മലയാളി വൈദികർക്കെതിരേ ആക്രമണം: പ്രത്യേക അന്വേഷണസംഘം വേണമെന്ന് കെ.സി. വേണുഗോപാൽ
Monday, June 2, 2025 6:15 AM IST
തിരുവനന്തപുരം: ഒഡീഷയിലെ സാംബൽപുർ ജില്ലയിൽ വൃദ്ധ പുരോഹിതൻ ഉൾപ്പെടെ രണ്ടു മലയാളി കത്തോലിക്കാ വൈദികർ ക്രൂരപീഡനങ്ങൾക്ക് ഇരയായ സംഭവത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു കർശന നിയമ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ എംപി. ഒഡീഷ മുഖ്യമന്ത്രി മോഹൻ ചരണ്‍ മാഝിക്ക് കത്തു നൽകി.
ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ക്രൈസ്തവർക്കെതിരേ നടക്കുന്ന അക്രമങ്ങളിൽ ഒടുവിലത്തെതാണിത്. ഇത്തരം അക്രമം തുടർക്കഥയാകുന്നത് നിർഭാഗ്യകരമാണ്. വൈദികർ ബോയ്സ് ഹോസ്റ്റലിൽ ക്രൂര പീഡനത്തിന് ഇരയായ സംഭവം മനുഷ്യ മനഃസാക്ഷിയെ മുറിവേൽപ്പിക്കുന്നതാണ്. ആക്രമണത്തിന്റെ ഗൗരവം കണക്കിലെടുത്ത് കർശന നടപടി എടുക്കണം.
ഇരകളുടെ സുരക്ഷയും നിയമവാഴ്ചയും ഉറപ്പാക്കാൻ കുറ്റവാളികളെ വേഗം പിടികൂടി നീതിയുടെ മുന്നിൽ കൊണ്ടുവരണം. ഇത്തരം അക്രമങ്ങൾ വ്യക്തികളുടെ മൗലികാവകാശം ലംഘിക്കുക മാത്രമല്ല, രാജ്യം വിലമതിക്കുന്ന സാമുദായിക ഐക്യത്തിനും സമാധാനത്തിനും ഭീഷണിയാണ്.
ക്രൈസ്തവ പുരോഹിതരുടെയും ജീവനക്കാരുടെയും ഭരണഘടനാപരമായ അവകാശം സംരക്ഷിക്കപ്പെടുന്നുണ്ടെന്നും ഭാവിയിൽ ഇത്തരം സംഭവം തടയാൻ അടിയന്തര നടപടി സ്വീകരിക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നും കെ.സി. വേണുഗോപാൽ കത്തിൽ ആവശ്യപ്പെട്ടു.