നിജ്ജാറിന്റെ വധം: ഇന്ത്യയുടെ പങ്കിനു തെളിവുണ്ടെന്ന് കാനഡ
ടൊറോന്റോ: ഖലിസ്ഥാൻ നേതാവും കനേഡിയൻ പൗരനുമായ ഹർദീപ് സംഗ് നിജ്ജാറിന്റെ കൊലപാതകത്തിൽ ഇന്ത്യൻ ഏജൻസികൾക്കു പങ്കുണ്ടെന്ന് ആവർത്തിച്ച് കാനഡ. ഇന്ത്യൻ നയതന്ത്ര പ്രതിനിധികളുടെ രഹസ്യസംഭാഷണം നടന്നെന്നും ഇതിന്റെ തെളിവ് രാജ്യാന്തര രഹസ്യാന്വേഷണ കൂട്ടായ്മയായ ഫൈവ് ഐ ഇന്റലിജൻസ് നെറ്റ്വർക്കിൽനിന്നു ലഭിച്ചുവെന്നുമാണു കാനഡയുടെ ആരോപണം. സിബിസി ന്യൂസ് ആണ് ഇക്കാര്യം പുറത്തുവിട്ടത്. കനേഡിയൻ ബ്രോഡ്കാസ്റ്റിംഗ് കോർപറേഷന്റെ ഭാഗമാണ് സിബിസി ന്യൂസ്.
ഒരു മാസം നീണ്ട അന്വേഷണത്തിനിടെ കാനഡയിലെ ഇന്ത്യൻ നയതന്ത്ര പ്രതിനിധികളുടെ രഹസ്യസംഭാഷണങ്ങളും സിഗ്നലുകളും ഫൈവ് ഐസ് ശൃംഖല വഴി കനേഡിയൻ സർക്കാർ ശേഖരിച്ചുവെന്ന് സിബിസി ന്യൂസ് പറയുന്നു. അമേരിക്ക, ബ്രിട്ടൻ, ഓസ്ട്രലിയ, കാനഡ, ന്യൂസിലൻഡ് എന്നീ രാജ്യങ്ങൾ അംഗങ്ങളായ ഇന്റലിജൻസ് സഖ്യമാണ് ഫൈവ് ഐസ്. അതേസമയം, വിശദമായ അന്വേഷണത്തിനുശേഷമേ തെളിവ് കൈമാറാനാകൂ എന്നാണു കാനഡയുടെ നിലപാട്.
നിജ്ജാറിന്റെ കൊലപാതകത്തിലെ അന്വേഷണത്തിൽ സഹകരണം തേടി കനേഡിയൻ ഉദ്യോഗസ്ഥർ പല തവണ ഇന്ത്യയിലെത്തിയെന്ന് സിബിസി ന്യൂസ് പറയുന്നു. കാനഡയുടെ ദേശീയ സുരക്ഷാ, ഇന്റലിജൻസ് ഉപദേഷ്ടാവ് ജോഡി തോമസ് ഓഗസ്റ്റിൽ നാലു ദിവസവും സെപ്റ്റംബറിൽ അഞ്ചു ദിവസവും ഇന്ത്യയിലെത്തിയിരുന്നുവെന്ന് സിബിസി ന്യൂസ് പറയുന്നു.
ഇന്റലിജൻസ് റിപ്പോർട്ടിനെക്കുറിച്ചു പ്രതികരിക്കാൻ കനേഡിയൻ ഉപപ്രധാനമന്ത്രി ക്രിസ്റ്റിയ ഫ്രീലാൻഡ് തയാറായില്ല. ഇന്ത്യക്കാർക്ക് വീസ നിഷേധിക്കുന്ന കാര്യം ആലോചിക്കുന്നുണ്ടോയെന്ന ചോദ്യത്തിന്, കൊലപാതകികളെ നിയമത്തിനു മുന്നിൽ കൊണ്ടുവരുന്നതിനാണു സർക്കാർ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നു ഫ്രീൻലാൻഡ് മറുപടി പറഞ്ഞു.
2020ൽ ഇന്ത്യ ഭീകരനായി പ്രഖ്യാപിച്ച നിജ്ജാർ ജൂൺ 18നു ബ്രിട്ടീഷ് കൊളംബിയയിലാണു കൊല്ലപ്പെട്ടത്. നിജ്ജാറിന്റെ കൊലപാതകത്തിൽ ഇന്ത്യൻ ഏജൻസികൾക്കു പങ്കുണ്ടെന്ന് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ ആരോപണത്തിൽ അതിരൂക്ഷമായ പ്രതികരണമാണ് ഇന്ത്യ നടത്തിയത്. കനേഡിയൻ പൗരന്മാർക്കു വീസ നല്‍കുന്നത് അനിശ്ചിതകാലത്തേക്ക് ഇന്ത്യ നിർത്തിവച്ചു. ഇന്ത്യയിലെ നയതന്ത്ര പ്രതിനിധികളുടെ എണ്ണം കുറയ്ക്കണമെന്നുംതീവ്രവാദികൾക്കെതിരേ കർക്കശ നടപടിയെടുക്കമെന്നും ഇന്ത്യ കാനഡയോട് ആവശ്യപ്പെട്ടു.
അതേസമയം, ആരോപണം ആവർത്തിച്ച് വ്യാഴാഴ്ച ട്രൂഡോ രംഗത്തുവന്നു. കനേഡിയൻ സർക്കാർ ഏറ്റുമുട്ടലിനില്ലെന്നു പറഞ്ഞ ട്രൂഡോ, അന്വേഷണവുമായി ഇന്ത്യ സഹകരിക്കണമെന്നാവശ്യപ്പെട്ടു.
കാനഡയുടെ ആരോപണം ഗൗരവതരമെന്ന് യുഎസ്
കാനഡയുടെ ആരോപണം ഗൗരവതരമാണെന്നും ഇക്കാര്യത്തിൽ ഇന്ത്യക്കു മാത്രമായി പ്രത്യേക പരിഗണന നല്‍കാനാവില്ലെന്നും യുഎസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജേക്ക് സള്ളിവൻ. നിജ്ജാറിന്റെ കൊലപാതകത്തിൽ കാനഡ നടത്തുന്ന അന്വേഷണത്തിനു പിന്തുണ നല്‍കുന്നുവെന്നും വിഷയത്തിൽ കാനഡയുമായി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഛിന്നഗ്രഹത്തിൽനിന്നു നാസയുടെ പേടകം നാളെ ഭൂമിയിലെത്തും
വാഷിംഗ്ഡണ്‍ ഡിസി: ബഹിരാകാശത്തെ ഒരു ഛിന്നഗ്രഹത്തിൽനിന്ന് മണ്ണും കല്ലുമടങ്ങുന്ന സാന്പിളുകൾ ശേഖരിച്ച് ശാസ്ത്രീയ പഠനങ്ങൾക്കായി ഭൂമിയിലെത്തിക്കാനുള്ള അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസയുടെ ബഹിരാകാശ ദൗത്യമായ ഓസിരിസ് റെക്സ് ഏഴ് വർഷത്തെ ഗവേഷണത്തിനൊടുവിൽ ഛിന്നഗ്രഹത്തിൽനിന്നു ശേഖരിച്ച വസ്തുക്കളുമായി നാളെ ഭൂമിയുടെ പരിസരത്തേക്ക് എത്തുമെന്ന് നാസ.
ബെന്നു എന്നു നാമകരണം ചെയ്ത ഛിന്നഗ്രഹത്തിൽനിന്നു ശേഖരിച്ച വസ്തുക്കൾ ഓസിരിസ് റെക്സിൽനിന്ന് ഉട്ടാ മരുഭൂമിയിൽ നിക്ഷേപിക്കുമെന്നാണ് നാസ നൽകുന്ന വിവരം.
1999ലാണ് ബെന്നുവിനെ നാസ കണ്ടെത്തിയത്. 2016ലാണ് ഛിന്നഗ്രഹത്തിൽനിന്ന് പദാർഥ ശേഖരണം ലക്ഷ്യമിട്ടുള്ള ദൗത്യം ആരംഭിച്ചത്. 2018ലാണ് പേടകം ബെന്നുവിലെത്തിയത്. രണ്ട് വർഷമാണ് പദാർഥ ശേഖരണത്തിനായി പേടകം ചെലവിട്ടത്.
നാസയുടെ ജോണ്സണ് സ്പേസ് സെന്ററിനു കീഴിലുള്ള ആസ്ട്രോമെറ്റീരിയൽസ് റിസർച്ച് ആൻഡ് എക്സ്പ്ലൊറേഷൻ സയൻസ് വിഭാഗത്തിലാകും ബെന്നുവിൽനിന്നെത്തിക്കുന്ന സാന്പിളുകളെക്കുറിച്ചുള്ള പഠനങ്ങളും വിലയിരുത്തലുകളും നടക്കുക. ബെന്നുവിലെ നൈറ്റിംഗേൽ എന്നു നാസ നാമകരണം നടത്തിയ പ്രദേശത്താണ് ഓസിരിസ് റെക്സ് ലാൻഡ് ചെയ്തത്. കോടിക്കണക്കിനു വർഷം മുന്‍പ് വലിയൊരു ഛിന്നഗ്രഹത്തിൽനിന്നു വേർപെട്ടതാണ് ബെന്നു എന്നാണ് ശാസ്ത്രജ്ഞരുടെ നിഗമനം.
ചേതന മാരൂ ബുക്കർ അവാർഡ് ചുരുക്കപ്പട്ടികയിൽ
ലണ്ടൻ: ഇന്ത്യൻ വംശജയായ എഴുത്തുകാരി ചേതന മാരൂവിന്റെ ‘വെസ്റ്റേൺ ലേൻ’ എന്ന നോവൽ ബുക്കർ പ്രൈസിന്റെ ചുരുക്കപ്പട്ടികയിൽ. കെനിയയിൽ ജനിച്ച് ലണ്ടനിൽ താമസിക്കുന്ന ചേതനയുടെ ആദ്യനോവലാണിത്.
ഗോപി എന്ന പതിനൊന്നുകാരിയെയും അവളുടെ കുടുംബത്തെയും ചുറ്റിപ്പറ്റി വികസിക്കുന്ന കഥയിൽ മനുഷ്യമനസിന്റെ സങ്കീർണാവസ്ഥകൾ വിവരിക്കുന്നതായി ബുക്കർ ജൂറി വിലയിരുത്തി.
സാറാ ബേൺസ്റ്റെയിന്റെ ‘സ്റ്റഡി ഫോർ ഒബീഡിയൻസ്’, ജോനാഥൻ എസ്കോഫ്രിയുടെ ‘ഇഫ് ഐ സർവൈവ് യു’, പോൾ ഹാർഡിങ്ങിന്റെ ‘ദ അഥർ ഈഡൻ’, പോൾ ലിഞ്ചിന്റെ ‘പ്രൊപ്പെറ്റ് സോംഗ്’, പോൾ മുറേയുടെ ‘ദ ബീ സ്റ്റിംഗ്’ എന്നിവയാണ് ചുരുക്കപ്പട്ടികയിലെ മറ്റു കൃതികൾ.
50,000 പൗണ്ടിന്റെ അവാർഡ് അവാർഡ് നവംബർ 26ന് ലണ്ടനിൽ പ്രഖ്യാപിക്കും.
നാഗോർണോ-കരാബാക് അസർബൈജാന്റെ നിയന്ത്രണത്തിൽ
ന്യൂയോർക്ക്: ഈയാഴ്ച ആദ്യം നടന്ന രണ്ടുദിവസത്തെ സൈനിക നടപടിയിലൂടെ അർമേനിയൻ വംശജർക്കു ഭൂരിപക്ഷമുള്ള നാഗോർണോ-കരാബാക് പ്രവിശ്യ പൂർണമായും പിടിച്ചെടുത്തതായി അസർബൈജാൻ പ്രഖ്യാപിച്ചു. അസർബൈജാൻ പ്രസിഡന്റ് ഇൽഹാം അലിയേവ് ടെലിവിഷനിലൂടെ വിജയപ്രഖ്യാപനം നടത്തി.
വിഷയത്തിൽ യുഎൻ രക്ഷാസമിതിയിൽ നടന്ന ചർച്ചയിൽ അസർബൈജാൻ വിദേശകാര്യമന്ത്രി ജെയ്ഹുൻ ബൈറാമോവും നാഗോർണോ പ്രദേശത്തിന്റെ പൂർണ നിയന്ത്രണം പിടിച്ചെടുത്തതായി അറിയിച്ചു. മുസ്ലിം ഭൂരിപക്ഷ അസർബൈജാനിൽ ന്യൂനപക്ഷ അർമേനിയൻ ക്രൈസ്തവർക്ക് എല്ലാവിധ സംരക്ഷണവും നല്‍കുമെന്നും അദ്ദേഹം ഉറപ്പുനല്‍കി.
അർമേനിയൻ വംശജർക്കു ഭൂരിപക്ഷമുള്ള നാഗോർണോ കാരാബാക് പ്രവിശ്യയുടെ നിയന്ത്രണം 1994ലെ യുദ്ധത്തിലൂടെ അസർബൈജാനു നഷ്ടമായതാണ്. അർമേനിയൻ സേനയുടെ പിന്തുണ നാഗോർണോ പോരാളികൾക്കുണ്ടായിരുന്നു. 2020ലെ യുദ്ധത്തിൽ അസർബൈജാൻ മേഖലയിൽ പ്രദേശങ്ങൾ തിരിച്ചുപിടിച്ചിരുന്നു. ഈയാഴ്ചയാദ്യം അസർബൈജാൻ ആരംഭിച്ച സൈനികനടപടിയിൽ അർമേനിയൻ പോരാളികൾ റഷ്യയുടെ മധ്യസ്ഥതയിലൂടെ കീഴടങ്ങുകയായിരുന്നു.
അസർബൈജാന്റെ നിയന്ത്രണത്തിലായതോടെ നാഗോർണോ-കരാബാക്ക് വാസികൾ അർമേനിയയിലേക്കു പലായനം ചെയ്യാനുള്ള സാധ്യതയുണ്ട്.
റഷ്യൻ നാവിക തലസ്ഥാനത്ത് യുക്രെയ്ൻ ആക്രമണം
മോസ്കോ: റഷ്യൻ നാവികസേനയുടെ കരിങ്കടൽ പടയുടെ തലസ്ഥാനത്ത് യുക്രെയ്ൻ സേന നടത്തിയ മിസൈൽ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു. അധിനിവേശ ക്രിമിയയിലെ സെവാസ്തപോൾ നഗരമധ്യത്തിൽ സ്ഥിതി ചെയ്യുന്ന തലസ്ഥാനത്ത് കുറഞ്ഞത് ഒരു മിസൈലെങ്കിലും പതിച്ചുവെന്നാണു റിപ്പോർട്ട്. കെട്ടിടത്തിൽ വലിയ അഗ്നിബാധയുണ്ടായി. മരിച്ചത് റഷ്യൻ നാവികസേനാംഗമാണ്.
വീണ്ടും മിസൈൽ ആക്രമണത്തിനു സാധ്യതയുള്ളതിനാൽ ജനങ്ങൾ സെവാസ്തപോൾ നഗരത്തിന്റെ ഹൃദയഭാഗം ഒഴിവാക്കണമെന്ന് ക്രിമിയയിലെ റഷ്യൻ അധികൃതർ നിർദേശിച്ചു.
