രാജ്യത്ത് ആദ്യം ; ഉപയോഗശൂന്യമായ മരുന്നുകൾ വീട്ടിലെത്തി ശേഖരിക്കാൻ പദ്ധതി
Wednesday, February 19, 2025 3:00 AM IST
തിരുവനന്തപുരം: കാലഹരണപ്പെട്ടതും ഉപയോഗശൂന്യമായതുമായ മരുന്നുകൾ ശാസ്ത്രീയമായി ശേഖരിച്ച് സംസ്കരിക്കുന്നതിനായി സംസ്ഥാന ഡ്രഗ്സ് കൺട്രോൾ വകുപ്പ് എൻപ്രൗഡ് (ന്യൂ പ്രോഗ്രാം ഫോർ റിമൂവൽ ഓഫ് അൺയൂസ്ഡ് ഡ്രഗ്സ്) എന്ന പേരിൽ പദ്ധതി ആവിഷ്കരിക്കുന്നതായി ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു.
ഉപയോഗശൂന്യമായ മരുന്നുകൾ വീട്ടിൽനിന്ന് ശേഖരിച്ച് കൊണ്ടുപോകുകയോ നിശ്ചിതസ്ഥലങ്ങളിൽ നിക്ഷേപിക്കാൻ സൗകര്യമൊരുക്കുകയോ ചെയ്യും.
രാജ്യത്തുതന്നെ ആദ്യമായാണ് സർക്കാർ തലത്തിൽ ഇത്തരമൊരു പദ്ധതി നടപ്പാക്കുന്നത്. കോഴിക്കോട് കോർപറേഷനിലും കോഴിക്കോട് ജില്ലയിലെ ഉള്ള്യേരി പഞ്ചായത്തിലുമാണ് ഇത് ആദ്യമായി നടപ്പാക്കുന്നത്. തുടർന്ന് ഈ പദ്ധതി സംസ്ഥാന വ്യാപകമായി നടപ്പിലാക്കുമെന്നും മന്ത്രി വ്യക്തമാക്കി.
കാലഹരണപ്പെട്ടതും ഉപയോഗശൂന്യമായതുമായ മരുന്നുകൾ അലക്ഷ്യമായി മണ്ണിലേക്കും ജലാശയങ്ങളിലേക്കും വലിച്ചെറിയാൻ പാടില്ല. ഇത് ആന്റിമൈക്രോബിയൽ പ്രതിരോധത്തിനും ആരോഗ്യപ്രശ്നങ്ങൾക്കും പരിസ്ഥിതി മലിനീകരണത്തിനും കാരണമാകും.
ഇത്തരം ഔഷധങ്ങൾ ശേഖരിക്കുവാനോ ശാസ്ത്രീയമായി സംസ്കരിക്കുവാനോ പര്യാപ്തമായ സംവിധാനങ്ങളൊന്നും നിലവിലില്ലാത്തതിനാലാണ് ഡ്രഗ്സ് കൺട്രോൾ വകുപ്പ് ഇതേറ്റെടുത്ത് നടപ്പിലാക്കുന്നത്.
നിശ്ചിത മാസങ്ങളിൽ വീട്ടിലെത്തി ഉപയോഗശൂന്യമായ മരുന്നുകൾ ശേഖരിക്കും. കൂടാതെ പെർമനന്റ് കളക്ഷൻ സൈറ്റുകളിൽ സ്ഥാപിച്ചിട്ടുള്ള നീലനിറമുള്ള പെട്ടികളിലും പൊതുജനങ്ങൾക്ക് മരുന്നുകൾ നിക്ഷേപിക്കാം.
മൊത്ത, ചില്ലറ വ്യാപാര സ്ഥാപനങ്ങൾ, ക്ലിനിക്കുകൾ എന്നിവിടങ്ങളിൽ നിന്നുമുള്ള ഉപയോഗശൂന്യമായ മരുന്നുകൾ മുൻ നിശ്ചയിക്കപ്പെട്ട സ്ഥലങ്ങളിലെ കളക്ഷൻ സെന്ററുകളിൽ എത്തിക്കണം. തദ്ദേശസ്ഥാപനങ്ങളുടേയും ഹരിതകർമ സേനാംഗങ്ങളുടേയും സഹായത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്.
ഇപ്രകാരം ശേഖരിക്കുന്ന മരുന്നുകൾ കേന്ദ്ര-സംസ്ഥാന പരിസ്ഥിതി വകുപ്പുകളുടെ അംഗീകാരമുള്ള കേരള എൺവൈറോ ഇൻഫ്രാസ്ട്രക്്ചർ ലിമിറ്റഡ് മാലിന്യ സംസ്കരണ പ്ലാന്റിൽ ശാസ്ത്രീയമായി സംസ്കരിക്കും. പദ്ധതിയുടെ ഉദ്ഘാടനം 22ന് കോഴിക്കോട്ട് ആരോഗ്യമന്ത്രി വീണാ ജോർജ് നിർവഹിക്കും.