര്‍ധവാര്‍ഷിക വില്പന കമ്പനി കൈവരിച്ചത്. 28,899 യൂണിറ്റുകളാണ് അന്നു വിറ്റഴിച്ചത്.
കമ്പനിയുടെ പുതിയ മോഡലായ കൈലാഖ് മികച്ച വില്പന രേഖപ്പെടുത്തി. സംസ്ഥാനത്ത് 295 ഔട്ട്ലെറ്റുകളാണ് സ്കോഡയ്ക്കുള്ളത്. 2025 അവസാനത്തോടെ ഇതു 350 ആയി വര്‍ധിപ്പിക്കുകയാണ് ലക്ഷ്യമെന്ന് അധികൃതര്‍ പറഞ്ഞു.
മെഡിക്കൽ കോളജ് യൂറോളജി വിഭാഗത്തിന് ഉപകരണങ്ങൾ സംഭാവന ചെയ്ത് യുഎസ്ടി
തിരുവനന്തപുരം: ഐടി കന്പനിയായ യുഎസ് ടി തിരുവനന്തപുരം മെഡിക്കൽ കോളജ് യൂറോളജി വിഭാഗത്തിന് 12 ലക്ഷം രൂപയുടെ ഉപകരണങ്ങൾ സംഭാവന ചെയ്തു.
മെഡിക്കൽ കോളജ് ആശുപത്രിയിലെ യൂറോളജി വിഭാഗം മേധാവി ഡോ. ഹാരിസ് ചിറയ്ക്കലിന്റെ അഭ്യർഥനയെത്തുടർന്ന്, യൂറോളജി ശസ്ത്രക്രിയകൾക്ക് അത്യാവശ്യമായ ഹോപ്കിൻസ് ടെലിസ്കോപ്പുകളാണ് യുഎസ് ടി കൈമാറിയത്. സിസ്റ്റോസ്കോപ്പുകൾ എന്നറിയപ്പെടുന്ന ഈ ടെലിസ്കോപ്പുകൾ സിസ്റ്റോസ്കോപ്പി, ടിയുആർപി നടപടിക്രമങ്ങൾക്കായി ഉപയോഗിക്കുന്നവയാണ്.
കഴിഞ്ഞ ദിവസം യുഎസ് ടി ജീവനക്കാർ ഈ ഉപകരണങ്ങൾ യൂറോളജി വകുപ്പിന് കൈമാറി. യുഎസ് ടി ചീഫ് വാല്യൂസ് ഓഫീസർ സുനിൽ ബാലകൃഷ്ണൻ, ഓപ്പറേഷൻസ് സീനിയർ ഡയറക്ടർ ഹരികൃഷ്ണൻ മോഹൻകുമാർ, ജയശ്രീ, വിനീത് മോഹനൻ, കെ.റോഷ്നി ദാസ് എന്നിവരും മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഡോ. പി. കെ. ജബ്ബാർ, സൂപ്രണ്ട് ഡോ. ബി. എസ്. സുനിൽ കുമാർ യൂറോളജി പ്രഫസർ ഡോ. ഹാരിസ് ചിറക്കൽ എന്നിവരും സന്നിഹിതരായിരുന്നു.
ജെഎം ഫിനാന്ഷലിൽ പുതിയ ഫണ്ട് ഓഫര്‍
കൊച്ചി: മുന്‍നിര ധനകാര്യ സേവന സ്ഥാപനങ്ങളിലൊന്നായ ജെഎം ഫിനാന്ഷലിന്റെ കീഴിലുള്ള ജെഎം ഫിനാന്‍ഷല്‍ അസെറ്റ് മാനേജ്മെന്റ് ലിമിറ്റഡ് പുതിയ ഇക്വിറ്റി സ്കീം (ജെഎം ലാര്‍ജ് ആൻഡ് മിഡ് കാപ് ഫണ്ട്) അവതരിപ്പിച്ചു.
പുതിയ ഫണ്ട് ഓഫര്‍ 18 വരെ സബ്സ്ക്രൈബ് ചെയ്യാം. ലാര്‍ജ് കാപ്, മിഡ് കാപ് ഓഹരികളില്‍ ഒരേ സമയം നിക്ഷേപിക്കാന്‍ കഴിയുന്ന വിധമാണ് ഇതിന്റെ ഘടനയെന്ന് അധികൃതർ പറഞ്ഞു.
ടാറ്റ എയ്സ് പ്രോ പുറത്തിറക്കി
കൊച്ചി: വാണിജ്യ വാഹന നിര്‍മാതാക്കളായ ടാറ്റ മോട്ടോഴ്സ് ഫോർ വീലര്‍ മിനി ട്രക്കായ ടാറ്റ എയ്സ് പ്രോ പുറത്തിറക്കി.
സംരംഭകരെയും ചെറുകിട ബിസിനസുകാരെയും ലക്ഷ്യമിട്ടാണു പുതിയ മോഡൽ വിപണിയിലെത്തിച്ചത്. പെട്രോള്‍, ബൈഫ്യുവല്‍ (സിഎന്‍ജി + പെട്രോള്‍), ഇലക്ട്രിക് എന്നിങ്ങനെ മൂന്ന് വേരിയന്റുകളില്‍ എയ്സ് പ്രൊ ലഭ്യമാണ്. 3.99 ലക്ഷം രൂപ മുതലാണ് വില.
ഇന്ത്യൻ ടയർ കയറ്റുമതിയിൽ നേട്ടം
കൊച്ചി: രാജ്യത്തു ടയർ കയറ്റുമതിയിൽ നേട്ടം. 2024-25 സാമ്പത്തിക വർഷത്തിൽ കയറ്റുമതി 25,000 കോടി കടന്നു. മുൻ വർഷത്തെ 23,073 കോടിയിൽ നിന്നാണ് ടയർ കയറ്റുമതി ഒന്‍പതു ശതമാനം വർധിച്ച് 25,051 കോടി രൂപയിലെത്തിയതെന്നു വാണിജ്യ മന്ത്രാലയം പുറപ്പെടുവിച്ച കണക്കുകൾ വ്യക്തമാക്കുന്നു.
170 രാജ്യങ്ങളിലേക്ക് ഇന്ത്യൻ ടയറുകൾ കയറ്റുമതി ചെയ്യുന്നുണ്ട്. യുഎസ്, യൂറോപ്യൻ യൂണിയൻ, ലാറ്റിൻ അമേരിക്ക, പൂർവേഷ്യ തുടങ്ങിയ മേഖലകളിലാണ് ഇന്ത്യൻ ടയറുകൾക്കു ഡിമാൻഡുള്ളത്.
ഇന്ത്യൻ ടയർ വ്യവസായം ലക്ഷം കോടിയോളം രൂപയുടെ വാർഷിക വിറ്റുവരവിലേക്ക് ഉയർന്നതായും കണക്കുകൾ സൂചിപ്പിക്കുന്നു. വിവിധ ഇന്ത്യൻ ടയർ കമ്പനികൾ അതിന്റെ അന്താരാഷ്ട്ര സാന്നിധ്യം ശക്തമായിട്ടുണ്ട്. അപ്പോളോ ടയേഴ്സ്, സിയറ്റ്, ജെകെ ടയർ, എംആർഎഫ് തുടങ്ങിയ കമ്പനികൾ ബ്രാൻഡ് ഫിനാൻസ് പുതിയതായി പ്രസിദ്ധീകരിച്ച പട്ടികയിൽ ലോകത്തെ ഏറ്റവും ശക്തമായ 15 ടയർ ബ്രാൻഡുകളിൽ ആദ്യ ഉൾപ്പെട്ടിട്ടുണ്ട്.
അതേസമയം ടയർ വ്യവസായത്തിന് ആവശ്യമായ സ്വാഭാവിക റബറിന്റെ(എൻആർ) 40 ശതമാനവും ഇറക്കുമതി ചെയ്യുകയാണെന്നു കണക്കുകൾ പറയുന്നു. ആഭ്യന്തര വിപണിയിലെ ലഭ്യതക്കുറവ് മൂലമാണ് ഇറക്കുമതി വേണ്ടിവരുന്നതെന്നാണ് ടയർ കന്പനികൾ വിശദീകരിക്കുന്നത്.
ടയർ നിർമാണ മേഖലയിലുണ്ടായ ഉണർവിന്റെ പശ്ചാത്തലത്തിൽ 2030ഓടെ 20 ലക്ഷം ടൺ സ്വാഭാവിക റബർ ആവശ്യമായി വരുമെന്നു കന്പനികൾ പറയുന്നു.
റബർ കൃഷി വ്യാപിപ്പിക്കാൻ പദ്ധതി തയാറാക്കും: ആത്മ
കൊച്ചി: സ്വാഭാവിക റബറിന്റെ ക്ഷാമം പരിഹരിക്കാനും കേരളത്തിൽ റബർ കൃഷി വ്യാപിപ്പിക്കാനും റബർ ബോർഡുമായി ചേർന്ന് പദ്ധതി തയാറാക്കുമെന്ന് ഓട്ടോമോട്ടീവ് ടയർ മാനുഫാക്ചറേഴ്സ് അസോസിയേഷൻ (ആത്മ) ചെയർമാൻ അരുണ്‍ മാമ്മന്‍ പറഞ്ഞു.
വാണിജ്യ, വ്യവസായ മന്ത്രാലയത്തിന്റെ മാർഗനിർദേശ പ്രകാരം റബർ ബോർഡുമായി ചേർന്ന് പ്രോജക്ട് ഇൻറോഡ് ആരംഭിച്ചിട്ടുണ്ട്. ആത്മയിലെ നാലു പ്രമുഖ അംഗ കമ്പനികളിൽ നിന്നും ലഭിക്കുന്ന 1,100 കോടി രൂപയുടെ പിന്തുണയോടെ, രണ്ടുലക്ഷം ഹെക്ടറിൽ സ്വാഭാവിക റബർ കൃഷി പ്രോത്സാഹിപ്പിക്കും. റബർ കൃഷിക്ക് അനുയോജ്യമായ ഇടങ്ങളിൽ അടിസ്ഥാനസൗകര്യങ്ങളും വിദഗ്ധ പിന്തുണയും നൽകും.
