കാരിത്താസ് ആശുപത്രിയില്‍ പതിനേഴുകാരന് വൃക്കമാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്തി
Sunday, June 1, 2025 2:33 AM IST
കോട്ടയം : കാരിത്താസ് ആശുപത്രിയില്‍ വൃക്കരോഗം മൂലം ദുരിതമനുഭവിച്ചിരുന്ന പതിനേഴുവയസുകാരൻ പവന് എസ്. കൃഷ്ണയ്ക്ക് വിജയകരമായ വൃക്കമാറ്റ ശസ്ത്രക്രിയ നടത്തി. കടുത്തുരുത്തി, പാലകര സ്വദേശിയായ പവന് കടുത്തുരുത്തി സെന്റ് മൈക്കിള്‍സ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ പ്ലസ് വണ്‍ കംപ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ഥിയാണ്.
ഒരു വര്‍ഷം മുമ്പ് ഭക്ഷ്യവിഷബാധയെത്തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് വൃക്കകള്‍ ഗുരുതരമായി രോഗബാധിതമാണെന്ന് കണ്ടെത്തിയത്. ഇത് വളരെക്കാലമായി തുടരുന്ന ഗുരുതരമായ ക്രോണിക് കിഡ്നി ഡിസീസ് ആണെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കിയിരുന്നു.
തുടക്കത്തില്‍ മരുന്നുകളാല്‍ രോഗം നിയന്ത്രിക്കാന്‍ ശ്രമിച്ചെങ്കിലും വൃക്കമാറ്റ ശസ്ത്രക്രിയ അനിവാര്യമാണെന്ന് പിന്നീട് കണ്ടെത്തി. പവന്റെ അമ്മ ശാലിനി സന്തോഷ് തന്റെ വൃക്ക സംഭാവന ചെയ്യാന്‍ താത്പര്യം പ്രകടിപ്പിച്ചു.
ആശുപത്രിയുടെയും കടുത്തുരുത്തി സെന്റ് മൈക്കിള്‍ സ്കൂളിന്റെയും സഹകരണത്തോടെ കഴിഞ്ഞ 20ന് ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കി. നെഫ്രോളജി സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ. ജയകുമാര്‍, യൂറോളജി ആന്‍ഡ് റിനല്‍ ട്രാന്‍സ്പ്ലാന്റ് സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ. ബിജോയ് എന്‍. എബ്രഹാം, ഡോ. സുചിന്ദ്രപ്രസാദ് ഉണ്ണി ടി, ഡോ. അരുണ്‍, ഡോ.ബുള്‍ബുള്‍, ഡോ. ക്രിസ്റ്റീന മേരി തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു വൃക്ക മാറ്റ ശസ്ത്രക്രിയ നടന്നതും പവന് പുതു ജീവിതത്തിലേക്ക് തിരികെ വന്നതും .