ശക്തരായ അയൽക്കാർ തമ്മിലുള്ള ചർച്ച: ഷീ
മോസ്കോ: രണ്ടു ശക്തരായ അയൽക്കാർ തമ്മിലുള്ള ചർച്ചയാണു മോസ്കോയിൽ നടക്കുന്നതെന്നും റഷ്യൻ പ്രസിഡന്റ് വ്ലാദിമർ പുടിനെ ചൈന സന്ദർശിക്കാൻ ക്ഷണിക്കുമെന്നും റഷ്യ സന്ദർശിക്കുന്ന ചൈനീസ് പ്രസിഡന്റ് ഷീചിൻപിംഗ് പറഞ്ഞു.
മൂന്നു ദിവസത്തെ റഷ്യൻ സന്ദർശനം നടത്തുന്ന ഷി ചിൻപിംഗും റഷ്യൻ പ്രസിഡന്റ് പുടിനും യുക്രെയ്ൻ അധിനിവേശത്തെ സംബന്ധിച്ച് ഇന്നലെ ചർച്ച നടത്തി. യുക്രെയ്ൻ യുദ്ധത്തിനുശേഷമുള്ള റഷ്യ-ചൈന വ്യാപരബന്ധത്തെക്കുറിച്ച് ഇരു നേതാക്കളും ചർച്ച ചെയ്തു.
റഷ്യയുമായി എല്ലാമേഖലകളിലുള്ള നയതന്ത്ര ബന്ധം ശക്തിപ്പെടുത്തുകയാണു ലക്ഷ്യമെന്നു ഷീ ചിൻപിംഗ് ചർച്ചയ്ക്കുശേഷം വെളിപ്പെടുത്തി.
തിങ്കളാഴ്ച ഷിയും പുടിനും നാലര മണിക്കൂർ ചർച്ച നടത്തി. ചർച്ചയിൽ യുക്രെയ്ൻ പ്രതിസന്ധി മറികടക്കാനുള്ള ചൈനീസ് നിർദേശത്തെക്കുറിച്ച് ഇരു നേതാക്കളും ചർച്ച നടത്തി. ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാര, സൈനിക സഹകരണം ശക്തിപ്പെടുത്തുന്നതുസംബന്ധിച്ചും ഇരുനേതാക്കളും ചർച്ച ചെയ്തു.
ജാപ്പനീസ് പ്രധാനമന്ത്രി യുക്രെയ്നിൽ
കീവ്: ജാപ്പനീസ് പ്രധാനമന്ത്രി ഫുമിയോ കിഷിഡ യുക്രെയ്നിൽ അപ്രതീക്ഷിത സന്ദർശനം നടത്തി. ചൈനീസ് പ്രസിഡന്റ് ഷീ ചിൻപിംഗ് റഷ്യയിൽ മൂന്നു ദിവസ സന്ദർശനം നടത്തുന്നതിനിടെയാണ് ജാപ്പനീസ് പ്രധാനമന്ത്രിയുടെ കീവ് സന്ദർശനം.
കീവിലെ സെൻട്രൽ സ്റ്റേഡിയത്തിൽ കിഷിഡയ്ക്കു സ്വീകരണം നൽകുന്ന വീഡിയോ ജാപ്പനീസ് ദേശീയമാധ്യമായ എൻഎച്ച്കെയിലൂടെ സംപ്രേഷണം ചെയ്തു. വ്യാഴാഴ്ച പോളണ്ടിലെത്തി പ്രസിഡന്റ് ആൻഡ്രേസ് ഡ്യൂഡയുമായി കിഷിഡ ചർച്ച നടത്തും.
ശ്രീലങ്കയ്ക്ക് ഐഎംഎഫ് സാന്പത്തിക സഹായം
വാഷിംഗ്ടൺ/കൊളംബോ: കടക്കെണിയിൽപ്പെട്ട ശ്രീലങ്കയ്ക്ക് അന്താരാഷ്ട്ര നാണയനിധി(ഐഎംഎഫ്) 300 കോടി ഡോളർ സാന്പത്തിക സഹായം പ്രഖ്യാപിച്ചു.
നാൽപത്തിയെട്ടുമാസത്തേക്ക് 300 കോടി ഡോളറിന്റെ സഹായമാണ് ഐഎംഎഫ് എക്സിക്യൂട്ടീവ് ബോർഡ് അനുവദിച്ചത്. ശ്രീലങ്കയിൽ അതിഭീകരമായ സാന്പത്തിക പ്രതിസന്ധി നിലനിൽക്കുന്ന സമയത്താണ് ആശ്വാസകരമായ നടപടി. ഐഎംഎഫിന്റെ കരുതൽ ധനത്തിൽനിന്ന് 228.6 കോടി അതായത് 300 കോടി ഡോളറിനു തുല്യമായ തുകയാണ് ശ്രീലങ്കയ്ക്ക് അനുവദിക്കുക.
ഏപ്രിൽ മുതലാണ് ലങ്കയിൽ സാന്പത്തിക പ്രതിസന്ധി രൂക്ഷമായത്. സാന്പത്തിക പ്രതിസന്ധിയെത്തുടർന്ന് രാജ്യത്ത് വൻ കലാപം പൊട്ടിപ്പുറപ്പെടുകയും പ്രസിഡന്റ് ഗോട്ടാബയ രജപക്സെ രാജ്യം വിടുകയും ചെയ്തു. ഐഎംഎഫിന്റെ അടിയന്തരസാഹയത്തെ പ്രസിഡന്റ് റെനിൽ വിക്രമസിംഹെ സ്വാഗതം ചെയ്തു.
അമേരിക്കയിലും ഖാലിസ്ഥാൻ വിഘടനവാദികളുടെ അക്രമം
ന്യൂഡൽഹി: ഇംഗ്ലണ്ടിനു പിന്നാലെ അമേരിക്കയിലെ സാൻഫ്രാൻസിസ്കോയിലെ ഇന്ത്യൻ കോണ്‍സുലേറ്റിൽ ഖാലിസ്ഥാൻ വാദികളായ സിക്കുകാർ അക്രമണം നടത്തിയത് കേന്ദ്രസർക്കാരിനെ ഞെട്ടിച്ചു.
സാൻഫ്രാൻസിസ്കോയിലെ ഇന്ത്യൻ കോണ്‍സുലേറ്റിലേക്ക് ഇരച്ചുകയറിയ അക്രമികൾ ചില്ലുകൾ അടിച്ചുതകർക്കുകയും അമൃത്പാലിനെ മോചിപ്പിക്കണമെന്ന് ഭിത്തിയിൽ സ്പ്രേ പെയിന്റു കൊണ്ട് എഴുതിവയ്ക്കുകയും ചെയ്തു. ഓസ്ട്രേലിയയിലെ വിക്ടോറിയയിൽ ഇന്ത്യക്കാരെ അക്രമിച്ച ഖാലിസ്ഥാൻ വാദികളായ ആറ് സിക്കുകാരുടെ ഫോട്ടോകൾ ഇന്നലെ ഓസ്ട്രേലിയൻ പോലീസ് പുറത്തുവിട്ടു.
പോലീസ് വലയിൽനിന്നു രക്ഷപ്പെട്ട ഖാലിസ്ഥാൻ അനുകൂല നേതാവ് അമൃത്പാൽ സിംഗിനായുള്ള തെരച്ചിൽ പുരോഗമിക്കുന്നതിനിടെ ഇംഗ്ലണ്ടിലും അമേരിക്കയിലും ഓസ്ട്രേലിയയിലും സിക്ക് തീവ്രവാദികൾ ദേശീയ പതാകയ്ക്കും ഇന്ത്യൻ കാര്യാലയങ്ങൾക്കുംനേരേ അക്രമം നടത്തിയതും ഖാലിസ്ഥാൻ അനുകൂല മുദ്രാവാക്യങ്ങൾ മുഴക്കിയതും കേന്ദ്രസർക്കാരിന് തലവേദനയായി.
വിദേശങ്ങളിലെ സിക്കുകാരുടെ പിന്തുണ തീവ്രവാദികൾക്കു കൂടി വരുന്നതും അമൃത്പാൽ സിംഗിനെ കണ്ടെത്തി അറസ്റ്റ് ചെയ്യാൻ വൈകുന്നതും സർക്കാരിനു നാണക്കേടും തിരിച്ചടിയുമാണ്. സൗഹൃദ രാജ്യങ്ങൾ പോലും ഇന്ത്യൻ കാര്യാലയങ്ങൾക്കു സുരക്ഷ ഒരുക്കുന്നതിൽ വീഴ്ച വരുത്തിയതു ഗുരുതരമാണെന്ന് മുൻ വിദേശകാര്യ സഹമന്ത്രി ശശി തരൂർ പറഞ്ഞു.
ലണ്ടനിലെ ഇന്ത്യൻ ഹൈക്കമ്മീഷനിലെ ത്രിവർണ പതാക താഴെയിറക്കി ഖാലിസ്ഥാൻ അനുകൂല പതാക ഉയർത്തിയതിൽ സുരക്ഷാ വീഴ്ച ഉണ്ടായതിൽ ഡൽഹിയിലെ ബ്രിട്ടീഷ് ഡെപ്യൂട്ടി ഹൈക്കമ്മീഷണർ ക്രിസ്റ്റീന സ്കോട്ടിനെ വിളിച്ചുവരുത്തി വിദേശകാര്യ മന്ത്രാലയം പ്രതിഷേധം അറിയിച്ചിരുന്നു.
ഓസ്ട്രേലിയയിൽ അക്രമം ഉണ്ടായ സാഹചര്യത്തിൽ ലണ്ടനിലും അമേരിക്കയിലും സുരക്ഷ കർശനമാക്കാതിരുന്നതിന് വിശദീകരണമില്ല. ലണ്ടനിൽ തീവ്രവാദികൾ ഇന്ത്യൻ പതാക താഴെയിറക്കിയ സംഭവത്തിൽ ഇന്ത്യയിലെ ബ്രിട്ടീഷ് ഹൈക്കമ്മീഷണർ അലക്സ് എല്ലിസ് ഇന്നലെ അപലപിച്ചു. ലണ്ടനിലെ ഹൈക്കമ്മീഷൻ ഓഫീസിനു മുന്നിൽ ഇന്ത്യൻ ജീവനക്കാർ ഇന്നലെ കൂറ്റൻ ത്രിവർണ പതാക പ്രദർശിപ്പിച്ചു.
അമൃത്പാലിനെ കിട്ടിയില്ല;അമ്മാവൻ കീഴടങ്ങി
പോലീസ് വലയിൽനിന്നു രക്ഷപ്പെട്ട ഖാലിസ്ഥാൻ വാദിയും തീവ്ര മതപ്രഭാഷകനുമായ അമൃത്പാൽ സിംഗിന്റെ അമ്മാവൻ ഹർജിത് സിംഗും ഡ്രൈവർ ഹർപ്രീത് സിംഗും ജലന്ധറിൽ പോലീസിനു കീഴടങ്ങി. ജലന്ധറിലെ മെഹത്പൂർ പ്രദേശത്തെ ഒരു ഗുരുദ്വാരയ്ക്ക് സമീപം ഞായറാഴ്ച രാത്രിയാണ് ഇയാൾ കീഴടങ്ങിയതെന്നു ജലന്ധർ റൂറൽ സീനിയർ പോലീസ് സൂപ്രണ്ട് സ്വരൻദീപ് സിംഗ് പറഞ്ഞു. അമൃത്പാലിന്റെ സഹായികളും അനുഭാവികളുമായ 112 പേരെ പഞ്ചാബ് പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
അമൃത്പാലിനായുള്ള തെരച്ചിൽ തുടരുകയാണെന്ന് എസ്എസ്പി പറഞ്ഞു. പാക്കിസ്ഥാൻ അതിർത്തിയിലും ഹിമാചൽ പ്രദേശിലും അർധസൈനിക വിഭാഗങ്ങളും പോലീസും തെരച്ചിൽ നടത്തുന്നുണ്ട്. വിഘടവാദികൾ ചാവേർ അക്രമണങ്ങൾക്കായി വൻതോതിൽ ആയുധ ശേഖരവും യുവാക്കൾക്കു പരിശീലനവും നൽകിയിരുന്നതായി പോലീസ് പറഞ്ഞു.
കലാപ, അക്രമ സാധ്യത കണക്കിലെടുത്ത് പഞ്ചാബിൽ ഇന്റർനെറ്റ് സേവനങ്ങൾ ഇന്നലെയും വിച്ഛേദിച്ചു. ഇന്റർനെറ്റ് സേവനം ഇന്നും ലഭ്യമാകില്ല. പഞ്ചാബിലെങ്ങും പോലീസ് ഫ്ളാഗ് മാർച്ചുകളും തെരച്ചിലും നടത്തി. ’വാരിസ് പഞ്ചാബ് ദെ’ എന്ന സംഘടനയുടെ തലവന്‍ വിദേശത്തുള്ള സിക്കുകാർ വൻതോതിൽ ആയുധങ്ങളും പണവും നൽകുന്നുണ്ട്.
ബ്രിട്ടീഷ് ഹൈക്കമ്മീഷനിൽ സിക്ക് പ്രതിഷേധം
ന്യൂഡൽഹി: ലണ്ടനിലെ ഇന്ത്യൻ ഹൈക്കമ്മീഷനുമുന്നിലുള്ള ത്രിവർണപതാക കഴിഞ്ഞ ദിവസം ഖലിസ്ഥാൻ ഭീകരർ പകുതി താഴ്ത്തിക്കെട്ടിയ നടപടിയിൽ പ്രതിഷേധം അറിയിച്ച് സിക്ക് മതവിശ്വാസികൾ ഇന്നലെ ഡൽഹി ചാണക്യപുരിയിലെ ബ്രിട്ടീഷ് ഹൈക്കമ്മീഷനുമുന്നിൽ ഒത്തുചേർന്നു പ്രതിഷേധിച്ചു .ഭാരത് ഹമാരാ സ്വാഭിമാൻ ഹെ(ഇന്ത്യ എന്റെ അഭിമാനം) എന്നെഴുതിയ മൂവർണ പ്ലക്കാർഡുകളുമേന്തിയെത്തിയാണ് പ്രതിഷേധത്തിൽ പങ്കുചേർന്നത്.
യുക്രെയ്ൻ: ഷി-പുടിൻ കൂടിക്കാഴ്ച
മോസ്കോ: ചൈനീസ് പ്രസിഡന്റ് ഷി ചിൻപിംഗ് മൂന്നു ദിവസത്തെ സന്ദർശനത്തിനായി റഷ്യയിൽ എത്തി. 2022 ഫെബ്രുവരിയിൽ യുക്രെയ്ൻ അധിനിവേശം ആരംഭിച്ചശേഷം ആദ്യമായാണ് ചൈനീസ് പ്രസിഡന്റ് റഷ്യ സന്ദർശിക്കുന്നത്.
ഇരു രാജ്യങ്ങളും തമ്മിലുള്ള പരിധികളില്ലാത്ത സൗഹൃദം കൂടുതൽ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണു സന്ദർശനം. ഊർജ ദൗർലഭ്യമുള്ള വൻ സാന്പത്തികശക്തിയായ ചൈന, റഷ്യയിൽനിന്നുള്ള എണ്ണയെയും പ്രകൃതിവാതകത്തെയും കൂടുതലായി ആശ്രയിക്കുന്നുണ്ട്. അമേരിക്കൻ വിരുദ്ധതയിൽ ഇരു രാജ്യങ്ങളും ഒറ്റക്കെട്ടാണ്.
തിങ്കളാഴ്ച അത്താഴവിരുന്നിനിടെ യുക്രെയ്ൻ വിഷയത്തെക്കുറിച്ച് റഷ്യൻ പ്രസിഡന്റ് വ്ലാദിമർ പുടിനും ഷിയും ചർച്ച നടത്തിയതായി ക്രെംലിൻ വക്താവ് ദിമിത്രി പെസ്കോവ് പറഞ്ഞു. ചർച്ചയിൽ യുക്രെയ്ൻ പ്രതിസന്ധിയിൽ പുടിൻ സന്പൂർണ വിശദീകരണം നടത്തി. അതിർത്തി വിഷയങ്ങളിൽ ഇരു രാജ്യത്തെയും ഉദ്യോഗസ്ഥർ ഇന്നു വിശദമായ ചർച്ച നടത്തുമെന്നും പെസ്കോവ് പറഞ്ഞു.