ഇന്ത്യ തന്ത്രപരമായ എണ്ണശേഖരം നിർമിക്കുന്നു
ന്യൂഡൽഹി: രാജ്യത്ത് ഊർജ സുരക്ഷ വർധിപ്പിക്കുന്നതിനും വിതരണത്തിൽ ഉണ്ടാകാവുന്ന തടസങ്ങൾ നേരിടുന്നതിനുമായി മൂന്നു പ്രധാന തന്ത്രപ്രധാന എണ്ണ ശേഖരങ്ങൾ നിർമിക്കാൻ ഇന്ത്യ പദ്ധതിയിടുന്നു.
അടിയന്തര ശേഖരം വർധിപ്പിക്കുന്നതിനും ഊർജ സുരക്ഷ ശക്തിപ്പെടുത്തുന്നതിനുമായി ഇന്ത്യ മൂന്ന് പുതിയ തന്ത്രപ്രധാന എണ്ണ ശേഖരങ്ങൾ നിർമിക്കുന്നതിനെക്കുറിച്ച് പര്യവേഷണം നടത്തുന്നുണ്ടെന്ന് തന്ത്രപ്രധാന കരുതൽ ശേഖരത്തിന്റെ ചുമതലയുള്ള കന്പനിയുടെ തലവൻ പറഞ്ഞു.
ലോകത്തിലെ മൂന്നാമത്തെ വലിയ എണ്ണ ഇറക്കുമതിക്കാരും ഉപഭോക്താവുമായ ഇന്ത്യ, എണ്ണ ആവശ്യങ്ങളുടെ 80 ശതമാനത്തിലധികവും ഇറക്കുമതി ചെയ്യുന്നു. കൂടാതെ ഭൗമരാഷ്ട്രീയ പ്രതിസന്ധികൾ മൂലം എണ്ണ സംഭരണത്തിലുള്ള ആഘാതം ലഘൂകരിക്കുന്നതിനായി അസംസ്കൃത എണ്ണ സ്രോതസുകളെ നിരന്തരം വൈവിധ്യവത്കരിക്കുന്നു.
പുതിയ കരുതൽ ശേഖരം നിർമിക്കുന്നതിനുള്ള സാധ്യതാ പഠനങ്ങൾ സർക്കാർ ഉടമസ്ഥതയിലുള്ള എൻജിയറിംഗ് കണ്‍സൾട്ടൻസി എൻജിനിയേഴ്സ് ഇന്ത്യ ലിമിറ്റഡ് നടത്തിവരികയാണെന്ന് ഇന്ത്യൻ സ്ട്രാറ്റജിക് പെട്രോളിയം റിസർവ് ലിമിറ്റഡിന്റെ സിഇഒ എൽ.ആർ. ജെയിൻ ദേശീയ, അന്തർദേശീയ മാധ്യമങ്ങളോടു പറഞ്ഞു.
ദക്ഷിണേന്ത്യയിലെ മംഗലാപുരം, പാദൂർ, വിശാഖപട്ടണം എന്നീ മൂന്ന് സ്ഥലങ്ങളിൽ നിലവിൽ ഇന്ത്യക്ക് തന്ത്രപ്രധാനമായ പെട്രോളിയം കരുതൽ ശേഖരമുണ്ട്. വിതരണത്തിൽ തടസങ്ങൾ ഉണ്ടായാൽ 5.33 മില്യണ്‍ ടണ്‍ ക്രൂഡ് ഓയിൽ സംഭരിക്കാൻ ഇത് സഹായിക്കും.
ഇന്ത്യയിലെ മരുഭൂമി സംസ്ഥാനമായ രാജസ്ഥാനിലെ ബിക്കാനീറിൽ ഉപ്പ് ഗുഹകളിൽ 5.2 മുതൽ 5.3 മില്യണ്‍ ടണ്‍ വരെ ശേഷിയുള്ള ഒരു പുതിയ കരുതൽ ശേഖരവും തെക്കൻ കർണാടകയിൽ മംഗലാപുരത്ത് 1.75 മില്യണ്‍ ടണ്‍ ശേഷിയുള്ള ഒരു ശേഖരവും നിർമിക്കാൻ പദ്ധതിയിടുന്നുവെന്ന് അദ്ദേഹം പറഞ്ഞു. മധ്യപ്രദേശിലെ ബിനയിൽ കരുതൽ ശേഖരം സൃഷ്ടിക്കാനും പദ്ധതിയിടുന്നുണ്ട്.
സാധ്യതാ പഠനങ്ങൾക്ക് ശേഷം, പദ്ധതികൾക്ക് ഫെഡറൽ മന്ത്രിസഭയുടെ അംഗീകാരം ആവശ്യമാണ്. പാദൂരിലെ 2.5 മില്യണ്‍ ടണ്‍ തന്ത്രപരമായ പെട്രോളിയം കരുതൽ ശേഖരത്തിനും ഒഡീഷയിലെ ചാണ്ടിഖോളിലെ 4 മില്യണ്‍ ടണ്‍ ശേഖരത്തിനും പുറമേയാണ് ഇവ വരുന്നത്. ഇവയ്ക്ക് ഇതിനകം അംഗീകാരം ലഭിച്ചിട്ടുണ്ട്.
തന്ത്രപരമായ പെട്രോളിയം ശേഖരം സംബന്ധിച്ച നയങ്ങളിൽ ഇന്ത്യ കഴിഞ്ഞ കുറെ വർഷങ്ങൾക്കിടയിൽ മാറ്റം വരുത്തിയിട്ടുണ്ട്. ഇതിൽ ജപ്പാനും കൊറിയയും തുടരുന്ന സ്വകാര്യ പങ്കാളിത്തം, വാണിജ്യവത്കരണം എന്നിവ അനുവദിക്കുന്നു.
എണ്ണ സംഭരണ ശേഷി വർധിപ്പിക്കുന്നത് ഇന്ത്യയെ അന്താരാഷ്ട്ര ഉൗർജ ഏജൻസിയിൽ ചേരാൻ സഹായിക്കും. ഈ ഏജൻസി അംഗങ്ങൾക്ക് കുറഞ്ഞത് 90 ദിവസത്തെ എണ്ണ ഉപഭോഗം നിർബന്ധമാണ്.
കന്പനികളുടെ കൈവശമുള്ളതും ഗതാഗതത്തിലുള്ളതും ഉൾപ്പെടെ ഇന്ത്യയുടെ സംഭരണശേഷി നിലവിൽ 75 ദിവസത്തെ ഇന്ധന ആവശ്യം നിറവേറ്റാൻ പര്യാപ്തമാണ്.
ഡിജിറ്റൽ തട്ടിപ്പു തടയാൻ ജനങ്ങൾ തന്നെ കരുതണമെന്ന് വിദഗ്ധർ
ന്യൂഡൽഹി: ഡിജിറ്റൽ അറസ്റ്റ് മുതലായ സൈബർ തട്ടിപ്പുകൾ തടയുന്നതിനു ജനങ്ങൾതന്നെ കരുതലെടുക്കണമെന്ന് വിദഗ്ധർ.
രാജ്യത്തു വർധിച്ചുവരുന്ന സൈബർ തട്ടിപ്പുകൾ തടയുന്നതിനു ബാങ്കുകൾ ആവശ്യമായ സുരക്ഷാ നടപടികൾ സ്വീകരിക്കുന്നുണ്ടെന്നും എന്നാൽ തട്ടിപ്പിനു ഇരയാകാതിരിക്കാനുള്ള പ്രാഥമിക നടപടികൾ സ്വീകരിക്കേണ്ടത് ജനങ്ങൾതന്നെയാണെന്നും സൈബർ സുരക്ഷാ വിദഗ്ധനായ സുന്ദരേശ്വർ കൃഷ്ണമൂർത്തി ഒരു ദേശീയ ദിനപത്രത്തോടു വ്യക്തമാക്കി.
മെസേജിംഗ് ആപ്പിൽ അജ്ഞാത നന്പറുകൾ ബ്ലോക്ക് ചെയ്യുക, കോളർ ഐഡി ഉപയോഗിക്കുക, അജ്ഞാത നന്പറുകളുമായി അധികനേരം ഇടപഴകാതിരിക്കുക, ബാങ്കിംഗിനും സാന്പത്തിക ഇടപാടുകൾക്കും മറ്റൊരു നന്പർ ഉപയോഗിക്കുകയും ഈ നന്പർ മറ്റാരുമായും കൈമാറാതിരിക്കുകയും ചെയ്യുക എന്നിവയാണ് സൈബർ സുരക്ഷാ വിദഗ്ധർ ജനങ്ങൾക്ക് മുന്നിൽവയ്ക്കുന്ന പ്രധാന നിർദേശങ്ങൾ.
ഓണ്‍ലൈൻ തട്ടിപ്പുകൾക്കെതിരെ സൈബർ ഇൻഷ്വറൻസ് എടുക്കുന്നതും പരിഗണിക്കണം. പണമാവശ്യപ്പെട്ട് ബന്ധുക്കളോ സുഹൃത്തുക്കളോ ബന്ധപ്പെട്ടാൽ ഉടൻതന്നെ ആ വ്യക്തിയെ പ്രത്യേകമായി ബന്ധപ്പെട്ടു ആധികാരികത ഉറപ്പു വരുത്തണമെന്നും നിർദേശമുണ്ട്.
