റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ ഇന്ത്യയിലേക്ക്
മോസ്കോ: റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ ഇന്ത്യ സന്ദർശിക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ക്ഷണം പുടിൻ സ്വീകരിച്ചതായി റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്റോവ് അറിയിച്ചു. അതിനുള്ള ഒരുക്കങ്ങൾ പുരോഗമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
റഷ്യൻ ഇന്റർനാഷണൽ അഫയേഴ്സ് കൗൺസിൽ (ആർഐഎസി) സംഘടിപ്പിച്ച "റഷ്യയും ഇന്ത്യയും: പുതിയ ഉഭയകക്ഷി അജൻഡ' എന്ന കോൺഫറൻസിൽ ഓൺലൈനായി പങ്കെടുക്കുകയായിരുന്നു ലാവ്റോവ്.
ഇന്ത്യയുമായി റഷ്യ "തന്ത്രപരമായ പങ്കാളിത്തം' വികസിപ്പിച്ചുകൊണ്ടിരിക്കുകയാണ്. വീണ്ടും തിരഞ്ഞെടുക്കപ്പെട്ടതിനു ശേഷം പ്രധാനമന്ത്രി മോദിയുടെ ആദ്യ വിദേശ സന്ദർശനം റഷ്യയിലേക്കായിരുന്നു. ഇനി തങ്ങളുടെ ഊഴമാണെന്നും റഷ്യൻ വിദേശകാര്യമന്ത്രി പറഞ്ഞു. എന്നാൽ സന്ദർശനത്തിന്റെ തീയതി അദ്ദേഹം വെളിപ്പെടുത്തിയിട്ടില്ല.
റഷ്യൻ സന്ദർശന വേളയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി റഷ്യൻ പ്രസിഡന്റിനെ ഔദ്യോഗിക സന്ദർശനത്തിനായി ക്ഷണിച്ചിരുന്നു.
പുടിനും മോദിയും പതിവായി ബന്ധം പുലർത്തുന്നുണ്ട്. രണ്ടു മാസത്തിലൊരിക്കൽ ഇരുവരും ടെലിഫോൺ സംഭാഷണങ്ങൾ നടത്താറുണ്ട്. അന്താരാഷ്ട്ര പരിപാടികളുടെ ഭാഗമായി എത്തുമ്പോൾ നേരിട്ട് കൂടിക്കാഴ്ചയും നടത്തും.
ഇന്ത്യൻ മത്സ്യത്തൊഴിലാളി പാക് ജയിലിൽ തൂങ്ങിമരിച്ച നിലയിൽ
കറാച്ചി: ഇന്ത്യൻ മത്സ്യത്തൊഴിലാളിയെ പാക്കിസ്ഥാൻ ജയിലിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഗൗരവ് രാം ആനന്ദിനെയാണ്(52) കറാച്ചിയിലെ മലിർ ജയിലിലെ ശുചിമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടത്തിയത്. ശനിയാഴ്ച രാത്രിയാണു സംഭവം.
മൃതദേഹം ഇദി ട്രസ്റ്റിന്റെ മോർച്ചറിയിലേക്കു മാറ്റി. സർക്കാർതല നടപടിക്രമങ്ങൾ പൂർത്തിയായാൽ മൃതദേഹം കുടുംബത്തിനു വിട്ടുനല്‍കും.
സമുദ്രാതിർത്തി ലംഘിച്ചുവെന്നാരോപിച്ച് 2022ലാണ് പാക് അധികൃതർ ആനന്ദിനെ അറസ്റ്റ് ചെയ്തത്. തുടർന്ന് മലിർ ജയിലിലടച്ചു. 190 ഇന്ത്യൻ മത്സ്യത്തൊഴിലാളികളാണ് പാക്കിസ്ഥാനിലെ വിവിധ ജയിലിലുകളിലുള്ളത്.
11 ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ ശ്രീലങ്കൻ നേവി അറസ്റ്റ് ചെയ്തു
കൊളംബോ: 11 ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ ശ്രീലങ്കൻ നേവി അറസ്റ്റ് ചെയ്തു. ഇവരുടെ ബോട്ടും പിടിച്ചെടുത്തു.
സമുദ്രാതിർത്തി ലംഘിച്ചെന്നാരോപിച്ചാണ് അറസ്റ്റ്. അറസ്റ്റിലായവരെ കങ്കേശൻതുറൈ ഹാർബറിലെത്തിച്ചു. ഇവരെ മൈലാടി ഫിഷറീസ് ഇൻസ്പെക്ടർക്കു കൈമാറുമെന്ന് അധികൃതർ അറിയിച്ചു.
ടൂറിസ്റ്റ് അന്തർവാഹിനി മുങ്ങി ആറു പേർ മരിച്ചു
കയ്റോ: ഈജിപ്തിൽ വിനോദസഞ്ചാരികളുടെ അന്തർവാഹിനി മുങ്ങി ആറു പേർ മരിച്ചു. ഒന്‍പതു പേർക്കു പരിക്കേറ്റു. ജീവനക്കാരും 45 വിനോദസഞ്ചാരികളുമാണ് അന്തർവാഹിനിയിൽ ഉണ്ടായിരുന്നത്. വിനോദസഞ്ചാരികളെല്ലാം റഷ്യൻ പൗരന്മാരാണെന്നു റിപ്പോർട്ടുകളിൽ പറയുന്നു.
ചെങ്കടൽ തീരത്തെ ഈജിപ്ഷ്യൻ ടൂറിസ്റ്റ് നഗരമായ ഹുർഗാദയിലായിരുന്നു സംഭവം. സിന്ദ്ബാദ് ഹോട്ടലിന്റെ കീഴിലുള്ള അന്തർവാഹിനി ഇന്നലെ രാവിലെ പത്തിന് ആഴക്കടൽ കാഴ്ചകൾ കാണാനായി വിനോദസഞ്ചാരികളുമായി പുറപ്പെട്ടതായിരുന്നു.
തീരത്തുനിന്ന് ഒരു കിലോമീറ്റർ അകലെവച്ച് മുങ്ങിയെന്നാണ് ഈജിപ്ഷ്യൻ വൃത്തങ്ങൾ പറഞ്ഞത്. റഷ്യൻ വിനോദസഞ്ചാരികളിൽ കുട്ടികളും ഉണ്ടായിരുന്നു. രക്ഷപ്പെടുത്തിയവരെ ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അപകടകാരണം വ്യക്തമല്ല. 25 മീറ്റർ വരെ ആഴത്തിൽ പോകാനുള്ള ശേഷിയാണ് അന്തർവാഹിനിക്കുള്ളത്.
മേയറുടെ അറസ്റ്റ്: പ്രതിഷേധം തുടരുമെന്ന് തുർക്കി പ്രതിപക്ഷം, 1900 പേർ അറസ്റ്റിൽ
ഇസ്താംബൂൾ: അറസ്റ്റിലായ ഇസ്താംബൂൾ മേയർ ഇക്രം ഇമാമൊഗ്ലുവിനെ മോചിപ്പിക്കുകയോ ഇടക്കാല പ്രസിഡന്റ് തെരഞ്ഞെടുപ്പു പ്രഖ്യാപിക്കുകയോ ചെയ്തില്ലെങ്കിൽ തുർക്കിയിലുടനീളം പ്രതിഷേധപ്രകടനങ്ങൾ നടത്തുമെന്ന് ഇമാമൊഗ്ലുവിന്റെ റിപ്പബ്ലിക്കൻ പീപ്പിൾസ് പാർട്ടി (സിഎച്ച്പി) മേധാവി ഒസ്ഗുർ ഒസെൽ പറഞ്ഞു.
നാളെ ഇസ്താംബൂളിൽ വൻ റാലി നടത്തും. 2028 പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ സിഎച്ച്പി സ്ഥാനാർഥിയായി ഇമാമൊഗ്ലുവിനെ റാലിക്കിടെ പ്രഖ്യാപിക്കുമെന്നും ഒസെൽ അറിയിച്ചു.
തുർക്കിയിലെ ഓരോ നഗരത്തിലും വൻ റാലികൾ നടത്തും. ജനാധിപത്യത്തിലും ഇമാമൊഗ്ലുവിലുമുള്ള വിശ്വാസം റാലികൾക്കു ശക്തി പകരുമെന്ന് ഒസെൽ കൂട്ടിച്ചേർത്തു.
തുർക്കി പ്രസിഡന്റ് എർദോഗന്റെ രാഷ്ട്രീയ എതിരാളിയായ ഇമാമൊഗ്ലുവിനെ ഒരാഴ്ച മുന്‍പാണ് അറസ്റ്റ് ചെയ്തത്. അഴിമതി, ഭീകരപ്രവർത്തനം തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയ അദ്ദേഹത്തെ ഇസ്താംബൂൾ പ്രാന്തത്തിലെ ജയിലിൽ അടച്ചിരിക്കുകയാണ്.
ഇമാമൊഗ്ലുവിന്റെ അറസ്റ്റിനെതിരേ ഒരാഴ്ചയായി ഇസ്താംബൂളിൽ വൻ പ്രകടനങ്ങൾ നടക്കുന്നുണ്ട്. പ്രകടനക്കാർക്കു നേർക്ക് പോലീസ് പലവട്ടം ബലം പ്രയോഗിച്ചു. പ്രകടനങ്ങളുമായി ബന്ധപ്പെട്ട് 1900 പേർ അറസ്റ്റിലായി. പ്രകടനങ്ങൾ റിപ്പോർട്ട് ചെയ്ത അഞ്ച് മാധ്യമപ്രവർത്തകരും ഇതിൽ ഉൾപ്പെടുന്നു. പ്രതിഷേധക്കാർ തെരുവുഭീകരരാണെന്ന് പ്രസിഡന്റ് എർദോഗൻ ആരോപിച്ചു.
പുടിൻ വൈകാതെ മരിക്കും, യുദ്ധവും അവസാനിക്കും: സെലൻസ്കി
കീവ്: റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ വൈകാതെ മരിക്കുമെന്ന് യുക്രെയ്ൻ പ്രസിഡന്റ് സെലൻസ്കി. യൂറോപ്യൻ മാധ്യമപ്രവർത്തകർക്കു നൽകിയ അഭിമുഖത്തിലാണു സെലൻസ്കി ഇക്കാര്യം പറഞ്ഞതെന്നു യുക്രെയ്ൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
പുടിനു സ്വന്തം ജീവനിൽ ഭയമുണ്ടെന്നും സെലൻസ്കി പറയുന്നു. അദ്ദേഹം വൈകാതെ മരിക്കും. അതു വസ്തുതയാണ്. അതോടെ യുക്രെയ്ൻ യുദ്ധവും അവസാനിക്കും.
ആഗോളതലത്തിൽ ഒറ്റപ്പെടൽ നേരിടുന്ന റഷ്യയെ സഹായിക്കാൻ അമേരിക്ക മുന്നോട്ടു വരരുതെന്ന് സെലൻസ്കി ആവശ്യപ്പെട്ടു.പുടിന്റെ മോഹങ്ങൾ യുക്രെയ്നിൽ അവസാനിക്കില്ല. റഷ്യയും പാശ്ചാത്യ ശക്തികളും തമ്മിലുള്ള യുദ്ധത്തിലേക്കായിരിക്കും അതു നയിക്കുക.
പുടിനുമേൽ സമ്മർദം ചെലുത്താൻ യൂറോപ്പും അമേരിക്കയും ഒരുമിച്ചു നിൽക്കണമെന്ന് സെലൻസ്കി അഭ്യർഥിച്ചു. യുദ്ധത്തിൽ അമേരിക്ക നൽകുന്ന സഹായങ്ങൾക്കു സെലൻസ്കി നന്ദി അറിയിച്ചു. അതേസമയം, റഷ്യൻ പ്രചാരണത്തിൽ അമേരിക്ക വീഴുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ദക്ഷിണകൊറിയയിൽ കാട്ടുതീ ശമിക്കുന്നില്ല
സീയൂൾ: ദക്ഷിണ കൊറിയയുടെ തെക്കുകിഴക്കൻ ഭാഗത്തു പടരുന്ന കാട്ടുതീ അണയ്ക്കാനുള്ള ശ്രമങ്ങൾ പരാജയം. ഒറ്റദിവസംകൊണ്ട് ഇരട്ടി പ്രദേശത്ത് തീ പടർന്നു. ഇതുവരെ 27 പേർ മരിച്ചതായാണു റിപ്പോർട്ട്.
ഉയിസിയോംഗ് കൗണ്ടിയിൽ ഒരാഴ്ച മുന്‍പ് ആരംഭിച്ച തീ സമീപ്രദേശങ്ങളിലേക്ക് അതിവേഗം പടരുകയായിരുന്നു. 81,500 ഏക്കർ ചാന്പലായി. ദക്ഷിണകൊറിയയുടെ ചരിത്രത്തിലെ ഏറ്റവും വലിയ കാട്ടുതീയാണിതെന്നു റിപ്പോർട്ടുകളിൽ പറയുന്നു.
അഗ്നിശമന സേനാംഗങ്ങളും സൈനികരും അടക്കം ആയിരക്കണക്കിനു പേരാണു തീയണയ്ക്കാൻ ശ്രമിക്കുന്നത്. 120 ഹെലികോപ്റ്ററുകളും ദൗത്യത്തിന് ഉപയോഗിക്കുന്നു. വരണ്ട കാലാവസ്ഥയും കാറ്റും മൂലം തീപടരുകയാണെന്ന് അഗ്നിശമനസേന പറഞ്ഞു.
ഊർജസംവിധാനങ്ങൾ ആക്രമിക്കുന്നത് നിർത്തി
കീവ്: അമേരിക്കയുമായി ചർച്ചയിൽ സമ്മതിച്ചതു പ്രകാരം റഷ്യയും യുക്രെയ്നും പരസ്പരം ഊർജസംവിധാനങ്ങളെ ആക്രമിക്കുന്നതു നിർത്തിയതായി റിപ്പോർട്ട്.
ചൊവ്വാഴ്ച അമേരിക്ക തീരുമാനം പ്രഖ്യാപിച്ചശേഷം ഇരു രാജ്യങ്ങളും ഇത്തരം ആക്രമണങ്ങൾ നടത്തിയിട്ടില്ല.
യുക്രെയ്ന്റെ വൈദ്യുതിവിതരണ സംവിധാനങ്ങൾക്കു നേർക്ക് റഷ്യ പതിവായി ആക്രമണങ്ങൾ നടത്തിയിരുന്നു. റഷ്യയുടെ എണ്ണസംഭരണ കേന്ദ്രങ്ങളെ യുക്രെയ്നും ആക്രമിച്ചിരുന്നു.
ഫാ. ഫാബിയോ അറ്റാർഡ് സലേഷ്യൻ സഭയുടെ റെക്ടർ മേജ൪
റോം: വിശുദ്ധ ഡോൺബോസ്കോ സ്ഥാപിച്ച സലേഷ്യൻ സന്യാസ സഭയുടെ 11-ാമത് റെക്ടർ മേജറായി മാൾട്ടയിൽനിന്നുള്ള ഫാ. ഫാബിയോ അറ്റാർഡ് (66) തെരഞ്ഞെടുക്കപ്പെട്ടു. ഇറ്റലിയിലെ ടൂറിനടുത്ത് വോൾഡോക്കോയിൽ നടന്ന ജനറൽ ചാപ്റ്ററിലായിരുന്നു തെരഞ്ഞെടുപ്പ്. ജനറൽ ചാപ്റ്ററിനു പുറമേനിന്ന് തെരഞ്ഞെടുക്കപ്പെടുന്ന ആദ്യത്തെ റെക്ടർ മേജറാണ് ഫാ. ഫാബിയോ.
റെക്ടർ മേജറായിരുന്ന സ്പെയിനിൽനിന്നുള്ള കർദിനാൾ ഏഞ്ചൽ ഫെർണാണ്ടസ് ആർട്ടിമെ വത്തിക്കാനിൽ സമർപ്പിതസമൂഹങ്ങൾക്കുവേണ്ടിയുള്ള കാര്യാലയത്തിന്റെ പ്രോ-പ്രീഫെക്ടായി കഴിഞ്ഞ ജനുവരിയിൽ തെരഞ്ഞെടുക്കപ്പെട്ടതിനെത്തുടർന്ന് സ്ഥാനമൊഴിഞ്ഞതിനാലാണു പുതിയ നിയമനം.
