ലഹരിക്കെതിരേ യുവജനങ്ങൾ ആത്മീയകോട്ട പണിയണം: മാർ ജോണ് നെല്ലിക്കുന്നേൽ
1540615
Monday, April 7, 2025 11:20 PM IST
എഴുകുംവയൽ: ലഹരിക്കെതിരേ യുവജനങ്ങൾ ആത്മീയകോട്ട തീർക്കണമെന്ന് ഇടുക്കി ബിഷപ് മാർ ജോണ് നെല്ലിക്കുന്നേൽ. രൂപതയിലെ 11,12 ക്ലാസുകളിലെ വിദ്യാർഥികളുടെ നേതൃത്വത്തിൽ നടന്ന എഴുകുംവയൽ കുരിശുമല തീർഥാടനത്തിൽ സന്ദേശം നൽകുകയായിരുന്നു അദ്ദേഹം. യുവജനങ്ങൾ ലഹരിയുടെ ഉപയോഗത്തിനും വിപണനത്തിനുമെതിരേ ജാഗ്രത പുലർത്തണമെന്നും അദ്ദേഹം പറഞ്ഞു.
ജീവിതത്തിലെ സഹനങ്ങൾ രക്ഷയിലേക്കുള്ള ഒറ്റയടിപ്പാതയാണെന്ന് പുതുതലമുറയ്ക്ക് ബോധ്യം ഉണ്ടാകുന്നതിനും സഹനങ്ങൾ രക്ഷാകരമാണെന്ന തിരിച്ചറിവിലേക്ക് അവർ എത്തിച്ചേരുന്നതിനും ഈ തീർഥാടനം ഉപകരിക്കുമെന്ന് മാർ നെല്ലിക്കുന്നേൽ പറഞ്ഞു.
സമൂഹത്തെ ഗൗരവമായി ബാധിച്ചിരിക്കുന്ന ലഹരിയുടെ പിടിയിൽനിന്നു പുതുതലമുറ മാറി ചിന്തിക്കുന്നതിനും ത്യാഗം സഹിച്ചുള്ള ആത്മീയ ശീലങ്ങൾ ജീവിതത്തിന്റെ പുതു ലഹരിയായി രൂപാന്തരപ്പെടുന്നതിനും ഇത്തരം തീർഥാടനം വഴിയൊരുക്കുമെന്ന് അദ്ദേഹം പറഞ്ഞു.
എഴുകുംവയൽ നിത്യസഹായമാതാ പള്ളിയിൽ രാവിലെ 7.30ന് നടന്ന ദിവ്യകാരുണ്യ ആരാധനയ്ക്ക് മാർ ജോണ് നെല്ലിക്കുന്നേൽ നേതൃത്വം നൽകി.
തുടർന്ന് നടന്ന പരിഹാര പ്രദക്ഷിണത്തിൽ വിവിധ ഇടവകകളിൽനിന്നു നൂറുകണക്കിന് വിദ്യാർഥികൾ പങ്കെടുത്തു. എഴുകുംവയൽ കപ്പേളയിൽ പരിഹാരപ്രദക്ഷിണം എത്തിച്ചേർന്നപ്പോൾ ബിഷപ് കുട്ടികൾക്ക് ലഹരിവിരുദ്ധ പ്രതിജ്ഞ ചെല്ലിക്കൊടുത്തു.
തുടർന്ന് കുരിശിന്റെ വഴി പ്രാർഥന ചൊല്ലി കുരിശുമല തീർഥാടനം നടന്നു. ലഹരിവിമുക്ത സമൂഹവും ലഹരിക്ക് അടിമകളാകുകയും ലഹരിയുടെ വിപണനം നടത്തുകയും ചെയ്യുന്നവരുടെ മാനസാന്തരവുമായിരുന്നു തീർഥാടനത്തിന്റെ പ്രധാന നിയോഗം.
മലമുകളിൽ നടന്ന വിശുദ്ധ കുർബാനയ്ക്ക് മാർ ജോണ് നെല്ലിക്കുന്നേൽ മുഖ്യ കാർമികത്വം വഹിച്ചു. രൂപത മുഖ്യ വികാരി ജനറാൾ മോണ്. ജോസ് കരിവേലിക്കൽ, ഫാ. ജോസഫ് നടുപ്പടവിൽ, ഫാ. അമൽ മണിമലക്കുന്നേൽ, ഫാ. അലക്സ് ചേന്നംകുളം എന്നിവർ സഹകാർമികരായി.
വിദ്യാർഥികൾക്ക് കുന്പസാരിക്കുന്നതിനുള്ള സൗകര്യം ക്രമീകരിച്ചിരുന്നു. മുഴുവൻ തീർഥാടകർക്കും നേർച്ചക്കഞ്ഞിയും നൽകി. തീർഥാടന കേന്ദ്രം റെക്ടർ ഫാ. തോമസ് വട്ടമല, ഫാ. ജിൻസ് കാരയ്ക്കാട്ട്, ഫാ. ലിബിൻ വള്ളിയാംതടത്തിൽ, സാം സണ്ണി, സെസിൽ ജോസ് എന്നിവർ നേതൃത്വം നൽകി.