മുംബൈ: ഇന്ത്യൻ ഓഹരിവിപണി തുടർച്ചയായ രണ്ടാം ദിവസവും നഷ്ടത്തിൽ. ആക്സിസ് ബാങ്കിന്റെ ത്രൈമാസ വരുമാനത്തിലുണ്ടായ ഇടിവും ഇന്ത്യ ഓഹരി വിപണിയിൽനിന്ന് വിദേശ നിക്ഷേപരുടെ തുടരുന്ന പിന്മാറ്റവും എൻഎസ്ഇ നിഫ്റ്റി, ബിഎസ്ഇ സെൻസെക്സ് എന്നിവയുടെ തകർച്ചയ്ക്കിടയാക്കി. നിഫ്റ്റി 25000 പോയിന്റിൽനിന്ന് താഴേക്കു പതിച്ചപ്പോൾ സെൻസെക്സ് 500 പോയിന്റുകളുടെ നഷ്ടം നേരിട്ടു. ബാങ്കിംഗ് ഓഹരികളാണ് കൂടുതൽ നഷ്ടം നേരിട്ടത്.
നിഫ്റ്റി 143 പോയിന്റ് (0.57%) നഷ്ടത്തിൽ 24,968.40ലും സെൻസെക്സ് 502 പോയിന്റ് (0.61%) താഴ്ന്ന് 81,757.73ലും വ്യാപാരം പൂർത്തിയാക്കി. വിശാല സൂചികകളിലും ഇടിവ് പ്രകടമായി. ബിഎസ്ഇ മിഡ്കാപ് 0.62 ശതമാനവും സ്മോൾകാപ് 0.64 ശതമാനവും രേഖപ്പെടുത്തി. നിഫ്റ്റി മിഡ്കാപ് 0.70 ശതമാനത്തിലും സ്മോൾകാപ് 0.82 ശതമാനത്തിന്റെ നഷ്ടമാണ് നേരിട്ടത്.
ഈ സാന്പത്തിക വർഷത്തിന്റെ ആദ്യപാദ വരുമാനത്തിൽ 11 ശതമാനം ലാഭം നേടിയ വിപ്രോയുടെ ഓഹരികൾ കുതിച്ചു. നാലു ശതമാനത്തോളം ഉയർന്ന വിപ്രോ ഓഹരികൾ 2.44 ഉയരത്തിലാണ് ക്ലോസ് ചെയ്തത്.
ആദ്യപാദത്തിലെ വരുമാനത്തിലുണ്ടായ ഇടിവിന്റെ പശ്ചാത്തലത്തിൽ ആക്സിസ് ബാങ്കിന്റെ ഓഹരികൾ 5.22 ശതമാനം നഷ്ടത്തിലാണ് വ്യാപാരം പൂർത്തിയാക്കിയത്. വ്യാപാരത്തിനിടെ ആക്സിസ് ബാങ്ക് ഓഹരികൾ ഏഴു ശതമാനത്തോളം താഴ്ന്നിരുന്നു.
ആക്സിസ് ബാങ്ക് ലിമിറ്റഡ്, ശ്രീറാം ഫിനാൻസ്, ഭാരത് ഇലക്ട്രോണിക്സ്, ഭാരതി എയർടെൽ, എച്ച്ഡിഎഫ്സി ബാങ്ക് എന്നിവയാണ് എൻഎസ്ഇ നിഫ്റ്റിയിൽ തകർച്ച നേരിട്ടവയിൽ ആദ്യ അഞ്ച് സ്ഥാനങ്ങളിലുള്ളത്. നേട്ടമുണ്ടാക്കിയവയിൽ വിപ്രോ, ബജാജ് ഫിനാൻസ്, ടാറ്റ സ്റ്റീൽ, ഒഎൻജിസി, നെസ്ലെ ഇന്ത്യ എന്നിവയാണ് ആദ്യ സ്ഥാനങ്ങളിൽ.
മിക്ക മേഖല സൂചികകളും നഷ്ടത്തിലായി. ഫാർമ, പ്രൈവറ്റ് ബാങ്കുകൾ, പൊതുമേഖല ബാങ്കുകൾ, എഫ്എംസിജി, കണ്‍സ്യൂമർ ഡ്യൂറബിൾസ്, ടെലികോം ഓഹരികൾ 0.5 ശതമാനത്തിനും ഒരു ശതമാനത്തിനും ഇടയിലായി ഇടിഞ്ഞു.
ആക്സിസ് ബാങ്കിന്റെയും എച്ച്ഡിഎഫ്സി ബാങ്കിന്റെയും നഷ്ടം മൂലം നിഫ്റ്റി ബാങ്ക് സൂചിക ഏകദേശം ഒരു ശതമാനം താഴ്ന്നു. നിഫ്റ്റി റിയാലിറ്റി സൂചിക തുടർച്ചയായ നാലു ദിവസത്തിനും എഫ്എംസിജി തുടർച്ചയായ അഞ്ചു ദിവസത്തിനുശേഷം നഷ്ടത്തിലായി. പ്രതിരോധ മേഖലയിലെ സൂചിക രണ്ടു ശതമാനത്തിലധികം നഷ്ടത്തിലായി.
നിഫ്റ്റി ഫിനാൻഷൽ സർവീസ് സെക്ടർ തുടർച്ചയായ മൂന്നാം ദിവസവും താഴ്ചയെ നേരിട്ടു. നിഫ്റ്റി മീഡിയ ഒരു ശതമാനത്തിലേറെ ഉയർന്നു.
വിപണി ഇടിവിനു കാരണങ്ങൾ
കന്പനികളുടെ ഈ സാന്പത്തികവർഷത്തെ ആദ്യപാദ ഫലങ്ങൾ സമ്മിശ്രമായത് നിക്ഷേപകരെ നിരാശരാക്കി. ആഗോളതലത്തിൽ തുടരുന്ന അനിശ്ചിതത്വം കന്പനികളുടെ പ്രകടത്തെ ബാധിച്ചു. ഇന്ത്യ-യുഎസ് വ്യാപാര കരാറിൽ തുടരുന്ന അനിശ്ചിതത്വം നിക്ഷേപരെ ജാഗരൂകരാക്കിയിരിക്കുകയാണ്.
ധനകാര്യ ഇടപാടുകളുമായി സാന്റാ മോണിക്ക ഫിൻടെക്ക്
കൊച്ചി: രാജ്യത്തെ പ്രമുഖ വിദേശ സർവകലാശാല കൺസൾട്ടൻസിയായ സാന്റാ മോണിക്ക ഗ്രൂപ്പ് ഫിനാൻഷ്യൽ സർവീസ് രംഗത്തേക്കും പ്രവേശിച്ചു. സാന്റാ മോണിക്ക ഫിൻടെക്ക് എന്ന പേരിൽ പ്രവർത്തനമാരംഭിച്ച ഫിനാൻഷൽ സർവീസിന്റെ ഉദ്ഘാടനം കൊച്ചിയിൽ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഡെപ്യൂട്ടി ജനറൽ മാനേജർ വിനയ്കുമാർ നിർവഹിച്ചു.
ക്രെഡില ഫിനാൻഷ്യൽ സർവീസസ് ഇന്ത്യ ബിസിനസ് ഡവലപ്മെന്റ് മേധാവി അശീന്ദർ ടികോ, സാന്റാ മോണിക്ക ഗ്രൂപ്പ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഡെന്നി തോമസ് വട്ടക്കുന്നേൽ എന്നിവർ പങ്കെടുത്തു.
എഡ്യുക്കേഷൻ വായ്പാ സംരംഭവുമായി ഈ രംഗത്തേക്കു കടന്നുവന്ന സാന്റാ മോണിക്ക ഫിൻടെക് നിലവിൽ എല്ലാ വായ്പകളും ലഭ്യമാക്കുന്ന പ്ലാറ്റ്ഫോമിലേക്കാണ് പ്രവർത്തനം വിപുലീകരിച്ചിരിക്കുന്നത്.
വായ്പകൾക്ക് പുറമേ ഇൻഷ്വറൻസ്, മ്യൂച്ചൽഫണ്ട്, അസറ്റ് മാനേജ്മെന്റ് ഉൾപ്പെടെ സമഗ്ര ധനകാര്യസേവനങ്ങളും സാന്റാ മോണിക്ക ഫിൻടെക്കിലൂടെ ലഭ്യമാകും. ബാങ്കുകൾ, മറ്റു ധനകാര്യ സേവനദാതാക്കൾ എന്നിവരുമായി കന്പനി നേരിട്ടാണ് ഇടപാടുകൾ നടത്തുക. ഇതിലൂടെ അനായാസമായി നടപടിക്രമങ്ങൾ പൂർത്തീകരിക്കാൻ ഉപയോക്താക്കൾക്ക് സാധിക്കും. അതിനൂതനമായ സാങ്കേതികവിദ്യകളിലൂന്നിയാണ് ഈ പ്ലാറ്റ്ഫോം പ്രവർത്തിക്കുന്നത്.
എബ്രോഡ് എഡ്യുക്കേഷൻ, ടൂർസ് ആൻഡ് ട്രാവൽസ്, ടിക്കറ്റിംഗ്, ഫോറെക്സ് തുടങ്ങിയ രംഗങ്ങളിൽ ശക്തമായ സാന്നിധ്യമായ സാന്റാ മോണിക്ക വിപുലമായ വികസന ലക്ഷ്യങ്ങളോടെയാണ് ഫിൻടെക് പ്ലാറ്റ്ഫോമിനു തുടക്കം കുറിച്ചിരിക്കുന്നതെന്ന് ചെയർമാൻ ഡെന്നി തോമസ് വട്ടക്കുന്നേൽ പറഞ്ഞു.
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വര്‍ധിച്ചു. ഗ്രാമിന് 50 രൂപയും പവന് 400 രൂപയുമാണ് വര്‍ധിച്ചത്. ഇതോടെ ഗ്രാമിന് 9,150 രൂപയും പവന് 73,200 രൂപയുമായി.
ഇന്നലെ രാവിലെ വ്യാപാരം ആരംഭിക്കുമ്പോള്‍ സ്വര്‍ണവില മാറ്റമില്ലാതെ തുടരുകയായിരുന്നു. ഉച്ചയ്ക്കുശേഷമാണ് വിലയില്‍ വര്‍ധനവ് രേഖപ്പെടുത്തിയത്.
എസ്ബിഐക്ക് മികച്ച ഉപഭോക്തൃ ബാങ്കിനുള്ള പുരസ്കാരം
കൊച്ചി: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയെ (എസ്ബിഐ) 2025ലെ ലോകത്തിലെ മികച്ച ഉപഭോക്തൃ ബാങ്കായി ഗ്ലോബല്‍ ഫിനാന്‍സ് മാഗസിന് തെരഞ്ഞെടുത്തു.
ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള കോര്‍പറേറ്റ് ഫിനാന്‍സ് എക്സിക്യൂട്ടീവുകള്‍, വിശകലന വിദഗ്ധര്‍, ബാങ്കര്‍മാര്‍ തുടങ്ങിയവരുടെ വിലയിരുത്തലുകളുടെ അടിസ്ഥാനത്തില്‍ നടത്തിയ സമഗ്രമായ ഗവേഷണത്തിന്റെയും വിശകലനത്തിന്റെയും അടിസ്ഥാനത്തിലായിരുന്നു തെരഞ്ഞെടുപ്പ്.
ഒക്ടോബര്‍ 18ന് വാഷിംഗ്ടണ്‍ ഡിസിയില്‍ ഐഎംഎഫ്-ലോകബാങ്ക് വാര്‍ഷിക യോഗത്തിന്റെ ഭാഗമായി നടക്കുന്ന ചടങ്ങിൽ എസ്ബിഐ ചെയര്മാന് സി.എസ്. സേട്ടി അവാര്‍ഡ് ഏറ്റുവാങ്ങും.
കൊശമറ്റം ഫിനാന്‍സ് കടപ്പത്ര സമാഹരണം പൂര്‍ത്തിയാക്കി
കോട്ടയം: കൊശമറ്റം ഫിനാന്‍സിന്റെ 34-ാമത് കടപ്പത്ര സമാഹരണം നിക്ഷേപകരുടെ മികച്ച പങ്കാളിത്തതോടെ പൂര്‍ത്തിയാക്കിയതായി മാനേജിംഗ് ഡയറക്ടര്‍ മാത്യു. കെ. ചെറിയാന് അറിയിച്ചു.
പ്രാഥമിക സമാഹരണ ലക്ഷ്യമായ 100 കോടി രൂപയും, അധിക സമാഹരണ ലക്ഷ്യമായി നിശ്ചയിച്ച 100 കോടി രൂപയും ഉള്‍പ്പെടെ 200 കോടി രൂപ സമാഹരിക്കാൻ സാധിച്ചു.
ഇന്‍ഡെല്‍ മണിക്ക് മുംബൈയില്‍ പുതിയ ഓഫീസ്
കൊച്ചി: മുന്‍നിര നോണ്‍ ബാങ്കിംഗ് സ്വര്‍ണവായ്പാ കമ്പനികളിലൊന്നായ ഇന്‍ഡെല്‍ മണി മുംബൈയില്‍ നവീകരിച്ച രജിസ്റ്റേർഡ് ഓഫീസ് തുറന്നു. 2026 സാമ്പത്തികവര്‍ഷം മഹാരാഷ്ട്ര, ഗുജറാത്ത്, രാജസ്ഥാന് എന്നിവിടങ്ങളിൽ പ്രവര്‍ത്തനം വിപുലീകരിക്കും.
മൂന്നു സംസ്ഥാനങ്ങളിലുമായി ബ്രാഞ്ചുകളുടെ എണ്ണം 45 ആക്കി ഉയര്‍ത്തുമെന്നും ഇന്‍ഡെല്‍ മണി എക്സിക്യൂട്ടീവ് ഡയറക്ടറും സിഇഒയുമായ ഉമേഷ് മോഹനന് പറഞ്ഞു. കമ്പനിക്ക് ഇപ്പോള്‍ മഹാരാഷ്ട്രയില്‍ 22ഉം ഗുജറാത്തില്‍ പത്തും രാജസ്ഥാനില്‍ അഞ്ചും ബ്രാഞ്ചുകളാണുള്ളത്.
മുംബൈ: യുഎസ്-ഇന്ത്യ വ്യാപാര ചർച്ചകളുടെ ഫലം വരാനിരിക്കേ നിക്ഷേപകരുടെ ജാഗ്രതയെയും ഐടി, ബാങ്ക് ഓഹരികളുടെ വിറ്റഴിക്കലുകളെയും തുടർന്ന് സൂചികകളായ സെൻസെക്സും നിഫ്റ്റിയും ഇന്നലെ നഷ്ടത്തിൽ ക്ലോസ് ചെയ്തു.
വ്യാപാരത്തിന്റെ ആദ്യ മണിക്കൂറുകളിൽ വിപണി വിൽപ്പന സമ്മർദത്തിലായിരുന്നു. പിന്നീട് വാങ്ങലുകൾ നടന്നതിനാൽ തിരിച്ചുവരവ് പ്രതീക്ഷിച്ചു. എന്നാൽ അവസാന മണിക്കൂറുകളിൽ വില്പന ഉയർന്നതോടെ വിപണികൾ നഷ്ടത്തിലേക്കു പതിച്ചു.
30 ഓഹരികളുടെ ബിഎസ്ഇ സെൻസെക്സ് 375.24 പോയിന്റ്് (0.45%) നഷ്ടത്തിൽ 82,259.24ലും 50 ഓഹരികളുടെ എൻഎസ്ഇ നിഫ്റ്റി 100.60 പോയിന്റ് (0.40%) താഴ്ന്ന് 25,111.45ലും ക്ലോസ് ചെയ്തു.
യുഎസ് ഫെഡറൽ റിസർവ് ചെയർമാൻ ജെറോം പവലിന്റെ ഭാവിയെക്കുറിച്ചുള്ള അനിശ്ചിതത്വം ഇന്ത്യൻ വിപണിയെ ബാധിച്ചു. പലിശ നിരക്ക് കുറയ്ക്കണമെന്ന പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ വാക്കുകൾക്ക് ചെവികൊടുക്കാത്ത പവലിനെ ആ സ്ഥാനത്തുനിന്ന് മാറ്റാനുള്ള സാധ്യതകളുണ്ടെന്ന് റിപ്പോർട്ടുകളുണ്ട്. ഈ വാർത്തകൾ ട്രംപ് നിഷേധിച്ചിട്ടുണ്ടെങ്കിലും പവലിനെതിരേയുള്ള വിമർശനം പ്രസിഡന്റ് തുടരുകയാണ്. 2026 മേയിലാണ് പവലിന്റെ കാലാവധി പൂർത്തിയാകുക. പവലിനെ മാറ്റാനുള്ള സാധ്യത ഫെഡറൽ റിസർവിന്റെ സ്വാതന്ത്ര്യത്തെയും യുഎസ് സാന്പത്തിക വ്യവസ്ഥയുടെ സ്ഥിരതയെയും കുറിച്ച് ആശങ്കകൾ ഉയർത്തിയിട്ടുണ്ട്.
ഇന്ത്യൻ വിപണിയിൽനിന്ന് വിദേശ നിക്ഷേപക സ്ഥാപനങ്ങളുടെ പിന്മാറ്റവും കന്പനികളുടെ ത്രൈമാസ വരുമാനത്തിലെ ഇടിവും വിപണിയെ സ്വാധീനിച്ചു. എക്സ്ചേഞ്ച് കണക്കുകൾ പ്രകാരം 1858.15 കോടി മൂല്യമുള്ള ഓഹരികളാണ് ബുധനാഴ്ച വിദേശ നിക്ഷേപർ വിറ്റത്.
വിശാല സൂചികകളിൽ ബിഎസ്ഇ മിഡ്കാപ് (0.18%) താഴ്ന്നപ്പോൾ സ്മോൾകാപ് 0.28 ശതമാനം ഉയർന്നു. നിഫ്റ്റി മിഡ്കാപ് (0.17%), സ്മോൾകാപ് (0.12%) സൂചികകൾക്ക് ഇടിവ് നേരിട്ടു.
മേഖലാ സൂചികകളിൽ നിഫ്റ്റി ഐടി (1.39%) 522 പോയിന്റ് താഴ്്ന്ന് ഇന്നലെ ഏറ്റവും വലിയ നഷ്ടം നേരിട്ടു. നിഫ്റ്റി ബാങ്ക് (0.59%), പ്രൈവറ്റ് ബാങ്ക് (0.58%), പിഎസ് യു ബാങ്ക് (0.79%), ഫിനാൻഷൽ സർവീസസ് (0.40%) ഓഹരികളും വലിയ തകർച്ച നേരിട്ടു. റിയാലിറ്റി, മെറ്റൽ, ഹെൽത്ത്കെയർ, എഫ്എംസിജി, കണ്‍സ്യൂമർ ഡ്യൂറബിൾസ്, ഫാർമ ഓഹരികൾ നേട്ടത്തിലെത്തി.
രൂപയ്ക്ക് നഷ്ടം
യുഎസ് ഡോളറിനെതിരേ രൂപ 15 പൈസ താഴ്ന്ന് 86.07ൽ ഇന്നലെ വ്യാപാരം പൂർത്തിയാക്കി. ഡോളറിന്റെ മൂല്യം ശക്തമായതും ഇന്ത്യൻ വിപണിയിൽനിന്ന് വിദേശ നിക്ഷേപരുടെ പിന്മാറ്റം, അസംസ്കൃത എണ്ണ വിലയിലുണ്ടാകുന്ന ചാഞ്ചാട്ടം എന്നിവയാണ് രൂപയുടെ മൂല്യത്തിൽ ഇടിവിനു കാരണമായത്.
ഇന്റർബാങ്ക് ഫോറിൻ എക്സ്ചേഞ്ചിൽ ഡോളറിനെതിരേ 85.93 എന്ന നിലയിലാണ് രൂപ വ്യാപാരം ആരംഭിച്ചത്. 86.07ൽ വ്യാപാരം പൂർത്തിയാക്കും മുന്‍പ് 85.80-86.09 റേഞ്ചിൽ വ്യാപാരം നടത്തി. ബുധനാഴ്ച ഡോളറിനെതിരേ രൂപ16 പൈസ നഷ്ടത്തിൽ 85.92ലാണ് പൂർത്തിയാക്കിയത്.
