6000 അനധികൃത കുടിയേറ്റക്കാരെ മരിച്ചവരുടെ പട്ടികയിൽപ്പെടുത്തി
Sunday, April 13, 2025 1:05 AM IST
വാഷിംഗ്ടൺ: അമേരിക്കയിലെ 6000 ത്തിലധികം അനധികൃത കുടിയേറ്റക്കാരെ മരിച്ചവരുടെ പട്ടികയിൽ ഉൾപ്പെടുത്തി ട്രംപ് ഭരണകൂടം. ഇവരെ നിർബന്ധിതമായി നാടുകടത്തുമെന്നും സർക്കാർ അറിയിച്ചു.
ജോ ബൈഡന്റെ ഭരണകാലത്ത് കുടിയേറ്റക്കാർക്ക് യുഎസിൽ പ്രവേശിക്കാനും താത്കാലികമായി താമസിക്കാനും അനുവാദമുണ്ടായിരുന്നു. കുടിയേറ്റക്കാരുടെ സാമൂഹികസുരക്ഷാ നമ്പറുകൾ റദ്ദാക്കും. അവരെ ജോലി ചെയ്യാൻ അനുവദിക്കില്ലെന്നുമാണ് ട്രംപ് ഭരണകൂടത്തിന്റെ നിലപാട്.
ഇവർക്കു മറ്റ് ആനുകൂല്യങ്ങൾ ലഭിക്കാൻ കഴിയാത്ത സാഹചര്യവും ട്രംപ് ഭരണകൂടം ഒരുക്കിയിട്ടുണ്ട്. ഈ കുടിയേറ്റക്കാരെ ‘സ്വയം നാടുകടത്താനും’ സ്വന്തം രാജ്യങ്ങളിലേക്ക് മടങ്ങിപ്പോകാനും പ്രോത്സാഹിപ്പിക്കുക എന്നതാണു സർക്കാരിന്റെ ലക്ഷ്യമെന്നും ട്രംപ് വ്യക്തമാക്കി. സാമൂഹികസുരക്ഷാ നമ്പറുകൾ ഇല്ലാതാക്കുന്നതുവഴി ട്രംപ് ഭരണകൂടം പല സാമ്പത്തിക സേവനങ്ങളിൽനിന്ന് ഇവരെ ഒഴിവാക്കുകയും ബാങ്കുകളോ മറ്റ് അടിസ്ഥാനസേവനങ്ങളോ ഉപയോഗിക്കുന്നതിൽനിന്നു വിലക്കുകയും ചെയ്തിരിക്കുകയാണ്.
ബൈഡൻ സർക്കാരിന്റെ കാലത്ത് അമേരിക്കയിൽ പ്രവേശിച്ച കുടിയേറ്റക്കാരെ പിടികൂടാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ഈ നീക്കം. സിബിപി വൺ ആപ്പ് ഉപയോഗിച്ചു രാജ്യത്തെത്തിയ കുടിയേറ്റക്കാരുടെ നിയമപരമായ പദവി ഡിപ്പാർട്ട്മെന്റ് ഓഫ് ഹോംലാൻഡ് സെക്യൂരിറ്റി (ഡിഎച്ച്എസ്) തിങ്കളാഴ്ച റദ്ദാക്കിയിരുന്നു. ഏകദേശം ഒന്പത് ലക്ഷം കുടിയേറ്റക്കാരാണ് സിബിപി വൺ ആപ്പ് ഉപയോഗിച്ച് യുഎസിലെത്തിയത്. ഇവരെ ലക്ഷ്യമിടുന്നതിന്റെ ഭാഗമായാണ് 6000ത്തോളം പേരെ മരിച്ചതായി പ്രഖ്യാപിക്കുന്ന പുതിയ നടപടി.
ബൈഡൻ സർക്കാരിന്റെ കാലത്ത് പ്രസിഡൻഷ്യൽ അധികാരത്തിന്റെ ഭാഗമായാണ് രണ്ടു വർഷത്തെ താത്കാലിക അനുമതിയോടെ കുടിയേറ്റക്കാർക്ക് യുഎസിൽ തുടരാനും ജോലി ചെയ്യാനും അനുമതി നൽകിയിരുന്നത്. താത്കാലികമായി യുഎസിൽ തുടരാൻ നിയമപരമായ അനുമതിയുള്ള ക്യൂബ, ഹെയ്തി, നിക്കരാഗ്വ, വെനസ്വേല എന്നീ രാജ്യങ്ങളിൽനിന്നുള്ളവരോട് ഈ മാസം അവസാനം രാജ്യം വിടാൻ ട്രംപ് ഭരണകൂടം ഉത്തരവിട്ടിരുന്നെങ്കിലും ഫെഡറൽ കോടതി ഈ ഉത്തരവ് തടഞ്ഞിരിക്കുകയാണ്.
അനധികൃത കുടിയേറ്റക്കാർ രജിസ്റ്റർ ചെയ്യണമെന്ന ട്രംപിന്റെ തീരുമാനത്തിന് കോടതിയുടെ അനുമതി
വാഷിംഗ്ടൺ: അമേരിക്കയിൽ അനധികൃതമായി തങ്ങുന്ന എല്ലാവരും ഫെഡറൽ ഗവൺമെന്റിൽ രജിസ്റ്റർ ചെയ്യണമെന്നും രേഖകൾ കൈവശം വയ്ക്കണമെന്നുമുള്ള തീരുമാനവുമായി ട്രംപ് ഭരണകൂടത്തിന് മുന്നോട്ടുപോകാമെന്ന് കോടതി വ്യക്തമാക്കി. വാഷിംഗ്ടണിലെ യുഎസ് ഡിസ്ട്രിക്ട് ജഡ്ജി ദാബ്നെ ഫ്രിഡ്രിച്ചാണ് ഈ ഉത്തരവ് നൽകിയത്.
രാജ്യത്തുടനീളമുള്ള അനധികൃത കുടിയേറ്റക്കാരെ സംബന്ധിച്ചിടത്തോളം ദൂരവ്യാപകമായ പ്രത്യാഘാതമുണ്ടാക്കുന്നതാണ് ഈ നീക്കം. വിധി വന്നയുടൻ ഇനിമുതൽ രജിസ്ട്രേഷൻ നിർബന്ധമായി നടപ്പിലാക്കുമെന്ന് ഹോംലാൻഡ് സെക്യൂരിറ്റി വകുപ്പ് വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.
രാജ്യത്ത് അനധികൃതമായി താമസിക്കുന്നവർ ഫെഡറൽ ഗവൺമെന്റിൽ രജിസ്റ്റർ ചെയ്യണമെന്ന നിബന്ധന നടപ്പാക്കാൻ ഫെബ്രുവരി 25നാണ് ട്രംപ് ഭരണകൂടം തീരുമാനിച്ചത്. സ്വയം റിപ്പോർട്ട് ചെയ്യാത്തവർക്കു പിഴയോ നിയമനനടപടികളോ നേരിടേണ്ടിവരുമെന്നും വ്യക്തമാക്കിയിരുന്നു.