ഇനി ബിജെപി ഉന്നംവയ്ക്കുന്നത് ക്രൈസ്തവരെ: കെ.സി. വേണുഗോപാല്‍
1540042
Sunday, April 6, 2025 5:37 AM IST
ആലപ്പുഴ: ന്യൂനപക്ഷങ്ങള്‍ക്ക് ഭരണഘടന ഉറപ്പുനല്‍കുന്ന സംരക്ഷണത്തിന്റെ കടയ്ക്കല്‍ കത്തിവയ്ക്കുകയാണ് കേന്ദ്രസര്‍ക്കാരെന്നും മുസ്ലിങ്ങള്‍ക്കു പിന്നാലെ ബിജെപി ഉന്നം വയ്ക്കുന്നത് ക്രൈസ്തവരെയെന്നും കെ.സി. വേണുഗോപാല്‍ എംപി.
നിയമനിര്‍മാണം നടത്തേണ്ടത് ഭരണഘടന അനുസരിച്ചാകണം. വഖഫ് ഭേദഗതി ബിൽ മതസ്വാതന്ത്ര്യത്തിനെതിരായ ശക്തമായ ആക്രമണമാണ്. മുനമ്പം വിഷയം ന്യായമാണ്. അതു പരിഹരിക്കണമെന്നാണ് ആദ്യം മുതലുള്ള കോണ്‍ഗ്രസിന്റെ നിലപാട്. മുനമ്പത്ത് താമസിക്കുന്ന പാവപ്പെട്ടവര്‍ക്ക് എല്ലാ നിയമപരിരക്ഷയും നല്‍കണമെന്നാണ് സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടത്.
ഭരണഘടനാ ലംഘനം നടത്തുന്ന നിയമനിര്‍മാണത്തിലേക്കു പോയാല്‍ അംഗീകരിക്കാനാവില്ല. ഇന്ന് മുസ്ലിംങ്ങള്ക്കെതിരാണെങ്കില് നാളെയത് മറ്റു വിഭാഗങ്ങള്‍ക്കെതിരെയും ഉണ്ടാകും. അതിന്റെ അജണ്ടയാണ് ക്രൈസ്തവ സഭയ്ക്കെതിരായ ഓര്‍ഗനൈസറിലെ ലേഖനം. വഖഫിനെക്കാള്‍ കൂടുതല്‍ സ്വത്ത് ക്രൈസ്തവരുടെ പക്കലുണ്ടെന്നാണ് ഓര്‍ഗനൈസര്‍ പറയുന്നത്.
ഗവേഷണം നടത്തി ചില കണക്ക് കൂട്ടലോടെയാണ് ഈ ലേഖനം. കഴിഞ്ഞ പാര്‍ലമെന്റ് സമ്മേളനത്തില്‍ ആര്‍എസ്എസ് പശ്ചാത്തലമുള്ള എംപി ഈ വിഷയം സഭയില്‍ ഉന്നയിച്ചതാണ്. ഇത് ക്രൈസ്തവരെ ഉന്നംവച്ചാണ്. നാളെയത് സിഖുകാര്‍ക്കെതിരെയും തിരിയുമെന്നതാണ് സാഹചര്യം.
ഹിന്ദുക്കളെയും ക്രൈസ്തവരെയും മുസ്ലിംങ്ങളെയും തമ്മിലടിപ്പിച്ച് കേരളം ചിലര്‍ക്ക് സോഫ്റ്റ് ടാര്‍ഗറ്റ് സംസ്ഥാനമായി മാറ്റാനുള്ള ശ്രമം നടക്കുന്നു. അതിനാലാണ് എമ്പുരാന് സിനിമയ്ക്കെതിരായി നടക്കുന്ന ആക്രമണം. എമര്‍ജന്‍സി, കാശ്മീര്‍ ഫയല്‍സ്, കേരള സ്റ്റോറി, സബര്‍മതി റിപ്പോര്‍ട്ട് തുടങ്ങിയ സിനിമകളുടെ അണിയറ പ്രവര്‍ത്തകര്‍ക്കുനേരേ ഇഡിയുടെ ഒരു നടപടിയും ഉണ്ടായിട്ടില്ല.
കേന്ദ്രസര്‍ക്കാരിന്റെ സെന്‍സര്‍ ബോര്‍ഡ് അംഗീകരിച്ച എമ്പുരാന് സിനിമയ്ക്കും നിര്‍മാതാവിനും സംവിധായകനും എതിരായ ഒറ്റതിരിഞ്ഞ ആക്രമണവും ഇഡി നടപടിയും ബിജെപിയുടെ പ്രതികാര രാഷ്ട്രീയത്തിന്റെ ഭാഗമാണ്. ബിജെപിക്കെതിരേ സംസാരിക്കുന്നവര്‍ക്കെതിരേ പ്രതികാര നടപടി സ്വീകരിക്കുന്ന വകുപ്പായി ഇഡിയും ഇന്‍കം ടാക്സ് ഡിപ്പാര്‍ട്ട്മെന്റും മാറി. ബിജെപിയുടെ രാഷ്ട്രീയ അജണ്ട നടപ്പാക്കുന്ന ഡിപ്പാര്‍ട്ട്മെന്റായിട്ടാണ് ഈരു വിഭാഗങ്ങളും കുറെക്കാലമായി പ്രവര്‍ത്തിക്കുന്നത്.
മാധ്യമങ്ങള്‍ക്കെതിരായ കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ ശൈലി തെറ്റ്. അദ്ദേഹം അത്തരം ശൈലിയില്‍നിന്ന് പിന്തിരിയണം. മാധ്യമങ്ങള്‍ അവരുടെ ജോലി ചെയ്യട്ടെ. അതിനെതിരേ മന്ത്രിമാര്‍ തന്നെ ശകാരവര്‍ഷവുമായി വരുന്നത് ജനാധിപത്യത്തിന് ചേര്‍ന്നതല്ല.
അഭിപ്രായ സ്വാതന്ത്ര്യവും ആവിഷ്കാര സ്വാതന്ത്ര്യവും മാധ്യമ സ്വാതന്ത്ര്യവും ബിജെപി ഭരണകൂടം അട്ടിമറിക്കുകയാണെന്നും വിവരാവകാശ നിയമത്തെ മോദി ഭരണകൂടം ഇല്ലാതാക്കിയെന്നും വേണുഗോപാല്‍ പറഞ്ഞു.