സൗത്ത് ഇന്ത്യൻ ബാങ്കിന് 321.95 കോടി അറ്റാദായം
കൊച്ചി: സാമ്പത്തികവർഷത്തിലെ ആദ്യപാദത്തിൽ 321.95 കോടി രൂപ അറ്റാദായം രേഖപ്പെടുത്തി സൗത്ത് ഇന്ത്യൻ ബാങ്ക്. മുൻവർഷത്തെ അപേക്ഷിച്ച് 9.46 ശതമാനമാണ് വർധന. ബാങ്ക് കൈകാര്യംചെയ്യുന്ന ആകെ ബിസിനസ് 2,02,119 കോടി എന്ന ചരിത്രനേട്ടത്തിലെത്തി. ബാങ്കിന്റെ പ്രവർത്തനലാഭം 672.20 കോടിയായി ഉയർന്നു. മുൻവർഷത്തേക്കാൾ 32.41 ശതമാനമാണ് വളർച്ച.
മൊത്ത നിഷ്ക്രിയ ആസ്തികള്‍ മുന്‍വര്‍ഷത്തെ 4.50 ശതമാനത്തില്‍നിന്നു 135 പോയിന്റുകൾ കുറഞ്ഞ് 3.15 ശതമാനത്തിലെത്തി. അറ്റ നിഷ്ക്രിയ ആസ്തി 76 പോയിന്റുകൾ കുറച്ച് 1.44 ശതമാനത്തില്‍നിന്നു 0.68 ശതമാനമാനത്തിലെത്തിക്കാനും കഴിഞ്ഞു. എഴുതിത്തള്ളൽ ഉൾപ്പെടുത്തിയുള്ള കിട്ടാക്കടങ്ങളുടെ നീക്കിയിരിപ്പ് അനുപാതം 960 പോയിന്റുകൾ വർധിച്ച് 88.82 ശതമാനമായി. എഴുതിത്തള്ളലിനുപുറമേയുള്ള കിട്ടാക്കടങ്ങളുടെ നീക്കിയിരിപ്പ് അനുപാതം 988 പോയിന്റുകൾ വർധിച്ച് 78.93 ശതമാനമായി.
റീട്ടെയിൽ നിക്ഷേപങ്ങള്‍ 9.65 ശതമാനം വളർച്ചയോടെ 1,09,368 കോടിയായി. പ്രവാസി (എൻആർഐ) നിക്ഷേപം 7.27 ശതമാനം വര്‍ധിച്ച് 32,293 കോടിയിലെത്തി. കറന്റ് അക്കൗണ്ട്, സേവിംഗ്സ് അക്കൗണ്ടുകളിലെ നിക്ഷേപം 9.06 ശതമാനം വളർച്ചയോടെ 36,204 കോടിയായി.
മൊത്തവായ്പാവിതരണം എട്ടു ശതമാനം വളര്‍ച്ച കൈവരിച്ച് 89,198 കോടിയായി ഉയർന്നു. വ്യക്തിഗതവായ്പകൾ 26 ശതമാനം വാർഷികവളർച്ച നേടി 24,222 കോടിയിലെത്തി. സ്വർണവായ്പകൾ 16,317 കോടിയിൽനിന്ന് 17,446 കോടിയായി. ഭവനവായ്പ 66 ശതമാനം വാർഷികവളർച്ചയോടെ 8,518 കോടി രൂപയിലെത്തി. വാഹന വായ്പ 27 ശതമാനം വാർഷിക വളർച്ചയോടെ 2,217 കോടി രൂപയിലെത്തി.
തുടർച്ചയായ ലാഭക്ഷമത, മികച്ച ആസ്തിഗുണനിലവാരം, ഭദ്രമായ വായ്പാ പോർട്ട്ഫോളിയോ, ശക്തമായ റീട്ടെയിൽ നിക്ഷേപ അടിത്തറ എന്നിവയാണ് സൗത്ത് ഇന്ത്യൻ ബാങ്കിന്റെ ബിസിനസ് വളർച്ചയുടെ അടിസ്ഥാനമെന്ന് എംഡിയും സിഇഒയുമായ പി.ആർ. ശേഷാദ്രി പറഞ്ഞു.
ബാങ്കിന്റെ പൂർണ ഉടമസ്ഥതയിലുള്ള എസ്ഐബി ഒഎസ്എലിന്റെ സാമ്പത്തികഫലങ്ങൾകൂടി ഉൾപ്പെട്ടതാണ് ഈ ഫലങ്ങൾ. ജൂൺ 30ലെ കണക്കുപ്രകാരം ബാങ്കിന്റെ കാപ്പിറ്റൽ-ടു-റിസ്ക് വെയ്റ്റഡ് അസറ്റ് റേഷ്യോ (സിആർഎആർ) 19.48 ശതമാനമായി തുടരുന്നു.
പ്രവാസി സംരംഭകർക്ക് കേരള ബാങ്ക് വഴി 100 കോടി രൂപയുടെ വായ്പ
തിരുവനന്തപുരം: നാട്ടിൽ തിരിച്ചെത്തുന്ന പ്രവാസികേരളീയരുടെ പുനരധിവാസത്തിനായി സംസ്ഥാന സർക്കാർ നോർക്ക റൂട്ട്സ് വഴി നടപ്പിലാക്കിവരുന്ന നോർക്ക ഡിപ്പാർട്ട്മെന്റ് പ്രോജക്ട് ഫോർ റിട്ടേണ്‍ഡ് എമിഗ്രൻസ് (എൻഡിപിആർഇഎം) പദ്ധതിയുടെ ഭാഗമായി നടപ്പു സാന്പത്തിക വർഷം കേരള ബാങ്കു വഴി 100 കോടി രൂപയുടെ സംരംഭക വായ്പകൾ ലഭ്യമാക്കും.
എൻഡിപിആർഇഎം, പ്രവാസി കിരണ്‍ പദ്ധതി നടത്തിപ്പു സംബന്ധിച്ച് നോർക്ക റൂട്ട്സ് റസിഡന്റ് വൈസ് ചെയർമാൻ പി. ശ്രീരാമകൃഷ്ണൻ, കേരള ബാങ്ക് ചെയർമാൻ ഗോപി കോട്ടമുറിക്കൽ എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ അവലോകന യോഗത്തിലാണ് തീരുമാനം.
എൻഡിപിആർഇഎം പദ്ധതിയുടെ ഭാഗമായി 10 ലക്ഷം വരെയുളള സംരംഭകവായ്പകൾക്ക് ഈട് ഒഴിവാക്കുന്നതിനുളള സാധ്യതകളും ചർച്ച ചെയ്തു. ഇതിനായി പുതിയ സംരംഭക വായ്പ പദ്ധതി കേരള ബാങ്ക് അവതരിപ്പിക്കും.
ഓഗസ്റ്റിനുശേഷം സംസ്ഥാനത്താകെ 30 വായ്പാ മേളകൾ സംഘടിപ്പിക്കാനും ധാരണയായി. തൈക്കാട് നോർക്ക സെന്ററിൽ നടന്ന യോഗത്തിൽ നോർക്ക റൂട്ട്സ് സിഇഒ അജിത്ത് കോളശേരി, കേരള ബാങ്ക് സിഇഒ ജോർട്ടി എം. ചാക്കോ, നോർക്ക റൂട്ട്സ് ജനറൽ മാനേജർ ടി. രശ്മി തുടങ്ങിയവർ പങ്കെടുത്തു.
സംസ്ഥാനത്താകെ 823 ശാഖകളുളള കേരള ബാങ്ക് ഉൾപ്പെടെ സംസ്ഥാനത്തെ 17 ബാങ്കിംഗ് ധനകാര്യസ്ഥാപനങ്ങൾ വഴിയാണ് എൻഡിപിആർഇഎം പദ്ധതി നടപ്പിലാക്കി വരുന്നത്. രണ്ടു വർഷമെങ്കിലും വിദേശത്ത് ജോലി ചെയ്തു മടങ്ങിയെത്തിയ പ്രവാസികൾക്ക് സംരംഭങ്ങൾ ആരംഭിക്കുന്നതിനും നിലവിലുള്ളവയുടെ വിപുലീകരണത്തിനും പദ്ധതി പ്രയോജനപ്പെടുത്താം.
30 ലക്ഷം രൂപവരെയുളള സംരംഭകവായ്പകളാണ് പദ്ധതിവഴി ലഭിക്കുന്നത്. കൃത്യമായ വായ്പാ തിരിച്ചടവിന് 15 ശതമാനം മൂലധന സബ്സിഡിയും മുന്നു ശതമാനം പലിശ സബ്സിഡിയും ലഭിക്കും.
പദ്ധതി സംബന്ധിക്കുന്ന കൂടുതൽ വിവരങ്ങൾക്ക് നോർക്ക ഗ്ലോബൽ കോണ്ടാക്ട് സെന്ററിന്റെ ടോൾ ഫ്രീ നന്പറുകളായ 1800 425 3939 (ഇന്ത്യയിൽ നിന്നും) +918802 012 345 (വിദേശത്തുനിന്നും, മിസ്ഡ് കോൾ സർവീസ്) ബന്ധപ്പെടാം.
എൻവിഡിയ ചൈനയ്ക്ക് എഐ ചിപ്പ് വിൽക്കും
ന്യൂയോർക്ക്: യുഎസ് ചിപ്പ് നിർമാതാക്കളായ എൻവിഡിയയ്ക്ക് ചൈനയുമായി എച്ച്20 എഐ ചിപ്പുകകളുടെ വില്പന പുനരാരംഭിക്കാൻ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് അനുമതി നൽകി. ഇതുവഴി മുന്‍പുണ്ടായിരുന്ന കയറ്റുമതി നിരോധനങ്ങൾ പിൻവലിച്ചു.
എൻവിഡിയയ്ക്ക് നൽകിയ അനുമതിക്കു പിന്നിൽ പല കാര്യങ്ങളാണുള്ളത്. എഐ ചിപ്പ് വിൽപ്പന പുനരാരംഭിക്കുന്നതിലൂടെ യുഎസിൽ നിർമാണ പ്രവർത്തനങ്ങൾക്ക് നിർണായകമായ അപൂർവ ഭൗമ മൂലകങ്ങളുടെ വിതരണത്തെക്കുറിച്ചുള്ള ചർച്ചകളുമായി ഈ തീരുമാനം ബന്ധപ്പെട്ടിരിക്കുന്നു.
ഏപ്രിലിൽ, എൻവിഡിയയെ എച്ച്20 എഐ ചിപ്പുകൾ പോലും ചൈനയ്ക്ക് വിൽക്കുന്നതിൽ നിന്ന് യുഎസ് വിലക്കേർപ്പെടുത്തി. ഇത് ബെയ്ജിംഗിന്റെ എഐ മോഹങ്ങളെ ശ്വാസം മുട്ടിക്കുക എന്ന തന്ത്രമായിരുന്നു. എന്നാൽ വെറും മൂന്ന് മാസങ്ങൾക്ക് ശേഷം, അതേ ചിപ്പുകൾ വീണ്ടും ചൈനയിലേക്ക് തിരിച്ചുവരുകയാണ്.
എൻവിഡിയയുടെ എച്ച്20 ചിപ്പുകളുടെ കയറ്റുമതികൾക്കുള്ള പച്ചക്കൊടി ഇപ്പോൾ അപൂർവ ഭൗമ മൂലകങ്ങളുടെ ഇറക്കുമതി ബന്ധപ്പെട്ട ചർച്ചകളുമായി ബന്ധപ്പെട്ടിരിക്കുന്നു.
യുഎസ്-ചൈന വ്യാപാര ചർച്ചകളിൽ എൻവിഡിയയുടെ കയറ്റുമതി നിയന്ത്രണങ്ങൾ ഒരു ‘ചർച്ചാ ചിപ്പ്’ ആയി മാറിയെന്ന് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസെന്റ് പറഞ്ഞു. ഇത് അടുത്തിടെ പരസ്പര താരിഫ് കുറയ്ക്കുന്നതിനുള്ള ഒരു കരാറിലേക്ക് നയിച്ചു.
എഡബ്ല്യുഎൽ അഗ്രി ബിസിനസ് ലിമിറ്റഡിൽനിന്ന് അദാനി ഗ്രൂപ്പ് വിട്ടു
മുംബൈ: സിംഗപ്പൂർ ആസ്ഥാനമായുള്ള വിൽമർ ഇന്റർനാഷണലുമായുള്ള സംയുക്ത സംരംഭമായ എഡബ്ല്യുഎൽ അഗ്രി ബിസിനസ് ലിമിറ്റഡിൽനിന്ന് (മുന്‍പ് അദാനി വിൽമർ ലിമിറ്റഡ്) അദാനി ഗ്രൂപ്പ് പൂർണമായും പുറത്തുകടന്നു.
അദാനി ഗ്രൂപ്പ് 20 ശതമാനം ഓഹരികൾ ഒരു ഓഹരിക്ക് 275 രൂപ നിരക്കിൽ വിൽമർ ഇന്റർനാഷണലിന് 7,150 കോടി രൂപയ്ക്ക് വിൽക്കുകയും ചെയ്തതായി അദാനി എന്റർപ്രൈസസ് ഒരു പ്രസ്താവനയിൽ പറഞ്ഞു.
ഇതോടെ കന്പനിയുടെ മൊത്തം നിയന്ത്രണം വിൽമറിനായി. അദാനി മാറിയതോടെ എഡബ്ല്യുഎൽ അഗ്രി ബിസിനസ് ലിമിറ്റഡിലെ 64 ശതമാനം ഓഹരികൾ വിൽമറിനായി അദാനി എന്റർപ്രൈസസ് ലിമിറ്റഡിന്റെ ഉപസ്ഥാപനമായ അദാനി കമ്മോഡിറ്റീസ് എൽഎൽപി കൈവശം വച്ചിരിക്കുന്ന ശേഷിക്കുന്ന 10.42% ഓഹരികൾ വിൽമർ ക്രമീകരിച്ച നിക്ഷേപകരുടെ ഒരു ഗ്രൂപ്പിന് വിൽക്കുമെന്ന് പ്രസ്താവനയിൽ പറയുന്നു.
സൂചികകളിൽ സ്ഥിരത
മുംബൈ: തുടർച്ചയായ രണ്ടാം ദിവസവും ഇന്ത്യൻ ഓഹരി സൂചികകൾ നേട്ടത്തിൽ. ഇന്ത്യൻ ഓഹരി സൂചികകളായ സെൻസെക്സും നിഫ്റ്റിയും പതിഞ്ഞ നേട്ടത്തിലാണ് ഇന്നലെ വ്യാപാരം പൂർത്തിയാക്കിയത്.
ഇന്നലെ തുടക്കത്തിലെ നഷ്ടങ്ങൾക്കുശേഷമാണ് സൂചികകൾ ചെറിയ ലാഭത്തിലേക്കു തിരിച്ചെത്തിയത്. വിദേശ നിക്ഷേപത്തിന്റെ വരവ്, ഐടി ഓഹരികളിലുണ്ടായ ഉണർവ്് എ്ന്നിവയാണ് ഇന്ത്യൻ വിപണിയെ സ്വാധീനിച്ചത്.
ഇന്നലെ വ്യാപാരം പൂർത്തിയായപ്പോൾ ബിഎസ്ഇ സെൻസെക്സ് 63.57 പോയിന്റ് (0.08%) ഉയർന്ന് 82,634.48ലും എൻഎസ്ഇ നിഫ്റ്റി 16.25 പോയിന്റ് (0.06%) നേട്ടത്തിൽ 25212.05ലുമെത്തി.
ബിഎസ്ഇയിൽ ലിസ്റ്റ് ചെയ്ത കന്പനികളുടെ വിപണി മൂലധനം 460.3 ലക്ഷം കോടി രൂപയിൽനിന്ന് 461 ലക്ഷം കോടിയാായി ഉയർന്നു. ബിഎസ്ഇ മിഡ്കാപ് സൂചിക 0.10 ശതമാനവും സ്മോൾകാപ് സൂചിക 0.28 ശതമാനവും നേട്ടത്തിലെത്തി.
സമ്മിശ്രമായിരുന്നു സൂചികകളുടെ ഇന്നത്തെ പ്രകടനം. ഹെൽത്ത്കെയർ ഇൻഡെക്സ് (0.34), ഫാർമ (0.32), മെറ്റൽ (0.54), ഫിനാൻഷ്യൽ സർവീസസ് (0.05) സൂചികകൾ മാത്രമാണ് നെഗറ്റീവിലേക്ക് പോയതെങ്കിലും മറ്റുള്ളവയുടെ മുന്നോട്ടു പോക്ക് പതിഞ്ഞ വേഗത്തിലായിരുന്നു.
പൊതുമേഖല ബാങ്കിംഗ് സൂചിക 1.81 ശതമാനം ഉയർന്നു. മീഡിയ (1.31), ഐടി (0.63), റിയാലിറ്റി (0.50) സൂചികകളും ഉയർന്നു.
മഹീന്ദ്ര ആൻഡ് മഹീന്ദ്ര, വിപ്രോ, എസ്ബിഐ, ടെക് മഹീന്ദ്ര, നെസ്ലെ എന്നിവയുടെ ഓഹരികളാണ് നേട്ടമുണ്ടാക്കിയവയിൽ ആദ്യ അഞ്ച് സ്ഥാനത്തുള്ളത്.
ശ്രീറാം ഫിനാൻസ്, എറ്റേണൽ, സണ്‍ ഫാർമ, ടാറ്റ സ്റ്റീൽ, സിപ്ല എന്നിവയുടെ ഓഹരികളാണ് നഷ്ടം നേരിട്ടവയിൽ ആദ്യ അഞ്ചു സ്ഥാനത്ത്.
വിദേശ നിക്ഷേപ സ്ഥാപനങ്ങൾ ചൊവ്വാഴ്ച 120.47 കോടി രൂപയുടെ ഓഹരികൾ വാങ്ങിയതായി എക്സ്ചേഞ്ച് കണക്കുകൾ വ്യക്തമാക്കുന്നു.
ഇന്ത്യൻ വിപണിയിലിടെ ചാഞ്ചാട്ടങ്ങളുടെ അളവുകോലായ ഇന്ത്യ വോളാറ്റിലിറ്റി (ഇന്ത്യ വിക്സ്) സൂചിക രണ്ടു ശതമാനം താഴ്ന്ന് 11.25 ലെത്തിയത് സൂചികകളുടെ ലാഭത്തിലേക്കുള്ള തിരിച്ചുവരവിനു കാരണമായി. വിക്സ് സൂചികയുടെ ഇടിവ് നിക്ഷേപകരുടെ ഭയം കുറയുന്നതിനെയും കൂടുതൽ സ്ഥിരതയുള്ള വിപണി സാഹചര്യങ്ങളെയും സൂചിപ്പിക്കുന്നു.
സമീപകാലത്തുണ്ടായ ഇടിവുകൾക്കുശേഷം ഐടി ഓഹരികളുടെ വാങ്ങലിൽ നിക്ഷേപർ ഏർപ്പെട്ടതിനെത്തുടർന്ന് നിഫ്റ്റി ഐടി സൂചിക ഒരു ശതമാനം വരെ ഉയർന്നു.
എസ്ബിഐ സ്ഥിരനിക്ഷേപങ്ങളുടെ പലിശനിരക്ക് കുറച്ചു
ന്യൂഡൽഹി: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ വിവിധ കാലാവധികളിലേക്കുള്ള സ്ഥിരനിക്ഷേപങ്ങളുടെ (എഫ്ഡി) പലിശനിരക്ക് കുറച്ചു.
