മൊസാംബിക്കില് ബോട്ടപകടം; അഞ്ച് ഇന്ത്യന് നാവികരെ കാണാതായി
ബെയ്റ (മൊസാംബിക്): ആഫ്രിക്കന് രാജ്യമായ മൊസാംബിക്കിലെ ബെയ്റ തുറമുഖത്ത് ബോട്ട് അപകടത്തില് ഏഴ് നാവികരെ കാണാതായി. ഇതിൽ അഞ്ചുപേർ ഇന്ത്യക്കാരാണ്.
മാര്ഷല് ഐലന്റിന്റെ പതാകയുള്ള "സീ ക്വസ്റ്റ്'എന്ന ചരക്കുകപ്പലിലേക്ക് നാവികരെ കൊണ്ടുപോകുന്ന ബോട്ടാണ് വ്യാഴാഴ്ച അപകടത്തില്പ്പെട്ടത്. അപകടകാരണം വ്യക്തമല്ല.
14 നാവികർ ഉൾപ്പെടെ 21 കപ്പൽജീവനക്കാരാണു ബോട്ടിലുണ്ടായിരുന്നത്. 13 പേരെ രക്ഷപ്പെടുത്തി. അപകടമുണ്ടായ ഉടൻ സമീപമുള്ള കപ്പലുകളിൽ രക്ഷാപ്രവർത്തനത്തിന് സന്ദേശം നൽകിയിരുന്നു. സ്കോര്പ്പിയോ മറൈന് മാനേജ്മെന്റ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് എന്ന ഏജന്സിയ്ക്കാണു ബോട്ടിന്റെ ചുമതലയുള്ളത്.
മെഹുൽ ചോക്സിയെ ഇന്ത്യക്കു കൈമാറാൻ ബെൽജിയം കോടതിയുടെ അനുമതി
ബ്രസൽസ്: 13,000 കോടി രൂപയുടെ വായ്പാ തട്ടിപ്പ് നടത്തിയ രത്നവ്യാപാരി മെഹുൽ ചോക്സിയെ ഇന്ത്യക്കു കൈമാറാൻ ബെൽജിയൻ കോടതി അനുമതി നല്കി.
ഏപ്രിൽ 11ന് ബെൽജിയൻ പോലീസ് ചോക്സിയെ (66) അറസ്റ്റ് ചെയ്ത നടപടി സാധുവാണെന്നും ആന്റ്വേർപിലെ കോടതി വിധിച്ചു.
മേൽക്കോടതിയിൽ അപ്പീൽ നല്കാൻ ചോക്സിക്ക് അവസരമുണ്ടെന്ന് കോടതി അറിയിച്ചു. ഇന്ത്യയുടെ അഭ്യർഥനപ്രകാരമായിരുന്നു അറസ്റ്റ്. അന്നു മുതൽ ജയിലിൽ കഴിയുകയാണ് ചോക്സി. അനന്തരവൻ നീരവ് മോദിക്കൊപ്പമാണ് ചോക്സി പഞ്ചാബ് നാഷണൽ ബാങ്കിൽനിന്നു വായ്പാ തട്ടിപ്പ് നടത്തിയത്.
യുക്രെയ്ൻ വിഷയത്തിൽ ട്രംപ്-പുടിൻ കൂടിക്കാഴ്ച വീണ്ടും
വാഷിംഗ്ടൺ ഡിസി: യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കുന്നതിനെക്കുറിച്ചുള്ള ചർച്ചയ്ക്കായി യുഎസ് പ്രസിഡന്റ് ട്രംപും റഷ്യൻ പ്രസിഡന്റ് പുടിനും വീണ്ടും കൂടിക്കാഴ്ച നടത്തും. ഹംഗേറിയൻ തലസ്ഥാനമായ ബുഡാപെസ്റ്റിലായിരിക്കും ഉച്ചകോടി. തീയതി നിശ്ചയിച്ചിട്ടില്ല. കഴിഞ്ഞ ദിവസം പുടിനുമായി ഫോണിൽ സംസാരിച്ചശേഷം ട്രംപാണ് ഇക്കാര്യമറിയിച്ചത്.
ഉച്ചകോടിയുടെ തീയതിയും ഒരുക്കങ്ങളും നിശ്ചയിക്കാനായി റഷ്യയിലെയും അമേരിക്കയിലെയും ഉന്നതതല ഉദ്യോഗസ്ഥർ വരും ദിവസങ്ങളിൽ കൂടിക്കാഴ്ച നടത്തും. സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ ആയിരിക്കും അമേരിക്കൻ സംഘത്തെ നയിക്കുക.
പുടിനുമായുള്ള ഫോൺ സംഭാഷണം ഫലപ്രദമായിരുന്നുവെന്ന് ട്രംപ് പറഞ്ഞു. യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാൻ ഉച്ചകോടി സഹായിക്കുമെന്നു പ്രതീക്ഷിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.
ഓഗസ്റ്റ് 15ന് അലാസ്കയിൽ പുടിനും ട്രംപും കൂടിക്കാഴ്ച നടത്തിയിരുന്നു. മൂന്നു മണിക്കൂർ നീണ്ട ചർച്ച ഫലപ്രദമായിരുന്നുവെന്നും യുദ്ധം അവസാനിപ്പിക്കാൻ നടപടികളുണ്ടാകുമെന്നുമുള്ള ഇരുവരുടെയും പ്രഖ്യാപനം പക്ഷേ വാക്കുകളിലൊതുങ്ങി.
ഗാസയിൽ വെടിനിർത്തലുണ്ടാക്കിയതിന്റെ ആത്മവിശ്വാസത്തിലാണു ട്രംപ് തന്റെ ശ്രദ്ധ യുക്രെയ്ൻ യുദ്ധത്തിലേക്കു തിരിച്ചിരിക്കുന്നത്. യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കുമെന്നുള്ളത് അദ്ദേഹത്തിന്റെ തെരഞ്ഞെടുപ്പു വാഗ്ദാനമായിരുന്നു.
പുടിനുമേൽ കൂടുതൽ സമ്മർദം ചെലുത്താൻ ട്രംപ് തുനിഞ്ഞേക്കുമെന്നാണു സൂചന. 2500 കിലോമീറ്റർ ദൂരപരിധിയുള്ള ടോമഹ്വാക് ക്രൂസ് മിസൈൽ യുക്രെയ്നു നല്കുമെന്ന് അദ്ദേഹം അടുത്ത ദിവസങ്ങളിൽ സൂചിപ്പിച്ചിരുന്നു.
യുക്രെയ്ൻ പ്രസിഡന്റ് സെലൻസ്കി ഇന്നലെ വൈറ്റ്ഹൗസിൽ ട്രംപുമായി കൂടിക്കാഴ്ച നടത്തി. ടോമഹ്വാക് മിസൈൽ വേണമെന്നതടക്കമുള്ള ആവശ്യങ്ങൾ സെലൻസ്കി ഉന്നയിച്ചു. സെലൻസ്കി ഇതു മൂന്നാം തവണയാണ് ട്രംപിനെ വൈറ്റ്ഹൗസിൽ കാണുന്നത്.
ഒരുക്കം തുടങ്ങി: ഓർബാൻ
യുഎസ് പ്രസിഡന്റ് ട്രംപും റഷ്യൻ പ്രസിഡന്റ് പുടിനും തമ്മിലുള്ള ഉച്ചകോടിക്ക് ഒരുക്കം ആരംഭിച്ചതായി ഹംഗേറിയൻ പ്രധാനമന്ത്രി വിക്തർ ഓർബാൻ അറിയിച്ചു. കഴിഞ്ഞ ദിവസം ട്രംപുമായി ഫോണിൽ സംസാരിച്ചതായി അദ്ദേഹം പറഞ്ഞു. ഹംഗറി സമാധാനത്തിന്റെ ഭൂമിയാണെന്നും കൂട്ടിച്ചേർത്തു. ട്രംപിന്റെ ആരാധകനും പുടിന്റെ മിത്രവുമാണ് ഓർബാൻ.
ഒഡിഗയുടെ മൃതദേഹം കാണാൻ ഇന്നലെയും തിക്കുംതിരക്കും
നയ്റോബി: കെനിയൻ നേതാവ് റെയ്ല ഒഡിഗയുടെ മൃതദേഹം കാണാൻ അനുയായികൾ ഇന്നലെയും തിക്കുംതിരക്കുമുണ്ടാക്കി.
ഒട്ടേറെപ്പേർക്കു പരിക്കേറ്റിട്ടുണ്ട്. വ്യാഴാഴ്ച തിക്കും തിരക്കുമുണ്ടാക്കിയ ജനക്കൂട്ടത്തിനു നേർക്ക് പോലീസ് നടത്തിയ വെടിവയ്പിൽ മൂന്നു പേർ കൊല്ലപ്പെട്ടിരുന്നു.
നയ്റോബിയിലെ സ്റ്റേഡിയത്തിലാണ് മൃതദേഹം പൊതുദർശനത്തിനു വച്ചത്. വ്യാഴാഴ്ചത്തെ അനിഷ്ടസംഭവങ്ങളുടെ പശ്ചാത്തലത്തിൽ ഇന്നലെ കനത്ത സുരക്ഷ ഒരുക്കിയിരുന്നു. എന്നാൽ, ഇന്നലെ വിഐപികൾക്കുശേഷം പൊതുജനത്തിന് ആദരാഞ്ജലി അർപ്പിക്കാൻ അവസരം നൽകിയതോടെ തിക്കുംതിരക്കുമുണ്ടായി.
പ്രതിപക്ഷ നേതാവും മുൻ പ്രധാനമന്ത്രിയുമായ ഒഡിഗ കൂത്താട്ടുകളത്ത് ചികിത്സയിലിരിക്കേ ബുധനാഴ്ച പ്രഭാതനടത്തത്തിനിടെ ഹൃദയസ്തംഭനം മൂലം കുഴഞ്ഞുവീണു മരിക്കുകയായിരുന്നു. നാളെയാണ് സംസ്കാരം.
ബംഗ്ലാദേശിൽ പ്രതിഷേധം; കണ്ണീർവാതകം പ്രയോഗിച്ചു
ധാക്ക: ബംഗ്ലാദേശിൽ ഇന്നലെ നടന്ന പ്രതിഷേധങ്ങൾക്കു നേരേ കണ്ണീർവാതകവും ശബ്ദ ഗ്രനേഡുകളും ലാത്തിച്ചാർജും പ്രയോഗിച്ച് പോലീസ്. ജൂലൈ ക്വാർട്ടർ എന്നറിയപ്പെടുന്ന സംയുക്ത പ്രഖ്യാപനത്തിൽ ഒപ്പുവയ്ക്കുന്നതിനെ സംബന്ധിച്ച അനിശ്ചിതത്വം നിലനിൽക്കവേയാണ് പാർലമെന്റിനു മുന്നിൽ ജനങ്ങൾ തടിച്ചുകൂടിയത്.
2024 ഓഗസ്റ്റിൽ മുൻ പ്രധാനമന്ത്രി ഷേഖ് ഹസീനയ്ക്കെതിരേ പൊട്ടിപ്പുറപ്പെട്ട വ്യാപക അക്രമങ്ങളിൽ പരിക്കേറ്റവർക്ക് സർക്കാർ അംഗീകാരവും നിയമ പരിരക്ഷയും പുനരധിവാസവും നൽകണമെന്നാവശ്യപ്പെട്ടാണ് നൂറുകണക്കിനു പ്രതിഷേധക്കാർ വേദിക്കു മുന്നിൽ ഒത്തുകൂടിയത്.
പാർലമെന്റ് പരിസരത്തേക്ക് അതിക്രമിച്ച് കടന്ന ജനങ്ങൾ അതിഥികൾക്കായി ഒരുക്കിയ കസേരകളിൽ ഇരിക്കുകയും മുദ്രാവാക്യം വിളിക്കുകയും ചെയ്തു. സ്വീകരണമുറിക്കും കൺട്രോൾ റൂമിനും ഫർണിച്ചറിനും തീയിടുകയും പോലീസ് വാഹനം തകർക്കുകയും ചെയ്തു.
ഇതേത്തുടർന്നാണ് പോലീസ് നടപടിയുണ്ടായത്. ഇടക്കാല സർക്കാർ നിയോഗിച്ച കമ്മീഷനും രാഷ്ട്രീയ പാർട്ടികളും തമ്മിൽ നടന്ന മാരത്തൺ ചർച്ചകൾക്കു ശേഷമാണ് ജൂലൈ ചാർട്ടറിന് രൂപം നൽകിയത്. ഹസീനയുടെ പാർട്ടിയായ അവാമി ലീഗ് ചർച്ചകളുടെ ഭാഗമായില്ല.
ഇടക്കാല സർക്കാരിനെ നയിക്കുന്ന മുഹമ്മദ് യൂനുസിന്റെ ആശീർവാദത്തോടെ ആരംഭിച്ച നാഷണൽ സിറ്റിസൺ പാർട്ടി (എൻസിപി) ഇതിൽ ഒപ്പുവയ്ക്കില്ലെന്ന് അറിയിച്ചിരുന്നു. രാജ്യം എങ്ങനെ ഭരിക്കണമെന്നതു സംബന്ധിച്ച 80 ശിപാർശകൾ നാഷണൽ കൺസെൻസസ് കമ്മീഷൻ തയാറാക്കിയ ചാർട്ടറിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് സർക്കാർ പറയുന്നു.
ഹസീന സർക്കാരിനെതിരേ പോരാടിയവർക്ക് നഷ്ടപരിഹാരം നൽകാനുള്ള ഭേദഗതി വരുത്തിയിട്ടുണ്ടെന്ന് ഒപ്പിടുന്നതിന് മണിക്കൂറുകൾക്ക് മുൻപേ കൺസെൻസസ് കമ്മീഷനെ നയിക്കുന്ന യൂനുസ് തന്നെ അറിയിച്ചു.
എൻസിപിയെ അനുനയിപ്പിക്കാനുള്ള ഈ ഭേദഗതിയിൽ അവാമി ലീഗിനെ ഫാസിസ്റ്റ് എന്നും വിശേഷിപ്പിക്കുന്നുണ്ട്. രാഷ്ട്രീയ പാർട്ടികൾക്കിടയിൽ സമവായമുണ്ടായാലും വൈരുദ്ധ്യങ്ങൾ നിറഞ്ഞ ചാർട്ടർ രാജ്യത്തിന്റെ ഭരണഘടനയെ നിർവീര്യമാക്കാൻ കാരണമാകുമെന്ന് പ്രമുഖ നിയമജ്ഞൻ സ്വാധീൻ മാലിക് പറഞ്ഞു.
വെനസ്വേലൻ തീരത്ത് വീണ്ടും യുഎസ് ആക്രമണം
വാഷിംഗ്ടൺ ഡിസി: വെനസ്വേലയിൽനിന്നു മയക്കുമരുന്ന് കടത്തുന്നു എന്നാരോപിക്കപ്പെടുന്ന ബോട്ടിനു നേർക്ക് യുഎസ് സേന വീണ്ടും ആക്രമണം നടത്തിയതായി റിപ്പോർട്ട്. ഇതാദ്യമായി ആക്രമണത്തിനിരയായ ചിലർ രക്ഷപ്പെട്ടതായും പറയുന്നു.
ആക്രമണവാർത്ത അമേരിക്കൻ വൃത്തങ്ങൾ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. പ്രസിഡന്റ് ട്രംപാണ് ഇത്തരം വാർത്തകൾ സോഷ്യൽ മീഡിയയിലൂടെ അറിയിക്കാറുള്ളത്.
ഇതുംകൂടി ചേർന്ന് ആറ് ആക്രമണങ്ങളാണു യുഎസ് സേന നടത്തിയിട്ടുള്ളത്. മുന്പത്തെ അഞ്ച് ആക്രമണങ്ങളിൽ 27 പേർ കൊല്ലപ്പെട്ടിരുന്നു.
ആക്രമണങ്ങളെക്കുറിച്ച് യുഎൻ രക്ഷാസമിതി അന്വേഷണം നടത്തണമെന്നു വെനസ്വേല കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടു.
വെനസ്വേലയെ ലക്ഷ്യമിട്ട് അമേരിക്ക കരീബിയൻ മേഖലയിൽ സേനാ വിന്യാസം ശക്തിപ്പെടുത്തിയിട്ടുണ്ട്. എഫ്-35 യുദ്ധവിമാനങ്ങളും യുദ്ധക്കപ്പലുകളും ആയിരക്കണക്കിന് സൈനികരും മേഖലയിലെത്തി.
വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡുറോയെ അധികാരഭ്രഷ്ടനാക്കാനാണു ട്രംപ് ഭരണകൂടത്തിന്റെ നീക്കമെന്നു റിപ്പോർട്ടുണ്ട്. ചാരസംഘടനയായ സിഐഎയ്ക്ക് വെനസ്വേലയിൽ രഹസ്യ ഓപ്പറേഷൻ നടത്താൻ അനുമതി നല്കിയതായി ട്രംപ് കഴിഞ്ഞ ദിവസം സ്ഥിരീകരിച്ചിരുന്നു.
ഇതിനിടെ, ആക്രമണങ്ങൾക്കു മേൽനോട്ടം വഹിക്കുന്ന യുഎസ് നാവികസേനാ അഡ്മിറൽ ആൽവിൻ ഹോൾസേ രാജി പ്രഖ്യാപിച്ചു. യുഎസ് തെക്കൻ കമാൻഡിന്റെ ചുമതല വഹിക്കുന്ന അദ്ദേഹത്തിന് ഒരു വർഷത്തെ സർവീസ് കൂടിയുണ്ട്. ഡിസംബറിൽ പദവി ഒഴിയുമെന്നാണ് അദ്ദേഹം അറിയിച്ചത്. ഇതിനുള്ള കാരണം വ്യക്തമാക്കിയിട്ടില്ല.
