വെടിനിർത്തൽ ഉപാധികൾ ഇസ്രയേലിനു സ്വീകാര്യം; ഹമാസും അംഗീകരിക്കണമെന്ന് ട്രംപ്
വാഷിംഗ്ടൺ ഡിസി: ഗാസയിൽ 60 ദിവസത്തേക്കു വെടിനിർത്തുന്നതിനുള്ള ഉപാധികൾ ഇസ്രയേൽ അംഗീകരിച്ചതായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് സോഷ്യൽ മീഡിയയിലൂടെ അറിയിച്ചു. ഗാസയിലെ ഹമാസ് ഭീകരർ വെടിനിർത്തൽ അംഗീകരിക്കാൻ തയാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഈജിപ്തും ഖത്തറും വെടിനിർത്തലിനു ശ്രമിക്കുകയാണ്. വെടിനിർത്തൽ നിർദേശങ്ങൾ ഇവർ ഹമാസിനു കൈമാറും. ഹമാസ് ഇത് അംഗീകരിക്കുന്നതാണു നല്ലത്. കാര്യങ്ങൾ ഇനി മെച്ചപ്പെടില്ല, വഷളാവുകയേ ഉള്ളൂ എന്ന് ട്രംപ് സോഷ്യൽ മീഡിയയിൽ അറിയിച്ചു.
അതേസമയം, വെടിനിർത്തൽ ഉപാധികൾ അംഗീകരിച്ചതായി ഇസ്രയേൽ സ്ഥിരീകരിച്ചിട്ടില്ല. എന്നാൽ, ഹമാസിന്റെ കസ്റ്റഡിയിലുള്ള ബന്ദികൾ മോചിതരാകണമെന്നും അതിനുള്ള അവസരം പാഴാക്കരുതെന്നുമാണ് ഇസ്രേലി സർക്കാരിന്റെ താത്പര്യമെന്ന് വിദേശകാര്യമന്ത്രി ഗിദയോൻ സാർ സോഷ്യൽ മീഡിയയിൽ പറഞ്ഞു. ഗാസ യുദ്ധത്തിന് അന്ത്യം കാണാൻ ഉദ്ദേശിച്ചുള്ള ഏതു വെടിനിർത്തൽ ധാരണയും അംഗീകരിക്കുമെന്ന് ഹമാസ് വൃത്തങ്ങൾ പറഞ്ഞുവെന്ന് ബിബിസി റിപ്പോർട്ട് ചെയ്തു.
ഇസ്രേലി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു അടുത്തയാഴ്ച അമേരിക്ക സന്ദർശിക്കുന്നതിനിടെ വെടിനിർത്തൽ പ്രഖ്യാപനം ഉണ്ടാകുമെന്നാണു സൂചന. യുദ്ധം അവസാനിപ്പിക്കാൻ നെതന്യാഹു ആഗ്രഹിക്കുന്നതായും അടുത്തയാഴ്ച വെടിനിർത്തൽ കരാർ ഉണ്ടായേക്കുമെന്നും ട്രംപ് കഴിഞ്ഞദിവസം പറഞ്ഞിരുന്നു. അടുത്ത തിങ്കളാഴ്ചയാണ് ട്രംപും നെതന്യാഹുവും കൂടിക്കാഴ്ച നടത്തുക.
യുഎസ് ആയുധശേഖരം കുറയുന്നു? ; യുക്രെയ്ന് മിസൈലുകൾ നല്‍കുന്നില്ല
വാഷിംഗ്ടൺ ഡിസി: റഷ്യൻ അധിനിവേശം നേരിടുന്ന യുക്രെയ്ന് അമേരിക്ക ചിലതരം ആയുധങ്ങൾ നല്കുന്നതു നിർത്തിവച്ചു. ആയുധങ്ങളുടെ എണ്ണത്തിൽ അമേരിക്ക കുറവു വരുത്തി. അമേരിക്കയുടെ ആയുധശേഖരം കുറയുന്നു എന്ന ആശങ്കയിലാണിതെന്നു റിപ്പോർട്ടുകളിൽ പറയുന്നു.
പേട്രിയറ്റ് അടക്കമുള്ള വ്യോമപ്രതിരോധ സംവിധാനങ്ങളിൽ ഉപയോഗിക്കുന്ന മിസൈലുകൾ, പീരങ്കി ഷെല്ലുകൾ തുടങ്ങിയ ആയുധങ്ങൾ നല്‍കുന്നതാണു നിർത്തിവച്ചത്. മുൻ യുഎസ് പ്രസിഡന്റ് ജോ ബൈഡനാണ് ഈ ആയുധങ്ങൾ യുക്രെയ്നു നല്കാൻ തീരുമാനമെടുത്തത്.
വിദേശരാജ്യങ്ങൾക്കുള്ള സൈനികസഹായത്തിൽ പുനരവലോകനം നടത്തിയതിന്റെ അടിസ്ഥാനത്തിലാണു നടപടിയെന്നാണ് വൈറ്റ്ഹൗസ് വക്താവ് അന്നാ കെല്ലി വിശദീകരിച്ചത്. അമേരിക്കയുടെ ആയുധശേഖരം കുറഞ്ഞുവെന്നു സമ്മതിക്കാൻ വക്താവ് തയാറായില്ല. വേണമെങ്കിൽ ഇറാനോടു ചോദിച്ചു നോക്കാമെന്നാണു വക്താവ് കൂട്ടിച്ചേർത്തത്.
അതേസമയം, റഷ്യൻ സേന വ്യോമാക്രമണം ശക്തമാക്കിയിരിക്കേ അമേരിക്ക വ്യോമപ്രതിരോധ മിസൈലുകൾ നല്‍കാതിരിക്കുന്നതു യുക്രെയ്നു വലിയ പ്രതിസന്ധി സൃഷ്ടിക്കും. നൂറുകണക്കിനു ഡ്രോണുകളും മിസൈലുകളുമാണു ദിവസവും റഷ്യൻ സേന പ്രയോഗിക്കുന്നത്. അമേരിക്ക നല്കുന്ന ആയുധങ്ങൾ ഉപയോഗിച്ചാണ് യുക്രെയ്ൻ ഇവയെ വെടിവച്ചു വീഴ്ത്തുന്നത്.
ആണവോർജ ഏജൻസിയുമായി സഹകരണം അവസാനിപ്പിച്ച് ഇറാൻ
ടെഹ്റാൻ: അന്താരാഷ്ട്ര ആണവോർജ ഏജൻസിയുമായുള്ള സഹകരണം ഇറാൻ അവസാനിപ്പിച്ചു. ഇതിനായി പാർലമെന്റ് പാസാക്കിയ നിയമത്തിൽ ഇറേനിയൻ പ്രസിഡന്റ് മസൂദ് പസെഷ്കിയാൻ ഒപ്പുവച്ചു.
ഇസ്രയേലും അമേരിക്കയും ഇറാന്റെ ആണവ പ്ലാന്റുകളിൽ ആക്രമണം നടത്തിയ പശ്ചാത്തലത്തിലാണ് ഈ നീക്കം. ഇസ്രയേലും അമേരിക്കയും ആക്രമണത്തിനു ന്യായം കണ്ടെത്തിയത് ഏജൻസി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണെന്ന് ഇറാൻ ആരോപിച്ചിരുന്നു.
60 ശതമാനം സന്പുഷ്ടീകരിച്ച യുറേനിയം ഇറാന്റെ കൈവശമുണ്ടെന്നും ഇതു കൂടുതൽ സന്പുഷ്ടീകരിച്ച് അണുബോംബുണ്ടാക്കാൻ ഇറാനു കഴിയുമെന്നും ഏജൻസി റിപ്പോർട്ട് നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഇറാൻ ആണവനിർവ്യാപന കരാർ ലംഘിച്ചതായി ഏജൻസിയുടെ ബോർഡ് ഓഫ് ഗവർണേഴ്സ് പ്രഖ്യാപിച്ചു. ഇതിനു പിന്നാലെയാണ് ഇസ്രയേൽ ഇറാനിൽ ആക്രമണം തുടങ്ങിയത്.
ഐക്യരാഷ്ട്ര സഭയുടെ കീഴിൽ വിയന്ന കേന്ദ്രമായി പ്രവർത്തിക്കുന്ന അന്താരാഷ്ട്ര ആണവോർജ ഏജൻസി പതിവായി ഇറാനിലെ ആണവപദ്ധതികൾ നിരീക്ഷിച്ചിരുന്നു. പുതിയ നിയമം പ്രാബല്യത്തിലായതോടെ ഇനി പരിശോധനകൾ നടക്കുമോ എന്നതിൽ വ്യക്തതയില്ല.
ഇറാനിലെ പരമോന്നത ദേശീയസുരക്ഷാ സമിതിയുടെ അംഗീകാരമില്ലാതെ ആണവോർജ ഏജൻസിയെ പരിശോധനയ്ക്ക് അനുവദിക്കരുതെന്നാണു നിയമത്തിൽ നിർദേശിക്കുന്നത്.
കയ്റോ: സൂയസ് കനാലിനു സമീപം എണ്ണഖനന കപ്പൽ മുങ്ങി നാലു ജീവനക്കാർ മരിച്ചതായി ഈജിപ്ഷ്യൻ വൃത്തങ്ങൾ അറിയിച്ചു. മറ്റൊരു നാലു ജീവനക്കാരെ കാണാതായിട്ടുണ്ട്.
ചൊവ്വാഴ്ച കനാലിൽൽനിന്ന് 300 കിലോമീറ്റർ തെക്ക് സൂയസ് ഉൾക്കടലിൽ ഈജിപ്തിന്റെ എണ്ണഖനന മേഖലയായ ഗാബേൽ എൽ സെയ്തിൽവച്ചാണ് കപ്പൽ മുങ്ങിയത്. 30 ജീവനക്കാരാണ് കപ്പലിലുണ്ടായിരുന്നത്. ഈജിപ്ഷ്യൻ നേവി 22 പേരെ രക്ഷപ്പെടുത്തി.
അപകടം മൂലം സൂയസ് കനാ ലിലൂടെയുള്ള കപ്പൽ ഗതാഗതത്തിനു തടസമുണ്ടായില്ല.
ഷേഖ് ഹസീനയ്ക്ക് ആറു മാസത്തെ തടവുശിക്ഷ
ധാക്ക: ഇന്ത്യയിലേക്കു പലായനം ചെയ്ത മുൻ ബംഗ്ലാദേശ് പ്രധാനമന്ത്രി ഷേഖ് ഹസീനയ്ക്ക് ആറു മാസം തടവുശിക്ഷ.
ഹസീനയെ വിചാരണ ചെയ്യുന്ന ധാക്കയിലെ ഇന്റർനാഷണൽ ക്രൈംസ് ട്രൈബ്യൂണൽ ആണ് കോടതിയലക്ഷ്യകുറ്റത്തിനു ശിക്ഷ വിധിച്ചത്.
കഴിഞ്ഞ ഓഗസ്റ്റിൽ രാജിവച്ച ഹസീനയ്ക്കു ലഭിക്കുന്ന ആദ്യശിക്ഷയാണിത്. നേരത്തേ ട്രൈബ്യൂണൽ ഹസീനയെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു.
ഗാസയിലെ വിമത നേതാവ് കീഴടങ്ങണമെന്ന് ഹമാസ്
കയ്റോ: ഗാസയിലെ വിമത നേതാവ് യാസർ അബു ഷബാബിനോടു കീഴടങ്ങാൻ ആവശ്യപ്പെട്ട് ഹമാസ്. പത്തു ദിവസത്തിനുള്ളിൽ കീഴടങ്ങി വിചാരണ നേരിടണമെന്നാണു ഹമാസ് കോടതി ഉത്തരവിട്ടിരിക്കുന്നത്.
അബു ഷബാബിന്റെ താവളത്തെക്കുറിച്ച് അറിയാവുന്ന പലസ്തീനികൾ അക്കാര്യം ഹമാസ് നേതാക്കളെ അറിയിക്കണമെന്നും നിർദേശിച്ചു.
ബദൂയിൻ ഗോത്രവിഭാഗത്തിൽപ്പെട്ട അബു ഷബാബ് ഇസ്രേലി സേനാ നിയന്ത്രണത്തിലുള്ള റാഫ മേഖലയിലാണ് ഉള്ളത്. ഇയാൾക്ക് ഇസ്രയേലിന്റെ സഹായമുള്ളതായി റിപ്പോർട്ടുണ്ട്.
അബു ഷബാബും സംഘവും ഗാസയിലെത്തുന്ന സഹായവസ്തുക്കൾ കൊള്ളയടിക്കുന്നതായി ഹമാസ് ആരോപിക്കുന്നു. ഇയാളെ വകവരുത്താനായി ഹമാസ് പോരാളികൾ രംഗത്തിറങ്ങിയിട്ടുണ്ടെന്നും പറയുന്നു.
അസി. കമ്മീഷണർ കൊല്ലപ്പെട്ടു
പെഷവാർ: പാക്കിസ്ഥാനിലെ ഖൈബർ പക്തൂൺഖ്വാ പ്രവിശ്യയിൽ ഇന്നലെയുണ്ടായ ബോംബ് സ്ഫോടനത്തിൽ അസിസ്റ്റന്റ് കമ്മീഷണർ അടക്കം നാല് ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു.
അഫ്ഗാൻ അതിർത്തിയോടു ചേർന്ന ബാജോർ ജില്ലയിൽ ഇവരുടെ വാഹനം സ്ഫോടനത്തിൽ തകരുകയായിരുന്നു.
അസി. സബ് ഇൻസ്പെക്ടർ, കോൺസ്റ്റബിൽ, സർക്കാർ ഉദ്യോഗസ്ഥൻ എന്നിവരാണ് മരിച്ച മറ്റുള്ളവർ.
അനിൽ മേനോൻ ബഹിരാകാശത്തേക്ക്
വാഷിംഗ്ടണ്‍ ഡിസി: കേരളത്തിൽ വേരുകളുള്ള അനിൽ മേനോൻ (48) ബഹിരാകാശയാത്ര നടത്തുന്നു. മലബാറിൽനിന്ന് അമേരിക്കയിലേക്കു കുടിയേറിയ ശങ്കരൻ മേനോന്റെയും യുക്രെയ്ൻ സ്വദേശിനി ലിസ സാമോലെങ്കെയുടെയും മകനാണ് അനിൽ.
യുഎസ് വ്യോമസേനയിലെ ലഫ്. കേണലും (റിസർവ്) സ്പേസ് എക്സ് കന്പനിയുടെ മെഡിക്കൽ ഡയറക്ടറുമായിരുന്നു ഇദ്ദേഹം.
അടുത്ത വർഷം ജൂണിലാണ് അനിൽ ബഹിരാകാശ യാത്ര നടത്തുക. എട്ടു മാസം ബഹിരാകാശ നിലയത്തിൽ താമസിക്കും.
എക്സ്പെഡിഷൻ 75 എന്ന ദൗത്യത്തിൽ കസാഖ്സ്ഥാനിലെ ബൈക്കന്നൂർ കോസ്മോഡ്രോമിൽനിന്ന് സോയൂസ് എംഎസ്-29 പേടകത്തിലാണ് അനിൽ പുറപ്പെടുക.
പ്രവാചകനിന്ദ; തുർക്കിയിൽ നാല് മാഗസിൻ ജീവനക്കാർ അറസ്റ്റിൽ
ഈസ്താംബുൾ: പ്രവാചകൻ മുഹമ്മദിനെ കാർട്ടൂണിലൂടെ നിന്ദിച്ചുവെന്നാരോപിച്ച് തുർക്കിയിൽ നാല് ആക്ഷേപഹാസ്യ മാഗസിൻ ജീവനക്കാരെ പോലീസ് കസ്റ്റഡിയിലെടുത്തു.
