ആധാർ ബന്ധിപ്പിക്കൽ നടപടികൾ 30നുള്ളിൽ പൂർത്തിയാക്കണം
തിരുവനന്തപുരം: പ്രധാൻമന്ത്രി കിസാൻ സമ്മാൻ നിധി യോജനയുടെ ആനുകൂല്യം തുടർന്നും ലഭിക്കുന്നതിന് ആധാർ സീഡിംഗ്, ഇ-കെ.വൈ.സി, ഭൂരേഖകൾ എന്നിവ ഈ മാസം 30നുള്ളിൽ കൃത്യമായി അപ്ലോഡ് ചെയ്യണം. ഇതിനായി ഈ മാസം നടക്കുന്ന കാന്പയിനുകളിൽ കർഷകർ തങ്ങളുടെ കൃഷിഭൂമി സ്ഥിതി ചെയ്യുന്ന പഞ്ചായത്തുകളുമായി ബന്ധപ്പെടണം.
ഈ മാസം 30നുള്ളിൽ ആധാർ സീഗിംഡ് ഉൾപ്പെടെയുള്ളവ പൂർത്തിയാക്കാത്തവർക്ക് പദ്ധതി ആനുകൂല്യങ്ങൾക്ക് അർഹത ഉണ്ടായിരിക്കില്ല. ഇത്തരത്തിൽ അനർഹരാകുന്നവർ ഇതുവരെ കൈപ്പറ്റിയ തുക തിരികെ അടയ്ക്കേണ്ടിയും വരുമെന്നും കൃഷിവകുപ്പ് വ്യക്തമാക്കി.
ബാങ്ക് അക്കൗണ്ടുകൾ ആധാറുമായി ബന്ധിപ്പിക്കുകയും ആധാർ കാർഡും ആധാർ ലിങ്ക് ചെയ്തിരിക്കുന്ന മൊബൈൽ ഫോണുമായി കൃഷിഭവൻ നിർദേശിക്കുന്ന പോസ്റ്റ് ഓഫീസിലെത്തി സേവിംഗ് ബാങ്ക് അക്കൗണ്ട ുകൾ ആരംഭിക്കാവുന്നതാണ്. പിഎം കിസാൻ പദ്ധതിയിൽ പുതുതായി അംഗങ്ങൾ ആകുന്നതിന് സ്വന്തമായോ അക്ഷയകേന്ദ്രങ്ങൾ വഴിയോ ആധാർ കാർഡ്, 2018-19 കാലയളവിൽ കരമടച്ച അതേ ഭൂമിയുടെ നിവിലെ കരമടച്ച രസീതുംകൂടി കൈയ്യിൽ കരുതുക. തുടർന്ന് www.pmkisan. gov.im എന്ന പോർട്ടൽ വഴി ഓണ്‍ലൈൻ ആയി അപേക്ഷിക്കാം.
2018 ലാണ് പിഎം കിസാൻ സമ്മാൻ നിധി ആരംഭിച്ചത്. ഇതിലൂടെ പ്രതിവർഷം മൂന്നു ഗഡുക്കളായി കർഷകർക്ക് 6,000 രൂപ വീതം നൽകുന്നു. ഇതുവരെ പദ്ധതിയിലൂടെ 14 ഗഡുക്കളാണ് വിതരണം ചെയ്തത്. കൂടുതൽ വിവരങ്ങൾക്ക് ടോൾ ഫ്രീ നന്പരായ 18001801551 ൽ ബന്ധപ്പെടുക.
ജി 20 കരുത്തുറ്റ വേദിയായി മാറി: അമിതാഭ് കാന്ത്
ന്യൂഡൽഹി: ഐക്യരാഷ്ട്രസഭയെക്കാൾ കരുത്തുറ്റതും ലോകത്തിലെ ഏറ്റവും ശക്തമായതുമായ ബഹുരാഷ്ട്ര വേദിയാകാൻ ജി 20ക്കു കഴിയുമെന്ന് ഇന്ത്യയുടെ അധ്യക്ഷത തെളിയിച്ചതായി നിതി ആയോഗ് ഉപമേധാവി അമിതാഭ് കാന്ത്.
ലോക ജനസംഖ്യയുടെ 65 ശതമാനത്തെ പ്രതിനിധാനം ചെയ്യുന്നതും ലോക ജിഡിപിയുടെ 85 ശതമാനം ഉൾക്കൊള്ളുന്നതുമാണ് ജി 20 രാജ്യങ്ങൾ. ബഹുരാഷ്ട്രതലത്തിൽ ചർച്ചകൾ നടത്തുന്നതിനുള്ള കരുത്തുറ്റ രാഷ്ട്രമാണെന്ന് ഇന്ത്യ തെളിയിച്ചു. അടുത്തിടെ സമാപിച്ച ജി 20 ഉച്ചകോടിയിൽ നേതാക്കളുടെ ന്യൂഡൽഹി പ്രഖ്യാപനത്തിന്റെ ഭൗമ-രാഷ്ട്രീയ ഖണ്ഡികകളിൽ സമവായം നേടിയതിലൂടെ ഇക്കാര്യം വ്യക്തമായെന്നും അദ്ദേഹം ന്യൂഡൽഹിയിൽ മാധ്യമങ്ങളോടു പറഞ്ഞു.
ഉച്ചകോടിയിൽ അംഗീകരിച്ച ജി 20 പ്രഖ്യാപനത്തിൽ സമവായമുണ്ടാക്കാൻ ഇന്ത്യൻ നയതന്ത്രജ്ഞരുടെ സംഘം 200 മണിക്കൂറിലധികം തുടർച്ചയായി ചർച്ചകൾ നടത്തി. ജി 20 രണ്ടുതട്ടിലാകുന്നത് അംഗീകരിക്കാനാകില്ലെന്നായിരുന്നു തുടക്കം മുതൽ ഞങ്ങളുടെ നിലപാട്. റഷ്യയും ജി 7ഉം നിരവധി കാര്യങ്ങൾ ഉൾപ്പെടുത്തണമെന്ന് ആഗ്രഹിച്ചതിനാൽ തീരുമാനങ്ങൾ കൈക്കൊള്ളുന്നതിലേക്കുള്ള യാത്ര നിരവധി ഉയർച്ചതാഴ്ചകൾ കണ്ടുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എന്നാൽ, വികസ്വര രാജ്യങ്ങളായ ബ്രസീലും ദക്ഷിണാഫ്രിക്കയും പിന്നീട് ഇന്തോനേഷ്യയും പോലുള്ള രാജ്യങ്ങളിലെ ഷെർപ്പകൾ സമവായം ഉണ്ടാക്കുന്നതിൽ ഇന്ത്യയുമായി ചേർന്ന് പ്രവർത്തിച്ചു. പിന്നീട് സൗദി അറേബ്യ, മെക്സിക്കോ, അർജന്റീന, തുർക്കി എന്നിവിടങ്ങളിൽ നിന്നുള്ള ഷെർപ്പകളും സമവായത്തിലെത്താൻ ഞങ്ങൾക്കൊപ്പം ചേർന്നുവെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയുടെ ജി 20 അധ്യക്ഷത മൊത്തം 112 ഫലങ്ങൾക്ക് സാക്ഷ്യം വഹിച്ചുവെന്നും ഇത് ഇന്തോനേഷ്യയുടെ അധ്യക്ഷ കാലയളവിലെ ഫലങ്ങളുടെ ഇരട്ടിയിലേറെയാണെന്നും അമിതാഭ് കാന്ത് അറിയിച്ചു.
ഇന്തോനേഷ്യയിൽ 2022ൽ 50 ഫലങ്ങളും ഇറ്റലിയിൽ 2021ൽ 65 ഫലങ്ങളും വന്നപ്പോൾ, മുൻ അധ്യക്ഷതകളിലെ ഫലങ്ങൾ 20നും 30നും ഇടയിലാണ്. സ്ത്രീകളുടെ നേതൃത്വത്തിലുള്ള വികസനം, മാനവകേന്ദ്രീകൃത പുരോഗതി, പരിസ്ഥിക്കനുസൃതമായ ജീവിതശൈലി, ഉൾച്ചേർക്കൽ, പ്രവർത്തനാധിഷ്ഠിത ഫലങ്ങൾ എന്നിവ ഇതിൽ ഉൾക്കൊള്ളുന്നു. ഈ പ്രഖ്യാപനവും ആഫ്രിക്കൻ യൂണിയന്റെ ഉൾപ്പെടുത്തലും ഇന്ത്യയെ ഗ്ലോബൽ സൗത്തിന്റെ ജേതാവാക്കി ഉയർത്തിയെന്നും അദ്ദേഹം പറഞ്ഞു.
ഓണം: ഖാദി ബോർഡിന് 21.88 കോടിയുടെ വില്പന
തിരുവനന്തപുരം: കേരള ഖാദി ഗ്രാമ വ്യവസായ ബോർഡ് ഓണത്തിന് 21.88 കോടിയുടെ ഖാദി ഗ്രാമ വ്യവസായ ഉത്പന്നങ്ങൾ വിറ്റഴിച്ചതായി ഖാദി ബോർഡ് വൈസ് ചെയർമാൻ പി. ജയരാജൻ അറിയിച്ചു. കഴിഞ്ഞ വർഷം ഈ സമയം 17.81 കോടി രൂപയായിരുന്നു വിൽപ്പന. 4.7 കോടിയുടെ അധിക വിൽപ്പനയാണ് ഈ വർഷം ലഭിച്ചത്.
സമ്മാനപദ്ധതിയിൽ ഒന്നാം സമ്മാനമായി ടാറ്റാ ടിയാഗോ ഇലക്ട്രിക്ക് കാറും രണ്ടാം സമ്മാനമായി ഓല ഇലക്ട്രിക് സ്കൂട്ടറും മൂന്നാം സമ്മാനമായി ജില്ലകൾ തോറും ഓരോ പവനുമാണ് നൽകുന്നത്. തിരുവനന്തപുരം ലോട്ടറി ഓഫീസിൽ ഒക്ടോബർ 20ന് നറുക്കെടുക്കും. സർക്കാർ അർധ സർക്കാർ ജീവനക്കാർ ബുധനാഴ്ച തോറും ഖാദിവസ്ത്രം ധരിക്കണമെന്ന സർക്കാർ നിർദേശത്തിന്റെ ചുവടുപിടിച്ച് ജീവനക്കാരുടെ സംഘടനകളുമായി ഇടപെടലുകൾ നടത്തുന്നുണ്ട്. ഗാന്ധിജയന്തി വരാഘോഷത്തോടനുബന്ധിച്ച് നിരവധി പരിപാടികൾ ബോർഡ് സംഘടിപ്പിക്കുന്നുണ്ട്.
നാളെ മുതൽ ഒക്ടോബർ മൂന്നുവരെയാണ് ആഘോഷം. ഈ സാമ്പത്തികവർഷം 150 കോടി വിൽപ്പന എന്ന ലക്ഷ്യമാണ് ബോർഡിനുള്ളതെന്നു പി. ജയരാജൻ അറിയിച്ചു.
ഓക്സിജന്‍ ബജാജ് ദേശീയ അവാര്‍ഡ്
കോട്ടയം: ബജാജ് ഫിനാന്‍സിന്റെ ഈ വര്‍ഷത്തെ അമര്‍നാഥ് ദേശീയ പുരസ്കാരം ഓക്സിജന്‍ ദ ഡിജിറ്റല്‍ എക്സ്പെര്‍ട്ടിന് ലഭിച്ചു. ബജാജ് ഫിനാന്‍സിന്റെ ഇന്ത്യയിലെ ഡീലര്‍മാരില്‍ നിന്നുള്ള ഏറ്റവും മികച്ച ബിസിനസ് ആന്‍ഡ് പ്രമോഷന് ഏര്‍പ്പെടുത്തിയിരിക്കുന്നതാണ് പുരസ്കാരം.
ദേശീയതലത്തില്‍ രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളില്‍നിന്നുമായി ബജാജ് തെരഞ്ഞെടുക്കുന്ന ചുരുക്കപ്പട്ടികയില്‍ നിന്നും രാജ്യത്തെ തെരഞ്ഞെടുക്കപ്പെട്ട ഡീലര്‍മാര്‍ അവസാന റൗണ്ടില്‍ വോട്ട് ചെയ്താണ് അവാര്‍ഡ് ജേതാവിനെ കണ്ടെത്തിയത്.
ഒരു വര്‍ഷത്തെ ബിസിനസ് വളര്‍ച്ച, ഫിനാന്‍സ് പ്രമോഷന്, ഏറ്റവും മികച്ച കസ്റ്റമര്‍ ഓഫറുകള്‍ എന്നിവ അടിസ്ഥാനമാക്കിയാണ് ബജാജ് ഫിനാന്‍സ് ചുരുക്കപ്പട്ടിക തയാറാക്കിയത്. പുരസ്കാരം ബജാജ് ഫിനാന്‍സിന്റെ ആഭിമുഖ്യത്തില്‍ മുംബൈയില്‍ നടന്ന സംവാദ് 2023 ചടങ്ങില്‍ ഓക്സിജന്‍ ഡിജിറ്റല്‍ ഗ്രൂപ്പ് സിഇഒ ഷിജോ കെ. തോമസ് ഏറ്റുവാങ്ങി.
24 വര്‍ഷം കൊണ്ട് 50 ലക്ഷം ഉപഭോക്താക്കളാണ് ഓക്സിജനുള്ളത്. ഉപഭോക്താക്കള്‍ക്കിടയില്‍ ബജാജ് ഫിനാന്‍സിന്റെ അപ്രൂവല്‍ അനുപാതം ഏറ്റവും കൂടുതലുള്ളതും ഓക്സിജന്‍ ഡിജിറ്റല്‍ എക്സ്പെര്ട്ടിനാണ്.
റബര്‍ കൃഷിവ്യാപനം പശ്ചിമ ബംഗാളിലേക്കും ഛത്തീസ്ഗഡിലേക്കും
കോട്ടയം: റബര്‍ ബോര്‍ഡിന്റെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ റബര്‍ കൃഷിവ്യാപന യജ്ഞത്തിന്റെ അടുത്ത ഘട്ടം പശ്ചിമ ബംഗാളിലേക്കും ഛത്തീസ്ഗഡിലേക്കും. കേന്ദ്രസര്‍ക്കാരിന്റെയും ടയര്‍ കമ്പനികളുടെയും സാമ്പത്തിക സഹായത്തില്‍ നടപ്പാക്കിവരുന്ന റബര്‍ വ്യാപനം കേരളം ഉള്‍പ്പെടുന്ന പരമ്പരാഗത മേഖലയ്ക്ക് കൂടുതല്‍ തകര്‍ച്ചയുണ്ടാക്കും.
തൊഴില്ക്കൂലിയും കൃഷി സംസ്കരണച്ചെലവും സ്ഥലംവിലയും കുറവുള്ള ഇതര സംസ്ഥാനങ്ങളില്‍നിന്ന് കുറഞ്ഞ വിലയ്ക്ക് റബര്‍ ഷീറ്റ് ലഭ്യമാകുന്ന സാഹചര്യത്തില്‍ കേരളത്തിലെ എട്ടര ലക്ഷം ചെറുകിട കര്‍ഷകര്‍ക്ക് നിലനില്പ് ഇല്ലാതാകും.