ജപ്പാനുവേണ്ടി മാപ്പു ചോദിച്ച മുറയാമ അന്തരിച്ചു
ടോക്കിയോ: രണ്ടാം ലോകമഹായുദ്ധത്തിൽ ജാപ്പനീസ് സേന ഏഷ്യൻ രാജ്യങ്ങളിൽ നടത്തിയ അതിക്രമങ്ങൾക്കു മാപ്പു ചോദിച്ച മുൻ പ്രധാനമന്ത്രി തൊമിച്ചി മുറയാമ നൂറ്റിയൊന്നാം വയസിൽ അന്തരിച്ചു. തെക്കുപടിഞ്ഞാറൻ ജപ്പാനിലെ സ്വദേശമായ ഒയിത്തയിലെ ആശുപത്രിയിലായിരുന്നു അന്ത്യം.
ജപ്പാൻ സോഷ്യലിസ്റ്റ് പാർട്ടി നേതാവായിരുന്ന മുറയാമ 1994 മുതൽ 1966 വരെയാണ് പ്രധാനമന്ത്രിയായിരുന്നത്. രണ്ടാം ലോകമഹായുദ്ധത്തിൽ ജപ്പാൻ കീഴടങ്ങിയതിന്റെ 50-ാം വാർഷികമായിരുന്ന 1995ൽ അദ്ദേഹം നടത്തിയ പശ്ചാത്താപ പ്രകടനം ‘മുറയാമ പ്രസ്താവന’ എന്നാണ് അറിയപ്പെടുന്നത്.
തെറ്റായ ദേശീയ നയത്തിന്റെ പേരിൽ യുദ്ധത്തിന്റെ വഴി സ്വീകരിച്ച ജപ്പാൻ ഒട്ടേറെ രാജ്യങ്ങളിലെ ജനങ്ങൾക്കു തീരാദുരിതങ്ങൾ വിതച്ചതിൽ മാപ്പു ചോദിക്കുന്നതായും, ഭാവിയിൽ ഇത്തരം തെറ്റുകൾ ആവർത്തിക്കുകയില്ലെന്നുമാണ് അദ്ദേഹം പറഞ്ഞത്.
ട്രംപിന്റെ വിമർശകനായ മുൻ ദേശീയ സുരക്ഷാ ഉപദേഷ്ടാവിനുമേൽ ക്രിമിനൽ കുറ്റം
വാഷിംഗ്ടൺ ഡിസി: ഒന്നാം ട്രംപ് ഭരണത്തിൽ യുഎസ് ദേശീയസുരക്ഷാ ഉപദേഷ്ടാവായിരുന്ന ജോൺ ബോൾട്ടനെതിരേ ക്രിമിനൽ കുറ്റം ചുമത്തി. പദവിയിലിരിക്കേ രഹസ്യരേഖകൾ കുടുംബാംഗങ്ങളുമായി പങ്കുവച്ചു എന്നാണു കേസ്.
മെരിലാൻഡിലെ ഫെഡറൽ കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിൽ 18 കുറ്റങ്ങളാണ് അദ്ദേഹത്തിനെതിരേ ചുമത്തിയിരിക്കുന്നത്. 78 വയസുള്ള ബോൾട്ടന് ഓരോ കുറ്റത്തിനും പത്തു വർഷം വരെ തടവുശിക്ഷ ലഭിക്കാം.
പ്രസിഡന്റ് ട്രംപിന്റെ വിമർശകരെ ലക്ഷ്യമിട്ടുള്ള പ്രതികാരനടപടികളുടെ ഇരയാണ് ബോൾട്ടൻ എന്ന ആരോപണം ഉയർന്നിട്ടുണ്ട്. 2018-19 കാലഘട്ടത്തിൽ ദേശീയ സുരക്ഷാ ഉപദേഷ്ടാവായിരുന്ന ബോൾട്ടനെ ട്രംപ് പുറത്താക്കുകയായിരുന്നു.
ബോൾട്ടൻ ഇപ്പോഴും നിശിത വിമർശനങ്ങളിലൂടെ ട്രംപിനു തലവേദന സൃഷ്ടിക്കുന്നുണ്ട്. ഫെഡറൽ അന്വേഷണ ഏജൻസിയായ എഫ്ബിഐ ഓഗസ്റ്റിൽ ബോൾട്ടന്റെ വസതിയിൽ പരിശോധന നടത്തിയിരുന്നു.
പ്രസിഡന്റ് ട്രംപ് ശത്രുക്കളായി കാണുന്നവർക്കെതിരേ നിയമവകുപ്പിനെ ഉപയോഗിക്കുകയാണെന്ന് ബോൾട്ടൻ ഇന്നലെ പ്രതികരിച്ചു. ആരും നിയമത്തിന് അതീതരല്ല എന്നാണു നിയമവകുപ്പ് മേധാവി പാം ബോണ്ടി പറഞ്ഞത്.
ട്രംപിന്റെ വിമർശകനായ മുൻ എഫ്ബിഐ മേധാവി ജയിംസ് കോമിക്കെതിരേ, കോൺഗ്രസിനോട് നുണ പറഞ്ഞു എന്ന കുറ്റം കഴിഞ്ഞമാസം ചുമത്തിയിരുന്നു. ന്യൂയോർക്ക് നഗരത്തിലെ അറ്റോർണി ജനറൽ ലെറ്റീഷ്യ ജയിംസിനെതിരേ ബാങ്ക് തട്ടിപ്പിന്റെ പേരിലും കുറ്റം ചുമത്തി.
പാക്കിസ്ഥാനിൽ ഭീകരാക്രമണം; ഏഴു സൈനികർ കൊല്ലപ്പെട്ടു
ഇസ്ലാമാബാദ്: അഫ്ഗാൻ അതിർത്തിയോടു ചേർന്ന നോർത്ത് വസീറിസ്ഥാനിലുണ്ടായ ഭീകരാക്രമണത്തിൽ ഏഴു പാക്കിസ്ഥാൻ സൈനികർ കൊല്ലപ്പെട്ടു; 13 സൈനികർക്കു പരിക്കേറ്റു. അഫ്ഗാനിസ്ഥാനും പാക്കിസ്ഥാനും തമ്മിലുള്ള 48 മണിക്കൂർ വെടിനിർത്തൽ ഇന്നലെ അവസാനിക്കുന്നതിനു മുന്പായിട്ടാണ് ആക്രമണമുണ്ടായത്.
പാക് താലിബാൻ എന്നറിയപ്പെടുന്ന തെഹ്രിക് ഇ താലിബാൻ ആണ് നോർത്ത് വസീറിസ്ഥാനിലെ പട്ടാളക്യാന്പ് ആക്രമിച്ചതെന്നു പാക് ഉദ്യോഗസ്ഥർ പറഞ്ഞു. ചാവേർ ഭീകരൻ സ്ഫോടകവസ്തുക്കൾ നിറച്ച വാഹനം പട്ടാളക്യാന്പിലേക്ക് ഓടിച്ചുകയറ്റുകയായിരുന്നു.
കഴിഞ്ഞ ദിവസങ്ങളിൽ പാക്കിസ്ഥാനും അഫ്ഗാനിസ്ഥാനും തമ്മിൽ രൂക്ഷമായ ഏറ്റുമുട്ടൽ നടന്നിരുന്നു. പാക്കിസ്ഥാനിൽ ആക്രമണം നടത്തുന്ന ഭീകരർക്ക് അഫ്ഗാനിസ്ഥാനിലെ താലിബാൻ ഭരണകൂടം സംരക്ഷണം നല്കുന്നു എന്ന ആരോപണമാണ് ഏറ്റുമുട്ടലിനു കാരണമായത്.
കത്തോലിക്കരുടെ എണ്ണത്തിൽ വർധന
വത്തിക്കാൻ സിറ്റി: ലോകത്ത് കത്തോലിക്കരുടെ എണ്ണം വർധിച്ചതായി റിപ്പോർട്ട്. ആഗോള മിഷണറി ദിനത്തോടനുബന്ധിച്ച് ഫീദെസ് വാർത്താ ഏജൻസി പ്രസിദ്ധീകരിച്ച റിപ്പോർട്ടിലാണ് ഈ വിവരമുള്ളത്.
അഞ്ച് ഭൂഖണ്ഡങ്ങളിലും വർധനയുണ്ടെങ്കിലും ആഫ്രിക്ക, ഏഷ്യ, അമേരിക്ക ഭൂഖണ്ഡങ്ങളിലാണ് കത്തോലിക്കരുടെ എണ്ണത്തിൽ ഗണ്യമായ വർധനയുണ്ടായിരിക്കുന്നത്.
ലോകത്താകെ 0.1 ശതമാനം വർധനയാണ് ഉണ്ടായിരിക്കുന്നത്. ഇതോടെ ലോകജനസംഖ്യയിൽ കത്തോലിക്കർ 17.8 ശതമാനമായി. അതേസമയം, ആഫ്രിക്കയിലും ഏഷ്യയിലും മാത്രമാണ് വൈദികരുടെ എണ്ണം വർധിച്ചത്.
ആഫ്രിക്കയിൽ മാത്രം കഴിഞ്ഞ വർഷങ്ങളിൽ 1451 പേരും ഏഷ്യയിൽ 1145 പേരും പൗരോഹിത്യം സ്വീകരിച്ചു. ഇപ്പോൾ ആഗോള കത്തോലിക്കാസഭയിൽ 406996 വൈദികരാണു സേവനം ചെയ്യുന്നത്. സന്യസ്തസഭകളിലെയും രൂപതകളിലെയും വൈദികപരിശീലനത്തിൽ ഏർപ്പെട്ടിരിക്കുന്നവരുടെ എണ്ണത്തിൽ ആഫ്രിക്കയിൽ മാത്രമാണ് വർധനയുണ്ടായിരിക്കുന്നത്.
അല്മായരായ മതബോധന അധ്യാപകരുടെയും മിഷനറിമാരുടെയും എണ്ണത്തിൽ അമേരിക്ക, ഏഷ്യ ഭൂഖണ്ഡങ്ങളിൽ ഗണ്യമായ വർധന കഴിഞ്ഞ വർഷങ്ങളിൽ ഉണ്ടായതായും സ്ഥിതിവിവരക്കണക്കുകൾ സൂചിപ്പിക്കുന്നു.
‘ജനങ്ങൾക്കിടയിൽ പ്രത്യാശയുടെ മിഷനറിമാർ എന്ന സന്ദേശവുമായാണ് നാളെ കത്തോലിക്കാസഭയിൽ 99-ാമത് ലോക മിഷൻ ദിനം ആചരിക്കുന്നത്.
കപിൽ ശർമയുടെ റസ്റ്ററന്റിനു നേർക്ക് വീണ്ടും വെടിവയ്പ്
സറേ: കൊമേഡിയൻ കപിൽ ശർമയുടെ കാനഡ സറേയിലുള്ള റസ്റ്ററന്റിനു നേർക്കു മൂന്നാം തവണയും വെടിവയ്പ്.
കനേഡിയൻ സമയം ഇന്നലെ വെളുപ്പിന് 3.45നായിരുന്നു വെടിവയ്പുണ്ടായത്. ജീവനക്കാർ റസ്റ്ററന്റിന്റെ അകത്തുണ്ടായിരുന്നെങ്കിലും ആർക്കും പരിക്കേറ്റില്ല.
ജൂലൈയിലാണ് റസ്റ്ററന്റ് തുറന്നത്. ജൂലൈ പത്തിനും ഓഗസ്റ്റ് ഏഴിനും റസ്റ്ററന്റിനു നേർക്കു വെടിവയ്പുണ്ടായി. ഈ മാസം ആദ്യമാണു വീണ്ടും തുറന്നത്.
നൈജീരിയയിൽ ഭീകരാക്രമണം: 13 ക്രൈസ്തവർ കൊല്ലപ്പെട്ടു
അബുജ: നൈജീരിയയിൽ വീണ്ടും ക്രൈസ്തവരെ ലക്ഷ്യമിട്ട് ഭീകരാക്രമണം. കഴിഞ്ഞ 14ന് രാത്രിയിലുണ്ടായ ആക്രമണത്തിൽ 13 പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
രാജ്യത്തെ പ്ലേറ്റോ സംസ്ഥാനത്തെ ബാർക്കിൻ ലാഡി ലോക്കൽ ഗവൺമെന്റ് ഏരിയയിൽപ്പെട്ട (എൽജിഎ) റാവുരു, ടാറ്റു, ലാവുരു എന്നീ ക്രിസ്ത്യൻ ഗ്രാമങ്ങളിലാണ് ഫുലാനി ഭീകരർ ആക്രമണം നടത്തിയത്.
രാത്രിയിൽ പ്രാർഥനയ്ക്കായി ഒത്തുകൂടിയ താമസക്കാർക്കുനേരേ ഭീകരർ വെടിയുതിർക്കുകയായിരുന്നു. റാവുരുവിലെ മിഷൻ സെന്ററിലെ രണ്ട് അംഗങ്ങൾ സംഭവസ്ഥലത്തുതന്നെ കൊല്ലപ്പെട്ടു. മറ്റു നിരവധി പേർ സമീപത്തുള്ള കുറ്റിക്കാട്ടിലേക്ക് രക്ഷപ്പെട്ടു.
ഭീകരർ പിന്നീട് ടാറ്റു ഗ്രാമത്തിലേക്ക് നീങ്ങി. അവിടെ നടന്ന ആക്രമണത്തിൽ പത്തോളം ക്രൈസ്തവരാണു കൊല്ലപ്പെട്ടത്. കൂട്ടത്തോടെയെത്തിയ ഭീകരർ ഏകദേശം 40 പശുക്കളെ മോഷ്ടിക്കുകയും കൃഷിയിടങ്ങൾ വ്യാപകമായി നശിപ്പിക്കുകയും ചെയ്തു.
മുഖ്യമന്ത്രി ബഹ്റിനിൽ; പ്രവാസി മലയാളി സംഗമം ഇന്ന്
മനാമ: ഗൾഫ് സന്ദർശനത്തിന്റെ ഭാഗമായി മുഖ്യമന്ത്രി പിണറായി വിജയൻ ബഹ്റിനിൽ എത്തി. ഇന്നു വൈകുന്നേരം 6.30 ന് ബഹ്റൈൻ കേരളീയ സമാജം ഡയമണ്ട് ജൂബിലി ഹാളിൽ നടക്കുന്ന പ്രവാസി മലയാളി സംഗമം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും.
ഇന്നലെ അർധരാത്രി 12.40ന് തിരുവനന്തപുരത്തുനിന്നുള്ള ഗൾഫ് എയർ വിമാനത്തിൽ എത്തിയ മുഖ്യമന്ത്രിയെ ബഹ്റിൻ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇന്ത്യൻ അംബാസഡർ വിനോദ് ജേക്കബ്, പ്രവാസി വ്യവസായി വർഗീസ് കുര്യൻ, പ്രവാസി മലയാളി സംഗമം സ്വാഗതസംഘം ജനറൽ കണ്വീനർ പി. ശ്രീജിത്ത്, ചെയർമാൻ രാധാകൃഷ്ണ പിള്ള, ലോക കേരള സഭാ അംഗങ്ങളായ സുബൈർ കണ്ണൂർ, ഷാനവാസ്, ബഹ്റൈൻ കേരളീയ സമാജം ജനറൽ സെക്രട്ടറി വർഗീസ് കാരക്കൽ, ലുലു കണ്ട്രി മാനേജർ ജൂസർ രുപവാല തുടങ്ങിയവർ ചേർന്ന് സ്വീകരിച്ചു.
എട്ടു വർഷത്തിനു ശേഷമാണ് മുഖ്യമന്ത്രി ബഹ്റിനിൽ എത്തിയത്. മലയാളം മിഷനും ലോക കേരള സഭയും ചേർന്നാണ് പ്രവാസി മലയാളി സംഗമം ഒരുക്കുന്നത്.
അമേരിക്കയുടെ പരമോന്നത ബഹുമതി നൽകി ചാർലി കിർക്കിന് ട്രംപിന്റെ ആദരം
വാഷിംഗ്ടൺ ഡിസി: വെടിയേറ്റു മരിച്ച യുവജന ഇൻഫ്ലുവൻസറും കൺസർവേറ്റീവ് ആക്ടിവിസ്റ്റുമായ ചാർലി കിർക്കിന് രാജ്യത്തിന്റെ പരമോന്നത സിവിലിയൻ പുരസ്കാരമായ പ്രസിഡൻഷൽ മെഡൽ ഓഫ് ഫ്രീഡം നൽകി ആദരിച്ച് അമേരിക്ക.
ചാർലിയുടെ 32-ാം ജന്മദിനമായ കഴിഞ്ഞ 14ന് വൈറ്റ് ഹൗസിലെ റോസ് ഗാർഡനിൽ നടന്ന ചടങ്ങിൽ പ്രസിഡന്റ് ഡോണൾഡ് ട്രംപിൽനിന്ന് ചാർലിയുടെ ഭാര്യ എറിക്ക കിർക്ക് പുരസ്കാരം ഏറ്റുവാങ്ങി.
അമേരിക്കയുടെ ചരിത്രത്തിൽ ഇതാദ്യമായി കുരിശ് പതിച്ചുള്ള മെഡലാണ് ചാർലി കിർക്കിനു പരമോന്നത ബഹുമതിയായി നൽകിയത്. ഇനി എല്ലാ വർഷവും ഒക്ടോബർ 14ന് ചാർലി കിർക്കിന്റെ ദേശീയ അനുസ്മരണദിനമായി ആചരിക്കുമെന്ന് ചടങ്ങിൽ ട്രംപ് പ്രഖ്യാപിച്ചു.
ചാർലി കിർക്ക് സത്യത്തിനും സ്വാതന്ത്ര്യത്തിനുംവേണ്ടിയാണ് രക്തസാക്ഷിയായതെന്നു പറഞ്ഞ ട്രംപ്, രാജ്യത്തെ യുവജനങ്ങൾക്ക് പുതിയ ദിശാബോധം നൽകിയ മഹദ്വ്യക്തിയാണ് അദ്ദേഹമെന്നും വ്യക്തമാക്കി.
കഴിഞ്ഞമാസം പത്തിനാണ് യൂട്ടാവാലി സർവകലാശാലയിൽ നടന്ന സംവാദത്തിനിടെ 31കാരനായ ചാർലി കിർക്ക് വെടിയേറ്റു മരിച്ചത്. സംഭവത്തിൽ ടൈലർ റോബിൻസൺ(22) എന്നയാളെ അറസ്റ്റ് ചെയ്തിരുന്നു.
