നോക്കുകുത്തിയായി ഇ-വാഹന ചാർജിംഗ് സ്റ്റേഷൻ
1531793
Tuesday, March 11, 2025 1:30 AM IST
നെന്മാറ: കാലഹരണപ്പെട്ട സോഫ്റ്റ്വെയറും ചാർജിംഗ് ഉപകരണങ്ങളുമായി കെഎസ്ഇബിയുടെ നെന്മാറയിലെ ചാർജിംഗ് സ്റ്റേഷൻ. നെന്മാറയിൽ ഇലക്ട്രിക് വാഹനങ്ങളുടെ ചാർജിംഗ് സ്റ്റേഷൻ ആരംഭിച്ച് വർഷങ്ങളായെങ്കിലും കാലഹരണപ്പെട്ട മോഡൽ ചാർജിംഗ് പിന്നുകളും മറ്റും സ്ഥാപിച്ചതിനാലാണ് ഇ - ചാർജിംഗ്കേന്ദ്രം നോക്കുകുത്തിയായി മാറിയത്.
സിസിഎസ്-2 മോഡൽ പിന്നുകളും അതിനു യോജിച്ച സോഫ്റ്റ് വെയറും ഉണ്ടെങ്കിൽ മാത്രമേ ഇപ്പോൾ നിലവിലുള്ള ഇ - കാറുകൾക്ക് നെന്മാറ അയിനംപാടത്തുള്ള കെഎസ്ഇബി യുടെ ചാർജിംഗ് സ്റ്റേഷനിൽ നിന്ന് ചാർജ് ചെയ്യാൻ കഴിയുകയുള്ളൂ. മൂന്ന് ചാർജിംഗ് ടെർമിനലുകൾ ഉള്ളതിൽ ഒരെണ്ണം ഇ- ബൈക്കുകൾക്ക് ഉള്ളവയാണ് ഇതിലും പഴയ സോഫ്റ്റ്വെയർ ആയതിനാൽ ഫാസ്റ്റ് ചാർജിംഗ് നടക്കുന്നില്ലെന്നും കൂടുതൽ സമയം ചാർജ് ചെയ്യുന്നതിനായി കാത്തുനിൽക്കേണ്ട സ്ഥിതിയുണ്ടെന്നും വാഹനഉടമകളും പരാതി പറയുന്നു. സബ് എൻജിനീയർ മുതൽ ചീഫ് എൻജിനീയർ വരെ ഇലക്ട്രിക് എൻജിനീയർമാരുള്ള സ്ഥാപനമാണ് വിദേശ സ്ഥാപനത്തിൽ നിന്നും ക്വട്ടേഷൻ നൽകി ചാർജിംഗ് സ്റ്റേഷൻ സ്ഥാപിച്ചത്. കാലാനുസൃതമായി സോഫ്റ്റ്വെയർ പുതുക്കാനോ യന്ത്രസാമഗ്രികൾ മാറ്റാനോ അധികൃതർ തയ്യാറാകാത്തതിനാൽ ചാർജിംഗ് സ്റ്റേഷൻ വെറുതെ മഴയും വെയിലും കൊണ്ട് കിടക്കുകയാണ്.
അപൂർവമായി ദീർഘദൂര വാഹനക്കാർ ചാർജ്ചെയ്യാൻ ഈ കേന്ദ്രത്തിൽ കയറിയാൽ ഉടൻതന്നെ നിരാശയായി മടങ്ങി ഓൺലൈനിൽ അടുത്ത ചാർജിംഗ് സ്റ്റേഷൻ എവിടെയെന്ന് അന്വേഷിക്കുന്നത് സ്ഥിരംകാഴ്ചയാണ്. വൈദ്യുതി ബോർഡ് അധികൃതർ ദീർഘവീക്ഷണത്തോടെ പുതിയ യന്ത്രസാമഗ്രികളും സോഫ്റ്റ്വെയറും ചാർജിംഗ് കേന്ദ്രത്തിൽ സ്ഥാപിക്കും എന്ന പ്രതീക്ഷയിലാണ് ഇ- വാഹന ഉടമകൾ.