യുക്രെയ്ൻ വിഷയത്തിൽ റഷ്യയെ ഒറ്റപ്പെടുത്തിയ പാശ്ചാത്യനയത്തിനു കനത്ത തിരിച്ചടിയാണു ഷിയുടെ സന്ദർശനം. യുക്രെയ്നിൽനിന്ന് ആയിരക്കണക്കിനു കുട്ടികളെ തട്ടിക്കൊണ്ടുപോയ കേസിൽ പുടിനെ വിചാരണ ചെയ്യണമെന്ന് ഹേഗിലെ അന്താരാഷ്ട്ര കോടതി കഴിഞ്ഞദിവസം വിധിച്ചിരുന്നു.
ഷിയുടെ റഷ്യൻ സന്ദർശനം സാധാരണ നയതന്ത്ര ചർച്ചകളുടെ ഭാഗം മാത്രമാണെന്നു റഷ്യ പ്രതികരിച്ചു. യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ സൗഹൃദം, സഹകരണം, സമാധാനം എന്നിവയ്ക്കു വേണ്ടിയാണു ചൈനീസ് പ്രസിഡന്റ് റഷ്യ സന്ദർശിക്കുന്നതെന്നു പതിവ് മാധ്യമവിശദീകരണത്തിനിടെ, ചൈനീസ് വിദേശകാര്യമന്ത്രാലയ വക്താവ് വാംഗ് വെൻബിൻ ബെയ്ജിംഗിൽ പറഞ്ഞു.
യുക്രെയ്ൻ പ്രതിസന്ധിക്കു സമാധാന ചർച്ചയിലൂടെ പരിഹാരം കാണണമെന്നാണ് ചൈനയുടെ നിലപാടെന്നും അദ്ദേഹം വ്യക്തമാക്കി.
തായ്ലൻഡ് പാർലമെന്റ് പിരിച്ചു വിട്ടു
ബാങ്കോക്ക്: മേയിൽ പൊതുതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ തായ്ലൻഡ് പാർലമെന്റ് സർക്കാർ പിരിച്ചുവിട്ടു.
പാർലമെന്റിന്റെ കാലാവധി അവസാനിക്കാൻ കുറച്ചു ദിവസങ്ങൾ കൂടിശേഷിക്കവേയാണ് പട്ടാളത്തിന്റെ പിന്തുണയുള്ള ഭരണപക്ഷത്തിന്റെ നടപടി. മേയ് ഏഴിനു നടക്കുന്ന തെരഞ്ഞെടുപ്പിൽ അധികാരം നിലനിർത്തുമെന്നാണു പ്രധാനമന്ത്രി പ്രയുക്ത ചാൻ-ഒച്ച പ്രതീക്ഷിക്കുന്നത്.
ശതകോടീശ്വരൻ താക്സിൻ ഷിനവത്രയുടെ ഫ്യു തായി പാർട്ടിയാണു പ്രധാനപ്രതിപക്ഷം. താക്സിന്റെ നേതൃത്വത്തിലുള്ള സഖ്യം 2001 മുതൽ തെരഞ്ഞെടുപ്പിൽ ഭൂരിപക്ഷം നേടുന്നുണ്ടെങ്കിലും അധികാരത്തിലെത്താൻ സൈന്യം അനുവദിക്കുന്നില്ല. ഫ്യു തായി പാർട്ടിയെ നയിക്കുന്നത് താക്സിന്റെ മകൾ മുപ്പത്തിയാറുകാരിയായ പേതോംഗ്ത്രാൻ ഷിനവത്രയാണ്.
ഇമ്രാൻ ഖാന്റെ ഭാര്യക്കു സമൻസ്
ഇസ്ലാമാബാദ്: തോഷാഖാന അഴിമതിക്കേസിൽ പാക്കിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ മൂന്നാം ഭാര്യക്ക് അന്വേഷണസംഘം സമയൻസ് അയച്ചു.
കോടതിയിൽ കലാപം സൃഷ്ടിച്ചകേസിൽ ഇമ്രാൻ ഖാനും പിടിഐ നേതാക്കൾക്കുമെതിരേ പോലീസ് പുതിയ കേസ് രജിസ്റ്റർ ചെയ്തു. അഴിമതിക്കേസിന്റെ വിചാരണയ്ക്കായി ശനിയാഴ്ച ഇസ്ലാമാബാദ് കോടതിയിൽ ഇമ്രാൻ എത്തിയപ്പോഴായിരുന്നു സംഘർഷമുണ്ടായത്. കോടതിക്കു പുറത്ത് സംഘർഷമുണ്ടായതോടെ വീട്ടിലേക്കു മടങ്ങാൻ ജഡ്ജി ഇമ്രാനെ അനുവദിച്ചു.
ഇന്നലെ ലാഹോറിലെ വസതിയിലെത്തിയ അന്വേഷണസംഘം ഇമ്രാന്റെ ഭാര്യ ബുഷറ ബീവിക്കു സമൻസ് നൽകി. ചൊവ്വാഴ്ച അന്വേഷണ സംഘത്തിനു മുന്നിൽ ഹാജരാകാനാണു സമൻസ്. ഇമ്രാനും ഭാര്യക്കും നേരത്തെയും സമൻസ് നൽകിയിരുന്നു.
പ്രചണ്ഡ വിശ്വാസ വോട്ട് നേടി
കാഠ്മണ്ഡു: നേപ്പാൾ പ്രധാനമന്ത്രി പുഷ്പ കമൽ ദഹൽ പ്രചണ്ഡ ഇന്നലെ പാർലമെന്റിൽ വിശ്വാസ വോട്ട് നേടി. മൂന്നു മാസത്തിനിടെ രണ്ടാം തവണയാണ് പ്രചണ്ഡ വിശ്വാസ വോട്ട് നേടിയത്. 275 അംഗ പാർലമെന്റിൽ 172 പേർ പ്രചണ്ഡയെ പിന്തുണച്ചു. 89 പേർ എതിർത്തു. ഒരാൾ വിട്ടുനിന്നു.
ഫിൻലൻഡ് ലോകത്ത് ഏറ്റവും സന്തോഷമുള്ള രാജ്യം; ഇന്ത്യ 125-ാമത്
ഹെൽസിങ്കി: ലോകത്തിൽ ഏറ്റവും സന്തോഷമുള്ള രാജ്യമെന്ന പദവി ഫിൻലൻഡ് നിലനിർത്തി. തിങ്കളാഴ്ച പ്രസിദ്ധീകരിച്ച 2023 ലെ ലോക സന്തോഷ റിപ്പോർട്ടിൽ ഒന്നാമതെത്തിയ ഫിൻലൻഡ്, ഈ പദവി തുടർച്ചയായി ആറു വർഷം നിലനിർത്തിപ്പോരുന്നു.
അഫ്ഗാനിസ്ഥാനും ലബനനുമാണ് പട്ടികയിലെ അസന്തുഷ്ട രാജ്യങ്ങളിൽ മുന്നിലുള്ളത്.
ഡെൻമാർക്ക്, ഐസ്ലൻഡ്, ഇസ്രയേൽ, നെതർലൻഡ്സ്, സ്വീഡൻ, നോർവേ, സ്വിറ്റ്സർലൻഡ്, ലക്സംബർഗ്, ന്യൂസിലൻഡ് എന്നീ രാജ്യങ്ങൾ ഫിൻലൻഡിനു പിന്നിൽ സന്തോഷമുള്ള രാജ്യങ്ങളുടെ പട്ടികയിൽ ഇടം പിടിച്ചു. നേപ്പാൾ, ചൈന, ബംഗ്ലാദേശ് രാജ്യങ്ങൾക്കു പിന്നിലാണ് ഇന്ത്യയുടെ സ്ഥാനം-125. റഷ്യ 70-ാം സ്ഥാനത്തും യുക്രെയ്ൻ 92-ാം സ്ഥാനത്തുമാണ്.
ഇക്വഡോറിലും പെറുവിലും വൻ ഭൂകന്പം; 15 മരണം
ക്വിറ്റോ: തെക്കൻ ഇക്വഡോറിലും വടക്കൻ പെറുവിലുമുണ്ടായ അതിശക്തമായ ഭൂകന്പത്തിൽ 15 പേർ മരിച്ചു. തീരപ്രദേശം മുതൽ ഉയർന്ന മേഖലകൾ വരെ നിരവധി കെട്ടിടങ്ങൾ തകർന്നുവീണു. വാഹനങ്ങളും തകർന്നു. കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയവരെ പുറത്തെത്തിക്കാൻ രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.
റിക്ടർ സ്കെയിലിൽ 6.8 രേഖപ്പെടുത്തിയ ഭൂകന്പത്തിന്റെ പ്രഭവകേന്ദ്രം ഇക്വഡോറിലെ രണ്ടാമത്തെ വലിയ നഗരമായ ഗുവായക്വിലിന് 80 കിലോമീറ്റർ അകലെയാണ്. 30 ലക്ഷം പേർ വസിക്കുന്ന നഗരമാണ് ഗുവായക്വിൽ. മഷാല, കുവെൻസ നഗരങ്ങളിലും ഭൂകന്പം നാശം വിതച്ചു.
ഇക്വഡോറിൽ 14 പേരും പെറുവിൽ ഒരാളുമാണു മരിച്ചത്. നാനൂറിലേറെ പേർക്കു പരിക്കേറ്റു. തെക്കൻ പ്രവിശ്യയായ എൽ ഒറോവിലാണു കൂടുതൽ നാശനഷ്ടം.
ആശുപത്രികൾക്കും സ്കൂളുകൾക്കും ഭൂകന്പത്തിൽ നാശനഷ്ടമുണ്ടായി. ഇക്വഡോറുമായി അതിർത്തി പങ്കിടുന്ന പ്രദേശത്താണ് പെറുവിൽ നാശനഷ്ടമുണ്ടായത്. പെറുവിൽ മരിച്ചത് നാലു വയസുള്ള പെൺകുട്ടിയാണ്. വീടു തകർന്നാണു കുട്ടി മരിച്ചത്. ഇക്വഡോർ ഭൂകന്പസാധ്യതയുള്ള രാജ്യമാണ്. 2016ൽ ഇക്വഡോറിലുണ്ടായ ഭൂകന്പത്തിൽ അറുന്നൂറിലേറെ പേർ മരിച്ചിരുന്നു.
ഭൂകന്പത്തിൽ ഫ്രാൻസിസ് മാർപാപ്പ ദുഃഖം രേഖപ്പെടുത്തി. മരിച്ചവർക്കും പരിക്കേറ്റവർക്കുംവേണ്ടി ഇന്നലെ ത്രികാല ജപത്തിനിടെ മാർപാപ്പ പ്രാർഥിച്ചു.
ക്രെഡിറ്റ് സ്വീസ്: വിലയെച്ചൊല്ലി തർക്കം
ബേണ്‍: കുഴപ്പത്തിലായ സ്വിസ് ബാങ്ക് ക്രെഡിറ്റ് സ്വീസിനെ സ്വിറ്റ്സർലൻഡിലെ തന്നെ വലിയ ബാങ്കായ യുബിഎസ് ഏറ്റെടുക്കുന്നതിന് അവസാന മിനിറ്റ് തടസങ്ങൾ. സ്വിസ് ഗവണ്മെന്റ് ഇടപെട്ട ചർച്ചകൾക്കൊടുവിൽ വിലയുടെ കാര്യത്തിൽ ധാരണയായില്ല.
വെള്ളിയാഴ്ച വ്യാപാരം അവസാനിച്ചപ്പോൾ 796 കോടി ഡോളർ വിപണിമൂല്യം ഉണ്ടായിരുന്ന ക്രെഡിറ്റ് സ്വീസിന് 700 കോടി ഡോളർ വിലയിട്ടാണു കൈമാറ്റം. ഇതിൽ 100 കോടി ഡോളറിനുള്ള യുബിഎസ് ഓഹരികൾ നൽകും. ബാക്കി ഏറ്റെടുക്കൽ ചെലവുകൾക്കും വരാവുന്ന ചില നഷ്ടങ്ങൾക്കുമായി വകയിരുത്തും. ഇതാണ് യുബിഎസ് ഓഫർ. ഇതു സ്വീകാര്യമല്ലെന്നു ക്രെഡിറ്റ് സ്വീസിലെ വലിയ ഓഹരി ഉടമയായ സൗദി നാഷണൽ ബാങ്ക് പറഞ്ഞു.
ഇപ്പോൾ 1.86 സ്വിസ് ഫ്രാങ്ക് വിലയുളള ക്രെഡിറ്റ് സ്വീസ് ഓഹരിക്ക് 25 ഫ്രാങ്ക് കണക്കാക്കിയാണു യുബിഎസിന്റെ ഓഹരി നൽകുക. ഓഹരി ഉടമകളുടെ നിക്ഷേപം പ്രയോഗത്തിൽ നഷ്ടമാകും. കൂടുതൽ പണം കിട്ടാനുള്ള സൗദി സമ്മർദത്തിനു യുബിഎസ് വഴങ്ങുമോ എന്നറിയല്ല.
ഏറ്റെടുത്തില്ലെങ്കിൽ തിങ്കളാഴ്ച ബാങ്ക് തകരുകയും അത് ആഗോള ബാങ്കിംഗ് പ്രതിസന്ധിക്കു കാരണമാകുകയും ചെയ്യും എന്നതുകൊണ്ടാണു വാരാന്ത്യത്തിൽ തിരക്കിട്ട ചർച്ചകൾ നടത്തിയത്. ഞായർ രാത്രി കരാർ ഒപ്പിടുമെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിതിരുന്നു.
ഇടപാട് തീരുംമുന്‍പ് ക്രെഡിറ്റ് സ്വീസിന്റെ കടപ്പത്രങ്ങൾക്ക് പരിധിയിലധികം വിലയിടിഞ്ഞാൽ കച്ചവടം റദ്ദാകുമെന്നും യുബിഎസ് വ്യവസ്ഥ വച്ചു. ക്രെഡിറ്റ് സ്വീസിലെ 50,000ൽ പരം ജീവനക്കാരിൽ 10,000 പേർക്കു പണി പോകുമെന്നും സൂചനയുണ്ട്. മാസങ്ങൾ നീളുന്ന നടപടിക്രമങ്ങളിൽനിന്ന് ഒഴിവു നൽകിയാണ് സ്വിറ്റ്സർലൻഡിലെ ഒന്നും രണ്ടും സ്ഥാനങ്ങളിലുള്ള ബഹുരാഷ്ട്ര ബാങ്കുകളെ ഒന്നിപ്പിക്കാൻ ഗവണ്മെന്റ് ഉത്സാഹിച്ചത്.
2008ലെ ആഗോളമാന്ദ്യത്തിനുശേഷം ഇത്രവലിയ ഒരു ബാങ്കിനെ മറ്റൊന്നിൽ ലയിപ്പിക്കേണ്ടി വരുന്നത് ഇതാദ്യമാണ്. തകരാൻ പാടില്ലാത്തത്ര വലുപ്പമുള്ള 30 ആഗോള ബാങ്കുകളുടെ പട്ടികയിലുള്ളതാണ് രണ്ടും. ഏതാനും വർഷമായി പലവിധ ആരോപണങ്ങളിൽപ്പെട്ട് ദുർബലമായി വരികയായിരുന്നു ക്രെഡിറ്റ് സ്വീസ്.
മൂന്നു വർഷം കൊണ്ടു ബാങ്കിന്റെ വിപണിമൂല്യം നാലിലൊന്നായി കുറഞ്ഞു. ചില യൂണിറ്റുകൾ വിൽക്കുന്നതടക്കമുള്ള അഴിച്ചുപണിക്ക് ഒരുങ്ങുന്നതിനിടയിലാണു പുതിയ കുഴപ്പങ്ങൾ.
