കോട്ടയം: റബര്‍ വില ആര്‍എസ്എസ് നാല് ഗ്രേഡിന് 186, ഗ്രേഡ് അഞ്ചിന് 180 നിരക്കിലേക്ക് ഉയര്‍ന്നു. വിദേശവില 233 രൂപയിലേക്ക് കുതിച്ചതോടെ ആഭ്യന്തരവില ഇനിയും ഉയരാന്‍ സാധ്യതയേറി.
ഈ മാസാവസാനത്തോടെ വില 200 രൂപയില്‍ എത്തുമെന്നാണ് മാര്‍ക്കറ്റ് സൂചന. ഇന്നലെ കോട്ടയത്ത് ഏതാനും ഡീലര്‍മാര്‍ 190 രൂപയ്ക്ക് ഷീറ്റ് വാങ്ങാന്‍ തയാറായി. റബര്‍ ഷീറ്റിന് വന്‍ ക്ഷാമം നേരിടുന്നതിനാല്‍ ചരക്ക് കിട്ടാനില്ല.
കര്‍ഷകരുടെ കൈവശം നാമമാത്രമായ സ്റ്റോക്ക് മാത്രമേയുള്ളൂ. ഇന്നലെ ഒരു ടണ്‍ ഷീറ്റുപോലും കോട്ടയം മാര്‍ക്കറ്റില്‍ വില്‍പ്പനയ്ക്ക് എത്തിയില്ലെന്നു വ്യാപാരികള്‍ പറഞ്ഞു.
കോട്ടയം ആസ്ഥാനമായ രണ്ട് ടയര്‍ ഇതര കമ്പനികള്‍ ഇന്നലെ 190 രൂപയ്ക്ക് ഷീറ്റ് വാങ്ങാന്‍ താത്പര്യപ്പെട്ടു. ടയര്‍ കമ്പനികള്‍ രണ്ടാഴ്ചയായി മാര്‍ക്കറ്റ് വിട്ടുനില്‍ക്കുകയാണ്. വടക്കേ ഇന്ത്യന്‍ കമ്പനികള്‍ കേരളത്തില്‍നിന്ന് ഒരു വര്‍ഷമായി ചരക്ക് വാങ്ങാത്തതും കേരളത്തിലെ ചരക്ക് നീക്കം കുറയാന്‍ കാരണമായിട്ടുണ്ട്.
വടക്കേ ഇന്ത്യന്‍ കമ്പനികള്‍ വടക്കുകിഴക്കന്‍ മേഖലയില്‍നിന്ന് വലിയ തോതില്‍ ചരക്ക് വാങ്ങാന്‍ താത്പര്യപ്പെടുന്നു. കേരളത്തേക്കാള്‍ കിലോയ്ക്ക് 30 രൂപ വരെ വിലക്കുറവും ഗതാഗതത്തിലെ ചെലവുകുറവുമാണ് ഇത്തരമൊരു മാറ്റത്തിന് കാരണം. ഈസ്റ്ററും വിവിധ ആഘോഷങ്ങളും കഴിയാതെ റബര്‍ മേഖലയില്‍ ഉണര്വുണ്ടാവാനിടയില്ല.
വേനൽ കനത്തു: ഹില്ലി അക്വ ഉത്പാദനം റിക്കാർഡിലേക്ക്
ടി.പി. സന്തോഷ്കുമാർ
തൊടുപുഴ: വേനൽ ശക്തമായതോടെ സർക്കാർ വിപണിയിലെത്തിക്കുന്ന കുപ്പിവെള്ളമായ ഹില്ലി അക്വയുടെ വിൽപ്പന കുത്തനെ ഉയർന്നു. ഇതോടെ ഫാക്ടറികളിൽ കുപ്പിവെള്ളത്തിന്റെ ഉത്പാദനം മൂന്നിരട്ടിയായി വർധിപ്പിച്ചു.
കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഇത്തവണ വൻ വിറ്റുവരവു നേടാനുള്ള പദ്ധതികളാണ് കുപ്പിവെള്ള നിർമാണ കന്പനിയായ ഹില്ലി അക്വ ഒരുക്കുന്നത്. ജലവിഭവ വകുപ്പിന് കീഴിലുള്ള പൊതുമേഖലാ സ്ഥാപനമായ കേരള ഇൻഫ്രാസ്ട്രക്ചർ ഡെവലപ്മെന്റ് കോർപറേഷൻ (കിഡ്ക്) ആണ് ഹില്ലി അക്വ കുപ്പിവെള്ളം വിപണിയിലെത്തിക്കുന്നത്.
ചൂട് കനത്തതോടെ 30,000 ത്തിലേറെ കുപ്പിവെള്ളമാണ് അധികമായി തൊടുപുഴ മലങ്കരയിലെ പ്ലാന്റിൽ ഇപ്പോൾ ഉത്പാദിപ്പിക്കുന്നത്. തിരുവനന്തപുരം അരുവിക്കര, മലങ്കര പ്ലാന്റുകളിൽ പ്രതിദിന ഉത്പാദനം 75000 ബോട്ടിലായി ഉയർന്നു. ഇതിനു പുറമെ 20 ലിറ്ററിന്റെ കണ്ടെയ്നറുകളും അഞ്ചു ലിറ്ററിന്റെ ജാറുകളും കന്പനി പുറത്തിറക്കി.
ഒരു ലിറ്റർ കുപ്പിവെള്ളത്തിന് സ്വകാര്യ കന്പനികൾ 20 രൂപ ഈടാക്കുന്പോൾ ഹില്ലി അക്വ 15 രൂപയ്ക്ക് ലഭിക്കും. അഞ്ചു ലിറ്റർ ജാറിന് കടകളിൽ 60 രൂപയാണ് വിൽപ്പന വില. ഫാക്ടറി ഔട്ടലെറ്റിൽ ഒരു ലിറ്റർ ബോട്ടിൽ 10 രൂപയ്ക്കും അഞ്ചുലിറ്റർ ജാർ 50 രൂപയ്ക്കും ലഭിക്കും.
20 ലിറ്റർ കണ്ടെയ്നർ 60 രൂപ നിരക്കിൽ സ്ഥാപനങ്ങളിലെത്തിച്ചു നൽകും. 2022-23 സാന്പത്തിക വർഷത്തിൽ 5.22 കോടിയായിരുന്നു കന്പനിയുടെ വിറ്റു വരവ്. ഈ സാന്പത്തിക വർഷം 8.5 കോടി വിറ്റുവരവാണ് ലക്ഷ്യമിടുന്നതെന്ന് സീനിയർ ജനറൽ മാനേജർ വി. സജി പറഞ്ഞു.
റേഷൻ കടകൾ വഴി 10 രൂപയ്ക്ക് കുപ്പിവെള്ളം നൽകുന്ന സുജലം പദ്ധതിയും ഇതിനിടെ കന്പനി ആരംഭിച്ചിരുന്നു. പാലക്കാട്, ഷൊർണൂർ അടക്കമുള്ള റെയിൽവേ സ്റ്റേഷനുകളിലേക്കും കുപ്പിവെള്ളം എത്തിച്ച് വിപണനം നടത്തുന്നുണ്ട്. കാസർഗോഡ്, കണ്ണൂർ, കോഴിക്കോട്, കാക്കനാട് ജയിലുകളിൽ ചപ്പാത്തിക്കൊപ്പം 10 രൂപയ്ക്ക് നൽകുന്ന കുപ്പിവെള്ളവും ഹില്ലി അക്വയാണ്.
കണ്‍സ്യൂമർ ഫെഡിന്റെ സഹകരണത്തോടെ സപ്ലൈക്കോ ഒൗട്ട്ലെറുകളിലും കുപ്പിവെള്ളം വിതരണമുണ്ട്.
ഇടുക്കി, കോട്ടയം, എറണാകുളം, പത്തനംതിട്ട ജില്ലകളിലായിരുന്നു പ്രധാനമായും വിൽപ്പന. നേരത്തേ കന്പനിക്ക് ആറു വിതരണക്കാർ മാത്രമുണ്ടായിരുന്ന സ്ഥാനത്ത് 40 വിതരണക്കാരാണ് വിവിധ മേഖലകളിൽ ഹില്ലി അക്വ വിതരണം ചെയ്യുന്നത്. ഇതിനു പുറമെ വിദേശ രാജ്യങ്ങളിലേക്ക് ഹില്ലി അക്വ കുപ്പിവെള്ളം കയറ്റിയയക്കാനുള്ള പദ്ധതിയും തയാറാക്കി വരികയാണ്.
ആദ്യ ഘട്ടത്തിൽ യുഎഇ ഉൾപ്പെടെയുള്ള ഗൾഫ് നാടുകളിലേക്കായിരിക്കും കയറ്റിയയക്കുക. ഇതിനു പുറമെ സോഡയും ശീതളപാനീയങ്ങളും കന്പനിയുടേതായി അധികം വൈകാതെ വിപണിയിൽ പുറത്തിറങ്ങും.
അരുവിക്കരയ്ക്കും മലങ്കരയ്ക്കും പുറമെ പെരുവണ്ണാമൂഴിയിൽ പുതിയ കുപ്പിവെള്ള പ്ലാന്റ് സ്ഥാപിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. കക്കയം ഡാമിൽ നിന്നുള്ള വെള്ളമാണ് പ്ലാന്റിലേക്ക് ഉപയോഗപ്പെടുത്തുക.
ഇതിനു പുറമെ ഇടുക്കി ജില്ലയിൽ ടൂറിസം മേഖല കേന്ദ്രീകരിച്ച് പ്ലാന്റ് സ്ഥാപിക്കാനുള്ള നടപടികളും പ്രാരംഭ ഘട്ടത്തിലാണ്. ഇടുക്കി ജലാശയത്തിന്റെ ഭാഗമായ അഞ്ചുരുളിയിൽ പ്ലാന്റ് സ്ഥാപിക്കാനായി അധികൃതർ സർക്കാരിനെ സമീപിച്ചിട്ടുണ്ട്.
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു. ഗ്രാമിന് 25 രൂപയും പവന് 200 രൂപയുമാണ് കുറഞ്ഞത്. ഇതോടെ ഗ്രാമിന് 6,035 രൂപയും പവന് 48,280 രൂപയുമായി.
മൂന്നുവയസുകാരന്റെ മരുന്നിന് ജിഎസ്ടി ഒഴിവാക്കണമെന്നു ഹൈക്കോടതി
കൊച്ചി: സ്പൈനല്‍ മസ്കുലര്‍ അട്രോഫി രോഗമുള്ള മൂന്നു വയസുകാരന്റെ മരുന്നിന് ജിഎസ്ടി ഒഴിവാക്കി നല്‍കണമെന്നു ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്.
കുഞ്ഞിന്റെ അമ്മ കേന്ദ്ര ധനമന്ത്രിക്ക് അപേക്ഷ നല്‍കിയിട്ടുള്ള സാഹചര്യത്തിലാണു നികുതി ഒഴിവാക്കി മരുന്ന് നല്കാന് വിതരണക്കാരായ എറണാകുളത്തെ എഡിഎസ് കെമിസ്റ്റ്സ് ആന്‍ഡ് ഡ്രഗിസ്റ്റ്സിന് ജസ്റ്റീസ് പി. ഗോപിനാഥ് നിര്‍ദേശം നല്‍കിയത്.
ജിഎസ്ടിയടക്കം ഒരു ബോട്ടിലിന് 6.07 ലക്ഷം രൂപ നൽകിയാണ് ഇപ്പോള്‍ മരുന്ന് വാങ്ങുന്നതെന്നും 60000 രൂപ ജിഎസ്ടി ഒഴിവാക്കിത്തരണമെന്നുമാവശ്യപ്പെട്ടാണ് ഹര്‍ജിക്കാരി കോടതിയെ സമീപിച്ചത്. സ്വിറ്റ്സര്‍ലൻഡില്‍നിന്ന് ഇറക്കുമതി ചെയ്യുന്ന റിസ്ഡിപ്ലം എന്ന മരുന്നാണ് കുഞ്ഞിന് നല്‍കുന്നത്.
ഇറക്കുമതി ചെയ്യുന്ന ജീവന്‍രക്ഷാ മരുന്നുകള്‍ക്ക് നികുതിയിളവ് നല്കാന് 2014ല്‍ ഉണ്ടാക്കിയ മാര്‍ഗനിര്‍ദേശ പ്രകാരം ഇളവനുവദിക്കാന്‍ കേന്ദ്ര ധനമന്ത്രിയെ ചുമതലപ്പെടുത്തി 2018 മാര്‍ച്ചിലെ ജിഎസ്ടി കൗണ്‍സിലിന്റെ തീരുമാനം നിലവിലുണ്ട്. ഇതനുസരിച്ച് കഴിഞ്ഞ ഒക്ടോബറില്‍ നികുതിയിളവ് തേടി ധനമന്ത്രാലയത്തിന് ഹര്‍ജിക്കാരി അപേക്ഷ നല്‍കിയെങ്കിലും നടപടിയുണ്ടായില്ല.
ഈ സാഹചര്യത്തിലാണ് ഇനിമുതല്‍ വാങ്ങുന്ന മരുന്നിന് നികുതി ഒഴിവാക്കി ഉത്തരവിടാനും നല്കിയ ജിഎസ്ടി തുക മടക്കി നല്‍കാനും സര്‍ക്കാരുകളോട് നിര്‍ദേശിക്കണമെന്നാവശ്യപ്പെട്ടു ഹര്‍ജിക്കാരി കോടതിയെ സമീപിച്ചത്.
ജിഎസ്ടി ഈടാക്കാതെ മരുന്ന് നല്‍കാനാണു വിതരണക്കാര്‍ക്ക് കോടതി നിര്‍ദേശം നല്‍കിയിരിക്കുന്നത്. ഇക്കാര്യത്തില്‍ ബുദ്ധിമുട്ട് നേരിട്ടാല്‍ വിതരണക്കാര്‍ക്ക് കോടതിയെ സമീപിക്കാമെന്നും ഉത്തരവിലുണ്ട്.
കല്യാൺ സിൽക്സ് കോഴിക്കോട്ട്, ഉദ്ഘാടനം നാളെ
തൃശൂർ: ലോകത്തിലെ ഏറ്റവും വലിയ സിൽക്ക് സാരി ഷോറൂമായ കല്യാൺ സിൽക്സ് ഷോപ്പിംഗ് സമുച്ചയം നാളെ കോഴിക്കോട് തൊണ്ടയാട് ജംഗ്ഷനിൽ തുറക്കുന്നു. രണ്ടു ലക്ഷത്തിലേറെ ചതുരശ്ര അടിയിലാണ് സമുച്ചയം ഒരുക്കിയിരിക്കുന്നത്. കേരളത്തിലെ ഏറ്റവും വലിയ സിൽക്ക് സാരി ഷോറൂമും കേരളത്തിലെ ഏറ്റവും വലിയ ഹൈപ്പർമാർക്കറ്റും.
അന്താരാഷ്ട്ര ഷോപ്പിംഗ് രീതികൾ അവലംബിച്ച് രൂപകല്പന ചെയ്ത ഈ സമ്പൂർണ ഷോപ്പിംഗ് സാമ്രാജ്യം ഒട്ടേറെ സൗകര്യങ്ങളും പുതുമകളുമാണ് മലബാറിലെ ഉപയോക്താക്കളുടെ മുന്നിലെത്തിക്കുന്നത്.
കിഡ്സ് പ്ലേ ഏരിയ, ഫുഡ് കോർട്ട്, എക്സ്ക്ലൂസീവ് ബ്രൈഡ് ഡിസൈൻ ബൊട്ടീക്, എക്സ്ക്ലൂസീവ് ഗ്രൂം ഡിസൈൻ സ്റ്റുഡിയോ, കോസ്മെറ്റിക് കൗണ്ടർ, പെർഫ്യൂം സ്റ്റോർ, ഫുട്വെയർ സെക്ഷൻ, ഓൾ ബ്രാൻഡ് ലഗേജ് ഷോപ്പ്, ടോയ് സ്റ്റോർ, ഹോം ഡെക്കർ, കോസ്റ്റ്യൂം ജ്വല്ലറി സെക്ഷൻ എന്നിങ്ങനെ ഒട്ടേറെയുണ്ട് കോഴിക്കോടിനെ വിസ്മയിപ്പിക്കാൻ.
നാളെ രാവിലെ 10.30ന് വിശിഷ്ടാതിഥികളുടെ സാന്നിധ്യത്തിൽ ഈ ഷോറൂം കല്യാൺ സിൽക്സിന്റെ ബ്രാൻഡ് അംബാസഡറായ പൃഥ്വിരാജ് സുകുമാരൻ കോഴിക്കോടിനു സമർപ്പിക്കും. ഉദ്ഘാടന ചടങ്ങുകൾക്കുശേഷം ഉച്ചയ്ക്ക് 12 മുതൽ ഷോറൂം പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കും.
കുതിച്ചുപാഞ്ഞ് റബർ വില
രാജ്യാന്തര റബർ വില 13 വർഷത്തെ ഉയർന്ന തലത്തിലെത്തിയതാണു വിപണിയിലെ പ്രധാന സംഭവം, ജപ്പാനിൽ റബർ 336 യെന്നിലെ പ്രതിരോധം തകർത്ത് 370നെ ലക്ഷ്യമാക്കി കുതിച്ചു.
കേരളത്തിലും ഷീറ്റ് വിലയിൽ മുന്നേറ്റം പ്രകടമാണ്. കുരുമുളക് കർഷകരുടെ ശക്തമായ ചെറുത്തുനിൽപ്പിനു മുന്നിൽ പിടിച്ചുനിൽക്കാനാവാതെ ഉത്തരേന്ത്യക്കാർ ഉത്പന്നവില ഉയർത്തി. ഈസ്റ്റർ പ്രതീക്ഷയിൽ വെളിച്ചെണ്ണ. ജാതിക്ക വിലയിൽ നേരിയ ഉണർവ്. ആഭരണ വിപണിയിൽ സ്വർണ വില താഴ്ന്നു.
ഞെട്ടി മാമാ! ടയർ ഭീമൻമാരെ ഞെട്ടിക്കുന്ന പ്രകടനമാണ് ഏഷ്യൻ റബർ മാർക്കറ്റ് കാഴ്ച്ചവയ്ക്കുന്നത്. ഒരു ദശാബ്ദത്തോളം വിപണിയെ വരുതിയിൽ നിർത്തുന്നതിൽ വിജയിച്ച ടയർ ലോബിയുടെ എല്ലാ കണക്കുകൂട്ടലുകളും തകിടംമറിച്ച പ്രകടനം പിന്നിട്ടവാരം ജാപ്പനീസ് എക്സ്ചേഞ്ചിൽ ദൃശ്യമായി. മുൻവാരം ഇതേ കോളത്തിൽ സൂചിപ്പിച്ച പ്രതിരോധ മേഖലയിലേക്കു റബർ ചുവടുവച്ചത് ഞെട്ടലോടെയാണു വ്യവസായലോകം വീക്ഷിച്ചത്.