ഫിക്സഡ് ഡെപ്പോസിറ്റുകളിലും മ്യൂച്വൽ ഫണ്ടുകളിലും ബാങ്ക് അക്കൗണ്ടുകളിലുമുള്ള പണം സംരക്ഷിക്കുന്നതിനായി പ്രതിവർഷം 1000 രൂപയിൽ താഴെ മാത്രം നൽകിയുള്ള സൈബർ ഇൻഷ്വറൻസുകളുണ്ടെന്ന് സൈബർ ഫോറൻസിക്സ് വിദഗ്ധനായ രൺജിത് ബെല്ലാരി വ്യക്തമാക്കി.
രാജ്യത്തു ഡിജിറ്റൽ അറസ്റ്റ് എന്നൊരു നടപടിയില്ലെന്നും അത്തരം അറസ്റ്റുമായി ബന്ധപ്പെട്ടു ആരെങ്കിലും ബന്ധപ്പെട്ടാൽ അങ്ങനെയുള്ള കോളുകൾ ഉടൻ തന്നെ cybercrime.gov.in വെബ്സൈറ്റ് വഴി റിപ്പോർട്ട് ചെയ്യണമെന്നും നിർദേശമുണ്ട്.
രാജ്യത്ത് യുപിഐ ഇടപാടുകളിൽ കഴിഞ്ഞ മാസം നേരിയ കുറവ്
എസ്.ആർ. സുധീർ കുമാർ
കൊല്ലം: ഇന്ത്യയുടെ ഡിജിറ്റൽ പേയ്മെന്റ് സംവിധാനമായ യൂണിഫൈഡ് പേയ്മെന്റ് ഇന്റർഫേസ് (യുപിഐ) വഴിയുള്ള ഇടപാടുകളിൽ ജൂണിൽ നേരിയ കുറവ്. നാഷണൽ പേയ്മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ (എൻപി.സിഐ) കണക്കുകൾ പ്രകാരം, മേയ് മാസത്തിൽ എക്കാലത്തെയും ഉയർന്ന നിലയിലെത്തിയതിന് ശേഷമാണ് ഈ കുറവ് രേഖപ്പെടുത്തിയത്.
ജൂണിൽ യുപിഐ വഴി 1,840 കോടി ഇടപാടുകളിലായി 24.04 ലക്ഷം കോടി രൂപയുടെ വിനിമയമാണ് നടന്നത്. ഇത് മേയ് മാസത്തിലെ കണക്കുകളുമായി താരതമ്യം ചെയ്യുമ്പോൾ ഇടപാടുകളുടെ എണ്ണത്തിൽ ഏകദേശം 1.5 ശതമാനം കുറവും മൂല്യത്തിൽ 4.4 ശതമാനം കുറവുമാണ്. മേയിൽ 25.14 ലക്ഷം കോടി രൂപയുടെ 1,868 കോടി ഇടപാടുകളാണ് നടന്നത്.
എന്നാൽ, വാർഷികാടിസ്ഥാനത്തിൽ യുപിഐ ഇടപാടുകളുടെ എണ്ണത്തിൽ 32 ശതമാനം വർധനയും, ഇടപാട് മൂല്യത്തിൽ 20 ശതമാനം വർധനയും ഉണ്ടായിട്ടുണ്ട്. ജൂണിൽ ശരാശരി പ്രതിദിന ഇടപാടുകൾ 61.3 കോടിയായിരുന്നു, ഇത് മേയ് മാസത്തിലെ 60.2 കോടിയേക്കാൾ അല്പം കൂടുതലാണ്. എന്നാൽ ശരാശരി പ്രതിദിന ഇടപാട് മൂല്യം മേയ് മാസത്തിലെ 81,106 കോടി രൂപയിൽ നിന്ന് 80,131 കോടി രൂപയായി കുറഞ്ഞു.
ഓണക്കാലത്ത് ‘എനിക്കും വേണം ഖാദി ’ കാമ്പയിനുമായി ഖാദിബോര്‍ഡ്
കണ്ണൂർ: വിവിധ ഉത്പന്നങ്ങളുടെ വില്പനയിലൂടെ നൂറുകോടി വിറ്റുവരവ് ലക്ഷ്യമിട്ട് ഓഗസ്റ്റ് ഒന്നുമുതല്‍ സെപ്റ്റംബര്‍ നാലുവരെ ‘എനിക്കും വേണം ഖാദി ’ എന്ന കാമ്പയിന് ആരംഭിക്കുമെന്ന് ഖാദിബോര്‍ഡ് വൈസ് ചെയര്മാന് പി. ജയരാജന് കണ്ണൂര്‍ പയ്യാമ്പലം റസ്റ്റ് ഹൗസില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ഖാദി വസ്ത്രങ്ങള്‍ക്ക് 30 ശതമാനം റിബേറ്റിനൊപ്പം 25 ലക്ഷം രൂപയുടെ സമ്മാന പദ്ധതികളും ഓണക്കാലത്ത് നടപ്പാക്കും.
സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് ഒരു ലക്ഷം രൂപ വരെ ക്രെഡിറ്റ് സൗകര്യവും നല്‍കും. വൈവിധ്യവത്കരണത്തിന്റെ ഭാഗമായി ഖാദി ട്രെന്‍ഡ്സ് ആന്‍ഡ് വൈബ്സ് വഴിയുള്ള കസ്റ്റമൈസ്ഡ് ഉത്പന്നങ്ങള്‍, ഖാദി ബാഗുകള്‍, കരകൗശല വസ്തുക്കള്‍ തുടങ്ങിയവയുടെ ഓണ്‍ലൈന്‍ വിപണനം, കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ടെക്നോളജിയുടെ സഹായത്തോടെയുള്ള വസ്ത്രങ്ങളുടെ വിപണനം എന്നിവ ഖാദിയുടെ വിറ്റുവരവിലും സ്വീകാര്യതയിലും വലിയ വര്‍ധന ഉണ്ടാക്കി. ഇറ്റലി, ഗള്‍ഫ് രാജ്യങ്ങള്‍ എന്നിവിടങ്ങളിലേക്കുള്ള ഖാദിവസ്ത്രങ്ങളുടെ കയറ്റുമതി ആരംഭിച്ചത് മറ്റൊരു നാഴികക്കല്ലാണെന്നും പി. ജയരാജന് പറഞ്ഞു.
വരുമാനവര്‍ധന ലക്ഷ്യമിട്ട് ഖാദി ബോർഡിന്റെ വസ്തുക്കളുടെ ഉപയോഗ സാധ്യത പരിശോധിക്കുന്നതിനു സ്പെഷല്‍ ഓഫീസറെ നിശ്ചയിച്ചതായി പി. ജയരാജന് പറഞ്ഞു.
ഓഫീസര്‍ നല്കുന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ വസ്തുക്കള്‍ വരുമാനദായകമായി മാറ്റുന്നതിനുള്ള നടപടികള്‍ ആരംഭിക്കും.
പ്രാരംഭഘട്ടമായി ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷനുമായി ധാരണയിലെത്തുകയും കണ്ണൂര്‍ പാപ്പിനിശേരി, കാസര്‍ഗോഡ് മാവുങ്കല്‍ എന്നിവിടങ്ങളില്‍ പെട്രോള്‍ ഔട്ട്ലെറ്റുകൾ ഉടന്‍ തുടങ്ങുകയും ചെയ്യും.
ഖാദി കോ-ഓപ്പറേറ്റീവ് സൊസൈറ്റികള്‍, പട്ടികജാതി പട്ടികവര്‍ഗ ഖാദി സൊസൈറ്റികള്‍ എന്നിവയുടെ പുനരുദ്ധാരണത്തിനും പുനരുജ്ജീവനത്തിനുമായി വിവിധ പദ്ധതികൾ ആവിഷ്കരിച്ചിട്ടുണ്ടെന്നും പി. ജയരാജന് പറഞ്ഞു.
ഭീമയില്‍ ഡയമണ്ട് ഫെസ്റ്റ്
കൊച്ചി: വജ്രാഭരണങ്ങള്‍ക്കായി പ്രത്യേകം ആഘോഷമൊരുക്കി ഡയമണ്ട് ഫെസ്റ്റിന് തുടക്കം കുറിച്ച് ഭീമ ജുവല്‍സ്. കേരളത്തിലുടനീളമുള്ള തങ്ങളുടെ ഷോറൂമുകളില്‍ ‘സീസണ് ഓഫ് സ്പാര്‍ക്കിള്‍’ എന്ന പേരിലാണ് ഡയമണ്ട് ഫെസ്റ്റിന് തുടക്കം കുറിച്ചിരിക്കുന്നതെന്ന് ഭീമ ജുവല്‍സിന്റെ മാനേജിംഗ് ഡയറക്ടര്‍ അഭിഷേക് ബിന്ദുമാധവ് പറഞ്ഞു.
ഡയമണ്ട് കാരറ്റ് വാല്യുവിന് 30 ശതമാനം വരെ കിഴിവ്, അണ്‍കട്ട് ഡയമണ്ട് ആഭരണങ്ങള്‍ക്ക് 30 ശതമാനം ഫ്ളാറ്റ് റിഡക്ഷന്‍, സോളിറ്റയേഴ്സിന് ഓരോ കാരറ്റിനും 10 ശതമാനം വരെ കിഴിവ് എന്നീ ഓഫറുകളിലൂടെ വജ്രാഭരണങ്ങള്‍ സ്വന്തമാക്കാനുള്ള മികച്ച അവസരമാണ് സീസണ് ഓഫ് സ്പാര്ക്കിളിലൂടെ ഭീമ ജുവല്‍സ് ഒരുക്കുന്നത്.