രാജ്യത്ത് 8.5 ലക്ഷം ഹെക്ടറില്‍ റബര്‍ കൃഷിയുള്ളതില്‍ അഞ്ചു ലക്ഷം ഹെക്ടര്‍ കേരളവും കന്യാകുമാരി ജില്ലയും ഉള്‍പ്പെടുന്ന പ്രദേശത്താണ്. തൃപുരയില്‍ ഒരു ലക്ഷം ഹെക്ടറില്‍ റബറുണ്ട്. റബര്‍ വിലയിടിവില്‍ കേരളത്തിലെ കര്‍ഷകര്‍ നഷ്ടങ്ങളുടെ ആഴങ്ങളിലേക്കു കൂപ്പുകുത്തിയ വേളയിലാണ് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ റബര്‍ കൃഷിവ്യാപനത്തിന് റബര്‍ ബോര്‍ഡ് മുന്നോട്ടിറങ്ങിയത്. സിക്കിം ഒഴികെയുള്ള വടക്കുകിഴക്കൻ സംസ്ഥാന ങ്ങളിലാണ് പദ്ധതി നടപ്പാക്കിവരുന്നത്.
ഇക്കൊല്ലം പശ്ചിമ ബംഗാളിലും അടുത്ത വര്‍ഷം ഛത്തീസ്ഗഡിലും സാധ്യതയുള്ള പ്രദേശങ്ങളില്‍ കൃഷി തുടങ്ങും. കേരളത്തില്‍ റബര്‍ ബോര്‍ഡിന്റെ നഴ്സറികളില്‍ ഉത്പാദിപ്പിക്കുന്നതു കൂടാതെ പ്രൈവറ്റ് നഴ്സറികളില്‍ നിന്നുള്‍പ്പെടെ മൂന്നു ലക്ഷത്തോളം ബഡ്ഡ് കൂട തൈകള്‍ ശേഖരിച്ച് പ്രത്യേക ട്രെയിനില്‍ ബംഗാളിലും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും എത്തിക്കാനാണ് നീക്കം. 2021ല്‍ ആരംഭിച്ച് അഞ്ചു വര്‍ഷം നീളുന്ന ഈ കൃഷിവ്യാപന കരാറില്‍ ടയര്‍ കമ്പനികള്‍ ആയിരം കോടി രൂപയാണ് ചെലവഴിക്കുന്നത്. വടക്കുകിഴക്കന്‍ പ്രദേശങ്ങളിലെ നാലു ലക്ഷം ഹെക്ടറില്‍ റബര്‍ നടാനായിരുന്നു തീരുമാനമെങ്കിലും മലയോരപ്രദേശങ്ങളില്‍ മണ്ണിടിച്ചില്‍ പതിവായതിനാല്‍ തത്കാലം രണ്ടു ലക്ഷം ഹെക്ടറില്‍ മതിയെന്ന തീരുമാനത്തിലാണ്.
കഴിഞ്ഞ വര്‍ഷം 27,000 ഹെക്ടറിലും ഇക്കൊല്ലം 40,000 ഹെക്ടറിലും തൈകള്‍ വളര്‍ത്തുന്നുണ്ട്. അടുത്ത രണ്ടു വര്‍ഷത്തിനുള്ളില്‍ പരമാവധി ഇടങ്ങളിലേക്ക് കൃഷിവ്യാപനം നടത്തും.
റബര്‍ കൃഷിയിലേക്ക് പുതുതായി വരുന്ന വടക്കുകിഴക്കന്‍ ഗോത്രവാസികള്‍ക്ക് സാമ്പത്തിക സബ്സിഡിയും സമ്മാനപദ്ധതികളും നല്‍കുന്നുണ്ട്. കൂടാതെ ഈ തോട്ടങ്ങളില്‍ യാതൊരു മാനദണ്ഡങ്ങളും നോക്കാതെ മുള തുടങ്ങിയ ഇടവിളകളും വളര്‍ത്താന്‍ അനുവാദവുമുണ്ട്. ഛത്തീസ്ഗഡിലെ നാലു ജില്ലകളില്‍ അടുത്ത വര്‍ഷം റബര്‍ നട്ടുതുടങ്ങും.
അർമിയ സിസ്റ്റംസിന് രാജ്യാന്തര അംഗീകാരം
കൊച്ചി: മികച്ച തൊഴിലിടത്തിനുള്ള അന്താരാഷ്ട്ര അംഗീകാരമായ ഗ്രേറ്റ് പ്ലേസ് ടു വർക്ക് സർട്ടിഫിക്കേഷന് അർമിയ സിസ്റ്റംസ് അർഹരായി. അന്താരാഷ്ട്ര തൊഴിലിട സർട്ടിഫിക്കേഷൻ ഏജൻസിയായ ഗ്രേറ്റ് പ്ലേസ് ടു വർക്ക് ഇൻസ്റ്റിറ്റ്യൂട്ടാണ് സർട്ടിഫിക്കേഷൻ നൽകുന്നത്.
ഓൺലൈൻ ബിസിനസ് സംവിധാനങ്ങൾ നിരന്തരം പരിഷ്കരിക്കുന്ന ഡിജിറ്റൽ പ്രോഡക്ട് ഡെവലപ്മെന്റ് കമ്പനിയാണ് അർമിയ സിസ്റ്റംസ്. ഷിക്കാഗോ ആസ്ഥാനമായ കന്പനിയുടെ സ്ഥാപകൻ മലയാളിയായ അജി ഏബ്രഹാമാണ്. കൊച്ചി ഇൻഫോപാർക്കിൽ ഡെവലപ്മെന്റ് യൂണിറ്റിനു പുറമെ നാസിക്കിലും കൊളംബോയിലും യൂണിറ്റുകൾ പ്രവർത്തിക്കുന്നുണ്ട്.
ജീവഗ്രാമിന് ദേശീയ പുരസ്കാരം
കൊച്ചി: ജൈവ ഉത്പന്ന കയറ്റുമതി മികവിനുള്ള കേന്ദ്രസർക്കാരിന്റെ പ്രത്യേക പുരസ്കാരത്തിന് ജീവഗ്രാം സൊസൈറ്റി അർഹമായി. മുംബെയിൽ നടന്ന അന്താരാഷ്ട്ര സ്പൈസസ് കോൺഗ്രസിൽ ജീവഗ്രാം പ്രസിഡന്റ് ജോണി വടക്കഞ്ചേരിയും ഡയറക്ടർ ഷേർളി ആന്റണിയും ചേർന്ന് കേന്ദ്രമന്ത്രി അനുപ്രിയ പട്ടേലിൽനിന്ന് അവാർഡ് സ്വീകരിച്ചു.
സംസ്ഥാനത്ത് ജൈവകൃഷി വ്യാപിപ്പിക്കുന്നതിലും ജൈവ സുഗന്ധവ്യഞ്ജന കയറ്റുമതിയിലും പ്രധാന പങ്ക് വഹിക്കുന്ന ജീവഗ്രാം കാലടി കേന്ദ്രമായാണു പ്രവർത്തിക്കുന്നത്.
ഹോണ്ട 2023 റെപ്സോള്‍ പതിപ്പുകൾ പുറത്തിറക്കി
കൊച്ചി: ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്കൂട്ടര്‍ ഇന്ത്യ ഹോണ്ട ഹോര്‍നെറ്റ് 2.0, ഡിയോ 125 എന്നിവയുടെ 2023 റെപ്സോള്‍ പതിപ്പുകള്‍ പുറത്തിറക്കി. രാജ്യത്തുടനീളമുള്ള എല്ലാ ഹോണ്ട റെഡ് വിംഗ് ഡീലര്‍ഷിപ്പുകളിലും പുതിയ ലിമിറ്റഡ് എഡിഷന് റെപ്സോള്‍ മോഡലുകള്‍ ലഭിക്കും. രണ്ടു മോഡലുകള്‍ക്കും പ്രത്യേക പത്തു വര്‍ഷത്തെ വാറണ്ടി പാക്കേജുണ്ട്.
ഹോണ്ട ഡിയോ 125 റെപ്സോള്‍ എഡിഷന് 92,300 രൂപയും, ഹോണ്ട ഹോര്‍നെറ്റ് 2.0 റെപ്സോള്‍ എഡിഷന് 1,40,000 രൂപയുമാണ് ഡല്‍ഹി എക്സ് ഷോറൂം വില.
എജിയോ ഓള് സ്റ്റാര്‍ സെയില്‍ പ്രഖ്യാപിച്ചു
കൊച്ചി: ഫാഷന്‍ ഇ ടെയ്ലര് എജിയോ ‘ഓള് സ്റ്റാര്‍സ് സെയില്‍’ പ്രഖ്യാപിച്ചു. ലീ ആന്‍ഡ് റാംഗ്ലറുമായി സഹകരിച്ച് നടത്തുന്ന ഓള് സ്റ്റാര്‍സ് സെയിലില്‍ 5500ല്‍ അധികം ബ്രാന്‍ഡുകളില്‍ 1.5 ദശലക്ഷത്തിലധികം ക്യൂറേറ്റഡ് ഫാഷന്‍ ശൈലികളുണ്ട്. 50 മുതൽ 90 ശതമാനം വരെ കിഴിവ് ലഭിക്കും. ഐസിഐസിഐ ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ചാല്‍ 10% വരെ അധിക കിഴിവ് ലഭിക്കും.
വാഹന വായ്പകള്‍ക്ക് സിഎസ്ബി - ഡൈമർ പങ്കാളിത്തം
കൊച്ചി: സ്പെഷലൈസ്ഡ് വാഹനവായ്പകള്‍ ലഭ്യമാക്കുന്നതിന് സിഎസ്ബി ബാങ്ക്, ഡൈമര്‍ ഇന്ത്യ കൊമേഴ്സ്യല്‍ വെഹിക്കിള്‍സുമായി പങ്കാളിത്തം ആരംഭിച്ചു. ഈ മേഖലയിലെ വളര്‍ച്ച ത്വരിതപ്പെടുത്താനും ഉപഭോക്താക്കള്‍ക്കും ഡീലര്‍മാര്‍ക്കും പിന്തുണ നല്‍കാനും സഹായിക്കുന്ന പദ്ധതിയാണിത്.
റീട്ടെയില്‍ ഉപഭോക്താക്കള്‍ക്കും കോണ്‍ട്രാക്ടര്‍മാര്‍ക്കും സഹായകമായ വായ്പാ തെരഞ്ഞെടുപ്പുകള്‍ ലഭ്യമാക്കുന്ന സവിശേഷമായ പദ്ധതികള്‍ ഇരു സ്ഥാപനങ്ങളും ഒപ്പുവച്ച ധാരണാപത്രത്തിന്റെ ഭാഗമായി അവതരിപ്പിക്കും.
പാര്‍പ്പിടനയം അടുത്ത വർഷം യാഥാര്‍ഥ്യമാക്കും: മന്ത്രി രാജന്
കൊച്ചി: കുറഞ്ഞ ചെലവില്‍ പ്രകൃതിസൗഹൃദ വീടുകള്‍ നിര്‍മിക്കുന്നതിനുള്ള പാര്‍പ്പിടനയം അടുത്ത വർഷം സംസ്ഥാനത്ത് യാഥാര്‍ഥ്യമാക്കുമെന്ന് മന്ത്രി കെ. രാജന്. ഫെഡറേഷന് ഓഫ് ഇന്ത്യന്‍ ചേംബേഴ്സ് ഓഫ് കൊമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രി (ഫിക്കി) ബോള്‍ഗാട്ടി ഗ്രാന്‍ഡ് ഹയാത്ത് ഹോട്ടലില്‍ സംഘടിപ്പിച്ച അഫോഡബിള്‍ ഹൗസിംഗ് സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു മന്ത്രി.
കേരളത്തിലെ കാലാവസ്ഥ, ഭൂമിയുടെ സാഹചര്യം, ലഭ്യത തുടങ്ങിയ പ്രശ്നങ്ങള്‍ മനസിലാക്കിയശേഷമാകും നയം നടപ്പിലാക്കുക. ബോള്‍ഗാട്ടിയില്‍ ഭവന നിര്‍മാണ ബോര്‍ഡിനു കീഴിലുള്ള 17 ഏക്കര്‍ സ്ഥലത്ത് കെട്ടിടസമുച്ചയം നിർമിക്കും. ഇതിനെ രാജ്യത്തെതന്നെ ഏറ്റവും പ്രധാനപ്പെട്ട എക്സിബിഷന് സെന്ററായി മാറ്റുമെന്നും മന്ത്രി പറഞ്ഞു.
ഫിക്കി കേരള സ്റ്റേറ്റ് അംഗം വി.പി. നന്ദകുമാര്‍, ക്രെഡായ് കേരള ജനറല്‍ കണ്‍വീനര്‍ എസ്.എന്‍. രഘുചന്ദ്രന്‍ നായര്‍, ഐഎംജിസി ചീഫ് ഡിസ്ട്രിബ്യൂഷന്‍ ഓഫീസര്‍ അമിത് ദിവാന്, ഫിനാന്‍സ് കമ്മിറ്റി ചെയര്മാന് എ. ഗോപാലകൃഷ്ണന് തുടങ്ങിയവരും പങ്കെടുത്തു.
ഔഷധി മിസിസ് കേരള 2023 മത്സരം ഇന്ന് ആലപ്പുഴയിൽ
ആലപ്പുഴ: മിസിസ് കേരള 2023 മത്സരം ആലപ്പുഴ കാംലോട്ട് ഹോട്ടലില്‍ ഇന്നു നടക്കും. വിവാഹിതരായ മലയാളി സ്ത്രീകളാണ് സൗന്ദര്യമത്സരത്തില്‍ പങ്കെടുക്കുക.
മൂന്ന് റൗണ്ടുകളിലായി നടക്കുന്ന സൗന്ദര്യമത്സരത്തില്‍ പങ്കെടുക്കാന്‍ ലഭിച്ച മൂവായിരത്തോളം അപേക്ഷകളില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട 27 പേരാണ് റാംപിലെത്തുന്നത്. എസ്പാനിയോ ഇവന്റ്സാണ് മത്സരം സംഘടിപ്പിക്കുന്നത്. കേരള സര്‍ക്കാര്‍ സ്ഥാപനമായ ഔഷധിയാണ് മിസിസ് കേരള 2023ന്റെ ടൈറ്റില്‍ സ്പോണ്സര്.
എച്ച്എൽഎൽ ബ്ലഡ് ബാഗുകൾക്ക് ബിഐഎസ് അംഗീകാരം
തിരുവനന്തപുരം: എച്ച്എൽഎൽ ലൈഫ്കെയർ ലിമിറ്റഡ് നിർമിക്കുന്ന ബ്ലഡ് ബാഗുകൾക്ക് ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്സിന്റെ (ബിഐഎസ്) അംഗീകാരം ലഭിച്ചു.
ബ്ലഡ് ബാഗുകൾക്ക് ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്സ് നിഷ്കർഷിക്കുന്ന സുരക്ഷാ ഗുണനിലവാരം മാനദണ്ഡങ്ങൾ പാലിക്കുന്നതിനുള്ള ഐഎസ്/ ഐഎസ്ഒ 38261 ലൈസൻസ് ലഭിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ കന്പനിയായി മാറിയിരിക്കുകയാണ് എച്ച്എൽഎൽ. കേന്ദ്ര ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയത്തിന്റെ കീഴിലുള്ള പൊതുമേഖലാ സ്ഥാപനമാണ് എച്ച്എൽഎൽ.
കാര്‍ഷിക വികസന ബാങ്ക് വായ്പ ഓണ്‍ലൈനായി അടയ്ക്കാം
കൊച്ചി: സംസ്ഥാനത്തെ 37 പ്രാഥമിക സഹകരണ കാര്‍ഷിക വികസന ബാങ്കുകളിലെ വായ്പകള്‍ ഓണ്‍ലൈനായി അടയ്ക്കാന്‍ സോഫ്റ്റ്വേറുമായി ആലപ്പുഴ ചേര്‍ത്തല ഇന്‍ഫോപാര്‍ക്കിലെ സോഫ്റ്റ്വേര്‍ കമ്പനി നൈസ് സിസ്റ്റംസ്.