ലേ മാൻ മാഗസിനിലാണ് കാർട്ടൂൺ പ്രസിദ്ധീകരിച്ചത്. ഇന്നലെ മാഗസിന്റെ ഈസ്താംബുളിലെ ഓഫീസിനു പുറത്ത് പ്രതിഷേധവും കല്ലേറുമുണ്ടായി.
കാർട്ടൂണിസ്റ്റ് ദോഹൻ പെഹ്ൽവൻ, ലേ മാൻ എഡിറ്റർ ഇൻ-ചീഫ് സഫർ അക്നാർ, ഗ്രാഫിക് ഡിസൈനർ സെബ്രയ്ൽ ഒക്കു, മാനേജർ അലി യാവുസ് എന്നിവരാണ് അറസ്റ്റിലായത്. മാധ്യമസ്വാതന്ത്ര്യത്തിന്റെ കാര്യത്തിൽ 180 രാജ്യങ്ങളിൽ 159-ാം സ്ഥാനമാണ് തുർക്കിക്കുള്ളത്.
തടവുകാരുടെ പട്ടിക പരസ്പരം കൈമാറി ഇന്ത്യയും പാക്കിസ്ഥാനും
ഇസ്ലാമാബാദ്: കോൺസുലാർ കരാർ പ്രകാരം ജയിലിൽ കഴിയുന്ന തടവുകാരുടെ പട്ടിക പരസ്പരം കൈമാറി ഇന്ത്യയും പാക്കിസ്ഥാനും.
പാക്കിസ്ഥാനിലെ വിവിധ ജയിലുകളിൽ കഴിയുന്ന 193 ഇന്ത്യൻ മത്സ്യത്തൊഴിലാളികൾ ഉൾപ്പെടെ 246 പേരുടെ പട്ടികയാണ് പാക്കിസ്ഥാൻ കൈമാറിയത്. ഇസ്ലാമബാദിലെ ഇന്ത്യൻ ഹൈക്കമ്മീഷൻ പ്രതിനിധിക്കാണ് പാക്കിസ്ഥാൻ ലിസ്റ്റ് നൽകിയത്. 81 പാക് മത്സ്യത്തൊഴിലാളികൾ ഉൾപ്പെടെ 463 പേരുടെ ലിസ്റ്റാണ് ഇന്ത്യ കൈമാറിയത്.
2008 ലെ ദി എഗ്രിമെന്റ് ഓൺ കോൺസുലാർ ആക്സസ് കരാർ വ്യവസ്ഥയനുസരിച്ച് ഓരോ വർഷവും ജനുവരി ഒന്നിനും ജൂലൈ ഒന്നിനും ഇടയിൽ തടവുപുള്ളികളുടെ ലിസ്റ്റ് കൈമാറണം. ശിക്ഷാകാലാവധി പൂർത്തിയാക്കിയവരേയും മാനസികവും ശാരീരികവുമായ വെല്ലുവിളി നേരിടുന്നവരെയും ഇക്കാലയളവിൽ വിട്ടയയ്ക്കും.
സിറിയയ്ക്കുമേലുള്ള ഉപരോധം അമേരിക്ക നീക്കുന്നു
വാഷിംഗ്ടൺ ഡിസി: സിറിയയ്ക്കുമേലുള്ള ഉപരോധം നീക്കുന്ന സുപ്രധാന എക്സിക്യൂട്ടീവ് ഉത്തരവിൽ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഒപ്പുവച്ചു. എന്നാൽ പുറത്താക്കപ്പെട്ട മുൻ പ്രസിഡന്റ് ബഷർ അസാദിനും സഹായികൾക്കും കുടുംബത്തിനുമെതിരായ ഉപരോധം നിലനിൽക്കും.
മേയ് മാസത്തിൽ ട്രംപ് സിറിയയ്ക്ക് മേലുള്ള ഉപരോധത്തിൽ ഇളവുകൾ വരുത്തിയിരുന്നു. ആഭ്യന്തര യുദ്ധത്തിൽ തകർന്ന സിറിയയെ പുനർനിർമിക്കാൻ സഹായം നൽകുമെന്ന് ട്രംപ് അറിയിച്ചു. വികസനത്തിലേക്കുള്ള വാതിൽ തുറന്നെന്ന് സിറിയൻ ഭരണകൂടം പ്രതികരിച്ചു.
ഉഷ്ണതരംഗത്തിന് അയവില്ല; വെയിലിൽ വാടി യൂറോപ്പ്
പാരീസ്: ഉഷ്ണതരംഗം അയവില്ലാതെ തുടരുന്ന യൂറോപ്പ് വെന്തുരുകുന്നു. ഒരു നൂറ്റാണ്ട് മുൻപ് താപനില രേഖപ്പെടുത്താൻ തുടങ്ങിയതിനുശേഷമുള്ള ഏറ്റവും ചൂടേറിയ ജൂൺ മാസമാണ് സ്പെയിനിലെ ബാഴ്സലോണയിൽ അനുഭവപ്പെട്ടത്.
ശരാശരി 26 ഡിഗ്രി സെൽഷസ് ആണ് ബാഴ്സലോണയിലെ ഫാബ്ര ഒബ്സർവേറ്ററി രേഖപ്പെടുത്തിയത്. 2003ലെ 25.6 ഡിഗ്രി സെൽഷസ് എന്ന റിക്കാർഡാണ് മറികടന്നത്. ജൂൺ 30ന് 37.9 സെൽഷസ് ആയിരുന്നു ഇതേ ഒബ്സർവേറ്ററി രേഖപ്പെടുത്തിയത്.
പൊതുവേ കടുത്ത ചൂട് അനുഭവപ്പെടാത്ത പ്രദേശമാണ് ബാഴ്സലോണ. പാരീസിനു പുറമേ ബെൽജിയം, നെതർലൻഡ്സ് എന്നിവിടങ്ങളിലും താപനില 40 ഡിഗ്രിക്ക് മുകളിൽ എത്തുമെന്ന് പ്രവചനങ്ങളുണ്ടായിരുന്നു. ഫ്രാൻസിലെ നിരവധി മേഖലകളിലും റെഡ് അലർട്ടാണ് ദേശീയ കാലാവസ്ഥാ ഏജൻസി പ്രഖ്യാപിച്ചിരിക്കുന്നത്.
1,300 സ്കൂളുകൾ ഭാഗികമായോ പൂർണമായോ അടച്ചിടാനും ഫ്രാൻസിലെ വിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചിട്ടുണ്ട്. ഈഫൽ ഗോപുരം സന്ദർശിക്കാനെത്തിയവരോട് യാത്ര മാറ്റിവയ്ക്കാൻ അധികൃതർ ആവശ്യപ്പെട്ടിട്ടുമുണ്ട്.
ഇതോടൊപ്പം ജൂണിലെ മഴക്കുറവുകൂടി കണക്കിലെടുക്കുന്പോൾ കാട്ടുതീ പടരാനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ ഏജൻസി മുന്നറിയിപ്പ് നൽകി. ഇറ്റലിയിലെ 27 പ്രധാന നഗരങ്ങളിലെ 17 എണ്ണവും ഉഷ്ണതരംഗം നേരിടുകയാണെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു.
രാജ്യത്തെ ഒരു കെട്ടിടനിർമാണ സ്ഥാപനത്തിന്റെ ഉടമയായ നാൽപ്പത്തിയാറുകാരൻ കുഴഞ്ഞുവീണ് മരിച്ചത് നിർമാണത്തൊഴിലാളികളുടെ സുരക്ഷയെ സംബന്ധിച്ചുള്ള ചർച്ചകൾക്കും തുടക്കമിട്ടു. നെതർലൻഡ്സിൽ താങ്ങാനാകാത്ത ചൂട് കാരണം നിരവധി പൊതുപരിപാടികൾ മാറ്റിവച്ചു.
ജൂൺ 29ന് പോർച്ചുഗലിൽ രണ്ടിടത്ത് മുൻകാല താപനില റിക്കാർഡുകൾ തകർക്കപ്പെട്ടുവെന്ന് റിപ്പോർട്ടുണ്ട്. പടിഞ്ഞാറൻ ലിസ്ബണിലുള്ള മോറ പട്ടണത്തിൽ ജൂൺ 29ന് 46.6 ഡിഗ്രി രേഖപ്പെടുത്തിയത് ജനങ്ങളെ ഞെട്ടിച്ചിരിക്കുകയാണ്.
റഷ്യ വൈകിപ്പിച്ചു; ചൈനീസ് യുദ്ധവിമാനം വാങ്ങാൻ ഇറാൻ
ടെഹ്റാൻ: ഇസ്രയേലിനെതിരായ ആകാശയുദ്ധത്തിൽ പിടിച്ചുനിൽക്കാൻ പാടുപെട്ട ഇറാൻ പുതിയ യുദ്ധവിമാനം സ്വന്തമാക്കാൻ ഒരുങ്ങുന്നു.
ചൈനയുടെ ചെംഗ്ദു ജെ-10സി യുദ്ധവിമാനമാണ് വാങ്ങുന്നത്. റഷ്യയുമായുള്ള യുദ്ധവിമാനക്കരാർ മുന്നോട്ടുപോകാത്ത സാഹചര്യത്തിലാണ് താരതമ്യേന വിലകുറഞ്ഞ ചൈനീസ് യുദ്ധവിമാനം വാങ്ങാനുള്ള ടെഹ്റാന്റെ നീക്കം.
റഷ്യയുടെ ഇരട്ട എൻജിൻ എസ്യു-35 വിമാനങ്ങള്‍ വാങ്ങാനായിരുന്നു നേരത്തേ പദ്ധതിയിട്ടിരുന്നത്. ഇത് നടക്കാതെവന്നതോടെയാണ് 4.5 തലമുറ യുദ്ധവിമാനമായ ചെംഗ്ദു ജെ-10സി സ്വന്തമാക്കാൻ ചൈനയുമായി ഇറാൻ ചർച്ചകൾ സജീവമാക്കിയതെന്നാണ് റിപ്പോർട്ടുകൾ. ചൈനയുടെ ഇതേ വിമാനമായിരുന്നു പാക്കിസ്ഥാൻ അടുത്തിടെ ഇന്ത്യക്കെതിരായ സംഘർഷത്തിൽ ഉപയോഗിച്ചത്.
2023ലെ കരാര്‍ പ്രകാരം 50 എസ്-35 വിമാനങ്ങളായിരുന്നു ലഭിക്കേണ്ടിയിരുന്നത്. എന്നാല്‍ നാലു വിമാനങ്ങള്‍ മാത്രമേ റഷ്യ കൈമാറിയിട്ടുള്ളൂ. ഇതാണ് കരാറിൽനിന്ന് പിന്മാറാനും ചൈനീസ് യുദ്ധവിമാനം വാങ്ങാനും ഇറാനെ പ്രേരിപ്പിച്ചത്.
അങ്കിൾ വിളി പുറത്തായി; തായ്ലൻഡ് പ്രധാനമന്ത്രിക്ക് സസ്പെൻഷൻ
ബാങ്കോക്ക്: കംബോഡിയൻ നേതാവുമായുള്ള ഫോൺ സംഭാഷണം ചോർന്ന സംഭവത്തിൽ തായ്ലൻഡ് പ്രധാനമന്ത്രി പെയ്തോംഗ്താൻ ഷിനവത്രയ്ക്കു സസ്പെൻഷൻ. തായ് ഭരണഘടനാ കോടതിയാണ് പ്രധാനമന്ത്രിയെ സസ്പെൻഡ് ചെയ്തത്.
കേസിൽ സ്വന്തം വാദങ്ങൾ അവതരിപ്പിക്കാൻ കോടതി പെയ്തോംഗ്താന് 15 ദിവസം സമയം നൽകി. ഉപപ്രധാനമന്ത്രി സൂര്യ ജുംഗ്റുംഗ്റുവാംഗ്കിത് ആക്ടിംഗ് പ്രധാനമന്ത്രിയാകുമെന്നാണു റിപ്പോർട്ട്.
കംബോഡിയൻ മുൻ പ്രധാനമന്ത്രി ഹൂൻ സെന്നുമായുള്ള ഫോൺ സംഭാഷണമാണ് പുറത്തായത്. ഈ സംഭാഷണത്തിനിടെ ഹൂനിനെ അങ്കിൾ എന്ന സംബോധന ചെയ്തതാണ് പെയ്തോംഗ്താനു വിനയായത്.
ഫോൺ സംഭാഷണം പുറത്തുവന്നതോടെ പെയ്തോംഗ്താൻ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് രാജ്യത്ത് പ്രതിഷേധം ശക്തമാണ്. പെയ്തോംഗ്താൻ ധാർമിക മര്യാദയും ഭരണഘടനയും ലംഘിച്ചെന്നാരോപിച്ച് 36 സെനറ്റംഗങ്ങളാണ് ഭരണഘടനാ കോടതിയെ സമീപിച്ചത്.
അതിർത്തിയിൽ രണ്ടു രാജ്യങ്ങളുടെയും സൈന്യങ്ങൾ തമ്മിൽ ഏറ്റുമുട്ടുകയും കംബോഡിയൻ സൈനികൻ കൊല്ലപ്പെടുകയും ചെയ്തതോടെ അതിർത്തി സംഘർഷം രൂക്ഷമായിരുന്നു. ഇതിനു പിന്നാലെയാണ് പെയ്തോംഗ്താൻ ഹൂനിനെ വിളിച്ചത്. ഷിനവത്ര കുടുംബത്തിന്റെ അടുത്ത സുഹൃത്തുകൂടിയാണ് ഹൂൻ.
ക്യൂബയോടുള്ള യുഎസ് നയം കടുപ്പിക്കാൻ ട്രംപ്
വാഷിംഗ്ടൺ: ക്യൂബയോടുള്ള യുഎസ് നയം പുനഃപരിശോധിക്കണമെന്നു യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് മന്ത്രിസഭയിലെ ഉന്നത ഉദ്യോഗസ്ഥർക്കു നിർദേശം നൽകി.
നിലവിലെ ഉപരോധങ്ങൾ പരിശോധിക്കാനും അവ കർക്കശമാക്കാനുള്ള മാർഗങ്ങൾ 30 ദിവസത്തികം നിർദേശിക്കാനുമാണ് ഉത്തരവ്. വിമതരോടുള്ള ക്യൂബയുടെ സമീപനവും നയങ്ങളും പരിശോധിക്കണമെന്നും നിർദേശത്തിലുണ്ട്.
ക്യൂബൻ സർക്കാർ, സൈന്യം, ഇന്റലിജൻസ്, സുരക്ഷാ ഏജൻസികൾ എന്നിവയ്ക്ക് അളവില്ലാതെ പ്രയോജനം ലഭിക്കുന്ന സാന്പത്തിക ഇടപാടുകൾ നിയന്ത്രിക്കാനും പദ്ധതിയുണ്ട്. ക്യൂബയിലേക്കുള്ള ടൂറിസം തടയാനുള്ള മാർഗങ്ങളും പരിശോധിക്കപ്പെടും. അമേരിക്കൻ പൗരന്മാർ നടത്തുന്ന പഠനയാത്രകൾ മാത്രമേ അനുവദിക്കാവൂ എന്നും ഉത്തരവിൽ പറയുന്നു.
മുൻ പ്രസിഡന്റുമാരായ ബറാക് ഒബാമയും ജോ ബൈഡനും അയവുവരുത്തിയ നിയന്ത്രണങ്ങൾ വീണ്ടും കടുപ്പിക്കുമെന്ന് ട്രംപ് നേരത്തേയും പറഞ്ഞിരുന്നു. ട്രംപ് ഭരണകൂടം ക്യൂബൻ സന്ദർശകർക്കു മേൽ കടുത്ത നിയന്ത്രണം ഏർപ്പെടുത്തുകയും നാടുകടത്തലിനെതിരേ രാജ്യത്തെ പൗരന്മാർക്കുണ്ടായിരുന്ന സംരക്ഷണം എടുത്തുമാറ്റുകയും ചെയ്തിരുന്നു.
