യുക്രെയ്ൻ സുരക്ഷയ്ക്ക് യുഎസ് സൈനികർ ഉണ്ടാകില്ല
വാഷിംഗ്ടൺ ഡിസി: യുദ്ധാനന്തര സുരക്ഷയ്ക്കായി അമേരിക്കൻ സേന യുക്രെയ്നിൽ കാലു കുത്തില്ലെന്ന് യുഎസ് പ്രസിഡന്റ് ട്രംപ് വ്യക്തമാക്കി. യൂറോപ്യൻ രാജ്യങ്ങളായിരിക്കും യുക്രെയ്നിൽ സേനകളെ വിന്യസിക്കുക. യൂറോപ്യൻ രാജ്യങ്ങളെ സഹായിക്കാൻ അമേരിക്ക സന്നദ്ധമാണ്. വ്യോമതലത്തിൽ അമേരിക്ക സഹായം നല്‍കിയേക്കും.
റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാൻ നടത്തുന്ന ചർച്ചകളുടെ തുടർച്ചയായിട്ടാണ് ട്രംപ് ഇക്കാര്യം ഒരഭിമുഖത്തിൽ പറഞ്ഞത്. തിങ്കളാഴ്ച യുക്രെയ്ൻ പ്രസിഡന്റ് സെലൻസ്കിയുമായും യൂറോപ്യൻ നേതാക്കളുമായും ട്രംപ് വൈറ്റ്ഹൗസിൽ ചർച്ച നടത്തിയിരുന്നു. യുദ്ധാനന്തര യുക്രെയ്ന് സുരക്ഷാ ഉറപ്പുകൾ ലഭിക്കുമെന്നാണ് ട്രംപ് ചർച്ചയിൽ വാഗ്ദാനം ചെയ്തത്.
എന്നാൽ, ഇതിൽ അമേരിക്കൻ പങ്ക് നമമാത്രമായിരിക്കും എന്നാണ് ട്രംപ് ഇപ്പോൾ വ്യക്തമാക്കിയിരിക്കുന്നത്. ട്രംപ് ഉദ്ദേശിക്കുന്ന വ്യോമസഹായം ചിലപ്പോൾ മിസൈൽ പ്രതിരോധ സംവിധാനമോ, യുദ്ധവിമാനങ്ങളെ വിന്യസിച്ച് പറക്കൽരഹിത മേഖല സൃഷ്ടിക്കുന്നതോ ആകാം.
റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിന് സമാധാന ഉടന്പടി ഉണ്ടാക്കാൻ താത്പര്യം ഇല്ലായിരിക്കുമെന്നും ട്രംപ് അഭിപ്രായപ്പെട്ടു. വരുന്ന ആഴ്ചകളിൽ പുടിന്റെ നിലപാട് വ്യക്തമാകും.
മുന്‍പ് താനും സെലൻസ്കിയും വ്ലാദിമിർ പുടിനും ഉൾപ്പെടുന്ന ത്രികക്ഷി ഉച്ചകോടിക്ക് താത്പര്യം പ്രകടിപ്പിച്ചിരുന്ന ട്രംപ് ഇപ്പോൾ സെലൻസ്കിയും പുടിനും ആദ്യം ചർച്ച നടത്തട്ടെ എന്ന് നിലപാട് മാറ്റിയിട്ടുണ്ട്. “അവർ രണ്ടുപേരും ആദ്യം കൂടിക്കാഴ്ച നടത്തട്ടെ. ആവശ്യമെങ്കിൽ ഞാനും പോകാം” എന്നാണ് അദ്ദേഹം അഭിമുഖത്തിൽ വ്യക്തമാക്കിയത്.
ഇതിനിടെ, ഹംഗേറിയൻ തലസ്ഥാനമായ ബുഡാപെസ്റ്റിൽ ത്രികക്ഷി ഉച്ചകോടി നടത്തുന്നതിനെക്കുറിച്ച് ട്രംപ് ആലോചിക്കുന്നതായി വൈറ്റ്ഹൗസ് അറിയിച്ചു. യുക്രെയ്ൻ യുദ്ധത്തിന്റെ പേരിലുള്ള അന്താരാഷ്ട്ര അറസ്റ്റ് വാറന്റ് ഭയക്കാതെ പുടിനു സന്ദർശിക്കാവുന്ന രാജ്യമാണ് ഹംഗറി. അവിടുത്തെ പ്രധാനമന്ത്രി വിക്തർ ഓർബനുമായി പുടിൻ വലിയ സൗഹൃദത്തിലാണ്. തുർക്കിയിലെ ഇസ്താംബൂൾ നഗരവും ഉച്ചകോടിക്കായി പരിഗണനയിലുണ്ടെന്ന് വൈറ്റ്ഹൗസ് പറഞ്ഞു.
ഇതിനിടെ, സെലൻസ്കിയുമായി പുടിൻ കൂടിക്കാഴ്ച നടത്തും എന്നതിൽ റഷ്യൻ ഭാഗത്തുനിന്ന് ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല. മാധ്യമ വാർത്തകൾക്കായി വെറുതേ ഒരു ഉച്ചകോടി തട്ടിക്കൂട്ടാനാവില്ലെന്നാണ് റഷ്യൻ വിദേശകാര്യമന്ത്രി സെർജി ലാവ്റോവ് ഇന്നലെ പറഞ്ഞത്.
അഫ്ഗാനിസ്ഥാനിൽ ബസപകടം; 79 പേർ മരിച്ചു
കാബൂൾ: അഫ്ഗാനിസ്ഥാനിലെ ഹെരാത് പ്രവിശ്യയിൽ ട്രക്കുമായി കൂട്ടിയിടിച്ച ബസിനു തീപിടിച്ച് 79 പേർ മരിച്ചു. ഇതിൽ ഏതാണ്ടെല്ലാവരും ഇറാനിൽനിന്നു നാടുകടത്തപ്പെട്ടവരാണ്.
ഇറാൻ അതിർത്തിയിലെ ഇസ്ലാം ഖ്വാല ചെക്ക് പോസ്റ്റിൽനിന്ന് കാബൂളിലേക്ക് പുറപ്പെട്ട ബസ് ഒരു ട്രക്കുമായും മോട്ടോർ സൈക്കിളുമായും കൂട്ടിയിടിച്ച് തീപിടിക്കുകയായിരുന്നു. ബസിന്റെ അമിതവേഗമാണ് അപകടമുണ്ടാക്കിയത്. ബസിലുണ്ടായിരുന്ന എല്ലാ യാത്രക്കാരും മറ്റു രണ്ടു പേരും മരിച്ചെന്നാണ് അറിയിപ്പ്.
അഫ്ഗാനികൾ 1970 മുതൽ ഇറാനിലേക്കു കുടിയേറുന്നുണ്ട്. 2021ൽ താലിബാൻ ഭരണകൂടം വന്നതോടെ കുടിയേറ്റം ശക്തമായി. അഫ്ഗാൻ വിരുദ്ധ വികാരം ശക്തമായ ഇറാനിൽനിന്ന് ഇവരെയെല്ലാം പുറത്താക്കിവരികയാണ്.
ജൂണിലെ ഇസ്രേലി ആക്രമണത്തിനു പിന്നാലെ സുരക്ഷാ കാരണങ്ങൾ പറഞ്ഞ് പുറത്താക്കൽ വേഗത്തിലാക്കി. ജനുവരി മുതൽ 15 ലക്ഷം അഫ്ഗാൻ വംശജരാണ് ഇറാൻ വിട്ടത്.
ഗാസ നിയന്ത്രണത്തിലാക്കാൻ പദ്ധതി; 60,000 റിസർവ് സൈനികരെ വിളിച്ച് ഇസ്രയേൽ
ടെൽ അവീവ്: ഗാസ മുനന്പ് മുഴുവനോടെ നിയന്ത്രണത്തിലാക്കാനുള്ള ഇസ്രേലി പദ്ധതിയിൽ 1.3 ലക്ഷം സൈനികർ പങ്കാളികളാകുമെന്ന് റിപ്പോർട്ട്. ഇതിനായി 60,000 റിസർവ് സൈനികരെ തിരികെ വിളിക്കും.
അടുത്ത മാസങ്ങളിൽ ഘട്ടം ഘട്ടമായി പദ്ധതി നടപ്പാക്കാനാണ് നീക്കം. നവംബർ-ഡിസംബർ, അടുത്ത വർഷം ഫെബ്രുവരി-മാർച്ച് മാസങ്ങളിൽ തുടർ നടപടികളുണ്ടാകും.
ഗാസയുടെ മുഴുവൻ പ്രദേശങ്ങളും സൈനിക നിയന്ത്രണത്തിലാക്കാനാണു പദ്ധതിയെന്ന് ഇസ്രേലി പ്രധാനമന്ത്രി നെതന്യാഹു പറഞ്ഞിരുന്നു. ഹമാസിനെ ഉന്മൂലനം ചെയ്യാനും ഇസ്രയേലിന്റെ സുരക്ഷ ഉറപ്പാക്കാനുമായി ഇത് അത്യാവശ്യമാണെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം.
നിലവിൽ ഗാസ മുനന്പിന്റെ പകുതിയലധികം പ്രദേശങ്ങളും ഇസ്രേലി സൈന്യത്തിന്റെ നിയന്ത്രണത്തിലാണ്. ഗാസ സിറ്റി അടക്കമുള്ള പ്രദേശങ്ങൾ പൂർണമായി അധീനതയിലാക്കാനാണ് ഇസ്രയേലിന്റെ നീക്കം. സൈനികനടപടിക്കു മുന്നോടിയായി പലസ്തീനികൾ ഒഴിഞ്ഞുപോകണമെന്നും ഇസ്രയേൽ ആവശ്യപ്പെടുന്നു.
ഇതിനിടെ, വെടിനിർത്തലിന് ഹമാസ് സമ്മതിച്ചുവെന്നാണ് റിപ്പോർട്ടുകൾ. എന്നിരുന്നാലും ഗാസയിലെ സൈനിക ഓപ്പറേഷനുമായി മുന്നോട്ടു പോകാൻ നെതന്യാഹു സർക്കാർ തീരുമാനിക്കുകയായിരുന്നു.
യുഎസ് നാടുകടത്തുന്ന കുടിയേറ്റക്കാരെ ഹോണ്ടുറാസും ഉഗാണ്ടയും സ്വീകരിക്കും
വാഷിംഗ്ടൺ ഡിസി: യുഎസിലെത്തുന്ന അനധികൃത കുടിയേറ്റക്കാരെ നാടു കടത്തുന്നതിനായി സെൻട്രൽ അമേരിക്കൻ രാജ്യമായ ഹോണ്ടുറാസുമായും ആഫ്രിക്കൻ രാജ്യമായ ഉഗാണ്ടയുമായും ട്രംപ് ഭരണകൂടം കരാറുണ്ടാക്കി.
ആഫ്രിക്കൻ, ഏഷ്യൻ വംശജരെ ഉഗാണ്ടയും സ്പാനിഷ് സംസാരിക്കുന്ന രാജ്യങ്ങളിൽനിന്നുള്ളവരെ ഹോണ്ടുറാസും സ്വീകരിക്കും.
കുടിയേറ്റക്കാർക്ക് ക്രിമിനൽ പശ്ചാത്തലം ഉണ്ടാകരുതെന്ന നിബന്ധന ഉഗാണ്ട വച്ചിട്ടുണ്ട്. എത്രകാലത്തേക്കാണ് ഇതെന്നു വ്യക്തമാക്കിയിട്ടില്ല. അതേസമയം ഹോണ്ടുറാസുമായുള്ള കരാർ രണ്ടു വർഷത്തേക്കാണ്.
മെക്സിക്കൻ അതിർത്തിവഴിയെത്തുന്ന അനധികൃത കുടിയേറ്റക്കാരെ മൂന്നാം രാജ്യത്തേക്കു നാടുകടത്താനുള്ള നയത്തിന്റെ ഭാഗമായിട്ടാണ് ട്രംപ് ഭരണകൂടം ഇത്തരം കരാറുകൾ ഉണ്ടാക്കുന്നത്.
തദ്ദേശീയ ആക്രമണങ്ങള്‍; ഇന്ത്യന്‍ സമൂഹത്തിനു പിന്തുണ നല്‍കണമെന്ന് അയര്‍ലന്‍ഡ് ആര്‍ച്ച്ബിഷപ്
ഷൈമോന്‍ തോട്ടുങ്കല്‍
ലണ്ടന്‍: മലയാളികള്‍ അടക്കമുള്ള ഇന്ത്യന്‍ വംശജര്‍ക്കു നേരേ തദ്ദേശീയരില്‍നിന്ന് ആക്രമണങ്ങള്‍ വര്‍ധിച്ചുവരുന്ന പശ്ചാത്തലത്തില്‍ ഇന്ത്യക്കാര്‍ക്ക് പിന്തുണ നല്‍കണമെന്ന് അഭ്യര്‍ഥിച്ച് ഡബ്ലിന്‍ ആര്‍ച്ച്ബിഷപ് ഡെര്‍മോട്ട് ഫാറെലിന്റെ ഇടയലേഖനം.
അയര്‍ലന്‍ഡിലെ വിശ്വാസീസമൂഹത്തിന് ഇന്ത്യക്കാരെ സംരക്ഷിക്കാനുള്ള ബാധ്യതയുണ്ടെന്നും അവര്‍ക്ക് എല്ലാവിധ സഹായ-സഹകരണങ്ങളും നല്‍കണമെന്നും കഴിഞ്ഞ രണ്ടു ഞായറാഴ്ചകളില്‍ അതിരൂപതയുടെ കീഴിലുള്ള പള്ളികളില്‍ വായിച്ച ഇടയലേഖനത്തില്‍ വിശ്വാസികളോട് ആവശ്യപ്പെട്ടു.
ഡബ്ലിനിലെ ഇന്ത്യന്‍ സമൂഹത്തിലെ അംഗങ്ങള്‍ക്കു നേരേ അടുത്തിടെ നടന്ന ഞെട്ടിക്കുന്ന ആക്രമണങ്ങള്‍ ഇന്ത്യന്‍ സമൂഹത്തില്‍ ഭയവും ആശങ്കയും സൃഷ്ടിച്ചിട്ടുണ്ടെന്ന് ഇടയലേഖനം ചൂണ്ടിക്കാട്ടുന്നു. വംശീയാധിക്ഷേപം ആ സമൂഹത്തിലെ അംഗങ്ങളില്‍ മാത്രം ഒതുങ്ങി നില്ക്കുന്നില്ല, മറിച്ച് ചര്‍മത്തിന്റെ നിറം കാരണം മാത്രം ഒറ്റപ്പെട്ട നിരവധി പേരുടെ ജീവിതാനുഭവത്തിന്റെ ഭാഗമാണ്.
അപമാനം അംഗീകരിക്കാനാകില്ല
നമ്മുടെ അയല്‍ക്കാരുടെയും സഹപൗരന്മാരുടെയും മാനുഷിക അന്തസിനു നേരേയുള്ള ഈ അപമാനം അംഗീകരിക്കാനാവില്ല. ഇത് ഇരകളുടെ ജീവിതത്തെ ദുഃഖഭരിതമാക്കുകയും ഒരു ജനത എന്ന നിലയില്‍ നമ്മളെയെല്ലാം വിലകുറച്ച് കാണിക്കുകയും ചെയ്യുന്നു.
അക്രമാസക്തമായ ആക്രമണങ്ങള്‍ അപൂര്‍വമാണെങ്കിലും അതു വിനാശകരമായ ഫലമുണ്ടാക്കും. ഇന്ത്യന്‍ സമൂഹത്തില്‍നിന്നും മറ്റു ന്യൂനപക്ഷ സമൂഹങ്ങളില്‍ നിന്നുമുള്ള നിരവധി പേര് രാജ്യത്തിന് നല്കുന്ന വലിയ സംഭാവനകള്‍ കണക്കിലെടുക്കുമ്പോള്‍ ഇത്തരം പെരുമാറ്റം കൂടുതല്‍ അപലപനീയമാണ്.
ആരോഗ്യസംരക്ഷണ സംവിധാനത്തിലെ ഇന്ത്യന്‍ പ്രഫഷണലുകളുടെ സുപ്രധാന സാന്നിധ്യവും ലേഖനത്തില്‍ ഓര്‍മിപ്പിക്കുന്നുണ്ട്. ഇന്ത്യന്‍ സമൂഹമില്ലാതെ പല ആരോഗ്യ സംരക്ഷണ ആവശ്യങ്ങളും നിറവേറ്റാന്‍ കഴിയില്ല. ഇന്ത്യക്കാര്‍ സമ്പദ്വ്യവസ്ഥയുടെ പ്രധാന മേഖലകളില്‍ അവരുടെ കഴിവുകള്‍ പ്രയോഗിക്കുകയും അവരുടെ നികുതികള്‍ വഴി പൊതു സേവനങ്ങള്‍ക്ക് ധനസഹായം നല്‍കുകയും ചെയ്യുന്നുണ്ട്.
ഇന്ത്യക്കാരുടെ പങ്ക് ശ്ലാഘനീയം
അതിരൂപതയിലെ ഇടവകകളിലും സ്കൂളുകളിലും ഇന്ത്യക്കാര്‍ പ്രധാനപ്പെട്ട പങ്ക് വഹിക്കുന്നു. ഡബ്ലിനിലെ സഭയുടെ അജപാലന ജീവിതത്തില്‍ ഇന്ത്യന്‍ പുരോഹിതര്‍ക്കും സന്യസ്തർക്കും സാധാരണ സന്നദ്ധപ്രവര്‍ത്തകര്‍ക്കും ഏറെ പ്രാധാന്യമാണുള്ളത്. സമൂഹ മാധ്യമങ്ങളില്‍കൂടി ക്രൈസ്തവ സംരക്ഷണം നടത്തുന്നുണ്ടെന്ന് അവകാശപ്പെടുന്നവര്‍ നടത്തുന്ന വംശീയവിദ്വേഷം നീതീകരിക്കാന്‍ കഴിയില്ലെന്നും വിശ്വാസികള്‍ ഇതു തള്ളിക്കളയണമെന്നും ഇടയലേഖനത്തില്‍ ആവശ്യപ്പെടുന്നു.