റബർ കിലോ 310 യെന്നിൽനിന്നുള്ള കുതിപ്പിൽ 336ലെ പ്രതിരോധം തകർത്തു, കഴിഞ്ഞവാരം സൂചിപ്പിച്ച 370 യെന്നിലേക്കു വിപണിയുടെ ദൃഷ്ടി തിരിച്ചു. ഒസാക എക്സ്ചേഞ്ചിൽ 2011 സെപ്റംബറിനു ശേഷമുള്ള ഏറ്റവും ഉയർന്ന വാരാന്ത്യം ക്ലോസിംഗായ 357 യെന്നിൽ നിലകൊള്ളുന്ന റബർ ബുള്ളിഷായത് മുന്നേറ്റസാധ്യതകൾക്കു ശക്തിപകരും. തുടർച്ചയായ ഒന്‍പതാം ദിവസം റബർ വില ഉയർന്നതിനാൽ ഫണ്ടുകൾ ഈവാരം ലാഭമെടുപ്പിനു നീക്കം നടത്താം.
ചൈനയിൽ ഷാംഗ്ഹായ് ഫ്യൂച്ചർ എക്സ്ചേഞ്ചിൽ റബർ ടണ്ണിന് 14,790 യുവാനായി. കിലോ 109.80 ഡോളറിലാണ്. ബാങ്കോക്കിൽ 2017നുശേഷം ആദ്യമായി കിലോ 97.22 തായ് ബാറ്റിലേക്കു റബർ ചുവടുവച്ചു, കിലോ 2.72 ഡോളർ, ഇന്ത്യൻ നാണയത്തിൽ 225 രൂപ.
വരണ്ട കാലാവസ്ഥയിൽ തായ്ലൻഡിലും വിയറ്റ്നാമിലും ആഫ്രിക്കയിലും റബർ ഉത്പാദനം തടസപ്പെട്ടു. കേരളത്തിലും പ്രതികൂല കാലാവസ്ഥയിൽ ടാപ്പിംഗ് സ്തംഭിച്ചു. നാലാം ഗ്രേഡ് റബർ 17,200ൽനിന്ന് 18,200 രൂപയായി. അഞ്ചാം ഗ്രേഡിന് 700 രൂപ കയറി 17,600 രൂപയായി. ഒട്ടുപാൽ 600 രൂപ വർധിച്ച് 13,500ലും ലാറ്റക്സ് 700 രൂപയുടെ മികവിൽ 12,200 രൂപയിലുമാണ്.
മുന്നേറ്റസാധ്യത ജാതിക്ക, ജാതിപത്രി വിലകൾ നേരിയ റേഞ്ചിൽ ചാഞ്ചാടിയെങ്കിലും ശക്തമായ ഒരു മുന്നേറ്റസാധ്യത തെളിഞ്ഞതായി വിപണിയിൽനിന്നു സൂചനയില്ല. വാങ്ങലുകാർ നിരക്കുയർത്തി വൻതോതിൽ ചരക്കു സംഭരിക്കാൻ ഉത്സാഹിച്ചില്ല. അതേസമയം, വൻകിട സ്റ്റോക്കിസ്റ്റുകൾ വിപണിയെ ഉയർത്താൻ നടത്തിയ ശ്രമങ്ങൾ വിജയിച്ചതുമില്ല.
ജാതിക്ക തൊണ്ടൻ കിലോ 220-250, പരിപ്പ് 420-460 രൂപ, പത്രി 1000-1400 രൂപയിലും വ്യാപാരം നടന്നു. കയറ്റുമതിക്കാർ വൻതോതിൽ ചരക്ക് നേരത്തേതന്നെ സംഭരിച്ചിട്ടുണ്ട്. വിലയുയർത്തിയ ശഷം വിദേശ വ്യാപാരങ്ങൾ ഉറപ്പിക്കാൻ അവർ നീക്കം നടത്തുമെന്നാണു വ്യാപാര രംഗത്തുള്ളവരുടെ വിലയിരുത്തൽ.
ഈസ്റ്റർ പ്രതീക്ഷ ഈസ്റ്റർ വില്പനയിൽ പ്രതീക്ഷ നിലനിർത്തുകയാണു വൻകിട ചെറുകിട കൊപ്രയാട്ട് വ്യവസായികൾ. ഉത്സവദിനങ്ങളിൽ വെളിച്ചെണ്ണയ്ക്കു പ്രാദേശികവിപണിയിൽ ഡിമാൻഡ് ഉയരുമെന്ന കണക്കുകൂട്ടലിൽ മില്ലുകാർ വില 13,600ൽനിന്ന് 14,100ലേക്ക് ഉയർത്തി. കൊപ്ര 300 രൂപയുടെ മികവിൽ 9400 രൂപയായി. മാസാരംഭം മുതൽ വിഷു ഡിമാൻഡ് വിപണി കണക്കുകൂട്ടുന്നു.
ഏലം വില വീണ്ടുമിടിഞ്ഞത് ഉത്പാദകരെ സമ്മർദ്ദത്തിലാക്കി. ഓഫ് സീസണിൽ വിലക്കയറ്റം സംഭവിക്കുമെന്ന പ്രതീക്ഷകൾക്കു മങ്ങലേൽപ്പിക്കുംവിധം ശരാശരി ഇനങ്ങളെ കിലോ 1264 രൂപ വരെ തുടക്കത്തിൽ താഴ്ത്തി വാങ്ങലുകാർ ചരക്കു കൈക്കലാക്കി.
സ്വർണാഭരണ വിപണികളിൽ പവൻ 48,600 രൂപയിൽനിന്ന് 48,280ലേക്കു താഴ്ന്നശേഷം വീണ്ടുമുയർന്ന് 48,480 രൂപയായി. ഒരു ഗ്രാമിനു വില 6060 രൂപയിലാണ്.
തന്ത്രകുതന്ത്രങ്ങളിറക്കി ഉത്തരേന്ത്യക്കാർ കുരുമുളക് സംഭരിക്കാൻ വിപണി തകർക്കുന്ന തന്ത്രങ്ങൾ പയറ്റി കാർഷികമേഖലയെ ഭീതിയിലാക്കാൻ വാങ്ങലുകാർ നടത്തിയ നീക്കങ്ങൾക്കു ശക്തമായ മറുപടി ലഭിച്ചു. ഉത്പാദനമേഖല വിപണിയിലേക്കുള്ള ചരക്കുനീക്കത്തിൽ വരുത്തിയ നിയന്ത്രണം ഉത്തരേന്ത്യക്കാരായ ഇടപാടുകരുടെ കണക്കുകൂട്ടലുകൾ തകിടംമറിച്ചു.
വിളവെടുപ്പിന്റെ ആദ്യ റൗണ്ടിൽ ഉത്പാദകരിൽനിന്നു ചുളുവിലയ്ക്കു മുളക് കൈക്കലാക്കിയെങ്കിലും ഇനി തത്കാലം കുതന്ത്രങ്ങൾ ഉത്പാദകർക്കു മുന്നിൽ വിലപ്പോകില്ലെന്ന അവസ്ഥയാണ്.
ജനുവരി ആദ്യം മുതൽ വിലയിരുത്തിയാൽ കുരുമുളക് വില ക്വിന്റലിന് 10,600 രൂപ ഇടിച്ച വാങ്ങലുകാർ, കഴിഞ്ഞ വാരം 1300 രൂപ ഉയർത്തിയെങ്കിലും കാര്യമായി നാടൻ ചരക്ക് കൈപ്പിടിയിലൊതുക്കാനായില്ല.
അതേസമയം, ഈസ്റ്റർ ആവശ്യങ്ങൾക്കു പണം കണ്ടത്താൻ ചെറുകിടകർഷകർ ചരക്കുമായി ഈ വാരം രംഗത്തെത്തിയാൽ അകന്നുമാറി വിലയിൽ ചാഞ്ചാട്ടം സൃഷ്ടിക്കാൻ അണിയറനീക്കം നടത്താമെന്നതുകൊണ്ട് കരുതലോടെ കർഷകർ വിപണിയെ സമീപിക്കുന്നതാകും അഭികാമ്യം. കൊച്ചിയിൽ അണ്‍ഗാർബിൾഡ് മുളക് 49,200 രൂപയിൽനിന്ന് 50,500 രൂപയായും ഗാർബിൾഡ് 52,500 രൂപയിലുമാണ്.
വില്പനസമ്മർദത്തിൽ ഓഹരിവിപണി
ഓവർബോട്ടായി മാറിയ വിപണിയിൽ ഫണ്ടുകൾ ലാഭമെടുപ്പിനു കാണിച്ച ഉത്സാഹം വില്പനസമ്മർദമായി. തെരഞ്ഞടുപ്പു തിയതി പ്രഖ്യാപനം മുന്നിൽക്കണ്ട് ഓപ്പറേറ്റർമാർ സൃഷ്ടിച്ച വില്പനതരംഗത്തിൽ മുൻനിര സൂചികകൾക്കു രണ്ടു ശതമാനം പ്രതിവാര നഷ്ടമുണ്ടായി. ബോംബെ സൂചിക 1476 പോയിന്റും നിഫ്റ്റി 470 പോയിന്റും താഴ്ന്നു. നാലാഴ്ചകളിലെ കുതിച്ചുചാട്ടത്തിനുശേഷമാണ് ഓഹരി വിപണി വില്പനക്കാരുടെ നിയന്ത്രണത്തിലേക്കു വഴുതിവീണത്.
സൂചികകൾ മികച്ച നിലവാരത്തിൽ നീങ്ങവേ നിഫ്റ്റി മാർച്ച് ഫ്യൂച്ചറിൽ ഓപ്പറേറ്റർമാർ വില്പനക്കാരായതു വിപണിയെ മൊത്തതിൽ പിടിച്ചുലച്ചു. മാർച്ച് ആദ്യവാരം 141.9 ലക്ഷം കരാറായിരുന്നു ഓപ്പണ്‍ ഇന്ററസ്റ്റ്.
പിന്നീട് 154.8 ലക്ഷമായതിനിടയിൽ സൂചിക റിക്കാർഡ് പുതുക്കി. വെളിയാഴ്ച ക്ലോസിംഗിൽ ഓപ്പണ്‍ ഇന്ററസ്റ്റ് 161.4 ലക്ഷത്തിലാണ്. ഉയർന്ന തലത്തിൽ ഫണ്ടുകൾ പുതിയ ഷോർട്ട് പൊസിഷനുകൾക്ക് ഉത്സാഹിച്ചതായി വേണം വിലയിരുത്താൻ.
പ്രീ ഇലക്ഷൻ റാലി
നിഫ്റ്റി സൂചിക 22,538 പോയിന്റിൽനിന്നു പ്രതിരോധ മേഖലയായ 22,606 പോയിന്റുവരെ സഞ്ചരിച്ചശേഷം 22,000ലേക്കു താഴ്ന്നെങ്കിലും ക്ലോസിംഗിൽ 22,120 പോയിന്റിലാണ്. ഓവർബോട്ടായ ഫണ്ടുകൾ പ്രോഫ്റ്റി ബുക്കിംഗിന് ഉത്സാഹിക്കുമെന്ന് മുൻവാരം സൂചിപ്പിച്ചതാണ്. വിപണി ഓവർഹീറ്റെങ്കിലും തിരുത്തലിൽ താഴ്ന്ന റേഞ്ചിൽ പുതിയ ബാധ്യതകൾ ഏറ്റെടുത്താൽ പ്രീ ഇലക്ഷൻ റാലിക്കു സാധ്യതയുണ്ട്.
ജനുവരി അവസാനം ട്രൻഡ്ലൈൻ സപ്പോർട്ടായ 22,236 പോയിന്റിൽ ഉടലെടുത്ത ബുൾറാലിയിൽ റിക്കാർഡുകൾ തിരുത്തി 22,525 വരെ ചുവടുവച്ചശേഷമാണു, വിപണി പുൾ ബാക്ക് റാലിക്കു മുതിർന്നത്. പോയവാരം 22,494ൽനിന്നു കാര്യമായി മുന്നേറാൻ അവസരം നൽകാതെ ഫണ്ടുകൾ വിൽപ്പനയ്ക്ക് ഉത്സാഹിച്ചതിനാൽ 22,000ലെ നിർണായക സപ്പോർട്ട് തകർത്ത് 21,905ലേക്ക് ഇടിഞ്ഞു, വ്യാപാരാന്ത്യം 22,023 പോയിന്റിലാണ്.
ബുള്ളിഷ് ട്രെൻഡ്
ഇന്ന് ഇടപാടുകളുടെ ആദ്യഘട്ടത്തിൽ നിഫ്റ്റിക്ക് 21,900ൽ കാലിടറിയാൽ സൂചിക 21,786-21,549 നിലയിലേക്കു നീങ്ങാം. എന്നാൽ, 20,957ലെ തേഡ് സപ്പോർട്ടിലേക്കു സഞ്ചരിക്കേണ്ട സാഹചര്യമില്ല.
വിപണിയുടെ പ്രതിരോധം 22,378-22,525 പോയിന്റിലാണ്. വാരാന്ത്യം സൂചികകൾ ഓവർ സോൾഡായതു ബുൾ ഓപ്പറേറ്റർമാർക്ക് ആത്മവിശ്വാസം പകരും. സൂപ്പർ ട്രെൻഡ് ബുള്ളിഷായി നീങ്ങുന്നത് അവരുടെ പ്രതീക്ഷകൾക്കു നിറം പകരാം.
സെൻസെക്സ് 74,111 പോയിന്റിൽനിന്ന് 72,484 വരെ താഴ്ന്നശേഷം ക്ലോസിംഗിൽ 72,643ലാണ്. ഈ വാരം വിപണി 72,047-71,452ലെ താങ്ങ് നിലനിർത്തിയാൽ തിരിച്ചുവരവിൽ 73,674-74,245 റേഞ്ചിലേക്കു കയറാം.
രൂപ ഇടിയും
രൂപയുടെ മൂല്യം 82.72ൽനിന്ന് 82.65ലേക്കു കരുത്തുനേടിയശേഷം ക്ലോസിംഗിൽ 82.89 എന്ന നിലയിലാണ്. ഡോളറിനു ഡിമാൻഡ് ഉയർന്നാൽ രൂപ 83ലെ പ്രതിരോധം തകർത്ത് 83.09ലേക്കും തുടർന്ന് 83.36ലേക്കും ദുർബലമായേക്കും. ക്രൂഡ് ഓയിൽ വില ബാരലിന് 84.34 ഡോളറിലേക്ക് കയറി. 88 ഡോളറിൽ പ്രതിരോധത്തിലേക്കു നീങ്ങാനിടയുണ്ട്.
ആഗോള സ്വർണം 2200 ഡോളറിലേക്ക് ഉയരാനുള്ള ശ്രമത്തിനിടയിൽ ട്രോയ് ഒൗണ്‍സിന് 2195 ഡോളറിൽ വിപണിയുടെ കാലിടറി. ലാഭമെടുപ്പിൽ 2152 ഡോളറിലേക്ക് ഇടിഞ്ഞ സ്വർണം ക്ലോസിംഗിൽ 2155 ഡോളറിലാണ്.
റബര്‍ ബോര്‍ഡിന്റെ ഷീറ്റ് കയറ്റുമതി മിനുക്കുപണി മാത്രം
കോട്ടയം: റബര്‍ ബോര്‍ഡ് പ്രഖ്യാപിച്ച അഞ്ചു രൂപ കയറ്റുമതി ഇന്‍സെന്റീവ് വിപണിയില്‍ നേരിയ ചലനം പോലുമുണ്ടാക്കാനിടയില്ല. വന്‍കിട ഡീലര്‍മാരുടെയും വ്യവസായികളുടെയും പക്കല്‍ അരലക്ഷം ടണ്ണോളം റബര്‍ സ്റ്റോക്കുണ്ടെന്നാണ് സൂചന.
കയറ്റുമതി ലൈസന്‍സുള്ളവര്‍ക്ക് 40 ടണ്ണിനു മാത്രമാണ് ഇന്‍സെന്റീവ് ലഭിക്കുക. ഇത്തരത്തില്‍ ലഭിക്കുക പരമാവധി രണ്ടു ലക്ഷം രൂപ. ഷീറ്റ് സംഭരണത്തിനും കയറ്റുമതി നടപടികള്‍ക്കും കുറഞ്ഞത് രണ്ടു മാസം വേണ്ടിവരും. ജൂണ്‍ അവസാനം ഈ സ്കീം തീരുകയും ചെയ്യും.
ടയര്‍ വ്യവസായികള്‍ നിലവില്‍ പരിമിതമായി മാത്രമേ ഷീറ്റ് വാങ്ങുകയും ഇറക്കുമതി ചെയ്യുകയും ചെയ്യുന്നുള്ളൂ. ഏറെ കമ്പനികളും ഷീറ്റിനെക്കാള്‍ വിലക്കുറവുള്ള ബ്ലോക്ക് റബറും കോമ്പൗണ്ട് റബറുമാണ് ഇറക്കുമതി ചെയ്യുന്നത്.
വിപണിയില്‍ അവശേഷിക്കുന്ന റബര്‍ പൂര്‍ണമായി കയറ്റുമതി ചെയ്യാന്‍ ഏറെ നടപടികള്‍ വേണ്ടിവരും. നാമമാത്രമായ കയറ്റുമതികൊണ്ടൊന്നും ആഭ്യന്തരവില ഉയരില്ല.
വിദേശവില 230 രൂപയെത്തിയിട്ടും ആഭ്യന്തരവില 182 രൂപയില്‍ ഒതുങ്ങിനില്ക്കുന്നു. റബര്‍ ബോര്‍ഡിന്റെ കയറ്റുമതി നീക്കം തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള മിനുക്കുപണി മാത്രമാണെന്ന് കയറ്റുമതി ലൈസന്‍സികളും അഭിപ്രായപ്പെട്ടു.
ചെറുകിട കര്‍ഷകരുടെ കൈവശം പരമാവധി മൂവായിരം ടണ്‍ ഷീറ്റേ കാണാനിടയുള്ളൂ. വന്‍കിട സ്റ്റോക്കിസ്റ്റുകള്‍ ചരക്ക് വിറ്റൊഴിയുകയും വ്യവസായികള്‍ വാങ്ങാന്‍ തയാറാവുകയും ചെയ്യുന്നില്ലെങ്കില്‍ വീണ്ടും വിലയിടിയാന്‍ സാഹചര്യമുണ്ടാകും.
സ്വര്‍ണവിലയില്‍ മാറ്റമില്ല
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ മാറ്റമില്ല. ഗ്രാമിന് 6,060 രൂപയും പവന് 48,480 രൂപയുമായിട്ടാണ് വില്പന നടക്കുന്നത്.