ക്യൂബൻ ആരോഗ്യദൗത്യവുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കു വീസ നിയന്ത്രണങ്ങളും ഏർപ്പെടുത്തിയിരുന്നു. ഇത്തരം പ്രവർത്തനങ്ങളെ നിർബന്ധിത ജോലിയെന്നാണു യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ വിശേഷിപ്പിച്ചത്.
ആക്രമിക്കില്ലെന്ന് ഉറപ്പു തന്നാലേ യുഎസുമായി ചർച്ചയുള്ളൂ: ഇറാൻ
ടെഹ്റാൻ: വീണ്ടും ആക്രമിക്കില്ലെന്ന ഉറപ്പ് ലഭിച്ചാലേ യുഎസുമായി നയതന്ത്ര ചർച്ചകൾ പുനരാരംഭിക്കൂ എന്ന് ഇറേനിയൻ ഡെപ്യൂട്ടി വിദേശകാര്യമന്ത്രി മജീദ് തക്ത് റവാഞ്ചി.
ഇറാനുമായുള്ള ചർച്ചകൾ പുനരാരംഭിക്കാനുള്ള താത്പര്യം അമേരിക്കയിലെ ട്രംപ് ഭരണകൂടം അറിയിച്ചിട്ടുണ്ട്. എന്നാൽ, ചർച്ചയ്ക്കിടെ ഇറാനെ ആക്രമിക്കില്ലെന്ന ഉറപ്പു നല്കാൻ യുഎസിനു കഴിയണം.
യുറേനിയം സന്പുഷ്ടീകരിക്കാനുള്ള അവകാശം ഇറാൻ ഉപേക്ഷിക്കില്ലെന്നു മന്ത്രി വ്യക്തമാക്കി.
സന്പുഷ്ടീകരണത്തിന്റെ തോത് അടക്കമുള്ള വിഷയങ്ങളിൽ ചർച്ചയ്ക്കു തയാറാണ്. യുറേനിയം സന്പുഷ്ടീകരിക്കരുതെന്നും സന്പുഷ്ടീകരിച്ചാൽ ബോംബിടുമെന്നും പറയുന്നത് കാടൻ നിയമമാണെന്ന് മന്ത്രി കൂട്ടിച്ചേർത്തു.
ഇറാനും അമേരിക്കയും തമ്മിൽ ആണവ ചർച്ചകൾ പുരോഗമിക്കുന്നതിനിടെയാണ് ഇസ്രയേൽ ഇറാനിൽ വ്യോമാക്രമണം ആരംഭിച്ചത്. പിന്നീട് അമേരിക്കയും ആക്രമണത്തിൽ പങ്കുചേരുകയുണ്ടായി.
കോലാപ്പുരി ചെരിപ്പ് കോപ്പിയടിച്ച് പ്രാഡോ
റോം: മിലാൻ ഫാഷൻ വീക്കിൽ അവതരിപ്പിച്ച പുതിയതരം പാദരക്ഷകളുടെ പ്രചോദനം ഇന്ത്യയിലെ കോലാപ്പുരി ചെരുപ്പുകളാണെന്ന് ഇറ്റലിയിലെ പ്രമുഖ ഫാഷൻ കന്പനിയായ പ്രാഡ സമ്മതിച്ചു. ഇന്ത്യൻ പാരന്പര്യത്തിനു ക്രെഡിറ്റ് നല്കാതിരുന്നതിൽ സോഷ്യൽ മീഡിയയിൽ വിമർശനം ഉയർന്ന പശ്ചാത്തലത്തിലാണിത്.
കഴിഞ്ഞയാഴ്ച മിലാനിൽ നടന്ന ഫാഷൻ ഷോയിലൂടെയാണ് പ്രാഡ കന്പനി പുതിയ തരം ചെരുപ്പ് ഡിസൈനുകൾ പ്രദർശിപ്പിച്ചത്. തുകലിൽ നിർമിച്ച പാദരക്ഷകൾ എന്നായിരുന്നു വിശദീകരണം. ഇന്ത്യൻ ചെരുപ്പുമായി ഇതിനുള്ള ബന്ധം പരാമർശിച്ചില്ല. എന്നാൽ, മഹാരാഷ്ട്രയിലും കർണാടകത്തിലും പരന്പരാഗതമായി നിർമിക്കുന്ന കോലാപ്പുരി ചെരുപ്പുകളുടെ പകർപ്പാണ് ഇതെന്ന് സോഷ്യൽമീഡിയ ഉപയോക്താക്കൾ ചൂണ്ടിക്കാട്ടി.
12ാം നൂറ്റാണ്ടുമുതൽ പ്രചാരത്തിലുള്ള ഈ ചെരുപ്പുകൾ ഇന്ത്യയിലെ കാലാവസ്ഥയ്ക്ക് അനുയോജ്യവും ഈട് നിൽക്കുന്നതുമാണ്. മഹാരാഷ്ട്രയിലെ കോലാപ്പുർ നഗരത്തിൽനിന്നാണ് ഈ പേരു ലഭിച്ചത്. 2019ൽ കേന്ദ്രസർക്കാർ കോലാപുരി ചെരുപ്പിന് ഭൗമസൂചികാ പദവി നല്‍കിയിരുന്നു.
ഇന്ത്യയിലെ പരന്പരാഗത പാദരക്ഷകളിൽനിന്നാണു പ്രചോദനം ലഭിച്ചതെന്ന് പ്രാഡ കന്പനി പ്രസ്താവനയിലൂടെ അറിയിച്ചു. വിഷയത്തിൽ മഹാരാഷ്ട്ര ചേന്പർ ഓഫ് കൊമേഴ്സിനെ ബന്ധപ്പെട്ടിട്ടുണ്ടെന്നും കന്പനി പറയുന്നു.
ചൂടിൽ വെന്ത് യൂറോപ്പ്; സ്പെയിനിൽ രേഖപ്പെടുത്തിയത് 46 ഡിഗ്രി സെൽഷസ്
മാഡ്രിഡ്: ഉഷ്ണതരംഗം ശക്തമായതോടെ യൂറോപ്യൻ രാജ്യങ്ങൾ വെന്തുരുകുന്നു. ശനിയാഴ്ച സ്പെയിനിലെ സെവിയ്യ മേഖലയിൽ 40 ഡിഗ്രി സെൽഷസിനു മുകളിൽ ചൂടാണ് അനുഭവപ്പെട്ടത്. എൽ ഗ്രനഡോ പട്ടണത്തിൽ 46 ഡിഗ്രി ചൂട് രേഖപ്പെടുത്തി.
പോർച്ചുഗൽ, ഇറ്റലി, ക്രൊയേഷ്യ, ഫ്രാൻസ്, ഓസ്ട്രിയ, ബെൽജിയം, ബോസ്നിയ ആൻഡ് ഹെർസിഗോവിന, ഹംഗറി, സെർബിയ, സ്ലൊവേനിയ, സ്വിറ്റ്സർലൻഡ് എന്നീ രാജ്യങ്ങൾ ഉഷ്ണതരംഗത്തിനെതിരേ ജാഗ്രത പുലർത്തണമെന്ന് ജനങ്ങളോടു നിർദേശിച്ചിരിക്കുകയാണ്.
സ്പെയിനിലെ ബാഴ്സലോണ നഗരത്തിൽ നിരത്തുകൾ തൂത്തു വൃത്തിയാക്കുന്ന ഒരു വനിതാ തൊഴിലാളി മരിച്ചത് ഉഷ്ണതരംഗം മൂലമാണോ എന്ന് സ്ഥിരീകരിക്കാൻ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഇറ്റലിയിൽ ഒട്ടേറെപ്പേർക്കു സൂര്യാഘാതം ഏറ്റെന്നും ഇതിൽ ഭൂരിഭാഗവും വയോധികർ, കാൻസർ രോഗികൾ, ഭവനരഹിതർ എന്നിവരാണെന്നും അധികൃതർ പറഞ്ഞു. പോർച്ചുഗൽ തലസ്ഥാനമായ ലിസ്ബണിലും ജനങ്ങൾക്കു സൂര്യാഘാതം ഏറ്റുവെന്നാണു റിപ്പോർട്ട്.
സാധാരണ തണുപ്പുനിറഞ്ഞ കാലാവസ്ഥയുള്ള ബാൾക്കൻ രാജ്യങ്ങളിലടക്കം 40 ഡിഗ്രി സെൽഷസിനടുത്തേക്കു താപനില ഉർന്നിട്ടുണ്ട്. ഗ്രീസിന്റെ അയൽരാജ്യമായ നോർത്ത് മാസിഡോണിയയിൽ വെള്ളിയാഴ്ച 42 ഡിഗ്രി ചൂട് രേഖപ്പെടുത്തി. ലണ്ടനിൽ ഈയാഴ്ച 35 ഡിഗ്രിയിലേക്കു ചൂട് ഉയരുമെന്നാണു മുന്നറിയിപ്പ്.
അഗ്നിശമനസേനാംഗങ്ങളെ വിളിച്ചുവരുത്തി വെടിവച്ചുകൊന്നു
ന്യൂയോർക്ക്: വനമേഖലയ്ക്കു തീയിട്ടശേഷം അഗ്നിശമനസേനാംഗങ്ങളെ വിളിച്ചുവരുത്തി വെടിവച്ചുകൊന്നു.
അമേരിക്കയിൽ ഐഡഹോ സംസ്ഥാനത്തെ കാൻഫീൽഡ് മൗണ്ടനിലായിരുന്നു സംഭവം. രണ്ട് അഗ്നിശമന സേനാംഗങ്ങളാണു കൊല്ലപ്പെട്ടത്. മറ്റൊരാൾക്കു ഗുരുതരമായി പരിക്കേറ്റു. അക്രമിയെ വെടിയേറ്റു മരിച്ച നിലയിൽ കണ്ടെത്തി.
ആസൂത്രിതമായ ആക്രമണമാണു നടന്നതെന്നു പോലീസ് അറിയിച്ചു. അഗ്നിശമനസേനാംഗങ്ങൾ കൊല്ലപ്പെട്ടതിനു പിന്നാലെ മുന്നൂറു പോലീസുകാർ സ്ഥലത്തെത്തി. ഒരു മണിക്കൂർ നീണ്ട വെടിവയ്പിനുശേഷം അക്രമിയെ മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. സ്വയം വെടിവച്ചതാണോ, പോലീസുകാരുടെ വെടിയേറ്റതാണോ എന്നതിൽ വ്യക്തതയില്ല.
അക്രമിയുടെയും കൊല്ലപ്പെട്ട അഗ്നിശമന സേനാംഗങ്ങളുടെയും വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. ഇവർ പരസ്പരം അറിയുന്നവരാണോ എന്നതിലും വ്യക്തതയില്ല.
ഹൈന്ദവ യുവതി മാനഭംഗത്തിനിരയായി; ബംഗ്ലാദേശിൽ പ്രതിഷേധം
ധാക്ക: ബംഗ്ലാദേശിൽ ഹൈന്ദവ യുവതി ക്രൂരമായി മാനഭംഗം ചെയ്യപ്പെട്ട സംഭവത്തിൽ പ്രതിഷേധം. കുറ്റക്കാരെ ഉടൻ ശിക്ഷിക്കണം എന്നാവശ്യപ്പെട്ട് ധാക്ക യൂണിവേഴ്സിറ്റി വിദ്യാർഥികളുടെ നേതൃത്വത്തിൽ ഞായറാഴ്ച റാലി നടന്നു.
സെൻട്രൽ ബംഗ്ലാദേശിലെ കുമില്ലയിൽ ഈ മാസം 26നാണ് യുവതി പീഡനത്തിനിരയായത്. കുട്ടികൾക്കൊപ്പം സ്വഭവനത്തിലെത്തിയ യുവതിയെ ഫസൂർ അലി എന്ന പ്രാദേശിക രാഷ്ട്രീയ നേതാവാണ് മാനഭംഗപ്പെടുത്തിയത്.
സംഭവത്തിന്റെ വീഡിയോ പുറത്തുവന്നതോടെയാണ് പ്രതിഷേധം ശക്തമായത്. വിവസ്ത്രയായ യുവതി അക്രമിയോട് കെഞ്ചുന്ന ദൃശ്യങ്ങളാണ് സോഷ്യൽ മീഡിയയിൽ പ്രചരിച്ചത്.
പ്രതി അലിയെ നാട്ടുകാർ പിടികൂടി മർദിച്ചശേഷം ആശുപത്രിയിലാക്കിയിരുന്നു. ഇവിടെനിന്നു കടന്ന ഇയാളെ പിന്നീട് പോലീസ് അറസ്റ്റ് ചെയ്തു. വീഡിയോ പുറത്തുവന്നശേഷമാണ് പോലീസ് നടപടിയുണ്ടായത്.
വീഡിയോ പ്രചരിപ്പിച്ച കുറ്റത്തിന് നാലു പേരെ അറസ്റ്റ് ചെയ്തതായും പോലീസ് അറിയിച്ചു.
ഒട്ടാവ: അമേരിക്കയിലെ ടെക് കന്പനികളിൽനിന്നു ഡിജിറ്റൽ സേവന നികുതി പിരിക്കാനുള്ള നീക്കം ഉപേക്ഷിച്ചതായി കാനഡ അറിയിച്ചു.
പുതിയ നികുതി ഇന്നലെ പ്രാബല്യത്തിൽ വരുന്നതിനു മണിക്കൂറുകൾക്കു മുന്‍പാണ് പിൻവലിച്ചുവെന്ന അറിയിപ്പുണ്ടായത്.
ഈ നികുതിയുടെ പേരിൽ കാനഡയുമായുള്ള വ്യാപാര ചർച്ചകൾ നിർത്തിവച്ചതായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് നേരത്തേ പ്രഖ്യാപിച്ചിരുന്നു.
വിശപ്പ് യുദ്ധത്തിലെ ആയുധമാക്കരുത്: ലെയോ മാർപാപ്പ
റോം: വിശപ്പ് യുദ്ധത്തിലെ ആയുധമാക്കരുതെന്ന് ലെയോ പതിനാലാമൻ മാർപാപ്പ. ഐക്യരാഷ്ട്ര സഭയുടെ ഫുഡ് ആൻഡ് അഗ്രികൾച്ചറൽ ഓർഗനൈസേഷന്റെ (എഫ്എഒ) റോമിൽ നടക്കുന്ന 44-ാം സമ്മേളനത്തിൽ സന്ദേശം നല്‍കുകയായിരുന്നു മാർപാപ്പ.
ലോകത്തിന്റെ ചില ഭാഗങ്ങളിൽ ഉത്പാദനം പലമടങ്ങ് വർധിച്ചിട്ടും പട്ടിണിയും പോഷകാഹാരക്കുറവും തുടരുന്നുവെന്ന് മാർപാപ്പ പറഞ്ഞു. “വിശപ്പ് യുദ്ധത്തിലെ ആയുധമാക്കുന്ന മനുഷ്യത്വരഹിതമായ കാഴ്ച അതീവ ദുഃഖത്തോടെ നമുക്ക് കാണാനാകും.
പട്ടിണി കിടക്കുന്ന ജനവിഭാഗങ്ങളെ കുറഞ്ഞ ചെലവിൽ യുദ്ധത്തിൽ പങ്കാളിയാക്കുന്നു. നിയമാനുസൃതമുള്ള സൈനികരല്ല, സായുധ സിവിലിയൻ ഗ്രൂപ്പാണ് മിക്ക സംഘർഷത്തിലുമുള്ളത്. വിളകൾ കത്തിക്കുന്നതും മാനുഷികസഹായം തടയുന്നതും ആലംബമില്ലാത്തവരെയാണ് ബാധിക്കുന്നത്.