നീതിക്കും സമത്വത്തിനും വേണ്ടി നിലകൊള്ളേണ്ട സമയമാണിത്. നമ്മുടെ സഹോദരീസഹോദരന്മാരുമായി ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കേണ്ട സമയമാണിത്. കിംവദന്തികളിലൂടെയും ദ്രോഹത്തിലൂടെയും നമ്മുടെ സമൂഹത്തെ ഭിന്നിപ്പിക്കാന്‍ ശ്രമിക്കുന്നവര്‍ക്കെതിരേ നിലകൊള്ളേണ്ട സമയമാണിത്. വംശീയ വിദ്വേഷം വളര്‍ത്തുന്നവരെ വിളിച്ചുപറയേണ്ട സമയമാണിത്.
ഡബ്ലിനിലെ ഇന്ത്യന്‍ സമൂഹവും മറ്റുള്ളവരും ഇപ്പോള്‍ അനുഭവിക്കുന്ന ഭയത്തിന് കാരണമാകുന്ന പ്രവൃത്തികളെ നേരിടാനും പരാജയപ്പെടുത്താനും ഐറിഷ് പോലീസായ ഗാര്‍ഡയെ സാധ്യമായ എല്ലാ വിധത്തിലും പിന്തുണയ്ക്കണമെന്നും ഐറിഷ് വിശ്വാസീ സമൂഹങ്ങളില്‍ ഇന്ത്യക്കാരെ പരമാവധി ഉള്‍പ്പെടുത്തണമെന്നും ആര്‍ച്ച്ബിഷപ് ഡെര്‍മോട്ട് ഫാറെല്‍ ഇടയലേഖനത്തിലൂടെ ആവശ്യപ്പെടുന്നു.
യുഎന്നിൽ പാക് ആരോപണത്തിനു ശക്തമായ മറുപടിയുമായി ഇന്ത്യ
ന്യൂയോർക്ക്: കാഷ്മീരിൽ സൈന്യം സ്ത്രീകളെ ലൈംഗികാതിക്രമത്തിനു വിധേയരാക്കുന്നുവെന്ന യുഎന്നിലെ പാക്കിസ്ഥാന്റെ ആരോപണത്തിനു ശക്തമായ മറുപടിയുമായി ഇന്ത്യ.
പാക്കിസ്ഥാന്റെ ആരോപണം തീർത്തും അടിസ്ഥാനരഹിതമാണെന്നു പറഞ്ഞ ഇന്ത്യ, 1971 ൽ കിഴക്കൻ പാക്കിസ്ഥാനിൽ അതിക്രൂരമായ ലൈംഗികാതിക്രമം കാട്ടിയ ചരിത്രമാണു പാക്കിസ്ഥാനുള്ളതെന്നും ഇന്ത്യൻ പ്രതിനിധി എൽദോസ് മാത്യു പുന്നൂസ് ചൂണ്ടിക്കാട്ടി.
ഈ നിന്ദ്യമായ രീതി ഇന്നും തടസമില്ലാതെ തുടരുകയാണ്. ഇവരാണ് ഇപ്പോൾ നീതിയുടെ വക്താക്കളായി വേഷം കെട്ടുന്നത്- അദ്ദേഹം കൂട്ടിച്ചേർത്തു.
അബുദാബിയിലെ ദ്വീപിൽനിന്ന് പുരാതന കുരിശ് കണ്ടെത്തി
അബുദാബി: യുഎഇയിലെ അബുദാബിക്കടുത്ത സിർ ബാനി യാസ് ദ്വീപിൽനിന്ന് 1400 വർഷം പഴക്കമുള്ള കുരിശ് കണ്ടെത്തി. 1992 മുതൽ അബുദാബി ഐലൻഡ്സ് ആർക്കിയോളജിക്കൽ സർവേ വിഭാഗത്തിന്റെ നേതൃത്വത്തിൽ നടന്നുവരുന്ന പര്യവേക്ഷണത്തിനിടയിലാണ് പുരാതന കുരിശ് കുഴിച്ചെടുത്തത്.
മുന്‍പ് പള്ളിയുടെയും മൊണാസ്ട്രിയുടെയും ഭാഗങ്ങൾ കണ്ടെത്തിയ സ്ഥലത്തുനിന്നാണ് കുരിശും കണ്ടെത്തിയിരിക്കുന്നത്. ഇറാക്കിലും കുവൈറ്റിലും കണ്ടെത്തിയ പുരാതന കുരിശുകളോടു സാമ്യമുള്ളതും പുരാതന ഇറാക്കിൽ ഉത്ഭവിച്ച കിഴക്കൻ സഭയുമായി ബന്ധപ്പെട്ടതുമാണ് കുരിശ് എന്നാണു പുരാവസ്തു ഗവേഷകരുടെ നിഗമനം.
ഈ പുരാതന കുരിശിന്റെ കണ്ടെത്തൽ യുഎഇയുടെ ആഴമേറിയതും നിലനിൽക്കുന്നതുമായ സഹവർത്തിത്വത്തിന്റെയും സാംസ്കാരിക പൈതൃകത്തിന്റെയും ശക്തമായ തെളിവാണെന്നും രാജ്യം ഇതിൽ അഭിമാനിക്കുന്നുവെന്നും അബുദാബി ഐലൻഡ്സ് ആർക്കിയോളജിക്കൽ സർവേ ചെയർമാൻ മുഹമ്മദ് ഖലീഫ അൽ മുബാറക് പറഞ്ഞു.
അലാസ്കയിലെത്തിയ പുടിന്റെ വിസർജ്യം ശേഖരിക്കാനും അംഗരക്ഷകര്‍
വാഷിംഗ്ടണ്‍: അമേരിക്കയിലെ അലാസ്കയില്‍ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപുമായുള്ള ഉന്നതതല കൂടിക്കാഴ്ചയ്ക്കെത്തിയ റഷ്യന്‍ പ്രസിഡന്റ് വ്ലാഡിമിർ പുടിന്റെ അംഗരക്ഷകര്‍ക്ക് ഒരു പ്രത്യേക ചുമതലകൂടി ഉണ്ടായിരുന്നതായി റിപ്പോർട്ട്.
പുടിന്റെ മലമൂത്ര വിസര്‍ജ്യം സ്യൂട്ട്കേസിലാക്കി മോസ്കോയിലേക്ക് കൊണ്ടുപോകുക എന്ന ദൗത്യമായിരുന്നു അത്. വര്‍ഷങ്ങളായി പുടിന്റെ അംഗരക്ഷകര്‍ പിന്തുടരുന്ന സുരക്ഷാനടപടിയാണിത്.
പുടിന്റെ മലമൂത്ര വിസര്‍ജ്യത്തിന്റെ സാന്പിളുകള്‍ വിദേശരാജ്യങ്ങള്‍ പരിശോധന നടത്തി അദ്ദേഹത്തിന്റെ ആരോഗ്യത്തെക്കുറിച്ചുള്ള വിവരങ്ങള്‍ നേടുന്നത് തടയുക എന്ന ലക്ഷ്യത്തോടെയാണു ഈ അസാധാരണ നടപടി.
ഫ്രഞ്ച് പ്രസിദ്ധീകരണമായ പാരിസ് മാച്ചിലെ അന്വേഷണാത്മക പത്രപ്രവര്‍ത്തകരായ മിഖായേല്‍ റൂബിന്, റെജിസ് ജെന്റെ എന്നിവരെ ഉദ്ധരിച്ച് ദ എക്സ്പ്രസ് യുഎസ് പുറത്തുവിട്ട റിപ്പോര്‍ട്ടുപ്രകാരം പുടിന്റെ മലമൂത്ര വിസര്‍ജ്യം ഉള്‍പ്പെടെയുള്ള മാലിന്യം പ്രത്യേക ബാഗുകളില്‍ ശേഖരിച്ച് ഇതിനായി മാത്രം ഉപയോഗിക്കുന്ന സ്യൂട്ട്കേസുകളില്‍ മോസ്കോയിലേക്ക് തിരികെയെത്തിക്കാനായിരുന്നു നിര്‍ദേശം. റഷ്യന്‍ പ്രസിഡന്റിന്റെ ഫെഡറല്‍ പ്രൊട്ടക്ഷന്‍ സര്‍വീസിലെ (എഫ്പിഎസ്) അംഗങ്ങള്‍ക്കായിരുന്നു ഇതിന്റെ ചുമതല
2017 ല്‍ പുടിന്റെ ഫ്രാന്‍സ് സന്ദര്‍ശനം മുതല്‍ തുടരുന്ന നടപടിയാണിതെന്ന് ദ എക്സ്പ്രസ് യുഎസ് റിപ്പോര്‍ട്ട് ചെയ്യുന്നു. 2018 ല്‍ പുടിന് വിയന്ന സന്ദര്‍ശിച്ചപ്പോള്‍ അത്തരമൊരു സുരക്ഷാനടപടി നിലവിലുണ്ടായിരുന്നതായി അന്ന് മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഏതാനും വര്‍ഷങ്ങളായി പുടിന്റെ ആരോഗ്യസ്ഥിതി സംബന്ധിച്ച് നിരവധി അഭ്യൂഹങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്.
സമാധാനത്തിനായി നാളെ ഉപവാസ പ്രാർഥനാദിനാചരണത്തിന് മാർപാപ്പയുടെ ആഹ്വാനം
വത്തിക്കാൻ സിറ്റി: സമാധാനത്തിനായി നാളെ പ്രാർഥനയിലും ഉപവാസത്തിലും ഒന്നിക്കാൻ ലോകമെങ്ങുമുള്ള വിശ്വാസികളെ ക്ഷണിച്ച് ലെയോ പതിനാലാമൻ മാർപാപ്പ. സായുധ സംഘർഷത്താൽ തകർന്ന എല്ലാ സ്ഥലങ്ങളിലും സമാധാനം ഉറപ്പാക്കാനും മാർപാപ്പ ആഹ്വാനം ചെയ്തു.
പോൾ ആറാമൻ ഹാളിൽ പ്രതിവാര പൊതുസന്ദർശനവേളയിൽ വിശ്വാസികളെ അഭിസംബോധന ചെയ്യവേയാണ് ഓഗസ്റ്റ് 22ന് പരിശുദ്ധ കന്യകമറിയത്തിന്റെ രാജ്ഞിത്വ തിരുനാൾ ആഘോഷിക്കുന്ന വേളയിൽ സമാധാനത്തിനായുള്ള പ്രാർഥനയും ഉപവാസവും നടത്തി ആ ദിവസം ആഘോഷിക്കാൻ മാർപാപ്പ വിശ്വാസികളെ ക്ഷണിച്ചത്.
“നമ്മുടെ അമ്മയായ മറിയം, സമാധാനത്തിന്റെ രാജ്ഞിയായും ഓർമിക്കപ്പെടുന്നു. യുക്രെയ്നും വിശുദ്ധ നാടും ലോകത്തിന്റെ ഇതര ഭാഗങ്ങളും യുദ്ധങ്ങളാൽ മുറിവേറ്റുകൊണ്ടിരിക്കുമ്പോൾ, ദുരിതമനുഭവിക്കുന്ന എല്ലാവർക്കുംവേണ്ടി നമുക്ക് പ്രാർഥിക്കാം. നമുക്ക് സമാധാനവും നീതിയും നൽകാനും തുടർച്ചയായ സായുധ സംഘട്ടനങ്ങൾ മൂലം കഷ്ടപ്പെടുന്നവരുടെ കണ്ണുനീർ തുടയ്ക്കാനും കർത്താവിനോട് അപേക്ഷിക്കാം.
സമാധാനത്തിന്റെ വഴികൾ കണ്ടെത്താൻ സമാധാനത്തിന്റെ രാജ്ഞിയായ മറിയത്തോട് നമുക്ക് മധ്യസ്ഥത യാചിക്കാം” -മാർപാപ്പ പറഞ്ഞു.
ട്രെയിലറിലേറി സ്വീഡീഷ് പള്ളിയുടെ ചരിത്രയാത്ര
സ്റ്റോക്ഹോം: കെട്ടിടങ്ങളും വീടുകളും അപ്പാടെ ഒരിടത്തുനിന്ന് നീക്കുന്നത് സമീപകാലത്തു പതിവാണെങ്കിലും ഒരു പള്ളി അപ്പാടെ മറ്റൊരിടത്തേക്കു മാറ്റുന്നത് അപൂർവസംഭവമാണ്.
സ്വീഡനിലെ വടക്കൻ ലാപ്ലാൻഡ് പ്രവിശ്യയിൽപ്പെട്ട കിരുണ നഗരത്തിലെ ചരിത്രപ്രസിദ്ധമായ ലൂഥറൻ പള്ളിയാണു പൂർവസ്ഥാനത്തുനിന്ന് അതേപടി മറ്റൊരിടത്തേക്കു മാറ്റിസ്ഥാപിക്കുന്നത്. 672 ടൺ ഭാരമുള്ള പള്ളി റിമോട്ട് കൺട്രോളിൽ പ്രവർത്തിക്കുന്ന ഫ്ലാറ്റ്ബെഡ് ട്രെയിലറിനു മുകളിലാക്കിയാണ് കൊണ്ടുപോകുന്നത്.
പള്ളിയും വഹിച്ചുകൊണ്ടുള്ള കൂറ്റൻ ട്രെയിലറിനു പോകാനായി നഗരത്തിലെ റോഡ് 24 മീറ്റർ വീതി കൂട്ടി വികസിപ്പിച്ചിരുന്നു. നഗരത്തെ വലംവച്ചുള്ള രണ്ടു ദിവസത്തെ ചരിത്രയാത്രയ്ക്കൊടുവിലാണ് പള്ളിയും വഹിച്ചുകൊണ്ടുള്ള ട്രെയിലർ അഞ്ചു കിലോമീറ്റർ അകലെയുള്ള ലക്ഷ്യസ്ഥാനത്തെത്തുക.
പ്രാർഥനകൾക്കുശേഷം പ്രാദേശികസമയം ഇന്നലെ രാവിലെ എട്ടിനാണു സ്വീഡനിലെ ഏറ്റവും മനോഹര നിർമിതികളിലൊന്നായ ഈ പള്ളിയുടെ ചരിത്രപ്രയാണം ആരംഭിച്ചത്. ഇന്നു വൈകുന്നേരത്തോടെ പള്ളിയും വഹിച്ചുകൊണ്ടുള്ള ട്രെയിലർ ലക്ഷ്യസ്ഥാനത്തെത്തും.
കിരുണ ക്യാർക്ക എന്ന പേരിലറിയപ്പെടുന്ന ഈ പള്ളി 1912ലാണു നിർമിച്ചത്. പ്രമുഖ ഇരുന്പയിര് കന്പനിയായ എൽകെഎബിയുടെ ലോകത്തിലെ ഏറ്റവും വലിയ ഇരുന്പയിര് ഖനന പദ്ധതി സൃഷ്ടിക്കുന്ന ഭീഷണിയെത്തുടർന്നാണു തടികളാൽ നിർമിതമായ ഈ പള്ളി മാറ്റി സ്ഥാപിക്കാൻ തീരുമാനിച്ചത്.
വർഷങ്ങളായുള്ള ഖനനം മൂലം പള്ളി മാത്രമല്ല, അടിത്തറയിൽ ബലക്ഷയം നേരിടുന്ന സാഹചര്യത്തിൽ കിരുന ടൗൺ മുഴുവനായും മാറ്റിസ്ഥാപിക്കപ്പെടുകയാണ്. പള്ളിയുൾപ്പെടെ കിരുണ ടൗൺസെന്റർ അപ്പാടെ മാറ്റുന്ന പ്രവൃത്തി 2004ലാണ് തുടങ്ങിയത്.
ടൗൺ മാറ്റിസ്ഥാപിക്കുന്നതിനുള്ള പദ്ധതിയും പുതിയ ടൗൺസെന്ററിന്റെ ഉദ്ഘാടനവും 2022 സെപ്റ്റംബറിലാണു നടന്നത്. പള്ളി തത്സ്ഥാനത്തുനിന്നു മാറ്റുന്നതിന് 52 ദശലക്ഷം ഡോളറാണു ചെലവ് കണക്കാക്കിയിരിക്കുന്നത്.
ഇതു മുടക്കുന്നത് ഖനന കന്പനിയായ എൽകെഎബിയാണ്. പള്ളി കൂടാതെ നഗരത്തിലെ 23 സാംസ്കാരികകേന്ദ്രങ്ങളും ഇതുപോലെ മാറ്റിസ്ഥാപിക്കും. ലോകചരിത്രത്തിലെ അപൂർവസംഭവമെന്നാണ് പള്ളിയുടെ സ്ഥാനമാറ്റത്തെ എൽകെഎബി വിശേഷിപ്പിച്ചത്.
സമാധാനം പുടിന്റെ ടേബിളിൽ
വാഷിംഗ്ടൺ ഡിസി: റഷ്യ-യുക്രെയ്ൻ സംഘർഷം അവസാനിപ്പിക്കുന്നതിനുള്ള നിർണായക നീക്കങ്ങൾ പുരോഗമിക്കുന്നു.
റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിനും യുക്രെയ്ൻ പ്രസിഡന്റ് വൊളോദിമിർ സെലൻസ്കിയും തമ്മിൽ നേരിട്ട് ചർച്ച നടത്തുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് അറിയിച്ചു. പുടിനുമായി ഫോണിൽ സംസാരിച്ച ശേഷമായിരുന്നു ട്രംപിന്റെ പ്രഖ്യാപനം.
പുടിൻ-സെലൻസ്കി ചർച്ചകൾക്കുള്ള സാഹചര്യം ഒരുക്കുകയാണെന്ന് ട്രംപ് പറഞ്ഞു. സെലൻസ്കിയുമായും യൂറോപ്യൻ നേതാക്കളുമായും വൈറ്റ്ഹൗസിൽ നടത്തിയ കൂടിക്കാഴ്ചയ്ക്കു ശേഷമായിരുന്നു ട്രംപിന്റെ പ്രതികരണം. ചര്‍ച്ചയ്ക്കിടെ 40 മിനിറ്റോളം ട്രംപ് പുടിനുമായി ഫോണില്‍ സംസാരിച്ചു.
പുടിൻ-സെലൻസ്കി ചർച്ചയ്ക്കു ശേഷം റഷ്യ-യുക്രെയ്ൻ പ്രതിനിധികളുമായി ത്രികക്ഷി കൂടിക്കാഴ്ച നടത്തുമെന്നും ട്രംപ് പറഞ്ഞു.
വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ്, സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ, പ്രത്യേക പ്രതിനിധി സ്റ്റീവ് വിറ്റ്കോഫ് എന്നിവർ റഷ്യ-യുക്രെയ്ൻ ചർച്ച ഏകോപിപ്പിക്കുമെന്നും ട്രംപ് ട്രൂത്ത് സോഷ്യലിൽ അറിയിച്ചു.
പുടിൻ ഉഭയകക്ഷി ചർച്ചയ്ക്ക് സമ്മതിച്ചതായി ജർമൻ ചാൻസലർ ഫ്രീഡ്രിക് മെർസും നാറ്റോ മേധാവി മാർക്ക് റട്ടെയും സ്ഥിരീകരിച്ചു, പക്ഷേ തീയതിയോ സ്ഥലമോ വ്യക്തമാക്കിയില്ല.
വൈറ്റ്ഹൗസിൽ സെലൻസ്കിയും യൂറോപ്യൻ നേതാക്കളും ട്രംപുമായി നടത്തിയ ചർച്ച കേന്ദ്രീകരിച്ചതു യുദ്ധാനന്തര യുക്രെയ്നു ദീർഘകാല സുരക്ഷ ഉറപ്പു നൽകുന്നതു സംബന്ധിച്ചായിരുന്നു.
“സെലൻസ്കി-പുടിൻ ഉച്ചകോടി നടന്നാൽ യുദ്ധം അവസാനിക്കാനുള്ള സാധ്യതയുണ്ട്. താത്കാലിക വെടിനിർത്തലല്ല, യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള കരാറാണ് ഉണ്ടാവേണ്ടത്’’- ട്രംപ് പറഞ്ഞു.
ഓസ്ട്രേലിയൻ പ്രധാനമന്ത്രി ദുർബലൻ: നെതന്യാഹു
കാൻബറ: ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആന്റണി ആൽബനീസിനെ കടുത്ത ഭാഷയിൽ വിമർശിച്ച് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു.
ഇസ്രയേലിനെ വഞ്ചിക്കുകയും സ്വന്തം രാജ്യത്തെ ജൂതസമൂഹത്തെ ഉപേക്ഷിക്കുകയും ചെയ്ത ദുർബലനായ പ്രധാനമന്ത്രിയെന്നാണ് ആൽബനീസിനെ നെതന്യാഹു വിശേഷിപ്പിച്ചത്.
ഇസ്രയേലിലെ തീവ്രവലതുപക്ഷ നേതാവ് സിംച റോത്ത്മാനെ ഓസ്ട്രേലിയ സന്ദർശിക്കുന്നതിൽനിന്ന് വിലക്കിയതിന്റെ പശ്ചാത്തലത്തിലാണ് നെതന്യാഹുവിന്റെ പ്രസ്താവന.
സെപ്റ്റംബറിലെ യുഎൻ ജനറൽ അസംബ്ലിയിൽ പലസ്തീനെ അംഗീകരിക്കുമെന്ന ഓസ്ട്രേലിയയുടെ പ്രഖ്യാപനവും ഇരുരാജ്യങ്ങൾ തമ്മിലുള്ള ബന്ധം വഷളാകാൻ ഇടയാക്കി.
സമാധാന ചർച്ച നിഷ്പക്ഷ വേദിയിൽ നടത്തണമെന്ന് മാക്രോൺ
വാഷിംഗ്ടൺ ഡിസി: റഷ്യ-യുക്രെയ്ൻ സമാധാന ചർച്ച നിഷ്പക്ഷ വേദിയിൽ നടത്തണമെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ.
സ്വിറ്റ്സർലൻഡ് പോലുള്ള നിഷ്പക്ഷ രാജ്യത്ത് ചർച്ച നടക്കണമെന്നാണ് താൻ ആഗ്രഹിക്കുന്നതെന്ന് മാക്രോൺ പറഞ്ഞു. ജനീവയാണ് താൻ മുന്നോട്ടുവയ്ക്കുന്നത്. പുടിനും സെലൻസ്കിയും തമ്മിലുള്ള ചർച്ചയിൽ യൂറോപ്യൻ രാജ്യങ്ങളുടെ തലവന്മാരും ഉണ്ടാകണം.
യുക്രെയ്ന്റെ സുരക്ഷയ്ക്കുവേണ്ടിയുള്ള കരട് നിർദേശങ്ങളുടെ പ്രവർത്തനങ്ങൾ ആരംഭിച്ചതായും അദ്ദേഹം പറഞ്ഞു. സമാധാനം പുനഃസ്ഥാപിക്കുന്നതു കീഴടങ്ങലാകരുത്. അത് യൂറോപ്പിനും യുക്രെയ്നും ദാരുണമായ സംഗതിയായിരിക്കുമെന്നും ഫ്രഞ്ച് പ്രസിഡന്റ് കൂട്ടിച്ചേർത്തു.
യുക്രെയ്നു ദീർഘകാല സുരക്ഷ ഉറപ്പുവരുത്തുന്നതിനുള്ള അമേരിക്കൻ സന്നദ്ധതയാണു ചർച്ചകളുടെ ഏറ്റവും പ്രധാനപ്പെട്ട ഫലമെന്ന് മാക്രോൺ പറഞ്ഞു. യൂറോപ്യൻ രാജ്യങ്ങൾ അമേരിക്കയുമായി ചേർന്ന് യുക്രെയ്നു സുരക്ഷ ഒരുക്കുന്നതിൽ ധാരണയായി. ഇക്കാര്യത്തിൽ സഹകരിക്കാൻ 30 രാജ്യങ്ങൾ ഇതുവരെ സന്നദ്ധരായിട്ടുണ്ട്. സമാധാന ചർച്ച നിലച്ചാൽ റഷ്യക്കു മേൽ ഉപരോധം ശക്തിപ്പെടുത്താൻ യൂറോപ്യൻ രാജ്യങ്ങൾ തയാറാകണമെന്നും മാക്രോൺ ആവശ്യപ്പെട്ടു.
ആക്രമണം തുടർന്ന് റഷ്യ
സമാധാന ചർച്ചകൾക്കുള്ള നടപടി പുരോഗമിക്കുന്നതിനിടെ യുക്രെയ്നിൽ ആക്രമണം തുടർന്ന് റഷ്യ. 270 ഡ്രോണുകളും അഞ്ച് ബാലസ്റ്റിക് മിസൈലുകളും അഞ്ച് ക്രൂസ് മിസൈലുകളും റഷ്യ തൊടുത്തതായി യുക്രെയ്ൻ വ്യോമസേന പറഞ്ഞു.
എയർ കാനഡ ജീവനക്കാർ സമരം അവസാനിപ്പിച്ചേക്കും
ടൊറന്റോ: എയർ കാനഡയുടെ പതിനായിരത്തിലേറെ വരുന്ന ഫ്ലൈറ്റ് അറ്റൻഡന്റുമാർ നടത്തിവന്നിരുന്ന പണിമുടക്ക് അവസാനിപ്പിക്കാൻ യൂണിയൻ എയർലാൈനുമായി താത്കാലിക കരാറിലെത്തി. പ്രതിദിനം 1,30,000 യാത്രക്കാരെയാണു പണിമുടക്ക് ബാധിച്ചത്.
വിമാനങ്ങൾ ഗ്രൗണ്ടിൽ ആയിരിക്കുന്പോൾ ജീവനക്കാർ ചെയ്യുന്ന ജോലികൾക്കും അവർക്ക് പണം നൽകാനുള്ള തീരുമാനം നിലവിൽവന്നുവെന്നു യൂണിയൻ പ്രതിനിധികൾ അറിയിച്ചു.
സമരം നിയമവിരുദ്ധമാണെന്നു പ്രഖ്യാപിക്കപ്പെട്ടതിനു ശേഷവും അതിൽ ഉറച്ചുനിൽക്കുകയായിരുന്നു യൂണിയൻ.
തിങ്കളാഴ്ച കാനഡ ഇൻഡസ്ട്രിയൽ റിലേഷൻസ് ബോർഡാണു സമരം നിയമവിരുദ്ധമാണെന്നു പ്രഖ്യാപിച്ചത്. ജോലിയിൽ തിരികെ പ്രവേശിക്കാനുള്ള രണ്ടാമത്തെ ഉത്തരവും ലംഘിക്കപ്പെട്ടതോടെ എയർ കാനഡ നിരവധി ടിക്കറ്റുകൾ റദ്ദാക്കിയിരുന്നു. പ്രതിദിനം 700 വിമാനസർവീസുകൾ എയർ കാനഡ നടത്തുന്നുണ്ട്.
ഹമാസ് കടുത്ത സമ്മർദത്തിലെന്ന് നെതന്യാഹു
ജറുസലെം: വെടിനിർത്തലിനു ഹമാസ് തയാറാണെന്ന റിപ്പോർട്ട് പുറത്തുവന്നതിനു പിന്നാലെ, അത്തരം കരാറുകളിൽ ഇനി താത്പര്യമില്ലെന്നും ഇസ്രയേലിന്റെ എല്ലാ ആവശ്യങ്ങളും അംഗീകരിച്ചാൽ മാത്രമേ യുദ്ധം അവസാനിപ്പിക്കാൻ തയാറാകൂ എന്നും ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പറഞ്ഞു.
എല്ലാ ബന്ദികളെയും വിട്ടയയ്ക്കുക, ഗാസയെ നിരായുധീകരിക്കുക, ഇസ്രയേലിന് ഗാസയുടെ സുരക്ഷാനിയന്ത്രണം നൽകുക, പലസ്തീൻ അഥോറിറ്റിയിൽനിന്ന് അധികാരം എടുത്തുമാറ്റുക എന്നിവയാണ് ആവശ്യങ്ങൾ.
ഹമാസ് കടുത്ത സമ്മർദത്തിലാണെന്നും നെതന്യാഹു കൂട്ടിച്ചേർത്തു. ഐഡിഎഫിന്റെ ഗാസ ഡിവിഷൻ ആസ്ഥാനത്ത് ഉന്നത സൈനികോദ്യോഗസ്ഥരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗാസ സിറ്റി ഏറ്റെടുക്കുന്നതിനെ സംബന്ധിച്ച ചർച്ചകളായിരുന്നു നടന്നത്.
എന്നാൽ, വെടിനിർത്തലിൽ എത്തിച്ചേരാതെ കഴിഞ്ഞ മാസം ചർച്ചകൾ അലസിപ്പിരിയാൻ കാരണമായ ആവശ്യങ്ങൾ ഹമാസ് പിൻവലിച്ചാൽ നെതന്യാഹു നിലപാടിൽ അയവു വരുത്തുമെന്നാണ് കയ്റോയിൽ ഹമാസുമായി ചർച്ചകൾ നയിച്ച അറബ് മധ്യസ്ഥർ കരുതുന്നത്.
സമഗ്ര ബന്ദിവിമോചനം നെതന്യാഹു ആവശ്യപ്പെട്ടെങ്കിലും, ഹമാസുമായി ഭാഗിക ബന്ദി മോചന, വെടിനിർത്തൽ കരാറുകൾക്ക് നെതന്യാഹു തയാറാണെന്ന തരത്തിൽ രണ്ടു ദിവസം മുൻപ് ഹീബ്രു മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.
അതേസമയം, ഇസ്രയേലിന്റെ ഉറച്ചനിലപാടുകളിൽ മാറ്റമില്ലെന്ന് തൊട്ടടുത്ത ദിവസം ഒരു സർക്കാർ ഉദ്യോഗസ്ഥൻ മാധ്യമങ്ങളോട് പറയുകയും ചെയ്തിട്ടുണ്ട്.
ഹമാസ് വെടിനിർത്തൽ കരാർ അംഗീകരിച്ചു
കയ്റോ: ഹമാസ് ഭീകരർ ഗാസ വെടിനിർത്തൽ പദ്ധതി അംഗീകരിച്ചതായി റിപ്പോർട്ട്. രണ്ടു ഘട്ടമായി 60 ദിവസത്തേക്കു താത്കാലിക വെടിനിർത്തൽ നടപ്പാക്കാനുള്ള നിർദേശമാണ് അംഗീകരിക്കപ്പെട്ടത്.
പദ്ധതി പ്രകാരം ഹമാസിന്റെ കസ്റ്റഡിയിലുള്ള 50 ഇസ്രേലി ബന്ദികളിൽ (ഇതിൽ ഇരുപതോളം പേരെ ഇപ്പോൾ ജീവനോടെയുള്ളൂ എന്നാണ് അനുമാനം) പകുതിപ്പേരെ രണ്ടു ഘട്ടങ്ങളിലായി മോചിപ്പിക്കും. സ്ഥിരം വെടിനിർത്തലിനും ഇസ്രേലി സേനയുടെ പിന്മാറ്റത്തിനുമായുള്ള ചർച്ചകൾ ഇക്കാലയളവിൽ നടക്കും.
അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പ്രത്യേക പ്രതിനിധി സ്റ്റീവ് വിറ്റ്കോഫ് മുന്നോട്ടുവച്ച നിർദേശങ്ങൾപ്രകാരം ഖത്തറും ഈജിപ്തുമാണു പുതിയ വെടിനിർത്തൽ പദ്ധതി അവതരിപ്പിച്ചത്. ഇസ്രയേൽ ഈ പദ്ധതി അംഗീകരിച്ചോ എന്നതിൽ വ്യക്തതയില്ല.
ബന്ദിമോചനത്തിനായി ഹമാസുമായി വെടിനിർത്തലുണ്ടാക്കാൻ ഇസ്രയേലിലെ നെതന്യാഹു സർക്കാരിനുമേൽ ശക്തമായ സമ്മർദമുണ്ട്. ഇസ്രേലി ജനത അതിശക്തമായ പ്രക്ഷോഭങ്ങളാണു നടത്തുന്നത്.
ഗാസയിൽ ആക്രമണം കടുപ്പിക്കാനും പ്രധാന നഗരമായ ഗാസാ സിറ്റി ഏറ്റെടുക്കുമാനുമായി ഇസ്രേലി സേന മുന്നോട്ടുവച്ച പദ്ധതിക്കു വരുംദിവസങ്ങളിൽ സർക്കാർ അംഗീകാരം നല്‍കും.
കഴിഞ്ഞമാസം ഹമാസുമായി നടത്തിയ വെടിനിർത്തൽ ചർച്ച പരാജയപ്പെട്ടതിനെത്തുടർന്നാണ് പ്രധാനമന്ത്രി നെതന്യാഹു ഗാസ സിറ്റി ഇസ്രേലി നിയന്ത്രണത്തിലാക്കാൻ തീരുമാനിച്ചത്.
22 മാസമായി തുടരുന്ന യുദ്ധം അവസാനിപ്പിച്ചാലേ മുഴുവൻ ബന്ദികളെയും മോചിപ്പിക്കൂ എന്നാണ് ഹമാസ് പറഞ്ഞിട്ടുള്ളത്. ഹമാസിനെ ഉന്മൂലനം ചെയ്ത് ബന്ദികളെ മോചിപ്പിക്കാതെ യുദ്ധം അവസാനിപ്പിക്കില്ലെന്ന് നെതന്യാഹുവും പറഞ്ഞിട്ടുണ്ട്.
ഇതിനിടെ, ഇസ്രേലി ആക്രമണത്തിൽ ഗാസയിൽ കൊല്ലപ്പെട്ട പലസ്തീനികളുടെ എണ്ണം ഇന്നലെ 62,000 പിന്നിട്ടു.
കുവൈറ്റ് വിഷമദ്യ ദുരന്തം; മരിച്ചവരിൽ 12 നേപ്പാളികൾ; റെയ്ഡിൽ 67 പേർ അറസ്റ്റിൽ
കാഠ്മണ്ഡു: കുവൈറ്റിൽ വിഷമദ്യദുരന്തത്തിൽ മരിച്ച 23 പേരിൽ 12 നേപ്പാൾ സ്വദേശികളെന്ന് കുവൈറ്റിലെ നേപ്പാൾ എംബസി. വിഷമദ്യ ദുരന്തത്തിനു പിന്നാലെ കുവൈറ്റ് ആഭ്യന്തരമന്ത്രാലയം നടത്തിയ റെയ്ഡിൽ ഇന്ത്യക്കാരുൾപ്പെടെ 67 പേർ അറസ്റ്റിലായി.
