വന്ദനാദാസ് കേസ് : പ്രതി ഭാഗത്തിന്റെ വാദങ്ങൾ നിഷേധിച്ച് ഒന്നാം സാക്ഷി
1545880
Sunday, April 27, 2025 6:04 AM IST
കൊല്ലം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ കൊല്ലപ്പെട്ട ഡോ. വന്ദനാദാസ് കേസിലെ ഒന്നാംസാക്ഷി ഡോ. മുഹമ്മദ് ഷിബിന്റെ ക്രോസ് വിസ്താരം ഇന്നലെയും കോടതിയില്‍ തുടര്‍ന്നു. പ്രതി ഡോ.വന്ദനയെ ആക്രമിച്ചത് സ്വയംരക്ഷയ്ക്ക് വേണ്ടിയാണെന്ന് പ്രതിഭാഗം കോടതിയില്‍ വാദിച്ചു. കൂടാതെ ഡോ. വന്ദനയെ കുത്തിയത് കോടതിയില്‍ ഹാജരാക്കിയിട്ടുള്ള കത്രിക ഉപയോഗിച്ചല്ലെന്നും പ്രതിഭാഗം ക്രോസ് വിസ്താരത്തില്‍ വാദമുയര്‍ത്തി.
എന്നാല്‍ സംഭവത്തില്‍ താന്‍ ദൃക്സാക്ഷിയാണെന്നുള്ള മൊഴിയില്‍ ഉറച്ചുനിന്ന ഒന്നാംസാക്ഷി പ്രതിഭാഗത്തിന്റെ വാദങ്ങള്‍ എല്ലാം പൂർണമായും നിഷേധിച്ചു. ഡോ.വന്ദനയെ പ്രതി ക്രൂരമായി ആക്രമിക്കുന്നത് താന്‍ നേരിട്ട് കണ്ടതാണെന്നും പ്രതി ഉപയോഗിച്ചത് കോടതിയില്‍ ഹാജരാക്കപ്പെട്ടിട്ടുള്ള അതേ കത്രിക തന്നെയാണെന്നും ഡോ. മുഹമ്മദ് ഷിബിന്‍ കോടതിയില്‍ ആവര്‍ത്തിച്ചു.
പ്രോസിക്യൂഷന് വേണ്ടി സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ പ്രതാപ് ജി. പടിക്കല്‍, അഭിഭാഷകരായ ശ്രീദേവി പ്രതാപ്, ശില്പ ശിവന്, ഹരീഷ് കാട്ടൂര്‍ എന്നിവരും പ്രതിഭാഗത്തിനായി അഡ്വ. ബി.എ.ആളൂരും ഹാജരായി.
2023 മേയ് 10ന് രാത്രി കൊട്ടാരക്കര താലൂക്ക് ആശുപത്രി അത്യാഹിത വിഭാഗത്തില്‍ വൈദ്യപരിശോധനയ്ക്കായി പോലീസ് എത്തിച്ചപ്പോഴാണ് പ്രതി സന്ദീപ് ഡ്യൂട്ടി ഡോക്ടറായിരുന്ന വന്ദനയെ കുത്തിക്കൊലപ്പെടുത്തിയത്.