നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയെ കാപ്പ നിയമപ്രകാരം ആറുമാസത്തേക്ക് നാടുകടത്തി
1512965
Tuesday, February 11, 2025 3:26 AM IST
പത്തനംതിട്ട : നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ യുവാവിനെ കാപ്പ നിയമപ്രകാരം ആറുമാസത്തേക്ക് ജില്ലയിൽ നിന്നും പുറത്താക്കി. തിരുവല്ല ഇരവിപേരൂർ കോഴിമല കുരിശുകവലയ്ക്ക് സമീപം തൈപ്പറമ്പിൽ വീട്ടിൽ ശ്രീനിവാസാണ് (അഞ്ചുക്കിളി - 44) കാപ്പ നടപടിക്ക് വിധേയനായത്. ജില്ലാ പോലീസ് മേധാവി വി. ജി. വിനോദ് കുമാറിന്റെ കഴിഞ്ഞ നവംബർ 12 ലെ റിപ്പോർട്ട് പ്രകാരം തിരുവനന്തപുരം റേഞ്ച് ഡിഐജി എസ്. അജിതാ ബേഗത്തിന്റെതാണ് ഉത്തരവ്.
തിരുവല്ല പോലീസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിക്കുയും, കോടതിയിൽ വിചാരണയിലിരിക്കുന്നതുമായ ആറു കേസുകളുടെ അടിസ്ഥാനത്തിൽ സമർപ്പിച്ച റിപ്പോർട്ടിന്മേലാണ് നടപടി. ഉത്തരവ് ശനിയാഴ്ച നടപ്പിലാക്കിയ തിരുവല്ല പോലീസ്, ഉത്തരവ് ലംഘിച്ച് ഇയാൾ ജില്ലയിൽ പ്രവേശിച്ചാൽ കാപ്പ നിയമത്തിലെ വകുപ്പ് 15(4) പ്രകാരം പ്രോസിക്യൂഷൻ നടപടികൾ കൈക്കൊള്ളുന്നതിന് വേണ്ടി ജില്ലയിലെ എല്ലാ എസ്എച്ച്ഒ മാർക്കും വിവരം കൈമാറുകയും ചെയ്തു.
2014 മുതൽ തിരുവല്ല പോലീസ് സ്റ്റേഷൻ പരിധിയിൽ ഇയാൾക്കെതിരെ നിരവധി ക്രിമിനൽ കേസുകളുണ്ട്. പൊതുജനങ്ങളുടെ സ്വൈര്യജീവിതത്തിന് തടസംനിൽക്കുന്ന വിധം ദേഹോദ്രവം ഏൽപ്പിക്കൽ, മോഷണം, സ്ത്രീകളോട് മോശമായി പെരുമാറൽ, സ്ത്രീകൾക്ക് നേരെ കൈയേറ്റം, ഭവന കൈയേറ്റം, കുറ്റകരമായ നരഹത്യാശ്രമം, സർക്കാർ സ്ഥാപനത്തിൽ മോഷണം തുടങ്ങിയ നിരവധി കുറ്റകൃത്യങ്ങൾ ചെയ്തതുമായി ബന്ധപ്പെട്ട് ഇയാൾക്കെതിരേ കേസുകളുണ്ട്.
കാപ്പാ നിയമപ്രകാരമുള്ള നടപടിക്ക് പരിഗണിച്ച ആറ് കേസുകൾ കൂടാതെ, തിരുവല്ല പോലീസ് എടുത്ത നാല് കേസുകളിലും, ചെങ്ങന്നൂർ പോലീസ് രജിസ്റ്റർ ചെയ്ത ഒരു കേസിലും പ്രതിയായിട്ടുണ്ട്.