2014ൽ റഷ്യ പിടിച്ചെടുത്ത ക്രിമിയയിൽ യുക്രെയ്ൻ സേന ആക്രമണം ശക്തമാക്കിയിരിക്കുകയാണ്.
സെവാസ്തപ്പോൾ തുറമുഖത്ത് അടുത്തിടെയുണ്ടായ മിസൈൽ ആക്രമണത്തിൽ റഷ്യയുടെ യുദ്ധക്കപ്പലിനും അന്തർവാഹിനിക്കും വലിയതോതിൽ കേടുപാടുണ്ടായതായി റിപ്പോർട്ട് ചെയ്യപ്പെടുന്നു.
റഷ്യയുടെ പ്രസിദ്ധമായ വ്യോമപ്രതിരോധ സംവിധാനവും തകർത്തുവെന്ന് യുക്രെയ്ൻ അവകാശപ്പെട്ടിട്ടുണ്ട്.
............
വാഷിംഗ്ടൺ ഡിസി: യുക്രെയ്ന് അമേരിക്ക 32.5 കോടി ഡോളറിന്റെ സഹായംകൂടി പ്രഖ്യാപിച്ചു. വ്യോമപ്രതിരോധം പീരങ്കി ഷെല്ലുകൾ മുതലായ ആയുധങ്ങളാണ് ഇതിലൂടെ യുക്രെയ്നു ലഭിക്കുക.
യുക്രെയ്ൻ പ്രസിഡന്റ് സെലൻസ്കിയുടെ അമേരിക്കാ സന്ദർശനത്തിനിടെയാണ് പ്രഖ്യാപനമുണ്ടായത്. വൈറ്റ്ഹൗസിൽ പ്രസിഡന്റ് ജോ ബൈഡൻ അടക്കമുള്ളവരുമായി സെലൻസ്കി കൂടിക്കാഴ്ച നടത്തി.
അതേസമയം, കഴിഞ്ഞവർഷത്തെ അമേരിക്കാ സന്ദർശനത്തിൽ ലഭിച്ച വൻ സ്വീകരണത്തെ അപേക്ഷിച്ച് തണുത്ത സമീപനമാണ് ഇക്കുറി സെലൻസ്കി നേരിട്ടത്. കോൺഗ്രസിന്റെ സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്യണമെന്ന സെലൻസ്കിയുടെ ആവശ്യം പ്രതിപക്ഷ റിപ്പബ്ലിക്കൻ നേതാവും ഹൗസ് സ്പീക്കറുമായ കെവിൻ മക്കാർത്തി നിരസിച്ചു. പ്രസിഡന്റ് ബൈഡൻ യുക്രെയ്നു വൻതുക നല്കുന്നതിൽ റിപ്പബ്ലിക്കൻ പാർട്ടിയിലെ ചില നേതാക്കൾ എതിർപ്പു പ്രകടിപ്പിക്കുന്നുണ്ട്.
അമേരിക്കാ സന്ദർശനം പൂർത്തിയാക്കിയ സെലൻസ്കി ഇന്നലെ അപ്രതീക്ഷിതമായി കാനഡയിലെത്തി.
ടെഹ്റാൻ: ലോകത്തെ ഏറ്റവും ദൂരപരിധിയുള്ള ഡ്രോൺ എന്നവകാശപ്പെടുന്ന ‘മൊഹാജെർ-10’ ഇറാൻ പുറത്തിറക്കി. 2,000 കിലോമിറ്റർ ദൂരപരിധിയുള്ള ഇതിന് 300 കിലോഗ്രാം ആയുധങ്ങളുമായി 24 മണിക്കൂർ പറക്കാൻ കഴിയുമെന്നാണ് ഇറേനിയൻ വൃത്തങ്ങൾ പറഞ്ഞത്.
വത്തിക്കാൻ സിറ്റി: മെഡിറ്ററേനിയൻ സമ്മേളനത്തിൽ പങ്കെടുക്കുന്നതിനായി ഫ്രാൻസിസ് മാർപാപ്പ ഇന്നു തെക്കൻ ഫ്രാൻസിലെ മാഴ്സെ നഗരത്തിലെത്തും. നാളെ സമ്മേളനത്തിന്റെ അന്തിമസെഷനിൽ പങ്കെടുത്തശേഷമായിരിക്കും മടക്കം.
കത്തോലിക്കാ സഭയുടെ നേതൃത്വത്തിൽ 17ന് ആരംഭിച്ച മെഡിറ്ററേനിയൻ സമ്മേളനത്തിൽ വടക്കനാഫ്രിക്ക, പശ്ചിമേഷ്യ, തെക്കൻ യൂറോപ്പ് എന്നീ പ്രദേശങ്ങളിൽനിന്നുള്ള ബിഷപ്പുമാരും യുവജനതയും പങ്കെടുക്കുന്നുണ്ട്. മെഡിറ്ററേനിയൻ കടലിനു സമീപമുള്ള രാജ്യങ്ങളിലെ മത, സാംസ്കാരിക കൂട്ടായ്മകൂടിയായ സമ്മേളനം 24നാണ് അവസാനിക്കുന്നത്.
ഇന്ന് ഉച്ചയ്ക്ക് രണ്ടരയ്ക്ക് റോമിൽനിന്നു വിമാനം കയറുന്ന മാർപാപ്പ നാലേകാലിന് മാഴ്സെയിലെത്തും. ഫ്രഞ്ച് പ്രധാനമന്ത്രി എലിസബത്ത് ബോൺ മാർപാപ്പയെ സ്വീകരിക്കും. നാളെ രാവിലെ മെഡിറ്ററേനിയൻ സമ്മേളനത്തിന്റെ അന്തിമസെഷനിൽ പങ്കെടുത്തശേഷം ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോണുമായി സ്വകാര്യ കൂടിക്കാഴ്ച നടത്തും. ഉച്ചയ്ക്കുശേഷം മാഴ്സെയിലെ വെലോഡ്രോം സ്റ്റേഡിയത്തിൽ വിശുദ്ധ കുർബാന അർപ്പിച്ചശേഷം രാത്രി ഒന്പതിനു റോമിലേക്കു മടങ്ങും. ഫ്രാൻസിസ് മാർപാപ്പയുടെ 44-ാമത് അപ്പസ്തോലിക പര്യടനമായിരിക്കും ഇത്.
യുക്രെയ്ന് ഇനി ആയുധം കൊടുക്കില്ലെന്ന് പോളണ്ട്
വാർസോ: റഷ്യൻ അധിനിവേശം നേരിടുന്ന യുക്രെയ്ന് ഇനി ആയുധം നല്‍കില്ലെന്നു പോളണ്ട് പ്രഖ്യാപിച്ചു. ധാന്യക്കയറ്റുമതിയുമായി ബന്ധപ്പെട്ട് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായതാണു കാരണം. ഇനി പോളിഷ് സേനയെ നവീകരിക്കുന്നതിലായിരിക്കും ശ്രദ്ധയെന്നു പ്രധാനമന്ത്രി മത്തേയൂഷ് മൊറെവിയാസ്കി അറിയിച്ചു.
റഷ്യൻ ആക്രമണം ആരംഭിച്ചതുമുതൽ യുക്രെയ്ന് ഏറ്റവും പിന്തുണ നല്കുന്ന രാജ്യമാണു പോളണ്ട്. സോവ്യറ്റ് കാലത്തെ ടാങ്കുകളും മിഗ് 29 യുദ്ധവിമാനങ്ങളും അടക്കം സ്വന്തം ആയുധശേഖരത്തിലെ മൂന്നിലൊന്നു പോളണ്ട് യുക്രെയ്നു നല്കി.
യുക്രേനിയൻ ധാന്യങ്ങൾക്കുള്ള ഇറക്കുമതിനിരോധനം നീക്കണമെന്ന യൂറോപ്യൻ യൂണിയന്റെ ആവശ്യം പോളണ്ട് അനുസരിക്കാത്തതാണു നിലവിലെ പ്രതിസന്ധിക്കു കാരണം. സ്വന്തം കർഷകരുടെ താത്പര്യം സംരക്ഷിക്കാനാണു പോളണ്ട് ശ്രമിക്കുന്നത്.
യുക്രെയ്ൻ സർക്കാർ പോളണ്ടിനെതിരേ ലോകാരോഗ്യ സംഘടനയിൽ പരാതി നല്കി. കഴിഞ്ഞദിവസം ഐക്യരാഷ്ട്രസഭാ യോഗത്തിൽ പ്രസംഗിച്ച യുക്രെയ്ൻ പ്രസിഡന്റ് സെലൻസ്കി പോളണ്ടിനെ വിമർശിച്ചു. ഇതിനു പിന്നാലെ പോളിഷ് സർക്കാർ യുക്രെയ്ൻ അംബാസഡറെ വിളിച്ചുവരുത്തി പ്രതിഷേധം അറിയിച്ചു. തുടർന്നാണ് പോളിഷ് പ്രധാനമന്ത്രി മൊറേവിയാസ്കിയുടെ പ്രഖ്യാപനം ഉണ്ടായത്. അടുത്തമാസം മധ്യത്തിൽ പൊതു തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ടാണു മൊറേവിയാസ്കിയുടെ നീക്കമെന്നും പറയപ്പെടുന്നു.
മർഡോക്കിന്റെ സാമ്രാജ്യത്തെ മകൻ നയിക്കും
ന്യൂയോർക്ക്: ഫോക്സ് ന്യൂസ്, ന്യൂസ് കോർപ് ചെയർമാൻ പദവികൾ മകൻ ലാക്ലനു കൈമാറിയതായി മാധ്യമചക്രവർത്തി റൂപർട്ട് മർഡോക് അറിയിച്ചു. ഇരു സ്ഥാപനങ്ങളുടെയും എമരിറ്റസ് ചെയർമാനായി റൂപർട്ട് തുടരും.
1996ൽ മർഡോക് സ്ഥാപിച്ച ഫോക്സ് ന്യൂസ് അമേരിക്കയിൽ ഏറ്റവും കൂടുതൽ പ്രേഷകരുള്ള വാർത്താ ചാനലാണ്. അമേരിക്കയിലെ വാൾ സ്ട്രീറ്റ് ജേർണൽ, ബ്രിട്ടനിലെ ദ സൺ, ദ ടൈംസ് തുടങ്ങിയ പത്രങ്ങൾ ന്യൂസ് കോർപിന്റെ ഉടമസ്ഥതയിലാണ്. തൊണ്ണൂറ്റിരണ്ടുകാരനായ മർഡോക് അടുത്തിടെ ന്യൂസ് കോർപിനെയും ഫോക്സ് ന്യൂസിനെയും ലയിപ്പിക്കാനുള്ള ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല.
മയക്കുമരുന്ന് കടത്തൽ: യുഎസ് സൈനിക താവളത്തിൽ കൊറിയൻ പോലീസിന്റെ റെയ്ഡ്
സീയൂൾ: പട്ടാളക്കാർ മയക്കുമരുന്നു കടത്തിയ കേസിൽ ദക്ഷിണ കൊറിയയിലെ യുഎസ് സൈനികാസ്ഥാനത്ത് പോലീസ് റെയ്ഡ്. കാന്പ് ഹംഫ്രീസ്, കാന്പ് കേസി ആസ്ഥാനങ്ങളിൽ മേയിലാണു ദക്ഷിണകൊറിയൻ പോലീസും അമേരിക്കൻ സേനയിലെ ക്രിമിനൽ അന്വേഷണ വിഭാഗവും പരിശോധന നടത്തിയത്. മയക്കുമരുന്നും പണവും കണ്ടെടുത്തു.
മിലിട്ടറി തപാലിലൂടെ കൃത്രിമ കഞ്ചാവ് ദക്ഷിണകൊറിയയിലെത്തിച്ച് സൈനികർക്ക് വിതരണം ചെയ്യുകയായിരുന്നു. യുഎസ് സേനതന്നെയാണ് സംഭവത്തെക്കുറിച്ച് ദക്ഷിണകൊറിയൻ പോലീസിനു സൂചന നല്‍കിയത്. 17 സൈനികരും അവരുടെ പങ്കാളികളും അടക്കം 22 പേർക്കെതിരേ പോലീസ് കേസെടുത്തിട്ടുണ്ട്. രണ്ടു പേരെ അറസ്റ്റ് ചെയ്തു.
ബെയ്ജിംഗ്: സിറിയൻ പ്രസിഡന്റ് ബഷാർ അൽ അസാദ് ചൈനയിലെത്തി. ചൈനീസ് പ്രസിഡന്റ് ഷി ചിൻപിംഗിന്റെ ക്ഷണം സ്വീകരിച്ചാണ് അദ്ദേഹം എത്തിയിരിക്കുന്നത്. ഉന്നതലതല സംഘം അസാദിനെ അനുഗമിക്കുന്നുണ്ട്. ശനിയാഴ്ച ഹാംഗ്ഷൗവിൽ ആരംഭിക്കുന്ന ഏഷ്യൻ ഗെയിംസിന്റെ ഉദ്ഘാടനത്തിൽ അസാദ് പങ്കെടുക്കും.
ഇതിനു മുന്‍പ് അസാദ് ചൈന സന്ദർശിച്ചത് 2004ലാണ്. പതിറ്റാണ്ട് നീണ്ട സിറിയൻ ആഭ്യന്തരയുദ്ധത്തിൽ അസാദിന് ചൈനയുടെ പിന്തുണയുണ്ടായിരുന്നു. കഴിഞ്ഞവർഷം സിറിയ ചൈനയുടെ ബെൽറ്റ് ആൻഡ് റോഡ് പദ്ധതിയിൽ ചേരുകയുണ്ടായി.
അറബി രാജ്യങ്ങളിൽ സ്വാധീനം ശക്തമാക്കുന്ന ചൈന അടുത്തിടെ ഇറാനും സൗദിയും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്താൻ ഇടപെട്ടിരുന്നു.
ഖലിസ്ഥാനി തീവ്രവാദികളുടെ ഭീഷണിയെ വിമർശിച്ച് ട്രൂഡോയുടെ പാർട്ടിയിലെ എംപി
ടൊറേന്റോ: ഖലിസ്ഥാൻ തീവ്രവാദികൾ കാനഡയിലെ ഹിന്ദുക്കളെ ഭീഷണിപ്പെടുത്തുന്നതിനെ അപലപിച്ച് പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ പാർട്ടിക്കാരനായ എംപി ചന്ദ്ര ആര്യ. ഭീകരതയെ മഹത്വവത്കരിക്കുന്നതിനെയും അഭിപ്രായസ്വാതന്ത്ര്യത്തിന്റെ പേരിൽ രാജ്യത്തെ ഹിന്ദുക്കളെ ലക്ഷ്യമിടുന്നതിനെയും രൂക്ഷഭാഷയിൽ ആര്യ വിമർശിച്ചു.
കാനഡയിലെ ഹിന്ദുക്കൾ രാജ്യം വിടണമെന്ന് ഖലിസ്ഥാൻ നേതാവ് ഗുർപട്വന്ത് സിംഗ് പന്നുൻ ഏതാനും ദിവസം മുന്‍പ് പറഞ്ഞിരുന്നു. നിരവധി ഹിന്ദുക്കൾ ഭയത്തോടെയാണു കഴിയുന്നത്. സമാധാനമായിരിക്കാനും അതേസമയം, ജാഗ്രതപുലർത്താനും ഹിന്ദു സമൂഹത്തോട് ഞാൻ ആവശ്യപ്പെട്ടു.
