കണമല അട്ടിവളവിൽ ശബരിമല തീർഥാടക ബസ് മറിഞ്ഞു : ഒരാൾ മരിച്ചു; 30 പേർക്കു പരിക്ക്
1543197
Thursday, April 17, 2025 2:44 AM IST
കണമല: സ്ഥിരം അപകടമേഖലയായ കണമല അട്ടിവളവിൽ ശബരിമല തീർഥാടക ബസ് നിയന്ത്രണംവിട്ട് മറിഞ്ഞ് ഒരാൾ മരിച്ചു. 30 പേർക്ക് പരിക്ക്. നാലുപേരുടെ നില അതീവ ഗുരുതരമാണ്. കർണാടക ഹാങ്കൽ താലൂക്ക് സ്വദേശി മാരുതി ഹരിഹരൻ (40) ആണ് മരിച്ചത്.
പരിക്കേറ്റവരെ മുക്കൂട്ടുതറ, എരുമേലി, കാഞ്ഞിരപ്പള്ളി ആശുപത്രികളിൽ പ്രാഥമിക ചികിത്സ നൽകിയ ശേഷം കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. അപകടം നടക്കുമ്പോൾ ബസിൽ 32 പേർ ഉണ്ടായിരുന്നു. ഇന്നലെ രാവിലെ ആറോടെയാണ് അപകടം. കർണാടകയിൽനിന്നുള്ള തീർഥാടകരാണ് അപകടത്തിൽപ്പെട്ടത്.
റോഡിൽ മറിഞ്ഞ ബസ് റോഡിലൂടെ നിരങ്ങിപ്പോയി റോഡരികിലെ ക്രാഷ് ബാരിയർ ഇടിച്ചു തകർത്തുകൊണ്ടാണ് കുഴിയിലേക്ക് മറിഞ്ഞത്. താഴെ നിന്നിരുന്ന റബർ മരത്തിൽ തടഞ്ഞതുകൊണ്ട് വാഹനം കൊക്കയിലേക്ക് മറിഞ്ഞില്ല. ഇതുമൂലം വൻ ദുരന്തമാണ് ഒഴിവായത്.
അപകടത്തിൽപ്പെട്ട ബസിനു തകരാർ ഉണ്ടായിരുന്നതായി നാട്ടുകാർ പറയുന്നു. രാവിലെ 5.45 ഓടെ എരുത്വാപ്പുഴ കവലയിൽ എത്തിയ ബസ് അവിടെയുണ്ടായിരുന്ന നാട്ടുകാരനോട് ഡ്രൈവർ വണ്ടിക്ക് തകരാർ ഉണ്ടെന്നും അടുത്ത് വർക്ക്ഷോപ് ഉണ്ടോയെന്നും അന്വേഷിച്ചിരുന്നു.
ആറോടെ അവിടെയുള്ള ഓട്ടോറിക്ഷക്കാർ കവലയിൽ എത്തുമെന്നും അവരെക്കൊണ്ട് വർക്ക്ഷോപ് മെക്കാനിക്കിനെ എത്തിക്കാമെന്നും പറഞ്ഞെങ്കിലും അതുവരെ സമയമില്ലെന്നും മുന്പോട്ടു പോവുകയായെന്നും പറഞ്ഞാണ് ഡ്രൈവർ വണ്ടി എടുത്തത്.
മിനിറ്റുകൾക്കകം അപകടം സംഭവിക്കുകയും ചെയ്തു. അപകടം നടന്നയുടനെ ഓടിയെത്തിയ നാട്ടുകാരാണ് ആദ്യം രക്ഷാപ്രവർത്തനം നടത്തിയത്. പരിക്കേറ്റവരെ അതുവഴി വന്ന കെഎസ്ആർടിസി ബസിൽ കയറ്റിയാണ് ആശുപത്രിയിലേക്ക് ആദ്യം അയച്ചത്. പിന്നീട് എത്തിയ പോലീസും ഫയർ ഫോഴ്സും രക്ഷാപ്രവർത്തനം ഏറ്റെടുത്തു.
സുരക്ഷയ്ക്കായി റോഡരികിൽ സ്ഥാപിച്ചിരുന്ന ക്രാഷ് ബാരിയർ ശരിയായി ഉറപ്പിച്ചിരുന്നില്ലെന്ന് നാട്ടുകാർ ആരോപിച്ചു. ബസ് ഇടിച്ച ഉടനെ ക്രാഷ് ബാരിയർ തകർന്നിരുന്നു. 2008ൽ ഇതേ സ്ഥലത്ത് ഉണ്ടായ ബസ് അപകടത്തിൽ കൊക്കയിലേക്ക് മറിഞ്ഞ ബസിലുണ്ടായിരുന്ന 14 പേർ മരണമടഞ്ഞിരുന്നു.