ബിജെപിയിൽ നേതൃമാറ്റ ചർച്ചകൾ വീണ്ടും സജീവം
Wednesday, February 19, 2025 1:21 AM IST
എസ്.ആർ. സുധീർ കുമാർ
കൊല്ലം: പഞ്ചായത്ത് - നിയമസഭാ തെരത്തെടുപ്പുകൾ ആസന്നമായ സാഹചര്യത്തിൽ സംസ്ഥാന ബിജെപിയിൽ നേതൃമാറ്റ ചർച്ചകൾ വീണ്ടും സജീവമായി.
സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രനു പകരം മൂന്നു പേരുകളാണ് ദേശീയ- സംസ്ഥാന നേതൃത്വത്തിന്റെ പരിഗണനയിലുള്ളത്. മുതിർന്ന നേതാവ് എം.ടി. രമേശ്, വനിതാ നേതാവ് ശോഭാ സുരേന്ദ്രൻ, മുൻ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ എന്നിവരെയാണ് പകരക്കാരായി പറഞ്ഞു കേൾക്കുന്നത്.
ബിജെപി സംസ്ഥാന അധ്യക്ഷന്റെ കാലാവധി മൂന്നു വർഷമാണ്. എന്നാൽ ഇത് നീട്ടിക്കിട്ടിയതു കാരണം കെ. സുരേന്ദ്രൻ അഞ്ചുവർഷമായി സ്ഥാനത്ത് തുടരുകയാണ്.
അതേസമയം സംഘടനയെ ശക്തിപ്പെടുത്തുന്നതിൽ സുരേന്ദ്രൻ വഹിച്ച നിർണായക പങ്ക് തർക്കമറ്റ കാര്യവുമാണ്. മാത്രമല്ല പാർലമെന്റ് തെരഞ്ഞെടുപ്പിൽ ആദ്യമായി തൃശൂരിൽ ബിജെപിക്ക് അക്കൗണ്ട് തുറക്കാനായതും സുരേന്ദ്രന്റെ നേതൃമികവായി അംഗീകരിക്കപ്പെടുന്നു.
ഇതൊക്കെ പരിഗണിക്കുമ്പോൾ ഒരു തവണകൂടി സുരേന്ദ്രൻ സ്ഥാനത്ത് തുടരാനുള്ള സാധ്യതയുമുണ്ട്. എന്നാൽ സമീപകാലത്ത് നടന്ന പാലക്കാട് നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് ഉണ്ടായ പരാജയം സുരേന്ദ്രനെ സംബന്ധിച്ചിടത്തോളം തിരിച്ചടിയുമാണ്.
പകരക്കാരനായി പരിഗണിക്കപ്പെടുന്ന രാജീവ് ചന്ദ്രശേഖർ തിരുവനന്തപുരം കേന്ദ്രീകരിച്ച് സംഘടനാപ്രവർത്തനങ്ങളിൽ സജീവമായിക്കഴിഞ്ഞു. കഴിഞ്ഞ പാർലമെന്റ് തെരഞ്ഞെടുപ്പിൽ സിറ്റിംഗ് എംപി കോൺഗ്രസിലെ ശശി തരൂരിന് എതിരെ ശക്തമായ മത്സരം കാഴ്ചവയ്ക്കാനും അദ്ദേഹത്തിനു സാധിച്ചു.
ഇത് അനുകൂല ഘടകമായി വ്യാഖ്യാനിക്കാമെങ്കിലും കേരളത്തിലെ ബിജെപിയിൽ രാജീവ് ചന്ദ്രശേഖർ പൊതുസമ്മതനായ നേതാവല്ല. അതുകൊണ്ടു തന്നെ സംസ്ഥാന അധ്യക്ഷനായി അദ്ദേഹം വരുന്നത് പാർട്ടി കേഡർമാർ അംഗീകരിക്കില്ല എന്ന ആശങ്കയും നേതൃത്വത്തിനുണ്ട്.
അധ്യക്ഷസ്ഥാനത്തേക്കു വനിത വരട്ടെ എന്ന അഭിപ്രായത്തിന് മുൻതൂക്കം ലഭിക്കുകയാണങ്കിൽ ശോഭാ സുരേന്ദ്രന് തന്നെ നറുക്ക് വീഴും. പിന്നാക്ക വിഭാഗക്കാരിയെന്നതും അവർക്ക് അനുകൂലഘടകമാണ് - മാത്രമല്ല മത്സരിച്ച തെരഞ്ഞെടുപ്പുകളിൽ എല്ലാം അവർ മികച്ച പ്രകടനം കാഴ്ചവയ്ക്കുകയും ചെയ്തിട്ടുണ്ട്.
വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിലും വിജയസാധ്യതയുള്ള നേതാവായാണ് അവരെ വിലയിരുത്തുന്നത്. എന്നാൽ സംഘടനയ്ക്കുള്ളിൽ നിലനിൽക്കുന്ന ചില പടലപ്പിണക്കങ്ങൾ അവർക്ക് വിലങ്ങുതടിയായി മാറിയേക്കാം. പാർട്ടിയിൽ ഒരു വിഭാഗം അവർക്കെതിരേ ശക്തമായി രംഗത്തുവരുമെന്ന സൂചനയുമുണ്ട്.
ബിജെപിയിൽ എല്ലാവർക്കും സുസമ്മതനും ചിരപരിചിതനുമാണ് മുതിർന്ന നേതാവ് എം.ടി. രമേശ്. യുവമോർച്ച, മഹിളാമോർച്ച അടക്കമുള്ള പോഷകസംഘടനകളും രമേശ് അധ്യക്ഷസ്ഥാനത്തേക്കു വരണമെന്ന് ആഗ്രഹിക്കുന്നവരാണ്.
മാത്രമല്ല കെ. സുരേന്ദ്രനേക്കാൾ പാർട്ടിയിൽ സീനിയറുമാണ് അദ്ദേഹം. അതുകൊണ്ടുതന്നെ അധ്യക്ഷനെ മാറ്റുകയാണെങ്കിൽ കൂടുതൽ സാധ്യത രമേശിനു തന്നെയായിരിക്കും. ഈ വിഷയത്തിൽ അന്തിമതീരുമാനം പാർട്ടി ദേശീയ നേതൃത്വം ആയിരിക്കും എടുക്കുക. ഇക്കാര്യത്തിൽ ആർഎസ്എസിന്റെ അഭിപ്രായവും നിർണായകമാണ്.