ഹിന്ദുഫോബിയയുമായി ബന്ധപ്പെട്ട് എന്തെങ്കിലും സംഭവമുണ്ടായാൽ നിയമപാലകരുമായി ബന്ധപ്പെടണം.
കാനഡയിലെ ഹിന്ദുക്കളെ പ്രകോപിപ്പിക്കാനാണു ഖലിസ്ഥാൻ നേതാവ് ശ്രമിക്കുന്നത്. കാനഡയിലെ ഹിന്ദു, സിക്ക് വിഭാഗങ്ങളിൽ ഭിന്നിപ്പുണ്ടാക്കാനാണു ശ്രമം.
കാനഡയിലെ ബഹുഭൂരിപക്ഷം സിക്കുകാരും ഖലിസ്ഥാൻ പ്രസ്ഥാനത്തെ പിന്തുണയ്ക്കുന്നില്ല. എന്നാൽ പലവിധ കാരണങ്ങളാൽ ഖലിസ്ഥാൻ പ്രസ്ഥാനത്തെ പരസ്യമായി എതിർക്കുന്നുമില്ല. കാനഡയിലെ ഹിന്ദു, സിക്ക് സമുദായങ്ങൾ തമ്മിൽ ശക്തമായ ബന്ധമാണുള്ളത്-ലിബറൽ പാർട്ടി നേതാവായ ചന്ദ്ര ആര്യ പറഞ്ഞു. ഗുർപട്വന്ത് സിംഗിനെ 2020ൽ ഇന്ത്യ ഭീകരനായി പ്രഖ്യാപിച്ചിരുന്നു.
നീന്തൽക്കുളവും ക്ലബ്ബും; ജയിൽ തിരിച്ചു പിടിച്ച് വെനസ്വേലൻ പോലീസ്
കാരക്കാസ്: വർഷങ്ങളായി ഗുണ്ടാസംഘം നിയന്ത്രിച്ചിരുന്ന ജയിൽ വെനസ്വേലൻ സുരക്ഷാഭടന്മാർ തിരിച്ചു പിടിച്ചു. ലാറ്റിനമേരിക്കൻ രാജ്യങ്ങളിൽ പടർന്നുകിടക്കുന്ന ട്രെൻ ഡി അരാഗ്വാ ക്രിമിനൽ സംഘത്തിന്റെ ആസ്ഥാനമായ ടൊകോറോൺ ജയിലിന്റെ നിയന്ത്രണം പിടിക്കാനായി 11,000 ഭടന്മാരെയാണു വെനസ്വേലൻ സർക്കാർ അയച്ചത്.
ഹോട്ടലുകൾ, നീന്തൽക്കുളം, നിശാ ക്ലബ്ബ്, ചെറിയ മൃഗശാല എന്നിവയെല്ലാം അനധികൃതമായി ജയിലിനുള്ളിൽ പ്രവർത്തിച്ചിരുന്നു. തടവുകാർക്കു പുറമേ അവരുടെ പങ്കാളികളും മക്കളും താമസിച്ചിരുന്നു. ട്രെൻ ഡി അരാഗ്വാ ക്രിമിനൽ സംഘത്തിന്റെ തലസ്ഥാനമെന്നാണ് ജയിൽ അറിയപ്പെട്ടിരുന്നത്.
പാക് തെരഞ്ഞെടുപ്പ് ജനുവരിയിൽ
ഇസ്ലാമാബാദ്: പാക്കിസ്ഥാനിൽ ജനുവരി അവസാന ആഴ്ച പൊതു തെരഞ്ഞെടുപ്പു നടക്കുമെന്ന് തെരഞ്ഞെടുപ്പു കമ്മീഷൻ അറിയിച്ചു. പുതിയ സെൻസസ് വച്ച് മണ്ഡലപുനർനിർണയം പൂർത്തിയാക്കേണ്ടതിനാലാണു തെരഞ്ഞെടുപ്പ് വൈകിച്ചതെന്നും കൂട്ടിച്ചേർത്തു.
ഓഗസ്റ്റ് ഒന്‍പതിനാണ് പാക് പാർലമെന്റ് പിരിച്ചുവിട്ടത്. ഇതിനു 90 ദിവസങ്ങൾക്കകം തെരഞ്ഞെടുപ്പു നടത്തണമെന്ന് ഭരണഘടനാ അനുശാസനം. അതിനാൽ നവംബറിൽ തെരഞ്ഞെടുപ്പ് ഉണ്ടായേക്കുമെന്ന് കരുതിയിരുന്നു. നിലവിൽ കാവൽ മന്ത്രിസഭയാണ് പാക്കിസ്ഥാൻ ഭരിക്കുന്നത്.
അസർബൈജാനും അർമേനിയയും വെടിനിർത്തൽ പ്രഖ്യാപിച്ചു
യെരെവാൻ: നാഗോർണോ-കരാബാക് പ്രദേശത്തെച്ചൊല്ലി അയൽരാജ്യങ്ങളായ അർമേനിയയും അസർബൈജാനും തമ്മിൽ ഉടലെടുത്ത സംഘർഷത്തിനു താത്കാലിക വിരാമം.
ഇരു രാജ്യങ്ങളുടെയും സൈന്യങ്ങൾ വെടിനിർത്തൽ പ്രഖ്യാപിച്ചു. റഷ്യയുടെ മധ്യസ്ഥതയിൽ നടന്ന ചർച്ചയെത്തുടർന്നാണ് ഇന്നലെ പ്രാദേശികസമയം ഉച്ചയ്ക്ക് ഒന്നിനു വെടിനിർത്തൽ പ്രാബല്യത്തിലായത്.
ചൊവ്വാഴ്ചയായിരുന്നു അസർബൈജാൻ സേന നാഗോർണോയിൽ ആക്രമണം ആരംഭിച്ചത്. തീവ്രവാദവിരുദ്ധ ഓപ്പറേഷനാണു നടത്തുന്നതെന്നാണ് അസർബൈജാൻ പ്രതിരോധ മന്ത്രാലയം പറഞ്ഞത്. പീരങ്കികളുൾപ്പെടെ വൻ സന്നാഹവുമായിട്ടായിരുന്നു അസൈർബൈജാന്റെ ആക്രമണം.
ഇന്നലെ രാവിലെയും നാഗോർണോ-കരാബാക്ക് മേഖലയിൽ സ്ഫോടനമുണ്ടായി. സൈനികകേന്ദ്രങ്ങളെ മാത്രമാണു ലക്ഷ്യമിടുകയെന്ന് അസർബൈജാൻ അറിയിച്ചെങ്കിലും നാഗോർണോ-കാരബാക്ക് പ്രവിശ്യാ തലസ്ഥാനമായ സ്റ്റെപാനകെർട്ടിൽ കടകൾക്കും വാഹനങ്ങൾക്കും വെടിവയ്പിൽ നാശനഷ്ടമുണ്ടായി.
ഏഴു നാട്ടുകാരടക്കം 32 പേർ കൊല്ലപ്പെട്ടുവെന്നും ഇരുനൂറിലേറെ പേർക്കു പരിക്കേറ്റുവെന്നും മനുഷ്യാവകാശ ഓംബുഡ്സ്മാൻ ഗെഘാൻ സ്റ്റെപാന്‍യൻ പറഞ്ഞു. തങ്ങളുടെ നിയന്ത്രണത്തിലുള്ള ഷുഷ നഗരത്തിൽ അർമേനിയൻ സൈന്യത്തിന്റെ വെടിവയ്പിൽ ഒരാൾ കൊല്ലപ്പെട്ടുവെന്ന് അസർബൈജാനി പ്രോസിക്യൂട്ടർ ജനറലിന്റെ ഓഫീസ് അറിയിച്ചു.
നാഗോർണോ-കാരബാക്ക് മേഖലയിൽനിന്ന് രണ്ടായിരത്തിലേറെ പ്രദേശവാസികളെ ഒഴിപ്പിച്ചെന്ന് ഇന്നലെ റഷ്യൻ സമാധാന ദൗത്യസംഘം അറിയിച്ചു. ഇവരെ എങ്ങോട്ടാണു കൊണ്ടുപോയതെന്ന് റഷ്യൻ അധികൃതർ വ്യക്തമാക്കിയില്ല.
നാഗോർണോ-കരബാക്ക് പ്രവിശ്യക്കുവേണ്ടി അസർബൈജാനും അർമേനിയയും തമ്മിലുള്ള തർക്കത്തിന് മൂന്നു ദശകത്തെ പഴക്കമുണ്ട്. 2020ൽ തർക്കം ആറാഴ്ച നീണ്ട യുദ്ധത്തിലെത്തി. അസർബൈജാന്റെ ഉള്ളിലാണു നാഗോർണോ കരാബാക് സ്ഥിതി ചെയ്യുന്നത്. 1,20,000 അർമേനിയൻ വംശജർ ഇവിടെ വസിക്കുന്നു. അന്താരാഷ്ട്രസമൂഹം പ്രദേശത്തെ അസർബൈജാന്റെ ഭാഗമായി അംഗീകരിക്കുന്നു.
ചുഴലിക്കാറ്റ്; ചൈനയിൽ 10 മരണം
ബെയ്ജിംഗ്: മണിക്കൂറുകളുടെ വ്യത്യാസത്തിൽ ആഞ്ഞടിച്ച രണ്ടു ചുഴലിക്കാറ്റിനെത്തുടർന്ന് കിഴക്കൻ ചൈനയിൽ പത്തു പേർ മരിച്ചു.
നാലു പേർക്കു ഗുരുതരമായി പരിക്കേറ്റു. ജിയാംഗ്സു പ്രവിശ്യയിലെ സുഖിയാൻ നഗരത്തിനു സമീപമാണ് ആദ്യ ചുഴലിക്കാറ്റ് നാശം വിതച്ചത്. ഇവിടെ അഞ്ചു പേർ മരിച്ചു.
നൂറിലേറെ വീടുകളും കാർഷികവിളകളും നശിച്ചു. യാൻചെംഗ് നഗരത്തിലാണ് രണ്ടാമത്തെ ചുഴലിക്കാറ്റുണ്ടായത്. ഇവിടെയും അഞ്ചു പേർ മരിച്ചു.
യുഎന്നിൽ കാഷ്മീർ ഉന്നയിച്ച് എർദോഗൻ
യുണൈറ്റഡ്നേഷൻസ്: ഐക്യരാഷ്ട്രസഭയിൽ ൽ കാഷ്മീർ വിഷയം വീണ്ടും ഉന്നയിച്ച് തുർക്കി പ്രസിഡന്റ് റെസിപ് തയ്യിപ് എർദോഗൻ.
ഏഷ്യൻ മേഖലയിലെ സമാധാനത്തെക്കുറിച്ചു പറയുന്പോൾ കാഷ്മീർ പ്രശ്നം ഇന്ത്യയും പാക്കിസ്ഥാനും ചർച്ചയിലൂടെ പരിഹരിക്കണമെന്ന് എർദോഗൻ ആവശ്യപ്പെടുകയായിരുന്നു.
ചർച്ചയിലൂടെയും സഹകരണത്തിലൂടെയും കാഷ്മീരിൽ സമാധാനം സ്ഥാപിക്കാനാകും. ദക്ഷിണേഷ്യൻ മേഖലയിൽ ശാന്തിയും സ്ഥിരതയും ഉറപ്പാക്കാൻ ഇതുവഴി കഴിയും. തുർക്കിയുടെ പൂർണപിന്തുണ ഇതിനുണ്ടാകും.
യുഎൻ രക്ഷാസമിതിയിലെ പരിഷ്കാരങ്ങളിൽ ഇന്ത്യയുടെ പങ്ക് പ്രശംസനീയമാണെന്നും അദ്ദേഹം പറഞ്ഞു. അഞ്ച് സ്ഥിരാംഗങ്ങൾക്കൊപ്പം 15 അംഗരാജ്യങ്ങൾക്കും ഊഴമനുസരിച്ച് സ്ഥിരാംഗത്വം നൽകണമെന്ന നിർദേശവും എർദോഗൻ മുന്നോട്ടുവച്ചു.
അടുത്തിടെ ഡൽഹിയിൽ ജി20 ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ചയ്ക്കു പിന്നാലെയാണ് കാഷ്മീർ പ്രശ്നം എർദോഗൻ വീണ്ടും യുഎന്നിൽ ഉന്നയിക്കുന്നത്.
ഉഭയകക്ഷിബന്ധം ശക്തിപ്പെടുത്താൻ ജി20 ഉച്ചകോടിക്കിടെ നടത്തിയ കൂടിക്കാഴ്ചയിൽ ഇരുനേതാക്കളും ധാരണയിലെത്തിയിരുന്നു. 2020 ലെ യുഎൻ സമ്മേളനത്തിൽ കാഷ്മീരിനെക്കുറിച്ചുള്ള എർദോഗന്റെ പ്രസ്താവന ഇന്ത്യയുടെ ശക്തമായ എതിർപ്പ് ക്ഷണിച്ചുവരുത്തിയിരുന്നു.
ഇസ്രയേൽ സൈനിക നടപടി: ആറു പലസ്തീനികൾ കൊല്ലപ്പെട്ടു
ടെൽ അവീവ്: വെസ്റ്റ് ബാങ്കിലും ഗാസയിലും ഇസ്രയേൽ സൈനിക നടപടിയിൽ ആറു പലസ്തീൻകാർ കൊല്ലപ്പെട്ടു.
നോർത്തേൺ വെസ്റ്റ് ബാങ്കിൽ അഞ്ചു പേരും ഗാസയിൽ ഒരാളുമാണു കൊല്ലപ്പെട്ടത്. മുപ്പതിലേറെ പേർക്കു പരിക്കേറ്റു. തീവ്രവാദികളെ ലക്ഷ്യമിട്ടാണു റെയ്ഡ് എന്നാണ് ഇസ്രയേൽ ഭാഷ്യം.
ചൈനീസ് വിദേശകാര്യ മന്ത്രിയെ പുറത്താക്കിയത് അവിഹിതത്തിന്
ബെയ്ജിംഗ്: ചൈനീസ് വിദേശകാര്യമന്ത്രിയായിരുന്ന ക്വിൻ ഗാംഗിനെ പദവിയിൽനിന്നു നീക്കാനുള്ള കാരണം അവിഹിതബന്ധമെന്നു റിപ്പോർട്ട്. അദ്ദേഹം അമേരിക്കയിൽ ചൈനീസ് അംബാസിഡറായിരുന്ന കാലത്ത് ഒരു സ്ത്രീയുമായി ബന്ധം പുലർത്തുകയും ഇതിൽ ഒരു കുഞ്ഞുണ്ടാവുകയും ചെയ്തതായി വാൾ സ്ട്രീറ്റ് ജേണൽ റിപ്പോർട്ട് ചെയ്തു.