ധാക്ക: ബംഗ്ലാദേശിൽ ബസ് കിടങ്ങിലേക്കു മറിഞ്ഞ് 19 പേർ മരിച്ചു. മുപ്പതിലേറെ പേർക്കു പരിക്കേറ്റു. ബംഗബന്ധു എക്സ്പ്രസ് വേയിൽ ശിബ്ചാറിൽ ഇന്നലെ രാവിലെ 7.45നായിരുന്നു അപകടം. 14 പേർ സംഭവസ്ഥലത്തുതന്നെ മരിച്ചു. പരിക്കേറ്റ പലരുടെയും നില ഗുരുതരമാണ്.
പുടിൻ മരിയുപോൾ സന്ദർശിച്ചു
കീവ്: റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുടിൻ യുക്രെയ്നിൽനിന്നു പിടിച്ചെടുത്തു റഷ്യൻ ഫെഡറേഷനോട് അനധികൃതമായി കൂട്ടിച്ചേർത്ത മരിയുപോൾ സന്ദർശിച്ചതായി റിപ്പോർട്ട്. റഷ്യൻ സർക്കാരിന്റെ മാധ്യമമാണ് ഇതു സംബന്ധിച്ച വാർത്ത പുറത്തുവിട്ടത്.
അറസ്റ്റ് വാറണ്ട് റദ്ദാക്കി: ഇമ്രാനെതിരേയുള്ള വിചാരണയും നീട്ടി
ഇസ്ലാമാബാദ്: തോഷാഖാന അഴിമതിക്കേസിൽ പാക്കിസ്ഥാൻ മുൻ പ്രധാനമന്ത്രിയും തെഹ്രീക് ഇ ഇൻസാഫ് (പിടിഐ) അധ്യക്ഷനുമായ ഇമ്രാൻ ഖാനു താൽക്കാലിക ആശ്വാസം. ഇമ്രാൻ നേരിട്ട് ഹാജരായതിനെത്തുടർന്ന് അറസ്റ്റ്വാറണ്ട് റദ്ദാക്കിയ ഇസ്ലാമാബാദ് അഡീഷണൽ ജില്ലാ സെഷൻസ് കോടതി വിചാരണ 30വരെ നീട്ടിവയ്ക്കുകയും ചെയ്തു. പോലീസും പിടിഐ പ്രവർത്തകരും തമ്മിൽ കോടതിക്കു പുറത്ത് ഏറ്റുമുട്ടിയതിനെത്തുടർന്നാണിത്.
പ്രവർത്തകരെ പിരിച്ചുവിടാൻ പോലീസ് കണ്ണീർവാതകം പ്രയോഗിച്ചതിനാൽ കോടതിയുടെ പ്രവർത്തനവും ദുഷ്കരമായി. പിടിഐ പ്രവർത്തകർ കോടതി വളപ്പിലേക്ക് കല്ലേറു നടത്തി. ക്രമസമാധാനം താറുമാറായ അവസ്ഥയിൽ കോടതിക്കുള്ളിലേക്കു പ്രവേശിക്കാൻ ഇമ്രാനു കഴിഞ്ഞില്ല. കോടതിക്കുപുറത്ത് രേഖകൾ എത്തിച്ച് അദ്ദേഹത്തിന്റെ ഒപ്പ് രേഖപ്പെടുത്തുകയായിരുന്നു. ഇമ്രാൻ എത്താനായി ജഡ്ജിക്കു മണിക്കൂറുകളോളം കാത്തിരിക്കേണ്ടിവന്നു. കല്ലേറിന്റെയോ കണ്ണീർവാതക പ്രയോഗത്തിന്റെയോ ആവശ്യമില്ലെന്നും കേസിൽ ഇന്നു വാദം കേൾക്കുന്നില്ലെന്നും ജഡ്ജി പറഞ്ഞതായി ഡോൺ ദിനപത്രം റിപ്പോർട്ട് ചെയ്തു.
അതേസമയം ഇമ്രാൻ കോടതിയിൽ ഹാജരാകുന്നതു സംബന്ധിച്ച നിയമനടപടികളെല്ലാം മുൻ പ്രധാനമന്ത്രി പൂർത്തിയാക്കിയതായി മുതിർന്ന നേതാവ് ഷാ മുഹമ്മദ് ഖുറേഷി പറഞ്ഞു.
ഇമ്രാൻ കോടതിയിലേക്കു പുറപ്പെട്ട സമയത്ത് ലാഹോറിലെ അദ്ദേഹത്തിന്റെ വസതിയിലേക്കു പോലീസ് ഇരച്ചുകയറി. ഇമ്രാന്റെ ഭാര്യ ബുഷ്റ ബീഗം വസതിയിലുണ്ടായിരുന്നു. സ്ഥലത്ത് തന്പടിച്ചിരുന്ന പിടിഐ പ്രവർത്തകരും പോലീസും ഇവിടെയും ഏറ്റുമുട്ടി. പതിനഞ്ച് പേർക്കു പരിക്കേറ്റതായും മുപ്പതുപേരെ അറസ്റ്റ് ചെയ്തതായും റിപ്പോർട്ടുകളുണ്ട്.
പ്രധാനമന്ത്രിയായിരിക്കേ ലഭിച്ച സമ്മാനങ്ങൾ വിറ്റു ലാഭമുണ്ടാക്കിയെന്ന കേസിൽ തെരഞ്ഞെടുപ്പ് കമ്മിഷനാണ് ഇമ്രാനെതിരേ കോടതിയെ സമീപിച്ചത്. ഇതേത്തുടർന്ന് കോടതി പുറപ്പെടുവിച്ച അറസ്റ്റ് വാറന്റ് നടപ്പാക്കാനായി പോലീസ് നടത്തിയ ശ്രമങ്ങളെല്ലാം സംഘർഷത്തിൽ കലാശിക്കുകയായിരുന്നു.
റവ. ഡോ. ജേക്കബ് തെക്കേപ്പറന്പിൽ വത്തിക്കാൻ ആരാധനക്രമ കമ്മീഷൻ കണ്‍സൾട്ടന്റ്
വത്തിക്കാൻ: മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ കോട്ടയം സെന്റ് എഫ്രേം എക്യൂമെനിക്കൽ റിസർച്ച് ഇൻസ്റ്റിട്യൂട്ടിന്റെ (SEERI) ഡയറക്ടറായ റവ. ഡോ. ജേക്കബ് തെക്കേപറന്പിലിനെ വത്തിക്കാനിലുള്ള പൗരസ്ത്യ സഭാകാര്യാലയത്തിന്റെ ഭാഗമായ ആരാധനാക്രമത്തിനുവേണ്ടിയുള്ള പ്രത്യേക കമ്മീഷന്റെ കണ്‍സൾട്ടന്റായി ഫ്രാൻസിസ് മാർപാപ്പ നിയമിച്ചു.
കത്തോലിക്കാ സഭയുടെ കൂട്ടായ്മയിലുള്ള ഇരുപത്തിമൂന്ന് പൗരസ്ത്യ സഭകളുടെ ആരാധനക്രമ സംബന്ധമായ വിഷയങ്ങളിൽ തീരുമാനമെടുക്കുന്നതിന് പൗരസ്ത്യ തിരുസംഘം ഉപദേശം തേടുന്നത് ഈ കമ്മീഷനോടാണ്.
1942-ൽ ജനിച്ച ഫാ. ജേക്കബ് തെക്കേപറന്പിൽ, കോട്ടയത്തിനടുത്തുള്ള പരിയാരത്തും പുതുപ്പള്ളിയിലുമായി സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയതിനു ശേഷം, മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ തിരുവല്ല അതിഭദ്രാസനത്തിന്റെ മൈനർ സെമിനാരിയിലും പൂനയിലുള്ള പൊന്തിഫിക്കൽ അത്തനേയത്തിലുമായി സെമിനാരി വിദ്യാഭ്യാസം പൂർത്തിയാക്കി 15-10-1968-ൽ വൈദികപട്ടം സ്വീകരിച്ചു. തുടർന്ന് പാരിസിലെ കാത്തലിക് യൂണിവേഴ്സിറ്റിയിൽ നിന്ന് പാശ്ച്യാത്യ സുറിയാനി ആരാധനാക്രമത്തിൽ ഡോക്ടറേറ്റ് കരസ്ഥമാക്കി.
സുറിയാനി ഭാഷ, സഭൈക്യ ദൈവശാസ്ത്രം തുടങ്ങിയ വിഷയങ്ങളിൽ ഉന്നത പഠനങ്ങൾക്കായി 1985ൽ കോട്ടയത്ത് സ്ഥാപിതമായ സീരിയുടെ സ്ഥാപക ഡയറക്ടറായ അദ്ദേഹം, സുറിയാനി ഭാഷ, ആരാധനാക്രമം, സഭൈക്യ ദൈവശാസ്ത്രം തുടങ്ങിയ വിഷയങ്ങളെപ്പറ്റി നിരവധി ഗ്രന്ഥങ്ങളും ലേഖനങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.
തന്നെ ചൊവ്വാഴ്ച അറസ്റ്റ് ചെയ്തേക്കുമെന്ന് ട്രംപ്
ന്യൂയോർക്ക്: 2016 ലെ തെരഞ്ഞെടുപ്പിനു മുന്‍പ് ഒരു നീലച്ചിത്ര നടിക്ക് അനധികൃതമായി പണം നൽകിയെന്നാരോപിച്ച് ചൊവ്വാഴ്ച അറസ്റ്റ് ചെയ്യപ്പെടുമെന്ന് പ്രതീക്ഷിക്കുന്നതായി മുൻ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. തനിക്കെതിരായ നീക്കത്തിൽ പ്രതിഷേധിക്കാൻ അനുയായികളോട് അദ്ദേഹം ആഹ്വാനം ചെയ്തു.
ട്രൂത്ത് സോഷ്യലിലെഴുതിയ പോസ്റ്റിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. എന്നാൽ, തനിക്കെതിരേ ചുമത്തിയിരിക്കുന്ന കുറ്റങ്ങൾ എന്തൊക്കെയാണെന്ന് അദ്ദേഹം വിശദമാക്കിയില്ല. അതേസമയം, നീലച്ചിത്ര നടി സ്റ്റോമി ഡാനിയൽസിന് (സ്റ്റെഫാനി ക്ലിഫോർഡ്) ട്രംപിന്റെ മുൻ സ്വകാര്യ അഭിഭാഷകനും ഫിക്സറും ആയ മൈക്കൽ കോഹൻ നൽകിയ 1,30,000 ഡോളർ സംബന്ധിച്ച കേസിലാണ് ട്രംപ് അറസ്റ്റിലാവുകയെന്നാണ് പുറത്തുവരുന്ന വിവരം. ട്രംപിന്റെ 2016ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ അവസാന ദിവസങ്ങളിലാണ് പണം നൽകിയത്. ഈ പണം നൽകാൻ പ്രസിഡന്റായിരുന്ന ട്രംപ് വഴിവിട്ട ഇടപെടൽ നടത്തിയെന്നാണ് കേസ്.
ഒരു പതിറ്റാണ്ട് മുന്‍പ് തനിക്ക് ട്രംപുമായി അവിഹിതബന്ധമുണ്ടെന്ന് ഡാനിയൽസ് അവകാശപ്പെട്ടിരുന്നെങ്കിലും ഇത് ട്രംപ് നിഷേധിച്ചിരുന്നു. ഈ ആരോപണത്തിൽ നിന്നു പിന്മാറാനാണ് ട്രംപ് 1,30,000 ഡോളർ അനുവദിച്ചതെന്നാണ് ആരോപണം.
മാൻഹട്ടൻ ഡിസ്ട്രിക്റ്റ് അറ്റോർണി ട്രംപിനെതിരേ കുറ്റം ചുമത്തിയാൽ കുറ്റം ചുമത്തപ്പെടുന്ന ആദ്യത്തെ മുൻ പ്രസിഡന്റായി ട്രംപ് മാറും. മാൻഹട്ടൻ ഗ്രാൻഡ് ജൂറി കുറ്റം ചുമത്തിയാൽ കീഴടങ്ങുമെന്ന് ട്രംപിന്റെ അഭിഭാഷകൻ വെള്ളിയാഴ്ച പറഞ്ഞിരുന്നു.
മുൻ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഫേസ്ബുക്കിൽ തിരിച്ചെത്തി
ന്യൂയോർക്ക്: മുൻ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ അക്കൗണ്ടുകൾക്കുള്ള വിലക്കുകൾ മാറ്റി ഫേസ്ബുക്കും യുടൂബും. വിലക്ക് നീക്കിയതോടെ ട്രംപിന് ഇനി എന്തും പങ്കുവയ്ക്കാമെന്ന് യുടൂബ് അധികൃതർ പറഞ്ഞു.
ജനുവരിയിൽ ട്രംപിന്റെ ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം അക്കൗണ്ടുകൾ പുനഃസ്ഥാപിക്കുമെന്ന് മെറ്റ ചീഫ് സക്കർബർഗ് അറിയിച്ചിരുന്നു. ‘ഞാൻ തിരിച്ചെത്തി’ എന്നായിരുന്നു ട്രംപിന്റെ ആദ്യത്തെ പോസ്റ്റ്. യുഎസ് കാപ്പിറ്റോൾ ആക്രമണത്തെ തുടർന്നായിരുന്നു ട്രംപിനെ യുടൂബിൽ നിന്നും ഫേസ്ബുക്കിൽ നിന്നും വിലക്കിയത്.
2016 ലെ തെരഞ്ഞെടുപ്പിൽ വിജയിച്ചതിന് ശേഷം ട്രംപ് നടത്തിയ പ്രസംഗവും പോസ്റ്റിനോടൊപ്പം പങ്കുവെച്ചു. നിങ്ങളെ കാത്തിരിപ്പിച്ചതിൽ ക്ഷമിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വീണ്ടും പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാൻ തയാറെടുക്കുകയാണ് ഡോണൾഡ് ട്രംപ്. അദ്ദേഹത്തിന് 34 ദശലക്ഷം ഫേസ്ബുക്ക് ഫോളോവേഴ്സും 2.6 ദശലക്ഷം യൂട്യൂബ് ഫോളോവേഴ്സുമുണ്ട്.
2021 ജനുവരി ആറിന് ജോ ബൈഡൻ പ്രസിഡന്റായി ചുമതലയേൽക്കുന്പോൾ തെരഞ്ഞെടുപ്പു പരാജയം അംഗീകരിക്കാത്ത ട്രംപ് അനുകൂലികൾ ഭരണസിരാകേന്ദ്രത്തിലേക്ക് ഇരച്ചുകയറുകയായിരുന്നു. കലാപത്തിൽ അഞ്ചുപേർ കൊല്ലപ്പെട്ടു.
വ്ലാദിമിർ പുടിനെതിരേ അറസ്റ്റ് വാറന്റുമായി ഐസിസി
ദ ഹേഗ്: യുക്രയ്ൻ യുദ്ധക്കുറ്റത്തിന്റെ പേരിൽ റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിനെതിരേ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ച് അന്താരാഷ്ട്ര ക്രിമിനൽ കോടതി (ഐസിസി). യുക്രെയ്നിൽനിന്നു കുട്ടികളെ തട്ടിക്കൊണ്ടുപോയതാണ് പുടിനെതിരേയുള്ള കുറ്റം.
യുക്രെയ്നിലെ റഷ്യൻ അധിനിവേശ മേഖലകളിൽനിന്ന് കുട്ടികളെ അനധികൃതമായി റഷ്യൻ ഫെഡറേഷനിലേക്കു കടത്തിയെന്ന് ഐസിസി വ്യക്തമാക്കി. റഷ്യൻ ഫെഡറേഷനിലെ ബാലാവകാശ കമ്മീഷണർ മരിയ അലെസേയേവ്നയ്ക്കെതിരേയും ഐസിസി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിട്ടുണ്ട്.
ചൈനീസ് പ്രസിഡന്റ് ഷി ചിൻപിംഗ് പുടിനുമായി കൂടിക്കാഴ്ച നടത്തും
ബെയ്ജിംഗ്/മോസ്കോ: ചൈനീസ് പ്രസിഡന്റ് ഷി ചിൻപിംഗ് തിങ്കളാഴ്ച റഷ്യ സന്ദർശിച്ച് പ്രസിഡന്റ് വ്ലാദിമർ പുടിനുമായി കൂടിക്കാഴ്ച നടത്തും.