ഫാ. ഫാബിയോ സലേഷ്യൻ സന്യാസസഭയുടെ ജനറൽ കൗൺസിലിൽ യുവജന ശുശ്രൂഷയ്ക്കുവേണ്ടിയുള്ള കൗൺസിലറായി 12 വർഷം സേവനമനുഷ്ഠിച്ചിട്ടുണ്ട്. ലോകമെമ്പാടുമായി 136 രാജ്യങ്ങളിൽ യുവജന ശുശ്രൂഷ ചെയ്യുന്ന സലേഷ്യൻ സമൂഹത്തിന് 92 പ്രവിശ്യകളിലായി 13,750 സമർപ്പിത അംഗങ്ങളുണ്ട്.
ഹമാസ് പുറത്തുപോകൂ ; വടക്കൻ ഗാസയിൽ പലസ്തീൻ ജനതയുടെ പ്രതിഷേധം
കയ്റോ: ഇസ്രയേലുമായുള്ള യുദ്ധം അവസാനിപ്പിക്കാൻ ആവശ്യപ്പെട്ട് ഹമാസിനെതിരേ തെരുവിലിറങ്ങി പലസ്തീൻ ജനത. ചൊവ്വാഴ്ച വടക്കൻ ഗാസയിലെ ബെയ്ത് ലാഹിയ പട്ടണത്തിൽ നടന്ന മാർച്ചിൽ ആയിരക്കണക്കിനു പേർ പങ്കെടുത്തുവെന്നാണ് റിപ്പോർട്ട്. ആയുധധാരികളായ ഹമാസ് പ്രവർത്തകർ ബലപ്രയോഗത്തിലൂടെ പ്രതിഷേധക്കാരെ പിരിച്ചുവിടുകയായിരുന്നു.
യുദ്ധം ആരംഭിച്ചശേഷം ഗാസ ജനത ഹമാസിനെതിരേ പരസ്യപ്രതിഷേധത്തിനു മുതിരുന്നത് ആദ്യമാണ്. യുദ്ധത്തിൽ തകർന്ന കെട്ടിടങ്ങൾക്കു നടുവിലൂടെയുള്ള പാതയിലൂടെ പലസ്തീനികൾ ഹമാസ് വിരുദ്ധ മുദ്രാവാക്യങ്ങളുമായി മാർച്ച് ചെയ്യുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
""ഹമാസിന്റെ ഭരണം മടുത്തു, ഹമാസ് പുറത്തുപോകൂ, യുദ്ധം മതിയായി, ഭക്ഷണം വേണം, ഞങ്ങൾക്ക് സമാധാനം വേണം..'' തുടങ്ങിയ മുദ്രാവാക്യങ്ങൾ പ്രതിഷേധക്കാർ ഉയർത്തി. സംഭവത്തിൽ ഹമാസ് ഔദ്യോഗിക പ്രതികരണത്തിനു തയാറായിട്ടില്ല. വിശ്വാസവഞ്ചകരാണു പ്രതിഷേധം നടത്തിയതെന്ന് ഹമാസ് അനുകൂലികൾ പറഞ്ഞു.
ഇസ്ലാമിക് ജിഹാദ് ഭീകരവാദികൾ റോക്കറ്റാക്രമണം നടത്തിയതിനു പിന്നാലെ ഇസ്രേലി സേന ബെയ്ത് ലാഹിയയിലെ ജനങ്ങളെ ഒഴിപ്പിച്ചുമാറ്റാൻ തുടങ്ങിയിരുന്നു. ഇതിനു പിന്നാലെയാണ് ബെയ്ത് ലാഹിയയിൽ ഹമാസ് വിരുദ്ധ പ്രകടനങ്ങളുണ്ടായത്. 2007 മുതൽ ഗാസ ഭരിക്കുന്ന ഹമാസിനോട് പലസ്തീനികൾക്കുള്ള എതിർപ്പ് യുദ്ധമാരംഭിച്ചശേഷം ശക്തിപ്പെട്ടുവെന്നാണു റിപ്പോർട്ട്.
പലസ്തീനികളുടെ ദുരിതജീവിതം ചൂണ്ടിക്കാട്ടി ഖത്തർ തുടങ്ങിയ ഗൾഫ് രാജ്യങ്ങളിൽനിന്നടക്കം ലഭിക്കുന്ന പണം ഹമാസ് ഭീകരർ ജനങ്ങൾക്കുവേണ്ടി ഉപയോഗിക്കാതെ ഗാസയിലുടനീളം തുരങ്കം നിർമിക്കാനും ആഡംബര ജീവിതത്തിനുമായാണ് ഉപയോഗിക്കുന്നതെന്ന് ഇതിനോടകം വ്യക്തമായിരുന്നു.
യുദ്ധത്തിനിടെ ഹമാസ് ഭീകരർ സാധാരണക്കാരെ മനുഷ്യകവചങ്ങളാക്കുന്ന സംഭവങ്ങളും പുറത്തുവന്നിരുന്നു. ഇതിനു പുറമെ മാസങ്ങളായി തുടരുന്ന യുദ്ധം ഗാസയെ നിത്യനരകമായി മാറ്റുകയും ജീവിതം ദുരിതപൂർണമാകുകയും ചെയ്ത സാഹചര്യത്തിലാണ് ഗത്യന്തരമില്ലാതെ ജനം ഹമാസ് ഭീകരർക്കെതിരേ രംഗത്തു വന്നിരിക്കുന്നത്.
നാവിക വെടിനിർത്തലിനു സമ്മതിച്ച് റഷ്യയും യുക്രെയ്നും
റിയാദ്: കരിങ്കടലിൽ യുദ്ധം നിർത്തിവയ്ക്കാൻ റഷ്യയും യുക്രെയ്നും സമ്മതിച്ചു. സൗദിയിൽ അമേരിക്ക ഇവരുമായി വെവ്വേറെ നടത്തിയ ചർച്ചയിലാണു ധാരണയുണ്ടായത്. ഊർജസംവിധാനങ്ങളെ ലക്ഷ്യമിട്ടുള്ള ആക്രമണങ്ങൾ നിർത്തിവയ്ക്കാൻ മുന്‍പുണ്ടാക്കിയ ധാരണ നടപ്പാക്കാൻ തയാറാണെന്നും റഷ്യയും യുക്രെയ്നും അറിയിച്ചു.
റഷ്യയിൽനിന്നും യുക്രെയ്നിൽനിന്നുമുള്ള ഭക്ഷ്യോത്പന്ന കയറ്റുമതി സുഗമമാക്കാൻ വേണ്ടിയാണു കരിങ്കടലിൽ നാവിക വെടിനിർത്തലുണ്ടാക്കുന്നത്. ഇരു രാജ്യങ്ങളും വൻ തോതിൽ ധാന്യകയറ്റുമതി നടത്തുന്നവരാണ്. ചരക്കുകപ്പലുകളെ ആക്രമിക്കാതിരിക്കാൻ 2022 മധ്യത്തിൽ തുർക്കിയുടെ മധ്യസ്ഥതയിൽ കരാറുണ്ടായിരുന്നതാണെങ്കിലും റഷ്യ പിന്നീട് ഇതിൽനിന്നു പിന്മാറുകയായിരുന്നു.
അമേരിക്കയാണു നാവിക വെടിനിർത്തൽ സംബന്ധിച്ച തീരുമാനം പ്രഖ്യാപിച്ചത്. എന്നു നിലവിൽ വരുമെന്നു വ്യക്തമാക്കിയില്ല. തങ്ങളുടെ ഭക്ഷ്യ, രാസവളം വ്യവസായമേഖലയ്ക്കെതിരേ പാശ്ചാത്യ ശക്തികൾ ഏർപ്പെടുത്തിയിരിക്കുന്ന ഉപരോധങ്ങൾ പിൻവലിച്ചാതെ വെടിനിർത്തൽ നടപ്പാക്കാൻ തയാറാകൂ എന്ന് റഷ്യ അറിയിച്ചിട്ടുണ്ട്. ഇക്കാര്യം പരിഗണനയിലുള്ളതായി യുഎസ് പ്രസിഡന്റ് ട്രംപ് അറിയിച്ചു.
നാവിക വെടിനിർത്തൽ നടപ്പാകുമോ എന്നതിൽ യുക്രെയ്ൻ പ്രസിഡന്റ് സെലൻസ്കി സംശയം പ്രകടിപ്പിച്ചെങ്കിലും ഇതു ശരിയായ ദിശയിലേക്കുള്ള ചുവടുവയ്പാണെന്ന് അഭിപ്രായപ്പെട്ടു.
യുഎസ് വൈസ് പ്രസിഡന്റ് പങ്കെടുത്ത ഗ്രൂപ്പ് ചാറ്റ് ചോർന്നു
വാഷിംഗ്ടൺ ഡിസി: യെമനിലെ ഹൂതി വിമതർക്കെതിരായ ആക്രമണപദ്ധതി ചർച്ച ചെയ്യാൻ അമേരിക്കയിലെ ഉന്നതവൃത്തങ്ങൾ നടത്തിയ ഗ്രൂപ്പ് ചാറ്റ് പരസ്യമായി. സിഗ്നൽ ആപ്പിൽ നടന്ന ഗ്രൂപ്പ് ചർച്ചയിൽ അവിചാരിതമായി ഒരു മാധ്യമപ്രവർത്തകനെയും ഉൾപ്പെടുത്തിയതാണു കാരണം.
അതേസമയം, രഹസ്യവിവരങ്ങളൊന്നും ചോരാത്തതിനാൽ സംഭവത്തിൽ വലിയ സുരക്ഷാവീഴ്ചയൊന്നും ഉണ്ടായിട്ടില്ലെന്നാണു പ്രസിഡന്റ് ട്രംപ് അഭിപ്രായപ്പെട്ടത്.
യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് മൈക്ക് വാൾട്സും അടക്കം പങ്കെടുത്ത ചർച്ചയിലാണ് ഇതു സംഭവിച്ചത്. അറ്റ്ലാന്റിക് എന്ന മാഗസിന്റെ ചീഫ് എഡിറ്റർ ജെഫ്രി ഗോൾഡ്ബെർഗിനെ ഇതിലേക്ക് ആഡ് ചെയ്യുകയായിരുന്നു. ഗോൾഡ്ബെർഗ് ലേഖനത്തിലൂടെ ഇക്കാര്യം പരസ്യമാക്കി. യെമനിലെ ആക്രമണലക്ഷ്യങ്ങൾ, ആക്രമണസമയം തുടങ്ങി ഒട്ടേറെ രഹസ്യവിവരങ്ങൾ ചർച്ചയിൽ പങ്കുവയ്ക്കപ്പെട്ടതായി ഗോൾഡ്ബെർഗ് അറിയിച്ചു.
ഗ്രൂപ്പ് നിർമിച്ച ദേശീയ സുരക്ഷാ ഉപദേഷ്ടാവ് മൈക്ക് വാൾട്സ് സംഭവത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തു. അതേസമയം, ഗോൾഡ്ബെർഗിന്റെ നന്പർ തന്റെ ഫോണിൽ ഇല്ലെന്നും അദ്ദേഹം എങ്ങനെ ചാറ്റ് ഗ്രൂപ്പിൽ ചേർക്കപ്പെട്ടു എന്നതു സംബന്ധിച്ച് അന്വേഷണം നടത്തുമെന്നും വാൾട്സ് പറഞ്ഞു.
തെരഞ്ഞെടുപ്പ് പരിഷ്കരണം: ഇന്ത്യയെ ഉദാഹരണമാക്കി ട്രംപ്
വാഷിംഗ്ടൺ ഡിസി: അമേരിക്കയിലെ തെരഞ്ഞെടുപ്പു നടപടികൾ പരിഷ്കരിക്കാൻ നിർദേശിച്ച് പ്രസിഡന്റ് ട്രംപ് പുറപ്പെടുവിച്ച എക്സിക്യൂട്ടീവ് ഉത്തരവിൽ ഇന്ത്യയെയും ബ്രസീലിനെയും ഉദാഹരണമായി പരാമർശിച്ചു.
ബയോമെട്രിക് വിവരങ്ങളുപയോഗിച്ച് വോട്ടറെ തിരിച്ചറിയാനുള്ള നടപടികൾ ഈ രാജ്യങ്ങളിൽ നടക്കുന്നതായി ട്രംപ് ചൂണ്ടിക്കാട്ടി. തെരഞ്ഞെടുപ്പിൽ അടിസ്ഥാന സുരക്ഷ ഉറപ്പാക്കുന്നതിൽ അമേരിക്ക പരാജയമാണെന്നും ട്രംപിന്റെ ഉത്തരവിൽ പറയുന്നു.
ഇന്ത്യയിൽ വോട്ടർ ഐടി കാർഡിനെ ആധാറുമായി ബന്ധിപ്പിക്കുന്നകാര്യം പരിഗണനയിലാണെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ അടുത്തിടെ അറിയിച്ചിരുന്നു.
ബന്ദികളെ മോചിപ്പിച്ചില്ലെങ്കിൽ ഭൂമി പിടിച്ചെടുക്കും: നെതന്യാഹു
ടെൽ അവീവ്: ബന്ദിമോചനത്തിനു ഹമാസ് തയാറായില്ലെങ്കിൽ ഗാസാഭൂമി പിടിച്ചെടുക്കുമെന്ന ഭീഷണി ഇസ്രേലി പ്രധാനമന്ത്രി നെതന്യാഹു ആവർത്തിച്ചു.
ബന്ദികളെ മോചിപ്പിക്കാൻ ഹമാസ് മടിക്കുന്നതിനനുസരിച്ച് ഇസ്രയേലിന്റെ അടിച്ചമർത്തലിനു ശക്തി കൂടുമെന്നും അദ്ദേഹം പാർലമെന്റിൽ പറഞ്ഞു.
ഇതിനിടെ, ഇസ്രേസിലേ സേന ഗാസയിൽ നടത്തുന്ന ബോംബാക്രമണങ്ങളിൽ ബന്ദികൾ കൊല്ലപ്പെടാമെന്നു ഹമാസ് മുന്നറിയിപ്പു നല്കി. ബന്ദികളുടെ ജീവൻ സംരക്ഷിക്കാൻ പറ്റാവുന്നതൊക്കെ ചെയ്യുന്നുണ്ട്.
പക്ഷേ, തോന്നുംപടിയുള്ള വ്യോമാക്രമണങ്ങളിൽ ബന്ദികൾ കൊല്ലപ്പെടാൻ സാധ്യതയുണ്ട്. ബലപ്രയോഗത്തിലൂടെ മോചനത്തിനു ശ്രമിച്ചപ്പോഴെക്കെ ബന്ദികൾ ശവപ്പെട്ടികളിലാണു തിരിച്ചെത്തിയിട്ടുള്ളതെന്നും ഹമാസ് കൂട്ടിച്ചേർത്തു.
കാട്ടുതീ: ദക്ഷിണകൊറിയയിൽ 24 പേർ മരിച്ചു
സീയൂൾ: ദക്ഷിണകൊറിയയുടെ തെക്കുകിഴക്കൻ മേഖലയിൽ പടരുന്ന കാട്ടുതീയിൽ 24 പേരുടെ മരണം സ്ഥിരീകരിച്ചു. ഇതിൽ ഭൂരിഭാഗവും 60-70 വയസ് പ്രായമുള്ളവരാണ്. 26 പേർക്കു പരിക്കേറ്റിട്ടുണ്ട്. ഇതിൽ 12 പേരുടെ നില ഗുരുതരമാണ്.
വെള്ളിയാഴ്ച സാൻചിംയോഗ് എന്ന പ്രദേശത്താണു കാട്ടുതീ ആരംഭിച്ചത്. വരണ്ട കാലാവസ്ഥയും കാറ്റും മൂലം തീ അതിവേഗം സമീപ പ്രദേശങ്ങളിലേക്കു പടർന്നു. 23,000 പേരെ ഒഴിപ്പിച്ചുമാറ്റി.