ഒരു ലക്ഷത്തിനും അതിന് മുകളിലും വിലവരുന്ന സ്വര്‍ണാഭരണം വാങ്ങുമ്പോള്‍ കാരറ്റ് വാല്യുവിന് 2,500 രൂപ മൂല്യമുള്ള എക്സ്ക്ലൂസീവ് ഡയമണ്ട് കൂപ്പണും സ്വന്തമാക്കാം. ഉപഭോക്താവിന് അടുത്ത തവണ വജ്രാഭരണം വാങ്ങുമ്പോള്‍ ഈ കൂപ്പണ്‍ ഉപയോഗിക്കാം.
ഉപഭോക്താക്കള്‍ക്കായി നറുക്കെടുപ്പും ഭീമ ജുവല്‍സ് ഒരുക്കുന്നു. വിജയികളാകുന്നവര്‍ക്ക് ഡയമണ്ട് പെന്‍ഡന്റ്, സ്വര്‍ണനാണയങ്ങള്‍ ഇവിയിലേതെങ്കിലും സ്വന്തമാക്കാം. 27 വരെയാണ് ഫെസ്റ്റ്.
സ്ഥിരനിക്ഷേപങ്ങൾക്കു കേരള ബാങ്ക് പലിശ നിരക്കു കുറച്ചു
തിരുവനന്തപുരം: സ്ഥിരനിക്ഷേപങ്ങൾക്കു പലിശനിരക്കു കുറച്ച കേരള ബാങ്കിന്റെ നടപടിക്കെതിരെ പ്രതിഷേധം ശക്തം. സംസ്ഥാനത്തെ പ്രാഥമിക സഹകരണ സംഘങ്ങളുടെ നിലനിൽപ്പിനെത്തന്നെ ബാധിക്കുന്ന നടപടിയെന്നാണു പൊതുവെ വിമർശനം ഉയർന്നിരിക്കുന്നത്.
സഹകരണസംഘങ്ങൾ മറ്റു അനുബന്ധ ബാങ്കുകളിൽ സ്ഥിരനിക്ഷേപം നൽകാതെ കേരള ബാങ്കിലാണു നിക്ഷേപം നടത്തിയിരിക്കുന്നത്. ഇപ്പോൾ സ്ഥിരനിക്ഷേപത്തിനു പലിശ കുറച്ചതോടെ നേരത്തേ ലഭിച്ചിരുന്ന പലിശ സഹകരണ സംഘങ്ങൾക്കു ലഭിക്കില്ല. ഇതു സംഘങ്ങൾക്കു ബാധ്യതയും നഷ്ടവും വരുത്തുമെന്നാണു ചൂണ്ടിക്കാണിക്കപ്പെടുന്നത്.
പ്രാഥമിക സഹകരണ സംഘങ്ങളുടെ സ്ഥിരനിക്ഷേപങ്ങൾക്കു കേരള ബാങ്ക് നൽകിയിരുന്ന പലിശ നിരക്കു കുറച്ച നടപടി പിൻവലിക്കണമെന്നു കേരള കോ -ഓപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ട് ആവശ്യപ്പെട്ടു.
പ്രൈമറി സംഘങ്ങൾ ശേഖരിക്കുന്ന നിക്ഷേപങ്ങൾക്കു നൽകുന്ന പലിശനിരക്കിനേക്കാൾ ഒരു ശതമാനം കൂടുതൽ പലിശ കേരളബങ്കിലെ സംഘം നിക്ഷേപങ്ങൾക്കു നൽകണമെന്നും മന്ത്രിക്കും കേരള ബാങ്ക് ചെയർമാനും നൽകിയ നിവേദനത്തിൽ സംഘടന ആവശ്യപ്പെട്ടു.
കഴിഞ്ഞ ദിവസമാണു കേരളബാങ്ക് സംഘങ്ങളുടെ സ്ഥിര നിക്ഷേപ പലിശ നിരക്ക് 7.10% ആയി കുറവ് വരുത്തിയത്. എന്നാൽ പ്രാഥമിക സംഘങ്ങൾ ഒരു വർഷം മുതൽ രണ്ടു വർഷം വരെയുള്ള നിക്ഷേപങ്ങൾക്ക് 8%മുതൽ 8.5% വരെ പലിശ നൽകുന്നുണ്ട്. ബാങ്കിന്റെ നടപടി കേരളത്തിലെ സഹകരണ മേഖലയുടെ തകർച്ചയ്ക്ക് വഴിയൊരുക്കുമെന്നാണ് ഈ മേഖലയുമായി ബന്ധപ്പെട്ടുള്ളവർ പറയുന്നത്.
ജൂണിലെ താരം ഹ്യുണ്ടായി ക്രെറ്റ
മുംബൈ: ജൂണിൽ ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട കാർ ക്രെറ്റയെന്ന് ഹ്യുണ്ടായി ഇന്ത്യ പ്രഖ്യാപിച്ചു. ജൂണിൽ 15,786 യൂണിറ്റുകളുടെ വിൽപ്പനയാണ് നടന്നത്.
മാർച്ച്, ഏപ്രിൽ മാസങ്ങളിലും ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട മോഡലായിരുന്നു ഈ ജനപ്രിയ മിഡ്-സൈസ് എസ്യുവി.
“ക്രെറ്റ വെറുമൊരു ഉത്പന്നമല്ല, 12 ലക്ഷത്തിലധികം ഇന്ത്യൻ കുടുംബങ്ങളുടെ വികാരമാണ്. കഴിഞ്ഞ ദശകത്തിൽ, ബ്രാൻഡ് ക്രെറ്റ എസ്യുവി മേഖലയെ സ്ഥിരമായി പുനർനിർവചിക്കുകയും ഇന്ത്യയിലെ ഹ്യുണ്ടായിയുടെ വളർച്ചയുടെ ശക്തമായ ഒരു സ്തംഭമായി തുടരുകയും ചെയ്തു.
രാജ്യത്ത് 10 വർഷം പൂർത്തിയാക്കുന്നവേളയിൽ ജൂണിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന മോഡലായി മാറുന്നത്, ഇന്ത്യൻ ഉപഭോക്താക്കൾ ബ്രാൻഡിൽ അർപ്പിച്ച സ്നേഹത്തിന്റെയും വിശ്വാസത്തിന്റെയും തെളിവാണ്.
2015ൽ പുറത്തിറങ്ങിയശേഷം ഓരോ വർഷവും രാജ്യത്ത് ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന മിഡ്-സൈസ് എസ്യുവിയാണ് ഹ്യുണ്ടായി ക്രെറ്റ”. ഹ്യുണ്ടായി മോട്ടോർ ഇന്ത്യയുടെ ഡയറക്ടറും സിഇഒയുമായ തരുണ്‍ ഗർഗ് പറഞ്ഞു. 2015 ജൂലൈയിലാണ് ക്രെറ്റ ഇന്ത്യൻ വാഹന വിപണിയിൽ എത്തിയത്.
മിഡ് സൈസ് എസ്യുവി വിഭാഗത്തിൽ ക്രെറ്റ മത്സരിക്കുന്നത് മാരുതി സുസുക്കി ഗ്രാൻഡ് വിറ്റാര, കിയ സെൽറ്റോസ്, ടാറ്റ കർവ്, ടൊയോട്ട അർബൻ ക്രൂയിസർ ഹൈറൈഡർ, ഹോണ്ട എലിവേറ്റ്, സ്കോഡ കുഷാഖ്, ഫോക്സ് വാഗണ്‍ ടൈഗണ്‍, എംജി ആസ്റ്റർ എന്നിവയുമായാണ്.
ക്രെറ്റ പെട്രോൾ, ഡീസൽ വിഭാഗത്തിലും ഇലക്ട്രിക് വാഹനമായും ലഭിക്കുന്നതാണ്.
സ്വര്‍ണവിലയില്‍ വര്‍ധന
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ധന. ഗ്രാമിന് 45 രൂപയും പവന് 360 രൂപയുമാണ് ഇന്നലെ വര്‍ധിച്ചത്. ഇതോടെ ഒരു ഗ്രാമിന് 9065 രൂപയും പവന് 72520 രൂപയുമായി.
50 ശതമാനം വിലക്കുറവുമായി ലുലു; ഫ്ലാറ്റ് 50 സെയില്‍ വ്യാഴാഴ്ച മുതൽ
കോട്ടയം: 50 ശതമാനം വിലക്കുറവുമായി ലുലു ഫ്ലാറ്റ് 50 സെയിലിന് വ്യാഴാഴ്ച തുടക്കമാകും. ഞായറാഴ്ച വരെയാണ് ഫ്ലാറ്റ് ഫിഫ്റ്റി സെയിൽ നടക്കുക.
ഹൈപ്പർ മാർക്കറ്റ്, ഫാഷൻ സ്റ്റോർ, കണക്ട് തുടങ്ങിയ ലുലു സ്റ്റോറുകളിൽ നിന്ന് ഫ്ലാറ്റ് ഫിഫ്റ്റി സെയിലിലൂടെ വമ്പിച്ച വിലക്കുറവിൽ ഷോപ്പിംഗ് നടത്താൻ സാധിക്കും.
എൻഡ് ഓഫ് സീസൺ സെയിലിന്റെ ഭാഗമായി തുടരുന്ന ഓഫർ വിൽപ്പനയും ഇതോടൊപ്പം തുടരുകയാണ്. അന്താരാഷ്ട്ര ബ്രാൻഡുകൾ ഉൾപ്പെടുന്ന ലുലു മാളുകളിലെ വിവിധ ഷോപ്പുകൾ ലുലു ഓൺ സെയിലിലൂടെ ഓഫർ വിൽപ്പനയുടെ ഭാഗമാകും.
ഇലക്ട്രോണികിസ് ആൻഡ് ഹോം അപ്ലയൻസ് ഉത്പന്നങ്ങളുടെ വൻ ശേഖരമാണ് ഫ്ലാറ്റ് ഫിഫ്റ്റിയുടെ ഭാഗമായി ലുലു കണക്ടിൽ ഒരുക്കിയിരിക്കുന്നത്. ടിവി, വാഷിംഗ് മെഷിൻ, ഫ്രിഡ്ജ് തുടങ്ങി വീട്ടുപകരണങ്ങളും ഇലക്ട്രോണിക് ഉപകരണങ്ങളും 50 ശതമാനം കിഴിവിൽ സ്വന്തമാക്കാം.