വിവിധ ഹ്രസ്വകാല സ്ഥിരനിക്ഷേപങ്ങളുടെ പലിശനിരക്കാണ് കുറച്ചത്. പുതുക്കിയ നിരക്കുകൾ പ്രാബല്യത്തിൽ വന്നു. 46 ദിവസം മുതൽ ഒരു വർഷത്തിൽ താഴെ കാലയളവിലുള്ള എഫ്ഡി പലിശനിരക്കുകൾ 15 ബേസിസ് പോയിന്റുകൾ (0.15%) കുറച്ചു.
മൂന്നു എഫ്ഡി നിരക്കുകളിൽ 15 ബേസിസ് പോയിന്റ് കുറവാണ് വരുത്തിയത്. 46-179 ദിവസം കാലാവധിയുള്ള നിക്ഷേപങ്ങളുടെ പലിശനിരക്ക് 5.05 ശതമാനത്തിൽ നിന്ന് 4.90 ശതമാനമായി.
180-210 ദിവസം കാലാവധിയുള്ള നിക്ഷേപങ്ങളുടെ പലിശനിരക്ക് 5.80 ശതമാനത്തിൽ നിന്ന് 5.65 ശതമാനമായാണ് കുറച്ചത്. 211 ദിവസം മുതൽ ഒരുവർഷം വരെ കാലാവധിയുള്ള നിക്ഷേപങ്ങളുടെ പലിശനിരക്ക് 6.05 ശതമാനത്തിൽ നിന്ന് 5.90 ശതമാനമായാണ് കുറച്ചത്. മറ്റു കാലാവധികളുള്ള നിക്ഷേപങ്ങളുടെ പലിശനിരക്കിൽ മാറ്റമില്ല.
മുതിർന്ന പൗരന്മാർക്ക് നൽകുന്ന പലിശനിരക്കിലും 15 ബേസിസ് പോയിന്റ്ിന്റെ കുറവുണ്ട്. 46 ദിവസം മുതൽ 179 ദിവസം വരെ കാലാവധിയുള്ള നിക്ഷേപങ്ങൾക്ക് 5.55 ശതമാനത്തിൽനിന്ന് 5.40 ശതമാനമാക്കി.
180 മുതൽ 210 ദിവസം വരെ കാലാവധിയുള്ള നിക്ഷേപങ്ങൾക്ക് 6.15 ശതമാനത്തിൽനിന്ന് 6.30 ശതമാനമാക്കി. 211മുതൽ ഒരുവർഷത്തിൽ താഴെ വരെയുള്ള നിക്ഷേപങ്ങൾക്കുള്ള പലിശ നിരക്ക് 6.55 ശതമാനത്തിൽനിന്ന് 6.40 ശതമാനമാക്കി കുറച്ചു.
പഠനം കഴിഞ്ഞാല്‍ ഉടന്‍ ഒരു ജോലിക്ക് ഐഐസി ലക്ഷ്യ
കോഴിക്കോട്: ഏറ്റവുമധികം കൊമേഴ്സ് പ്രഫഷണലുകളെ സമ്മാനിച്ച് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കൊമേഴ്സ് -ഐഐസി ലക്ഷ്യ ജൈത്രയാത്ര തുടരുന്നു. ഏറ്റവും വേഗത്തില്‍ ജോലി സ്വന്തമാക്കാന്‍ ഏത് കോഴ്സ് തെരഞ്ഞെടുക്കണം എന്ന ചോദ്യത്തിനുത്തരമാണ് ലക്ഷ്യയിലെ ഇന്റഗ്രേറ്റഡ് കോഴ്സുകള്‍.
വെറുമൊരു ഡിഗ്രി കോഴ്സ് എന്നതിനപ്പുറം പഠന ശേഷം ഡിഗ്രി ക്വാളിഫിക്കേഷന്‍ കൂടാതെ കൊമേഴ്സ് പ്രഫഷണലായി ജോലിയില്‍ പ്രവേശിക്കാനുള്ള അവസരമാണ് ഇന്റഗ്രേറ്റഡ് കോഴ്സ് തെരഞ്ഞെടുക്കുമ്പോള്‍ ലഭിക്കുന്നത്. ബികോം- എസിസിഎ, ബികോം -സിഎംഎ യുഎസ്എ, എംബിഎ-എസിസിഎ, ബിവോക് -എസിസിഎ തുടങ്ങിയ ഇന്റഗ്രേറ്റഡ് കോഴ്സുകളാണ് ഐസിസി ലക്ഷ്യ നല്‍കുന്നത്.
ഈ കോഴ്സുകളില്‍ സ്കില്‍ ഡെവലപ്മെന്റിനു പ്രാധാന്യം നല്‍കിയുള്ള അക്കൗണ്ടിംഗ് റിലേറ്റഡ് പ്രഫഷണല്‍ ഡിഗ്രിയാണ് ബിവോക്- എസിസിഎ. ജോലി അധിഷ്ഠിത കരിക്കുലവും എന്‍എസ്ഡിസി അംഗീകാരമുള്ള സര്‍ട്ടിഫിക്കറ്റുകളും കൂടാതെ നാക് എ പ്ലസ് പ്ലസ് ഗ്രേഡഡ് യൂണിവേഴ്സിറ്റിയില്‍നിന്ന് 180 ക്രെഡിറ്റ് പോയിന്റുകളോടു കൂടി കോഴ്സ് പൂര്‍ത്തിയാക്കാനുള്ള അവസരവുമുണ്ട്.
മൂന്നു വര്‍ഷം കൊണ്ട് നേടുന്ന ഡിഗ്രിയും പ്രഫഷണല്‍ ക്വാളിഫിക്കേഷനും വിദേശത്തുള്ള മുന്‍നിര കമ്പിനികളില്‍ ജോലിയില്‍ പ്രവേശിക്കാന്‍ വിദ്യാര്‍ഥികളെ സഹായിക്കും. ഇനി ബിവോക് -എസിസിഎ ഇന്റഗ്രേറ്റഡ് ആയി പഠിക്കുമ്പോള്‍ എസിസിഎ കരിക്കുലത്തിലെ 13 പേപ്പറുകളില്‍ നാലു പേപ്പറുകള്‍ മാത്രം വിദ്യാര്‍ഥികള്‍ക്ക് പൂര്‍ത്തിയാക്കിയാല്‍ മതി. ബാക്കി ഒന്‍പത് പേപ്പറുകള്‍ എഴുതാതെ തന്നെ എസിസിഎ അഫിലിയേഷന് ലഭ്യമാകും.
പഠിക്കാന്‍ താത്പര്യമുണ്ടെങ്കില്‍ പ്രായവും മറ്റു ഘടകങ്ങളും തടസമല്ല. ബേസിക് പ്ലസ്ടു ക്വാളിഫിക്കേഷന്‍ ഉള്ള ആര്‍ക്കും പ്രായഭേദമെന്യേ ലക്ഷ്യയിലെ കോഴ്സുകളില്‍ ജോയിന്‍ ചെയ്യാം.
പഠനശേഷം ഇന്റര്‍നാഷണല്‍ കന്പിനികളില് ജോലി നേടാനായി പ്രത്യേക പ്ലേസ്മെന്റ് പോര്‍ട്ടലുകളും മുന്‍നിര കോര്‍പറേറ്റ് റിക്രൂട്ടര്‍മാര്‍ വഴി മികച്ച ജോലി അവസരങ്ങളും ഐഐസി ലക്ഷ്യ നല്കുന്നു.
കേരളത്തില്‍ തിരുവനന്തപുരം, കോട്ടയം, കൊച്ചി- വൈറ്റില, ഇടപ്പള്ളി, തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍ എന്നിവിടങ്ങളിലായി ഏഴു കാമ്പസുകളാണ് ഐഐസി ലക്ഷ്യക്കുള്ളത്. കൂടാതെ കോയമ്പത്തൂര്‍, ബംഗളൂരു എന്നിവിടങ്ങളിലും യുഎഇയിലും ഐഐസി ലക്ഷ്യ പ്രവര്‍ത്തിച്ചുവരുന്നു.
ഒരു വർഷം, നൂതന സംരംഭങ്ങൾ; കുതിപ്പു തുടർന്ന് ഗ്രീൻ പവർ
തൃശൂർ: കേന്ദ്ര സഹകരണ മന്ത്രാലയത്തിനു കീഴിൽ രജിസ്റ്റർ ചെയ്ത ഗ്രീൻ പവർ എംഎസ്സിഎസ് ലിമിറ്റഡ് ഒരുവർഷത്തിനിടെ മികച്ച നേട്ടം കൈവരിച്ചെന്നു സ്ഥാപകനും ചെയർമാനുമായ സതീഷ് പുലിക്കോട്ടിൽ.
പരന്പരാഗത സാന്പത്തികസ്ഥാപനങ്ങളിൽനിന്നു വ്യത്യസ്തമായി നൂതനമായ കാഴ്ചപ്പാടുകളാണു സ്ഥാപനം മുന്നോട്ടുവയ്ക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഇലക്ട്രിക് വാഹനങ്ങൾ, ചാർജിംഗ് സ്റ്റേഷനുകൾ, ബാറ്ററി സ്വാപ്പിംഗ് എന്നിവയെല്ലാം ഒരുമിച്ചു ലഭ്യമാകുന്ന ‘ജിപി അവന്യു’എന്ന ഇന്ത്യയിലെ ആദ്യ പരിസ്ഥിതിസൗഹൃദ ഇലക്ട്രിക് മാൾ, സാങ്കേതികവിദ്യാഭ്യാസവും സ്കിൽ ഡെവലപ്മെന്റും ഇലക്ട്രിക് വാഹനനിർമാണവും ഉൾക്കൊള്ളിച്ച ‘ജിപി അക്കാദമി’യും ആയുർവേദം, ആധുനികവൈദ്യശാസ്ത്രം എന്നിവ സംയോജിപ്പിച്ച ‘ജിപി താത്വിക’യും ഇലക്ട്രിക് വാഹനനിർമാണ യൂണിറ്റുകൾ, ചാർജിംഗ് സ്റ്റേഷനുകൾ, സ്പെയർപാർട്സുകൾ എന്നിവയ്ക്കുള്ള അടിസ്ഥാനസൗകര്യവികസനവും സുരക്ഷിതമായ നിക്ഷേപപദ്ധതികളും സവിശേഷതകളാണ്.
പദ്ധതികളെല്ലാം ഒരുവർഷത്തിനിടെ മികച്ച വരുമാനത്തിലേക്കു മാറിയെന്നും സതീഷ് പുലിക്കോട്ടിൽ പറഞ്ഞു.
സ്ഥാപനത്തിന്റെ പ്രമോട്ടർ ഡോ. മുഹമ്മദ് ഫായിസ്, താത്വിക കോ-ഓർഡിനേറ്റർ ഡോ. വന്ദന താത്വിക, പ്രോജക്ട് ഹെഡ് വിദ്യ വിനയകുമാർ, റീജണൽ ഹെഡ് ഡോ.എ.കെ. ഹരിദാസ്, ജിപി അക്കാദമി സിഎംഒ എ. കബീർ എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
കേരള ഇന്നൊവേഷന് ഫെസ്റ്റിവല്‍ 25നും 26നും
കൊച്ചി: സംസ്ഥാനത്തെ സ്റ്റാര്‍ട്ടപ്പ് ആവാസവ്യവസ്ഥയെ ലോകഭൂപടത്തില്‍ അടയാളപ്പെടുത്തുന്ന കേരള ഇന്നൊവേഷന് ഫെസ്റ്റിവല്‍ കളമശേരിയിലെ കേരള സ്റ്റാര്‍ട്ടപ്പ് മിഷന് കൊച്ചി കാമ്പസില്‍ 25നും 26നും നടക്കും.
പത്തു വര്‍ഷത്തിനിടെ 6,500 ലധികം സ്റ്റാര്‍ട്ടപ്പുകളുമായി രാജ്യത്തെ ഏറ്റവും ചടുലമായ സ്റ്റാര്‍ട്ടപ്പ് ആവാസ വ്യവസ്ഥയായി കെഎസ്യുഎം മാറിയെന്ന് സിഇഒ അനൂപ് അംബിക ചൂണ്ടിക്കാട്ടി.
വിവിധ മേഖലകളിൽനിന്നായി പതിനായിരത്തിലധികം പേര് പങ്കെടുക്കും. നൂറിലേറെ സ്റ്റാര്‍ട്ടപ്പ് ഉത്പന്ന പ്രദര്‍ശനങ്ങള്‍, അത്യാധുനിക സാങ്കേതികവിദ്യകളുടെ പ്രദര്‍ശനങ്ങള്‍, വിവിധ മേഖലകളില്‍നിന്നുള്ള ക്രിയാത്മക മാതൃകകള്‍ എന്നിവ മേളയുടെ പ്രധാന ആകര്‍ഷണങ്ങളായിരിക്കും.
വനിതാസംരംഭകരെ പ്രോത്സാഹിപ്പിക്കുന്ന ‘ഷീ ലീഡ്സ് സമ്മിറ്റ്’, ആഗോള വികസന ലക്ഷ്യങ്ങളുമായി ബന്ധപ്പെട്ട ‘എസ്ഡിജി ആന്‍ഡ് സസ്റ്റൈനബിലിറ്റി ട്രാക്കുകള്‍’, ഫൗണ്ടേഴ്സ് സമ്മിറ്റ്, ക്രിയേറ്റേഴ്സ് സമ്മിറ്റ് തുടങ്ങിയവ പ്രത്യേക വിഭാഗങ്ങളിലുള്പ്പെടുത്തിയിട്ടുണ്ട്.
കെഐഎഫില്‍ താഴെത്തട്ടിലുള്ള നൂതനത്വത്തെയും ഭാവി സാങ്കേതികവിദ്യകളെയും പ്രോത്സാഹിപ്പിക്കുന്ന ‘ഫാബ് എക്സ്പോ’, ‘മേക്കര്‍ ഫെസ്റ്റ്’ എന്നിവയും യുവജന ഇന്നൊവേഷന്, ഡിസൈന്‍ സ്പ്രിന്റുകള്‍, ആഗോള പങ്കാളിത്തങ്ങള്‍ എന്നിവയ്ക്കായുള്ള പ്രത്യേക സോണുകളും ഒരുക്കും.
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു. ഗ്രാമിന് 45 രൂപയും പവന് 360 രൂപയുമാണ് കുറഞ്ഞത്. ഇതോടെ ഗ്രാമിന് 9,100 രൂപയും പവന് 72,800 രൂപയുമായി.
എൻടിപിസിയുടെ നിക്ഷേപപരിധി ഉയർത്തി
ന്യൂഡൽഹി: 2032ഓടെ 60 ഗിഗാവാട്ട് പുനരുപയോഗ ഉൗർജശേഷി വർധിപ്പിക്കുകയെന്ന ലക്ഷ്യത്തിനായി സർക്കാർ ഉടമസ്ഥതയിലുള്ള നാഷണൽ തെർമൽ പവർ കോർപറേഷന്റെ (എൻടിപിസി) നിക്ഷേ്പ പരിധി ഉയർത്തി.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന സാന്പത്തിക കാര്യ മന്ത്രിസഭാ സമിതിയാണ് (സിസിഇഎ) നിക്ഷേപ പരിധി വർധിപ്പിച്ചത്. എൻടിപിസിക്ക് അതിന്റെ ഉപസ്ഥാപനമായ എൻടിപിസി ഗ്രീൻ എനർജി ലിമിറ്റഡ് (എൻജിഇഎൽ) വഴി 20,000 കോടി വരെ നിക്ഷേപിക്കാനാകും. മുന്‍പ് 7500 കോടി രൂപയായിരുന്നു പരിധി.
കൂടാതെ, നവരത്ന കേന്ദ്ര പൊതുമേഖലാ സംരംഭങ്ങൾക്ക് ബാധകമായ നിലവിലെ നിക്ഷേപ മാർഗനിർദേശങ്ങളിൽ നിന്ന് പ്രത്യേക ഇളവ് അനുവദിച്ചുകൊണ്ട് നെയ്വേലി ലിഗ്നൈറ്റ് കോർപ്പ് ഇന്ത്യ ലിമിറ്റഡിന് (എൻഎൽസിഐഎൽ) 7,000 കോടി രൂപ നിക്ഷേപിക്കാൻ മന്ത്രിസഭ അംഗീകാരം നൽകി.
എൻജിഇഎല്ലിന്റെ പുനരുപയോഗ ഉൗർജശേഷി വർധിപ്പിക്കുന്നതിനാണ് ഫണ്ട് ഉപയോഗിക്കുക. നിർദിഷ്ട നിക്ഷേപം എൻടിപിസിയുടെ ഉപസ്ഥാപനമായ എൻടിപിസി ഗ്രീൻ എനർജി ലിമിറ്റഡിലേക്ക് (എൻജിഇഎൽ) എത്തിക്കും. തുടർന്ന്, എൻജിഇഎൽ എൻടിപിസി റിന്യൂവബിൾ എനർജി ലിമിറ്റഡിലും (എൻആർഇഎൽ) അതിന്റെ മറ്റ് അനുബന്ധ സ്ഥാപനങ്ങളിലും നിക്ഷേപിക്കും.
രാജ്യത്തെ അഞ്ച് ധനികരായ നിക്ഷേപകരിൽ ഡോ. ആസാദ് മൂപ്പനും
കൊച്ചി: രാജ്യത്തെ ധനികരായ പ്രമോട്ടർ നിക്ഷേപകരുടെ പട്ടികയിൽ ആദ്യ അഞ്ചു പേരിൽ ആസ്റ്റർ ഡിഎം ഹെൽത്ത്കെയർ സ്ഥാപക ചെയർമാൻ ഡോ. ആസാദ് മൂപ്പനും. 2,594 കോടി രൂപയുടെ ആളോഹരി വരുമാനമാണ് ഡോ. ആസാദ് മൂപ്പനെ മുൻനിരയിലെത്തിച്ചത്.
വ്യവസായികളായ മുകേഷ് അംബാനി, അനിൽ അഗർവാൾ, അസിം പ്രേംജി എന്നിവരാണ് പട്ടികയിൽ മുന്നിലുള്ള മറ്റുള്ളവർ. കാപ്പിറ്റലൈൻ ഡാറ്റബേസിസും ബിസിനസ് സ്റ്റാൻഡേർഡും സംയുക്തമായി നടത്തിയ പഠനത്തിന്റെ ഭാഗമായാണ് പട്ടിക പുറത്തിറക്കിയത്. കേരളത്തിൽനിന്ന് ഈ പട്ടികയിൽ ഇടംപിടിച്ച ഏക വ്യവസായിയും ആസാദ് മൂപ്പനാണ്.
നിക്ഷേപകർക്ക് ഓരോ ഓഹരിക്കും 118 രൂപവീതം ആസ്റ്റർ ഡിഎം ഹെൽത്ത്കെയർ അടുത്തിടെ പ്രത്യേക ലാഭവിഹിതം പ്രഖ്യാപിച്ചിരുന്നു. ആസ്റ്റർ ഡിഎം ഹെൽത്ത്കെയർ കമ്പനിയുടെ 42 ശതമാനം ഓഹരികളാണ് ഡോ. മൂപ്പൻ ഉൾപ്പെടെയുള്ള പ്രമോട്ടർമാരുടെ കൈവശമുള്ളത്.
ആസ്റ്റർ ഡിഎം - ക്വാളിറ്റി കെയർ ലയനനടപടികൾ ഈ വർഷം പൂർത്തിയാകുന്നതോടെ ഇന്ത്യയിലെ ഏറ്റവും വലിയ മൂന്ന് ആശുപത്രി ശൃംഖലകളിൽ ഒന്നായി ഇതു മാറും. ഈ വിശാല ശൃംഖലയിലെ ആശുപത്രികളുടെ എണ്ണം 38 ആയി ഉയരുമെന്നും ആസ്റ്റർ അധികൃതർ പറഞ്ഞു.