42,000 ഏക്കർ വനഭൂമി നശിച്ചു. ആയിരക്കണക്കിന് അഗ്നിശമന സേനാംഗങ്ങളും അയ്യായിരം സൈനികരും തീയണയ്ക്കാൻ ശ്രമിക്കുന്നു.
ഫ്രാൻസിസ് മാർപാപ്പയുടേത് അദ്ഭുത സൗഖ്യമെന്നു ഡോക്ടർ
റോം: അതീവ ഗുരുതരാവസ്ഥയിൽ ചികിത്സപോലും ഉപേക്ഷിച്ചാലോ എന്ന ചിന്ത ഉടലെടുത്ത അത്യന്തം ഗുരുതരാവസ്ഥയിൽനിന്നാണു ഫ്രാൻസിസ് മാർപാപ്പ അദ്ഭുതകരമായി ജീവിതത്തിലേക്ക് തിരിച്ചുവന്നതെന്ന് ഡോക്ടർ.
മാർപാപ്പയെ ചികിത്സിച്ച മെഡിക്കൽ സംഘത്തിന്റെ തലവൻ ഡോ. സെർജിയോ ആൽഫിയേരിയാണ് ഇറ്റാലിയൻ പത്രമായ ‘കൊറിയെരെ ഡെല്ല സെറ’ യ്ക്കു നൽകിയ അഭിമുഖത്തിൽ ഇക്കാര്യം വ്യക്തമാക്കിയത്. ഫെബ്രുവരി 28നാണ് മാർപാപ്പയുടെ ആരോഗ്യനില അതീവ ഗുരുതരാവസ്ഥയിലായത്. ഭക്ഷണം കഴിക്കുന്നതിനിടയിൽ മാർപാപ്പ ഛർദിച്ചു.
ഛർദിയുടെ അവശിഷ്ടങ്ങൾ അദ്ദേഹത്തിന്റെ ശ്വാസകോശത്തിൽ പ്രവേശിച്ചു. തെറാപ്പി തുടരണോ അതോ മരിക്കാൻ അനുവദിക്കണോ എന്നു തെരഞ്ഞെടുക്കേണ്ടിവന്ന നിർണായക സമയമായിരുന്നു അത്.
മാർപാപ്പയുടെ സമീപത്തുണ്ടായിരുന്നവർ കണ്ണീർ വാർക്കുന്നുണ്ടായിരുന്നു. എന്താണു ചെയ്യേണ്ടതെന്ന് ശരിക്കും പ്രതിസന്ധിയിലായി. ചികിത്സ തുടർന്നാൽ മറ്റ് അവയവങ്ങളും പ്രവർത്തനരഹിതമാകാനുള്ള സാധ്യത വളരെ കൂടുതലായതിനാൽ മാർപാപ്പയെ മരിക്കാൻ അനുവദിക്കണോ അതോ സാധ്യമായ എല്ലാ മരുന്നുകളും തെറാപ്പിയും പരീക്ഷിക്കണോ എന്നു തെരഞ്ഞെടുക്കുക ഞങ്ങളെ സംബന്ധിച്ച് വളരെ ബുദ്ധിമുട്ടേറിയതായിരുന്നു. ഇതോടെ മാർപാപ്പയുടെ സ്വകാര്യ നഴ്സ് മാസിമില്യാനോ സ്ട്രാപ്പെറ്റിയുടെ അഭിപ്രായം തേടി. തീർച്ചയായും ചികിത്സ തുടരാനായിരുന്നു തികഞ്ഞ ആത്മവിശ്വാസത്തോടെയുള്ള അദ്ദേഹത്തിന്റെ നിർദേശം. ഇതോടെ ഞങ്ങൾ ചികിത്സ തുടർന്നു.
ഒടുവിൽ, മാർപാപ്പ ചികിത്സയോട് പ്രതികരിച്ചു. ഗൗരവമേറിയ സാഹചര്യങ്ങൾ ഉണ്ടായപ്പോഴും മാർപാപ്പയ്ക്ക് പൂർണമായ ബോധമുണ്ടായിരുന്നു. ആ രാത്രി താൻ അതിജീവിച്ചേക്കില്ലെന്ന് മാർപാപ്പയ്ക്ക് പൂർണമായ ബോധ്യമുണ്ടായിരുന്നു. ആദ്യ ദിവസം മുതൽ മാർപാപ്പ തന്റെ ആരോഗ്യാവസ്ഥയെക്കുറിച്ച് ലോകത്തോട് സത്യം പറയണമെന്ന് ഞങ്ങളോട് ആവശ്യപ്പെട്ടിരുന്നു- ഡോ. ആൽഫിയേരി പറഞ്ഞു.
ശാരീരിക ശക്തിക്കു പുറമെ, ലോകമെമ്പാടുമുള്ള വിശ്വാസികൾ നടത്തിയ പ്രാർഥനകളും അദ്ദേഹത്തിന്റെ രോഗശാന്തിക്കു കാരണമായതായി ഡോക്ടർ വ്യക്തമാക്കി.
“പ്രാർഥന രോഗികൾക്ക് ശക്തി നൽകും. എല്ലാവരും ഈ സാഹചര്യത്തിൽ മാർപാപ്പയ്ക്കുവേണ്ടി പ്രാർഥിച്ചു. രണ്ടുതവണ വളരെ ഗുരുതരമായ സാഹചര്യമുണ്ടായി. എന്നാൽ, ഒരു അദ്ഭുതംപോലെ അദ്ദേഹം തിരിച്ചുവന്നു.
തീർച്ചയായും, മാർപാപ്പ വളരെ സഹകരണമുള്ള ഒരു രോഗിയായിരുന്നു. ഒരിക്കലും പരാതിപ്പെടാതെ എല്ലാ ചികിത്സകളോടും അദ്ദേഹം സഹകരിച്ചു” – ഡോ. ആൽഫിയേരി പറഞ്ഞു.
ബസേലിയോസ് ജോസഫ് കാതോലിക്കാ ബാവാ സ്ഥാനമേറ്റു
ബെയ്റൂട്ട് (ലബനന്): യാക്കോബായ സുറിയാനി സഭയുടെ ശ്രേഷ്ഠ കാതോലിക്കായായി മലങ്കര മെത്രാപ്പോലീത്ത ജോസഫ് മാര്‍ ഗ്രിഗോറിയോസിനെ വാഴിച്ചു.
അന്ത്യോഖ്യാ സഭാ പാരമ്പര്യമനുസരിച്ച് അദ്ദേഹം ഇനി ശ്രേഷ്ഠ കാതോലിക്കാ മാര്‍ ബസേലിയോസ് ജോസഫ് ബാവാ എന്നപേരിൽ അറിയപ്പെടും. സുറിയാനി ഓര്‍ത്തഡോക്സ് സഭയുടെ പരമാധ്യക്ഷന്‍ ഇഗ്നാത്തിയോസ് അപ്രേം ദ്വിതീയന്‍ പാത്രിയര്‍ക്കീസ് ബാവായാണ് കാതോലിക്കായെ വാഴിക്കുന്ന ശുശ്രൂഷകളിൽ മുഖ്യകാർമികത്വം വഹിച്ചത്.
ലെബനന്റെ തലസ്ഥാനമായ ബെയ്റൂട്ടിനടുത്ത് അച്ചാനെയിലെ പാത്രിയാ ര്‍ക്കാ അരമനയോടു ചേര്‍ന്നുള്ള സെന്റ് മേരീസ് സിറിയന്‍ ഓര്‍ത്തഡോക്സ് പാത്രിയാര്‍ക്കാ കത്തീഡ്രലിൽ ഇന്നലെയായിരുന്നു കാതോലിക്കാ വാഴിക്കൽ ചടങ്ങുകൾ നടന്നത്. തുടർന്ന് പാത്രിയാ ര്‍ക്കീസ് ബാവാ കാതോലിക്കായെ സ്ഥാനചിഹ്നങ്ങൾ അണിയിച്ചു.
പൗരാണിക വിശ്വാസാചാരങ്ങളുടെ തനിമയോടെ, പരിശുദ്ധ അന്ത്യോഖ്യാ സിംഹാസനത്തോടുള്ള അചഞ്ചല വിശ്വാസ പ്രഖ്യാപനമായി മാറിയ ചടങ്ങില്‍ ആഗോള സുറിയാനി സഭയിലെ രണ്ടാം സ്ഥാനക്കാരൻ എന്ന പദവിയിലേക്കുകൂടിയാണ് കാതോലിക്കാ ബാവാ ഉയർത്തപ്പെട്ടത്. ഇന്ത്യന്‍ സമയം ഇന്നലെ രാത്രി 8.30നാണ് ശുശ്രൂഷകൾ തുടങ്ങിയത്.
സഭയിലെ വിവിധ മേലധ്യക്ഷന്മാര് സഹകാര്‍മികരായിരുന്നു. ഇതര സഭകളിലെ മേലധ്യക്ഷന്മാരും പുരോഹിതരും ഇന്ത്യയിൽനിന്ന് കേന്ദ്ര-സംസ്ഥാന സർക്കാർ പ്രതിനിധികളും നൂറുകണക്കിന് വിശ്വാസികളും ശ്രേഷ്ഠ കാതോലിക്കായുടെ കുടുംബാംഗങ്ങളും പങ്കെടുത്തു.
സന്ധ്യാപ്രാര്‍ഥനയോടെ ആരംഭിച്ച ചടങ്ങ് രണ്ടു മണിക്കൂര്‍ നീണ്ടു. ഇന്ന് ആഗോള സുറിയാനി സഭയുടെ സൂനഹദോസ് ബെയ്റൂട്ടിൽ ചേരും.
ബംഗ്ലാദേശിൽ വീണ്ടും സൈനിക അട്ടിമറി?
ധാക്ക: രാഷ്ട്രീയ അനിശ്ചിതത്വം തുടരുന്ന ബംഗ്ലാദേശില്‍ വീണ്ടും സൈനിക അട്ടിമറിയുണ്ടായേക്കാമെന്നു റിപ്പോര്‍ട്ടുകള്‍.
ഇടക്കാല സർക്കാരിനു നേതൃത്വം നൽകുന്ന പ്രഫ. മുഹമ്മദ് യൂനുസിനെതിരേ പ്രതിഷേധം രൂക്ഷമാകുന്നതിനിടെ രാജ്യമെമ്പാടും, പ്രത്യേകിച്ചു തലസ്ഥാനമായ ധാക്കയില്‍ സൈന്യത്തെയും സുരക്ഷാ സേനാംഗങ്ങളെയും വിന്യസിക്കുന്നത് അഭ്യൂഹങ്ങള്‍ക്കു ശക്തി പകരുകയാണ്.
സൈന്യം അധികാരം പിടിച്ചെടുക്കുമെന്ന പ്രചാരണം സമൂഹമാധ്യമങ്ങളിലും ശക്തമാണ്. എന്നാല്‍, പ്രഫ. മുഹമ്മദ് യുനുസോ സേനാതലവന്‍ വഖാര്‍ ഉസ് സമാനോ ഒരുതരത്തിലുള്ള പ്രതികരണവും നടത്തുന്നില്ല.
സമീപദിവസങ്ങളില്‍ ബംഗ്ലാദേശില്‍ സുപ്രധാനസംഭവങ്ങള്‍ ഉണ്ടായേക്കാമെന്ന് ഇന്ത്യാ ടുഡെ റിപ്പോര്‍ട്ട് ചെയ്യുന്നു. ജനറല്‍ വഖാര്‍ ഉസ് സമാന് കഴിഞ്ഞ തിങ്കളാഴ്ച സൈന്യത്തിന്റെ അടിയന്തരയോഗം വിളിച്ചിരുന്നു. ഇതില്‍ അഞ്ച് ലഫ്റ്റനന്റ് ജനറല്‍മാരും എട്ട് മേജര്‍ ജനറല്‍മാരും (ജിഒസി), സ്വതന്ത്ര ബ്രിഗേഡുകളുടെ കമാന്‍ഡിംഗ് ഓഫീസര്‍മാരും പങ്കെടുത്തു. ഇടക്കാല സര്‍ക്കാരിനെതിരേ പ്രതിഷേധം ശക്തമായ സാഹചര്യത്തില്‍ സൈന്യം എന്തു നടപടി സ്വീകരിക്കണം എന്നതായിരുന്നു ചര്‍ച്ചാവിഷയം.
അടിയന്തരാവസ്ഥ പ്രഖ്യാപിക്കാനോ അതുമല്ലെങ്കില്‍ മുഹമ്മദ് യൂനുസിനെ പുറത്താക്കാനോ സൈന്യം നീക്കം നടത്തിയേക്കാം. സൈന്യത്തിന്റെ മേല്‍നോട്ടത്തില്‍ ഒരു ദേശീയ ഐക്യ സര്‍ക്കാര്‍ എന്നതാണ് മറ്റൊരു ആലോചനയെന്നും റിപ്പോർട്ടുകളുണ്ട്.
നിഷേധിച്ച് സൈന്യം
അതേസമയം, രാജ്യത്ത് അട്ടിമറി നീക്കം നടക്കുന്നതായുള്ള അഭ്യൂഹം സൈന്യം തള്ളി. സൈന്യത്തിന്റെ മാധ്യമവിഭാഗമായ ഇന്റർ സർവീസസ് പബ്ലിക് റിലേഷൻസാണ് (ഐഎസ്പിആർ) അഭ്യൂഹം തള്ളി രംഗത്തുവന്നത്.
സൈനികമേധാവി വക്കർ ഉസ്മാന്റെ നേതൃത്വത്തിൽ സൈനിക ഉദ്യോഗസ്ഥരുടെ അടിയന്തര യോഗം ചേർന്നത് രാജ്യത്തെ പൊതുവിലുള്ള അവസ്ഥ വിലയിരുത്താനാണെന്നും ഐഎസ്പിആർ അറിയിച്ചു.
ഗാസയിൽ രണ്ടു മാധ്യമ പ്രവർത്തകർ കൊല്ലപ്പെട്ടു
ഗാസ സിറ്റി: ഗാസയിൽ തിങ്കളാഴ്ച ഇസ്രേലി ആക്രമണത്തിനിടെ രണ്ടു മാധ്യമപ്രവർത്തകർ കൊല്ലപ്പെട്ടു.
ഹസൻ ഷബാത് (അൽ ജസീറ), മുഹമ്മദ് മൻസൂർ (പലസ്തീൻ ടുഡേ) എന്നിവരാണ് കൊല്ലപ്പെട്ടത്. ഹൻ വടക്കൻ ഗാസയിൽ ഹസന്റെ കാറിനു നേർക്ക് ഇസ്രേലി സേന ആക്രമണം നടത്തുകയായിരകുന്നു.
ഖാൻ യൂനിസിലുണ്ടായ വ്യോമാക്രമണത്തിലാണ് മുഹമ്മദ് മൻസൂർ കൊല്ലപ്പെട്ടത്. ഇദ്ദേഹത്തിന്റെ ഭാര്യയും മകനും കൊല്ലപ്പെട്ടു. 2023 ഒക്ടോബറിനു ശേഷം ഇസ്രേലി ആക്രമണത്തിൽ 208 മാധ്യമപ്രവർത്തകർ കൊല്ലപ്പെട്ടതായി ഗാസ ഗവൺമെന്റ് മീഡിയ ഓഫീസ് അറിയിച്ചു.
കഴിഞ്ഞ രാത്രി ഇസ്രേലി ആക്രമണത്തിൽ മൂന്നു കുട്ടികളടക്കം 23 പേരാണു കൊല്ലപ്പെട്ടത്.
യുക്രെയ്ൻ: മൂന്നാം ദിനം കടന്ന് റിയാദ് ചർച്ച
റിയാദ്: യുക്രെയ്ൻ-റഷ്യ യുദ്ധം അവസാനിപ്പിക്കാൻ സൗദിയുടെ തലസ്ഥാനമായ റിയാദിൽ ചർച്ച പുരോഗമിക്കുന്നു. യുഎസ്, റഷ്യ, യുക്രെയ്ൻ പ്രതിനിധികൾ നടത്തുന്ന ചർച്ച ഇന്നലെ മൂന്നാം ദിവസം പിന്നിട്ടു.