ഇതിന് പുറമേ ലുലു ഹൈപ്പർ മാർക്കറ്റിൽ നിന്ന് റീട്ടെയിൽ ഉത്പന്നങ്ങൾ, നിത്യോപയോഗ സാധനങ്ങൾ എന്നിവയും 50 ശതമാനം കിഴിവിൽ ഫ്ലാറ്റ് ഫിഫ്റ്റി സെയിലിലൂടെ വാങ്ങിക്കാൻ സാധിക്കും.
ലുലു ഫാഷനിലും മികച്ച ഓഫറുകളാണ് ഉപഭോക്താക്കളെ കാത്തിരിക്കുന്നത്. ജുവലറി, സ്പെക്സ്, കോസ്മെറ്റിക്സ് ആൻഡ് ബ്യൂട്ടി എന്നിവയെല്ലാം അതിശയിപ്പിക്കുന്ന വിലക്കുറവിൽ സ്വന്തമാക്കാം.
ഫുഡ് കോർട്ടിലെ എല്ലാ ഷോപ്പുകളും വിനോദകേന്ദ്രമായ ഫൺട്യൂറയും ഓഫർ ദിനങ്ങളിൽ രാത്രി വൈകി പ്രവർത്തിക്കും. രാവിലെ ഒമ്പതിന് തുറക്കുന്ന മാൾ പുലർച്ചെ രണ്ട് വരെ തുറന്ന് പ്രവർത്തിക്കും. പ്രത്യേക പാർക്കിംഗ് സൗകര്യവും ഒരുക്കിയിട്ടുണ്ട്.
സോഹോ കോർപറേഷൻ കൊട്ടാരക്കരയിൽ
തിരുവനന്തപുരം: ഇന്ത്യയിലെ സോഫ്റ്റ്വെയർ വ്യവസായ രംഗത്തെ അതികായരായ സോഹോ കോർപറേഷൻ കൊട്ടാരക്കരയിൽ നങ്കൂരമുറപ്പിക്കുകയാണെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ.
വൻകിട ബിസിനസുകൾക്കുസോഫ്റ്റ്വെയർ സേവനങ്ങൾ ലഭ്യമാക്കുന്ന സോഹോ കോർപറേഷൻ ഇന്ന് ലോകമെമ്പാടും അറിയപ്പെടുന്ന കമ്പനിയാണ്. തമിഴ്നാട്ടിലെ തെങ്കാശിക്കടുത്താണ് അവരുടെ വൈജ്ഞാനിക വിഭവശേഷിയുടെ ആസ്ഥാനം. അവർതന്നെ വളർത്തിയെടുക്കുകയും പരിപോഷിപ്പിക്കുകയും ചെയ്യുന്ന കോർപറേറ്റ് രീതിയാണ് സോഹോയുടേത്.
കേരളത്തിലെ വൻകിട നഗരങ്ങളെ പരിഗണിക്കാതെ കൊട്ടാരക്കരപോലെ ഇടത്തരം നഗരത്തിൽ അവർ കേന്ദ്രം തുറക്കാൻ തയ്യാറായതെന്ന് മന്ത്രി പറഞ്ഞു.
പുനരുപയോഗ ഊര്‍ജമേഖലയില്‍ 200 കോടിയുടെ പദ്ധതിയുമായി ഇന്‍കല്‍
കൊച്ചി: പുനരുപയോഗ ഊര്‍ജമേഖലയില്‍ 200 കോടി രൂപയുടെ പദ്ധതിയുമായി ഇന്‍കല്‍. ഇടപ്പള്ളി മാരിയറ്റ് ഹോട്ടലില്‍ നടന്ന വാർത്താസമ്മേളനത്തില്‍ കമ്പനി ചെയര്മാന് കൂടിയായ മന്ത്രി പി. രാജീവ് പ്രഖ്യാപനം നടത്തി.
പൊതുസ്വകാര്യ പങ്കാളിത്തത്തോടെയുള്ള സംരംഭമായ ഇന്‍കല്‍ 2024-25 സാമ്പത്തികവര്‍ഷത്തില്‍ 123.87 കോടി രൂപയുടെ റിക്കാർഡ് വിറ്റുവരവാണ് കൈവരിച്ചതെന്നു മന്ത്രി പറഞ്ഞു. 23.53 കോടി രൂപ അറ്റാദായം ഉണ്ടാക്കാനും കമ്പനിക്ക് സാധിച്ചു. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് വിറ്റുവരവിലും അറ്റാദായത്തിലും ഗണ്യമായ വര്‍ധന ഉണ്ടായി. തുടര്‍ച്ചയായ നാലാംവര്‍ഷവും കമ്പനി ലാഭത്തിലായതിനാല്‍ കഴിഞ്ഞ രണ്ടുവര്‍ഷത്തെ പോലെ മൂന്നാംവര്‍ഷവും ഡിവിഡന്റ് നല്കുന്നതു തീരുമാനിക്കുമെന്നും മന്ത്രി പറഞ്ഞു.
ഇന്‍കലിന്റെ ഉടമസ്ഥതയിലുള്ള മലപ്പുറം ഗ്രീന്‍സ് വ്യവസായ പാര്‍ക്കില്‍ 75 ഏക്കറില്‍ 23.2 മെഗാ വാട്ട് സോളാര്‍ വൈദ്യുതി പദ്ധതിക്കാണ് ആദ്യഘട്ടത്തില്‍ തുടക്കമാകുന്നത്. മറ്റു പ്രമുഖ വ്യവസായ ഗ്രൂപ്പുകളുമായുള്ള ഗ്രൂപ്പ് കാപ്പിറ്റല്‍ മോഡല്‍ ചര്‍ച്ചകള്‍ പൂര്‍ത്തിയാകുന്ന മുറയ്ക്ക് കാസര്‍ഗോഡ്, പാലക്കാട് ജില്ലകളിലും ഭൂമി വാങ്ങി പദ്ധതി വിപുലീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
ഇന്‍കല്‍ മാനേജിംഗ് ഡയറക്ടര്‍ ഡോ. കെ. ഇളങ്കോവന്, സ്വതന്ത്ര ഡയറക്ടര്‍മാരായ ജേക്കബ് കോവൂര്‍ നൈനാന്, അഡ്വ. ഗീതാ കുമാരി, ബിസിനസ് ഡെവലപ്മെന്റ് സീനിയര്‍ ഡിജിഎം ബഷീര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.
വാണിജ്യ പാചകവാതക സിലിണ്ടറിന് 58.50 രൂപ കുറച്ചു
കൊച്ചി: രാജ്യത്ത് വാണിജ്യാവശ്യങ്ങള്‍ക്കുള്ള പാചക വാതക സിലിണ്ടറിന്റെ വില കുറച്ചു. 19 കിലോയുടെ വാണിജ്യ എല്‍പിജി സിലിണ്ടറിനു 58.50 രൂപയാണു കുറച്ചത്.
1,671 രൂപയാണ് പുതിയ വില. വാണിജ്യ സിലിണ്ടറിനു കഴിഞ്ഞ നാലു മാസത്തിനിടെ 140 രൂപയാണു കുറഞ്ഞത്. 19 കിലോഗ്രാമിന്റെ വാണിജ്യ സിലിണ്ടറിന് കൊച്ചിയില്‍ 57.5 രൂപയാണു കുറഞ്ഞത്.
1,672 രൂപയാണ് കൊച്ചിയിലെ പുതിയ വില. നേരത്തേ 1729.5 രൂപയായിരുന്നു വില. അതേസമയം, ഗാര്‍ഹിക സിലിണ്ടര്‍ വിലയില്‍ മാറ്റമില്ല.
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വര്‍ധിച്ചു. ഗ്രാമിന് 105 രൂപയും പവന് 840 രൂപയുമാണ് വര്‍ധിച്ചത്. ഇതോടെ സ്വര്‍ണവില ഗ്രാമിന് 9,020 രൂപയും പവന് 72,160 രൂപയുമാണ് വര്‍ധിച്ചത്.
കൊച്ചി: ആമസോൺ ഇന്ത്യ പ്രൈം ഡേ 2025 പ്രഖ്യാപിച്ചു. 12ന് പുലർച്ചെ 12 മുതൽ 14ന് രാത്രി 12 വരെ പ്രൈം മെംബർമാർക്കു മാത്രമായി 72 മണിക്കൂർ മികച്ച ഡീലുകൾ, സേവിംഗ്സ്, പുതിയ ലോഞ്ചുകൾ, എക്സ്ക്ലൂസീവ് എന്റർടെയിൻമെന്റ് എന്നീ ഓഫറുകളുണ്ട്.
ഐസിഐസിഐ ബാങ്ക് ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകൾ, എസ്ബിഐ ക്രെഡിറ്റ് കാർഡുകൾ, ഐസിഐസിഐ ബാങ്ക് ക്രെഡിറ്റ് കാർഡുകളിലെയും എസ്ബിഐ ക്രെഡിറ്റ് കാർഡുകളിലെയും ഇഎംഐ ട്രാൻസാക്ഷനുകൾ എന്നിവ ഉപയോഗിച്ച് പേമെന്റ് ചെയ്യുമ്പോൾ 10 ശതമാനം ഇളവുണ്ടാകും.