യുക്രെയ്ൻ യുദ്ധം അവസാനിപ്പിച്ച് മേഖലയിൽ സമാധാനം പുനഃസ്ഥാപിക്കുന്നതു സംബന്ധിച്ചു ചർച്ച ചെയ്യും. പ്രസിഡന്റ് പുടിന്റെ ക്ഷണപ്രകാരം ഷി മാർച്ച് 20 മുതൽ 22 വരെ റഷ്യൻ സന്ദർശനം നടത്തുമെന്നു ചൈനീസ് വിദേശകാര്യമന്ത്രാലയം വക്താവ് ഹു ചൂനിംഗ് പറഞ്ഞു.
യുക്രെയ്ൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ റഷ്യക്ക് ഉപരോധം ഏർപ്പെടുത്തിയ യൂറോപ്യൻ രാജ്യങ്ങൾക്കുള്ള ശക്തമായ സന്ദേശമാണു ഷിയുടെ റഷ്യൻ സന്ദർശനം. ചൈനീസ് പ്രസിഡന്റായി മൂന്നാംവട്ടവും ഷി ക്ക് അടുത്തിടെ പാർലമെന്റ് അംഗീകാരം നൽകിയിരുന്നു.
റഷ്യയുടെ യുക്രെയ്ൻ അധിനിവേശത്തെ ചൈന ഒരിക്കലും തള്ളിപ്പറഞ്ഞിട്ടില്ല. റഷ്യയുമായി നിലവിലുള്ള സൈനിക-വ്യാപാര സഹകരണം ചൈന തുടർന്നുവരുന്നു.
രാം സഹായ് പ്രസാദ് യാദവ് നേപ്പാൾ വൈസ് പ്രസിഡന്റ്
കാഠ്മണ്ഡു: നേപ്പാൾ വൈസ് പ്രസിഡന്റായി രാംസഹായ് പ്രസാദ് യാദവ് തെരഞ്ഞെടുക്കപ്പെട്ടു.
മാധേശ് പ്രവിശ്യയിൽനിന്നുള്ള നേതാവായ യാദവ് എട്ടുകക്ഷികൾ ചേർന്ന ഭരണമുന്നണിയുടെ സ്ഥാനാർഥിയായിരുന്നു. സിപിഎൻ-യുഎംഎൽ സ്ഥാനാർഥി അഷ്ടലക്ഷ്മി ശാക്യ, ജനമത് പാർട്ടിയിലെ മമത ഝാ എന്നിവരെയാണ് യാദവ് പരാജയപ്പെടുത്തിയത്.
അന്പത്തിരണ്ടുകാരനായ രാംസഹായ് യാദവ് ജനത സമാജ്ബാദി പാർട്ടി അംഗമാണ്. നേപ്പാളി കോൺഗ്രസ്, സിപിഎൻ-മാവോയിസ്റ്റ് സെന്റർ, സിപിഎൻ-യുണിഫൈഡ് സോഷ്യലിസ്റ്റ് തുടങ്ങിയ കക്ഷികളും യാദവിനെ പിന്തുണച്ചു. 184 ഫെഡറൽ അംഗങ്ങളുടെയും 329 പ്രവിശ്യ അംഗങ്ങളുടെയും പിന്തുണ അദ്ദേഹത്തിനു ലഭിച്ചു. അഷ്ടലക്ഷ്മി ശാക്യയെ 104 ഫെഡറൽ അംഗങ്ങളും 169 പ്രവിശ്യാ അംഗങ്ങളും പിന്തുണച്ചു.
കാലാവധി പൂർത്തിയാക്കിയ നന്ദ ബഹാദൂറിനു പകരമാണ് രാംസഹായ് യാദവ് വൈസ് പ്രസിഡന്റാകുന്നത്. നേപ്പാളിന്റെ മൂന്നാമത്തെ വൈസ് പ്രസിഡന്റാണ് ഇദ്ദേഹം. 1990ൽ നേപ്പാൾ സദ്ഭാവന പാർട്ടിയിലൂടെയാണ് രാംസഹായ് യാദവ് രാഷ്ട്രീയപ്രവർത്തനം ആരംഭിച്ചത്.
2007ലെ ആദ്യ മാധേശ് പ്രക്ഷോഭത്തിൽ ഇദ്ദേഹം സജീവമായിരുന്നു. രാജ്യത്തിന്റെ തെക്കൻ മേഖലയായ തെരായിലാണു മാധേശി വിഭാഗമുള്ളത്. ഇവരിൽ ഭൂരിഭാഗവും ഇന്ത്യൻവംശജരാണ്.
ബലൂചിസ്ഥാനിൽ ഗോത്രവർഗ നേതാവ് ഉൾപ്പെടെ ഏഴു പേർ കൊല്ലപ്പെട്ടു
കറാച്ചി: പാക്കിസ്ഥാനിലെ ബലൂചിസ്ഥാൻ പ്രവിശ്യയിൽ ഗോത്രവർഗ നേതാവ് അഹമ്മദ് ഖാൻ കിബ്സായി ഉൾപ്പെടെ ഏഴു പേർ കൊല്ലപ്പെട്ടു.
ഇവർ സഞ്ചരിച്ചിരുന്ന വാഹനത്തിനു നേർക്ക് സായുധ സംഘം ആക്രമണം നടത്തുകയായിരുന്നു. കൊല്ലപ്പെട്ടവരിൽ കിബ്സായിയുടെ രണ്ടു സഹോദരങ്ങളും ഉൾപ്പെടുന്നു. കിബ്സായിയുമായി പ്രദേശവാസികൾക്ക് ഭിന്നതയുണ്ടായിരുന്നുവെന്നു പോലീസ് പറഞ്ഞു. ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല.
പാക്കിസ്ഥാനിലെ ഖൈബർ പഖ്തുൺക്വ പ്രവിശ്യയിൽ സുരക്ഷാസേനയുമായുണ്ടായ ഏറ്റുമുട്ടലിൽ എട്ടു ഭീകരർ കൊല്ലപ്പെട്ടു. ഏറ്റുമുട്ടലിനിടെ രണ്ടു കുട്ടികൾക്കു ജീവൻ നഷ്ടമായി. ഭീകരരിൽനിന്ന് ആയുധങ്ങളും വെടിക്കോപ്പുകളും പിടിച്ചെടുത്തു.
സ്ലോവാക്യ യുക്രെയ്നു യുദ്ധവിമാനം നൽകും
ബ്രാറ്റിസ്ലാവ (സ്ലോവാക്യ): സോവ്യറ്റ് കാലഘട്ടത്തിലെ 13 മിഗ്-29 യുദ്ധവിമാനങ്ങൾ സ്ലോവാക്യ യുക്രെയ്നു നൽകും.
റഷ്യൻ അധിനിവേശം ചെറുക്കുന്ന യുക്രെയ്ന് ആയുധങ്ങൾ നൽകാമെന്നു സമ്മതിക്കുന്ന രണ്ടാമത്തെ നാറ്റോ സഖ്യരാജ്യമാണ് സ്ലോവാക്യ. സോവ്യറ്റ് കാലത്തെ നാലു യുദ്ധവിമാനങ്ങൾ യുക്രെയ്നു കൈമാറുമെന്നു പോളണ്ട് വ്യാഴാഴ്ച പറഞ്ഞിരുന്നു.
തീപിടിച്ച മേൽക്കൂര ഇടിഞ്ഞുവീണ് 10 പേർക്കു ദാരുണാന്ത്യം
പേഷാവർ: പാക്കിസ്ഥാനിലെ പെഷാവറിൽ തീപിടിച്ച വീടിന്റെ മേൽക്കൂര തകർന്നുവീണ് 10 പേർ മരിച്ചു. മൂന്നു പേർക്കു പരിക്കേറ്റു. ഖൈബർ പഖ്തുൺക്വ പ്രവിശ്യയിലാണ് ദുരന്തമുണ്ടായത്.
ഷോർട് സർക്യൂട്ട് മൂലം തീപിടിത്തമുണ്ടായതെന്നാണു പ്രാഥമിക നിഗമനം. മരിച്ചവരും പരിക്കേറ്റവരുമെല്ലാം കുടുംബാംഗങ്ങളാണ്. അപകടത്തിൽനിന്നു മൂന്നുപേരെ രക്ഷപ്പെടുത്തിയതായി സുരക്ഷാ ഉദ്യോഗസ്ഥർ അറിയിച്ചു.
ഫിൻലൻഡിന്റെ നാറ്റോ അംഗത്വത്തെ പിന്തുണയ്ക്കുമെന്ന് എർദോഗാൻ
ഇസ്താംബുൾ: ഫിൻലൻഡിന്റെ നാറ്റോ അംഗത്വത്തെ പിന്തുണയ്ക്കുമെന്ന് തുർക്കി പ്രസിഡന്റ് തയ്യിപ് എർദോഗാൻ.
തുർക്കിയിലെത്തിയ ഫിന്നിഷ് പ്രസിഡന്റ് സൗലി നിനിസ്റ്റോയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കുശേഷമായിരുന്നു എർദോഗാന്റെ പ്രഖഅയാപനം. പത്തുമാസം മുന്‍പാണ് സ്വീഡനും ഫിൻലൻഡും നാറ്റോ അംഗത്വത്തിന് അപേക്ഷ നല്‍കിയത്. റഷ്യയുടെ യുക്രെയ്ൻ അധിനിവേശത്തെത്തുടർന്നായിരുന്നു ഇരു രാജ്യങ്ങളും നാറ്റോയിൽ ചേരാൻ തീരുമാനിച്ചത്.
നാറ്റോയിൽ അംഗത്വം ലഭിക്കണമെങ്കിൽ 30 അംഗരാജ്യങ്ങളുടെയും അനുമതി വേണം. സ്വീഡന്റെയും ഫിൻലൻഡിന്റെയും അപേ7 28 രാജ്യങ്ങൾ അംഗീകരിച്ചെങ്കിലും തുർക്കിയും ഹംഗറിയും എതിർത്തിരുന്നു. കുർദിഷ് ഗ്രൂപ്പുകളോട് സ്വീഡൻ മൃദുസമീപനമാണു സ്വീകരിക്കുന്നതെന്നു തുർക്കി ആരോപിക്കുന്നു.
ഭീകരതാ സൂചിക പാക്കിസ്ഥാൻ ഒന്നാമത്
സിഡ്നി:ലോകത്തില്‍ ഏറ്റവും വേഗത്തില്‍ വളരുന്ന ഭീകരസംഘം പാക്കിസ്ഥാന് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ബലൂചിസ്ഥാന്‍ ലിബറേഷന്‍ ആര്‍മിയെന്ന് (ബിഎല്‍എ) ആഗോള ഭീകരതാ സൂചിക.
ഭീകരപ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട മരണത്തില്‍ പാക്കിസ്ഥാനില്‍ 120 ശതമാനത്തിന്റെ വര്‍ധനയാണെന്നും ഓസ്ട്രേലിയയിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഇക്കണോമിക്സ് ആന്‍ഡ് പീസ് പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു.
ലോകത്ത് ഏറ്റവും കൂടുതല്‍ ഭീകരപ്രവര്ത്തകരുള്ളത് അഫ്ഗാനിസ്ഥാനുമായി അതിര്‍ത്തി പങ്കിടുന്ന പാക് മേഖലകളിലാണ്. ആഗോളതലത്തിലുള്ള ഭീകരാക്രമണങ്ങളില്‍ 63 ശതമാനവും മരണത്തില്‍ 74 ശതമാനവും ഇവിടെയാണ്.തെക്കന്‍ ഏഷ്യയില്‍ ഏറ്റവുംകൂടുതല്‍ ഭീകരാക്രമണമുള്ള രാജ്യമെന്ന ദുഷ്പേര് അഫ്ഗാനിസ്ഥാനെ മറികടന്ന് പാക്കിസ്ഥാന് സ്വന്തമാക്കിക്കഴിഞ്ഞു. ഇവിടെ നടക്കുന്ന ഭീകരാക്രമണ മരണങ്ങളുടെ 36 ശതമാനവും ബിഎല്എയിലൂടെയാണ്.
കഴിഞ്ഞവര്‍ഷത്തേതുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഒമ്പതുശതമാനത്തിന്റെ വര്‍ധനയാണിത്. പാക്കിസ്ഥാന് താലിബാന് എന്നറിയപ്പെടുന്ന തെഹ്രീക് ഇ താലിബാനെ മറികടന്നാണ് ബിഎല്‍എ വളരുന്നതെന്നും റിപ്പോര്‍ട്ട് പറയുന്നു.
എറിക് ഗാർസെറ്റി യുഎസ് അംബാസഡർ
വാഷിംഗ്ടൺ ഡിസി: പ്രസിഡന്റ് ജോ ബൈഡന്റെ വിശ്വസ്തനും ലോസ് ആഞ്ചലസ് നഗരത്തിലെ മുൻ മേയറുമായ എറിഗ് ഗാർസെറ്റി അമേരിക്കയുടെ ഇന്ത്യയിലെ അംബാസഡറായി നിയമിതനായി.
2021ലാണ് ബൈഡൻ ഇദ്ദേഹത്തെ നാമനിർദേശം ചെയ്തതെങ്കിലും ബുധനാഴ്ചയാണ് സെനറ്റ് നിയമനം അംഗീകരിച്ചത്. മേയറായിരുന്ന സമയത്ത് വിശ്വസ്തനായ ഒരു ജീവനക്കാരനുനേരെ ഉയർന്ന ലൈംഗികാരോപണം ഗാർസെറ്റി അവഗണിച്ചതായി റിപ്പോർട്ട് വന്നതാണ് നിയമനം വൈകിച്ചത്.
ഇന്ത്യ-അമേരിക്ക ബന്ധം വളരെ ഊഷ്മളമാണെങ്കിലും അമേരിക്കയ്ക്ക് 2021 ജനുവരി മുതൽ ഇന്ത്യയിൽ അംബാസഡറില്ല. ചൈനയെ തടയുന്നതിന് ഇന്ത്യയോട് കൂടുതൽ അടുക്കണമെന്ന നിലപാടുകാരനാണ് യുഎസ് പ്രസിഡന്റ് ബൈഡൻ.
യുക്രെയ്ൻ യുദ്ധത്തിന്റെ പേരിൽ റഷ്യയെ തള്ളിപ്പറയാത്ത ഇന്ത്യൻ നിലപാടിലും ബൈഡന് അതൃപ്തിയുണ്ട്. ഈ സാഹചര്യങ്ങളിലാണ് ബൈഡന്റെ വിശ്വസ്തൻ ഇന്ത്യയിലെ സ്ഥാനപതിയാകുന്നത്.
2013ൽ ലോസ് ആഞ്ചലസ് നഗരമേയറാകുന്ന ആദ്യ യഹൂദവംശജൻ കൂടിയായ ഗാർസെറ്റി, മുന്‍പ് നാവികസേനാ ഉദ്യോഗസ്ഥനായിരുന്നു.
ചരിത്രംകുറിച്ച് കൊറിയൻ പ്രസിഡന്റിന്റെ ജപ്പാൻ സന്ദർശനം
ടോക്കിയോ: ചരിത്രസന്ദർശനത്തിനെത്തിയ ദക്ഷിണകൊറിയൻ പ്രസിഡന്റ് യൂൺ സക് യോളിനെ ജാപ്പനീസ് പ്രധാനമന്ത്രി ഫുമിയോ കിഷിഡ ഊഷ്മളമായി സ്വീകരിച്ചു. 12 വർഷത്തിനു ശേഷമാണ് ഒരു ദക്ഷിണകൊറിയൻ പ്രസിഡന്റ് ജപ്പാനിൽ കാലു കുത്തുന്നത്.
ചൈനയും ഉത്തരകൊറിയയും ഉയർത്തുന്ന സുരക്ഷാവെല്ലുവിളികളുടെ പശ്ചാത്തലത്തിലാണ് ചരിത്രപരമായി ശത്രുതാ മനോഭാവം പുലർത്തുന്ന ദക്ഷിണകൊറിയയും ജപ്പാനും തമ്മിൽ കൂടുതലടുക്കുന്നത്.