എന്നാൽ ,കാര്യമായ പുരോഗതിയുണ്ടായതായി റിപ്പോർട്ടില്ല. കഴിഞ്ഞയാഴ്ച റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുട്ടിനുമായും യുക്രെയ്ൻ പ്രസിഡന്റ് വൊളോദിമിർ സെലെൻസ്കിയുമായും യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് സംസാരിച്ചതിന്റെ തുടർച്ചയായാണ് ഈ ചർച്ചകൾ.
റിയാദിലെ മൂന്നു ദിവസത്തെ ചർച്ചയിൽ യുക്രെയ്നും റഷ്യയും നേരിട്ടുള്ള ചർച്ചകൾ നടന്നിട്ടില്ല. യുഎസ് പ്രതിനിധികൾ ഇരു രാജ്യങ്ങളുമായി വെവ്വേറെ ചർച്ച നടത്തുകയായിരുന്നു.
കഴിഞ്ഞയാഴ്ച ഇരുരാജ്യങ്ങളും 30 ദിവസത്തെ വെടിനിർത്തലിന് തത്ത്വത്തിൽ സമ്മതിച്ചിരുന്നതാണ്. എന്നാൽ ഇതുപോലും നടപ്പാക്കാനായില്ല. ഇരു പക്ഷവും ഡ്രോണുകളും മിസൈലുകളും ഉപയോഗിച്ച് പരസ്പരം ആക്രമണം തുടരുകയാണ്.
യുക്രെയ്ന്റെ ഊർജ നിലയങ്ങൾക്കും അടിസ്ഥാന സൗകര്യങ്ങൾക്കും നേരേയുള്ള ആക്രമണങ്ങൾ അവസാനിപ്പിക്കണമെന്നതുൾപ്പെടെയാണ് ചർച്ചയിൽ അമേരിക്ക നിർദേശംവച്ചിരിക്കുന്നത്. കരിങ്കടലിൽ സുരക്ഷിതമായ വാണിജ്യ കപ്പൽ ഗതാഗതം ഉറപ്പാക്കാനുള്ള നിർദേശത്തിനും ഇരുകക്ഷികളും അനുകൂല നിലപാട് സ്വീകരിക്കുന്നുവെന്നാണു വിവരം.
എന്നാൽ വെടിനിർത്തൽ സംബന്ധിച്ച് വ്യക്തമായ പദ്ധതികളൊന്നും ഉരുത്തിരിഞ്ഞിട്ടില്ല. കരിങ്കടലിലെ സുരക്ഷിത കപ്പൽ ഗതാഗതം സംബന്ധിച്ച് റിയാദിൽ റഷ്യ-യുഎസ് പ്രതിനിധികൾ ചർച്ച ചെയ്തതായി റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്റോവ് പറഞ്ഞു.
ആഫ്രിക്ക, മിഡിൽ ഈസ്റ്റ്, ഏഷ്യ എന്നിവിടങ്ങളിലെ രാജ്യങ്ങളിലേക്കു കരിങ്കടൽ വഴി ധാന്യം കയറ്റി അയയ്ക്കാൻ യുക്രെയ്നെ അനുവദിക്കുന്ന 2022ലെ കരാർ മോസ്കോ പുനരാരംഭിക്കാൻ തയാറാണെന്നും ലാവ്റോവ് കൂട്ടിച്ചേർത്തു. റഷ്യയുടെ ഔദ്യോഗിക ടിവി ചാനലിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
ഇതിനിടെ യുക്രെയ്ൻ റെയിൽവേയ്ക്കുനേരേ സൈബർ ആക്രമണം നടന്നു. ഓൺലൈൻ ബുക്കിംഗ് സംവിധാനത്തിനു നേർക്കാണ് സൈബർ ആക്രമണം ഉണ്ടായത്. ട്രെയിൻ സർവീസിനെ ഇത് ബാധിച്ചില്ലെന്നു റെയിൽവേ അറിയിച്ചു.
അതേസമയം, ഹിമാർസ് റോക്കറ്റ് ഉപയോഗിച്ച് റഷ്യയിലെ ബെൽഗൊറോഡ് മേഖലയിൽ നാല് സൈനിക ഹെലികോപ്റ്ററുകൾ നശിപ്പിച്ചതായി യുക്രെയ്ൻ സ്പെഷൽ ഓപ്പറേഷൻ ഫോഴ്സ് തിങ്കളാഴ്ച അവകാശപ്പെട്ടു.
മുൻ ശ്രീലങ്കൻ സൈനിക ഉദ്യോഗസ്ഥർക്ക് ഉപരോധം ഏർപ്പെടുത്തി യുകെ
കൊളംബോ: മുൻ ശ്രീലങ്കൻ സൈനിക ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ള നാലു പേർക്ക് ഉപരോധം ഏർപ്പെടുത്തി യുകെ. 2009-ൽ എൽടിടിഇയെ അമർച്ച ചെയ്യുന്നതിനായി നടത്തിയ പോരാട്ടത്തിനിടെ ഇവർ നിരവധി മനുഷ്യാവകാശ ലംഘനങ്ങൾ നടത്തിയെന്നാണു കണ്ടെത്തൽ.
മുൻ സൈനിക ജനറൽ ശവേന്ദ്ര സിൽവ, നാവിക കമാൻഡർ വസന്ത കരന്നഗോഡ, കരസേന കമാൻഡർ ജഗത് ജയസൂര്യ എന്നിവരാണ് യുകെ യാത്രാവിലക്ക് ചുമത്തിയവരിൽ പ്രമുഖർ. ഇവരുടെ സ്വത്തുക്കൾ മരവിപ്പിക്കുമെന്നും യുകെ അറിയിച്ചു.
എൽടിടിഇയുടെ നേതാവായി പ്രവർത്തിക്കുകയും പിന്നീട് വിമതനാവുകയും ദേശീയ പാർലമെന്റിൽ മന്ത്രിയാവുകയും ചെയ്ത വിനായക മൂർത്തി മുരളീധരനെതിരേയും ഉപരോധമുണ്ട്.
ഇമാമോഗ്ലുവിന്റെ അറസ്റ്റ്: തുർക്കിയിൽ പ്രതിഷേധം പടരുന്നു
ഇസ്താംബൂൾ: തുർക്കിയിലെ പ്രധാന പ്രതിപക്ഷ പാർട്ടിയുടെ നേതാവ് ഓസ്ഗുർ ഓസൽ ഇസ്താംബൂൾ മേയർ ഇക്രം ഇമാമോഗ്ലുവിനെ ജയിലിൽ സന്ദർശിച്ചു. ഇമാമോഗ്ലുവിന്റെ ജയിൽമോചനത്തിനായി പ്രക്ഷോഭം നടക്കുന്നതിനിടെയാണു കൂടിക്കാഴ്ച.
തുർക്കി പ്രസിഡന്റ് തയിപ് എർദോഗന്റെ പ്രധാന ശത്രുവായ ഇമമോഗ്ലു 19ന് അഴിമതിക്കേസിലാണ് അറസ്റ്റിലായത്. ഇസ്താംബൂൾ മേയറുടെ അറസ്റ്റ് രാജ്യവ്യാപകമായ പ്രക്ഷോഭങ്ങൾക്കും അക്രമങ്ങൾക്കും കാരണമായി.
ഇമാമോഗ്ലുവിന്റെ റിപ്പബ്ലിക്കൻ പീപ്പിൾസ് പാർട്ടി (സിഎച്ച്പി) അധ്യക്ഷൻ ഓസൽ ഇസ്താംബൂളിനു പടിഞ്ഞാറുള്ള സിലിവ്രി ജയിലിലെത്തിയാണ് സന്ദർശനം നടത്തിയത്. ഇമാമോഗ്ലുവിനു പകരം പാർട്ടി മറ്റൊരാളെ മേയർസ്ഥാനത്ത് നിയോഗിക്കുമെന്നും സർക്കാർ ഇടപെടൽ സാധ്യത ഒഴിവാക്കുമെന്നും ഓസ്ഗുർ ഓസൽ പറഞ്ഞു.
പ്രക്ഷോഭം ശക്തമായതോടെ മാധ്യമപ്രവർത്തകർക്കുമേൽ സർക്കാർ നിയന്ത്രണം കടുപ്പിച്ചിരിക്കുകയാണ്. ഇസ്താംബൂളിലെ പ്രക്ഷോഭം റിപ്പോർട്ട് ചെയ്ത എട്ടു മാധ്യമപ്രവർത്തകർ അറസ്റ്റിലായതായി മീഡിയ ആൻഡ് ലോ സ്റ്റഡീസ് അസോസിയേഷൻ പറഞ്ഞു.
ഇസ്താംബുൾ, അങ്കാറ, ഇസ്മിർ എന്നിവിടങ്ങളിലും ചെറു നഗരങ്ങളിലും പട്ടണങ്ങളിലും ഇമമോഗ്ലുവിന്റെ മോചനത്തിനായി പ്രകടനം നടന്നു.
ഓസ്കർ ജേതാവായ പലസ്തീൻ സംവിധായകനുനേരേ ആക്രമണം
ജറൂസലേം: ഓസ്കർ ജേതാവായ പലസ്തീൻ സംവിധായകൻ ഹംദാൻ ബല്ലാലിനെ ഇസ്രേലി കുടിയേറ്റക്കാർ ആക്രമിച്ചു. പുരസ്കാരം നേടിയ ‘നോ അതർ ലാൻഡ്’ സംവിധാനം ചെയ്ത നാല് സംവിധായകരിൽ ഒരാളാണ് അദ്ദേഹം.
ആക്രമണത്തിനിരയായതിനു പിന്നാലെ ഹംദാൻ ബല്ലാലിനെ ഇസ്രയേൽ അധികൃതർ കസ്റ്റഡിയിലെടുത്തിരുന്നു. ഇദ്ദേഹത്തെ ഇന്നലെ വിട്ടയച്ചു. തോക്കുധാരികളും മുഖംമൂടി ധരിച്ചവരും ഇസ്രേലി യൂണിഫോം ധരിച്ചവരും ഉൾപ്പെട്ട 24 പേരടങ്ങിയ സംഘമാണ് ഗ്രാമത്തിൽ ആക്രമണം നടത്തിയതെന്ന് മറ്റൊരു സംവിധായകനായ ബാസൽ അദ്ര പറഞ്ഞു.
പുരസ്കാരം ലഭിച്ചതിനു ശേഷം എല്ലാ ദിവസവും ഏതെങ്കിലും രീതിയിൽ അക്രമിക്കപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പാരമ്പര്യത്തനിമയിൽ സ്ഥാനാരോഹണം
ബെയ്റൂട്ട്: സുറിയാനി സഭയുടെ പാരമ്പര്യത്തനിമകളോടെയാണ് ശ്രേഷ്ഠ കാതോലിക്കാബാവായായി മാര്‍ ബസേലിയോസ് ജോസഫ് സ്ഥാനമേറ്റത്.
പരിശുദ്ധ പാത്രിയാര്‍ക്കീസിനോടും പരിശുദ്ധ സിംഹാസനത്തോടുമുള്ള ഭക്തിയും ബഹുമാനവും വിധേയത്വവും പ്രഖ്യാപിച്ചുകൊണ്ടു ശ്രേഷ്ഠ കാതോലിക്കാ നല്കിയ ‘ശല്‍മോസ’ (ഉടമ്പടി) സ്വീകരിച്ച പാത്രിയാര്‍ക്കീസ് തിരികെ ‘സുസ്ഥാത്തിക്കോന്‍’ (അധികാരപത്രം) നല്കി.
മദ്ബഹായില്‍ ഭക്തജനങ്ങള്‍ക്ക് അഭിമുഖമായി പീഠത്തിലിരുത്തിയ ശ്രേഷ്ഠ കാതോലിക്കായെ മെത്രാപ്പോലീത്തമാര്‍ ചേര്‍ന്ന് ഉയര്‍ത്തിയപ്പോള്‍ “ശ്രേഷ്ഠ കാതോലിക്കാ ബസേലിയോസ് ജോസഫ് യോഗ്യനും വാഴ്ത്തപ്പെട്ടവനുമാകുന്നു” എന്നു മുഖ്യകാര്മികന് പ്രഖ്യാപിച്ചു.

തുടര്‍ന്ന് “അവന് യോഗ്യന്‍ തന്ന” എന്നര്‍ഥമുള്ള ‘ഓക്സിയോസ്’ പാത്രിയാര്‍ക്കീസ് ബാവാ മുഴക്കിയപ്പോള്‍ മെത്രാപ്പോലീത്തമാരും വൈദികരും ഭക്ത്യാദരങ്ങളോടെ മൂന്നുതവണ അത് ഏറ്റുചൊല്ലി.
സ്ഥാനചിഹ്നങ്ങളായ മൂന്നു മാലകളും അംശവടിയും മുഖ്യകാര്മികന് ശ്രേഷ്ഠ കാതോലിക്കായ്ക്കു കൈമാറി. കാലം ചെയ്ത കാതോലിക്കാബാവാമാരുടെ അംശവടികളില്നിന്നു തെരഞ്ഞെടുത്ത ഒരെണ്ണമാണ് ആചാരപ്രകാരം അദ്ദേഹത്തിനു നല്‍കിയത്. സുറിയാനിസഭയുടെ പിന്തുടര്ച്ചാവകാശത്തിന്റെ പ്രതീകം കൂടിയാണിത്.
മന്ത്രിമാരുൾപ്പെടെ ഇന്ത്യൻ സംഘം ബെയ്റൂട്ട്: കേന്ദ്ര, സംസ്ഥാന മന്ത്രിമാരും ജനപ്രതിനിധികളും സഭയിലെ പ്രമുഖരും വിശ്വാസികളുടെ പ്രതിനിധികളും കാതോലിക്കാബാവയുടെ സ്ഥാനാരോഹണ ചടങ്ങുകൾക്ക് സാക്ഷികളായി.
കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്റെ നേതൃത്വത്തില്‍ മുൻ കേന്ദ്രമന്ത്രിമാരായ അല്‍ഫോന്‍സ് കണ്ണന്താനം, വി. മുരളീധരന്, ബെന്നി ബഹനാന് എംപി, ഷോണ്‍ ജോര്‍ജ് എന്നിവരടങ്ങുന്നതായിരുന്നു കേന്ദ്ര സര്‍ക്കാരിന്റെ പ്രതിനിധിസംഘം.
മന്ത്രി പി. രാജീവിന്റെ നേതൃത്വത്തില്‍ എംഎല്‍എമാരായ അനൂപ് ജേക്കബ്, ഇ.ടി. ടൈസണ്‍, എല്‍ദോസ് കുന്നപ്പിള്ളി, ജോബ് മൈക്കിള്‍, പി.വി. ശ്രീനിജന്, വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷ്, യുഡിഎഫ് എറണാകുളം ജില്ലാ കൺവീനർ ഷിബു തെക്കുപുറം എന്നിവരും ചടങ്ങുകളിൽ പങ്കെടുത്തു.
മേയറുടെ അറസ്റ്റ്; തുർക്കിയിൽ പ്രതിഷേധം ശക്തമാകുന്നു
അങ്കാറ: ഇസ്താംബൂൾ മേയർ ഇക്രം ഇമാമൊഗ്ലുവിന്റെ അറസ്റ്റിൽ തുർക്കി ജനത പ്രതിഷേധം കടുപ്പിച്ചു. കോടതി അദ്ദേഹത്തെ റിമാൻഡ് ചെയ്തതിനു പിന്നാലെ ഞായറാഴ്ച വൻ പ്രകടനങ്ങൾ അരങ്ങേറി. തുർക്കിയിലെ 81 പ്രവിശ്യകളിൽ 51ലും പ്രകടനങ്ങളുണ്ടായി.