അതേസമയം, ചാർലി കിർക്ക് വെടിയേറ്റു മരിച്ചത് സമൂഹമാധ്യമങ്ങളിലൂടെ ആഘോഷിച്ച ആറു വിദേശികളുടെ വീസ ട്രംപ് ഭരണകൂടം റദ്ദാക്കി. അർജന്റീന, ദക്ഷിണാഫ്രിക്ക, മെക്സിക്കോ, ബ്രസീൽ, ജർമനി, പരാഗ്വെ എന്നീ രാജ്യങ്ങളിൽനിന്നുള്ളവരുടെ വീസയാണു റദ്ദാക്കിയത്.
ചാർലി കിർക്ക് വധത്തിന്റെ പശ്ചാത്തലത്തിൽ രാജ്യവ്യാപകമായി തീവ്ര ഇടതുപക്ഷ പ്രസ്ഥാനങ്ങൾക്കെതിരേയും ട്രംപ് ഭരണകൂടം നടപടി ശക്തമാക്കിയിട്ടുണ്ട്. ഏതാനും സംഘടനകളുടെ രജിസ്ട്രേഷൻ അടുത്തിടെ റദ്ദാക്കിയിരുന്നു.
ഒഡിഗയുടെ മൃതദേഹം കാണാൻ തിക്കും തിരക്കും; പോലീസ് വെടിവച്ചു
നയ്റോബി: കെനിയയിലെ മുൻ പ്രധാനമന്ത്രി റെയ്ല ഒഡിഗയുടെ നിര്യാണത്തിൽ വികാരാധീ നരായി അനുയായികൾ.
കേരളത്തിൽനിന്ന് ഇന്നലെ കെനിയൻ തലസ്ഥാനമായ നയ്റോബിയിൽ എത്തിച്ച മൃതദേഹം കാണാൻ അനുയായികൾ തിക്കുംതിരക്കുമുണ്ടാക്കിയത് ഒട്ടേറെ അനിഷ്ട സംഭവങ്ങൾക്കിടയാക്കി.
പോലീസ് ജനത്തിനു നേരേ കണ്ണീർവാതകം പ്രയോഗിച്ചു. വെടിവച്ചതായും റിപ്പോർട്ടുണ്ട്. എന്നാൽ യഥാർഥ ബുള്ളറ്റാണോ റബർ ബുള്ളറ്റാണോ പ്രയോഗിച്ചത് എന്നതിൽ സ്ഥിരീകരണമില്ല. ഒട്ടേറെപ്പേർക്കു പരിക്കേറ്റിട്ടുണ്ട്.
നയ്റോബിയിലെ ജോമോ കെനിയാത്ത വിമാനത്താവളത്തിലെത്തിച്ച മൃതദേഹം കാണാൻ അദ്ദേഹത്തിന്റെ അനുയായികൾ ഇരച്ചുകയറിയതോടെ വിമാനത്താവളത്തിന്റെ പ്രവർത്തനം സ്തംഭിച്ചു. പരന്പരാഗത രീതിയിൽ മരച്ചില്ലകളും പനയോലകളുമായി വിലാപപ്രകടനത്തോടെ എത്തിയ അനുയായികൾ സുരക്ഷാ സംവിധാനങ്ങൾ മറികടന്ന് വിമാനത്താവളത്തിൽ പ്രവേശിക്കുകയായിരുന്നു.
ഇതിനു പിന്നാലെ, ജനബാഹുല്യം കണക്കിലെടുത്ത് പാർലമെന്റിൽ നിശ്ചയിച്ചിരുന്ന പൊതുദർശനം നയ്റോബിയിലെ സ്റ്റേഡിയത്തിലേക്കു മാറ്റി. മൃതദേഹം കാണാൻ സ്റ്റേഡിയത്തിലെത്തിയ അനുയായികൾ തിക്കും തിരക്കുമുണ്ടാക്കിയതോടെയാണ് പോലീസിന്റെ ഭാഗത്തുനിന്ന് കണ്ണീർവാതക പ്രയോഗവും വെടിവയ്പും ഉണ്ടായത്.
കൂത്താട്ടുകുളത്ത് ചികിത്സയ്ക്കെത്തിയ ഒഡിഗ (80) കഴിഞ്ഞദിവസം രാവിലെ പ്രഭാത നടത്തത്തിനിടെ ഹൃദയാഘാതം മൂലം കുഴഞ്ഞുവീണു മരിക്കുകയായിരുന്നു. ഇപ്പോഴത്തെ പ്രതിപക്ഷ നേതാവുകൂടിയായ അദ്ദേഹത്തിനു കെനിയയിൽ വലിയ ജനസമ്മതിയുണ്ട്.
പ്രസിഡന്റ് വില്യം റൂട്ടോ രാജ്യത്ത് ഏഴു ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കമുള്ള ലോകനേതാക്കൾ നേരത്തേ അനുശോചനം അറിയിച്ചിരുന്നു.
വെനസ്വേലയിൽ സിഐഎ ഓപ്പറേഷൻ; സ്ഥിരീകരിച്ച് ട്രംപ്
വാഷിംഗ്ടൺ ഡിസി: അമേരിക്കൻ ചാരസംഘടനയായ സിഐഎഎയ്ക്കു വെനസ്വേലയിൽ രഹസ്യ ഓപ്പറേഷൻ നടത്താൻ അനുമതി നല്കിയതായി പ്രസിഡന്റ് ട്രംപ് സ്ഥിരീകരിച്ചു.
നേരത്തേ ന്യൂയോർക്ക് ടൈംസ് പത്രമാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡുറോയെ അധികാരഭ്രഷ്ടനാക്കാനാണു ട്രംപ് ഭരണകൂടം പദ്ധതിയിടുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു.
എന്നാൽ, വെനസ്വേലയിൽനിന്ന് അമേരിക്കയിലേക്കുള്ള അനധികൃത കുടിയേറ്റവും മയക്കുമരുന്നുകടത്തും തടയാൻവേണ്ടിയാണ് സിഐഎ ഓപ്പറേഷനെന്നു ട്രംപ് മാധ്യമപ്രവർത്തകർക്കു മുന്നിൽ അവകാശപ്പെട്ടു. മഡുറോയെ വധിക്കാൻ സിഐഎയ്ക്ക് അധികാരം നല്കിയിട്ടുണ്ടോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് ഉത്തരം നല്കാൻ ട്രംപ് തയാറായില്ല.
ഇതിനിടെ, ട്രംപിന്റെ ഉത്തരവു പ്രകാരം യുഎസ് സേന വെനസ്വേലയ്ക്കു സമീപം സൈനികവിന്യാസം ശക്തിപ്പെടുത്തിയിട്ടുണ്ട്. അടുത്തകാലത്ത് മയക്കുമരുന്നുകടത്തു സംഘങ്ങൾക്കു നേർക്ക് എന്ന പേരിൽ അഞ്ചു ബോട്ടുകൾ ആക്രമിച്ച് 27 പേരെ വധിക്കുകയും ചെയ്തിരുന്നു. യുഎസ് സേന അധിനിവേശം നടത്തുമെന്ന ഭീതി വെനസ്വേലയിലെ മഡുറോ ഭരണകൂടത്തിനുണ്ടെന്നാണു റിപ്പോർട്ട്.
ചാരസംഘടനകളുടെ പ്രവർത്തനങ്ങൾ ഭരണമേധാവികൾ സ്ഥിരീകരിക്കുന്നത് അപൂർവമാണ്. വെനസ്വേലയുടെ എണ്ണ കരസ്ഥമാക്കാനായി ഭരണകൂട അട്ടിമറിക്ക് അമേരിക്ക പദ്ധതിയിടുന്നതായി അവിടുത്തെ സർക്കാർ ഇന്നലെ ആരോപിച്ചു. യുഎന്നിൽ വിഷയം ഉന്നയിക്കുമെന്നും സർക്കാർ വ്യക്തമാക്കി.
മൃതദേഹങ്ങൾ കൈമാറാൻ സമയം ചോദിച്ച് ഹമാസ്; വെടിനിർത്തൽ തകരുമെന്ന് ആശങ്ക
ടെൽ അവീവ്: ഇസ്രേലി ബന്ദികളുടെ മൃതദേഹങ്ങൾ വിട്ടുനല്കുന്നതിനു ഹമാസ് ഭീകരർ സമയം ചോദിച്ചത് ഗാസ വെടിനിർത്തലിനു ഭീഷണിയാകുമെന്ന ആശങ്ക ശക്തം. വെടിനിർത്തൽ ധാരണ പ്രകാരം ബന്ദികളുടെ മൃതദേഹങ്ങൾ വിട്ടുനല്കുന്നതിൽ ഹമാസ് വീഴ്ച വരുത്തുന്നതായി ഇസ്രേലി വൃത്തങ്ങൾ ആരോപിച്ചു.
ബുധനാഴ്ച രാത്രി വരെ 10 മൃതദേഹങ്ങളാണു ഹമാസ് കൈമാറിയിട്ടുള്ളത്. ഇതിലൊന്ന് ബന്ദിയുടേതല്ലെന്നു ഫോറൻസിക് പരിശോധനയിൽ വ്യക്തമായി. ഇനി 19 മൃതദേഹങ്ങളാണു ഹമാസ് വിട്ടുനല്കാനുള്ളത്.
വീണ്ടെടുക്കാൻ കഴിയുന്ന മൃതദേഹങ്ങളെല്ലാം കൈമാറിയെന്നാണു ഹമാസ് അറിയിച്ചത്. യുദ്ധത്തിൽ തരിപ്പണമായ ഗാസയിലെ കെട്ടിടാവശിഷ്ടങ്ങൾ നീക്കം ചെയ്ത് അവശേഷിക്കുന്ന മൃതദേഹങ്ങൾ കണ്ടെത്തണമെങ്കിൽ വലിയ മെഷീനുകൾ ആവശ്യമാണെന്നും ഹമാസ് വൃത്തങ്ങൾ പറഞ്ഞു.
മൃതദേഹങ്ങൾ വിട്ടുനല്കിയില്ലെങ്കിൽ യുദ്ധം പുനരാരംഭിച്ച് ഹമാസിന്റെ പരാജയം ഉറപ്പാക്കുമെന്ന് ഇസ്രേലി പ്രതിരോധ മന്ത്രി ഇസ്രയേൽ കാറ്റ്സ് പറഞ്ഞു.
അതേസമയം, ബന്ദികളുടെ മൃതദേഹങ്ങൾ കണ്ടെത്താൻ സമയം വേണ്ടിവരുമെന്നും വെടിനിർത്തൽ തകരില്ലെന്നും അമേരിക്കൻ വൃത്തങ്ങൾ സൂചിപ്പിച്ചു.
മൃതദേഹങ്ങൾ വിട്ടുകിട്ടാത്തതിന്റെ പേരിൽ ഈജിപ്തിൽനിന്നു ഗാസയിലേക്കുള്ള റാഫ അതിർത്തി തുറക്കുന്നത് ഇസ്രയേൽ വൈകിക്കുകയാണ്. അതിർത്തി ഉടൻ തുറക്കുമെന്നാണ് ഇസ്രയേൽ അറിയിച്ചതെങ്കിലും ഇതിനു തീയതി നിശ്ചയിച്ചിട്ടില്ല.
തുറന്നാലും റാഫയിൽക്കൂടി സഹായവസ്തുക്കൾ കടത്തിവിടില്ലെന്നാണ് ഇസ്രേലി നിലപാട്. നൂറുകണക്കിനു ലോറികൾ സഹായവസ്തുക്കളുമായി ഈജിപ്ഷ്യൻ ഭാഗത്തു കാത്തുകിടക്കുന്നുണ്ട്. മറ്റു ഭാഗങ്ങളിലൂടെ ഗാസയിലേക്കു സഹായവസ്തുക്കൾ പ്രവേശിക്കുന്നുണ്ട്. ബുധനാഴ്ച 600 ട്രക്കുകൾ കടത്തിവിട്ടതായി ഇസ്രയേൽ അറിയിച്ചു.
ഇതിനിടെ, ഇസ്രയേൽ ഇന്നലെ 30 പലസ്തീനികളുടെ മൃതദേഹങ്ങൾകൂടി ഗാസയിലേക്കു വിട്ടുനല്കി. ഇസ്രയേൽ വിട്ടുനല്കിയ മൃതദേഹങ്ങളുടെ എണ്ണം 120 ആയി. ഒരു ഇസ്രേലി ബന്ദിയുടെ മൃതദേഹത്തിനു പകരം 15 പലസ്തീനികളുടെ മൃതദേഹം ഇസ്രയേൽ കൈമാറുമെന്നാണ് ധാരണ.
മാർപാപ്പയെ ജോർദാനിലേക്കു ക്ഷണിച്ച് അബ്ദുള്ള രാജാവ്
വത്തിക്കാൻ സിറ്റി: ജോര്ദാന് രാജാവ് അബ്ദുള്ള രണ്ടാമൻ വത്തിക്കാനിൽ ലെയോ പതിനാലാമന് മാർപാപ്പയെ സന്ദർശിച്ചു. അപ്പസ്തോലിക് കൊട്ടാരത്തിൽ നടന്ന കൂടിക്കാഴ്ചയില് അബ്ദുള്ള രാജാവിനൊപ്പം ഭാര്യ റാനിയ രാജ്ഞിയുമുണ്ടായിരുന്നു.
മാർപാപ്പയെ ജോർദാനിലേക്കു ക്ഷണിച്ച രാജാവ്, ജോര്ദാനിൽ ഈശോയുടെ ജ്ഞാനസ്നാനം നടന്ന സ്ഥലം ഉള്പ്പെടെ ക്രൈസ്തവ പൈതൃക സ്ഥലങ്ങള് സംരക്ഷിക്കുന്നതിന് തങ്ങള് ശ്രദ്ധാലുക്കളാണെന്നും തുടര്ന്നും സംരക്ഷണത്തിന് തങ്ങള് പ്രതിജ്ഞാബദ്ധരാണെന്നും മാർപാപ്പയെ അറിയിച്ചു.
ജോർദാനും വത്തിക്കാനും തമ്മിലുള്ള അടുത്ത ബന്ധം, സമാധാനം കൈവരിക്കുന്നതിനുള്ള സഹകരണത്തിനുള്ള വഴികൾ, സഹിഷ്ണുതയുടെയും സംഭാഷണത്തിന്റെയും മൂല്യങ്ങൾ പ്രോത്സാഹിപ്പിക്കൽ എന്നീ വിഷയങ്ങൾ മാർപാപ്പയും രാജാവും ചർച്ച ചെയ്തു.
ജോർദാനുമായി വത്തിക്കാന് അടുത്ത ബന്ധമാണുള്ളത്. അബ്ദുള്ള രാജാവും റാനിയ രാജ്ഞിയും ഫ്രാൻസിസ് മാർപാപ്പയുടെ സംസ്കാരച്ചടങ്ങിൽ പങ്കെടുത്തിരുന്നു. ലെയോ മാർപാപ്പയുടെ സ്ഥാനാരോഹണ വിശുദ്ധ കുർബാനയിൽ പങ്കെടുക്കാൻ രാജകുടുംബാംഗങ്ങൾ ഉൾപ്പെടെയുള്ള പ്രതിനിധിസംഘത്തെയും ജോർദാൻ അയച്ചിരുന്നു.
ഇടത്, വലത് അവിശ്വാസങ്ങളെ അതിജീവിച്ച് ഫ്രഞ്ച് പ്രധാനമന്ത്രി ലെക്കോർണു
പാരീസ്: ദിവസങ്ങൾക്കു മുന്പ് വീണ്ടും ഫ്രഞ്ച് പ്രധാനമന്ത്രിപദത്തിൽ നിയമിതനായ സെബാസ്റ്റ്യൻ ലെക്കോർണു ഇന്നലെ പാർലമെന്റിൽ രണ്ടുതവണ അവിശ്വാസത്തെ അതിജീവിച്ചു. ലെകോർണുവിന്റെ ന്യൂനപക്ഷ സർക്കാരിനു പിടിച്ചുനിൽക്കാനായതു പ്രസിഡന്റ് ഇമ്മാനുവൽ മക്രോണിന് ആശ്വാസം പകരും.
തീവ്ര ഇടതു പാർട്ടിയായ എൽഎഫ്ഐയും തീവ്ര വലതു പാർട്ടിയായ നാഷണൽ റാലിയുമാണ് അവിശ്വാസ പ്രമേയങ്ങൾ അവതരിപ്പിച്ചത്. മിതവാദികളായ ഇടതു പാർട്ടികൾ ലെകോർണുവിനെ പിന്തുണച്ചതിനാൽ രണ്ടു പ്രമേയങ്ങളും പരാജയപ്പെട്ടു.
പ്രസിഡന്റ് മക്രോണിന്റെ ജനപ്രീതി കുറഞ്ഞ പെൻഷൻ പരിഷ്കരണ പദ്ധതി ഉപേക്ഷിക്കുമെന്ന് ലെകോർണു വാഗ്ദാനം ചെയ്തതു മൂലമാണ് ഇടതുപക്ഷ പാർട്ടികൾ ലെകോർണുവിന് അനുകൂലമായി രംഗത്തുവന്നത്.
ഇതിനിടെ, മരീൻ ലെ പെൻ നയിക്കുന്ന നാഷണൽ റാലി, എത്രയും വേഗം പാർലമെന്റ് തെരഞ്ഞെടുപ്പ് നടത്തണമെന്ന് വീണ്ടും ആവശ്യപ്പെട്ടു. തെരഞ്ഞെടുപ്പുണ്ടായാൽ നാഷണൽ റാലിക്കു ഗുണകരമാകുമെന്നാണു വിലയിരുത്തൽ.
പാക് ടാങ്കുകൾ പിടിച്ചെടുത്തെന്ന് അഫ്ഗാനിസ്ഥാൻ; ആക്രി വാങ്ങിയതെന്ന് പാക്കിസ്ഥാൻ
കാബൂൾ: പാക്കിസ്ഥാനുമായി ഏറ്റുമുട്ടൽ നടക്കുന്നതിനിടെ അഫ്ഗാനിസ്ഥാനിലെ സ്പിൻ ബോൾഡാക് നഗരത്തിലൂടെ ടാങ്കുകൾ പോകുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി. അഫ്ഗാനിസ്ഥാനിലെ താലിബാൻകാർ പാക് സേനയിൽനിന്നു പിടിച്ചെടുത്തതാണ് ഈ ടാങ്കുകൾ എന്ന് വീഡിയോയിൽ അവകാശപ്പെടുന്നു.
