വ്യാജ ചിട്ടികൾ നടത്തുന്നത് അവസാനിപ്പിക്കണം: ചിട്ടി ഫോർമെൻസ് അസോസിയേഷൻ
Sunday, June 1, 2025 2:33 AM IST
തൃശൂർ: കേന്ദ്ര ചിട്ടി നിയമത്തെയും സംസ്ഥാന ചിട്ടി ചട്ടങ്ങളെയും നോക്കുകുത്തിയാക്കിയും സഹകരണവകുപ്പിന്റെ അമിതാധികാരം പ്രയോഗിച്ചും സഹകരണസംഘങ്ങളും ബാങ്കുകളും എംഡിഎസ്, ജിഡിഎസ് എന്നീ പേരുകളിൽ വ്യാജചിട്ടികൾ നടത്തുന്നത് അവസാനിപ്പിക്കണമെന്ന് ഓൾ കേരള ചിട്ടി ഫോർമെൻസ് അസോസിയേഷൻ സംസ്ഥാനസമ്മേളനം ആവശ്യപ്പെട്ടു.
ചിട്ടികൾ കേന്ദ്ര ചിട്ടി നിയമമനുസരിച്ചും സംസ്ഥാനചട്ടങ്ങൾക്കു വിധേയമായും രജിസ്ട്രേ ഷൻ വകുപ്പിന്റെ മേൽനോട്ടത്തിൽമാത്രം നടത്താൻ നിയമവ്യവസ്ഥയുള്ളപ്പോഴാണ് കേരളത്തിൽ സഹകരണവകുപ്പ് ഇറക്കിയ ഉത്തരവിന്റെ ബലത്തിൽ വ്യാപകമായി ചിട്ടികൾ നടത്തുന്നതെന്നും സ്വകാര്യ ചിട്ടി സ്ഥാപനങ്ങൾക്ക് ഏറെ പ്രതിസന്ധി സൃഷ്ടിക്കുന്ന സാഹചര്യം ഒഴിവാക്കി സഹകരണസംഘങ്ങളും ബാങ്കുകളും നിയമവും ചട്ടങ്ങളും പാലിച്ചുമാത്രം ചിട്ടി നടത്തുന്ന സാഹചര്യം ഉണ്ടാകണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.
സംസ്ഥാന എസ്സി - എസ്ടി കമ്മീഷന്റെ പ്രഥമചെയർമാൻ ഡോ. പി.എൻ. വിജയകുമാർ ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ സംസ്ഥാന ചെയർമാൻ ഡേവിഡ് കണ്ണനായ്ക്കൽ അധ്യക്ഷത വഹിച്ചു.
വൈസ് ചെയർമാൻ ബേബി മൂക്കൻ, ജനറൽ സെക്രട്ടറി വി.ടി. ജോർജ്, ട്രഷറർ സി.എൽ. ഇഗ്നേഷ്യസ്, കെ.വി. ശിവകുമാർ, അഡ്വ. രജിത്ത് ഡേവിസ് ആറ്റത്തറ, അഡ്വ. ആന്റോ ഡേവിസ് അക്കര, സി.കെ. അപ്പുമോൻ, എം.ജെ. ജോജി, എ.ഡി. ഫ്രാൻസിസ്, ബാബു വർഗിസ് തുടങ്ങിയവർ പ്രസംഗിച്ചു.
ചിട്ടിസേവനങ്ങളുമായി ബന്ധപ്പെട്ട ജോലിഭാരത്തിന് ആനുപാതികമായി ജില്ലാ, സബ് രജിസ്ട്രാർ ഓഫീസുകളിൽ ജീവനക്കാരെ പുനർവിന്യസിക്കണമെന്നും ഇ സ്റ്റാന്പിംഗ് ഏർപ്പെടുത്തിയതുമൂലം സംഭവിച്ച പ്രയാസങ്ങൾക്കു പരിഹാരം കാണണമെന്നും. പൂവൽകുറിയുടെ മാതൃകയിൽ ദീർഘകാല ചിട്ടികൾ അനുവദിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.
സംസ്ഥാനതലത്തിൽ ഏറ്റവും കൂടുതൽ കുറികൾ ആരംഭിച്ച സ്ഥാപനങ്ങൾക്കു ചടങ്ങിൽ ഉപഹാരം നൽകി.