ഇന്‍ഫോ പാര്‍ക്കില്‍ നടന്ന ചടങ്ങില്‍ സംസ്ഥാന സഹകരണ കാര്‍ഷിക വികസന ബാങ്ക് പ്രസിഡന്റ് സി.കെ. ഷാജിമോഹന്‍ സോഫ്റ്റ് വേര് ലോഞ്ച് നിര്‍വഹിച്ചു. ഇതോടെ വായ്പയെടുത്തിട്ടുള്ളവര്‍ക്ക് ഇനിമുതല്‍ ബാങ്കിലെത്താതെ ലോണ്‍ അടയ്ക്കാന്‍ കഴിയും. ഫെഡറല്‍ ബാങ്കുമായി ചേര്‍ന്ന് റിയല്‍ ടൈ ഓട്ടോമാറ്റിക് ക്രെഡിറ്റ് സൗകര്യത്തോടെ ഈ സോഫ്റ്റ്വേര്‍ വികസിപ്പിച്ചത് നൈസ് സിസ്റ്റം സിഇഒ ബിനീഷാണ്.
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു. ഗ്രാമിന് 20 രൂപയും പവന് 160 രൂപയുമാണ് കുറഞ്ഞത്. ഇതോടെ ഒരു ഗ്രാമിന് 5,485 രൂപയും പവന് 43,880 രൂപയുമായി.
ആപ്പിലായോ? വാട്സ് ആപ് ചെയ്യൂ
കൊച്ചി: അംഗീകാരമില്ലാത്ത ലോണ്‍ ആപുകള്‍ ഉപയോഗിച്ച് വായ്പ എടുത്തതിലൂടെ തട്ടിപ്പിനിരയായവര്‍ക്കു പരാതി നല്കാന് പ്രത്യേക വാട്സ് ആപ് നമ്പര്‍ സംവിധാനം നിലവില്‍ വന്നു.
9497980900 എന്ന നമ്പറില്‍ 24 മണിക്കൂറും പോലീസിനെ വാട്സ് ആപില്‍ ബന്ധപ്പെട്ട് വിവരങ്ങള്‍ കൈമാറാം. ടെക്സ്റ്റ്, ഫോട്ടോ, വീഡിയോ, വോയ്സ് എന്നിവയായി മാത്രമാണു പരാതി നല്കാന് കഴിയുക. നേരിട്ടു വിളിച്ച് സംസാരിക്കാനാകില്ല.
ആവശ്യമെങ്കിൽ പരാതിക്കാരെ പോലീസ് തിരിച്ചുവിളിച്ച് വിവരങ്ങള്‍ ശേഖരിക്കും. തിരുവനന്തപുരത്ത് പോലീസ് ആസ്ഥാനത്താണ് ഈ സംവിധാനം പ്രവര്‍ത്തിക്കുന്നത്. അംഗീകൃതമല്ലാത്ത ലോണ്‍ ആപിന് എതിരേയുള്ള പോലീസിന്റെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്കും തുടക്കമായി. ഇത്തരം തട്ടിപ്പുകള്‍ക്കെതിരേ ജില്ലാ പോലീസ് മേധാവിമാരും പ്രചാരണം നടത്തും.
ലുലു ഇറ്റലിയില്‍ ഭക്ഷ്യസംസ്കരണ കേന്ദ്രവും കയറ്റുമതി ഹബ്ബും തുറന്നു
കൊച്ചി: ഇറ്റാലിയൻ നഗരമായ മിലാനില്‍ ലുലു ‘വൈ ഇന്റര്‍നാഷണല്‍ ഇറ്റാലിയ’ എന്ന ഭക്ഷ്യസംസ്കരണ കയറ്റുമതി കേന്ദ്രം തുറന്നു. ലുലു ഗ്രൂപ്പ് ചെയര്മാന് എം.എ. യൂസഫലിയുടെ സാന്നിധ്യത്തില്‍ ഇറ്റാലിയന്‍ സാമ്പത്തിക വികസനകാര്യ മന്ത്രി ഗൈഡോ ഗൈഡസി പുതിയ കേന്ദ്രത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. ഈ കേന്ദ്രം വഴി സുഗമമായി ഭക്ഷ്യ ഉത്പന്നങ്ങളുടെ ലഭ്യതയും കയറ്റുമതിയും വിലസ്ഥിരതയും ഉറപ്പാക്കുകയാണ് ലുലു.
ഇറ്റലിക്കുപുറമെ യൂറോപ്യന്‍ രാജ്യങ്ങളില്‍നിന്നു ഭക്ഷ്യ ഉത്പന്നങ്ങള്‍, ‘വൈ ഇന്റര്‍നാഷണല്‍ ഇറ്റാലിയ’യിലൂടെ ലുലുവിന്റെ ഭക്ഷ്യവിതരണ ശൃംഖലയുടെ ഭാഗമാകും. ഇടനിലക്കാരെ ഒഴിവാക്കി വിലസ്ഥിരതയോടെ ഗുണനിലവാരമുള്ള ഭക്ഷ്യ ഉത്പന്നങ്ങള്‍ ഉറപ്പാക്കുക എന്ന ലുലുവിന്റെ ലക്ഷ്യം നടപ്പാക്കുന്നതിന്റെ ഭാഗമായാണ് ഇറ്റലിയിലെ പുതിയ ചുവടുവയ്പെന്ന് എം.എ. യൂസഫലി പറഞ്ഞു.
രണ്ടു വര്‍ഷത്തിനകം 20 കോടി യൂറോയുടെ കയറ്റുമതിയാണ് ലുലു ഇറ്റലിയില്‍നിന്നു ലക്ഷ്യമിടുന്നത്. പ്രാദേശിക തലത്തിലെ കര്‍ഷകര്‍, സഹകരണസംഘങ്ങള്‍ എന്നിവയില്‍നിന്ന് നേരിട്ടു സംഭരിക്കുന്നതിനാല്‍ ഇറ്റലിയുടെ കാര്‍ഷിക മേഖലയില്‍ കൂടുതല്‍ പുരോഗതിക്ക് വഴി തുറക്കുകയും അധികം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുകയും ചെയ്യുമെന്ന് യൂസഫലി കൂട്ടിച്ചേര്‍ത്തു.
സ്വര്‍ണവിലയില്‍ മാറ്റമില്ല
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ മാറ്റമില്ല. ഗ്രാമിന് 5,520 രൂപയും പവന് 44,160 രൂപയുമായിട്ടാണ് വില്പന നടക്കുന്നത്.
അമേരിക്കന്‍ ഫെഡറല്‍ റിസര്‍വ് പലിശനിരക്ക് 5.5 ശതമാനത്തില്‍നിന്ന് കൂട്ടുകയോ കുറയ്ക്കുകയോ ചെയ്യാതെ തത്സ്ഥിതി തുടരാനുള്ള സാധ്യത കൂടുതലാണ്.
പലിശനിരക്ക് വര്‍ധിപ്പിച്ചാല്‍ സ്വര്‍ണവില കുറയാനാണു സാധ്യത. പലിശനിരക്ക് കൂട്ടാതെ തത്സ്ഥിതി തുടര്‍ന്നാലും സ്വര്‍ണവില കൂടുമെന്ന വിലയിരുത്തലുകളാണുള്ളത്. അമേരിക്കന്‍ ഫെഡറല്‍ റിസര്‍വിന്റെ പ്രഖ്യാപനങ്ങള്‍ ഇന്ന് വിപണിയില്‍ പ്രതിഫലിക്കും.
പ്രകൃതിദത്ത റബറിന്റെ ഉത്പാദനത്തില്‍ രാജ്യത്ത് 8.3 ശതമാനം വളര്‍ച്ച
കോട്ടയം: പ്രകൃതിദത്ത റബറിന്റെ ഉത്പാദനത്തില്‍ രാജ്യത്ത് 8.3 ശതമാനം വളര്‍ച്ച നേടി. ഹെക്ടര്‍പ്രതിയുള്ള ഉത്പാദനത്തിലും നേട്ടമുണ്ടായി. 2022-23ല്‍ രാജ്യത്തെ റബർ ഉത്പാദനം 839,000 മെട്രിക് ടണ്‍ ആയിരുന്നു.
1482 കിലോഗ്രാമാണ് 2022-23ലെ ഹെക്ടര്‍പ്രതിയുള്ള ഉത്പാദനം. കഴിഞ്ഞവര്‍ഷം ഇത് 1472 കിലോഗ്രാമായിരുന്നു. റബർ ഉപയോഗം 9 ശതമാനം വളര്‍ച്ചയോടെ ഉയര്‍ന്ന നിലയില്‍ തുടരുന്നു. 13,50,000 മെട്രിക് ടണ്ണായിരുന്നു 2022-23ലെ ഉപയോഗം.
മുന്‍ വര്‍ഷം ഇത് 12,38,000 മെട്രിക് ടണ്‍ ആയിരുന്നു. റബർ ഉപയോഗത്തിൽ ടയര്‍മേഖല 4.8 ശതമാനവും ടയറിതരമേഖല 20.4 ശതമാനവും വളര്‍ച്ച നേടി. രാജ്യത്തെ മൊത്തം റബർ ഉത്പാദനത്തിന്റെ 70.3 ശതമാനവും ഉപയോഗിക്കപ്പെട്ടിട്ടുള്ളത് ടയര്നിര്മാണമേഖലയിലാണ്.
അഡ്മിഷന്‍സ് ഫെയറും ശില്പശാലയും നാളെ
കൊച്ചി: കാനം കണ്‍സള്‍ട്ടന്റ്സ് ലിമിറ്റഡ് സംഘടിപ്പിക്കുന്ന കനേഡിയന്‍ സര്‍വകലാശാലകള്‍ക്കും കോളജുകള്‍ക്കുമുള്ള അഡ്മിഷന്‍സ് ഫെയര്‍ ആന്‍ഡ് വര്‍ക്ക്ഷോപ്പിന്റെ 32-ാമത് പതിപ്പ് കൊച്ചി മാരിയറ്റ് ഹോട്ടലില്‍ നാളെ നടക്കും.
50ലധികം കനേഡിയന്‍ സര്‍വകലാശാലകളുടെയും കോളജുകളുടെയും പങ്കാളിത്തമുണ്ടാകും. കാനഡയില്‍ ഉന്നത വിദ്യാഭ്യാസം നേടാന്‍ ആഗ്രഹിക്കുന്ന ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് ഇത് സുപ്രധാനമായ അവസരമാണെന്ന് കാനം അധികൃതർ പറഞ്ഞു.
രാവിലെ 10.30 മുതല്‍ വൈകുന്നേരം അഞ്ചു വരെ വ്യക്തിഗത, വെര്‍ച്വല്‍ സെഷനുകൾ ഉണ്ടാകും. എല്ലാ സേവനങ്ങളും സൗജന്യമാണ്. തെരഞ്ഞെടുത്ത സ്ഥാപനങ്ങളില്‍ അപേക്ഷാ ഫീസ് ഇളവുകള്‍ ലഭ്യമാകും. പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ അക്കാഡമിക്/തൊഴില്‍ പരിചയ രേഖകളുടെയും മൂന്നു പകര്‍പ്പുകള്‍ കൊണ്ടുവരണം. സര്‍വകലാശാല/കോളജ് അധികൃതരെ കാണാനുള്ള അപ്പോയിന്റ്മെന്റ് ബുക്ക് ചെയ്യണം.
കൂടുതല്‍ വിവരങ്ങള്‍ക്ക്
https://www.canamgroup.com/fair-events/117?utm_so urce=CRSApril2023&utm_medium=WebPopup&utm_campaign=CRSApril2023, ഫോണ്‍: +91 70090 70545, +91 6283 280 684.
25 സിഎസ്ആര്‍ പദ്ധതികളുമായി കെഎല്‍എം ആക്സിവ
കൊച്ചി: പ്രമുഖ ധനകാര്യ സേവനദാതാക്കളായ കെഎല്‍എം ആക്സിവ ഫിന്‍വെസ്റ്റ് രജതജൂബിലി ആഘോഷങ്ങളുടെ ഭാഗമായി 25 സാമൂഹിക പ്രതിബദ്ധതാ പദ്ധതികള്‍ നടപ്പാക്കും. ആദ്യഘട്ടത്തില്‍ ആരംഭിക്കുന്ന അഞ്ചു പദ്ധതികള്‍ കൊച്ചിയില്‍ പ്രഖ്യാപിച്ചു.
1000 വിദ്യാര്‍ഥികള്‍ക്ക് സൗജന്യ സിവില്‍ സര്‍വീസസ് പരിശീലനം നല്കുന്ന "വിദ്യാമൃതം' പദ്ധതി തുടങ്ങും. രാജ്യത്തെ ഏറ്റവും വലിയ ഹൈബ്രിഡ് സിവില്‍ സര്‍വീസസ് അക്കാദമിയായ വേദിക് ഐഎഎസ് അക്കാദമിയുമായി ചേര്‍ന്നാണ് പദ്ധതി നടപ്പാക്കുന്നത്. അഭിരുചി പരീക്ഷയുടെയും ഇന്റര്‍വ്യൂവിന്റെയും അടിസ്ഥാനത്തിലായിരിക്കും തെരഞ്ഞെടുപ്പ്.
കെഎല്‍എം ആക്സിവയുടെ കീഴിലുള്ള 1000ല്‍ അധികം ബ്രാഞ്ചുകളില്‍ സാമ്പത്തിക സാക്ഷരതാ പരിപാടി (ധന മൈത്രി) സംഘടിപ്പിക്കും. സംസ്ഥാനത്തെ 1000 കിടപ്പുരോഗികള്‍ക്ക് പ്രതിമാസ പെന്ഷന് നല്കുന്ന "സ്നേഹാര്‍ദ്രം' പദ്ധതി അടുത്ത മാസം ആരംഭിക്കും. 5000 ഓളം പാലിയേറ്റീവ് രോഗികള്‍ക്ക് സാന്ത്വന പരിപാലനം നല്കുന്ന കെഎല്‍എം ഫൗണ്ടേഷന്റെ പദ്ധതിക്ക് അനുബന്ധമായിരിക്കും പുതിയ പെന്ഷന് സ്കീം.
1000 വനിതാ സംരംഭകര്‍ക്ക് ലക്ഷം രൂപ വരെ പലിശരഹിത വായ്പ നല്കുന്ന "സ്നേഹിത' പദ്ധതിയും രജതജൂബിലി വര്‍ഷത്തില്‍ നടപ്പാക്കും. വിദേശപഠനത്തിന് വിദ്യാര്‍ഥികളെ സഹായിക്കുന്നതിനായി "ബ്രിഡ്ജ്' പദ്ധതിയും കെഎല്‍എം ആക്സിവ പ്രഖ്യാപിച്ചു. കെഎല്‍എം ആക്സിവ ഫിന്‍വെസ്റ്റ് മുന്‍ ചെയര്മാന് ഡോ. ജെ. അലക്സാണ്ടറിന്റെ സ്മരണയ്ക്ക് ആരംഭിക്കുന്ന പ്രഭാഷണ പരമ്പര ഈവർഷം തുടങ്ങും.
കൊച്ചിയില്‍ നിർമാണം പൂര്‍ത്തിയായ കമ്പനിയുടെ ആസ്ഥാന മന്ദിരം നവംബറില്‍ ഉദ്ഘാടനം ചെയ്യും. 2024ല്‍ നടക്കുന്ന ഐപിഒയ്ക്കുള്ള തയാറെടുപ്പുകളും വേഗതയിലാക്കിയെന്ന് ചെയര്മാന് ടി.പി. ശ്രീനിവാസൻ, എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഷിബു തെക്കുംപുറം, ഡയറക്ടര്‍മാരായ ഏബ്രഹാം തര്യന്, എം.പി. ജോസഫ്, കെ.എം. കുര്യാക്കോസ്, സിഇഒ മനോജ് രവി എന്നിവര്‍ അറിയിച്ചു.
കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്: ഇഡി റെയ്ഡില്‍ കോടികളുടെ രേഖകള്‍ പിടിച്ചെടുത്തു
കൊച്ചി: കരുവന്നൂര്‍ സഹകരണ ബാങ്കിലെ കോടികളുടെ ക്രമക്കേടുമായി ബന്ധപ്പെട്ട് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) കഴിഞ്ഞ ദിവസം നടത്തിയ റെയ്ഡില്‍ കോടികള്‍ വില വരുന്ന രേഖകള്‍ പിടിച്ചെടുത്തു. സംസ്ഥാനത്തെ ഒമ്പത് ഇടങ്ങളില്‍ നടത്തിയ റെയ്ഡിന്റെ വിവരങ്ങള്‍ ഇഡി പുറത്തുവിട്ടു.
കേസില്‍ അറസ്റ്റിലായ മുഖ്യപ്രതി സതീഷ് കുമാറുമായി പണമിടപാട് നടത്തിയ അനില്‍കുമാറിന്റെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ 15 കോടി രൂപ മൂല്യം വരുന്ന അഞ്ച് രേഖകളും അനിലിന്റെ ബന്ധുവും ജ്വല്ലറി ഉടമയുമായ സുനില്‍ കുമാറിന്റെ വീട്ടില്‍ നിന്ന് 800 ഗ്രാം സ്വര്‍ണവും 5.5 ലക്ഷം രൂപയും പിടിച്ചെടുത്തു.
കേസിലെ രണ്ടാം പ്രതിയായ പി.പി. കിരണ്‍കുമാറിന്റെ സുഹൃത്ത് എസ്. ദീപക്കിന്റെ എറണാകുളം കോമ്പാറയിലെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ അഞ്ചു കോടി മൂല്യം വരുന്ന 19 രേഖകള്‍ പിടിച്ചെടുത്തതായും ഇഡി പത്രകുറിപ്പില്‍ അറിയിച്ചു. കൂടാതെ വിവിധ ആധാരം എഴുത്തുകാരുടെ ഓഫീസില്‍ നിന്നായി സതീഷ്കുമാറിന്റെ ബെനാമി സ്വത്തുക്കളുടെ 25 രേഖകളും ഇഡി പിടിച്ചെടുത്തു.
അതിനിടെ കേസുമായി ബന്ധപ്പെട്ട് തൃശൂര്‍ സഹകരണ ബാങ്ക് സെക്രട്ടറി എന്‍.വി. ബിനുവിനെ ഇഡി ഇന്നലെ ചോദ്യം ചെയ്തു. കൂടാതെ തൃശൂര്‍ കോര്പറേഷന് കൗണ്‍സിലറും സിപിഎം ഏരിയ കമ്മിറ്റി അംഗവുമായ അനൂപ് ഡേവിസ് കാട, കരുവന്നൂര്‍ ബാങ്ക് മുന്‍ സെക്രട്ടറി ടി.ആര്.സുനില്‍കുമാര്‍ എന്നിവരെയും ഇന്നലെ വീണ്ടും ചോദ്യം ചെയ്തു.
അയ്യന്തോൾ ബാങ്കിൽ പരിശേധന 24 മണിക്കൂർ
തൃശൂർ: കരുവന്നൂർ കള്ളപ്പണം വെളുപ്പിക്കൽ കേസിന്റെ ചുവടുപിടിച്ച് അയ്യന്തോൾ സഹകരണ ബാങ്കിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നടത്തിയ പരിശോധന അവസാനിച്ചു.
കേസിലെ മുഖ്യപ്രതി സതീഷിന്റെ അയ്യന്തോൾ ബാങ്കിലെ അക്കൗണ്ടുകളിലൂടെ പലർ ചേർന്ന് കോടികളുടെ കള്ളപ്പണം വെളുപ്പിച്ചെന്ന സൂചനയിൽ തിങ്കളാഴ്ച രാവിലെ മുതൽ ഇന്നലെ രാവിലെവരെ 24 മണിക്കൂറാണു പരിശോധന നീണ്ടത്.
സതീഷ് കുമാറിന്റെ അക്കൗണ്ട് വിവരങ്ങൾ ഇഡി പൂർണമായും പരിശോധിച്ചെന്ന് അയ്യന്തോൾ ബാങ്ക് പ്രസിഡന്റ് എൻ. രവീന്ദ്രനാഥൻ പറഞ്ഞു. പരിഭ്രാന്തി പരത്തിയാണ് ഇഡിയെത്തിയത്. ഒരാളുടെ അക്കൗണ്ടിലേക്ക് ഒരു ദിവസം 25 തവണ പണമടച്ചാൽ ബാങ്കിന് ഒന്നും ചെയ്യാൻ സാധിക്കില്ല. പലയാളുകളായിരിക്കും പണമടച്ചിട്ടുണ്ടാകുക.
ബാങ്കിനെ സതീഷ് ദുരുപയോഗം ചെയ്തിട്ടുണ്ടാകും. നിക്ഷേപകർക്ക് ആശങ്ക വേണ്ട. അവർക്കു പണം നൽകാൻ സാധിക്കും. അയ്യന്തോൾ ബാങ്കിൽ സതീഷ് പരിചയപ്പെടുത്തിയവരുടെ വായ്പാ ഇടപാടുകൾ ഇഡി പരിശോധിച്ചെന്നും വിവരങ്ങൾ കൈമാറിയെന്നും പ്രസിഡന്റ് പറഞ്ഞു.
തൃശൂർ സഹകരണ ബാങ്കിൽ റെയ്ഡ് തീർന്നത് പുലർച്ചെ
തൃശൂർ: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പു കേസുമായി ബന്ധപ്പെട്ട് തൃശൂർ സഹകരണ ബാങ്കിൽ ഇഡി നടത്തിയ 17 മണിക്കൂർ നീണ്ട റെയ്ഡ് അവസാനിച്ചത് ഇന്നലെ പുലർച്ചെ രണ്ടിന്.
ബാങ്കിന്റെ പ്രസിഡന്റും കേരള ബാങ്ക് വൈസ് പ്രസിഡന്റും സിപിഎം സംസ്ഥാന സമിതിയംഗവുമായ എം.കെ. കണ്ണനെ വിളിച്ചുവരുത്തിയാണു പരിശോധിച്ചത്.
കരുവന്നൂർ കള്ളപ്പണം വെളുപ്പിക്കൽ കേസിലെ പ്രതി സതീഷ് കുമാറിന്റെ അക്കൗണ്ടുകളുമായി ബന്ധപ്പെട്ട വിവരങ്ങളാണു പരിശോധിച്ചത്. ബാങ്കിലെ 5000 അക്കൗണ്ടുകളുടെ വിവരങ്ങളും ഇഡി പരിശോധിച്ചു.
26 വായ്പാ ആപ്പുകൾ നിരോധിച്ചു: കേന്ദ്രമന്ത്രി
കൊച്ചി: നിയമവിരുദ്ധമായി പ്രവർത്തിച്ച 26 വായ്പാ ആപ്പുകൾ നിരോധിച്ചതായി കേന്ദ്ര ധനകാര്യമന്ത്രി നിർമല സീതാരാമൻ. കൂടുതലും ചൈനീസ് ആപ്പുകളാണ് തട്ടിപ്പുകൾക്ക് വഴിയൊരുക്കുന്നതെന്നും മന്ത്രി പറഞ്ഞു.
ഓൺലൈൻ വായ്പാ ആപ്പുകൾക്കു നിയന്ത്രണം ഏർപ്പെടുത്തണമെന്നാവശ്യപ്പെട്ട് നിവേദനം നൽകാനെത്തിയ ഹൈബി ഈഡൻ എംപിയോടാണു കേന്ദ്രമന്ത്രി ഇക്കാര്യം അറിയിച്ചത്.
ഇന്ത്യയിൽനിന്നു പ്രവർത്തിക്കുന്ന അപ്പുകൾക്കെതിരേ അറസ്റ്റ് അടക്കമുള്ള കർശന നടപടി സ്വീകരിക്കുമെന്നു മന്ത്രി ഉറപ്പു നൽകിയതായും എംപി പറഞ്ഞു.
കടമക്കുടിയിൽ രണ്ടു കുഞ്ഞുങ്ങളെ കൊലപ്പെടുത്തി അച്ഛനും അമ്മയും ആത്മഹത്യ ചെയ്ത സംഭവത്തിന്റെ പശ്ചാത്തലത്തിൽ, നിയമലംഘനം നടത്തുന്ന പണമിടപാട് ആപ്പുകളുടെ പ്രവർത്തനങ്ങളെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തണം.
കുറ്റക്കാരെന്ന് കണ്ടെത്തുന്നവർക്കെതിരേ കർശനമായ ശിക്ഷകളും പിഴകളും നിയമ നടപടികളും നടപ്പാക്കണം. ആവശ്യമെങ്കിൽ അവരുടെ സ്വത്തുക്കൾ കണ്ടുകെട്ടണമെന്നും ഹൈബി ഈഡൻ എംപി നൽകിയ നിവേദനത്തിൽ ചൂണ്ടിക്കാട്ടി.
2023ലെ പത്ത് ബ്രാൻഡൻ ഹാൾ അവാർഡുകൾ യുഎസ്ടിക്ക്
തിരുവനന്തപുരം: പ്രമുഖ ഡിജിറ്റൽ ട്രാൻസ്ഫർമേഷൻ സൊല്യൂഷൻസ് കന്പനിയായ യുഎസ്ടിക്ക് 2023ലെ പത്ത് ബ്രാൻഡൻ ഹാൾ ഹ്യൂമൻ കാപ്പിറ്റൽ മാനേജ്മെന്റ് എക്സലൻസ് അവാർഡുകൾ.
അവയിൽ അഞ്ചു സുവർണ പുരസ്കാരങ്ങളും അഞ്ചു സിൽവർ അവാർഡുകളും ഉൾപ്പെടുന്നു. 2022ൽ മൂന്ന് ഗോൾഡ് പുരസകാരങ്ങളാണു ബ്രാൻഡൻ ഹാൾ ഗ്രൂപ്പിൽനിന്നു യുഎസ്ടിക്കു ലഭിച്ചത്.
പ്രവർത്തനമികവിൽ വിജയിക്കുകയും പദ്ധതികളും പരിപാടികളും തന്ത്രങ്ങളും മാതൃകകളും സന്പ്രദായങ്ങളും ഫലപ്രദമായി പ്രയോജനപ്പെടുത്തുകയും വലിയ നേട്ടങ്ങൾ കൈവരിക്കാവുന്ന മാർഗങ്ങൾ സ്വീകരിക്കുകയും ചെയ്യുന്ന മികച്ച സ്ഥാപനങ്ങൾക്കാണു ബ്രാൻഡൻ ഹാൾ പുരസ്കാരം നൽകുന്നത്.
റെവ് അപ്പ്-ബ്ലാസ്റ്റേഴ്സ് കൈകോർത്തു
കൊച്ചി: റെവ് അപ്പുമായി കൈകോര്‍ത്ത് കേരള ബ്ലാസ്റ്റേഴ്സ് എഫ്സി. ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ പുതിയ സീസണില്‍ കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയുടെ ഒഫീഷല്‍ ഫാഷന്‍ പാര്‍ട്ണറായിരിക്കും റെവ് അപ്പ്.
ഫംഗ്ഷണല്‍ ഫാഷനില്‍ വിപ്ലവം സൃഷ്ടിക്കുക എന്ന കാഴ്ചപ്പാടോടെ വി സ്റ്റാര്‍ ക്രിയേഷന്‍സിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഒരു മികച്ച അത്ലീഷര് ബ്രാന്‍ഡാണ് റെവ് അപ്പ്.
പുരുഷന്മാര്ക്കും സ്ത്രീകള്‍ക്കും വേണ്ടിയുള്ള ട്രെന്‍ഡി ഓണ്‍ ദി മൂവ് ഡിസൈനുകളുടെ വിപുലമായ ശ്രേണിയാണ് റെവ് അപ്പില്‍ ഉള്ളത്. ഈ സീസണില്‍ തങ്ങളുടെ ബ്രാന്‍ഡ് അസോസിയേഷനുകളുടെ പോര്‍ട്ട്ഫോളിയോയിലേക്ക് റെവ് അപ്പിനെ സ്വാഗതം ചെയ്യുന്നതായി കേരള ബ്ലാസ്റ്റേഴ്സ് എഫ്സി ഡയറക്ടര്‍ നിഖില്‍ ഭരദ്വാജ് പറഞ്ഞു.
ഡോ. വർഗീസ് മൂലന് കെസിബിസി ഐക്കൺ അവാർഡ്
കൊച്ചി: കെസിബിസി മീഡിയ കമ്മീഷന്റെ ഐക്കൺ അവാർഡ് പ്രമുഖ വ്യവസായിയും കോമൺവെൽത്ത് ട്രേഡ് കമ്മീഷണറുമായ ഡോ. വർഗീസ് മൂലന്. വ്യവസായ രംഗത്തും ജീവകാരുണ്യ പ്രവർത്തനങ്ങളിലും നൽകിയ സംഭാവനകൾ പരിഗണിച്ചാണു പുരസ്കാരം.
35ലധികം രാജ്യങ്ങളിൽ സാന്നിധ്യമുള്ള മൂലൻസ്, വിജയ് ബ്രാൻഡുകളുടെ ഉടമയാണ് ഡോ. മൂലൻ. സൗദി ഇൻവെസ്റ്റ്മെന്റ് ലൈസൻസ്, സൗദി ചേംബർ ഓഫ് കൊമേഴ്സ് അംഗത്വം എന്നിവ നേടുന്ന ആദ്യ ഇന്ത്യക്കാരനായ ഇദ്ദേഹം ഗ്ലോബൽ മലയാളി കൗൺസിലിന്റെ സ്ഥാപകനുമാണ്.
ഇദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള വർഗീസ് മൂലൻ ഫൗണ്ടേഷൻ വഴി വൃക്ക, ഹൃദയ ശസ്ത്രക്രിയകൾ, ഭവന നിർമാണം, വിവാഹം, വിദ്യാഭ്യാസ സ്കോളർഷിപ്പുകൾ എന്നിവയ്ക്ക് സഹായം ലഭ്യമാക്കുന്നുണ്ട്. നടൻ മാധവനൊപ്പം ചേർന്ന് ഡോ. വർഗീസ് മൂലൻ നിർമിച്ച ‘റോക്കട്രി’ സിനിമയ്ക്കു ദേശീയ പുരസ്കാരം ലഭിച്ചിരുന്നു. മൂന്നു നോവലുകളുടെ രചയിതാവുമാണ്.
കെസിബിസി മീഡിയ കമ്മീഷൻ ചെയർമാൻ ആർച്ച്ബിഷപ് മാർ ജോസഫ് പാംപ്ലാനിയാണ് അവാർഡ് പ്രഖ്യാപിച്ചത്. 21ന് പിഒസിയിൽ നടക്കുന്ന ചടങ്ങിൽ കെസിബിസി പ്രസിഡന്റ് കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ അവാർഡ് സമ്മാനിക്കുമെന്നു മീഡിയ കമ്മീഷൻ സെക്രട്ടറി റവ.ഡോ. ഏബ്രഹാം ഇരിമ്പിനിക്കൽ അറിയിച്ചു.
