മഹാരാഷ്ട്രയ്ക്ക് വിദേശ ഫണ്ട് സ്വീകരണ അനുമതി, കേന്ദ്രത്തിനു കേരളത്തോട് വിവേചനമെന്ന് ധനമന്ത്രി
Monday, June 2, 2025 3:31 AM IST
തിരുവനന്തപുരം: ദുരിതാശ്വാസവുമായി ബന്ധപെട്ടു വിദേശ സംഭാവന സ്വീകരിക്കാൻ മഹാരാഷ്ട്രയ്ക്ക് അനുമതി നൽകിയ കേന്ദ്ര സർക്കാർ സംസ്ഥാനങ്ങളോടു രാഷ്ട്രീയ വിവേചനത്തോടെയാണു പെരുമാറുന്നതെന്നു ധനമന്ത്രി കെ.എൻ. ബാലഗോപാൽ. 2018ലെ മഹാപ്രളയ കാലത്ത് കേരള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് വിദേശ ഫണ്ട് സ്വീകരിക്കാൻ അനുമതി നൽകാതിരുന്ന കേന്ദ്ര നിലപാട് വിവേചനപരമാണ്. യുഎഇ സർക്കാർ വാഗ്ദാനം ചെയ്ത പണം സ്വീകരിക്കാൻ അന്ന് അനുമതി ചോദിച്ചിട്ടു പോലും നൽകിയില്ല.
ഇത്തരം കേന്ദ്ര നിലപാടുകൾ രാഷ്ട്രീയ താത്പര്യത്തോടെയാകരുത്. ഫെഡറലിസത്തെ സഹായിക്കുന്നതല്ല ഇത്തരം നിലപാടുകൾ. കേരളത്തോടു വ്യത്യസ്ത നയമാണോ എന്നു പോലും ന്യായമായും സംശയിക്കാം. മഹാരാഷ്ട്ര ഭരിക്കുന്നത് കേന്ദ്ര സർക്കാരിന്റെ അനുകൂല രാഷ്ട്രീയ പാർട്ടികളായതിനാലാണോ ഇതെന്നും സംശയിക്കാം.
ഇതുവരെയും വയനാട് ചൂരൽമല ദുരന്തത്തിനായി കേന്ദ്രം സഹായം ഒന്നും നൽകിയിട്ടില്ല. വിഴിഞ്ഞം തുറമുഖ കമീഷനിംഗിന് പ്രധാനമന്ത്രി നരേന്ദ്രമോദിയെത്തിയ സമയത്ത് സഹായ പ്രഖ്യാപനം പ്രതീക്ഷിച്ചിരുന്നു. ചൂരൽമലയും ലഭിച്ചില്ല, വിഴിഞ്ഞം വയബിലിറ്റി ഗ്യാപ് ഫണ്ടും ലഭിച്ചില്ല. രാഷ്ട്രീയം വച്ച് സംസ്ഥാനങ്ങളെ കാണരുത്. ദുരന്തങ്ങളായിരിക്കണം മാനദണ്ഡം. മഹാരാഷ്ട്രയ്ക്ക് അനുമതി നൽകിയത് നല്ല കാര്യം തന്നെയാണ്.
നിയമപരമായാണ് കേരളം അന്ന് അനുമതി തേടിയത്. ബീഫ് കഴിക്കുന്നതു കൊണ്ടാണ് കേരളത്തിൽ ദുരന്തം ഉണ്ടായതെന്നു വരെ പറഞ്ഞ ബിജെപി നേതാക്കളുണ്ട്. കേന്ദ്ര- സംസ്ഥാന ബന്ധങ്ങൾക്കും മാനദണ്ഡങ്ങൾക്കും ചേരുന്ന നടപടിയല്ല കേന്ദ്രത്തിന്റെ ഭാഗത്തു നിന്നുണ്ടാകുന്ന സമീപനങ്ങൾ. ദുരന്തങ്ങളുണ്ടാകുന്പോൾ രാജ്യങ്ങൾ പോലും പരസ്പരം സഹകരിക്കുന്ന നിലപാട് സ്വീകരിക്കും. കേരളത്തിനു കിട്ടാനുള്ളത് കിട്ടണം. ഇവിടെ വളർന്നുവരുന്ന ഓരോ കുട്ടിയുടെ വരെ അവകാശമാണ് ഇതെന്നും കെ.എൻ. ബാലഗോപാൽ പറഞ്ഞു.