മുഖ്യപ്രതിയായ ബംഗ്ലാദേശ് സ്വദേശിയെയും ഇന്ത്യൻ പൗരനെയും രണ്ട് നേപ്പാൾ സ്വദേശികളെയും പോലീസ് നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. ഇവർ നടത്തിവന്ന ആറ് അനധികൃത മദ്യ ഫാക്ടറികൾ സീൽ ചെയ്തതായി ആഭ്യന്തരമന്ത്രാലയം അറിയിച്ചു.
160 പേരാണ് മെഥനോൾ ചേർത്ത വ്യാജമദ്യം കഴിച്ച് അവശരായത്. മുപ്പതോളം പേർ വിവിധ ആശുപത്രികളിലായി ചികിത്സയിലുണ്ട്. ഇവരിൽ 21 പേർക്ക് കാഴ്ച നഷ്ടമായി. മദ്യം നിർമിക്കുന്നതും വിൽക്കുന്നതും കഴിക്കുന്നതും കുവൈറ്റിൽ നിയമംമൂലം നിരോധിച്ചിട്ടുണ്ട്.
മുഖ്യപ്രതിക്കെതിരേ കൊലക്കുറ്റം ചുമത്തുമെന്ന് കുവൈറ്റ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. തൊഴിൽനിയമവും കുടിയേറ്റ നിയമവും ലംഘിച്ചവർക്കെതിരേയും കർശന നടപടിയുണ്ടാകും. ചികിത്സ കഴിഞ്ഞയുടൻ ഇവരെ കസ്റ്റഡിയിലെടുത്തു ചോദ്യംചെയ്യും. ഇവരെ ഭാവിയിൽ കുവൈറ്റിലേക്കു പ്രവേശിക്കുന്നതു വിലക്കും.
ക്രിമിയ, നാറ്റോ മോഹങ്ങൾ യുക്രെയ്ൻ ഉപേക്ഷിക്കണം: ട്രംപ്
വാഷിംഗ്ടൺ ഡിസി: ക്രിമിയൻ പ്രദേശം റഷ്യയിൽനിന്നു തിരിച്ചു കിട്ടണമെന്നും പാശ്ചാത്യ സൈനിക കൂട്ടായ്മയായ നാറ്റോയിൽ അംഗമാകണമെന്നുമുള്ള മോഹങ്ങൾ യുക്രെയ്ൻ ഉപേക്ഷിക്കണമെന്ന് യുഎസ് പ്രസിഡന്റ് ട്രംപ്.
യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലൻസ്കിയുമായും അദ്ദേഹത്തിനു പിന്തുണ പ്രഖ്യാപിച്ചെത്തിയിരിക്കുന്ന യൂറോപ്യൻ നേതാക്കളുമായും വൈറ്റ്ഹൗസിൽ കൂടിക്കാഴ്ച നടത്തുന്നതിനു മുന്‍പായിട്ടാണ് ട്രംപ് ഈ സന്ദേശം സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തത്.
അലാസ്ക ഉച്ചകോടിയിൽ റഷ്യൻ പ്രസിഡന്റ് പുടിൻ നിർദേശിച്ച മാർഗങ്ങളിലൂടെ യുദ്ധം അവസാനിപ്പിക്കാനുള്ള നീക്കമാണ് ട്രംപ് നടത്തുന്നതെന്നാണ് ഇതുവരെയുള്ള അദ്ദേഹത്തിന്റെ നീക്കങ്ങളിൽനിന്നു ലഭിക്കുന്ന സൂചന. യുക്രെയ്ന്റെ ഭൂമി വിട്ടുകിട്ടണമെന്നതാണ് പുടിന്റെ പ്രധാന ആവശ്യം. ഇത് അംഗീകരിക്കില്ലെന്നാണ് സെലൻസ്കി ഇതുവരെ സ്വീകരിച്ച നിലപാട്.
ട്രംപ്-സെലൻസ്കി കൂടിക്കാഴ്ചയാണ് ആദ്യം നടക്കുക. തുടർന്ന് ട്രംപ് യൂറോപ്യൻ നേതാക്കളെ കാണും. ബ്രിട്ടീഷ് പ്രധാനമന്ത്രി കീയർ സ്റ്റാർമർ, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോൺ, ജർമൻ ചാൻസലർ ഫ്രീഡ്രിക് മെർസ്, യൂറോപ്യൻ കമ്മീഷൻ പ്രസിഡന്റ് ഉർസുല ഫോർ ദെർ ലെയ്ൻ, നാറ്റോ മേധാവി മാർക്ക് റട്ടെ തുടങ്ങിയവരാണ് സെലൻസ്കിക്കു പിന്തുണ പ്രഖ്യാപിച്ച് വാഷിംഗ്ടൺ ഡിസിയിലെത്തിയത്.
യുദ്ധാനന്തര യുക്രെയ്നു സുരക്ഷാ ഉറപ്പുകളെങ്കിലും ട്രംപിൽനിന്നു നേടിയെടുക്കാൻ കഴിയണമെന്നാണ് യൂറോപ്യൻ നേതാക്കളുടെ ആഗ്രഹം. സുരക്ഷാ ഉറപ്പുകളുടെ കാര്യത്തിൽ ട്രംപിന് അനുകൂല മനോഭാവമാണ്. അലാസ്ക ഉച്ചകോടിയിൽ പുടിനും ഇതിനോട് എതിർപ്പ് പ്രകടിപ്പിച്ചില്ലെന്നാണ് റിപ്പോർട്ട്.
സമ്മർദം വർധിപ്പിക്കണം
ടോക്കിയോ: യുക്രെയ്നിൽ ദീർഘകാല സമാധാനം ഉറപ്പാക്കണമെങ്കിൽ റഷ്യക്കുമേൽ ശക്തമായ സമ്മർദം ചെലുത്തണമെന്ന് ജർമൻ വിദേശകാര്യമന്ത്രി യൊഹാൻ വാഡെഫുൽ.
യുദ്ധം അവസാനിച്ചാലും സ്വയം പ്രതിരോധിക്കാനായി യുക്രെയ്നു സുരക്ഷാ ഉറപ്പുകൾ ലഭിക്കണമെന്നും ജപ്പാൻ സന്ദർശിക്കവേ അദ്ദേഹം ആവശ്യപ്പെട്ടു.
ആകാശത്തു തീപിടിച്ച വിമാനം സുരക്ഷിതമായി ഇറക്കി
റോം: ആകാശത്തുവച്ച് എൻജിനു തീപിടിച്ച യാത്രാവിമാനം സുരക്ഷിതമായി നിലത്തിറക്കി. ഗ്രീസിലെ കോർഫുവിൽനിന്ന് ജർമനിയിലെ ഡുസൽഡോർഫിലേക്കു പുറപ്പെട്ട വിമാനത്തിൽ 273 യാത്രക്കാരും എട്ടു ജീവനക്കാരും ഉണ്ടായിരുന്നു. ആർക്കും അപകടം സംഭവിച്ചില്ല.
ജർമനിയിലെ കോണ്ടോർ എയർലൈൻസിന്റെ ബോയിംഗ് 757-300 വിമാനമാണ് വൻ ദുരന്തത്തെ അതിജീവിച്ചത്. യാത്രപുറപ്പെട്ട് കുറച്ചു സമയത്തിനുള്ളിൽ വിമാനത്തിന്റെ വലതുവശത്തെ എൻജിനിൽ തീപിടിച്ചു.
ഈ എൻജിൻ നിർത്തിവച്ച പൈലറ്റ്, ഇടതുവശത്തെ എൻജിൻ ഉപയോഗിച്ച് കോർഫുവിൽ തിരിച്ചിറങ്ങാനാണ് ആദ്യം പദ്ധതിയിട്ടത്. അത്രയും ദൂരം യാത്ര ചെയ്യാൻ കഴിഞ്ഞേക്കില്ല എന്ന നിഗമനത്തിൽ സമീപത്തുള്ള ഇറ്റലിയിലെ ബ്രിൻഡിസി നഗരത്തിൽ അടിയന്തരമായി വിമാനം ലാൻഡ് ചെയ്യുകയായിരുന്നു.
റഷ്യൻ എണ്ണ ചൈന മറിച്ചുവിൽക്കുന്നു, വാങ്ങുന്നത് യൂറോപ്പും: റൂബിയോ
വാഷിംഗ്ടൺ ഡിസി: ചൈന റഷ്യയിൽനിന്നു വാങ്ങുന്ന എണ്ണ ശുദ്ധീകരിച്ച് അന്താരാഷ്ട്ര വിപണിയിൽ മറിച്ചുവിൽക്കുകയാണെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ. ഇതിൽ നല്ലൊരുഭാഗവും വാങ്ങുന്നതു യൂറോപ്പാണെന്നും ചാനൽ അഭിമുഖത്തിൽ അദ്ദേഹം ചൂണ്ടിക്കാട്ടി.
യൂറോപ്യൻ രാജ്യങ്ങൾ ഇപ്പോഴും റഷ്യയിൽനിന്നു നേരിട്ട് പ്രകൃതിവാതകം വാങ്ങുന്നുണ്ട്. യുക്രെയ്ൻ യുദ്ധത്തിന്റെ പേരിൽ റഷ്യക്കെതിരേ പ്രഖ്യാപിച്ചിരിക്കുന്ന ഉപരോധങ്ങളിൽ യൂറോപ്യൻ രാജ്യങ്ങൾക്ക് ഇനിയും ഏറെ കാര്യങ്ങൾ ചെയ്യാനുണ്ടെന്നു റൂബിയോ പറഞ്ഞു.
റഷ്യൻ എണ്ണയും വാതകവും വാങ്ങുന്നതിന്റെ പേരിൽ യൂറോപ്പിനെതിരേ യുഎസ് ഉപരോധമുണ്ടാകുമോ എന്ന ചോദ്യത്തിനും റൂബിയോ മറുപടി നല്കി. റഷ്യൻ എണ്ണ വാങ്ങുന്നവർക്കെതിരേ ഉദ്ദേശിക്കുന്ന ദ്വിതീയ ഉപരോധങ്ങൾ നിലവിൽ വന്നാൽ യൂറോപ്പും അതിൽ ഉൾപ്പെടാമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
റഷ്യയിൽനിന്ന് എണ്ണ വാങ്ങുന്ന ഇന്ത്യയും ചൈനയും പോലുള്ള രാജ്യങ്ങൾക്ക് ഉപരോധം പ്രഖ്യാപിക്കാനുള്ള ബിൽ അമേരിക്കൻ സെനറ്റ് പരിഗണിക്കുന്ന പശ്ചാത്തലത്തിലാണ് റൂബിയോ ഇക്കാര്യങ്ങൾ വിശദീകരിച്ചത്.
യൂറോപ്യൻ രാജ്യങ്ങൾ ഊർജാവശ്യങ്ങൾക്കായി റഷ്യയെ ഇപ്പോഴും ആശ്രയിക്കുന്നുണ്ട്. ഇതിന്റെ പേരിൽ ഉപരോധം നേരിടേണ്ടിവരുമോ എന്ന ആശങ്ക ചില രാജ്യങ്ങൾക്കുള്ളതായും റിപ്പോർട്ടുകളിൽ പറയുന്നു.
റഷ്യൻ ആക്രമണത്തിൽ 10 പേർ മരിച്ചു
കീവ്: സമാധാന നീക്കങ്ങൾക്കിടെ യുക്രെയ്നിൽ വൻ വ്യോമാക്രമണം നടത്തി റഷ്യ. യുക്രെയ്നിലെ രണ്ടാമത്തെ വലിയ നഗരമായ ഖാർകീവിൽ പാർപ്പിട മേഖലയിൽ ഡ്രോൺ പതിച്ച് ശിശു അടക്കം ഏഴു പേർ കൊല്ലപ്പെട്ടു. ആറു കുട്ടികളടക്കം 20 പേർക്കു പരിക്കേൽക്കുകയും ചെയ്തു.
സാപ്പോറിഷ്യ നഗരത്തിലുണ്ടായ മറ്റൊരു മിസൈൽ ആക്രമണത്തിൽ മൂന്നു പേരും മരിച്ചു. 140 ഡ്രോണുകളും നാലു മിസൈലുകളാണ് റഷ്യ തൊടുത്തതെന്ന് യുക്രെയ്ൻ അറിയിച്ചു.
സുമി, ഒഡേസ നഗരങ്ങളിലും റഷ്യൻ ആക്രമണം ഉണ്ടായി. ഒഡേസയിൽ പ്രവർത്തിക്കുന്ന അസർബൈജൻ സർക്കാർ ഉടസ്ഥതയിലുള്ള റിഫൈനറിയിൽ വൻ തീപിടിത്തമുണ്ടായി.
ഇതിനിടെ റഷ്യയിലെ കുർസ്കിൽ യുക്രെയ്ൻ സേന നടത്തിയ മിസൈൽ ആക്രമണത്തിൽ റഷ്യൻ ജനറൽ ഇസദുള്ള അബാച്ചേവിനു ഗുരുതരപരിക്കേറ്റതായി റിപ്പോർട്ടുണ്ട്.
ഇസ്രേലി എംപിയുടെ വീസ റദ്ദാക്കി ഓസ്ട്രേലിയ
കാൻബറ: തീവ്രനിലപാടുകൾ പുലർത്തുന്ന ഇസ്രേലി പാർലമെന്റംഗം സിംഷാ റോത്ത്മാന്റെ വീസ റദ്ദാക്കിയതായി ഓസ്ട്രേലിയ അറിയിച്ചു. ഇദ്ദേഹം ഈ മാസം ഓസ്ട്രേലിയയിലെ സിഡ്നി, മെൽബൺ നഗരങ്ങൾ സന്ദർശിക്കാനിരിക്കുകയായിരുന്നു.
അധിനിവേശ വെസ്റ്റ് ബാങ്ക് ഇസ്രയേലിനോടു കൂട്ടിച്ചേർക്കണമെന്ന് ഇദ്ദേഹം ആവശ്യപ്പെട്ടിരുന്നു. ഇതിനു പുറമേ പലസ്തീന്റെ രാഷ്ട്രപദവി അംഗീകരിക്കാനുള്ള ഓസ്ട്രേലിയൻ തീരുമാനത്തെ വിമർശിക്കുകയും ചെയ്തു.
തീവ്ര നിലപാടുകാരനായ ധനമന്ത്രി ബസാലേൽ സ്മോട്രിച്ചിന്റെ പാർട്ടിക്കാരനാണു റോത്ത്മാൻ.
ഗാസ മരണസംഖ്യ 62,000 പിന്നിട്ടു
ഗാസ സിറ്റി: ഇരുപത്തിരണ്ടു മാസമായി ഇസ്രേലി ആക്രമണം നേരിടുന്ന ഗാസയിൽ മരിച്ച പലസ്തീനികളുടെ എണ്ണം 62,000 പിന്നിട്ടതായി ഹമാസിന്റെ ആരോഗ്യവകുപ്പ് അറിയിച്ചു.
ഇരുപത്തിനാലു മണിക്കൂറിനുള്ളിൽ 60 പേരാണു മരിച്ചതെന്ന് ഇന്നലത്തെ അറിയിപ്പിൽ പറയുന്നു. ഇതോടെ ഗാസയിലെ മൊത്തം മരണസംഖ്യ 62,004 ആയി. പരിക്കേറ്റവരുടെ എണ്ണം 1.56 ലക്ഷം ആണ്.
ഗാസയിലെ ഭക്ഷണ വിതരണ കേന്ദ്രങ്ങളിൽ മാത്രം മരിച്ചവരുടെ എണ്ണം 1,965 ആണ്. ഇന്നലെയും ഏഴു പേർ ഇങ്ങനെ കൊല്ലപ്പെട്ടു.
മ്യാൻമറിൽ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു
യാങ്കോൺ: മ്യാൻമറിലെ പൊതു തെരഞ്ഞെടുപ്പിന്റെ ഒന്നാം ഘട്ടം ഡിസംബർ 28നു നടക്കുമെന്ന് ഇലക്ഷൻ കമ്മീഷൻ അറിയിച്ചു. തുടർഘട്ടങ്ങൾ ഡിസംബർ അവസാനവും ജനുവരിയിലുമായി നടക്കും. ഇതിന്റെ തീയതികൾ പിന്നീട് അറിയിക്കും.
പട്ടാളം 2021 ഫെബ്രുവരിയിൽ ജനാധിപത്യ ഭരണകൂടത്തെ അട്ടിമറിച്ച് ഭരണം പിടിച്ചശേഷം മ്യാൻമറിൽ നടക്കുന്ന ആദ്യ തെരഞ്ഞെടുപ്പാണിത്. ഇതിനു മുന്നോടിയായി പട്ടാള മേധാവി മിംഗ് ഓംഗ് ലെയിംഗിന്റെ നേതൃത്വത്തിൽ ഇടക്കാല സിവിലിയൻ ഭരണകൂടം രൂപവത്കരിച്ചിരുന്നു.
അതേസമയം, പട്ടാളഭരണം അരക്കിട്ടുറപ്പിക്കാനുള്ള തട്ടിപ്പ് തെരഞ്ഞെടുപ്പാണു നടക്കാൻ പോകുന്നതെന്ന വിമർശനം ശക്തമാണ്.
രാജ്യവ്യാപകമായി മുന്നൂറിലധികം മണ്ഡലങ്ങളിൽ തെരഞ്ഞെടുപ്പ് നടത്താനാണു പട്ടാളം നീക്കം നടത്തുന്നത്. എന്നാൽ പല മണ്ഡലങ്ങളും പട്ടാളത്തെ എതിർക്കുന്ന സായുധഗ്രൂപ്പുകളുടെ നിയന്ത്രണത്തിലാണ്. വോട്ടർപട്ടിക ഉണ്ടാക്കാനായി കഴിഞ്ഞവർഷം സെൻസസ് നടത്താൻ ശ്രമിച്ചിരുന്നു.