സംഘർഷം പൊട്ടിപ്പുറപ്പെടുന്പോൾ കർഷകർക്ക് ഉത്പന്നങ്ങൾ വില്ക്കാൻ കഴിയാതെ വരികയും പണപ്പെരുപ്പം വൻതോതിൽ ഉയരുകയും ചെയ്യും. ഇതു ലക്ഷക്കണക്കിനു പേരെ ക്ഷാമത്തിലേക്കും ഭക്ഷ്യദൗർലഭ്യത്തിലേക്കും നയിക്കും”-മാർപാപ്പ കൂട്ടിച്ചേർത്തു.
ക്ഷമിച്ചും സാക്ഷ്യം നല്‍കിയും ഐക്യത്തിലെത്തുക: മാർപാപ്പ
വത്തിക്കാൻ സിറ്റി: ക്ഷമിച്ചും സാക്ഷ്യം നല്‍കിയും ഐക്യത്തിലെത്തിച്ചേരണമെന്ന് ലെയോ പതിനാലാമൻ മാർപാപ്പ. പത്രോസ്, പൗലോസ് ശ്ലീഹന്മാരുടെ തിരുനാൾ കൂടിയായ ഇന്നലെ വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ബസിലിക്കയുടെ ബാൽക്കണിയിയിൽ ത്രികാലജപ പ്രാർഥന ചൊല്ലി സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം.
പത്രോസ്, പൗലോസ് ശ്ലീഹന്മാരുടെ പാത പിന്തുടർന്നു ക്ഷമയെന്ന കഴിവ് ആർജിക്കേണ്ടതിനെക്കുറിച്ചും സഭകൾക്കിടയിൽ ഐക്യമുണ്ടാകേണ്ടതിനെക്കുറിച്ചുമാണ് മാർപാപ്പ സംസാരിച്ചത്.
റോമാ സഭയുടെ വേരുകൾ രൂപംകൊണ്ടത് ഈ ശ്ലീഹന്മാരുടെ രക്തസാക്ഷിത്വത്തിലാണെന്ന് മാർപാപ്പ ഓർമിപ്പിച്ചു. ശ്ലീഹന്മാരുടെ പാരന്പര്യമാണ് ക്രിസ്തുവിലുള്ള വിശ്വാസത്തിനുവേണ്ടി ജീവൻ ത്യജിക്കാൻ ഇന്നും ക്രൈസ്തവർക്കു പ്രചോദനം നല്‍കുന്നത്. പത്രോസും പൗലോസും ചിന്തിയ രക്തത്താൽ ഇതര സഭകളെ സേവിക്കാൻ റോമാസഭ പ്രതിജ്ഞാബദ്ധമാണ്.
സഭാ സ്ഥാപനത്തിൽ പത്രോസിന്റെ പങ്കിനെക്കുറിച്ചു വിശദീകരിച്ച മാർപാപ്പ, യഥാർഥ പാറ ക്രിസ്തുവാണെന്നു പറഞ്ഞു. പണിക്കാർ ഉപേക്ഷിച്ച, ദൈവം മൂലക്കല്ലായി തെരഞ്ഞെടുത്ത പാറ ക്രിസ്തുവാണ്.
ക്രിസ്തുവിനെ പിന്തുടരാൻ ആഗ്രഹിക്കുന്നവർ ദുഷ്കരമായ പാതയാണ് തെരഞ്ഞെടുക്കുന്നതെന്ന് മാർപാപ്പ ഓർമിപ്പിച്ചു. ആത്മാവിന്റെ ദാരിദ്ര്യവും നീതിക്കായുള്ള ദാഹവും എതിർപ്പുകളിലും പ്രതിബന്ധങ്ങളിലുമായിരിക്കും അവസാനിക്കുക. എന്നാൽ ദൈവമഹത്വം വെളിപ്പെടുന്ന ഏക പാത ഇതുമാത്രമാണ്.
പൂർണതയിലൂടെ ആർജിക്കുന്ന ഒന്നല്ല വിശുദ്ധപദവിയെന്നും മാർപാപ്പ വിശദീകരിച്ചു. ക്ഷമിക്കാനുള്ള കഴിവാണ് മനുഷ്യനെ വിശുദ്ധനാക്കുന്നത്. അപ്പസ്തോലന്മാരുടെ തെറ്റുകളും കുറ്റങ്ങളും സുവിശേഷങ്ങൾ മറച്ചുവയ്ക്കുന്നില്ല. ക്ഷമിക്കപ്പെട്ടതിലൂടെയാണ് അപ്പസ്തോലന്മാർ മഹത്വം ആർജിച്ചത്. യേശു വീണ്ടും വീണ്ടും പത്രോസിനെയും പൗലോസിനെയും വിളിച്ചതുപോലെ നമ്മളെയും ആവർത്തിച്ചു വിളിക്കുന്നു. ഇതാണു നമ്മുടെ പ്രത്യാശയെന്നും ജൂബിലി വർഷം അതിന്റെ ഓർമപ്പെടുത്തലാണെന്നും മാർപാപ്പ കൂട്ടിച്ചേർത്തു.
മാസങ്ങൾക്കുള്ളിൽ സന്പുഷ്ടീകരണം തുടങ്ങാൻ ഇറാനു കഴിയും: ഗ്രോസി
വിയന്ന: ആണവ ഇന്ധനമായ യുറേനിയം സന്പുഷ്ടീകരിക്കാനുള്ള ശേഷി ഇറാനു നഷ്ടമായിട്ടില്ലെന്ന് അന്താരാഷ്ട്ര ആണവോർജ ഏജൻസി തലവൻ റാഫേൽ ഗ്രോസി. അണുബോംബ് നിർമിക്കാനാവശ്യമായ തോതിൽ യുറേനിയം സന്പുഷ്ടീകരണം തുടങ്ങാൻ മാസങ്ങൾക്കുള്ളിൽ ഇറാനു കഴിയും.
ഇറാന്റെ ആണവപദ്ധതികൾ തുടച്ചുനീക്കിയെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് അവകാശപ്പെടുന്ന പശ്ചാത്തലത്തിലാണ് ഗ്രോസി വാർത്താ ചാനലായ സിബിഎസ് ന്യൂസിനോട് ഇക്കാര്യം പറഞ്ഞത്.
എല്ലാം അപ്രത്യക്ഷമായി എന്നും ഇനിയൊന്നും അവശേഷിക്കുന്നില്ലെന്നും ആർക്കും അവകാശപ്പെടാനാവില്ല. യുറേനിയം സന്പുഷ്ടീകരണം മാസങ്ങൾക്കുള്ളിൽ പുനരാരംഭിക്കാൻ ഇറാനു കഴിയും.
ആണവ മേഖലയിൽ ഇറാൻ നേടിയെടുത്ത അറിവുകൾ ഇല്ലാതാക്കാൻ അമേരിക്കൻ-ഇസ്രേലി ആക്രമണത്തിനു കഴിയില്ലെന്നും ഗ്രോസി ചൂണ്ടിക്കാട്ടി. ആണവപദ്ധതിയുമായി ബന്ധപ്പെട്ട വ്യവസായ-സാങ്കേതിക മേഖലകളിലെ ശേഷി ഇറാനു നഷ്ടമായിട്ടില്ല. ആഗ്രഹിക്കുന്ന പക്ഷം കാര്യങ്ങൾ വീണ്ടും തുടങ്ങാൻ അവർക്കാകുമെന്ന് ഗ്രോസി കൂട്ടിച്ചേർത്തു.
ഇറാനിലെ ഫോർഡോ അടക്കം മൂന്ന് ആണവ പ്ലാന്റുകളിലാണ് അമേരിക്കൻ സേന ബോംബിട്ടത്. ഇറാന്റെ ആണവപദ്ധതികൾക്കു തിരിച്ചടി നേരിട്ടെങ്കിലും പൂർണമായി നശിച്ചിട്ടില്ലെന്നാണ് റിപ്പോർട്ടുകൾ. അതേസയമം യുഎസ് പ്രസിഡന്റ് ട്രംപ് ഇക്കാര്യം അംഗീകരിക്കുന്നില്ല. അമേരിക്കൻ സേനയുടെ ചരിത്രത്തിലെ ഏറ്റവും വലിയ നേട്ടത്തെ ഇകഴ്ത്തിക്കാട്ടാനാണ് മാധ്യമങ്ങൾ ശ്രമിക്കുന്നതെന്നാണ് അദ്ദേഹം ആരോപിക്കുന്നത്.
അഴിമതിക്കേസിൽ നെതന്യാഹുവിന്റെ വിചാരണ കോടതി റദ്ദാക്കി
ടെൽ അവീവ്: അഴിമതിക്കേസിൽ ഇസ്രേലി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ ഇന്നു നിശ്ചയിച്ചിരുന്ന വിചാരണ ജറൂസലെം ജില്ലാ കോടതി റദ്ദാക്കി. സുരക്ഷാ, നയതന്ത്ര കാരണങ്ങൾ ചൂണ്ടിക്കാട്ടി നെതന്യാഹു സമർപ്പിച്ച അഭ്യർഥന അംഗീകരിച്ചാണ് കോടതിയുടെ തീരുമാനം.
അഭ്യർഥനയുടെ ഉള്ളടക്കം പുറത്തുവിട്ടിട്ടില്ല. ഇസ്രേലി ചാരസംഘടനയായ മൊസാദും മിലിട്ടറി ഇന്റലിജൻസ് വിഭാഗവും വിചാരണ റദ്ദാക്കാൻ നിർദേശിച്ചു.
നെതന്യാഹുവിനെ വിചാരണ ചെയ്യുന്നത് ഇസ്രേലി സർക്കാർ ഇറാനുമായും ഹമാസ് ഭീകരരുമായും നടത്തുന്ന ചർച്ചകളെ ബാധിക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് നേരത്തേ അഭിപ്രായപ്പെട്ടിരുന്നു. ട്രംപിന്റെ പ്രസ്താവനയും ജറൂസലെം കോടതി തീരുമാനത്തെ സ്വാധീനിച്ചിരിക്കാമെന്നു സൂചനയുണ്ട്. ഗാസയിൽ വെടിനിർത്തൽ ആസന്നമെന്നാണ് ട്രംപ് പറയുന്നത്.
2019ലാണ് നെതന്യാഹുവിനെതിരേ കൈക്കൂലി, തട്ടിപ്പ്, വിശ്വാസവഞ്ചന തുടങ്ങിയ കുറ്റങ്ങൾ ചുമത്തി കേസെടുത്തത്. ഇടതുപക്ഷ രാഷ്ട്രീയക്കാർ തന്നെ വേട്ടയാടുകയാണെന്ന് നെതന്യാഹു ആരോപിക്കുന്നു.
യുക്രെയ്ന്റെ എഫ്-16 യുദ്ധവിമാനം തകർന്ന് പൈലറ്റ് മരിച്ചു
കീവ്: റഷ്യൻ വ്യോമാക്രണം തടയാനുള്ള ശ്രമത്തിനിടെ യുക്രെയ്ൻ വ്യോമസേനയുടെ എഫ്-16 യുദ്ധവിമാനം തകർന്ന് പൈലറ്റ് മരിച്ചു. ശനിയാഴ്ച രാത്രിയിലായിരുന്നു സംഭവം. 477 ഡ്രോണുകളും 60 മിസൈലുകളുമാണ് റഷ്യൻ സേന യുക്രെയ്നു നേർക്ക് പ്രയോഗിച്ചത്.
വ്യോമപ്രതിരോധ സംവിധാനങ്ങളും യുദ്ധവിമാനങ്ങളും ഉപയോഗിച്ച് ഇവയെ വെടിവച്ചിടാൻ ശ്രമിച്ചു. ഈ ദൗത്യത്തിൽ ഏർപ്പെട്ടിരുന്ന എഫ്-16 വിമാനം തകരാറിലായി എന്നാണ് യുക്രെയ്ൻ സേന അറിയിച്ചത്. വിമാനം ജനവാസ കേന്ദ്രത്തിൽ വീഴാതിരിക്കാൻ പൈലറ്റ് ശ്രമിച്ചു. എന്നാൽ പാരഷൂട്ട് ഉപയോഗിച്ചു വിമാനത്തിൽനിന്നു രക്ഷപ്പെടാൻ പൈലറ്റിനു കഴിഞ്ഞില്ലെന്നും അറിയിപ്പിൽ പറയുന്നു.
യുക്രെയ്ൻ യുദ്ധത്തിൽ അമേരിക്കൻ നിർമിത എഫ്-16 യുദ്ധവിമാനം തകരുന്ന മൂന്നാമത്തെ സംഭവമാണിത്. യൂറോപ്യൻ സഖ്യകക്ഷികളാണ് ഈ യുദ്ധവിമാനങ്ങൾ യുക്രെയ്നു നല്‍കിയത്.
ഇതിനിടെ, റഷ്യൻ ഡ്രോൺ-മിസൈൽ ആക്രമണത്തിൽ യുക്രെയ്നിൽ വ്യാപകമായ നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തു. അതേസമയം ഏഴു പേർക്കു മാത്രമേ പരിക്കേറ്റുള്ളൂ. ആറ് സ്ഥലങ്ങളിലായി ജനവാസ കേന്ദ്രങ്ങളടക്കം നശിച്ചു. യുക്രെയ്ന്റെ വ്യോമപ്രതിരോധ സംവിധാനം ശക്തിപ്പെടുത്താൻ പാശ്ചാത്യ ശക്തികൾ സഹായിക്കണമെന്ന് പ്രസിഡന്റ് വോളോഡിമിർ സെലൻസ്കി അഭ്യർഥിച്ചു.
എവിൻ തടവറ ആക്രമണത്തിൽ കൊല്ലപ്പെട്ടത് 71 പേരെന്ന് ഇറാൻ
ടെഹ്റാൻ: കുപ്രസിദ്ധമായ എവിൻ തടവറയ്ക്കു നേർക്ക് ഇസ്രേലി സേന നടത്തിയ വ്യോമാക്രമണത്തിൽ 71 പേർ കൊല്ലപ്പെട്ടതായി ഇറാൻ അറിയിച്ചു. വിമതരെയും വിദേശികളെയും പാർപ്പിക്കുന്ന കുപ്രസിദ്ധ തടവറയിൽ ഈ മാസം 23നാണ് ഇസ്രേലി സേന ബോംബിട്ടത്. ആക്രമണത്തിൽ തടവറയ്ക്കു നാശമുണ്ടായെന്ന് ഇറാൻ നേരത്തേ സ്ഥിരീകരിച്ചിരുന്നു. എന്നാൽ കൃത്യമായ മരണസംഖ്യ ഇന്നലെയാണു പുറത്തുവിട്ടത്.
ജീവനക്കാർ, സൈനിക സേവനം ചെയ്യുന്ന യുവാക്കൾ, കുറ്റവാളികൾ, തടവുപുള്ളികളെ സന്ദർശിക്കാനെത്തിയ ബന്ധുക്കൾ എന്നിവർ ഇസ്രേലി ആക്രമണത്തിൽ കൊല്ലപ്പെട്ടതായി ഇറേനിയൻ ജുഡീഷറി വിഭാഗം വക്താവ് അസ്ഗാർ ജഹാംഗീർ പറഞ്ഞു. ആക്രമണത്തിനു പിന്നാലെ തടവുപുള്ളികളെ ടെഹ്റാനിലെ മറ്റു ജയിലുകളിലേക്കു മാറ്റി. എവിൻ തടവറയിലെ മെഡിക്കൽ സെന്ററും സന്ദർശകർക്കുള്ള മുറിയും നശിച്ചുവെന്നും വക്താവ് കൂട്ടിച്ചേർത്തു.