ഐഎച്ച്സിഎലിന്റെ ഹോട്ടല്‍ ‘സീനിക് മൂന്നാര്‍’ തുറന്നു
മൂന്നാര്‍: ഇന്ത്യാ ഹോട്ടല്‍സ് കമ്പനിയുടെ (ഐഎച്ച്സിഎല്‍) മൂന്നാറിലെ ആദ്യ ഹോട്ടല്‍ സീനിക് മൂന്നാര്‍ - ഐഎച്ച്സിഎല്‍ സിലക്ഷന്‍സ് തുറന്നു. മൂന്നാറിലെ ആനച്ചാല്‍ ചിത്തിരപുരം ഈട്ടിസിറ്റിയിലാണു ഹോട്ടൽ.
12 വര്‍ഷത്തിലൊരിക്കല്‍ പൂക്കുന്ന നീലക്കുറിഞ്ഞി തീമിലാണ് സീനിക് മൂന്നാറിന്റെ ഇന്റീരിയര്‍ രൂപകല്പന. വേറിട്ടുള്ള വില്ലകളുള്പ്പെടെ 55 മുറികള്‍ ഉള്‍പ്പെട്ടതാണു ഹോട്ടല്‍.
മുഴുവന്‍ ദിവസവും ഡൈനിംഗ് ഒരുക്കുന്ന ദി ഹബ് കിച്ചന്, ട്രീ സ്കൈ ബാര്‍, സ്പാ, സ്വിമ്മിംഗ് പൂള്, അത്യന്താധുനിക ജിംനേഷ്യം എന്നിവയുമുണ്ട്. താജ്, വിവാന്ത, സിലക്ഷന്‍സ്, ജിഞ്ചര്‍ ബ്രാന്‍ഡുകളിലായി ഐഎച്ച്സിഎലിന് ഇതോടെ കേരളത്തില്‍ 20 ഹോട്ടലുകളായി.
അന്താരാഷ്ട്ര സുഗന്ധവ്യഞ്ജന സമ്മേളനം
കൊച്ചി: ഏഴാമത് അന്താരാഷ്ട്ര സുഗന്ധവ്യഞ്ജന സമ്മേളനം (ഐഎസ്സി) ഗുഡ്ഗാവിലെ ഹയാത്ത് റീജൻസിയിൽ നടന്നു.
കൊച്ചി ആസ്ഥാനമായുള്ള ഓൾ ഇന്ത്യ സ്പൈസസ് എക്സ്പോർട്ടേഴ്സ് ഫോറവും (എഐഎസ്ഇഎഫ്) ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രിയും സംയുക്തമായി സംഘടിപ്പിച്ച സമ്മേളനത്തിൽ വ്യവസായ പ്രമുഖർ, വിദഗ്ധർ, ഓഹരി ഉടമകൾ തുടങ്ങിയവർ പങ്കെടുത്തു. സുഗന്ധവ്യഞ്ജന വ്യവസായത്തിലെ മികവിനുള്ള അവാർഡുകൾ ചടങ്ങിൽ വിതരണം ചെയ്തു.
നാലു നിരക്കില്‍ ബിസിനസ് ക്ലാസ് സൗകര്യവുമായി എയര്‍ ഇന്ത്യ എക്സ്പ്രസ്
കൊച്ചി: എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങളില്‍ നാലു നിരക്കുകളില്‍ യാത്രയ്ക്ക് സൗകര്യമൊരുങ്ങുന്നു.
നിലവിലുള്ള 15 കിലോ ചെക്ക് ഇന്‍ ബാഗേജോടുകൂടിയ യാത്രയ്ക്കുള്ള നിരക്കായ എക്സ്പ്രസ് വാല്യൂ, ചെക്ക് ഇന്‍ ബാഗേജില്ലാത്ത യാത്രയ്ക്കുള്ള പ്രത്യേക നിരക്കായ എക്സ്പ്രസ് ലൈറ്റ്, എത്ര തവണ വേണമെങ്കിലും ചെയിഞ്ച് ഫീ ഇല്ലാതെ യാത്രയ്ക്ക് രണ്ടു മണിക്കൂര്‍ മുമ്പ് വരെ വിമാനം മാറാന്‍ കഴിയുന്ന എക്സ്പ്രസ് ഫ്ലെക്സ് എന്നിവയ്ക്കു പുറമേ എക്സ്പ്രസ് ബിസ് എന്നപേരില്‍ ബിസിനസ് ക്ലാസ് സേവനങ്ങള്‍ ലഭ്യമാക്കുന്ന ടിക്കറ്റ് നിരക്കുകളും എയര്‍ലൈന്‍ പുതുതായി അവതരിപ്പിച്ചു.
ഇതോടെ യാത്രക്കാര്‍ക്ക് ഇഷ്ടമുള്ള രീതിയില്‍ പറക്കാനുള്ള സൗകര്യമാണ് എയര്‍ ഇന്ത്യ എക്സ്പ്രസ് ഒരുക്കുന്നത്.
നെസ്റ്റോ ഹൈപ്പർ മാർക്കറ്റ് തിരൂരിൽ 21 മുതൽ
തിരൂർ: ഇൻർനാഷണൽ ഷോപ്പിംഗ് അനുഭവം തിരൂരിനു സമ്മാനിക്കാൻ നെസ്റ്റോ ഹൈപ്പർ മാർക്കറ്റ് എത്തുന്നു. നെസ്റ്റോ ഗ്രൂപ്പിന്റെ കേരളത്തിലെ പത്താമത്തെ ഷോറൂമാണ് തിരൂർ പൂങ്ങോട്ടുകുളത്ത് 21നു പ്രവർത്തനം ആരംഭിക്കുന്നത്.
മൂന്നുനിലകളിലായി ഒന്നര ലക്ഷം സ്ക്വയർഫീറ്റിൽ സജ്ജീകരിച്ച ഷോപ്പിംഗ് മാളിനു വിപുലമായ പാർക്കിംഗ് സൗകര്യങ്ങളും പ്രത്യേക എൻട്രൻസുകളും ഒരുക്കിയാണ് നെസ്റ്റോ ഉദ്ഘാടനത്തിനു തയാറായിരിക്കുന്നത്. ഉപയോക്താക്കൾക്ക് ആകർഷകമായ ഓഫറുകളും നൽകും.
പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കുള്ള സംസ്ഥാന സര്‍ക്കാരിന്റെ അവാര്‍ഡുകള്‍ വിതരണം ചെയ്തു
തിരുവനന്തപുരം: വ്യവസായ വകുപ്പിനു കീഴിലുള്ള മികച്ച പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കുള്ള അവാര്‍ഡുകള്‍ വ്യവസായ മന്ത്രി പി. രാജീവ് തിരുവനന്തപുരം മസ്കറ്റ് ഹോട്ടലില്‍നടന്ന ചടങ്ങില്‍ വിതരണം ചെയ്തു.
ട്രാവന്‍കൂര്‍ കൊച്ചിന് കെമിക്കല്‍സ്, മലപ്പുറം കോ-ഓപറേറ്റീവ് സ്പിന്നിംഗ് മില്‍സ്, കേരള സിറാമിക്സ് ലിമിറ്റഡ്, കേരള ആര്‍ട്ടിസാന്‍സ് ഡെവലപ്മെന്റ് കോര്പ്പറേഷന് എന്നിവയാണ് മികച്ച പൊതുമേഖലാ സ്ഥാപനങ്ങള്‍.
അഞ്ച് ലക്ഷം രൂപയും പ്രശസ്തിഫലകവുമടങ്ങുന്നതാണ് പുരസ്കാരം. കഴിഞ്ഞ മൂന്ന് വര്‍ഷങ്ങളില്‍ രേഖപ്പെടുത്തിയ വാര്‍ഷിക വളര്‍ച്ചാനിരക്ക് ഉള്‍പ്പെടെയുള്ള ഘടകങ്ങള്‍ പരിഗണിച്ചാണ് അവാര്‍ഡ് നിര്‍ണയിച്ചത്.
ട്രാവന്‍കൂര്‍ കൊച്ചിന് ലിമിറ്റഡ് എംഡി കെ. ഹരികുമാര്‍, കേരളാ സിറാമിക്സ് ലിമിറ്റഡ് എംഡി പി. സതീശ് കുമാര്‍ എന്നിവര്‍ക്കാണ് മികച്ച മാനേജിംഗ് ഡയറക്ടര്‍ക്കുള്ള പുരസ്കാരം. ഒരു ലക്ഷം രൂപയും പ്രശസ്തിഫലകവുമടങ്ങുന്നതാണ് പുരസ്കാരം. ഇതോടൊപ്പം മാധ്യമ പുരസ്കാരങ്ങളും വിതരണം ചെയ്തു.
പോള്‍ ആന്റണി ഐഎഎസ് ചെയര്‍മാനായും വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എപിഎം മുഹമ്മദ് ഹനീഷ് ഐഎഎസ്, ബിപിസിഎല്‍ മുന്‍ എക്സിക്യൂട്ടീവ് ഡയറക്ടർ നന്ദകുമാര്‍ ഇ. എന്നിവര്‍ അംഗങ്ങളായുമുള്ള പൊതുമേഖലാ അവാര്‍ഡ് നിര്‍ണയ കമ്മിറ്റിയാണ് മാനദണ്ഡങ്ങള്‍ക്കനുസൃതമായി ഒാരോ വിഭാഗങ്ങള്‍ക്കുള്ള അവാര്‍ഡ് നിര്‍ണയിച്ചത്.
ഉത്പാദനമേഖലയില്‍ 100 കോടി രൂപയ്ക്ക് മുകളില്‍ വിറ്റുവരവുള്ള സ്ഥാപനം, 25 കോടി രൂപയ്ക്ക് മുകളിലും 100 കോടി രൂപയ്ക്ക് താഴെയും വിറ്റുവരവുള്ള സ്ഥാപനം, 25 കോടി രൂപക്ക് താഴെ വിറ്റുവരവുള്ള സ്ഥാപനം, ഉത്പാദനേതര മേഖലയിലെ മികച്ച പൊതുമേഖലാ സ്ഥാപനം എന്നിങ്ങനെ നാല് വിഭാഗങ്ങളിലായാണ് മികച്ച പൊതു മേഖലാ സ്ഥാപനങ്ങള്‍ക്കുള്ള അവാര്‍ഡുകള്‍ നിര്‍ണയിച്ചത്.
വ്യവസായ വകുപ്പിന്റെ അധീനതയില്‍ ഏഴു പ്രധാന മേഖലകളിലായി 54 പൊതുമേഖലാ സ്ഥാപനങ്ങളാണ് പ്രവര്‍ത്തിക്കുന്നത്. പൊതുമേഖലാ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം കൂടുതല്‍ മെച്ചപ്പെടുത്തി മത്സരക്ഷമത ഉറപ്പു വരുത്തുതിനായി വിവിധ നയപരിപാടികള്‍ സര്‍ക്കാര്‍ തലത്തില്‍ ആവിഷ്കരിച്ചു നടപ്പിലാക്കി വരുന്നുണ്ട്. ഇതിന്റെ ഭാഗമായി പബ്ലിക് സെക്ടര്‍ റീസ്ട്രക്ചറിംഗ് ആന്‍ഡ് ഇന്റേണല്‍ ആഡിറ്റ് ബോര്‍ഡ് (RIAB) ബോര്‍ഡ് ഫോര്‍ പബ്ലിക് സെക്ടര്‍ ട്രാന്സ്ഫോര്മേഷന് (BPT) എന്ന് പുനര്‍നാമകരണം ചെയ്ത് ഗവേണിംഗ് ബോര്‍ഡ് പുനഃസംഘടിപ്പിച്ചു.
റബര്‍ കയറ്റുമതി വില ഉയര്‍ത്തും: ഡോ. സാവര്‍ ധനാനിയ
റെജി ജോസഫ്
കോട്ടയം: ആഭ്യന്തരവിപണിയില്‍ റബര്‍ വില ഉയരാന്‍ കയറ്റുമതി മാത്രമാണു പോംവഴിയെന്ന് റബര്‍ ബോര്‍ഡ് ചെയര്മാന് ഡോ. സാവര്‍ ധനാനിയ. 40 ടണ്‍ വരെ ഷീറ്റ് കയറ്റുമതി ചെയ്യുന്നവര്‍ക്കു കിലോയ്ക്ക് അഞ്ചു രൂപ വീതം രണ്ടു ലക്ഷം രൂപയുടെ ഇന്‍സെന്റീവ് നല്‍കും. ചെറിയ തോതില്‍ കയറ്റുമതി ചെയ്യുന്നവര്‍ക്കും ആനുപാതികമായ ഇന്‍സെന്റീവ് ലഭിക്കും.
വിദേശവിലയില് വലിയ കയറ്റമുണ്ടെങ്കിലും ടയര്‍ കമ്പനികള്‍ വിപണി വിട്ടുനില്‍ക്കുന്നതിനാല്‍ ആഭ്യന്തരവില ഉയരുന്നില്ല. ഇവിടെയുള്ള സ്റ്റോക്ക് കയറ്റുമതി ചെയ്തു തുടങ്ങിയാല്‍ വില ഉയരുമെന്നാണ് പ്രതീക്ഷ.
ജൂണ്‍ 24 വരെയാണ് ഇന്‍സെന്റീവ് സ്കീമിന്റെ കാലാവധി. കയറ്റുമതി നടപടികള്‍ വേഗത്തിലാക്കാന്‍ എക്സിക്യൂട്ടീവ് ഡയറക്ടറെ ചുമതലപ്പെടുത്തിയിട്ടുണ്ട്. കയറ്റുമതിക്കുള്ള വലിയ സാധ്യതകളാണ് ഇപ്പോഴുള്ളത്. അന്താരാഷ്ട്ര വാണിജ്യകരാര്‍ അനുസരിച്ച് കയറ്റുമതി നടപടികള്‍ സുതാര്യവുമാണ്.
പ്രധാന റബര്‍ ഉത്പാദകരായ തായ്ലന്‍ഡിലും ഇന്തോനേഷ്യയിലും വിയറ്റ്നാമിലും ഉത്പാദനം കുറഞ്ഞുവരുന്നു. ആ നിലയില്‍ ഇന്ത്യയില്‍ ഉത്പാദനം പരമാവധി വര്‍ധിപ്പിച്ചാല്‍ നേട്ടമുണ്ടാകും. വരുംദിവസങ്ങളിലും വില ഉയരാനാണ് വിപണി സാധ്യത.
മാര്‍ക്കറ്റില്‍ മികച്ച ഗ്രേഡ് ഷീറ്റിന് കടുത്ത ക്ഷാമമുണ്ട്. റബര്‍ ബോര്‍ഡ് വിലയേക്കാള്‍ ഉയര്‍ന്ന നിരക്കില്‍ ചരക്ക് വാങ്ങാന്‍ ചില ഡീലര്‍മാര്‍ താത്പര്യപ്പെടുന്നതും ചരക്ക് കിട്ടാനില്ലാത്തതുകൊണ്ടാണ്.
വില ഉയര്‍ന്നു തുടങ്ങിയാല്‍ ടാപ്പിംഗ് നിര്ത്തിവച്ചവരും ഉത്പാദനം നടത്താന്‍ മുന്നോട്ടുവരും. നിലവില്‍ 50,000 ഹെക്ടറില്‍ ടാപ്പിംഗ് മുടങ്ങിക്കിടക്കുകയാണ്. ഒപ്പം തൊഴിലാളിക്ഷാമം ഏറെ രൂക്ഷവുമാണെന്നും ധനാനിയ പറഞ്ഞു.
ഷീറ്റ് കയറ്റുമതിക്ക് റബര്‍ ബോര്‍ഡിന്റെ അഞ്ച് രൂപ ഇന്‍സെന്റീവ്
കോട്ടയം: ഷീറ്റ് റബര്‍ കയറ്റുമതി ലൈസന്‍സികള്‍ക്കു കിലോഗ്രാമിന് അഞ്ച് രൂപ നിരക്കില്‍ ഇന്‍സെ ന്റീവ് നല്കാന് റബര്‍ ബോര്‍ഡ് തീരുമാനിച്ചു. ജൂണ്‍ അവസാനം വരെ പദ്ധതി നിലവിലുണ്ടാകും.
കയറ്റുമതിക്കാരുടെ പ്രശ്നപരിഹാരത്തിനും പിന്തുണ നല്‍കുന്നതിനും എക്സ്പോര്‍ട്ട് പ്രൊമോഷന് സെല്‍ ബോര്‍ഡ് രൂപീകരിച്ചു. ബോര്‍ഡ് നല്കുന്ന രജിസ്ട്രേഷന്-കം-മെംബര്‍ഷിപ്പ് സര്‍ട്ടിഫിക്കറ്റും ഇന്ത്യന്‍ നാച്ചുറല്‍ റബര്‍ ലോഗോ ഉപയോഗിക്കാന്‍ രജിസ്ട്രേഷനുമുള്ളവര്‍ക്ക് പ്രോത്സാഹനപദ്ധതിയുടെ പ്രയോജനം ലഭിക്കും.
ഷീറ്റ് റബറിന്റെ അന്താരാഷ്ട്രവില ഈ വര്‍ഷം ജനുവരിയില്‍ ആഭ്യന്തരവിലയെ മറികടന്നിരുന്നു. വിലയില്‍ വ്യത്യാസമുണ്ടെങ്കിലും വിയറ്റ്നാം പോലുള്ള രാജ്യങ്ങളിലെ വിലക്കുറവു കാരണം ഇന്ത്യയില്‍നിന്നു കയറ്റുമതി ചെയ്യാന്‍ കഴിയുന്നില്ല.
ആഗോളതലത്തില്‍ ഷീറ്റ് റബറിന്റെ ഉപഭോഗം 10 ശതമാനം മാത്രമാണ്. ചൈന, മലേഷ്യ, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളാണ് ആര്‍എസ്എസ് ഗ്രേഡുകളുടെ പ്രധാന ഉപയോക്താക്കള്‍. ഷീറ്റ് റബര്‍ സംഭരണത്തിനായി ഈ രാജ്യങ്ങളെല്ലാം ദീര്‍ഘകാലകരാറുകളില്‍ ഏര്‍പ്പെട്ടിട്ടുണ്ട്. ഇന്ത്യയില്‍നിന്നുള്ള കയറ്റുമതിക്ക് അതും തടസമാകുന്നു.
തെക്കുകിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളിലെ ശൈത്യകാലം, തായ്ലന്ഡിലെ നവംബര്‍-ഡിസംബര്‍ കാലയളവിലെ പ്രതികൂലമായ കാലാവസ്ഥ, കുമിള്‍രോഗങ്ങള്‍, ഉത്പാദനക്കുറവ്, ഇലകൊഴിച്ചില്‍ തുടങ്ങിയവയാണു വിദേശവില ഉയരാന്‍ കാരണം.
