മഴക്കെടുതി: സംസ്ഥാനത്ത് മരണം 33 ആയി
Sunday, June 1, 2025 2:50 AM IST
തിരുവനന്തപുരം: മഴക്കെടുതിയിൽ സംസ്ഥാനത്ത് വ്യാപക നാശനഷ്ടം തുടരുന്നു. കാലവർഷം ആരംഭിച്ച കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ 33 പേർ മഴക്കെടുതിയെത്തുടർന്നു മരിച്ചതായാണു കണക്കുകൾ. ഇന്നലെ അഞ്ചു പേർ മരിച്ചു.
എറണാകുളം, ആലപ്പുഴ ജില്ലകളിൽ രണ്ടു പേർ വീതവും കണ്ണൂരിൽ ഒരാളുമാണ് മരിച്ചത്. കാറ്റിലും മഴയിലും കഴിഞ്ഞ ദിവസം മാത്രം 615 വീടുകൾ തകർന്നതായാണ് കണക്കുകൾ. 595 വീടുകൾ ഭാഗികമായും 20 വീടുകൾ പൂർണമായും തകർന്നു. നിരവധി പേർക്കു പരിക്കേറ്റിട്ടുണ്ട്.
സംസ്ഥാന വ്യാപകമായി 7,000-ത്തോളം പേർ വിവിധ ദുരിതാശ്വാസ ക്യാന്പുകളിലായി താമസിക്കുന്നുണ്ട്. സംസ്ഥാനത്താകെ 177 ദുരിതാശ്വാസ ക്യാന്പുകളാണ് പ്രവർത്തിക്കുന്നത്.
മരങ്ങൾ കടപുഴകിയും മരച്ചില്ലകൾ ഒടിഞ്ഞുവീണുമാണ് ഇത്തവണത്തെ മരണങ്ങളിൽ അധികവും സംഭവിച്ചിട്ടുള്ളത്. മിന്നൽ, വന്യമൃഗ ആക്രമണം, ഷോക്കേറ്റുള്ള മരണം, മഴക്കാലത്തെ വാഹനാപകടങ്ങൾ, ബോട്ടുകൾ തകർന്നുള്ള അപകടം, മണ്ണിടിച്ചിൽ, കിണർ ഇടിഞ്ഞു വീണുള്ള അപകടം തുടങ്ങിയവ മൂലവും നിരവധി പേർ മരിക്കുകയും ഒട്ടേറെപ്പേർക്കു പരിക്കേൽക്കുകയും ചെയ്തു.
മഴയിലും കാറ്റിലും കെഎസ്ഇബിയുടെ 3,153 ഹൈടെൻഷൻ പോസ്റ്റുകൾക്കും 23,339 ലോ ടെൻഷൻ പോസ്റ്റുകൾക്കും തകരാർ സംഭവിച്ചു. 2,826 ഹൈടെൻഷൻ ലൈനുകളും, 61,637 ലോ ടെൻഷൻ ലൈനുകളും പൊട്ടിവീണു. വിതരണമേഖലയിൽ 164 കോടി രൂപയുടെ നഷ്ടമാണ് ഇതുവരെ ഉണ്ടായതെന്ന് അധികൃതർ പറയുന്നു.
ഇന്ന് നാലു ജില്ലകളിൽ മഞ്ഞ അലർട്ട് കേന്ദ്ര കാലാവസ്ഥാ വകുപ്പ് പ്രഖ്യാപിച്ചു. ആലപ്പുഴ, എറണാകുളം, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചത്. ഇതേ ജില്ലകളിൽ നാളെയും മഞ്ഞ അലർട്ടാണ് പ്രഖ്യാപിച്ചിട്ടുള്ളത്.