നികുതി നഷ്ടം: തോമസ് ഐസക്കിന്റെ അഭിപ്രായം അന്പരിപ്പിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ്
തിരുവനന്തപുരം: ജിഎസ്ടി നടപ്പാക്കി അഞ്ചു വർഷം കഴിഞ്ഞിട്ടും ഇ-വേ ബിൽ ശരിയാകാത്തതിനാലാണ് ഐജിഎസ്ടിയിൽ സംസ്ഥാനത്തിന് കോടികളുടെ നികുതി നഷ്ടമുണ്ടായതെന്ന തോമസ് ഐസക്കിന്റെ അഭിപ്രായം വല്ലാതെ അമ്പരിപ്പിച്ചുവെന്നു പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ.
മുൻ ധനകാര്യമന്ത്രി തോമസ് ഐസക്കിന്റെ ഫേസ് ബുക്ക് പോസ്റ്റിനു മറുപടിയായി ഫേസ് ബുക്ക് കുറിപ്പിലൂടെയായിരുന്നു പ്രതിപക്ഷനേതാവിന്റെ പ്രതികരണം.
ഇ- വേ ബില്ലിന്റെ ഉപയോഗം എന്താണെന്നാണ് ആദ്യം മനസിലാക്കേണ്ടത്. 50,000 രൂപയ്ക്ക് മുകളിലുള്ള സാധനങ്ങൾ വാഹനങ്ങളിലൂടെ ഒരു സ്ഥലത്തുനിന്ന് മറ്റൊരു സ്ഥലത്തേക്കു മാറ്റുമ്പോൾ വാഹനത്തിൽ നിർബന്ധമായും കരുതേണ്ട ഒരു ഇലക്ട്രോണിക് ട്രാൻസ്പോർട്ടിംഗ് ഡോക്യുമെന്റ് മാത്രമാണ് ഇ-വേ ബിൽ.
ഉപഭോകൃത സംസ്ഥാനമെന്ന നിലയിൽ കേരളം ജിഎസ്ടിയിൽ ഏറ്റവും കൂടുതൽ നേട്ടം കൊണ്ടുവരേണ്ടതായിരുന്നുവെന്ന് തോമസ് ഐസക്ക് തന്നെ നേരത്തെ പറഞ്ഞിട്ടുണ്ട്. എന്നാൽ കഴിഞ്ഞ ആറു വർഷമായി ജിഎസ്ടി വരുമാനം വർധിപ്പിക്കുന്നതിൽ ദയനീയമായി പരാജയപ്പെട്ടു.
ഐജിഎസ്ടി സെറ്റിൽമെന്റിലൂടെ പ്രതിവർഷം ലഭിക്കേണ്ട 5000 കോടി രൂപയെങ്കിലും റിട്ടേണ്‍ ഫയലിംഗിലെ പിഴവ് മൂലം നഷ്ടപ്പെടുന്നുവെന്നതാണ് ഇതിന്റെ കാരണം. . പ്രതിപക്ഷം ചൂണ്ടിക്കാട്ടിയ ഇക്കാര്യം ധനവകുപ്പിന്റെ കീഴിലുള്ള ജിഐഎഫ്ടി നടത്തിയ പഠനത്തിലും എക്സ്പെൻഡിച്ചർ റിവ്യൂ കമ്മിറ്റി റിപ്പോർട്ടിലും പറയുന്നുണ്ടെന്നും വി.ഡി. സതീശൻ ചൂണ്ടിക്കാട്ടി.
ഓണം ബംപർ നറുക്കെടുപ്പ് ഇന്ന്
തിരുവനന്തപുരം: ഒന്നാം സമ്മാനം 25 കോടി രൂപയുടെ ഓണം ബംപർ നറുക്കെടുപ്പ് ഇന്നു നടക്കും. ലോട്ടറി വില്പനയിൽ സർവകാല റിക്കാർഡ് ആണ് ഉണ്ടായിട്ടുള്ളത്.
73 ലക്ഷത്തോളം ടിക്കറ്റുകൾ ഇതിനോടകം വിറ്റുകഴിഞ്ഞതായാണു ലോട്ടറി വകുപ്പ് നല്കുന്ന സൂചന.
കഴിഞ്ഞവർഷം ഓണം ബംപറിന് 67.5 ലക്ഷം ലോട്ടറികൾ അടിച്ചതിൽ 66.5 ലക്ഷം ലോട്ടറികളാണു വിറ്റുപോയത്. ഇത്തവണ വിവിധങ്ങളായി 125 കോടി 54 ലക്ഷം രൂപയാണു സമ്മാനമായി നല്‍കുക.
അദാനി-ഹിൻഡൻബർഗ് കേസിലെ അന്വേഷണം; പുതിയ സമിതി വേണമെന്ന് ഹർജി
ന്യൂഡൽഹി: അദാനി-ഹിൻഡൻബർഗ് കേസിലെ അന്വേഷണത്തിന് സുപ്രീംകോടതിയുടെ മേൽനോട്ടത്തിൽ പുതിയ വിദഗ്ധ സമിതി രൂപീകരിക്കണമെന്ന് പരാതി.
അദാനി സംരംഭങ്ങളുടെ ഓഹരി വിലകളും അക്കൗണ്ട് തട്ടിപ്പുമായി ബന്ധപ്പെട്ട ഹിൻഡൻബർഗ് റിസർച്ചിന്റെ റിപ്പോർട്ടിനെ തുടർന്ന് നിക്ഷേപകർക്ക് കോടികളുടെ നഷ്ടമുണ്ടായ സംഭവത്തിൽ അന്വേഷണം നടത്തുന്നതിന് മാർച്ച് രണ്ടിന് സുപ്രീംകോടതി നിയോഗിച്ച ജസ്റ്റീസ് സാപ്രെ കമ്മിറ്റിയുടെ അന്വേഷണം നിഷ്പക്ഷമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി.
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ മുൻ ചെയർമാൻ ഒ.പി. ഭട്ട്, റിട്ടയേർഡ് ബോംബെ ഹൈക്കോടതി ജഡ്ജി ജസ്റ്റീസ് ജെ.പി. ദേവധർ, ന്യൂ ഡെവലപ്മെന്റ് ബാങ്ക് ഓഫ് ബ്രിക് രാജ്യങ്ങളുടെ മുൻ മേധാവി കെ.വി. കാമത്ത്, ഇൻഫോസിസിന്റെ സഹസ്ഥാപകനും ഓഹരി വിദഗ്ധനുമായ നന്ദൻ നിലേകനി, അഭിഭാഷകനായ സോമശേഖർ സുന്ദരേശൻ എന്നിവരാണ് വിദഗ്ധ സമിതി അംഗങ്ങൾ.
അദാനി-ഹിൻഡൻബർഗ് ആരോപണങ്ങളെക്കുറിച്ചുള്ള അന്വേഷണത്തിൽ സെക്യൂരിറ്റീസ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (സെബി)ക്കെതിരേ വിദഗ്ധ സമിതി രൂക്ഷമായ വിമർശനങ്ങളാണ് ഉയർത്തിയത്. അദാനി സംരംഭങ്ങളുമായി ബന്ധപ്പെട്ട 12 വിദേശ പോർട്ട്ഫോളിയോ നിക്ഷേപകർ (എഫ്പിഐകൾ) ഉൾപ്പെടെ 13 വിദേശ സ്ഥാപനങ്ങളുടെ ഉടമസ്ഥതയെക്കുറിച്ചുള്ള വിദഗ്ധ സമിതിയുടെ റിപ്പോർട്ടിൽ അവ്യക്തതകൾ ഉണ്ടായിരുന്നതായി പരാതിക്കാരിയായ അനാമിക ജയ്സ്വാൾ ചൂണ്ടിക്കാട്ടി.
വിദഗ്ധ സമിതിയിലെ അംഗമായ എസ്ബിഐ മുൻ ചെയർമാൻ ഒ.പി. ഭട്ട് നിലവിൽ അദാനി ഗ്രൂപ്പുമായി വ്യാപാര ബന്ധങ്ങളുള്ള പുനരുപയോഗ ഊർജ കന്പനിയായ ഗ്രീൻകോയുടെ ചെയർമാനായി പ്രവർത്തിക്കുന്നതായും മുൻ മദ്യവ്യവസായി വിജയ് മല്യക്ക് വായ്പ വിതരണം ചെയ്തതിൽ വഴിവിട്ട് പ്രവർത്തിച്ചുവെന്ന കേസിൽ ഒ.പി. ഭട്ടിനെ 2018 മാർച്ചിൽ സിബിഐ ചോദ്യം ചെയ്തിരുന്നതായും പരാതിക്കാരിക്കു വേണ്ടി ഹാജരായ അഭിഭാഷകരായ പ്രശാന്ത് ഭൂഷണ്, ചെറിൽ ഡിസൂസ എന്നിവർ ചൂണ്ടിക്കാട്ടി.
അഡ്മിഷന്‍സ് ഫെയര്‍ ആന്‍ഡ് വര്‍ക്ക്ഷോപ് കൊച്ചിയില്‍ 22ന്
കൊച്ചി: കനേഡിയന്‍ സര്‍വകലാശാലകള്‍ക്കും കോളജുകള്‍ക്കുമുള്ള അഡ്മിഷന്‍സ് ഫെയര്‍ ആന്‍ഡ് വര്‍ക്ക്ഷോപ് 22ന് കൊച്ചി മാരിയറ്റ് ഹോട്ടലില്‍ നടക്കും.
കാനം കണ്‍സള്‍ട്ടന്റ്സ് ലിമിറ്റഡ് സംഘടിപ്പിക്കുന്ന വര്‍ക്ക്ഷോപ്പില്‍ 50ലധികം കനേഡിയന്‍ സര്‍വകലാശാലകളുടെയും കോളജുകളുടെയും പങ്കാളിത്തമുണ്ടാകും. കൊച്ചിയിലെ വിദ്യാര്‍ഥികള്‍ക്കു പ്രമുഖ കനേഡിയന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍നിന്നുള്ള പ്രതിനിധികളുമായി നേരിട്ട് ഇടപഴകാനുള്ള അവസരമാണിത്.
കനേഡിയന്‍ വിദ്യാഭ്യാസ സമ്പ്രദായം, പ്രവേശന പ്രക്രിയകള്‍, വിദ്യാര്‍ഥികള്‍ക്ക് ഇന്‍സ്റ്റിറ്റ്യൂട്ട് പ്രതിനിധികളുമായി പരസ്പരം സംവദിക്കാനും പ്രവേശനത്തിനുള്ള യോഗ്യതാ മാനദണ്ഡങ്ങള്‍, സ്കോളര്‍ഷിപ് അവസരങ്ങള്‍, വിവിധ അക്കാദമിക് അവസരങ്ങള്‍, കരിയര്‍ ഫലങ്ങള്‍ എന്നിവ വര്‍ക്ക്ഷോപ്പില്‍നിന്നു ലഭ്യമാകും. തെരഞ്ഞെടുത്ത സ്ഥാപനങ്ങളില്‍ പഠനത്തിനുശേഷമുള്ള, വര്‍ക്ക് പെര്‍മിറ്റ് ഓപ്ഷനുകളെക്കുറിച്ചുള്ള വിവരങ്ങളും ലഭിക്കും.
22ന് രാവിലെ 10.30 മുതല്‍ വൈകുന്നേരം അഞ്ചുവരെ വ്യക്തിഗത സെഷനുകളും ഉച്ചയ്ക്കു മൂന്നു മുതല്‍ അഞ്ചുവരെ വെര്‍ച്വല്‍ സെഷനുകളും നടക്കും. എല്ലാ സേവനങ്ങളും സൗജന്യമാണ്. തെരഞ്ഞെടുത്ത സ്ഥാപനങ്ങളില്‍ അപേക്ഷാഫീസ് ഇളവുകള്‍ ലഭ്യമാകും.
പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ അക്കാദമിക് /തൊഴില്‍ പരിചയരേഖകളുടെ മൂന്നു പകര്‍പ്പുകള്‍ കൊണ്ടുവരണം. സര്‍വകലാശാല/കോളജ് അധികൃതരെ കാണാനുള്ള അപ്പോയ്ന്റ്മെന്റ് ബുക്ക് ചെയ്യണം.
കൂടുതല്‍ വിവരങ്ങള്‍ക്ക് https://www.canam group.com/fair-events/117?utm_sour ce=CRSApril2023&utm_medium=WebPopup&utm_campaign=CRSApril2023. ഫോണ്‍: +91 70090 70545, +91 6283 280 684.
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വര്‍ധിച്ചു. ഗ്രാമിന് 15 രൂപയും പവന് 120 രൂപയുമാണു വര്‍ധിച്ചത്. ഇതോടെ ഒരു ഗ്രാമിന് 5,505 രൂപയും പവന് 44,040 രൂപയുമായി.
റേഞ്ച് റോവർ വേലർ വിപണിയിൽ
കൊച്ചി: ജെഎല്‍ആര്‍ ഇന്ത്യ റേഞ്ച് റോവര്‍ വേലറിന്റെ പുതിയ പതിപ്പ് അവതരിപ്പിച്ചു. ഏറ്റവും പുതിയ സാങ്കേതിക വിദ്യയോടുകൂടി രൂപകല്പന ചെയ്തിരിക്കുന്ന ആഡംബര കാറിന്റെ പ്രാരംഭ വില 94.3 ലക്ഷം രൂപയാണ്.
ഡൈനാമിക് എച്ച്എസ്ഇയോടു കൂടിയ രണ്ട് എൻജിനുകളിലാണ് പുതിയ റേഞ്ച് റോവര്‍ വേലര്‍ ഉപഭോക്താക്കളിലേക്കെത്തുന്നത്. 184 കിലോവാട്ട് കരുത്തും 365 എന്‍എം ടോര്‍ക്കും നല്കുന്ന 2.0 പെട്രോള്‍ എൻജിനിലും 150 കെഡബ്ല്യു കരുത്തും 430 എന്‍എം ടോര്‍ക്കും നല്കുന്ന 2.0 ഇങ്കേനിയം ഡീസല്‍ എൻജിനിലും വാഹനം ലഭിക്കും.
കൊച്ചി: വണ്ടര്‍ലാ പാർക്കുകളിൽ അധ്യാപകര്‍ക്കും ഹോസ്പിറ്റാലിറ്റി ജീവനക്കാര്‍ക്കുമായി പ്രത്യേക ഓഫറുകള്‍ പ്രഖ്യാപിച്ചു.
വണ്ടര്‍ലായുടെ കൊച്ചി, ബംഗളൂരു, ഹൈദരാബാദ് എന്നീ പാര്‍ക്കുകളില്‍ 30 വരെ ഓഫര്‍ ലഭിക്കും. അധ്യാപകര്‍ക്കും അവരോടൊപ്പം മൂന്നു പേര്‍ക്കും പാര്‍ക്കിലേക്കുളള പ്രവേശന ടിക്കറ്റുകളില്‍ 35 ശതമാനം കിഴിവുണ്ടാകും.
ഹോസ്പിറ്റാലിറ്റി ജീവനക്കാര്‍ക്ക് തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ പാര്‍ക്ക് എന്‍ട്രി ടിക്കറ്റില്‍ 20 ശതമാനം കിഴിവുണ്ട്. റസ്റ്ററന്റുകള്‍, ബാറുകള്‍, പബ്ബുകള്‍, കഫേകള്‍, ഹോട്ടലുകള്‍, റിസോര്‍ട്ടുകള്‍ എന്നിവിടങ്ങളിലെ ജീവനക്കാര്‍ക്ക് ഈ മാസം ഓഫർ ലഭിക്കും.
https://www.wonderla.com/ എന്ന ഓണ്‍ലൈന്‍ പോര്‍ട്ടല്‍ വഴി മുന്‍കൂട്ടി ബുക്ക് ചെയ്യാം. ഫോൺ-0484-3514001, 75938 531 07.