ലക്ഷം ഹെക്ടറില്‍ റബര്‍ ടാപ്പിംഗ് മുടങ്ങി ; വര്‍ഷം രണ്ടു ലക്ഷം ടണ്‍ ഉത്പാദന നഷ്ടം
റെജി ജോസഫ്
കോട്ടയം: വിവിധ കാരണങ്ങളാല്‍ കേരളത്തില്‍ ഒരു ലക്ഷം ഹെക്ടര്‍ റബര്‍ തോട്ടങ്ങളില്‍ ടാപ്പിംഗ് നടക്കുന്നില്ല. സ്ലോട്ടര്‍ ടാപ്പിംഗിനു ശേഷവും മരങ്ങള്‍ വെട്ടിമാറ്റാത്തതും തൊഴിലാളികളെ കിട്ടാനില്ലാത്തതും ഉടമകള്‍ സ്ഥലത്തില്ലാത്തതും വിലയിലെ വ്യതിയാനവും ഉള്‍പ്പെടെ കാരണങ്ങളാലാണ് ഉത്പാദനം നടക്കാത്തത്.
രാജ്യത്ത് വ്യവസായ ആവശ്യങ്ങള്‍ക്ക് ഈ വര്‍ഷം 14.1 ലക്ഷം ടണ്‍ ആവശ്യമായിരിക്കേ എട്ടു ലക്ഷം ടണ്‍ മാത്രമാണ് ആഭ്യന്തര ഉത്പാദനം. ടയര്‍ നിര്‍മാണം ഉള്‍പ്പെടെ വ്യവസായങ്ങള്‍ക്ക് ആറു ലക്ഷം ടണ്‍ ഇറക്കുമതി ചെയ്യുന്നു. ടാപ്പിംഗ് വേണ്ടെന്നു വച്ചതിനാല്‍ കേരളത്തില്‍ വര്‍ഷം രണ്ടു ലക്ഷം ടണ്ണിന്റെ ഉത്പാദന നഷ്ടമാണുണ്ടാകുന്നത്.
കേരളത്തിനു പുറമേ തമിഴ്നാട്, കര്‍ണാടകം ഉള്‍പ്പെടെ സംസ്ഥാനങ്ങളില്‍ ലക്ഷം ഹെക്ടറില്‍ കൂടി ടാപ്പിംഗ് നടക്കുന്നില്ല. അവിടെയും രണ്ടു ലക്ഷം ടണ്ണിന്റെ ഉത്പാദന നഷ്ടമാണുണ്ടാകുന്നത്.
2030ല്‍ ഇന്ത്യയിലെ റബര്‍ ഡിമാന്‍ഡ് 20 ലക്ഷം ടണ്ണിലേക്കുയരും. ഇന്നത്തെ സാഹചര്യത്തില്‍ വടക്കു-കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ഉള്‍പ്പെടെ 10 ലക്ഷം ടണ്ണായിരിക്കും വാര്‍ഷിക ആഭ്യന്തര ഉത്പാദനം. അങ്ങനെയെങ്കില്‍ ഓരോ വര്‍ഷവും 10 ലക്ഷം ടണ്ണിന്റെ ഇറക്കുമതി ആവശ്യമായി വരും. അതായത് ആകെ ഡിമാന്‍ഡിന്റെ 40-45 ശതമാനവും ഇറക്കുമതിയായിരിക്കും. സംസ്ഥാനത്തെ റബര്‍ കൃഷിയില്‍ 20 ശതമാനവും 30 വര്‍ഷം ടാപ്പിംഗ് പൂര്‍ത്തിയാക്കി വെട്ടിമാറ്റേണ്ട തോട്ടങ്ങളാണ്.
ഡിമാന്‍ഡ് അനുസരിച്ച് റബര്‍ കിട്ടാനില്ലാത്ത സാഹചര്യം നേരിടാനാണ് മുന്‍നിര ടയര്‍ കമ്പനികളുടെ സംഘടന ആത്മ വടക്കു-കിഴക്കന്‍ സംസ്ഥാനങ്ങളില്‍ 1100 കോടി രൂപ ചെലവില്‍ 2030നുള്ളില്‍ രണ്ടു ലക്ഷം ഹെക്ടറില്‍ റബര്‍ വ്യാപനം ലക്ഷ്യമിടുന്നത്. ഇതില്‍ 1.25 ലക്ഷം ഹെക്ടറില്‍ കൃഷി നടത്തിക്കഴിഞ്ഞു.
കഴിഞ്ഞ സാമ്പത്തിക വര്‍ഷം 25,051 കോടി രൂപയുടെ ടയര്‍ കയറ്റുമതിയുണ്ടായി. 25 ശതമാനം തീരുവ ഒഴിവാക്കാന്‍ ഇറക്കുമതി കുറച്ച് അഭ്യന്തര ഉത്പാദനം പരമാവധി വര്‍ധിപ്പിക്കാനാണ് വ്യവസായികളുടെ തീരുമാനം. വിദേശങ്ങളില്‍ ടയര്‍ നിര്‍മാണത്തില്‍ 60 ശതമാനം സിന്തറ്റിക് റബര്‍ ഉപയോഗിക്കുമ്പോള്‍ ഇന്ത്യയില്‍ 60 ശതമാനവും സ്വാഭാവിക റബറാണ് ഉപയോഗിക്കുന്നത്.
സാന്റാ മോണിക്ക ഫിന്‍ടെക്ക് ഉദ്ഘാടനം ഇന്ന്
കൊച്ചി: സാന്റാ മോണിക്കയുടെ പുതിയ സംരംഭമായ സാന്റാ മോണിക്ക ഫിന്‍ടെക്കിന്റെ ഉദ്ഘാടനം ഇന്നു നടക്കും.
രവിപുരം മേഴ്സി എസ്റ്റേറ്റിലെ ഓഫീസില്‍ രാവിലെ 11ന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ വിനയ്കുമാര്‍ ഉദ്ഘാടനം നിര്‍വഹിക്കും.
ബാങ്കിംഗ്, ഇന്‍വസ്റ്റ്മെന്റ്, ഇന്‍ഷ്വറന്‍സ് സേവനങ്ങൾ സാന്റാ മോണിക്ക ഫിന്‍ടെക്കിലൂടെ ലഭ്യമാകും. ലോണുകളും ഇന്വസ്റ്റ്മെന്റുകളും ഇന്ഷ്വറന്സുകളുമെല്ലാം നൂതന സാങ്കേതികവിദ്യയുടെ സഹായത്താല്‍ വിരല്‍ത്തുമ്പിലൂടെ സാധ്യമാക്കുന്ന സംവിധാനംകൂടിയാണിതെന്ന് സാന്റാ മോണിക്ക ഗ്രൂപ്പ് സിഎംഡി ഡെന്നി തോമസ് വട്ടക്കുന്നേല്‍ അറിയിച്ചു.
ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചിനു ബോംബുഭീഷണി
മുംബൈ: ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചിന് (ബിഎസ്ഇ) ബോംബ് ഭീഷണി. ഞായറാഴ്ച ബിഎസ്ഇയിലെ ഒരു ജീവനക്കാരനാണ് ഇ-മെയില്‍ വഴി ഭീഷണി സന്ദേശം ലഭിച്ചത്.
ദക്ഷിണേന്ത്യയിലെ ഒരു രാഷ്ട്രീയ നേതാവിന്റെ പേരിലുള്ള ഇ-മെയിലില്‍നിന്നാണ് ഭീഷണി സന്ദേശം ലഭിച്ചതെന്ന് അധികൃതർ പറഞ്ഞു.
കെട്ടിടത്തിൽ സ്ഫോടക വസ്തുക്കൾ സ്ഥാപിച്ചിട്ടുണ്ടെന്നും തിങ്കളാഴ്ച മൂന്നോടെ സ്ഫോടനം നടക്കുമെന്നായിരുന്നു ഭീഷണിസന്ദേശം. സന്ദേശം ലഭിച്ച ഉടന്‍തന്നെ പോലീസും ബോംബ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി. എന്നാല്‍, സംശയകരമായി ഒന്നും കണ്ടെത്താന്‍ സാധിച്ചിട്ടില്ല. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ടെസ്ല മുംബൈ ഷോറൂം തുറന്നു
മുംബൈ: ലോകത്തിലെ ഏറ്റവും മൂല്യമുള്ള ഇലക്ട്രിക് വാഹന നിർമാതാക്കളായ ടെസ്ല മോട്ടോഴ്സ് ഇന്ത്യയിലെ തങ്ങളുടെ ആദ്യ ഷോറൂം ആരംഭിച്ചു. മുംബൈയിലെ ബാന്ദ്ര കുർള കോംപ്ലക്സിലാണ് (ബികെസി) ഷോറൂം പ്രവർത്തനം തുടങ്ങിയത്.
4,000 ചതുരശ്ര അടി വിസ്തീർണമുള്ള ഷോറൂമാണിത്. ഷോറൂമിന്റെ പ്രതിമാസ വാടക 35 ലക്ഷം രൂപയാണെന്ന റിപ്പോർട്ടുകൾ നേരത്തേ പുറത്തുവന്നിരുന്നു. ടെസ്ലയുടെ പ്രധാന പ്രദർശന കേന്ദ്രമായും എക്സ്പീരിയൻസ് സെന്ററായും മുംബൈ ഷോറൂം പ്രവർത്തിക്കും.
മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിന്റെ സാന്നിധ്യത്തിലാണ് ടെസ്ല തങ്ങളുടെ ആദ്യത്തെ എക്സ്പീരിയൻസ് സെന്റർ ആരംഭിച്ചത്. ഇന്ത്യയിൽ ടെസ്ലയുടെ ഗവേഷണ വികസനവും നിർമാണവും നടക്കുന്നതു കാണാൻ ആഗ്രഹിക്കുന്നതായും ഈ യാത്രയിൽ മഹാരാഷ്ട്രയെ ഒപ്പം പങ്കാളിയാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
നിലവിൽ രണ്ട് വേരിയന്റുകളിലായി മോഡൽ വൈ മാത്രമേ ഇന്ത്യയിൽ പുറത്തിറക്കിയിട്ടുള്ളൂ. മോഡൽ വൈ റിയർ-വീൽ ഡ്രൈവിന് 61,07,190 രൂപ മുതലാണ് വില. മോഡൽ വൈ ലോംഗ് റേഞ്ച് റിയർ വീൽ ഡ്രൈവിന് 69,15,190 രൂപ മുതലും ആരംഭിക്കുന്നു. ഇറക്കുമതി തീരുവ കാരണം യുഎസ്, ചൈന, ജർമനി എന്നിവിടങ്ങളിലെ വിലയേക്കാൾ കൂടുതലാണ് ഇന്ത്യക്കാർ ടെസ്ല ഇവിക്ക് മുടക്കേണ്ടി വരിക.
നിലവിൽ പൂർണമായും നിർമിച്ച വാഹനങ്ങളാണ് ടെസ്ല ഇറക്കുമതി ചെയ്യുന്നത്. ആഡംബര ഇവി വിപണിയിൽ ബിവൈഡി സീൽ, കിയ ഇവി6, മെസിഡീസ് ഇക്യുബി എന്നിവയുമായാണ് മോഡൽ വൈ ഏറ്റുമുട്ടുന്നത്.
ടെസ്ല മോഡൽ വൈ ഇലക്ട്രിക് കാറിന്റെ ലോംഗ് റേഞ്ച് മോഡൽ ഫുൾ ചാർജിൽ 622 കിലോമീറ്റർ വരെ വാഗ്ദാനം ചെയ്യുന്നുണ്ടെന്നതിനാൽ ദീർഘദൂര യാത്രകൾക്കും അനുയോജ്യമായിരിക്കും.
പെർഫോമൻസ് കണക്കുകളിലേക്കു നോക്കിയാൽ 0-100 കിലോമീറ്റർ വേഗത കൈവരിക്കാൻ എസ്യുവിക്ക് 5.9 സെക്കൻഡ് മതിയാവും. കൂടാതെ 15 മിനിറ്റ് സൂപ്പർചാർജ് ചെയ്താൽ ഉപയോക്താക്കൾക്ക് 238 കിലോമീറ്റർ മുതൽ 267 കിലോമീറ്റർ വരെ കാറിൽ സഞ്ചരിക്കാനും കഴിയും.
ഈ വർഷം ഫെബ്രുവരിയിൽ, ഇലോണ്‍ മസ്ക് വാഷിംഗ്ടണിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തിയതിനു തൊട്ടുപിന്നാലെയാണ് ഷോറൂം തുടങ്ങാനുള്ള നടപടികൾ ആരംഭിച്ചത്.
കഴിഞ്ഞ ആഴ്ച, അന്ധേരിയിലെ റീജണൽ ട്രാൻസ്പോർട്ട് ഓഫീസിൽ (ആർടിഒ) നിന്ന് ടെസ്ലയ്ക്ക് അനുമതിയും ലഭിച്ചു. കഴിഞ്ഞ ജൂണിൽ കേന്ദ്ര ഹെവി ഇൻഡസ്ട്രീസ് മന്ത്രി എച്ച്.ഡി. കുമാരസ്വാമി, ടെസ്ലയ്ക്ക് നിലവിൽ ഇന്ത്യയിൽ നിർമാണത്തിനു താത്പര്യമില്ലെന്നും ഷോറൂമുകൾ സ്ഥാപിക്കുന്നതിനാണ് പ്രധാന ശ്രദ്ധയെന്നും വ്യക്തമാക്കിയിരുന്നു.
സഹകരണ മേഖലയിൽ മാനുഷിക മൂല്യങ്ങൾക്ക് മുൻഗണന: വി. എൻ. വാസവൻ
തിരുവനന്തപുരം: കേരളത്തിലെ പ്രാഥമിക കാർഷിക വായ്പാ സഹകരണ സംഘങ്ങളുടെ (പിഎസിഎസ്) ശക്തീകരണത്തിന്റെ ഭാഗമായി സംസ്ഥാനത്തെ തെരഞ്ഞെടുത്ത 600 സംഘങ്ങളിൽ നിന്നുള്ള 2,400 സഹകാരികൾക്ക് പരിശീലനം നൽകുന്നതിനായി കേരള ബാങ്ക് സംഘടിപ്പിക്കുന്ന ശില്പശാലയുടെ ആദ്യ ബാച്ചിന്റെ ഉദ്ഘാടനം സഹകരണ തുറമുഖ ദേവസ്വം മന്ത്രി വി.എൻ. വാസവൻ നിർവഹിച്ചു.
സഹകരണ മേഖലയിൽ മാനുഷിക മൂല്യങ്ങൾക്ക് മുൻഗണന നൽകണമെന്ന് ‘ഒരുമിച്ചുയരാം’ എന്ന ശില്പശാലയുടെ ഉദ്ഘാടന പ്രസംഗത്തിൽ മന്ത്രി അഭിപ്രായപ്പെട്ടു. വയനാട് ദുരന്തബാധിതരുടെ വായ്പ എഴുതിത്തള്ളിയതും സാമൂഹ്യ ക്ഷേമ പെൻഷൻ തുക വിതരണത്തിനായുള്ള കൺസോർഷ്യത്തിൽ സഹകരണ സ്ഥാപനങ്ങളുടെ മികച്ച പങ്കാളിത്തവും മന്ത്രി ചൂണ്ടിക്കാട്ടി.
ചടങ്ങിൽ കേരള ബാങ്ക് പ്രസിഡന്റ് ഗോപി കോട്ടമുറിക്കൽ അധ്യക്ഷത വഹിച്ചു. ബോർഡ് ഓഫ് മാനേജ്മെന്റ് അംഗം ബി.പി പിള്ള, എസിഎസ്ടിഐ ഡയറക്ടർ കെ.സി. സഹദേവൻ, കേരള ബാങ്ക് ചീഫ് ജനറൽ മാനേജർ റോയ് ഏബ്രഹാം, ജനറൽ മാനേജർ ഡോ. ആർ. ശിവകുമാർ ആർ, ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ എൻ.വി. ബിനു എന്നിവർ പങ്കെടുത്തു.
ഐബിഎം ഇക്കോസിസ്റ്റം ഇന്‍കുബേഷന്‍ സെന്റർ കൊച്ചിയില്‍
കൊച്ചി: കൊച്ചിയില്‍ ഐബിഎം ഇക്കോസിസ്റ്റം ഇന്‍കുബേഷന്‍ സെന്റര്‍ (ഇഐസി) ആരംഭിച്ചു. ഉദ്ഘാടനം മന്ത്രി പി. രാജീവ് നിർവഹിച്ചു.
സ്റ്റാര്‍ട്ടപ്പുകള്‍, വ്യവസായ സംരംഭങ്ങള്‍, അക്കാദമിക മേഖലകള്‍ എന്നിവയിലുടനീളമുള്ള നവീകരണം, സംരംഭകത്വം, സഹകരണം എന്നിവ ത്വരിതപ്പെടുത്തുന്നതിനായി രൂപകല്പന ചെയ്തിരിക്കുന്നതാണ് ഇന്‍ഫോപാര്‍ക്ക് ഫേസ് ഒന്നിലെ ഐബിഎമ്മിന്റെ ഇഐസി.
ഐബിഎമ്മിന്റെ ഐഎ, ഓട്ടോമേഷന്‍ സൊല്യൂഷനുകളുടെ നിര്‍മിതിയില്‍ നിര്‍ണായക പങ്ക് വഹിക്കുന്ന സോഫ്റ്റ്വേര്‍ ലാബ് കൊച്ചിയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. നിലവില്‍ ലാബിലുള്ള ജനറേറ്റീവ് എഐ ഇന്നൊവേഷന് സെന്ററിനെ അടിസ്ഥാനമാക്കിയാണു സെന്റര്‍ സജ്ജമാക്കുന്നത്.
ഐബിഎം സോഫ്റ്റ്വേര്‍ സീനിയര്‍ വൈസ് പ്രസിഡന്റ് ദിനേശ് നിര്‍മല്‍, വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷ്, കെഎസ്ഐഡിസി എംഡി മിർ മുഹമ്മദ് അലി, എബിഎം ഇന്ത്യ സോഫ്റ്റ്വേര്‍ ലാബ്സ് വൈസ് പ്രസിഡന്റ് വിശാല്‍ ചഹല്‍ എന്നിവര്‍ പങ്കെടുത്തു.
സര്‍ക്കാരിന്റെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്ക് എഐ ഉപയോഗപ്പെടുത്തും: മന്ത്രി
കൊച്ചി: സര്‍ക്കാരിന്റെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ ജനോപകാരപ്രദമായ രീതിയില്‍ ലളിതവത്കരിക്കാന്‍ ജെന്‍ എഐ അടക്കമുള്ള നിര്‍മിതബുദ്ധി ഉപയോഗിക്കുന്നതിന്റെ സാധ്യതകള്‍ തേടുമെന്ന് മന്ത്രി പി. രാജീവ്. സ്വകാര്യത, ഡാറ്റാ സുരക്ഷ എന്നിവയില്‍ വിട്ടുവീഴ്ചയില്ലാതെയാകും ഇത് ഏര്‍പ്പെടുത്തുന്നത്.
ലുലു മാളിൽ തായ് ഫിയസ്റ്റയ്ക്ക് ഇന്നു തുടക്കം
കൊച്ചി: ലുലു തായ് ഫിയസ്റ്റയ്ക്ക് കൊച്ചി ലുലു മാളിൽ ഇന്നു തുടക്കം. തായ് ഭക്ഷണങ്ങളുടെ വിപുലമായ ശ്രേണിയൊരുക്കുന്ന തായ് ഫിയസ്റ്റ ലുലു ഹൈപ്പർമാർക്കറ്റിലാണ് ഒരുക്കിയിട്ടുള്ളത്.
തായ്ലൻഡ് ഉത്പന്നങ്ങളുടെ വ്യത്യസ്തമായ പ്രദർശനമൊരുക്കുന്ന സ്പെഷൽ പവലിയനും ഫ്രൂട്സ് ആൻഡ് വെജിറ്റബിൾ സ്റ്റാളുകളും ഉണ്ടാകും. തായ് ഷെഫുകളും തായ്ലൻഡിൽനിന്നുള്ള പ്രത്യേക പ്രതിനിധികളും ഫിയസ്റ്റയുടെ ഭാഗമാകും. 31ന് സമാപിക്കും.