കഴിഞ്ഞ ആഴ്ച മുതല്‍ കയറ്റുമതി ഓര്‍ഡറുകള്‍ക്ക് അന്താരാഷ്ട്രവിപണിയില്‍ കാണുന്ന താത്പര്യം ആഭ്യന്തരവില ഉയരുന്നതിനുള്ള കാരണങ്ങളിലൊന്നാണ്. നിലവിലെ കയറ്റുമതി സാധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്തണമെന്നു കയറ്റുമതിക്കാരോടും റബര്‍ ബോര്‍ഡ് കമ്പനികളോടും എക്സിക്യൂട്ടീവ് ഡയറക്ടര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ആഭ്യന്തരവിപണിയില്‍ വില സ്ഥിരപ്പെടുത്താത്താന് ഇതു സഹായിക്കുമെന്നാണു വിലയിരുത്തല്‍.
ചെയര്മാന് ഡോ. സാവര്‍ ധനാനിയ, എക്സിക്യൂട്ടീവ് ഡയറക്ടര്‍ എം. വസന്തഗേശന്‍, ബോര്‍ഡംഗം എന്‍. ഹരി, ഇന്ത്യന്‍ റബര്‍ ഡീലേഴ്സ് ഫെഡറേഷന് പ്രസിഡന്റ് ജോര്‍ജ് വാലി എന്നിവര്‍ യോഗത്തില്‍ പ്രസംഗിച്ചു. അറുപതോളം കയറ്റുമതിക്കാര്‍ പങ്കെടുത്തു.
കടപ്പത്രം: കെഎഫ്സി 307 കോടി സമാഹരിച്ചു
തിരുവനന്തപുരം: കേരള ഫിനാൻഷൽ കോർപറേഷൻ കടപ്പത്രത്തിലൂടെ 307 കോടി രൂപ സമാഹരിച്ചു. 10 വർഷ കാലാവധിയുള്ള കടപ്പത്രം ബിഎസ്ഇ ഇലക്ട്രോണിക് പ്ലാറ്റ്ഫോമിലൂടെ 8.89 ശതമാനം നിരക്കിലാണ് തുക സമാഹരിച്ചത് .
അംഗീകൃത റേറ്റിംഗ് ഏജൻസികൾ നൽകുന്ന എഎ ക്രെഡിറ്റ് റേറ്റിംഗ് ഉള്ള സംസ്ഥാനത്തെ ചുരുക്കം ചില പൊതുമേഖലാ സ്ഥാപനങ്ങളിലൊന്നാണ് കെഎഫ്സി. നിലവിലെ സാഹചര്യത്തിൽ മികച്ച നിരക്കിലാണ് കെഎഫ്സിക്ക് തുക സമാഹരിക്കാൻ കഴിഞ്ഞത്
കടപ്പത്രങ്ങൾ വഴി ഇത്രയും തുക സമാഹരിക്കാൻ കഴിഞ്ഞത് കെഎഫ്സിയുടെ സാന്പത്തിക ഭദ്രതയാണ് സൂചിപ്പിക്കുന്നതെന്ന് കെഎഫ്സിയുടെ സിഎംഡി സഞ്ജയ് കൗൾ പറഞ്ഞു.
കേരള സർക്കാർ കെഎഫ്സിക്ക് 100 കോടി രൂപ മൂലധനം നൽകിയതുവഴി കോർപറേഷന്റെ ആസ്തി 1000 കോടി രൂപയ്ക്ക് മുകളിലായി. 2016 മുതൽ കെഎഫ്സി ബാലൻസ് ഷീറ്റിനെ അടിസ്ഥാനമാക്കി സർക്കാർ ഗാരന്റി ഇല്ലാതെ ഫണ്ട് ശേഖരിക്കുന്നു.
സംസ്ഥാന സർക്കാരിന്റെ സംരംഭകത്വ വികസന പദ്ധതികൾക്ക് വായ്പ നൽകുന്നതിനായി തുക വിനിയോഗിക്കും. അടുത്ത സാന്പത്തിക വർഷം കെഎഫ്സി കടപ്പത്ര വിപണിയിൽ നിന്ന് 700 കോടി രൂപയോളം കൂടുതൽ തുക സമാഹരിക്കുവാൻ തീരുമാനിച്ചു.
സ്വര്‍ണവിലയില്‍ മാറ്റമില്ല
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ മാറ്റമില്ല. ഗ്രാമിന് 6,060 രൂപയും പവന് 48,480 രൂപയുമായിട്ടാണ് വില്പന നടക്കുന്നത്.
രശ്മി ഗോവില്‍ ചുമതലയേറ്റു
കൊച്ചി: ഇന്ത്യന്‍ ഓയില്‍ കോര്പറേഷന് ലിമിറ്റഡ്(ഐഒസിഎല്‍) ഹ്യൂമന്‍ റിസോഴ്സ് (എച്ചആര്‍) ഡയറക്ടറായി രശ്മി ഗോവില്‍ ചുമതലയേറ്റു. 1994ല്‍ ഇന്ത്യന്‍ ഓയിലില്‍ ചേര്‍ന്ന രശ്മി എംബിഎയും ധനകാര്യത്തില്‍ പിജി ഡിപ്ലോമയും നേടിയിട്ടുണ്ട്.
സഹകരണ സംഘങ്ങളിലെ നിക്ഷേപ പലിശ നിരക്കിൽ മാറ്റം വരുത്തി
തിരുവനന്തപുരം: സംസ്ഥാനത്തെ സഹകരണ സംഘങ്ങളിലെ നിക്ഷേപ പലിശ നിരക്കിൽ മാറ്റം വരുത്തി സർക്കാർ.
പ്രാഥമിക സഹകരണസംഘങ്ങളിലെ സ്ഥിരനിക്ഷേപ പലിശ നിരക്കിലാണു മാറ്റം വരുത്തിയിരിക്കുന്നത്. കറണ്ട് അക്കൗണ്ടുകൾക്കും സേവിംഗ്സ് അക്കൗണ്ടുകൾക്കും പലിശ നിരക്കിൽ മാറ്റം വരുത്തിയിട്ടില്ല.
പുതുക്കിയ നിരക്ക് ഇന്നലെ മുതൽ പ്രാബല്യത്തിൽ വന്നു. പ്രാഥമിക സഹകരണ ബാങ്കുകളിലെ മുതിർന്ന പൗരൻമാരുടെ നിക്ഷേപങ്ങൾക്കു പരാമാവധി 8.75 ശതമാനം വരെ പലിശ ലഭിക്കും. ഇന്നലെ മന്ത്രി വി.എൻ.വാസവന്റെ അധ്യക്ഷതയിൽ ചേർന്ന പലിശ നിർണയം സംബന്ധിച്ച യോഗത്തിലാണു തീരുമാനമെടുത്തത്.
കേരളബാങ്കിലെ രണ്ടുവർഷത്തിൽ താഴെയുള്ള നിക്ഷേപങ്ങളുടെയും അതിനു മുകളിലുള്ള സ്ഥിര നിക്ഷേപങ്ങളുടെയും പലിശ നിരക്കിൽ മാറ്റം വരുത്തിയിട്ടില്ല. കേരളബാങ്ക് പ്രാഥമിക സഹകരണ സംഘങ്ങളിൽ നിന്നു സ്വീകരിക്കുന്ന നിക്ഷേപങ്ങൾക്കു നൽകിവരുന്ന പലിശയിലും മാറ്റമില്ല. നിക്ഷേപസമാഹരണ കാലത്തെ നിക്ഷേപങ്ങൾക്ക് ആ സമയത്തു നൽകിയിരുന്ന പലിശ തുടർന്നും ലഭിക്കും.
പ്രാഥമിക സഹകരണസംഘങ്ങളിലെ നിക്ഷേപങ്ങളുടെ പുതുക്കിയ പലിശ നിരക്ക്
15 ദിവസം മുതൽ 45 ദിവസം വരെ 6%.
46 ദിവസം മുതൽ 90 ദിവസം വരെ 6.50%.
91 ദിവസം മുതൽ 179 ദിവസം വരെ 7.25%.
180 ദിവസം മുതൽ 364 ദിവസം വരെ 7.50%.
ഒരു വർഷം മുതൽ രണ്ടു വർഷം വരെ 8.25%.
രണ്ടു വർഷത്തിൽ കൂടുതലുള്ളവയ്ക്ക് 8%.
കേരള ബാങ്കിലെ വ്യക്തിഗത നിക്ഷേപങ്ങളുടെ പുതുക്കിയ പലിശ നിരക്ക്
15 ദിവസം മുതൽ 45 ദിവസം വരെ 5.50%.
46 ദിവസം മുതൽ 90 ദിവസം വരെ 6%.
91 ദിവസം മുതൽ 179 ദിവസം വരെ 6.25%.
180 ദിവസം മുതൽ 364 ദിവസം വരെ 7%.
ഒരു വർഷം മുതൽ രണ്ടു വർഷം വരെ 8%.
രണ്ടു വർഷത്തിൽ കൂടുതലുള്ളവയ്ക്ക് 7.75%.
എഡ്യുപോര്ട്ടും ട്രിപ്പിള്‍ ഐ കൊമേഴ്സ് അക്കാദമിയും കൈകോര്‍ക്കുന്നു
കൊച്ചി: നീറ്റ്/ ജെഇഇ എന്‍ട്രന്‍സ് പരിശീലനരംഗത്ത് മികവറിയിച്ച മുന്‍നിര ഓണ്‍ലൈന്‍ എന്‍ട്രന്‍സ് കോച്ചിംഗ് അക്കാദമി എഡ്യുപോര്‍ട്ട്, ട്രിപ്പിള്‍ ഐ കൊമേഴ്സ് അക്കാദമിയുമായി കൈകോര്‍ക്കുന്നു. കൊമേഴ്സ് മേഖലയിലെ വിദ്യാര്‍ഥികള്‍ക്ക് ഏറ്റവും മികച്ച പരിശീലനം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണു സഹകരണം.
സയന്‍സ് മേഖലയില്‍ എഡ്യുപോര്‍ട്ട് പ്രയോഗത്തിലെത്തിച്ച നേട്ടങ്ങള്‍ കൊമേഴ്സ് മേഖലയിലും വ്യാപിപ്പിക്കുമെന്ന് അധികൃതര്‍ പറഞ്ഞു. നൂതന വിദ്യാഭ്യാസ രീതികള്‍ കൃത്യമായി വിദ്യാര്‍ഥികളിലേക്ക് എത്തിക്കുകയും കൊമേഴ്സ് കരിയര്‍ ആഗ്രഹിക്കുന്നവര്‍ക്കു കൃത്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുകയുമാണ് ലക്ഷ്യം.
ഇന്ത്യയിലെ മികച്ച അധ്യാപകര്‍ പരിശീലനം നല്കുന്ന ട്രിപ്പിള്‍ ഐ കൊമേഴ്സ് അക്കാദമിയില്‍ സിഎ/ സിഎംഎ/ എസിസിഎ/ സിഎസ് കോഴ്സുകള്‍ക്ക് കേരളത്തിലെതന്നെ ഏറ്റവും മികച്ച റിസള്‍ട്ടുണ്ട്. നേരത്തേ ട്രിപ്പിള്‍ ഐയും എഡ്യുപോര്ട്ടും ചേര്‍ന്നു നടത്തിയ കരിയര്‍ ഗൈഡന്‍സ് ഇവന്റുകള്‍ വിജയമായിരുന്നു.
സമ്മാനങ്ങളുമായി ലുലു മാളില്‍ വാര്‍ഷികാഘോഷം
കൊച്ചി: സംഗീത നിശയടക്കം വിപുലമായ പരിപാടികളുമായി ലുലുവിന്റെ 11-ാം വാര്‍ഷികാഘോഷം. ഇടപ്പള്ളി ലുലു മാളിലെ സെന്‍ട്രല്‍ ഏട്രിയത്തില്‍ ഒരുക്കിയ ചടങ്ങുകള്‍ നടന് ദിലീപ് കേക്ക് മുറിച്ച് ഉദ്ഘാടനം ചെയ്തു.
ജോബ് കുര്യന്റെയും സംഘത്തിന്റെയും ബാന്‍ഡ് പ്രകടനത്തോടെ പരിപാടികള്‍ക്കു തുടക്കമായി. മനോജ് കെ. ജയന്, മേജര്‍ രവി തുടങ്ങി നിരവധി പ്രമുഖരും വാര്ഷികാഘോഷച്ചടങ്ങിന്റെ ഭാഗമായി. വാര്‍ഷികാഘോഷത്തോടനുബന്ധിച്ച് മികച്ച ഓഫര്‍ ഉപയോക്താക്കള്‍ക്കായി ഒരുക്കിയിട്ടുണ്ട്.
മാളില്‍നിന്ന് 5000 ത്തിനു മുകളില്‍ ഷോപ്പിംഗ് നടത്തുന്നവര്‍ക്ക് ‘ഇന്‍സ്റ്റന്റ് ഗ്രാറ്റിഫിക്കേഷന്’ പ്രോഗ്രാം വഴി സർപ്രൈസ് സമ്മാനങ്ങള്‍ നേടാനുള്ള അവസരമുണ്ട്. ഇതിനുപുറമേ ജീവനക്കാരുടെ നേതൃത്വത്തില്‍ പ്രത്യേക പരിപാടികളും നടക്കുന്നുണ്ട്.
കൊച്ചിക്കുപുറമേ ബംഗളൂരു, തിരുവനന്തപുരം, ലക്നോ, ഹൈദരാബാദ്, പാലക്കാട്, തൃപ്രയാര്‍ എന്നിവിടങ്ങളിലായി ആറ് ഷോപ്പിംഗ് മാളുകള്‍ കൂടി ലുലു ഗ്രൂപ്പിന് ഇന്ത്യയിലുണ്ട്. ഈവർഷം കോഴിക്കോട്ടും കോട്ടയത്തുമായി രണ്ട് മാളുകള്‍ കൂടി ഉടന്‍ തുറക്കും.
കൊച്ചി വിമാനത്താവളം: ബിസിനസ് ജെറ്റ് ടെർമിനൽ 1000 സർവീസുകൾ തികച്ചു
നെടുമ്പാശേരി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവള (സിയാൽ) ത്തിലെ ബിസിനസ് ജെറ്റ് ടെർമിനൽ 1000 സർവീസുകൾ തികച്ചു. പ്രവർത്തനമാരംഭിച്ച് 14-ാം മാസത്തിലാണ് ഈ നേട്ടം കൈവരിച്ചത്. സിയാലിന്റെ രണ്ടാം ടെർമിനലിൽ 40,000 ചതുരശ്രയടി വിസ്തീർണത്തിൽ നിർമിച്ച ബിസിനസ് ജെറ്റ് ടെർമിനൽ രാജ്യത്തെ ഏറ്റവും ആധുനികവും ആഡംബരം നിറഞ്ഞതുമാണ്.
പറക്കാം പ്രൗഢിയോടെ എന്ന ടാഗ് ലൈനുമായി അവതരിപ്പിക്കപ്പെട്ട ടെർമിനൽ അതിവേഗം ദേശീയ ശ്രദ്ധയാകർഷിച്ചു. ‘എയർക്രാഫ്റ്റ് ഡോർ ടു കാർ ഡോർ ഇൻ 2 മിനിട്സ്’ എന്ന സൗകര്യവും ടെർമിനലിനെ പ്രശസ്തമാക്കി. ചാർട്ടർ വിമാനത്തിൽ ഇവിടെയെത്തുന്ന യാത്രക്കാർക്ക് രണ്ടു മിനിറ്റിൽ എയർക്രാഫ്റ്റിൽനിന്ന് സ്വന്തം കാറിലേക്കെത്താം എന്നതാണു പ്രത്യേകത.
2024 ആദ്യ രണ്ടു മാസത്തിൽ 120 സർവീസുകൾ സിയാൽ ബിസിനസ് ജെറ്റ് ടെർമിനൽ കൈകാര്യം ചെയ്തിട്ടുണ്ട്. ഈ വർഷം സർവീസുകൾ 1200 കടക്കുമെന്നാണു പ്രതീക്ഷയെന്ന് സിയാൽ മാനേജിംഗ് ഡയറക്ടർ എസ്. സുഹാസ് പറഞ്ഞു.
പവന് 200 രൂപ വര്‍ധിച്ചു
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വര്‍ധിച്ചു. ഗ്രാമിന് 25 രൂപയും പവന് 200 രൂപയുമാണ് വര്‍ധിച്ചത്. ഇതോടെ ഗ്രാമിന് 6,060 രൂപയും പവന് 48,480 രൂപയുമായി.
സെബിയുടെ ഉത്തരവിനെതിരേ അപ്പീല്‍ നല്‍കും: വേദാന്ത
കൊച്ചി: കെയിന്‍ യുകെ ഹോള്‍ഡിംഗ്സിന് 667 കോടി രൂപയുടെ ഡിവിഡന്റ് നല്കാന് താമസിച്ചതിന്റെ പേരില്‍ 77.6 കോടി രൂപയുടെ പലിശ നല്‍കാനുള്ള സെബിയുടെ ഉത്തരവിനെതിരേ അപ്പീല്‍ നല്‍കുമെന്ന് വേദാന്ത ലിമിറ്റഡ് അധികൃതർ അറിയിച്ചു.
ഡിവിഡന്റ് തടഞ്ഞുവയ്ക്കാന്‍ വേദാന്തയുടെ ഭാഗത്തുനിന്ന് നീക്കമില്ലെന്നും അധികൃതർ പറഞ്ഞു.
ബാങ്ക് ഓഫ് ബറോഡയിൽ ബോബ് എർത്ത് ഗ്രീൻ നിക്ഷേപം
കൊച്ചി: ബാങ്ക് ഓഫ് ബറോഡ ബോബ് എർത്ത് ഗ്രീൻ ടേം ഡെപ്പോസിറ്റ് സ്കീം പ്രഖ്യാപിച്ചു. പരിസ്ഥിതിസൗഹൃദ പദ്ധതികൾക്കും മേഖലകൾക്കും ധനസഹായം നൽകുന്നതിനായി വിനിയോഗിക്കുന്ന നിക്ഷേപങ്ങൾ സമാഹരിക്കുകയാണു ലക്ഷ്യം.
ബോബ് എർത്ത് ഗ്രീൻ ടേം പ്രകാരമുള്ള നിക്ഷേപങ്ങൾക്ക് പ്രതിവർഷം 7.15 ശതമാനം വരെ പലിശ നൽകും. പൊതുജനങ്ങൾ, എൻആർഐകൾ, ഉയർന്ന ആസ്തിയുള്ള വ്യക്തിഗത (എച്ച്എൻഐ) നിക്ഷേപകർ എന്നിവർക്കെല്ലാം ബോബ് എർത്ത് ഗ്രീൻ ടേം ഡെപ്പോസിറ്റ് സ്കീമിൽ നിക്ഷേപിക്കാൻ അർഹതയുണ്ട്.