സമാധാന നൊബേൽ ലഭിച്ച നർഗീസ് മൊഹമ്മദിയും ഫ്രഞ്ചുകാർ അടക്കമുള്ള വിദേശികളും ഇസ്രേലി ആക്രമണ സമയത്ത് തടവറയിലുണ്ടായിരുന്നു.
ഹോങ്കോംഗിലെ അവസാന പ്രതിപക്ഷ പാർട്ടിയും പിരിച്ചുവിടുന്നു
ഹോങ്കോംഗ്: ഹോങ്കോംഗിലെ അവസാന ജനാധിപത്യ പ്രതിപക്ഷ പാർട്ടിയായ ലീഗ് ഓഫ് സോഷ്യൽ ഡെമോക്രാറ്റ്സും (എൽഎസ്ഡി) പിരിച്ചുവിടുന്നു. ശക്തമായ രാഷ്ട്രീയ സമ്മർദം നേരിടുന്ന പശ്ചാത്തലത്തിലാണ് നടപടിയെന്ന് പാർട്ടി നേതൃത്വം വിശദീകരിച്ചു. സമ്മർദം എന്താണെന്നു വെളിപ്പെടുത്തിയില്ല.
ഹോങ്കോംഗിൽ രണ്ടു വർഷത്തിനിടെ പ്രവർത്തനം അവസാനിപ്പിക്കുന്ന മൂന്നാമത്തെ പ്രതിപക്ഷ പാർട്ടിയാണിത്. അണികളുടെ സുരക്ഷകൂടി കണക്കിലെടുത്താണ് തീരുമാനമെന്ന് എൽഎസ്ഡി നേതാവ് ചാൻ പോ യിംഗ് വിശദീകരിച്ചു.
ചൈനീസ് നിയന്ത്രണത്തിലുള്ള സ്വയംഭരണ പ്രവിശ്യയായ ഹോങ്കോംഗിൽ അഞ്ചു വർഷം മുന്‍പുവരെ പ്രതിപക്ഷ പാർട്ടികൾ സജീവമായിരുന്നു. ചൈനീസ് ഇടപെടലുകൾക്കെതിരേ ശക്തമായ പ്രക്ഷോഭങ്ങളും അവർ നടത്തിയിരുന്നു.
ചൈനീസ് ഭരണകൂടം 2023ൽ ദേശീയ സുരക്ഷാ നിയമം നടപ്പിലാക്കിയതോടെയാണ് ഹോങ്കോംഗിലെ ജനാധിപത്യ പ്രസ്ഥാനങ്ങൾ നിർവീര്യമായിത്തുടങ്ങിയത്. ഏറ്റവും വലിയ പ്രതിപക്ഷ പ്രസ്ഥാനമായിരുന്ന ഡെമോക്രാറ്റിക് പാർട്ടി ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ സ്വയം പിരിച്ചുവിട്ടിരുന്നു.
കോഴിക്കോട് ആര്‍ച്ച്ബിഷപ് ഡോ. ചക്കാലയ്ക്കല്‍ പാലിയം സ്വീകരിച്ചു
റോം: കോഴിക്കോട് അതിരൂപതയ്ക്ക് അഭിമാന നിമിഷം. അതിരൂപതയുടെ പ്രഥമ മെത്രാപ്പോലീത്തയായ ഡോ. വര്‍ഗീസ് ചക്കാലയ്ക്കൽ, മാര്‍പാപ്പ ലെയോ പതിനാലാമനില്‍ നിന്ന് പാലിയം സ്വീകരിച്ചു. വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ബസിലിക്കയില്‍ ഇന്നലെ ഉച്ചയ്ക്ക് ഇന്ത്യന്‍ സമയം 12.30ന് നടന്ന തിരുക്കര്‍മ മധ്യേയാണ് വിശിഷ്ടമായ ചടങ്ങ് നടന്നത്. പാപ്പായുമായുള്ള ഐക്യത്തിന്റെയും അതിരൂപതയിലെ വിശ്വാസികളെ ആത്മീയമായി നയിക്കാന്‍ സഭ നല്‍കിയിരിക്കുന്ന അധികാരത്തിന്റെയും അടയാളമാണ് പാലിയം.
കോഴിക്കോട് അതിരൂപതയുടെ ചരിത്രത്തിലെ മഹത്തായ നേട്ടമാണിത്. ഡോ. വര്‍ഗീസ് ചക്കാലയ്ക്കലിനൊപ്പം ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 54 മെട്രോപൊളിറ്റന്‍ ആര്‍ച്ച്ബിഷപ്പുമാരും മാര്‍പാപ്പയില്‍നിന്ന് പാലിയം സ്വീകരിച്ചു.
കണ്ണൂര്‍ ബിഷപ് ഡോ. അലക്സ് വടക്കുംതല, കോഴിക്കോട് രൂപതയിലെ വൈദിക പ്രതിനിധികള്‍ തുടങ്ങിയവര്‍ പാലിയം സ്വീകരണ ചടങ്ങിന് സാക്ഷ്യം വഹിച്ചു. വെളുത്ത ചെമ്മരിയാടിന്റെ രോമം ഉപയോഗിച്ച് കൈകൊണ്ടു നിര്‍മിക്കുന്നതും കഴുത്തില്‍ അണിയുന്നതുമായ ഉത്തരീയ രൂപത്തിലുള്ളതാണ് പാലിയം. ചുവപ്പു നിറത്തിലുള്ള അഞ്ചു ചെറിയ കുരിശുകളും മൂന്ന് ആണികളും ഇതില്‍ തുന്നിച്ചേര്‍ത്തിരിക്കുന്നു.
ഇത് ക്രിസ്തുവിന്റെ പഞ്ചക്ഷതങ്ങളെയും കുരിശുമരണത്തെയും അനുസ്മരിപ്പിക്കുന്നു. യേശുവിന്റെ മാതൃകയും ഉത്തരവാദിത്വവും മെത്രാപ്പോലീത്തമാരെ മാര്‍പാപ്പ ഭരമേല്‍പ്പിക്കുന്നതിന്റെ സൂചകമാണ് പാലിയം ഉത്തരീയ ധാരണം.
മെൽബണ്‍ സൗത്ത് ഈസ്റ്റ് സെന്റ് തോമസ് സീറോമലബാർ ഇടവക ദേവാലയ കൂദാശ ജൂലൈ 12ന്
മെൽബണ്‍: സെന്റ് തോമസ് സീറോമലബാർ മെൽബണ്‍ സൗത്ത് ഈസ്റ്റ് ഇടവക പള്ളിയുടെ കൂദാശകർമം ജൂലൈ 12ന് മെൽബണ്‍ സമയം രാവിലെ 9.30ന് നടക്കും. സീറോമലബാർ സഭ മേജർ ആർച്ച്ബിഷപ് മാർ റാഫേൽ തട്ടിൽ കൂദാശകർമം നിർവഹിക്കും.
മെൽബണ്‍ രൂപത അധ്യക്ഷൻ ബിഷപ് മാർ ജോണ്‍ പനംതോട്ടത്തിൽ, മെൽബണ്‍ രൂപതയുടെ പ്രഥമ ബിഷപ് മാർ ബോസ്കോ പുത്തൂർ, മെൽബണ്‍ അതിരൂപത സഹായ മെത്രാൻ ആന്റണി ജോണ്‍, അയർലൻഡ് വാഗ രൂപത ബിഷപ് മാർക്ക് എഡ്വേർഡ്, രൂപത വികാരി ജനറാളും ഇടവക വികാരിയുമായ മോണ്‍. ഫ്രാൻസിസ് കോലഞ്ചേരി, ചാൻസലർ ഫാ. സിജീഷ് പുല്ലൻകുന്നേൽ തുടങ്ങിയവർ കൂദാശകർമത്തിൽ പങ്കെടുക്കും.
ദേവാലയ കൂദാശയുടെ ശിലാഫലകം മാർ റാഫേൽ തട്ടിൽ അനാച്ഛാദനം ചെയ്യും. ദേവാലയ കൂദാശകർമത്തിനുശേഷം മേജർ ആർച്ച്ബിഷപ് മാർ റാഫേൽ തട്ടിലിന്റെ മുഖ്യ കാർമികത്വത്തിൽ വിശുദ്ധ കുർബാന.
2013 ഡിസംബർ 23നാണ് ദിവംഗതനായ ഫ്രാൻസിസ് മാർപാപ്പ മെൽബണ്‍ ആസ്ഥാനമായി ഇന്ത്യക്ക് പുറത്തെ രണ്ടാമത്തെ സീറോമലബാർ രൂപതയായി മെൽബണ്‍ രൂപത പ്രഖ്യാപിച്ചത്. മെൽബണ്‍ സീറോമലബാർ രൂപതയിൽ പണി പൂർത്തീകരിച്ച ആറാമത്തെ പള്ളിയാണ്. മെൽബണ്‍ സൗത്ത് ഈസ്റ്റ് സെന്റ് തോമസ് ഇടവക ദേവാലയം.
മെൽബണ്‍ സീറോമലബാർ രൂപതയിലെ ഏറ്റവും വലിയ ഇടവകകളിലൊന്നായ, 1,100 ഓളം കുടുംബങ്ങളുള്ള മെൽബണ്‍ സൗത്ത് ഈസ്റ്റ് ഇടവകയിലെ വിശ്വാസീസമൂഹത്തിന്റെ ദീർഘനാളത്തെ പ്രാർഥനയുടെയും ത്യാഗത്തിന്റെയും കൂട്ടായ്മയുടെയും ഫലമാണ് കൂദാശയ്ക്കായി ഒരുങ്ങുന്ന മെൽബണ്‍ സൗത്ത് ഈസ്റ്റ് ഇടവക പള്ളി.
ഓർത്തഡോക്സ് സഭയുമായുള്ള സഹകരണം ആവർത്തിച്ച് മാർപാപ്പ
വത്തിക്കാൻ സിറ്റി: ഓർത്തഡോക്സ് സഭയുമായുമായുള്ള കത്തോലിക്കാസഭയുടെ പൂർണ സഹകരണവും ഐക്യവും ആവർത്തിച്ച് ലെയോ പതിനാലാമൻ മാർപാപ്പ.
വിശുദ്ധന്മാരായ പത്രോസിന്റെയും പൗലോസിന്റെയും തിരുനാളിന്റെ ഭാഗമായി ഇസ്താംബുൾ പാത്രിയാർക്കേറ്റിൽനിന്നുള്ള പ്രതിനിധിസംഘത്തെ അഭിസംബോധന ചെയ്യുകയായിരുന്നു മാർപാപ്പ.
പൂർണമായ പ്രത്യക്ഷ സഹകരണത്തിന്റെ ഭാഗമായി പരസ്പരബഹുമാനത്തോടെയുള്ള സംഭാഷണം തുടരും. ഈ ഐക്യം പരസ്പര ബഹുമാനത്തോടെയും സാഹോദര്യത്തോടെയുമുള്ള സംഭാഷണത്തിലൂടെയേ സാധ്യമാകൂ.
ബന്ധം ഊഷ്മളമാക്കുന്നതിനായി നിർദേശങ്ങൾ ക്ഷണിക്കുന്നുവെന്നും കത്തോലിക്കാസഭയിലെ സഹോദരമെത്രാന്മാരുമായി ഇക്കാര്യം ചർച്ച ചെയ്യുമെന്നും മാർപാപ്പ കൂട്ടിച്ചേർത്തു.
പത്രോസിന്റെ കാശ് പിരിവിൽ വർധന
വത്തിക്കാൻ സിറ്റി: എല്ലാ വർഷവും സാർവത്രികസഭയിൽ നടത്തിവരുന്ന പത്രോസിന്റെ കാശ് പിരിവിൽ വർധന. മാർപാപ്പയുടെ മിഷൻ ദൗത്യങ്ങൾക്കായി ലോകമെങ്ങുനിന്നുമായി കഴിഞ്ഞ വർഷം സംഭാവനയായി ലഭിച്ചത് 58 ദശലക്ഷം യൂറോ (ഏകദേശം 580 കോടി രൂപ) യാണ്.
2023ൽ ഇത് 52 ദശലക്ഷം യൂറോയായിരുന്നു. കഴിഞ്ഞ വർഷത്തെ ചെലവ് 75.4 ദശലക്ഷം യൂറോയാണ്.
ഇതിൽ 61.2 ദശലക്ഷം യൂറോയും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ വത്തിക്കാനിലെ വിവിധ ഡിക്കാസ്റ്ററികൾ വഴി മാർപാപ്പയുടെ അപ്പസ്തോലിക് മിഷനായി ഉപയോഗിച്ച തുകയാണ്. 13.3 ദശലക്ഷം യൂറോ കത്തോലിക്കാസഭയുടെ 239 സഹായപദ്ധതികൾക്കായി ഉപയോഗപ്പെടുത്തി.
സെനഗൽ, പെറു, റുമേനിയ, ബെനിൻ, അങ്കോള തുടങ്ങിയ രാജ്യങ്ങളിലെ ആശ്വാസപദ്ധതികൾക്കും യുദ്ധം മൂലം ദുരിതമനുഭവിക്കുന്ന ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്കുമുള്ള പദ്ധതികൾക്കുമായി വിനിയോഗിച്ചു.
വിശുദ്ധ പത്രോസ്-പൗലോസ് ശ്ലീഹന്മാരുടെ തിരുനാൾ ദിനമായ ഇന്നാണ് ഇടവകകളിൽനിന്നു പത്രോസിന്റെ കാശ് പിരിവ് നടത്തുന്നത്.
ഇറേനിയൻ സൈനിക മേധാവികളുടെ മൃതദേഹങ്ങൾ സംസ്കരിച്ചു
ടെഹ്റാൻ: ഇസ്രേലി ആക്രമണത്തിൽ കൊല്ലപ്പെട്ട സൈനിക മേധാവിമാരുടെയും ആണവ ശാസ്ത്രജ്ഞന്മാരുടെയും സംസ്കാരച്ചടങ്ങുകൾ ഇറാനിൽ ഇന്നലെ നടന്നു.
സായുധസേനാ മേധാവി മുഹമ്മദ് ബാഗേരി, വിപ്ലവഗാർഡ് തലവൻ ഹുസൈൻ സലാമി എന്നിവരടക്കം 60 പേരുടെ അന്ത്യകർമങ്ങളാണ് ടെഹ്റാനിൽ നടന്നത്. ഇതിൽ 16 ശാസ്ത്രജ്ഞരും പത്ത് സൈനിക കമാൻഡർമാരും നാലു വീതം വനിതകളും കുട്ടികളും ഉൾപ്പെടുന്നു.
മൃതദേഹങ്ങളുമായി നടത്തിയ വിലാപയാത്രയിൽ പതിനായിരങ്ങളാണ് പങ്കെടുത്തത്. ടെഹ്റാനിലെ ആസാദി ചത്വരത്തിൽ നടന്ന പ്രാർഥനയിലും വൻതോതിൽ ജനസാന്നിധ്യമുണ്ടായിരുന്നു.
ഇറേനിയൻ പ്രസിഡന്റ് മസൂദ് പസെഷ്കിയാൻ, പരമോന്നത നേതാവ് ആയത്തൊള്ള അലി ഖമനയ്യുടെ ഉപദേഷ്ടാവ് അലി ഷംഖാനി, ഖമനയ്യുടെ മകൻ മൊജ്താബ തുടങ്ങിയവർ പ്രാർത്ഥനയിൽ പങ്കെടുത്തു. ഇസ്രേലി ആക്രമണത്തിൽ അലി ഷംഖാനിക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു.
അതേസമയം, ആയത്തൊള്ള അലി ഖമനയ് പ്രാർഥനയ്ക്കെത്താതിരുന്നത് ശ്രദ്ധേയമായി. ഉന്നത സൈനിക നേതാക്കളുടെ സംസ്കാരച്ചടങ്ങുകളിൽ ഖമനയ് പങ്കെടുക്കാറാണ് പതിവ്. ഇസ്രേലി ആക്രമണത്തിനുശേഷം ഖമനയ് പൊതുവേദികളിൽ പ്ര ത്യക്ഷപ്പെട്ടിട്ടില്ല.
