സർക്കാർ നടപടി മര്യാദകേടെന്ന് ഫാർമേഴ്സ് അവയർനെസ് റിവൈവൽ മൂവ്മെന്റ്
Sunday, June 1, 2025 2:33 AM IST
കോതമംഗലം: ഉപാധിരഹിതമായി കാട്ടുപന്നിയെയും കുരങ്ങിനെയും മലയണ്ണാനെയുമൊക്കെ സംസ്ഥാനങ്ങൾക്ക് നിയമപരമായിത്തന്നെ നിയന്ത്രിക്കാമെന്നിരിക്കേ കേന്ദ്രനിയമം ഭേദഗതി ചെയ്യണമെന്നും ക്ഷുദ്രജീവി ആയി പ്രഖ്യാപിക്കണമെന്നുമൊക്കെപ്പറഞ്ഞ് കേന്ദ്രത്തിനു കത്തയയ്ക്കുന്നത് മര്യാദകേടാണെന്ന് ഫാർമേഴ്സ് അവയർനെസ് റിവൈവൽ മൂവ്മെന്റ് (ഫാം) ജനറൽ സെക്രട്ടറി സിജുമോൻ ഫ്രാൻസിസ്.
കാർഷിക മേഖല ഇത്രയും പ്രതിസന്ധി നേരിട്ട മറ്റൊരു കാലഘട്ടം ഉണ്ടായിട്ടില്ല. കാട്ടുപന്നികളെ കൊല്ലാൻ തദ്ദേശ ഭരണ പ്രസിഡന്റുമാരെ അധികാരപ്പെടുത്തുന്ന ഉത്തരവ് ഉപാധികളോടെയാണ് ഇത്തവണയും നീട്ടിയത്.
ഇക്കാര്യത്തിൽ കേന്ദ്രത്തിനൊന്നും ചെയ്യാനില്ലെന്നും കുരങ്ങ് അടക്കം ഒന്നാം പട്ടികയിൽപ്പെട്ട മൃഗങ്ങളെ വൈൽഡ് ലൈഫ് മാനേജ്മെന്റിന്റെ പ്രൊവിഷൻസ് വച്ച് സംസ്ഥാന സർക്കാരിനുതന്നെ തീരുമാനങ്ങൾ എടുക്കാമെന്നും കേന്ദ്ര വനം-പരിസ്ഥിതി മന്ത്രി കൗശലേന്ദ്ര കുമാർ എംപിയുടെ ചോദ്യത്തിന് മറുപടിയായി ലോക്സഭയെ അറിയിച്ചതാണ്. എന്നിട്ടും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന പ്രസ്താവനകൾ ആണ് സർക്കാരിൽനിന്ന് നിരന്തരം വന്നുകൊണ്ടിരിക്കുന്നത്.
2022 ൽ ആണ് കേന്ദ്ര വന്യജീവി സംരക്ഷണ നിയമം അവസാനമായി ഭേദഗതി ചെയ്തത്. 2023 ഏപ്രിൽ ഒന്നിന് പ്രാബല്യത്തിലുമായി. ഇതേക്കുറിച്ച് സംസ്ഥാനങ്ങൾക്ക് അഭിപ്രായങ്ങൾ അറിയിക്കുവാൻ ആറു മാസം സമയം കൊടുത്തിരുന്നു.
അന്ന് യാതൊരുവിധ നിർദേശവും കൊടുക്കാതെ ഇപ്പോൾ കേന്ദ്രനിയമം ഭേദഗതി ചെയ്യണമെന്ന് കേന്ദ്രത്തിന് കത്തയയ്ക്കുന്നതിലെ ഇരട്ടത്താപ്പ് ആർക്കുവേണ്ടിയാണെന്ന് മനസിലാകുന്നില്ലെന്നും സിജുമോൻ ഫ്രാൻസിസ് പറഞ്ഞു.