തസ്ലീമയുടെ ഭര്‍ത്താവ് സുൽത്താനും പിടിയിൽ
1541241
Thursday, April 10, 2025 12:00 AM IST
ആലപ്പുഴ: രണ്ടുകോടിയുടെ ഹൈബ്രിഡ് കഞ്ചാവ് കേസിൽ ഒരാൾകൂടി പിടിയിൽ. ഒന്നാം പ്രതി തസ്ലിമ സുൽത്താനയുടെ മുൻ ഭർത്താവ് സുൽത്താൻ അക്ബർ അലി (43) ആണ് തമിഴ്നാട് ആന്ധ്ര അതിർത്തിയിൽ എക്സൈസിന്റെ പിടിയിലായത്. മലേഷ്യയിൽനിന്ന് ഹൈബ്രിഡ് കഞ്ചാവ് രാജ്യത്തെത്തിച്ചത് സുൽത്താൻ എന്നാണ് എക്സൈസ് സംശയിക്കുന്നത്.
രണ്ടുകോടിയുടെ ഹൈബ്രിഡ് കഞ്ചാവുമായി പിടിയിലായ തസ്ലീമ സുൽത്താനയും ഫിറോസും നിലവിൽ റിമാൻഡിൽ ആണ്. ഇരുവരും കഞ്ചാവിന്റെ ഉറവിടത്തെപ്പറ്റി യാതൊരു സൂചനയും ചോദ്യം ചെയ്യലിൽ എക്സൈസ് സംഘത്തിന് നൽകിയിരുന്നില്ല. എന്നാൽ, തസ്ലീമയുടെ ഫോണിൽ നടത്തിയ ശാസ്ത്രീയ പരിശോധനയിലാണ് മുൻ ഭർത്താവ് ചെന്നൈ സ്വദേശിയായ സുൽത്താനെപ്പറ്റിയുള്ള വിവരങ്ങൾ ലഭിക്കുന്നത്.
സുൽത്താൻ കേസിലെ മുഖ്യ കണ്ണിയെന്നു ബോധ്യപ്പെട്ട എക്സൈസ് സംഘം ഇയാൾക്കായി ചെന്നൈയിൽ വലയൊരുക്കിയിരുന്നു.
എന്നാൽ, തസ്ലീമ പിടിയിലായെന്നു മനസിലായ സുൽത്താൻ തമിഴ്നാട് ആന്ധ്ര അതിർത്തിയിലെ ഗ്രാമത്തിൽ ഒളിവിൽ കഴിയുകയായിരുന്നു. ഇവിടത്തെ ലോക്കൽ പോലീസിന്റെ സഹായത്തോടെ ആലപ്പുഴ അസിസ്റ്റന്റ് എക്സൈസ് കമ്മീഷണർ അശോക് കുമാറും സംഘവുമാണ് പ്രതിയെ പിടികൂടിയത്.
ചെന്നൈയിൽ ഒരു ഇലക്ട്രോണിക്സ് സ്ഥാപനം നടത്തിവരികയാണ് സുൽത്താൻ. സ്ഥാപനത്തിന്റെ മറവിലാണ് ലഹരി ഇടപാടുകൾ. മലേഷ്യയിൽ നിന്ന് ഹൈബ്രിഡ് കഞ്ചാവ് ഇന്ത്യയിൽ എത്തിച്ചത് സുൽത്താൻ ആണെന്നാണ് എക്സൈസ് സംശയിക്കുന്നത്. സുൽത്താൻ കഞ്ചാവ് മൊത്ത വിൽപ്പനക്കാരിൽ പ്രധാനിയാണ്.
സുൽത്താനെ ആലപ്പുഴയിലെ എക്സൈസ് ആസ്ഥാനത്ത് എത്തിച്ചു ചോദ്യം ചെയ്യും. സുൽത്താൻ എത്തിച്ചു തരുന്ന ലഹരിയുമായി കേരളത്തിൽ സിനിമാ മേഖലയിൽ അടക്കം ഇടപാടുകൾ നടത്തുന്നത് തസ്ലീമയാണ്. കേസിലെ മുഖ്യകണ്ണി കൂടി പിടിയിലായതോടെ നിർണായകവിവരങ്ങൾ ലഭിക്കുമെന്നാണ് എക്സൈസ് വിലയിരുത്തൽ.
നടന്മാരായ ഷൈന്‍ ടോം ചാക്കോയ്ക്കും ശ്രീനാഥ് ഭാസിക്കും താന്‍ ലഹരിമരുന്ന് എത്തിച്ച് നല്‍കാറുണ്ടെന്നും തസ്ലീമ വെളിപ്പെടുത്തിയിരുന്നു. കഞ്ചാവ് വേണോയെന്ന് ചോദിച്ച് തസ്ലീമ വിളിച്ചിരുന്നുവെന്ന് നടന് ശ്രീനാഥ് ഭാസിയും സ്ഥിരീകരിച്ചിരുന്നു. കോഴിക്കോടുള്ള ഷൂട്ടിംഗ് സെറ്റില്‍ വട്ടാണ് ക്രിസ്റ്റീന എന്ന തസ്ലീമയെ പരിചയപ്പെട്ടതെന്നും തന്റെ ഫാന്‍ എന്ന് പറഞ്ഞതിനാല്‍ നമ്പര്‍ സേവ് ചെയ്യുകയായിരുന്നെന്നും ശ്രീനാഥ് ഭാസി.
ഏപ്രില്‍ ഒന്നിനാണ് തസ്ലീമ തന്നെ വിളിച്ചതെന്നുമായിരുന്നു നടന്റെ വെളിപ്പെടുത്തല്‍. കഴിഞ്ഞയാഴ്ചയാണ് ആലപ്പുഴയില്‍നിന്നു രണ്ടുകോടി രൂപ വിലമതിക്കുന്ന കഞ്ചാവുമായി കണ്ണൂര്‍ സ്വദേശി തസ്ലീമയെ എക്സൈസ് പിടികൂടിയത്.