ഇഎസ്ജി സംരംഭങ്ങളുടെ ഭാഗമായാണു ബാങ്ക് ഓഫ് ബറോഡ ബോബ് എർത്ത് ഗ്രീൻ ടേം ഡെപ്പോസിറ്റുകൾ അവതരിപ്പിച്ചത് .
ബാങ്ക് ഓഫ് ബറോഡയുടെ നിലവിലുള്ളതും പുതിയതുമായ ഉപഭോക്താക്കൾക്ക് രാജ്യത്തെ ബാങ്കിന്റെ ശാഖകൾ വഴി ഗ്രീൻ ഡെപ്പോസിറ്റ് തുറക്കാൻ കഴിയുമെന്നും അധികൃതർ അറിയിച്ചു.
ഇന്ത്യ ഇവോള്‍വ് ഇന്നൊവേഷന് ചലഞ്ചുമായി സെസ്ട്രാ
കൊച്ചി: ഇ-കൊമേഴ്സ് മേഖലയില്‍ സുസ്ഥിര ഊര്‍ജസാധ്യതകള്‍ പരമാവധി ഉപയോഗിക്കാനും ആശയങ്ങള്‍ രൂപപ്പെടുത്തുന്നതിനും സെസ്ട്രാ ഫൗണ്ടേഷന് രാജ്യത്തെ സര്‍വകലാശാലകളില്‍നിന്നുള്ള വിദ്യാര്‍ഥികളെ ക്ഷണിക്കുന്നു. ഇതിനായി ഫൗണ്ടേഷന് നടത്തുന്ന ഇന്ത്യ ഇവോള്‍വ് ഇന്നൊവേഷന് ചലഞ്ച് ആരംഭിച്ചു.
താത്പര്യമുള്ളവര്‍ക്ക് www.indiaevolve.com എന്ന വെബ്സൈറ്റിലൂടെ പങ്കെടുക്കാം. 60 ദിവസമാണു ചലഞ്ച്. രാജ്യത്തെ നഗരങ്ങളില്‍ ശുദ്ധവായു ഉറപ്പാക്കുന്നതിന് പുതിയ കാല്‍വയ്പായിരിക്കും ഇതെന്നും സെസ്ട്രാ സിഇഒ സഞ്ജു സോമന്, അവിനാഷ്, സൗപര്‍ണ എന്നിവര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.
20 വര്‍ഷം പൂര്‍ത്തിയാക്കി ഹയര്‍ ഇന്ത്യ
കൊച്ചി: പ്രമുഖ ഗ്ലോബല്‍ അപ്ലയന്‍സസ് ബ്രാന്‍ഡായ ഹയര്‍ അപ്ലയന്‍സസ് ഇന്ത്യയില്‍ സ്ഥാപിതമായതിന്റെ 20ാം വാര്‍ഷികം ആഘോഷിക്കുന്നു.
ആഘോഷങ്ങള്‍ക്കൊപ്പം ഒഎല്‍ഇഡി ആന്‍ഡ് ക്യുഎല്‍ഇഡി ടിവികള്‍, സൂപ്പര്‍ ഹെവിഡ്യൂട്ടി എയര്‍കണ്ടീഷണര്‍ സീരീസ്, കിനോച്ചി ബ്ലാക്ക് എയര്‍ കണ്ടീഷണര്‍, വോഗ് ആന്‍ഡ് സ്മാര്‍ട്ട് കണ്‍വേര്‍ട്ടബിള്‍ റഫ്രിജറേറ്ററുകള്‍, വാഷര്‍ ആന്‍ഡ് ഡ്രയര്‍ ഫ്രണ്ട് ലോഡ് വാഷിംഗ് മെഷീന്, കൊമേഴ്സ്യല്‍ റഫ്രിജറേഷന്‍ സൊല്യൂഷനുകള്‍, കൊമേഴ്സ്യല്‍ എയര്‍ കണ്ടീഷണറുകള്‍ എന്നിവയുടെ പുതിയ ശ്രേണിയും കമ്പനി അവതരിപ്പിച്ചു.
കൂടാതെ ഇന്ത്യന്‍ വീടുകള്‍ക്കായി ക്യൂറേറ്റ് ചെയ്ത റോബോവാക്വം ക്ലീനര്‍, സ്മാര്‍ട്ട് കിച്ചണ്‍ അപ്ലയന്‍സസ്, മൈക്രോവേവ്, വാട്ടര്‍ ഹീറ്ററുകള്‍ തുടങ്ങി നിരവധി സ്മാര്‍ട്ട് ഇന്നൊവേഷനുകളും ഹെയര്‍ ഇന്ത്യ പുറത്തിറക്കി.
തകര്‍ന്നടിഞ്ഞ് വിപണി ; സെൻസെക്സും നിഫ്റ്റിയും ഒരു ശതമാനം ഇടിഞ്ഞു
മുംബൈ: ഓഹരിവിപണിയിൽ കനത്ത ഇടിവ്. ബോംബെ ഓഹരി സൂചികയായ സെൻസെക്സും നിഫ്റ്റിയും ഒരു ശതമാനം ഇടിഞ്ഞു. സെൻസെക്സ് 906 പോയിന്റ് ഇടിഞ്ഞ് 72761ലും നിഫ്റ്റി 338 പോയിന്റ് ഇടിഞ്ഞ് 21997ലുമാണ് ഇന്നലെ വ്യാപാരം അവസാനിപ്പിച്ചത്.
ബിഎസ്ഇയിലെ ലിസ്റ്റഡ് കന്പനികളുടെ ആകെ മൂല്യത്തിൽനിന്ന് 13.47 ലക്ഷം കോടി രൂപ ഇന്നലെ കുറഞ്ഞു. കഴിഞ്ഞ ഏഴു ദിവസത്തെ നഷ്ടം 21.83 ലക്ഷം കോടിയാണ്.
അമേരിക്ക ചതിച്ചു
ചെറുകിട, ഇടത്തരം ഓഹരികളിലെ ലാഭമെടുപ്പും അമേരിക്കയിലെ പണപ്പെരുപ്പ കണക്കുകളുമാണു വിപണിയിൽ പ്രതിഫലിച്ചത്. അമേരിക്കയിലെ പണപ്പെരുപ്പം നേരിയതോതിൽ വർധിച്ചതായുള്ള കണക്കുകൾ പുറത്തുവന്നതിനെത്തുടർന്ന്, പലിശനിരക്ക് കുറയ്ക്കാനുള്ള നീക്കം ജൂണിലേക്കു മാറ്റിവച്ചേക്കുമെന്നു റിപ്പോർട്ടുകളുണ്ടായിരുന്നു. ഇത് ഇന്ത്യൻ വിപണിക്കു തിരിച്ചടിയായി.
സാന്പത്തിക വർഷത്തിന്റെ അവസാനത്തെ മാസമായതിനാൽ നികുതി കണക്കാക്കുന്നതടക്കമുള്ള സാന്പത്തിക ആവശ്യങ്ങളുടെ ഭാഗമായി നിരവധി പേർ ഓഹരികൾ വിറ്റുമാറിയതും വിപണിക്കു തിരിച്ചടിയായി. 396 ഓഹരികളിലാണ് പ്രധാനമായി വില്പനസമ്മർദം നേരിട്ടത്. നിഫ്റ്റിയിൽ 43 ഓഹരികൾ നഷ്ടത്തിലാണ്. 394 ലക്ഷം കോടി രൂപയ്ക്കു മുകളിലായിരുന്ന മൊത്തം നിക്ഷേപകസന്പത്ത് ഇന്നലെ 372.16 ലക്ഷം കോടിയിലേക്കു തകര്‍ന്നു.
അദാനിക്കു നഷ്ടം
അദാനി ഗ്രൂപ്പ് കന്പനികളുടെ ഓഹരികളിൽ 5-10 ശതമാനം വരെ ഇടിവുണ്ടായി. 1.26 ലക്ഷം കോടി രൂപ അദാനി ഗ്രൂപ്പ് ഓഹരികളുടെ സംയുക്ത വിപണിമൂല്യത്തിൽനിന്ന് ഇന്നലെ നഷ്ടപ്പെട്ടതായി കണക്കാക്കപ്പെടുന്നു.
എഫ്എംസിജി സെക്ടർ ഒഴികെ മറ്റെല്ലാ മേഖലകളിലും നഷ്ടം നേരിട്ടു. കോൾ ഇന്ത്യ, അദാനി പോർട്ട്സ്, പവർ ഗ്രിഡ്, എൻടിപിസി എന്നിവയാണ് നഷ്ടം നേരിട്ട മറ്റു പ്രധാന ഓഹരികൾ.
അതേസമയം, ഐസിഐസിഐ ബാങ്ക്, ഐടിസി ഓഹരികൾ നേട്ടമുണ്ടാക്കി. നിഫ്റ്റി സ്മോൾ ക്യാപ് സൂചിക ഇന്നലെ 5.4 ശതമാനം തകർന്ന് 2024ലെ ഏറ്റവും മോശം നിലയായ 14285 പോയിന്റിൽ ക്ലോസ് ചെയ്തു. നിഫ്റ്റി മിഡ്ക്യാപ് സൂചിക 4.6 ശതമാനവും, നിഫ്റ്റി നെക്സ്റ്റ് 5.04 ശതമാനവും നഷ്ടത്തിലാണ്.
ഇലക്ടറൽ ബോണ്ട്
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഇലക്ടറൽ ബോണ്ട് സംബന്ധിച്ച കണക്കുകൾ തെരഞ്ഞെടുപ്പ് കമ്മീഷനു നല്‍കിയെന്ന റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ബോണ്ട് കണക്കുകളും ഇന്ത്യൻ രാഷ്ട്രീയത്തിനൊപ്പം വിപണിയെയും സ്വാധീനിക്കുമെന്നു വിലയിരുത്തലുണ്ട്.
വൈ മാളിലെ ലാഭം ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കു നല്കി എം.എ. യൂസഫലി
കൊച്ചി: തൃപ്രയാര്‍ വൈ മാളിലെ ഇക്കഴിഞ്ഞ സാമ്പത്തികവര്‍ഷത്തെ മുഴുവന്‍ ലാഭവും ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്കായി കൈമാറി ലുലു ഗ്രൂപ്പ് ചെയര്മാന് എം.എ. യൂസഫലി.
തൃപ്രയാര്‍ ശ്രീരാമക്ഷേത്രത്തിന് പത്തു ലക്ഷം രൂപ, തൃപ്രയാര്‍ സെന്റ് ജൂഡ് പള്ളിക്ക് മൂന്നു ലക്ഷം, നാട്ടിക ആരിക്കിരി ഭഗവതി ക്ഷേത്രത്തിന് മൂന്നു ലക്ഷം രൂപ എന്നിങ്ങനെ ചെക്കുകള്‍ വിതരണം ചെയ്തു.
ആരാധനാലയങ്ങളുടെ നവീകരണത്തിനും പ്രവര്‍ത്തനത്തിനുമായാണ് ഈ തുക കൈമാറിയത്. ലുലു ഗ്രൂപ്പ് ചെയര്മാന് എം.എ. യൂസഫലിയുടെ നിര്‍ദേശപ്രകാരം വൈ ഫൗണ്ടേഷന്റെ നേതൃത്വത്തിലാണ് ചെക്ക് കൈമാറിയത്.
തൃപ്രയാര്‍ ദേവസ്വം മാനേജര്‍ എ.പി. സുരേഷ് കുമാര്‍, നാട്ടിക ആരിക്കിരി ഭഗവതി ക്ഷേത്രം പ്രസിഡന്റ് എന്‍.പി. അഘോഷ്, തൃപ്രയാര്‍ സെന്റ് ജൂഡ് പള്ളി വികാരി ഫാ. പോള്‍ കള്ളിക്കാടന് എന്നിവര്‍ക്ക് വൈ ഫൗണ്ടേഷന് മാനേജര്‍ ഇക്ബാല്‍, ലുലു ഗ്രൂപ്പ് ചെയര്മാന് എം.എ. യൂസഫലിക്കുവേണ്ടി ചെക്കുകള്‍ കൈമാറി.
വൈ മാള്‍ മാനേജര്‍ അരുണ്‍ ദാസ്, ഫിനാന്‍സ് മാനേജര്‍ മിര്‍സ ഹബീബ്, മാള്‍ ഓപ്പറേഷന്‍സ് മാനേജര്‍ റഷീദ്, സെക്യൂരിറ്റി മാനേജര്‍ വിജയന്, ഫ്ലോര്‍ മാനേജര്‍ വിനോജ് എന്നിവരും ചടങ്ങില്‍ സംബന്ധിച്ചു.
വണ്ടര്‍ലാ ഫസ്റ്റ് എയ്ഡര്‍ ഹെല്‍ന ബെന്നിക്ക് ട്രെയ്ന്‍ അവാര്‍ഡ്
കൊച്ചി: വണ്ടര്‍ലാ പാര്‍ക്കിലെ ഫസ്റ്റ് എയ്ഡറായ ഹെല്‍ന ബെന്നിക്ക് ട്രെയ്ന്‍ (ട്രസ്റ്റ് ഫോര്‍ റീട്ടെയിലേഴ്സ് ആന്‍ഡ് റീട്ടെയില്‍ അസോസിയേറ്റ്സ് ഓഫ് ഇന്ത്യ) അവാര്‍ഡ് ലഭിച്ചു.
മഹാലക്ഷ്മി എന്ന 60കാരിയുടെ ജീവന് രക്ഷിക്കാന്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ക്ക് ടീമംഗങ്ങള്‍ക്കുള്ള കസ്റ്റമര്‍ സര്‍വീസ് എക്സലന്‍സ് വിഭാഗത്തിലാണ് ഹെല്‍ന ബെന്നിക്ക് അംഗീകാരം ലഭിച്ചത്.
റീട്ടെയില്‍ വ്യവസായത്തിലെ വ്യക്തികളെ ശക്തീകരിക്കുന്നതിനും അംഗീകരിക്കുന്നതിനുമായി പ്രവര്‍ത്തിക്കുന്ന പ്രമുഖ സ്ഥാപനമാണ് ട്രെയ്ന്‍. മുംബൈയിലെ പവായ് ഹോട്ടലില്‍ നടന്ന ചടങ്ങില്‍ അവാര്‍ഡ് സമ്മാനിച്ചു.
ഇ-സ്കൂട്ടറുകൾക്ക് 25,000 രൂപ വരെ വിലക്കുറവ്
തിരുവനന്തപുരം: എസ്1 മോഡൽ ഇ സ്കൂട്ടറുകൾക്ക് മാർച്ച് മാസത്തിൽ 25,000 രൂപ വരെ വിലക്കുറവ് പ്രഖ്യാപിച്ച് ഒല. 1,29,000 രൂപയാണ് എസ്1 പ്രൊയുടെ പുതിയ വില.
എസ് 1 എയറിന് 1,04,999 രൂപയും എസ് 1 എക്സ് 4 കെ ഡബ്ല്യൂ എച്ചിന് 1,09,999 രൂപയുമാണ് വില. എസ് 1 എക്സ് പ്ലസ് 3 കെ ഡബ്ല്യൂ എച്ച് 84,999 രൂപക്കും എസ്1 എക്സ് 3 കെ ഡബ്ല്യൂ എച്ച് 89,999 രൂപക്കും എസ്1 എക്സ് 2 കെ ഡബ്ല്യൂ എച്ച് 79,999 രൂപക്കും ലഭിക്കും.
പവന് 320 രൂപ കുറഞ്ഞു
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു. ഗ്രാമിന് 40 രൂപയും പവന് 320 രൂപയുമാണ് കുറഞ്ഞത്. ഇതോടെ ഗ്രാമിന് 6,035 രൂപയും പവന് 48,280 രൂപയുമായി.
കെഎസ്എഫ്ഇ ഡിവിഡന്റ് കൈമാറി
തൃശൂര്‍: 2023 സാമ്പത്തികവര്‍ഷത്തെ ഡിവിഡന്റ് തുകയായ 35 കോടി രൂപ കെഎസ്എഫ്ഇ ചെയര്മാന് കെ. വരദരാജന് ധനകാര്യമന്ത്രി കെ.എന്‍. ബാലഗോപാലിനു കൈമാറി.
നടപ്പു സാമ്പത്തികവര്‍ഷം സംസ്ഥാന സര്‍ക്കാരിനു ഡിവിഡന്റ്, ഗാരന്റി, കമ്മീഷന് ഇനങ്ങളിലായി കെഎസ്എഫ്ഇ 219.51 കോടി രൂപ നല്കി.
കുട്ടികള്‍ക്കുള്ള ഹെഡ്ഫോണുമായി പ്രോമേറ്റ്
മുംബൈ: കുട്ടികള്‍ക്കു കൂടുതല്‍ സുരക്ഷയും സൗകര്യവും നല്കുന്ന ഹെഡ്ഫോണുകള് അവതരിപ്പിച്ച് പ്രോമേറ്റ്.
പഠന-വിനോദ ആവശ്യങ്ങള്‍ക്ക് ഒരുപോലെ പ്രയോജനപ്പെടുന്ന പാന്‍ഡ എന്ന പേരുള്ള വയര്‍ലെസ് ഹെഡ്ഫോണ്, റീട്ടെയില്‍ ഷോപ്പുകളിലും ആമസോണിലും 2,999 രൂപയ്ക്കു ലഭിക്കും.
വ്യാപാരി വ്യവസായി ഏകോപന സമിതി മുഖ്യമന്ത്രിയുമായി ചർച്ച നടത്തി
തിരുവനന്തപുരം: ചെറുകിട വ്യാപാരികളുടെ വിവിധ പ്രശ്നങ്ങൾക്ക് അടിയന്തര പരിഹാരം ഉണ്ടാക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പുനൽകിയതായി കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് രാജു അപ്സര അറിയിച്ചു. സംസ്ഥാന ഭാരവാഹികളുമായുള്ള കൂടിക്കാഴ്ചയിലാണ് മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കിയത്.
വാണിജ്യ മന്ത്രാലയം വ്യാപാര മേഖലയിലെ വിവിധ വിഷയങ്ങൾ പഠനവിധേയമാക്കി അവയ്ക്ക് പരിഹാരം ഉണ്ടാക്കുന്നതിന് വിദഗ്ധസമിതിയെ രൂപീകരിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
സംസ്ഥാന പ്രസിഡന്റ് രാജു അപ്സര, വർക്കിംഗ് പ്രസിഡന്റ് പി. കുഞ്ഞാവു ഹാജി, സംസ്ഥാന ജനറൽ സെക്രട്ടറി ദേവസ്യാ മേച്ചേരി, സംസ്ഥാന ട്രഷറർ എസ്.ദേവരാജൻ, സംസ്ഥാന വൈസ് പ്രസിഡന്റ് പി.സി. ജേക്കബ്, എക്സിക്യൂട്ടീവ് അംഗം സി.എസ്. അജ്മൽ എന്നിവർ ചർച്ചയിൽ പങ്കെടുത്തു.