എന്നാൽ രാജ്യത്തെ 330 മുനിസിപ്പാലിറ്റികളിൽ 145 എണ്ണത്തിൽ മാത്രമേ സെൻസസ് നടന്നുള്ളൂ.
പാവപ്പെട്ടവർക്കൊപ്പം ഭക്ഷണം കഴിച്ച് മാർപാപ്പ: “സൃഷ്ടികളിൽ ഏറ്റവും മനോഹരം നമ്മൾതന്നെ”
റോം: ദൈവത്തിന്റെ പ്രതിച്ഛായയിൽ രൂപംകൊണ്ട നമ്മളോരോരുത്തരുമാണ് ഏറ്റവും മനോഹര സൃഷ്ടികളെന്ന് ലെയോ പതിനാലാമൻ മാർപാപ്പ.
ഇറ്റലിയിലെ അൽബാനോ ലാസിയേൽ രൂപത ഇന്നലെ പാവപ്പെട്ടവർക്കും അഗതികൾക്കുമായി സംഘടിപ്പിച്ച ഉച്ചവിരുന്നിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. എല്ലാ മനുഷ്യരും ദൈവത്തിന്റെ ച്ഛായ പ്രതിഫലിപ്പിക്കുന്നു എന്ന സത്യം എപ്പോഴും ഓർത്തിരിക്കണമെന്നും മാർപാപ്പ കൂട്ടിച്ചേർത്തു.
മാർപാപ്പയുടെ വേനൽക്കാല വസതിയായ കസ്തേൽ ഗണ്ടോൾഫോയിലെ ഉദ്യാനത്തിലായിരുന്നു വിരുന്ന്. അൽബാനോ ലാസിയേൽ രൂപതയുടെ ജീവകാരുണ്യ വിഭാഗമായ കാരിത്താസ് അൽബാനോയുടെ പരിചരണത്തിൽ കഴിയുന്ന നൂറിലധികം പേരാണ് വിരുന്നിൽ പങ്കെടുത്തത്.
സെലൻസ്കി ഇന്ന് ട്രംപിനെ കാണും
വാഷിംഗ്ടൺ ഡിസി: യുക്രെയ്ൻ പ്രസിഡന്റ് സെലൻസ്കി, റഷ്യൻ പ്രസിഡന്റ് പുടിൻ എന്നിവരുമായുള്ള ത്രികക്ഷി ഉച്ചകോടി വെള്ളിയാഴ്ച നടത്താൻ യുഎസ് പ്രസിഡന്റ് ട്രംപ് പദ്ധതിയിടു ന്നതായി റിപ്പോർട്ട്. ഇന്ന് വാഷിംഗ്ടൺ സിഡിയിൽ സെലൻസ്കിയുമായി നടത്തുന്ന കൂടിക്കാഴ്ചയുടെ ഫലം അനുസരിച്ചായിരിക്കും ട്രംപ് ഇക്കാര്യത്തിൽ തീരുമാനം എടുക്കുകയെന്നും അമേരിക്കൻ മാധ്യമങ്ങൾ പറയുന്നു.
വെള്ളിയാഴ്ച അലാസ്കയിൽ നടന്ന ട്രംപ്-പുടിൻ ഉച്ചകോടിയുടെ തുടർച്ചയായാണ് സെലൻസ്കി ഇന്ന് വൈറ്റ്ഹൗസിലെത്തുന്നത്. അലാസ്കയിൽനിന്നു മടങ്ങവേ സെലൻസ്കിയെയും യൂറോപ്യൻ നേതാക്കളെയും ഫോണിൽ ബന്ധപ്പെട്ട ട്രംപ് ത്രികക്ഷി ഉച്ചകോടിയുടെ സാധ്യത സൂചിപ്പിച്ചിരുന്നു. എത്രയും വേഗം ത്രികക്ഷി ഉച്ചകോടി നടത്താനാണു ട്രംപിന്റെ നീക്കമെന്ന് അമേരിക്കയിലെ സിഎൻഎൻ, ആക്സിയോസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
താത്കാലിക വെടിനിർത്തലിനു പകരം സ്ഥിരമായി യുദ്ധം അവസാനിപ്പിക്കുന്ന സമാധാന കരാർ ഉണ്ടാക്കണം എന്നതിൽ പുടിനും താനും ഏകാഭിപ്രായം പ്രകടിപ്പിച്ചുവെന്നാണ് ഉച്ചകോടിക്കു ശേഷം ട്രംപ് അറിയിച്ചത്. റഷ്യ വൻശക്തിയാണെന്നും യുദ്ധം അവസാനിപ്പിക്കുന്നതിനു കരാറുണ്ടാക്കാൻ യുക്രെയ്ൻ തയാറാകണമെന്നും ട്രംപ് ആവശ്യപ്പെട്ടിരുന്നു.
യുക്രെയ്ൻ ഭൂമി റഷ്യക്കു വിട്ടുകൊടുക്കുന്ന കാര്യവും അലാസ്ക ഉച്ചകോടിയിൽ ചർച്ചയായെന്നാണു റിപ്പോർട്ട്. ഇന്ന് ട്രംപിനെ കാണുന്ന സെലൻസ്കി ഇക്കാര്യത്തിൽ എന്തഭിപ്രായം പറയും എന്നതിൽ വ്യക്തതയില്ല. യുക്രെയ്ൻ ഭൂമി വിട്ടുകൊടുക്കില്ലെന്നാണ് അദ്ദേഹം ഇതുവരെ പറഞ്ഞിട്ടുള്ളത്.
സെലൻസ്കി-ട്രംപ്-പുടിൻ ഉച്ചകോടിക്ക് യൂറോപ്യൻ നേതാക്കൾ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.
സെലൻസ്കിക്കൊപ്പം യൂറോപ്യൻ നേതാക്കൾ
സെലൻസ്കിയും ട്രംപും തമ്മിൽ ഇന്നു വൈറ്റ്ഹൗസിൽ നടത്തുന്ന കൂടിക്കാഴ്ചയിൽ യൂറോപ്യൻ നേതാക്കളും പങ്കാളികളാകും.
ബ്രിട്ടീഷ് പ്രധാനമന്ത്രി കീയർ സ്റ്റാർമർ, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോൺ, ജർമൻ ചാൻസലർ ഫ്രീഡ്രിക് മെർസ്, യൂറോപ്യൻ കമ്മീഷൻ പ്രസിഡന്റ് ഉർസുല ഫോൺ ദെർ ലെയ്ൻ എന്നിവരാണ് ഉണ്ടാകുക. സെലൻസ്കിയുമായുള്ള കൂടിക്കാഴ്ചയിലേക്കു യൂറോപ്യൻ നേതാക്കളെയും ട്രംപ് ക്ഷണിച്ചിരുന്നു.
യുക്രെയ്ന്റെ ഭൂമി ചോദിച്ച് പുടിൻ; ട്രംപിനു സമ്മതമെന്നു റിപ്പോർട്ട്
വാഷിംഗ്ടൺ ഡിസി: യുദ്ധം അവസാനിപ്പിക്കാനായി റഷ്യൻ പ്രസിഡന്റ് പുടിൻ അലാസ്ക ഉച്ചകോടിയിൽ മുന്നോട്ടുവച്ച നിർദേശങ്ങൾ യുക്രെയ്നു വലിയ നഷ്ടമുണ്ടാക്കുമെന്നു നിരീക്ഷണം.
പിടിച്ചെടുത്തതിനു പുറമേ ഇനിയും യുക്രെയ്ൻ ഭൂമി വിട്ടുകിട്ടണമെന്നു പുടിൻ യുഎസ് പ്രസിഡന്റ് ട്രംപിനോട് ആവശ്യപ്പെട്ടതായി ഉച്ചകോടിയെക്കുറിച്ച് നേരിട്ടറിവുള്ള ഉന്നതവൃത്തങ്ങൾ വെളിപ്പെടുത്തിയെന്നു വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു.
കിഴക്കൻ യുക്രെയ്നിലെ ലുഹാൻസ്, ഡോണറ്റ്സ്ക് പ്രവിശ്യകൾ ഉൾപ്പെടുന്ന ഡോൺബാസ് പ്രദേശം മുഴുവനായി റഷ്യക്കു വിട്ടുകിട്ടണം എന്നതായിരുന്നു പുടിന്റെ പ്രധാന ആവശ്യം. ലുഹാൻസ് പൂർണമായും റഷ്യൻ നിയന്ത്രണത്തിലാണ്. എന്നാൽ യുക്രെയ്ൻ സേന ശക്തമായി ചെറുത്തുനിൽക്കുന്നതിനാൽ ഡോണറ്റ്സ്ക് മുഴുവനായി പിടിച്ചെടുക്കാൻ റഷ്യക്കു കഴിഞ്ഞിട്ടില്ല. ഏതാണ്ട് 6,600 ചതുരശ്ര കിലോമീറ്റർ പ്രദേശമാണു റഷ്യക്കു കീഴടങ്ങാനുള്ളത്. ഇവിടെയുള്ള യുക്രെയ്ൻ സൈനികർ പിൻവാങ്ങി ഭൂമി റഷ്യക്കു വെറുതേ നല്‍കണമെന്നാണു പുടിൻ ആവശ്യപ്പെട്ടത്. ഇക്കാര്യത്തിൽ ട്രംപ് അനുകൂല മനോഭാവം പ്രകടിപ്പിച്ചുവെന്നാണു റിപ്പോർട്ട്.
ഇതിനു പകരമായി റഷ്യൻ സേനയ്ക്കു ഭാഗിക നിയന്ത്രണമുള്ള യുക്രെയ്നിലെ സാപ്പോറിഷ്യ, ഖേർസൺ പ്രവിശ്യകളിൽ യുദ്ധം നിർത്താമെന്നാണു പുടിന്റെ വാഗ്ദാനം. ഈ പ്രദേശങ്ങൾ യുക്രെയ്നു തിരിച്ചുകൊടുക്കില്ല. വടക്കൻ യുക്രെയ്നിലെ സുമി, വടക്കുകിഴക്കൻ യുക്രെയ്നിലെ ഖാർകീവ് എന്നിവിടങ്ങളിൽ റഷ്യ പിടിച്ചെടുത്ത തുണ്ടുഭൂമികൾ യുക്രെയ്നു തിരിച്ചു കൊടുക്കാം. ഏതാണ്ട് 440 ചരുരശ്ര കിലോമീറ്റർ മാത്രം വരുന്ന ഭൂമിയാണിത്.
2014ൽ യുക്രെയ്നിൽനിന്നു പിടിച്ചെടുത്ത ക്രിമിയൻ പ്രദേശം റഷ്യയുടേതാണെന്ന് അംഗീകരിക്കുക, ഉപരോധങ്ങളിൽ ഇളവ് പ്രഖ്യാപിക്കുക, റഷ്യൻ ഭാഷയ്ക്ക് യുക്രെയ്നിൽ ഔദ്യോഗിക പദവി അനുവദിക്കുക, യുക്രെയ്നിൽ റഷ്യൻ ഓർത്തഡോക്സ് സഭയെ സ്വതന്ത്രമായി പ്രവർത്തിക്കാൻ അനുവദിക്കുക, യുക്രെയ്നു നാറ്റോ അംഗത്വം നല്‍കരുത് എന്നിവയാണ് ട്രംപിനു മുന്നിൽ പുടിൻ ഉന്നയിച്ച മറ്റ് ആവശ്യങ്ങൾ.
നാറ്റോ അംഗത്വമില്ലാത്ത യുക്രെയ്നു സുരക്ഷാ ഉറപ്പുകൾ നല്കുന്നതിനോടു യോജിപ്പാണെന്നും പുടിൻ പറഞ്ഞു.
കുവൈറ്റ് ഔവർ ലേഡി ഓഫ് അറേബ്യ പള്ളിക്ക് ബസിലിക്കാ പദവി
കുവൈറ്റ് സിറ്റി: കുവൈറ്റിലെ ഔവർ ലേഡി ഓഫ് അറേബ്യ (അറേബ്യയുടെ നാഥയായ മറിയം) പള്ളിയെ ബസിലിക്കാ പദവിയിലേക്ക് ഉയർത്തി. ഗൾഫിൽ ഈ പദവി ലഭ്യമായ ആദ്യ കത്തോലിക്കാ ദേവാലയമാണിതെന്ന് ബിഷപ് അൽദോ ബെറാർദി പറഞ്ഞു.
1948ൽ കർമലീത്തക്കാരാണ് ഔവർ ലേഡി ഓഫ് അറേബ്യ പള്ളി സ്ഥാപിച്ചത്. രണ്ടു വർഷം മുന്‍പ് പള്ളിയുടെ 75-ാം വാർഷികം ആഘോഷിച്ചു. സൗദി അറേബ്യ, ബഹ്റൈൻ, ഖത്തർ, കുവൈറ്റ് എന്നിവ ഉൾപ്പെടുന്ന നോർത്തേണ്‍ വികാരിയാത്തിൽ 20 ലക്ഷം കത്തോലിക്കരുണ്ട്; സതേണ്‍ വികാരിയാത്തിൽ പത്തു ലക്ഷവും.
ബന്ദികളുടെ മോചനം: ഇസ്രയേലിൽ വൻ പ്രതിഷേധം
ജറൂസലെം: ഹമാസ് ഭീകരർ തട്ടിക്കൊണ്ടുപോയി ബന്ദികളാക്കിയവരുടെ മോചനം ആവശ്യപ്പെട്ട് ഇസ്രയേലിൽ വൻ പ്രതിഷേധം. ഇന്നലെ പ്രതിഷേധക്കാർ രാജ്യവ്യാപക സമരം നടത്തി. റോഡ് ഗതാഗതം തടസപ്പെട്ടു. കടകൾ അടഞ്ഞുകിടന്നു. ബന്ദികളുടെ കുടുംബാംഗങ്ങളെയും ഹമാസ് ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളെയും പ്രതിനിധീകരിക്കുന്ന രണ്ടു ഗ്രൂപ്പുകളാണ് പ്രതിഷേധം നടത്തിയത്.
ജലപീരങ്കി ഉപയോഗിച്ചാണ് പ്രതിഷേധക്കാരെ പോലീസ് നേരിട്ടത്. 38 പേർ അറസ്റ്റിലായി. ഇരുപതോളം ബന്ദികൾ ഇപ്പോഴും ജീവനോടെയുണ്ടെന്നാണ് വിലയിരുത്തൽ. രാഷ്ട്രീയനേതാക്കളുടെ വീടുകൾക്കും സൈനിക ആസ്ഥാനങ്ങൾക്കും മുന്നിൽ ഉൾപ്പെടെയായിരുന്നു പ്രതിഷേധം. സൈനികസമ്മർദം ഉപയോഗിച്ച് ബന്ദികളെ മോചിപ്പിക്കാനാവില്ലെന്ന് പ്രതിഷേധക്കാർ പറഞ്ഞു. ചർച്ച നടത്തി ബന്ദിമോചനം സാധ്യമാക്കണമെന്ന് അവർ ആവശ്യപ്പെട്ടു.
കോംഗോയിൽ 30 പേരെ ഇസ്ലാമിക ഭീകരർ കൊലപ്പെടുത്തി
കിൻഷാസ: ആഫ്രിക്കൻ രാജ്യമായ കോംഗോയിലെ നോർത്ത് കിവു പ്രവിശ്യയിൽ 30 പേരെ ഇസ്ലാമിക ഭീകരർ കൊല്ലപ്പെടുത്തി. ബാപേരെ ഗ്രാമത്തിൽ ബുധനാഴ്ചയ്ക്കും വെള്ളിയാഴ്ചയ്ക്കും ഇടയിലാണ് ഭീകരർ ആക്രമണം നടത്തിയത്.
നിരവധി വീടുകൾ ഭീകരർ തീവച്ചു നശിപ്പിച്ചു. ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധമുള്ള അലൈഡ് ഡെമോക്രാറ്റിക് ഫോഴ്സ് (എഡിഎഫ്) ആണ് ആക്രമണം നടത്തിയത്. ഉഗാണ്ട-കോംഗോ അതിർത്തിയിലാണ് എഡിഎഫ് ആക്രമണങ്ങൾ നടത്തിവരുന്നത്. കഴിഞ്ഞ മാസം കോംഗോയിലെ ഇടുരിയിൽ കത്തോലിക്കാ പള്ളിയിൽ എഡിഎഫ് ഭീകരരുടെ ആക്രമണത്തിൽ 40 പേർ കൊല്ലപ്പെട്ടിരുന്നു.
പാക്കിസ്ഥാനിൽ ഒരു കുടുംബത്തിലെ ഏഴു പേരെ വെടിവച്ചു കൊന്നു
പെഷവാർ: പാക്കിസ്ഥാനിലെ ഖൈബർ പഖ്തുൺഖ്വ പ്രവിശ്യയിൽ ഒരു കുടുംബത്തിലെ ഏഴു പേരെ അക്രമികൾ വെടിവച്ചു കൊന്നു. പിക്നിക്കിനുശേഷം സ്വന്തം നാട്ടിലേക്കു മടങ്ങുകയായിരുന്ന കുടുംബാംഗങ്ങളാണ് റെഗി ഷിനോ ഖേലയിൽ കൊല്ലപ്പെട്ടത്.
ശനിയാഴ്ച അർധരാത്രിക്കു ശേഷമായിരുന്നു നിഷ്ഠൂര ആക്രമണം. ഒരാൾക്കു പരിക്കേറ്റു. അക്രമികളെ തിരിച്ചറിഞ്ഞിട്ടില്ല. ഭീകരാക്രമണമാണോ എന്നതിനു തെളിവു ലഭിച്ചിട്ടില്ല.
