""സ്വരാജിന് തലയുയർത്തി വോട്ട് ചോദിക്കാം'' നിലന്പൂർ ഉപതെരഞ്ഞെടുപ്പ് വഞ്ചനയുടെ ഫലമെന്ന് മുഖ്യമന്ത്രി
Monday, June 2, 2025 6:15 AM IST
നിലന്പൂർ: ഒരു വഞ്ചനയുടെ ഫലമാണ് നിലന്പൂരിൽ ഇപ്പോൾ ഉപതെരഞ്ഞെടുപ്പ് നടത്തേണ്ടി വന്നതെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. മുൻ എംഎൽഎ പി.വി. അൻവറിനെ പേരെടുത്തു പറയാതെയായിരുന്നു മുഖ്യമന്ത്രിയുടെ വിമർശനം.
നിലന്പൂരിൽ എൽഡിഎഫിന്റെ തെരഞ്ഞെടുപ്പ് കണ്വൻഷൻ കോടതിപ്പടിയിൽ ഉദ്ഘാടനം ചെയ്ത് പ്ര സംഗിക്കുയായിരുന്നു മുഖ്യമന്ത്രി. എൽഡിഎഫ് സ്ഥാനാർഥി എം. സ്വരാജിന് ക്ലീൻ ഇമേജ് ആണെന്നും തല ഉയർത്തി വോട്ട് ചോദിക്കാൻ സാധിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. സ്വരാജിന്റെ സ്ഥാനാർഥിത്വത്തിനു മണ്ഡലത്തിലും സംസ്ഥാനത്തും വലിയ സീകാര്യതയാണു ലഭിച്ചത്.
നിലന്പൂരിലുള്ളവർക്ക് സ്വരാജിനെ നേരിട്ടറിയാം. ഇതുവരെ എൽഡിഎഫിന്റെ പരിപാടിയിൽ സജീവമായി പങ്കെടുക്കാത്ത, അനേകം ആളുകൾ സ്വരാജിനെ സ്വീകരിക്കാനെത്തി. പ്രത്യേക വികാരത്തോടെ സ്ഥാനാർഥിത്വം നാട് സ്വീകരിച്ചിരിക്കുന്നുവെന്നതാണ് ഇത് കാണിക്കുന്നത്. അതിൽ ആശ്ചര്യമില്ല. - മുഖ്യമന്ത്രി പറഞ്ഞു.
ഈ മണ്ണിന് ചില പ്രത്യേകതകളുണ്ട്. സഖാവ് കുഞ്ഞാലിയെ കേരളവും മലപ്പുറവും മറക്കില്ല. കുഞ്ഞാലിക്കു മുന്പും നിലന്പൂരിന്റെ മണ്ണ് പ്രത്യേകതയുള്ളതാണ്. സ്വാതന്ത്ര്യസമരത്തിൽ നിർണായക പങ്കുവഹിച്ച പ്രദേശമാണിത്.
വാരിയൻ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ ചതിയിലൂടെയാണ് പിടികൂടിയതും കൊണ്ടുപോയി കൊലപ്പെടുത്തിയതും. അദ്ദേഹത്തെ പിടികൂടാൻ ചതി പ്രയോഗമാണ് നടത്തിയത്. നമ്മളും ഒരു ചതിക്കിരയായാണ് ഇത്തരമൊരു തെരഞ്ഞെടുപ്പിനെ നേരിടേണ്ടി വന്നത്.
എന്നാൽ, അതിൽ ആശങ്കപ്പെടുന്ന മുന്നണിയല്ല എൽഡിഎഫ്. നല്ല വിജയ പ്രതീക്ഷയോടെയാണ് തെരഞ്ഞെടുപ്പിനെ നേരിടുന്നത്. മുഖ്യമന്ത്രി പറഞ്ഞു. ഇടതുസർക്കാരിന്റെ നേട്ടങ്ങൾ അക്കമിട്ട് നിരത്തിയ മുഖ്യമന്ത്രി, കേരളത്തിനു ലഭിച്ച സൽപേരുകളിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് കേരളം അഴിമതി ഏറ്റവും കുറഞ്ഞ സംസ്ഥാനം എന്നത്. ഈ പേര് എൽഡിഎഫിനു നാടിനോടുള്ള പ്രതിബദ്ധതയുടെ ഭാഗമായി വന്നതാണെന്നും അദ്ദേഹം പറഞ്ഞു.
