മധ്യവേനലവധിയെത്തിയതോടെ വിനോദസഞ്ചാര മേഖല സജീവം
1540027
Sunday, April 6, 2025 5:19 AM IST
അടിമാലി: മധ്യവേനല്‍ അവധി ആരംഭിച്ചതോടെ മൂന്നാര്‍ ഉള്‍പ്പെടുന്ന വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ സഞ്ചാരികളാല്‍ സജീവമായി. അയല്‍ ജില്ലകളില്‍നിന്നും കേരളത്തിന് പുറത്തുനിന്നും സഞ്ചാരികള്‍ ധാരാളമായി ഹൈറേഞ്ചിലേക്കെത്തുന്നുണ്ട്. പകല്‍ ചൂട് ഉണ്ടെങ്കിലും രാത്രികാലങ്ങളിലും പുലര്‍ച്ചെയുമുള്ള തണുപ്പ് ഹൈറേഞ്ചിനെ സഞ്ചാരികളുടെ ഇഷ്ടകേന്ദ്രമാക്കുന്നു. വേനല്‍മഴ പെയ്തതോടെ മലയോരം വീണ്ടും പച്ചപ്പ് വീണ്ടെടുത്തിട്ടുണ്ട്.
ചെങ്കുളവും മാട്ടുപ്പെട്ടിയുമടക്കമുള്ള ബോട്ടിംഗ് സെന്ററുകളിലും തിരക്ക് വര്‍ധിച്ചിട്ടുണ്ട്. ഇരവികുളം ദേശിയോദ്യാനത്തിലേക്കടക്കം സഞ്ചാരികള്‍ കൂടുതലായി എത്തിത്തുടങ്ങി. കഴിഞ്ഞ രണ്ട് മാസം വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ കാര്യമായ തിരക്കനുഭവപ്പെട്ടിരുന്നില്ല. സഞ്ചാരികളുടെ തിരക്ക് രണ്ട് മാസത്തേക്ക് തുടര്‍ന്നേക്കുമെന്നാണ് പ്രതീക്ഷ.
ഷോളാ നേച്ചര്‍ വാക്കിന് പ്രിയമേറുന്നു
അടിമാലി: പാമ്പാടുംചോല ദേശീയോദ്യാനത്തില്‍ വനംവകുപ്പ് സഞ്ചാരികള്‍ക്കായി നടപ്പിലാക്കുന്ന ട്രക്കിംഗിന് പ്രിയമേറുന്നു. പാമ്പാടുംചോല ദേശീയ ഉദ്യാനത്തില്‍ ചരിത്രപ്രാധാന്യമുള്ള ഗ്രേറ്റ് എസ്കേപ്പ് റൂട്ട് റോഡിലൂടെയാണ് ട്രക്കിംഗ്. 1942ല്‍ മദിരാശി പട്ടണത്തില്‍ ജപ്പാനിലെ നാവിക നൗകകള്‍ ബോംബ് വര്‍ഷിച്ചതിനെത്തുടര്‍ന്ന് ബ്രിട്ടീഷുകാര്‍ കൊച്ചിയില്‍ എത്തിച്ചേരുന്നതിനായി കൊടൈക്കനാലിലെ ബെറീജത്തുനിന്നു വട്ടവടയിലെ ടോപ് സ്റ്റേഷനിലേക്ക് സമാന്തരമായി റോഡ് നിര്‍മിക്കുകയായിരുന്നു.
എന്നാല്‍, പിന്നീട് ഈ റോഡ് കടന്നുവരുന്ന ഭാഗം കൊടൈക്കനാല്‍ സാങ്ഞ്ച്വറി ആയി പ്രഖ്യാപിച്ചതോടെ തമിഴ്നാട് അതിര്‍ത്തിയില്‍ വനംവകുപ്പ് ചങ്ങല ഇട്ട് റോഡ് തടഞ്ഞു. അന്നു മുതല്‍ ഈ റോഡിലൂടെയുള്ള യാത്ര തടസപ്പെട്ടു. കേരള അതിര്‍ത്തിയിലെ ഈ പാതയിലൂടെ നടക്കുവാനുള്ള സൗകര്യമാണ് വനംവകുപ്പ് ഷോളാ നേച്ചര്‍ വാക്ക് എന്ന പേരില്‍ ഒരുക്കിയിരിക്കുന്നത്. മൂന്നാറില്‍നിന്നു വട്ടവടയിലേക്കുള്ള പാതയില്‍ ടോപ്പ് സ്റ്റേഷന് ചെക്ക് പോസ്റ്റില്‍നിന്നാണ് ഷോള നേച്ചര്‍ വാക്ക് ആരംഭിക്കുന്നത്. പോത്തിന്കണ്ടംവരെ നീളുന്ന യാത്ര കാട്ടുപോത്തുകളുടെ സമ്പന്നമായ കാഴ്ച സഞ്ചാരികള്‍ക്ക് സമ്മാനിക്കും.
ലോഗ് ഹൗസ്, അപൂര്‍വമായ നീലഗിരി മാര്ട്ടിന്, വിവിധയിനം പക്ഷികള്‍, മറ്റ് വന്യജീവികള്‍, അപൂര്‍വമായ മരപ്പന്നല്‍ തുടങ്ങിയ കാഴ്ചകളും കാണാന്‍ കഴിയും. രണ്ടു കാട്ടുചോലകള്‍ മരപ്പാലത്തിലൂടെ കടക്കുവാനും അവസരം ലഭിക്കും. യാത്രയിൽ സഞ്ചാരികള്‍ക്ക് ക്ഷീണമകറ്റാന്‍ വിശ്രമകേന്ദ്രങ്ങള്‍ ഉണ്ട്. അഞ്ചു കിലോമീറ്റര്‍ ദൂരമുള്ള ഷോല ട്രെക്കിംഗിന് 300 രൂപയാണ് നിരക്ക്. പ്രകൃതിയെ അടുത്തറിഞ്ഞുള്ള ഈ യാത്ര സഞ്ചാരികളും പ്രകൃതി സ്നേഹികളും ഇതിനോടകം ഏറ്റെടുത്തു കഴിഞ്ഞു.