ഇറാന്റെ ആണവപദ്ധതികൾ തകർക്കാനെന്നു പറഞ്ഞ് ഈമാസം 13നാണ് ഇസ്രയേൽ ആക്രമണം തുടങ്ങിയത്. 22ന് അമേരിക്കൻ വ്യോമസേന ഇറാന്റെ ആണവപ്ലാന്റുകളിൽ ബോംബിട്ടു. 24ന് ഇറാനും ഇസ്രയേലും തമ്മിൽ വെടിനിർത്തലുണ്ടായി.
ഇസ്രേലി ആക്രമണത്തിൽ 610 പേർ മരിച്ചെന്നാണ് ഇറേനിയൻ വൃത്തങ്ങൾ പറയുന്നത്. എന്നാൽ 974 പേർ മരിച്ചെന്നാണ് ചില സംഘടനകൾ ചൂണ്ടിക്കാട്ടിയത്. ഇറാൻ നടത്തിയ മിസൈൽ ആക്രമണങ്ങളിൽ 28 ഇസ്രേലികളും കൊല്ലപ്പെട്ടു.
ഇറാന് യുഎസ് ധനസഹായം: വാർത്ത വ്യാജമെന്ന് ഡോണൾഡ് ട്രംപ്
വാഷിംഗ്ടൺ ഡിസി: അണുശക്തിയിൽ പ്രവർത്തിക്കുന്ന വൈദ്യുതോത്പാദന കേന്ദ്രം സ്ഥാപിക്കാനായി ഇറാന് അമേരിക്ക 3000 കോടി ഡോളറിന്റെ സഹായം നല്കാൻ ഒരുങ്ങുന്നുവെന്ന മാധ്യമവാർത്തകൾ തള്ളി പ്രസിഡന്റ് ഡോണൾഡ് ട്രംപ്. പരിഹാസ്യമായ ഇത്തരം വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നത് ആരാണെന്ന് ട്രംപ് സോഷ്യൽ മീഡിയയിലൂടെ ചോദിച്ചു.
ഇറാന്റെ യുറേനിയം സന്പുഷ്ടീകരണ പദ്ധതികൾ അവസാനിപ്പിക്കാനായി അമേരിക്ക ധനസഹായ പദ്ധതികൾ പരിഗണിക്കുന്നതായി സിഎൻഎൻ ചാനലും എൻബിസി ന്യൂസും റിപ്പോർട്ട് ചെയ്തിരുന്നു.
ഇറാന് ആണവവൈദ്യുതി നിലയം സ്ഥാപിക്കാനായി 3000 കോടി ഡോളർ നല്‍കാനാണ് ട്രംപ് ഭരണകൂടത്തിന്റെ നീക്കമെന്നും റിപ്പോർട്ടുകളിൽ പറഞ്ഞു.
കാനഡയുമായി വ്യാപാരചർച്ച നിർത്തിവച്ച് ട്രംപ്
വാഷിംഗ്ടൺ ഡിസി: കാനഡയുമായി അമേരിക്ക നടത്തുന്ന വ്യാപാരചർച്ചകൾ നിർത്തിയെന്ന് പ്രസിഡന്റ് ട്രംപ് അറിയിച്ചു. അമേരിക്കൻ ടെക് കന്പനികൾക്കുമേൽ കാനഡ നികുതി ചുമത്തിയതിന്റെ പേരിലാണിത്.
കാനഡയുടെ നടപടി നേരിട്ടുള്ള ആക്രമണമാണെന്ന് ട്രംപ് ആരോപിച്ചു. കാനഡയിൽനിന്ന് ഇറക്കുമതി ചെയ്യുന്ന വസ്തുക്കൾക്ക് പുതിയ ചുങ്കം ചുമത്തുന്നതു സംബന്ധിച്ച തീരുമാനം ഒരാഴ്ചയ്ക്കുള്ളിലുണ്ടാകുമെന്നും ട്രംപ് ഭീഷണി മുഴക്കി.
വാണിജ്യവിഷയത്തിൽ കാനഡയും അമേരിക്കയും തമ്മിലുണ്ടായ ഭിന്നതകൾ പരിഹരിച്ചുവരുന്നതിനിടെയാണ് ട്രംപിന്റെ പൊടുന്നനെയുള്ള തീരുമാനം.
ആമസോൺ അടക്കമുള്ള അമേരിക്കൻ ടെക് കന്പനികളിൽനിന്ന് തിങ്കളാഴ്ച മുതൽ ഡിജിറ്റൽ സേവന നികുതി ഇടാക്കാനുള്ള കനേഡിയൻ നീക്കമാണ് ട്രംപിനെ പ്രകോപിപ്പിച്ചത്.
പാക്കിസ്ഥാനിൽ ഭീകരാക്രമണം; 13 സൈനികർ കൊല്ലപ്പെട്ടു
ഇസ്ലാമാബാദ്: പാക്കിസ്ഥാനിലുണ്ടായ ചാവേർ ഭീകരാക്രമണത്തിൽ 13 പട്ടാളക്കാർ കൊല്ലപ്പെട്ടു. പത്ത് പട്ടാളക്കാർ അടക്കം 29 പേർക്കു പരിക്കേറ്റു. ഖൈബർ പക്തൂൺഖ്വാ പ്രവിശ്യയിലെ നോർത്ത് വസിറിസ്ഥാനിലായിരുന്നു സംഭവം.
ചാവേർ ഭീകരൻ സ്ഫോടകവസ്തുക്കൾ നിറച്ച വാഹനം സൈനിക വാഹനവ്യൂഹത്തിലേക്ക് ഇടിച്ചുകയറ്റുകയായിരുന്നു. സ്ഫോടനത്തിൽ സമീപത്തെ വീടുകളും തകർന്നു.
തെഹ്രിക് ഇ താലിബാൻ (പാക് താലിബാൻ) ഭീകര സംഘടനയുമായി ബന്ധമുള്ള ഹഫീസ് ഗുൽ ബഹാദൂർ ഗ്രൂപ്പ് ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തു.
തായ്ലൻഡ് പ്രധാനമന്ത്രി രാജിവയ്ക്കണം; തെരുവിൽ പ്രക്ഷോഭവുമായി ജനം
ബാങ്കോക്ക്: തായ്ലൻഡിൽ വനിതാ പ്രധാനമന്ത്രി പേതോംഗ്താൻ ഷിനവത്രയുടെ രാജിയാവശ്യപ്പെട്ട് പ്രക്ഷോഭം. തലസ്ഥാനമായ ബാങ്കോക്കിൽ ഇന്നലെ നടന്ന റാലിയിൽ നൂറുകണക്കിനു പേർ പങ്കെടുത്തു.
അതിർത്തിതർക്കം പരിഹരിക്കാനായി പേതോംഗ്താൻ ഷിനവത്ര കന്പോഡിയയിലെ മുൻ പ്രധാനമന്ത്രി ഹൺ സെന്നുമായി നടത്തിയ ഫോൺ സംഭാഷണം ചോർന്നതാണ് പ്രക്ഷോഭത്തിനു കാരണം.
കന്പോഡിയൻ പ്രധാനമന്ത്രിയുടെ പിതാവും നിർണായക സ്വാധീനശക്തിയുമായ ഹൺ സെന്നിനെ സന്തോഷിപ്പിക്കാൻ പേതോംഗ്താൻ ശ്രമിച്ചതായി ഫോൺ സംഭാഷണത്തിൽനിന്നു വ്യക്തമായി.
പ്രധാനമന്ത്രി രാജ്യത്തിന്റെ പരമാധികാരം അടിയറവച്ചു എന്നാണ് ആരോപണം. ഇതേത്തുടർന്ന് സഖ്യകക്ഷിയായ ബൂംജതായ് പാർട്ടി സർക്കാരിനുള്ള പിന്തുണ പിൻവലിച്ചു. നാമമാത്ര ഭൂരിപക്ഷമുള്ള പേതോംഗ്താൻ അടുത്ത ദിവസങ്ങളിൽ അവിശ്വാസ പ്രമേയം നേരിടേണ്ട ഗതികേടിലാണ്.
ഷിനവത്ര കുടുംബം അധികാരത്തിലിരുന്നപ്പോഴൊക്കെ പ്രതിഷേധം സംഘടിപ്പിച്ചിട്ടുള്ള യുണൈറ്റഡ് ഫോഴ്സ് ഓഫ് ദ ലാൻഡ് എന്ന സംഘടനയാണ് ഇക്കുറിയും റാലിയുമായി രംഗത്തിറങ്ങിയിരിക്കുന്നത്. അതേസമയം, പ്രതിഷേധം അടിച്ചമർത്തില്ലെന്ന് പേതോംഗ്താൻ വ്യക്തമാക്കിയിട്ടുണ്ട്.
കീവ്: യുക്രെയ്നിലെ ഒഡേസ നഗരത്തിൽ റഷ്യൻ സേന നടത്തിയ ഡ്രോൺ ആക്രമണത്തിൽ രണ്ടു പേർ കൊല്ലപ്പെടുകയും 14 പേർക്കു പരിക്കേൽക്കുകയും ചെയ്തു. നഗരത്തിലെ ബഹുനില പാർപ്പിട സമുച്ചയത്തിലാണ് ഡ്രോൺ പതിച്ചത്.
വൈദികർ സമാധാനത്തിന്റെയും ഐക്യത്തിന്റെയും വക്താക്കളാകണം: മാർപാപ്പ
വത്തിക്കാൻ സിറ്റി: വൈദികർ സമാധാനത്തിന്റെയും ഐക്യത്തിന്റെയും വക്താക്കളാകണമെന്നും സാഹോദര്യത്തിലുറച്ച സമൂഹങ്ങൾ കെട്ടിപ്പടുക്കുന്നതിനായി ശ്രമിക്കണമെന്നും ഇവയൊക്കെയാണ്് യഥാർഥ അജപാലകരുടെ ലക്ഷണങ്ങളെന്നും ലെയോ പതിനാലാമൻ മാർപാപ്പ.
യേശുവിന്റെ തിരുഹൃദയ തിരുനാളിനോടും പൗരോഹിത്യ വിശുദ്ധീകരണ ദിനത്തോടുമനുബന്ധിച്ച് ഇന്നലെ വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ബസിലിക്കയിൽ നടന്ന വിശുദ്ധ കുർബാനമധ്യേ ലോകമെമ്പാടുമുള്ള വൈദികരെ അഭിസംബോധന ചെയ്ത് അവർക്കു പ്രാർഥനകളും ആശംസകളും നേർന്നു പ്രസംഗിക്കുകയായിരുന്നു മാർപാപ്പ.
ഈ ജൂബിലിവർഷത്തിൽ പ്രത്യാശയുടെ തീർഥാടകരാകുവാനും പ്രാർഥനയിലും ക്ഷമയിലും പാവങ്ങളോടും കുടുംബങ്ങളോടുള്ള സാമീപ്യത്തിലും സത്യമന്വേഷിക്കുന്ന യുവജനങ്ങളോടുള്ള അടുപ്പത്തിലും ആയിരിക്കുവാൻ വൈദികർക്കു സാധിക്കട്ടെയെന്ന് ആശംസിച്ച മാർപാപ്പ, വിശുദ്ധനായ ഒരു വൈദികൻ തനിക്കുചുറ്റുമുള്ളവയെയെല്ലാം വിശുദ്ധമാക്കുന്നുവെന്നും കൂട്ടിച്ചേർത്തു.
സ്നേഹത്താൽ മുറിയപ്പെട്ട യേശുവിന്റെ ഹൃദയത്തിലാണ് പൗരോഹിത്യത്തിന്റെ ഏകത മനസിലാക്കുവാൻ സാധിക്കുകയെന്നു പറഞ്ഞ മാർപാപ്പ, നല്ല ഇടയന്റെ മാതൃകയിലേക്ക് നമ്മെ പരിവർത്തനം ചെയ്യുന്നതും കാരുണ്യത്താൽ ജ്വലിക്കുന്ന യേശുവിന്റെ ഹൃദയം തന്നെയാണെന്നും കൂട്ടിച്ചേർത്തു.
നൈമിഷികമായ വികാരങ്ങൾക്കപ്പുറം യാഥാർഥ്യങ്ങളെ ഉൾക്കൊള്ളാൻ വൈദികർക്കാകണം. “വിശാലവും അടിത്തട്ടില്ലാത്തതുമായ ഒരു വിശുദ്ധമന്ദിരത്തിൽ പ്രവേശിക്കുന്നതുപോലെയാണ് പൗരോഹിത്യമെന്ന കൃപയുടെ സ്വീകരണത്തെ അനുസ്മരിക്കേണ്ടത്” എന്ന വിശുദ്ധ അഗസ്റ്റിന്റെ വാക്കുകളും മാർപാപ്പ പ്രത്യേകം അനുസ്മരിച്ചു.
വൈദികർ വിശ്വാസം സൃഷ്ടിക്കുകയും പുനരുജ്ജീവിപ്പിക്കുകയും ചെയ്യുന്ന ഇടയനിർദേശങ്ങൾ നൽകണം. കർത്താവ് നമുക്കു നൽകിയ ഈ കൃപയെ എപ്പോഴും ഓർക്കണം. അപ്രകാരം മാത്രമേ ക്രിസ്തുവിന്റെ ഹൃദയത്തിലും ക്രിസ്തുവിന്റെ ജീവിതത്തിലും നമ്മുടെ ഹൃദയങ്ങളെ ഏകീകരിക്കുവാൻ സാധിക്കുകയുള്ളൂ. കുടുംബങ്ങളിലും സഭാസമൂഹങ്ങളിലും പോലും പിരിമുറുക്കങ്ങൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ അനുരഞ്ജനം പ്രോത്സാഹിപ്പിക്കുന്നതിനും കൂട്ടായ്മ സൃഷ്ടിക്കുന്നതിനും വൈദികർക്ക് വലിയ കടമയുണ്ട്.
പൗരോഹിത്യ സാഹോദര്യം പുരോഹിതന്മാരുടെ പൊതുവായ യാത്രയുടെ സവിശേഷതയാകുമ്പോൾ അത് ഉയിർത്തെഴുന്നേറ്റ ക്രിസ്തുവിന്റെ സാന്നിധ്യത്തിന്റെ അടയാളമാണ്. അതിനാൽ കർത്താവ് തേടുന്നത് എല്ലാം തികഞ്ഞ പുരോഹിതരെയല്ല; മറിച്ച്, പരിവർത്തനത്തിനായി തുറവിയുള്ളതും നമ്മെ സ്നേഹിച്ചതുപോലെ സ്നേഹിക്കാൻ തയാറുള്ളതുമായ താഴ്മയുള്ള ഹൃദയങ്ങളെയാണെന്നും മാർപാപ്പ പറഞ്ഞു.
സെന്റ് പീറ്റേഴ്സ് ബസിലിക്കയിൽ നടന്ന ചടങ്ങിൽ 32 ഡീക്കന്മാരുടെ പൗരോഹിത്യസ്വീകരണത്തിലും മാർപാപ്പ മുഖ്യകാർമികത്വം വഹിച്ചു. ദൈവത്തോട് അനുദിനം കൂടുതൽ അടുക്കണമെന്നും ദൈവസ്നേഹത്താൽ രൂപാന്തരപ്പെടണമെന്നും നവവൈദികരെ മാർപാപ്പ ഓർമിപ്പിച്ചു.
പാക്കിസ്ഥാനിൽ ഒരു കുടുംബത്തിലെ 12 പേർ മുങ്ങിമരിച്ചു, ആറു പേരെ കാണാതായി
പെഷവാര്‍: പാക്കിസ്ഥാനിലെ ഖൈബര്‍ പ്രവിശ്യയിലെ സ്വാത് നദിയിലുണ്ടായ വെള്ളപ്പൊക്കത്തില്‍ ഒരു കുടുംബത്തിലെ 18 പേര് ഒഴുക്കില്‍പ്പെട്ടു.