സ്വര്‍ണവിലയില്‍ മാറ്റമില്ല
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില മാറ്റമില്ലാതെ തുടരുന്നു. ഗ്രാമിന് 6,075 രൂപയും പവന് 48,600 രൂപയുമായിട്ടാണ് ഇന്നലെ വില്പന നടന്നത്.
ഹിറ്റായി എൻജിനിയറിംഗ് വിദ്യാർഥികളുടെ സ്റ്റാർട്ടപ്പ്
കൊച്ചി: നാല് മലയാളി എൻജിനിയറിംഗ് വിദ്യാർഥികൾ എനർജി ടെക്നോളജി രംഗത്ത് തുടക്കമിട്ട സ്റ്റാർട്ടപ്പ് രാജ്യത്താകെ ശ്രദ്ധേയമാകുന്നു. കേരള സ്റ്റാർട്ടപ്പ് മിഷനിലൂടെ വളർന്ന സംരംഭമായ ചാർജ്മോഡ് ഇലക്ട്രിക് വാഹനങ്ങൾക്കായി കേരളത്തിനകത്തും പുറത്തുമായി സ്ഥാപിക്കുന്ന ചാർജിംഗ് പോയിന്റുകളുടെ എണ്ണം അയ്യായിരത്തിലേക്കെത്തുകയാണ്.
നിലവിൽ കേരളത്തിനത്ത് ചാർജ്മോഡിന്റെ 1500 ഉം മറ്റു സംസ്ഥാനങ്ങളിൽ 2000 ഉം ചാർജിംഗ് സ്റ്റേഷനുകൾ പ്രവർത്തിക്കുന്നുണ്ട്. സംസ്ഥാനത്ത് 1300 എസി സ്ലോ ചാർജറുകളും 150 ഡിസി ഫാസ്റ്റ് ചാർജറുകളും കമ്പനി സ്ഥാപിച്ചിട്ടുണ്ട്. മറ്റു സംസ്ഥാനങ്ങളിൽ 500 എസി സ്ലോ ചാർജറുകളുമുണ്ട്.
ഇന്ത്യയിലുടനീളം 1000 സാധാരണ ചാർജറുകളും 200 അതിവേഗ ചാർജറുകളും കൂടി സ്ഥാപിച്ചു പ്രവർത്തനം വിപുലമാക്കുമെന്ന് ചാർജ്മോഡിന്റെ സിഇഒയും സഹസ്ഥാപകനുമായ എം. രാമനുണ്ണി പറഞ്ഞു.
രാജ്യത്തെ ഓരോ അഞ്ചു കിലോമീറ്ററിലും ഒരു സാധാരണ എസി ചാർജറും ഓരോ 50 കിലോമീറ്ററിലും ഒരു അതിവേഗ ഡിസി ചാർജറും സ്ഥാപിക്കുക എന്ന ലക്ഷ്യമാണു ചാർജ്മോഡ് പൂർത്തിയാക്കിക്കൊണ്ടിരിക്കുന്നത്. രാജ്യത്തുടനീളം 120 മുതൽ 340 കിലോവാട്ട് വരെ ശേഷിയുള്ള അതിവേഗ ചാർജറുകൾ സ്ഥാപിച്ചുകൊണ്ട് ഇലക്ട്രിക് വാഹനങ്ങളിലെ യാത്ര ആശങ്കാരഹിതവും സുഗമവുമാക്കുക എന്നതാണു കമ്പനിയുടെ അടുത്ത ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
ഇലക്ട്രിക് വാഹനങ്ങൾ ചാർജ് ചെയ്യുന്നതിനാവശ്യമായ എല്ലാ സൗകര്യങ്ങളും ഒരുക്കിനൽകുന്നതിൽ പ്രത്യേക ശ്രദ്ധയും വൈദഗ്ധ്യവും ചാർജ്മോഡ് നൽകുന്നുണ്ട്. ചാർജിംഗിനാവശ്യമായ ഉപകരണങ്ങളും സോഫ്റ്റ് വെറും തദ്ദേശീയമായാണു വികസിപ്പിച്ചെടുക്കുന്നത്. അടുത്തിടെ ഫീനിക്സ് ഏഞ്ചൽസിൽനിന്ന് രണ്ടരക്കോടി രൂപയുടെ നിക്ഷേപവും കമ്പനിക്ക് ലഭിച്ചിരുന്നു.
ഇതുവരെ 72,000ത്തിലധികം പേർ ചാർജ്മോഡിന്റെ മൊബൈൽ ആപ്ലിക്കേഷൻ ഉപയോഗിക്കുന്നുണ്ട്. ലോജിസ്റ്റിക്സ് ആൻഡ് സപ്ലൈ ചെയിൻ വിഭാഗം മാനേജർ വി. അനൂപ്, ഓപ്പറേഷൻസ് മാനേജർ സി. അദ്വൈത്, ടാഞ്ചിബിൾ പ്രോഡക്ട് വിഭാഗം തലവൻ മിഥുൻ കൃഷ്ണൻ എന്നിവരാണു ചാർജ്മോഡ് സ്റ്റാർട്ടപ്പിന്റെ മറ്റു സാരഥികൾ.
മ്യൂച്വല്‍ ഫണ്ടിൽ വനിതകളുടെ നിക്ഷേപത്തില്‍ വര്‍ധന
കൊച്ചി: രാജ്യത്തെ മ്യൂച്വല്‍ ഫണ്ട് നിക്ഷേപങ്ങളില്‍ വനിതകളുടെ പങ്ക് 2017-ലെ 15.2 ശതമാനത്തില്‍നിന്നു 2023-ല്‍ 20.9 ശതമാനമായി ഉയര്‍ന്നതായി പഠനം.
സാമ്പത്തികകാര്യങ്ങളില്‍ തീരുമാനമെടുക്കുന്ന രീതിയിലെ വനിതകളുടെ ശക്തീകരണം, ഓഹരി വിപണിയിലെ അവസരങ്ങള്‍ പ്രയോജനപ്പെടുത്താനുള്ള അവരുടെ കൂടിയ താത്പര്യം എന്നിവ വ്യക്തമാക്കുന്നതാണ്, അസോസിയേഷന് ഓഫ് മ്യൂച്വല്‍ ഫണ്ട്സ് ഇന്‍ ഇന്ത്യയുടെ (എഎംഎഫ്ഐ) സഹായത്തോടെ ക്രിസില്‍ തയാറാക്കിയ പഠനറിപ്പോര്‍ട്ട്.
മ്യൂച്വല്‍ ഫണ്ടുകളിലെ നിക്ഷേപം 50 ലക്ഷം കോടി രൂപ കടന്നപ്പോള്‍ വനിതകളുടെ സാന്നിധ്യവും ഗണ്യമായി വര്‍ധിക്കുന്നുണ്ട്. ബി-30 വിഭാഗത്തില്‍പ്പെട്ട പട്ടണങ്ങളില്‍ വനിതാ നിക്ഷേപകരുടെ പങ്കാളിത്തം 15 ശതമാനത്തില്‍നിന്ന് 18 ശതമാനമായും അവരുടെ ആസ്തികള്‍ 17 ശതമാനത്തില്‍നിന്ന് 28 ശതമാനമായും ഉയര്‍ന്നിട്ടുണ്ട്.
വനിതാ നിക്ഷേപകരില്‍ പകുതിയോളവും 25-44 വയസുകാരാണ്. വനിതാ നിക്ഷേപകര്‍ 40 ശതമാനമുള്ള ഗോവയാണ് ഇക്കാര്യത്തില്‍ മുന്നില്‍. 30 ശതമാനവുമായി വടക്കു-കിഴക്കന്‍ മേഖല രണ്ടാം സ്ഥാനത്തുമുണ്ട്. മ്യൂച്വല്‍ ഫണ്ട് രംഗത്തെ വനിതാ ഡിസ്ട്രിബ്യൂട്ടര്‍മാരുടെ എണ്ണത്തിൽ വര്‍ധനയുണ്ടെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
പി.ഇ. മത്തായിക്ക് പുരസ്കാരം
കൊച്ചി: മുൻനിര എന്‍ബിഎഫ്സികളിലൊന്നായ മുത്തൂറ്റ് മിനി ഫിനാന്‍സിയേഴ്സ് ലിമിറ്റഡിന്റെ സിഇഒ പി.ഇ. മത്തായിക്ക് ഇന്ത്യന്‍ ലീഡര്‍ഷിപ്പ് ഉച്ചകോടിയിൽ മികച്ച സിഇഒയ്ക്കുള്ള അവാര്‍ഡ് ലഭിച്ചു.
ബിസിനസ് ഫെയിമിന്റെ ബാങ്കിംഗ്, ഫിനാന്‍ഷ്യല്‍ സര്‍വീസസ്, ഇന്‍ഷ്വറന്‍സ് (ബിഎഫ്എസ്ഐ) വിഭാഗത്തിലാണ് അവാര്‍ഡ്. സാമ്പത്തികരംഗത്തെ നേതൃത്വത്തിനും കാഴ്ചപ്പാടിനും സംഭാവനകള്‍ക്കുമുള്ള അംഗീകാരമായാണു അവാർഡ് നൽകുന്നത്.
ഐപിഒ നാളെ മുതല്‍ 18 വരെ
കൊച്ചി: ക്രിസ്റ്റല്‍ ഇന്റഗ്രേറ്റഡ് സര്‍വീസസ് ലിമിറ്റഡിന്റെ ഐപിഒ നാളെ മുതല്‍ 18 വരെ നടക്കും. 175 കോടി രൂപയുടെ പുതിയ ഇക്വിറ്റി ഓഹരികളും പ്രമോട്ടര്‍മാരുടെ 1,750,000 ഇക്വിറ്റി ഓഹരികളുടെ ഓഫര്‍ ഫോര്‍ സെയിലുമാണ് ഐപിഒയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
2023-24 സാന്പത്തികവർഷത്തിലെ മുൻകൂർ ആദായനികുതി; അവസാന ഗഡു 15നു മുന്‍പ്
ആദായനികുതി നിയമത്തിലെ 208-ാം വകപ്പനുസരിച്ച് 10,000 രൂപയിൽ കൂടുതൽ നികുതി ബാധ്യത വരുന്ന എല്ലാ നികുതിദായകരും മുൻകൂറായി തന്നാണ്ടിലെ ആദായനികുതി അടയ്ക്കണം.
എന്നാൽ റെസിഡന്റായിട്ടുള്ള മുതിർന്ന പൗരന്മാർക്ക് ബിസിനസിൽനിന്നോ പ്രഫഷനിൽനിന്നോ വരുമാനമില്ലെങ്കിൽ അവർ മുൻകൂർ നികുതി അടയ്ക്കേണ്ടതില്ല. നോണ്‍ റെസിഡന്റായിട്ടുള്ള മുതിർന്ന പൗരന്മാർ, ബിസിനസിൽനിന്നും പ്രഫഷനിൽനിന്നും വരുമാനമില്ലെങ്കിലും മറ്റു വരുമാനങ്ങളുണ്ടെങ്കിൽ മുൻകൂർ നികുതിയടയ്ക്കണം. വരുമാനമുണ്ടാകുന്ന മുറയ്ക്ക് അടയ്ക്കുകയെന്നതാണു മുൻകൂർ നികുതിയുടെ അടിസ്ഥാനതത്വം.
2023-24 സാന്പത്തികവർഷത്തിലെ മുൻകൂർ ആദായ നികുതി നാലു ഗഡുക്കളായിട്ടാണ് അടയ്ക്കേണ്ടത്. ഇത് ഒരു ഉദാഹരണസഹിതം വ്യക്തമാക്കാം.
ഒരു നികുതിദായകന്റെ 2023-24 സാന്പത്തിക വർഷത്തിലെ നികുതിബാധ്യത ഒരു ലക്ഷം രൂപയായി എസ്റ്റിമേറ്റ് ചെയ്യുന്നു എന്ന് വിചാരിക്കുക. അദ്ദേഹം 2023 ജൂണ്‍മാസം 15നു മുന്‍പ് 15,000 രൂപ ആദ്യഗഡുവായി മുൻകൂർ നികുതിയടയ്ക്കണം. ഓഗസറ്റിൽ അദ്ദേഹത്തിന്റെ വരുമാനത്തിൽനിന്ന് 20,000 രൂപ സ്രോതസിൽ നികുതിയായി പിടിക്കുന്നു എന്നും കരുതുക. സെപ്റ്റംബർ 15ന് അദ്ദേഹത്തിന്റെ രണ്ടാമത്തെ ഗഡു എത്രയാണെന്നു നോക്കാം. ആകെ നികുതി ബാധ്യതയായ 1,00,000 രൂപയിൽനിന്ന് സ്രോതസിൽ പിടിച്ച 20,000 രൂപ കിഴിച്ച് ബാക്കിയുള്ള തുകയുടെ 45 ശതമാനത്തിൽനിന്നു നാളിതുവരെ അടച്ച നികുതി കിഴിച്ച് ബാക്കിവരുന്ന തുകയാണ് അടയ്ക്കേണ്ടത്.
അതായത്, 80000 രൂപയുടെ 45 ശതമാനമായ 36000 രൂപയിൽനിന്ന് ആദ്യ ഗഡുവായ 15000 രൂപ കിഴിച്ച് ബാക്കിവരുന്ന 21000 രൂപയാണ് രണ്ടാമത്തെ ഗഡുവായി അടയ്ക്കേണ്ടത്. ഡിസംബർ 15നു മുന്‍പ് മൂന്നാമത്തെ ഗഡു അടയ്ക്കുന്നതിനുവേണ്ടി 80,000 രൂപയുടെ 75 ശതമാനമായ 60,000 രൂപയിൽനിന്നു നാളിതുവരെ അടച്ച 36,000 രൂപ കിഴിച്ച് ബാക്കിവരുന്ന തുകയായ 24,000 രൂപ അടയ്ക്കണം.
നാലാമത്തെ ഗഡു 2024 മാർച്ച് മാസം 15-ാം തീയതിക്കു മുന്‍പായാണ് അടയ്ക്കേണ്ടത്. ആകെ നികുതിത്തുകയായ 1,00,000 രൂപയിൽനിന്നു സ്രോതസിൽ പിടിച്ച 20,000 രൂപ കിഴിച്ച് ബാക്കിത്തുകയായ 80,000 രൂപയിൽനിന്നു നാളിതുവരെ അടച്ച മുൻകൂർ നികുതിയായ 60,000 രൂപ കിഴിച്ച് ബാക്കിവരുന്ന തുകയായ 20,000 രൂപയാണ് നാലാമത്തെ ഗഡു.
അനുമാന നികുതി 15നു മുന്‍പ് ആദായനികുതി നിയമം 44 എഡി വകുപ്പ് അനുസരിച്ച് ആകെ വിറ്റുവരവിന്റെ 8 ശതമാനമോ (വിറ്റുവരവ് ചെക്ക് മുഖാന്തിരമോ ഇലക്ട്രോണിക് മാർഗത്തിലൂടെ ബാങ്കിൽ കൂടിയോ ആണെങ്കിൽ 6% വരുമാനം) അതിൽ കൂടുതലോ വരുന്ന തുക വരുമാനമായി കണക്കാക്കി അതിന്റെ നികുതിയടച്ച് കോന്പൗണ്ട് ചെയ്യുന്ന നികുതിദായകർക്കു മുഴുവൻ നികുതിയും ഒറ്റത്തവണയായി മാർച്ച് മാസം 15നു മുന്‍പായി അടച്ചാൽ മതി. അതായത്, 2023-24 സാന്പത്തികവർഷത്തിലേക്കുള്ള മുൻകൂർ നികുതി അനുമാന നികുതി അടയ്ക്കുന്ന മാർച്ച് 15നു മുന്‍പായി ഒറ്റത്തവണയായി അടയ്ക്കണം. മാർച്ച് 15ാണ് നിർദിഷ്ട തീയതിയെങ്കിലും ഇവർക്ക് മാർച്ച് 31 വരെ നികുതിയടയ്ക്കാവുന്നതാണ്.
മുൻകൂർ നികുതിയിൽ കുറവ് മുൻകൂർ നികുതിയിൽ കുറവുവന്നാൽ ആദായനികുതി നിയമം 234 ബി, 234 സി എന്നിവയനുസരിച്ചു പലിശ നല്‍കേണ്ടതുണ്ട്. മുൻകൂർ നികുതിക്കുവേണ്ടി കണക്കാക്കപ്പെടുന്ന വരുമാനം യഥാർഥ വരുമാനത്തിന്റെ 90 ശതമാനത്തിൽ താഴെയാണെങ്കിൽ കുറവുവന്ന തുകയ്ക്കു പലിശയും ഈടാക്കുന്നതാണ്.
എല്ലാ വരുമാനങ്ങളും കണക്കിലെടുക്കണം ബിസിനസിൽനിന്നോ പ്രഫഷനിൽനിന്നോ ഉള്ള വരുമാനത്തിന്റെകൂടെ മറ്റു വരുമാനമുണ്ടെങ്കിൽ അതുകൂടി കണക്കിലെടുത്തുവേണം മുൻകൂർ നികുതിക്കുള്ള എസ്റ്റിമേറ്റ് തയാറാക്കാൻ.
മറ്റു വരുമാനങ്ങളായ പലിശ, വാടക മുതലായവയ്ക്ക് 10% നിരക്കിൽ സ്രോതസിൽ നികുതി പിടിക്കാനാണു നിർദേശിച്ചിരിക്കുന്നത്. എന്നാൽ, ഉയർന്ന വരുമാനക്കാർക്ക് നികുതി നിരക്കുകൾ 30% വരെയാകുന്നതിനാൽ ഇവയുംകൂടി മുൻകൂർ നികുതിയുടെ എസ്റ്റിമേറ്റിൽ ഉൾപ്പെടുത്തണം.
നോണ്‍ റെസിഡന്റാണെങ്കിൽ ഇന്ത്യയിൽ റെസിഡന്റല്ലാത്ത വ്യക്തികൾക്കു മുകളിൽ സൂചിപ്പിച്ചിരിക്കുന്ന ആനുകൂല്യം ലഭിക്കില്ല. ഇന്ത്യയിൽ റെസിഡന്റല്ലാത്ത വ്യക്തികൾക്ക് ബിസിനസിൽനിന്നും പ്രഫഷനിൽനിന്നും വരുമാനമില്ലെങ്കിലും മുതിർന്ന പൗരന്മാരാണെങ്കിൽപോലും മറ്റു വരുമാനങ്ങളുണ്ടെങ്കിൽ മുൻകൂർ നികുതി അടയ്ക്കണം.