ലുലുവില്‍ ഫ്ലാറ്റ് 50 സെയില്‍ മൂന്നിനു തുടങ്ങും
കൊച്ചി: അമ്പത് ശതമാനം കിഴിവുമായി ലുലു ഫ്ലാറ്റ് 50 സെയിലിന് മൂന്നിനു തുടക്കമാകും. നാല് ദിവസങ്ങളിലായിട്ടാണ് ഫ്ലാറ്റ് ഫിഫ്റ്റി സെയിലും ലുലുമാളിലെ വിവിധ ഷോപ്പുകള്‍ അണിനിരക്കുന്ന ലുലു ഓണ്‍ സെയിലും നടക്കുക.
ലുലു ഹൈപ്പര്‍ മാര്‍ക്കറ്റ്, ലുലു ഫാഷന്‍ സ്റ്റോര്‍, ലുലു കണക്ട് എന്നിവിടങ്ങളില്‍നിന്ന് ഫ്ലാറ്റ് ഫിഫ്റ്റി സെയിലിലൂടെ 50 ശതമാനം വിലക്കിഴിവില്‍ ഷോപ്പിംഗ് നടത്താന്‍ സാധിക്കും.
ലുലു ഹൈപ്പര്‍മാര്‍ക്കറ്റില്‍ നടത്തിവരുന്ന എന്‍ഡ് ഓഫ് സീസണ് സെയിലിന്റെ ഭാഗമായി തുടരുന്ന കിഴിവ് വില്പനയും ഇതോടൊപ്പം തുടരും. ലുലു ഓണ്‍ സെയിലിന്റെ ലോഗോ പ്രകാശനം സിനിമാ താരങ്ങളായ ശ്രുതി രാമചന്ദ്രനും മാധവ് സുരേഷ് ഗോപിയും ചേര്‍ന്ന് നിര്‍വഹിച്ചു.
കൊച്ചി ലുലുമാള്‍ ജനറല്‍ മാനേജര്‍ വിഷ്ണു ആര്. നാഥ്, മാള്‍ മാനേജര്‍ റിചേഷ് ചാലുമ്പറമ്പില്‍, ലുലു ഫാഷന്‍ സ്റ്റോര്‍ മാനേജര്‍ വിജയ് ജയിംസ് എന്നിവര്‍ സന്നിഹിതരായിരുന്നു.
കഴിഞ്ഞ ദിവസം ആരംഭിച്ച എന്‍ഡ് ഓഫ് സീസണ് സെയില്‍ 20 വരെ തുടരും. അന്താരാഷ്ട്ര ബ്രാന്‍ഡുകള്‍ ഉള്‍പ്പെടുന്ന ലുലു മാളുകളിലെ വിവിധ ഷോപ്പുകള്‍ ഓഫര്‍ വില്പനയുടെ ഭാഗമാകും. കൂടാതെ 50 ശതമാനം വിലക്കുറവില്‍ ലുലു കണക്ട് , ലുലു ഫാഷന്‍, ലുലു ഹൈപ്പര്‍ മാര്‍ക്കറ്റ് എന്നിവയില്‍നിന്നും സാധനങ്ങള്‍ വാങ്ങുവാന്‍ ലുലു ഫ്ലാറ്റ് ഫിഫ്റ്റി സെയിലിലൂടെയും സാധിക്കും.
ഫ്ലാറ്റ് ഫിഫ്റ്റി തുടരുന്ന മൂന്നു മുതല്‍ ആറു വരെയുള്ള ദിവസങ്ങളില്‍ ലുലു ഫുഡ് കോര്‍ട്ടിലെ എല്ലാ ഷോപ്പുകളും, വിനോദകേന്ദ്രമായ ഫണ്‍ട്യൂറയും രാത്രി വൈകിയും പ്രവര്‍ത്തിക്കും. അഞ്ചിന് ആരംഭിക്കുന്ന ഇടതടവില്ലാത്ത 42 മണിക്കൂര്‍ സെയില്‍ ഏഴിന് പുലര്‍ച്ചെ വരെ നീണ്ടുനില്‍ക്കും.
ഇതേ ദിവസങ്ങളില്‍ ലുലു ഓണ്‍ സെയിലിലൂടെ ലുലുമാളിലെ വിവിധ ഷോപ്പുകളില്‍ നിന്ന് 50 ശതമാനം വരെ വിലക്കിഴിവില്‍ ഷോപ്പിംഗ് നടത്താനുള്ള അവസരവും ഒരുങ്ങും. Lulu Online India Shopping ആപ്പ് വഴിയും www.luluhypermarket.in എന്ന വെബ്സൈറ്റ് സന്ദര്‍ശിച്ചോ ഷോപ്പിംഗ് നടത്താം. ലുലു ഹാപ്പിനസ് ലോയലിറ്റി അംഗങ്ങള്‍ക്ക് നാളെ മുതല്‍ ഓഫര്‍ ഉപയോഗപ്പെടുത്താം.
യുഎസ് റെമിറ്റൻസ് ടാക്സ് കുറച്ചു
ന്യൂയോർക്ക്: യുഎസ് പൗരത്വമില്ലാത്തവർ യുഎസിന് പുറത്തേക്ക് അയയ്ക്കുന്ന പണത്തിന് ഈടാക്കാൻ ശിപാർശ ചെയ്തിരുന്ന നികുതി (റെമിറ്റൻസ് ടാക്സ്) വീണ്ടും കുത്തനെ വെട്ടിക്കുറച്ച് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ വണ്‍ ബിഗ് ബ്യൂട്ടിഫുൾ ബിൽ ആക്ട്. 5 ശതമാനം നികുതി ഏർപ്പെടുത്തണമെന്നായിരുന്നു ബില്ലിലെ ആദ്യ ശിപാർശ. പിന്നീടത് 3.5 ശതമാനമാക്കി. ഇത് ഭേദഗതി ചെയ്ത് ഒരു ശതമാനമാക്കിയിരിക്കുകയാണ്.
പുതിയ ഭേദഗതിയിൽ കറൻസി, മണി ഓർഡർ, ചെക്ക് മുതലായ രീതികളിൽ പണമയച്ചാൽ മാത്രമേ നികുതിയുള്ളൂ. ബാങ്ക് അക്കൗണ്ടുകൾ തമ്മിലോ, യുഎസിൽനിന്നു നേടിയ ഡെബിറ്റ് കാർഡ്, ക്രെഡിറ്റ് വഴിയോ അയയ്ച്ചാൽ നികുതിയില്ല. ഈ വർഷം ഡിസംബർ 31ന് ശേഷമുള്ള പണമയയ്ക്കലുകൾക്കാണ് നികുതി ബാധകമാകുകയെന്ന് യുഎസ് സെനറ്റിന്റെ പുതിയ തീരുമാനം വ്യക്തമാക്കുന്നു.
യുഎസ് സെനറ്റിന്റെ പുതിയ നടപടി യുഎസിലുള്ള ലക്ഷക്കണക്കിന് ഇന്ത്യക്കാർക്ക് ആശ്വാസമായി.
സെൻസെക്സും നിഫ്റ്റിയും നഷ്ടത്തിൽ
മുംബൈ: തുടർച്ചയായ നാലു ദിവസത്തെ നേട്ടത്തിനുശേഷം ഇന്ത്യൻ ഓഹരിസൂചികകൾ താഴ്ചയിൽ. നിഫ്റ്റിയും സെൻസെക്സും തകർച്ചയെ നേരിട്ടപ്പോൾ മിഡ്കാപ്, സ്മോൾകാപ് സൂചികകൾ നേട്ടത്തിലെത്തി. സമ്മിശ്രമായ ആഗോള സൂചനകളാണ് ഇന്ത്യൻ വിപണിയെ ബാധിച്ചത്.
സെൻസെക്സ് 452 പോയിന്റ് (0.54%) താഴ്ന്ന് 83,606.46ലും നിഫ്റ്റി 121 പോയിന്റ് (0.47%) നഷ്ടത്തിൽ 25,517.05ലും ക്ലോസ് ചെയ്തു. ബിഎസ്ഇ മിഡ്കാപ്, സ്മോൾകാപ് സൂചികകൾ ഉയർന്ന് യഥാക്രമം 0.67 ശതമാനത്തിലും 0.81 ശതമാനത്തിലും ക്ലോസ് ചെയ്തു. നിഫ്റ്റി മിഡ്കാപ് (0.60%), നിഫ്റ്റി സ്മോൾകാപ് (0.52%) ഉയർന്ന് വ്യാപാരം പൂർത്തിയാക്കി.
മിഡ്കാപ്, സ്മോൾകാപ് സൂചികകളിലുണ്ടായ നേട്ടത്തോടെ ബിഎസ്ഇയിൽ ലിസ്റ്റ് ചെയ്ത മൊത്തം കന്പനികളുടെ വിപണി മൂലധനത്തിൽ നഷ്ടമുണ്ടായില്ല. 460 ലക്ഷം കോടി രൂപയിൽനിന്ന് ഒരു ലക്ഷം കോടി രൂപ ഉയർന്ന് 461 ലക്ഷം കോടിയിലെത്തി.
ജൂണിൽ നിഫ്റ്റി 50 തുടർച്ചയായ നാലാം മാസവും നേട്ടത്തിലെത്തി. ജൂണിൽ മൂന്നു ശതമാനമാണ് ഉയർന്നത്. വാർഷിക കണക്കിൽ സൂചിക 7.5 ശതമാനത്തിന്റെ നേട്ടമാണുണ്ടാക്കിയത്.
‘ക്യാപ്റ്റൻ കൂൾ’ ട്രേഡ് മാർക്ക്
ആരാധകർ സ്നേഹത്തോടെ വിളിക്കുന്ന ക്യാപ്റ്റൻ കൂൾ എന്ന പേര് ട്രേഡ്മാർക്ക് ആക്കാൻ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ മുൻ നായകൻ മഹേന്ദ്ര സിംഗ് ധോണി. ഇതിനായി ധോണി അപേക്ഷ നൽകി. നായകനായി കളത്തിൽ പുലർത്തിയ ശാന്തമായ സ്വഭാവത്തിനാണ് ആരാധകർ ധോണിയെ ക്യാപ്റ്റൻ കൂൾ എന്നു വിളിക്കാൻ തുടങ്ങിയത്.
