സ്വന്തം ഫോണിൽനിന്ന് വ്യാജ ബോംബ് ഭീഷണി മുഴക്കിയ ആൾ പിടിയിൽ
സ്വന്തം ലേഖകൻ
Monday, June 2, 2025 3:31 AM IST
തിരുവനന്തപുരം: സ്വന്തം ഫോണിൽ നിന്ന് കെഎസ്ആർടിസി ബസ് ടെർമിനലിന് ബോംബ് വയ്ക്കുമെന്നു പറഞ്ഞ ആൾ പിടിയിൽ. പത്തനംതിട്ട റാന്നി സ്വദേശി ഹരിലാലാണ് തന്പാനൂർ കെഎസ്ആർടിസി ടെർമിനലിനു ബോംബ് വയ്ക്കുമെന്ന സന്ദേശം അയച്ചത്.
കഴിഞ്ഞ 24നാണ് തന്പനൂർ ബസ് സ്റ്റാൻഡിൽ ബോംബ് വച്ചിട്ടുണ്ടെന്നു പോലീസിന് സന്ദേശം നൽകിയത്. തുടർന്ന് ഇയാളെ പിടികൂടുകയായിരുന്നു. നേരത്തെ തിരുവനന്തപുരവും കൊച്ചിയും അടക്കം വിവിധ സ്ഥലങ്ങളിൽ ബോംബ് വച്ചിട്ടുണ്ടെന്ന സന്ദേശം അയച്ചു പോലീസിനെ വട്ടം ചുറ്റിച്ചത് ഹരിലാലാണെന്ന സംശയത്തെ തുടർന്നു വിശദമായി ചോദ്യം ചെയ്തെങ്കിലും മറ്റുള്ള സംഭവങ്ങളുമായി ഇയാൾക്കു ബന്ധമില്ലെന്നു വ്യക്തമായതായി തന്പാനൂർ പോലീസ് അറിയിച്ചു.
കഴിഞ്ഞ രണ്ട് മാസത്തിനിടെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നാൽപതോളം വ്യാജ ബോംബ് ഭീഷണി സന്ദേശം ലഭിച്ചിട്ടും പ്രതികളെ കണ്ടെത്താനായിട്ടില്ല. വിമാനത്താവളങ്ങൾ, റെയിൽവേ സ്റ്റേഷൻ, മുഖ്യമന്ത്രിയുടെ ഓഫീസ്, കോടതി, ഹോട്ടലുകൾ തുടങ്ങിയ ഇടങ്ങളിൽ ബോംബ് വച്ചിട്ടുണ്ടെന്ന് ഇ മെയിൽ വഴി എത്തിയ സന്ദേശങ്ങൾക്കു പിന്നിൽ പ്രവർത്തിച്ചവരെ കണ്ടെത്താനാകാതെ പോലീസ് നട്ടം തിരിയുകയാണ്.
വിവരങ്ങൾ ആവശ്യപ്പെട്ട് ജി-മെയിൽ, മൈക്രോസോഫ്റ്റ് അധികൃതരെ സൈബർ പോലീസ് ബന്ധപ്പെട്ടെങ്കിലും പ്രതികളെ കണ്ടെത്താൻ കഴിയുന്ന തെളിവുകളൊന്നും ലഭിച്ചിട്ടില്ല. വിവിധ പോലീസ് സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്ത കേസുകളിൽ ഏഴെണ്ണത്തിൽ ഒരാളാണ് പ്രതിയെന്ന് കണ്ടെത്തിയെങ്കിലും ഇയാളെക്കുറിച്ച് ലഭിച്ച വിവരങ്ങളെല്ലാം വ്യാജമാണ്.
ഡൽഹി, ആന്ധ്രാപ്രദേശ് എന്നിവിടങ്ങൾ കേന്ദ്രീകരിച്ചാണ് വ്യാജ സന്ദേശങ്ങൾ ലഭിച്ചത്. ഇവയ്ക്കു പിന്നിൽ പ്രവർത്തിച്ചത് ഒരാളാണെന്നാണ് കണ്ടെത്തൽ. ഇയാൾ ഈ മെയിൽ രജിസ്ട്രേഷനായി ഉപയോഗിച്ചിട്ടുള്ള വിവരങ്ങൾ വ്യാജമാണ്. ഡാർക്ക്നെറ്റ് ഉപയോഗിച്ചാണ് ഇ-മെയിലുകൾ അയച്ചത്. ഇതിനായി ഉപയോഗിച്ച ഐപി വിലാസവും വ്യാജമാണ്.
മറ്റുള്ള വ്യാജ ഭീഷണികളെല്ലാം ഇന്ത്യക്കു പുറത്തു നിന്നാണ് എത്തുന്നത്. ഇവരെ ഇതുവരെ കണ്ടെത്താനായിട്ടില്ല. വിവിധ ഇടങ്ങളിൽ ലഭിച്ച വ്യാജ ബോംബ് ഭീഷണി സന്ദേശങ്ങൾക്കായി ഭൂരിഭാഗവും ജി മെയിലാണ് ഉപയോഗിച്ചിട്ടുള്ളത്. മൈക്രോസോഫ്റ്റ് ഉടമസ്ഥതയിലുള്ള ഹോട്ട്മെയിൽ, ഔട്ലുക്ക് എന്നീ ഇ മെയിലുകൾ വഴിയും സന്ദേശങ്ങൾ ലഭിച്ചിരുന്നു.