കാലിടറി വെളിച്ചെണ്ണ; വിദേശ ഭക്ഷ്യയെണ്ണ ഇറക്കുമതി വർധിച്ചു
കൊച്ചി: വിദേശ ഭക്ഷ്യയെണ്ണ പ്രവാഹത്തിനു മുന്നിൽ വെളിച്ചെണ്ണയ്ക്ക് കാലിടറുന്നു, പച്ചത്തേങ്ങ സംഭരണം അനുകൂല തരംഗം സൃഷ്ടിച്ചില്ല. റബറിനെ ചവിട്ടിത്താഴ്ത്താനുള്ള ഉത്തരേന്ത്യൻ നീക്കത്തിനു മുന്നിൽ പിടിച്ചുനിൽക്കാൻ ഉത്പാദകർ ക്ലേശിക്കുന്നു. അനുകൂല കാലാവസ്ഥ ഏലം ഉത്പാദകർക്ക് ആശ്വാസം പകർന്നു. കുരുമുളക് വില മാസത്തിന്റെ ആദ്യ പകുതിയിൽ സ്റ്റെഡി.
വട്ടം കറങ്ങി എണ്ണക്കുരു കർഷകർ
ഭക്ഷ്യയെണ്ണ ഇറക്കുമതിയിലെ കുതിച്ചുചാട്ടം ആഭ്യന്തര എണ്ണ ക്കുരു കർഷകരെ വട്ടം കറക്കുന്നു. രാജ്യത്തെ വിവിധ തുറമുഖങ്ങളിലായി ഓഗസ്റ്റിൽ 18.52 ലക്ഷം ടൺ പാചകയെണ്ണ ഇറക്കുമതി നടത്തി. കഴിഞ്ഞ വർഷം ഓഗസ്റ്റിനെ അപേക്ഷിച്ച് ഇറക്കുമതി 34.69 ശതമാനം ഉയർന്നു, അന്ന് വരവ് 13.75 ലക്ഷം ടണ്ണായിരുന്നു. ഇതിനു പുറമേ ശുദ്ധീകരിക്കാത്ത എണ്ണകളും വൻതോതിൽ ഇറക്കുമതി നടത്തുന്നുണ്ട്.
ആഭ്യന്തര എണ്ണക്കുരു ഉത്പാദനം ഉയർന്നു നിൽക്കുന്ന സാഹചര്യത്തിൽ അമിത ഇറക്കുമതി കർഷകതാത്പര്യങ്ങൾക്ക് വിരുദ്ധമാവും. പാം ഓയിൽ, സോയാബീൻ, സൂര്യകാന്തി എണ്ണകളാണ് ഇറക്കുമതിയിൽ മുന്നിൽ. വെളിച്ചെണ്ണയ്ക്ക് നേരിട്ട വിലയിടിവ് കൊപ്രയെയും ബാധിച്ചു. വിപണിയിലെ മാന്ദ്യം മൂലം വൻകിട ചെറുകിട മില്ലുകാർ കൊപ്ര ശേഖരിക്കാതെ പിന്തിരിയുന്നത് നാളികേരോത്പന്നങ്ങളെ മൊത്തത്തിൽ തളർത്തി. നാഫെഡിനു വേണ്ടി പച്ചത്തേങ്ങ സംഭരണം തുടങ്ങിയതും അനുകൂല തരംഗം സൃഷ്ടിച്ചില്ല.
ഇന്ത്യയിലെ ഉത്സവ സീസൺ മുന്നിൽക്കണ്ട് ഇന്തോനേഷ്യയും മലേഷ്യയും വൻതോതിൽ പാം ഓയിൽ ഇന്ത്യയിലേയ്ക്ക് ഇതിനകം കയറ്റുമതി നടത്തി. കൊച്ചിയിൽ പാം ഓയിൽ 8400 രൂപയിലേയ്ക്ക് ഇടിഞ്ഞത് കൊപ്രയാട്ട് മില്ലുകാരുടെ നെഞ്ചിടിപ്പ് ഇരട്ടിപ്പിച്ചു. ഇറക്കുമതി എണ്ണകൾ വിപണി നിയന്ത്രണം കൈപ്പിടിയിൽ ഒതുക്കിയതോടെ വെളിച്ചെണ്ണയ്ക്ക് പ്രാദേശിക ആവശ്യം ചുരുങ്ങി. ഒരുമാസമായി 8150 രൂപയിൽ സ്റ്റെഡിയായി നീങ്ങിയ കൊപ്ര വാരാന്ത്യം 8000ത്തിലേയ്ക്ക് ഇടിഞ്ഞു. കോഴിക്കോട് 8500ഉ ും കാങ്കയത്ത് വില 7750 രൂപയുമാണ്.
വിലയിടിച്ച് ടയർ ലോബി
ടയർ ലോബിയും ഉത്തേരേന്ത്യൻ വ്യവസായികളും ചേർന്ന് റബർ ഉത്പാദകരെ പിഴിയുന്നു. രാജ്യാന്തര വിപണിയിലെ മാന്ദ്യം മറയാക്കിയാണ് വില ഇടിക്കുന്നത്. സംസ്ഥാനത്ത് ടാപ്പിംഗ് പീക്ക് സീസണിലായതിനാൽ മാസത്തിന്റെ രണ്ടാം പകുതിയിൽ കൊച്ചിയിലും കോട്ടയത്തും കൂടുതൽ ചരക്ക് വില്പനയ്ക്ക് ഇറങ്ങുമെന്ന് വ്യവസായികൾ.
അവസരം മുതലാക്കാൻ വില പരമാവധി താഴ്ത്താൻ ശ്രമം നടത്തുന്നു. രാത്രി മഴയ്ക്കിടയിൽ പല ഭാഗങ്ങളിലും പുലർച്ചെയും ടാപ്പിംഗിന് കർഷകർ ഉത്സാഹിച്ചെങ്കിലും തിരക്കിട്ടുള്ള വില്പനയ്ക്ക് അവർ തയാറായില്ല. വിപണിയിൽ ലഭ്യത കുറഞ്ഞിട്ടും വാങ്ങലുകാർ ഷീറ്റ് വില താഴ്ത്തി. അവധി വ്യാപാരത്തിലെ ശക്തമായ വില്പനസമ്മർദ്ദഫലമായി തായ് മാർക്കറ്റായ ബാങ്കോക്കിൽ മൂന്നാം ഗ്രേഡ് ഷീറ്റ് 131 രൂപയായി താഴ്ന്നു. മികച്ചയിനം ഇവിടെ കിലോ 146 രൂപയിലാണ്.
ആവശ്യമേറി ഏലം
ഏലക്ക മികവിലാണ്. ലേല കേന്ദ്രങ്ങളിൽ ലഭ്യത ഉയരുന്നില്ല. പല അവസരങ്ങളിലും അരലക്ഷം കിലോയിൽ ചരക്ക് വരവ് ഒതുങ്ങുന്ന അവസ്ഥ വാങ്ങലുകാരെ അസ്വസ്തരാക്കി. കറിമസാല വ്യവസായികൾക്കും മറ്റ് മേഖലയ്ക്കും കനത്തതോതിൽ ചരക്ക് ആവശ്യമുള്ള സന്ദർഭമാണ്. ഉത്സവകാല ആവശ്യങ്ങൾ മുന്നിൽക്കണ്ടുള്ള ഏലക്ക സംഭരണവും കണക്കിലെടുത്താൽ നിരക്ക് കൂടുതൽ ഉയരുമെന്ന പ്രതീക്ഷ കാർഷിക മേഖല നിലനിർത്തി. കയറ്റുമതിക്കാരിൽനിന്നേ ഏലത്തിന് ശക്തമായ പിന്തുണയുണ്ട്. വാരാന്ത്യം നടന്ന ലേലത്തിൽ മികച്ചയിനങ്ങൾ കിലോ 2,590 രൂപയിലും ശരാശരി ഇനങ്ങൾ 1,766 രൂപയിലും കൈമാറി.
കരുത്ത് നിലനിർത്തി കുരുമുളക്
ഉത്തരേന്ത്യയിൽനിന്ന് കുരുമുളകിന് ആവശ്യക്കാരുള്ളതിനാൽ ഉത്പന്ന വില മാസത്തിന്റെ ആദ്യ പകുതിയിൽ ഒരു രൂപ പോലും കുറയാതെ വിപണി കരുത്ത് നിലനിറുത്തി. സെപ്റ്റംബർ ആദ്യം മുതൽ അൺ ഗാർബിൾഡ് മുളക് കിലോ 635 രൂപയിലാണ് ഇടപാടുകൾ നടക്കുന്നത്. ജൂലൈയിൽ ഇത്തരത്തിൽ വില സ്റ്റെഡിയായി നീങ്ങിയ ശേഷമാണ് ഓഗസ്റ്റിൽ വൻ കുതിച്ചുചാട്ടം കാഴ്ചവച്ചത്. അത്തരം ഒരു മുന്നേറ്റം വിപണി വീണ്ടും ആവർത്തിക്കുമെന്ന വിലയിരുത്തലാണ് കാർഷിക മേഖലയിൽനിന്നു ലഭ്യമാവുന്നത്. കൊച്ചിയിൽ ഗാർബിൾഡ് മുളകുവില ശനിയാഴ്ച്ച 65,400 രൂപ. ഇന്ത്യൻ മുളകിന്റെ അന്താരാഷ്ട്ര നിരക്ക് 8025 ഡോളറായി ഉയർന്നു.
വൻ നേട്ടമുണ്ടാക്കി ഓഹരിവിപണികൾ
തങ്കത്തളികയിലെന്നവണ്ണം നിക്ഷേപകന്റെ സ്വപ്നം യാഥാർഥ്യമാക്കി നിഫ്റ്റി 20,200 പോയിന്റിലേയ്ക്ക് പ്രവേശിച്ചു. ഓഗസ്റ്റ് സീരീസ് സെറ്റിൽമെന്റ് പൂർത്തിയാകുന്നതോടെ ചരിത്രനേട്ടത്തിലൂടെ 20,400 വരെ മുന്നേറാനുള്ള ഊർജം നിഫ്റ്റി കണ്ടെത്തുമെന്ന് കഴിഞ്ഞ മാസം നടത്തിയ വിലയിരുത്തൽ ശരിവച്ച പ്രകടനം ഇന്ത്യൻ മാർക്കറ്റിൽ ദൃശ്യമായി. നിഫ്റ്റി സൂചിക 372 പോയിന്റും സെൻസെക്സ് 1239 പോയിന്റും അഞ്ച് ദിവസത്തിൽ കൈയിൽ ഒരുക്കിയ ആവേശത്തിലാകും ഇന്ന് ഇടപാടുകൾ ആരംഭിക്കുക.
ഒരുമാസത്തിൽ ഏകദേശം നാല് ശതമാനം സൂചിക കുതിച്ചു. നിഫ്റ്റി നാലാഴ്ച്ചകളിൽ 757 പോയിന്റും സെൻസെക്സ് 2,436 പോയിന്റും കയറി. ചുരുങ്ങിയ കാലയളവിലെ ബുൾ തരംഗം കണ്ട് രംഗത്തുനിന്നും വിട്ടുനിന്ന പല ഇടപാടുകാരും പുതിയ പൊസിഷനുകൾക്ക് ഉത്സാഹിച്ചു. അവർക്ക് ആത്മവിശ്വാസം പകരും വിധമാണ് നടപ്പ് വർഷം മുൻനിര ഇൻഡക്സുകളിലെ മുന്നേറ്റം. സെപ്റ്റംബർ മധ്യം വരെയുള്ള ഒമ്പതുമാസക്കാലയളവിൽ സെൻസക്സ് 6,997 പോയിന്റും നിഫ്റ്റി 2,087 പോയിന്റും ഉയർന്നു, അതായത് 11 ശതമാനമെന്ന അസൂയാവഹമായ നേട്ടം.
തുടർച്ചയായ മുന്നാം വാരത്തിലും മുന്നേറിയ വിപണി ഇതിനിടയിൽ മറ്റൊരു പുതിയ റിക്കാർഡും സ്ഥാപിച്ചു. 2007 ഒക്ടോബർ ഏഴിനു ശേഷം ബോംബെ സെൻസെക്സ് ഏറ്റവും ദൈർഘ്യമേറിയ റാലി കാഴ്ചവച്ചു. തുടർച്ചയായി 11 ദിവസങ്ങളിൽ ഉയർന്നു. ഇത്തരം പ്രകടനം ഇതിന് മുന്‍പ് സംഭവിച്ചത് 1983 ജൂണിലും, 2003, 2007 വർഷങ്ങളിൽ ഒക്ടോബറിലുമാണ്.
19,819ൽ നിന്നും നിഫ്റ്റി മുൻവാരം സുചിപ്പിച്ച ആദ്യ പ്രതിരോധം തകർത്ത് റിക്കാർഡായ 19,991വും മറികടന്ന് ചരിത്രത്തിൽ ആദ്യമായി 20,000ൽ പ്രവേശിച്ച വിപണി ബുൾ റാലിയിൽ 20,222 വരെ ഉയർന്നു, വ്യാപാരാന്ത്യം 20,192 പോയിന്റിലാണ്. ഈ വാരം 20,320ലേയ്ക്ക് സഞ്ചരിക്കാനുള്ള ഊർജം സംഭരിച്ചാൽ 20,449 പോയിന്റ് കൈപ്പിടിയിൽ ഒതുക്കാനാകും. സൂചികയ്ക്ക് 19,964ലും 19,737ലും താങ്ങുണ്ട്.
നിഫ്റ്റി ഡെയ്ലി ചാർട്ടിൽ സൂപ്പർ ട്രെൻഡ്, പാരാബോളിക്ക് എസ്എആർ ബുള്ളിഷാണ്. എംഎസിഡി യും ശക്തമായ നിലയിൽ. അതേസമയം ഫാസ്റ്റ് സ്റ്റോക്കാസ്റ്റിക്ക്, സ്ലോ സ്റ്റോക്കാസ്റ്റിക്ക്, ഫുൾ സ്റ്റോക്കാസ്റ്റിക്ക് തുടങ്ങിയവ ഓവർ ബ്രോട്ട്.
നിഫ്റ്റി ഫ്യൂച്ചർ തുടർച്ചയായി ഉയർന്ന് 20,250ലെത്തി. നിഫ്റ്റി ഫ്യൂച്ചറുകളുടെ ഓപ്പൺ ഇന്ററസ്റ്റ് തൊട്ട് മുൻവാരത്തിലെ 111 ലക്ഷം കരാറുകളിൽനിന്നും ഏകദേശം 126 ലക്ഷം കരാറുകളായി. ഈയൊരു വർധന വിരൽ ചൂണ്ടുന്നത് പുതിയ ബുൾ ഓപ്പറേറ്റർമാർ വിപണിയിൽ ഇടം പിടിച്ച സാഹചര്യത്തിൽ 20,320ന് മുകളിൽ സൂചിക സഞ്ചരിക്കാം.
ചരിത്രം തിരുത്തിയ പ്രകടനം കാഴ്ചവച്ച ആവേശത്തിലാണ് സെൻസെക്സ്. 66,662 ഓപ്പൺ ചെയ്ത സൂചിക ശരവേഗത്തിൽ ഓരോ ദിവസവും മുന്നേറി. തളർച്ച അറിയാതെ 11 ദിവസങ്ങളിലെ കുതിപ്പിൽ പുതിയ റിക്കോർഡ് സൃഷ്ടിച്ച് 67,927 വരെ ഉയർന്നെങ്കിലും വ്യാപാരാന്ത്യം 67,838 പോയിന്റിലാണ്. വിപണിക്ക് 68,251- 68,664ൽ പ്രതിരോധവും 67,101-66,364ൽ താങ്ങുമുണ്ട്.