തുർക്കി പ്രസിഡന്റ് എർദോഗന്റെ രാഷ്ട്രീയ ശത്രുവായ ഇമാമൊഗ്ലുവിനെതിരേയുള്ള നടപടികൾ രാഷ്ട്രീയപ്രേരിതമാണെന്ന് ആരോപിക്കുന്നു. പല പ്രകടനങ്ങളും പോലീസുമായുള്ള സംഘർഷത്തിലാണു കലാശിച്ചത്.
ജലപീരങ്കി, കുരുമുളക് സ്പ്രേ, റബർ വെടിയുണ്ടകൾ എന്നിവ പ്രതിഷേധക്കാർക്കു നേരേ പോലീസ് പ്രയോഗിച്ചു. ഇസ്താംബൂളിൽ നടന്ന പ്രകടനത്തെ ഇമാമൊഗ്ലുവിന്റെ ഭാര്യ ദിലേക് കായ അഭിസംബോധന ചെയ്തു.
ബുധനാഴ്ച അറസ്റ്റ് ചെയ്ത ഇക്രം ഇമാമൊഗ്ലുവിനെതിരേ അഴിമതി, തീവ്രവാദബന്ധം മുതലായ കുറ്റങ്ങളാണു ചുമത്തിയിരിക്കുന്നത്.
ഇസ്താംബൂൾ മേയർ പദവിയിൽനിന്ന് അദ്ദേഹത്തെ സസ്പെൻഡ് ചെയ്തതായി തുർക്കി ആഭ്യന്തരമന്ത്രാലയം അറിയിച്ചിട്ടുണ്ട്. ഇതിനിടെ, മതേതര പ്രതിപക്ഷ പാർട്ടിയുടെ 2028ലെ പ്രസിഡൻഷ്യൻ സ്ഥാനാർഥിയായി ഇമാമൊഗ്ലു ഞായറാഴ്ച തെരഞ്ഞെടുക്കപ്പെട്ടു.
ആശുപത്രിയിൽ ആക്രമണം; ഹമാസ് നേതാവ് കൊല്ലപ്പെട്ടു
കയ്റോ: ചികിത്സയിലായിരുന്ന ഹമാസ് നേതാവിനെ ആശുപത്രി ആക്രമിച്ച് ഇസ്രയേൽ വധിച്ചു. ഞായറാഴ്ച വൈകുന്നേരം ഹമാസിന്റെ ധനകാര്യവിഭാഗം മേധാവി ഇസ്മയിൽ ബർഹൂമിനെ ലക്ഷ്യമിട്ട് ഖാൻ യൂനിസ് നഗരത്തിലെ നാസർ ആശുപത്രി ആക്രമിക്കുകയായിരുന്നു.
ഏതാനും ദിവസംമുന്പ് ഇസ്രേലി സേനയുടെ വ്യോമാക്രമണത്തിൽ പരിക്കേറ്റതിനു ചികിത്സയിലായിരുന്നു ഇയാൾ. ആശുപത്രി ആക്രമണത്തിൽ ഇയാളുടെ സഹായിയും കൊല്ലപ്പെട്ടു.
ഹമാസ് നേതാവ് ആശുപത്രി കേന്ദ്രീകരിച്ചു പ്രവർത്തനം നടത്തിയെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ആക്രമണമെന്ന് ഇസ്രേലി സേന അറിയിച്ചു. കൃത്യത കൂടിയ ആയുധം ഉപയോഗിച്ചായിരുന്നു ആക്രമണമെന്നും പറഞ്ഞു.
എന്നാൽ, ആക്രമണത്തിൽ ആശുപത്രിയുടെ ഒരു ഭാഗം തകർന്നു. ഒട്ടേറെ ആശുപത്രി ജീവനക്കാർക്കു പരിക്കേറ്റു.
ഹമാസിന്റെ രാഷ്ട്രീയ വിഭാഗം നേതാവ് സലാ അൽ ബർദവീലിനെയും ഞായറാഴ്ച ഇസ്രയേൽ വ്യോമാക്രമണത്തിലൂടെ വധിച്ചിരുന്നു. ഇസ്രേലി സേന വെടിനിർത്തൽ ലംഘിച്ച് ആക്രമണം പുനരാരംഭിച്ചശേഷം ഗാസയിൽ ഏഴുന്നൂറിനടുത്തു പേരാണു കൊല്ലപ്പെട്ടിരിക്കുന്നത്.
കൊറിയൻ പ്രധാനമന്ത്രിയെ ഇംപീച്ച് ചെയ്തത് അസാധുവാക്കി
സീയൂൾ: ദക്ഷിണകൊറിയൻ പ്രധാനമന്ത്രി ഹാൻ ഡക് സൂവിനെ ഇംപീച്ച് ചെയ്ത പാർലമെന്റ് നടപടി ഭരണഘടനാ കോടതി റദ്ദാക്കി. ഇതോടെ ഹാൻ ആക്ടിംഗ് പ്രസിഡന്റ് പദവിയിൽ തിരിച്ചെത്തി.
ഡിസംബറിൽ പട്ടാളനിയമം പ്രഖ്യാപിക്കാൻ ശ്രമിച്ച പ്രസിഡന്റ് യൂൺ സുക് യോളിനെ പാർലമെന്റ് ഇംപീച്ച് ചെയ്തതോടെ ഹാൻ ഡക് സൂ ആക്ടിംഗ് പ്രസിഡന്റായിരുന്നു. എന്നാൽ, പ്രതിപക്ഷത്തിനു ഭൂരിപക്ഷമുള്ള പാർലമെന്റ് രണ്ടാഴ്ചയ്ക്കുള്ളിൽ അദ്ദേഹത്തെ ഇംപീച്ച് ചെയ്തു. ഭരണഘടനാ കോടതിയിൽ പുതിയ ജഡ്ജിമാരെ നിയമിക്കാനുള്ള പ്രതിപക്ഷനീക്കം ഹാൻ തടഞ്ഞതായിരുന്നു കാരണം.
തുടർന്ന് ധനമന്ത്രി ചോയി സാംഗ് മോക് ആണ് ഇടക്കാല പ്രസിഡന്റ് പദവി വഹിച്ചുവന്നത്. അദ്ദേഹത്തെയും ഇംപീച്ച് ചെയ്യാനുള്ള നീക്കം പ്രതിപക്ഷം ആരംഭിച്ചിരുന്നു.
പ്രസിഡന്റ് യൂൺ സുക് യോളിന്റെ ഇംപീച്ച്മെന്റ് സാധുതയും ഭരണഘടനാ കോടതിയുടെ പരിഗണനയിലാണ്.
ട്രംപിന്റെ എതിർപ്പ്; നാസയുടെ ചാന്ദ്രദൗത്യത്തിൽ വനിത ഇല്ല
ഹൂസ്റ്റൺ: വെള്ളക്കാരനല്ലാത്ത വ്യക്തിയെയും വനിതയെയും ആദ്യമായി ചന്ദ്രനിൽ ഇറക്കാനുള്ള പദ്ധതിയിൽനിന്ന് അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസ പിന്മറി.
തുല്യത ഉറപ്പാക്കാൻ അമേരിക്ക പതിറ്റാണ്ടുകളായി പന്തുടരുന്ന ഡൈവേഴ്സിറ്റി നയത്തോടു പ്രസിഡന്റ് ഡോണൾഡ് ട്രംപിനുള്ള എതിർപ്പു പരിഗണിച്ചാണിത്.
2027ലെ ആർട്ടിമിസ് ദൗത്യത്തിലൂടെ വീണ്ടും മനുഷ്യനെ ചന്ദ്രനിലിറക്കാനുള്ള നീക്കത്തിലാണ് നാസ. ആർട്ടിമിസ് ദൗത്യത്തിൽ ഒരു വനിതയും ഇരുണ്ടനിറമുള്ള വ്യക്തിയും ആദ്യമായി ചന്ദ്രനിൽ ഇറങ്ങുമെന്നാണു നാസയുടെ വെബ്സൈറ്റിൽ മുന്‍പ് രേഖപ്പെടുത്തിയിരുന്നത്.
ആർട്ടിമിസ് ദൗത്യത്തെക്കുറിച്ചുള്ള ഇപ്പോഴത്തെ വിശദീകരണത്തിൽ ഇക്കാര്യം പറയുന്നില്ല.ചൊവ്വയിൽ മനുഷ്യനെ എത്തിക്കാനുള്ള നീക്കങ്ങൾ നടക്കുന്ന പശ്ചാത്തലത്തിൽ മറ്റൊരു ലോകത്തു ജീവിക്കുന്നതു സംബന്ധിച്ച സാങ്കേതിക പഠനങ്ങളായിരിക്കും ചന്ദ്രനിൽ നടത്തുകയെന്നാണു പുതിയ വിശദീകരണം.
ടെൽ അവീവ്: വടക്കൻ ഇസ്രയേലിലുണ്ടായ ഭീകരാക്രമണത്തിൽ ഒരു വയോധികൻ കൊല്ലപ്പെട്ടു; ഒരു പട്ടാളക്കാരനു ഗുരുതരമായി പരിക്കേറ്റു. ഹൈവേയിലെ ബസ് സ്റ്റോപ്പിലേക്കു കാർ ഓടിച്ചുകയറ്റിയാണ് ആക്രമണം ആരംഭിച്ചത്.
ബസ് സ്റ്റോപ്പിലുണ്ടായിരുന്ന പട്ടാളക്കാരൻ ഇടിയേറ്റു വീണു. കാറിൽനിന്നിറങ്ങിയ അക്രമി പട്ടാളക്കാരനു നേർക്ക് കത്തിയാക്രമണം നടത്തി.
പട്ടാളക്കാരന്റെ തോക്ക് പിടിച്ചെടുത്ത് മറ്റു വാഹനങ്ങൾക്കു നേർക്കു നടത്തിയ വെടിവയ്പിലാണ് എഴുപത്തഞ്ചുകാരൻ കൊല്ലപ്പെട്ടത്. അക്രമിയെ പോലീസ് വെടിവച്ചുകൊന്നു.
പ്രാർഥനകൾക്കു നന്ദിപറഞ്ഞ് മാർപാപ്പ ആശുപത്രി വിട്ടു
വത്തിക്കാൻ സിറ്റി: ശ്വാസകോശ രോഗത്തെത്തുടർന്നു ചികിത്സയിലായിരുന്ന ഫ്രാൻസിസ് മാർപാപ്പ 38 ദിവസത്തിനുശേഷം ആശുപത്രി വിട്ടു. പ്രാദേശികസമയം ഇന്നലെ ഉച്ചയ്ക്കു 12ന് വത്തിക്കാനിലേക്ക് മടങ്ങുന്നതിനുമുന്പ് റോമിലെ ജെമെല്ലി ആശുപതിയുടെ അഞ്ചാം നിലയുടെ ബാൽക്കണിയിൽ വീൽചെയറിൽ ഇരുന്നുകൊണ്ട് മാർപാപ്പ വിശ്വാസികളെ അഭിസംബോധന ചെയ്തു.
വീൽചെയറിൽ ജനാലയ്ക്കരികിലെത്തിയപ്പോഴേക്കും "വിവ ഇൽ പാപ്പ' "പാപ്പ ഫ്രഞ്ചെസ്കോ' വിളികളും കരഘോഷങ്ങളും കൊണ്ട് ആശുപത്രി പരിസരം ശബ്ദമുഖരിതമായിരുന്നു. തന്നെ കാണാന്‍ ആശുപത്രി പരിസരത്ത് കൈകളിൽ പൂക്കളും, "വെൽക്കം ഹോം' എന്നെഴുതിയ ബാനറുകളുമായി കാത്തുനിന്ന വിശ്വാസികള്‍ക്കു നേരേ കൈ വീശി അഭിവാദ്യം ചെയ്ത മാര്‍പാപ്പ, ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടേയെന്നും നിങ്ങളുടെ പ്രാർഥനയ്ക്ക് ഒത്തിരി നന്ദിയെന്നും പ്രതികരിച്ചു. തുടർന്ന് എല്ലാവരെയും ആശീർവദിച്ചു.
ഡിസ്ചാർജാകുന്നതിനുമുന്പ് ജെമെല്ലി ആശുപത്രി അധികൃതരുമായും തന്നെ ചികിത്സിച്ച ഡോക്ടർമാരുമായും മെഡിക്കൽ ജീവനക്കാരുമായും കൂടിക്കാഴ്ച നടത്തിയ മാർപാപ്പ എല്ലാവർക്കും ഒരിക്കൽക്കൂടി നന്ദി പറഞ്ഞു. രോഗമുക്തനായി വത്തിക്കാനിലേക്കു മടങ്ങിയ മാർപാപ്പയുടെ വാഹനവ്യൂഹം കടന്നുപോകുന്പോൾ പൂക്കളുമായി നൂറുകണക്കിനു പേരാണ് തടിച്ചുകൂടി അഭിവാദ്യമർപ്പിച്ചത്.
അതേസമയം വത്തിക്കാനിലേക്കുള്ള മടക്കയാത്രയിൽ ഫ്രാൻസിസ് മാർപാപ്പ റോമിലെ മേരി മേജർ ബസിലിക്കയിൽ എത്തുകയും പരിശുദ്ധ കന്യകാമാതാവിന്റെ തിരുസ്വരൂപത്തിനു മുന്പിൽ സമർപ്പിക്കാൻ കർദിനാൾ റോലാൻദാസ് മക്രിക്കാസിനു പൂക്കൾ നൽകുകയും ചെയ്തു.
ശ്വാസനാള വീക്കത്തെത്തുടർന്ന് ഫെബ്രുവരി 14നാണ് മാർപാപ്പയെ റോമിലെ ജെമെല്ലി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
ഗാസയിൽ മരണം 50,000 പിന്നിട്ടു
കയ്റോ: 2023 ഒക്ടോബർ ഏഴിലെ ഹമാസ് ഭീകരാക്രമണത്തിനുശേഷം ഇസ്രേലി സേന ഗാസയിൽ നടത്തുന്ന ആക്രമണങ്ങളിൽ കൊല്ലപ്പെട്ട പലസ്തീനികളുടെ എണ്ണം അന്‍പതിനായിരം പിന്നിട്ടു. ഹമാസിന്റെ ഉന്നത നേതാവ് സലാ അൽ ബർദവീലും (66) ഇന്നലെ കൊല്ലപ്പെട്ടു.
ഇന്നലെ പുലർച്ചെ തെക്കൻ ഗാസയിലെ ഖാൻ യൂനിസ്, റാഫാ പ്രദേശങ്ങളിലുണ്ടായ ഇസ്രേലി ആക്രമണത്തിൽ 35 പേർ കൊല്ലപ്പെട്ടു. ഇതോടെ മൊത്തം മരണസംഖ്യ 50,021 ആയി. ഇവരിൽ 17,000 പേർ കുട്ടികളാണ്. 1.13 ലക്ഷം പേർക്കാണു പരിക്കേറ്റത്. കഴിഞ്ഞ ചൊവ്വാഴ്ച ഇസ്രേലി സേന വെടിനിർത്തൽ ലംഘിച്ച് ആക്രമണം പുനരാരംഭിച്ചശേഷം മാത്രം 673 പേർ ഗാസയിൽ കൊല്ലപ്പെട്ടു.
യഹ്യ സിൻവർ അടക്കമുള്ള നേതാക്കൾ കൊല്ലപ്പെട്ടശേഷം ഹമാസിലെ ഏറ്റവും ഉയർന്ന നേതാവായി അറിയപ്പെട്ടിരുന്ന സലാ അൽ ബർദവീലും ഭാര്യയും ഖാൻ യൂനിസിലെ കൂടാരത്തിനു നേർക്കുണ്ടായ ആക്രമണത്തിൽ കൊല്ലപ്പെടുകയായിരുന്നു. ഹമാസ് പോളിറ്റ്ബ്യൂറോ അംഗമായിരുന്ന ഇയാൾ സംഘടനയുടെ രാഷ്ട്രീയവിഭാഗം നേതാവുമായിരുന്നു.