യൂണിന്റെ സന്ദർശനം രണ്ടു ദിവസം നീളും. യൂണും ഫുമിയോയും ഇന്നലെ ടോക്കിയോയിൽ ഉച്ചകോടിക്കുശേഷം സംയുക്ത വാർത്താസമ്മേളനം നടത്തി.
കഴിഞ്ഞ നൂറ്റാണ്ടിന്റെ തുടക്കം മുതൽ രണ്ടാം ലോകമഹായുദ്ധം അവസാനിക്കുന്നതുവരെ ദക്ഷിണകൊറിയ ജപ്പാന്റെ കോളനിയായിരുന്നു. ഇക്കാലത്തിനിടെ ദക്ഷിണകൊറിയയിലെ പുരുഷന്മാരെ ഫാക്ടറികളിലും ഖനികളിലും അടിമകളെപ്പോലെ പണിയെടുപ്പിക്കുകയും സ്ത്രീകളെ നിർബന്ധിത വേശ്യാവൃത്തിക്ക് ഇരയാക്കുകയും ചെയ്തിരുന്നു. കൊറിയക്കാരുടെ മനസിൽ ഇതിപ്പോഴും ഉണങ്ങാത്ത മുറിവാണ്.
അടിമപ്പണിയുടെ പേരിൽ ജപ്പാൻ നഷ്ടപരിഹാരം നല്‍കണമെന്ന് അടുത്തിടെ കൊറിയൻ കോടതി ഉത്തരവിട്ടിരുന്നു. ജപ്പാൻ ഇതു പാലിക്കേണ്ടതില്ലെന്നും കൊറിയൻ സർക്കാർ പണം കണ്ടെത്തിക്കോളാമെന്നും പറഞ്ഞ് യൂൺ ആണ് ആദ്യമായി സൗഹൃദഹസ്തം നീട്ടിയത്.
അതേസമയം, ഇതിന്റെ പേരിൽ അദ്ദേഹം പ്രതിപക്ഷത്തിന്റെ അധിക്ഷേപത്തിനിരയാവുകയും ചെയ്തു.
ചൈന സൈനികശേഷം വർധിപ്പിക്കുകയും ഉത്തരകൊറിയ മിസൈൽ പരീക്ഷണങ്ങൾ തുട രുകയും ചെയ്യുന്ന സാഹചര്യത്തിൽ ജപ്പാനും ദക്ഷിണകൊറിയയും അടുക്കേണ്ടത് അമേരിക്കയുടെകൂടി ആവശ്യമാണെന്നു റിപ്പോർട്ടുകളിൽ പറയുന്നു.
രവി ചൗധരിക്ക് പെന്റഗണിൽ ഉന്നതപദവി
വാഷിംഗ്ടൺ ഡിസി: യുഎസ് പ്രതിരോധവകുപ്പിലെ വ്യോമസേനാകാര്യ അസിസ്റ്റൻഡ് സെക്രട്ടറിയായി ഇന്ത്യൻ വംശജനായ രവി ചൗധരി നിയമിതനായി. സെനറ്റിൽ നടന്ന വോട്ടെടുപ്പിൽ 29-നെതിരേ 65 വോട്ടുകൾക്കാണ് നിയമനം അംഗീകരിക്കപ്പെട്ടത്.
യുഎസ് പ്രതിരോധവകുപ്പായ പെന്റഗണിലെ ഏറ്റവും ഉയർന്ന സിവിലിയൻ പോസ്റ്റുകളിൽ ഒന്നാണിത്.
വ്യോമസേനയിൽ പൈലറ്റും ഫ്ലൈറ്റ് ടെസ്റ്റ് എൻജിനീയറുമായിരുന്നു ചൗധരി. സി-17- ചരക്കുവിമാനത്തിന്റെ പൈലറ്റ് എന്ന നിലയിൽ അഫ്ഗാനിസ്ഥാനിലും ഇറാക്കിലും ഒട്ടേറെ ദൗത്യങ്ങളിൽ പങ്കെടുത്തിട്ടുണ്ട്. വ്യോമസേനാ ഉപകരണങ്ങൾക്കു സർട്ടിഫിക്കറ്റ് നല്കുന്ന ചുമതലയും വഹിച്ചിരുന്നു.
നാസയ്ക്കുവേണ്ടി അന്താരാഷ്ട്ര ബഹിരാകാശ സ്റ്റേഷന്റെയും ബഹിരാകാശ സഞ്ചാരികളുടെയും സുരക്ഷയ്ക്കുള്ള നടപടികളിലും പങ്കെടുത്തിട്ടുണ്ട്.
റഷ്യൻ യുദ്ധവിമാനം അമേരിക്കൻ ഡ്രോണിനെ തടയുന്ന വീഡിയോ പുറത്ത്
വാഷിംഗ്ടൺ ഡിസി: കരിങ്കടലിനു മുകളിൽ അമേരിക്കയുടെ ആളില്ലാ ചാരവിമാനത്തെ റഷ്യൻ യുദ്ധവിമാനം തടയുന്നതിന്റെ വീഡിയോ പുറത്തുവന്നു.
അമേരിക്കൻ വ്യോമസേനയുടെ എംക്യു-9 റീപ്പർ ഡ്രോണിന്റെ പിൻഭാഗത്തിനു നേർക്ക് റഷ്യയുടെ സുഖോയ്-27 യുദ്ധവിമാനം രണ്ടു പ്രാവശ്യം വരുന്നതും ഇന്ധനം ചൊരിയുന്നതും വീഡിയോയിൽ കാണാം. തുടർന്ന് ഡ്രോണിന്റെ പ്രൊപ്പല്ലറുകളിലൊന്നിനു തകരാറുണ്ടായെന്നും വീഡിയോ പരിശോധിച്ച വിദഗ്ധർ ചൂണ്ടിക്കാട്ടി.
അമേരിക്കൻ സേനയുടെ യൂറോപ്യൻ കമാൻഡ് ആണ് വീഡിയോ പുറത്തുവിട്ടത്.
ചൊവ്വാഴ്ച രാവിലെയായിരുന്നു സംഭവം.
അന്താരാഷ്ട്ര വ്യോമമേഖലയിൽ നിരീക്ഷണം നടത്തുകയായിരുന്ന ഡ്രോണിൽ റഷ്യൻ യുദ്ധവിമാനം ഇടിച്ചുവെന്നും പറക്കാനുള്ള ശേഷി നഷ്ടപ്പെട്ട ഡ്രോണിനെ കടലിൽ വീഴ്ത്തിയെന്നുമാണ് അമേരിക്ക പറഞ്ഞത്. മേഖലയിൽ ഇനിയും വിമാനങ്ങൾ പറത്തുമെന്നും വ്യക്തമാക്കിയിട്ടുണ്ട്.
റഷ്യൻ സുരക്ഷാ ഏജൻസിയുടെ കെട്ടിടത്തിൽ തീപിടിത്തം
മോസ്കോ: റഷ്യൻ കേന്ദ്ര അന്വേഷണ ഏജൻസിയായ ഫെഡറൽ സെക്യൂരിറ്റി സർവീസിന്റെ (എഫ്എസ്ബി) യുക്രെയ്ൻ അതിർത്തിയോടു ചേർന്ന ആസ്ഥാനത്ത് തീപിടിത്തം. റോസ്തോവ് ഓൺ ഡോൺ നഗരത്തിലാണു സംഭവം. ഒരാൾ മരിച്ചിട്ടുണ്ട്. തീപിടിത്തത്തിനു മുന്‍പ് വൻ സ്ഫോടനം നടന്നതായും പറയുന്നു.
കിഴക്കൻ യുക്രെയ്നിലെ ഡോൺബാസ് മേഖലയോടു ചേർന്നാണ് ഈ നഗരം. എഫ്എസ്ബിയുടെ പട്രോൾ സ്റ്റേഷൻ പ്രവർത്തിച്ചിരുന്ന കെട്ടിടത്തിലാണു തീപിടിത്തമുണ്ടായതെന്നാണ് ആദ്യ റിപ്പോർട്ടുകളിൽ പറഞ്ഞത്. എന്നാൽ ഈ കെട്ടിടം സംഭരണാവശ്യങ്ങൾക്കാണ് ഉപയോഗിച്ചിരുന്നതെന്ന് പിന്നീടുള്ള റിപ്പോർട്ടുകളിൽ പറഞ്ഞു.
തുർക്കിയിൽ ഭൂകന്പബാധിത പ്രദേശങ്ങളിൽ പ്രളയം; 14 മരണം
അങ്കാറ: തുർക്കിയിൽ കഴിഞ്ഞ മാസം ഭൂകന്പം നാശം വിതച്ച രണ്ടു പ്രവിശ്യകളിലുണ്ടായ പ്രളയത്തിൽ 14 പേർ മരിച്ചു. രണ്ടു പേരെ കാണാതായി. ഭൂകന്പത്തെത്തുടർന്ന് വീടുകൾ നഷ്ടമായ ആയിരങ്ങൾ പ്രളയദുരന്തവും നേരിടുകയാണ്. കനത്ത മഴയെത്തുടർന്ന് പ്രദേശത്ത് വെള്ളപ്പൊക്കമുണ്ടായത്. അദിയാമൻ, സാൻലിയുർഫ പ്രവിശ്യകളിലാണു പ്രളയദുരിതം.
ഭൂകന്പത്തെത്തുടർന്നു ടെന്റുകളിൽ കഴിഞ്ഞിരുന്നവരെയും ആശുപത്രിയിൽ ചികിത്സയിലിരുന്ന രോഗികളെയും സുരക്ഷിതസ്ഥാനത്തേക്കു മാറ്റി. ഫെബ്രുവരി ആറിന് തുർക്കിയിലും സിറിയയിലുമുണ്ടായ ഭൂകന്പത്തിൽ 52,000 പേരാണു മരിച്ചത്. രണ്ടു ലക്ഷത്തിലധികം കെട്ടിടങ്ങൾ തകർന്നു.
യുഎസിന്റെ ആളില്ലാ ചാരവിമാനത്തെ റഷ്യൻ യുദ്ധവിമാനം ഇടിച്ചുവീഴ്്ത്തി
വാഷിംഗ്ടൺ ഡിസി: യുക്രെയ്നോടു ചേർന്ന കരിങ്കടലിനു മുകളിൽ പറന്ന അമേരിക്കയുടെ ആളില്ലാ ചാരവിമാനമായ എംക്യു-9 റീപ്പർ ഡ്രോണിനെ റഷ്യയുടെ സുഖോയ്-27 യുദ്ധവിമാനം ഇടിച്ചുവീഴ്ത്തി. യുക്രെയ്ൻ യുദ്ധം തുടങ്ങിയശേഷം അമേരിക്കൻ, റഷ്യൻ സേനകൾ ആദ്യമായി മുഖാമുഖം വന്ന സംഭവം ഒട്ടേറെ ആശങ്കകൾക്കു വഴിതുറന്നു.
അമേരിക്കയും റഷ്യയും വ്യത്യസ്തമായ വിവരങ്ങളാണു സംഭവത്തിൽ നല്‍കുന്നത്. കരിങ്കടലിലെ അന്താരാഷ്ട്ര മേഖലയിൽ പതിവുള്ള നിരീക്ഷണം നടത്തുകയായിരുന്ന ഡ്രോണിനു നേർക്ക് റഷ്യയുടെ രണ്ട് സുഖോയ് -27 യുദ്ധവിമാനങ്ങൾ വന്നുവെന്നാണു പെന്റഗൺ വക്താവ് ബ്രിഗേഡിയർ ജനറൽ പാറ്റ് റൈഡർ പറഞ്ഞത്.
ഇന്ത്യൻ സമയം ചൊവ്വാഴ്ച രാവിലെ പതിനൊന്നര മുതൽ 30-40 മിനിട്ടു നീണ്ട സംഭവത്തിൽ റഷ്യൻ യുദ്ധവിമാനങ്ങൾ ഡ്രോണിനു മുകളിൽ ഇന്ധനം ചോർത്തി. ഒരു യുദ്ധവിമാനം ഡ്രോണിന്റെ പ്രൊപ്പല്ലർ ഇടിച്ചുതകർത്തു. നിയന്ത്രണം നഷ്ടപ്പെട്ട ഡ്രോണിനെ കടലിലേക്കു വീഴ്ത്തുകയായിരുന്നു. റഷ്യൻ യുദ്ധവിമാനത്തിനു തകരാർ ഉണ്ടായെങ്കിലും അതു നിലത്തിറങ്ങിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എന്നാൽ, യുഎസ് ഡ്രോണിനെ തടയാൻ വേണ്ടിയാണു സുഖോയ് യുദ്ധവിമാനങ്ങൾ ശ്രമിച്ചതെന്നും ഇതിനിടെ ഡ്രോണിനു നേർക്ക് ആയുധപ്രയോഗമോ കൂട്ടിയിടിയോ ഉണ്ടായിട്ടില്ലെന്നും റഷ്യൻ പ്രതിരോധ മന്ത്രാലയം വിശദീകരിച്ചു.
കരിങ്കടലിൽ എവിടെവച്ചായിരുന്നു സംഭവമെന്നത് ഇരു വിഭാഗവും പുറത്തുവിട്ടിട്ടില്ല. 2014ൽ റഷ്യ യുക്രെയ്നിൽനിന്നു പിടിച്ചെടുത്ത ക്രിമിയയിലെ സെവാസ്തപോൾ നാവിക ആസ്ഥാനത്തിനു സമീപമായിരുന്നുവെന്ന് റഷ്യൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
മൂന്നേകാൽ കോടി ഡോളർ വിലയും ഒരു വിമാനത്തിന്റെയത്ര വലിപ്പവുമുള്ള ഡ്രോണിനെ കടലിൽനിന്നു വീണ്ടെടുക്കുന്നതു സംബന്ധിച്ച് യുഎസിന്റെ ഭാഗത്തുനിന്ന് അറിയിപ്പുണ്ടായിട്ടില്ല. റഷ്യക്ക് ഡ്രോണിനെ വീണ്ടെടുക്കാൻ കഴിഞ്ഞിട്ടില്ലെന്നാണു പെന്റഗൺ വക്താവ് പറഞ്ഞത്. എന്നാൽ, ഡ്രോണിന്റെ ഒട്ടേറെ ഭാഗങ്ങൾ റഷ്യൻ നാവികസേന കണ്ടെടുത്തതായി ചില റിപ്പോർട്ടുകളിൽ പറയുന്നു.
റഷ്യൻ സൈനികനീക്കങ്ങൾ കണ്ടെത്തി യുക്രെയ്നു നല്കുന്നതിൽനിന്നു യുഎസിനെയും പാശ്ചാത്യശക്തികളെയും പിന്തിരിപ്പിക്കാനായി റഷ്യ മനഃപൂർവം ഡ്രോൺ നശിപ്പിച്ചതാണോ എന്ന സംശയം ഉയർന്നിട്ടുണ്ട്. യുഎസിന്റെയും സഖ്യകക്ഷികളുടെയും വിമാനങ്ങൾ അന്താരാഷ്ട്ര വ്യോമമേഖലയിൽ പറക്കുന്നത് ഇനിയും തുടരുമെന്നാണു പെന്റഗൺ വ്യക്തമാക്കിയിരിക്കുന്നത്.
സംഭവത്തിൽ യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് വാഷിംഗ്ടൺ ഡിസിയിലെ റഷ്യൻ അംബാസഡർ അനത്തോളി ആന്റനോവിനെ വിളിച്ചുവരുത്തി പ്രതിഷേധമറിയിച്ചു. അമേരിക്കൻ ഡ്രോൺ ചാരപ്രവർത്തനം നടത്തുകയായിരുന്നുവെന്നും ശത്രുതാപരമായ നീക്കങ്ങളിലൂടെ റഷ്യയെ പ്രകോപിപ്പിക്കുന്നത് അവസാനിപ്പിക്കണമെന്നും ആന്റനോവ് ആവശ്യപ്പെട്ടു.
എംക്യു-9 റീപ്പർ ഡ്രോൺ
അമേരിക്കൻ വ്യോമസേനയുടെ വിമാനത്തിന്റെയത്ര വലിപ്പമുള്ള വലിയ ഡ്രോൺ. ചാരപ്രവർത്തനത്തിന് ഉപയോഗിക്കുന്ന ഇതിൽ ഹെൽഫയർ മിസൈലുകളും മറ്റ് ആയുധങ്ങളും ഘടിപ്പിക്കാം. 15 കിലോമീറ്റർ ഉയരത്തിൽ 2,500 കിലോമീറ്റർ വരെ പറക്കും.