ഇവരില്‍ 12 പേരുടെ മൃതദേഹങ്ങള്‍ ലഭിച്ചതായി റെസ്ക്യൂ ഡയറക്ടര്‍ ജനറല്‍ ഷാ ഫഹദ് അറിയിച്ചു. ഇന്നലെയാണ് ദാരുണസംഭവമുണ്ടായത്.
വിനോദ സഞ്ചരികളായ ഇവര്‍ സ്വാത് നദിയിലുണ്ടായ വെള്ളപ്പൊക്കത്തില്പ്പെടുകയായിരുന്നു. കാണാതായവര്‍ക്കായി തെരച്ചില്‍ തുടരുകയാണ്.
കനത്ത മഴയെത്തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തില്‍ സ്വാത് ജില്ലയിലെ നിരവധി പ്രദേശങ്ങള്‍ മുങ്ങിയിരിക്കുകയാണ്. നിരവധി ആളുകള്‍ ഒറ്റപ്പെട്ടു പോയതായി അധികൃതര്‍ അറിയിച്ചു.
ആണവ പ്ലാന്റുകളിൽ നാശം; യുഎസുമായി ചർച്ചയില്ലെന്ന് ഇറാൻ
ടെഹ്റാൻ: അമേരിക്കയുടെയും ഇസ്രയേലിന്റെയും ആക്രമണത്തിൽ ഇറാന്റെ ആണവ പ്ലാന്റുകളിൽ വലിയ നാശമുണ്ടായെന്ന് അവരുടെ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി സ്ഥിരീകരിച്ചു. നാശനഷ്ടങ്ങളുടെ കണക്ക് ഇറേനിയൻ ആണവോർജ ഏജൻസി തിട്ടപ്പെടുത്തിവരുകയാണെന്നും അരാഗ്ചി കൂട്ടിച്ചേർത്തു.
അമേരിക്കയുമായുള്ള ആണവചർച്ചകൾ ഇറാൻ പുനരാരംഭിക്കില്ലെന്നും അരാഗ്ചി വ്യക്തമാക്കി. വീണ്ടും ചർച്ചയാരംഭിക്കുന്നതിനുള്ള നീക്കങ്ങളില്ല. ജന ങ്ങളുടെ താത്പര്യത്തിനനുസരിച്ചുള്ള തീരുമാനം സർക്കാർ എടുക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, ആക്രമണം മൂലം ആണവപദ്ധതികൾക്കു തടസമുണ്ടാകില്ലെന്നാണ് ഇറേനിയൻ പരമോന്നത നേതാവ് ആയത്തൊള്ള അലി ഖമനയ് നേരത്തേ അവകാശപ്പെട്ടത്. ഇറാന്റെ ആണവപദ്ധതികൾ നശിപ്പിക്കാൻ അമേരിക്കയ്ക്കു കഴിഞ്ഞില്ലെന്നും ഖമനയ് കൂട്ടിച്ചേർത്തിരുന്നു.
‘ട്വിറ്റർ കൊലപാതകി’യെ തൂക്കിലേറ്റി
ടോക്കിയോ: സോഷ്യൽ മീഡിയയിലൂടെ പരിചയപ്പെട്ട ഒന്‍പതു പേരെ കൊലപ്പെടുത്തിയ ‘ട്വിറ്റർ കില്ലർ’ എന്നറിയപ്പെടുന്ന തകാഷിറോ ഷിറെയ്ഷിയുടെ (34) വധശിക്ഷ ജപ്പാൻ നടപ്പിലാക്കി. ടോക്കിയോ തടവറയിൽവച്ച് ഇയാളെ തൂക്കിലേറ്റുകയായിരുന്നു.
2017ൽ ഇയാൾ എട്ടു യുവതികളെയും ഒരു യുവാവിനെയും കൊലപ്പെടുത്തിയെന്നാണു കേസ്.സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ട്വിറ്ററിൽ (ഇപ്പോഴത്തെ എക്സ്) ആത്മഹത്യാപ്രവണത വെളിപ്പെടുത്തി പോസ്റ്റിട്ടവരായിരുന്നു ഇയാളുടെ ഇരകൾ.
മരിക്കാൻ സഹായിക്കാമെന്നു വാഗ്ദാനം ചെയ്ത് ഇരകളെ തന്റെ അപ്പാർട്ട്മെന്റിലേക്കു വിളിച്ചുവരുത്തുകയായിരുന്നു. ഇരകൾക്കൊപ്പം താനും മരിക്കാമെന്ന് ഇയാൾ വാഗ്ദാനം ചെയ്തിരുന്നു.
ഇരുപത്തിമൂന്നുകാരിയുടെ തിരോധാനവുമായി ബന്ധപ്പെട്ട് സമാ നഗരത്തിലെ ഷിറെയ്ഷിയുടെ അപ്പാർട്ട്മെന്റിൽ പോലീസ് പരിശോധന നടത്തിയതോടെയാണു സംഭവം പുറംലോകമറിഞ്ഞത്. തലയോട്ടികളും മാസം നീക്കിയ അസ്ഥികളും വസതിയിൽ കണ്ടെത്തി.
കൊല്ലപ്പെട്ടവരെല്ലാം 15നും 26നും ഇടയിൽ പ്രായമുള്ളവരാണ്. ഷിറെയ്ഷി കോടതിയിൽ കുറ്റം സമ്മതിച്ചിരുന്നു.
ഇറാൻ യുറേനിയം മാറ്റിയതിനു തെളിവില്ല: അമേരിക്ക
വാഷിംഗ്ടൺ ഡിസി: അമേരിക്കൻ ആക്രമണത്തിനു മുന്‍പ് ഇറാൻ തങ്ങളുടെ സന്പുഷ്ട യുറേനിയം സുരക്ഷിത കേന്ദ്രത്തിലേക്കു മാറ്റിയെന്നതിന് ഇന്റലിജൻസ് തെളിവില്ലെന്ന് യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത്.
അമേരിക്കൻ സേന കഴിഞ്ഞ ഞായറാഴ്ച ഇറാനിലെ മൂന്ന് ആണവ പ്ലാന്റുകളിൽ നടത്തിയ ബോംബാക്രമണത്തിന്റെ ഫലക്ഷമത സംബന്ധിച്ച് സംശയങ്ങൾ ഉയർന്നിരിക്കുന്ന പശ്ചാത്തലത്തിലാണ് ഹെഗ്സെത്ത് ഇതു പറഞ്ഞത്. അമേരിക്കൻ സേനയുടെ നേട്ടങ്ങളെ ഇകഴ്ത്തിക്കാട്ടാനാണു മാധ്യമങ്ങൾ ശ്രമിക്കുന്നതെന്നും ഹെഗ്സെത്ത് ആരോപിച്ചു.
അതേസമയം, അമേരിക്കൻ ആക്രമണത്തിലൂടെ ഇറാന്റെ ആണവദ്ധതികൾ അവസാനിച്ചിട്ടില്ലെന്ന വാദം ശക്തമായിട്ടുണ്ട്. അമേരിക്കൻ ആക്രമണത്തിനു മുന്‍പ് സന്പുഷ്ട യുറേനിയം ഇറാൻ രഹസ്യകേന്ദ്രത്തിലേക്കു മാറ്റിയെന്നാണു പറയുന്നത്.
അറുപതു ശതമാനം സന്പുഷ്ടീകരിച്ച 400 കിലോ യുറേനിയം ഇറാന്റെ കൈവശമുണ്ടായിരുന്നു. ഇസ്രയേലിന്റെയും അമേരിക്കയുടെയും ആക്രമണത്തിൽ ഈ യുറേനിയം ശേഖരത്തിന് എന്തു സംഭവിച്ചു എന്നതിൽ വ്യക്തതയില്ല.
അമേരിക്കൻ ആക്രമണത്തിനു രണ്ടു ദിവസം മുന്‍പ് ഇറാനിലെ ഫോർഡോ ആണവനിലയത്തിനു സമീപം വൻതോതിൽ വാഹനസാന്നിധ്യം ഉണ്ടായിരുന്നുവെന്ന് ഉപഗ്രഹചിത്രങ്ങളിലൂടെ വ്യക്തമായിരുന്നു.
ഇറാന്റെ സന്പുഷ്ട യുറേനിയം നശിച്ചിട്ടില്ലെന്നാണ് യൂറോപ്യൻ ഇന്റലിജൻസ് ഏജൻസികളുടെ നിഗമനം. ഇറേനിയൻ വൃത്തങ്ങളും ഇതേ സൂചനയാണു നല്‍കുന്നത്.
എന്നാൽ, ഇറാന്റെ ആണവപദ്ധതികൾ തുടച്ചുനീക്കി എന്നാണ് യുഎസ് പ്രസിഡന്റ് ട്രംപിന്റെ അവകാശവാദം.
ഇസ്രേലി ചാരന്മാരെ കണ്ടെത്താൻ ഇറാൻ; 700 പേർ അറസ്റ്റിൽ
ടെഹ്റാൻ: ഇസ്രേലി ചാരസംഘടനകളുമായി ബന്ധമുള്ളവരെ ഇറേനിയൻ സർക്കാർ അറസ്റ്റ് ചെയ്യുന്നതായി റിപ്പോർട്ട്. ഇസ്രയേലുമായി യുദ്ധം ആരംഭിച്ചശേഷം എഴുനൂറോളം പേർ ഇറാനിൽ അറസ്റ്റിലായി. ഇസ്രേലി ചാരസംഘടനയായ മൊസാദുമായി ബന്ധമുണ്ടെന്നു കണ്ടെത്തിയ ആറു പേർക്ക് വധശിക്ഷയും നനല്‍കി.
ഇറേനിയൻ ഭരണ-സൈനിക ശൃംഖലയിൽ ഇസ്രേലി ചാരന്മാർ വൻതോതിൽ നുഴഞ്ഞുകയറിയിട്ടുണ്ടെന്നാണ് അനുമാനം. ഉന്നത സൈനിക നേതാക്കളെയും ആണവ ശാസ്ത്രജ്ഞരെയും കൃത്യമായ ആക്രമണത്തിലൂടെ വധിക്കാൻ ഇസ്രയേലിനു കഴിഞ്ഞത് ഇതുമൂലമാണത്രേ.
വിദേശ ചാരസംഘടനകളുമായി ഏതെങ്കിലും തരത്തിൽ ബന്ധമുണ്ടെന്നു സംശയം തോന്നുന്നവരെ അറസ്റ്റ് ചെയ്യുന്ന നിലപാടാണ് ഇറേനിയൻ സർക്കാർ സ്വീകരിച്ചിരിക്കുന്നത്. ഇസ്രയേലിലെ മൊസാദ്, അമേരിക്കയിലെ സിഐഎ, ബ്രിട്ടനിലെ എംഐ6 എന്നീ ചാരസംഘടനകളുമായി ഇറാൻ വൻ യുദ്ധത്തിലാണെന്നാണ് അധികൃതർ പറഞ്ഞത്.
ഇസ്രേലി ബന്ധം ആരോപിച്ച് രാജ്യത്തെ വിമതശബ്ദങ്ങളെ അടിച്ചമർത്താനുള്ള നീക്കം ഇറാൻ നടത്തുന്നതായും ആരോപണമുണ്ട്. അറസ്റ്റിലായവരിൽ എഴുത്തുകാർ, മാധ്യമപ്രവർത്തകർ, സന്നദ്ധസംഘടനാ പ്രവർത്തകർ തുടങ്ങിയവരും ഉൾപ്പെടുന്നുണ്ട്. എന്നാൽ ഇവർ ചെയ്ത കുറ്റം വ്യക്തമാക്കിയിട്ടില്ല.
ഉത്തരകൊറിയക്കാർക്ക് അരിയും ഡോളറും നല്കാൻ ശ്രമിച്ചവർ അറസ്റ്റിൽ
സീയൂൾ: ഉത്തരകൊറിയക്കാർക്ക് അരിയും അമേരിക്കൻ ഡോളറും വിതരണം ചെയ്യാൻ ശ്രമിച്ച ആറംഗ സംഘത്തെ ദക്ഷിണകൊറിയൻ പോലീസ് അറസ്റ്റ് ചെയ്തു. സീയൂളിനു പടിഞ്ഞാറ് കടലിൽവച്ചാണ് ഇവർ പിടിയിലായത്.
1300 പ്ലാസ്റ്റിക് കുപ്പികളിൽ അരിയും ഡോളറും നിറച്ച് ഉത്തരകൊറിയയിലേക്ക് ഒഴുക്കിവിടാനായിരുന്നു ശ്രമം. അപകടസാധ്യതാ മേഖലയിൽ പ്രവേശിച്ചു എന്നതടക്കമുള്ള കുറ്റങ്ങളാണ് ഇവർക്കെതിരേ ചുമത്തിയിരിക്കുന്നത്. ദ്വിഭാഷികളുടെ സഹായത്തോടെ ഇവരെ ചോദ്യംചെയ്തുവരികയാണെന്നു ദക്ഷിണകൊറിയൻ വൃത്തങ്ങൾ അറിയിച്ചു.
ഈ മാസമാദ്യം ദക്ഷിണകൊറിയൻ പ്രസിഡന്റായി അധികാരമേറ്റ ലീ ജേ മ്യുംഗ് ഉത്തരകൊറിയയുമായി ബന്ധം മെച്ചപ്പെടുത്തുമെന്നാണ് അറിയിച്ചിരിക്കുന്നത്.
ഇറേനിയൻ പൗരന്മാരെ ലക്ഷ്യമിട്ട് യുഎസ്
വാഷിംഗ്ടൺ ഡിസി: അമേരിക്കയിലുള്ള ഇറേനിയൻ പൗരന്മാർ അറസ്റ്റിലാകുന്നതായി റിപ്പോർട്ട്. കഴിഞ്ഞ ദിവസങ്ങളിൽ 130 പേരെ കസ്റ്റംസ്-കുടിയേറ്റ വകുപ്പ് അറസ്റ്റ് ചെയ്തു.
അമേരിക്കൻ സേന ഇറാനിലെ ആണവ പ്ലാന്റുകളിൽ ബോംബിട്ടതിനു പിന്നാലെയാണു നടപടികളാരംഭിച്ചത്. അമേരിക്കൻ മണ്ണിൽ ഇറാൻ പ്രതികാരത്തിനു മുതിർന്നേക്കുമെന്ന ഭീതിയാണ് ഇതിനു കാരണം.
തീവ്രവാദികളും ചാരന്മാരും ഉൾപ്പെട്ട സ്ലീപ്പർ സെല്ലുകളെ സജീവമാക്കി അമേരിക്കയിൽ ആക്രമണം നടത്തിയേക്കാമെന്ന ആശങ്ക വൈറ്റ്ഹൗസ് വൃത്തങ്ങൾ പ്രകടിപ്പിച്ചതായി യുഎസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
അറസ്റ്റിലായവരിൽ പലർക്കും ക്രിമിനൽ പശ്ചാത്തലമുണ്ട്. ഒരാൾ ഇറേനിയൻ സൈനികനായിരുന്നു. അമേരിക്കൻ വനിതയെ വിവാഹം ചെയ്തതിന്റെ പേരിലാണ് ഇയാൾക്ക് വീസ ലഭിച്ചത്. വിവാഹശേഷം ഇമിഗ്രേഷൻ സ്റ്റാറ്റസ് പുതുക്കാതിരുന്നതിന്റെ പേരിലാണ് ഇയാളെ അറസ്റ്റ് ചെയ്തിരിക്കുന്നത്.