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു. ഗ്രാമിന് പത്തു രൂപയും പവന് 80 രൂപയുമാണ് കുറഞ്ഞത്. ഇതോടെ ഗ്രാമിന് 9,145 രൂപയും പവന് 73,160 രൂപയുമായി.
പ്രതിദിനം 650 ദശലക്ഷം ഇടപാടുകൾ; വീസയെ മറികടന്ന് യുപിഐ
എസ്.ആർ. സുധീർ കുമാർ
കൊല്ലം: ഇടപാടുകളുടെ എണ്ണത്തിൽ ഇലക്ട്രോണിക് ഫണ്ട് ട്രാൻസ്ഫർ രംഗത്തെ ഭീമനായ ‘വീസ’യെ മറികടന്ന് ഇന്ത്യയുടെ യുപിഐ.
പ്രതിദിനം 650 ദശലക്ഷത്തിലധികം ഇടപാടുകൾ പ്രോസസ് ചെയ്താണ് യൂണിഫൈഡ് പേയ്മെന്റ് ഇന്റർഫേസ് (യുപി ഐ) ഔദ്യോഗികമായി ‘ വീസ’യെ കടത്തിവെട്ടിയത്. ഇതോടെ ലോകത്തിലെ മുൻനിര റിയൽ ടൈം പേയ്മെന്റ് സംവിധാനമായി യുപിഐ മാറി.
വീസയുടേതായ 639 ദശലക്ഷത്തെ പിന്നിലാക്കിയാണ് യുപിഐ 650.26 ദശലക്ഷം പ്രതിദിന ഇടപാടുകൾ നടത്തി ഈ വിപ്ലവകരമായ നേട്ടം സ്വന്തമാക്കിയത്. 200ലധികം രാജ്യങ്ങളിൽ ‘ വീസ’ യുടെ സജീവ സാന്നിധ്യമുണ്ട്. എന്നാൽ വെറും ഏഴ് രാജ്യങ്ങളിൽ മാത്രമാണ് യുപിഐ പ്രവർത്തനം വ്യാപിപ്പിച്ചിട്ടുള്ളതെന്നും എടുത്തു പറയേണ്ട വസ്തുതയാണ്.
2016-ൽ ആരംഭിച്ചതിന് ശേഷം ഒമ്പത് വർഷത്തിനിടെ യുപിഐ സ്ഫോടനാത്മകമായ വളർച്ചയാണ് കൈവരിച്ചിട്ടുള്ളത്. ഇതുമൂലം ഡെബിറ്റ്, ക്രെഡിറ്റ് കാർഡുകൾ പോലുള്ള പരമ്പരാഗത സാമ്പത്തിക വിനിമയ സംവിധാനങ്ങളുടെ ഉപയോഗത്തിൽ ഗണ്യമായ കുറവും സംഭവിച്ചിട്ടുണ്ട്.
നാഷണൽ പേയ്മെന്റ്സ് കോർപറേഷൻ ഒാഫ് ഇന്ത്യ (എൻപിസിഐ) വികസിപ്പിച്ചെടുത്ത യുപിഐ, മൊബൈൽ പ്ലാറ്റ്ഫോമുകൾക്കായി രൂപകൽപ്പന ചെയ്ത ഒരു തൽക്ഷണ ഇന്റർ ബാങ്ക് പേയ്മെന്റ് സംവിധാനമാണ്. പ്രതിമാസം 1800 കോടിയിലധികം ഇടപാടുകൾ പ്രോസസ് ചെയ്യുന്ന യുപിഐ രാജ്യത്തെ ഇലക്ട്രോണിക് റീട്ടയ്ൽ പേയ്മെന്റ് മേഖലയിൽ ഇതിനകംതന്നെ സർവാധിപത്യം സ്ഥാപിച്ചുകഴിഞ്ഞു.
ന്യൂഡൽഹി: ഇന്ത്യയിൽ ഉപഭോക്തൃ വിലസൂചികയെ (സിപിഐ) അടിസ്ഥാനമാക്കിയുള്ള ചില്ലറ പണപ്പെരുപ്പം (റീട്ടെയ്ൽ ഇൻഫ്ലേഷൻ) ആറു വർഷത്തെ ഏറ്റവും താഴ്ന്ന നിരക്കിൽ. 2.10 ശതമാനമാണ് ജൂണിൽ രേഖപ്പെടുത്തിയത്.
മേയിലെ നിരക്കിനേക്കാൾ 72 ബേസിസ് പോയിന്റ് കുറവാണ് ജൂണിൽ രേഖപ്പെടുത്തിയത്. റിസർവ് ബാങ്കിന്റെ ഇടക്കാല ലക്ഷ്യമായ നാലു ശതമാനത്തിൽ താഴെ പണപ്പെരുപ്പമെത്തുന്നത് തുടർച്ചയായ അഞ്ചാം മാസമാണ്.
2019 ജനുവരിക്കുശേഷമുള്ള (1.97%) ഏറ്റവും കുറഞ്ഞ പണപ്പെരുപ്പ നിരക്കാണിത്. തുടർച്ചയായ രണ്ടാം മാസമാണ് പണപ്പെരുപ്പ നിരക്ക് മൂന്നു ശതമാനത്തിൽ താഴെയെത്തുന്നത്. മേയിൽ 2.82 ശതമാനമായിരുന്നു പണപ്പെരുപ്പം. 2024 ജൂണിൽ ഇത് 5.08 ശതമാനത്തിലായിരുന്നു. ഭക്ഷ്യവസ്തുക്കളുടെ വിലയിലുണ്ടായ കുറവാണ് ചില്ലറ പണപ്പെരുപ്പം താഴ്ന്ന നിലയിലെത്തിച്ചത്.
ഉപഭോക്തൃ ഭക്ഷ്യവില സൂചിക (സിഎഫ്പിഐ) അടിസ്ഥാനമാക്കിയുള്ള ഭക്ഷ്യ പണപ്പെരുപ്പം ജൂണിൽ -1.06 ശതമാനത്തിലേക്കു താഴ്ന്നു. മേയിൽ 0.99 ശതമാനത്തിലായിരുന്നു. ഗ്രാമീണ, നഗര മേഖലയിയും ഭക്ഷ്യ പണപ്പെരുപ്പം കുത്തനെ ഇടിഞ്ഞു. പച്ചക്കറികൾ, പയർ, ധാന്യങ്ങൾ, ഇറച്ചി, മത്സ്യം, പഞ്ചസാര, പാൽ, സുഗന്ധവ്യഞ്ജനങ്ങൾ എന്നിവയുടെ വിലയിലുണ്ടായ ഇടിവാണ് 2019 ജനുവരിക്കുശേഷമുള്ള ഏറ്റവും കുറഞ്ഞ ഭക്ഷ്യ പണപ്പെരുപ്പത്തിനു കാരണമായത്.
ഗ്രാമീണ മേഖലയിലെ പണപ്പെരുപ്പവും ഭക്ഷ്യ പണപ്പെരുപ്പവും ജൂണിൽ കുറഞ്ഞു. റീട്ടെയ്ൽ പണപ്പെരുപ്പം മേയിലെ 2.59 ശതമാനത്തിൽനിന്ന് ജൂണിൽ 1.72 ആയി. സിഎഫ്പിഐ അടിസ്ഥാനമാക്കിയുള്ള ഭക്ഷ്യ പണപ്പെരുപ്പം ജൂണിൽ -92 ശതമാനത്തിലെത്തി. മേയിൽ 0.95 ശതമാനമായിരുന്നു.
നഗരമേഖലയിലും കുത്തനെയുള്ള ഇടിവ് പ്രകടമായി. മുഖ്യപണപ്പെരുപ്പം മേയിലെ 3.12 ശതമാനത്തിൽനിന്ന് ജൂണിൽ 2.56 ശതമാനത്തിലെത്തി. ഭക്ഷ്യപണപ്പെരുപ്പം മേയിലെ 1.01 ശതമാനത്തിൽനിന്ന് ജൂണിൽ -1.22 ശതമാനമായി.
മൊത്തവില പണപ്പെരുപ്പം ജൂണിൽ -0.13%
ഇന്ത്യയുടെ മൊത്ത വില പണപ്പെരുപ്പ സൂചിക ജൂണിൽ ഇടിഞ്ഞു. വാർഷികാടിസ്ഥാനത്തിൽ ജൂണിലെ മൊത്ത വില സൂചിക -0.13 ശതമാനത്തിലെത്തി. മേയിൽ 0.39 ശതമാനമാണ് രേഖപ്പെടുത്തിയത്. 21 മാസത്തിനുശേഷമുള്ള ഏറ്റവും താഴ്ന്ന നിരക്കാണ് ജൂണിലേത്.
ഭക്ഷ്യവസ്തുക്കൾ, മിനിറൽ ഓയിലുകൾ, അടിസ്ഥാന ലോഹങ്ങളുടെ നിർമാണം, അസംസ്കൃത പെട്രോളിം, പ്രകൃതി വാതകം എന്നിവയുടെ വിലയിലുണ്ടായ കുറവാണ് പണപ്പെരുപ്പം നെഗറ്റീവ് നിലയിലെത്തിച്ചത്.
ഉയർന്ന പണപ്പെരുപ്പ നിരക്ക്: കേരളം മുന്നിൽ
ഉയർന്ന പണപ്പെരുപ്പ നിരക്കിൽ കേരളം മുന്നിൽ തുടരുന്നു. 6.71 ശതമാനവുമായാണ് കേരളം മുന്നിലെത്തിയത്. ഭക്ഷ്യസാധനങ്ങളുടെയും അവശ്യസാധനങ്ങളുടെയും വിലക്കയറ്റമാണ് ദേശീയ ശരാശരിയേക്കാൾ കേരളത്തെ വളരെ മുന്നിലെത്തിക്കുന്നത്.
പഞ്ചാബ് (4.671%), ജമ്മു കാഷ്മീർ (4.38%), ഉത്തരാഖണ്ഡ് (3.40%), ഹരിയാന (3.10%), എന്നീ സംസ്ഥാനങ്ങളാണ് കേരളത്തിനു പിന്നിൽ. -0.93 ശതമാനവുമായി തെലുങ്കാനയാണ് ഏറ്റവും കുറഞ്ഞ പണപ്പെരുപ്പമുള്ള സംസ്ഥാനം. പൂജ്യശതമാനവുമായി ആന്ധ്രാപ്രദേശാണ് രണ്ടാമത്.
12 സംസ്ഥാനങ്ങളിൽ പണപ്പെരുപ്പ നിരക്ക് ദേശീയ ശരാശരിയേക്കാൾ താഴെയാണ്.
റേഞ്ച് റോവര്‍ എസ്വി ബ്ലാക്ക് വരുന്നു
കൊച്ചി: പൂര്‍ണമായും കറുത്ത നിറത്തിലുള്ള ‘റേഞ്ച് റോവര്‍ എസ്വി ബ്ലാക്ക്’ ഈ വര്‍ഷം അവസാനം വിപണിയിലിറക്കും.
മുന്‍നിര സെന്‍സറി ഓഡിയോ, പുതിയ ഡിസൈന്‍, ഹാപ്റ്റിക് ഫ്ലോര്‍, നൂതന വെല്‍നസ് സാങ്കേതികവിദ്യകള്‍ തുടങ്ങിയ ഫീച്ചറുകളും അടങ്ങിയതാണു റേഞ്ച് റോവര്‍ എസ്വി ബ്ലാക്ക്.
കല്യാണി പ്രിയദര്ശന് ഇന്‍ഡ്റോയലിന്റെ ബ്രാന്‍ഡ് അംബാസഡര്‍
കൊച്ചി: ഫര്‍ണിച്ചര്‍, ഇന്റീരിയര്‍ ഡിസൈന്‍ മേഖലയിലെ പ്രമുഖരായ ഇന്‍ഡ്റോയലിന്റെ ബ്രാന്‍ഡ് അംബാസഡറായി ദക്ഷിണേന്ത്യന്‍ നടി കല്യാണി പ്രിയദര്ശന്.
കമ്പനിയുടെ ആസ്ഥാനത്ത് മാനേജിംഗ് ഡയറക്ടറും ഗ്രൂപ്പ് ചെയര്‍മാനുമായ സുഗതന് ജനാര്ദനന്, ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ റെജി ജോര്‍ജ്, ചീഫ് മാര്‍ക്കറ്റിംഗ് ഓഫീസര്‍ പി.ആര്. രാജേഷ്, ചീഫ് ടെക്നിക്കല്‍ ഓഫീസര്‍ ആദര്‍ശ് ചന്ദ്രന് എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു പ്രഖ്യാപനം.
ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ രണ്ട് ഫര്‍ണിച്ചര്‍ നിര്‍മാണ കേന്ദ്രങ്ങൾ തമിഴ്നാട്ടിലെ തെങ്കാശിയിലും തിരുവനന്തപുരത്തെ കിന്‍ഫ്ര പാര്‍ക്കിലും ഇന്ഡ്റോയലിന്റേതായുണ്ട്.
സമകാലിക ലിവിംഗ് സ്പെയ്സുകള്‍, കാലാതീതമായ ഇന്റീരിയറുകള്‍, സ്മാര്‍ട്ട് കിച്ചണുകള്‍, മോഡേണ്‍ ഡിസൈന്‍, കൃത്യതയുള്ള എന്‍ജിനിയറിംഗ്, ഉപഭോക്താവിന് മുന്‍ഗണന എന്നിവയിൽ ഇന്ഡ്റോയല് മുന്നിലാണ്.
നിപ്പോൺ സ്റ്റീലിൽ പുതിയ ഉത്പന്നങ്ങൾ
കൊച്ചി: നിപ്പോൺ സ്റ്റീൽ ഇന്ത്യ ഒപ്റ്റിഗൽ പ്രൈം, ഒപ്റ്റിഗൽ പിന്നാക്കിൾ എന്നീ രണ്ട് ഉത്പന്നങ്ങൾ കേരളത്തിൽ പുറത്തിറക്കി.
പ്രീമിയം നിലവാരത്തിലുള്ള കളർ കോട്ട് ചെയ്ത സ്റ്റീൽ ഉത്പന്ന നിരയിൽ ഉൾപ്പെട്ടതാണ് ഒപ്റ്റിഗൽ.
ഉയർന്ന തോതിൽ തുരുമ്പിനെ പ്രതിരോധിക്കുന്ന സ്റ്റീൽ എന്നനിലയിൽ ആർസലർ മിത്തലിനു പേറ്റന്റ് ലഭിച്ചിട്ടുള്ളതാണു നിപ്പോണിന്റെ ഒപ്റ്റിഗൽ ശ്രേണിയെന്ന് അധികൃതർ പറഞ്ഞു.
സ്കോഡ ഔട്ട്ലെറ്റുകള് 300 ആയി
കൊച്ചി: കാര്‍ നിര്‍മാതാക്കളായ സ്കോഡയ്ക്കു രാജ്യത്തെ 172 നഗരങ്ങളിലായി ഔട്ട്ലെറ്റുകളുടെ എണ്ണം 300 ആയി.
സര്‍വീസ് സെന്ററുകള്‍ വര്‍ധിച്ചതോടെ വര്‍ഷത്തില്‍ അഞ്ചര ലക്ഷം കാറുകള്‍ സര്‍വീസ് ചെയ്യുന്നതിനുള്ള ശേഷിയും ഇപ്പോള്‍ കമ്പനിക്കുണ്ടെന്നും അധികൃതര്‍ അറിയിച്ചു.
സ്കോഡ ഇന്ത്യയില്‍ 25 വര്‍ഷവും ആഗോളതലത്തില്‍ 130 വര്‍ഷവും പിന്നിട്ടു.
എഐ മാജിക് റിമോട്ടുമായി എൽജിയുടെ പുതിയ ടിവികൾ
ന്യൂഡൽഹി: നിർമിതബുദ്ധിയിലൂടെ പ്രേക്ഷകരുടെ ദൃശ്യാനുഭവം മനോഹരമാക്കാൻ എഐ സാങ്കേതികവിദ്യയിൽ ഊർജിതമായ നെക്സ്റ്റ് ജനറേഷൻ ടെലിവിഷനുകൾ എൽജി അവതരിപ്പിച്ചു. എൽജിയുടെ എറ്റവും പുതിയ ആൽഫ എഐ പ്രോസസർ 2 സാങ്കേതികവിദ്യയുള്ള ഒഎൽഇഡി ഇവോ, ക്യൂഎൻഇഡി ഇവോ എന്നീ മോഡലുകളാണ് ന്യൂഡൽഹിയിൽ അവതരിപ്പിച്ചത്.
ഉപയോക്താക്കളുടെ ശബ്ദം തിരിച്ചറിഞ്ഞ് അവർക്കാവശ്യമായ ഉള്ളടക്കങ്ങൾ നൽകുന്ന ‘എഐ വോയ്സ് ഐഡി’ ബട്ടണ്‍ അടങ്ങുന്ന ‘എഐ മാജിക് റിമോട്ട്’ ആണ് പുതിയ ടിവികളിലെ പ്രധാന ആകർഷണം. ഒരു ടിവി ഒന്നിൽക്കൂടുതൽ പേർ ഉപയോഗിക്കുന്നുണ്ടെങ്കിൽ ഏത് ഉപയോക്താവാണു ടിവി ഉപയോഗിക്കുന്നതെന്ന് എഐ വോയ്സ് ഐഡി തനിയെ ശബ്ദത്തിലൂടെ തിരിച്ചറിയും. ശബ്ദം തിരിച്ചറിഞ്ഞാണ് ടിവി അതിലെ ഉള്ളടക്കങ്ങളും ശിപാർശ ചെയ്യുന്നത്.
രാജ്യത്ത് ആദ്യമായാണു എഐ വോയ്സ് ഐഡി ടിവിയിൽ അവതരിപ്പിക്കുന്നതെന്ന് എൽജി അധികൃതർ അവകാശപ്പെട്ടു. നിർമിത ബുദ്ധിയിലൂന്നിയുള്ള സെർച്ച് ഓപ്ഷനിലും കീവേഡുകൾ ഉപയോഗിച്ചു ബുദ്ധിപരമായ ശിപാർശകൾ നൽകാൻ ടിവികൾക്ക് കഴിയും. ഉദാഹരണമായി മുങ്ങുന്ന ഒരു കപ്പലിനെക്കുറിച്ചുള്ള സിനിമ സെർച്ച് ചെയ്താൽ ടിവി ‘ടൈറ്റാനിക്’ മുതലായ സിനിമകൾ ശിപാർശ ചെയ്യും.
ഈ മാസം മുതൽ വില്പന ആരംഭിക്കുന്ന ടിവികൾ രാജ്യത്തുടനീളമുള്ള റീട്ടെയിൽ ഔട്ട്ലറ്റുകളിലും എൽജി.കോം ഉൾപ്പെടെയുള്ള ഓണ്‍ലൈൻ പ്ലാറ്റ്ഫോമുകളിലും ലഭ്യമാണ്. ക്യുഎൻഇഡി വിഭാഗത്തിന്റെ വില 74,990 രൂപ മുതലും ഒഎൽഇഡി ഇവോ വിഭാഗത്തിന്റേത് 149,990 രൂപ മുതലുമാണ് ആരംഭിക്കുന്നത്.
മികച്ച തൊഴിലിട സംസ്കാരമുള്ള രാജ്യത്തെ സ്ഥാപനങ്ങളുടെ പട്ടികയിൽ റിഫ്ലക്ഷൻസ് ഇൻഫോ സിസ്റ്റംസ്
തിരുവനന്തപുരം: മികച്ച തൊഴിലിട സംസ്കാരമുള്ള ഇന്ത്യയിലെ 50 ഇടത്തരം കന്പനികളുടെ പട്ടികയിൽ ഇടം നേടി ടെക്നോപാർക്കിലെ ആഗോള ഐടി സൊല്യൂഷൻസ് സേവന ദാതാവായ റിഫ്ലക്ഷൻസ് ഇൻഫോ സിസ്റ്റംസ്.