മാർച്ചിൽ വിദേശകാര്യമന്ത്രി യായി നിയമിതനായ ക്വിന്നിനെ ജൂലൈയിലാണു നീക്കം ചെയ്തത്. എന്നാൽ ഇതുസംബന്ധിച്ച് ഒരു വിശദീകരണവും ചൈന നല്‍കിയില്ല. നീക്കംചെയ്യപ്പെടുന്നതിനു മുന്‍പായി പൊതുവേദികളിൽനിന്ന് അപ്രത്യക്ഷനായ ക്വിന്നിനെക്കുറിച്ചു വിവരങ്ങളൊന്നും ലഭ്യമല്ല.
ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയിലെയും സൈന്യത്തിലെയും ഉന്നതർക്കെതിരേ വൻ അന്വേഷണം നടക്കുന്നതായും റിപ്പോർട്ടിൽ പറയുന്നുണ്ട്. വിദേശ ഇടപാടുകളാണു കൂടുതലും അന്വേഷിക്കുന്നത്.
അടുത്തിടെ ചൈനീസ് പ്രതിരോധമന്ത്രി ലി ഷാംഗ് ഫു പൊതുവേദികളിൽനിന്ന് അപ്രത്യക്ഷനായിട്ടുണ്ട്. അഴിമതി അന്വേഷണം നേരിടുന്ന അദ്ദേഹത്തെ പദവിയിൽനിന്നു നീക്കം ചെയ്ത് വീട്ടുതടങ്കലിലാക്കിയെന്ന റിപ്പോർട്ടുണ്ട്.
യുക്രെയ്ന് പാക്കിസ്ഥാനിൽനിന്ന് ആയുധങ്ങൾ
ഇസ്ലാമാബാദ്: പാക്കിസ്ഥാൻ യുക്രെയ്ന് രഹസ്യമായി ആയുധങ്ങൾ നല്‍കുന്നതായി റിപ്പോർട്ട്. അമേരിക്കയാണ് ഇതിനു പിന്നിൽ. പകരം കടക്കെണിയിലായ പാക്കിസ്ഥാന് ആന്താരാഷ്ട്ര നാണ്യനിധി(ഐഎംഎഫ്)യുടെ സഹായം ലഭ്യമാക്കാൻ അമേരിക്ക സഹായിച്ചു.
അമേരിക്കയിലെ ഇന്റർസെപ്റ്റ് വാർത്താ വെബ്സൈറ്റാണ് രേഖകളുടെ അടിസ്ഥാനത്തിൽ ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
അതേസമയം ആരോപണം അടിസ്ഥാനരഹിതമാണെന്ന് പാക്കിസ്ഥാൻ വിദേശകാര്യമന്ത്രാലയം പ്രതികരിച്ചു. യുക്രെയ്ൻ വിഷയത്തിൽ നിഷ്പക്ഷ നിലപാടാണ് രാജ്യം സ്വീകരിക്കുന്നതെന്നും കൂട്ടിച്ചേർത്തു.
മോസ്കോ: റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ അടുത്ത മാസം ചൈന സന്ദർശിച്ച് പ്രസിഡന്റ് ഷി ചിൻപിംഗുമായി കൂടിക്കാഴ്ച നടത്തും.
മോസ്കോ സന്ദർശിക്കുന്ന ചൈനീസ് വിദേശകാര്യമന്ത്രി വാംഗ് യിയുമായി കൂടിക്കാഴ്ച നടത്തിയ റഷ്യൻ സെക്യൂരിറ്റി കൗൺസിൽ സെക്രട്ടറി നിക്കോളായ് പട്രൂഷേവ് ആണ് ഇക്കാര്യം അറിയിച്ചത്.
ചൈനയുടെ ബെൽറ്റ് ആൻഡ് റോഡ് പദ്ധതിയുമായി ബന്ധപ്പെട്ട ഉച്ചകോടിയിലും പുടിൻ പങ്കെടുക്കും.
യുക്രെയ്നിൽ അധിനിവേശം ആരംഭിച്ചശേഷം റഷ്യന്‍ പ്രസിഡന്റ് കാര്യമായ വിദേശ സന്ദർശനങ്ങൾ നടത്തിയിട്ടില്ല. യുദ്ധക്കുറ്റങ്ങളുടെ പേരിൽ അന്താരാഷ്ട്ര ക്രിമിനൽ കോടതിയുടെ അറസ്റ്റ് വാറന്റ് നേരിടുന്ന പുടിൻ ദക്ഷിണാഫ്രിക്കയിൽ നടന്ന ബ്രിക്സ് ഉച്ചകോടിയിൽ നേരിട്ടു പങ്കെടുത്തില്ല. ഇന്ത്യയിൽ നടന്ന ജി-20 ഉച്ചകോടിക്കും അദ്ദേഹം എത്തിയില്ല.
നവനാസി സംഘടനയെ നിരോധിച്ചു
ബെർലിൻ: ഹാമർസ്കിൻ എന്ന നിയോനാസി സംഘടനയെ ജർമനി നിരോധിച്ചു. സംഘടനയിൽ അംഗമായ 28 പേരുടെ വസതികളിൽ റെയ്ഡ് നടത്തി.
1980കളിൽ അമേരിക്കയിൽ സ്ഥാപിതമായ സംഘടന സംഗീതപരിപാടികളിലൂടെയാണ് ആശയങ്ങൾ പ്രചരിപ്പിക്കുന്നത്. യൂറോപ്പിൽ ഏറ്റവും സ്വാധീനമുള്ള വലതുപക്ഷ സംഘടനകളിലൊന്നാണിത്.
ജർമനിയിൽ 130 ഔദ്യോഗിക അംഗങ്ങളേയുള്ളു. വംശീയവെറിക്കെതിരായ ശക്തമായ സന്ദേശമാണു നിരോധനമെന്ന് ജർമൻവൃത്തങ്ങൾ പറഞ്ഞു.
നാഗോർണോ കരാബാക് വീണ്ടും പുകയുന്നു; അർമേനിയ-അസർബൈജാൻ സംഘർഷം
ബാക്കു: നാഗോർണോ കരാബാക് പ്രദേശത്തെച്ചൊല്ലി അയൽരാജ്യങ്ങളായ അർമേനിയയും അസർബൈജാനും വീണ്ടും സംഘർഷത്തിലേക്ക്. അസർബൈജാൻ സേന നാഗോർണോയിൽ ഇന്നലെ ആക്രമണം ആരംഭിച്ചു. തീവ്രവാദവിരുദ്ധ ഓപ്പറേഷനാണു നടത്തുന്നതെന്ന് അസർബൈജാൻ പ്രതിരോധ മന്ത്രാലയം പറഞ്ഞു.
അസർബൈജാന്റെ ഉള്ളിലാണു നാഗോർണോ കരാബാക് സ്ഥിതി ചെയ്യുന്നത്. അന്താരാഷ്ട്രസമൂഹം പ്രദേശത്തെ അസർബൈജാന്റെ ഭാഗമായി അംഗീകരിക്കുന്നു. എന്നാൽ, അർമേനിയൻ വംശജർക്കാണ് അവിടെ ഭൂരിപക്ഷം. അതിനാൽ അർമേനിയയ്ക്കു നാഗോർണോയിൽ ശക്തമായ സ്വാധീനമുണ്ട്.
1990ലും 2020ലും ഇരു രാജ്യങ്ങളും നാഗോർണോയെച്ചൊല്ലി യുദ്ധം ചെയ്തിരുന്നു. അർമേനിയയിൽനിന്ന് നാഗോർണോയിലേക്കുള്ള ഏക പാത അസർബൈജാൻ ഡിസംബറിൽ ഉപരോധിച്ചതിനെത്തുടർന്ന് സംഘർഷസാധ്യത ശക്തമായിരുന്നു.
അർമേനിയൻ സേന തങ്ങളുടെ സൈനിക പോസ്റ്റുകൾക്കു നേർക്ക് ആക്രമണം ആരംഭിച്ചതാണ് ഇപ്പോഴത്തെ പ്രശ്നങ്ങൾക്കു കാരണമെന്ന് അസർബൈജാൻ ആരോപിച്ചു. അസർബൈജാൻ സേന വെടിനിർത്തൽ കരാർ ലംഘിച്ചതായി അർമേനിയ ആരോപിച്ചു.
വിപുലമായ സൈനിക സന്നാഹത്തോടെയാണ് അസർബൈജാൻ ആക്രമണം നടത്തുന്നതെന്നു റിപ്പോർട്ടുകളിൽ പറയുന്നു. നാഗോർണോയുടെ തലസ്ഥാനമായ സ്റ്റെപാനാകെർട്ടിൽ വെടിയൊച്ചകൾ മുഴങ്ങി. സിവിലിയൻ കേന്ദ്രങ്ങളെ ആക്രമിക്കുന്നില്ലെന്നാണ് അസർബൈജാൻ അവകാശപ്പെടുന്നത്.
2020ലെ വെടിനിർത്തൽ ധാരണ മാനിക്കാൻ ഇരു രാജ്യങ്ങളും തയാറാകണമെന്ന് റഷ്യ ആവശ്യപ്പെട്ടു. വെടിനിർത്തൽ ഉറപ്പുവരുത്താനായി റഷ്യ, മേഖലയിൽ 3,000 സൈനികരെ വിന്യസിച്ചിരുന്നു.
റഷ്യയുടെ ശ്രദ്ധ യുക്രെയ്ൻ യുദ്ധത്തിലായതോടെ വെടിനിർത്തൽ ധാരണ ദുർബലമായിരുന്നു. റഷ്യ തങ്ങളെ അവഗണിക്കുകയാണെന്ന് അർമേനിയൻ പ്രധാനമന്ത്രി നിക്കോൾ പഷ്നിയാൻ ആരോപിക്കുകയുണ്ടായി.
ക്രിസ്ത്യൻ ഭൂരിപക്ഷ അർമേനിയയിൽ റഷ്യക്കും മുസ്ലിം ഭൂരിപക്ഷ അസർബൈജാനിൽ തുർക്കിക്കും സ്വാധീനമുണ്ട്.
ഇറാനും അമേരിക്കയും തടവുകാരെ കൈമാറി
ടെഹ്റാൻ: ബന്ധശത്രുക്കളായ അമേരിക്കയും ഇറാനും പരസ്പരം തടവുകാരെ കൈമാറി. ചാരവൃത്തി അടക്കമുള്ള കുറ്റങ്ങൾക്കു ജയിലിലടച്ച നാലു പുരുഷന്മാരെയും ഒരു വനിതയെയുമാണ് ഇറാൻ മോചിപ്പിച്ചത്.
ഇവർക്ക് ഇറാന്റെയും അമേരിക്കയുടെയും പൗരത്വമുണ്ട്. ഇറേനിയൻ സർക്കാരിനുവേണ്ടി പ്രവർത്തിച്ചതിനു തടവിലാക്കപ്പെട്ട അഞ്ചു പേരെയാണ് അമേരിക്ക മോചിപ്പിച്ചത്. ഇതിനു പുറമേ ഉപരോധങ്ങളുടെ ഭാഗമായി തടഞ്ഞുവച്ച ഇറാന്റെ 600 കോടി ഡോളർ അമേരിക്ക വിട്ടുനല്‍കി.
ഖത്തറിന്റെ മധ്യസ്ഥതയിൽ നടന്ന ചർച്ചയാണ് എല്ലാം സാധ്യമായത്. അമേരിക്കൻ പൗരന്മാരെ ഖത്തർ വിമാനത്തിൽ ടെഹ്റാനിൽനിന്നു ദോഹയിലെത്തിച്ചു. ഇവരിൽ മൂന്നു പേരുടെ വിവരങ്ങൾ മാത്രമേ പുറത്തുവന്നിട്ടുള്ളൂ.
2015ൽ അറസ്റ്റിലായ ക്രെസന്റ് പെട്രോളിയം ജീവനക്കാരൻ സിയാമാക് നമാസി (51), 2018ൽ അറസ്റ്റിലായ ബിസിനസുകാരൻ ഇമാദ് ഷാർഗി (58), പരിസ്ഥിതി പ്രവർത്തകനായ മൊറാദ് തഹ്ബാസ് (67) എന്നിവരാണവർ.
കാവേ ലോത്ഫോലാക്, മെഹർദാദ് മോയിൻ, അമീൻ ഹസൻസാദേ, റേസ സർഹാംഗ്പുർ കഫ്രാനി, കാംബിസ് കഷാനി എന്നീ ഇറാൻകാരെയാണ് അമേരിക്ക മോചിപ്പിച്ചത്. ഇതിൽ രണ്ടു പേരേ ഇറാനിലേക്കു മടങ്ങുന്നുള്ളൂ. രണ്ടു പേർ അമേരിക്കയിൽ തുടരാനായും ഒരാൾ മറ്റൊരു രാജ്യത്തേക്കു പോകാനുമാണു തീരുമാനിച്ചത്.
ദക്ഷിണകൊറിയയ്ക്ക് എണ്ണ വിറ്റതിന് ഇറാനു ലഭിക്കേണ്ട 600 കോടി ഡോളറാണ് അമേരിക്ക വിട്ടുനല്‍കിയത്. തുക ദോഹയിലെ ഇറേനിയൻ അക്കൗണ്ടുകളിൽ എത്തിയശേഷമാണ് അമേരിക്കൻ തടവുകാരെ ടെഹ്റാനിലെ വിമാനത്താവളത്തിലെത്തിച്ചത്.
ഭക്ഷണം, മരുന്ന് തുടങ്ങിയവ പോലുള്ള ആവശ്യങ്ങൾക്കേ തുക ഉപയോഗിക്കാവൂ എന്ന് അമേരിക്ക നിർദേശിച്ചെങ്കിലും അക്കാര്യം ഇറാൻ തീരുമാനിക്കുമെന്നു പ്രസിഡന്റ് ഇബ്രാഹിം റെയ്സി പ്രതികരിച്ചു.
ഖത്തറിന്റെ മധ്യസ്ഥതയിൽ ഏറെ വൈഷമ്യം പിടിച്ച ചർച്ചകൾക്കൊടുവിലാണ് അമേരിക്കയും ഇറാനും തടവുകാരെ കൈമാറാൻ സമ്മതിച്ചത്.
ഓഗസ്റ്റ് പത്തിന് ഇതിനു ധാരണയായിരുന്നു. ഇതിനു പിന്നാലെ ഇറാനിലെ കുപ്രസിദ്ധമായ എവിൻ ജയിലിൽ കഴിഞ്ഞിരുന്ന അമേരിക്കക്കാരെ വീട്ടുതടങ്കലിലേക്കു മാറ്റിയിരുന്നു. ഇറേനിയൻ സർക്കാരിനെ വിമർശിക്കുന്ന ബുദ്ധിജീവികളാലും വിദ്യാർഥികളാലും നിറഞ്ഞ ജയിലിനെ എവിൻ സർവകലാശാല എന്നാണു വിളിക്കുന്നത്.
അഴിമതിക്കാരനാണോ എന്നു ചോദ്യം; നവാസിന്റെ ഡ്രൈവർ മാധ്യമപ്രവർത്തകയെ തുപ്പി
ലണ്ടനിൽ: അഴിമതിക്കേസിലെ തടവുശിക്ഷ ഒഴിവാക്കാൻ ലണ്ടനിൽ പ്രവാസത്തിൽ കഴിയുന്ന മുൻ പാക് പ്രധാനമന്ത്രി നവാസ് ഷരീഫിന്റെ ഡ്രൈവർ വനിതയുടെ മുഖത്തു തുപ്പുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി. ലണ്ടനിലെ ഹൈഡ് പാർക്കിലായിരുന്നു സംഭവം.