ബുധനാഴ്ച അഫ്ഗാനിസ്ഥാനും താലിബാനും തമ്മിൽ 48 മണിക്കൂർ വെടിനിർത്തൽ പ്രാബല്യത്തിൽ വരുന്നതിനു മുന്പാണു വീഡിയോ പുറത്തുവന്നത്. ഇരു രാജ്യങ്ങളും തമ്മിലുള്ള ഏറ്റുമുട്ടൽ കേന്ദ്രീകരിച്ചിരുന്നത് സ്പിൻ ബോൾഡാക്കിലായിരുന്നു.
അതേസമയം, ടാങ്കുകൾ പാക് സേനയുടേതല്ലെന്ന് അവിടുത്തെ പ്രതിരോധമന്ത്രി ഖ്വാജ ആസിഫ് പറഞ്ഞു. താലിബാൻകാർ ഇത് ആക്രി വ്യാപാരിയിൽനിന്നു വാങ്ങിയതാകാം എന്നും അദ്ദേഹം പരിഹസിച്ചു.
സോവ്യറ്റ് കാലത്തെ ടി-55 ഇനം ടാങ്കുകളാണ് ഇവയെന്നു സൂചനയുണ്ട്. എൺപതുകൾ മുതൽ അഫ്ഗാനിസ്ഥാനിൽ ഇത്തരം ടാങ്കുകളുണ്ട്. ഇതിനിടെ, ഇന്നലെ വെടിനിർത്തൽ ലംഘനങ്ങൾ ഉണ്ടായില്ലെന്നാണു റിപ്പോർട്ട്.
ഡമാസ്കസ്: സിറിയൻ സേനയുടെ ബസിനെ ലക്ഷ്യമിട്ട ബോംബ് സ്ഫോടനത്തിൽ നാലു പട്ടാളക്കാർ കൊല്ലപ്പെടുകയും ഒട്ടേറെപ്പേർക്കു പരിക്കേൽക്കുകയും ചെയ്തു. തെക്കൻ നഗരമായ ദെയിർ അൽ സോറിനു സമീപമായിരുന്നു സംഭവം.
വേൾഡ് ഫുഡ് പ്രോഗ്രാം പ്രതിസന്ധിയിൽ ; കൈമലർത്തി അമേരിക്ക
ജനീവ: മുൻനിര രാജ്യങ്ങൾ ധനസഹായം വെട്ടിക്കുറച്ചതോടെ ഐക്യരാഷ്ട്ര സംഘടനയുടെ ഭക്ഷ്യസഹായ ഏജൻസിയായ വേൾഡ് ഫുഡ് പ്രോഗ്രാം (ഡബ്ല്യുഎഫ്പി) പ്രതിസന്ധിയിൽ.
അടിയന്തരസഹായം ആവശ്യമുള്ള ആറ് രാജ്യങ്ങളിലെ പ്രവർത്തനങ്ങളെ പ്രതികൂലമായി ബാധിക്കുന്നതായും ഏകദേശം 1.4 കോടി ആളുകൾ കൊടുംപട്ടിണിയിലാകുമെന്നും ഡബ്ല്യുഎഫ്പി മുന്നറിയിപ്പു നൽകി.
ട്രംപ് ഭരണകൂടവും പാശ്ചാത്യരാജ്യങ്ങളും ധനസഹായം വെട്ടിക്കുറച്ചതോടെ കടുത്ത സാമ്പത്തിക വെല്ലുവിളി നേരിടുകയാണെന്ന് ഡബ്ല്യുഎഫ്പി. അഫ്ഗാനിസ്ഥാൻ, കോംഗോ, ഹെയ്തി, സൊമാലിയ, ദക്ഷിണ സുഡാൻ, സുഡാൻ എന്നിവയാണ് അടിയന്തര സഹായം ആവശ്യമുള്ള രാജ്യങ്ങൾ. കഴിഞ്ഞ വർഷം ഏകദേശം 1,000 കോടി ഡോളർ സഹായമാണ് ലഭിച്ചത്.
ഈ വർഷം രാജ്യങ്ങളുടെ ധനസഹായത്തിൽ 40 ശതമാനം കുറവാണുണ്ടായതെന്ന് സംഘടന അറിയിച്ചു. ആഗോള പട്ടിണി ഇതിനകം റെക്കോർഡ് നിലയിലാണെന്ന് ഡബ്ല്യുഎഫ്പി റിപ്പോർട്ടിൽ പറയുന്നു. 31.90 കോടി ആളുകൾ കടുത്ത ഭക്ഷ്യക്ഷാമം നേരിടുകയാണ്. ഇതിൽ 4.4 കോടി പേർ അടിയന്തരസഹായം ആവശ്യമുള്ളവരാണ്.
ഗാസയിലും സുഡാനിലും ക്ഷാമം പൊട്ടിപ്പുറപ്പെട്ടിരിക്കുകയാണ്. അഫ്ഗാനിസ്ഥാനിൽ, ഭക്ഷ്യക്ഷാമം നേരിടുന്നവരിൽ 10 ശതമാനത്തിൽ താഴെ ആളുകൾക്കു മാത്രമേ സഹായം എത്തുന്നുള്ളൂ. ഈ വർഷം അമേരിക്ക ഏകദേശം 150 കോടി ഡോളർ നൽകുമെന്നാണ് ഡഡബ്ല്യുഎഫ്പി പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ വർഷം ഇത് ഏകദേശം 450 കോടി ഡോളറായിരുന്നു. മറ്റ് പ്രമുഖ രാജ്യങ്ങളും ധനസഹായം വെട്ടിക്കുറച്ചിട്ടുണ്ട്.
വിടവാങ്ങിയത് കെനിയൻ ജനാധിപത്യത്തിന്റെ പിതാവ്
നയ്റോബി: കെനിയൻ ജനാധിപത്യത്തിന്റെ പിതാവായാണ് അന്തരിച്ച മുൻ പ്രധാനമന്ത്രി റെയ്ല അമൊളൊ ഒഡിഗ അറിയപ്പെടുന്നത്.
മുൻ ഭരണാധികാരി ഡാനിയേൽ അറാപ് മൊയിയുടെ ഏകാധിപത്യത്തിനെതിരേ പടപൊരുതിയ അദ്ദേഹം രാജ്യത്തെ ജനാധിപത്യത്തിലേക്കു നയിച്ചു. വർഷങ്ങളോളം കെനിയൻ രാഷ്ട്രീയത്തിലെ അതികായനായിരുന്നു ഒഡിഗ.
അഞ്ചു തവണ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. എംവായ് കിബാക്കി തന്നെ വഞ്ചിച്ചുവെന്ന് ഒഡിഗ ആരോപിച്ച 2007ലെ വിവാദപരമായ തെരഞ്ഞെടുപ്പ് കെനിയയെ ഏറ്റവും വലിയ പ്രതിസന്ധിയിലേക്ക് നയിച്ചു. തുടർന്നുണ്ടായ സംഘർഷത്തിൽ 1200 പേർ കൊല്ലപ്പെടുകയും ആറു ലക്ഷത്തോളം പേർ ഭവനരഹിതരാകുകയും ചെയ്തു.
പ്രതിസന്ധി പരിഹരിക്കുന്നതിനായി മുൻ യുഎൻ സെക്രട്ടറി ജനറൽ കോഫി അന്നന്റെ മധ്യസ്ഥതയിൽ അധികാരം പങ്കിടൽ കരാർ നിലവിൽ വരികയും പിന്നാലെ ഒഡിഗ പ്രധാനമന്ത്രിയായി ഐക്യസർക്കാർ രൂപീകരിക്കുകയും ചെയ്തു.
കെനിയയുടെ പ്രഥമ വൈസ് പ്രസിഡന്റ് ജാരാമൊഗി ഒഡിഗയുടെ മകനാണ് റെയ്ല അമൊളൊ ഒഡിഗ.
വീണ്ടും ഏറ്റുമുട്ടൽ; 40 താലിബാൻകാരെ വധിച്ചെന്ന് പാക്കിസ്ഥാൻ
ഇസ്ലാമബാദ്: അഫ്ഗാൻ താലിബാൻ നടത്തിയ ഒന്നിലധികം ആക്രമണശ്രമങ്ങളെ വിജയകരമായി ചെറുത്തതായി പാക്കിസ്ഥാൻ സൈന്യം. അതിർത്തി കടന്ന് ആക്രമണം നടത്താൻ ശ്രമിച്ച 40 അഫ്ഗാൻ താലിബാൻകാരെ വധിച്ചതായും പാക് സൈന്യം അറിയിച്ചു. നിരവധി ടാങ്കുകളും തകർക്കപ്പെട്ടു.
അതേസമയം, തെഹ്രിക് ഇ താലിബാനും (പാക് താലിബാൻ) ഭീകരസംഘടനയും അഫ്ഗാൻ താലിബാനും ചേർന്ന് കൂടുതൽ ആക്രമണങ്ങൾക്ക് ശ്രമിച്ചുവരികയാണെന്നാണ് നിഗമനം. പാക്-അഫ്ഗാൻ ഫ്രണ്ട്ഷിപ്പ് ഗേറ്റും നശിപ്പിക്കപ്പെട്ടു.
കഴിഞ്ഞ രാത്രി ഖൈബർ പഖ്തൂൺഖ്വാ പ്രവിശ്യയിലെ കുറം സെക്ടറിലും പാക് അതിർത്തി പോസ്റ്റുകൾ താലിബാൻ ലക്ഷ്യം വയ്ക്കുകയുണ്ടായി. എന്നാൽ, പാക് ആരോപണങ്ങൾ അഫ്ഗാനിസ്ഥാൻ നിഷേധിച്ചു.
48 മണിക്കൂർ വെടിനിർത്തൽ
ഇസ്ലാമാബാദ്: അഫ്ഗാനിസ്ഥാനുമായി 48 മണിക്കൂർ വെടിനിർത്തലിനു സമ്മതിച്ചെന്ന് പാക്കിസ്ഥാൻ അറിയിച്ചു. താലിബാന്റെ അഭ്യർഥപ്രകാരമാണ് വെടിനിർത്തലെന്ന് പാക് വിദേശകാര്യ ഓഫീസ് അറിയിച്ചു. ഇന്നലെ വൈകുന്നേരം ആറിന് വെടിനിർത്തിൽ പ്രാബല്യത്തിലായി.
ഹമാസ് ആയുധം താഴെ വയ്ക്കണം; അല്ലെങ്കിൽ വയ്പിക്കുമെന്ന് ട്രംപ്
വാഷിംഗ്ടൺ ഡിസി: ഹമാസ് ഭീകരർ ആയുധം താഴെവയ്ക്കണമെന്നും അല്ലെങ്കിൽ ബലപ്രയോഗത്തിലൂടെ ഹമാസിനെ നിരായുധീകരിക്കുമെന്നും യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ മുന്നറിയിപ്പ്. ചൊവ്വാഴ്ച വൈറ്റ്ഹൗസിൽ അർജന്റൈൻ പ്രസിഡന്റ് ഹാവിയർ മിലേയുമായി കൂടിക്കാഴ്ച നടത്തുന്നതിനിടെയാണ് ട്രംപ് ഇക്കാര്യം മാധ്യമങ്ങളോടു പറഞ്ഞത്.
“ഹമാസ് ആയുധം താഴെ വച്ചില്ലെങ്കിൽ ഞങ്ങൾ താഴെ വയ്പിക്കും. അത് ഉടനുണ്ടാകും. ചിലപ്പോൾ അക്രമമാർഗത്തിലൂടെയായിരിക്കും. എന്തായാലും അവരെ നിരായുധീകരിച്ചിരിക്കും”- തന്റെ സന്ദേശം മധ്യസ്ഥർ മുഖേന ഹമാസിനെ അറിയിച്ചിട്ടുണ്ടെന്നും ട്രംപ് പിന്നീട് വ്യക്തമാക്കി.
ഗാസയിൽ അംഗീകരിക്കപ്പെട്ട ട്രംപിന്റെ വെടിനിർത്തൽ പദ്ധതിയിൽ ഹമാസിന്റെ നിരായുധീകരണവും വ്യവസ്ഥ ചെയ്യുന്നുണ്ട്. ഹമാസ് ആയുധം താഴെ വയ്ക്കാൻ സമ്മതിച്ചുവെന്നാണു റിപ്പോർട്ട്. എന്നാൽ ,സുരക്ഷയും ക്രമസമാധാനവും കണക്കിലെടുത്ത് കുറച്ചുനാളത്തേക് ഹമാസിനെ ഗാസയിൽ തുടരാൻ അനുവദിക്കുമെന്ന സൂചന ട്രംപ് നേരത്തേ നല്കിയിരുന്നു.
ഹമാസ് കൈമാറിയ മൃതദേഹം ബന്ദിയുടേതല്ല: ഇസ്രയേൽ
ടെൽ അവീവ്: ചൊവ്വാഴ്ച ഹമാസ് വിട്ടുകൊടുത്ത നാലു മൃതദേഹങ്ങളില് മൂന്നു പേരെയേ തിരിച്ചറിയാൻ കഴിഞ്ഞുള്ളൂവെന്ന് ഇസ്രയേൽ അറിയിച്ചു.
നാലാമത്തെ മൃതദേഹം ഒരു ബന്ദിയുടേതുമല്ലെന്നാണു ഫോറൻസിക് പരിശോധനയിൽ കണ്ടെത്തിയത്. ചൊവ്വാഴ്ച വരെ ബന്ദികളുടേതെന്നു പറഞ്ഞ് എട്ടു മൃതദേഹങ്ങളാണു ഹമാസ് കൈമാറിയിട്ടുള്ളത്. ബുധനാഴ്ച രാത്രി നാലു മൃതദേഹങ്ങൾകൂടി കൈമാറുമെന്നാണു റിപ്പോർട്ട്.
വെടിനിർത്തൽ ധാരണ പ്രകാരം ബന്ദികളുടെ മൃതദേഹങ്ങൾ മുഴുവൻ കൈമാറുന്നതിൽ ഹമാസ് കാലതാമസം വരുത്തുന്നതിൽ ഇസ്രയേൽ അമർഷം പ്രകടിപ്പിച്ചു. എല്ലാ ബന്ദികളുടെയും മൃതദേഹങ്ങൾ ലഭിക്കുന്നതുവരെ ഗാസയിലേക്കുള്ള സഹായം വൈകിക്കുമെന്ന് ഇസ്രയേൽ കഴിഞ്ഞ ദിവസം ഭീഷണി മുഴക്കി. എന്നാൽ, ഇന്നലെ ഗാസയിലേക്ക് പതിവുള്ള സഹായവസ്തുക്കൾ കടത്തിവിട്ടു എന്നാണു റിപ്പോർട്ട്.
ബന്ദികളുടെ മൃതദേഹങ്ങൾ കണ്ടെത്താൻ വൈഷമ്യം നേരിടുന്നുവെന്നാണു ഹമാസ് അറിയിച്ചിരിക്കുന്നത്. ഇസ്രയേലിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫോറൻസിക് മെഡിസിൻ എന്ന സ്ഥാപനത്തിലാണ് മൃതദേഹങ്ങൾ പരിശോധിച്ച് ബന്ദികളുടേതാണോ അല്ലയോ എന്നു സ്ഥിരീകരിക്കുന്നത്.
ബന്ദികളുടെ മൃതദേഹം വിട്ടുകിട്ടാൻ വൈകുന്നതു വെടിനിർത്തൽ ധാരണയുടെ ലംഘനമായി പരിഗണിക്കുമെന്നും ഉചിതമായ പ്രതികരണം ഉണ്ടാകുമെന്നും ഇസ്രേലി പ്രതിരോധ മന്ത്രി ഇസ്രയേൽ കാറ്റ്സ് മുന്നറിയിപ്പു നല്കി.
മരണപ്പെട്ട ബന്ദികളുടെ മൃതദേഹങ്ങൾ കണ്ടെത്തി അനുവദിക്കപ്പെട്ട സമയത്തിനുള്ളിൽ കൈമാറാൻ ഹമാസിനും പലസ്തീനിലെ മറ്റ് ഭീകര സംഘടനകൾക്കും കഴിഞ്ഞേക്കില്ലെന്നു സൂചനയുണ്ട്. മൃതദേഹങ്ങൾ കണ്ടെത്താനായി അന്താരാഷ്ട്ര ദൗത്യസേനയെ നിയോഗിക്കണമെന്ന ആവശ്യം ഇസ്രയേലിലെ ചില ഉദ്യോഗസ്ഥർ മുന്നോട്ടുവച്ചു.
ഹമാസ് നിശ്ചിത സമയത്തിനുള്ളിൽ ബന്ദികളുടെ മൃതദേഹങ്ങൾ കൈമാറാത്തത് പലസ്തീനികൾക്കും ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്. ഇസ്രയേൽ ഇത് വെടിനിർത്തൽ ലംഘനമായി പരിഗണിക്കുമെന്നും ഗാസയിൽ ആക്രമണം പുനരാരംഭിച്ചേക്കും എന്നുള്ള ആശങ്ക പലസ്തീനികൾ പങ്കുവച്ചു.
ആഗോള പ്രേഷിതദിനത്തിൽ പങ്കാളികളാകാന് മാർപാപ്പയുടെ ആഹ്വാനം
വത്തിക്കാന് സിറ്റി: കത്തോലിക്കാസഭ ഈമാസം 19ന് ആചരിക്കുന്ന ആഗോള പ്രേഷിതദിനത്തിൽ പങ്കാളികളാകാൻ ഏവരോടും അഭ്യർഥിച്ച് ലെയോ പതിനാലാമൻ മാർപാപ്പ.
പ്രാദേശിക സഭകളില് ഈ ദിനത്തിന്റെ പ്രാധാന്യം അനുസ്മരിക്കണമെന്നും വീഡിയോ സന്ദേശത്തിൽ മാർപാപ്പ ആഹ്വാനം ചെയ്തു.
