ജപ്തി ചെയ്ത വീടിന്റെ പൂട്ടു തകര്‍ത്ത് സി.ആര്. മഹേഷ് എംഎല്‍എ
Sunday, June 1, 2025 2:34 AM IST
കരുനാഗപ്പള്ളി: അഴീക്കലില്‍ സ്വകാര്യ ധനകാര്യ സ്ഥാപനം ജപ്തി ചെയ്ത വീടിന്റെ പൂട്ടു തകര്‍ത്ത് വീട്ടുകാർക്ക് അത്യാവശ്യ സാധനങ്ങൾ എടത്തുനൽകി സി.ആര്.മഹേഷ് എംഎല്‍എ.
ജപ്തിക്കു വിധേയരായ കുടുംബത്തിന്റെ വസ്ത്രങ്ങളും സര്‍ട്ടിഫിക്കറ്റും എടുക്കാനായിരുന്നു ഇതെന്നും കുടുംബത്തിന്റെ നിസഹായാവസ്ഥ കണ്ടാണ് പ്രശ്നത്തിലിടപെട്ടതെന്നും അവരെ വാടകവീട്ടിലേക്കു മാറ്റുമെന്നും എംഎല്‍എ പറഞ്ഞു. വസ്തുക്കള്‍ എടുത്ത ശേഷം എംഎല്‍എ വീടു പൂട്ടി താക്കോല്‍ ധനകാര്യസ്ഥാപനത്തെ ഏല്‍പ്പിക്കുകയും ചെയ്തു.
അഴീക്കല്‍ പനമൂട്ടില്‍ അനിമോന്റെ വീടാണ് സ്വകാര്യ ധനകാര്യസ്ഥാപനം ജപ്തി ചെയ്തത്. തുടര്‍ന്ന് അനിമോനും ഭാര്യയും മക്കളും ഓച്ചിറ ക്ഷേത്ര ഭരണസമിതിയുടെ കീഴിലുള്ള അനാഥാലയത്തിലാണ് താമസിക്കുന്നത്.
എസ്എസ്എല്‍സി മികച്ച നിലയില്‍ പാസായ കുട്ടിയുടെ സര്‍ട്ടിഫിക്കറ്റും നേത്രരോഗം ബാധിച്ച ആറുമാസം പ്രായമുള്ള കുട്ടിയുടെ ചികിത്സാ രേഖകളും പാല്‍ക്കുപ്പിയും കുട്ടികളുടെ വസ്ത്രങ്ങളും പോലും എടുക്കാന്‍ അനുവദിക്കാതെയാണ് വീട്ടില്‍നിന്ന് ഇറക്കിവിട്ടതെന്ന് കുടുംബം ആരോപിക്കുന്നു.
മകളുടെ പ്ലസ് വണ്‍ പ്രവേശനത്തിനു സര്‍ട്ടിഫിക്കറ്റ് ആവശ്യമായപ്പോള്‍ ഇവരുടെ അഭ്യര്‍ഥനയനുസരിച്ചാണ് എംഎല്‍എ പ്രശ്നത്തിലിടപെട്ടത്. വിദേശത്തു ജോലി ചെയ്തിരുന്ന അനിമോന് സ്വകാര്യ സ്ഥാപനത്തില്‍നിന്ന് 17 ലക്ഷം രൂപ വായ്പയെടുത്താണ് വീടു വാങ്ങിയത്.
ഇതില്‍ ആറര ലക്ഷം രൂപ തിരിച്ചടച്ചെന്നു പറയുന്നു. ആറുമാസം പ്രായമുള്ള കുഞ്ഞിന്റെ നേത്രരോഗത്തിനു ചികിത്സിക്കേണ്ടി വന്നതോടെ ബാക്കി തുക അടയ്ക്കാനായില്ല. ഭാര്യയുടെ ഒരു കണ്ണിനു കാഴ്ചത്തകരാറുണ്ട്. തിരിച്ചടവു മുടങ്ങിയതോടെ ധനകാര്യ സ്ഥാപനം വീട് ജപ്തി ചെയ്യുകയായിരുന്നു.