റാഫയിലും ഖാൻ യൂനിസിലും ഇസ്രേലി സേന ഉഗ്ര ആക്രമണമാണു നടത്തുന്നതെന്നു റിപ്പോർട്ടുകളിൽ പറയുന്നു. ഒന്നാംഘട്ട വെടിനിർത്തൽ നീട്ടാനുള്ള അമേരിക്കൻ പദ്ധതി ഹമാസ് അംഗീകരിക്കാത്തതിന്റെ പേരിലാണ് ഗാസയിൽ ആക്രമണം പുനരാരംഭിച്ചതെന്ന് ഇസ്രയേൽ പറയുന്നു.
അമേരിക്കയിൽ ഇന്ത്യൻ വംശജരായ അച്ഛനും മകളും വെടിയേറ്റു മരിച്ചു
വാഷിംഗ്ടൺ ഡിസി: ഇന്ത്യൻ വംശജരായ അച്ഛനും മകളും അമേരിക്കയിൽ വെടിയേറ്റു മരിച്ചു. വിർജീനിയ സംസ്ഥാനത്ത് അക്കോമാക് കൗണ്ടിയിലെ കടയിൽ ജോലി ചെയ്തിരുന്ന പ്രദീപ് പട്ടേൽ (56), മകൾ ഊർമി (24) എന്നിവരാണു മരിച്ചത്. രാവിലെ കട തുറന്നപ്പോൾ മദ്യംവാങ്ങാനെത്തിയ ഫ്രേസിയർ ഡെവൺ വാർട്ടൺ (44) എന്നയാളാണ് ഇവരെ ആക്രമിച്ചത്.
തലേന്നു രാത്രി മദ്യംവാങ്ങാനെത്തിയപ്പോൾ കട അടച്ചിട്ടിരുന്നതിനെ ചോദ്യംചെയ്താണ് ഇയാൾ വെടിയുതിർത്തത്. അറസ്റ്റിലായ ഫ്രേസിയറിനെതിരേ കൊലക്കുറ്റം ചുമത്തി. പട്ടേലും കുടുംബവും ഗുജറാത്തിൽനിന്നാണ് അമേരിക്കയിലേക്കു കുടിയേറിയത്.
മാർപാപ്പ ആശുപത്രി വിട്ടെങ്കിലും വസതിയിൽ ചികിത്സ തുടരും
വത്തിക്കാൻ സിറ്റി: ലോകം മുഴുവൻ കാത്തിരുന്ന സന്തോഷവാർത്ത നൽകുന്നുവെന്ന് പറഞ്ഞുകൊണ്ടാണ് മാർപാപ്പയെ ഡിസ്ചാർജ് ചെയ്യുന്ന വിവരം ശനിയാഴ്ച രാത്രി ജെമെല്ലി ആശുപത്രിയിൽ മാർപാപ്പയുടെ ചികിത്സാസംബന്ധമായ കാര്യങ്ങൾക്കു നേതൃത്വം നൽകിയ ഡോ. സെർജിയോ അൽഫിയേരി അറിയിച്ചത്.
ശ്വാസകോശത്തിൽ കടുത്ത ന്യുമോണിയ ബാധിച്ചതിനെത്തുടർന്നുണ്ടായ ബുദ്ധിമുട്ടുകൾ കുറവുണ്ടെങ്കിലും വത്തിക്കാനിലെ വസതിയായ സാന്താ മാർത്തായിലും മാർപാപ്പയുടെ ചികിത്സകൾ തുടരേണ്ടിവരുമെന്ന് അദ്ദേഹം വ്യക്തമാക്കി. ശ്വാസം നേരേയാകുന്നതിനും ശബ്ദം വീണ്ടെടുക്കുന്നതിനുമുള്ള വിവിധ പരിചരണങ്ങളും ശുശ്രൂഷകളും ഇനിയും തുടരുമെന്നും ഡോക്ടർമാർ അറിയിച്ചു.
ഫെബ്രുവരി 14നാണ് മാർപാപ്പയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആരോഗ്യനില വഷളായത് പലകുറി ആശങ്കകൾക്കിടയാക്കിയിരുന്നു. എങ്കിലും ചികിത്സയോടു നന്നായി പ്രതികരിച്ചത് ഡോക്ടർമാർക്കു പ്രതീക്ഷയേകി. ശ്വാസമെടുക്കാൻ ബുദ്ധിമുട്ട് നേരിട്ടെങ്കിലും പതിവുപ്രാർഥനകൾ തുടർന്ന മാർപാപ്പ, സഭയുടെ അനുദിനകാര്യങ്ങളിൽ ഇടപെടുകയും ചെയ്തിരുന്നു.
ആശുപത്രിയിലായിരിക്കേ നിരവധി സുപ്രധാന തീരുമാനങ്ങൾ കൈക്കൊണ്ടു. സിനഡാത്മക സഭയെക്കുറിച്ചു നടന്ന ചർച്ചകളിലും സമ്മേളനങ്ങളിലും ഉരുത്തിരിഞ്ഞ നിർദേശങ്ങൾ നടപ്പാക്കുന്നതിനായി അടുത്ത മൂന്നു വർഷത്തേക്കുള്ള കർമപദ്ധതി പ്രഖ്യാപിച്ച മാർപാപ്പ, 2028 ഒക്ടോബറിൽ ഈ നിർദേശങ്ങൾ നടപ്പാക്കിയതിനെക്കുറിച്ച് അവലോകനം ചെയ്യുന്നതിനായി സിനഡ് സമ്മേളനം വിളിച്ചുകൂട്ടാനുള്ള ഉത്തരവിൽ ഒപ്പുവച്ചത് ആശുപത്രിയിലായിരിക്കേയാണ്.
ഇതുകൂടാതെ, ചികിത്സയിൽ തുടരുന്പോഴും വിവിധ രൂപതകളിൽ മെത്രാന്മാരെ നിയമിച്ച മാർപാപ്പ ഏറ്റവുമൊടുവിൽ ശനിയാഴ്ച യൂറോപ്യൻ യൂണിയനിലേക്കുള്ള അപ്പസ്തോലിക് നുൺഷ്യോയായി ആർച്ച്ബിഷപ് ബെർണാർദിറ്റോ ഔസയെ നിയമിക്കുകയും ചെയ്തു. മാർപാപ്പയുടെ രോഗമുക്തിക്കായി വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ചത്വരത്തിൽ എല്ലാദിവസവും വൈകുന്നേരം ജപമാല സമർപ്പണം നടന്നുവരുന്നുണ്ട്.
ലോകമെങ്ങും ജാതി-മത ഭേദമെന്യേ മാർപാപ്പയുടെ രോഗമുക്തിക്കായി പ്രാർഥനകൾ ഉയർന്നിരുന്നു. മാർപാപ്പ ചികിത്സയിൽ കഴിഞ്ഞ ജെമെല്ലി ആശുപത്രിക്കുമുന്നിൽ കഴിഞ്ഞ 37 ദിവസവും എത്തി പ്രാർഥിച്ചവർ നിരവധിയാണ്. ഇതിലൊരാളായ കാർമല എന്ന വൃദ്ധസ്ത്രീ പതിവുപോലെ ഇന്നലെയും പൂക്കളുമായി എത്തിയിരുന്നു. ഇന്നലത്തെ തന്റെ സന്ദേശത്തിൽ ഈ സ്ത്രീയെ മാർപാപ്പ പ്രത്യേകം പരാമർശിക്കുകയും നന്ദി അറിയിക്കുകയും ചെയ്തു.
ലോകസമാധാനത്തിനായി അഭ്യർഥിച്ച് മാർപാപ്പ
റോം: ഗാസയിൽ വീണ്ടും ആക്രമണം ആരംഭിച്ചതിൽ അതിയായ വിഷമമുണ്ടെന്ന് ഫ്രാൻസിസ് മാർപാപ്പ. ഗാസയിലും ലോകത്തിന്റെ ഇതര ഭാഗങ്ങളിലും യുദ്ധംമൂലം കൊടിയ ദുരിതങ്ങൾ അനുഭവിക്കുന്നവർക്കുവേണ്ടി പ്രാർഥിക്കണമെന്നും മാർപാപ്പ അഭ്യർഥിച്ചു. ഇന്നലെ ത്രികാല ജപത്തിനുശേഷം വായിക്കാനായി മുൻകൂട്ടി തയാറാക്കി നൽകിയ സന്ദേശത്തിലാണ് യുദ്ധത്തിന്റെ കെടുതികൾ അനുഭവിക്കുന്നവരെ മാർപാപ്പ അനുസ്മരിച്ചത്.
യുക്രെയ്ൻ, പലസ്തീൻ, ഇസ്രയേൽ, ലബനൻ, മ്യാൻമർ, സുഡാൻ, കോംഗോ എന്നിവിടങ്ങളിൽ സമാധാനത്തിനായി പ്രാർഥിക്കാൻ തന്നോടൊപ്പം ചേരാൻ അദ്ദേഹം വിശ്വാസികളെ ക്ഷണിച്ചു. ഗാസയിൽ വെടിനിർത്തലിന് എല്ലാവരും തയാറാകണം. ആയുധങ്ങൾ ഉടനടി നിശബ്ദമാക്കണം. അവശേഷിക്കുന്ന ബന്ദികളെ മോചിപ്പിക്കാനുള്ള വെടിനിർത്തൽ ചർച്ച പുനരാരംഭിക്കണം.
അർമേനിയയും അസർബൈജാനും തമ്മിലുള്ള സമാധാന കരാറിന്റെ അന്തിമരേഖയിൽ ഇരുരാജ്യങ്ങളും തമ്മിൽ യോജിപ്പിലെത്തിയതിൽ സന്തോഷമുണ്ട്. എത്രയും വേഗം കരാറിൽ ഒപ്പുവയ്ക്കുമെന്നും അതുവഴി ദക്ഷിണ കോക്കസസിൽ ശാശ്വത സമാധാനം കൈവരുമെന്നും താൻ പ്രതീക്ഷിക്കുന്നതായും മാർപാപ്പ പറഞ്ഞു.
സന്ദേശം ഉപസംഹരിക്കുന്നതിനുമുമ്പ്, സഭയെയും ലോകത്തെയും സമാധാനപാതയിലേക്കു നയിക്കാൻ പരിശുദ്ധ കന്യകാമറിയത്തിന്റെ മധ്യസ്ഥം തേടി മാർപാപ്പ പ്രാർഥിക്കുകയും ചെയ്തു.
ഇന്ത്യൻ വംശജ മകനെ കഴുത്തറത്തു കൊന്നു
ലോസ് ആഞ്ചലസ്: പതിനൊന്നു വയസുള്ള മകനെ കഴുത്തറത്തു കൊന്ന ഇന്ത്യൻ വംശജ അമേരിക്കയിലെ കലിഫോർണിയയിൽ അറസ്റ്റിലായി. ഭർത്താവുമായി പേർപിരിഞ്ഞ് മകന്റെ അവകാശത്തിനായി കോടതിയിൽ കേസ് നടത്തിയിരുന്ന സരിത രാമരാജു (48) ആണ് നിഷ്ഠുരകൃത്യം നടത്തിയത്.
മകനുമായി ഡിസ്നിലാൻഡിൽ മൂന്നു ദിവസത്തെ അവധിയാഘോഷിക്കൻ പോയ ഇവർ ഹോട്ടൽ റൂമിൽവച്ച് കൊലപാതകം നടത്തിയെന്നാണ് ആരോപണം. തുടർന്ന് പോലീസിനെ വിളിച്ചുവരുത്തുകയായിരുന്നു. ഇതിനിടെ സരിത ജീവനൊടുക്കാനും ശ്രമിച്ചിരുന്നു. കുട്ടിയുടെ അച്ഛൻ പ്രകാശ് രാജുവുമായി സരിത 2018ൽ വിവാഹബന്ധം വേർപെടുത്തിയിരുന്നു.
സ്റ്റാർമറുടെ പദ്ധതി തള്ളി അമേരിക്ക
വാഷിംഗ്ടൺ ഡിസി: വെടിനിർത്തലുണ്ടാകുന്ന പക്ഷം യുക്രെയ്നിൽ അന്താരാഷ്ട്ര സമാധാന സേനയെ വിന്യസിക്കാനുള്ള ബ്രിട്ടീഷ് പ്രധാനമന്ത്രി കീയർ സ്റ്റാർമറിന്റെ പദ്ധതിയെ എതിർത്ത് അമേരിക്ക. സ്റ്റാർമറുടെ പദ്ധതി തള്ളിക്കളയുന്നതായി അമേരിക്കൻ പ്രസിഡന്റ് ട്രംപിന്റെ പ്രത്യേക പ്രതിനിധി സ്റ്റീവ് വിറ്റ്കോഫ് ഒരഭിമുഖത്തിൽ പറഞ്ഞു.
വെടിനിർത്തലിനായി യുക്രെയ്നുമായും റഷ്യയുമായും ചർച്ച നടത്തുന്നത് വിറ്റ്കോഫ് ആണ്.
അടുത്തിടെ പുടിനുമായി നടത്തിയ കൂടിക്കാഴ്ചയെക്കുറിച്ചും വിറ്റ്കോഫ് അഭിമുഖത്തിൽ സംസാരിച്ചു. പുടിൻ മോശക്കാരനല്ല, മിടുക്കനാണ്. കഴിഞ്ഞവർഷം വധശ്രമം നേരിട്ട ട്രംപിനുവേണ്ടി പുടിൻ പ്രാർഥിച്ചിരുന്നു. ട്രംപിന്റെ ഛായാചിത്രം വരച്ച് സമ്മാനിക്കാനായി പുടിൻ ഓർഡർ നല്‍കിയിരിക്കുകയാണ്. റഷ്യ പിടിച്ചെടുത്ത പ്രദേശങ്ങൾ യുക്രെയ്നു തിരിച്ചുകിട്ടില്ലെന്നും വിറ്റ്കോഫ് സൂചിപ്പിച്ചു.
ഇസ്താംബൂൾ മേയറെ ജയിലിൽ അടച്ചു
അങ്കാറ: അറസ്റ്റിലായ ഇസ്താംബൂൾ മേയർ ഇക്രം ഇമാമൊഗ്ലുവിനെ തുർക്കി കോടതി ജയിലിലടച്ചു. ഇമാമൊഗ്ലുവിനെതിരേ ചുമത്തിയ അഴിമതി കേസിലാണു നടപടി. കേസിലെ വിചാരണ പിന്നീട് നടക്കും. അതേസമയം, തീവ്രവാദബന്ധം ആരോപിക്കുന്ന കേസിൽ ഇമാമൊഗ്ലുവിനെ ജയിലിൽ അടയ്ക്കാൻ കോടതി തയാറായില്ല.
തുർക്കി പ്രസിഡന്റ് എർദോഗന്റെ രാഷ്ട്രീയ എതിരാളിയായ ഇമാമൊഗ്ലുവിനെ ബുധനാഴ്ചയാണു പോലീസ് കസ്റ്റഡിയിലെടുത്തത്. നടപടി രാഷ്ട്രീയപ്രേരിതമാണെന്ന് ആരോപിക്കപ്പെടുന്നു.
അറസ്റ്റിനെതിരേ ഇസ്താംബൂൾ നഗരത്തിലടക്കം വൻ പ്രതിഷേധം നടക്കുന്നുണ്ട്. ശനിയാഴ്ച പ്രതിഷേധക്കാരും പോലീസും തമ്മിൽ ഏറ്റുമുട്ടി. ഇതിനിടെ, മതേതര നിലപാടുകൾ പുലർത്തുന്ന പ്രതിപക്ഷ സിഎച്ച്പി പാർട്ടിയുടെ പ്രസിഡൻഷ്യൽ സ്ഥാനാർഥിയായി ഇമാമൊഗ്ലു ഇന്നലെ തെരഞ്ഞെടുക്കപ്പെട്ടു.
2028ലെ തെരഞ്ഞെടുപ്പിൽ എർദോഗൻ മത്സരിക്കുകയാണെങ്കിൽ ഇമാമൊഗ്ലു ശക്തമായ മത്സരം കാഴ്ചവയ്ക്കുമെന്നാണു കരുതുന്നത്. അടുത്തിടെ നടന്ന അഭിപ്രായസർവേകളിൽ അദ്ദേഹത്തിന് എർദോഗനേക്കാൾ ലീഡ് കിട്ടിയിരുന്നു.