സഭ മുഴുവൻ മിഷണറിമാർക്കുവേണ്ടിയും അവരുടെ അപ്പസ്തോലിക പ്രവർത്തനത്തിന്റെ ഫലത്തിനുവേണ്ടിയും പ്രാർഥനയിൽ ഒരുമിക്കുന്ന ആഗോള പ്രേഷിത ദിനം ഒക്ടോബർ മാസം 19ന് ആഘോഷിക്കുകയാണെന്നു പറഞ്ഞാണ് മാർപാപ്പയുടെ സന്ദേശം ആരംഭിക്കുന്നത്.
താൻ വൈദികനും പിന്നീട് പെറുവിൽ മിഷണറിയും മെത്രാനുമായിരുന്നപ്പോൾ ഈ ദിനം വിശ്വാസത്തോടെയും പ്രാർഥനകളോടെയും ദാനധർമങ്ങളിലൂടെയുമാണ് ആചരിച്ചിരുന്നതെന്നും സമൂഹത്തെ പരിവർത്തനം ചെയ്യുന്നതിനു താൻ സാക്ഷിയാണെന്നും മാർപാപ്പ സന്ദേശത്തിൽ അനുസ്മരിച്ചു.
ലോകത്തിലെ എല്ലാ കത്തോലിക്ക ഇടവകകളെയും ആഗോള പ്രേഷിത ഞായറാഴ്ച ആചരണത്തില് പങ്കെടുക്കുവാൻ മാർപാപ്പ ക്ഷണിച്ചു.
പ്രാർഥനകളും സഹായങ്ങളും പ്രേഷിതമേഖലകളിലുള്ള സഹോദരങ്ങൾക്കിടയിൽ സുവിശേഷം പ്രചരിപ്പിക്കുന്നതിനും അജപാലന-മതബോധന പദ്ധതികളെ സഹായിക്കുന്നതിനും പുതിയ പള്ളികൾ പണിയുന്നതിനും ആതുര -വിദ്യാഭ്യാസ പ്രവർത്തനങ്ങളെ പിന്തുണയ്ക്കുന്നതിനും സഹായകരമായി മാറുമെന്ന് മാർപാപ്പ പറഞ്ഞു.
ജനങ്ങൾക്കിടയിൽ ‘പ്രത്യാശയുടെ മിഷണറിമാർ’ ആകുവാൻ ജ്ഞാനസ്നാനം വഴിയായി നമുക്ക് ലഭിച്ച ആഹ്വാനത്തെക്കുറിച്ച് പ്രേഷിതദിനത്തിൽ നാം ഒരുമിച്ച് ചിന്തിക്കണമെന്നും മാർപാപ്പ ഓർമിപ്പിച്ചു.
നമ്മുടെ പ്രത്യാശയായ യേശുക്രിസ്തുവിനെ ഭൂമിയുടെ അതിരുകളിലേക്ക് കൊണ്ടുവരാനുള്ള നമ്മുടെ മധുരവും സന്തോഷകരവുമായ പ്രതിബദ്ധത പുതുക്കാം. ലോകമെമ്പാടുമുള്ള മിഷണറിമാരെ സഹായിക്കാനുള്ള മാർപാപ്പായുടെ ഉദ്യമങ്ങളെ സഹായിക്കുന്ന ഏവർക്കും നന്ദിയർപ്പിച്ചും ദൈവാനുഗ്രഹങ്ങള് നേർന്നുകൊണ്ടുമാണ് വീഡിയോ സന്ദേശം അവസാനിക്കുന്നത്.
മാർപാപ്പയ്ക്കു സമ്മാനമായി കുതിര
വത്തിക്കാൻ സിറ്റി: ലെയോ പതിനാലാമൻ മാർപാപ്പയ്ക്ക് സമ്മാനമായി കുതിരയെ ലഭിച്ചു. പോളണ്ടിലെ കൊഒബ്രെസെഗ് ബുഡിസ്റ്റോവോയിലുള്ള മിചാൽസ്കി സ്റ്റഡ് ഫാം ഉടമ ആന്ദ്രെ മിചാൽസ്കിയാണ് വെളുത്ത അറേബ്യൻ കുതിരയെ മാർപാപ്പയ്ക്കു സമ്മാനമായി നൽകിയത്.
മാർപാപ്പ പെറുവിൽ മിഷണറിയായിരിക്കെ കുതിരപ്പുറത്തു കയറി നിൽക്കുന്ന ചിത്രം കണ്ടതോടെ അത്തരമൊരു കുതിരയെ സമ്മാനിക്കാൻ താൻ തീരുമാനിക്കുകയായിരുന്നുവെന്ന് മിചാൽസ്കി പറഞ്ഞു.
മാർപാപ്പയുടെ ളോഹയോടു സാമ്യം പുലർത്താനാണു വെളുത്ത കുതിരയെ സമ്മാനത്തിനായി തെരഞ്ഞെടുത്തതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കുതിരകളുടെ ബ്രീഡിംഗ്, പരിശീലനം തുടങ്ങിയവയ്ക്കൊപ്പം പന്തയക്കുതിരകളും മിചാൽസ്കിയുടെ ഫാമിലുണ്ട്. കഴിഞ്ഞമാസം ഇലക്ട്രിക് കാറും വെള്ള ബൈക്കും മാർപാപ്പയ്ക്കു സമ്മാനമായി ലഭിച്ചിരുന്നു.
അന്തനനാരിവോ: ആഴ്ചകൾ നീണ്ട ‘ജെൻ സി’ പ്രക്ഷോഭത്തിനൊടുവിൽ പ്രസിഡന്റ് അന്ദ്രേയ് രജോലിന നാടുവിട്ട മഡഗാസ്കറിന്റെ ഭരണം പിടിച്ചെടുത്തതായി സൈന്യം അറിയിച്ചു.
പുതിയ സർക്കാർ രൂപവത്കരിക്കുമെന്നും രണ്ടു വർഷത്തിനുള്ളിൽ തെരഞ്ഞെടുപ്പു നടത്തുമെന്നും പട്ടാള മേധാവി കേണൽ മൈക്കിൾ അറിയിച്ചു. തെരഞ്ഞെടുപ്പു കമ്മീഷനെ സസ്പെൻഡ് ചെയ്തു. പുതിയ ഭരണകൂടത്തിൽ ജെൻ സി പ്രക്ഷോഭകരെ ഉൾപ്പെടുത്തുമെന്നും പട്ടാള മേധാവി കൂട്ടിച്ചേർത്തു.
അഴിമതി, സ്വജന പക്ഷപാതം, വിലക്കയറ്റം തുടങ്ങിയവയുടെ പേരിലാണ് യുവജനങ്ങൾ പ്രക്ഷോഭം ആരംഭിച്ചത്. സുരക്ഷാസേന പ്രക്ഷോഭം തടയാൻ ശ്രമിച്ചത് 22 പേരുടെ മരണത്തിനിടയാക്കി.
ഇതിനിടെ, പട്ടാളവും പ്രക്ഷോഭത്തിനു പിന്തുണ പ്രഖ്യാപിച്ചതോടെ പ്രസിഡന്റ് രജോലിന രാജ്യംവിട്ടു. അദ്ദേഹം എവിടെയാണെന്നതിൽ വ്യക്തതയില്ല. ദുബായിലോ, ഫ്രാൻസിലോ ആണെന്നു റിപ്പോർട്ടുണ്ട്.
പ്രതിപക്ഷത്തിന്റെ ഇംപീച്ച്മെന്റ് നീക്കം തടയാൻ രജോലിന പാർലമെന്റ് പിരിച്ചുവിടാൻ ശ്രമിച്ചിരുന്നു. ചൊവ്വാഴ്ച പ്രതിപക്ഷവും രജോലിനയുടെ പാർട്ടിയും വൻ ഭൂരിപക്ഷത്തിൽ ഇംപീച്ച്മെന്റ് പാസാക്കി. മഡഗാസ്കർ ഭരണഘടനാ കോടതി പട്ടാളമേധാവി മൈക്കിളിനെ പുതിയ ഭരണാധികാരിയായി പ്രഖ്യാപിച്ചിട്ടുണ്ട്.
ഡിജെയും (ഡിസ്കോ ജോക്കി) വ്യവസായിയുമായിരുന്ന അന്ദ്രേയ് രജോലിന 34-ാം വയസിൽ പട്ടാളത്തിന്റെ പിന്തുണയോടെ അട്ടിമറി നടത്തി ഭരണം പിടിക്കുകയായിരുന്നു.
നാലു വർഷത്തെ ഭരണത്തിനുശേഷം പുറത്താകേണ്ടിവന്ന അദ്ദേഹം 2018ലെ തെരഞ്ഞെടുപ്പിലൂടെ അധികാരത്തിൽ തിരിച്ചെത്തി.
ബംഗ്ലാദേശിൽ തീപിടിത്തം; 16 മരണം
ധാക്ക: ബംഗ്ലാദേശ് തലസ്ഥാനത്ത് ടെക്സ്റ്റൈൽ ഫാക്ടറിയിലുണ്ടായ തീപിടിത്തത്തിൽ 16 പേർ മരിച്ചു. ധാക്കയിലെ മിർപുർ മേഖലയിൽ ചൊവ്വാഴ്ച ഉച്ചയ്ക്കായിരുന്നു സംഭവം. ഫാക്ടറിക്കു സമീപം രാസവസ്തുക്കൾ സൂക്ഷിച്ചിരുന്ന ഗോഡൗണിലും തീപിടിത്തമുണ്ടായി.
ടെക്സ്റ്റൈൽ ഫാക്ടറിയിലെ തീപിടിത്തം മൂന്നു മണിക്കൂറിനകം അണച്ചെങ്കിലും കെമിക്കൽ ഗോഡൗൺ അഗ്നിശമന സേനയ്ക്കു വലിയ വെല്ലുവളിയായിരുന്നു.
വിഷപ്പുക ശ്വസിച്ചതു മൂലമാണു ഭൂരിഭാഗം പേരും മരിച്ചതെന്ന് അധികൃതർ അറിയിച്ചു.
ഭീതി വിതച്ച് ഹമാസിന്റെ പരസ്യ വധശിക്ഷ
ഗാസ: യുദ്ധവിരാമത്തിനു ശേഷം സമാധാനം സ്വപ്നം കാണുന്ന പലസ്തീനികളിൽ ഭീതിവിതച്ച് പരസ്യ വധശിക്ഷ നടപ്പാക്കി ഹമാസ്.
ഇസ്രയേലുമായി സഹകരിച്ചവരെയും ക്രിമിനലുകളെയുമാണ് വധശിക്ഷയ്ക്കു വിധേയരാക്കിയതെന്നാണ് ഹമാസിന്റെ വിശദീകരണം. ഗാസ സിറ്റിയിൽ ഹമാസും ദഗ്മുഷ് ഗോത്രവിഭാഗവും തമ്മിലുണ്ടായ ഏറ്റമുട്ടലിൽ അമ്പതോളം പേർ കൊല്ലപ്പെട്ടതിനു പിന്നാലെയാണ് പരസ്യവധശിക്ഷയുണ്ടായത്.
ഇന്നലെ രാവിലെ ഗാസയിലെ കിഴക്കൻ ഷെജൈയ ജില്ലയിൽ വീണ്ടും വെടിവയ്പുണ്ടായി. ക്രമസമാധാനം പുനഃസ്ഥാപിക്കുന്നതിനും അധാർമിക പ്രവർത്തനങ്ങൾ ഇല്ലാതാക്കാനുമാണ് തങ്ങളുടെ ശ്രമമെന്ന് ഹമാസ് വാദിക്കുമ്പോൾ, വിമർശകരെ നിശബ്ദരാക്കാൻ അരാജകത്വം ഉപയോഗിക്കുകയാണെന്നാണു പലരും ഭയപ്പെടുന്നത്.
ഗാസ അപകടകരമായ പുതിയൊരു ഘട്ടത്തിലേക്കു പ്രവേശിച്ചിരിക്കുകയാണെന്നു മനുഷ്യാവകാശ പ്രവർത്തകൻ ഖലീൽ അബു ഷമ്മല പറയുന്നു. ചരിത്രത്തിലെ ഏറ്റവും ഇരുണ്ട അധ്യായത്തിനാണ് സാക്ഷികളാകുന്നതെന്നും അദ്ദേഹം പറഞ്ഞു. “യുദ്ധം അവസാനിച്ചു, പക്ഷേ മുന്നിലുള്ള വെല്ലുവിളികൾ വളരെ വലുതാണ്” മധ്യഗാസാ മുനമ്പിൽ കഴിയുന്ന അക്ടിവിസ്റ്റ് ഇബ്രാഹിം ഫാരിസ് പറയുന്നു.
പലരും ഗാസ വിട്ടുപോകുന്നത് ഇഷ്ടപ്രകാരമല്ലെന്നും അവർക്ക് ഇവിടെ ഭാവിയില്ലെന്നു തോന്നുന്നതുകൊണ്ടാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വെടിനിർത്തൽ പ്രാബല്യത്തിൽ വന്നതിനു ശേഷമുള്ള ആഭ്യന്തര രക്തച്ചൊരിച്ചിലും പരസ്യ വധശിക്ഷകളും ഗാസയുടെ അടുത്ത യുദ്ധം ഇനി പലസ്തീനികൾക്കിടയിലായിരിക്കുമോ എന്ന ഭയം ശക്തിപ്പെട്ടിരിക്കുകയാണ്.
യുദ്ധഭീതി ഒഴിഞ്ഞു ; ഗാസ ഇനിയെന്ത് ?
ജറൂസലെം: രക്തരൂഷിതമായ രണ്ടു വർഷത്തിനുശേഷം ഗാസയിൽ വെടിനിർത്തൽ പ്രാബല്യത്തിൽവന്നെങ്കിലും ആശങ്ക ഒഴിയുന്നില്ല.
യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ മധ്യസ്ഥതയിൽ നടപ്പിൽവന്ന സമാധാന കരാറിന്റെ അടിസ്ഥാനത്തിൽ ഇരു പക്ഷവും ബന്ദികളെയും തടവുകാരെയും പരസ്പരം കൈമാറി സമാധാന ശ്രമങ്ങളുടെ ആദ്യകടമ്പ കടന്നു.
എന്നാൽ ഗാസയുടെ ഭാവി എന്തെന്നതിൽ ഇപ്പോഴും അനിശ്ചിതത്വം ബാക്കി. ഹമാസിന്റെ നിരായുധീകരണം, ഗാസയെ ആരു ഭരിക്കും- പലസ്തീൻ രാഷ്ട്രം തുടങ്ങിയ പ്രശ്നങ്ങളൊന്നും പരിഹരിക്കപ്പെടാതെ തുടരുകയാണ്.
ബന്ദി കൈമാറ്റത്തോടെ സമാധാന കരാറിന്റെ അടുത്ത ഘട്ട നടപടികൾ മുന്നോട്ടുകൊണ്ടുപോകാനുള്ള ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ മേലുള്ള സമ്മർദം കുറയുകയാണു ചെയ്തിരിക്കുന്നത്. ബന്ദികളെ പൂർണമായും കൈമാറിക്കഴിഞ്ഞാൽ കരാർ പ്രകാരം ഇസ്രയേൽ ഗാസയിലേക്കു ഭക്ഷണവും മറ്റ് സഹായങ്ങളും എത്താൻ അനുവദിക്കേണ്ടതുണ്ട്.
യുദ്ധത്തിൽ തളർന്നുപോയ പലസ്തീനികളുടെ ദുരിതം തുടരുകയാണ്. ഇസ്രേലി ബോംബാക്രമണത്തിൽ ഗാസ സമ്പൂർണമായി തകർന്നിരിക്കുന്നു. അടിസ്ഥാന സൗകര്യങ്ങൾ താറുമാറായി. ഒട്ടനവധി വീടുകൾ നശിപ്പിക്കപ്പെട്ടു.
വർഷങ്ങൾ നീണ്ടുനിൽക്കുന്ന ഗാസയുടെ പുനർനിർമാണത്തിന് ആരാണ് പണം മുടക്കുകയെന്നത് ഇനിയും വ്യക്തമല്ല. കരാറിന്റെ തുടർനടപടികൾ ചർച്ച ചെയ്യാൻ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ നേതൃത്വത്തിൽ ഈജിപ്തിൽ ലോകനേതാക്കൾ സമാധാന ഉച്ചകോടി ചേർന്നു.
ഈ യോഗത്തിൽ നെതന്യാഹു പങ്കെടുത്തില്ല. ജൂത അവധി ദിനമായതിനാലാണ് പങ്കെടുക്കാതിരുന്നതെന്ന് അദ്ദേഹത്തിന്റെ ഓഫീസ് അറിയിച്ചു. എന്നാൽ കരാർ പാലിക്കാൻ താൻ പ്രതിജ്ഞാബദ്ധനാണെന്ന് നെതന്യാഹു ഇസ്രേലി പാർലമെന്റിൽ പറഞ്ഞു.
ഈജിപ്ത് പ്രസിഡന്റ് അബ്ദുൾ ഫത്ത എൽ സിസിയും ട്രംപും അധ്യക്ഷത വഹിച്ച യോഗത്തിൽ ഗാസയുടെയും മിഡിൽ ഈസ്റ്റിന്റെയും ഭാവി സംബന്ധിച്ച് ചർച്ച നടന്നു. ഇരുപതിലധികം ലോകനേതാക്കൾ പങ്കെടുത്ത ഉച്ചകോടിയിൽ പലസ്തീൻ നേതാവ് മഹ്മൂദ് അബ്ബാസും പങ്കെടുത്തു.
കരാറിലെ പരിഹരിക്കാൻ ബുദ്ധിമുട്ടേറിയ വിഷയങ്ങളിലൊന്ന് ഹമാസിന്റെ നിരായുധീകരണമാണ്. ഇസ്രയേൽ ഇതിനായി വാശിപിടിക്കുകയും ചെയ്യുന്നു. എന്നാൽ നിരായുധീകരിക്കാൻ ഹമാസ് വിസമ്മതിക്കുകയും ഇസ്രായേൽ സൈന്യത്തെ ഗാസയിൽനിന്ന് പൂർണമായും പിൻവലിക്കുന്നത് ഉറപ്പാക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്യുന്നു. ഇതുവരെ, ഗാസ സിറ്റിയുടെ ഭൂരിഭാഗം പ്രദേശത്തുനിന്നും ഖാൻ യൂനിസിന്റെ തെക്കൻ നഗരത്തിൽനിന്നും ഇസ്രയേൽ സൈന്യം പിൻവാങ്ങിയിട്ടുണ്ട്.