ജൂണ്‍ 5ന് ട്രേഡ് മാർക്ക് രജിസ്ട്രി പോർട്ടൽ വഴി മുൻ നായകൻ ഓണ്‍ലൈനായി അപേക്ഷ ഒൗദ്യോഗികമായി സമർപ്പിച്ചു. ക്രിക്കറ്റ് ലോകത്ത് തന്റെ പേരിന്റെ പര്യായമായി വ്യാപകമായി അംഗീകരിക്കപ്പെട്ട വിളിപ്പേരിൽ ധോണിക്ക് പ്രത്യേക അവകാശങ്ങൾ നേടാനുള്ള ഉദ്ദേശ്യമാണ് ഇതിലൂടെയുള്ളത്.
കായിക പരിശീലനം, പരിശീലന സേവനങ്ങൾ, പരിശീലന കേന്ദ്രങ്ങൾ എന്നിവയ്ക്കായി ’ക്യാപ്റ്റൻ കൂൾ’ ഉപയോഗിക്കാനുള്ള എക്സ്ക്ലൂസീവ് അവകാശങ്ങൾ മുൻ ഇന്ത്യൻ ക്യാപ്റ്റൻ ആവശ്യപ്പെടുന്നു.
ട്രേഡ് മാർക്ക് രജിസ്ട്രി പോർട്ടൽ പ്രകാരം, അപേക്ഷ സ്വീകരിച്ച് പരസ്യം ചെയ്തിട്ടുണ്ട്. ജൂണ്‍ 16ന് ഒൗദ്യോഗിക ട്രേഡ് മാർക്ക് ജേണലിൽ ഈ ട്രേഡ്മാർക്ക് പ്രസിദ്ധീകരിച്ചു.
ട്രേഡ്മാർക്കിനുള്ള അപേക്ഷ സമർപ്പിക്കുന്നതിനു തടസങ്ങളൊന്നുമില്ലായിരുന്നുവെന്ന് ധോണിയുടെ അഭിഭാഷക മാൻസി അഗർവാൾ പറഞ്ഞു. ധോണിയുടെ ടീം ആദ്യമായി ട്രേഡ്മാർക്കിനായി ഫയൽ ചെയ്തപ്പോൾ, ട്രേഡ് മാർക്ക് നിയമത്തിലെ സെക്ഷൻ 11(1) പ്രകാരം രജിസ്ട്രി ഒരു എതിർപ്പ് ഉന്നയിച്ചു. റിക്കാർഡിൽ ഇതിനകം തന്നെ സമാനമായ ഒരു മാർക്ക് ഉള്ളതിനാൽ ഈ വാചകം ആളുകളെ ആശയക്കുഴപ്പത്തിലാക്കുമോ എന്നായിരുന്നു ആശങ്ക.
മറുപടിയായി, ‘ക്യാപ്റ്റൻ കൂൾ’ എന്ന പേര് ധോണിയുമായി വ്യക്തമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് ധോണിയുടെ നിയമ പ്രതിനിധികൾ വാദിച്ചു. വർഷങ്ങളായി ആരാധകരും മാധ്യമങ്ങളും ഒരുപോലെ ഈ പേര് ജനപ്രിയമായി ഉപയോഗിക്കുന്നുണ്ടെന്നും ഇത് അദ്ദേഹത്തിന്റെ പൊതു വ്യക്തിത്വത്തിന്റെ അവിഭാജ്യ ഘടകമായി മാറിയിരിക്കുന്നുവെന്നും അവർ ഉൗന്നിപ്പറഞ്ഞു.
ആ വിളിപ്പേര് വെറുമൊരു ആകർഷകമായ ടാഗിനേക്കാൾ വളരെ കൂടുതലാണെന്ന് രജിസ്ട്രി സമ്മതിച്ചു; അത് ധോണിയുടെ വാണിജ്യ പ്രതിച്ഛായയുടെ വലിയൊരു ഭാഗമാണ്. ‘ക്യാപ്റ്റൻ കൂൾ’ എന്ന അദ്ദേഹത്തിന്റെ പ്രശസ്തി വർഷങ്ങളോളം പഴക്കമുള്ളതാണ്, കൂടാതെ ലോകമെന്പാടുമുള്ള ക്രിക്കറ്റ് പ്രേമികൾക്ക് സുപരിചിതമാണ്.
വാണിജ്യ മേഖലയിൽ തങ്ങളുടെ പ്രതിച്ഛായ സംരക്ഷിക്കുന്നതിനായി സെലിബ്രിറ്റികൾക്കും അറിയപ്പെടുന്ന വ്യക്തികൾക്കും വ്യക്തിഗത ബ്രാൻഡിംഗും വിശേഷകമായ ഐഡന്റിറ്റികളും എങ്ങനെ ഉപയോഗപ്പെടുത്താമെന്ന് ഈ കേസ് എടുത്തുകാണിക്കുന്നു.
ഫോക്സ്വാഗൺ പെർഫോമൻസ് സെന്റർ തുറന്നു
കൊച്ചി: ഫോക്സ്വാഗൺ ഇന്ത്യ രാജ്യത്തെ ആദ്യത്തെ പെർഫോമൻസ് സെന്റർ ചെന്നൈയിലെ മൗണ്ട് റോഡിൽ തുറന്നു.
ഗോൾഫ് ജിടിഐയും ടിഗുവാൻ ആർ ലൈനും വാങ്ങാൻ താൽപ്പര്യമുള്ള ഉപഭോക്താക്കൾക്ക് മെച്ചപ്പെട്ട റീട്ടെയിൽ അനുഭവം നൽകുന്നതിനാണു സെന്റർ ആരംഭിച്ചത്.
പെർഫോമൻസ് സെന്റർ ഇന്ത്യയിലുടനീളം ആരംഭിക്കുന്ന പുതിയ ടച്ച്പോയിന്റുകളിൽ ആദ്യത്തേതാണെന്ന് അധികൃതർ അറിയിച്ചു.
25 സ്കൂളുകളിൽ വണ്ടര്‍ലാ സ്റ്റം ലാബ്
കൊച്ചി: 25 വര്‍ഷം പൂര്‍ത്തിയാക്കുന്ന വണ്ടര്‍ലാ ഹോളിഡേസ് ലിമിറ്റഡ് സംസ്ഥാനത്തെ 25 സ്കൂളുകള്‍ക്ക് സ്റ്റം (സയന്‍സ്, ടെക്നോളജി, എൻജിനിയറിംഗ്, മാത്തമാറ്റിക്സ്) ലാബുകള്‍ നല്‍കും.
അടുത്ത തലമുറയിലെ ശാസ്ത്രജ്ഞരെ രൂപപ്പെടുത്താനുള്ള ശ്രമമാണ് വണ്ടര്‍ലാബ്സ് എന്ന പദ്ധതിയിലൂടെ കന്പനി ലക്ഷ്യമാക്കുന്നതെന്നു വണ്ടർലാ എക്സിക്യൂട്ടീവ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ അരുണ്‍ കെ. ചിറ്റിലപ്പിള്ളി പറഞ്ഞു.
സര്‍ക്കാര്‍, എയ്ഡഡ് സ്കൂളുകള്‍, ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന സ്വകാര്യസ്കൂളുകള്‍ എന്നിവയെയാണ് പദ്ധതിയില്‍ ഉൾപ്പെടുത്തുക. നാട്ടിന്‍പുറങ്ങളിലെ വിദ്യാലയങ്ങള്‍ക്കാണ് മുന്‍ഗണന. തെരഞ്ഞെടുക്കപ്പെടുന്ന സ്കൂളുകളില്‍ യുപി, ഹൈസ്കൂള്‍ വിഭാഗങ്ങളിലായി 200 വിദ്യാർഥികളെങ്കിലും ഉണ്ടാകണം. പദ്ധതിയുടെ ഭാഗമാകാൻ സ്കൂളുകള്‍ https:// apps.wonderla.co.in/wonderlabs. എന്ന പോര്‍ട്ടലില്‍ അപേക്ഷിക്കണം.
അപൂർവ ഭൗമ മൂലകങ്ങൾ: ചൈനയുടെ നിയന്ത്രണങ്ങളെ മറികടക്കാൻ ഇന്ത്യയും ജപ്പാനും ഒന്നിക്കുന്നു
മുംബൈ: അപൂർവ ഭൗമമൂലകങ്ങളുടെ കയറ്റുമതിയിൽ ചൈന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതിനെത്തുടർന്ന് വിതരണ ശൃംഖലയിലെ തടസങ്ങൾ പരിഹരിക്കുന്നതിനുള്ള മാർഗം കണ്ടെത്താൻ ഇന്ത്യൻ, ജാപ്പനീസ് കന്പനികൾ ഒരുമിച്ച് ശ്രമിക്കുന്നുണ്ടെന്ന് റിപ്പോർട്ട്.
ഇന്ത്യൻ കന്പനികളുമായുള്ള സഹകരണത്തിലൂടെ ഒരു വഴി കണ്ടെത്തുന്നതിനായി ജപ്പാനിലെ ഇലക്ട്രിക് വാഹന, ബാറ്ററി വ്യവസായത്തിൽ നിന്നുള്ള ഒരു ഡസനിലധികം കന്പനികൾ ഡൽഹിയിലുണ്ടെന്ന് മിന്റ് റിപ്പോർട്ട് ചെയ്തു.