മുതിർന്ന പൗരന്മാർക്ക് ഇളവ് ആദായനികുതിനിയമം 208-ാം വകുപ്പനുസരിച്ച് 10,000 രൂപയിൽ കൂടുതൽ നികുതി ബാധ്യത വരുന്ന നികുതിദായകർ മുൻകൂറായി നികുതി അടയ്ക്കണം. എന്നാൽ, ഇന്ത്യയിൽ റെസിഡന്റായിട്ടുള്ള മുതിർന്ന പൗരന്മാർക്കു ബിസിനസിൽനിന്നും പ്രഫഷനിൽനിന്നും വരുമാനമില്ലെങ്കിൽ മുൻകൂർ നികുതിയടവിൽനിന്നു കിഴിവ് ലഭിക്കണമെങ്കിൽ തഴെ പറയുന്ന വ്യവസ്ഥകൾ പാലിച്ചിരിക്കണം
1. നികുതിദായകൻ വ്യക്തിയായിരിക്കണം.
2. നികുതിദായകൻ ആദായനികുതിനിയമമനുസരിച്ച് ഇന്ത്യയിൽ റെസിഡന്റായിരിക്കണം.
3. നികുതിദായകനു പ്രസ്തുത സാന്പത്തികവർഷത്തിൽ 60 വയസിൽ കൂടിയിരിക്കണം.
4. നികുതിദായകന് ബിസിനസിൽനിന്നും പ്രഫഷനിൽനിന്നും വരുമാനം ഉണ്ടാകരുത്.
ഇങ്ങനെയുള്ളവർക്കു മുൻകൂർ നികുതി ബാധ്യതയില്ല. ആദായനികുതി റിട്ടേണുകൾ ഫയൽ ചെയ്യുന്ന സമയത്തു നികുതി കണക്കാക്കി സെൽഫ് അസസ്മെന്റ് ടാക്സായി അടച്ചാൽ മാത്രം മതി.
മികച്ച 25 ആർക്കിടെക്ചർ സ്ഥാപനങ്ങളെ തെരഞ്ഞെടുത്ത് ഡിസൈനർ പ്ലസ്
കൊച്ചി: മലയാളത്തിലെ ആദ്യത്തെ ആർക്കിടെക്ചർ മാഗസിനായ ഡിസൈനർ പ്ലസ് ബിൽഡർ മുൻകൈയെടുത്ത് കേരളത്തിലെ 25 പ്രമുഖ വാസ്തുവിദ്യാ സ്ഥാപനങ്ങളെ തെരഞ്ഞെടുത്തു.
പ്രമുഖ വാസ്തുകലാ അധ്യാപകരായ പ്രഫ.കെ. നാരായണനും പ്രഫ. ജേക്കബ് ചാണ്ടിയും ബ്രാൻഡ് കൺസൾട്ടന്റ് പി.കെ. ശശിധരനും അടങ്ങുന്ന ജൂറിയാണ് ജേതാക്കളെ തെരഞ്ഞെടുത്തത്.
ആർക്കിടെക്ടുമാരായ ബാബു ചെറിയാൻ (ബിസിഎ, കോഴിക്കോട് ), കെ. ചന്ദ്രമോഹൻ (ചന്ദ്രമോഹൻ അസോസിയേറ്റ്സ്, തിരുവനന്തപുരം), എസ്. ഗോപകുമാർ (കുമാർ ഗ്രൂപ്പ് ടോട്ടൽ ഡിസൈനേഴ്സ്, കൊച്ചി), ഡോ.ഗോപാൽ ശങ്കർ (ഹാബിറ്റാറ്റ് ടെക്നോളജി, തിരുവനന്തപുരം), ഗുരുപ്രസാദ് റാണെ, പി. മാനസി (ഭൂമിജ ക്രിയേഷൻസ്, പാലക്കാട്), കെ.ബി. ജയകൃഷ്ണൻ, ചിത്ര നായർ (ജെഎസിജെആർ ഡിസൈൻ കമ്യൂണിറ്റി, തിരുവനന്തപുരം), ജിബു ജോൺ, തോമസ് കെ. ജോർജ് (ജിബു ആൻഡ് തോമസ് ആർക്കിടെക്ട്സ്, കൊച്ചി), ലാലിച്ചൻ സക്കറിയാസ് (ലാലിച്ചൻ സക്കറിയാസ് അറ്റ്ലിയർ, കൊച്ചി), ലത രാമൻ ജയ്ഗോപാൽ (ഇൻസ്പിരേഷൻ, കൊച്ചി), ലിജോ ജോസ്, റെനി ലിജോ (ലിജോ റെനി ആർക്കിടെക്ട്സ്, തൃശൂർ), എൻ. മഹേഷ് (അയ്യർ ആൻഡ് മഹേഷ് ആർക്കിടെക്ട്സ് & ഇന്റീരിയർ ഡിസൈനേഴ്സ്, തിരുവനന്തപുരം), നിമിഷ ഹക്കിം, ബ്രിജേഷ് ഷൈജൽ (ഡിഎസി, കോഴിക്കോട്), എം. നിഷാൻ, പി.പി. വിവേക് (ഡി എർത്ത്, കോഴിക്കോട്), നൗഫൽ സി. ഹാഷിം (ടുഐ ആർക്കിടെക്ട്സ്, കോഴിക്കോട്), എ.കെ പ്രശാന്ത് (പ്രശാന്ത് ആൻഡ് അസോസിയേറ്റ്സ്, കോഴിക്കോട്), രമേഷ് തരകൻ, പുന്നൻ സി. മാത്യു, മോണോലിത്ത ചാറ്റർജി (ഡിസൈൻ കാമ്പയിൻ, കൊച്ചി), സെബാസ്റ്റ്യൻ ജോസ് (ശില്പി ആർക്കിടെക്ട്സ്, കൊച്ചി), ശ്രീജിത്ത് ശ്രീനിവാസ് (ശ്രീജിത് ശ്രീനിവാസ് ആർക്കിടെക്ട്സ്, തിരുവനന്തപുരം), പി.ടി. സുഭാഷ് (ഫോം പ്ലസ് ആർക്കിടെക്ട്സ്, കോഴിക്കോട്), സുധീർ ബാലകൃഷ്ണപിള്ള (ആർക്കിടെക്ട്സ് കൺസോർഷ്യം, തിരുവനന്തപുരം), ശ്യാം കുമാർ പുറവങ്കര (ഫോംസ് ആൻഡ് സ്പേസസ്, കാസർഗോഡ്), ടോണി ജോസഫ് (സ്ഥപതി, കോഴിക്കോട്), വിനോദ് പി. സിറിയക്, അനിത ചൗധരി (സ്പേസ് ആർട്ട്, കോഴിക്കോട്), എം.എം. വിനോദ്കുമാർ, ഡി.ഡി. ആർക്കിടെക്ട്സ് തൃശൂർ, വിനു ഡാനിയേൽ (വാൾമേക്കേഴ്സ് ആർക്കിടെക്ട്സ് കൊച്ചി) എന്നിവയാണ് തെരഞ്ഞെടുക്കപ്പെട്ട സ്ഥാപനങ്ങൾ.
ജീബീ എഡ്യുക്കേഷൻ വിദേശ വിദ്യാഭ്യാസ പ്രദർശനം 23, 24 തീയതികളില്‍
കൊച്ചി: 120 വിദേശ യൂണിവേഴ്സിറ്റി പ്രതിനിധികൾ പങ്കെടുക്കുന്ന ജീബീ എഡ്യുക്കേഷന്റെ മെഗാ വിദേശ വിദ്യാഭ്യാസ പ്രദർശനം ഈ മാസം 23ന് കൊച്ചി മാരിയറ്റ് ഹോട്ടലിലും 24ന് കോട്ടയം വിൻസർ കാസിൽ ഹോട്ടലിലും നടക്കും.
യൂറോപ്യൻ രാജ്യങ്ങളിൽ പഠിക്കാനും കുടിയേറാനും ആഗ്രഹിക്കുന്ന വിദ്യാർഥികൾക്ക് നിരവധി അവസരങ്ങളാണ് പ്രദർശനത്തിൽ ഒരുക്കിയിരിക്കുന്നത്. വിദേശ രാജ്യങ്ങളിൽ പഠനത്തിനുശേഷം അവിടെ സെറ്റിൽ ചെയ്യാൻ ആഗ്രഹിക്കുന്ന വിദ്യാർഥികളുടെ സംശയ നിവാരണത്തിനായി പ്രദർശനത്തിൽ പ്രത്യേക വിഭാഗം പ്രവർത്തിക്കുന്നുണ്ട്. മാനേജ്മെന്റ്, ഹെൽത്ത്, ഐടി, ഏവിയേഷൻ, ഡാറ്റാ, അഗ്രികൾച്ചർ തുടങ്ങി വിവിധ വിഷയങ്ങളിൽ വിദ്യാർഥികളുടെ അഭിരുചിക്ക് അനുസൃതമായി കോഴ്സ് തെരഞ്ഞെടുക്കാനും, യൂണിവേഴ്സിറ്റി പ്രതിനിധികളോട് സംസാരിച്ച് സ്പോട്ട് അഡ്മിഷൻ ഉറപ്പിക്കാനും അവസരമുണ്ട്. യുകെ, കാനഡ, അയർലൻഡ്, ജർമനി, ന്യൂസിലൻഡ്, ഓസ്ട്രേലിയ, യുഎസ്, മാൾട്ട തുടങ്ങിയ രാജ്യങ്ങളിൽനിന്നുള്ള കോളജ് പ്രതിനിധികൾ പങ്കെടുക്കും.
ലോണ്‍ ആവശ്യമുള്ളവർക്ക് അതിവേഗ നടപടിക്രമങ്ങൾക്കായി പ്രധാന ഷെഡ്യൂൾഡ് ബാങ്കുകളുടെ കൗണ്ടറുകളും പ്രദർശനത്തിൽ സജീകരിച്ചിട്ടുണ്ട്. അർഹരായ വിദ്യാർഥികൾക്ക് 10 ലക്ഷം രൂപ വരെ സ്കോളർഷിപ്പും ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് 7592033333.
നിപ്പോണ്‍ ടൊയോട്ടയില്‍ മാര്‍ച്ച് ഓഫറുകള്‍
കൊച്ചി: ടൊയോട്ട ഹൈലെക്സ്, ഫോര്‍ച്യൂണര്‍, ഗ്ലാന്‍സ, കാമ്രി വാഹനങ്ങള്‍ നിപ്പോണ്‍ ടൊയോട്ടയില്‍ മാര്‍ച്ചുമാസ ആനുകൂല്യങ്ങളോടെ സ്വന്തമാക്കാം.
എക്സ്ചേഞ്ച് ബോണസ്, അക്സസറീസ് കിഴിവ്, എക്സ്ടെന്റഡ് വാറണ്ടി, ലോയല്‍റ്റി ബോണസ് എന്നിവയാണു ലഭിക്കുക. 31 വരെയാണ് ആനുകൂല്യം.
ഇടിമണ്ണിക്കല്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്സിന്റെ നവീകരിച്ച ഷോറും പ്രവർത്തനമാരംഭിച്ചു
കോട്ടയം: ലൈറ്റ് വെയ്റ്റ് വെഡ്ഡിംഗ് കളക്ഷന്റെ വൈവിധ്യമാർന്ന ശേഖരവുമായി കോട്ടയത്ത് കെകെ റോഡില്‍ ബസേലിയസ് കോളജിന് സമീപം ഇടിമണ്ണിക്കല്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്സിന്റെ നവീകരിച്ച ഷോറും പ്രവര്‍ത്തനമാരംഭിച്ചു. സിനിമാതാരം ജയസൂര്യ ഷോറും ഉദ്ഘാടനം ചെയ്തു.
ഉദ്ഘാടന ഓഫറായി 50 ദിവസത്തേക്ക് പവന് 3500 രൂപ വരെ കുറവും ഡയമണ്ട് കാരറ്റിന് 15000 രൂപ വരെ കുറവും നല്‍കും. മാലകള്‍, കമ്മലുകള്‍, നെക്ലേസുകള്‍, ഫ്ളവര്‍ ബാംഗിള്‍, ഫ്ളെക്സിബിള്‍ ബാംഗിള്‍ എന്നിവയുടെ ധാരാളം കളക്ഷനുകളുണ്ട്.
ഏറ്റവും മികച്ച ലൈറ്റ് വെയിറ്റ് കളക്ഷനുകളുടെയും ഡിസൈനുകളുടെയും അപൂര്‍വ ശേഖരമായിട്ടാണ് സെറ അവതരിപ്പിക്കുന്നത്.
വുഡ് ഫിനിഷ് ഹോം അപ്ലയന്സസുമായി ഗോദ്റെജ്
കൊച്ചി: ഗോദ്റെജ് അപ്ലയന്‍സസ് വുഡ് ഫിനിഷ് ഹോം അപ്ലയന്‍സസുകളുടെ പുതിയ ശ്രേണി ‘ഇയോണ്‍ വോഗ്’ അവതരിപ്പിച്ചു. വീടുകളുടെ രൂപകല്പനയ്ക്ക് അനുയോജ്യമായ ആധുനിക റഫ്രിജറേറ്ററുകളും എയര്‍ കണ്ടീഷണറുകളും അടങ്ങിയതാണ് ഈ ശ്രേണി.
ഓക്ക്, വാള്‍നട്ട് വുഡ് നിറങ്ങളിലുള്ള റഫ്രിജറേറ്ററുകൾക്ക് 272 ലിറ്റര്‍, 244 ലിറ്റര്‍ എന്നിങ്ങനെയാണു ശേഷി. 27,000 രൂപ മുതല്‍ 32,000 രൂപ വരെയാണു വില. സൈപ്രസ്, തേക്ക്, മഹാഗണി എന്നിവയുടെ നിറങ്ങളിലുള്ള എയര്‍ കണ്ടീഷണറുകൾക്ക് 35,000 രൂപ മുതലാണു വില.
ഏഷ്യൻ റബർ വിപണികൾ ചൂടുപിടിച്ചു, ടയർ ഭീമൻമാർ ആശങ്കയോടെ പുതിയ സാമ്പത്തിക വർഷത്തെ ഉറ്റുനോക്കുന്നു. കുരുമുളക് വിലത്തകർച്ചയ്ക്കുശേഷം ശനിയാഴ്ച തിരിച്ചുവരവിനു ശ്രമിച്ചു. ഏലക്ക ആറ് മാസത്തെ താഴ്ന്ന നിലവാരത്തിൽ. ഈസ്റ്റർ-വിഷു ഡിമാൻഡിൽ കൊപ്രയാട്ടുമില്ലുകാർ പ്രതീക്ഷ നിലനിർത്തുന്നു. ആഭരണ കേന്ദ്രങ്ങളിൽ സ്വർണത്തിന് റിക്കാർഡ് തിളക്കം.
രാജ്യാന്തര റബർ മാർക്കറ്റിലെ ബുൾ തരംഗം കൂടുതൽ ശക്തമാകുന്നു. ഏഷ്യൻ ടയർ വ്യവസായികളിൽ നിന്നുള്ള ആവശ്യം വിലയിരുത്തിയാൽ ജൂൺ‐ജൂലൈ വരെയുള്ള കാലയളവിൽ റബർ ഷീറ്റ് ക്ഷാമം വിട്ടുമാറില്ലെന്ന ആശങ്കയിലാണ് വ്യവസായ ലോകം.
കുതിപ്പോടെ ജപ്പാൻ റബർ കഴിഞ്ഞ ഓഗസ്റ്റിൽ കിലോ 196 യെന്നിലേക്ക് ഇടിഞ്ഞ ജപ്പാനിൽ റബർ നിലവിൽ ഏഴ് വർഷത്ത ഏറ്റവും പുതിയ ഉയരം ദർശിച്ചു. 2017നു ശേഷം ആദ്യമായി ജപ്പാനിൽ റബർ കിലോ 310 യെന്നിന് മുകളിൽ വാരാന്ത്യം വ്യാപാരം നടന്നു. 299 യെന്നിൽ നിന്നുള്ള കുതിപ്പിൽ 314 യെൻ വരെ ഉയർന്നു. മാർച്ച് ആദ്യവാരം ജപ്പാൻ അവധിയിൽ ഓപ്പൺ ഇന്ററസ്റ്റ് 980 ലോട്ടുകൾ ഉയർന്നത് പുതിയ നിക്ഷേപകരുടെ വരവ് അറിയിച്ചു.
ജാപ്പനീസ് വിപണി 317 ‐ 332 യെന്നിലേക്ക് ഉയരാനുള്ള ശ്രമങ്ങൾക്ക് തുടക്കം കുറിക്കാം. വിപണിയുടെ പ്രതിരോധം 336 യെന്നിലാണ്. ആഗോള കൊക്കോ വിപണിയിൽ പണം വാരിയ ഫണ്ടുകൾ ഏഷ്യൻ റബറിലേക്ക് ശ്രദ്ധതിരിച്ചാൽ 370 യെന്നിലേക്ക് വിപണി ഉറ്റുനോക്കാം. ഡോളറിനു മുന്നിൽ യെന്നിന്റെ മൂല്യത്തിലെ ചാഞ്ചാട്ടങ്ങളും ക്രൂഡ് ഓയിൽ വില വർധനയും റബറിന് താങ്ങുപകരാം.
റബർ ക്ഷാമം സംസ്ഥാനത്തെ വിപണികളിൽ റബർ ക്ഷാമം രൂക്ഷമാണ്. ടയർ നിർമാതാക്കൾ കൊച്ചി, കോട്ടയം വിപണികളിലുണ്ടെങ്കിലും വരവ് കുറഞ്ഞത് കണ്ട് വില ചെറിയതോതിൽ ഉയർത്തി സ്റ്റോക്കിസ്റ്റുകളെ ആകർഷിക്കാൻ ശ്രമം നടത്തി. എന്നാൽ വിൽപ്പനക്കാരുടെ അഭാവം വ്യവസായികളെ സമ്മർദത്തിലാക്കുന്നു.
നാലാം ഗ്രേഡ് റബർ 16,700ൽനിന്നു 17,200 വരെ ഉയർത്തിയെങ്കിലും പ്രതീക്ഷിച്ച പോലെ ചരക്ക് ലഭിച്ചില്ല. അഞ്ചാം ഗ്രേഡിന് 400 രൂപ കയറി 16,800 രൂപയായി. ഒട്ടുപാൽ 10,550ൽ നിന്നു 10,900മായും ലാറ്റക്സ് 11,500 രൂപയിലും വിപണനം നടന്നു. ഇതിനിടയിൽ മുഖ്യ കയറ്റുമതി വിപണിയായ ബാങ്കോക്കിൽ നാലാം ഗ്രേഡിന് തുല്യമായ ഷീറ്റ് വില 19,131 രൂപയിൽനിന്ന് 20,000ലെ നിർണായക പ്രതിരോധം തകർത്ത് 20,550 രൂപ വരെ ഉയർന്നു.