മാർപാപ്പയെ ഇന്ന് ഡിസ്ചാർജ് ചെയ്യും
വത്തിക്കാൻ സിറ്റി: ശ്വാസകോശസംബന്ധമായ രോഗം മൂലം ഒരു മാസത്തിലേറെയായി റോമിലെ ജെമെല്ലി ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഫ്രാൻസിസ് മാർപാപ്പയെ ഇന്ന് ഡിസ്ചാർജ് ചെയ്യും.
ഉച്ചയ്ക്കായിരിക്കും ഡിസ്ചാർജ് ചെയ്യുക. ഇതിനു മുന്നോടിയായി വിശ്വാസികൾക്ക് ആശീർവാദം നൽകും. ആശുപത്രിയുടെ ജാലകത്തിങ്കൽ നിന്നായിരിക്കും വിശ്വാസികൾക്ക് ആശീർവാദം നൽകുകയെന്ന് വത്തിക്കാൻ അറിയിച്ചു.
ഇതിനു മുന്നോടിയായി ത്രികാല ജപവുമുണ്ടായിരിക്കും. ത്രികാല ജപത്തിനുശേഷമുള്ള സന്ദേശം നൽകില്ല. പകരം മുൻകൂട്ടി തയാറാക്കിയ സന്ദേശത്തിന്റെ പ്രിന്റ് വിശ്വാസികൾക്കു വിതരണം ചെയ്യും.
ആശുപത്രിയിലായി 37 ദിവസത്തിനുശേഷമാണ് മാർപാപ്പ വിശ്വാസികളെ നേരിൽ കാണുന്നത്. അതേസമയം, ആരോഗ്യനില മെച്ചപ്പെട്ട മാർപാപ്പയ്ക്ക് വത്തിക്കാനിൽ രണ്ടു മാസത്തെ വിശ്രമം അനിവാര്യമാണെന്നും മെഡിക്കൽ സംഘത്തിൽപ്പെട്ട ഡോക്ടർ അറിയിച്ചു.
ശ്വാസനാള വീക്കത്തെത്തുടർന്ന് ഫെബ്രുവരി 14നാണ് മാർപാപ്പയെ റോമിലെ ജെമെല്ലി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
ലബനനിൽനിന്ന് റോക്കറ്റ്; തിരിച്ചടി നൽകി ഇസ്രയേൽ
ടെൽ അവീവ്: ഇസ്രേലി സേനയും ലബനനിലെ ഹിസ്ബുള്ള ഭീകരരും തമ്മിൽ വീണ്ടും സംഘർഷ സാധ്യത. ഇന്നലെ ലബനനിൽനിന്നു വന്ന മൂന്ന് റോക്കറ്റുകൾ ഇസ്രേലി സേന വെടിവച്ചിട്ടു. ഇതിനു പിന്നാലെ ഇസ്രേലി സേന തെക്കൻ ലബനനിലെ ഹിസ്ബുള്ള ശക്തികേന്ദ്രങ്ങളിൽ പീരങ്കി, വ്യോമാക്രമണങ്ങൾ നടത്തി. ഇസ്രേലി ആക്രമണത്തിൽ ലബനനിലെ ടൊളിൻ പട്ടണത്തിൽ ഒരു വനിത കൊല്ലപ്പെട്ടു.
നവംബറിൽ അമേരിക്കയുടെ മധ്യസ്ഥതയിൽ വെടിനിർത്തലുണ്ടായശേഷം ലബനനിൽനിന്ന് ഇസ്രയേലിനു നേർക്കുണ്ടാകുന്ന രണ്ടാമത്തെ ആക്രമണമാണിത്; ഇസ്രേലിസേന ലബനനിൽ നടത്തുന്ന ആദ്യത്തെ ആക്രമണവും.
ലബനനിലെ ഭീകരകേന്ദ്രങ്ങളിൽ ശക്തമായ ആക്രമണം നടത്താൻ സേനയ്ക്കു നിർദേശം നല്‍കിയതായി ഇസ്രേലി പ്രധാനമന്ത്രി നെതന്യാഹു ഇന്നലെ അറിയിച്ചു.
അതേസമയം, റോക്കറ്റാക്രമണം നടത്തിയതായി ഹിസ്ബുള്ള ഭീകരര്‍ സ്ഥിരീകരിച്ചിട്ടില്ല. ആക്രമണത്തിനു പിന്നിൽ ആരാണെന്ന് അന്വേഷിച്ചുവരുന്നതായി ഇസ്രേലി സേന പറഞ്ഞു. ലബനനെ വീണ്ടും യുദ്ധത്തിലേക്കു വലിച്ചിഴയ്ക്കരുതെന്ന് പ്രധാനമന്ത്രി നവാഫ് സലാം ആവശ്യപ്പെട്ടു.
വെടിനിർത്തൽ ധാരണ പ്രകാരം ഇസ്രേലി അതിർത്തിയോടു ചേർന്ന പ്രദേശങ്ങളിൽനിന്ന് ഹിസ്ബുള്ള ഭീകരർ ഒഴിഞ്ഞുപോവുകയും പകരം ലബനീസ് സേനയെ വിന്യസിക്കുകയും ചെയ്യേണ്ടതാണ്.
വെടിനിർത്തലിനു മുന്‍പ് ഇസ്രേലി സേനയുടെ കനത്ത ആക്രമണത്തിൽ ഹിസ്ബുള്ളയുടെ നേതാക്കളെല്ലാം കൊല്ലപ്പെടുകയും സംഘടന ദുർബലമാവുകയും ചെയ്തിരുന്നു.
പ്രതിഷേധപ്രകടനം; തുർക്കിയിൽ 343 പേർ അറസ്റ്റിൽ
അങ്കാറ: ഇസ്താംബൂൾ മേയർ ഇക്രം ഇമാമൊഗ്ലുവിന്റെ അറസ്റ്റിനെതിരേ പ്രതിഷേധ പ്രകടനം നടത്തിയതിന്റെ പേരിൽ 343 പേരെ തുർക്കി സർക്കാർ അറസ്റ്റ് ചെയ്തു. ക്രമസമാധാനനില തകരാതിരിക്കാൻവേണ്ടിയാണ് നടപടിയെന്ന് സർക്കാർ പറഞ്ഞു.
പ്രസിഡന്റ് എർദോഗന്റെ രാഷ്ട്രീയ എതിരാളികൂടിയായ ഇമാമൊഗ്ലു ബുധനാഴ്ചയാണ് അറസ്റ്റിലായത്. തീവ്രവാദ പ്രവർത്തനവും അഴിമതിയും ആരോപിച്ചുള്ള അറസ്റ്റ് രാഷ്ട്രീയപ്രേരിതമെന്നാണ് വിലയിരുത്തൽ.
ഇമാമൊഗ്ലു മതേതര സിഎച്ച്പി പാർട്ടിയുടെ പ്രസിഡൻഷൽ സ്ഥാനാർഥിയായി തെരഞ്ഞെടുക്കപ്പെടാനിരിക്കേ ആയിരുന്നു അറസ്റ്റ്. അടുത്തിടെ ചില അഭിപ്രായ സർവേകളിൽ എർദോഗനേക്കാൾ ലീഡ് ഇമാമൊഗ്ലുവിനു ലഭിച്ചിരുന്നു.
ഇസ്താംബൂൾ, അങ്കാറ തുടങ്ങിയ നഗരങ്ങളിലെല്ലാം അറസ്റ്റിനെതിരേ പ്രതിഷേധം അലയടിക്കുന്നുണ്ട്. അതേസമയം പ്രകടനങ്ങളെല്ലാം സമാധാനപരമാണെന്നാണ് റിപ്പോർട്ട്.
പ്രതിഷേധങ്ങളെ അപലപിച്ച പ്രസിഡന്റ് എർദോഗൻ, ക്രമസമാധാനം തകരാർ അനുവദിക്കില്ലെന്നും, അക്രമികൾക്കും തെരുവുഭീകരർക്കും സർക്കാർ കീഴടങ്ങില്ലെന്നും പറഞ്ഞു.
5.3 ലക്ഷം കുടിയേറ്റക്കാരെ പുറത്താക്കാനുള്ള നീക്കവുമായി ട്രംപ്
വാഷിംഗ്ടൺ ഡിസി: ക്യൂബ, ഹെയ്തി, നിക്കരാഗ്വ, വെനസ്വേല എന്നീ രാജ്യങ്ങളിൽനിന്നുള്ള 5,30,000 കുടിയേറ്റക്കാരുടെ താത്കാലിക നിയമ പരിരക്ഷ റദ്ദാക്കാൻ പോകുന്നതായി യുഎസിലെ ട്രംപ് ഭരണകൂടം അറിയിച്ചു.
അമേരിക്കയിൽ തങ്ങാൻ ഇവർക്കുള്ള അനുമതി ഏപ്രിൽ 24ന് റദ്ദാക്കുമെന്നും അതിനു മുന്‍പായി രാജ്യം വിടണമെന്നും സർക്കാരിന്റെ നോട്ടീസിൽ പറയുന്നു.
ട്രംപിന്റെ മുൻഗാമി ജോ ബൈഡൻ കൊണ്ടുവന്ന സിഎച്ച്എൻവി (ക്യൂബ, ഹെയ്തി, നിക്കരാഗ്വ, വെനസ്വേല ഹ്യൂമാനിറ്റേറിയൻ) പദ്ധതി പ്രകാരമാണ് ഇവർ അമേരിക്കയിലെത്തിയത്.
ഈ രാജ്യക്കാർക്ക് അമേരിക്കയിലുള്ളവരുടെ സ്പോൺസർഷിപ്പോടെ താത്കാലിക അഭയം നല്കുന്ന പദ്ധതിയാണിത്. അനധികൃത കുടിയേറ്റം തടയാൻ ബൈഡൻ നടപ്പാക്കിയ പദ്ധതി വൻ പരാജയമാണെന്ന് ട്രംപ് വാദിക്കുന്നു. അധികാരത്തിലേറിയ ഉടൻതന്നെ ട്രംപ് പദ്ധതി നിർത്തലാക്കിയിരുന്നു.
റഷ്യൻ അധിനിവേശത്തെത്തുടർന്ന് അമേരിക്കയിലേക്കു കുടിയേറിയ 2,40,000 യുക്രെയ്ൻകാർക്കുള്ള നിയമപരിക്ഷ റദ്ദാക്കാനും ട്രംപ് ഉദ്ദേശിക്കുന്നതായി റിപ്പോർട്ടുണ്ട്.
മോസ്കിൽ ഭീകരാക്രമണം; 44 പേർ കൊല്ലപ്പെട്ടു
നിയാമി: ആഫ്രിക്കൻ രാജ്യമായ നൈജറിൽ ഇസ്ലാമിക ഭീകരവാദികൾ മോസ്കിൽ നടത്തിയ ആക്രമണത്തിൽ 44 പേർ കൊല്ലപ്പെടുകയും 13 പേർക്കു പരിക്കേൽക്കുകയും ചെയ്തു. നൈജറിന്റെ തെക്കുപടിഞ്ഞാറ് കോകോറു എന്ന ഗ്രാമത്തിലായിരുന്നു സംഭവം.
വെള്ളിയാഴ്ച പ്രാർഥനയ്ക്കിടെ ഭീകരർ മോസ്ക് വളഞ്ഞ് ആക്രമണം നടത്തുകയായിരുന്നു. ഇതിനടുത്തുള്ള മാർക്കറ്റിനും വീടുകൾക്കും ഭീകകർ തീയിട്ടു. ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധമുള്ള ഇസ്ലാമിക് സ്റ്റേറ്റ് ഇൻ ഗ്രേറ്റർ സഹാറ എന്ന ഭീകരസംഘടനയാണ് ആക്രമണം നടത്തിയതെന്ന് നൈജറിലെ പ്രതിരോധ മന്ത്രാലയം അറിയിച്ചു.
ലണ്ടൻ: വൈദ്യുതി സബ്സ്റ്റേഷനിലെ തീപിടിത്തം മൂലം വെള്ളിയാഴ്ച പ്രവർത്തനം നിലച്ച ലണ്ടനിലെ ഹീത്രു വിമാനത്താവളത്തിൽ ഇന്നലെ സർവീസുകൾ പുനരാരംഭിച്ചു.
കത്തോലിക്കരുടെ എണ്ണത്തിൽ വർധന
വത്തിക്കാൻ സിറ്റി: ലോകത്ത് കത്തോലിക്കാവിശ്വാസികളുടെ എണ്ണത്തിൽ വർധനയെന്നു വത്തിക്കാൻ റിപ്പോർട്ട്. എന്നാൽ, വൈദികരുടെയും സന്യസ്തരുടെയും എണ്ണം കുറഞ്ഞെന്നും റിപ്പോർട്ടിലുണ്ട്.
വത്തിക്കാൻ പബ്ലിഷിംഗ് ഹൗസ് പ്രസിദ്ധീകരിച്ച പൊന്തിഫിക്കൽ ഇയർ ബുക്കിലേക്കായി സ്റ്റേറ്റ് സെക്രട്ടേറിയറ്റിനു കീഴിലെ സെൻട്രൽ ഓഫീസ് ഓഫ് ചർച്ച് സ്റ്റാറ്റിസ്റ്റിക്സ് സമാഹരിച്ച വിവരത്തിലാണ് ഇക്കാര്യമുള്ളത്.
ആഗോള കത്തോലിക്കാ ജനസംഖ്യ 2022നും 2023നുമിടയിൽ 1.15 ശതമാനം വർധിച്ചു. അതായത്, 139 കോടിയിൽനിന്ന് 140.6 കോടിയായി ഉയർന്നു.
ആഫ്രിക്കൻ ഭൂഖണ്ഡത്തിലാണ് സഭയ്ക്ക് ഏറ്റവുമധികം വളർച്ചയുള്ളത്. ആഫ്രിക്കയിലെ കത്തോലിക്കാ ജനസംഖ്യ 3.31% വർധിച്ച് 2022ലെ 272 ദശലക്ഷത്തിൽ നിന്ന് 2023ൽ 281 ദശലക്ഷമായി. നിലവിൽ ലോകത്തിലെ കത്തോലിക്കാജനസംഖ്യയിൽ 20 ശതമാനവും ആഫ്രിക്കയിലാണ്.
ലോകത്ത് ഏറ്റവും കൂടുതൽ കത്തോലിക്കരുള്ള ഭൂഖണ്ഡം അമേരിക്കയാണ്. മൊത്തം കത്തോലിക്കരിൽ 47.8 ശതമാനവും ഈ ഭൂഖണ്ഡത്തിലാണുള്ളത്. കഴിഞ്ഞ രണ്ടു വർഷത്തിനിടെ 0.9 ശതമാനം വളർച്ച രേഖപ്പെടുത്തുകയും ചെയ്തു. ഇതിൽത്തന്നെ 27.4% പേർ തെക്കേ അമേരിക്കയിലാണ്. ലോകത്ത് ഏറ്റവും കൂടുതൽ കത്തോലിക്കരുള്ള രാജ്യം ബ്രസീലാണ്. 182 ദശലക്ഷം കത്തോലിക്കരാണ് ഇവിടെയുള്ളത്.
ലോക കത്തോലിക്കാ ജനസംഖ്യയിൽ 20.4 ശതമാനം യൂറോപ്പിലാണ്. കഴിഞ്ഞ രണ്ടു വർഷത്തിനിടെ 0.2 ശതമാനം വർധനയാണ് രേഖപ്പെടുത്തിയത്. ഇറ്റലി, പോളണ്ട്, സ്പെയിൻ എന്നീ രാജ്യങ്ങളിലെ 90 ശതമാനം പേരും കത്തോലിക്കരാണ്.