എന്നാൽ, തെക്കൻ നഗരമായ റാഫയുടെ മിക്ക ഭാഗങ്ങളിലും ഗാസയുടെ വടക്കേ അറ്റത്തുള്ള പട്ടണങ്ങളിലും ഗാസ-ഇസ്രയേൽ അതിർത്തിയിലും സൈന്യം ഇപ്പോഴും തുടരുകയാണ്. വെടിനിർത്തൽ നിരീക്ഷിക്കാൻ ഏകദേശം 200 യുഎസ് സൈനികർ ഇസ്രയേലിലുണ്ട്.
കരാറിനോടുള്ള ഹമാസിന്റെ പ്രതികരണം, ഇസ്രയേല് നേതൃത്വത്തിന്റെ ഐക്യം, സുരക്ഷയ്ക്കും പുനര്നിര്മാണത്തിനും അന്താരാഷ്ട്ര പങ്കാളികളുടെ സന്നദ്ധത എന്നിവയെ ആശ്രയിച്ചിരിക്കും ട്രംപിന്റെ സമാധാന പദ്ധതിയുടെ വിജയം.
നിലവില് ട്രംപ് അധ്യക്ഷനായ അന്താരാഷ്ട്ര സമാധാന സമിതിയുടെ മേല്നോട്ടത്തിലുള്ള വിദഗ്ധ പലസ്തീന് കമ്മിറ്റിക്കായിരിക്കും ഗാസയുടെ നടത്തിപ്പ് ചുമതല.
അതേസമയം പരിഷ്കരണങ്ങള് അംഗീകരിച്ചാല് ദീര്ഘകാല നിയന്ത്രണം ഒടുവില് പലസ്തീന് അഥോറിറ്റിക്ക് കൈമാറാന് കഴിയും. എങ്കിലും ഗാസയെ ആരാണ് ആത്യന്തികമായി ഭരിക്കുക എന്ന ചോദ്യം പരിഹരിക്കപ്പെടാതെ തുടരുന്നു.
കരുണയുടെ കരംനീട്ടി ലെയോ മാർപാപ്പ
റോം: ഗാസയിലെ കുഞ്ഞുങ്ങളിലേക്കു കരുണയുടെ കരംനീട്ടി ലെയോ പതിനാലാമൻ മാർപാപ്പ. ഗാസയിലെ കുട്ടികൾക്കു മരുന്നുകൾ വിതരണം ചെയ്യാനാണ് മാർപാപ്പ നിർദേശിച്ചത്.
യുദ്ധത്തിന്റെ ഇരകളായ കുരുന്നുകൾക്ക് മരുന്നുകൾ അയയ്ക്കാൻ മാർപ്പാപ്പ പേപ്പൽ ചാരിറ്റീസ് ഓഫീസിനോടു നിർദേശിച്ചു.
ഇതിന്റെ ഭാഗമായി 5,000 ഡോസ് ആന്റിബയോട്ടിക്കുകൾ ഗാസയിലേക്ക് അയച്ചിട്ടുണ്ട്. ഗാസ മുനമ്പിലെ ജനങ്ങളിലേക്കു മാനുഷിക സഹായം എത്തിക്കുന്ന വഴികൾ വീണ്ടും തുറന്നതോടെയാണ് ഇത് സാധ്യമായത്.
യുക്രെയ്നുള്ള സഹായവും തുടരുകയാണെന്നു വത്തിക്കാൻ അറിയിച്ചു. ടിന്നിലടച്ച ഭക്ഷണം, എണ്ണ, പാസ്ത, മാംസം, ശുചിത്വ ഉത്പന്നങ്ങൾ എന്നിവയാണു യുക്രെയ്നു നൽകിവരുന്നത്.
മഡഗാസ്കർ പ്രസിഡന്റ് രാജ്യം വിട്ടു, സൈന്യം നിയന്ത്രണമേറ്റെടുത്തു
അന്റനാനാരിവോ: സൈനിക കലാപത്തെത്തുടർന്ന് രാജ്യം വിട്ട മഡഗാസ്കർ പ്രസിഡന്റ് ആൻഡ്രി രജോലിന പാർലമെന്റിന്റെ അധോസഭ പിരിച്ചുവിട്ടു. സൈന്യം അധികാരമേറ്റതായി കേണൽ മൈക്കിൾ റാൻഡ്രിയാനിറിന അറിയിച്ചു.
ദേശീയ അസംബ്ലി എത്രയും വേഗം പിരിച്ചുവിടാനുള്ള ഉത്തരവ് പ്രസിഡന്റ് പുറപ്പെടുവിച്ചതായി അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പേജിൽ പോസ്റ്റ് ചെയ്ത പ്രസ്താവന വ്യക്തമാക്കി. സർക്കാരിനെതിരേ രാജ്യത്തെ ജെൻ സി യുവാക്കൾ അഴിച്ചുവിട്ട കലാപത്തോടൊപ്പം ഒരു സൈനിക ഘടകവും ചേർന്നിരുന്നു.
രജോലിന രാജിവയ്ക്കണമെന്ന ആവശ്യമുയരുന്നതിനിടയിലും അദ്ദേഹത്തിന്റെ വിവരങ്ങളൊന്നും ലഭ്യമല്ല.
നോർവേയിലെ എംബസിക്കു താഴിട്ട് വെനസ്വേല
കാരക്കാസ്: പ്രതിപക്ഷ നേതാവ് മരിയ കൊറിന മച്ചാഡോയ്ക്ക് നൊബേൽ സമ്മാനം ലഭിച്ചതിനു പിന്നാലെ നോർവേയിലെ എംബസി അടച്ചുപൂട്ടാൻ വെനസ്വേല.
ഓസ്ലോയിലെ എംബസി നിർത്തലാക്കുന്നുവെന്ന് തിങ്കളാഴ്ചയാണ് രാജ്യം അറിയിച്ചത്. നൊബേൽ പുരസ്കാരത്തെക്കുറിച്ച് പരാമർശങ്ങളില്ലെങ്കിലും തങ്ങളുടെ വിദേശസേവനങ്ങൾ നിയന്ത്രിക്കുന്നതിന്റെ ഭാഗമാണിതെന്നാണ് ഔദ്യോഗിക വിശദീകരണം.
കാരണം കൂടാതെയുള്ള നടപടിയാണിതെന്ന് നോർവേയുടെ വിദേശകാര്യമന്ത്രാലയം പ്രതികരിച്ചു. നിരവധി അഭിപ്രായവ്യത്യാസങ്ങളുണ്ടെങ്കിലും ഒന്നിച്ചു പോകാനാണ് ആഗ്രഹിക്കുന്നതെന്ന് നോർവേ വിദേശകാര്യ വക്താവ് പറഞ്ഞു.
നോർവേ സർക്കാരിന്റെ നിയന്ത്രണത്തിലല്ല നൊബേൽ സമ്മാനമെന്നും അവർ കൂട്ടിച്ചേർത്തു. അതേസമയം, ഓസ്ട്രേലിയയിലെ എംബസിയും അടച്ചുപൂട്ടിയ വെനസ്വേല സിംബാബ്വെയിലും ബുർക്കിനോ ഫാസോയിലും പുതിയവ ആരംഭിച്ചു.
യുഎസ് സഖ്യകക്ഷികളായ രണ്ടു രാജ്യങ്ങളിലെ എംബസികൾ അടച്ചുപൂട്ടിയ നടപടി യുഎസിനോടുള്ള വെല്ലുവിളിയായും വ്യാഖ്യാനിക്കപ്പെടുന്നു.
മാർപാപ്പ ഇറ്റാലിയൻ പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തി
റോം: ലെയോ പതിനാലാമൻ മാർപാപ്പ ഇറ്റാലിയൻ പ്രസിഡന്റ് സെർജിയോ മാറ്ററെല്ലയുമായി ഇന്നലെ കൂടിക്കാഴ്ച നടത്തി.
റോമിലെ ക്വിറിനൽ കൊട്ടാരത്തിലെത്തിയാണ് പ്രസിഡന്റുമായി ലെയോ മാർപാപ്പ കൂടിക്കാഴ്ച നടത്തിയത്. പൊതുനന്മയ്ക്കായി സഭയും ഇറ്റാലിയൻ ഭരണകൂടവും ഒരുമിച്ചു പ്രവർത്തിക്കുന്നതായി പ്രസംഗത്തിൽ അദ്ദേഹം പറഞ്ഞു.
സാമൂഹിക വികസനം സംബന്ധിച്ചും ഏറ്റവും ദുർബലരും ദരിദ്രരുമായവരെ സംരക്ഷിക്കുന്നതു സംബന്ധിച്ചും തീരുമാനമെടുക്കുമ്പോൾ മനുഷ്യാന്തസിന് ഏറ്റവും പ്രഥമസ്ഥാനം നൽകണമെന്ന് അദ്ദേഹം പറഞ്ഞു. യൂറോപ്പിൽ ജനനനിരക്കിലുണ്ടായ ഇടിവ് ചൂണ്ടിക്കാട്ടി, കുടുംബത്തെയും കുടുംബമൂല്യങ്ങളെയും പിന്തുണയ്ക്കാൻ ശ്രമിക്കണമെന്നു മാർപാപ്പ ആഹ്വാനം ചെയ്തു.
ബിപിൻ ‘ധീരൻ’; മൃതദേഹം ബന്ധുക്കൾക്ക് കൈമാറുമെന്ന് ഇസ്രയേൽ
കാഠ്മണ്ഡു: ഹമാസ് തടങ്കലിൽ കൊല്ലപ്പെട്ട നേപ്പാളി വിദ്യാർഥി ബിപിൻ ജോഷിയുടെ മൃതദേഹം ബന്ധുക്കൾക്ക് കൈമാറുമെന്ന് ഇസ്രയേൽ പ്രതിരോധ സേന (ഐഡിഎഫ്) അറിയിച്ചു.
ഹമാസ് വിട്ടുനൽകിയ ബിപിന്റെ (23) മൃതദേഹം ടെൽ അവീവിൽ എത്തിച്ചു. ഒക്ടോബർ ഏഴിനാണ് കിബുട്സ് അലുമിമിലെ ഷെൽട്ടറിൽനിന്ന് ഹമാസ് ബിപിനെയും കൂട്ടുകാരെയും പിടിച്ചുകൊണ്ടുപോയത്.
യുദ്ധത്തിന്റെ ആദ്യ മാസങ്ങളിൽത്തന്നെ ബിപിൻ കൊല്ലപ്പെട്ടിരിക്കാമെന്ന് ഐഡിഎഫ് പ്രസ്താവനയിൽ പറഞ്ഞു. സംസ്കാരത്തിനായി ബിപിന്റെ മൃതദേഹം കുടുംബത്തിനു തിരികെ നൽകുന്നതിനാവശ്യമായ ക്രമീകരണങ്ങൾ ചെയ്യുമെന്ന് ഐഡിഎഫ് അറിയിച്ചു.
ഒക്ടോബർ ഏഴിലെ ആക്രമണത്തിൽ കൂടെയുണ്ടായിരുന്ന നിരവധി പേരെയാണ് ബിപിൻ രക്ഷപ്പെടുത്തിയിത്. ആക്രമണം നടക്കുമ്പോൾ ബിപിനും കൂട്ടുകാരും ഷെൽട്ടറിലേക്ക് മാറിയിരുന്നു.ഇവിടേക്ക് വീണ ഗ്രനേഡുകൾ അക്രമികൾക്കു നേരേ എടുത്തെറിഞ്ഞ് കൂടെയുണ്ടായിരുന്നവരെ ബിപിൻ രക്ഷപ്പെടുത്തി.
ഇതിൽ പരിക്കേറ്റ ബിപിനെയും സംഘത്തെയും ഹമാസ് ബന്ദിയാക്കി. ഫാമിൽ ജോലി ചെയ്തിരുന്ന ആറു പേർ ഉൾപ്പെടെ 17 പേരുടെ ജീവൻ ബിപിൻ രക്ഷിച്ചെന്ന് അന്ന് ഒപ്പമുണ്ടായിരുന്ന ബിഭൂഷ അധികാരി പറയുന്നു. ഹമാസ് ആക്രമണത്തിൽനിന്നു രക്ഷപ്പെട്ട് നാട്ടിൽ തിരിച്ചെത്തിയ ബിഭൂഷ അധികാരിയാണ് ബിപിന്റെ ധീരകൃത്യം പുറംലോകത്തെ അറിയിച്ചത്.
ഷാം എൽ ഷേഖിൽ നടന്ന സമാധാന ഉച്ചകോടിക്കിടെ വെടിനിർത്തൽ കരാറിൽ ട്രംപ് ഒപ്പുവച്ചു
ജറുസലെം: രണ്ടു വർഷത്തിനുശേഷം ഗാസയിൽ സമാധാനത്തിന്റെ നാളുകൾ. ഇന്നലെ ഈജിപ്തിലെ ഷാം എൽ ഷേഖിൽ നടന്ന സമാധാന ഉച്ചകോടിക്കിടെ വെടിനിർത്തൽ കരാറിൽ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഒപ്പുവച്ചു.
20 ഇസ്രേലി ബന്ദികളെ ഇന്നലെ ഹമാസ് മോചിപ്പിച്ചു. പകരമായി 1968 പലസ്തീൻ തടവുകാരെ ഇസ്രയേൽ വിട്ടയച്ചു. ഇവർ വെസ്റ്റ് ബാങ്ക് പട്ടണമായ റാമല്ലയിലും ഗാസാ മുനന്പിലും എത്തി. രണ്ടു ഗ്രൂപ്പായാണു പലസ്തീൻ തടവുകാരെ വിട്ടയച്ചത്.
ഏഴു ബന്ദികളെയാണ് ആദ്യം ഹമാസ് മോചിപ്പിച്ചത്. ഏതാനും മണിക്കൂറിനകം 13 പേരെക്കൂടി മോചിപ്പിച്ചു. മോചിതരായവരെല്ലാം പുരുഷന്മാരാണ്. റെഡ്ക്രോസിനാണ് ഇവരെ കൈമാറിയത്. തുടർന്ന് റെഡ്ക്രോസ് സംഘം ഇവരെ ഇസ്രേലി സൈന്യത്തിനു കൈമാറി. മോചിതരായ ഇസ്രേലികൾ വൈദ്യപരിശോധനയ്ക്കുശേഷം വീടുകളിലെത്തി.
ആനന്ദാശ്രുക്കളോടെയാണ് ബന്ധുക്കൾ ഇവരെ സ്വീകരിച്ചത്. ഹമാസിന്റെ കസ്റ്റഡിയിലിരിക്കേ കൊല്ലപ്പെട്ട 28 ബന്ദികളിൽ നാലു പേരുടെ മൃതദേഹങ്ങൾ ഉടൻ കൈമാറും. മറ്റു മൃതദേഹങ്ങൾ എപ്പോൾ കൈമാറുമെന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല. ഭക്ഷ്യവസ്തുക്കൾ ഉൾപ്പെടെയുള്ള അവശ്യസാധനങ്ങളുമായി ട്രക്കുകൾ ഉടൻ ഗാസയിലെത്തും.
സമാധാന ഉച്ചകോടിക്ക് ട്രംപും ഈജിപ്ഷ്യൻ പ്രസിഡന്റ് അബ്ദെൽ ഫത്താ അൽ സിസിയുമാണ് അധ്യക്ഷത വഹിച്ചത്. ബ്രിട്ടീഷ് പ്രധാനമന്ത്രി കീയർ സ്റ്റാർമർ, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ, ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണി, സ്പാനിഷ് പ്രധാനമന്ത്രി പെദ്രോ സാഞ്ചസ് തുടങ്ങിയ ലോകനേതാക്കൾ ഉച്ചകോടിയിൽ പങ്കെടുത്തു. ഉച്ചകോടിയിൽ പങ്കെടുക്കാൻ അവസാന നിമിഷം ലഭിച്ച ക്ഷണം ഇസ്രേലി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു നിരസിച്ചു.
ഇന്നലെ ബന്ദിമോചനത്തിനു പിന്നാലെ ഇസ്രയേൽ പാർലമെന്റിനെ അഭിസംബോധന ചെയ്യാനെത്തിയ ഡോണൾഡ് ട്രംപിനെ എഴുന്നേറ്റു നിന്ന് കൈയടികളോടെയാണ് അംഗങ്ങൾ സ്വീകരിച്ചത്. പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനൊപ്പമാണ് ട്രംപ് എത്തിയത്. യുദ്ധം അവസാനിച്ചതായി ട്രംപ് ഇസ്രയേൽ പാർലമെന്റിൽ പ്രഖ്യാപിച്ചു.
ബന്ദിമോചനത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വാഗതം ചെയ്തു. മേഖലയിൽ സമാധാനം പുനഃസ്ഥാപിക്കാനുള്ള യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ സത്യസന്ധമായ ശ്രമങ്ങളെ ഇന്ത്യ പിന്തുണയ്ക്കുന്നുവെന്ന് മോദി പറഞ്ഞു.
2023 ഒക്ടോബർ ഏഴിന് ഹമാസ് ഭീകരർ ഇസ്രയേലിൽ നടത്തിയ ആക്രമണത്തെത്തുടർന്നാണ് സംഘർഷം ആരംഭിച്ചത്. ഹമാസ് ആക്രമണത്തിൽ 1,200 ഇസ്രേലികളാണ് കൊല്ലപ്പെട്ടത്.
738 ദിവസം; അവർ മടങ്ങിയെത്തി
ടെൽ അവീവ്: ഇസ്രേലി ജനത ഒന്നടങ്കം കാത്തിരുന്ന നിമിഷങ്ങളാണ് ഇന്നലെ യാഥാർഥ്യമായത്. 738 ദിവസങ്ങൾ പലസ്തീൻ ഭീകരരുടെ കസ്റ്റഡിയിൽ ദുരിതയാതനകൾ ഏറ്റുവാങ്ങി ജീവൻ നിലനിർത്തിയ 20 ബന്ദികൾ ഇന്നലെ മോചിതരായി പ്രിയപ്പെട്ട കുടുംബാംഗങ്ങളുമായും ബന്ധുക്കളുമായും ഒത്തുചേർന്നു.