വിക്രം മിസ്രി നേപ്പാൾ നേതാക്കളുമായി ചർച്ചകൾ നടത്തി
കാഠ്മണ്ഡു: ഇന്ത്യൻ വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി നേപ്പാൾ പ്രധാനമന്ത്രി കെ.പി. ശർമ ഒലി, പ്രസിഡന്റ് രാമചന്ദ്ര പൗഡെൽ എന്നിവരുമായി ചർച്ച നടത്തി. വിവിധ മേഖലകളിൽ ഇരുരാജ്യങ്ങൾ തമ്മിൽ ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിനെ സംബന്ധിച്ചുള്ള ചർച്ചകളാണ് നടന്നത്. നേപ്പാൾ വിദേശകാര്യ സെക്രട്ടറി അമൃത് ബഹദൂർ റായിയുടെ ക്ഷണം സ്വീകരിച്ചാണ് രണ്ടു ദിവസത്തെ സന്ദർശനത്തിന് മിസ്രി എത്തിയത്.
സിംഗ്ദർബാറിലെ പ്രധാനമന്ത്രിയുടെ ഓഫീസിൽ നടന്ന ചർച്ചയിൽ നേപ്പാളിലെ ഇന്ത്യൻ അംബാസഡർ നവീൻ ശ്രീവാസ്തവയും പങ്കെടുത്തു. രാജ്യത്തെ പ്രധാന രാഷ്ട്രീയ പാർട്ടികളുടെ നേതാക്കളെയും മിശ്രി സന്ദർശിക്കും. അടുത്ത മാസം പ്രധാനമന്ത്രി ഒലിയുടെ ഡൽഹി സന്ദർശനത്തിന് വഴിയൊരുക്കാനാണ് മിശ്രിയുടെ യാത്രയെന്നു കരുതപ്പെടുന്നു.
അലാസ്ക ഉച്ചകോടി; വ്യക്തമാക്കിയത് അഞ്ച് കാര്യങ്ങൾ
റ്റി.സി. മാത്യു
അലാസ്ക ഉച്ചകോടി കഴിഞ്ഞപ്പോൾ അഞ്ചു കാര്യങ്ങൾ വ്യക്തമായി.
☛ ഒന്ന്: യുക്രെയ്ൻ സമാധാനത്തിനു പോംവഴി കണ്ടെത്തേണ്ട ബാധ്യത ഡോണൾഡ് ട്രംപിന്റേതായി. മടക്കയാത്രയിലെ ആറു മണിക്കൂറും ട്രംപ് ഫോൺ സംഭാഷണത്തിലായിരുന്നു. യുക്രെയ്ൻ പ്രസിഡന്റ് സെലൻസ്കിയോടും വിവിധ യൂറോപ്യൻ ഭരണത്തലവന്മാരോടും അദ്ദേഹം വിവരങ്ങൾ പങ്കുവച്ചു. തിങ്കളാഴ്ച സെലൻസ്കി വാഷിംഗ്ടണിലെത്തി വെെറ്റ് ഹൗസിലെ ഓവൽ ഓഫീസിൽ ട്രംപുമായി ചർച്ച നടത്തും. റഷ്യൻ പ്രസിഡന്റ് പുടിൻ വച്ച ഓഫർ സെലൻസ്കിയെ ബോധ്യപ്പെടുത്താനാകും ശ്രമം. അതിൽ ജയിച്ചാൽ പുടിൻ - സെലൻസ്കി - ട്രംപ് കൂടിക്കാഴ്ചയ്ക്കു വേദിയും തീയതിയും നിർണയിക്കും.
☛ രണ്ട്: ഇനി റഷ്യൻ ആക്രമണം ഉണ്ടാകാതിരിക്കാൻ യുക്രെയ്ന് അമേരിക്കയും യൂറോപ്പും ചേർന്ന് ഉറപ്പുനൽകണമെന്നു സെലൻസ്കി നിർബന്ധിക്കും. യൂറോപ്യൻ യൂണിയനിലും നാറ്റോയിലും യുക്രെയ്നെ ചേർക്കരുത് എന്ന പുടിന്റെ പിടിവാശിക്കു ട്രംപ് വഴങ്ങും എന്ന ധാരണയിലാണിത്.
☛ മൂന്ന്: പുടിന് പാശ്ചാത്യലോകം വിധിച്ച തൊട്ടുകൂടായ്മ അവസാനിച്ചു. അന്താരാഷ്ട്ര കോടതി പുറപ്പെടുവിച്ച വാറന്റ് ഇനി വെറും കടലാസ്. പുടിന്റെ ഏറ്റവും വലിയ ആവശ്യം ആങ്കറേജ് എയർബേസിലെ ചുവപ്പുപരവതാനിയിൽ നിറവേറി.
☛ നാല്: ഇന്ത്യയും ചൈനയും തത്കാലം പിഴച്ചുങ്കം പേടിക്കേണ്ട. റഷ്യൻ എണ്ണ വാങ്ങുന്നതിന്റെ പേരിലുള്ള 25 ശതമാനം പിഴച്ചുങ്കം ഇന്ത്യൻ ഉത്പന്നങ്ങൾക്ക് ഓഗസ്റ്റ് 27നു നടപ്പാക്കും എന്നായിരുന്നു ഭീഷണി. അതു മരവിപ്പിച്ചതായി ഫോക്സ് ന്യൂസുമായുള്ള അഭിമുഖത്തിൽ ട്രംപ് പരോക്ഷമായി പറഞ്ഞു.
☛ അഞ്ച്: റഷ്യയുമായി ട്രംപ് ഭരണകൂടം സാമ്പത്തിക ബന്ധങ്ങൾ വിപുലമാക്കാൻ ശ്രമിക്കും. റഷ്യൻ ധനമന്ത്രിയും യുഎസ് ട്രഷറി സെക്രട്ടറിയും ആങ്കറേജിൽ ഉണ്ടായിരുന്നതു വെറുതെയല്ല.
ഉച്ചകോടി കഴിഞ്ഞപ്പോൾ പുടിൻ ഒന്നും വിട്ടുകൊടുക്കാതെയും ട്രംപ് ഒന്നും നേടാതെയും മടങ്ങി എന്നാണു മാധ്യമ വിലയിരുത്തൽ. യുദ്ധം അവസാനിപ്പിക്കാൻ യുക്രെയ്ൻ കുറേ പ്രവിശ്യകൾ വിട്ടുകൊടുക്കാതെ കഴിയില്ല എന്നതു വ്യക്തമായി. അതു ചെയ്താൽ ശിഷ്ട യുക്രെയ്ന് എന്താണു സുരക്ഷ എന്നു സെലൻസ്കി ചോദിക്കുന്നു. യുദ്ധം തുടരാൻ സഹായം നൽകില്ല എന്നു ട്രംപ് കടുംപിടിത്തം പിടിച്ചാൽ യൂറോപ്പിനും സെലൻസ്കിക്കും മറ്റു വഴിയില്ല. അതുകൊണ്ടാണ് സുരക്ഷാ ഉറപ്പ് ചോദിക്കുന്നത്.
ഒരു ചർച്ച വെടിനിർത്തലിനു വഴിതെളിക്കുമെന്ന് ആരും കരുതിയിരുന്നില്ല. മൂന്നു മണിക്കൂർ ചർച്ച നടത്തിയിട്ടും ലഞ്ച് കഴിക്കാതെ നേതാക്കൾ പിരിഞ്ഞത് എല്ലാം സുഗമമല്ല എന്നു കാണിക്കുന്നു. പക്ഷേ ചർച്ച തുടരും എന്നതു പ്രധാനമാണ്. അത് പിന്നണിയിലെ നീക്കങ്ങൾ വേഗത്തിലാക്കും.
യൂറോപ്പിന്റെ അതിർത്തി മാറ്റിവരച്ചുകൊണ്ട് സമാധാനത്തിനായി നടത്തുന്ന ശ്രമം എവിടെ എത്തും എന്നറിയാൻ ആഴ്ചകൾ വേണ്ടിവന്നേക്കാം. ഇന്ത്യക്കു തീരുവക്കാര്യത്തിലെ ആശ്വാസം ഉറപ്പാകാനും ദിവസങ്ങൾ കാത്തിരിക്കണം.
ചൈനീസ് വിദേശകാര്യമന്ത്രി നാളെ ഇന്ത്യയിൽ
ബെയ്ജിംഗ്: ദ്വിദിന സന്ദർശനത്തിനായി ചൈനീസ് വിദേശകാര്യമന്ത്രി വാങ് യി നാളെ ഇന്ത്യയിലെത്തും. അതിർത്തിപ്രശ്നം പരിഹരിക്കുന്നതിനുള്ള സമിതിയുടെ (എസ്ആർഎസ്) 24-ാമതു യോഗത്തിനാണു ചൈനീസ് മന്ത്രിയുടെ സന്ദർശനം.
3,488 കിലോമീറ്റർ ദൂരമുള്ള യഥാർഥ നിയന്ത്രണരേഖയുമായി (എൽഎസി) ബന്ധപ്പെട്ട ഭിന്നതകൾ പരിഹരിക്കുന്നതിനുള്ള സമിതിയിൽ ദേശീയസുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലാണ് ഇന്ത്യൻ സംഘത്തെ നയിക്കുന്നത്.
പാക്കിസ്ഥാനിൽ മിന്നൽപ്രളയം: മരണം 327
പെഷവാർ: പാക്കിസ്ഥാനിലെ ഖൈബർ പഖ്തുൺഖ്വ പ്രവിശ്യയിലും പാക് അധിനിവേഷ കാഷ്മീരിലും ഉണ്ടായ മിന്നൽപ്രളയത്തിൽ മരിച്ചവരുടെ എണ്ണം 327 ആയി.
മരിച്ചവരിൽ 13 കുട്ടികളും 15 സ്ത്രീകളും ഉൾപ്പെടുന്നു. 74 വീടുകൾ തകർന്നു. 48 മണിക്കൂറിനിടെയാണ് 307 പേർ മരിച്ചത്. കനത്ത മഴയും മേഘവിസ്ഫോടനവുമാണ് മിന്നൽപ്രളയത്തിനു കാരണമായത്.
ട്രംപ്-പുടിൻ ഉച്ചകോടി; വെടിനിർത്തൽ അകലെ
വാഷിംഗ്ടൺ ഡിസി: യുഎസ് പ്രസിഡന്റ് ട്രംപും റഷ്യൻ പ്രസിഡന്റ് പുടിനും അലാസ്കയിൽ നടത്തിയ ഉച്ചകോടിയിൽ യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കുന്നതു സംബന്ധിച്ച തീരുമാനം ഉണ്ടായില്ല. ചർച്ച ഫലപ്രദമായിരുന്നുവെന്ന് സംയുക്ത പത്രസമ്മേളനത്തിൽ ഇരുവരും പറഞ്ഞു. അടുത്ത ചർച്ച മോസ്കോയിൽ നത്താമെന്ന് പുടിൻ അഭിപ്രായപ്പെട്ടു.
അലാസ്കയിലെ യുഎസ് സേനാ താവളത്തിൽ ചർച്ചയ്ക്കെത്തിയ പുടിനെ ചുവപ്പു പരവതാനി വിരിച്ചാണ് ട്രംപ് സ്വീകരിച്ചത്. അതേസമയം മൂന്നു മണിക്കൂർ നീണ്ട ചർച്ചയിൽ റഷ്യൻ നിലപാടുകൾ മയപ്പെടു ത്താൻ പുടിൻ തയാറായില്ലെന്നാണ് സൂചന.
പുടിന് വളരെയധികം നന്ദി പറഞ്ഞുകൊണ്ടാണ് ട്രംപ് പത്രസമ്മേളനം അവസാനിപ്പിച്ചത്. പുടിനുമായി ഉടൻ സംസാരിക്കുമെന്നും ചിലപ്പോൾ ഉടൻതന്നെ നേരിട്ടു കാണാൻ ഇടയായേക്കുമെന്നും ട്രംപ് പറഞ്ഞു. അടുത്ത തവണ മോസ്കോയിൽ കാണാമെന്നായിരുന്നു പുടിന്റെ മറുപടി.
സമാധാന കരാറിന് യുക്രെയ്ൻ തയാറാകണം
വാഷിംടൺ ഡിസിയിൽ മടങ്ങിയെത്തിയ ട്രംപ് തുടർന്ന് ഫോസ്ക് ന്യൂസിനു നല്കിയ അഭിമുഖത്തിലാണ് ഉച്ചകോടി സംബന്ധിച്ച കൂടുതൽ വിശദാംശങ്ങൾ വെളിപ്പെടുത്തിയത്. താത്കാലിക വെടിനിർത്തലിനു പകരം സമാധാന കരാറിലൂടെ യുദ്ധം അവസാനിപ്പിക്കുകയാണ് വേണ്ടതെന്നതിൽ താനും പുടിനും ധാരണയിലെത്തി.
റഷ്യ ഒരു വൻ ശക്തിയാണെന്നും യുക്രെയ്ൻ വൻ ശക്തിയല്ലെന്നും ട്രംപ് അഭിമുഖത്തിൽ ചൂണ്ടിക്കാട്ടി. അതിനാൽ യുദ്ധം അവസാനിപ്പിക്കുന്നതിനു റഷ്യയുമായി ധാരണയിലെത്താൻ യുക്രെയ്ൻ തയാറാകണം.
യുക്രെയ്നു സുരക്ഷാ ഉറപ്പുകൾ വേണമെന്ന കാര്യം പുടിൻ സമ്മതിച്ചു. യുക്രെയ്നും റഷ്യയും പരസ്പരം ഭൂമി കൈമാറുന്നതു സംബന്ധിച്ച് പുടിനുമായി ചർച്ച നടത്തി. സമാധാന കരാറിന് അടുത്തെത്തി എന്നും ട്രംപ് അവകാശപ്പെട്ടു. സമാധാന കരാർ അംഗീകരിക്കാൻ യുക്രെയ്ൻ തയാറാകേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പുടിൻ-ട്രംപ്- സെലൻസ്കി ഉച്ചകോടിക്കു സാധ്യത
വാഷിംഗ്ടൺ സിഡിയിലേക്കു വിമാനത്തിൽ മടങ്ങുന്നതിനിടെ ട്രംപ് യുക്രെയ്ൻ പ്രസിഡന്റ് സെലൻസ്കിയുമായും യൂറോപ്യൻ നേതാക്കളുമായും ഫോണിൽ ചർച്ച നടത്തി. സെലൻസ്കി തിങ്കളാഴ്ച വാഷിംഗൺ ഡിസിയിലെത്തി ട്രംപിനെ കാണും. സെലൻസ്കിയുമായുള്ള ചർച്ച ഫലപ്രദമായാൽ പുടിനും കൂടി ഉൾപ്പെടുന്ന ത്രികക്ഷി ഉച്ചകോടിക്കു സാധ്യതയുണ്ടെന്നും ട്രംപ് വ്യക്തമാക്കി.
ഇന്ത്യയെക്കുറിച്ചു പരാമർശമില്ല
റഷ്യൻ എണ്ണ വാങ്ങുന്നതിന്റെ പേരിൽ ചൈനയ്ക്കെതിരേ ചുങ്കം ചുമത്തുന്നത് നീട്ടിവച്ചതായി ട്രംപ് ഫോക്സ് ന്യൂസ് അഭിമുഖത്തിൽ അറിയിച്ചു. പുടിനുമായുള്ള ചർച്ചയിൽ പുരോഗതി ഉണ്ടായ പശ്ചാത്തലത്തിലാണിത്.
എന്നാൽ റഷ്യൻ എണ്ണ വാങ്ങുന്ന ഇന്ത്യയുടെ കാര്യം ട്രംപ് പരാമർശിച്ചില്ല. ഇന്ത്യൻ ഇറക്കുമതിക്ക് 50 ശതമാനം ചുങ്കമാണ് ട്രംപ് ചുമത്തിയിരിക്കുന്നത്. ഇതിൽ 25 ശതമാനം റഷ്യൻ എണ്ണ വാങ്ങുന്നതിന്റെ പേരിലാണ്.
സെലൻസ്കി വാഷിംഗ്ടണിലേക്ക്
കീവ്: യുക്രെയ്ൻ പ്രസിഡന്റ് സെലൻസ്കി നാളെ വാഷിംഗ്ടൺ ഡിസിയിൽ അമേരിക്കൻ പ്രസിഡന്റ് ട്രംപുമായി കൂടിക്കാഴ്ച നടത്തും.
ട്രംപ് നിർദേശിച്ച ത്രികക്ഷി (ട്രംപ്-പുടിൻ-സെലൻസ്കി) ഉച്ചകോടിയെ പിന്തുണയ്ക്കുന്നതായി സെലൻസ്കി പറഞ്ഞു. ത്രികക്ഷി ഉച്ചകോടിക്കു പുടിൻ വിസമ്മതിച്ചാൽ റഷ്യക്കെതിരേ ഉപരോധം കടുപ്പിക്കണം.
യുക്രെയ്നുമായി ബന്ധപ്പെട്ട വിഷയങ്ങൾ ചർച്ച ചെയ്യുന്പോൾ യുക്രെയ്ന്റെ സാന്നിധ്യം ഉണ്ടാകണമെന്നും സെലൻസ്കി ആവശ്യപ്പെട്ടു. താത്കാലിക വെടിനിർത്തലിനു പകരം ദീർഘകാല സമാധാനം ലക്ഷ്യമിട്ടുള്ള കരാറാണു വേണ്ടതെന്നും അദ്ദേഹം കൂടിച്ചേർത്തു.