പൈലറ്റ്, കാമറ അടക്കമുള്ള സെന്ററുകൾ നിയന്ത്രിക്കുന്നയാൾ എന്നിവർ ചേർന്നാണ് പ്രവർത്തിപ്പിക്കുന്നത്. ഇറാക്കിലും അഫ്ഗാനിസ്ഥാനിലും വ്യാപകമായി ഉപയോഗിച്ചിരുന്നു. 3.2 കോടി ഡോളറാണു വില.
ഖലിസ്ഥാൻ അനുകൂലികളുടെ പ്രതിഷേധം; ബ്രിസ്ബെയ്നിലെ ഇന്ത്യൻ കോൺസുലേറ്റ് അടച്ചു
മെൽബൺ: ഓസ്ട്രേലിയയിലെ ബ്രിസ്ബെയ്നിൽ ഇന്ത്യൻ കോൺസുലേറ്റിനു മുന്നിൽ ഖലിസ്ഥാൻ അനുകൂലികളുടെ പ്രതിഷേധം. പ്രതിഷേധക്കാർ ഓഫീസിന്റെ പ്രവേശനകവാടം ഉപരോധിച്ചതിനെത്തുടർന്ന് കോൺസുലേറ്റ് താത്കാലികമായി അടച്ചു. ഹിന്ദുക്കൾക്കെതിരേ മുദ്രാവാക്യം മുഴക്കിയായിരുന്നു ഖലിസ്ഥാൻ അനുകൂലികൾ എത്തിയത്.
കോൺസുലേറ്റിലുള്ള ഹിന്ദുക്കളായ ഉദ്യോഗസ്ഥർ പരമാധികാരികളായി ചമയുകയാണെന്നു പ്രതിഷേധക്കാർ ആരോപിച്ചു. ഓസ്ട്രേലിയയിൽ തങ്ങൾ എങ്ങനെ ജീവിക്കണമെന്നു നിർദേശിക്കാൻ ഈ തെമ്മാടികളെ അനുവദിക്കരുതെന്ന് പ്രതിഷേധക്കാരിലൊരാളായ പർവീന്ദർസിംഗ് പറഞ്ഞു.
സിക്ക്സ് ഫോർ ജസ്റ്റീസ് എന്ന സംഘടനയുടെ ബാനറിലാണ് ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യങ്ങളുമായി പ്രതിഷേധക്കാരെത്തിയത്.
ഓസ്ട്രേലിയയിലെ ഇന്ത്യാവിരുദ്ധ ശക്തികളെ ഇല്ലായ്മ ചെയ്യുമെന്നു കഴിഞ്ഞ ദിവസം ഡൽഹിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നടത്തിയ കൂടിക്കാഴ്ചയിൽ ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആന്റണി ആൽബനീസ് ഉറപ്പുനൽകിയിരുന്നു.
കഴിഞ്ഞമാസം വിദേശകാര്യമന്ത്രി എസ്. ജയശങ്കറിന്റെ ഓസ്ട്രേലിയൻ സന്ദർശനം കഴിഞ്ഞ് ഏതാനും ദിവസങ്ങൾക്കുള്ളിൽ ബ്രിസ്ബെയ്നിലെ ഇന്ത്യൻ കോൺസുലേറ്റിനുമുന്നിൽ ഖലിസ്ഥാൻ പതാകകൾ കണ്ടെത്തിയിരുന്നു. കഴിഞ്ഞ ജനുവരി മുതൽ ഓസ്ട്രേലിയയിലെ ഹൈന്ദവക്ഷേത്രങ്ങൾക്കെതിരേ പലതവണ ഖലിസ്ഥാൻ അനുകൂലികൾ ആക്രമണം നടത്തിയിരുന്നു.
രേഖകൾ വ്യാജം; കാനഡ 700 ഇന്ത്യൻ വിദ്യാർഥികളെ തിരിച്ചയയ്ക്കും
ചണ്ഡിഗഡ്: രേഖകൾ വ്യാജമാണെന്നു കണ്ടെത്തിയതിനെത്തുടർന്ന് കാനഡയിൽ പഠനത്തിനെത്തി 700 ഇന്ത്യൻ വിദ്യാർഥികളോടു മടങ്ങാൻ നിർദേശം. വിദ്യാഭ്യാസസ്ഥാപനത്തിലേക്കുള്ള അഡ്മിഷൻ ഓഫർ ലെറ്ററുകൾ വ്യാജമാണെന്ന് കണ്ടെത്തിയതിനാലാണ് വിദ്യാർഥികൾക്കു നാടുകടത്തൽ നിർദേശം നൽകിയത്.
പ്ലസ്ടുവിനുശേഷം ജലന്ധറിലെ എഡ്യുക്കേഷൻ മൈഗ്രേഷൻ സർവീസസ് മുഖേന സ്റ്റുഡന്റ് വീസയിൽ കാനഡയിലെത്തിയ വിദ്യാർഥികളാണു വഞ്ചിതരായത്.
ബ്രിജേഷ് മിശ്ര എന്നയാളുടെ ഉടമസ്ഥതയിലുള്ള ഈ സ്ഥാപനം കാനഡയിലെ ഹംബർ കോളജിൽ വിവിധ കോഴ്സുകളിലേക്ക് അഡ്മിഷനായി ഓരോ വിദ്യാർഥിയിൽനിന്നും 16 മുതൽ 20 വരെ ലക്ഷം രൂപയാണ് വാങ്ങിയത്.
രണ്ടു വർഷത്തെ കോഴ്സും അതിനുശേഷം വർക്ക് പെർമിറ്റും എന്നതായിരുന്നു വ്യവസ്ഥ. എന്നാൽ, വിദ്യാർഥികൾ കോളജിൽ എത്തിയപ്പോഴാണു തട്ടിപ്പ് അറിഞ്ഞത്. ഇവിടെ ഒരു കോഴ്സിലും ഒഴിവുണ്ടായിരുന്നില്ല. വിദ്യാർഥികൾക്കു നൽകിയ അഡ്മിഷൻ ഓഫർ ലെറ്ററുകൾ വ്യാജവുമായിരുന്നു.
ഇമ്രാന് താത്കാലിക ആശ്വാസം
ലാഹോർ: അഴിമതിക്കേസിൽ മുൻ പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാനെ അറസ്റ്റ് ചെയ്യാനുള്ള പോലീസ് നടപടികൾ ലാഹോർ ഹൈക്കോടതി താത്കാലികമായി മരവിപ്പിച്ചു.
അറസ്റ്റിനെതിരേ ഇമ്രാൻ ഇസ്ലാമാബാദ് ഹൈക്കോടതിയിൽ നല്‍കിയിരിക്കുന്ന ഹർജിയിൽ തീർപ്പുണ്ടാകുന്നതുവരെ കാത്തിരിക്കാനാണു ലാഹോർ ഹൈക്കോടതി നിർദേശിച്ചത്.
പ്രധാനമന്ത്രിയായിരിക്കേ ലഭിച്ച സമ്മാനങ്ങൾ വിറ്റു ലാഭമുണ്ടാക്കിയെന്ന കേസിൽ ഇമ്രനെതിരേയുള്ള അറസ്റ്റ് വാറന്റ് നടപ്പാക്കാനായി പോലീസ് കഴിഞ്ഞ ദിവസങ്ങളിൽ നടത്തിയ ശ്രമം വൻ സംഘർഷത്തിൽ കലാശിച്ചിരുന്നു.
ലാഹോറിലെ ഇമ്രാന്റെ വസതിക്കു സമീപം പോലീസും ഇമ്രാന്റെ അനുയായികളും തമ്മിൽ ഏറ്റുമുട്ടി. 54 പോലീസുകാർക്കു പരിക്കേറ്റു. പോലീസിനു പുറമേ അർധസൈനിക വിഭാഗമായ റേഞ്ചേഴ്സും രംഗത്തിറങ്ങിയിരുന്നു. കോടതി വിധിക്കു പിന്നാലെ പോലീസ് മേഖലയി ൽനിന്നു പിൻവാങ്ങി.
സാർസ് പകർച്ചവ്യാധിയെക്കുറിച്ച് മുന്നറിയിപ്പു നല്കിയ ചൈനീസ് ഡോക്ടർ അന്തരിച്ചു
ബെയ്ജിംഗ്: 2003ലെ സാർസ് പകർച്ചവ്യാധി മറച്ചുവയ്ക്കാനുള്ള ചൈനീസ് അധികൃതരുടെ ശ്രമം വെളിച്ചത്തു കൊണ്ടുവന്ന മിലിട്ടറി സർജൻ ജിയാംഗ് യാൻയോംഗ് (91) അന്തരിച്ചു. ന്യൂമോണിയ ബാധിച്ച് ബെയ്ജിംഗിലെ ആശുപത്രിയിലായിരുന്നു അന്ത്യമെന്നു കുടുംബാംഗങ്ങൾ അറിയിച്ചു.
ലോകവ്യാപകമായി എണ്ണായിരത്തിനു മുകളിൽ പേർക്ക് സാർസ് പിടിപെട്ടുവെന്നും 774 പേർ മരിച്ചുവെന്നുമാണു ലോകാരോഗ്യ സംഘടനയുടെ കണക്ക്. പകർച്ചവ്യാധിയുടെ തുടക്കത്തിൽത്തന്നെ ഡോ. ജിയാംഗ് എഴുതിയ കത്താണ് ആയിരങ്ങളുടെ ജീവൻ രക്ഷിച്ചതെന്നു കരുതുന്നു.
നാമമാത്ര പേർക്കേ രോഗം ബാധിച്ചിട്ടുള്ളൂവെന്ന ചൈനീസ് ആരോഗ്യമന്ത്രിയുടെ പ്രസ്താവന തള്ളിക്കളഞ്ഞ അദ്ദേഹം ബെയ്ജിംഗിലെ പട്ടാള ആശുപത്രിയിലെ ഒരു വാർഡിൽ മാത്രം നൂറിലധികം രോഗികളുണ്ടെന്നു പറഞ്ഞു. ഇക്കാര്യം വിശദമാക്കി ചൈനീസ് മാധ്യങ്ങൾക്കു കത്തയച്ചുവെങ്കിലും അവർ പ്രസിദ്ധീകരിച്ചില്ല. എന്നാൽ കത്ത് ചോർന്നു കിട്ടിയ വിദേശമാധ്യങ്ങൾ പുറത്തുവിടുകയും ലോകാരോഗ്യ സംഘടന അടിയന്തരമായി ഇടപെടുകയും ചെയ്തു.
ഗുണ്ടാ നേതാവിന് 1310 വർഷം തടവ്
സാൻ സാൽവദോർ: വടക്കേഅമേരിക്കൻ രാജ്യമായ എൽ സാൽവദോറിലെ കുപ്രസിദ്ധ ഗുണ്ടാ നേതാവ് വിൽമർ സെഗോവിയയ്ക്ക് 1,310 വർഷം തടവ്.
33 കൊലപാതകങ്ങൾ, ഒന്‍പതു കൊലപാതകശ്രമങ്ങൾ തുടങ്ങിയ കുറ്റങ്ങൾക്കാണു കോടതി ഇത്രയും ശിക്ഷ വിധിച്ചത്. എംഎസ്-13 എന്ന ക്രിമിനൽ സംഘത്തിന്റെ നേതാവായിരുന്നു ഇയാൾ.
മറ്റൊരു ഗുണ്ടാ നേതാവ് മിഗുവേൽ അഞ്ചലോ പോർട്ടില്ലോയ്ക്ക് 22 കൊലപാതകം അടക്കമുള്ള കുറ്റങ്ങൾക്ക് 945 വർഷത്തെ തടവുശിക്ഷയും വിധിച്ചിട്ടുണ്ട്.
ഇമ്രാനെ അറസ്റ്റ് ചെയ്യാൻ പോലീസ്; സംഘർഷം
ലാഹോർ: പാക്കിസ്ഥാനിലെ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനെ അറസ്റ്റ് ചെയ്യാനെത്തിയ പോലീസും ഇമ്രാന്റെ അനുയായികളും തമ്മിൽ സംഘർഷം. വടിയും കല്ലുമായി നേരിട്ട അനുയായികൾക്കു നേർക്കു പോലീസ് കണ്ണീർവാതകവും ജലപീരങ്കിയും പ്രയോഗിച്ചു.
പ്രധാനമന്ത്രിയായിരിക്കേ സമ്മാനമായി ലഭിച്ച വാച്ച് അടക്കം വിലകൂടിയ വസ്തുക്കൾ ട്രഷറിയിൽ(തോഷാഖാന)നിന്നു കുറഞ്ഞ വിലയ്ക്കു വാങ്ങി വലിയ ലാഭത്തിനു വിറ്റുവെന്ന കേസാണ് ഇമ്രാനെതിരേയുള്ളത്. നിരന്തരമായി വിചാരണയ്ക്കു ഹാജരാകാത്ത ഇമ്രാനെതിരേ ഇസ്ലാമാബാദ് കോടതി പുറപ്പെടുവിച്ച ജാമ്യമില്ലാ വാറന്റ് പ്രകാരം അറസ്റ്റ് ചെയ്യാനാണ് ഇസ്ലാമാബാദ് പോലീസിന്റെ നീക്കം.
ചൈനയെ നേരിടാൻ യുഎസ്-ബ്രിട്ടൻ- ഓസ്ട്രേലിയ മുങ്ങിക്കപ്പൽപ്പട രൂപീകരിക്കും
വാഷിംഗ്ടൺ ഡിസി: ഇന്തോ-പസഫിക് മേഖലയിൽ ചൈന ഉയർത്തുന്ന സൈനിക വെല്ലുവിളികൾ നേരിടാനായി അമേരിക്കയും ഓസ്ട്രേലിയയും ബ്രിട്ടനും ചേർന്ന് അണുശക്തിയിൽ പ്രവർത്തിക്കുന്ന മുങ്ങിക്കപ്പൽ പട രൂപീകരിക്കും.
അമേരിക്കൻ നിർമിത വിർജീനിയ ക്ലാസ് ആണവ മുങ്ങിക്കപ്പൽ മൂന്നെണ്ണം 2030 മുതൽ ഓസ്ട്രേലിയയ്ക്കു വിൽക്കും. വേണ്ടിവന്നാൽ രണ്ടെണ്ണംകൂടി അധികമായി നല്‍കും. മൂന്നു രാജ്യങ്ങളും ചേർന്ന് അത്യാധുനിക സാങ്കേതികവിദ്യകൾ സമന്വയിക്കുന്ന പുതിയ മുങ്ങിക്കപ്പൽ വികസിപ്പിക്കുകയും ചെയ്യും.
കലിഫോർണിയയിലെ സാന്റിയേഗോ നാവികതാവളത്തിൽ യുഎസ് പ്രസിഡന്റ് ജോ ബൈഡൻ, ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനാക്, ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആന്റണി ആൽബനീസ് എന്നിവർ നടത്തിയ ഉച്ചകോടിയിലാണു തീരുമാനം. ഓക്കസ് കരാർ എന്നാണ് ഇതറിയപ്പെടുക. പുതുതായി വികസിപ്പിക്കുന്ന മുങ്ങിക്കപ്പൽ എസ്എസ്എന്‍-ഓക്കസ് എന്നും അറിയപ്പെടും.
ഇന്തോ-പസഫിക് മേഖലയിൽ സ്വാതന്ത്ര്യവും സമാധാനവും ഉറപ്പുവരുത്തുകയാണു ലക്ഷ്യമെന്നു ജോ ബൈഡൻ പറഞ്ഞു. അണുശക്തിയിൽ പ്രവർത്തിക്കുന്ന അന്തർവാഹിനികളാണെങ്കിലും അതിൽ അണ്വായുധങ്ങൾ ഉണ്ടായിരിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഡീസൽ എൻജിൻ മുങ്ങിക്കപ്പലുകൾ മാത്രമുള്ള ഓസ്ട്രേലിയൻ നാവികസേന ഇതോടെ കൂടുതൽ ശക്തിപ്പെടും.