നവാസും ഡ്രൈവറും കാറിന്റെ മുൻ സീറ്റിലായിരുന്നു.
ഫോൺ കാമറയുമായി ഡ്രൈവറുടെ ഭാഗത്തെത്തിയ വനിത നവാസിനോട് “നിങ്ങൾ അഴിമതിക്കാരാനാണെന്നു കേൾക്കുന്നുവല്ലോ” എന്നു ചോദിച്ചു. ഡ്രൈവർ വനിതയുടെ മുഖത്ത് ആഞ്ഞുതുപ്പിയശേഷം ചില്ലു താഴ്ത്തി വണ്ടിയോടിച്ചുപോയി.
പാക്കിസ്ഥാനിലെ പ്രതിപക്ഷ തെഹ്രിക് ഇ ഇൻസാഫ് പാർട്ടി നേതാവ് ഡോ. ഫാത്തിമ വീഡിയോ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തു. നവാസിനോട് ചോദ്യം ചോദിച്ച വനിത മാധ്യമപ്രവർത്തകയാണെന്നും കൂട്ടിച്ചേർത്തു. സോഷ്യൽ മീഡിയയിൽ നവാസിനെതിരേ പ്രതിഷേധ കമന്റുകൾ ധാരാളം വരുന്നുണ്ട്.
അഴിമതിക്കേസുകളിൽ ജയിൽശിക്ഷ അനുഭവിച്ചുവരവേ കോടതിയുടെ അനുമതിയോടെ നാലാഴ്ചത്തെ ചികിത്സയ്ക്കായിട്ടാണ് നവാസ് 2019 ഒക്ടോബറിൽ ലണ്ടനിലെത്തിയത്. പിന്നീട് തിരിച്ചുപോകാൻ കൂട്ടാക്കിയില്ല. അദ്ദേഹം അടുത്തമാസം 21ന് പാക്കിസ്ഥാനിൽ തിരിച്ചെത്തുമെന്നാണ് റിപ്പോർട്ട്.
മോസ്കോ: ചൈനീസ് വിദേശകാര്യമന്ത്രി വാംഗ് യി ചതുർദിന സന്ദർശനത്തിനായി ഇന്നലെ റഷ്യയിലെത്തി. ഉത്തരകൊറിയൻ നേതാവ് കിം ജോംഗ് ഉൻ റഷ്യയിൽനിന്നു മടങ്ങിയതിനു പിന്നാലെയാണ് ചൈനയിലെ ഏറ്റവും മുതിർന്ന നയതന്ത്രജ്ഞൻകൂടിയായ വാംഗിന്റെ സന്ദർശനം.
തന്ത്രപ്രധാന സുരക്ഷാ ചർച്ചകൾക്കാണു വാംഗ് റഷ്യയിലേക്കു പോയതെന്നു ചൈനീസ് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. റഷ്യൻ വിദേശകാര്യമന്ത്രി സെർജി ലാവ്റോവ് അടക്കമുള്ളവരുമായി വാംഗ് കൂടിക്കാഴ്ച നടത്തും.
റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിന്റെ ചൈനാ സന്ദർശനത്തിനുള്ള മുന്നൊരുക്കങ്ങൾ ചർച്ചയാകും. ചൈനീസ് പ്രസിഡന്റ് ഷി ചിൻപിംഗുമായി കൂടിക്കാഴ്ച നടത്താനുള്ള ആഗ്രഹം പുടിൻ ഈ മാസമാദ്യം പ്രകടിപ്പിച്ചിരുന്നു.
ഉത്തരകൊറിയൻ നേതാവ് കിം ജോംഗ് ഉൻ ആറു ദിവസത്തെ റഷ്യാ സന്ദർശനം പൂർത്തിയാക്കി മടങ്ങിയതു ഞായറാഴ്ചയാണ്. റഷ്യയുമായി സൈനിക സഹകരണം വർധിപ്പിക്കാനാണു കിം എത്തിയതെന്നു പാശ്ചാത്യർ ചൂണ്ടിക്കാട്ടി.
ചൈനയുടെ അനുഗ്രഹാശിസുകളോടെയാണ് ഉത്തരകൊറിയ-റഷ്യ ബന്ധം ശക്തിപ്പെടുന്നതെന്നും പറയുന്നു.
എഫ് -35 പോർവിമാനം അപ്രത്യക്ഷമായി; കണ്ടെത്താൻ പൊതുജനം സഹായിക്കണമെന്ന് യുഎസ് സേന
വാഷിംഗ്ടൺ ഡിസി: അമേരിക്കയുടെ അത്യാധുനിക എഫ്-35 യുദ്ധവിമാനം ആകാശത്തു കാണാതായി. സൗത്ത് കരോളൈനയിലെ ഷാർലസ്റ്റൻ വ്യോമസേനാ താവളത്തിൽനിന്നു പതിവു പറക്കലിനു പോയ വിമാനത്തിലെ പൈലറ്റ് പാരച്യൂട്ട് ഉപയോഗിച്ച് രക്ഷപ്പെട്ടു. പക്ഷേ, വിമാനത്തിന് എന്തു പറ്റിയെന്നറിയില്ല.
വിമാനം കണ്ടെത്താൻ സഹായകരമായ വിവരങ്ങൾ ലഭ്യമാണെങ്കിൽ നല്‍കണമെന്നു സേന പൊതുജനങ്ങളോട് അഭ്യർഥിച്ചു. ഷാർലെസ്റ്റൺ നഗരത്തിനു വടക്ക് രണ്ടു തടാകങ്ങൾ സ്ഥിതി ചെയ്യുന്ന ഭാഗത്ത് വിമാനം തകർന്നുവീണിരിക്കാമെന്ന അനുമാനമുണ്ട്.
ലോക്ഹീഡ് മാർട്ടിൻ നിർമിക്കുന്ന എഫ്-35 ലോകത്തിലെ ഏറ്റവും മികച്ച യുദ്ധവിമാനമാണെന്നു പറയുന്നു. എട്ടു കോടി ഡോളറാണ് ഒരെണ്ണത്തിന്റെ വില.
ധാന്യനിരോധനം: പോളണ്ടിനെതിരേ നിയമനടപടിക്ക് യുക്രെയ്ൻ
കീവ്: യൂറോപ്യൻ യൂണിയന്റെ നിർദേശം തള്ളി തങ്ങളുടെ കാർഷിക ഉത്പന്നങ്ങൾക്കു നിരോധനം തുടരുന്ന പോളണ്ട്, ഹംഗറി, സ്ലോവാക്യ രാജ്യങ്ങൾക്കെതിരേ യുക്രെയ്ൻ നിയമനടപടി ആലോചിക്കുന്നു. പോളണ്ടിൽനിന്നുള്ള ഉത്പന്നങ്ങൾ നിരോധിക്കാനും യുക്രെയ്ന് പദ്ധതിയിടുന്നതായി റിപ്പോർട്ടുകളിൽ പറയുന്നു.
യുക്രെയ്നിൽനിന്നുള്ള ഗോതന്പ്, സൂര്യകാന്തി എണ്ണ തുടങ്ങിയ ഉത്പന്നങ്ങൾക്ക് യൂറോപ്യൻ യൂണിയൻ ഏർപ്പെടുത്തിയിരുന്ന താത്കാലിക നിരോധനം കഴിഞ്ഞയാഴ്ച അവസാനിച്ചിരുന്നു. എന്നാൽ, യൂണിയനിൽ അംഗമായ ഈ മൂന്ന് രാജ്യങ്ങളും നിരോധനം തുടരാൻ തീരുമാനിച്ചതാണ് പ്രശ്നത്തിനു കാരണം.
യൂക്രെയ്നിൽനിന്നുള്ള ഉത്പന്നങ്ങൾ വ്യപകമായി എത്തുന്നത് തങ്ങളുടെ കർഷകരെ പ്രതികൂലമായി ബാധിക്കുന്നതായി മൂന്നു രാജ്യങ്ങളും ചൂണ്ടിക്കാട്ടുന്നു.
റഷ്യൻ അധിനിവേശം നേരിടുന്ന യുക്രെയ്ന് ഏറ്റവും കൂടുതൽ പിന്തുണ നല്കുന്ന രാജ്യങ്ങളിലൊന്നാണ് പോളണ്ട്. ഹംഗറിക്ക് റഷ്യാ അനുകൂല നിലപാടുണ്ടെങ്കിലും യുക്രെയ്ൻ അഭയാർഥികളെ സ്വീകരിക്കുന്നുണ്ട്.
ഡ്രോണുകളും ബുള്ളറ്റ്പ്രൂഫ് കുപ്പായവും; കിം നാട്ടിലേക്കു മടങ്ങി
മോസ്കോ: ഉത്തരകൊറിയൻ നേതാവ് കിം ജോംഗ് ഉൻ റഷ്യാസന്ദർശനം പൂർത്തിയാക്കി മടങ്ങി. ഡ്രോണുകളും ബുള്ളറ്റ്പ്രൂഫ് വസ്ത്രവും അടക്കമുള്ള സമ്മാനങ്ങൾ നല്‍കിയാണു റഷ്യൻ നേതാക്കൾ കിമ്മിനെ യാത്രയാക്കിയത്. ആറു ദിവസം നീണ്ട സന്ദർശനത്തിൽ റഷ്യൻ സൈനിക ഫാക്ടറികൾ സന്ദർശിക്കാനാണ് അദ്ദേഹം കൂടുതൽ സമയവും ചെലവഴിച്ചത്.
കിഴക്കൻ റഷ്യയിലെ അർത്യോം നഗരത്തിൽനിന്ന് കിം ഇന്നലെ സ്വന്തം ബുള്ളറ്റ്പ്രൂഫ് ആഡംബര ട്രെയിനിൽ ഉത്തരകൊറിയയിലേക്കു മടക്കയാത്ര ആരംഭിച്ചതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ചൈനയുമായും ഉത്തരകൊറിയയുമായും അതിർത്തി പങ്കിടുന്ന റഷ്യൻ പ്രവിശ്യയായ പ്രിമോർയയിലെ ഗവർണർ ഒലെഗ് കൊസെമിയാക്കോ ആണ് കിമ്മിനു ഡ്രോണുകൾ സമ്മാനിച്ചത്. അഞ്ച് ചാവേർ ആക്രമണ ഡ്രോണുകളും ഒരു നിരീക്ഷണ ഡ്രോണുമാണു നല്‍കിയത്. വെടിയുണ്ടയെ തടയുന്ന ചട്ടയും തെർമൽ കാമറകളെ വെട്ടിക്കാൻ ശേഷിയുള്ള പ്രത്യേക കുപ്പായവും ഗവർണർ സമ്മാനിച്ചു.

ചൊവ്വാഴ്ച എത്തിയ കിം കിഴക്കൻ റഷ്യ മാത്രമാണു സന്ദർശിച്ചത്. ബുധനാഴ്ച റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിനുമായി കൂടിക്കാഴ്ച നടത്തി. തോക്കുകളാണ് ഇരുവരും പരസ്പരം സമ്മാനിച്ചത്.
ശനിയാഴ്ച കിം റഷ്യൻ പ്രതിരോധ മന്ത്രി സെർജി ഷോയ്ഗുവുമായി കൂടിക്കാഴ്ച നടത്തി. റഷ്യൻ ബോംബറുകളും പോർവിമാനങ്ങളും അത്യാധുനിക ഹൈപ്പർസോണിക് മിസൈലുകളും നിർമിക്കുന്ന ഫാക്ടറികൾ സന്ദർശിച്ചു.
റഷ്യക്ക് ആയുധങ്ങൾ വാഗ്ദാനം ചെയ്യാൻ ലക്ഷ്യമിട്ടാണ് കിമ്മിന്റ സന്ദർശനമെന്ന് പാശ്ചാത്യശക്തികൾ പറഞ്ഞിരുന്നു. എന്നാൽ, ഇത്തരം ധാരണകളൊന്നും ഒപ്പുവച്ചിട്ടില്ലെന്നാണു ക്രെംലിൻ അവകാശപ്പെടുന്നത്.
ബ്രസീലിൽ വിമാനം തകർന്ന് 14 പേർ മരിച്ചു
ബ്രസീലിയ: ബ്രസീലിലെ ആമസോൺ വനത്തിൽ ചെറു വിമാനം തകർന്ന് 14 പേർ മരിച്ചു. ആമസോണാസ് സംസ്ഥാത്തെ മാനോസിൽനിന്നു പുറപ്പെട്ട വിമാനം വനത്തോടു ചേർന്ന ബാർസെലോസ് പട്ടണത്തിൽ ഇറങ്ങവേയാണു തകർന്നത്.
റൺവേയിൽ ഇറങ്ങവേ കനത്ത മഴ മൂലം കാഴ്ച അവ്യക്തമായതാണ് അപകടത്തിനു കാരണമെന്നു പറയുന്നു. ബ്രസീലിലെ എംബ്രേയർ കന്പനി നിർമിച്ച ഇഎംബി-110 ഇനത്തിൽപ്പെട്ട വിമാനമാണിത്. ആമസോൺ വനത്തിൽ മീൻപിടിത്ത വിനോദത്തിനുവന്ന 12 പേരും രണ്ടു ജീവനക്കാരുമാണു വിമാനത്തിലുണ്ടായിരുന്നത്.
ജാഹ്നവിക്ക് നീതി ആവശ്യപ്പെട്ട് മാർച്ച്
സിയാറ്റിൽ: പോലീസ് കാറിടിച്ചു മരിച്ച ഇന്ത്യൻ വിദ്യാർഥിനി ജാഹ്നവി കണ്ടൂല(23)യ്ക്കു നീതി ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് യുഎസിലെ ഇന്ത്യൻ വംശജർ സിയാറ്റിൽ നഗരമേയറെയും പോലീസനെയും കാണുകയും റാലി നടത്തുകയും ചെയ്തു. നൂറോളം പേരാണു സിയാറ്റിലിലെ ഡെന്നി പാർക്കിൽനിന്നു കാറപകടമുണ്ടായ സ്ഥലത്തേക്കു മാർച്ച് നടത്തിയത്.
ജാഹ്നവിയുടെ ജീവനു പോലീസ് ഡിപ്പാർട്ട്മെന്റിനേക്കാൾ വിലയുണ്ടെന്ന മുദ്രാവാക്യവും മുഴക്കി. മേയർ ബ്രൂസ് ഹാരെലും പോലീസ് മേധാവി അഡ്രിയാൻ ഡയറും ജാഹ്നവിയുടെ മരണത്തിൽ ദുഃഖം പ്രകടിപ്പിക്കുകയും കുറ്റക്കാരെ നിയമത്തിനു മുന്നിലെത്തിക്കുമെന്ന ഉറപ്പു നല്‍കുകയും ചെയ്തു.
ജനുവരി 23നാണ് അതിവേഗത്തിലെത്തിയ പോലീസ് കാറിടിച്ചു വിദ്യാർഥിനി മരിച്ചത്. അപകടത്തിൽ പോലീസുകാർ ചിരിക്കുന്നതും വണ്ടിയോടിച്ച ഉദ്യോഗസ്ഥനെതിരേ അന്വേഷണം വേണ്ടിവരില്ലെന്നു പറയുന്നതുമായ കാമറാദൃശ്യങ്ങൾ കഴിഞ്ഞയാഴ്ച പുറത്തുവന്നതാണ് പ്രതിഷേധത്തിനു കാരണമായത്.
