അരിപ്പാലം: പടിയൂര്‍ ഒലിയപുരത്ത് കാടുപിടിച്ചുകിടക്കുന്ന സ്ഥലത്ത് പണംവച്ച് ചീട്ടുകളിച്ചിരുന്ന 10 പേരെ കാട്ടൂര്‍ പോലീസ് അറസ്റ്റ് ചെയ്തു.
നാളുകളായി ഈ പ്രദേശത്ത് വന്‍സംഘം ചീട്ടുകളി നടത്തുന്നതായി പോലീസിന് വിവരം ലഭിച്ചിരുന്നു. ചതുപ്പും കുറ്റിക്കാടുകളും തോടുകളും നിറഞ്ഞ ഈ സ്ഥലത്തിന്റെ ഭൂമിശാസ്ത്രപരമായ പ്രത്യേകത കാരണം പോലീസിന് എത്തിപ്പെടാന്‍ കഴിയാത്ത സാഹചര്യമായിരുന്നു. നാലുഭാഗങ്ങളിൽനിന്നു സ്ഥലം വളഞ്ഞാണ് പോലീസ് എത്തിയത്.
ഇന്നലെ പ്രവൃത്തിദിവസം ആയതിനാല്‍ ആളുകള്‍ കുറവായിരുന്നുവെന്നാണ് വിവരം. രഹസ്യ വിവരത്തെ തുടര്‍ന്ന് ഇന്‍സ്പെക്ടര്‍ പി.പി. ജസ്റ്റിന്റെ നിര്‍ദേശപ്രകാരം എസ്ഐ സുജിത്ത്, എസ്ഐ രമ്യ കാര്ത്തികേയന്, എഎസ്ഐ ശ്രീജിത്ത്, എസ്സിപിഒ ബിന്നാല്, ജോയ്മോന്, ശബരികൃഷ്ണന്‍ എന്നിവര്‍ ചേര്‍ന്നാണ് ഇവരെ പിടികൂടിയത്. ഓടിപ്പോകാന്‍ ശ്രമിച്ച ഇവരെ തന്ത്രപൂര്‍വം വളഞ്ഞാണു പിടിച്ചത്.
എടത്തിരുത്തി പുളിഞ്ചോട് സ്വദേശി ഷെഫിക്ക് (38), എസ്എന്‍പുരം സ്വദേശി സുരേഷ് (46), ചേര്‍പ്പ് സ്വദേശി ഷെക്കീര്‍ (45), പടിയൂര്‍ ചെട്ടിയങ്ങാടി സ്വദേശി ലെനിന് (43), വലപ്പാട് സ്വദേശി പ്രജി (48), എടത്തിരുത്തി ചൂലൂര്‍ സ്വദേശി ബാബു (59), എടവിലങ്ങ് കാര സ്വദേശി മുഹമ്മദ് (63), വലപ്പാട് ചാമക്കാല സ്വദേശി സുധീഷ് (41), ചെളിങ്ങാട് സ്വദേശി നാസര്‍ (49), കൂരിക്കുഴി സ്വദേശി ഹുസൈന് (60) എന്നിവരാണു പിടിയിലായത്, ഇവരില്‍നിന്നു 60,000ത്തോളം രൂപ പിടികൂടി.