ഇന്ത്യയിൽ പ്രവർത്തിക്കുന്ന ചില കന്പനികളാണ് മിത്സുബിഷി കെമിക്കൽസ്, സുമിറ്റോമോ മെറ്റൽസ് ആൻഡ് മൈനിംഗ്, പാനസോണിക് തുടങ്ങിവ. ഈ കന്പനികളെല്ലാം ജാപ്പനീസ് വ്യാവസായിക സംഘ ടനയായ ബാറ്റർ അസോസിയേഷൻ ഓഫ് സപ്ലൈ ചെയിൻ (ബിഎഎസ്സി) അംഗങ്ങളാണ്. റിലയൻസും അമാര രാജും ഇന്ത്യയെ പ്രതിനിധീകരിക്കുന്നുണ്ടെന്നും റിപ്പോർട്ടുണ്ട്.
ലിഥിയം-അയണ്‍ ബാറ്ററികൾക്കും ലിഥിയം, ഗ്രാഫൈറ്റ് തുടങ്ങിയ നിർണായക ധാതുക്കൾക്കും വേണ്ടിയുള്ള പങ്കാളിത്തങ്ങൾ, കൂടാതെ ഈ മേഖലകളിലെ ചൈനയുടെ ആധിപത്യത്തെ മറികടക്കുന്നതിനായി വൈവിധ്യമാർന്ന വിതരണ ശൃംഖലയ്ക്കുള്ള സഹകരണങ്ങൾ എന്നിവ കന്പനികൾ പര്യവേക്ഷണം ചെയ്യാൻ സാധ്യതയുണ്ട്.
സ്മാർട്ട്ഫോണ്‍ മുതൽ ഇലക്ട്രിക് വാഹനങ്ങളുടെ വരെ നിർമാണത്തിന് ആവശ്യമായ അപൂർവ ഭൗമ മൂലക കാന്തങ്ങളുടെ കയറ്റുമതിയിൽ ചൈന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുകയാണ്. ഇതേത്തുർന്ന് ഇന്ത്യയിലേക്കുള്ള ഓട്ടോ പാർട്സുകളുടെ കയറ്റുമതിയിൽ കാലതാമസമുണ്ടായിരിക്കുകയാണ്. ഇത് ഉത്പാദനത്തിൽ തടസമുണ്ടാക്കുമോയെന്ന ആശങ്കയിലാണ് കാർ നിർമാതാക്കൾ.
വർധിച്ചുവരുന്ന ആഗോള വ്യാപാര സംഘർഷങ്ങൾക്കിടയിൽ നിർണായക ധാതുക്കളുടെ വിതരണം ഉറപ്പാക്കാനുള്ള ശ്രമങ്ങൾ സർക്കാർ ശക്തമാക്കുകയാണെന്ന് കഴിഞ്ഞ ആഴ്ച ആദ്യം ധനകാര്യ മന്ത്രാലയം പറഞ്ഞിരുന്നു.
വ്യാവസായിക ഉത്പാദനം താഴ്ന്നു
ന്യൂഡൽഹി: ഇന്ത്യയുടെ വ്യാവസായിക ഉത്പാദനം മേയിൽ താഴ്ന്ന നിലയിൽ. എട്ടുമാസത്തെ താഴ്ന്ന നിരക്കായ 1.2 ശതമാനത്തിലേക്കാണ് ഉത്പാദനം കുറഞ്ഞത്. മുൻമാസം ഇത് 2.6 ശതമാനത്തിലായിരുന്നുവെന്ന് ഇന്നലെ പുറത്തിറങ്ങിയ കണക്കുകൾ വ്യക്തമാക്കുന്നു.
കോർ മേഖലയിലെ പ്രകടനത്തിലുണ്ടായ കുറവ് ഇടിവിനു കാരണമായി. കോർ സെക്ടർ വളർച്ച ഏപ്രിലിലെ ഒരു ശതമാനത്തിൽ നിന്ന് മേയ് മാസത്തിൽ ഒന്‍പത് മാസത്തെ ഏറ്റവും താഴ്ന്ന നിരക്കായ 0.7 ശതമാനമായി കുറഞ്ഞു.
വൈദ്യുതി മേഖല അഞ്ച് വർഷത്തിനിടയിലെ ഏറ്റവും വലിയ ഇടിവിന് സാക്ഷ്യം വഹിച്ചു. വളർച്ച 5.8 ശതമാനമായി ചുരുങ്ങി. അധിക മഴയാണ് വൈദ്യുത മേഖലയ്ക്കു തിരിച്ചടിയായത്.
ജെജെ ഗാർഡൻ ഡ്രാഗണ്‍ ഫ്രൂട്ട് ജാം വിപണിയിലേക്ക്
റാന്നി: അത്തിക്കയം കേന്ദ്രീകരിച്ചുള്ള ജെജെ ഗാർഡൻ ഡ്രാഗണ്‍ ഫ്രൂട്ട് പ്ലാന്റേഷന്റെ ബൈ പ്രോഡക്ടായി ജെജെ ഗാർഡൻ ഡ്രാഗണ്‍ ഫ്രൂട്ട് ജാം വിപണിയിലിറങ്ങുന്നു.
ജാം, സ്ക്വാഷ്, ഡ്രൈ ഫ്രൂട്ട്സ് എന്നിവ അടക്കം വിവിധ ഉത്പന്നങ്ങൾ വിപണിയിലെത്തിക്കാൻ ലക്ഷ്യമിടുന്നതിന്റെ ആദ്യപടിയായാണ് ജെജെ ഗാർഡൻ ഡ്രാഗണ്‍ ഫ്രൂട്ട് ജാം വിപണിയിലിറക്കാനുള്ള ആദ്യ ഘട്ടം പൂർത്തിയാക്കിയത്. പ്രകൃതിദത്ത ചേരുവകളിൽ ഗുണ സമൃദ്ധവും ഏറെ രുചികരവുമായ ഡ്രാഗണ്‍ ഫ്രൂട്ട് ഉത്പന്നങ്ങൾ മാർക്കറ്റ് ചെയ്ത് ഉപയോക്താക്കളുടെ കൈകളിലെത്തിക്കുന്നതിലൂടെ ഫാം ടു ഹോം എന്ന സന്ദേശമാണ് ലക്ഷ്യമിടുന്നത്.
ഏറെ മധുരമുള്ള ഡ്രാഗണ്‍ പഴം വൈറ്റമിന്റെയും നാരുകളുടെയും കലവറയാണ്. ഇത് ദഹന പ്രക്രിയയെ സഹായിക്കും. സ്വാഭാവിക കളറിൽതന്നെ ഉത്പാദിപ്പിക്കപ്പെടുന്നതിനാൽ കൃത്രിമ കളറോ മറ്റോ ചേർക്കപ്പെടുന്നില്ല. രോഗപ്രതിരോധത്തിനും ആരോഗ്യസംരക്ഷണത്തിനും അത്യുത്തമം.
വെള്ളായണി കാർഷിക കോളജിന്റെ സഹകരണത്തോടെയാണ് പ്രോജക്ടിന്റെ തുടക്കമെങ്കിലും പ്ലാന്റേഷനോടു ചേർന്നു തന്നെ ഭാവിയിൽ വിവിധ തരം പ്രോഡക്ടുകൾ ഉത്പാദിപ്പിച്ച് മാർക്കറ്റ് ചെയ്യാനാണ് ലക്ഷ്യമിടുന്നതെന്ന് ജെജെ ഗാർഡൻ ഡയറക്ടർ കെ.എസ്. ജോസഫ് പറഞ്ഞു.
ജെജെ ഗാർഡൻ പ്ലാന്റേഷന്റെ വിപുലീകരണത്തോടൊപ്പം വിവിധയിടങ്ങളിൽ ആവശ്യക്കാർക്ക് ഏക്കർകണക്കിന് തോട്ടങ്ങൾ പ്ലാന്റ് ചെയ്തു നൽകി വരുന്നുണ്ട്. മതിയായ ബിസിനസ് സർവീസും ഇവർ ലഭ്യമാക്കുന്നു.
ആമസോൺ പ്രൊപ്പല്: വിജയികളെ പ്രഖ്യാപിച്ചു
കൊച്ചി: ആമസോണിന്റെ പ്രൊപ്പല് ഗ്ലോബല്‍ ബിസിനസ് ആക്സിലറേറ്റര്‍ സീസണ് നാലിലെ വിജയികളെ പ്രഖ്യാപിച്ചു.
ദീപക് അഗര്‍വാള്‍ സ്ഥാപിച്ച ഓറിക്, വിദുഷി വിജയ്വര്ഗിയ സ്ഥാപിച്ച ഐഎസ്എകെ ഫ്രാഗ്രന്‍സസ്, അന്‍ഷിത മെഹ്റോത്ര സ്ഥാപിച്ച ഫിക്സ് മൈ കേള്‍സ് എന്നീ ബ്രാന്‍ഡുകളാണു വിജയികളായത്.
ഇ-കൊമേഴ്സ് കയറ്റുമതി ഉപയോഗിച്ച് ലോകമെമ്പാടുമുള്ള ഉപഭോക്താക്കളിലേക്ക് എത്തിച്ചേരുന്നതിന് ഡയറക്ട് ടു കണ്‍സ്യൂമര്‍ (ഡി2സി) മേഖലയില്‍ വളര്‍ന്നുവരുന്ന ഇന്ത്യന്‍ ബ്രാന്‍ഡുകള്‍ക്ക് പിന്തുണ നല്‍കുന്നതിനാണ് ഈ പ്രോഗ്രാം രൂപകല്പന ചെയ്തിരിക്കുന്നത്.
വിജയികള്‍ക്ക് ആമസോണില്‍ നിന്ന് 100,000 ഡോളര്‍ ഇക്വിറ്റി ഫ്രീ ഗ്രാന്റ് ലഭിച്ചു. ആമസോണ്‍ ഇന്ത്യ പ്രൊപ്പല് സീസണ് 5 ലേക്കുള്ള അപേക്ഷകള്‍ ജൂലൈ 15 വരെ സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു.