ഡോ. .വന്ദനാദാസ് കൊലക്കേസ്: ക്രോസ് വിസ്താരം ഇന്നും തുടരും
1545653
Saturday, April 26, 2025 6:25 AM IST
കൊല്ലം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തില്‍ വച്ച് ഡോ. വന്ദനദാസിനെ പ്രതി സന്ദീപ് കുത്തുന്നത് നേരിട്ടു കണ്ടതായി പ്രോസിക്യൂഷന് വിഭാഗം ഒന്നാം സാക്ഷി മുഹമ്മദ് ഷിബിന്‍ കോടതിയില്‍ ആവര്‍ത്തിച്ചു.
കൊല്ലം അഡീഷണല്‍ സെഷന്‍സ് ജഡ്ജി പി.എന്‍. വിനോദ് മുമ്പാകെ നടന്ന ക്രോസ് വിസ്താരത്തില്‍ പ്രതിഭാഗം വാദങ്ങള്‍ തള്ളിയ ഷിബിന്‍, പ്രോസിക്യൂഷന് സാക്ഷിമൊഴിയില്‍ ഉറച്ചുനിന്നു. ആശുപത്രി അത്യാഹിത വിഭാഗത്തില്‍ പോലീസും പ്രതിയും തമ്മില്‍ നടന്ന പിടിവലിക്കിടയില്‍ വന്ദനയ്ക്ക് അബദ്ധത്തില്‍ കുത്തേറ്റതാണെന്നും കുത്താന്‍ ഉപയോഗിച്ചത് പ്രോസിക്യൂഷന് ഹാജരാക്കിയ കത്രിക അല്ലെന്നുമുള്ള പ്രതിഭാഗം വാദത്തെ, മുഹമ്മദ് ഷിബിന്‍ നിഷേധിച്ചു.
കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ മതിയായ ചികിത്സ നൽകിയിരുന്നെങ്കില് വന്ദനയുടെ ജീവന് രക്ഷിക്കാന്‍ സാധിക്കുമായിരുന്നുവെന്നും പ്രതിഭാഗം വാദം ഉയര്‍ത്തി. ഇതിനെയും ഷിബിന്‍ നിഷേധിച്ചു. അത്യാഹിത വിഭാഗത്തില്‍ പ്രതി സന്ദീപ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചു കൊണ്ടിരുന്ന സാഹചര്യത്തില്‍ അവിടെ ചികിത്സ നൽകാന് സാധിക്കുമായിരുന്നില്ലെന്നും ഷിബന്‍ പറഞ്ഞു. ക്രോസ് വിസ്താരം ഇന്നും തുടരും.
പ്രോസിക്യൂഷന് വേണ്ടി സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ പ്രതാപ് ജി. പടിക്കല്‍, അഭിഭാഷകരായ ശ്രീദേവി പ്രതാപ്, ശില്പ ശിവന്, ഹരീഷ് കാട്ടൂര്‍ എന്നിവരും പ്രതിഭാഗത്തിനായി അഡ്വ. ബി.എ ആളൂരും ഹാജരായി.