തിരിച്ചുവരവിൽ കുരുമുളക് ഉത്തരേന്ത്യൻ ഇടപാടുകാരും അന്തർസംസ്ഥാന വാങ്ങലുകാരും സംഘടിതരായി കുരുമുളക് കർഷകരെ ചക്രശ്വാസം വലിപ്പിച്ചിട്ടും സ്ഥിതിഗതികൾ വിലയിരുത്താൻ സ്പൈസസ് ബോർഡും സംസ്ഥാന കൃഷി വകുപ്പും തയാറായില്ല. പ്രതികൂല കാലാവസ്ഥയിൽ ഉത്പാദനം ചുരുങ്ങിയ സന്ദർഭത്തിൽ വിപണിയിൽ സംഭവിച്ച വിലത്തകർച്ചയ്ക്കു പിന്നിൽ പ്രവർത്തിക്കുന്നവർക്കുനേരേ ചെറുവിരൽ പോലും അനക്കിയില്ല.
ജനുവരി ഒന്ന് മുതലുള്ള കാലയളവിൽ കുരുമുളക് വില ക്വിന്റലിന് 10,600 രൂപ ഇടിഞ്ഞു. പ്രതികൂല കാലാവസ്ഥ മൂലം ഉത്പാദനം ഉയർന്നില്ലെന്ന് കർഷകർ അവകാശപ്പെടുന്ന അവസരത്തിലാണ് ഉത്തരേന്ത്യൻ വാങ്ങലുകാർ സംഘടിതരായി കർഷകരെ ഞെക്കിപ്പിഴിഞ്ഞത്. അസാധാരണമായ എന്തോ കേരളത്തിലെ ലക്ഷക്കണക്കിന് കുരുമുളക് കർഷകർ അഭിമുഖീകരിക്കുവെന്നുപോലും തിരിച്ചറിയാൻ ഭരണരംഗത്തുള്ളവർക്കായില്ല.
രാജ്യത്ത് കുരുമുളക് ഡിമാൻഡിന് അനുസൃതമായി ചരക്ക് ലഭിക്കാത്തതിനാൽ ഏതാനും വർഷങ്ങളായി ഇറക്കുമതി നടത്തിയാണ് ആഭ്യന്തര ആവശ്യങ്ങൾ പൂർത്തീകരിക്കുന്നത്. ഇതിനിടെയാണ് വിളവെടുപ്പ് അവസരമാക്കി വാങ്ങലുകാർ നിരക്ക് ഇടിച്ചത്. ഉയർന്നതലത്തിൽ നിന്നും 49,100 രൂപ വരെ ഇടിഞ്ഞ ശേഷം കൊച്ചിയിൽ അൺഗാർബിൾഡ് മുളക് ശനിയാഴ്ച 49,200 രൂപയിലും ഗാർബിൾഡ് 51,200 രൂപയിലുമാണ്.
താഴ്ന്ന നിലവാരത്തിൽ ഏലം ഏലം വിളവെടുപ്പ് പൂർത്തിയാക്കി കർഷകർ ഓഫ് സീസണിലെ വിലക്കയറ്റത്തെ ഉറ്റുനോക്കിയതിനിടെ ലേല കേന്ദ്രത്തിൽ വീണ്ടും വിലത്തകർച്ച. ഉത്പാദന മേഖലയിൽ നടന്ന ലേലത്തിൽ ആറ് മാസത്തിനിടയിലെ ഏറ്റവും താഴ്ന്ന നിരക്കിലേക്കുനീങ്ങിയത് ഉത്പാദകരെ അക്ഷരാർഥത്തിൽ ഞെട്ടിച്ചു.
ശാന്തൻപാറയിൽ ശരാശരി ഇനങ്ങളുടെ വില കിലോ 1,339 ലേക്ക് താഴ്ന്നു. മികച്ചയിനങ്ങൾ 1,766 രൂപയിലും കൈമാറി. റംസാൻ മുന്നിൽക്കണ്ടുള്ള ചരക്ക് സംഭരണം പുർത്തിയാക്കി ഒരു വിഭാഗം കയറ്റുമതിക്കാർ രംഗം വിട്ടതും ആഭ്യന്തര വാങ്ങലുകാരുടെ തണുപ്പൻ മനോഭാവവും വിലയെ ബാധിച്ചു.
ഈസ്റ്റർ-വിഷു പ്രതീക്ഷയിൽ വെളിച്ചെണ്ണ ഉത്സവ ദിനങ്ങളിൽ പ്രദേശിക വിപണികൾ വെളിച്ചെണ്ണയെ വാരിപ്പുണരുമെന്ന പ്രതീക്ഷയിലാണ് മില്ലുകാർ. നിലവിൽ വെളിച്ചെണ്ണ 13,600ലും കൊപ്ര 9,100ലുമാണ്. വെളിച്ചെണ്ണ ഉത്പാദകർ ഈസ്റ്റർ, വിഷു ഡിമാൻഡ് വില ഉയർത്തുമെന്ന പ്രതീക്ഷയിലാണ്. സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും നാളികേര വിളവെടുപ്പ് പുരോഗമിക്കുന്നു.
സ്വർണാഭരണ വിപണികളിൽ റിക്കാർഡ് വിലക്കയറ്റത്തിന്റെ വേലിയേറ്റമാണ്. പവൻ 47,000 രൂപയിൽനിന്നും മൊത്തം 1,600 രൂപ വർധിച്ച് 48,600 രൂപയായി. പിന്നിട്ട വാരം അഞ്ച് തവണയാണ് വിപണി റിക്കാർഡ് പുതുക്കിയത്. ഒരു ഗ്രാമിന് വില 5,885 രൂപയിൽ നിന്ന് 6,075 രൂപയായി.
ലൈറ്റ് വെയ്റ്റ് വെഡിംഗ് കളക്ഷന്റെ ശേഖരവുമായി നവീകരിച്ച ഇടിമണ്ണിക്കല്‍ ജ്വല്ലറി
കോട്ടയം: വൈവിധ്യമാർന്ന ലൈറ്റ് വെയ്റ്റ് വെഡിംഗ് കളക്ഷന്റെ ശേഖരവുമായി കോട്ടയത്ത് ഇടിമണ്ണിക്കല്‍ ഗോള്‍ഡ് ഡയമണ്ട്സിന്റെ നവീകരിച്ച ഷോറും ഇന്നു മുതല്‍ പ്രവര്‍ത്തനം ആരംഭിക്കും. കെ.കെ. റോഡില്‍ ബസേലിയോസ് കോളജിന് സമീപം മൂന്നു നിലകളിലായുളള നവീകരിച്ച ഷോറും രാവിലെ 10.30ന് ചലച്ചിത്ര താരം ജയസൂര്യ ഉദ്ഘാടനം ചെയ്യും. ഉദ്ഘാടന ഓഫറായി 50 ദിവസത്തേക്ക് പവന് 3500 രൂപ വരെ കുറവും ഡയമണ്ട് കാരറ്റിന് 15,000 രൂപ വരെ കുറവും നല്‍കും.
400 മില്ലി ഗ്രാം മുതല്‍ നാലു പവന് വരെയുളള വെഡിംഗ് ആഭരണങ്ങളാണ് ഇവിടെ ഒരുക്കിയിട്ടുളളത്. മാലകള്‍, കമ്മലുകള്‍, നെക്ക്ളെസുകള്, ഫ്ളവര്‍ ബാംഗിള്‍, ഫ്ളെക്സിള് ബാംഗിള്‍ എന്നിവയുടെ ധാരാളം കളക്ഷനുകളുമുണ്ട്. ഏറ്റവും മികച്ച ലൈറ്റ് വെയ്റ്റ് കളക്ഷനുകളുടെയും ഡിസൈനുകളുടെയും അപൂര്‍വ ശേഖരമായിട്ടാണ് സെറ അവതരിപ്പിക്കുന്നത്. ടര്‍ക്കിഷ്, ഇറ്റാലിയന്‍ തുടങ്ങി ലൈറ്റ് വെയിറ്റ് ജ്വല്ലറിയിലെ ലോകോത്തര ഡിസൈനുകളും, പുതിയ ട്രെന്‍ഡുകളും സെറയിലൂടെ കോട്ടയത്ത് ലഭിക്കും.
ഒരു പവന് മുതല്‍ നാലു പവന് വരെയുള്ള എക്സ്ക്ലൂസീവ് വെഡിംഗ് സെറ്റും 50,000 രൂപ മുതലുള്ള ഡയമണ്ട് സെറ്റുകളും വിവാഹ ഷോപ്പിംഗിന് മാറ്റുകൂട്ടും. റോസ് ഗോള്‍ഡ്, ചെട്ടിനാട്, കേരള ട്രഡീഷണല്‍, ആന്റിക്, റോയല്‍ ആന്റിക് തുടങ്ങിയവയുടെ പുതിയ കളക്ഷന്സും നവീകരിച്ച ഷോറൂമില്‍ എത്തിച്ചിട്ടുണ്ട്. 0481 2563916.
ഇന്ത്യൻ വിപണിയിൽ പണപ്പെട്ടി തുറന്ന് വിദേശ നിക്ഷേപകർ
എല്ലാം അനുകൂലമെന്ന വിലയിരുത്തലിൽ വിദേശ ഫണ്ടുകൾ ഇന്ത്യൻ മാർക്കറ്റിനു മുന്നിൽ വീണ്ടും പണപ്പെട്ടി തുറന്നു. നാലിൽ മൂന്നു ദിവസവും വാങ്ങലുകാരായി മാറിയ അവർ തുടർച്ചയായ നാലാം വാരത്തിൽ വിപണിയുടെ മുന്നേറ്റത്തിന് വേഗത ഇരട്ടിപ്പിച്ചുവെന്ന് മാത്രമല്ല, അഞ്ചാം വാരവും ബുൾ റാലി നിലനിർത്താനുള്ള സാധ്യതകൾക്കും ശക്തിപകരുന്നു. ബോംബെ സെൻസെക്സ് 1619 പോയിന്റും നിഫ്റ്റി സൂചിക 510 പോയിന്റും ഉയർന്നു.
പച്ചക്കൊടി ഉയർത്തി മൂഡീസ് ഇന്ത്യൻ ബാങ്കിംഗ് മേഖല നിക്ഷേപത്തിന് അനുയോജ്യമെന്ന വിദേശ വിലയിരുത്തലുകൾ ഓപ്പറേറ്റർമാരെ വരും ദിനങ്ങളിൽ പുതിയ നിക്ഷേപങ്ങൾക്ക് പ്രേരിപ്പിക്കാം. ജെപി മോർഗനിൽനിന്നുള്ള അനുകൂല വിലയിരുത്തലിന് പുറകെ മൂഡീസ് റേറ്റിംഗും പച്ചക്കൊടി ഉയർത്തിയെന്ന റിപ്പോർട്ടുകൾ രാജ്യാന്തര ഫണ്ടുകളിൽ ഏറെ സ്വാധീനം ചെലുത്താം.
നിക്ഷേപം ഉയർത്തി വിദേശ ഫണ്ടുകൾ വാരാരംഭത്തിൽ 544.06 കോടി രൂപയുടെ വിൽപ്പന നടത്തിയ വിദേശ ഓപ്പറേറ്റർമാർ പിന്നീട് 10,645.14 കോടി രൂപയുടെ നിക്ഷേപം നടത്തി. ആഭ്യന്തര ഫണ്ടുകൾ ശക്തമായ പിന്തുണ നൽകി 10,129.17 കോടി രൂപ നിക്ഷേപിച്ചു.
പുതുവർഷം മികവിലേക്ക് പുതിയ സാന്പത്തിക വർഷം രാജ്യം കൂടുതൽ മികവാർന്ന പ്രകടനം കാഴ്ചവയ്ക്കാം, രൂപ ശക്തമായ നിലയിലാണ്. ഡോളറിനു മുന്നിൽ 82.91ൽ നിന്നും മുൻവാരം ഇതേ കോളത്തിൽ സൂചിപ്പിച്ച 82.72 ലേക്ക് രൂപ കൃത്യമായ ലാൻഡിംഗ് കാഴ്ചവച്ചു. ഹൃസ്വകാലയളവിലേക്ക് വീക്ഷിച്ചാൽ രൂപ 81.83 - 83.36 റേഞ്ചിൽ നീങ്ങാം. രൂപ ആറ് മാസത്തെ ഏറ്റവും ഉയർന്ന നിലയിലാണ്. വിദേശ ഫണ്ടുകൾ കടപത്രത്തിലെ നിക്ഷപം ഉയർത്തിയത് രൂപയ്ക്കു കരുത്തായി. ഈ വർഷം രൂപ ഏഷ്യയിലെ ഏറ്റവും മികച്ച കറൻസിയായി നീങ്ങുന്നു.
കുതിക്കുന്നു, നിഫ്റ്റി നിഫ്റ്റി ബുൾ റാലിയിൽ 22,378 ൽനിന്നും 22,229ലേക്ക് താഴ്ന്ന ശേഷമുള്ള തിരിച്ചുവരവിൽ 22,378 ലെ റിക്കാർഡ് തകർത്ത് പുതിയ ചരിത്രമായ 22,525.65 വരെ കയറി. ശിവരാത്രി മൂലം വെള്ളിയാഴ്്ച വിപണി പ്രവർത്തിച്ചില്ല. വ്യാഴാഴ്ച ക്ലോസിംഗിൽ നിഫ്റ്റി 22,493.55 പോയിന്റിലാണ്. ഈ വാരം 22,602നെ ലക്ഷ്യമാക്കിയാവും വ്യാപാരം തുടങ്ങുക.
വിപണി സാങ്കേതികമായി ഓവർ ബോട്ടായതിനാൽ ഓപ്പറേറ്റർമാർ ലാഭമെടുപ്പു നീക്കം നടത്താം. അത്തരം ഒരു സാഹചര്യത്തിൽ 22,306ലും 22,119ലും സപ്പോർട്ട് പ്രതീക്ഷിക്കാം. എന്നാൽ ആദ്യ പ്രതിരോധം മറികടന്നാൽ നിഫ്റ്റി 22,711 ലേക്കും തുടർന്ന് 23,007 നെയും ഉറ്റ് നോക്കും.
നിഫ്റ്റിയുടെ സാങ്കേതിക ചലനങ്ങൾ ഡെയ്ലി ചാർട്ടിൽ വിലയിരുത്തിയാൽ ഇൻഡിക്കേറ്ററുകൾ പലതും ഓവർ ബോട്ടാണ്. അതേസമയം സൂപ്പർ ട്രന്റും, പാരാബോളിക്കും എംഎസിഡിയും ബുള്ളിഷാണ്. തിരുത്തലിന് അവസരം ലഭിച്ചാൽ ഫണ്ടുകൾ താഴ്ന്ന റേഞ്ചിൽ പുതിയ ബാധ്യതകൾ ഏറ്റെടുത്താൽ പ്രീ ഇലക്ഷൻ റാലി പ്രതീക്ഷിക്കാം.
നിഫ്റ്റി ഫ്യൂച്ചറിൽ വാരാരംഭം ഓപ്പൺ ഇന്ററസ്റ്റ് കുറഞ്ഞെങ്കിലും പിന്നീട് ഓപ്പറേറ്റർമാർ കാണിച്ച താത്പര്യം സൂചികയെ 22,507ൽനിന്നും 22,619.90 വരെ എത്തിച്ചു. വ്യാപാരാന്ത്യം 22,538 പോയിന്റിലാണ്. സാങ്കേതികമായി ബുള്ളിഷായ നിഫ്റ്റി മാർച്ച് ഫ്യൂച്ചറിലെ ഓപ്പൺ ഇന്ററസ്റ്റ് 141.9 ലക്ഷം കരാറുകളിൽനിന്നും 154.8 ലക്ഷം കരാറായത് ബുൾ ഇടപാടുകാരുടെ സാന്നിധ്യം വ്യക്തമാക്കുന്നു. ലോംഗ് പൊസിഷനിലെ വർധന സൂചികയെ 22,606-22,659 ലേക്ക് അടുപ്പിക്കാം.
റിക്കാർഡ് പുതുക്കി സെൻസെക്സ് സെൻസെക്സ് റിക്കാർഡ് പുതുക്കിയ ആവേശത്തിലാണ്. 73,806നിന്നും 73,994ലെ റിക്കാർഡ് തകർത്ത് ഏക്കാലത്തെയും ഉയർന്ന നിലവാരമായ 74,245.17 ലെത്തി. വാരാന്ത്യം 74,119 ൽ നിലകൊള്ളുന്ന സെൻസെക്സ് ഈ മാസം 75,000 പോയിന്റ് മറികടക്കാം. വിപണി 73,553ലെ സപ്പോർട്ട് നിലനിർത്തുവോളം 74,465ലേക്കും തുടർന്ന് 74,811 ലേക്കും ഉയരാനുള്ള സാധ്യതകൾ തെളിഞ്ഞു നിൽക്കും. ഈസ്റ്ററിന് മുന്നോടിയായി യുഎസ് മാർക്കറ്റിൽനിന്ന് അനുകൂല തരംഗം പ്രതീക്ഷിക്കാം.
മുന്നേറ്റത്തോടെ സ്വർണം സ്വർണത്തിൽ വൻ മുന്നേറ്റം. യുഎസിലെ നാണയപ്പെരുപ്പ ഭീഷണി ഫണ്ടുകളെ മഞ്ഞലോഹത്തിലേക്ക് അടുപ്പിച്ചു. ട്രോയ് ഔൺസിന് 2082 ഡോളറിൽനിന്നും 2147 ലെ പ്രതിരോധം തകർത്ത് 2195.20 ഡോളർ വരെ സഞ്ചരിച്ചു, വാരാന്ത്യത്തിലെ ലാഭമെടുപ്പിൽ 2185 ഡോളറായി.
വിപണിയുടെ അടിയോഴുക്ക് കണക്കിലെടുത്താൽ 2200 ഡോളറിലേക്ക് പ്രവേശിക്കാനുള്ള തയാറെടുപ്പിലാണ്. പിന്നിട്ട ഒരു വർഷത്തിൽ 16.63 ശതമാനം കയറി സ്വർണ വില ട്രോയ് ഔൺസിന് 310 ഡോളർ ഉയർന്നു. ഈ ഊർജം നിലനിർത്തിയാൽ ആറ് മാസത്തിൽ 2300 ഡോളറിലേക്ക് സ്വർണ വിപണിയുടെ കിരണങ്ങൾ പതിയാം.
വിപണി ഓവർ ബോട്ടായതും റിക്കാർഡ് തലത്തിൽ നീങ്ങുന്നതും ഓപ്പറേറ്റർമാരെ ലാഭമെടുപ്പിന് പ്രേരിപ്പിച്ചാൽ 2142 ഡോളറിൽ താങ്ങ് പ്രതീക്ഷിക്കാം.
നാണയപെരുപ്പം സംബന്ധിച്ച പുതിയ കണക്കുകൾ അമേരിക്ക ഈ വാരം പുറത്തുവിടും. ഇത് സ്വർണ വിലയെ സ്വാധീനിക്കുമെങ്കിലും വിപണി ഈ വാരം ഒരു കൺസോളിഡേഷന് ശ്രമം നടത്താം.