വള്ളത്തില്‍ മീന്‍ പിടിക്കാന്‍ പോയ രണ്ടു യുവാക്കള്‍ മുങ്ങിമരിച്ചു
Saturday, May 31, 2025 2:29 AM IST
ചിങ്ങവനം: കൊല്ലാട്, പാറയ്ക്കല്‍ കടവില്‍ വള്ളത്തില്‍ മീന്‍ പിടിക്കാന്‍ പോയ രണ്ടു യുവാക്കള്‍ മുങ്ങി മരിച്ചു. ഒരാള്‍ നീന്തി രക്ഷപ്പെട്ടു.
ഇന്നലെ ഉച്ചകഴിഞ്ഞ് 2.30നായിരുന്നു സംഭവം. പാറയ്ക്കല്‍ കടവ് സ്വദേശികളായ പാറത്താഴെ പരേതനായ പി.പി. ജോണിയുടെ മകന് വി.ജെ. ജോബി (36), പോളച്ചിറയില്‍ പി. ജെ. സാമുവലിന്റെ മകന് അരുണ്‍ സാം (37) എന്നിവരാണ് മരിച്ചത്. കൂടെയുണ്ടായിരുന്ന ജോബിയുടെ സഹോദരന് ജോഷി രക്ഷപെട്ടു.
പാറയ്ക്കല്‍ കടവ് പാടശേഖരത്തിന് സമീപത്തുനിന്നും ഫൈബര്‍ വള്ളത്തിലാണ് മൂവരും ചൂണ്ടയിടാനായി തിരിച്ചത്. നിറഞ്ഞുകിടക്കുന്ന പാശേഖരത്തിന്റെ ആഴമേറിയ ഭാഗത്തെത്തിയപ്പോള്‍ കനത്ത കാറ്റിലും, മഴയിലും വള്ളം മറിയുകയായിരുന്നു. മറിഞ്ഞുകിടക്കുന്ന വള്ളത്തില്‍ ഏറെ നേരം പിടിച്ചുകിടന്ന ഇരുവരുടെയും കാലില്‍ വള്ളത്തിലുണ്ടായിരുന്ന ഉടക്കുവല ഉടക്കിയതായി പറയപ്പെടുന്നു.
നീന്തലറിയാവുന്ന ജോഷി ഇരുവരെയും രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ വള്ളം താഴ്ന്ന് ജോബിയും അരുണും വെള്ളത്തില്‍ മുങ്ങി. ഇരുവരെയും രക്ഷിക്കാന്‍ നടത്തിയ ശ്രമങ്ങള്‍ വിഫലമായതോടെ നീന്തി കരയ്ക്കെത്തിയ ജോഷിയാണ് അപകടവിവരം മറ്റുള്ളവരെ അറിയിച്ചത്.
നാട്ടുകാര്‍ വള്ളങ്ങളിലും, നീന്തിയും അപകടസ്ഥലത്തെത്തി ഏറെനേരത്തെ തെരച്ചിലിനൊടുവില്‍ ഇരുവരെയും കണ്ടെത്തി പുതുപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
മൃതദേഹങ്ങൾ ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍. അരുണിന്റെ മാതാവ് ഏലിയാമ്മ. സഹോദരന് വരുണ്‍ പീറ്റര്‍ സാം (ഇലക്ട്രീഷ്യന്, ദേശാഭിമാനി, തിരുവനന്തപുരം). ജോബിയുടെ മാതാവ്: പരേതയായ റോസ്ലി, ഭാര്യ: സാന്ദ്ര.