ഓസ്ട്രേലിയയും അമേരിക്കയും ബ്രിട്ടനും കൂടുതൽ കൂടുതൽ തെറ്റുകളിലേക്കും അപകടങ്ങളിലേക്കും നീങ്ങിക്കൊണ്ടിരിക്കുകയാണെന്ന് ചൈന പ്രതികരിച്ചു.
ചുഴലിക്കൊടുങ്കാറ്റ്; മരണം 200നു മുകളിൽ
മാപുറ്റോ: ഫ്രെഡി ചുഴലിക്കാറ്റ് നാശം വിതച്ച മലാവിയിലും മൊസാംബിക്കിലും മരണം 200നു മുകളിലായി.
മലാവിയിൽ 199 പേരുടെ മരണം സ്ഥിരീകരിച്ചു; 584 പേർക്കു പരിക്കേൽക്കുകയും 37 പേരെ കാണാതാവുകയും ചെയ്തു. മൊസാംബിക്കിൽ കുറഞ്ഞത് പത്തു പേരുടെ മരണം റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
കാറ്റിനൊപ്പമുള്ള പേമാരി വലിയ നാശം വിതച്ചതായാണു റിപ്പോർട്ട്. മലാവിയിൽ ഒട്ടനവധി സ്ഥലങ്ങളിൽ മണ്ണിടിച്ചിലുണ്ടായി. മരണസംഖ്യ ഉയരുമെന്നാണ് അധികൃതർ പറഞ്ഞത്.
ഫെബ്രുവരി ആദ്യം ഓസ്ട്രേലിയയുടെ വടക്കുപടിഞ്ഞാറ് രൂപംകൊണ്ട ഫ്രഡി, ഏറ്റവും കൂടുതൽ കാലം നീണ്ടുനിൽക്കുന്ന ചുഴലിക്കൊടുങ്കാറ്റാണ്. ഇന്ത്യൻ മഹാസമുദ്രം മുറിച്ചുകടന്ന കാറ്റ്, മഡഗാസ്കറിലും തുടർന്ന് ഫെബ്രുവരി 21 മുതൽ 24 വരെ മൊസാംബിക്കിലും വീശിയിരുന്നു. വീണ്ടും മഡഗാസ്കറിലേക്കു പോയ ശേഷമാണു കഴിഞ്ഞദിവസങ്ങളിൽ മൊസാംബിക്കിൽ തിരിച്ചെത്തിയത്.
അന്താരാഷ്ട്ര കോടതിയെ അംഗീകരിക്കില്ല: റഷ്യ
മോസ്കോ: അന്താരാഷ്ട്ര നീതിന്യായക്കോടതിയെ അംഗീകരിക്കുന്നില്ലെന്നു റഷ്യ. കോടതിയെയും അതിന്റെ അധികാരപരിധിയെയും റഷ്യ മാനിക്കുന്നില്ലെന്നു ക്രെംലിൻ വക്താവ് ദിമിത്രി പെസ്കോവ് പറഞ്ഞു.
യുക്രെയ്ൻ യുദ്ധത്തിനിടെ ജനങ്ങളെ കൊന്നതിനും കെട്ടിടങ്ങൾ നശിപ്പിച്ചതിനും കുട്ടികളെ തട്ടിക്കൊണ്ടുപോയതിനും റഷ്യക്കെതിരേ കേസെടുക്കാനുള്ള നടപടികളുമായി കോടതി മുന്നോട്ടു പോകുന്നതായി കഴിഞ്ഞദിവസം റിപ്പോർട്ടുണ്ടായിരുന്നു. ഇതു സംബന്ധിച്ച ചോദ്യങ്ങളോടു പ്രതികരിക്കുകയായിരുന്നു പെസ്കോവ്.
യുക്രെയ്ൻ സർക്കാർ പുതിയ യാഥാർഥ്യങ്ങൾ അംഗീകരിക്കാതെ യുദ്ധത്തിനു പരിഹാരമുണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു. യുദ്ധത്തിനിടെ റഷ്യയോടു കൂട്ടിച്ചേർത്ത പ്രദേശങ്ങൾ യുക്രെയ്നു തിരിച്ചു നല്‍കില്ല എന്ന അർഥത്തിലാണ്ഇതു പറഞ്ഞത്.
പാർലമെന്റിൽ വരാത്ത എംപിയെ പുറത്താക്കി
ടോക്കിയോ: ജപ്പാനിൽ ഒറ്റ ദിവസം പോലും സഭയിലെത്താതിരുന്ന പാർലമെന്റംഗത്തെ പുറത്താക്കി. പ്രതിപക്ഷ എൻഎച്ച്കെ പാർട്ടി അംഗവും പ്രമുഖ യുട്യൂബറുമായ യോഷിക്കാസു ഹിഗാഷിറ്റാനിയാണു നടപടി നേരിട്ടത്.
ഉപരിസഭയായ സെനറ്റിൽ അംഗമായ ഇദ്ദേഹത്തെ പുറത്താക്കുന്ന കാര്യത്തിൽ പാർലമെന്റിന്റെ അച്ചടക്കസമിതി ഒറ്റക്കെട്ടായി തീരുമാനമെടുക്കുകയായിരുന്നു. യോഷിക്കാസു ദുബായിലാണുള്ളത്.
ജൂലൈയിൽ തെരഞ്ഞെടുക്കപ്പെട്ട ഇദ്ദേഹം ഒറ്റദിവസംപോലും സഭയിൽ ഹാജരായിട്ടില്ല. സെലിബ്രിറ്റികളെക്കുറിച്ച് ഗോസിപ്പ് വീഡിയോകൾ പുറത്തിറക്കുന്ന യോഷിക്കാസു ഇതുമായി ബന്ധപ്പെട്ട അപകീർത്തി കേസുകളിൽ അറസ്റ്റിലാകുന്നത് ഒഴിവാക്കാനായി ജപ്പാനു പുറത്താണു കഴിയുന്നത്.
ബുക്കർ ചുരുക്കപ്പട്ടികയിൽ പെരുമാൾ മുരുകനും
ലണ്ടൻ/ന്യൂഡൽഹി: തമിഴ്സാഹിത്യകാരൻ പെരുമാൾ മുരുകന്റെ നോവൽ "പൈർ (പൂക്കുളി)' 2023 ലെ ബുക്കർ പുരസ്ക്കാര ചുരുക്കപ്പട്ടികയിൽ.
തമിഴ്നാട്ടിലെ മാനംകാക്കൽ കൊലപാതത്തിന്റെ കഥപറയുന്ന നോവൽ 2013 ലാണ് പ്രസിദ്ധീകരിച്ചത്. മൂന്നുവർഷത്തിനുശേഷം അനിരുദ്ധൻ വാസുദേവൻ ഇംഗ്ലീഷിലേക്കു വിവർത്തനം ചെയ്തു.
ഏഷ്യ, ആഫ്രിക്ക, യൂറോപ്പ്, ലാറ്റിനമേരിക്ക എന്നിവിടങ്ങളിൽനിന്നുള്ള പതിമൂന്ന് പുസ്തകങ്ങളെയാണ് ഇത്തവണ ചുരുക്കപ്പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നതെന്ന് ബുക്കർപ്രൈസ് ഫൗണ്ടേഷൻ അറിയിച്ചു. മേയ് 23 നു പുരസ്കാരജേതാക്കളെ പ്രഖ്യാപിക്കും.
ഓസ്കർ നെറുകയിൽ ആർആർആറിലെ നാട്ടു നാട്ടു... മികച്ച ഗാനം
ലോസ് ആഞ്ചലസ്: ഓസ്കറിൽ ഇരട്ട തിളക്കത്തിൽ ഇന്ത്യ. ആർആർആറിലെ നാട്ടു നാട്ടു ഗാനത്തിന് ഒറിജിനൽ സോംഗ് വിഭാഗത്തിലും "ദി എലിഫന്റ് വിസ്പറേഴ്സി'ന് ഡോക്യുമെന്ററി ഷോർട്ട് ഫിലിം വിഭാഗത്തിലും പുരസ്കാരം നേടി.
ചരിത്രത്തിലാദ്യമായാണു രണ്ട് ഇന്ത്യൻ ചിത്രങ്ങൾക്ക് ഓസ്കർ ലഭിക്കുന്നത്. "എലിഫന്റ് വിസ്പറേഴ്സി' ലൂടെ നേട്ടം ഇന്ത്യയിലെത്തിച്ച സംവിധായകയും നിർമാതാവും സ്ത്രീകളാണെന്നതും അപൂർവതയായി.
സംഗീതസംവിധായകൻ എം.എം. കീരവാണിയും ഗാനരചയിതാവ് ചന്ദ്രബോസും "നാട്ടു നാട്ടു'വിന്റെ പുരസ്കാരം ഏറ്റുവാങ്ങി. ഗോൾഡൻ ഗ്ലോബ്, ക്രിട്ടിക്സ് ചോയ്സ് അവാർഡ് എന്നിവയ്ക്കു പിന്നാലെയാണ് ഓസ്കർ നേട്ടവും.
ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിന്റെ കഥ പറഞ്ഞ ആർആർആർ എസ്.എസ്. രാജമൗലിയാണ് സംവിധാനം ചെയ്തത്. രാം ചരണും ജൂണിയർ എൻടിആറും ചുവടുവച്ച നാട്ടു നാട്ടു ഗാനം സൂപ്പർ ഹിറ്റായിരുന്നു. കീരവാണിയുടെ മകൻ കാലഭൈരവ, രാഹുൽ സിപ്ലിഗഞ്ച് എന്നിവരാണു ഗാനം ആലപിച്ചത്.
""അക്കാദമിക്കു നന്ദി, കാർപെന്റേഴ്സിനെ (യുഎസ് പോംപ് സംഗീതബാൻഡ്) കേട്ടാണ് ഞാൻ വളർന്നത്. ഇന്ന് ഓസ്കറുമായി ഇവിടെ നിൽക്കുന്നു’’-കീരവാണി പുരസ്കാരം സ്വീകരിച്ചശേഷം പറഞ്ഞു. ആർആർആറിനു പിന്നിൽ പ്രവർത്തിച്ചവർക്കു നന്ദിയർപ്പിച്ച് കീരവാണി ഒരു ഗാനവും ആലപിച്ചു. ചന്ദ്രബോസ് നമസ്തേ മാത്രമാണു പറഞ്ഞത്.
മുതുമലയിലെ അനാഥരായ കുട്ടിയാനകളെ പരിപാലിക്കുന്ന ദന്പതികളുടെ കഥ പറഞ്ഞ എലിഫന്റ് വിസ്പറേഴ്സിന്റെ സംവിധായിക കാർത്തികി ഗൊൺസാൽവസും നിർമാതാവ് ഗുനീത് മോംഗയും പുരസ്കാരം ഏറ്റുവാങ്ങി. മുംബൈയിൽ ഫോട്ടോ ജേർണലിസ്റ്റായി പ്രവർത്തിക്കുന്ന മുപ്പത്തിയാറുകാരിയായ കാർത്തികി, ഊട്ടി സ്വദേശിനിയാണ്.
ബോളിവുഡ് സൂപ്പർസ്റ്റാർ ദീപിക പദുക്കോൺ അവതാരകയുടെ വേഷത്തിൽ ഓസ്കർ വേദിയിൽ തിളങ്ങി. നാട്ടു നാട്ടു ഗാനം പരിചയപ്പെടുത്തിയാണു ദീപിക വേദിയിലെത്തിയത്.
2008ലാണ് ഇന്ത്യക്ക് ഇതിനുമുന്‍പ് ഓസ്കർ ലഭിച്ചത്. ഡാനി ബോയൽ സംവിധാനം ചെയ്ത ഇംഗ്ലീഷ് ചിത്രം സ്ലംഗോഡ് മില്യണെയറിലൂടെ എ.ആർ. റഹ്മാൻ, ഗുൽസാർ, റസൂൽ പൂക്കൂട്ടി എന്നിവർ പുരസ്കാരം ഇന്ത്യയിലെത്തിച്ചു. മികച്ച ഗാനം, ഒറിജിനൽ സ്കോർ, സൗണ്ട് മിക്സിംഗ് എന്നിവയ്ക്കായിരുന്നു പുരസ്കാരം. മികച്ച ഗാനത്തിനുള്ള പുരസ്കാരം എ.ആർ. റഹ്മാനും ഗുൽസാറും പങ്കുവച്ചു.
"എവരിതിംഗ് എവരിവെയർ ഓൾ അറ്റ് വൺസ് ' മികച്ച ചിത്രം, ബ്രെൻഡൻ ഫ്രേസർ നടൻ,
മിഷൽ യോ നടി
മികച്ച ചലച്ചിത്രമായി "എവരിതിംഗ് എവരിവെയർ ഓൾ അറ്റ് വൺസ്' തെരഞ്ഞെടുക്കപ്പെട്ടു. 11 നോമിനേഷനുകളുമായി എത്തിയ സിനിമ ഏഴ് അവാർഡുകളാണു വാരിക്കൂട്ടിയത്. ദ വെയ്ൽ എന്ന ചിത്രത്തിലെ അഭിനയത്തിന് ബ്രെൻഡൻ ഫ്രേസർ മികച്ച നടനായി തെരഞ്ഞെടുപ്പെട്ടു.
മലേഷ്യൻ വംശജയായ മിഷേൽ യോ (എവരിതിംഗ് എവരിവെയർ അറ്റ് വൺസ്) ആണു മികച്ച നടി. ഓസ്കർ നേടുന്ന ആദ്യ ഏഷ്യൻ വംശജയാണ് അറുപതുകാരിയായ മിഷേൽ. മുപ്പത്തിയഞ്ചു വയസുകാരായ ഡാനിയേൽ ക്വാൻ-ഡാനിയേൽ ഷൈനേർട്ട് സഖ്യം സംവിധാനത്തിനും തിരക്കഥയ്ക്കുമുള്ള (എവരിതിംഗ് എവരിവെയർ ഓൾ അറ്റ് വൺസ്) അവാർഡ് നേടി.
ബാഫ്റ്റ, ഗോൾഡൻ ഗ്ലോബ് പുരസ്കാരം നേടിയ ജസ്റ്റിൻ ബട്ലറെ മറികടന്നാണ് ബ്രെൻഡൻ ഫ്രേസർ മികച്ച നടനായി തെരഞ്ഞെടുക്കപ്പെട്ടത്. അമിതഭാരമുള്ള കോളജ് അധ്യാപകനായ ചാർലി എന്ന കഥാപാത്രത്തെയാണ് ദ വെയ്ലിൽ ഫ്രേസർ അവതരിപ്പിച്ചത്. "ഓൾ ക്വയറ്റ് ഓൺ ദ വെസ്റ്റേൺ ഫ്രന്റ്' എന്ന ജർമൻ സിനിമ നാല് ഓസ്കർ അവാർഡ് നേടി.
ഓസ്കർ പുരസ്കാരത്തെക്കുറിച്ച് എനിക്കറിയില്ല. പക്ഷേ, ആന ഞങ്ങൾക്കു സ്വന്തം കുട്ടികളെപ്പോലെയാണ്. അമ്മയില്ലാത്ത കുട്ടിയെ പരിചരിക്കുന്നതുപോലെയാണു ഞങ്ങൾ അവരെ നോക്കുന്നത് - ലോസ് ആഞ്ചൽസിലെ ഡോൾബി തിയറ്ററിൽ 95-മത് അക്കാഡമി പുരസ്കാരങ്ങൾ പ്രഖ്യാപിച്ചശേഷം പ്രതികരണമാരാഞ്ഞ മാധ്യമങ്ങളോടു ബെല്ലിയുടെ പ്രതികരണം ഇങ്ങനെയായിരുന്നു.
ആരാണ് ബെല്ലി? മികച്ച ഹ്രസ്വ ഡോക്കുമെന്ററി വിഭാഗത്തിൽ ഓസ്കർ നേടിയ ദി ഇലഫന്റ് വിസ്പറേഴ്സിലെ പ്രധാന കഥാപാത്രം; രഘുവിന്റെയും അമുവിന്റെയും (കുട്ടിയാനകൾ) വളർത്തമ്മ. എന്താണ് ഇലഫന്റ് വിസ്പറേഴ്സ്? ഗോത്രവർഗക്കാരായ ബൊമ്മനും ബെല്ലിയും അവരുടെ ഒപ്പമുള്ള അനാഥരായ ആനക്കുട്ടികളുടെയും കഥ.