മികച്ച തൊഴിലിട സംസ്കാരമുള്ള സ്ഥാപനങ്ങൾക്ക് അംഗീകാരം നല്കുന്ന ആഗോള അഥോറിറ്റിയായ ഗ്രേറ്റ് പ്ലേസ് ടു വർക്ക് (ജിപിറ്റിഡബ്ല്യു) പട്ടികയിൽ 39-ാമതായാണ് കന്പനി ഇടം പിടിച്ചത്.
ഉപഭോക്താക്കൾക്കിടയിൽ വിശ്വാസം, അഭിമാനം, സൗഹൃദം എന്നിവ വളർത്തുന്നതിലും ജീവനക്കാർക്ക് മികച്ച തൊഴിലിട അനുഭവം നൽകുന്നതിലുമുള്ള മികവിനാണ് അംഗീകാരം. മുംബൈയിൽ നടന്ന ‘ജിപിറ്റിഡബ്ല്യു ഇന്ത്യ അവാർഡ് 2025’ ചടങ്ങിൽ റിഫ്ളക്ഷൻസ് ചീഫ് ടെക്നോളജി ഓഫീസർ വൈഭവ് പാണ്ഡെ, റിഫ്ലക്ഷൻസ് പീപ്പിൾ ആൻഡ് കൾച്ചർ മേധാവി ഉഷ ചിറയിൽ എന്നിവർ അവാർഡ് ഏറ്റുവാങ്ങി.
ബിലോംഗ് യുഎഇയില്‍ തുടങ്ങി
കൊച്ചി: പ്രവാസി ഇന്ത്യക്കാര്‍ക്കായുള്ള ആദ്യത്തെ ഫിന്‍ടെക് ആപ് ബിലോംഗ് യുഎഇയില്‍ പ്രവര്‍ത്തനം തുടങ്ങി.
അന്താരാഷ്ട്ര സാമ്പത്തിക സേവനകേന്ദ്രം വഴി എന്‍ആര്‍ഐകള്‍ക്ക് ഡോളറില്‍ സ്ഥിരനിക്ഷേപങ്ങള്‍ വാഗ്ദാനം ചെയ്യുന്ന ഫിന്‍ടെക് കമ്പനിയാണു ബിലോംഗ്.
ഇതോടെ യുഎഇയിലെ എന്‍ആര്‍ഐകള്‍ക്ക് ഇന്ത്യന്‍ ബാങ്കുകളില്‍ ഡോളറില്‍ സ്ഥിരനിക്ഷേപങ്ങള്‍ ബിലോംഗ് ആപ്പ് വഴി നേരിട്ടു നടത്താന്‍ കഴിയും. ഈ നിക്ഷേപങ്ങള്‍ക്ക് ഇന്ത്യയില്‍ നികുതിരഹിത വരുമാനം ലഭിക്കുമെന്ന് അധികൃതർ പറഞ്ഞു.
കൂടുതൽ ഓസ്ട്രേലിയൻ സർവീസുകളുമായി മലേഷ്യ എയർലൈൻസ്
തിരുവനന്തപുരം: നവംബർ 29 മുതൽ ബ്രിസ്ബേനിലേക്ക് കൂടുതൽ സർവീസുകളുമായി മലേഷ്യ എയർലൈൻസ്. ഇതോടെ പ്രധാന ഇന്ത്യൻ നഗരങ്ങളിൽനിന്നുള്ള യാത്രക്കാർക്ക് ക്വാലാലംപൂർ വഴി ഓസ്ട്രേലിയയിലേക്കുള്ള യാത്ര കൂടുതൽ സുഗമമാകും.
പുതിയ സർവീസുകൾ തുടങ്ങുന്നതിന്റെ ഭാഗമായി, മടക്ക ടിക്കറ്റ് നിരക്കിൽ വൻ ഇളവുകളും ലഭ്യമാണ്. ജൂലൈ 31 നു മുൻപ് ടിക്കറ്റ് ബുക്ക് ചെയ്യുന്നവർക്കാണ് ഈ ഓഫർ ലഭിക്കുക.
ക്വലാലംപൂർ വഴി യാത്ര ചെയ്യുന്ന രാജ്യാന്തര യാത്രികർക്ക് ബോണസ് സൈഡ് ട്രിപ് വഴി മലേഷ്യയെ കൂടുതൽ അടുത്തറിയാനുള്ള അവസരവും മലേഷ്യ എയർലൈൻസ് ഒരുക്കുന്നു. മലേഷ്യയിലെ പെനാങ്, ലങ്കാവി, കോട്ടബാരു എന്നിവയടക്കം ഏഴു സ്ഥലങ്ങളിൽ ഒന്നിലേക്ക് ക്വലാലംപൂരിൽനിന്നുള്ള യാത്രയ്ക്ക് സൗജന്യ റിട്ടേണ്‍ ഫ്ളൈറ്റും ലഭ്യമായിരിക്കും.
സ്റ്റാര്‍ട്ടപ്പുകള്‍ക്ക് പിന്തുണയുമായി എഡബ്ല്യുഎസ്
കൊച്ചി: ബഹിരാകാശ സാങ്കേതികതയില്‍ സ്റ്റാര്‍ട്ടപ്പുകളെ സഹായിക്കുന്നതിനായി സ്പേസ് ആക്സിലറേറ്റര്‍ എപിജെ 2025 പ്രഖ്യാപിച്ച് എഡബ്ല്യുഎസ്. ഇന്ത്യ, ഓസ്ട്രേലിയ, ന്യൂസിലൻഡ്, ജപ്പാന് എന്നിവിടങ്ങളിലെ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് സേവനം ലഭ്യമാക്കും.
തെരഞ്ഞെടുക്കപ്പെട്ട 40 കമ്പനികള്ക്കായാണു പത്താഴ്ചത്തെ പ്രോഗ്രാം. ആമസോണ്‍ വെബ് സര്‍വീസസിന്റെ പങ്കാളികളായ ടി-ഹബ്, മിന്ഫി, ഫ്യൂസിക്, ആന്‍സിസ് എന്നിവയും ബഹിരാകാശ കൂട്ടായ്മകളായ ഇന്‍സ്പെയ്സ്, ഓസ്ട്രേലിയ സ്പേസ് ഏജന്‍സി, ഐലോഞ്ച്, സ്കൈ പെര്‍ഫെക്ട് ജുസാറ്റ് കോര്പറേഷന് എന്നിവയുമായും സഹകരിച്ചാണ് എപിജെ 2025 നടത്തുകയെന്ന് സംഘാടകർ അറിയിച്ചു.
വിദേശ കൊപ്ര, തേങ്ങ ഇറക്കുമതി: കേന്ദ്ര അനുമതിക്കായി മില്ലുകാർ
കൊപ്രയാട്ടു വ്യവസായത്തിനു താങ്ങ് പകരാൻ വിദേശ ചരക്ക് ഇറക്കുമതിക്ക് കേന്ദ്രം അനുമതി നൽകുമോ ? പ്രതീക്ഷയോടെ മില്ലുകാർ. സുഗന്ധവ്യഞ്ജന വാങ്ങലുകാർ സംഘടിതമായി കുരുമുളക് സംഭരണം കുറച്ച് വിലക്കയറ്റത്തെ പിടിച്ചുനിർത്താൻ ശ്രമം തുടങ്ങി. പ്രതികൂലകാലാവസ്ഥയിൽ ഏലം ഉത്പാദന മേഖലയിൽ അഞ്ച് കോടി രൂപയുടെ നഷ്ടം. ഒസാക്ക എക്സ്ചേഞ്ചിൽ റബർ മൂന്ന് മാസത്തെ ഉയർന്ന നിലവാരത്തിലേക്ക് പ്രവേശിക്കാൻ അണിയറ ഒരുക്കത്തിൽ.
നേട്ടമില്ലാതെ നാളികേര കർഷകർ വിദേശ കൊപ്രയും തേങ്ങയും ഇറക്കുമതിക്ക് കേന്ദ്ര അനുമതിക്കായി വ്യവസായികൾ കാതോർക്കുന്നു. പിന്നിട്ട ആറ് മാസമായി അസംസ്കൃത വസ്തുക്കളുടെ ക്ഷാമം മൂലം ദക്ഷിണേന്ത്യയിലെ ആയിരക്കണിന് കൊപ്രയാട്ട് മില്ലുകളുടെ പ്രവർത്തനം ഭാഗികമായോ, പൂർണമായോ തടസപ്പെട്ടിരിക്കുകയാണ്. താത്കാലികമായി ഫിലിപ്പീൻസ്, ഇന്തോനേഷ്യൻ ചരക്ക് ലഭിച്ചാൽ കൊപ്രയാട്ട് വ്യവസായ മേഖലയ്ക്ക് പുതുജീവൻ കൈവരിക്കാനാവും.

വെളിച്ചെണ്ണ വില പരിധിവിട്ട് കുതിച്ചുകയറിയ സാഹചര്യത്തിൽ കയറ്റുമതി താത്കാലികമായി നിരോധിക്കുന്നത് പ്രദേശിക വിപണികളിൽ വെളിച്ചെണ്ണയുടെ നിലനിർത്താൻ ഉപകരിക്കും. വിദേശ കൊപ്രയും നാളികേരവും എത്തിച്ചാൽ മുന്നിലുള്ള ആറ് മാസ കാലയളവിൽ വിപണിയെ ഒരു നിശ്ചിത റേഞ്ചിൽ പിടിച്ചുനിർത്താൻ വിപണിക്കാവും.
നിലവിൽ ദക്ഷിണേന്ത്യൻ വെളിച്ചെണ്ണ വിപണി നിയന്ത്രിക്കുന്നത് ഊഹക്കച്ചവടക്കാരാണ്. അതായത് ഇപ്പോഴത്തെ റിക്കാർഡ് വില വർധനയുടെ നേട്ടം ഒരു വിഭാഗം വ്യവസായികളിൽ ഒതുങ്ങുന്നു. തേങ്ങയും കൊപ്രയും ചരിത്ര നേട്ടം കൈവരിച്ചത് കാഴ്ചക്കാരെപ്പോലെ നോക്കിനിൽക്കാൻ മാത്രമേ നമ്മുടെ കർഷകർക്കാവുന്നുള്ളൂ.
ചിങ്ങം അടുത്ത സാഹചര്യത്തിൽ ഒരു ലക്ഷം ടൺ കൊപ്ര ഇറക്കുമതിക്ക് വാണിജ്യമന്ത്രാലയം അനുമതി നൽകിയാൽ പാചകയെണ്ണകൾ ഉപഭോക്താക്കൾക്ക് ന്യായവിലയ്ക്ക് ശേഖരിക്കാനാവും. ജനുവരിയെ അപേക്ഷിച്ച് വെളിച്ചെണ്ണയ്ക്ക് ക്വിന്റലിന് 16,500 രൂപ ഉയർന്ന് 38,800 രൂപയിലെത്തി. പാം ഓയിൽ, സൂര്യകാന്തി തുടങ്ങിയ ഇറക്കുമതി പാചകയെണ്ണകൾ 20,000 രൂപയിൽ താഴ്ന്ന വിലയ്ക്കാണ് കൈമാറുന്നത്.
ഇറക്കുമതി കൊപ്ര എത്തിയാൽ മാത്രമേ വെളിച്ചെണ്ണയ്ക്ക് ഇതര പാചകയെണ്ണകളുമായി മത്സരിക്കാൻ അവസരം ലഭിക്കൂ. അല്ലാത്തപക്ഷം വിദേശ ശക്തിക്ക് മുന്നിൽ വെളിച്ചെണ്ണ അടിപതറിയാൽ അതിന്റെ പ്രത്യാഘാതം നാളികേര ഉത്പാദന മേഖലയ്ക്കാവും.
കുരുമുളക് വിലയിടിക്കാൻ വാങ്ങലുകാർ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ സുഗന്ധവ്യഞ്ജന വാങ്ങലുകാർ സംഘടിതരായി കുരുമുളക് വിപണിയിൽനിന്ന് വാരാവസാനം അകന്ന് വില ഇടിക്കാൻ അവസാന അടവ് പയറ്റുന്നു. ഉത്സവ കാല ആവശ്യങ്ങൾക്ക് കനത്തതോതിൽ ചരക്ക് ആവശ്യമുള്ള അവർക്ക് കേരളത്തിൽനിന്നും കർണാടകത്തിൽനിന്നും ചരക്ക് ലഭിക്കാതെ വന്നതോടെ വിലക്കയറ്റത്തിന് തുരങ്കം വയ്ക്കാനുള്ള അടവായി ഈ നീക്കത്തെ കാർഷിക മേഖല വീക്ഷിക്കുന്നു.

ഡൽഹി, കാൺപുർ, പഞ്ചാബ്, ഹരിയാന തുടങ്ങിയ വിപണികളിൽ നാടൻ കുരുമുളക് സ്റ്റോക്ക് കുറവാണ്. ലഭ്യത കുറഞ്ഞതിനാൽ കാർഷിക മേഖലകളിൽ ഏജന്റുമാരെ ഇറക്കിയിട്ടും കുറഞ്ഞ വിലയ്ക്ക് ചരക്ക് വിറ്റുമാറാൻ കർഷകർ തയാറായില്ല. അതുകൊണ്ടുതന്നെ മധ്യവർത്തികൾ സ്റ്റോക്കിൽ പിടിമുറുക്കുന്നുണ്ട്. കൊച്ചി വിപണിയിൽ മുളക് വരവ് കുറഞ്ഞ അളവിലാണ്. മറ്റ് ഉത്പാദക രാജ്യങ്ങളിലും കുരുമുളക് വില കുറച്ച് വിൽപ്പനയ്ക്ക് ഇറക്കാൻ താത്പര്യം കാണിക്കുന്നില്ല.
ഇന്ത്യൻ മാർക്കറ്റിൽ ഒരു വിലവർധന അവരും മുന്നിൽ കാണുന്നുണ്ട്. കൊച്ചിയിൽ ഗാർബിൾഡ് മുളക് വില ക്വിന്റലിന് 69,000 രൂപയിൽനിന്നും 68,800 രൂപയായി. അന്താരാഷ്ട്ര മാർക്കറ്റിൽ മലബാർ മുളക് വില ടണ്ണിന് 8200 ഡോളർ.
പ്രതികൂല കാലാവസ്ഥയിലും കീടബാധയിലും ഏലം ഏലത്തോട്ടങ്ങളിൽ വിളവെടുപ്പ് ഊർജിതമായി. കനത്ത മഴയിൽ പല തോട്ടങ്ങളിൽ അഴുകൽ രോഗം ബാധിച്ചതായി കർഷകർ. അമിത കീടനാശിനി പ്രയോഗം സ്ഥിതിഗതികൾ കൂടുതൽ സങ്കീർണമാക്കുന്നു. അനുകൂല കാലാവസ്ഥയിൽ ഏലം ഉത്പാദനം മുന്നിലുള്ള മാസങ്ങളിൽ വർധിക്കാൻ അവസരം ഒരുക്കുമെന്ന പ്രതീക്ഷയിലാണ്. കീടബാധ ഏലം ഉത്പാദനത്തിലും ഗുണമേൻമയിലും കുറവ് വരുത്തുന്നതായി കർഷകർ.

എന്നാൽ ഉത്പാദകർക്ക് ആവശ്യമായ നിർദേശങ്ങൾ അവസരോചിതമായി നൽകുന്നതിൽ കൃഷിഭവനുകൾ വൻ പരാജയമായി മാറുന്നു. പിന്നിട്ട ഒന്നര മാസ കാലയളവിൽ പ്രതികൂല കാലാവസ്ഥയിൽ ഏകദേശം 730 ഹെക്ടർ തോട്ടങ്ങളിൽ കൃഷിനാശം സംഭവിച്ചു. കൃഷിവകുപ്പിന്റെ ഏകദേശ കണക്കിൽ അഞ്ച് കോടി രൂപയുടെ നഷ്ടം ഏലം മേഖലയ്ക്കുണ്ടായി. വാരാവസാനം മികച്ചയിനങ്ങൾ കിലോ 3367 രൂപയിലും ശരാശരി ഇനം ഏലക്ക കിലോ 2653 രൂപയിലുമാണ്.
റബറിൽ ചാഞ്ചാട്ടം ജപ്പാൻ ഒസാക്ക എക്സ്ചേഞ്ചിൽ റബർ മൂന്ന് മാസങ്ങളിലെ ഏറ്റവും ഉയർന്ന വിലയെ ഉറ്റുനോക്കുന്നു. അപ്രതീക്ഷിതമായി വിയറ്റ്നാമിലും തായ്ലൻഡിലും മഴ മൂലം ടാപ്പിംഗ സ്തംഭിച്ചത് ആഗോള വിപണിയിലേക്കുള്ള ഷീറ്റ് നീക്കത്തിൽ കുറവ് വരുത്താൻ ഇടയുണ്ട്.

കനത്ത മഴ തുടരുന്നതിനാൽ ടാപ്പിംഗിൽനിന്നും പല മേഖലകളിലെയും കർഷകർ വിട്ടുനിൽക്കാൻ നിർബന്ധിതരായി. അതേസമയം ഷീറ്റ് ക്ഷാമത്തിനിടയിലും ബാങ്കോക്കിൽ റബർ വില 191 രൂപയിലേക്ക് താഴ്ന്ന് ഇടപാടുകൾ നടന്നു. ഒസാക്ക എക്സ്ചേഞ്ചിൽ കിലോ 316 യെന്നിലാണ്. വിപണി 327 യെന്നിലെ പ്രതിരോധ മേഖലയെ ലക്ഷ്യമാക്കിയുള്ള പ്രയാണത്തിലാണ്, ഈ തടസം മറികടന്നാൽ 336 യെന്നിൽ പ്രതിരോധം തലയുയർത്താം.
ഇതിനിടയിൽ ആഭ്യന്തര മാർക്കറ്റിൽ റബറിനെ നിയന്ത്രിക്കാൻ ഒരു വിഭാഗം വിൽപ്പനക്കാർ നീക്കം നടത്തിയത് നാലാം ഗ്രേഡിന്റെ 200 രൂപയിൽ നിന്നും 206 വരെ ഉയർത്തി. നിലവിലെ സാഹചര്യത്തിൽ 210ലേക്ക് നിരക്ക് സഞ്ചരിച്ചാലും അത്ഭുതപ്പെടാനില്ല. എന്നാൽ, ഉയർന്ന വിലയ്ക്ക് ഷീറ്റ് സംഭരിക്കാൻ വൻകിട കന്പനികൾ ഇനിയും താത്പര്യം കാണിച്ചിട്ടില്ല. ആ നിലയ്ക്ക് വീക്ഷിച്ചാൽ വിലക്കയറ്റത്തിനിടയിൽ സ്റ്റോക്ക് വിറ്റുമാറുന്നതാവും അഭികാമ്യം.
സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും മഴമറ ഒരുക്കിയ ചെറുകിട കർഷകർ ടാപ്പിംഗിന് ഉത്സാഹിച്ചു. മഴ ശക്തമല്ലെങ്കിൽ മുന്നിലുള്ള ദിവസങ്ങളിലും അവർ റബർ വെട്ടിന് താത്പര്യം കാണിക്കും. കൊച്ചി, കോട്ടയം വിപണികളിൽ ഷീറ്റ്, ലാറ്റക്സ് വരവ് നാമമാത്രമാണ്.
തീരുവയുദ്ധം: വിപണിയിൽ ആശങ്ക
തീരുവയുദ്ധം മുറുകിയതോടെ രാജ്യാന്തര ഫണ്ടുകൾ പ്രമുഖ ഓഹരിവിപണികളിൽ വിൽപ്പനയ്ക്ക് ഉത്സാഹിച്ചു. കാനഡയ്ക്ക് 35 ശതമാനം നികുതി അടുത്ത മാസം മുതൽ ഏർപ്പെടുത്തിയ യുഎസ് നീക്കം ആഗോള വിപണികൾ ആശങ്കയോടെ വീക്ഷിക്കുന്നതിനിടയിൽ വാരാന്ത്യം യുഎസ് മാർക്കറ്റിനും കാലിടറി.