ഹമാസ് ഭീകരർ വിട്ടയച്ച ബന്ദികളെ റെഡ്ക്രോസ് സ്വീകരിച്ച് ഇസ്രേലി സേനയ്ക്കു കൈമാറുകയായിരുന്നു. ഇസ്രേലിസേന ഉടൻതന്നെ എല്ലാവരെയും ഹെലികോപ്റ്ററുകളിൽ ആശുപത്രികളിലെത്തിച്ചു.
ആശുപത്രികളിൽ കാത്തിരുന്ന മാതാപിതാക്കളും പങ്കാളികളും മക്കളും അടക്കമുള്ള കുടുംബാംഗങ്ങളുമായി ബന്ദികൾ ഒത്തുചേർന്നത് വൈകാരിക നിമിഷങ്ങൾക്കിടയാക്കി. സന്തോഷത്തിന്റെ കണ്ണുനീരിനിടെ വാക്കുകൾക്കിടമില്ലാതായി. രണ്ടു വർഷമായി ടെൽ അവീവിലെ ‘ബന്ദികളുടെ ചത്വര’ ത്തിൽബന്ദിമോചനത്തിനായി പോരാടിയവർക്കും ഇന്നലെ അത്യഹ്ലാദത്തിന്റെ നിമിഷങ്ങളായിരുന്നു.
കസ്റ്റഡിയിൽ മരിച്ച നാലു ബന്ദികളുടെ മൃതദേഹങ്ങളും ഹമാസ് ഇന്നലെ ഇസ്രയേലിനു വിട്ടുനൽകി. ഇനി 24 പേരുടെ മൃതദേഹങ്ങൾകൂടി ഹമാസ് കൈമാറാനുണ്ട്. ബന്ദികളെല്ലാം ഇസ്രയേലിലെത്തുന്നതുവരെ വിശ്രമമില്ലെന്ന് ഇസ്രേലി സേന ഇന്നലെയും ആവർത്തിച്ചു വ്യക്തമാക്കി.
ബന്ദിമോചനത്തിനു പകരമായി 1968 പലസ്തീൻ തടവുകാർ ഇന്നലെ ഇസ്രേലി ജയിലുകളിൽനിന്ന് മോചിതരായി. ഇതിൽ 250 പേർ ജീവപര്യന്തം തടവിനു ശിക്ഷിക്കപ്പെട്ടവരും ശേഷിക്കുന്നവർ 2023 ഒക്ടോബർ ഏഴിലെ ഭീകരാക്രമണത്തിനുശേഷം ഗാസയിൽനിന്ന് അറസ്റ്റിലായവരുമാണ്. റെഡ് ക്രോസ് ആണ് ഇവരെ സ്വീകരിച്ച് വെസ്റ്റ് ബാങ്കിലും ഗാസയിലും എത്തിച്ചത്. വർഷങ്ങൾക്കുശേഷം തിരിച്ചെത്തിയവരെ പലസ്തീൻ ജനത അത്യാഹ്ലാദത്തോടെ വരവേറ്റു.
2023 ഒക്ടോബർ ഏഴിന് ഹമാസ് നടത്തിയ ഭീകരാക്രമണത്തിനു മറുപടിയായി ഇസ്രയേൽ ആരംഭിച്ച യുദ്ധം രണ്ടു വർഷത്തിനുശേഷം സമാപിക്കുന്നതിന്റെ സൂചനയാണ് ഇന്നലെ ഇസ്രയേൽ, ഗാസ, ഈജിപ്ത് എന്നിവിടങ്ങളിൽനിന്നായി ലഭിച്ചത്. ഹമാസ് ഭീകരാക്രമണത്തിൽ 1200 പേരാണ് പേരാണ് കൊല്ലപ്പെട്ടത്. ഗാസയിൽ ഇസ്രയേൽ നടത്തിയ പ്രത്യാക്രമണത്തിൽ 67,682 പേരും കൊല്ലപ്പെട്ടു.
20 ഇസ്രേലി ബന്ദികൾ മോചിതരായി
ടെൽ അവീവ്: ഗാസയിലെ ഹമാസ് ഭീകരരുടെ കസ്റ്റഡിയിൽ ജീവനോടെയുണ്ടായിരുന്ന 20 ഇസ്രേലി ബന്ദികളും ഇന്നലെ മോചിതരായി.
ഹമാസിന്റെ കസ്റ്റഡിയിൽ രണ്ടു വർഷത്തെ നരകയാതനയാണ് ഇവർ അനുഭവിക്കേണ്ടിവന്നത്. ഇസ്രേലികളെ പ്രകോപിപ്പിക്കാനായി എല്ലും തോലുമായ ബന്ദികളുടെ ചിത്രങ്ങൾ ഹമാസ് ഇടയ്ക്കിടെ പുറത്തുവിട്ടിരുന്നു.
മരണപ്പെട്ട ബന്ദികളിൽ നാലു പേരുടെ മൃതദേഹങ്ങളും ഹമാസ് ഇന്നലെ കൈമാറിയെന്നാണു സൂചന. മൊത്തം 48 ബന്ദികളാണു ഗാസയിൽ അവശേഷിച്ചിരുന്നത്.
2023 ഒക്ടോബർ ഏഴിലെ ഭീകരാക്രമണത്തിനിടെ ഹമാസ് 251 ഇസ്രേലികളെ ജീവനോടെയും കൊലപ്പെടുത്തിയും ഗാസയിലേക്കു കടത്തിക്കൊണ്ടുപോയിരുന്നു. നേരത്തേയുണ്ടായ രണ്ടു വെടിനിർത്തലുകളിൽ അവശേഷിക്കുന്നവർ മോചിതരായിരുന്നു.
ഉച്ചകോടിക്ക് അവസാനനിമിഷം ക്ഷണം; നിരസിച്ച് നെതന്യാഹു
ടെൽ അവീവ്: ഈജിപ്തിലെ സമാധാന ഉച്ചകോടിയിൽ പങ്കെടുക്കാൻ അവസാന നിമിഷം ലഭിച്ച ക്ഷണം ഇസ്രേലി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു നിരസിച്ചു.
യുഎസ് പ്രസിഡന്റ് ട്രംപിന്റെ ഇടപെടലിനെത്തുടർന്നാണ് ഈജിപ്ഷ്യൻ പ്രസിഡന്റ് അൽ സിസി, നെതന്യാഹുവിനെ ഉച്ചകോടിയിലേക്കു ക്ഷണിച്ചത്. എന്നാൽ തിങ്കളാഴ്ച വൈകുന്നേരം മുതൽ ചൊവ്വാഴ്ച രാത്രി വരെ സിംചാത് തോറ എന്ന യഹൂദ ആഘോഷം നടക്കുന്നതിനാൽ പങ്കെടുക്കാനില്ലെന്ന് നെതന്യാഹു അറിയിക്കുകയായിരുന്നു.
ഇസ്രയേലിലെ ബെൻ ഗുരിയൻ വിമാനത്താവളത്തിൽനിന്നു ട്രംപും നെതന്യാഹുവും കാറിൽ മടങ്ങവേയാണ് ക്ഷണത്തിനുള്ള നീക്കങ്ങളുണ്ടായത്. നെതന്യാഹു ഉച്ചകോടിയിൽ പങ്കെടുക്കണമെന്നു ട്രംപ് ആവശ്യപ്പെട്ടു. തുടർന്ന് ട്രംപ് ഈജിപ്ഷ്യൻ പ്രസിഡന്റ് അൽ സിസിയെ ഫോണിൽ ബന്ധപ്പെട്ടു. പിന്നാലെ അൽ സിസി, നെതന്യാഹുവിനെ ബന്ധപ്പെട്ട് ഉച്ചകോടിയിലേക്കു ക്ഷണിച്ചു. ഗാസ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ അൽ സിസി ദീർഘനാളായി നെതന്യാഹുവുമായി സംസാരം ഒഴിവാക്കിയിരുന്നു.
യഹൂദ ആഘോഷവേളകളിലും സാബത്ത് ദിനങ്ങളിലും ഇസ്രേലി നേതാക്കൾ രാജ്യത്തിനു പുറത്തുപോകാറില്ലെന്ന് മാധ്യമങ്ങൾ ചൂണ്ടിക്കാട്ടി.
ആഘോഷ വേളയിൽ ഈജിപ്തിൽ പോയാൽ സർക്കാരിനെ താങ്ങിനിർത്തുന്ന സഖ്യകക്ഷികൾ ഇടയുമെന്ന ഭീതി നെതന്യാഹുവിനുണ്ടെന്നും ഇസ്രേലി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ക്ഷണം ലഭിക്കാൻ അവസരമൊരുക്കിയ ട്രംപിന് നെതന്യാഹു നന്ദി അറിയിച്ചു.
ശക്തി പ്രദർശിപ്പിച്ച് ഹമാസ്
കയ്റോ: ഇന്നലെ ബന്ദിമോചനം നടക്കുന്നതിനിടെ ആയുധാരികളായ ഹമാസുകാർ ഗാസാ തെരുവുകളിൽ പ്രത്യക്ഷപ്പെട്ടു. രണ്ടു വർഷത്തെ യുദ്ധത്തിൽ ശക്തിക്ഷയിച്ചിട്ടില്ല എന്നു കാണിക്കാനായിരുന്നു ഹമാസിന്റെ ശ്രമം.
ഹമാസിന്റെ സായുധവിഭാഗമായ അൽ ഖ്വാസം ബ്രിഗേഡിന്റെ വേഷം ധരിച്ച ഡസൻകണക്കിന് ആയുധധാരികൾ തെക്കൻ ഗാസയിലെ ആശുപത്രിയിൽ നിരന്നുനിൽക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നു.
ഗാസയുദ്ധത്തിൽ ആയിരക്കണക്കിനു ഹമാസുകാരെ ഇസ്രേലി സേന വകവരുത്തിയിരുന്നു. സംഘടനയുടെ ഒട്ടുമിക്ക നേതാക്കളും വധിക്കപ്പെട്ടു.
പാക്കിസ്ഥാനിലെ ഇസ്രയേൽ വിരുദ്ധ റാലിയിൽ സംഘർഷം; അഞ്ച് മരണം
ലാഹോർ: പാക്കിസ്ഥാനിലെ ഇസ്രയേൽവിരുദ്ധ റാലിയിൽ വൻ സംഘർഷം. ഒരു പോലീസുകാരനടക്കം അഞ്ചു പേർ കൊല്ലപ്പെട്ടു.
തീവ്രനിലപാടുകൾ പുലർത്തുന്ന തെഹ്രിക് ഇ ലബ്ബായിക് എന്ന പാർട്ടി വെള്ളിയാഴ്ച ലാഹോറിൽനിന്ന് ഇസ്ലാമാബാദിലേക്ക് ആരംഭിച്ച മാർച്ച് ഇന്നലെ പോലീസ് പിരിച്ചുവിടാൻ നോക്കിയതാണു സംഘർഷത്തിൽ കലാശിച്ചത്. പാർട്ടി നേതാവ് സാദ് റിസ്വിക്ക് മൂന്നു തവണ വെടിയേറ്റുവെന്നാണ് റിപ്പോർട്ട്.
അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഈജിപ്തിൽ ഗാസാ സമാധാനക്കരാർ ഒപ്പിടുന്നതിനോട് അനുബന്ധിച്ചാണ് മാർച്ച് സംഘടിപ്പിച്ചത്. ലാഹോറിൽനിന്ന് ഇസ്ലാമാബാദിലേക്കുള്ള ഗ്രാൻഡ് ട്രങ്ക് റോഡിലൂടെയാണ് മാർച്ച് നീങ്ങിയത്. കഴിഞ്ഞ ദിവസങ്ങളിലും പലവട്ടം പോലീസുമായി സംഘർഷമുണ്ടായിരുന്നു.
ഇന്നലെ മുറിദ്കെ പട്ടണത്തിൽവച്ച് റാലി പിരിച്ചുവിടാൻ പോലീസ് നടത്തിയ നീക്കം വലിയ ഏറ്റമുട്ടലിൽ കലാശിക്കുകയായിരുന്നു. റാലിക്കാർ പോലീസിനു നേർക്ക് വെടിയുതിർത്തുവെന്നാണ് റിപ്പോർട്ട്. 40 വാഹനങ്ങളും അഗ്നിക്കിരയാക്കി. ഒരു പോലീസുകാരൻ, റാലയിൽ പങ്കെടുത്ത മൂന്നു പേർ, വഴിയോരത്തുണ്ടായിരുന്ന ഒരാൾ എന്നിവരാണ് മരിച്ചത്.
""ഗാസ യുദ്ധം അവസാനിച്ചു ''
വാഷിംഗ്ടൺ ഡിസി: ഗാസയിലെ യുദ്ധം അവസാനിച്ചുവെന്നു യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇസ്രയേലിലേക്കുള്ള യാത്രയ്ക്കിടെ വിമാനത്തിൽ മാധ്യമപ്രവർത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.
“യുദ്ധം അവസാനിച്ചു. നിങ്ങൾക്കതു മനസിലായോ?” - ഇസ്രയേൽ-ഹമാസ് സംഘർഷം അവസാനിച്ചുവെന്ന് പറയാനാകുമോ എന്ന ചോദ്യത്തിനുത്തരമായി ട്രംപ് പറഞ്ഞു. “എല്ലാവരും വളരെ ആഹ്ലാദത്തിലാണെന്നും വെടിനിർത്തൽ നിലനിൽക്കും. യുദ്ധങ്ങൾ തീർക്കുന്നതിലും സമാധാനം സ്ഥാപിക്കുന്നതിനും ഞാൻ മിടുക്കനാണ്”- ട്രംപ് കൂട്ടിച്ചേർത്തു.
ഗാസയുടെ മേൽനോട്ടത്തിനു സമാധാന ബോർഡ്
ഗാസ സന്ദർശിക്കാൻ ആഗ്രഹമുണ്ടെന്നും ട്രംപ് പറഞ്ഞു. ഗാസയിൽ കാലു കുത്തണമെന്നാണ് ആഗ്രഹം. വരുന്ന പതിറ്റാണ്ടുകളിൽ ഗാസ വലിയൊരു അദ്ഭുതമായിരിക്കും. പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ ഉടൻതന്നെ സാധാരണ നിലയിലാകും. ഗാസയ്ക്കു മേൽനോട്ടം വഹിക്കാനായി ഒരു ‘സമാധാന ബോർഡ്’ ഉടൻ സ്ഥാപിക്കുമെന്നും ട്രംപ് അറിയിച്ചു.
ട്രംപിന്റെ പശ്ചിമേഷ്യാ യാത്രയിൽ യുഎസ് വിദേശകാര്യ സെക്രട്ടറി മാർക്കോ റൂബിയോ, പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത് തുടങ്ങിയ ഉന്നത ഉദ്യോഗസ്ഥരും ഒപ്പമുണ്ടായിരുന്നു.
ദുഃസ്വപ്നം അവസാനിച്ചു: ട്രംപ്
ടെൽ അവീവ്: ദീർഘനാൾ നീണ്ട വേദന നിറഞ്ഞ ദുഃസ്വപ്നം അവസാനിച്ചതായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഇസ്രേലി പാർലമെന്റിനെ അഭിസംബോധന ചെയ്തു പറഞ്ഞു.
പശ്ചിമേഷ്യയുടെ നന്മയ്ക്കായി മാറ്റം തുടങ്ങുന്ന ദിവസമാണിന്ന്. ഇസ്രേലികളുടെ മാത്രമല്ല, പലസ്തീനികളുടെയും ദുസ്വപ്നം അവസാനിച്ചിരിക്കുന്നു.
2008ൽ ജോർജ് ഡബ്ല്യു. ബുഷിനു ശേഷം ഇസ്രേലി പാർലമെന്റായ നെസെറ്റിൽ പ്രസംഗിക്കുന്ന ആദ്യ അമേരിക്കൻ പ്രസിഡന്റാണ് ട്രംപ്. ഇസ്രേലി പ്രധാനമന്ത്രി നെതന്യാഹുവാണ് ട്രംപിനെ പാർലമെന്റിലേക്ക് ആനയിച്ചത്. “ട്രംപ്, ട്രംപ്” എന്നാർത്തു വിളിച്ച് ഇസ്രേലി എംപിമാർ അദ്ദേഹത്തെ സ്വാഗതം ചെയ്തു.
ഇസ്രയേലിനോട് ഏറ്റവും സൗഹൃദം കാട്ടിയ അമേരിക്കൻ പ്രസിഡന്റാണു ട്രംപെന്ന് നെതന്യാഹു പറഞ്ഞു. ട്രംപിന്റെ സമാധാന പദ്ധതി നടപ്പാക്കാൻ താൻ ബാധ്യസ്ഥനാണെന്ന് നെതന്യാഹു കൂട്ടിച്ചേർത്തു. യുഎസ് വിദേശകാര്യ സെക്രട്ടറി മാർക്കോ റൂബിയോ, പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത് എന്നിവരും ട്രംപിനൊപ്പമുണ്ടായിരുന്നു. ട്രംപിന്റെ പ്രസംഗത്തിനിടെ ഒരു പാർലമെന്റംഗം ‘പലസ്തീനെ അംഗീകരിക്കുക’ എന്നെഴുതിയ കടലാസ് ഉയർത്തിക്കാട്ടി.
ഹമാസിന് തത്കാലം ഗാസയിൽ തുടരാം
വാഷിംഗ്ടൺ ഡിസി: ഹമാസ് ഭീകരർക്ക് കുറച്ചു നാൾകൂടി ഗാസിൽ തുടരാൻ അനുമതി നല്കിയെന്നു സൂചിപ്പിച്ച് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്.