ആനക്കഥ
കാട്ടിൽ അനാഥരാകുന്ന, കൂട്ടംതെറ്റുന്ന ആനകളുടെ സംരക്ഷകരാണു ഗോത്രവർഗക്കാരായ ബൊമ്മനും ബെല്ലിയും. ഇവരും ഇവർ വളർത്തുന്ന ആനക്കുട്ടിയുമാണു ചിത്രത്തിലെ കഥാപാത്രങ്ങൾ.
തമിഴ്നാട്ടിലെ നീലഗിരി ജില്ലയിലുള്ള മുതുമലൈ കടുവാ സംരക്ഷണകേന്ദ്രത്തിലുള്ള തേപ്പക്കാട് ആനസംരക്ഷണ കേന്ദ്രത്തിന്റെ പശ്ചാത്തലത്തിലാണു കാർത്തികി ഗോണ്‍സാൽവസ് ഈ ഡോക്കുമെന്ററി ഒരുക്കിയിരിക്കുന്നത്. മനുഷ്യനും മൃഗങ്ങളും തമ്മിലുള്ള അഭേദ്യമായ ബന്ധം മനോഹരമായി ചിത്രത്തിൽ ആവിഷ്കരിച്ചിരിക്കുന്നു.
ഇപ്പോൾ ചെയ്യുന്നതു ഞങ്ങളുടെ രക്തത്തിൽ അലിഞ്ഞുചേർന്നിട്ടുള്ളതാണ്. ഞങ്ങളുടെ പൂർവികരും ഇതുതന്നെയാണു ചെയ്തിരുന്നതെന്ന് മുത്തശി പറഞ്ഞുകേട്ടിട്ടുണ്ട്- ബെല്ലി പറയുന്നു. പുരസ്കാരം പ്രഖ്യാപിക്കുന്പോൾ ഡോക്കുമെന്ററിയിലെ മറ്റൊരു പ്രധാന കഥാപാത്രമായ ബൊമ്മൻ വീട്ടിലുണ്ടായിരുന്നില്ല. ഗുരുതര ആരോഗ്യപ്രശ്നങ്ങളുള്ള ഒരാനയെ കൊണ്ടുവരുന്നതിനായി സേലത്തു പോയിരിക്കുകയാണ്. അവന്റെ വരവിനായുള്ള കാത്തിരിപ്പിലാണി ബെല്ലി.
രണ്ടാമൂഴം
മുപ്പത്തൊൻപതു മിനിറ്റാണ് കാർത്തികി ഗോണ്‍സാൽവസ് സംവിധാനം ചെയ്തിരിക്കുന്ന ഈ ഹ്രസ്വചിത്രത്തിന്റെ ദൈർഘ്യം. നെറ്റ്ഫ്ളിക്സിലാണ് ചിത്രം റിലീസ് ചെയ്തിരിക്കുന്നത്. ഹാളൗട്ട്, ഹൗ ഡു യു മെഷർ എ ഇയർ, ദി മാർത്ത മിച്ചൽ ഇഫക്ട്, സ്ട്രേഞ്ചർ അറ്റ് ദി ഗേറ്റ് തുടങ്ങിയ പ്രശസ്ത ഡോക്യുമെന്ററികളെ പിന്തള്ളിയാണ് എലിഫന്റ് വിസ്പറേഴ്സിന്റെ നേട്ടം. ഡോക്യുമെന്ററി ഷോർട്ട് സബ്ജക്ട് വിഭാഗത്തിൽ അക്കാഡമി പുരസ്കാരം നേടുന്ന ആദ്യ ഇന്ത്യൻ നിർമിത ചിത്രമാണ് ദി ഇലഫന്റ് വിസ്പറേഴ്സ്.
"സ്മൈൽ പിങ്കി’, "പീരിഡ് എൻഡ് ഓഫ് സെന്റൻസ്’ എന്നീ ഇന്ത്യൻ ചിത്രങ്ങൾ മുന്‍പ് ഓസ്കർ നേടിയിരുന്നെങ്കിലും പിന്നിലുണ്ടായിരുന്നത് വിദേശനിർമാതാക്കളായിരുന്നു.
സിക്കിയ എന്റർടെയ്ൻമെന്റിന്റെ ബാനറിൽ ഗുനീത് മോംഗയും അച്ചിൻ ജയ്നും ചേർന്നാണു ചിത്രം നിർമിച്ചിരിക്കുന്നത്. രണ്ടാം തവണയാണ് ഗുനീത് മോംഗയെ തേടി ഓസ്കർ പുരസ്കാരമെത്തുന്നത്. 2018 ഓസ്കറിൽ മോംഗ എക്സിക്യൂട്ടീവ് പ്രൊഡ്യൂസറായിരുന്ന "പീരിഡ് എൻഡ് ഓഫ് സെന്റൻസ്’ എന്ന ഡോക്കുമെന്ററിക്കു മികച്ച ഡോക്കുമെന്ററി ഷോർട്ട് വിഭാഗത്തിൽ പുരസ്കാരം ലഭിച്ചിരുന്നു.
യാത്രക്കാരന്റെ മരണം: ഇൻഡിഗോ വിമാനം കറാച്ചിയിൽ ഇറക്കി
കറാച്ചി: യാത്രികന്റെ മരണത്തെത്തുടർന്ന് ഡൽഹി-ദോഹ ഇൻഡിഗോ വിമാനം കറാച്ചിയിൽ അടിയന്തരമായി ഇറക്കി. ഞായറാഴ്ച രാത്രി 10:17 നു ദോഹയിലേക്കു സർവീസ് നടത്തി 6 ഇ-1736 വിമാനമാണ് അടിയന്തരലാൻഡിംഗ് നടത്തിയതെന്ന് പാക്കിസ്ഥാൻ വ്യോമയാന അധികൃതർ പറഞ്ഞു.
അസുഖബാധിതനായ നൈജീരിയ സ്വദേശി 60 കാരനായ അബ്ദുള്ള എന്നയാൾക്കു ചികിത്സ ലഭ്യമാക്കാനാണ് വിമാനം നിലത്തിറക്കിയത്. മെഡിക്കൽസംഘത്തെ കറാച്ചിയിൽ സജ്ജമാക്കുകയും ചെയ്തു. എന്നാൽ, വിമാനം ഇറങ്ങിയപ്പോഴേക്കും യാത്രക്കാരനു മരണം സംഭവിച്ചിരുന്നു.
ഷി-സെലന്‍സ്കി കൂടിക്കാഴ്ച നടന്നേക്കും
ബെയ്ജിംഗ്: യുക്രെയ്ൻ പ്രതിസന്ധി അവസാനിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ ചൈനീസ് പ്രസിഡന്റ് ഷി ചിൻപിംഗ് യുക്രെയ്ൻ പ്രസിഡന്റ് വോളോഡിമിര്‍ സെലന്‍സ്കിയെ കണ്ടേക്കും.
അടുത്തയാഴ്ച മോസ്കോയില്‍ റഷ്യന്‍ പ്രസിഡന്റ് വ്ളാഡ്മിര്‍ പുടിനുമായി ഷി കൂടിക്കാഴ്ച നടത്തുന്നുണ്ട്. ഇതിനുശേഷം അദ്ദേഹം സെലൻസ്കിയെ സന്ദർശിക്കുമെന്നു വാള് സ്ട്രീറ്റ് ജേര്‍ണല്‍ റിപ്പോര്‍ട്ട് ചെയ്തു. യുക്രെയ്നിലെ റഷ്യന്‍ അധിനിവേശത്തിനുശേഷം ആദ്യമായാണ് ഇരുനേതാക്കളുമായി കൂടിക്കാഴ്ചയ്ക്ക് അവസരമൊരുങ്ങുന്നത്.
അധിനിവേശം രണ്ടാം വര്‍ഷത്തിലേക്കു പ്രവേശിച്ചതോടെ വെടിനിര്‍ത്തലിനു ചൈന ആഹ്വാനമുയർത്തിയിരുന്നു. സംഘര്‍ഷം അവസാനിപ്പിക്കാനുള്ള പന്ത്രണ്ടിന നിര്‍ദേശങ്ങളും ചൈന മുന്നോട്ടു വച്ചിരുന്നു.
അതേസമയം, റഷ്യക്കു വിനാശകാരിയായ ആയുധങ്ങള്‍ നല്കുന്നതിനെക്കുറിച്ചു ചൈന ആലോചിക്കുകയാണെന്നു പെന്റഗൺ പ്രസ് സെക്രട്ടറി ബ്രിഗേഡിയര്‍ ജനറല്‍ പാറ്റ് റൈഡര്‍ കഴിഞ്ഞയാഴ്ച ആരോപിച്ചിരുന്നു.
ഇറാനിലെ പ്രതിഷേധത്തിൽ അറസ്റ്റിലായവർക്ക് മാപ്പു നൽകി
ദുബായ്: സർക്കാർവിരുദ്ധ പ്രക്ഷോഭത്തിൽ അടുത്തിടെ അറസ്റ്റിലായ 22,000 പേർക്ക് പരമോന്നത നേതാവ് മാപ്പു നൽകിയതായി ഇറാൻ അറിയിച്ചു. എന്നാൽ, അറസ്റ്റിലായവരെ വിട്ടയയ്ക്കുന്നതു സംബന്ധിച്ച് സ്ഥിരീകരണമൊന്നും ലഭിച്ചിട്ടില്ല.
മതകാര്യ പോലീസിന്റെ കസ്റ്റഡിയിൽ വച്ച് മെഹ്സ അമിനി എന്ന ഇരുപത്തിരണ്ടുകാരി മരിച്ചതിനെത്തുടർന്നാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ സർക്കാർവിരുദ്ധ പ്രക്ഷോഭം പൊട്ടിപ്പുറപ്പെട്ടത്. രാജ്യത്തെ പണപ്പെരുപ്പവും പ്രക്ഷോഭത്തിന്റെ ആക്കം കൂട്ടി. 1979 ലെ ഇസ്ലാമിക വിപ്ലവത്തിനുശേഷം രാജ്യം സാക്ഷിയാവുന്ന വൻ പ്രക്ഷോഭമാണ് ഇപ്പോൾ നടക്കുന്നത്.
നൈജീരിയയിൽ ഭീകരാക്രമണം; 16 പേർ കൊല്ലപ്പെട്ടു
അബുജ: വടക്കുപടിഞ്ഞാറൻ നൈജീരിയയിൽ ഫുലാനി ഭീകരരുടെ ആക്രമണത്തിൽ 16 പേർ കൊല്ലപ്പെട്ടു. കുഡുന സംസ്ഥാനത്തെ പോലീസ് ചെക് പോയിന്റിൽ ശനിയാഴ്ചയായിരുന്നു ആക്രമണം. ആക്രമത്തെത്തുടർന്ന് പ്രദേശത്ത് കർഫ്യൂ പ്രഖ്യാപിച്ചു.
വെടിവയ്പിനു മുന്‍പ് ഫുലാനി സംഘവും പ്രദേശവാസികളും തമ്മിൽ സംഘർഷം ഉടലെടുത്തിരുന്നു. തുടർന്ന് ഫുലാനി ഭീകരർ പിൻവാങ്ങി. എന്നാൽ, ഭീകരസംഘം കൂടുതൽ ആളുകളും ആയുധങ്ങളുമായി തിരികെയെത്തി ആക്രമണം നടത്തുകയായിരുന്നുവെന്നു പ്രാദേശിക സർക്കാർ വക്താവ് യാബോ എഫ്രേയിം പറഞ്ഞു.
പാക്കിസ്ഥാനിൽ മതപരിവർത്തന പീഡനമെന്ന്; ഹിന്ദുക്കൾ പ്രതിഷേധറാലി നടത്തും
കറാച്ചി: പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തി മതപരിവർത്തനം നടത്തുന്നതിനെതിരേ സിന്ധ് പ്രവിശ്യയിലെ ഹിന്ദുക്കൾ ഈ മാസം 30ന് നിയമസഭയിലേക്ക് വൻ പ്രതിഷേധറാലി സംഘടിപ്പിക്കും.
പാക്കിസ്ഥാനിൽ ന്യൂനപക്ഷാവകാശങ്ങൾക്കുവേണ്ടി പ്രവർത്തിക്കുന്ന സർക്കാരിതര സംഘടനയായ പാക്കിസ്ഥാൻ ദരാവർ ഇത്തെഹാദിന്റെ നേതൃത്വത്തിലാണ് റാലി സംഘടിപ്പിക്കുന്നത്.
സിന്ധ് പ്രവിശ്യയിലെ ഹിന്ദുക്കളുടെ ഭൂമി തട്ടിയെടുക്കുന്നതിന്റെയും മനുഷ്യാവകാശ ലംഘനങ്ങളുടെയും റിപ്പോർട്ടുകൾ പുറത്തുവന്നിട്ടുണ്ട്. എന്നാൽ, ഭരണകൂടം ഇതു കണ്ടില്ലെന്നു നടിക്കുകയാണെന്ന് പാക്കിസ്ഥാൻ ദരാവർ ഇത്തെഹാദ് ചെയർമാൻ ഫക്കീർ ശിവ കുച്ചി പറഞ്ഞു.
പാക്കിസ്ഥാനിൽ ന്യൂനപക്ഷങ്ങൾ അനുഭവിക്കുന്ന ദുരന്തം ലോകത്തിനു മുന്നിലെത്തിക്കുകയാണ് പ്രതിഷേധത്തിന്റെ ലക്ഷ്യം. മതപരിവർത്തന നിരോധനവും ശൈശവവിവാഹ നിരോധനവും നടപ്പിലാക്കാൻ നിയമം കൊണ്ടുവരുന്നതുവരെ പ്രതിഷേധം തുടരുമെന്ന് ശിവ കുച്ചി കൂട്ടിച്ചേർത്തു.
പാക്കിസ്ഥാനിൽ ഓരോ വർഷവും ആയിരത്തിലധികം പെൺകുട്ടികളെ ഭീഷണിപ്പെടുത്തി ഇസ്ലാം മതത്തിലേക്കു മാറ്റുന്നതായി പാക്കിസ്ഥാനിലെ മനുഷ്യാവകാശ കമ്മീഷൻ റിപ്പോർട്ടിലുണ്ട്. മതം മാറ്റപ്പെടുന്നവരിൽ ഭൂരിഭാഗവും ഹിന്ദുക്കളാണെന്നും റിപ്പോർട്ടിലുണ്ട്.
രാം ചന്ദ്ര പൗഡൽ നേപ്പാൾ പ്രസിഡന്റായി അധികാരമേറ്റു
കാഠ്മണ്ഡു: നേപ്പാളിന്റെ മൂന്നാമത് പ്രസിഡന്റായി മുതിർന്ന നേപ്പാളി കോൺഗ്രസ് നേതാവ് രാം ചന്ദ്ര പൗഡൽ അധികാരമേറ്റു.
പ്രസിഡന്റിന്റെ ഓഫീസായ ശീതൾ നിവാസിൽ നടന്ന ചടങ്ങിൽ ആക്ടിംഗ് ചീഫ് ജസ്റ്റീസ് ഹരികൃഷ്ണ കർക്കിയാണ് എഴുപത്തിയെട്ടുകാരനായ പൗഡലിനു സത്യവാചകം ചൊല്ലിക്കൊടുത്തത്.
ആ സിപിഎൻ-യുഎംഎൽ സഖ്യസ്ഥാനാർഥി സുഭാഷ് ചന്ദ്ര നെംബാഗിനെയാണ് പൗഡൽ പരാജയപ്പെടുത്തിയത്. പൗഡലിനെ എട്ടു രാഷ്ട്രീയകക്ഷികൾ പിന്തുണച്ചു.
2008ൽ രാജ്യം റിപ്പബ്ലിക് ആയതിനു ശേഷമുള്ള മൂന്നാമതു പ്രസിഡന്റ് തെരഞ്ഞെടുപ്പായിരുന്നു നടന്നത്.