തൃശൂർ പൂരം അലങ്കോലമാക്കിയതുമായി ബന്ധപ്പെട്ട അന്വേഷണ റിപ്പോർട്ടിലെ കുറ്റകൃത്യങ്ങൾ സംബന്ധിച്ചു വിശദ അന്വേഷണം നടത്താൻ ക്രൈംബ്രാഞ്ച് എഡിജിപിയെ ചുമതലപ്പെടുത്തി.
പൂരവുമായി ബന്ധപ്പെട്ട വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരുടെ ചുമതലകളിലെ വീഴ്ചകൾ പരിശോധിക്കാൻ ഇന്റലിജൻസ് എഡിജിപി മനോജ് ഏബ്രാഹാമിനെയും ക്രമസമാധാന ചുമതലയുള്ള എഡിജിപിയുടെ ഭാഗത്തുള്ള വീഴ്ചകൾ അന്വേഷിക്കാൻ സംസ്ഥാന പോലീസ് മേധാവിയെയുമാണു ചുമതലപ്പെടുത്തി ഇന്നലെ രാത്രിയിൽ ഉത്തരവിറങ്ങിയത്.
ശബരിമല അവലോകന യോഗത്തിൽനിന്ന് അജിത്കുമാർ ഔട്ട് തിരുവനന്തപുരം: ശബരിമല മണ്ഡല- മകരവിളക്ക് മുന്നൊരുക്കത്തിനായി ചേർന്ന അവലോകന യോഗത്തിൽ സംസ്ഥാനത്തെ ക്രമസമാധാന ചുമതലയുള്ള എഡിജിപി എം.ആർ. അജിത്കുമാറിനെ പങ്കെടുപ്പിച്ചില്ല. ശബരിമലയിലേക്കുള്ള ഭക്തരുടെ ഓണ്ലൈൻ പ്രവേശനം അടക്കമുള്ള കാര്യങ്ങൾ തീരുമാനിക്കാൻ മുഖ്യമന്ത്രി വിളിച്ചു ചേർത്ത യോഗത്തിലാണ് ശബരിമലയുടെ ഏകോപന ചുമതല കൂടിയുള്ള എഡിജിപി അജിത്തിനെ ഒഴിവാക്കിയത്.
ശബരിമല യോഗത്തിൽ പങ്കെടുക്കേണ്ടതില്ലെന്ന മുഖ്യമന്ത്രിയുടെ ഓഫീസിൽനിന്നുള്ള നിർദേശത്തിന്റെകൂടി അടിസ്ഥാനത്തിലാണ് അജിത്കുമാർ യോഗത്തിൽ പങ്കെടുക്കാതിരുന്നത്. തൃശൂർ പൂരം കലക്കിയതുമായി ബന്ധപ്പെട്ട് എഡിജിപി എം.ആർ. അജിത്കുമാറിനെതിരേ ആരോപണം ഉയർന്നിരുന്നു. അജിത്കുമാറിനെ ക്രമസമാധാന ചുമതലയിൽനിന്ന് ഒഴിവാക്കണമെന്നു സിപിഐ നിരന്തരമായ സമ്മർദം മുഖ്യമന്ത്രിക്കു മേൽ ചെലുത്തിവരുകയാണ്.
ഇന്നലെ മുഖ്യമന്ത്രി വിളിച്ച ശബരിമല അവലോകന യോഗത്തിൽ സംസ്ഥാന പോലീസ് മേധാവി ഷെയ്ഖ് ദർബേഷ് സാഹിബും ഇന്റലിജൻസ് എഡിജിപി മനോജ് ഏബ്രഹാമും പോലീസ് ആസ്ഥാനത്തെ എഡിജിപി എസ്. ശ്രീജിത്തും പങ്കെടുത്തിരുന്നു. ക്രമസമാധാനപാലന ചുമതലയുള്ള എഡിജിപിയാണ് ശബരിമല തീർഥാടനത്തിൽ മുഖ്യ പങ്കു വഹിക്കേണ്ടത്.
കഴിഞ്ഞ വർഷം ശബരിമല തീർഥാടനവുമായി ബന്ധപ്പെട്ടു തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റും പോലീസ് എഡിജിപിയും തമ്മിൽ തർക്കമുണ്ടായിരുന്നു. ദേവസ്വം ബോർഡിന്റെ നിർദേശങ്ങൾ പോലീസ് അവഗണിച്ചെന്ന ആരോപണം ഉയർന്നിരുന്നു.