ഓഹരി വിപണി ഉത്സവപ്രതീതിയിൽ ആറാടുമ്പോൾ രൂപയുടെ തകർച്ച തടയാൻ ധനമന്ത്രാലയവും കേന്ദ്ര ബാങ്കും പഠിച്ച പണി പതിനെട്ടും പയറ്റുകയാണ്. റിക്കാർഡ് മൂല്യത്തകർച്ച തടയാൻ നടത്തിയ ശ്രമത്തിനിടയിൽ രൂപ 82.94ൽ നിന്നും 83ലേയ്ക്ക് ദുർബലമായഘട്ടത്തിൽ തന്നെ കരുതൽ ശേഖരത്തിൽനിന്നും ഡോളർ ഇറക്കിയിട്ടും മൂല്യം 83.21ലേയ്ക്ക് ഇടിഞ്ഞ ശേഷം 83.19ലാണ്. രൂപയ്ക്ക് 25 പൈസയുടെ മൂല്യത്തകർച്ച.
അസംസ്കൃത എണ്ണ വിലക്കയറ്റം ഇന്ത്യൻ നാണയത്തെ വട്ടം കറക്കാം. രൂപ 84.49ലേയ്ക്ക് ദുർബലമാകുന്ന അവസ്ഥ. നാണയപ്പെരുപ്പം നിയന്ത്രിച്ചെങ്കിലും ഓഹരി സൂചിക റിക്കോർഡിൽനിന്നും തിരിയുന്നതോടെ രൂപയുടെ മൂല്യത്തിൽ വൻ തകർച്ചയ്ക്ക് സാധ്യത.
നടപ്പ് വർഷം വിദേശ ഓപറേറ്റർമാർ ഇതുവരെ 1,30,519 കോടി രൂപയുടെ ഓഹരി വാങ്ങി. അവർ പിന്നിട്ടവാരം 2,679 കോടി രൂപയുടെ വില്പനയും 1,932 കോടി രൂപയുടെ നിക്ഷേപവും നടത്തി. ആഭ്യന്തര ഫണ്ടുകൾ 3,414 കോടി രൂപയുടെ ഓഹരി വാങ്ങി, ഇതിനിടയിൽ അവർ 51 കോടി രൂപയുടെ വില്പന നടത്തി. യുഎസ് ഫെഡ് റിസർവ് ഈ വാരം വായ്പ അവലോകനം നടത്തും. പലിശയിൽ മാറ്റത്തിന് സാധ്യതയില്ലെങ്കിലും ഡിസംബറിനു മുന്നേ നിരക്കുകളിൽ ഭേദഗതി വരുത്താം.
ജി-20 ഉച്ചകോടി സൃഷ്ടിച്ച ആത്മവിശ്വാസവും ആഗോള ഓഹരി സൂചികകളിലെ ഉണർവും മൺസൂൺ അവസാന റൗണ്ടിൽ മഴയുടെ അളവ് മെച്ചപ്പെട്ടതും ഓഹരി വിപണിക്ക് അനുകൂലമാണ്.
അന്താരാഷ്ട്ര സ്വർണ വില ട്രോയ് ഔൺസിന് 1918 ഡോളറിൽനിന്നും 1931 ഡോളർ വരെ കയറി, വാരാന്ത്യം 1924 ലാണ്. ഡെയ്ലി ചാർട്ടിൽ സ്വർണത്തിന് 1897-1880 ഡോളറിൽ സപ്പോർട്ടുണ്ട്.
ഭീമ ജുവല്‍സ് ആംബുലന്‍സ് നല്കി
കൊച്ചി: എറണാകുളം ശ്രീ സുധീന്ദ്ര മെഡിക്കല്‍ മിഷന് ഹോസ്പിറ്റലിന് ഭീമ ജുവല്‍സ് അഡ്വാന്‍സ്ഡ് ലൈഫ് സപ്പോര്‍ട്ട് ഡി ലെവല്‍ ആംബുലന്‍സ് സംഭാവനയായി നല്കി. വെന്റിലേറ്ററി സപ്പോര്‍ട്ട്, കാര്‍ഡിയാക് സപ്പോര്‍ട്ട്, ഓക്സിജന്‍, സക്ഷന്‍ തുടങ്ങിയ ആധുനിക സൗകര്യങ്ങളോടു കൂടിയതാണ് ആംബുലന്‍സ്.
ഭീമ ജുവല്‍സ് ചെയര്മാന് ബി. ബിന്ദുമാധവ്, ഡയറക്ടര്‍ സരോജിനി ബിന്ദുമാധവ്, മാനേജിംഗ് ഡയറക്ടര്‍ അഭിഷേക് ബിന്ദു മാധവ് എന്നിവര്‍ ചേര്‍ന്ന് വാഹനം ഫ്ലാഗ് ഓഫ് ചെയ്തു. വാഹനത്തിന്റെ താക്കോല്‍ മേയര്‍ എം. അനില്‍കുമാര്‍, ശ്രീ സുധീന്ദ്ര മെഡിക്കല്‍ മിഷന് ഹോസ്പിറ്റല്‍ മാനേജ്മെന്റ് അംഗങ്ങളായ ആര്. രത്നാകരഷേണായി, വി. മനോഹര്‍ പ്രസാദ്, ഡോ. ജുനൈദ് റഹ്മാന്, ഡോ. അതുല്‍ ജോസഫ് മാനുവല്‍ എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു.
കമ്പനി ശതാബ്ദി ആഘോഷത്തോടടുക്കുമ്പോള്‍ തങ്ങളുടെ സിഎസ്ആര്‍ പ്ലാറ്റ്ഫോമിലൂടെ സമൂഹ സേവനത്തിനായി കൂടുതല്‍ പദ്ധതികളുണ്ടെന്ന് ഭീമ ജുവല്‍സ് ചെയര്മാന് ബി. ബിന്ദു മാധവ് പറഞ്ഞു.
സുഗന്ധവ്യഞ്ജന കയറ്റുമതി 2030 ഓടെ 1,000 കോടി ഡോളറിലെത്തും: പിയൂഷ് ഗോയല്‍
കൊച്ചി: ഇന്ത്യയിലെ സുഗന്ധവ്യഞ്ജന കയറ്റുമതി 2030ഓടെ 1000 കോടി ഡോളറിലെത്തിക്കുകയാണ് ലക്ഷ്യമെന്ന് കേന്ദ്രമന്ത്രി പിയൂഷ് ഗോയല്‍ പറഞ്ഞു. സ്പൈസസ് ബോര്‍ഡിന്റെ നേതൃത്വത്തില്‍ നവി മുംബൈയില്‍ ആരംഭിച്ച 14-ാമത് വേള്‍ഡ് സ്പൈസ് കോണ്‍ഗ്രസില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ഇന്ത്യയുടെ സുഗന്ധവ്യഞ്ജന കയറ്റുമതി ഇപ്പോള്‍ 400 കോടി ഡോളറിന്റേതാണ്. ആഗോള സുഗന്ധനവ്യജ്ഞന വ്യവസായ രംഗത്ത് മുന്‍നിരയിലുള്ള ഇന്ത്യ പഴയകാല പ്രതാപം തിരിച്ചുപിടിക്കുകയാണ്.
ഇന്ത്യ ആതിഥ്യം വഹിച്ച ജി 20 സമ്മേളനത്തില്‍ യാഥാര്‍ഥ്യമായ ഇന്ത്യ-മിഡില്‍ ഈസ്റ്റ്-യൂറോപ്പ് വ്യവസായ ഇടനാഴി പദ്ധതി, പഴയകാല സുഗന്ധന വ്യഞ്ജനപാതയുടെ പ്രതാപം തിരിച്ചുകൊണ്ടുവരാന്‍ സഹായിക്കുമെന്നും മന്ത്രി പറഞ്ഞു.2024ല്‍ ലോക സുഗന്ധവ്യഞ്ജന വ്യവസായ സമ്മേളനത്തിന് ഇന്ത്യയാണ് ആതിഥ്യം വഹിക്കുന്നത്.
വിയറ്റ്നാമിലേക്കുള്ള ഇന്ത്യൻ സഞ്ചാരികളുടെ എണ്ണത്തിൽ കുതിപ്പ്
കൊച്ചി: ദക്ഷിണേഷ്യയിലെ മികച്ച ടൂറിസം കേന്ദ്രങ്ങളായി വളർന്ന വിയറ്റ്നാം നഗരങ്ങളിലേക്കു ഇന്ത്യയിൽ നിന്നുള്ള സഞ്ചാരികളുടെ എണ്ണത്തിൽ വർധന.
ഈ വർഷം ഓഗസ്റ്റ് വരെ ഇന്ത്യയില്‍നിന്നു 2,40,000 സഞ്ചാരികളാണ് വിയറ്റ്നാമിലെത്തിയത്. ഇതോടെ വിയറ്റ്നാം സന്ദര്‍ശിക്കുന്ന വിനോദസഞ്ചാരികളുടെ എണ്ണത്തിൽ ഇന്ത്യ മുൻനിരയിലെത്തി.
വിയറ്റ്നാം നഗരങ്ങളിലേക്കു ചുരുങ്ങിയ ചെലവിൽ ഇന്ത്യയിൽനിന്നു നേരിട്ടുള്ള കൂടുതൽ വിമാന സർവീസുകൾ തുടങ്ങിയതും ടൂറിസം രംഗത്ത് ആ രാജ്യം നടത്തിയ മുന്നേറ്റങ്ങളുമാണ് സന്ദർശകരുടെ എണ്ണം ഉയരാൻ കാരണം.
2022-ല്‍ ഇന്ത്യയില്‍ നിന്നുള്ള വിയറ്റ്നാം സന്ദര്‍ശകരുടെ എണ്ണം 1,37,900 ആയിരുന്നു. ഈ വർഷം ഇന്ത്യയിൽ നിന്നുള്ള വിയറ്റ്നാം സന്ദർശകരുടെ എണ്ണം അഞ്ചു ലക്ഷമെത്തുമെന്നാണ് പ്രതീക്ഷ.
ഏഷ്യയിലെ ഏറ്റവും ജനപ്രിയമായ വിനോദ സഞ്ചാര കേന്ദ്രങ്ങളിലൊന്നായ ഹോചിമിന്‍ സിറ്റിയിലേക്കാണ് സഞ്ചാരികൾ ഏറെയെത്തുന്നത്. തലസ്ഥാനനഗരമായ ഹാനോയ്, ബീച്ച് ടൂറിസത്തിലൂടെ ശ്രദ്ധേയമായ കാം റാൺ എന്നിവിടങ്ങളിലേക്കും നിരവധി വിദേശസഞ്ചാരികളെത്തുന്നുണ്ട്.
ദീപാവലി പ്രമാണിച്ച് ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്കായി വിയറ്റ് ജെറ്റ് ഓഫര്‍ പ്രഖ്യാപിച്ചു. ഒക്ടോബർ ഒന്നിനും 31നും ഇടയില്‍ യാത്ര ചെയ്യാനായി ഈ മാസം 20നകം ടിക്കറ്റ് ബുക്ക് ചെയ്യുമ്പോഴാണ് ഇളവു ലഭിക്കുക.
ടിക്കറ്റ് നിരക്കിലെ ഇളവിനു പുറമേ സ്കൈ കെയർ ഇന്‍ഷ്വറന്‍സ് പാക്കേജും വിയറ്റ്ജെറ്റ് ലഭ്യമാക്കുന്നുണ്ട്. യാത്രയിലുടനീളം സമഗ്ര ഇന്‍ഷ്വറന്‍സ് പരിരക്ഷ ലഭിക്കുന്നതാണ് പാക്കേജ്.
ഇന്ത്യയും വിയറ്റ്നാമും തമ്മിലുളള സാംസ്കാരിക സാമ്പത്തിക ബന്ധങ്ങള്‍ ശക്തിപ്പെടുത്തുന്നതു കൂടിയാണ് വിനോദ സഞ്ചാരികളുടെ എണ്ണത്തിലുണ്ടാകുന്ന വർധനയിലെ സൂചനയെന്നു വിയറ്റ് ജെറ്റ് അധികൃതർ പറഞ്ഞു.
ഇരു രാജ്യങ്ങളിലേയും പ്രധാന സാംസ്കാരിക, വാണിജ്യ കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കാന്‍ വിയറ്റ് ജെറ്റ് സൗകര്യമൊരുക്കുന്നുണ്ട്.
കൊളംബിയയുടെ കയറ്റുമതി: കൊക്കെയ്ൻ, എണ്ണയെ മറികടക്കും
ബൊഗോട്ട: കൊളംബിയയുടെ കയറ്റുമതി വ്യാപാരത്തിൽ എണ്ണയെ കൊക്കെയ്ൻ മറികടക്കും. കണക്കുകൾ പരിശോധിച്ച് ബ്ലൂംബർഗ് ഇക്കണോമിക്സാണ് ഈ റിപ്പോർട്ട് പുറത്തുവിട്ടത്. സർക്കാർ അനുഭാവ നടപടി തുടരുന്നതിനാൽ കൊളംബിയയിൽ ലഹരി ഉത്പാദനം തഴച്ചുവളരുകയാണ്.
സാന്പത്തിക വർഷത്തിന്റെ ആദ്യ പാദത്തിൽ കൊളംബിയയുടെ എണ്ണ കയറ്റുമതി 30 ശതമാനം ഇടിഞ്ഞു; അനധികൃതമാണെങ്കിലും കൊക്കെയ്ൻ കയറ്റുമതി വർധിക്കുകയും ചെയ്തു. ഇതോടെ ഈ വർഷത്തെ കയറ്റുമതിക്കണക്കുകൾ പരിശോധിക്കുന്പോൾ കൊക്കെയ്ൻ എണ്ണയെ മറികടക്കുമെന്നാണ് ബ്ലൂംബർഗ് സാന്പത്തിക വിദഗ്ധനായ ഫിലിപ്പെ ഫെർണാണ്ടസ് പറയുന്നത്.
കഴിഞ്ഞ വർഷം 1,820 കോടി ഡോളറിന്റെ കൊക്കെയ്നാണ് കൊളംബിയയിൽനിന്നു കയറ്റുമതി ചെയ്തത്.
തൊട്ടുമുന്‍പത്തെ വർഷം 1,910 കോടി ഡോളറായിരുന്നു (ഏകദേശം 1.5 ലക്ഷം കോടി രൂപ). കഴിഞ്ഞ വർഷം കൊളംബിയയിൽനിന്ന് 1,738 ടണ്‍ കൊക്കെയ്ൻ കയറ്റുമതി ചെയ്തെന്നും ഇതിന്റെ അസംസ്കൃതവസ്തുവായ കൊക്ക ചെടിയുടെ കൃഷി 5.7 ലക്ഷം ഏക്കറിലേക്ക് വ്യാപിച്ചെന്നും ഐക്യരാഷ്ട്രസഭയുടെ കണക്കുകൾ വ്യക്തമാക്കുന്നു.
കൊക്കെയ്ൻ എല്ലാക്കാലവും കൊളംബിയയുടെ പ്രധാന കയറ്റുമതിയാണെന്നും ഒന്നാമതല്ലെങ്കിൽ ഉറപ്പായും രണ്ടാം സ്ഥാനത്ത് കൊക്കെയ്ൻ കയറ്റുമതിയുണ്ടെന്നും കൊളംബിയൻ പ്രസിഡന്റ് ഗുസ്താവോ പെട്രോ ബ്ലൂംബർഗ് റിപ്പോർട്ടിനോടു പ്രതികരിച്ചു.