തായ്വാൻ പിടിച്ചെടുക്കില്ലെന്ന് ഷി ഉറപ്പു നല്കി : ട്രംപ്
വാഷിംഗ്ടൺ ഡിസി: താൻ അമേരിക്കൻ പ്രസിഡന്റായിരിക്കുന്ന കാലത്ത് ചൈന തായ്വാനിൽ അധിനിവേശം നടത്തില്ലെന്നു ഡോണൾഡ് ട്രംപ്. ഫോക്സ് ന്യൂസിനു നല്കിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ചൈനീസ് പ്രസിഡന്റ് ഷി ചിൻപിംഗ് ഇക്കാര്യത്തിൽ തനിക്കുറപ്പ് തന്നിട്ടുണ്ടെന്നു ട്രംപ് പറഞ്ഞു. ഷിയുടെ വാഗ്ദാനത്തെ വിലമതിക്കുന്നതായി ട്രംപ് കൂട്ടിച്ചേർത്തു.
യുഎസ്-ചൈനാ ബന്ധത്തിൽ തായ്വാനു വളരെ പ്രാധാന്യമുണ്ടെന്നു വാഷിംഗ്ടൺ ഡിസിയിസിലെ ചൈനീസ് എംബസി പറഞ്ഞു. ഏക ചൈനാ നയം അംഗീകരിക്കാൻ അമേരിക്ക തയാറാകണമെന്നും എംബസി കൂട്ടിച്ചേർത്തു.
എയർ കാനഡ ജീവനക്കാർ സമരത്തിൽ; ദിവസം 1.3 ലക്ഷം പേരുടെ യാത്രയ്ക്കു തടസം
ഒട്ടാവ: കാനഡയിലെ ഏറ്റവും വലിയ വിമാന സർവീസ് കന്പനിയായ എയർ കാനഡയിലെ ജീവനക്കാർ ശന്പളവർധന ആവശ്യപ്പെട്ട് ഇന്നലെ മുതൽ മൂന്നു ദിവസത്തെ പണിമുടക്ക് ആരംഭിച്ചു.
ഇതേത്തുടർന്ന് സർവീസുകളെല്ലാം റദ്ദാക്കിയതായി എയർ കാനഡ അറിയിച്ചു. ദിവസം അഞ്ഞൂറിലധികം സർവീസുകൾ ഇല്ലാതാകുന്നത് 1.3 ലക്ഷം യാത്രക്കാരെ ബാധിക്കുമെന്നും കൂട്ടിച്ചേർത്തു.
പതിനായിരത്തിലധികം കാബിൻ ക്രൂ ജീവനക്കാരാണു സമരം നടത്തുന്നത്. വിമാനത്താവളങ്ങൾ ഉപരോധിക്കുമെന്നാണു തൊഴിലാളി യൂണിയനുകൾ അറിയിച്ചത്. ലോകത്തിലെ 180 നഗരങ്ങളിലേക്ക് എയർ കാനഡ സർവീസ് നടത്തുന്നുണ്ട്.
ഗാസ ജനതയെ ദക്ഷിണ സുഡാനിലേക്കു മാറ്റിപ്പാർപ്പിക്കാൻ ആലോചന
നയ്റോബി: ഗാസയിലെ പലസ്തീനികളെ ആഫ്രിക്കൻ രാജ്യമായ ദക്ഷിണ സുഡാനിലേക്കു മാറ്റിപ്പാർപ്പിക്കാൻ ഇസ്രയേൽ പദ്ധതിയിടുന്നതായി റിപ്പോർട്ട്.
ഇസ്രയേലും ദക്ഷിണ സുഡാനും ഇക്കാര്യത്തിൽ ആലോചനകൾ നടത്തുന്നതായി പേരു വെളിപ്പെടുത്താത്ത ഉന്നത വൃത്തങ്ങളെ ഉദ്ധരിച്ച് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.
ദക്ഷിണ സുഡാൻ വിദേശകാര്യമന്ത്രി മൺഡേ സെമായ കുംബ കഴിഞ്ഞമാസം ഇസ്രയേൽ സന്ദർശിക്കവേയാണു ചർച്ചകൾ തുടങ്ങിയത്. എന്നാൽ ഇതുവരെ കരാർ ഉണ്ടാക്കിയിട്ടില്ല.
വർഷങ്ങളായി രാഷ്ട്രീയ, വംശീയ സംഘർഷങ്ങൾ അരങ്ങേറുന്ന രാജ്യമാണ് ദക്ഷിണ സുഡാൻ. പലസ്തീനികളെ അവരുടെ ഭൂമിയിൽനിന്ന് മാറ്റിപ്പാർപ്പിക്കുന്നത് അംഗീകരിക്കില്ലെന്ന് അറബ് രാജ്യങ്ങൾ നേരത്തേ വ്യക്തമാക്കിയിട്ടുണ്ട്.
വിഷയത്തിൽ പ്രതികരിക്കാൻ ഇസ്രയേൽ തയാറായിട്ടില്ല. റിപ്പോർട്ട് അടിസ്ഥാനരഹിതമാണെന്ന് ദക്ഷിണ സുഡാൻ പറഞ്ഞു.
ട്രംപ്-പുടിൻ ഉച്ചകോടി ഇന്ന്
വാഷിംഗ്ടൺ ഡിസി: യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കുന്നതിനെക്കുറിച്ച് ചർച്ച ചെയ്യാൻ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിനും ഇന്ന് കൂടിക്കാഴ്ച നടത്തും. യുഎസ് സംസ്ഥാനമായ അലാസ്കയിലെ ആങ്കറേജ് നഗരത്തിലെ എൽമണ്ടോർഫ് -റിച്ചാഡ്സൺ സംയുക്ത സൈനികതാവളമാണു വേദി.
റഷ്യയോട് അടുത്തു സ്ഥിതിചെയ്യുന്ന അലാസ്കയിലേക്കു പുടിൻ വിമാനമാർഗം എത്തിച്ചേരുമെന്നാണു റിപ്പോർട്ട്. ഏഴു വർഷത്തിനു ശേഷമാണ് പുടിനും ട്രംപും മുഖാമുഖം കാണുന്നത്. ഇരുവരും അടുത്ത സുഹൃത്തുക്കളെപ്പോലെയാണ്. എന്നാൽ, അടുത്തകാലത്ത് യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാനുള്ള ശ്രമങ്ങളോടു പുടിൻ മുഖംതിരിച്ചതിൽ ട്രംപ് നിരാശ പ്രകടിപ്പിച്ചിരുന്നു. മുഖാമുഖ ചർച്ചയിൽ പുടിനോടു കടുത്ത നിലപാട് സ്വീകരിക്കാൻ ട്രംപ് മുതിരുമോ എന്നാണ് ലോകം ഉറ്റുനോക്കുന്നത്.
യുദ്ധത്തിൽ റഷ്യ പിടിച്ചെടുത്ത പ്രദേശങ്ങളിൽ ചിലതിൽ യുക്രെയ്ൻ അവകാശവാദം ഉപക്ഷേിച്ച് വെടിനിർത്തൽ ഉണ്ടാക്കുന്ന നിർദേശം ഇന്നത്തെ ഉച്ചകോടിയിൽ ഉണ്ടാകുമെന്നാണു സൂചന. ഇതു പ്രകാരം ലുഹാൻസ്ക്, ഡോണറ്റ്സ്ക് പ്രദേശങ്ങൾ യുക്രെയ്നു പൂർണമായി ഉപേക്ഷിക്കേണ്ടിവരും; റഷ്യക്കു ഭാഗിക നിയന്ത്രണമുള്ള സാപ്പോറിഷ്യ, ഖേർസൺ പ്രദേശങ്ങൾ മുഴുവനായി യുക്രെയ്നു വിട്ടുകിട്ടും.
അതേസമയം, യുക്രെയ്ന്റെ ഒരുതരി ഭൂമിപോലും റഷ്യക്കു വിട്ടുകൊടുക്കാൻ തയാറല്ലെന്നാണ് പ്രസിഡന്റ് വോളോഡിമിർ സെലൻസ്കി വ്യക്തമാക്കിയിട്ടുള്ളത്.ഉച്ചകോടിക്കു ശേഷം ട്രംപും പുടിനും സംയുക്തമായി പത്രസമ്മേളനം നടത്തുമെന്നാണു റഷ്യ അറിയിച്ചത്.
യുക്രെയ്ന് യൂറോപ്പിന്റെ പിന്തുണ
ട്രംപ്-പുടിൻ ഉച്ചകോടിക്കു മുന്‍പായി യുക്രെയ്ൻ പ്രസിഡന്റ് സെലൻസ്കി യൂറോപ്യൻ മിത്രങ്ങളെ സന്ദർശിച്ചു. കഴിഞ്ഞദിവസം ജർമനിയിൽ ചാൻസലർ ഫ്രീഡ്രിക് മെർസുമായി കൂടിക്കാഴ്ച നടത്തിയ സെലൻസ്കി പിന്നാലെ ലണ്ടനിലെത്തി ബ്രിട്ടീഷ് പ്രധാനമന്ത്രി കീയർ സ്റ്റാർമറെ കണ്ടു. യൂറോപ്പിന്റെ പിന്തുണ യുക്രെയ്നുണ്ടെന്ന് സ്റ്റാർമർ വ്യക്തമാക്കി.
യൂറോപ്യൻ നേതാക്കൾ ട്രംപുമായി ഫോണിൽ സംസാരിക്കുകയും വെർച്വൽ യോഗം ചേരുകയുമുണ്ടായി. ദീർഘകാല പ്രാബല്യമുള്ള വെടിനിർത്തലാണു വേണ്ടതെന്നും സുരക്ഷാ ഉറപ്പുകൾ ലഭിക്കണമെന്നും യോഗത്തിൽ സ്റ്റാർമർ ആവശ്യപ്പെട്ടു.
പുടിനു ട്രംപിന്റെ മുന്നറിയിപ്പ്
ഉച്ചകോടിയിൽ പ്രസിഡന്റ് പുടിൻ വെടിനിർത്തലിനു വിസമ്മതിച്ചാൽ കടുത്ത പ്രത്യാഘാതം നേരിടേണ്ടിവരുമെന്നു ട്രംപ് ബുധനാഴ്ച മുന്നറിയിപ്പു നല്കി. യുറോപ്യൻ നേതാക്കളുമായും യുക്രെയ്ൻ പ്രസിഡന്റ് സെലൻസ്കിയുമായും ഫോണിൽ ചർച്ച നടത്തിയശേഷം സംസാരിക്കുകയായിരുന്നു ട്രംപ്.
അലാസ്ക ഉച്ചകോടി വിജയിച്ചാൽ സെലൻസ്കിയും പുടിനും താനും പങ്കെടുക്കുന്ന ത്രികക്ഷി ചർച്ച വൈകാതെയുണ്ടാകുമെന്നും ട്രംപ് പറഞ്ഞു.
ഉച്ചകൊടി പരാജയപ്പെട്ടാൽ റഷ്യക്കെതിരേ അമേരിക്ക ഉപരോധം വർധിപ്പിക്കുമെന്നു യുഎസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസന്റും പറഞ്ഞു.
യുദ്ധത്തിനു പുറമേ വ്യാപാരവും
യുക്രെയ്ൻ യുദ്ധം മാത്രമല്ല, റഷ്യ-യുഎസ് സാന്പത്തിക സഹകരണവും ഉച്ചകോടിയിൽ ചർച്ചയാകുകയെന്ന് ക്രെംലിൻ വൃത്തങ്ങൾ. യുക്രെയ്നായിരിക്കും മുഖ്യ ചർച്ചാവിഷയമെന്ന് പുടിൻ വിദേശനയ ഉപദേഷ്ടാവ് യൂറി ഉഷക്കോവ് വിശദീകരിച്ചു.
എന്നാൽ അന്താരാഷ്ട്ര വിഷയങ്ങളും സുരക്ഷാകാര്യങ്ങളും ചർച്ചയാകും. ഉഭയകക്ഷി സഹകരണം വർധിപ്പിക്കാനുള്ള നിർദേശങ്ങൾ ഉച്ചകോടിയിൽ ഉയരാം. റഷ്യ-യുഎസ് സാന്പത്തിക സഹകരണം അനന്ത സാധ്യതകൾക്കാണു വഴിതുറക്കുകയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വിദേശകാര്യമന്ത്രി സെർജി ലാവ്റോവ്, പ്രതിരോധ മന്ത്രി ആന്ദ്രെയ് ബിലോസോവ്, ധനമന്ത്രി ആന്റൺ സിലുവാനോവ്, പുടിന്റെ സാന്പത്തികകാര്യ ഉപദേഷ്ടാവ് കിറിൾ ദിമിത്രിയേവ് എന്നിവരും താനും അലാസ്കയിലേക്കുള്ള റഷ്യൻ പ്രതിനിധിസംഘത്തിലുണ്ടാവുമെന്ന് ഉഷക്കോവ് അറിയിച്ചു.
റഷ്യയിൽ യുക്രെയ്ൻ ആക്രമണം
യുക്രെയ്ൻ സേന ഇന്നലെ റഷ്യയിലെ രണ്ടു നഗരങ്ങളിൽ ഡ്രോൺ ആക്രമണം നടത്തി. തെക്കൻ നഗരമായ റോസ്തോവ് ഓൺ ഡോണിലെ അപ്പാർട്ട്മെന്റിൽ ഡ്രോൺ പതിച്ച് 13 പേർക്കു പരിക്കേറ്റു. യുക്രെയ്ൻ അതിർത്തിയോടു ചേർന്ന ബെൽഗരോദ് നഗരത്തിലുണ്ടായ ആക്രമണത്തിൽ മൂന്നു പേർക്കും പരിക്കേറ്റു.
ഓപ്പറേഷൻ സിന്ദൂർ ; പാക്കിസ്ഥാനു പുതിയ മിസൈൽ സേന
ഇസ്ലാമാബാദ്: മിസൈലുകൾ കൈകാര്യം ചെയ്യാൻവേണ്ടി മാത്രം പാക്കിസ്ഥാനിൽ പുതിയ സേന രൂപവത്കരിക്കുന്നു. ഇന്ത്യ നടത്തിയ ഓപ്പറേഷൻ സിന്ദൂറിന്റെ പശ്ചാത്തലത്തിലാണു നീക്കം.
മേയിൽ ഇന്ത്യയുമായുണ്ടായ സംഘർഷത്തെ അനുസ്മരിച്ച് ബുധനാഴ്ച ഇസ്ലാമാബാദിൽ നടന്ന പരിപാടിയിൽ പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷരീഫ് ആണ് പുതിയ സേനാ വിഭാഗത്തെ പ്രഖ്യാപിച്ചത്. ആർമി റോക്കറ്റ് ഫോഴ്സ് എന്നായിരിക്കും ഇതിന്റെ പേര്.
ആധുനിക സാങ്കേതിവിദ്യകളാൽ സജ്ജമായിരിക്കും ഈ സേന. ശത്രുവിനെ എല്ലാ ഭാഗത്തുനിന്നും ആക്രമിക്കാനുള്ള ശേഷി സേനയ്ക്കുണ്ടായിരിക്കും. പരന്പരാഗത യുദ്ധത്തിൽ പാക്കിസ്ഥാന്റെ ശേഷി വർധിപ്പിക്കാൻ മിസൈൽ സേനയ്ക്കു കഴിയുമെന്നും ഷെഹ്ബാസ് ഷരീഫ് കൂട്ടിച്ചേർത്തു.
ഇന്ത്യയെ ലക്ഷ്യമിട്ടാണു പുതിയ സേന രൂപവത്കരിക്കുന്നതെന്നു പാക്കിസ്ഥാനിലെ മുതിർന്ന സുരക്ഷാ ഉദ്യോഗസ്ഥൻ വെളിപ്പെടുത്തിയതായി വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. യുദ്ധത്തിൽ മിസൈലുകൾ പ്രയോഗിക്കുന്നതു മാത്രമായിരിക്കും സേനയുടെ ഉത്തരവാദിത്വമെന്നും ഉദ്യോഗസ്ഥൻ കൂട്ടിച്ചേർത്തു.
കുടിയേറ്റക്കാരുടെ ബോട്ട് മുങ്ങി 27 മരണം
റോം: ആഫ്രിക്കയിൽനിന്നുള്ള കുടിയേറ്റക്കാരുടെ രണ്ടു ബോട്ടുകൾ മെഡിറ്ററേനിയൻ കടലിൽ മുങ്ങി 27 പേർ മരിച്ചു. ഇറ്റലിയിലെ ലാംപഡൂസ ദ്വീപിനു സമീപമായിരുന്നു ദുരന്തം.
ലിബിയയിൽനിന്നു പുറപ്പെട്ട രണ്ടു ബോട്ടുകളിലായി തൊണ്ണൂറിലധികം പേർ ഉണ്ടായിരുന്നു. 60 പേരെ രക്ഷപ്പെടുത്തി.
ഒരു ബോട്ട് ആദ്യം മുങ്ങുകയായിരുന്നു. ഇതിലുണ്ടായിരുന്നവർ രക്ഷപ്പെടാനായി കയറിയപ്പോൾ രണ്ടാമത്തേതും മുങ്ങി.
ഈ വർഷം മെഡിറ്ററേനിയനിൽ എഴുനൂറിലേറെ കുടിയേറ്റക്കാരാണ് മുങ്ങിമരിച്ചത്.
ട്രംപ്-പുടിൻ ഉച്ചകോടിക്കു വേദി യുഎസ് സൈനിക താവളം
മോസ്കോ: യുക്രെയ്ൻ വിഷയത്തിൽ യുഎസ് പ്രസിഡന്റ് ട്രംപും റഷ്യൻ പ്രസിഡന്റ് പുടിനും നാളെ കൂടിക്കാഴ്ച നടത്തുന്നത് അലാസ്കയിലെ എൽമണ്ടോർഫ്-റിച്ചാഡ്സൺ സംയുക്ത സൈനികതാവളത്തിലെന്നു റിപ്പോർട്ട്.