ഇന്ത്യൻ മാർക്കറ്റ് തുടർച്ചയായ രണ്ടാം വാരത്തിലും തളർന്നു, സെൻസെക്സ് 932 പോയിന്റും നിഫ്റ്റി സൂചിക 311 പോയിന്റും നഷ്ടത്തിലാണ്. ഇന്ത്യ- യുഎസ് തീരുവ വിഷയവും കോർപറേറ്റ് മേഖലയിൽനിന്നുള്ള ത്രൈമാസ പ്രവർത്തന ഫലങ്ങളും ഈ വാരം സൂചികയുടെ ഗതിവിഗതികൾ നിയന്ത്രിക്കും. ഇന്ത്യാ വോളാറ്റിലിറ്റി സൂചിക 12ൽ നിലകൊള്ളുന്നത് വിപണിക്ക് അനുകൂലം.
കരുത്ത് നഷ്ടമാകാതിരിക്കാൻ നിഫ്റ്റി
ബുള്ളിഷ് മനോഭാവം നിലനിർത്തുന്ന ഇന്ത്യൻ മാർക്കറ്റിന് വിദേശ ശക്തികളുടെ വിൽപ്പനയ്ക്കു മുന്നിലും സാങ്കേതികമായി കരുത്ത് കാത്തുസൂക്ഷിക്കാൻ കിണഞ്ഞ് ശ്രമിക്കുകയാണ്. അതേസമയം സെൻസെക്സിന് മുൻവാരം സൂചിപ്പിച്ച രണ്ടാം സപ്പോർട്ടായ 82,508ലെ താങ്ങ് എട്ട് പോയിന്റിന് നഷ്ടപ്പെട്ട് 82,500ലാണ് വ്യാപാരാന്ത്യം.
ഡെയ്ലി ചാർട്ടിൽ സെൻസെക്സും നിഫ്റ്റിയും മികവിലെങ്കിലും വാരാന്ത്യം 25,149 ൽ നിലകൊള്ളുന്ന നിഫ്റ്റിക്ക് 24,916 ഏറെ നിർണായകമാണ്. ഈ റേഞ്ചിൽ കാലിടറിയാൽ ഡെയ്ലി ചാർട്ട് ഡാമേജിന് സാധ്യത. എങ്കിലും പണപ്രവാഹം നടത്തി വിപണിയെ താങ്ങിനിർത്താൻ ആഭ്യന്തര മ്യൂച്വൽ ഫണ്ടുകൾ എല്ലാ ശ്രമങ്ങളും നടത്താം.
വിദേശ ധനകാര്യസ്ഥാപനങ്ങൾ വിൽപ്പനയ്ക്കു തന്നെയാണ് മുൻതൂക്കം നൽകുന്നത്. കഴിഞ്ഞവാരം അവർ 5130.34 കോടി രൂപയുടെ ഓഹരികൾ വിറ്റുമാറ്റി. ആഭ്യന്തര മ്യൂച്വൽ ഫണ്ടുകൾ വിപണിക്ക് ശക്തമായി പിന്തുണ നൽകി 8291 കോടി രൂപയുടെ നിക്ഷേപം നടത്തി. ഇരു കൂട്ടരും തമ്മിലുള്ള വടംവലി തുടരുകയാണ്. പിന്നിട്ട മൂന്ന് മാസങ്ങളിലും വിദേശ ഫണ്ടുകൾ നിക്ഷേപകരായാണ് ഇന്ത്യയിൽ നിലകൊണ്ടത്. എന്നാൽ, ഈ മാസം വിദേശ ഓപ്പറേറ്റർമാർ വിൽപ്പനക്കാരായി മാറി, ഇതിനകം 10,284.18 കോടി രൂപയുടെ ഓഹരികൾ കൈവിട്ടു.
നിഫ്റ്റി സൂചിക മുൻവാരത്തിലെ 25,641 പോയിന്റിൽനിന്നും മികവിന് അവസരം ലഭിക്കാതെ 25,179ലെ രണ്ടാം സപ്പോർട്ടും തകർത്ത് 25,129ലേക്ക് ഇടിഞ്ഞങ്കിലും വ്യാപാരാന്ത്യം സൂചിക 25,149 പോയിന്റിലാണ്. പിന്നിട്ട രണ്ടാഴ്ചകളിൽ വ്യക്തമാക്കിയ 25,090ലെ സപ്പോർട്ട് വിപണി നിലനിർത്തിയത് നിക്ഷേപകൾക്ക് പ്രതീക്ഷപകരുന്നു. ഡെയ്ലി ചാർട്ട് വിലയിരുത്തിയാൽ നിഫ്റ്റിക്ക് 25,005-24,861 പോയിന്റിൽ താങ്ങുണ്ട്. എന്നാൽ, ഏറെ നിർണായകം 24,916 പോയിന്റാണ്.
ഈ മേഖലയിൽ ആഭ്യന്തര ഫണ്ടുകൾ പണം ഏറിയുന്ന കാര്യത്തിൽ സ്വീകരിക്കുന്ന നിലപാടിനെ ആശ്രയിച്ചാവും ഓഗസ്റ്റിലെ ചലനങ്ങൾ. താഴ്ന്ന റേഞ്ചിൽനിന്നും തിരിച്ചുവരവിന് നീക്കം തുടങ്ങിയാൽ 25,416-25,685 പോയിന്റിൽ പ്രതിരോധം തലയുയർത്താം. സാങ്കേതിക വശങ്ങൾ വീക്ഷിച്ചാൽ സൂപ്പർ ട്രെൻഡ് ബുള്ളിഷെങ്കിലും പാരാബോളിക്ക് സെല്ലിംഗ് മൂഡിലേക്ക് തിരിഞ്ഞു, എംഎസിഡി ട്രെൻഡ് ലൈനിന് മുകളിലെങ്കിലും ഒരു ദുർബലാവസ്ഥ മുന്നിൽ കാണുന്നു. മൊത്തിൽ വിപണി ന്യൂട്രൽ റേഞ്ചിലെങ്കിലും ഓസിലേറ്ററുകൾ പലതും സെല്ലിംഗ് മൂഡിലേക്ക് തിരിയുമ്പോൾ ഡെയ്ലി മൂവിംഗ് ആവറേജ് ബയർമാരെ സ്വാഗതം ചെയുന്നു.
നിഫ്റ്റി ജൂലൈ ഫ്യൂച്ചർ ഒരു ശതമാനത്തിൽ അധികം താഴ്ന്ന് വാരാന്ത്യം 22,223 ലാണ്. വിപണിയിലെ ഓപ്പൺ ഇന്ററസ്റ്റിൽ കാര്യമായ മാറ്റം സംഭവിച്ചില്ലെന്ന് മാത്രമല്ല, വ്യാപാരാന്ത്യം 135 ലക്ഷം കരാറുകളിൽ നിലകൊള്ളുന്നു. നിലവിലെ സാഹചര്യത്തിൽ 24,500 മേഖലയിൽ താങ്ങുണ്ട്. മുന്നേറിയാൽ 25,400-25,650ലേക്ക് തിരിച്ചുവരവ് നടത്താം.
തിരിച്ചുവരവിന് സെൻസെക്സ്
സെൻസെക്സ് മുൻവാരത്തിലെ 83,432 പോയിന്റിൽനിന്നും തുടക്കത്തിൽ 83,751ലേക്ക് കയറിയെങ്കിലും ഫണ്ടുകൾ ലാഭമെടുപ്പിന് കാണിച്ച തിടക്കവും വിൽപ്പന സമ്മർദവും മൂലം സൂചിക ഒരവസരത്തിൽ 83,000ലേ താങ്ങ് തകർത്ത് 82,442 വരെ ഇടിഞ്ഞങ്കിലും വ്യാപാരാന്ത്യം 83,500 പോയിന്റിലാണ്. ഈവാരം സെൻസെക്സിന് 82,044- 81,588 പോയിന്റിൽ സപ്പോർട്ട് പ്രതീക്ഷിക്കാം. ഒരു തിരിച്ചുവരവിന് വിപണി ശ്രമം നടത്തിയാൽ 83,353-84,206 പോയിന്റിൽ പ്രതിരോധമുണ്ട്.
വിനിമയ വിപണിയിൽ രൂപയുടെ മൂല്യത്തിൽ വീണ്ടും തളർച്ച. 85.44 നിന്നും രൂപയുടെ മൂല്യം 86.01 ലേയ്ക്ക് ദുർബലമായ ശേഷം 85.50ലേക്ക് വാരമധ്യം കരുത്ത് തിരിച്ചുപിടിച്ചെങ്കിലും വ്യാപാരാന്ത്യം വിനിമയ നിരക്ക് 85.77ലാണ്.
കരുത്ത് ചോരാതെ സ്വർണം
രാജ്യാന്തര വിപണിയിൽ ട്രോയ് ഔൺസിന് 3333 ഡോളറിൽ തുടക്കം കുറിച്ച മഞ്ഞലോഹത്തിൽ വാങ്ങൽ താത്പര്യം ചുരുങ്ങിയത് മൂലം ഒരവസരത്തിൽ നിരക്ക് 3284 ഡോളറിലേക്ക് താഴ്ന്നതിനിടയിൽ ഓഹരി വിപണികളിൽ അലയടിച്ച വിൽപ്പന സമ്മർദം ഒരു വിഭാഗം ഫണ്ടുകളെ സ്വർണത്തിലേക്ക് ആകർഷിച്ചു. ഇതോടെ താഴ്ന്ന റേഞ്ചിൽ നിന്നും ശക്തമായ തിരിച്ചുവരവിൽ 3368 ലേക്ക് ഉയർന്ന ശേഷം മാർക്കറ്റ് ക്ലോസിംഗിൽ 3354 ഡോളറിലാണ്.
ജൂണിലെ പണപ്പെരുപ്പം 2.8 ശതമാനത്തിൽ താഴെയായേക്കും
ന്യൂഡൽഹി: ഉപഭോക്തൃ വില സൂചിക (സിപിഐ) അടിസ്ഥാനമാക്കിയുള്ള ചില്ലറ പണപ്പെരുപ്പം ജൂണിൽ 2.8 ശതമാനത്തിൽ താഴെയായിരിക്കാൻ സാധ്യത. ഈ വിലയിരുത്തൽ കൃത്യമാണെങ്കിൽ, നിരക്ക് മൂന്നു ശതമാനത്തിൽ താഴെ രേഖപ്പെടുത്തുന്നത് തുടർച്ചയായ രണ്ടാം മാസമായിരിക്കും.
ചില്ലറ പണപ്പെരുപ്പ നിരക്ക് നാലു ശതമാനത്തിൽ താഴെയാകുന്നത് തുടർച്ചയായ അഞ്ചാം മാസവുമായിരിക്കും. പണപ്പെരുപ്പ നിരക്ക് കുറവുണ്ടെങ്കിലും ഓഗസ്റ്റിൽ ചേരുന്ന റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ ധനനയ സമിതി മറ്റൊരു അടിസ്ഥാന പലിശ നിരക്ക് കുറയ്ക്കാൻ തയാറായേക്കില്ലെന്നാണ് കരുന്നതുന്നത്. കണക്കുകൾ ഇന്ന് സർക്കാർ പ്രസിദ്ധീകരിക്കും.
മേയ് മാസത്തിൽ ചില്ലറ പണപ്പെരുപ്പ നിരക്ക് 2.82 ശതമാനമായിരുന്നു. ഇത് 75 മാസത്തെ ഏറ്റവും താഴ്ന്ന നിരക്കായിരുന്നു. വസന്തകാല വിളവെടുപ്പിൽ നിന്നുള്ള സാധനങ്ങൾ വിപണികളിൽ എത്തിയതോടെ ഭക്ഷ്യവസ്തുക്കളുടെ വിലയിലുണ്ടായ ഇടിവ് കാരണം ഇത് കൂടുതൽ കുറയുമെന്ന് പ്രതീക്ഷിക്കുന്നത്.
മണ്‍സൂണ്‍ മഴയിലെ ഏറ്റക്കുറച്ചിലുകൾ കാരണം ചില പച്ചക്കറി വിലകൾ ഉയരുന്ന പ്രവണത കാണിക്കുന്നുണ്ട്. എന്നാൽ, ധാന്യങ്ങളുടെ വിലയിൽ കുറവുണ്ട്. ഇത് മൊത്തത്തിലുള്ള ഭക്ഷ്യ പണപ്പെരുപ്പത്തെ ലഘൂകരിച്ചേക്കും. മേയിൽ ഉപഭോക്തൃ ഭക്ഷ്യ വില സൂചിക (സിഎഫ്പിഐ) അടിസ്ഥാനമാക്കിയുള്ള വാർഷിക പണപ്പെരുപ്പ നിരക്ക് 0.99 ശതമാനമായിരുന്നു. ഏപ്രിലുമായി താരതമ്യപ്പെടുത്തുന്പോൾ 79 ബേസിസ് പോയിന്റുകളുടെ കുത്തനെയുള്ള കുറവാണുണ്ടായത്. മേയിലെ ഭക്ഷ്യ പണപ്പെരുപ്പം 2021 ഒക്ടോബറിന് ശേഷമുള്ള ഏറ്റവും താഴ്ന്ന നിരക്കായിരുന്നു.
കൊച്ചിയിലേക്ക് ക്രൂയിസ് കപ്പലുകളുടെ വരവ് കുറഞ്ഞു
സിജോ പൈനാടത്ത്
കൊച്ചി: ആഡംബര കപ്പലുകളിൽ ആയിരക്കണക്കിനു വിനോദസഞ്ചാരികളെത്തിയിരുന്ന കൊച്ചിക്ക് ഇതെന്തു പറ്റി? സീസണുകളിൽ 25 മുതൽ 40 വരെ ക്രൂയിസുകളെത്തിയിരുന്ന കൊച്ചിയിലേക്ക് ഇപ്പോൾ വിദേശസഞ്ചാരികളുടെ വരവ് വലിയതോതിൽ കുറഞ്ഞു.
കഴിഞ്ഞ ആറു മാസത്തിനിടെ കേരളം കാണാൻ കൊച്ചിയിൽ നങ്കൂരമിട്ടത് മൂന്നു ക്രൂയിസുകൾ മാത്രം. ആഡംബര കപ്പലുകളിൽ കേരളം കാണാനെത്തുന്നവർക്കായി പ്രത്യേക ക്രൂയിസ് ടെർമിനലും അനുബന്ധ സൗകര്യങ്ങളും സജ്ജമാക്കിയ കൊച്ചി ഇപ്പോൾ നിരാശയിലാണ്.
കഴിഞ്ഞ ഒക്ടോബറിലെത്തിയ റോയൽ കരീബിയൻ സെലിബ്രിറ്റി ക്രൂയിസായ ആൻതം ഓഫ് ദ സീസ് ആണ് കൊച്ചി കണ്ട ഒടുവിലത്തെ വലിയ ആഡംബര കപ്പൽ. 4800 യാത്രക്കാരുമായെത്തിയ കപ്പൽ ഒരു ദിവസം കൊച്ചിയിൽ നങ്കൂരമിട്ടു. തുടർന്ന് ചെറുകപ്പലുകൾ മൂന്നെണ്ണമാണ് ഇതുവരെ കൊച്ചി തുറമുഖത്തെത്തിയത്.
കോവിഡ് സമയത്തെ അനിശ്ചിതത്വം ക്രൂയിസ് ടൂറിസത്തിന് ക്ഷീണമുണ്ടാക്കിയിരുന്നെങ്കിലും തുടർന്ന് കൊച്ചി ഉൾപ്പെടെ രാജ്യത്തെ തുറമുഖങ്ങളിലേക്ക് ക്രൂയിസ് ഷിപ്പുകൾ കൂടുതൽ എത്തിത്തുടങ്ങിയതാണ്.
2022-23 ൽ 16 അന്താരാഷ്ട്ര ക്രൂയിസുകളുൾപ്പടെ 41 ആഡംബര കപ്പലുകള്‍ കൊച്ചിയിലെത്തി. 36,400 ടൂറിസ്റ്റുകളാണ് ഇതിലൂടെ കൊച്ചിയിൽ വന്നു മടങ്ങിയത്. 2017-18ല്‍ 42 ആഡംബര കപ്പലുകളിലായി അര ലക്ഷത്തോളം വിദേശ, ആഭ്യന്തര സഞ്ചാരികള്‍ കൊച്ചിയിലെത്തിയിരുന്നു.
തുറമുഖത്തിനു പുറമെ, ഇവിടുത്തെ കച്ചവടക്കാർ, ടൂറിസ്റ്റ് ഗൈഡുകൾ, ടാക്സികൾ എന്നിവയ്ക്കും സഞ്ചാരികളുടെ വരവ് നേട്ടമാകാറുണ്ടെന്ന് ട്രാവൽ ഏജന്റ്സ് ഫെഡറേഷൻ ഓഫ് ഇന്ത്യ (ടിഎഎഫ്ഐ) നാഷണൽ മാനേജിംഗ് കമ്മിറ്റി അംഗം പൗലോസ് കെ. മാത്യു പറഞ്ഞു.
എമിഗ്രേഷൻ നടപടികളിലെ നൂലാമാലകളും സുരക്ഷാ പ്രശ്നങ്ങളുമാണ് ഇന്ത്യയിലേക്കുള്ള വിദേശസഞ്ചാരികളുടെ വരവിൽ കുറവുണ്ടാക്കിയതെന്ന് ടൂറിസം രംഗത്തുള്ളവർ ചൂണ്ടിക്കാട്ടുന്നു. ഒരു കപ്പലിന് പത്തു ലക്ഷത്തോളം രൂപയാണു ഫീസിനത്തിൽ തുറമുഖ അഥോറിറ്റിക്കു നൽകേണ്ടത്.
കോടികൾ ചെലവഴിച്ചു നിർമിച്ച കൊച്ചി വെല്ലിംഗ്ടണ്‍ ഐലന്‍ഡിലെ ക്രൂയിസ് ടെർമിനലിൽ ലോകോത്തര നിലവാരത്തിലുള്ള പാസഞ്ചര്‍ ലോഞ്ച്, എമിഗ്രേഷന്‍ കൗണ്ടറുകള്‍, കസ്റ്റംസ് കൗണ്ടറുകള്‍, സെക്യൂരിറ്റി കൗണ്ടറുകള്‍, ക്രൂ ലോഞ്ച്, വൈ-ഫൈ സൗകര്യങ്ങൾ തുടങ്ങിയവ സജ്ജമാക്കിയിട്ടുണ്ട്.
വിഴിഞ്ഞത്തേക്ക് ക്രൂയിസുകൾ?
വലിയ ചരക്കുകപ്പലുകൾക്ക് സുഗമമായ പ്രവർത്തനങ്ങൾക്ക് ഇടമൊരുക്കിയ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന് അനുബന്ധമായി ക്രൂയിസുകൾക്ക് അടുക്കാനുള്ള സൗകര്യങ്ങൾ കൂടി പരിഗണനയിലാണ്. അങ്ങനെ വന്നാൽ കൊച്ചിയുടെ ക്രൂയിസ് ടൂറിസം സാധ്യതകളുടെ വഴിമുടക്കാൻ അതു കാരണമായേക്കും.
ഹോസ്പിറ്റാലിറ്റി, വാണിജ്യ മേഖലയിലെ അത്യാധുനിക സൗകര്യങ്ങൾ, ദക്ഷിണേന്ത്യയിലെ മികച്ച റോഡ് കണക്ടിവിറ്റി എന്നിവയെല്ലാം കൊച്ചിയിലേക്ക് സഞ്ചാരികളെ ആകർഷിക്കുന്നതാണ്. വിഴിഞ്ഞം തുറമുഖം യാഥാർഥ്യമായതിനു പിന്നാലെ, അവിടേക്കു ക്രൂയിസം ടൂറിസം കൂടി കരയ്ക്കടുത്താൽ കേരളത്തിന്റെ വിനോദസഞ്ചാര മേഖലയിൽ അതു വലിയ മാറ്റങ്ങളുണ്ടാക്കും.