വിമാനം തകർന്നുവീണ് ബാലിക മരിച്ചു
റോം: ഇറ്റാലിയൻ വ്യോമസേനയുടെ ജെറ്റ് വിമാനം അഭ്യാസത്തിനിടെ തകർന്ന് അഞ്ചുവയസുകാരി മരിച്ചു. ടൂറിനിലെ വിമാനത്താവളത്തിൽ നടന്ന അപകടത്തിൽ വിമാനത്തിന്റെ പൈലറ്റ് രക്ഷപ്പെട്ടു. മരിച്ച പെൺകുട്ടിയുടെ ഒന്‍പതു വയസുള്ള സഹോദരനും മാതാപിതാക്കൾക്കും പരിക്കേറ്റു. സഹോദരന്റെ പരിക്ക് ഗുരുതരമാണ്.
ഇറ്റാലിയൻ സേനയുടെ അഭ്യാസപ്രദർശന ടീമിലെ വിമാനമാണു തകർന്നത്. ഒന്‍പതു വിമാനങ്ങൾ പങ്കെടുത്ത അഭ്യാസത്തിനിടെ ഒരെണ്ണം നിപതിക്കുകയായിരുന്നു. പക്ഷിക്കൂട്ടത്തെ ഇടിച്ച് പക്ഷികൾ എൻജിനിൽ കുടുങ്ങിയതാണ് അപകടത്തിനു കാരണമെന്നു കരുതുന്നു.
ജെറീക്കോ പലസ്തീന്റെ പൈതൃകകേന്ദ്രം
റിയാദ്: ജെറീക്കോ നഗരത്തെ പലസ്തീനിലെ ലോക പൈതൃകകേന്ദ്രമായി അംഗീകരിക്കാൻ തീരുമാനം. സൗദിയിൽ ചേർന്ന യുഎൻ ലോക പൈതൃക കമ്മിറ്റി യോഗത്തിൽ വോട്ടെടുപ്പിലൂടെയാണു തീരുമാനം പാസായത്. യുഎൻ സാംസ്കാരിക സംഘടനയായ യുനെസ്കോയാണു യോഗം സംഘടിപ്പിച്ചത്. അതേസമയം, തീരുമാനം ഇസ്രയേലിനെ പ്രകോപിപ്പിച്ചേക്കും.
പലസ്തീന്റെ ഭാഗമായ വെസ്റ്റ് ബാങ്കിൽ സ്ഥിതി ചെയ്യുന്ന ജെറീക്കോ, ഇപ്പോഴും മനുഷ്യവാസമുള്ള ലോകത്തിലെ ഏറ്റവും പഴയ നഗരങ്ങളിലൊന്നാണ്. അതേസമയം, പ്രദേശം ഇസ്രയേലിന്റെ നിയന്ത്രണത്തിലാണ്. 1967ലെ യുദ്ധത്തിൽ ഗാസ പ്രദേശങ്ങളും കിഴക്കൻ ജറുസലേമും വെസ്റ്റ്ബാങ്കും ഇസ്രയേൽ നിയന്ത്രണത്തിലാക്കുകയായിരുന്നു.
പലസ്തീൻ 2011 മുതൽ യുനെസ്കോയിൽ അംഗമാണ്. പലസ്തീനോടു പക്ഷപാതം കാട്ടുന്നതായി ആരോപിച്ച് ഇസ്രയേൽ 2019ൽ യുനെസ്കോ അംഗത്വം ഉപേക്ഷിച്ചിരുന്നു.
എന്നാൽ, യുനസ്കോയ്ക്കുവേണ്ടി പൈതൃക കേന്ദ്രങ്ങളെ തെരഞ്ഞെടുക്കുന്ന ലോക പൈതൃക കമ്മിറ്റിയിൽ ഇസ്രയേൽ ഇപ്പോഴും അംഗമാണ്. റിയാദിലെ യോഗത്തിൽ ഇസ്രയേലും പങ്കെടുത്തു.
കുട്ടികളെ കാണാൻ അഞ്ജു പാക്കിസ്ഥാനിൽനിന്നെത്തും
പെഷവാർ: പാക്കിസ്ഥാനിലെത്തി മതംമാറി പാക് പൗരനെ വിവാഹം കഴിച്ച അഞ്ജു അടുത്ത് ഇന്ത്യയിലെത്തുമെന്നു റിപ്പോർട്ട്. കുട്ടികളെ കാണാത്തതിൽ അഞ്ജു കടുത്ത മനഃക്ലേശത്തിലാണെന്നു പാക് ഭർത്താവ് നസ്റുള്ള പറയുന്നു.
2019ൽ ഫേസ്ബുക്ക് വഴി പരിചയപ്പെട്ട നസ്റുള്ളയെ ഇക്കഴിഞ്ഞ ജൂലൈ 25നാണ് അഞ്ജുവിവാഹം ചെയ്തത്. ഖൈബർ പഖ്തുൺക്വ പ്രവിശ്യയിലെ അപ്പർ ദിർ ജില്ലക്കാരനാണ് നസ്റുള്ള. ഇസ്ലാം മതം സ്വീകരിച്ച അഞ്ജു ഫാത്തിമയെന്ന പേരും സ്വീകരിച്ചു. വീസ കിട്ടിയാൽ താനും ഇന്ത്യയിലെത്തുമെന്ന് നസ്റുള്ള പറഞ്ഞു.
രാജസ്ഥാൻകാരനായ അരവിന്ദ് ആണ് അഞ്ജുവിന്റെ ആദ്യ ഭർത്താവ്. അരവിന്ദ്-അഞ്ജു ദന്പതികൾക്ക് 15 വയസുള്ള മകളും ആറുവയസുള്ള മകനുമുണ്ട്.
മഹ്സ അമിനിയുടെ ഒന്നാം ചരമവാർഷികത്തിൽ പിതാവിനെ കസ്റ്റഡിയിലെടുത്തു
ടെഹ്റാൻ: ഇറാനിലുടനീളം സർക്കാർവിരുദ്ധ പ്രതിഷേധത്തിനു തിരികൊളുത്തിയ മഹ്സ അമിനിയുടെ കസ്റ്റഡി മരണത്തിന്റെ ഒന്നാം വാർഷികദിനമായ ഇന്നലെ മഹ്സയുടെ പിതാവ് അംജദ് അമിനിയെ പോലീസ് കസ്റ്റഡിയിലെടുത്തതായി റിപ്പോർട്ട്.
മഹ്സയുടെ സ്വദേശമായ സാക്വേസിൽ പരന്പരാഗത രീതിയിൽ ചരമവാർഷിക ചടങ്ങുകൾ സംഘടിപ്പിക്കാൻ ശ്രമിച്ചതാണു കാരണമെന്ന് മനുഷ്യാവകാശ സംഘടനകൾ പറഞ്ഞു. ചടങ്ങ് നടത്തരുതെന്ന മുന്നറിയിപ്പോടെ പിന്നീട് വിട്ടയച്ചു.
എന്നാൽ ചടങ്ങു നടത്തുമെന്ന് പിതാവും മറ്റു ബന്ധുക്കളും പറഞ്ഞു. ചരമവാർഷികത്തോടനുബന്ധിച്ച് പടിഞ്ഞാറൻ ഇറാനിലെ കുർദ് മേഖലയിൽ വലിയ റാലികൾ നടന്നതായി റിപ്പോർട്ടുണ്ട്. എന്നാൽ ഇറാനിലെ ഓദ്യോഗിക മാധ്യമങ്ങൾ ഇക്കാര്യം നിഷേധിച്ചു.
കഴിഞ്ഞവർഷം ശിരോവസ്ത്രനിയമം ലംഘിച്ചുവെന്നാരോപിച്ച് ടെഹ്റാനിലെ മതപോലീസ് അറസ്റ്റ് ചെയ്ത മഹ്സ അമിനി (22) എന്ന കുർദ് വംശജ ദിവസങ്ങൾക്കകം കസ്റ്റഡിയിൽ മരിക്കുകയായിരുന്നു. ഈ സംഭവത്തെത്തുടർന്ന് ഇറാനിലുടനീളം പൊട്ടിപ്പുറപ്പെട്ട സർക്കാർവിരുദ്ധ പ്രതിഷേധത്തിൽ അഞ്ഞൂറിലധികം പേർ കൊല്ലപ്പെടുകയും ആയിരങ്ങൾ അറസ്റ്റിലാവുകയും ചെയ്തു. പ്രതിഷേധങ്ങളുമായി ബന്ധപ്പെട്ട് ഏഴു പേരെ സർക്കാർ തൂക്കിലേറ്റി.
ചരമവാർഷികത്തോടനുബന്ധിച്ച് മഹ്സയുടെ സ്വദേശത്ത് വൻ സുരക്ഷ ഒരുക്കിയിരുന്നു. മഹ്സയുടെ പിതാവിനെ അറസ്റ്റ് ചെയ്തില്ലെന്നാണ് ഔദ്യോഗിക മാധ്യമമായ ഇർന ന്യൂസ് റിപ്പോർട്ട് ചെയ്തത്.
അതേസമയം, കസ്റ്റഡിയിൽ എടുത്ത് വിട്ടയച്ചുവോ എന്ന കാര്യം ഇർന വ്യക്തമാക്കിയില്ല. കുർദ് മേഖലയിൽ വലിയ റാലികൾ നടന്നുവെന്ന കാര്യവും ഇർന നിഷേധിച്ചു. സുരക്ഷാസേനയുടെ സാന്നിധ്യം മൂലം മേഖല നിശബ്ദമായിരുന്നുവെന്നാണ് ഇർന റിപ്പോർട്ട് ചെയ്തത്.
ഇന്ത്യ ക്ലബ് ഇന്നു പൂട്ടും
ലണ്ടൻ: ഇന്ത്യൻ ദേശീയതയുമായി ഏറെ ബന്ധമുള്ള ലണ്ടനിലെ ഇന്ത്യ ക്ലബ് ഇന്ന് അടച്ചുപൂട്ടും. ക്ലബ് സ്ഥിതി ചെയ്യുന്ന സ്ട്രാൻഡ് കോണ്ടിനെന്റൽ ഹോട്ടൽ നവീകരണത്തിനായി പൊളിക്കുന്നത് തടയാനുള്ള നീക്കങ്ങൾ പരാജയപ്പെട്ട സാഹചര്യത്തിലാണിത്.
സ്വാതന്ത്ര്യത്തിനായി ലണ്ടനിൽ പ്രവർത്തിച്ചിരുന്ന ഇന്ത്യ ലീഗ് ആണ് പിന്നീട് ഇന്ത്യ ക്ലബ്ബായി മാറിയത്. സ്വാതന്ത്ര്യാനന്തരം ബ്രിട്ടീഷ് ഹൈക്കീഷണറായ വി.കെ. കൃഷ്ണമേനോന്റെ നേതൃത്വത്തിൽ 1951ൽ ലീഗിനെ ഇന്ത്യ ക്ലബ്ബായി മാറ്റുകയായിരുന്നു. ഇന്ത്യയും ബ്രിട്ടനും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുക എന്നതായിരുന്നു ഇതിന്റെ ഉദ്ദേശ്യം.
ആദ്യകാലത്ത് ബ്രിട്ടനിലേക്കു കുടിയേറിയ ഇന്ത്യക്കാരുടെ സ്ഥിരം ഒത്തുചേരൽ താവളമായിരുന്നു ക്ലബ്. ബ്രിട്ടനിലെ ആദ്യകാല ഇന്ത്യൻ റസ്റ്ററന്റ് കൂടിയായ ക്ലബ്ബിൽ ദോശയടക്കമുള്ള ഭക്ഷണങ്ങൾ ലഭ്യമായിരുന്നു. ചുവരുകൾ ഇന്ത്യൻ നേതാക്കളുടെ ചിത്രങ്ങളാൽ അലംകൃതമാണ്.
പാഴ്സി വംശജനായ യദ്ഗർ മർക്കെറാണ് നിലവിൽ ക്ലബ്ബിന്റെ ഉടമ. അദ്ദേഹത്തിന്റെ മകൾ ഫിറോസ മർക്കറാണ് മാനേജർ. പൂട്ടാനുള്ള തീരുമാനം പ്രഖ്യാപിച്ചശേഷം ക്ലബ്ബിൽ തിരക്കൊഴിഞ്ഞിട്ടു നേരമില്ലെന്നാണ് ഫിറോസ പറഞ്ഞത്. ക്ലബ് മാറ്റി സ്ഥാപിക്കാനുള്ള ശ്രമം നടത്തുന്നതായും അവർ കൂട്ടിച്ചേർത്തു.
യുക്രെയ്നിലെ പൈതൃക കേന്ദ്രങ്ങൾ അപകടഭീഷണിയിൽ
പാരീസ്: റഷ്യൻ ആക്രമണം നേരിടുന്ന യുക്രെയ്നിലെ പുരാതന കെട്ടിടങ്ങളെ അപകടഭീഷണി നേരിടുന്ന പൈതൃക കേന്ദ്രങ്ങളുടെ പട്ടികയിലേക്കു യുനെ സ്കോ മാറ്റി.
തലസ്ഥാനമായ കീവിലെ സെന്റ് സോഫിയ കത്തീഡ്രൽ, ഗുഹാ സന്യാസ മഠം, ലുവീവ് നഗരത്തിന്റെ കേന്ദ്രഭാഗം എന്നിവ റഷ്യൻ ആക്രമണം മൂലം അപകടവാവസ്ഥയിലാണെന്ന് യുനെസ്കോ വിലയിരുത്തി. തുറമുഖനഗരമായ ഒഡേസയെ ജനുവരിയിൽ ഇതേ പട്ടികയിൽ ഉൾപ്പെടുത്തിയിരുന്നു.
അതേസമയം, പൈതൃക കേന്ദ്രങ്ങൾക്കു നാശമുണ്ടാകാതിരിക്കാൻ നടപടി എടുക്കുമെന്ന് റഷ്യ ഉറപ്പുനല്‍കിയിരുന്നു. പക്ഷേ, ഒഡേസ നഗരത്തിനു നേർക്ക് വൻ ആക്രമണമാണ് അടുത്ത കാലത്ത് റഷ്യ നടത്തുന്നത്.
കീവിലെ സെന്റ് സോഫിയ കത്തീഡ്രൽ പതിനൊന്നാം നൂറ്റാണ്ടിൽ പണികഴിപ്പിച്ചതാണ്. ഗുഹാമഠവും ഇതേ കാലത്തു നിർമിച്ചതാണ്. മധ്യകാലത്തു നിർമിച്ച ലുവീവ് നഗരത്തിലെ ഓൾഡ് സിറ്റിയിലെ പല കെട്ടിടങ്ങളും ഇപ്പോഴും ഉപയോഗിക്കുന്നുണ്ട്.
ട്രംപിനെ നിയന്ത്രിക്കണം; പ്രോസിക്യൂഷൻ കോടതിയിൽ
വാഷിംഗ്ടൺ ഡിസി: തെരഞ്ഞെടുപ്പ് അട്ടിമറിക്കേസിൽ അഭിപ്രായപ്രകടനങ്ങൾ നടത്തുന്നതിൽനിന്ന് മുൻ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ തടയണമെന്നാവശ്യം.