ടൈലർ സ്വിഫ്റ്റിന്റെ പരിപാടിയിൽ ബോംബ് വയ്ക്കാൻ ശ്രമം: സിറിയൻ ബാലനെതിരേ കുറ്റം ചുമത്തി
ബെർലിൻ: കഴിഞ്ഞവർഷം ഓഗസ്റ്റിൽ അമേരിക്കൻ ഗായിക ടൈലർ സ്വിഫ്റ്റിന്റെ വിയന്നാ പരിപാടിയിൽ ഭീകരാക്രമണം നടത്താൻ ശ്രമിച്ച സംഭവത്തിൽ പ്രായപൂർത്തിയാകാത്ത സിറിയൻ പൗരനുമേൽ ജർമൻ പോലീസ് കുറ്റം ചുമത്തി.
മുഹമ്മദ് എന്നാണ് പേര്. ബോംബ് സ്ഫോടനത്തിനു ശ്രമിച്ച സംഘത്തിന് ഇയാൾ സഹായം നല്‍കിയെന്നാണ് ആരോപണം.
ബ്രാഡ് പിറ്റിന്റെ വീട് കൊള്ളയടിച്ചു
ലോസ് ആഞ്ചലസ്: ഹോളിവുഡ് സൂപ്പർ സ്റ്റാർ ബ്രാഡ് പിറ്റിന്റെ ലോസ് ആഞ്ചലസിലെ ഭവനം കൊള്ളയടിക്കപ്പെട്ടു.
മൂന്നു മോഷ്ടാക്കളാണ് ബുധനാഴ്ച രാത്രി വീട്ടിൽ അതിക്രമിച്ചുകയറിയത്. ബ്രാഡ് പിറ്റ് ഈ സമയം വീട്ടിലില്ലായിരുന്നു. സാധനങ്ങളുമായി മോഷ്ടാക്കൾ കടന്നുകളഞ്ഞുവെന്നാണു റിപ്പോർട്ട്. എന്തൊക്കെ സാധനങ്ങളാണു മോഷ്ടിച്ചതെന്നതിൽ വ്യക്തതയില്ല.
ഇന്ത്യൻ പൗരൻ ആദ്യമായി അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ
ഫ്ലോറിഡ: പുതുചരിത്രമായി അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ ത്രിവർണ പതാക പാറുന്നു. 140 കോടി ഇന്ത്യക്കാർക്ക് അഭിമാനമേകി ഐഎസ്ആർഒയുടെ ബഹിരാകാശസഞ്ചാരി ശുഭാംശു ശുക്ല ഉള്‍പ്പടെയുള്ള സഞ്ചാരികളുമായി ഡ്രാഗൺ പേടകം ബഹിരാകാശനിലയവുമായി സന്ധിച്ചു.
28 മണിക്കൂർ സഞ്ചരിച്ച് ഇന്ത്യൻ സമയം ഇന്നലെ വൈകുന്നേരം 4.01ന് ഡോക്കിംഗ് പ്രക്രിയയും പിന്നാലെ ഇരു പേടകങ്ങളിലെയും മർദവും മറ്റും ഏകീകരിക്കുന്ന ഹാർഡ് ക്യാപ്ചറും പൂർത്തിയാക്കി. തുടർന്ന് ഇന്ത്യൻ സമയം വൈകുന്നേരം 5.53ന് യാത്രികർ ഡ്രാഗൺ പേടകത്തിൽനിന്ന് അന്താരാഷ്ട്ര ബഹിരാകാശനിലയത്തിലേക്കു പ്രവേശിച്ചു. നിലയത്തിൽ നിലവിലുള്ള ഏഴു സഞ്ചാരികൾ ഏറെ ആവേശത്തോടെയാണു ശുഭാംശുവിനെയും സംഘത്തെയും വരവേറ്റത്.
പേടകം നിലയവുമായി ഡോക്ക് ചെയ്യുന്നതിന്റെയും സംഘം നിലയത്തിലേക്ക് പ്രവേശിക്കുന്നതിന്റെയും തത്സമയ ദൃശ്യങ്ങൾ ആക്സിയം സ്പേസിന്റെ യുട്യൂബ് ചാനലില്‍ സംപ്രേഷണം ചെയ്തു. ഇനിയുള്ള 14 ദിവസം ആക്സിയം ദൗത്യസംഘാംഗങ്ങള്‍ക്ക് ഐഎസ്എസില്‍ ഗവേഷണങ്ങളുടെയും പരീക്ഷണങ്ങളുടെയും കാലമാണ്. ആകെ നടത്തുന്ന 60 പരീക്ഷണങ്ങളിൽ ഏഴെണ്ണം നടത്തുക ശുഭാംശു ശുക്ലയാണ്.
അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെത്തുന്ന ആദ്യ ഇന്ത്യക്കാരനാണ് ശുഭാംശു ശുക്ല. ബഹിരാകാശ യാത്ര നടത്തുന്ന രണ്ടാമത്തെ ഇന്ത്യക്കാരനും. 1984ൽ റഷ്യയുടെ സോയൂസ് ബഹിരാകാശ പേടകത്തിൽ രാകേഷ് ശർമ നടത്തിയ ഐതിഹാസിക ബഹിരാകാശ സന്ദര്‍ശനത്തിന് 41 വര്‍ഷങ്ങള്‍ക്കുശേഷമാണ് ശുഭാംശു ശുക്ലയുടെ യാത്ര.
ഫ്ലോറിഡയിലെ കെന്നഡി സ്പേസ് സെന്ററില്‍നിന്ന് ഇന്ത്യന്‍ സമയം ബുധനാഴ്ച ഉച്ചയ്ക്ക് 12.01നായിരുന്നു ആക്സിയം-4 ദൗത്യത്തെ വഹിച്ച സ്പേസ് എക്സ് ഫാൽക്കൺ 9 ബ്ലോക്ക് 5 റോക്കറ്റ് കുതിച്ചുയർന്നത്.
റോക്കറ്റിനു മുകളിൽ ഘടിപ്പിച്ച ഡ്രാഗൺ സി 213 പേടകത്തിലാണു യാത്രാസംഘം സഞ്ചരിച്ചത്.ശുഭാംശുവിനെ കൂടാതെ നാസയുടെ പെഗി വിറ്റ്സണ്‍, പോളണ്ടില്‍നിന്നുള്ള ബഹിരാകാശ സഞ്ചാരി സ്വാവോസ് ഉയാന്സ്കി, ഹംഗറിയില്‍നിന്നുള്ള ടിബര്‍ കപു എന്നിവരാണ് മറ്റു ദൗത്യസംഘാംഗങ്ങള്‍.
ബഹിരാകാശത്തുനിന്ന് ശുഭാംശു ശുക്ല; ഒരു കുഞ്ഞിനെപ്പോലെ നടക്കാൻ പഠിക്കുന്നു...
ഫ്ളോറിഡ: ആക്സിയം-4 ദൗത്യത്തിന്റെ ഭാഗമായി അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്കുള്ള യാത്രയുടെ അനുഭവം പങ്കുവച്ച് ഇന്ത്യക്കാരനായ ഗ്രൂപ്പ് ക്യാപ്റ്റന്‍ ശുഭാംശു ശുക്ല.
ബഹിരാകാശ യാത്രയ്ക്കിടെ നല്കിയ ആദ്യ വീഡിയോ സന്ദേശത്തിലാണ് അദ്ദേഹം അത്യപൂര്‍വ യാത്രാനുഭവം വിവരിച്ചത്. ബഹിരാകാശത്ത് എത്തിയ നിമിഷം അവിസ്മരണീയമായിരുന്നുവെന്ന് ശുഭാംശു ശുക്ല പറഞ്ഞു.
ബഹിരാകാശത്തോട് പൊരുത്തപ്പെട്ടുകൊണ്ടിരിക്കുന്നു. ഒരു കുട്ടി നടക്കാനും ഭക്ഷണം കഴിക്കാനും പഠിക്കുന്നതുപോലുള്ള അവസ്ഥയാണ് ഇപ്പോഴെന്നും ശുഭാംശു പറഞ്ഞു. രാജ്യത്തെ മുഴുവന്‍ പേരെയും അഭിവാദ്യം ചെയ്തു “ബഹിരാകാശത്തുനിന്നു നമസ്കാരം” എന്നു പറഞ്ഞായിരുന്നു നാല് യാത്രികര്‍ക്കൊപ്പം ശുഭാംശുവിന്റെ വാക്കുകള്‍ തുടങ്ങിയത്. യാത്രയ്ക്കായി അതിയായി ആഗ്രഹിച്ചിരുന്നുവെന്നും അഭിമാനമുഹൂര്ത്തമെന്നും ശുഭാംശു പറഞ്ഞു.
“ശൂന്യതയിൽ ഒഴുകിനടക്കുന്ന അവസ്ഥ, അതു പറഞ്ഞറിയിക്കാൻ കഴിയാനാകാത്ത അനുഭവമാണ്. അതിശയകരമായ ഒരു അനുഭൂതി. ശൂന്യതയിലേക്ക് കുതിച്ചപ്പോള്‍ ആദ്യം അതത്ര നല്ല അനുഭവമായി തോന്നിയില്ല. ഇതു സാധ്യമാക്കിയ എല്ലാവർക്കും നന്ദി പറയാൻ ഞാൻ ആഗ്രഹിക്കുന്നു. ഇത് എന്റെ മാത്രം നേട്ടമല്ല. കൂട്ടായ നേട്ടമാണ്, നാട്ടിലുള്ള നിരവധി ആളുകൾ പങ്കാളികളായ നേട്ടം”-ശുഭാംശു പറഞ്ഞു.
“പ്രത്യക്ഷത്തിൽ, ഞാനിവിടെ ധാരാളം ഉറങ്ങുന്നുണ്ടായിരുന്നു. ഞാൻ ഇപ്പോഴും പൂജ്യം ഗുരുത്വാകർഷണവുമായി പൊരുത്തപ്പെടുകയാണ്. നടക്കാൻ പഠിക്കുന്ന, ചലിക്കുന്നതും സ്വയം നിയന്ത്രിക്കുന്നതും എങ്ങനെയെന്ന് മനസിലാക്കുന്ന ഒരു കുഞ്ഞിനെപ്പോലെ.
പക്ഷേ ഞാൻ ഓരോ നിമിഷവും ശരിക്കും ആസ്വദിക്കുന്നു. ഇതുവരെയുള്ളത് രസകരവും അതിശയകരവുമായ ഒരു സമയമായിരുന്നു. ഇനിയും ഒരുപാട് കാര്യങ്ങൾ മുന്നിലുണ്ടെന്ന് എനിക്ക് ഉറപ്പുണ്ട്. അടുത്തതായി സംഭവിക്കാനിരിക്കുന്ന കാര്യങ്ങൾക്കായി കാത്തിരിക്കുന്നു”- അദ്ദേഹം പറഞ്ഞു.
“വലിയ അഭിമാനം തോന്നുന്നു. എന്റെ തോളിലെ ത്രിവർണ പതാക രാജ്യം മുഴുവൻ എന്റെ കൂടെയുണ്ടെന്ന് ഓർമിപ്പിക്കുന്നു. ഈ യാത്രയില്‍ ഞാൻ അഭിമാനിക്കുന്നതുപോലെ രാജ്യം മുഴുവൻ അഭിമാനിക്കണം.
ഈ യാത്രയിൽ എല്ലാവരും എന്റെ കൂടെയുണ്ടാകണം. വരും ദിവസങ്ങളിൽ ഒരുപാട് ജോലികൾ ചെയ്യാനുണ്ട്, അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ ദൗത്യം മികച്ച രീതിയിൽ പൂർത്തിയാക്കാൻ ശ്രമിക്കും...” കന്നി ബഹിരാകാശ യാത്രയിലെ തന്റെ അനുഭവം പങ്കുവച്ചുകൊണ്ട് ശുക്ല കൂട്ടിച്ചേർത്തു. ബഹിരാകാശത്തുനിന്ന് ഹിന്ദിയിലും ശുഭാംശു ശുക്ലയുടെ സന്ദേശമുണ്ടായിരുന്നു.
ബഹിരാകാശനിലയത്തിലെ സഞ്ചാരികളുടെ എണ്ണം 11 ആയി
ശുഭാംശു ശുക്ല ഉൾപ്പെടുന്ന നാലംഗസംഘം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ എത്തിയതോടെ നിലയത്തിലെ ഗവേഷകരുടെ എണ്ണം 11 ആയി.
സ്പേസ് എക്സിന്റെ ക്രൂ-7 ദൗത്യത്തിന്റെ ഭാഗമായി എത്തിയ നാസയുടെ ജാസ്മിൻ മൊഗ്ബെലി, യൂറോപ്യൻ ബഹിരാകാശ ഏജൻസിയുടെ ആൻഡ്രിയാസ് മൊഗെൻസെൻ, ജപ്പാൻ ബഹിരാകാശ ഏജൻസിയുടെ സാതൊഷി ഫുറുകാവ, റഷ്യൻ ബഹിരാകാശ ഏജൻസിയായ റൊസ്കൊസ്മോസിന്റെ കൊൻസ്റ്റാന്റിൻ ബൊറിസൊവ് എന്നിവരും റഷ്യയുടെ സോയൂസ് എം.എസ്-24 ദൗത്യത്തിന്റെ ഭാഗമായെത്തിയ റഷ്യൻ ബഹിരാകാശ ഏജൻസിയുടെ ഒലെഗ് കൊനൊനെങ്കോ, നിക്കൊളായ് ചബ്, നാസയുടെ ലൊറൽ ഒഹര എന്നിവരായിരുന്നു ഇതുവരെ അന്താരാഷ്ട്ര ബഹിരാകാശ കേന്ദ്രത്തിലുണ്ടായിരുന്നത്.
ബഹിരാകാശനിലയം സന്ദർശിച്ചവർ
23 രാജ്യങ്ങളില്‍നിന്നായി 280 യാത്രികരാണ് ഇതുവരെ ബഹിരാകാശ നിലയം സന്ദര്‍ശിച്ചത്. കല്പന ചൗള, സുനിത വില്യംസ്, സിരിഷ ബാൻഡ്ല തുടങ്ങിയ ഇന്ത്യന്‍ വംശജരായ സഞ്ചാരികള്‍ ഇതിനുമുമ്പ് നിലയത്തില്‍ എത്തിയിട്ടുണ്ടെങ്കിലും ഇന്ത്യന്‍ പതാക സ്പേസ് സ്യൂട്ടില്‍ ധരിച്ച് ഐഎസ്ആർഒയുടെ ഒരു സഞ്ചാരി അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ പ്രവേശിക്കുന്നത് ആദ്യമായാണ്.
മനുഷ്യരെ ബഹിരാകാശ നിലയത്തിലെത്തിക്കാനുള്ള ഇന്ത്യയുടെ ഗഗൻയാൻ ദൗത്യത്തിന്റെ കമാൻഡറായ ശുഭാംശു ശുക്ലയ്ക്ക് ആവശ്യമായ അനുഭവപരിചയം ബഹിരാകാശനിലയത്തിലെ രണ്ടാഴ്ച നീളുന്ന പരീക്ഷണ-നിരീക്ഷണങ്ങളിലൂടെ ലഭിക്കും.
ടെക്സസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്വകാര്യ ബഹിരാകാശ കന്പനിയായ ആക്സിയം സ്പേസിന്റെ നാലാം ബഹിരാകാശ ദൗത്യമായിരുന്നു ഇത്. നാസ, ഐഎസ്ആർഒ, ആക്സിയം സ്പേസ്, സ്പേസ് എക്സ്, യൂറോപ്യൻ സ്പേസ് ഏജൻസി, പോളണ്ടിന്റെയും ഹംഗറിയുടെയും ബഹിരാകാശ ഏജൻസികൾ എന്നിവയുടെ സംയുക്ത ദൗത്യമാണ് ആക്സിയം.