വിയറ്റ് ജെറ്റിന് കൊച്ചിയിൽനിന്ന് നാലു പ്രതിവാര സർവീസ്
ഇന്ത്യയെയും വിയറ്റ്നാമിനെയും ബന്ധിപ്പിച്ചു കൂടുതൽ വിമാന സർവീസ് നടത്തുന്നത് വിയറ്റ്ജെറ്റ് ആണ്. ഇരുരാജ്യങ്ങള്‍ക്കും ഇടയില്‍ ആഴ്ചയില്‍ 32 നേരിട്ടുള്ള സർവീസുകളാണ് വിയറ്റ് ജെറ്റ് നടത്തുന്നത്.
തിങ്കള്‍, ബുധന്‍, വെള്ളി, ശനി ദിവസങ്ങളിലായി പ്രതിവാരം നാലു വിമാനങ്ങൾ കൊച്ചിയിൽ നിന്നു സർവീസ് നടത്തുന്നുണ്ട്. കൊച്ചിയില്‍ നിന്നു രാത്രി 11.50ന് പുറപ്പെടുന്ന വിമാന ഹോചിമിന്‍ സിറ്റിയില്‍ രാവിലെ 06.40ന് എത്തും. ഹോചിമിന്‍ സിറ്റിയില്‍ നിന്നു വൈകിട്ട് 7.20ന് പുറപ്പെട്ട് കൊച്ചിയില്‍ 10.50ന് മടങ്ങിയെത്തും.
കൊച്ചിക്കു പുറമേ മുംബൈ, ന്യൂഡല്‍ഹി, അഹമ്മദാബാദ് എന്നിവിടങ്ങളില്‍ നിന്നു ഹാനോയി, ഹോചിമിന്‍ സിറ്റി എന്നിവിടങ്ങളിലേക്കുള്ള വിയറ്റ്ജെറ്റ് സർവീസുകളുണ്ട്. വിശദ വിവരങ്ങള്‍ www.vietjetair. comല്‍.
യുകെ വീസകളുടെ നിരക്ക് കൂട്ടി
ലണ്ടൻ: ബ്രിട്ടനിലേക്കുള്ള വിനോദ, സന്ദർശക, വിദ്യാർഥി യാത്രകൾക്ക് ഇനി ചെലവേറും. ഈ വീസകളുടെ നിരക്കു വർധിപ്പിക്കാൻ സർക്കാർ തീരുമാനിച്ചു. നിരക്കുവർധന അടുത്ത മാസം നാലിനു പ്രാബല്യത്തിലാകും.
ആറു മാസത്തിൽ താഴെയുള്ള സന്ദർശക വീസയ്ക്ക് 15 പൗണ്ടും (1,543 രൂപ) വിദ്യാർഥി വീസയ്ക്ക് 127 പൗണ്ടുമാണ് (13,070 രൂപ) വർധിപ്പിച്ചത്. ഇതോടെ സന്ദർശകവീസയ്ക്ക് 11,835 രൂപയും (115 പൗണ്ട്), വിദ്യാർഥി വീസയ്ക്ക് 50,428 രൂപയും (490 പൗണ്ട്) നൽകേണ്ടിവരും. സന്ദർശക വീസനിരക്ക് 15 ശതമാനവും വിദ്യാർഥി, സ്പോണ്‍സർഷിപ്പ്, പ്രയോറിറ്റി വീസകൾക്ക് 20 ശതമാനവുമാണു നിരക്കുവർധന. ഹെൽത്ത്, കെയർ വീസകൾക്കും നിരക്കുവർധന ബാധകമാണ്. എമിഗ്രേഷൻ ഫീസിലും വർധന വരും.
രണ്ടു ലക്ഷത്തിലധികം ഇന്ത്യൻ വിദ്യാർഥികൾ യുകെയിലെ വിവിധ യൂണിവേഴ്സിറ്റികളിലും കോളജുകളിലുമായി പഠിക്കുന്നുണ്ടെന്നാണ് അനൗദ്യോഗിക കണക്ക്. യുകെയിലെ ഏറ്റവും വലിയ അന്താരാഷ്ട്ര വിദ്യാർഥി സമൂഹമാണ് ഇന്ത്യക്കാരുടേത്.
ഒരു ലിറ്റർ പെട്രോളിന് 330 രൂപ!
ഇസ്ലാമാബാദ്: പണപ്പെരുപ്പം രൂക്ഷമായി തുടരുന്നതിനിടെ ഇന്ധനവിലയും വർധിപ്പിച്ച് പാക്കിസ്ഥാനിലെ കാവൽ സർക്കാർ.
പെട്രോളിന് 26.02ഉം ഡീസലിന് 17.34 ഉം പാക് രൂപ വച്ചാണ് കാവൽ പ്രധാനമന്ത്രി അൻവറുൾ ഹഖിന്റെ അനുമതിയോടെ ധനമന്ത്രാലയം കൂട്ടിയത്.
ഇതോടെ രാജ്യത്ത് പെട്രോൾവില 330 രൂപയായി. പാക് ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കാണിത്. ഈ മാസം ഒന്നിന് ഇതേ കാവൽ സർക്കാർ ഇന്ധനവില 14 രൂപ വർധിപ്പിച്ചിരുന്നു. ഓഗസ്റ്റ് 15ന് പെട്രോളിന് 32.41 രൂയും ഡീസലിന് 38.49 രൂപയും വർധിപ്പിച്ചതിനു പുറമേയായിരുന്നു ഇത്.
പുതിയ നിരക്ക് വർധനയോടെ പെട്രോളിന് 58.43 രൂപയും ഡീസലിന് 55.83 രൂപയും ഒരു മാസത്തിനിടെ പാക്കിസ്ഥാനിൽ വർധിച്ചു. കാവൽ സർക്കാർ അധികാരമേറ്റെടുത്തശേഷം മാത്രം ഇന്ധനവിലയിൽ 20 ശതമാനത്തിന്റെ വർധനയുണ്ടായെന്നാണു കണക്ക്.
ജോസ് ആലുക്കാസ് തഞ്ചാവൂർ ഷോറൂം ഉദ്ഘാടനം ചെയ്തു
തഞ്ചാവൂർ: ജോസ് ആലുക്കാസ് ജ്വല്ലറിയുടെ തഞ്ചാവൂർ ബ്രാഞ്ച് ടി.കെ.ജി. നീലമേഘം എംഎൽഎ ഉദ്ഘാടനം ചെയ്തു.
തഞ്ചാവൂർ കോർപറേഷൻ മേയർ, സണ്‍. രാമനാഥൻ, ഡെപ്യൂട്ടി മേയർ, ഡോ. അഞ്ചുഗം ഭൂപതി, തമിഴ് നടി ചൈത്ര റെഡ്ഡി, മാനേജിംഗ് ഡയറക്ടർമാരായ വർഗീസ് ആലുക്ക, പോൾ ജെ. ആലുക്ക, ജോണ്‍ ആലുക്ക എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
ജോസ് ആലുക്കാസിന്റെ ഏറെ ജനപ്രിയത നേടിയ ശുഭമാംഗല്യം ബ്രൈഡൽ കളക്ഷൻ ഫെസ്റ്റീവ് എഡിഷൻ തഞ്ചാവൂരിലെയും പ്രധാന ആകർഷണമാണ്. ഉദ്ഘാടന ഓഫറായി 50,000 രൂപയുടെ സ്വർണാഭരണങ്ങൾ വാങ്ങുന്ന ഉപഭോക്താക്കൾക്ക് ബുധനാഴ്ച വരെ സ്വർണനാണയം സമ്മാനമായി ലഭിക്കും. വജ്രാഭരണങ്ങൾക്ക് 20 ശതമാനം, പ്ലാറ്റിനത്തിന് ഏഴു ശതമാനം എന്നിങ്ങനെയാണ് കിഴിവ്. ഓരോ പർച്ചേസിനൊപ്പം പ്രത്യേക ഗിഫ്റ്റുകളും ലഭിക്കും.
പണിക്കൂലിയില്ലാതെ പാദസരം, മിഞ്ചി, അരഞ്ഞാണം തുടങ്ങിയ വെള്ളി ആഭരണങ്ങൾ സ്വന്തമാക്കാം. ജോസ് ആലുക്കാസ് ഗോൾഡ് പർച്ചേസ് അഡ്വാൻസ് സ്കീമിലൂടെ ഉപഭോക്താക്കൾക്ക് പ്രതിമാസ സ്വർണ പദ്ധതികളിൽ നിക്ഷേപിക്കാനും കാലാവധി പൂർത്തിയാകുന്പോൾ പണിക്കൂലിയില്ലാതെ ആഭരണങ്ങൾ സ്വന്തമാക്കാനും അവസരമുണ്ട്.
മിൽമയ്ക്ക് 1.22 കോടിയുടെ മിച്ചബജറ്റ്
തിരുവനന്തപുരം: നടപ്പു സാന്പത്തിക വർഷം 680.50 കോടി രൂപയുടെ വരവും 679.28 കോടിയുടെ ചെലവും പ്രതീക്ഷിക്കുന്ന ബജറ്റ് മിൽമ വാർഷിക ജനറൽ ബോഡി യോഗം പാസാക്കി. 1.22 കോടി രൂപയുടെ ലാഭവും പ്രതീക്ഷിക്കുന്നുണ്ട്.
ജോസ് പ്രദീപ് കേരള ട്രാവല്‍ മാര്‍ട്ട് പ്രസിഡന്റ്
കൊച്ചി: കേരള ട്രാവല്‍ മാര്‍ട്ടിന്റെ പ്രസിഡന്റായി പ്രമുഖ ഹോട്ടല്‍ വ്യവസായിയും യുവറാണി റസിഡന്‍സിയുടെ മാനേജിംഗ് പാര്‍ട്ണറുമായ ജോസ് പ്രദീപിനെ തെരഞ്ഞെടുത്തു. ദ്രവീഡിയന്‍ ട്രെയില്‍സ് ഹോളിഡേയ്സ് ലിമിറ്റഡ് എംഡി എസ്. സ്വാമിനാഥനാണ് സെക്രട്ടറി.
വൈസ് പ്രസിഡന്റായി ഇന്‍ഡിമേറ്റ് എക്സ്പീരിയന്‍സ് മാനേജിംഗ് പാര്‍ട്ണര്‍ സി. ഹരികുമാറും ജോയിന്റ് സെക്രട്ടറിയായി സ്പൈസ് റൂട്ട്സ് ക്രൂയിസ് ഡയറക്ടര്‍ ജോബിന് ജോസഫും ട്രഷററായി അബാദ് ഗ്രൂപ്പ് ഓഫ് ഹോട്ടല്‍സ് ഡയറക്ടര്‍ ജിബ്രാന് ആസിഫും തെരഞ്ഞെടുക്കപ്പെട്ടു.
സഹകരണസംഘം ജീവനക്കാരുടെയും സഹകാരികളുടെയും വായ്പാ ബാധ്യത പരസ്യമാക്കണം
തിരുവനന്തപുരം: സഹകരണ മേഖലയിലെ ക്രമക്കേടു തടയുന്നതിനായി ജീവനക്കാരുടെയും സഹകാരികളുടെയും കുടുംബാംഗങ്ങളുടെയും വായ്പാ ബാധ്യത വാർഷിക പൊതുയോഗത്തിൽ പരസ്യമാക്കണമെന്നു സഹകരണ സംഘം മൂന്നാം ഭേദഗതി ബില്ലിന്റെ വ്യവസ്ഥയിൽ ഉൾപ്പെടുത്തുമെന്നു മന്ത്രി വി.എൻ. വാസവൻ.
ടീം ഓഡിറ്റാകും ഇനി മുതൽ സഹകരണ സംഘങ്ങളിൽ ഏർപ്പെടുത്തുക. ക്രമക്കേട് കണ്ടെത്തിയാൽ വിജിലൻസിനു നേരിട്ട് അന്വേഷിക്കാൻ കഴിയുന്ന വിധത്തിൽ ചട്ടം നിർമിക്കുമെന്നും മന്ത്രി പറഞ്ഞു.
നിയമസഭ പാസാക്കിയ കേരള സഹകരണ സംഘം മൂന്നാം ഭേദഗതി നിയമത്തിന്റെ അടിസ്ഥാനത്തിൽ ചട്ടം നിർമിക്കാൻ സഹകരണ രജിസ്ട്രാർ കണ്‍വീനറായ ഏഴംഗ സമിതിയെ ചുമതലപ്പെടുത്തി.
ചട്ടവുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ എത്രയും വേഗം പൂർത്തിയാക്കാനാണു നിർദേശം. സഹകരണ സംഘത്തിന്റെ ആസ്തി ഉപയോഗിച്ച് ഇതര കന്പനികളും അനുബന്ധ സ്ഥാപനങ്ങളും രജിസ്റ്റർ ചെയ്യുന്ന നടപടി പൂർണമായും അവസാനിപ്പിക്കും.
ഒബിസി വിഭാഗങ്ങൾക്ക് പിഎസ്സി നടത്തുന്ന നിയമനങ്ങൾക്കു തുല്യമായ സംവരണം ഏർപ്പെടുത്തുമെന്നും മന്ത്രി വി.എൻ. വാസവൻ അറിയിച്ചു.
ലോകത്തിലെ മികച്ച 100 കന്പനികളിൽ ഇൻഫോസിസും
മുംബൈ: ലോകത്തിലെ ഏറ്റവും മികച്ച 100 കന്പനികളിൽ ഇൻഫോസിസും ഇടംപിടിച്ചു. ടൈംസ് മാഗസിനും ഡേറ്റ പ്ലാറ്റ്ഫോമായ സ്റ്റാറ്റിസ്റ്റയും ചേർന്നാണു പട്ടിക പുറത്തിറക്കിയത്. 750 കന്പനികളുടെ പട്ടികയിൽ 64-ാം സ്ഥാനത്താണ് ഇൻഫോസിസ്.
മൈക്രോസോഫ്റ്റ്, ആപ്പിൾ, ആൽഫബെറ്റ്, മെറ്റ പ്ലാറ്റ്ഫോംസ് തുടങ്ങിയ കന്പനികളാണു പട്ടികയുടെ മുൻനിരയിൽ. വരുമാന വളർച്ച, ജീവനക്കാരുടെ സംതൃപ്തി, ഭരണം, വിവരശേഖരണം തുടങ്ങിയ വിഷയങ്ങൾ പരിഗണിച്ചാണു പട്ടിക തയാറാക്കിയത്.
വിപ്രോ (174), മഹീന്ദ്ര ഗ്രൂപ്പ് (210), റിലയൻസ് ഇൻഡസ്ട്രീസ് (248), എച്ച്സിഎൽ (262), എച്ച്ഡിഎഫ്സി (418), ഐടിസി (672) തുടങ്ങിയ കന്പനികളും ടൈംസ് പുറത്തുവിട്ട പട്ടികയിലുണ്ട്.
ടിക് ടോകിനു വന്‍ തുക പിഴയിട്ട് യൂറോപ്പ്
ഡബ്ളിൻ: വീഡിയോ ആപ്ലിക്കേഷനായ ടിക് ടോകിന് പിഴയിട്ട് യൂറോപ്പ്. കുട്ടികളുടെ സ്വകാര്യത കാത്തുസൂക്ഷിക്കുന്നതിൽ വീഴ്ചവരുത്തിയെന്നാരോപിച്ച് 368 ദശലക്ഷം ഡോളറാണ് (ഏകദേശം 3050 കോടി രൂപ) യൂറോപ്യൻ നിയന്ത്രണ അഥോറിറ്റി പിഴ വിധിച്ചത്.
യൂറോപ്പിലെ കടുത്ത സ്വകാര്യതാ നയങ്ങളുടെ ചുവടുപിടിച്ച് ടിക് ടോകിനു പിഴ വിധിക്കുന്നത് ഇതാദ്യമാണ്.