ഗാസയിലെ പ്രശ്നങ്ങൾ അവസാനിപ്പിക്കാൻ ഹമാസിന് താത്പര്യമുണ്ടെന്നും തങ്ങൾ അതിന് അനുമതി നല്കിയെന്നും ട്രംപ് ഇസ്രയേലിലേക്കുള്ള യാത്രയ്ക്കിടെ വിമാനത്തിൽ മാധ്യമപ്രവർത്തകരോടു പറഞ്ഞു. ട്രംപിന്റെ വെടിനിർത്തൽ പദ്ധതി പ്രകാരം യുദ്ധാനന്തര ഗാസയിൽ ഹമാസിന് ഒരു റോളും ഉണ്ടാകില്ല.
എന്നാൽ, വെള്ളിയാഴ്ച വെടി നിർത്തൽ പ്രാബല്യത്തിലായി ഇസ്രേലി സേന പിന്മാറിയ പ്രദേശങ്ങളിൽ ഹമാസ് ആയിരക്കണക്കിന് ആയുധധാരികളെ വിന്യസിക്കാൻ തുടങ്ങിയിരുന്നു. കൊള്ളയും കവർച്ചയും തടഞ്ഞ് ക്രമസമാധാനം ഉറപ്പാക്കാനാണിതെന്നാണ് ഹമാസ് അറിയിച്ചത്.
ഗാസയിലെ പ്രശ്നങ്ങൾ അവസാനിപ്പിക്കാൻ ഹമാസിനു താത്പര്യമുണ്ടെന്ന് ട്രംപ് വിശദീകരിച്ചു. ഒരു നിശ്ചിത സമയത്തേക്ക് ഹമാസിന് അതിനുള്ള അനുമതി ഞങ്ങൾ നല്കിയിട്ടുണ്ട്.
യുദ്ധത്തിൽ നശിച്ച പ്രദേശങ്ങളിലേക്ക് ഇരുപതു ലക്ഷം വരുന്ന ഗാസ ജനതയുടെ മടക്കം സുരക്ഷിതമാകണമെന്നും ട്രംപ് കൂട്ടിച്ചേർത്തു.
ഹമാസും ദഗ്മുഷ് ഗോത്രവും ഏറ്റുമുട്ടി; 35 പേർ കൊല്ലപ്പെട്ടു
കയ്റോ: ഗാസയിൽ ഹമാസും ദഗ്മുഷ് ഗോത്രവും തമ്മിൽ രൂക്ഷമായ ഏറ്റുമുട്ടൽ. ശനിയാഴ്ച ആരംഭിച്ച സംഘർഷത്തിൽ ദഗ്മുഷ് ഗോത്രത്തിലെ 27 പേരും ഹമാസിലെ എട്ടു പേരും കൊല്ലപ്പെട്ടതായാണു റിപ്പോർട്ട്.
വെടിനിർത്തലിന്റെ ഭാഗമായി ഇസ്രേലി സേന പിന്മാറിയ പ്രദേശങ്ങളിൽ ആയുധധാരികളായ ഹമാസ് പ്രവർത്തകർ വിന്യസിക്കപ്പെട്ടതിനു പിന്നാലെയാണു സംഘർഷം ആരംഭിച്ചത്.
ഗാസ സിറ്റിയുടെ തെക്കൻ പ്രാന്തത്തിൽ മുന്പ് ജോർദാനിയൻ ആശുപത്രി പ്രവർത്തിപ്പിച്ചിരുന്ന കെട്ടിടം കേന്ദ്രീകരിച്ചാണ് ഏറ്റുമുട്ടൽ നടക്കുന്നത്. ദഗ്മുഷ് പോരാളികൾ തന്പടിച്ചിരുന്ന ഇവിടം ഹമാസ് ഭീകരർ വളയുകയായിരുന്നു.
ഇസ്രേലി സേന പിന്മാറിയ പ്രദേശങ്ങളിൽ ക്രമസമാധാനം ഉറപ്പാക്കാനാണു ശ്രമിക്കുന്നതെന്ന് ഹമാസ് അവകാശപ്പെടുന്നു. ഇസ്രയേലിനെതിരായ ചെറുത്തുനിൽപ്പ് ഒഴികെ മറ്റൊരു സൈനിക നടപടിയും ഗാസയിൽ അംഗീകരിക്കാനാവില്ലെന്നു ഹമാസ് വൃത്തങ്ങൾ വ്യക്തമാക്കി.
ഗാസയിലെ പ്രമുഖ കുടുംബമായ ദഗ്മുഷ് ഗോത്രം ഹമാസുമായി ശത്രുതയിലാണ്. ഗോത്രത്തിലെ സായുധ പോരാളികൾ ഹമാസുമായി മുന്പും ഏറ്റുമുട്ടിയിട്ടുണ്ട്. ശനിയാഴ്ച ഏറ്റുമുട്ടൽ ആരംഭിച്ചതു സംബന്ധിച്ച് വ്യത്യസ്ത കാരണങ്ങളാണ് ഇരു വിഭാഗവും പറയുന്നത്. ദഗ്മുഷ് ഗോത്രവിഭാഗക്കാർ രണ്ടു ഹമാസുകാരെ വധിച്ചതിനെത്തുടർന്നാണ് ഏറ്റുമുട്ടലുണ്ടായതെന്നാണ് ഒരു വാദം.
എന്നാൽ, ദഗ്മുഷ് കുടുംബം തന്പടിച്ച കെട്ടിടം ഒഴിപ്പിക്കാൻ ഹമാസ് നടത്തിയ ശ്രമമാണു പ്രശ്നകാരണമെന്ന് മറുഭാഗം ആരോപിക്കുന്നു. മുന്പ് ആശുപത്രിയായിരുന്ന ഈ കെട്ടിടം സൈനികാവശ്യങ്ങൾ ഉപയോഗിക്കാനാണു ഹമാസിന്റെ പദ്ധതിയെന്നും പറയുന്നു.
ഏറ്റുമുട്ടൽ മൂലം മേഖലയിലെ ഡസൻകണക്കിനു കുടുംബങ്ങൾക്ക് ഒഴിഞ്ഞുപോകേണ്ടിവന്നു.
സാന്പത്തിക ശാസ്ത്ര നൊബേൽ മൂന്നു പേർക്ക്
സ്റ്റോക്ക്ഹോം: 2025 ലെ സാന്പത്തിക ശാസ്ത്രത്തിനുള്ള നൊബേൽ പ്രഖ്യാപിച്ചു. ജോയൽ മോക്കിർ, ഫിലിപ്പ് അഗിയോൺ, പീറ്റർ ഹൗവിറ്റ് എന്നിവരാണ് പുരസ്കാര ജേതാക്കൾ. നൂതനമായ ആശയങ്ങളിലൂടെയുള്ള സാന്പത്തിക വളർച്ചയെക്കുറിച്ചുള്ള ഗവേഷണമാണ് ഇവരെ പുരസ്കാരത്തിന് അർഹരാക്കിയത്.
പുത്തൻ കണ്ടുപിടിത്തങ്ങളിലൂടെയുള്ള സാന്പത്തിക വളർച്ച വിശദീകരിച്ചതിനാണ് യുഎസിലെ നേർത്ത് വെസ്റ്റേൺ യൂണിവേഴ്സിറ്റിയിലെ ജോയൽ മോക്കറിനു പുരസ്കാരം ലഭിച്ചത്. സാങ്കേതിക പുരോഗതിയിലൂടെയുള്ള സുസ്ഥിരമായ വളർച്ചയുടെ മുന്നൊരുക്കങ്ങളെ സംബന്ധിച്ചുള്ള പഠനമാണ് ഫിലിപ്പ് അഗിയോണും പീറ്റർ ഹൗവിറ്റും നടത്തിയത്.
യുഎസിലെ ബ്രൗൺ സർവകലാശാലയിലാണ് പീറ്റർ ഹൗവിറ്റ് പഠിപ്പിക്കുന്നത്. കോളജ് ദേ ഫ്രാൻസ് (ഫ്രാൻസ്), ലണ്ടൻ സ്കൂൾ ഒാഫ് ഇക്കണോമിക്സ് (യുകെ) എന്നിവിടങ്ങളിലാണ് ഫിലിപ്പ് അഗിയോൺ പഠിപ്പിക്കുന്നത്.
56 തവണയായി 96 പേർക്ക് സാന്പത്തിക ശാസ്ത്രത്തിനുള്ള നൊബേൽ സമ്മാനം ഇതുവരെ ലഭിച്ചിട്ടുണ്ട്. ഡിസംബർ പത്തിന് നടക്കുന്ന ചടങ്ങിൽ പുരസ്കാരങ്ങൾ വിതരണം ചെയ്യും.
അയർലൻഡിൽ മലയാളം കുർബാന അലങ്കോലപ്പെടുത്താൻ ശ്രമം
ജയ്സൺ കിഴക്കയിൽ
ഡബ്ലിൻ: കത്തോലിക്ക രാജ്യമായ അയർലൻഡിൽ വിശുദ്ധ കുർബാന അലങ്കോലപ്പെടുത്താൻ കൗമാരക്കാരായ പെൺകുട്ടികൾ അടങ്ങുന്ന സംഘത്തിന്റെ ശ്രമം. കോർക്ക് വിൽട്ടൻ സെന്റ് ജോസഫ്സ് ദേവാലയത്തിൽ ഞായറാഴ്ച വൈകുന്നേരം മലയാളി വൈദികൻ ഫാ. ജിൽസൺ കോക്കണ്ടത്തിൽ വിശുദ്ധ കുർബാന അർപ്പിക്കുന്നതിനിടെയാണ് സംഭവം.
സീറോമലബാർ സഭ വിശ്വാസികളായ 750ഓളം പേർ പങ്കെടുത്ത വിശുദ്ധ കുർബാനയ്ക്കിടെയായിരുന്നു അതിക്രമം. പ്രധാന കവാടത്തിലൂടെ എത്തിയ പെൺകുട്ടികളുടെ ആറംഗ സംഘവും ഭിന്നശേഷിക്കാരനായി അഭിനയിച്ച് പള്ളിയുടെ വലതുഭാഗത്തുകൂടിയെത്തിയ യുവാവും ചേർന്നാണ് വിശുദ്ധ കുർബാന അലങ്കോലപ്പെടുത്താൻ ശ്രമിച്ചത്. ഇവർ അറബ് വംശജരാണെന്നാണു വിശ്വാസികൾ സംശയിക്കുന്നത്.
രണ്ട് ക്രച്ചസുമായാണ് ഭിന്നശേഷിക്കാരനായി അഭിനയിച്ച യുവാവ് പള്ളിക്കകത്തേക്ക് പ്രവേശിച്ചത്. ഇയാൾ വാതിലിന് സമീപത്ത് വച്ചിരുന്ന ഹനാൻവെള്ളം തെറിപ്പിക്കുകയും അശുദ്ധമാക്കുകയും ചെയ്തു.
ഇതേസമയം പ്രധാന കവാടത്തിലൂടെ കയറിവന്ന പെൺകുട്ടികൾ അവരുടെ മതവാക്യങ്ങൾ കുർബാന തടസപ്പെടുത്തുന്ന രീതിയിൽ നിരന്തരം ഉച്ചത്തിൽ വിളിച്ചുപറഞ്ഞു. ഇതോടൊപ്പം ദേവാലയത്തിലുള്ളവരെ അധിക്ഷേപിക്കുന്ന തരത്തിൽ പാട്ട് വച്ചതായും വിശ്വാസികൾ പറയുന്നു.സംഘത്തിൽ ഉണ്ടായിരുന്ന പ്രായം കുറഞ്ഞ പെൺകുട്ടി സംഭവത്തിന്റെ വീഡിയോ ചിത്രീകരിക്കുകയും ചെയ്തു.
പള്ളിയിലുണ്ടായിരുന്നവർ ഇവരെ ദേവാലയത്തിൽനിന്നു പുറത്താക്കി. വിശ്വാസികൾ പിന്നാലെ ചെന്നപ്പോൾ ഭിന്നശേഷിക്കാരനായി അഭിനയിച്ചെത്തിയയാൾ ക്രച്ചസ് മാറ്റി മതിൽ ചാടി ഓടി രക്ഷപ്പെട്ടു.
പാക്കിസ്ഥാൻ-അഫ്ഗാൻ സംഘർഷം; ഇരുനൂറിലേറെ താലിബാൻ സൈനികർ കൊല്ലപ്പെട്ടു
ഇസ്ലാമാബാദ്/പെഷവാർ: പാക്കിസ്ഥാൻ-അഫ്ഗാനിസ്ഥാൻ സംഘർഷത്തിൽ ഇരു ഭാഗത്തും വലിയ ആൾനാശമെന്നു റിപ്പോർട്ട്.
ഇരുനൂറിലേറെ താലിബാൻ സൈനികർ കൊല്ലപ്പെട്ടുവെന്നും 19 അഫ്ഗാൻ സൈനിക പോസ്റ്റുകളും ഭീകരതാവളങ്ങളും പിടിച്ചെടുത്തെന്നും പാക്കിസ്ഥാനിലെ ഇന്റർ-സർവീസ് പബ്ലിക് റിലേഷൻസ് (ഐഎസ്പിആർ) അറിയിച്ചു.
അതേസമയം, 58 പാക് സൈനികർ കൊല്ലപ്പെട്ടുവെന്ന് അഫ്ഗാൻ സർക്കാരിന്റെ മുഖ്യ വക്താവ് സബിഹുള്ള മുജാഹിദ് അറിയിച്ചു. തങ്ങളുടെ 23 സൈനികർ കൊല്ലപ്പെട്ടുവെന്ന് പാക്കിസ്ഥാൻ സമ്മതിച്ചു. അഫ്ഗാൻ വിദേശകാര്യ മന്ത്രി അമിർ ഖാൻ മുത്തഖി ഇന്ത്യ സന്ദർശിക്കുന്നതിനിടെയാണ് പാക്-അഫ്ഗാൻ സംഘർഷം.
ഇന്നലെ വെളുപ്പിനായിരുന്നു പാക് ആക്രമണം ആരംഭിച്ചതെന്നും പാക്കിസ്ഥാന് ചുട്ട മറുപടി നല്കിയെന്നും താലിബാൻ സർക്കാരിന്റെ പ്രതിരോധ മന്ത്രാലയം അറിയിച്ചു.
ശനിയാഴ്ച രാത്രി പാക്കിസ്ഥാനിലെ ഖൈബർ പഖ്തുൺഖ്വ പ്രവിശ്യയിലെ അംഗൂർ അഡ്ഡ, ബജാവൂർ, കുറം, ദിർ, ചിത്രാൾ എന്നിവിടങ്ങളിലും ബലൂചിസ്ഥാനിലെ ബരാംചയിലും അഫ്ഗാൻ സൈന്യം ആക്രമണം നടത്തിയെന്ന് സഹിഹുള്ള മുജാഹിദ് പറഞ്ഞു.
""20 പാക് സൈനികപോസ്റ്റുകൾ നശിപ്പിച്ചു. എണ്ണമറ്റ ആയുധങ്ങളും സൈനികോപകരണങ്ങളും പിടിച്ചെടുത്തു. ഞങ്ങളുടെ ഒന്പത് സൈനികർ കൊല്ലപ്പെട്ടു. ഖത്തറിന്റെയും സൗദി അറേബ്യയുടെയും അഭ്യർഥനപ്രകാരം അർധരാത്രി സൈനികനടപടി നിർത്തിവച്ചു.''- മുജാഹിദ് കൂട്ടിച്ചേർത്തു.
പ്രകോപനമില്ലാതെയാണ് അതിർത്തി പോസ്റ്റുകൾക്കു നേർക്ക് താലിബാൻ ആക്രമണം നടത്തിയ തെന്ന് പാക്കിസ്ഥാൻ ആഭ്യന്തര മന്ത്രി മൊഹ്സിൻ നഖ്വി ആരോപിച്ചു. സാധാരണക്കാർക്കു നേർക്ക് അഫ്ഗാൻ സൈന്യം ആക്രമണം നടത്തിയെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
അഫ്ഗാൻ താവളമാക്കി തെഹ്രീക്-ഇ-താലിബാൻ പാക്കിസ്ഥാൻ (ടിടിപി) ഭീകരർ പാക്കിസ്ഥാനിൽ നിരന്തരം ആക്രമണം നടത്തുന്നതാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളാകാൻ കാരണം. ഖൈബർ പഖ്തുൺഖ്വ പ്രവിശ്യയിലാണ് ടിടിപി ആക്രമണം രൂക്ഷമായിട്ടുള്ളത്.
പാക്കിസ്ഥാന്റെ ഇതര പ്രദേശങ്ങളിലും ടിടിപി ആക്രമണം ഉണ്ടാകാറുണ്ട്. കഴിഞ്ഞയാഴ്ച ഒറാക്സായി ജില്ലയിൽ ടിടിപി ആക്രമണത്തിൽ ലഫ്. കേണലും മേജറും അടക്കം 11 സൈനികർ കൊല്ലപ്പെട്ടിരുന്നു. വ്യാഴാഴ്ച രാത്രി അഫ്ഗാൻ തലസ്ഥാനമായ കാബൂളിൽ സ്ഫോടനങ്ങളുണ്ടായി. ഇതിനു പിന്നിൽ പാക്കിസ്ഥാനാണെന്ന് അഫ്ഗാനിസ്ഥാൻ ആരോപിച്ചു. ഉത്തരവാദിത്വം ഏറ്റെടുക്കാനോ നിരാകരിക്കാനോ പാക് സൈന്യം തയാറായില്ല.
കാബൂൾ ആക്രമണത്തിനു പിന്നാലെ ശനിയാഴ്ച രാത്രി അഫ്ഗാനിസ്ഥാൻ ആക്രമണം ആരംഭിച്ചു. ഇന്നലെ വെളുപ്പിനു പാക്കിസ്ഥാൻ പ്രത്യാക്രമണം തുടങ്ങുകയായിരുന്നു. പീരങ്കികളും ടാങ്കുകളും ഉൾപ്പെടെയുള്ള സന്നാഹത്തോടെയായിരുന്നു പാക് ആക്രമണം. ഇതിനു പുറമേ, വ്യോമാക്രമണവും നടത്തി. അഫ്ഗാനിസ്ഥാനിലെ അനവധി താലിബാൻ കേന്ദ്രങ്ങൾ നശിപ്പിച്ചെന്ന് പാക് സൈന്യം അറിയിച്ചു.