പ്രോസിക്യൂഷൻ ഇതിനായി കോടതിയിൽ അപേക്ഷ നല്കി. സാക്ഷികളെ ഭീഷണിപ്പെടുത്തുന്നത് അടക്കമുള്ള പ്രവൃത്തികളിൽനിന്ന് ട്രംപിനെ തടയാൻ ഇതാവശ്യമാണെന്നാണ് വാദം. എന്നാൽ, തന്റെ വായ മൂടിക്കെട്ടാനാണ് പ്രോസിക്യൂഷൻ ശ്രമിക്കുന്നതെന്ന് ട്രംപ് ആരോപിച്ചു.
2020-ലെ തെരഞ്ഞെടുപ്പ് അട്ടമിറിക്കാൻ ശ്രമിച്ചു എന്നതടക്കമുള്ള ആരോപണത്തിൽ ട്രംപിനെതിരേ ക്രിമിനൽ കേസുകളുണ്ട്. അടുത്തവർഷത്തെ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ തയാറെടുക്കുന്ന അദ്ദേഹം കേസുകളെ പ്രചാരണായുധമാക്കുകയാണ്. തെരഞ്ഞെടുപ്പ് അട്ടിമറിക്കേസ് പരിഗണിക്കുന്ന ജഡ്ജി പക്ഷപാതപരമായി പെരുമാറുന്നതായി ട്രംപ് ആരോപിച്ചിരുന്നു.
അതേസമയം ട്രംപിന് നിയന്ത്രണം ഏർപ്പെടുന്നത് അഭിപ്രായസ്വാതന്ത്ര്യം സംബന്ധിച്ച് കൂടുതൽ കേസുകൾക്ക് ഇടയാക്കിയേക്കും.
മിസ് യൂണിവേഴ്സ്: പാക്കിസ്ഥാനിൽനിന്ന് ആദ്യ മത്സരാർഥി
കറാച്ചി: മിസ് യൂണിവേഴ്സ് സൗന്ദര്യ മത്സരത്തിൽ ചരിത്രത്തിലാദ്യമായി പാക്കിസ്ഥാൻ മത്സരാർഥിയും.
മിസ് യൂണിവേഴ്സ് പാക്കിസ്ഥാൻ ജേതാവായ എറിക്ക റോബിനാണ് ഈ വർഷം നവംബറിൽ എൽ സാൽവദോറിൽ നടക്കുന്ന സൗന്ദര്യമത്സരത്തിൽ പാക്കിസ്ഥാനെ പ്രതിനിധീകരിക്കുന്നത്.
കറാച്ചിയിലെ ക്രിസ്ത്യൻ കുടുംബത്തിൽ ജനിച്ച 24കാരിയായ എറിക്ക, മോഡൽകൂടിയാണ്.
ചൈനീസ് പ്രതിരോധ മന്ത്രി ജനറൽ ലി വീട്ടുതടങ്കലിൽ?
ബെയ്ജിംഗ്: ചൈനീസ് പ്രതിരോധമന്ത്രി ജനറൽ ലി ഷാംഗ്ഫുവിന്റെ തിരോധാനത്തിൽ അഭ്യൂഹം ശക്തമാകുന്നു. രണ്ടാഴ്ചയിലധികമായി അദ്ദേഹം പൊതുവേദികളിൽ പ്രത്യക്ഷപ്പെട്ടിട്ട്.
ചൈനീസ് സേനയിലെ ഉന്നതർക്കെതിരേ നടക്കുന്ന അഴിമതി അന്വേഷണത്തിൽ ജനറൽ ലിയും ഉൾപ്പെട്ടിരിക്കാമെന്നാണു പറയുന്നത്.
അദ്ദേഹത്തെ പദവിയിൽനിന്നു നീക്കം ചെയ്തതായി ചൈനീസ്, യുഎസ് വൃത്തങ്ങളെ ഉദ്ധരിച്ച് വാഷിംഗ്ടൺ പോസ്റ്റ് പത്രം റിപ്പോർട്ട് ചെയ്തു. ജനറൽ ലിയെ വീട്ടുതടങ്കലിൽ അടച്ചിരിക്കാമെന്നു ജപ്പാനിലെ അമേരിക്കൻ അംബാസഡർ റാം ഇമ്മാനുവൽ അഭിപ്രായപ്പെട്ടു.
വിദേശകാര്യമന്ത്രിയായിരുന്ന ക്വിൻ ഗാംഗ് അപ്രത്യക്ഷനായി മാസങ്ങൾക്കമാണ് ജനറൽ ലിയുടെ തിരോധാനം. ക്വിനിനെ പദവിയിൽനിന്നു നീക്കം ചെയ്തതായി ജൂലൈയിൽ അറിയിപ്പു വന്നെങ്കിലും അദ്ദേഹം ഇതുവരെ പൊതുവേദികളിലെത്തിയിട്ടില്ല. അഴിമതിയുമായി ബന്ധപ്പെട്ടാണു ക്വിനിനെ നീക്കം ചെയ്തതെന്നു പറയുന്നു.
ഓഗസ്റ്റ് 29ന് ബെയ്ജിംഗിൽ, അമേരിക്കയിൽനിന്നുള്ളവരുമായി നടന്ന സുരക്ഷാ യോഗത്തിലാണ് ജനറൽ ലി അവസാനമായി പ്രത്യക്ഷപ്പെട്ടത്. തുടർന്നുള്ള ചില സുപ്രധാന യോഗങ്ങളിൽ അദ്ദേഹത്തിന്റെ അഭാവം ശ്രദ്ധേയമായി. സൈനിക നേതൃത്വത്തിനെതിരേ ഓഗസ്റ്റിൽ ആരംഭിച്ച നടപടികൾക്ക് ജനറൽ ലിയും വിധേയനായിരിക്കാമെന്നു പറയുന്നു.
ക്വിൻ ഗാംഗും ജനറൽ ലിയും മാർച്ചിൽ നിയമിതരായവരാണ്. ഇരുവരും പ്രസിഡന്റ് ഷി ചിൻപിംഗിന്റെ പ്രിയപ്പെട്ടവരും വിശ്വസ്തരുമായിരുന്നു.
ഉന്നതനേതാക്കളുടെ തിരോധാനം ചൈനീസ് ഭരണകൂടത്തിന്റെ സുതാര്യതയില്ലായ്മ ഒരിക്കൽക്കൂടി വ്യക്തമാക്കുന്നതാണ്.
കിമ്മും പുടിനും പരസ്പരം സമ്മാനിച്ചത് തോക്കുകൾ
മോസ്കോ: ഉത്തരകൊറിയൻ നേതാവ് കിം ജോംഗ് ഉന്നും റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിനും പരസ്പരം സമ്മാനിച്ചതു തോക്കുകൾ. ബുധനാഴ്ചയാണ് ഇരുനേതാക്കളും കിഴക്കൻ റഷ്യയിലെ വോസ്റ്റോച്നി ബഹിരാകാശ നിലയത്തിൽ കൂടിക്കാഴ്ച നടത്തിയത്.
പ്രസിഡന്റ് പുടിൻ കിമ്മിന് ഉന്നത നിലവാരമുള്ള റഷ്യൻ നിർമിത റൈഫിൾ സമ്മാനിച്ചതായി ക്രെംലിൻ വക്താവ് ദിമിത്രി പെസ്കോവ് അറിയിച്ചു. റഷ്യൻ ബഹിരാകാശ സഞ്ചാരികളുടെ സ്യൂട്ടിന്റെ ഭാഗമായ ഒരു കൈയുറയും പുടിൻ നല്കി. ഉത്തരകൊറിയൻ നിർമിത തോക്കും മറ്റു സമ്മാനങ്ങളുമാണു പുടിനു കിം നല്‍കിയത്.
ഉത്തരകൊറിയൻ തലസ്ഥാനമായ പ്യോഗ്യാംഗ് സന്ദർശിക്കാനുള്ള കിമ്മിന്റെ ക്ഷണം പുടിൻ സ്വീകരിച്ചതായി പെസ്കോവ് സ്ഥിരീകരിച്ചു. സന്ദർശനത്തിന്റെ മുന്നൊരുക്കത്തിനായി വിദേശകാര്യമന്ത്രി സെർജി ലാവ്റോവ് വൈകാതെ ഉത്തരകൊറിയയിലേക്കു പോകും.
പുടിന്റെ രണ്ടാമത് ഉത്തരകൊറിയാ സന്ദർശനമായിരിക്കുമിത്. 2000ൽ കിമ്മിന്റെ പിതാവ് കിം ജോംഗ് ഇല്ലുമായി കൂടിക്കാഴ്ച നടത്താനാണ് അദ്ദേഹം പോയത്.
ഇതിനിടെ, സ്വന്തം ട്രെയിനിൽ റഷ്യ സന്ദർശിക്കുന്ന കിം ജോംഗ് ഉൻ കുറച്ചു ദിവസങ്ങൾക്കുശേഷമേ മടങ്ങുകയുള്ളൂവെന്നു റഷ്യ അറിയിച്ചിട്ടുണ്ട്. ഇന്നലെ കിം റഷ്യൻ യുദ്ധവിമാനങ്ങൾ നിർമിക്കുന്ന ഫാക്ടറി സന്ദർശിച്ചു.
ഹണ്ടർ ബൈഡനെതിരേ ക്രിമിനൽ കുറ്റം ചുമത്തി
വാഷിംഗ്ടൺ ഡിസി: യുഎസ് പ്രസിഡന്റ് ജോ ബൈഡന്റെ മകൻ ഹണ്ടർ ബൈഡന്(53) എതിരേ ക്രിമിനൽ കുറ്റം ചുമത്തി.
മയക്കുമരുന്ന് ഉപയോഗം മറച്ചുവച്ച് തോക്കു വാങ്ങിയെന്ന കുറ്റത്തിനാണിത്. അധികാരത്തിലിരിക്കുന്ന പ്രസിഡന്റിന്റെ മകൻ ക്രിമിനൽ വിചാരണ നേരിടുന്നത് ആദ്യമാണ്.
2018 ഒക്ടോബറിൽ ഡെലാവറിലെ കടയിൽനിന്നാണു ഹണ്ടർ ബൈഡൻ തോക്ക് വാങ്ങിയത്. ഇതിനായി സമർപ്പിച്ച രേഖകളിൽ മയക്കുമരുന്നിന് അടിമയാണെന്ന കാര്യം മറച്ചുവച്ചു. ആ സമയത്ത് ഹണ്ടർ ബൈഡൻ വലിയതോതിൽ കൊക്കെയ്ൻ മയക്കുമരുന്ന് ഉപയോഗിച്ചിരുന്നു. യുഎസ് നിമയം അനുസരിച്ച് ഇത്തരം കുറ്റത്തിനു പരമാവധി 25 വർഷം വരെ തടവു ലഭിക്കാം.
അതേസമയം, പ്രതിപക്ഷ റിപ്പബ്ലിക്കന്മാരാണ് കേസിനു പിന്നിലെന്ന് ഹണ്ടർ ബൈഡന്റെ അഭിഭാഷകർ ആരോപിച്ചു.
ഹണ്ടർ ബൈഡനെതിരേ നികുതിവെട്ടിപ്പിനും അന്വേഷണം നടക്കുന്നുണ്ട്. 2017, 2018 വർഷങ്ങളിൽ സമയത്ത് നികുതി അടച്ചില്ലെന്നാണ് ആരോപണം. തോക്കുകേസിലും നികുതിക്കേസിലും കുറ്റം സമ്മതിച്ച് ശിക്ഷ ഒഴിവാക്കാനുള്ള ധാരണ പ്രോസിക്യൂഷനും ഹണ്ടൻ ബൈഡന്റെ അഭിഭാഷകരും തമ്മിലുണ്ടാക്കിയെങ്കിലും കോടതി ഈ നീക്കം തള്ളിക്കളഞ്ഞു.
അടുത്ത വർഷത്തെ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ തയാറെടുക്കുന്ന പ്രസിഡന്റ് ബൈഡന് മകനെതിരായ കേസുകൾ തലവേദന സൃഷ്ടിക്കുന്നുണ്ട്. വൈസ് പ്രസിഡന്റായിരിക്കേ മകന്റെ ബിസിനസിൽ നടത്തിയ ഇടപാടുകളെക്കുറിച്ച് നുണപറഞ്ഞുവെന്നാരോപിച്ച് ജനപ്രതിനിധി സഭയിൽ ഭൂരിപക്ഷമുള്ള റിപ്പബ്ലിക്കന്മാർ ബൈഡനെതിരേ ഇംപീച്ച്മെന്റ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
നൊബേൽ സമ്മാനത്തുക വർധിപ്പിച്ചു
സ്റ്റോക്ഹോം: നൊബേൽ ജേതാക്കളുടെ സമ്മാനത്തുകയിൽ വർധനവ്. ഒരു കോടി സ്വീഡിഷ് ക്രോണർ ആയിരുന്നത് 1.1 കോടി ക്രോണർ (9.86 ലക്ഷം ഡോളർ) ആയിട്ടാണ് ഉയർത്തിയിരിക്കുന്നത്.
ക്രോണറിന്റെ മൂല്യത്തിൽ വലിയ ഇടിവുണ്ടായ സാഹചര്യത്തിലാണിതെന്ന് നൊബേൽ ഫൗണ്ടേഷൻ അറിയിച്ചു. ഒക്ടോബറിലാണ് ജേതാക്കളെ പ്രഖ്യാപിക്കുന്നത്. സമ്മാനവിതരണം ഡിസംബറിലും.
പണപ്പെരുപ്പം അടക്കമുള്ള സാന്പത്തികപ്രശ്നങ്ങൾ മൂലം സ്വീഡിഷ് കറൻസി ഇപ്പോൾ യൂറോയ്ക്കും ഡോളറിനും എതിരേ ഏറ്റവും മോശം നിലയിലാണ്.
1901ൽ നൊബേൽ പുരസ്കാരം നല്കാൻ തുടങ്ങിയപ്പോൾ ഓരോ വിഭാഗത്തിനും 1,50,782 ക്രോണർ വച്ചാണു നല്‍കിയത്. പലപ്പോഴായി സമ്മാനത്തുകയിൽ മാറ്റം വരുത്തിയിട്ടുണ്ട്. 2012ൽ ഒരു കോടിയിൽനിന്ന് 80 ലക്ഷമായി കുറച്ചിരുന്നു. 2020ലാണ് വീണ്ടും ഒരു കോടി ക്രോണർ വച്ചു നല്കാൻ തുടങ്ങിയത്.
ഗ്രേറ്റയ്ക്കെതിരേ വീണ്ടും കേസ്
സ്റ്റോക്ഹോം: ഫോസിൽ ഇന്ധന ഉപയോഗം അവസാനിപ്പിക്കാനായി സ്വീഡനിലെ മാൽമോ തുറമുഖത്ത് പ്രതിഷേധപ്രകടനം ആവർത്തിച്ച പരിസ്ഥിതിപ്രവർത്തക ഗ്രേറ്റ തുൻബെർഗിനെതിരേ വീണ്ടും കേസ്.
