മൈസൂരു സ്വദേശിയെ തട്ടിക്കൊണ്ടുപോയ കേസ്: ഒളിവിലായിരുന്ന ഒന്നാം പ്രതി അറസ്റ്റിൽ
Monday, June 2, 2025 3:31 AM IST
കാക്കനാട്: മൈസൂരു സ്വദേശിയെ കാറിൽ തട്ടിക്കൊണ്ടുപോയി പണവും മൊബൈൽഫോണും കവർന്നശേഷം കൈ തല്ലിയൊടിക്കുകയും ചെയ്ത കേസിൽ ഒളിവിൽ കഴിഞ്ഞ ഒന്നാംപ്രതി അറസ്റ്റിൽ. തൃശൂർ തളിക്കുളം നടുവിലെ വീട്ടിൽ ഖാദറിന്റെ മകൻ ഷാനിമോനെ (44)യാണ് തൃക്കാക്കര പോലീസ് അറസ്റ്റ് ചെയ്തത്.
സുഹൃത്ത് മുഖേന ഡ്രൈവർ ജോലിക്കായി കൊച്ചിയിലെത്തിയതായിരുന്നു പരാതിക്കാരൻ. ഇയാളുടെ സുഹൃത്തുക്കളായ നാലു മൈസൂർ സ്വദേശികളും, ഒന്നാം പ്രതി ഷാനിമോനും ചേർന്ന് പരാതിക്കാരനെ ബലമായി കാറിൽ കയറ്റി ഇടപ്പള്ളിയിലുള്ള ഒരു ഫ്ലാറ്റിലേക്കു കൊണ്ടുപോകുകയും അവിടെ വച്ച് മർദിച്ച് കൈയൊടിച്ചശേഷം മൊബൈൽ ഫോണും മറ്റും കവർന്നു കടന്നുകളയുകയായിരുന്നു.
പോലീസ് കേസെടുത്തതറിഞ്ഞ് പ്രതികൾ ഒളിവിൽ പോകുകയായിരുന്നു. രണ്ടും മൂന്നും പ്രതികളായ മൈസൂർ സ്വദേശികളായ നന്ദനെയും തേജസിനെയും പാലക്കാട് ആലത്തൂരിൽനിന്നു നേരത്തെ പിടികൂടിയിരുന്നു. ഒന്നാം പ്രതിയായ ഷാനിമോൻ പലയിടങ്ങളിൽ ഒളിവിൽ കഴിയുകയായിരുന്നു. തൃക്കാക്കര പോലീസ് ഇൻസ്പെക്ടർ എ.കെ. സുധീറിന്റെ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർ വി.ബി. അനസ്, സിപിഒമാരായ ഗുജറാൾ, സി. ദാസ്, ഇ.കെ. സുജിത്ത് എന്നിവർ അടങ്ങിയ സംഘമാണ് പ്രതിയെ അതിസാഹസികമായി പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.