ഏഷ്യയിൽ 2022നും 2023നും ഇടയിൽ കത്തോലിക്കാ ജനസംഖ്യ 0.6% വർധിച്ചു. ലോകത്തിലെ മൊത്തം കത്തോലിക്കരുടെ 11 ശതമാനം മാത്രമേ ഈ മേഖല പ്രതിനിധീകരിക്കുന്നുള്ളൂവെങ്കിലും ഫിലിപ്പീൻസ്, ഇന്ത്യ തുടങ്ങിയ രാജ്യങ്ങൾക്ക് ഗണ്യമായ സാന്നിധ്യമുണ്ട്. ഫിലിപ്പീൻസിൽ 93 ദശലക്ഷം കത്തോലിക്കരും ഇന്ത്യയിൽ 23 ദശലക്ഷവുമുണ്ട്.
ഓസ്ട്രേലിയ, ന്യൂസിലൻഡ്, പാപ്പുവ ന്യൂഗിനിയ തുടങ്ങിയ രാജ്യങ്ങൾ ഉൾപ്പെടുന്ന ഓഷ്യാനിയയിൽ കത്തോലിക്കാ ജനസംഖ്യയിൽ 1.9% നേരിയ വർധനയുണ്ടായി. കഴിഞ്ഞ രണ്ടു വർഷത്തിനിടെ കത്തോലിക്കാസഭയിൽ ബിഷപ്പുമാരുടെ എണ്ണം 1.4 ശതമാനം വർധിച്ചു. 2023ലെ കണക്കനുസരിച്ച് 5,430 ബിഷപ്പുമാരാണുള്ളത്. ഒരു ബിഷപ്പിന് 2,59,000 വിശ്വാസികൾ എന്നതാണ് ആഗോള ശരാശരി. എന്നാൽ, ആഫ്രിക്കയിലിത് ഒരു ബിഷപ്പിന് 3,65,000 വിശ്വാസികൾ വരെയുണ്ട്.
അതേസമയം, ആഗോളതലത്തിൽ വൈദികരുടെ എണ്ണം കുറഞ്ഞു. 0.2% കുറവാണു രേഖപ്പെടുത്തിയത്. 2022ൽ 407,730 വൈദികരാണ് ഉണ്ടായിരുന്നതെങ്കിൽ 2023ൽ 734 പേർ 406,996 ആയി. എന്നാൽ, ആഫ്രിക്കയിലും ഏഷ്യയിലും വൈദികരുടെ എണ്ണത്തിൽ ഗണ്യമായ വർധനവ രേഖപ്പെടുത്തിയിട്ടുണ്ട്. ആഫ്രിക്കയിൽ 2.7%, ഏഷ്യയിൽ 1.6% എന്നിങ്ങനെയാണു വർധന.
2022നും 2023നും ഇടയിൽ സമർപ്പിതരായ വൈദികരുടെയും സന്യാസിനികളുടെയും എണ്ണത്തിൽ 1.6% കുറവുണ്ടായി. 2022ൽ 5,99,228 പേരാണ് ഉണ്ടായിരുന്നതെങ്കിൽ 2023ൽ 5,89,423 ആയി കുറഞ്ഞു. ആഗോളതലത്തിൽ കുറവുണ്ടെങ്കിലും സമർപ്പിതരായ സ്ത്രീകളുടെ എണ്ണത്തിൽ ആഫ്രിക്ക 2.2% വർധന രേഖപ്പെടുത്തിയിട്ടുണ്ട്.
ആഗോളതലത്തിൽ, 2022നും 2023നുമിടയിൽ സെമിനാരി വിദ്യാർഥികളുടെ എണ്ണം 1.8% കുറഞ്ഞു. അതേസമയം ആഫ്രിക്കയിൽ സെമിനാരി വിദ്യാർഥികളുടെ എണ്ണത്തിൽ 1.1% വർധന രേഖപ്പെടുത്തി.
സബ് സ്റ്റേഷനിൽ തീപിടിത്തം; ഹീത്രു വിമാനത്താവളം പൂട്ടി
ലണ്ടൻ: വൈദ്യുതി സബ്സ്റ്റേഷനിൽ തീപിടിത്തം ഉണ്ടായതിനെത്തുടർന്ന് ലണ്ടനിലെ ഹീത്രു വിമാനത്താവളം വെള്ളിയാഴ്ച അടച്ചത് ആഗോള വ്യോമഗതാഗത മേഖലയിൽ വൻ പ്രതിസന്ധി സൃഷ്ടിച്ചു.
ഹീത്രുവിൽനിന്നു പുറപ്പെടേണ്ടതും എത്തിച്ചേരേണ്ടതുമായ 1351 വിമാന സർവീസുകളാണു റദ്ദാക്കപ്പെട്ടത്. യൂറോപ്പിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളം ഒരു ദിവസം നിലച്ചതു മൂലം 2.91 ലക്ഷം യാത്രക്കാർ വിഷമവൃത്തത്തിലായി.
ഹീത്രുവിലേക്കു വൈദ്യുതി എത്തുന്ന സബ്സ്റ്റേഷനിൽ വ്യാഴാഴ്ച അർധരാത്രിയാണു തീപിടിത്തമുണ്ടായത്. വൈദ്യുതി നിലച്ചതോടെ വിമാനത്താവളത്തിന്റെ പ്രവർത്തനവും നിലയ്ക്കുകയായിരുന്നു.
തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. അട്ടിമറിയില്ലെന്നാണു പ്രാഥമിക നിഗമനമെന്നു ബ്രിട്ടീഷ് ഊർജവകുപ്പ് മന്ത്രി എഡ് മിലിബന്റ് പറഞ്ഞു.
വെള്ളിയാഴ്ച പുലർച്ചെ ഹീത്രുവിലേക്കു വന്ന 120 യാത്രാവിമാനങ്ങൾ വഴിതിരിച്ചുവിടേണ്ടിവന്നു. അമേരിക്കയിൽനിന്നു ലണ്ടനിലേക്കു യാത്ര തുടങ്ങിയ ചില വിമാനങ്ങൾ പുറപ്പെട്ട സ്ഥലങ്ങളിൽ തിരിച്ചിറക്കി. യൂറോപ്പിന്റെ പല ഭാഗങ്ങളിൽനിന്നും ഓസ്ട്രേലിയയിൽനിന്നും ലണ്ടനിലേക്കു യാത്രയാരംഭിച്ചവർ പല സ്ഥലങ്ങളിലായി കുടുങ്ങിയിരിക്കുകയാണ്.
വിമാന സർവീസുകൾ എപ്പോൾ പുനരാരംഭിക്കുമെന്നതിൽ വ്യക്തതയില്ല. വിമാനത്താവളം തുറക്കാതെ യാത്രക്കാർ വരേണ്ടെന്നാണു ഹീത്രു അധികൃതർ അറിയിച്ചിരിക്കുന്നത്.
തീപിടിത്തം നിയന്ത്രണവിധേയമായെന്നാണ് അറിയിപ്പ്. 4,900 വീടുകളിൽ വൈദ്യുതി ഇല്ലാതായി. 150 പേരെ ഒഴിപ്പിച്ചുമാറ്റി.
സൂരിയെ നാടുകടത്തുന്നത് കോടതി തടഞ്ഞു
വാഷിംഗ്ടൺ ഡിസി: പലസ്തീൻ അനുകൂല നിലപാടിന്റെ പേരിൽ അമേരിക്കയിൽ അറസ്റ്റിലായ ഇന്ത്യൻ ഗവേഷണ വിദ്യാർഥി ബദർ ഖാൻ സൂരിയെ നാടുകടത്തുന്നത് വിർജീനിയ കോടതി തടഞ്ഞു.
പ്രമുഖ പൗരാവകാശ സംഘടനയായ അമേരിക്കൻ സിവിൽ ലിബർട്ടീസ് യൂണിയൻ നല്കിയ ഹർജിയിലാണു നടപടി. കേസിൽ മറിച്ചൊരു ഉത്തരവ് ഉണ്ടാകുന്നതുവരെ സൂരിയെ അമേരിക്കയിൽനിന്നു നാടുകടത്തരുതെന്നാണു നിർദേശം.
രാഷ്ട്രീയ വീക്ഷണത്തിന്റെ പേരിൽ ഒരാളെ അറസ്റ്റ് ചെയ്തു തടവിലാക്കി നാടുകടത്തുന്നതിലൂടെ അമേരിക്കയിലെ ട്രംപ് ഭരണകൂടം എതിർപ്പുകളെ നിശബ്ദമാക്കാനാണു ശ്രമിക്കുന്നതെന്നു സിവിൽ ലിബർട്ടീസ് യൂണിയൻ അഭിഭാഷകൻ ചൂണ്ടിക്കാട്ടി.
ഡൽഹി സ്വദേശിയായ സൂരി വാഷിംഗ്ടൺ ഡിസിയിലെ ജോർജ് ടൗൺ യൂണിവേഴ്സിറ്റിയിൽ പോസ്റ്റ്ഡോക്ടറൽ ഗവേഷണം നടത്തുകയായിരുന്നു. കുടിയേറ്റവകുപ്പ് ഉദ്യോഗസ്ഥർ, തിങ്കളാഴ്ച വിർജീനിയയിലെ വസതിയിൽനിന്ന് അറസ്റ്റ് ചെയ്ത ഇദ്ദേഹത്തെ ലൂയിസിയാനയിലെ കുടിയേക്കറ്റക്കാർക്കായുള്ള തടവറയിലാണു പാർപ്പിച്ചിരിക്കുന്നത്.
ഇസ്രയേലിൽ ഹമാസിന്റെ റോക്കറ്റാക്രമണം
കയ്റോ: ഗാസയിലെ ഹമാസ് ഭീകരർ ഇസ്രയേലിലെ ടെൽ അവീവ് നഗരത്തിൽ റോക്കറ്റാക്രമണം നടത്തി. മൂന്നു റോക്കറ്റുകളാണു തൊടുത്തത്.
ഒരെണ്ണം വെടിവച്ചിട്ടതായി ഇസ്രയേൽ അറിയിച്ചു. രണ്ടെണ്ണം ആളില്ലാപ്രദേശത്താണു പതിച്ചത്. ചൊവ്വാഴ്ച ഇസ്രേലി സേന ഗാസയിൽ ആക്രമണം പുനരാരംഭിച്ചശേഷം ഹമാസ് ഭീകരർ നടത്തുന്ന ആദ്യ ആക്രമണമാണിത്.
ഗാസയിലെ കരയാക്രമണം ഈജിപ്ഷ്യൻ അതിർത്തിയോടു ചേർന്ന റാഫയിലേക്കും വ്യാപിപ്പിച്ചതായി ഇസ്രയേൽ അറിയിച്ചു.
ഇതിനിടെ, ബന്ദിമോചനത്തിനു ഹമാസിനുമേൽ സമ്മർദം ചെലുത്താനായി ആക്രമണം ശക്തമാക്കിയതായി ഇസ്രേലി പ്രതിരോധമന്ത്രി ഇസ്രയേൽ കാറ്റ്സ് പറഞ്ഞു.
ഷിൻ ബെത് മേധാവിയെ പുറത്താക്കി
ടെൽ അവീവ്: ഇസ്രയേലിലെ ആഭ്യന്തരസുരക്ഷാ ഏജൻസിയായ ഷിൻ ബെത്തിന്റെ മേധാവി റോണെൻ ബാറിനെ പ്രധാനമന്ത്രി നെതന്യാഹു പുറത്താക്കി.
2023 ഒക്ടോബർ ഏഴിലെ ഹമാസ് ഭീകരാക്രമണം മുൻകൂട്ടി കാണുന്നതിൽ വീഴ്ച വരുത്തിയതിന്റെ പേരിലാണു നടപടി.
2021ൽ അഞ്ചു വർഷത്തേക്കു നിയമിതനായ ബാറിന് ഒന്നര വർഷംകൂടി കാലാവധിയുണ്ടായിരുന്നു. ഷിൻ ബെത്തിന്റെ മേധാവിയെ പുറത്താക്കുന്നത് ഇസ്രയേലിന്റെ ചരിത്രത്തിൽ ആദ്യ സംഭവമാണ്.
സുഡാൻ സേന പ്രസിഡൻഷ്യൽ പാലസ് പിടിച്ചെടുത്തു
ഖാർത്തൂം: ആഭ്യന്തരയുദ്ധം നടക്കുന്ന സുഡാനിൽ സായുധസേന ഖാർത്തൂം നഗരത്തിലെ പ്രസിഡൻഷ്യൽ പാലസിന്റെ നിയന്ത്രണം പിടിച്ചെടുത്തു. ചില മന്ത്രാലയങ്ങളടക്കം സുപ്രധാന കെട്ടിടങ്ങളുടെ നിയന്ത്രണവും സ്വന്തമാക്കിയെന്നു സേന അറിയിച്ചു.
സുഡാൻ സായുധസേനയും റാപ്പിഡ് സപ്പോർട്ട് ഫോഴ്സ് (ആർഎസ്എഫ്) എന്ന അർധസൈനിക വിഭാഗവും രണ്ടു വർഷമായി രാജ്യത്തിന്റെ നിയന്ത്രണത്തിനായി പോരാട്ടത്തിലാണ്.
2023 ഏപ്രിലിൽ ആഭ്യന്തരയുദ്ധം ആരംഭിച്ചതിനു പിന്നാലെ ഖാർത്തൂം നഗരമധ്യത്തിലുള്ള പ്രസിഡൻഷ്യൽ വസതി അടക്കമുള്ള പ്രധാന കെട്ടിടങ്ങൾ ആർഎസ്എഫ് നിയന്ത്രണത്തിലാക്കിയിരുന്നു. അടുത്തകാലത്ത് സായുധസേന നഗരത്തിൽ മുന്നേറാൻ തുടങ്ങിയിട്ടുണ്ട്.
സുഡാന്റെ പടിഞ്ഞാറുഭാഗം നിയന്ത്രിക്കുന്ന ആർഎസ്എഫ് സമാന്തര സർക്കാർ രൂപവത്കരിക്കാനുള്ള നീക്കത്തിലാണ്.
ദക്ഷിണകൊറിയയിൽ ആക്ടിംഗ് പ്രസിഡന്റിനെതിരേ ഇംപീച്ച്മെന്റ് പ്രമേയം
സീയൂൾ: ദക്ഷിണകൊറിയയിൽ ആക്ടിംഗ് പ്രസിഡന്റ് ചോയി സാംഗ് മോക്കിനെ ഇംപീച്ച് ചെയ്യാനുള്ള പ്രമേയം പാർലമെന്റിൽ ഭൂരിപക്ഷമുള്ള പ്രതിപക്ഷ ഡെമോക്രാറ്റിക് പാർട്ടി അവതരിപ്പിച്ചു.
പട്ടാളനിയമം പ്രഖ്യാപിക്കാൻ ശ്രമിച്ച പ്രസിഡന്റ് യൂൺ സുക് യോൾ ഇംപീച്ച് ചെയ്യപ്പെട്ടതിനെത്തുടർന്നാണ് ധനമന്ത്രിയായ ചോയി സാംഗ് മോക് ആക്ടിംഗ് പ്രസിഡന്റായത്.
പാർലമെന്റിലെ പ്രതിപക്ഷ നീക്കങ്ങൾ അംഗീകരിക്കാത്തതിന്റെ പേരിലാണ് ആക്ടിംഗ് പ്രസിഡന്റിനെയും ഇംപീച്ച് ചെയ്യാനുള്ള നീക്കമുണ്ടായിരിക്കുന്നത്.
ഇതിനിടെ, പ്രസിഡന്റ് യൂണിന്റെ ഇംപീച്ച്മെന്റിനു സാധുതയുണ്ടോ എന്ന വിഷയത്തിൽ ഭരണഘടനാ കോടതി വൈകാതെ വിധി പ്രസ്താവിക്കും.
കോടതി ഇംപീച്ച്മെന്റ് ശരിവച്ചാൽ 60 ദിവസത്തിനകം തെരഞ്ഞെടുപ്പ് നടത്തേണ്ടിവരും. അഭിപ്രായസർവേകളിൽ മുന്നിലുള്ള പ്രതിപക്ഷ നേതാവ് ലീ ജേ മ്യുംഗ് അടുത്ത പ്രസിഡന്റാകാൻ സാധ്യതയുണ്ട്.