തൃശൂരിലെത്തി ലീഡർ സ്മൃതിയോടെ തുടക്കമിട്ട് ആര്യാടൻ ഷൗക്കത്ത്
Sunday, June 1, 2025 2:33 AM IST
തൃശൂർ: നോമിനേഷൻ സമർപ്പിക്കുന്ന ദിവസം രാവിലെ തൃശൂരിലെത്തി ലീഡർ കെ. കരുണാകരന്റെ സ്മൃതിമണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി നിലന്പൂരിലെ യുഡിഎഫ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്ത്.
ഇന്നലെ രാവിലെ ആറിനാണു പൂങ്കുന്നത്തെ മുരളീമന്ദിരത്തിൽ ഷൗക്കത്ത് എത്തിയത്. ലീഡറുടെ സ്മൃതിയോടെ ആരംഭിക്കാനായതോടെ തെരഞ്ഞെടുപ്പു പ്രവർത്തനത്തിനു ലീഡർ തന്റെകൂടെയുണ്ടെന്ന തോന്നലാണുള്ളതെന്നു ഷൗക്കത്ത് പറഞ്ഞു.
“നേരത്തേ പ്രവർത്തനം തുടങ്ങാനായതിനാൽ എന്റെ പിതാവിനു ലഭിച്ചതിനെക്കാൾ ഭൂരിപക്ഷം വർധിപ്പിക്കാനാകും. ഒന്പതു വർഷക്കാലത്തെ ദുസഹവും ദുരിതപൂർണവുമായ ഇടതുഭരണത്തിന് അറുതിവരുത്താനുള്ള ഒരു വലിയ പോരാട്ടത്തിനു നിലമ്പൂരിൽ തുടക്കം കുറിക്കുകയാണ്. നിലമ്പൂർ യുഡിഎഫ് തിരിച്ചുപിടിക്കും’’-ആര്യാടൻ ഷൗക്കത്ത് പറഞ്ഞു.
ഡിസിസി പ്രസിഡന്റ് അഡ്വ. ജോസഫ് ടാജറ്റ്, എം.പി. വിൻസെന്റ്, ടി.വി. ചന്ദ്രമോഹൻ, എ. പ്രസാദ്, അഡ്വ. സിജോ കടവിൽ, കെ.എച്ച്. ഉസ്മാൻഖാൻ, എം.എസ്. ശിവരാമകൃഷ്ണൻ, ബൈജു വർഗീസ്, സജീവൻ കുരിയച്ചിറ, കെ.പി. രാധാകൃഷ്ണൻ, ആശിഷ് മൂത്തേടത്ത്, കെ. സുരേഷ് എന്നിവർ പങ്കെടുത്തു.