അനുമതിയില്ലാത്ത പ്രതിഷേധം അവസാനിപ്പിക്കണമെന്ന പോലീസ് ഉത്തരവ് അനുസരിച്ചില്ലെന്നാണ് ആരോപണം. ജൂണിൽ ഇതേ കുറ്റത്തിനു ഗ്രേറ്റയ്ക്കെതിരേ എടുത്ത കേസിൽ ജൂലൈയിൽ കോടതി 2500 സ്വീഡിഷ് ക്രോണർ പിഴ വിധിച്ചിരുന്നു.
കോടതിവിധിക്കു പിന്നാലെ ഗ്രേറ്റ വീണ്ടും തുറമുറത്തെത്തി ഉപരോധസമരം ആവർത്തിച്ച സംഭവത്തിലാണ് പുതിയ കേസ്. ഇതിന്റെ വിചാരണ 27ന് ആരംഭിക്കും.
പൊക്കത്തിൽ ഒന്നാമൻ; സ്യൂസ് വിടവാങ്ങി
ഹൂസ്റ്റൺ: ലോകത്തെ ഏറ്റവും ഉയരം കൂടിയ നായ സ്യൂസ് ചത്തു. ഗ്രേറ്റ് ഡേൻ ഇനത്തിൽപ്പെട്ട ഇവന് 1.046 മീറ്റർ ( മൂന്ന് അടി 5.18 ഇഞ്ച്) ഉയരമുണ്ടായിരുന്നു. കഴിഞ്ഞ വർഷമാണു ഗിന്നസ് റിക്കാർഡ് സ്വന്തമാക്കിയത്.
അമേരിക്കൻ സംസ്ഥാനമായ ടെക്സസിലെ ബെഡ്ഫോർഡ് സ്വദേശിനി ബ്രിട്ടാനി ഡേവിസ് ആയിരുന്നു ഉടമ. എട്ടു മാസം പ്രായമുണ്ടായിരുന്ന സ്യൂസിനെ സഹോദരന്റെ സുഹൃത്തിൽനിന്നാണു സ്വന്തമാക്കിയത്. കാൻസർ മൂലം സ്യൂസിന്റെ വലത്തേ മുൻകാൽ മുറിച്ചുമാറ്റിയിരുന്നു. ഇതിനെത്തുടർന്ന് ന്യൂമോണിയ ബാധിച്ചാണ് ചത്തത്.
ലിബിയയിൽ മരണസംഖ്യ ഉയരുന്നു
ട്രിപ്പോളി: കൊടുങ്കാറ്റും പ്രളയവും നേരിട്ട കിഴക്കൻ ലിബിയയിൽ മരണം 11,000 പിന്നിട്ടു. ഡെർന നഗരത്തിലെ തെരച്ചിലിൽ മൃതദേഹങ്ങൾ കണ്ടെടുക്കുന്നതു തുടരുന്നു. 20,000 പേർ വരെ മരിച്ചിരിക്കാമെന്നാണ് ഡെർന നഗരസഭാ വൃത്തങ്ങൾ കഴിഞ്ഞദിവസം സൂചിപ്പിച്ചത്.
സിനഡാത്മക സഭയ്ക്കായുള്ള ഏഷ്യന്‍ പ്രതിനിധി സമ്മേളനം സമാപിച്ചു
ബാങ്കോക്ക്: സിനഡാത്മക സഭയുടെ രൂപീകരണം ഏഷ്യയില്‍ എന്ന വിഷയത്തെ ആസ്പദമാക്കി തായ്ലന്ഡിലെ മഹാതായ കണ്വന്ഷന് സെന്ററില്‍ ഏഷ്യന്‍ മെത്രാന് സമിതിയുടെ ആഭിമുഖ്യത്തില്‍ നടന്ന പ്രതിനിധി സമ്മേളനം സമാപിച്ചു.
ഫ്രാന്‍സിസ് മാര്‍പാപ്പ 2023 ഒക്ടോബറില്‍ വിളിച്ചു കൂട്ടുന്ന സിനഡിനും 2024 ഒക്ടോബറില്‍ റോമിൽ ചേരുന്ന സിനഡിനും ഒരുക്കമായി ഏഷ്യന്‍ സഭയില്‍ നടന്ന വിവിധ ചര്‍ച്ചാ സമ്മേളനങ്ങളുടെ തുടര്‍ച്ചയാണ് കഴിഞ്ഞ ദിവസങ്ങളില്‍ തായ്ലന്ഡില് നടന്നത്. സമകാലീന കാലഘട്ടത്തില്‍ സഭ ഭരമേല്പ്പിച്ചിരിക്കുന്ന വിവിധ ദൗത്യങ്ങള്‍ കൂടുതല്‍ വിപുലപ്പെടുത്തേണ്ടതിന്റെ ആവശ്യകത സമ്മേളനം ചര്‍ച്ചചെയ്തു.
പ്രപഞ്ചം എന്ന നമ്മുടെ പൊതുഭവനം സംരക്ഷിക്കപ്പെടണം, സഭയില്‍ സ്ത്രീകളുടെയും യുവജനങ്ങളുടെയും പാവപ്പെട്ടവരുടെയും സ്വരങ്ങള്‍ ശ്രവിക്കപ്പെടണം, ഏഷ്യയിലെ സഭ സമാധാനത്തിന്റെയും സംഭാഷണങ്ങളുടെയും സഭയാകണം, ദേശങ്ങള്‍ തമ്മിലും സംസ്കാരങ്ങള്‍ തമ്മിലും സമാധാനത്തിന്റെ പാത തുറക്കാനുള്ള ശ്രമങ്ങള്‍ക്ക് സഭ മുന്‍പന്തിയില്‍ നില്‍ക്കണം തുടങ്ങിയവയാണ് ചര്‍ച്ചാ വിഷയമായത്. ഏഷ്യന്‍ ഭൂഖണ്ഡത്തിന് പുതിയ ദിശാബോധവും ആത്മീയ രൂപീകരണവും നല്കാന് സഭ മുന്‍പന്തിയില്‍ നില്ക്കും എന്ന പ്രഖ്യാപനത്തോടെയാണ് മൂന്നു ദിവസത്തെ സമ്മേളനം സമാപിച്ചത്.
ഏഷ്യയിലെ മുപ്പതോളം രാജ്യങ്ങളില്‍നിന്നുള്ള 70 പ്രതിനിധികള്‍ പങ്കെടുത്ത സമ്മേളനത്തില്‍ സീറോ മലബാര്‍ സഭയെ പ്രതിനിധീകരിച്ച് കുടുംബത്തിനും അല്മായര്ക്കും ജീവനും വേണ്ടിയുള്ള കമ്മീഷന് ജനറല്‍ സെക്രട്ടറി റവ. ഡോ. ജോബി ആന്റണി മൂലയില്‍ (ചങ്ങനാശേരി അതിരൂപത), തൃശൂര്‍ അതിരൂപത പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി ഡോ. മേരി റെജീന എന്നിവര്‍ പങ്കെടുത്തു.
ടൈംസ് പട്ടികയിൽ മൂന്ന് ഇന്ത്യക്കാർ
ന്യൂയോർക്ക്: ലോകത്തിലെ വളർന്നുവരുന്ന നേതാക്കളായി ടൈം മാഗസിൻ തെരഞ്ഞെടുത്ത പട്ടികയിൽ വനിതാ ക്രിക്കറ്റ് താരം ഹർമൻപ്രീത് കൗറും അടക്കം മൂന്നു ഇന്ത്യക്കാർ.
കഴിഞ്ഞ ദിവസം പുറത്തിറക്കിയ ‘2023 ടൈം 100 നെക്സ്റ്റ്: ഷേപ്പിഗ് ലീഡേഴ്സ് ഓഫ് ദ വേൾഡ്’ പട്ടികയിൽ നന്ദിത വെങ്കിടേശൻ, വിനു ഡാനിയേൽ എന്നിവരാണ് ഹർമൻപ്രീത് കൗറിനൊപ്പമുള്ള ഇന്ത്യക്കാർ. വനിതാ ക്രിക്കറ്റിനെ ലോകശ്രദ്ധയാകർഷിക്കാൻ കൗറിന്റെ നേതൃത്വത്തിനായെന്ന് മാഗസിൻ വിലയിരുത്തി.
ടിബിക്കുള്ള ജനറിക് മരുന്നുകൾക്കായി നടത്തിയ പോരാട്ടമാണ് ദക്ഷിണാഫ്രിക്കൻ ആരോഗ്യ പ്രവർത്തകയായ ഫുമേസ ടിസിലേയ്ക്കൊപ്പം പട്ടികയിൽ ഇടംപിടിക്കാൻ നന്ദിത വെങ്കിടേശനായത്. ഇരുവരും ക്ഷയരോഗത്തെ അതിജീവിച്ചവരും ക്ഷയരോഗത്തിനുള്ള മരുന്നിന്റെ പാർശ്വഫലമായി കേൾവി നഷ്ടപ്പെട്ടവരുമാണ്. മാലിന്യവസ്തുക്കൾ ഉപയോഗിച്ചുള്ള കെട്ടിട നിർമാണത്തിലൂടെയാണ് വാൾമേക്കേഴ്സ് എന്ന സ്റ്റുഡിയോയുടെ ഉടമയായ വിനു ഡാനിയേൽ പട്ടികയിൽ ഇടംപിടിച്ചത്.
റഷ്യയുടെ എസ് -400 മിസൈൽ പ്രതിരോധം യുക്രെയ്ൻ തകർത്തു
കീവ്: റഷ്യയുടെ അത്യന്താധുനിക എസ് 300, എസ് 400 വ്യോമപ്രതിരോധ സംവിധാനങ്ങൾ യുക്രെയ്ൻ സേന തകർത്തതായി റിപ്പോർട്ട്. അധിനിവേശ ക്രിമിയയിലെ യെവ്പാതോറിയയിൽ ഇന്നലെ പുലർച്ചെ ഡ്രോൺ, മിസൈൽ ആക്രമണങ്ങൾ നടത്തുകയായിരുന്നു. എന്നാൽ, റഷ്യ ഇക്കാര്യം സ്ഥിരീകരിക്കാൻ തയാറായിട്ടില്ല.
ലോകത്തിലെ ഏറ്റവും മികച്ച വ്യോമപ്രതിരോധ സംവിധാനങ്ങളിലൊന്നായി പരിഗണിക്കുന്ന എസ് 400 സംവിധാനത്തിന് എല്ലാവിധ മിസൈലുകളെയും വിമാനങ്ങളെയും വെടിവച്ചിട്ടാൻ കഴിയുമെന്നാണ് അവകാശവാദം. ഒരു യൂണിറ്റിന് 120 കോടി ഡോളർ വിലവരുന്ന ഇത് ഇന്ത്യയും ചൈനയുമെല്ലാം വാങ്ങിയിട്ടുണ്ട്.
ആദ്യം ഡ്രോണുകൾ ഉപയോഗിച്ച് മിസൈൽ പ്രതിരോധ സംവിധാനത്തിന്റെ റഡാറും പിന്നീട് ക്രൂസ് മിസൈലുകൾ ഉപയോഗിച്ച് മിസൈൽ യൂണിറ്റും തകർത്തുവെന്നാണു യുക്രെയ്ൻ സേന അവകാശപ്പെടുന്നത്. യെവ്പാതോറിയയിൽ ആക്രമണമുണ്ടായതിന്റെ വീഡിയോകൾ സോഷ്യൽ മീഡയിയിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.
എന്നാൽ, ആക്രമണത്തിന്റെ പ്രാധാന്യം കുറച്ചുകാണിച്ച റഷ്യ, യുക്രെയ്ന്റെ 11 ഡ്രോണുകൾ വെടിവച്ചിട്ടുവെന്ന് അവകാശപ്പെട്ടു. മിസൈൽ പ്രതിരോധ സംവിധാനത്തിനോ സൈനിക താവളത്തിനോ നാശമുണ്ടായെന്ന കാര്യം റഷ്യ സ്ഥിരീകരിച്ചിട്ടില്ല.
ക്രിമിയയിൽ ആക്രമണം ശക്തമാക്കിയിരിക്കുന്ന യുക്രെയ്ൻ സേന കഴിഞ്ഞദിവസം റഷ്യൻ നാവികസേനയുടെ കരിങ്കടൽ പടയുടെ ആസ്ഥാനമായ സെവാസ്തപോൾ തുറമുഖത്തേക്കു മിസൈലുകൾ പ്രയോഗിച്ചിരുന്നു. രണ്ടു റഷ്യൻ കപ്പലുകൾക്കു കാര്യമായ നാശമുണ്ടായെന്നാണു യുക്രെയ്ൻ പറയുന്നത്.
ലിബിയയിൽ 20,000 പേർ മരിച്ചിരിക്കാം: മേയർ
ട്രിപ്പോളി: കൊടുങ്കാറ്റും വെള്ളപ്പൊക്കവും നേരിട്ട കിഴക്കൻ ലിബിയയിൽ 18,000 മുതൽ 20,000 വരെ പേർ മരിച്ചിരിക്കാമെന്ന് ഏറ്റവും കൂടുതൽ നാശം നേരിട്ട ഡെർന നഗരത്തിലെ മേയർ അബ്ദുൾറഹ്മാൻ അൽഗെയ്തി പറഞ്ഞു. പ്രളയത്തിൽ നശിച്ച ജില്ലകളുടെ കണക്കുവച്ചാണ് ഈ അനുമാനമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കൊടുങ്കാറ്റിനു പുറമേ നദിയിലെ അണക്കെട്ടുകൾ തകർന്നും കിഴക്കൻ ലിബിയയിൽ 5,500 പേർ മരിച്ചുവെന്നാണ് ഇന്നലെ വരെയുള്ള ഔദ്യോഗിക കണക്ക്. 9,000 പേരെ കാണാതായിട്ടുണ്ട്.
ഇതിനിടെ, കൊടുങ്കാറ്റിനെക്കുറിച്ച് മുന്നറിയിപ്പു നല്കിയിരുന്നെങ്കിൽ വൻ ദുരന്തം ഒഴിവാക്കാമായിരുന്നുവെന്ന് ഐക്യരാഷ്ട്രസഭയുടെ ലോക കാലാവസ്ഥാ സംഘടന (ഡബ്ല്യുഎംഒ) അഭിപ്രായപ്പെട്ടു. വർഷങ്ങളായി ആഭ്യന്തരയുദ്ധം നേരിടുന്ന ലിബിയയിലെ കാലാവസ്ഥാ നിരീക്ഷണ സംവിധാനങ്ങൾ തകരാറിലാണ്. ഇവ നവീകരിക്കുന്നതിന് ഐക്യരാഷ്ട്രസഭ സഹായം വാഗ്ദാനം ചെയ്തിരുന്നതാണ്.
മുന്നറിപ്പു നല്കി ആളുകളെ ഒഴിപ്പിച്ചു മാറ്റിയിരുന്നെങ്കിൽ വൻ ദുരന്തം ഒഴിവാക്കാമായിരുന്നുവെന്നു ഡബ്ല്യുഎംഒ സെക്രട്ടറി ജനറൽ പെറ്റേരി താലസ് പറഞ്ഞു. ഇതേസമയം, ലിബിയയിലെ രണ്ടു സർക്കാരുകളും ശത്രുത മാറ്റിവച്ച് രക്ഷാപ്രവർത്തനത്തിൽ സഹരിക്കാൻ തുടങ്ങിയെന്ന റിപ്പോർട്ടുകൾ വന്നിട്ടുണ്ട്.