ജനങ്ങളെ പറഞ്ഞ് പറ്റിക്കുന്ന രീതി എൽഡിഎഫിനില്ല എന്നത് ജനങ്ങൾക്ക് അനുഭവമാണ്. വീരപ്പൻ ജീവിച്ചിരിക്കുന്ന കാലത്ത് ഒരു മാധ്യമ പ്രവർത്തകൻ അദ്ദേഹത്തെ കാണാനെത്തി. അന്ന് അയാളോട് വീരപ്പൻ ചോദിച്ചു, എന്നെക്കുറിച്ച് വാർത്തകൾ ചെയ്യുന്ന നിങ്ങൾ കേരളത്തിൽ ഒരു മന്ത്രി തന്നെ മരംവെട്ടുന്നത് എന്തുകൊണ്ട് റിപ്പോർട്ട് ചെയ്യുന്നില്ലെന്ന് ചോദിച്ചു. ആ കാലത്ത് ആ മന്ത്രിയുടെ സഹായിയായി മരംവെട്ടാൻ അവിടെ എത്തിയത് ആരാണെന്ന് എല്ലാവർക്കും അറിയാം. അതൊന്നും എൽഡിഎഫിന്റെ കാലത്തുണ്ടാകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
ബിജെപി ഭരണത്തിൽ രാജ്യത്ത് ക്രിസ്ത്യാനികൾക്കും മുസ്ലിംകൾക്കും ദളിത് വിഭാഗങ്ങൾക്കുമെതിരേ അക്രമങ്ങൾ കൂടുകയാണ്. രാജ്യത്ത് ഇതിനകം മൂവായിരത്തോളം വർഗീയ കലാപങ്ങളാണ് നടന്നത്. കേരളത്തിൽ വർഗീയ ചിന്താഗതി ഉള്ളവർ ഇല്ലാത്തതിനാൽ അല്ല, അതിവിടെ നടക്കില്ലെന്ന് അറിയുന്നതു കൊണ്ടാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
പി.പി. സുനീർ എംപി അധ്യക്ഷത വഹിച്ചു. സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം, സിപിഎം പോളിറ്റ് ബ്യൂറോ അംഗം എ. വിജയരാഘവൻ, കേരള കോണ്ഗ്രസ്-എം ചെയർമാൻ ജോസ് കെ.മാണി, ജനതാദൾ- എസ് പ്രസിഡന്റ് മാത്യു ടി. തോമസ് എംഎൽഎ, എൻസിപി സംസ്ഥാന പ്രസിഡന്റ് തോമസ് കെ. തോമസ് എംഎൽഎ, ജനാധിപത്യ കേരള കോണ്ഗ്രസ് വർക്കിംഗ് ചെയർമാൻ പി.സി. ജോസഫ്, ഐഎൻഎൽ നേതാക്കളായ അഹമ്മദ് ദേവർകോവിൽ, എ.പി. അബ്ദുൾ വഹാബ്, കെ. രാധാകൃഷ്ണൻ എംപി, മന്ത്രിമാരായ എ.കെ. ശശീന്ദ്രൻ, വി. അബ്ദുറഹ്മാൻ, കടന്നപ്പള്ളി രാമചന്ദ്രൻ, കെ.ടി. ജലീൽ എംഎൽഎ, മുതിർന്ന സിപിഎം നേതാവ് പാലോളി മുഹമ്മദ് കുട്ടി, സി.എസ്. സുജാത, വി.എം. ഷൗക്കത്ത്, സ്ഥാനാർഥി എം. സ്വരാജ് എന്നിവർ പ്രസംഗിച്ചു. വൻ ജനപങ്കാളിത്തമാണ് എൽഡിഎഫ് തെരഞ്ഞെടുപ്പ് കണ്വൻഷനിൽ കാണപ്പെട്ടത്.