ലാഭവിഹിതത്തിൽ ശിവ് നാടാർ മുന്നിൽ
മുംബൈ: എച്ച്സിഎൽ സ്ഥാപകൻ ശിവ് നാടാർ 2025 സാന്പത്തികവർഷത്തിൽ ഏറ്റവും കൂടുതൽ ലാഭവിഹിതം നേടുന്നയാളായി. ലിസ്റ്റ് ചെയ്ത കന്പനികളിൽ നിന്നുള്ള ലാഭവിഹിതത്തിന്റെ അടിസ്ഥാനത്തിൽ വിപ്രോയുടെ അസിം പ്രേംജിയെയും വേദാന്തയുടെ അനിൽ അഗർവാളിനെയും മറികടന്ന് എച്ച്സിഎൽ സ്ഥാപകൻ ശിവ് നാടാർ രാജ്യത്തെ ഏറ്റവും സന്പന്നനായ പ്രൊമോട്ടറായി.
റിപ്പോർട്ട് അനുസരിച്ച്, നാടാർ കുടുംബം 2025 സാന്പത്തിക വർഷത്തിൽ എച്ച്സിഎൽ ടെക്നോളജീസിൽനിന്ന് 9,906 കോടി രൂപ സന്പാദിച്ചു. ഒരു വർഷം മുന്‍പ് ഇത് 8,585 കോടി രൂപയായിരുന്നു. നാടാർ കുടുംബത്തിന് എച്ച്സിഎൽ ടെക്നോളജീസിൽ 60.82 ശതമാനം ഓഹരികൾ സ്വന്തമായുണ്ട്. 2025 സാന്പത്തിക വർഷത്തിൽ എച്ച്സിഎൽ 16,290 കോടി രൂപയുടെ ലാഭവിഹിതം നൽകി. കുടുംബത്തിന്റെ മറ്റൊരു ലിസ്റ്റഡ് കന്പനിയായ എച്ച്സിഎൽ 2024 സാന്പത്തിക വർഷത്തിലോ 2025 സാന്പത്തികവർഷത്തിലോ ഇക്വിറ്റി ലാഭവിഹിതം പ്രഖ്യാപിച്ചില്ല.
അസിം പ്രേജിയുടെ ലാഭവിഹിതം പകുതിയായി കുറഞ്ഞു
വിപ്രോയിൽനിന്ന് അസിം പ്രേംജി കുടുംബത്തിന്റെ ലാഭവിഹിതം 2025 സാന്പത്തിക വർഷത്തിൽ പകുതിയായി കുറഞ്ഞു. 2024 സാന്പത്തികവർഷത്തിൽ ഇത് 9,128 കോടി രൂപയായിരുന്നെങ്കിൽ 2025ൽ 4760 കോടി രൂപയായി.
പ്രധാനമായും ആ വർഷം ഓഹരി തിരിച്ചുവാങ്ങൽ നടക്കാതിരുന്നതിനാലാണ് അസിം പ്രേംജി കുടുംബത്തിന്റെ ലാഭവിഹിതം കുറഞ്ഞത്. 2024 സാന്പത്തികവർഷത്തിൽ വിപ്രോ 12,000 കോടി രൂപയുടെ തിരിച്ചുവാങ്ങൽ നടത്തിയിരുന്നു. അസിം പ്രേജി കുടുംബത്തിന് വിപ്രോയിൽ ഏകദേശം 72.7 ശതമാനം ഓഹരികളുണ്ട്.
2025 സാന്പത്തിക വർഷത്തിൽ വേദാന്തയുടെ അനിൽ അഗർവാൾ തന്റെ ലിസ്റ്റഡ് ഗ്രൂപ്പ് കന്പനികളിൽനിന്ന് ഏകദേശം 9,589 കോടി രൂപയുടെ ലാഭവിഹിതമാണ് നേടിയത്. സ്ഥാപനത്തിന്റെ 56.38 ശതമാനം ഓഹരികൾ അദ്ദേഹത്തിന്റെ കുടുംബത്തിന് സ്വന്തമാണ്.
റിലയൻസ് ഇൻഡസ്ട്രീസിന്റെ മുകേഷ് അംബാനി 3,655 കോടി രൂപയും ആസ്റ്റർ ഡിഎം ഹെൽത്ത്കെയറിന്റെ ആസാദ് മൂപ്പൻ 2,574 കോടി രൂപയും ലാഭവിഹിതം നേടി.
2024ൽ 6,766 കോടി രൂപ ലാഭവിഹിതം നൽകിയിടത്തുനിന്ന് 2025 സാന്പത്തിക വർഷത്തിൽ 7,443 കോടി രൂപയുടെ ലാഭവിഹിതമാണ് റിലയൻസ് ഇൻഡസ്ട്രീസ് നൽകിയത്. കന്പനിയിൽ 49.11 ശതമാനം ഓഹരിയുള്ള മുകേഷ് അംബാനി കുടുംബത്തിന്റെ ഉടമസ്ഥതയിലാണ്.
2025 സാന്പത്തികവർഷത്തിൽ ദിലീപ് ഷാങ്വി കുടുംബം സണ്‍ ഫാർമസ്യൂട്ടിക്കൽസിൽ നിന്ന് 2091 കോടി രൂപയുടെ ലാഭവിഹിതം നേടി.
2025 സാന്പത്തികവർഷത്തിൽ ഗൗതം അദാനിയുടെ കുടുംബം ഗ്രൂപ്പിന്റെ ലിസ്റ്റഡ് സംരംഭങ്ങളിൽനിന്ന് 1,460 കോടി രൂപയുടെ ലാഭവിഹിതം നേടി.
ഓക്സിജന്റെ നവീകരിച്ച നാഗന്പടം ഷോറും ഉദ്ഘാടനം ചെയ്തു
കോട്ടയം: ഡിജിറ്റല്‍ ഗാഡ്ജറ്റ്സ് ഇലക്ട്രോണിക്സ് ഗൃഹോപകരണ വിതരണക്കാരായ ഓക്സിജന്‍ ദി ഡിജിറ്റല്‍ എക്സ്പെര്‍ട്ടിന്റെ നവീകരിച്ച പുതിയ ഷോറൂം കോട്ടയം നാഗമ്പടത്ത് ഉദ്ഘാടനം ചെയ്തു.
കോട്ടയം മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ ബിന്‍സി സെബാസ്റ്റ്യന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. നാഗമ്പടം നോര്‍ത്ത് വാര്‍ഡ് കൗണ്‍സിലര്‍ ഷൈനി ഫിലിപ്പ് ആദ്യവില്പന നടത്തി. മുന്‍സിപ്പല്‍ കൗണ്‍സിലര്‍ ടി.സി. റോയ്, ഓക്സിജന്‍ സിഇഒ ഷിജോ കെ. തോമസ് തുടങ്ങിയവര്‍ പങ്കെടുത്തു.
മൊബൈല്‍ ഫോണുകളും ലാപ്ടോപ്പുകളും കൂടാതെ എല്ലാവിധ ഗൃഹോപകരണങ്ങളും ഏറ്റവും മികച്ച വിലയില്‍ ഉപഭോക്താക്കള്‍ക്ക് സ്വന്തമാക്കാന്‍ നാഗമ്പടത്ത് പ്രവര്‍ത്തനമാരംഭിച്ച നവീകരിച്ച ഓക്സിജന്‍ ഷോറൂമില്‍ അവസരമുണ്ട്. ഓണ്‍ലൈനില്‍ മാത്രം ലഭ്യമായിരുന്ന വിവിധ കമ്പനികളുടെ മൊബൈല്‍ ഫോണുകള്‍ ഉപഭോക്താക്കള്‍ക്ക് സ്വന്തമാക്കാന്‍ കഴിയും.
ഉദ്ഘാടനത്തോടനുബന്ധിച്ച് ആകര്‍ഷകമായ ഓഫറുകള്‍ ഓക്സിജന്‍ ഒരുക്കിയിട്ടുണ്ട്. 10,000 രൂപ വരെ വിലമതിക്കുന്ന ഗിഫ്റ്റ് വൗച്ചര്‍ സമ്മാനമുണ്ട്. പലിശരഹിതമായ തവണ വ്യവസ്ഥയിലൂടെ ഉത്്പന്നങ്ങള്‍ വാങ്ങാന്‍ ഓക്സിജന്‍ ഉപഭോക്താക്കള്‍ക്കായി പ്രത്യേക ഫിനാന്‍ഷ്യല്‍ പ്ലാനുകള്‍ തയാറാക്കിയിട്ടുണ്ട്.
പഴയ മൊബൈല്‍ ഫോണുകളോ ലാപ്ടോപ്പുകളോ എല്‍ഇഡി ടിവി എസി മുതലായവയോ കൊണ്ടുവന്നാല്‍ പുതിയ ഉത്പന്നങ്ങള്‍ മാറ്റി വാങ്ങാനും അവസരമുണ്ട്. ഫോൺ: 90201 00100.
യൂറോപ്യൻ യൂണിയനും മെക്സിക്കോയ്ക്കും 30% തീരുവ
വാഷിംഗ്ടണ്‍: യൂറോപ്യൻ യൂണിയൻ, മെക്സിക്കോ എന്നിവിടങ്ങളിൽനിന്നുള്ള എല്ലാം സാധനങ്ങളുടെയും ഇറക്കുമതിക്കും യുഎസ് 30 ശതമാനം തീരുവ ഏർപ്പെടുത്തുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ച്. സോഷ്യൽ മീഡിയയിൽ പങ്കുവച്ച കത്തിലൂടെയാണ് ട്രംപ് പ്രഖ്യാപനം നടത്തിയത്. ഓഗസ്റ്റ് ഒന്നുമുതൽ പുതിയ തീരുവ പ്രാബല്യത്തിലാകും.
ഫെന്റാനൈലിന്റെയും മറ്റ് മയക്കുമരുന്നുകളുടെയും യുഎസിലേക്കുള്ള ഒഴുക്ക് തടയുന്നതിൽ മെക്സിക്കോ പരാജയപ്പെട്ടതും യൂറോപ്യൻ യൂണിയനുമായി ദീർഘകാലമായുള്ള വ്യാപാര അസന്തുലിതാവസ്ഥയുമാണ് തീരുവ ഏർപ്പെടുത്താൻ ട്രംപിനെ പ്രേരിപ്പിച്ചത്.
27 രാജ്യങ്ങളുടെ കൂട്ടായ്മയ്ക്കായി യുഎസുമായി ഒരു സമഗ്ര വ്യാപാര കരാറിലെത്താൻ യൂറോപ്യൻ യൂണിയൻ പ്രതീക്ഷിച്ചിരുന്നു.
ഈ ആഴ്ച ആദ്യം, ജപ്പാൻ, ദക്ഷിണകൊറിയ, കാനഡ, ബ്രസീൽ എന്നിവയുൾപ്പെടെ നിരവധി രാജ്യങ്ങൾക്കായി ട്രംപ് പുതിയ താരിഫ് പ്രഖ്യാപനങ്ങൾ പുറപ്പെടുവിച്ചു.
20ലധികം രാജ്യങ്ങൾക്ക് തീരുവ മുന്നറിയിപ്പ് നൽകിക്കൊണ്ട് ട്രംപ് കത്തയച്ചിരുന്നു. പുതിയ ഉഭയകക്ഷി വ്യാപാരക്കരാർ ഉറപ്പിക്കിയില്ലെങ്കിൽ ഇവർക്കെതിരേ ഓഗസ്റ്റ് ഒന്നു മുതൽ തീരുവ ഏർപ്പെടുത്തുമെന്നാണ് ട്രംപ് അറിയിച്ചത്.
ജപ്പാൻ, ദക്ഷിണ കൊറിയ, ദക്ഷിണാഫ്രിക്ക രാജ്യങ്ങൾക്കെതിരേ 25 ശതമാനം മുതൽ 40 ശതമാനം വരെ തീരുവ ചുമത്താൻ സാധ്യതയുണ്ട്. കൂടാതെ മറ്റ് എട്ട് രാജ്യങ്ങൾക്കുകൂടി കത്തെഴുതി അദ്ദേഹം പട്ടിക വിപുലീകരിച്ചു.
പുതിയ തീരുവ നിരക്കുകൾ ബ്രസീൽ (50%), ഫിലിപ്പീൻസ് (20%), ബ്രൂണെയ് (25%), മോൾഡോവ (25%), അൾജീരി (30%), ലിബിയ (30%), ഇറാക്ക് (30%), ശ്രീലങ്ക (30%) എന്നിങ്ങനെ പ്രഖ്യാപിച്ചു.
കൂടാതെ ചെന്പിന് 50% തീരുവയും ഏർപ്പെടുത്തി. അലുമിനിയം, സ്റ്റീൽ ഇറക്കുമതികൾക്ക് 50 ശതമാനം ആഗോള തീരുവയും യുഎസിൽ നിർമിക്കാത്ത എല്ലാത്തരം കാറുകൾക്കും ട്രക്കുകൾക്കും 25 ശതമാനം തീരുവയും എർപ്പെടുത്തിയിട്ടുണ്ട്.
ഫെഡറൽ ബാങ്ക് കൊച്ചി മാരത്തൺ രജിസ്ട്രേഷൻ തുടങ്ങി
കൊച്ചി: ഫെഡറൽ ബാങ്ക് കൊച്ചി മാരത്തൺ 2026ന്റെ നാലാം പതിപ്പിന് രജിസ്ട്രേഷൻ ആരംഭിച്ചു. 2026 ഫെബ്രുവരി എട്ടിന് നടക്കുന്ന മത്സരങ്ങൾ 42.195 കിലോമീറ്റർ മാരത്തൺ, 21.1 കിലോമീറ്റർ ഹാഫ് മാരത്തൺ, 10 കിലോമീറ്റർ റൺ, 3 കിലോമീറ്റർ ഗ്രീൻ റൺ, എന്നിങ്ങനെ നാലു വിഭാഗങ്ങളിലായാണു നടക്കുക.
പൊതുജനാരോഗ്യവും ശാരീരികക്ഷമതയും മെച്ചപ്പെടുത്താൻ ലക്ഷ്യമിട്ട് ക്ലിയോ സ്പോർട്സാണ് മാരത്തൺ ഏകോപിപ്പിക്കുന്നത്. സെപ്റ്റംബർ 15 നുള്ളിൽ രജിസ്റ്റർ ചെയ്യുന്നവർക്ക് മേൽപ്പറഞ്ഞ എല്ലാ വിഭാഗങ്ങളിലും മൺസൂൺ ഏർളി ബേർഡ് ഓഫർ -രജിസ്ട്രേഷൻ ഫീസിൽ പത്തു ശതമാനം കിഴിവ് ലഭിക്കും.
കൂടാതെ ആദ്യം രജിസ്റ്റർ ചെയ്യുന്ന 1000 പേർക്ക് കസ്റ്റമൈസ്ഡ് റേസ് ടീ ഷർട്ട് സ്വന്തമാക്കാനുള്ള അവസരവുമുണ്ട്. കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനും www.kochimarathon.in സന്ദർശിക്കുക.
ഹൈബി ഈഡൻ എംപി രജിസ്ട്രേഷന്റെ ഉദ്ഘാടനം നിർവഹിച്ചു. ക്ലിയോസ്പോർട്സ് ഡയറക്ടർ ശബരി നായർ, വൈസ് പ്രസിഡന്റ് മാർക്കറ്റിംഗ് നിധുൻ സദാനന്ദൻ എന്നിവർ പ്രസംഗിച്ചു.
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വില വീണ്ടും ഉയര്‍ന്നു. പവന് 520 രൂപയുടെയും ഗ്രാമിന് 65 രൂപയുടെയും വര്‍ധനവാണ് ഇന്നലെ രേഖപ്പെടുത്തിയത്. ഇതോടെ ഒരു ഗ്രാമിന് 9,140 രൂപയും പവന് 73,120 രൂപയുമായി.
ജൂണിൽ ആഭ്യന്തര വിമാനയാത്രക്കാരുടെ എണ്ണം കൂടി
മുംബൈ: 2025 ജൂണിൽ ആഭ്യന്തര വിമാനയാത്രക്കാരുടെ എണ്ണം വാർഷികാടിസ്ഥാനത്തിൽ 5.1 ശതമാനം വർധിച്ചതായി ക്രെഡിറ്റ് റേറ്റിംഗ് ഏജൻസിയായ ഐസിആർഎ അറിയിച്ചു.
2024 ജൂണിൽ 132.1 ലക്ഷത്തെക്കാൾ 5.1 ശതമാനം ഉയർന്ന് ഈ ജൂണിൽ 138.7 ലക്ഷം ആളുകളാണ് വിമാനയാത്രകൾ നടത്തിയത്. എന്നാൽ മേയ് മാസവുമായി താരതമ്യപ്പെടുത്തുന്പോൾ 1.3 ശതമാനത്തിന്റെ ഇടിവുണ്ടായിട്ടുണ്ട്.
2025 ജൂണിൽ വിമാനക്കന്പനികൾ സീറ്റ് നൽകിയ കണക്ക് 2024 ജൂണിനെ അപേക്ഷിച്ച് 4.9 ശതമാനം കൂടുതലായിരുന്നു. എന്നാൽ, 2025 മേയ് മാസവുമായി താരതമ്യപ്പെടുത്തുന്പോൾ ഇത് 2.3 ശതമാനം കുറവാണ്.
2026 സാന്പത്തിക വർഷത്തിൽ രാജ്യത്തെ വ്യോമയാന വ്യവസായം 2,000 മുതൽ 3,000 കോടി രൂപ വരെ നഷ്ടം രേഖപ്പെടുത്തുമെന്ന് ഐസിആർഎയും പ്രവചിച്ചു. വിമാന ഇന്ധന വിലയിലെ വർധനയും ഭൗരാഷ്ട്രീയ അപകടസാധ്യതകളും ഇതിന് കാരണമാകും.
2025-26 സാന്പത്തിക വർഷത്തിന്റെ ആദ്യപാദത്തിൽ ആഭ്യന്തര വിമാനയാത്രക്കാരുടെ എണ്ണം 4.22 കോടിയലധികമായിരുന്നു.
എച്ച്പി ലേസർ എം-300 പ്രിന്ററുകൾ വിപണിയിൽ
കൊച്ചി: വേഗതയേറിയ ഓട്ടോ-ഡ്യൂപ്ലെക്സ് സംവിധാനമുള്ള ലേസർ എം300 ശ്രേണി പ്രിന്ററുകൾ എച്ച്പി പുറത്തിറക്കി.
മികച്ച പ്രിന്റ് ഗുണനിലവാരം, ഊർജ ഉപഭോഗത്തിലെ കാര്യക്ഷമത, 3000 പേജുകൾ വരെ നൽകുന്ന ടോണർ എന്നിവ ഉറപ്പുനൽകുന്നതാണ് അഞ്ച് മോഡലുകൾ ഉൾപ്പെടുന്ന പുതിയ ശ്രേണി. മിനിറ്റിൽ 30 പേജ് വരെ പ്രിന്റ്ചെയ്യാനാകും.
മോട്ടോ ജി 96 5ജി പുറത്തിറക്കി
കൊച്ചി: മോട്ടോറോള ജി-സീരീസിലെ പുതിയ സ്മാർട്ട്ഫോണായ മോട്ടോ ജി 96 5ജി പുറത്തിറക്കി.
ഐപി 68 അണ്ടർവാട്ടർ പ്രൊട്ടക്ഷൻ, 144എച്ച്സെഡ് 3ഡി കർവ്ഡ് പിഒഎൽഇഡി എഫ്എച്ച്ഡി പ്ലസ് ഡിസ്പ്ലേ, മോട്ടോ എഐ, 4കെ വീഡിയോ റിക്കാർഡിംഗ്, 50 എംപി ഒഐഎസ് സോണി ലിറ്റിയ 700സി കാമറ, സ്നാപ് ഡ്രാഗൺ 7എസ് ജൻ2 പ്രോസസർ എന്നിവയാണ് മോട്ടോ ജി96യുടെ പ്രത്യേകതകൾ.