അലാസ്കയിലെ ഏറ്റവും വലിയ നഗരമായ ആങ്കറേജിലായിരിക്കും കൂടിക്കാഴ്ചയെന്ന് വൈറ്റ്ഹൗസ് കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നെങ്കിലും കൃത്യമായ സ്ഥലം വെളിപ്പെടുത്തിയില്ല.
ആങ്കറേജ് നഗരത്തിന്റെ വടക്കൻ ഭാഗത്തുള്ള സംയുക്ത സൈനികതാവളമാണു സുപ്രധാന ഉച്ചകോടിയുടെ വേദിയെന്നു സിഎൻഎൻ അടക്കമുള്ള അമേരിക്കൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ശക്തമായ സുരക്ഷാ സംവിധാനങ്ങളുള്ള സ്ഥലം എന്നതിനു പുറമേ, അലാസ്കയിലെ ടൂറിസ്റ്റ് സീസൺകൂടി കണക്കിലെടുത്താണു തീരുമാനം. യുഎസ് വ്യോമ, കര സേനകളുടെ സംയുക്ത താവളമായ 5,000 സൈനികരുണ്ട്.
ഇതിനിടെ, ട്രംപ്-പുടിൻ ഉച്ചകോടിക്കു മുന്നോടിയായി യുക്രെയ്ൻ പ്രസിഡന്റ് സെലൻസ്കി ഇന്നലെ ജർമനിയിലെത്തി ചാൻസലർ ഫ്രീഡ്രിക് മെർസ് അടക്കം യൂറോപ്യൻ നേതാക്കളുമായി ചർച്ച നടത്തി. തുടർന്ന് സെലൻസ്കിയും ട്രംപും ഫോണിൽ ചർച്ച നടത്തി.
വെടിനിർത്തലിനായി യുക്രെയ്ന്റെ ഭൂമി റഷ്യക്കു വിട്ടുകൊടുക്കണമെന്ന ട്രംപിന്റെ നിർദേശം സ്വീകാര്യമല്ലെന്ന് സെലൻസ്കി നേരത്തേ വ്യക്തമാക്കിയിരുന്നു. ഇക്കാര്യത്തിൽ യൂറോപ്യൻ നേതാക്കൾ സെലൻസ്കിക്കു പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.
യുഎസ് തലസ്ഥാനത്ത് പട്ടാളമിറങ്ങി
വാഷിംഗ്ടൺ ഡിസി: പ്രസിഡന്റ് ട്രംപിന്റെ ഉത്തരവു പ്രകാരം അമേരിക്കൻ തലസ്ഥാനമായ വാഷിംഗ്ടൺ ഡിസിയിൽ സൈനികവിഭാഗമായ നാഷണൽ ഗാർഡ്സ് രംഗത്തിറങ്ങി. കുറ്റകൃത്യങ്ങൾ വർധിച്ച നഗരത്തിൽ സുരക്ഷാ ഉറപ്പാക്കാനെന്ന പേരിലാണു ട്രംപിന്റെ നടപടി.
വാഷിംഗ്ടൺ ഡിസിയിലെ പ്രധാനപ്പെട്ട സ്ഥലങ്ങളിലും ടൂറിസ്റ്റ് സൈറ്റുകളിലും നാഷണൽ ഗാർഡ്സ് അംഗങ്ങളും അവരുടെ കവചിത വാഹനങ്ങളും ദൃശ്യമായി. 800 സൈനികരെ വിന്യസിച്ചിട്ടുണ്ടെന്നാണ് അറിയിപ്പ്. ഇതിനു പുറമേ എഫ്ബിഐ അടക്കമുള്ള ഫെഡറൽ ഏജൻസികളിലെ 500 ഉദ്യോഗസ്ഥരും നഗരത്തിൽ ഇറങ്ങിയിട്ടുണ്ട്.
കൊലപാതകം, മയക്കുമരുന്ന് ഇടപാടുകൾ മുതലായ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട് 23 പെരെ ഫെഡറൽ ഉദ്യോഗസ്ഥർ തിങ്കളാഴ്ച രാത്രി അറസ്റ്റ് ചെയ്തുവെന്ന് വൈറ്റ്ഹൗസ് വക്താവ് കരോളിൻ ലെവിറ്റ് അറിയിച്ചു. തലസ്ഥാനത്തെ എല്ലാ ക്രിമിനലുകളെയും ട്രംപ് ഭരണകൂടം അറസ്റ്റ് ചെയ്യുമെന്നും വക്താവ് കൂട്ടിച്ചേർത്തു.
അതേസമയം, സൈനികവിന്യാസം തങ്ങളുടെ അധികാരത്തിൽ കൈകടത്തലാണെന്ന് ഡെമോക്രാറ്റിക് പാർട്ടി മേയർ മുറിയൽ ബൗസർ ആരോപിച്ചു. എന്നാൽ, പ്രതിപക്ഷ ഡെമോക്രാറ്റിക് മേയർമാർ ഭരിക്കുന്ന ഷിക്കാഗോ, ന്യൂയോർക്ക് നഗരങ്ങളിലും സൈന്യത്തെ ഇറക്കുമെന്നാണ് ട്രംപ് ഭീഷണിപ്പെടുത്തിയിരിക്കുന്നത്.
ദക്ഷിണകൊറിയയിൽ മുൻ പ്രസിഡന്റിന്റെ ഭാര്യയും അറസ്റ്റിൽ
സീയൂൾ: ജയിലിൽ കഴിയുന്ന മുൻ ദക്ഷിണകൊറിയൻ പ്രസിഡന്റ് യൂൺ സുക് യോളിന്റെ ഭാര്യ കിം കിയോൺ ഹീ (52) കൈക്കൂലി, തിരിമറി കുറ്റങ്ങൾക്ക് അറസ്റ്റിലായി.
ചൊവ്വാഴ്ച കോടതിയിൽ ഹാജരാക്കിയ ഇവരെ തെളിവു നശിപ്പിക്കാൻ സാധ്യതയുണ്ടെന്നു ചൂണ്ടിക്കാട്ടി ജയിലിലടച്ചു.
മുൻ പ്രസിഡന്റുമാർ ജയിലിലാകുന്നത് പതിവു സംഭവമായ ദക്ഷിണകൊറിയയിൽ മുൻ പ്രസിഡന്റിന്റെ ഭാര്യ അറസ്റ്റിലാവുന്നത് ഇതാദ്യമാണ്.
ചില കന്പനികളുടെ ഓഹരിവില നിയന്ത്രിക്കാൻ ശ്രമിച്ചു, മറ്റു ചിലരിൽനിന്നു കൈക്കൂലി വാങ്ങി തുടങ്ങിയ കുറ്റങ്ങളാണ് കിമ്മിനെതിരേ ചുമത്തിയിരിക്കുന്നത്. ഭർത്താവ് യൂൺ പ്രസിഡന്റായി അധികാരമേൽക്കുന്നതിനു മുന്‍പാണ് ആരോപണങ്ങൾക്ക് അടിസ്ഥാനമായ സംഭവങ്ങളുണ്ടായത്. കിമ്മിനെതിരേ പ്രത്യേക അന്വേഷണം നടത്താൻ പ്രതിപക്ഷം കൊണ്ടുവന്ന ബില്ലുകൾ യൂൺ മൂന്നു വട്ടം വീറ്റോ ചെയ്തിരുന്നു.
ആണവകരാർ; ഇറാന് മുന്നറിയിപ്പുമായി യൂറോപ്യൻ ശക്തികൾ
ലണ്ടൻ: ഈ മാസം അവസാനത്തോടെ ആണവചർച്ചകൾ പുനരാരംഭിച്ചില്ലെങ്കിൽ ഇറാനെതിരേ ഉപരോധങ്ങൾ പുനഃസ്ഥാപിക്കേണ്ടിവരുമെന്ന് യൂറോപ്യൻ ശക്തികളായ ബ്രിട്ടൻ, ഫ്രാൻസ്, ജർമനി എന്നിവർ വീണ്ടും മുന്നറിയിപ്പു നൽകി. 2015നു മുന്‍പുണ്ടായിരുന്ന ഉപരോധങ്ങൾ വീണ്ടും ചുമത്താൻ തയാറെടുത്തതായി മൂന്നു രാജ്യങ്ങളും വ്യക്തമാക്കി.
അതേസമയം, ചർച്ച നടത്താമെന്ന വാഗ്ദാനത്തോടു ക്രിയാത്മകമായി പ്രതികരിക്കാൻ ഇറാൻ തയാറായിട്ടില്ല. കഴിഞ്ഞമാസം ഇറാനും യൂറോപ്യൻ ശക്തികളും തമ്മിൽ പ്രാഥമിക ചർച്ച നടന്നിരുന്നു. സമാധാന ആവശ്യങ്ങൾക്ക് ആണവോർജം ഉപയോഗപ്പെടുത്താനുള്ള ഇറാന്റെ അവകാശം അംഗീകരിക്കാതെ കൂടുതൽ ചർച്ചകൾക്കില്ലെന്നും വ്യക്തമാക്കി.
2015ലുണ്ടാക്കിയ ആണവകരാർ പ്രകാരമാണ് ഇറാനെതിരായ ഉപരോധങ്ങൾ പിൻവലിക്കപ്പെട്ടത്. കരാറിന്റെ സാധുത അടുത്തമാസം അവസാനിക്കും. കരാർ വീണ്ടും പുതുക്കിയില്ലെങ്കിൽ ഉപരോധങ്ങൾ പുനഃസ്ഥാപിക്കേണ്ടിവരുമെന്നാണു യൂറോപ്യൻ ശക്തികൾ വ്യക്തമാക്കിയിരിക്കുന്നത്.
വടക്കൻ അയർലൻഡില്‍ വൈദികനു നേരേ ആക്രമണം
ബെൽഫാസ്റ്റ്: വടക്കൻ അയർലൻഡിലെ കൗണ്ടി ഡൗണില്‍ വയോധികനായ കത്തോലിക്കാ വൈദികനുനേരേ ആക്രമണം. ഡൗൺപാട്രിക് എന്ന സ്ഥലത്തെ സെന്റ് പാട്രിക്സ് പള്ളി വികാരി ഫാ. കാനൻ ജോൺ മുറെ(77)യ്ക്കുനേരേയാണ് കഴിഞ്ഞദിവസം ആക്രമണമുണ്ടായത്.
വിശുദ്ധ കുർബാന അർപ്പിക്കാൻ ഒരുങ്ങുന്നതിനിടെ ചില്ലുകുപ്പി ഉള്‍പ്പെടെയുള്ള വസ്തുക്കള്‍ ഉപയോഗിച്ചുള്ള ആക്രമണത്തില്‍ വൈദികന്റെ തലയ്ക്ക് പരിക്കേൽക്കുകയും വിരലുകൾ ഒടിയുകയും ചെയ്തിട്ടുണ്ട്.
സംഭവത്തിൽ ഹഗ് മലോൺ (30) എന്നയാളെ അറസ്റ്റ് ചെയ്തു ചോദ്യം ചെയ്തുവരികയാണ്. വൈദികന്റെ ആരോഗ്യനില ഗുരുതരമാണെങ്കിലും മെച്ചപ്പെട്ടുവരുന്നുണ്ടെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു.
ഇതേ ദിവസംതന്നെ പ്രദേശത്തു സ്റ്റീഫൻ ബ്രണ്ണിഗാൻ എന്നയാൾ കൊല്ലപ്പെട്ടിരുന്നു. ഈ കൊലപാതകത്തിനു പിന്നിലും ഹഗ് മലോൺ ആണെന്നാണു നിഗമനം. പ്രതിയുടെ കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.
മോദി-പുടിൻ സൗഹൃദം ഊഷ്മളമെന്ന് അംബാസഡർ
മോസ്കോ/ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയും റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിനും തമ്മിലുള്ള സൗഹൃദം കൂടുതൽ ഊഷ്മളമാകുന്നതായി റഷ്യയിലെ ഇന്ത്യൻ അംബാസഡർ വിനയ് കുമാർ.
റഷ്യയിൽനിന്നുള്ള ക്രൂഡ് ഓയിൽ ഇറക്കുമതിയുടെ പേരിൽ ഇന്ത്യക്കെതിരേ യുഎസ് 50 ശതമാനം ഇറക്കുമതിച്ചുങ്കം ചുമത്തിയതുൾപ്പെടെ ബന്ധം സുദൃഢമാക്കി.
""ഇരുവരും തമ്മിലുള്ള സൗഹൃദം മെച്ചപ്പെട്ട തലത്തിലേക്കു നീങ്ങുകയാണ്. രണ്ടുനേതാക്കളും പലതവണ കൂടിക്കാഴ്ച നടത്തി. കൃത്യമായ ഇടവേളകളിൽ ടെലിഫോൺ സംഭാഷണവും നടത്തുന്നു’’-വിനയകുമാർ ചൂണ്ടിക്കാട്ടി. രണ്ടുനേതാക്കളും കൃത്രിമത്വം പ്രകടിപ്പിക്കാത്തവരാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.വെള്ളിയാഴ്ച പുടിനും മോദിയും തമ്മിൽ ടെലിഫോണിൽ സംസാരിച്ചിരുന്നു.
കുവൈറ്റിൽ വ്യാജമദ്യ ദുരന്തം; പത്തു പ്രവാസികൾ മരിച്ചതായി റിപ്പോർട്ട്
കുവൈറ്റ് സിറ്റി: കുവൈറ്റിൽ വ്യാജ മദ്യം കഴിച്ച് പത്തു പ്രവാസികൾ മരിച്ചതായി റിപ്പോർട്ട്. അൽ അഹമദി ഗവർണറേറ്റിലെ ലേബർ ക്യാന്പുകളിലുള്ള തൊഴിലാളികളാണു മരിച്ചത്.
കഴിഞ്ഞ ഞായറാഴ്ച ഇവിടെ രഹസ്യകേന്ദ്രത്തിൽനിന്നു വിതരണം ചെയ്ത മദ്യമാണു ദുരന്തത്തിനിടയാക്കിയത്. മദ്യം കഴിച്ചശേഷം ആളുകൾ കുഴഞ്ഞുവീഴുകയായിരുന്നു.
മരിച്ചവരിൽ മലയാളികളും തമിഴ്നാട് സ്വദേശികളും ഉണ്ടെന്നും പതിനഞ്ചോളം പേർ ഫർവാനിയ, ആദാൻ എന്നിവിടങ്ങളിലെ ആശുപത്രികളിൽ ചികിത്സയിലാണെന്നും പ്രാദേശിക അറബ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. മരണസംഖ്യ എത്രയെന്നതു സംബന്ധിച്ചു ഔദ്യോഗിക വിവരമില്ല.
ചികിത്സയിലുള്ള പലർക്കും കാഴ്ച നഷ്ടപ്പെട്ടതായാണ് ആശുപത്രിവൃത്തങ്ങളിൽനിന്നു ലഭിക്കുന്ന വിവരം. ചിലരുടെ നില അതീവ ഗുരുതരമാണ്. ചിലരുടെ വൃക്കയ്ക്കു പ്രശ്നമുണ്ടെന്നും ആരോഗ്യപ്രവർത്തകർ പറയുന്നു.
സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മദ്യത്തിന്റെ സാമ്പിൾ പരിശോധനയ്ക്കയച്ചു. ദുരന്തത്തിന് ഇരയായവരേക്കുറിച്ചുള്ള വിവരങ്ങൾ ഇതുവരെ പുറത്തുവിട്ടിട്ടില്ല.
തെക്കൻ യൂറോപ്പിൽ ഉഷ്ണതരംഗവും കാട്ടുതീയും
ആഥൻസ്: തെക്കൻ യൂറോപ്പിൽ ശക്തമായ ഉഷ്ണതരംഗം. ഗ്രീസിൽ 24 മണിക്കൂറിനിടെ 152 കാട്ടുതീ ഉണ്ടായെന്നാണ് ഇന്നലെ അറിയിച്ചത്. ആയിരക്കണക്കിനു പേരെ ഒഴിപ്പിച്ചുമാറ്റേണ്ടിവന്നു. സ്പെയിൻ, അൽബേനിയ, തുർക്കി എന്നീ രാജ്യങ്ങളിൽ കാട്ടുതീയുമായി ബന്ധപ്പെട്ട് മൂന്നു മരണങ്ങൾ റിപ്പോർട്ട് ചെയ്തു.
ഗ്രീസിലെ പ്രമുഖ വിനോദസഞ്ചാര കേന്ദ്രങ്ങളായ ഹിയോസ്, സക്കിന്തോസ് ദ്വീപുകളിൽ തീപിടിത്തമുണ്ടായി. 4850 അഗ്നിശമന സേനാംഗങ്ങൾ രംഗത്തിറങ്ങിയതായി അറിയിപ്പിൽ പറയുന്നു. സ്പെയിനിലെ വടക്കൻ പ്രവിശ്യയായ ലിയോണിൽ കാട്ടുതീ പടർന്നതിനെത്തുടർന്ന് 4000 പേരെ ഒഴിപ്പിച്ചുമാറ്റി.
ഇറ്റലിയിൽ സൂര്യാഘാതമേറ്റ് ഒരു കുഞ്ഞ് മരിച്ചു. ഫ്രാൻസ്, പോർച്ചുഗൽ, ഇറ്റലി, ബാൾക്കൻ രാജ്യങ്ങൾ എന്നിവടങ്ങളിൽ ഉഷ്ണതരംഗത്തെക്കുറിച്ച് ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു.